Monday, 18 December 2006

ബത്താക്ക (വീസ)



ഖത്തറിലുള്ള സമയത്തൊരു സംഭവത്തിനു ഞാന്‍ ദൃക്‌സാക്ഷിയാവേണ്ടി വന്നു. ദാരുണമോ ബീഭല്‍സമോ ആയ ഒന്നുമല്ലെങ്കിലും ഇതിലെ പ്രധാനകക്ഷിക്ക്‌ അങ്ങിനെയായി വന്നിരിക്കാം.

ഇതാ കാണുന്നില്ലേ? ഷഹാനിയയിലെ ഗലിയുടെ ഓരത്തൊരു കഫറ്റേരിയ. ആ, 'കൊയിലാണ്ടികാക്കാസ്‌ ചായക്കട' എന്ന് വര്‍ഷങ്ങളോളം അറിയപ്പെടുന്ന അതിലെ മൊതലാളീടെ കുടുംബത്തിലെ തലമുറ പരമ്പരകള്‍ തന്നെയാണവിടെ പണിയെടുക്കുന്നത്‌. മലയാളിയാദ്യം കാലുകുത്തിയാലിവിടെ വന്നൊരു സുലൈമാനിയെങ്കിലും മോന്താതെ പോയിട്ടുണ്ടാവില്ല.

പണ്ട്‌ എത്തിവര്‍ക്കൊന്നും യാത്രാരേഖകളോ തിരിച്ചറിയല്‍ കാര്‍ഡോ (ബത്താക്ക) ഒന്നുമില്ലായിരുന്നല്ലോ. അതിന്റെ അവശ്യകതയെ പറ്റി ചിന്തിക്കുവാനൊന്നും പറ്റ്‌ പുസ്‌തകത്തിലെ കണക്ക്‌ കൂട്ടുന്നതിനിടയിലോ പൊറോട്ട ചുടുന്നതിനിടയ്‌ക്കോ എവിടെ നേരം!

ഇങ്ങനെയുള്ളവരെ തപ്പിയെടുത്ത്‌ നാടുകടത്തുവാന്‍ അറബിപോലീസ്‌ കച്ചമുറുക്കിയിറങ്ങിയതും പാവങ്ങള്‍ അറിഞ്ഞില്ല. അതോ അറിഞ്ഞിട്ടും ഓര്‍ത്തുവെയ്‌ക്കാന്‍ സമയമില്ലാഞ്ഞിട്ടാവാം.

അവിടെത്തെ അലമാരിയുടെ ഉച്ചിയിലെ പഴയ ഒരു റേഡിയോ സദാസമയവും ആര്‍ത്തനാദത്തില്‍ ചന്തുവേട്ടന്റേയോ രമേശ്‌ പയ്യന്നൂരിന്റെയോ പരിചിതസ്വരത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും നാട്ടിലെ ഹര്‍ത്താല്‍സുമെല്ലാം 'ഫോണ്‍-ഇന്‍-പ്രോഗ്രാം' വഴി അവതരിപ്പിക്കുന്നതുപോലും അവര്‍ക്ക്‌ വേണ്ടിയല്ല, പിന്നെയോ? ചായയും ബോണ്ടയും അകത്താക്കുവാന്‍ എത്തുന്നവര്‍ക്കുവേണ്ടി മാത്രം!

'കൊയിലാണ്ടീസില്‍' കയറിയിട്ട്‌ ഞാന്‍ ഒരു മൂലയില്‍ റേഡിയോ കേട്ടുകൊണ്ടിരുന്നു. പരിപാടിക്കിടയില്‍ കാടുകയറി വാക്കുകളുടെ ആവനാഴിയഴിച്ച്‌ എയ്യുവാനൊരുങ്ങിയവരെ അവതാരകര്‍ നിഷ്‌പ്രഭമാക്കുന്നതും ഇടയിലെ പരസ്യം ശ്രവിച്ചും ഇരിക്കെ:

ചുടുചായ ഗ്ലാസ്സ്‌ മേശയില്‍ 'ടപ്പേ'ന്നും വെച്ച്‌ കോയമോന്‍ അടുത്തയാളുടെ ഓര്‍ഡറെടുക്കാന്‍ പാഞ്ഞു. ആ ഗ്ലാസ്സുവീഴ്‌ചയില്‍ ഇത്തിരിചായ മുഖത്ത്‌ തെറിച്ചതും തുടച്ച്‌ ഇരിക്കുമ്പോള്‍ മൂപ്പരോട്‌ ഞാന്‍ ചോദിച്ചു:

"കോയാക്കാ... കായപ്പംണ്ടോ?"

"കായപ്പം മാഫീ"

('ഇല്ലാ' എന്നുള്ളതിന്‌ അറബിയില്‍ 'മാഫി' എന്നാണല്ലോ)

കോയമോന്റെ പതിവു ശൈലിയാണ്‌ ആരെങ്കിലും "അതുണ്ടോ, ഇതുണ്ടോ" എന്നു ചോദിച്ചാലുടനെ "അതു മാഫീ, ഇതും മാഫീ" എന്ന കാച്ചല്‌.

ചായ ഊതി അകത്താക്കവേ അറബികള്‍ ധരിക്കുന്ന കന്തൂറയിട്ട്‌ മൂന്നെണ്ണം അകത്തേക്ക്‌ വന്നു. എനിക്കപ്പഴേ അവരെ മനസ്സിലായി. സി.ഐ.ഡികള്‍, അല്ലാതാര്‌? ഒരുത്തന്‍ സിനിമാ സി.ഐ.ഡി മൂസയെപോലെ അംഗവിക്ഷേപങ്ങളുള്ളവന്‍. കൂടെയുള്ളവര്‍ പ്രിയങ്കരായ നമ്മുടെ ദാസനും വിജയനും അതായത്‌ കറുപ്പും വെളുപ്പും തന്നെ!

എന്റെ മുന്നിലെ ഇരിപ്പിടത്തിലാണിവരും ഇരുന്നത്‌. ചുറ്റും പരുന്തിനെപോലെ നോക്കിയിട്ടവര്‍ ഉദ്യമത്തിലേക്ക്‌ കടന്നു. രേഖകളില്ലാത്തവരെ പൊക്കുന്ന പണിയില്‍ ക്ഷീണിച്ചിട്ടാവാം 'സുലൈമാനി ടീ' ആവശ്യപ്പെട്ടു.

കോയമോന്‍ അടുക്കളയിലെ സമോവറിനടുത്താണ്‌. മൂപ്പര്‍ടെ എളാപ്പായുടെ മോളുടെ മോന്‍ ആണിപ്പോള്‍ 'കസ്‌റ്റമര്‍ സര്‍വീസ്‌' ചെയ്യുന്നത്‌.

സി.ഐ.ഡി 'മൂസ' ചോദിച്ചു: "സുലൈമാനി ഫീ?"

അകത്തുനിന്നും കോയമോന്‍ കൂവി: "ഫീ"

അടുത്തത്‌ 'ദാസന്‍': "പറോത്ത ഫീ?"

"ഫീ, ഫീ"

പിന്നീട്‌ 'വിജയന്‍': "ചപ്പാത്തി ഫീ?"

"ഫീ, ഫീ, ഫീ"

മൂസയും ദാസനും വിജയനും ഒരുമിച്ചൊരു ചോദ്യം:

"ബത്താക്ക ഫീീീ?"

"അത്‌ മാഫീ"

കത്തിച്ച സിഗരറ്റിന്റെ പുകച്ചുരുള്‍ 'വില്ലന്‍' ജോസ്‌പ്രകാശിന്റെ ചുരുട്ടുപൈപ്പിലൂടെ വിടുന്ന ലാഘവത്തില്‍ ലയിച്ച കോയമോന്‍ കണ്ണടച്ച്‌ പറഞ്ഞതും സി.ഐ.ഡികള്‍ ചായഗ്ലാസ്സ്‌ തട്ടിയിട്ടെഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ കുതിച്ചു.

"യാ... മലബാരീ, ബാത്താക്ക മാഫീ?"

ബോധമുദിച്ച കോയമോന്‍ സിഗരറ്റിട്ട്‌ പിന്നാമ്പുറവാതിലിലൂടെ ഇറങ്ങിയോടി. പിന്നാലെ കുതിച്ചുപായുന്ന 'മൂസയും' തൊട്ടുപിറകില്‍ അറബി'വിജയന്‍' ചെരിഞ്ഞോടി. അറബി'ദാസന്‍' കുനിഞ്ഞാണ്‌ പായുന്നത്‌.

എല്ലാം ടിക്കറ്റ്‌ എടുക്കാതെ കണ്ടുകൊണ്ട്‌ ഏതാനും ആളുകളും ഞാനും. അനന്തരം. "യാ ബദിരീങ്ങളേ, തങ്ങളുപ്പാപ്പാ.." എന്നൊരാര്‍ത്തനാദം മാത്രം ഒടുക്കം കേട്ടു.

Thursday, 7 December 2006

കപ്പിത്താന്റെ വഴികാട്ടികള്‍

തിരൂരില്‌ കാലുകുത്തിയ നേരം കണ്ടു ഒരുകൂട്ടമാളുകളെ. ഏത്‌ മലയാളിയുടേയും പോലെ എന്താണെന്നറിയാനുള്ള ആധിയില്‍ ഒന്നുചെന്ന് നോക്കുവാന്‍ തോന്നി. ഞാനറിയാതെ കാലുകള്‍ എന്റെ ദേഹവും വഹിച്ച്‌ അങ്ങോട്ട്‌ പാഞ്ഞു.

ഏതാനും 'തലയില്‍കെട്ടുകാരെ' തിക്കിമാറ്റി ഒരിടം കിട്ടി നോക്കിയപ്പോള്‍...

ജഗതിയണ്ണന്‍ ഏതോ സിനിമയില്‍ ലാടവൈദ്യന്റെ വേഷത്തില്‍ ഒരങ്ങാടിയില്‍ നിന്നുകൊണ്ട്‌:

"കാട്ടില്‍ വിളയാടി നടന്ന ആനയെ ഓടിച്ചിട്ട്‌ പിടിച്ച്‌ ഇടത്തേ മസ്‌തകം അടിച്ചുപൊട്ടിച്ച്‌ പാറയിലിട്ട്‌ ഉണക്കിപൊടിച്ച്‌..."

- എന്ന രംഗം അന്വര്‍ത്ഥമാക്കിയിട്ടതാ ഒരു ഏറനാടന്‍കാക്ക കുത്തും കോമായുമില്ലാതെ വാചകങ്ങളിട്ട്‌ അമ്മാനമാടി കുത്തിയിരിക്കുന്നു! പക്ഷെ, കരുണാനിധിയുടെ കണ്ണടയിട്ട്‌ തലപ്പാവ്‌ ധരിച്ച ഈ നാടന്‍കാക്കയെ ആരും ശ്രദ്ധിക്കുന്നേയില്ല. എന്താണെന്നോ?

മൂപ്പരുടെ കൂടെയുള്ള സാധനങ്ങളെയാണ്‌ ഞാനും പിന്നെ നോക്കിനിന്നത്‌. ഇതുവരേക്കും കണ്ടിട്ടില്ലാത്ത സത്വങ്ങളെ അവിടെ കണ്ടു. ശ്ശെടാ! ഇതെന്തോന്ന് ജന്തുവാ? അതും ഒന്നല്ല, മൂന്നെണ്ണം! കെട്ട്യോനും കെട്ട്യോത്തിയും ഒരു പിള്ളയും. കണ്ണടകാക്കയുടെ പക്കലുള്ള വടിയുടേ കുറുകെയുള്ള കമ്പില്‍ കണ്ണുംമിഴിച്ച്‌ ദേഹം നിവര്‍ത്തി ഇരിക്കുന്ന ഇവയും പടച്ചോന്റെ പടപ്പുകള്‍ തന്നെ!

ചുമ്മാതല്ല, ആശുപത്രിയിലേക്കും ചന്തയിലേക്കുമൊക്കെ പോവുന്നര്‍ ടാബ്ലോയിലെന്ന പോലെ നിന്നത്‌. മഹര്‍ഷിയുടെ കൈയ്യിലെ യോഗദണ്ഠ്‌ പോലെയുള്ള വടിയില്‍ യോഗാസനം ചെയ്‌തുകൊണ്ട്‌ ആസനമുയര്‍ത്തി നില്‍ക്കുന്ന ഈ ജന്തുക്കളേതാണ്‌? എവിടെത്തുകാരാണ്‌? ചോദ്യങ്ങള്‍ കുമിഞ്ഞുകൂടി. എന്നാല്‍ ചോദിക്കേണ്ടിവന്നില്ല. നാടന്‍ വൈദ്യര്‍ മണിമണിയായി ശ്വാസം വിടാതെ പറയുന്നതൊന്ന് കേട്ടപ്പോള്‍ പിടികിട്ടി.

"നാട്ടാരേയ്‌, ഇസ്സാധനങ്ങളെ ഇങ്ങക്കാര്‍ക്കും പരിചയംണ്ടാവില്ല. ഇവരാണ്‌ കുട്ടിസ്രാങ്കര്‌. കുട്ടിസ്രാങ്ക്‌ എന്ന് പണ്ട്‌ കപ്പിത്താന്‍സ്‌ ഇട്ട പേരാണ്‌. ദാ വലത്തിരിക്കുന്നവന്റെ കെട്ട്യോളും കുട്ടിയുമാ ഇപ്പുറത്തിരുന്ന് മയങ്ങുന്നത്‌."

"എന്താന്ന്? കണ്ണു തുറന്നിരിക്കുന്നൂന്നോ? ആ അതാണീ പഹയന്‍സിന്റെ അടവ്‌, ഉറങ്ങുമ്പോളൊക്കെ ഉണ്ടക്കണ്ണുകള്‍ തുറന്നുതന്നെയിരിക്കും. ചെയ്‌ത്താന്‍പ്രഭു ഡ്രാക്കുളായെ പോലെ!"

"പിന്നെ ഇസ്സാധനങ്ങളെ എങ്ങനെ പിടിച്ചുതിരിച്ചാലും വടക്കുദിശയിലേക്ക്‌ തിരിഞ്ഞേ നില്‍ക്കൂ! കുറുക്കന്റെ കണ്ണ്‌ കോയിക്കൂട്ടിലെന്ന മാതിരി. ദാ കാണിച്ചെരാം."

ഉറങ്ങുന്ന അവറ്റകളെ "ശ്‌ ശൂ..." എന്ന് വിളിച്ച്‌ മുതുകില്‍ തട്ടികൊണ്ട്‌ മെലിഞ്ഞ ദേഹം പിടിച്ച്‌ രണ്ട്‌ കറക്കം കറക്കിവിട്ടതും കുട്ടിസ്രാങ്കര്‌ ശീലം മാറ്റാതെ ദേ... നിക്കുന്നു വടക്കും നോക്കിയങ്ങനെ. ഉണ്ടക്കണ്ണുകള്‍ ഒരുവേള ചലിച്ചു. പിള്ളസ്രാങ്കന്‍ ചിണുങ്ങി തള്ളസ്രാങ്കിന്റെ പള്ളയില്‍ തലയിട്ടുരച്ചു. വടക്കുദിശ അവര്‍ക്ക്‌ പാട്ടത്തിനു കിട്ടിയതു പോലുണ്ട്‌, സ്രാങ്കുകുടുംബത്തിന്റെ നില്‍പു കണ്ടിട്ട്‌...

അവരുടെ മുതലാളികാക്ക ഒരു ബീഡി കത്തിച്ച്‌ വിവരണം തുടര്‍ന്നു:

"ഇവര്‍ടെ വടക്കുനോട്ടം കൊണ്ട്‌ ഇവന്‍മാര്‌ക്ക്‌ പണിയൊക്കെയുണ്ടായിരുന്നു.

"പണ്ട്‌ ബേപ്പൂരീന്ന്‌ പേര്‍ഷ്യാക്കും ദുനിയാവിന്റെ എല്ലാടുത്തേക്കും പോയിരുന്ന ഉരു, കപ്പല്‌, പടക്കപ്പല്‌ അങ്ങനെ വെള്ളത്തിലൂടെ ദൂരംവഴിക്ക്‌ പോവുന്നതിലൊക്കെ ദിക്ക്‌ നോക്കാന്‍ ഉപയോഗിച്ചിരുന്നത്‌ ആരെയാ?"

"ഈ ജന്തുക്കള്‍ അങ്ങനെ കപ്പലില്‍ പണിയെടുക്കുന്നവരുടെ പേരിന്റെ ഉടമകളുമായി - കുട്ടിസ്രാങ്ക്‌"

അന്നേരം കുട്ടിസ്രാങ്കര്‍ ഒന്ന് ഞെളിഞ്ഞ്‌ നിവര്‍ന്ന് നിന്നു. മുതലാളി അവരുടെ മുതുകിലൂടെ വിരലോടിച്ച്‌ തടവികൊണ്ടിരുന്നു.

"ദെത്താണ്‌ കുട്ടിസ്രാങ്കന്‍മാര്‌ സാധാരണ തിന്നാറ്‌?" - കൂട്ടത്തിലെവിടെ നിന്നോ ഒരു താത്തായുടെ നേര്‍ത്ത സ്വരത്തിലുള്ള സംശയം ഉയര്‍ന്നു.

"അതിപ്പോ പ്രത്യേകിച്ചൊന്നൂല്ല. പകല്‌ ഇവര്‍ക്ക്‌ കാഴ്‌ചയില്ല. വിശ്രമിക്കും. രാത്രിയായാല്‍ പിടിച്ചാകിട്ടൂല. ശങ്കരന്റേയോ കുട്ടപ്പന്റെയോ തെങ്ങുണ്ടെങ്കില്‍ അതീല്‌ വലിഞ്ഞുകേറും."

"അത്‌ കണ്ടപ്പോ തോന്നി." - ആരോ വിളിച്ച്‌ കൂവി.

"ആരാന്റെ തെങ്ങിലെ കരിക്ക്‌ പറിച്ച്‌ കടിച്ച്‌ പൊട്ടിച്ച്‌ തിന്നും, ഇളനീര്‌ അകത്താക്കും."

"അല്ല കാക്കാ.. എന്താ ഇവരെ കെട്ടിയിടാത്തത്‌? ഓര്‌ ഓടിപോവൂലേ?"

ഞാനും അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. സ്രാങ്കന്‍മാര്‍ സ്വതന്ത്രരാണ്‌. കെട്ടൊന്നും ഇല്ല.

"ഓടുകയോ, ഇവരോ? അപ്പരിപാടിയില്ല. രാത്രി മുഴുവനും കണ്ടോരെ തൊടീലൊക്കെ തപ്പിനടന്ന് തേങ്ങയും കടിച്ചാ പൊട്ടുന്നതെന്തും തിന്ന് വയറും നിറച്ച്‌ അതിരാവിലെ തിരിച്ചെത്തും."

"ഞാനെവിടെയുണ്ടോ അവിടെ അന്വേഷിച്ചെത്തും. അനുസരണയോടേ ഈ വടിയുടെ കുറുകെയുള്ള വടീല്‌ കേറിയിരിക്കും, കിനാവും കണ്ട്‌ ഉറങ്ങും."

പൊന്നോമനകളെ മുത്തം വെച്ച്‌ കാക്ക എല്ലാരേയും നോക്കി കുത്തിയിരുന്നു. ഏറേയാളുകള്‍ പലവഴി പോകുകയും ചിലരൊക്കെ വരുകയും ചെയ്യുന്നുണ്ട്‌.

"വല്ലതും തന്നേച്ച്‌ പോകണേ... എന്തേലും തിന്നിട്ട്‌ ഒത്തിരി ദെവസായി." - സ്രാങ്ക്‌ മൊതലാളി യാചിച്ചു.

"ആ കുട്ടിസ്രാങ്കരോട്‌ പറഞ്ഞാല്‌ മാങ്ങയോ തേങ്ങയോ കൊണ്ടുവന്ന് തരൂലേ കാക്കേ?" - ഏതോ വിരുതന്‍ ചോദിച്ചു.

രംഗമാകെ മാറ്റിമറിച്ച്‌ ഒരു പോലീസ്‌വണ്ടി വന്ന് നിന്നു. കാക്കിപ്പട ആ കാക്കയെ പൊക്കി, ചോദ്യശരങ്ങള്‍ വിട്ടു. വംശനാശം നേരിടുന്ന ജന്തുക്കളെ പിടിച്ച്‌ കാശുണ്ടാക്കുന്നതിന്‌ അയാളേയും തൊണ്ടിമുതലായ സ്രാങ്കരേയും അറസ്‌റ്റ്‌ ചെയ്തു.

പോലീസിന്റെ കൈപിടിയില്‍ അയാളും, അയാളുടെ കൈപിടിയിലെ വടിയില്‍ മൂന്ന് കുട്ടിസ്രാങ്കരും. എന്താണ്‌ നടക്കുന്നതെന്തെന്നറിയാത്ത സ്രാങ്ക്‌ കുടുംബം അപ്പോഴും മയക്കത്തിലാണ്‌; വടക്കുനിന്നും ആരോ വരുന്നതും കാത്ത്‌ ആ ദിശയില്‍ തിരിഞ്ഞ്‌ വടിയില്‍ ബാലന്‍സ്‌ ചെയ്തിട്ടങ്ങനെ...

Wednesday, 22 November 2006

പൂച്ചയ്‌ക്കെന്താ കെട്ടിടമുണ്ടാക്കുന്നിടത്ത്‌ കാര്യം?

ഈ തണുപ്പുകാലം തുടങ്ങിയ അന്ന് തുടങ്ങിയതാ ഓഫീസിന്റെ തട്ടിന്‍മുകളില്‍ മാര്‍ജാരന്മാരുടെ ബഹളം! ബഹളംന്ന് പറയാന്‍ പറ്റൂല, കൊഞ്ചികുഴയലും കിന്നാരം പറച്ചിലും പിന്നെ മ്യാവൂ ഗീതങ്ങളും യുഗ്‌മ ഗാനങ്ങളും 'ടൈറ്റാനിക്‌' സിനിമയിലെ 'ടാപ്പ്‌' ഡാന്‍സ്‌ കളിക്കുന്ന ശബ്‌ദവും (നിര്‍മ്മാണ സ്ഥലത്തെ താത്‌കാലിക കാരവന്‍ ആയതിനാല്‍ ഉച്ചിയില്‍ പ്ലൈ കൊണ്ടുള്ള തട്ടിന്‍പുറമാണ്‌). ആകെ മൊത്തം ടോട്ടല്‍ പൂച്ചകളുടെ പൊടിപൂരം തന്നെ!

ഒരൊന്നൊന്നര മാസം മുന്‍പ്‌ രണ്ട്‌ 'മ്യാവു'കള്‍ പരിസരത്തൊക്കെ ചുറ്റിപറ്റി ഉലാത്തുന്നതും മുകളിലേക്ക്‌ നോക്കിനിക്കണതും കണ്ടതായിരുന്നു. ഇവരിവിടെ താവളമാക്കുമെന്ന് അന്ന് ലവലേശം വിചാരിച്ചതല്ല. ഇപ്പോള്‍ കണ്ടില്ലേ? രണ്ടല്ല, ഇവന്‍മാര്‌ ഇരട്ടിയിലിരട്ടിയായിരിക്കുന്നു!

സ്വൈരമായിട്ട്‌ ഇരുന്ന് ജോലിയും അതോടൊപ്പം ബ്ലോഗലും പിന്നെ ചില്ലറ ചാറ്റിംഗും നടത്താമെന്ന് ആഗ്രഹിച്ചെങ്കിലും സുഗമമായിട്ട്‌ നടത്താനീ മാര്‍ജാരന്മാര്‍ സമ്മതിക്കണ്ടേ? പൂച്ചയ്‌ക്ക്‌ അറീലല്ലോ ബൂലോഗമെന്താണെന്ന്! ചുമ്മാ സമീപത്തെ മുനിസിപ്പാലിറ്റിയുടെ കച്ചറ ഡ്രമ്മില്‍ കയറുക, കാണുന്നതൊക്കെ വലിച്ചുവാരി വെളിയിലിടുക, വല്ല എല്ലോ കോഴിക്കാലോ തപ്പിയെടുത്ത്‌ കറുമുറാ കടിച്ച്‌ അകത്താക്കുക, പിന്നെ തട്ടിന്‍പുറത്തേറി പ്രണയം തിമിര്‍ത്താടുക, മോങ്ങുക, പിന്നെ അതൊക്കെ തന്നെ മുഖ്യ ജ്വാലി... കാലാവസ്ഥയോ ആഹഹാ തികച്ചും അനുയോജ്യം.. ആനന്ദലബ്‌ധിക്കിനിയെന്ത്‌ വേണം? ഇനിയാരോ മുന്നത്തെ പോസ്‌റ്റിന്‌ കമന്റിയ പോലെ (സിമി ആണെന്ന് തോന്നുന്നു) സംശയിക്കേണ്ട "കഴുത കാമം കരഞ്ഞ്‌ തീര്‍ക്കുന്നുവെന്നൊക്കെ!" ആ ചൊല്ല് മാറ്റാന്‍ നേരമായി. കഴുത വെട്ടി പൂച്ച എന്നാക്കണം. ഇല്ലേല്‍ ഇവിടെ വരൂ സോദര-സോദരീമാരേ.. നേരില്‍ കാണുമ്പോള്‍ തിരിഞ്ഞോളും സംഭവം. ലജ്ജിക്കാന്‍ പൂച്ചകള്‍ക്ക്‌ അറിവില്ലാലോ. മിണ്ടാപ്രാണിയല്ലേ?

സഹികെട്ടിട്ടൊടുവില്‍ ഞാന്‍ എന്റെ ബോസ്സിനോട്‌ പരാതി പറഞ്ഞു. ബോസ്സും അസഹനീയമായിട്ട്‌ കാണപ്പെട്ടു. ഔദ്യോഗികമായി ഉടനെയൊരു എഴുത്ത്‌ മുഖ്യ കരാര്‍ കമ്പനിയിലോട്ട്‌ വിടാന്‍ ഉത്തരവിട്ടു. വെറുതെയിരുന്ന എനിക്കിട്ട്‌ തന്നെ പണി തന്നു. പൂച്ചകളേ ആനന്ദിക്കൂ, ഇന്നുകൂടി. നാളെ നിങ്ങള്‍ തുരത്തപ്പെടും.

എഴുത്ത്‌ ഞാന്‍ ടൈപ്പിയുണ്ടാക്കി. സേഫ്‌റ്റി ഓഫീസറുടെ അനാസ്ഥയില്‍ പണിസ്ഥലം ചിലര്‍ കൈയ്യേറിയതാണ്‌ വിഷയം. ആര്‍ക്കും സുരക്ഷിതമില്ലാത്ത അന്തരീക്ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും തലയിലേക്ക്‌ മച്ചില്‍ വിലസുന്ന മാര്‍ജാരസംഘം മൊത്തമായോ ചില്ലറയായോ വന്ന് പതിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ഇവയെ കുടിയൊഴിപ്പിക്കണമെന്നും ഞാന്‍ ഒരുത്തമ സെക്രട്ടറിയെന്ന നിലയ്‌ക്ക്‌ കത്തിലെഴുതി ചേര്‍ത്തു.

പക്ഷെ കത്ത്‌ പോയില്ല. അതിന്‌ മുന്‍പെ പണിക്കാരില്‍ ചിലരെത്തി പൂച്ചകളെ (പുകച്ചില്ലെങ്കിലും) പുറത്ത്‌ ചാടിച്ചു. ശരിക്കും പാവങ്ങള്‍! മനുഷ്യരുടെ സൗകര്യത്തിനിവരൊക്കെ എന്തുമാത്രം ത്യാഗം ചെയ്യുന്നു, അല്ലേ?

ഈ തണുത്ത നവംബറിന്റെ ഒടുവില്‍ ഇവര്‍ എങ്ങോട്ട്‌ പോകും. അവരും എങ്ങോട്ടെന്നറിയാതെ നെട്ടോട്ടമോടുന്നു. കൂട്ടത്തില്‍ പിഞ്ചുപൈതങ്ങളുമുണ്ട്‌. ലോകമേ തറവാട്‌!

തൊട്ടപ്പുറത്തെ പണിതുകൊണ്ടിരിക്കുന്ന വേറെയാരുടേയോ കെട്ടിട സ്ഥലം കണ്ടില്ലേ പൂച്ചകളേ? ആരോടും 'പൂച്ചാതെ' ചെന്ന് കുടിയേറുക. ബാക്കി കാര്യം 'കല്ലിവല്ലി'!

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com