Wednesday 18 November 2009

മാവ്‌ സാക്ഷി

മാവ്‌ സാക്ഷി

(കഥ)

മാവിന്റെ അനുഭവകഥ ഇവിടെ നമ്മളോട്‌ പറയുന്നത്‌ മറ്റാരുമല്ല, മാവ്‌ തന്നെയാണ്‌. വഷങ്ങളോളം പലതും കണ്ടും കേട്ടും നിലകൊണ്ട മാവിന്‌ ഇനി അധികം ആയുസ്സില്ല എന്നറിയാം. ഈ ഭൂമുഖത്ത്‌ നിന്നും മാവ്‌ ഇല്ലാതാകുമ്പോൾ കൂടെ മറ്റൊരു ജന്മം കൂടി കൊണ്ടുപോകുകയാണ്‌. അതിനു മുൻപ്‌ താൻ കണ്ട സത്യങ്ങളും ചില യാഥാഥ്യങ്ങളും തന്നോടൊപ്പം മണ്ണടിഞ്ഞു പോകരുതെന്ന്‌ മാവിന്‌ നിർബന്ധമുണ്ട്‌.

ഇനി കഥയിലേക്ക്‌...


ഒരു നാട്ടിൻപുറത്തെ വലിയ രണ്ട്‌ പറമ്പുകൾക്ക്‌ അതിരിടുന്ന വള്ളിപ്പടർപ്പിനാൽ ചുറ്റപ്പെട്ട വേലിപ്പടർപ്പിന്റെ നടുക്ക്‌ വർഷങ്ങളായിട്ട്‌ എല്ലാം കണ്ടും കേട്ടും സഹിച്ചും നിലകൊള്ളുകയാണ്‌ മാവ്‌. മറ്റൊരു ഭാഗത്ത്‌ പൊതുവഴിയാണ്‌. നിത്യവും ജനങ്ങളും, സ്കൂൾ കുട്ടികളും ആ വഴി പോകാറുണ്ട്‌. എത്രയോ വർഷങ്ങളായി ഒത്തിരി കിളികൾക്ക്‌ കൂടൊരുക്കാൻ മാവിന്റെ ശിഖരങ്ങളുണ്ട്‌. കെട്ടുപിണഞ്ഞു ഉയരങ്ങളിലേക്ക്‌ പോകുന്ന മാവിൻകൊമ്പുകളിൽ പലജാതി പക്ഷികൾ തലമുറകളായി വസിച്ചുപോരുന്നുണ്ട്‌. മാമ്പഴക്കാലത്ത്‌ സൗജന്യമായി രുചിയേറും മാമ്പഴങ്ങൾ കിളികൾക്കെന്നപോലെ പ്രദേശത്തെ പിള്ളേക്കും ജനങ്ങൾക്കും നൽകി സന്തോഷത്താൽ ഇളംതെന്നലിൽ മാവ്‌ ഇലകളാട്ടി ശിഖരങ്ങൾ അനക്കി നിൽക്കുന്നു. വേനൽചൂടിൽ ക്ഷീണിതരായി വഴിയേ പോകുന്നവക്ക്‌ തണലേകിക്കൊണ്ട്‌ മാവ്‌ നിവൃതിയോടെ നിലനിന്നു പോരുന്നു..

രണ്ട്‌ പറമ്പുകളിലുള്ള വലിയ രണ്ട്‌ വീടുകളുണ്ട്‌. അതിൽ വസിക്കുന്നത്‌ ശത്രുതയിൽ പോരടിക്കുന്ന രണ്ട്‌ കുടുംബങ്ങളാണ്‌. അവരുടെ നിത്യേനയുള്ള തർക്കം പറമ്പിന്റെ അതിരിൽ നിലകൊള്ളുന്ന മാവിനെകുറിച്ചാണ്‌. പലരും കൈമാറികിട്ടിയ വീടും പറമ്പുമാണ്‌ ഇരുകൂട്ടരുടേതും. അതുകൊണ്ടുതന്നെ മാവ്‌ ആർക്കവകാശപ്പെട്ടതാണ്‌ എന്ന വിഷയത്തിൽ ഇരുകൂട്ടരും എന്നും തർക്കത്തിലുമാണ്‌. അതിത്തിയിലെ വള്ളിപ്പടപ്പുള്ള വേലിക്ക്‌ നടുവിൽ നിലകൊള്ളുന്ന മാവ്‌ വ്യക്തമായിട്ട്‌ ആക്കും അവകാശം സ്ഥാപിക്കാൻ സാധ്യമല്ലാത്ത വിധമാണല്ലോ സ്ഥിതി ചെയ്യുന്നത്‌. പക്ഷെ, മാവിന്‌ മാത്രം അറിയാം യഥാർത്ഥത്തിൽ ആരാണ്‌ അവകാശിയെന്ന്‌! മാവ്‌ തന്നെ പറയട്ടെ, നമുക്ക്‌ കേൾക്കാം..

ഇത്രയും കാലത്തെ ജീവിതത്തിൽ എന്തെല്ലാം മാവ്‌ കണ്ടിരിക്കുന്നു! മനുഷ്യകുലത്തിന്റെ കയ്‌പും മധുരവും, പ്രണയവും വിരഹവും, നന്മതിന്മകളും, നിഷ്‌കളങ്കതയും പകയും എല്ലാമെല്ലാം മാവിന്റെ ചുറ്റുവട്ടത്തിൽ നടന്നിരിക്കുന്നു. എന്നുമുള്ള തർക്കത്തിന്റെ ബാക്കി ഇതാ വീണ്ടും അരങ്ങേറുന്നത്‌ കണ്ടില്ലേ?


വേലിക്ക്‌ അപ്പുറവും ഇപ്പുറവും നിന്ന് വാക്കുകളാൽ പോരടിക്കുകയാണ്‌ അയൽപക്കങ്ങളിലെ രണ്ടു മുതിർന്ന സ്ത്രീകൾ. അവർ പരസ്‌പരം തല്ലാനുള്ള ത്വരയോടെയാണ്‌ കലിതുള്ളുന്നത്‌. മാവിന്റെ ഉടമസ്ഥാവകാശം തന്നെ അന്നത്തേയും പ്രശ്‌നം. അവരെ പിടിച്ചുമാറ്റുവാൻ പെടാപാട്‌ പെടുന്നത്‌ അവരുടെ മക്കളാണ്‌. അതായത്‌ പ്രണയബദ്ധരായ അയൽവീടുകളിലെ യുവാവും യുവതിയും. ഇരുവരും അവരുടെ അമ്മമാരെ തർക്കത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നന്നേ പാടുപെടുന്നുണ്ട്‌. അതിനിടയിൽ യുവതിയുടേയും യുവാവിന്റേയും കണ്ണുകൾ തമ്മിൽ കൊരുക്കുന്നുണ്ട്‌, ചുണ്ടുകളിൽ കള്ളച്ചിരിയുണ്ട്‌, അവരുടെ മാതാക്കൾ കാണാതെ ആണെന്നു മാത്രം. എല്ലാം കണ്ടുകൊണ്ട്‌, അറിഞ്ഞു കൊണ്ട്‌, കാറ്റിൽ ഇലകൾ ഇളക്കി മാവ്‌ നിൽക്കുന്നു.

നിലാവുള്ള രാവുകളിൽ വീട്ടുകാർ കാണാതെ യുവതി മാവിൻ ചുവട്ടിൽ വന്ന്‌ പ്രിയതമനെ കാത്തിരിക്കുമ്പോൾ വേലിക്കപ്പുറത്ത്‌ പൊതുവഴിയോരത്ത്‌ യുവാവും തന്റെ പ്രണയിനി എത്തുന്നതും കാത്തു നിൽക്കും. അവരുടെ പ്രണയം പൂവിട്ടതും വിരിയുന്നതുമെല്ലാം ആ മാവിൻ ചുവട്ടിലായിരുന്നു. ആരും കാണില്ല എന്ന ധൈര്യത്തിൽ ചുറ്റും നോക്കികൊണ്ട്‌ കമിതാക്കൾ ചുംബനം നൽകുന്നതും ആശ്ലേഷിക്കുന്നതും എത്ര തവണ പൂത്തുലഞ്ഞ മാവ്‌ കണ്ടിരിക്കുന്നു! മത്തു പിടിപ്പിക്കുന്ന മാമ്പൂവിൻ മണം പരത്തി നിലാവിൽ കുളിച്ചു നിൽക്കുന്ന മൂകമാം രാത്രികളിലെ പ്രണയകേളിക്ക്‌ മൂകസാക്ഷിയായി മാവ്‌ നിലകൊണ്ടു. ഇതങ്ങനെ തുടന്നുപോന്നു..


പക്ഷെ, മാവ്‌ കാണാൻ കൊതിക്കുന്നത്‌ ഇതൊന്നുമല്ല. മുപ്പത്തഞ്ചു കൊല്ലങ്ങൾക്ക്‌ മുൻപ്‌ താൻ ഈ മണ്ണിൽ വളരാൻ നിമിത്തമായത്‌ ഒരു പയ്യൻ ആയിരുന്നെന്ന് മാത്രം മാവിന്‌ ഉറപ്പാണ്‌. തൈ ആയിരുന്ന വേളയിൽ ഒരിക്കൽ ആ പയ്യൻ വന്നത്‌ എന്നും മാവ്‌ ഓർക്കാറുണ്ട്‌. പിന്നീട്‌ പയ്യന്റെ മുഖം കണ്ടിട്ടേയില്ല. പയ്യനെ ഒരു വട്ടം കൂടി കാണാൻ കണ്ണടയുന്നതിനും മുൻപ്‌ തനിക്ക്‌ ഭാഗ്യം കിട്ടില്ലേ? മാവ്‌ ആഗ്രഹത്തോടെ ശിഖരങ്ങൾ ആട്ടി നെടുവീപ്പെന്ന പോലെ ഇളംതെന്നലിൽ ഇലകൾ മെല്ലെ ഇളക്കി കൊണ്ടിരുന്നു.


കാലമെത്ര പൊയ്‌പ്പോയി! അന്നത്തെ അഞ്ചു വയസ്സുകാരൻ ഇന്നിപ്പോൾ നാൽപതുകാരൻ ആയിട്ടുണ്ടാവും തീർച്ച. മാവ്‌ ആത്മഗതം ചെയ്തുകൊണ്ടിരുന്നു. താനും മനുഷ്യജാതിയിൽ പെട്ട ഒരുത്തൻ ആയിരുന്നെങ്കിലെന്ന്‌ മാവ്‌ ആഗ്രഹിച്ചുപോയി. എവിടേയെല്ലാം സഞ്ചരിക്കാമായിരുന്നു, എത്രയെത്ര ദേശങ്ങൾ കാണാമായിരുന്നു. അതിലേറെ താൻ കാണാൻ കൊതിക്കുന്ന അന്നത്തെ പയ്യനെ തേടി കണ്ടെത്താമായിരുന്നു! പക്ഷെ, താൻ ഒരു വൃക്ഷജന്മം ആയിപ്പോയില്ലേ. ജനിച്ച അന്നു മുതൽ ഒടുക്കം വരെ ഒരേയിടത്ത്‌ തന്നെ ജീവിതം കഴിയുവാൻ വിധിക്കപ്പെട്ട മാവ്‌ ഭാഗ്യം ലഭിച്ച മനുഷ്യകുലത്തെ ഓർത്ത്‌ നിസ്സഹായതയോടെ നിന്നു!


സങ്കടം സഹിക്കാനാവാതെ പഴുത്ത ഇലകൾ പൊഴിച്ചുകൊണ്ട്‌ വൃദ്ധവൃക്ഷം നിന്നു. പെട്ടെന്ന്‌ പരിസരബോധം വന്ന മാവ്‌ വീട്ടുകാരുടെ തക്കം ശ്രദ്ധിച്ചു. യുവതിയും യുവാവും അവരുടെ അമ്മമാരുടെ പിറകിൽ നിന്നുകൊണ്ട്‌ ആംഗ്യത്തിൽ പലതും സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ഉം.. ഒരു പക്ഷെ ഇന്ന്‌ രാത്രിയും അവരിരുവരും എന്റെ ചുവട്ടിൽ വരുമായിരിക്കും. പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ കണ്ട്‌ മടുത്ത മാവ്‌ ആത്മഗതം ചെയ്തു.


ആകാശസീമയ്‌ക്ക്‌ അപ്പുറം എവിടേയോ ഉണ്ടെന്ന് വിശ്വസിക്കുന്ന സൃഷ്‌ടാവായ ഈശ്വരനോട്‌ ശിഖരങ്ങൾ ഉയർത്താൻ ശ്രമിച്ചുകൊണ്ട്‌ മാവ്‌ കേണപേക്ഷിച്ചു. "ഈശ്വരാ, ഇനിയെങ്കിലും ഞാൻ ജനിക്കുവാൻ നിമിത്തമായ അന്നത്തെ പയ്യനെ എന്റെ മുന്നിൽ കൊണ്ടുവന്ന്‌ എനിക്കു കാണിച്ചു തരാമോ? ഒരു തവണ മാത്രം?"

വർഷങ്ങൾക്കു മുൻപുള്ള ഇതേ പ്രദേശം. മാവ്‌ നിൽക്കുന്ന ഈ സ്ഥലം അന്ന്‌ കാട്‌ പിടിച്ചു കിടക്കുകയായിരുന്നു. വേലിപ്പടർപ്പുള്ള പറമ്പുകൾ വലിയ വ്യത്യാസമില്ലാതെയുണ്ട്‌. ഇന്നു കാണുന്ന വീടുകളുടെ സ്ഥാനത്ത്‌ വൈക്കോൽ മേഞ്ഞ ചെറിയ പുരകളാണ്‌. ചാണകം മെഴുകിയ മുറ്റം. ഇന്നത്തെ തലമുറയ്ക്ക്‌ അതൊക്കെ അന്യം. ഇരുവശത്തും പുല്ലു വളന്ന പൊതുവഴിയിലൂടെ മണി കിലുക്കി വരുന്ന ഒരു കാളവണ്ടി പ്രത്യക്ഷപ്പെട്ടു. അതിൽ തലക്കെട്ട്‌ ചുറ്റിയ, മീശയും താടിയും വളർത്തിയ കറുത്തു കുറുതായി ഇരുന്ന്‌ ചാട്ട ചുഴറ്റിക്കൊണ്ട്‌ ഒരാളുണ്ട്‌. കൂടെ അയാളുടെ മകൻ, വള്ളിട്രൗസറിട്ട ഒരു അഞ്ചുവയസ്സുകാരൻ. അവർ ചന്തയിൽ സാധനങ്ങൾ വിറ്റു വരുന്ന വരവാണെന്നു തോന്നുന്നു. വിറ്റഴിക്കാത്ത ഏതാനും മൺകലങ്ങൾ കാളവണ്ടിയുടെ പിറകിൽ വൈക്കോൽ നിറച്ചതിൽ കെട്ടി വെച്ചിട്ടുണ്ട്‌. ചന്തമുള്ള കാളകൾ മണികിലുക്കി തല കുലുക്കി നീങ്ങുന്നു. തലകെട്ടുകാരൻ കാളകളെ ധൃതിയിൽ പോകാൻ വേണ്ടി ഒച്ചയെടുക്കുന്നുണ്ട്‌. ചാട്ട ചുഴറ്റുന്നുണ്ട്‌. വണ്ടിയുടെ പിറകിൽ ഇരുന്ന്‌ പോയിമറയുന്ന വഴിയോരക്കാഴ്‌ചകൾ ആസ്വദിച്ച്‌ കാലുകൾ തൂക്കിയിട്ട്‌ ആട്ടിക്കൊണ്ട്‌ പയ്യൻ.. പഴുത്ത വലിയൊരു മാങ്ങ ഒട്ടുമുക്കാലും തിന്നുകൊണ്ട്‌ മുഖത്തും കൈകളിലും മാമ്പഴചാർ ഒഴുക്കികൊണ്ട്‌ രുചിയാസ്വദിച്ച്‌, കാളവണ്ടി ഇളകുന്നതിനൊപ്പം ആടിയുലഞ്ഞുകൊണ്ടങ്ങനെ ഇരിക്കുന്നു..

കാളവണ്ടിക്കാരൻ അവനെ ശാസിക്കുന്നുണ്ട്‌. ഗുണദോഷിക്കുന്നുണ്ട്‌. മാമ്പഴചാർ ഒഴുക്കി വൃത്തികേടാക്കുന്നത്‌ അയാൾക്ക്‌ പിടിക്കുന്നില്ല. ഒത്തിരിനേരം പറഞ്ഞത്‌ കേട്ടപ്പോൾ പയ്യൻ മാങ്ങയുടെ അണ്ടി ഒന്നൂടെ നക്കിയതിനു ശേഷം വഴിയരികിലെ വേലിപ്പടർപ്പിലേക്ക്‌ നീട്ടി എറിഞ്ഞു. കൂടെ അയാളെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു:

"അച്‌ഛാ ആ മാങ്ങയണ്ടിക്കൊപ്പം തുണ പോകാമോ?" പൊട്ടിച്ചിരിക്കുന്ന മകന്റെ തമാശ കേട്ട്‌ കാളവണ്ടിക്കാരൻ ചിരിച്ചു. നാക്ക്‌ വളച്ച്‌ വെളിയിൽ കാട്ടി ഒരു പ്രത്യേക ശബ്‌ദം വരുത്തി വേഗം കുറഞ്ഞ കാളകളെ തട്ടിക്കൊണ്ട്‌ ചാട്ട ചുഴറ്റി. കാളവണ്ടി അകന്നകന്നു പോയി മറഞ്ഞു.

നേരം ഇരുണ്ടു. വിജനമായ സ്ഥലത്ത്‌ മാങ്ങയണ്ടി കിടന്ന്‌ മുളപൊട്ടി. തൈ വളന്നു വലുതായി വന്നു.. കാലം കഴിയുന്തോറും വളന്നു മരമായി. ഇന്നത്തെ മാവ്‌ ആയി മാറി. അതിനിടയ്‌ക്ക്‌ വേലിയ്‌ക്കപ്പുറവും ഇപ്പുറവും പലരും കൈമാറി ഒടുവിൽ ഇന്ന് നാം കാണുന്ന കുടുംബങ്ങൾ താമസമായിരിക്കുന്നു. മാവ്‌ ആക്ക്‌ അവകാശപ്പെട്ടതാണ്‌ എന്ന കാര്യത്തിൽ ഇരുവീട്ടുകാരും തർക്കവും വാൿപയറ്റും തുടങ്ങിയിട്ട്‌ വർഷം ഒരുപാടായി.

അങ്ങിനെയിരിക്കെ, ചാറ്റൽമഴ കഴിഞ്ഞ ഉച്ച തിരിഞ്ഞൊരു നേരം. ചെറുമയക്കത്തിലായിരുന്ന മാവ്‌ ആരോ തന്റെ ചുവട്ടിൽ മൃദുവായി സ്‌പശിക്കുന്നതും സംസാരിക്കുന്നതും കേട്ടപ്പോൾ ശിഖരങ്ങളും ഇലകളും ഇളംതെന്നലിൽ ആട്ടികൊണ്ട്‌ ആകാംക്ഷയോടെ നോക്കി.

ചെറുപ്പക്കാരന്റെ മുഖകാന്തിയും ചുറുചുറുക്കുമുള്ള മദ്ധ്യവയസ്‌കനായ ഒരാളും കൂടെ ഒരു സ്ത്രീയും അവരുടെ അഞ്ചു വയസ്സുകാരൻ മകനും ഉണ്ട്‌. കുറച്ചപ്പുറത്ത്‌ പൊതുവഴിയിൽ അവർ സഞ്ചരിച്ചെത്തിയ പുത്തൻ കാർ നിറുത്തിയിട്ടുണ്ട്‌. വന്നയാൾ ഭാര്യയോട്‌ പറയുന്നത്‌ എന്തെന്ന്‌ മാവ്‌ സാകൂതം ശ്രവിച്ചു. തന്റെ പൊട്ടിപ്പൊളിഞ്ഞ തടിയിൽ തലോടി മുത്തമിട്ടുകൊണ്ട്‌ അയാൾ ഭാര്യയോട്‌ അഭിമാനപൂർവം പറയുകയാണ്‌:

"ഈ മാവ്‌ എന്റെ ഒരു സഹോദരൻ ആണ്‌. അന്നൊരിക്കൽ അച്ഛന്റെ കൂടെ കാളവണ്ടിയിൽ ഇതുവഴി പോകുമ്പോൾ രുചിച്ച മാമ്പഴസ്വാദ്‌.. അന്നു ഞാൻ ഇവിടെ കളഞ്ഞ അണ്ടിയിൽ നിന്നും ഇവൻ പൊട്ടി മുളച്ചു, കണ്ടില്ലേ എന്റെ അനുജൻ വളന്നു പന്തലിച്ച്‌ നിൽക്കുന്നത്‌! ഇതിലെ പോകുന്നവർക്ക്‌ എല്ലാം തണലേകിക്കൊണ്ട്‌, മാമ്പഴം നൽകികൊണ്ട്‌, പറവകൾക്ക്‌ കൂടൊരുക്കിക്കൊണ്ട്‌ നിലകൊള്ളുന്നത്‌?"


തന്റെ സഹോദരനെ വഷങ്ങൾക്കു ശേഷം കാണാനും അവന്റെ കരലാളനങ്ങൾ അനുഭവിച്ചതിലും അത്യാഹ്‌ളാദം തോന്നിയ മാവ്‌ ഇലകളിൽ തങ്ങിനിന്നിരുന്ന മഴത്തുള്ളികൾ താഴോട്ട്‌ പൊഴിച്ചുകൊണ്ട്‌ സന്തോഷാശ്രുക്കൾ തൂകി. ആ മനുഷ്യന്റെ മുഖം നിന്നിമേഷനായിട്ട്‌ നോക്കിക്കൊണ്ട്‌ അങ്ങനെ ഇലകളാട്ടി നിന്നു. തൂങ്ങിക്കിടക്കുന്ന മാമ്പഴങ്ങൾ താഴോട്ട്‌ ഇട്ടുകൊടുത്ത്‌ സമ്മാനിച്ചു. ഇളംതെന്നലിൽ കുളിരേകി തന്റെ സന്തോഷം അവരെ എങ്ങനെ അറിയിക്കും എന്നറിയാതെ തണലേകിയും തെന്നലേകിയും നേരിയ ശബ്‌ദം വരുത്തിയും ആ വൃക്ഷം നിലകൊണ്ടു.


മാവ്‌ സന്തോഷത്തോടെ നൽകിയ മാമ്പഴങ്ങളിൽ മൂന്നെണ്ണം മാത്രം ആ കുടുംബം പെറുക്കിയെടുത്ത്‌ അവിടെ നിന്നുകൊണ്ട്‌ കഴിച്ചു. പണ്ട്‌ പയ്യൻ ആയിരിക്കുമ്പോൾ തിന്ന അതേപോലെ, മാമ്പഴച്ചാർ ഒഴുക്കി കൈയ്യിലും മുഖത്തും പടത്തി ആസ്വദിച്ച്‌ തിന്നുന്ന അയാളേയും മകനേയും കളിയാക്കി ഒരുവിധം ശ്രദ്ധിച്ചു തിന്നുന്ന ഭാര്യയേയും മാവ്‌ സന്തോഷത്തോടെ കണ്ടു. ഒടുവിൽ തനിയാവർത്തനം പോലെ ബാക്കിയായ മാങ്ങയണ്ടി വലിച്ചെറിയുമ്പോൾ ആ പയ്യൻ അച്ഛനോട്‌: "അച്‌ഛാ ആ മാങ്ങയണ്ടിക്കൊപ്പം തുണ പോകാമോ?" പൊട്ടിച്ചിരിക്കുന്ന മകൻ കാറിലേക്ക്‌ കയറി.


പഴയ കാലം ഓർത്തിട്ടെന്ന പോലെ അയാൾ ചിരിച്ചു, യാത്ര ചോദിക്കുമ്പോലെ മാവിനെ നോക്കി അയാളും കാറിൽ കയറി, ഭാര്യയും മാമ്പഴം ആസ്വദിച്ച്‌ തീർത്തിട്ട്‌ കാറിൽ ഇരുന്നു. അവർ ദൂരെ പോയ്‌മറഞ്ഞു. അരുത്‌, പോവരുത്‌ എന്ന് അവരോട്‌ പറയാൻ വെമ്പിനിന്ന മാവ്‌ ദൂരെ വളവ്‌ തിരിഞ്ഞു മറയുന്ന കാറിനെ കൺനിറയെ നോക്കി. തന്റെ യഥാർത്ഥ ഉടമയെ (സഹോദരനെ) അവസാനമായി കാണാൻ കഴിഞ്ഞതിൽ സന്തോഷവും ഇനി കാണാൻ സാധിക്കില്ല എന്നോർത്ത്‌ സങ്കടവും ഒരുമിച്ച്‌ വന്നത്‌ നിയന്ത്രിക്കാൻ മാവ്‌ ബദ്ധപ്പെട്ടു.


നേരം രാത്രിയായി. മാവ്‌ എന്നെത്തേക്കാളുമേറെ സന്തോഷിച്ച്‌ ഇളംതെന്നൽ തഴുകുമ്പോൾ ഇലകളാൽ താളം പിടിച്ച്‌ നിൽക്കവെ, ചുവട്ടിൽ ആരോ രഹസ്യം പറയുന്നത്‌ കേട്ട്‌ നോക്കുമ്പോൾ ഞെട്ടി. പ്രദേശത്തെ കുപ്രസിദ്ധനായ തസ്‌കരവീരൻ കൂട്ടാളിയുമൊത്ത്‌ അന്നത്തെ മോഷണം ആസൂത്രണം ചെയ്യുന്നു. ഇങ്ങനെയെത്രയധികം നിഗൂഢപദ്ധതികൾ തന്റെ ചുവട്ടിൽ അരങ്ങേറിയിരിക്കുന്നു. ചുവട്ടിൽ നിശ്ശബ്ദമായിട്ടുണ്ട്‌. കള്ളന്മാർ സ്ഥലം വിട്ടിരിക്കുന്നു. അൽപം കഴിഞ്ഞ്‌ അയൽക്കാരായ യുവാവിനെ കണ്ടു. പതിവു പോലെ പ്രണയിനിയെ പ്രതീക്ഷിച്ച്‌ നിൽക്കുന്നു. താമസിയാതെ യുവതി മരച്ചുവട്ടിലെത്തി, അവനും. എന്നത്തേയും പോലെ അവർക്ക്‌ ശൃംഗാരങ്ങൾ ഇല്ല. മാവ്‌ സാകൂതം നോക്കി ശ്രദ്ധിച്ചു. അവർ ഒളിച്ചോടാനുള്ള പദ്ധതി പ്ലാനിടുകയാണ്‌. മാവ്‌ ഞെട്ടിത്തരിച്ചു നിന്നു. ശക്തിയായ കാറ്റിൽ മാവിന്റെ ചില്ലകൾ ഉലഞ്ഞു. താൻ കടപുഴകിവീഴുമോ, വൃക്ഷം ഭീതിയിലായി.


അയൽക്കാരായ കമിതാക്കൾ കെട്ടിപ്പിടിച്ച്‌ പരസ്‌പരം ആശ്വസിപ്പിക്കുന്നുണ്ട്‌. നാളെ ഇതേ നേരം ആവശ്യത്തിനുള്ള വസ്ത്രങ്ങൾ കരുതികൊണ്ട്‌ നാടുവിട്ടുപോകാം, നമ്മുടെ പ്രണയത്തിന്‌ സാക്ഷിയായ ഇതേ മാവിന്റെ ചുവട്ടിൽ സന്ധിക്കാം എന്ന ഉറപ്പോടെ അവർ വീടുകളിലേക്ക്‌ പോയി. എല്ലാം ആരോടെങ്കിലും വിളിച്ചുപറയണമെന്ന് മാവ്‌ അതിയായി ആഗ്രഹിച്ചു. മരത്തിന്റെ മർമരം ആര്‌ കേൾക്കാൻ, മനസ്സിലാക്കാൻ?


അർദ്ധരാത്രിയായിട്ടും മാവ്‌ വിശ്രമിക്കാതെ അക്ഷമനായിട്ട്‌ നിന്നു. ഒരു സംഘം ആളുകൾ പന്തം കത്തിച്ച്‌ പിടിച്ച്‌ മാവിൻ ചുവട്ടിലെത്തി. നാട്ടിലെ പ്രമുഖരാഷ്‌ട്രീയ പാട്ടിയിലെ അംഗങ്ങളാണവർ. അവർക്ക്‌ നേതൃത്വം നൽകുന്നയാൾ നല്ല പരിചിതനാണല്ലോ. മാവ്‌ സൂക്ഷിച്ചുനോക്കി. തന്റെ ഉടമസ്ഥാവകാശം പറഞ്ഞ്‌ തർക്കിക്കുന്ന വീടുകളിൽ ഒന്നിന്റെ ഗൃഹനാഥനാണത്‌. നേരത്തെ ഒളിച്ചോടാൻ പദ്ധതിയിട്ട്‌ പിരിഞ്ഞ കമിതാക്കളിലെ യുവതിയുടെ പിതാവ്‌!

ഏതോ നിസ്സാരകാര്യത്തിന്റെ പേരും പറഞ്ഞ്‌ അടുത്ത ദിവസം പ്രദേശമാകെ ഹർത്താൽ ആചരിക്കാനും തങ്ങൾക്ക്‌ വിദ്വേഷമുള്ള ചിലരെ വകവരുത്താനും ആ നേതാവും സംഘവും മാവിൻ ചുവട്ടിലിരുന്ന്‌ പദ്ധതിയിട്ടു. ഏറെനേരത്തെ മദ്യസേവയും ചച്ചയും കഴിഞ്ഞ്‌ പരിസരമാകെ തമ്പാക്ക്‌ പാക്കറ്റും, മുറുക്കിതുപ്പിയതും സിഗരറ്റ്‌ ബീഡിയും മദ്യക്കുപ്പിയും വലിച്ചെറിഞ്ഞ്‌ വൃത്തികേടാക്കിയിട്ട്‌ അവരും മാവിൻ ചുവട്‌ വിട്ടുപോയി.

എല്ലാത്തിനും മൂകസാക്ഷിയായി മാവ്‌ നിന്നു. എന്തെല്ലാം രഹസ്യങ്ങളാണ്‌ തന്റെ ചുവട്ടിൽ അരങ്ങേറുന്നത്‌, ഈശ്വരാ എന്ന നെടുവീർപ്പെന്ന പോലെ കാറ്റ്‌ മാവിലകളിലൂടെ പാഞ്ഞ്‌ ചൂളമിട്ടു.

അടുത്ത ദിനം ആയി. വഴിയെ പോയവരിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ മാവ്‌ മനസ്സിലാക്കിയത്‌! ഹർത്താൽ ദിനത്തിൽ പ്രദേശത്ത്‌ അക്രമങ്ങൾ, ഒരു കൊലപാതകം നടന്നിരിക്കുന്നു. കഴിഞ്ഞ രാത്രിയിൽ വലിയൊരു മോഷണം നടന്നിരിക്കുന്നു. തന്നെ ചൊല്ലി തക്കം നടക്കുന്ന വീടുകളിൽ യുവാവിന്റെ പുരയിലാണ്‌ തസ്‌കരന്മാർ കയറി കൈയ്യിൽ കിട്ടിയതുമായി കടന്നുകളഞ്ഞിരിക്കുന്നത്‌! ഇതു രണ്ടും ഉരുത്തിരിഞ്ഞത്‌ തന്റെ ചുവട്ടിലായതിൽ മാവ്‌ ഏറെ ദു:ഖിതനായി.


ഇനിയൊരു പദ്ധതി കൂടിയുണ്ടല്ലോ ബാക്കി? രാത്രിയാകുവാൻ മാവ്‌ കാത്തിരുന്നു. സാധാരണ മുഷിഞ്ഞ വസ്‌ത്രത്തിൽ കാണാറുള്ള അയൽവീട്ടിലെ യുവതി ഭംഗിയുള്ള ചുരിദാറണിഞ്ഞ്‌ ഒരു ബാഗുമായി മാവിൻ ചുവട്ടിൽ പേടിച്ചരണ്ട്‌ പതുങ്ങിയെത്തി. അക്ഷമയായി വാച്ചിൽ നോക്കികൊണ്ട്‌ അവൾ നിന്നു. ഇടയ്ക്കിടെ അവൾ സ്വന്തം വീട്ടിലേക്ക്‌ ഒളികണ്ണിട്ട്‌ നോക്കുന്നുണ്ട്‌. സാധാരണ ലുങ്കിയും ബനിയനും ധരിക്കാറുള്ള അയൽവീട്ടിലെ യുവാവ്‌ ഷട്ടും പാന്റ്‌സും ധരിച്ചുകൊണ്ട്‌ ഒരു ബൈക്കിൽ അവിടെ എത്തി. അവളോട്‌ വേഗം വരാൻ ആംഗ്യം കാണിച്ച്‌ അയാൾ ബൈക്കിലിരിക്കുന്നു. അവൾ ഓടിച്ചെന്നു ബൈക്കിൽ പിറകിൽ ഇരുന്നതും ബൈക്ക്‌ ഓടിച്ച്‌ ഇരുവരും അപ്രത്യക്ഷരായി. നന്നായി വരട്ടെ എന്ന് മൗനമായി ആശിർവദിച്ചുകൊണ്ട്‌ മാവ്‌ അവർ ഇരുളിൽ മറയുന്നതും നോക്കി, ഒരു പ്രണയസാഫല്യം സംഭവിച്ചതിനും സാക്ഷിയായി.

നേരം പുലർന്നതു് മുതൽക്ക്‌ ഇരുവീട്ടുകാരും വീണ്ടും തർക്കത്തിലാണ്‌. എന്നാൽ കമിതാക്കൾ ഓടിപ്പോയത്‌ ഇരുവരും അപ്പോഴും അറിഞ്ഞിട്ടില്ല. തക്കം തന്റെ ഉടമസ്ഥാവകാശം തന്നെയാണല്ലോ, മാവിന്‌ ആശ്വാസമായി. അപ്പുറത്ത്‌ യുവാവ്‌ ഇല്ല, അമ്മ മാത്രം. ഇപ്പുറത്ത്‌ യുവതിയും ഇല്ല, അമ്മ മാത്രം. ഇന്നറിയാം ഒരു തീർപ്പ്‌. മാവ്‌ ഉറപ്പിച്ചു.


അന്നേരം, പറമ്പിലേക്ക്‌ അത്യാഹ്ലാദത്തോടെ തുള്ളിച്ചാടിയോടി വരുന്ന രാഷ്‌ട്രീയനേതാവായ വീട്ടുടമസ്ഥനെ (യുവതിയുടെ പിതാവ്‌) മാവ്‌ ശ്രദ്ധിച്ചു. അയാളുടെ കൈയ്യിൽ ഉയർത്തിപ്പിടിച്ചിട്ടുള്ള കവറും പേപ്പറും എന്താണ്‌?

ഏറെ നാളത്തെ കേസ്സുനടത്തിപ്പിന്‌ അറുതിയായിരിക്കുന്നു. കോടതിവിധി ആ വീട്ടുകാർക്ക്‌ അനുകൂലമായിരിക്കുന്നു. മാവ്‌ അവരുടേത്‌ തന്നെ. ആ വീട്ടുകാരുടെ സ്വന്തം മാവ്‌. അയാളുടെ തുള്ളിച്ചാട്ടവും കോടതിവിധിയും കേട്ടറിഞ്ഞ്‌ പുച്ഛത്തോടെ മാവ്‌ നിന്നു. ഇന്നത്തെ കാലത്ത്‌ രാഷ്‌ട്രീയസ്വാധീനവും ആൾബലവും ഉണ്ടെങ്കിൽ ഏത്‌ കേസ്സും സുഗമമായി ജയിക്കാമല്ലോ. ജീവിതത്തിൽ ഇത്രയും ആഹ്ലാദഭരിതനായ ഒരാളെ മാവ്‌ കണ്ടിട്ടില്ല. അയാൾ നാട്ടിലെ രാഷ്‌ട്രീയനേതാവാണല്ലോ.

ഇനി മാവിന്റെ ഉടമസ്ഥൻ അയാളാണ്‌.


ഹൃദ്‌രോഗിയായ അയാൾ മതിമറന്ന്‌ അത്യാഹ്ലാദത്തിൽ തുള്ളിച്ചാടിനിൽക്കുമ്പോൾ എവിടെ നമ്മുടെ മകൾ എന്ന് ചോദിച്ചു. അപ്പോഴാണ്‌ മകൾ സമീപം ഇല്ല എന്നത്‌ അവർ മനസ്സിലാക്കിയത്‌. ഏറെ ദു:ഖത്തിലായ അയൽപക്കത്തെ യുവാവിന്റെ അമ്മ. അവർ ആഗ്രഹിച്ചുപോയ ഇന്ന് നഷ്‌ടമായ ആ വലിയ മാവിലേക്ക്‌ സങ്കടത്തോടെ നോക്കി നെടുവീർപ്പിട്ട്‌ തല താഴ്‌ത്തി നടന്നു പോയി. മകളെ വീട്ടിലും കാണാൻ കഴിയാതെ ഭയചകിതയായ യുവതിയുടെ അമ്മ അലറിക്കരഞ്ഞു. യുവതിയുടെ അച്ഛൻ ഞെട്ടിത്തരിച്ചു. അന്നേരം തന്റെ മകനെ കണ്ണും കൈയും കാണിച്ച്‌ മയക്കിയെടുത്ത അവരുടെ മകളെ ശപിച്ചുകൊണ്ട്‌ കയത്തുകൊണ്ട്‌ യുവാവിന്റെ അമ്മ അവർക്കു നേരെ ചീറിയടുത്തു.

ഏകമകൾ അയൽപക്കത്തെ, ശത്രുപക്ഷത്തെ പയ്യനുമൊത്ത്‌ ഒളിച്ചോടിയ വാർത്ത വിശ്വസിക്കാൻ പ്രയാസപ്പെട്ട്‌, എന്നാൽ താൻ മോഹിച്ച മാവ്‌ തനിക്ക്‌ സ്വന്തമായതിൽ അമിതമായി സന്തോഷിച്ചു കൊണ്ട്‌ അയാൾ ഒരേസമയം സന്തോഷവും സങ്കടവും നിറച്ച്‌ സ്വന്തം ഹൃദയത്തിൽ ഭാരം നിറച്ചു. മാത്രമല്ല തന്റെ രാഷ്‌ട്രീയ എതിരാളിയെ തന്റെ ഗൂഢപദ്ധതിയിലൂടെ കൊലപ്പെടുത്തിയ ഊറ്റവും അയാൾക്ക്‌ അന്നുണ്ടായി. എല്ലാം താങ്ങാൻ പറ്റാതെ അയാൾ വേദന നിറയുന്ന നെഞ്ചിൽ കൈ വെച്ച്‌ കുഴഞ്ഞു വീണു! മറ്റൊരു ദുരന്തത്തിന്റെ ആരംഭമാകുന്നതിന്‌ മാവ്‌ മൂകസാക്ഷി ആയി..


അയാൾ ചലനമറ്റു നിലത്ത്‌ കിടക്കുന്നു. അയാളുടെ കൈയിൽ അപ്പോഴും മുറുകെപ്പിടിച്ച കോടതി നോട്ടീസും കവറും കാണാം. വാവിട്ട്‌ നിലവിളിച്ചുകൊണ്ട്‌ അയാളുടെ ഭാര്യയും. നാട്ടുകാർ ഓടിക്കൂടി. പൊതുവഴിയേ പോയവരും കൂട്ടം കൂടി. അറിയപ്പെടുന്ന രാഷ്‌ട്രീയനേതാവ്‌ അന്തരിച്ച വിവരം നാടാകെ അറിഞ്ഞു. സ്വന്തക്കാരും ബന്ധുക്കാരും വീടും പരിസരവും നിറഞ്ഞു. ഏകമകൾ മാത്രം വന്നിട്ടില്ല. അവൾ എവിടേയാണെന്നത്‌ പോലീസ്‌ അന്വേഷിച്ച്‌ തുടങ്ങിയിട്ടേയുള്ളൂ.


രാമായണ പാരായണം ഉയരുന്നത്‌ മാവ്‌ ദു:ഖത്തോടെ കേട്ടുനിന്നു. വീട്ടിൽ നിന്നും ചന്ദനത്തിരിഗന്ധം പരിസരത്ത്‌ പരന്നു. നാക്കിലയും തിരിവിളക്കും വെച്ച്‌ ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ്‌ നിശ്ചലനായി കിടക്കുന്ന ഗൃഹനാഥൻ. സമീപം ആർത്തലച്ച്‌ കരയുന്ന ഭാര്യ. ആശ്വസിപ്പിക്കുവാൻ ബന്ധുജനങ്ങൾ നിസ്സഹായരായിട്ടുണ്ട്‌. ജനങ്ങൾ പലതും മന്ത്രിച്ച്‌ രഹസ്യമോതികൊണ്ട്‌ വീട്ടുവളപ്പിൽ നിൽക്കുന്നു. മാവ്‌ നിശ്ചലമായി നിന്നു. പ്രമാണിമാർ ശവസംസ്കാരത്തിനുള്ള ഏർപ്പാടുകൾ തകൃതിയാക്കുവാൻ ആരംഭിച്ചിരിക്കുന്നു. ആരോ പറയുന്നത്‌ കേട്ട്‌ മാവ്‌ ഒന്നു ഞെട്ടിയെങ്കിലും അത്‌ തനിക്കുള്ള വിധി എന്ന് ആശ്വസിക്കാൻ പാടുപെട്ടു.


ശവദാഹത്തിന്‌ മാവ്‌ മുറിക്കുക! ഒരുപാട്‌ നാളുകൾ സ്വന്തമാക്കുവാൻ കേസ്സ്‌ നടത്തിയ ആളുടെ ഒടുക്കം അയാൾ സ്വന്തമാക്കാൻ ആശിച്ച മാവ്‌ വെട്ടിയിട്ടു തന്നെയാവുന്നത്‌ ദൈവനിശ്ചയമായിരിക്കാം. മാവ്‌ വികാരരഹിതനായി നിശ്‌തേജനായി നിന്നു. കൂലിക്കാർ കോടാലിയും വെട്ടുകത്തിയുമായി മാവിൻ ചുവട്ടിൽ നടന്നടുക്കുന്നു. ചിലർ ശിഖരങ്ങളിൽ ചാടിപ്പിടിച്ച്‌ കയറി വെട്ടിയെടുക്കൽ തുടങ്ങി. ഒന്നൊന്നായി മാവിന്റെ കൊമ്പുകൾ വെട്ടിത്താഴെയിട്ടു. മാവ്‌ തന്റെ അന്ത്യം സാവധാനം വേദനയോടെ ഏറ്റുവാങ്ങി.

വർഷങ്ങളോളം പലതും കണ്ടും കേട്ടും മനസ്സിലാക്കിയ മാവ്‌ ഒടുവിൽ വലിയ ശബ്‌ദത്തോടെ നിലം പൊത്തി. ഇലകൾ എല്ലാം മാറ്റിയ വെറും തടിക്കഷ്‌ണങ്ങളാക്കികൊണ്ട്‌ കൂലിക്കാർ വിയപ്പ്‌ തുവത്തി ക്ഷീണത്തോടെ ഉച്ചിയിലെത്തിയ സൂര്യനെ ഒരു നോക്കു നോക്കിയിട്ട്‌ മാവിൻകൊമ്പുകൾ വെട്ടിമാറ്റി. അതിൽ കൂടൊരുക്കിയിരുന്ന കിളികൾ രണ്ടെണ്ണം ചിലച്ചുകൊണ്ട്‌ വട്ടമിട്ട്‌ പറന്ന് വേലിപ്പടർപ്പിൽ പോയി വീണ്ടും പറന്നു പൊങ്ങുന്നുണ്ടായിരുന്നു.

താഴെ മണ്ണിൽ തകർന്നുകിടക്കുന്ന ഒരു കിളിക്കൂടും അതിൽ തോടുപൊട്ടിയ ഭംഗിയുള്ള രണ്ടു മുട്ടകളും. എല്ലാത്തിനും അവസാനം ഉണ്ടെന്ന യാഥാഥ്യം മനസ്സിലാക്കിയ പോലെ അപ്പോഴും രണ്ടു കിളികൾ ശബ്‌ദമുണ്ടാക്കി വേലിപ്പടപ്പിൽ ഇരുന്നും പൊങ്ങിപ്പറന്നും സമാധാനം നഷ്‌ടപ്പെട്ട്‌ കാണപ്പെട്ടു.

(by സാലിഹ്‌ കല്ലട)


മാവ്‌ സാക്ഷി

(കഥ)


Tuesday 15 September 2009

27-ആം രാവ്; അന്ന് കാറില്‍ അരങ്ങേറിയത്!

അറബിക്കടുവയും മലയാളിക്കിടുവയും (അവസാനഭാഗം)

അങ്ങിനെ പുണ്യമാസത്തിലെ വിശിഷ്‌ടനാള്‍ വന്നണഞ്ഞു. 27-ആം രാവ് - ആയിരം മാസങ്ങളേക്കാളും പുണ്യം നിറഞ്ഞ ഒരു രാവ് എന്നറിയപ്പെടുന്ന ആ നാള്‍, നോയമ്പുള്ള ഞാന്‍ സമയം പോകാഞ്ഞിട്ട് എരിപിരി കൊണ്ടപ്പോള്‍ നിഷീനെ ഫോണ്‍ ചെയ്തു. അവന്‍ ഡ്യൂട്ടിയിലായിരുന്നു. എന്നാലും വാന്‍ സെയില്‍‌സില്‍ ഏര്‍പ്പെട്ട ചെങ്ങായ് വാനുമായി എന്റെ താമസയിടത്ത് പാഞ്ഞെത്തി. പഴേ മൊതലാളി അറബി സമ്മാനിച്ച റെയ്‌ബാന്‍ ഗ്ലാസ്സ് ഫിറ്റ് ചെയ്ത നിഷീന്റെ മോന്തയില്‍ ഒരു ബുള്‍‌ഗാന്‍ താടി ഫിറ്റായിരിക്കുന്നുണ്ട്. ഏറെനാള്‍കള്‍ക്ക് ശേഷമുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയില്‍ വെട്ടിത്തിളങ്ങുന്ന ആ മൊട്ടത്തലയും അതില്‍ മൂക്കുപാലത്തില്‍ ഫിറ്റായി കിടന്ന് മിന്നിത്തിളങ്ങുന്ന റെയിബാന്‍ ഗ്ലാസ്സും അതിലേറേ ഒളിമിന്നുന്ന മഞ്ഞപ്പല്ല് കാട്ടിക്കൊണ്ടുള്ള ആ ചിരിയും മൊത്തം നിഷീന്‍ എന്ന മലയാളിക്കിടുവയ്ക്ക് ചൊറുക്ക് കൂട്ടി.

അറബിവീട്ടില്‍ നിന്ന് കണ്ട് ശീലിച്ച അവരുടെ ശീലങ്ങള്‍ വിട്ടുമാറാത്ത അവന്‍ വന്നപാടെ എന്നെ കെട്ടിപ്പിടിച്ച് നെഞ്ച് ചേര്‍ത്ത് രണ്ടുമൂന്ന് ഇടിയും തോളുകള്‍ അപ്പുറോം ഇപ്പുറോം മാറി മാറി മുട്ടിച്ചും കൈപിടിച്ച് സ്‌പ്രിംഗ് പോലെ തുരുതുരാ കുലുക്കിയും തിരിയാന്‍ പാടില്ലാത്ത അറബിഭാഷയിലുള്ള കുശലാന്വേഷണങ്ങളും കഴിഞ്ഞപ്പോള്‍ എനിക്ക് ദാഹം ഏറി തൊണ്ടവറ്റിപ്പോയിരുന്നു.

‘എന്നാ ഇജ്ജ് പണിക്ക് കേറുന്നത് പഹയാ?’ - അവന്‍ ചോദിച്ചു.

‘ഒരു പണി കിട്ടീട്ട് വേണം ഒന്ന് ലീവ് എടുത്ത് അന്റെ കൂടെ ചുമ്മാ ഗള്‍ഫ് മൊത്തം കറങ്ങാന്‍’ - എന്ന് മറുപടി കൊടുത്തു.

പെര്‍‌ഫ്യൂം പലവിധം പലകുപ്പീസ്, ബോട്ടില്‍‌സ് കുത്തിനിറച്ച സുഗന്ധത്തില്‍ മുങ്ങിയ ടൊയോട്ടാ വാനിന്‍ ഡോര്‍ തുറന്ന് അവന്‍ ചാടിക്കേറി മറ്റേ ഡോര്‍ എനിക്കായിട്ട് തുറന്നു. ഞാന്‍ ആ സഞ്ചരിക്കും സുഗന്ധശകടത്തില്‍ പ്രവേശിച്ചു. വാന്‍ കുതിച്ചുപാഞ്ഞു. അവന്‍ എഫ്.എം റേഡിയോയിലെ അടിപൊളി ഹിന്ദിപ്പാട്ട് ഉച്ഛത്തില്‍ വെച്ച് അതേറ്റുപാടി മുന്നില്‍ പോകുന്ന കാറുകളെ മറികടന്ന് വെട്ടിച്ച് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും റെഡ് സിഗ്‌നല്‍ എത്തുമ്പോള്‍ നിറുത്തി പിറുപിറുത്ത് തൊട്ടപ്പുറത്ത് വല്ല സുന്ദരിപ്പെണ്ണുങ്ങളും കാറ് കൊണ്ടുനിറുത്തിയിട്ടുണ്ടെങ്കില്‍ അവരെ നോക്കി മന്ദബുദ്ധീലുക്ക് മുഖത്ത് വരുത്തി നോക്കി ഇളിച്ചുകൊണ്ടുള്ള ഇരുപ്പ് കാണുമ്പോള്‍ സത്യായിട്ടും എനിക്ക് മൂത്രം മുട്ടാറുണ്ട്. ഒരിക്കല്‍ ഇതേപോലെ മന്ദബുദ്ധിമോന്ത കാണിച്ച് ഇരുന്ന ഈ മലയാളിക്കിടുവയെ ചൂണ്ടിക്കാണിച്ച് അപ്പുറത്ത് നിറുത്തിയിട്ട കാറില്‍ ഇരിപ്പുണ്ടായിരുന്ന ഒരു അറബിബാലിക നിലവിളിച്ച് കരഞ്ഞുകൊണ്ട് അതിന്റെ ബാപ്പാനെ വിളിച്ച് കാണിച്ചുകൊടുത്തതിന് ഞാന്‍ സാക്ഷിയായി.

അന്ന് അറബിയുടെ കരസ്പര്‍ശം ഏല്‍ക്കാതെ ഞങ്ങള്‍ രക്ഷപ്പെട്ടതിന് ഇന്നും ട്രാഫിക് പോലീസിന് നന്ദി പറയാറുണ്ട്. ആ അറബിബാലികയുടെ ബാപ്പ കാറിന്‍ ഡോര്‍ തുറന്ന് തെറിപോലെ എന്തോ പറഞ്ഞ് ഇറങ്ങാന്‍ തുനിഞ്ഞപ്പോഴല്ലേ റെഡ് മാറി ഗ്രീന്‍ സിഗ്‌നല്‍ ആയതും വാന്‍ എടുത്ത് ഞങ്ങള്‍ പാഞ്ഞ് രക്ഷപ്പെട്ടതും..! എന്നിട്ടും ഈ പഹയന്‍ പിന്നേം കണ്ടോ സിഗ്‌നല്‍ ലൈനില്‍ എത്തിയാല്‍ മന്ദബുദ്ധിമോന്ത കാണിച്ച് ഇളിച്ച് കൂതറയാവുന്നത്?

എന്തോ ഭാഗ്യം ആ മോന്തയിലേക്ക് ആ സുന്ദരി നോക്കുന്നതേയില്ല. അവള് സെല്‍‌ഫോണില്‍ ഭയങ്കര സൊള്ളലില്‍ തന്നെ.. അവന്‍ മന്ദബുദ്ധിലുക്ക് എന്റെ നേരെയാക്കിയിട്ട് പഴയ സംഭവമോര്‍ത്തിട്ട് എനിക്കും എന്തോ ഒരു ഇത്.

ഗ്രീന്‍ സിഗ്‌നലായി. വാന്‍ പുറപ്പെട്ടു. അവനും നോമ്പിന്റെ ക്ഷീണമുണ്ട്, ഉറക്കം തൂങ്ങുമ്പോലെയായി. അല്‍‌പനേരം വിശ്രമിക്കാനും സൊറ പറയാനുമായി വാന്‍ റോഡില്‍ നിന്നും തിരിഞ്ഞ് ഒരു പാര്‍ക്കിങ്ങ് കിട്ടാനായി ഓടിക്കൊണ്ടിരുന്നു. ഒടുക്കം പല എംബസികളും ഉള്ള മുശിരിഫ് എന്ന പ്രദേശത്തെ ധാരാളം തണല്‍‌മരങ്ങളുള്ള വിശാലമായ വിജനമായ പാര്‍ക്കിങ്ങ് ഏരിയ കണ്ടു. അങ്ങോട്ട് അവന്‍ വാനോടിച്ചു.

നിരനിരയായി നില്‍ക്കുന്ന തണല്‍മരങ്ങളുടെ ചോട്ടില്‍ വാന്‍ കൊണ്ട് നിറുത്തി. കിളിക്കൊഞ്ചലുകള്‍ നിറഞ്ഞ അന്തരീക്ഷം. ബോഗന്‍‌വില്ലകളിലെ പൂക്കള്‍ കൊഴിഞ്ഞുവീഴുന്നതും നല്ലൊരു പ്രണയക്കൂടിക്കാഴ്ചയ്ക്ക് പറ്റിയ ഇടം പോലെ തോന്നിച്ചു. ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിലെന്ന് വൃഥാ ചിന്തിച്ചുപ്പോയി. തിരിഞ്ഞുനോക്കുമ്പോള്‍ നിഷീന്‍ അവന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയിലൂടെ ആ ചുറ്റുപാടുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതാണ് കണ്ടത്.

പെട്ടെന്ന് അവന്റെ മുഖഭാവം സീരിയസ്സായതും എന്തോ കണ്ടതുപോലെ മോന്ത കൂര്‍ത്തുവരുന്നതും ഞാന്‍ ശ്രദ്ധിച്ചു. എന്താണെന്ന് ഞാന്‍ ചോദിക്കുന്നേനും മുന്‍പ് അവന്‍ എന്നെ തോണ്ടിയിട്ട് മുന്നോട്ട് കൈചൂണ്ടിക്കാണിച്ചു. അങ്ങോട്ട് എന്റെ നോട്ടം ഫോക്കസ്സാക്കിയപ്പോള്‍ എനിക്ക് ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത വിധം ഒരു കാഴ്ചയാണ് എതിരേറ്റത്.

ഒരു ഷെവര്‍ലെഓഡീസ്സി ആഢംബര കാര്‍ അല്പം ഏതാനും വാര അകലെയായി കിടന്ന് കുലുങ്ങുന്നു. കുലുക്കം എന്നുവെച്ചാല്‍ മുകളിലേക്കും താഴോട്ടും ആയുള്ള അപ്പ് ആന്‍ഡ് ഡൌണ്‍ ഷെയ്ക്കിങ്ങ്!! ഞാന്‍ വാപൊളിച്ച് നോക്കിയിട്ട് ഒന്നും തിരിയാതെ അവന്റെ നേരെ തിരിഞ്ഞുനോക്കീട്ട് എന്താണെന്ന് ആംഗ്യത്തില്‍ ആരാഞ്ഞു. അവന്‍ മറുപടിതരാതെ സെല്‍ ക്യാമറ സൂം ചെയ്ത് വീഡിയോഷൂട്ടില്‍ വ്യാപൃതനാണ്. അക്ഷമനായ ഞാന്‍ പിന്നേം അവനെ കുലുക്കീട്ട് എന്താ അതെന്ന് ചോദിച്ചു.

‘ആ വണ്ടീല്‍ വേറെ വണ്ടിയുണ്ട്. അത് ഇളകിക്കുലുങ്ങന്നത് കണ്ടില്ലേ ചെങ്ങായീ?’ - അവന്‍ ഷെര്‍ലക് ഹോംസ് പോലെ സഹചാരിയായ ഡോ.വാഡ്‌സണായ എന്നോട് കണ്ടെത്തല്‍ അറിയിച്ചു.

ഞാന്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ ഷെവര്‍ലെകാര്‍ കുലുകുലുങ്ങിക്കൊണ്ട് തന്നെ.. അല്പം കൂടെ കണ്‍‌മണി സൂം ചെയ്ത് നോക്കിയപ്പോള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല! അതിന്റെ പിറകിലെ ഗ്ലാസ്സിലൂടെ ഒരു പെണ്ണിന്റെ കോലം ഇളകിമാറുന്നു. ങ്‌ഹേ!! പിന്നെ വീണ്ടും ആ പെണ്ണിന്‍ രൂപം പൊന്തിത്താഴ്ന്നു. ഇപ്പോള്‍ ഒരു ആണ്‍‌രൂപമാണ് ഉയരുന്നത്, ആ രൂപവും ഇളകിമാറി പൊന്തിത്താഴ്ന്നു. പണ്ട് മഴക്കാലത്ത് പറമ്പിലും തൊടിയിലും കണ്ടിരുന്ന ഇണചേരുന്ന പാമ്പുകളെ ഞാന്‍ ഓര്‍ത്തുപോയി.

‘ഡാ എന്താണത്? എന്താ സംഭവം?’ - ഞാന്‍ നോമ്പ് നോറ്റ് വറ്റിയ തൊണ്ടയിലൂടെ വായുവിട്ട് ചോദിച്ചു.

‘അതാണ് മോനേ കളി. കള്ളക്കളി. നായിന്റെമക്കള് കെടന്ന് സുഖിക്ക്വല്ലേ!’ - ഇതറിയിച്ച് സുഹൃത്ത് നാക്ക് കടിച്ചുപിടിച്ച് മൊബൈല്‍ഫോണ്‍ ഷൂട്ട് നിറുത്തീട്ട് വണ്ടിയുടെ ചാവിയിട്ട് തിരിച്ച് സ്റ്റാര്‍ട്ടാക്കി. ഞാന്‍ ഞെട്ടി.

‘ഈ പുണ്യറംസാന്‍ കാലത്തെ അതിലും നല്ല 27-ആം രാവില്‍ അങ്ങനെ അവരിപ്പോള്‍ സുഖിച്ച് മദിക്കേണ്ട. ഒരു പണീണ്ട്. നീ സീറ്റ് ബെല്‍റ്റ് ഇട്ട് പിടിച്ച് ഇരുന്നോളൂ. ഗെറ്റ് റെഡി..!’

-എന്നും പറഞ്ഞ് പെട്ടെന്ന് നിഷീന്‍ വണ്ടിയെടുത്ത് ശരവേഗത്തില്‍ മുന്നോട്ട് കുതിച്ചു. ആ വേഗതയില്‍ ഞാന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടും മുന്നോട്ട് ആഞ്ഞു പിന്നെ പിറകോട്ട് വന്ന് വീണു. വാന്‍ നേരെ ആ ഷെവര്‍‌ലെ കാറിന്റെ മുന്നില്‍ കുറുകെ കൊണ്ട് നിറുത്തിയിട്ടു. കാറിന്റെ ഇളക്കം നിന്നു. ഒരുവേള ഒരു മൂകത..

പിന്നെ, വാന്‍ പിറകോട്ട് എടുത്ത് കാറിനെ മുട്ടിമുട്ടീലാ എന്നപോലെ അവന്‍ നിറുത്തി, സൈഡ് ഗ്ലാസ്സ് താഴ്ത്തി. അന്നേരം കാറിന്റെ പിറകില്‍ നിന്നും ഒരു അറബിയുവാവ് കന്തൂറ (നീളന്‍‌കുപ്പായം) വലിച്ചുവാരി അണിഞ്ഞ് മുന്‍‌സീറ്റിലേക്ക് ഭയചകിതനായിട്ട് വന്ന് ഇരുന്ന് ഞങ്ങളെ നോക്കി. ഞാന്‍ അവനെ ശ്രദ്ധിക്കാതെ വേറെ ആരാ ആ വാഹനത്തിലെന്ന് നോക്കിയപ്പോള്‍ ഒരു ഫിലിപ്പീനിയുവതി അലക്ഷ്യമായി കിടക്കുന്ന ടീഷര്‍ട്ടും ജീന്‍സും തപ്പിയെടുത്ത് ഒരു മൂലയില്‍ തലകുനിച്ച് ഭയപ്പെട്ട് ഇരിക്കുന്നത് കണ്ടു. (എന്റെ നോയമ്പ് വെറുതെയായോ എന്ന് ശങ്കിച്ചു). കാരണം, കാണാന്‍ പാടില്ലാത്ത സ്ത്രീയുടെ അര്‍ദ്ധനഗ്‌നമായ ശരീരം വ്രതമുള്ള നേരത്ത് കണ്ടതുതന്നെ..

നിഷീന്‍ പെട്ടെന്ന് ആളാകെ മാറി. അവന്‍ നല്ല ഒഴുക്കുള്ള അറബിഭാഷയില്‍ ആ യുവാവിനോട് കയര്‍ത്തു ഭയങ്കര ഡയലോഗ്. ഏതാണ്ട് ഒക്കെ ഞാന്‍ ഊഹിച്ചുമനസ്സിലാക്കി. അറബിയുവാവ് കടുവയുടെ മുന്നില്‍ പെട്ട് മുയല്‍കുഞ്ഞിനെ പോലെയായി.

“എന്താണ് ഇവിടെ നീ ചെയ്യുന്നത്? ആരാണിവള്‍? അവളുമായിട്ട് എന്താ നിന്റെ പരിപാടി? അതും ഈ പുണ്യനോമ്പുകാലത്ത്? ഇന്ന് 27-ആം രാവാണെന്ന് അറിയില്ലേ? ഇമ്മാതിരി മറ്റേ പരിപാടിക്ക് തനിക്കും അവള്‍ക്കും കിട്ടാന്‍ പോകുന്ന ശിക്ഷ എന്താന്നറിയോ യാ ഹിമാറേ?”

ഇതായിരുന്നു നിഷീന്‍ അറബിയോട് തട്ടിക്കയറി പറഞ്ഞതിന്റെ സാരാംശം. (പിന്നീട് അവന്‍ എനിക്ക് തര്‍ജിമ ചെയ്തുതന്നിരുന്നു). അപ്പോള്‍ പേടി മറച്ചുകൊണ്ട് അറബിയുവാവ് ചോദിച്ചു:

“മന്‍ അന്‍‌താ?“ (താന്‍ ആരുവാഡേയ്?”

“അന ഷുര്‍ത്ത സീ.ഐ.ഡി!” (ഞാന്‍ പോലീസ് സി.ഐ.ഡി) എന്ന് നിഷീന്‍ കാച്ചി.

അപ്പോള്‍ അറബിച്ചെക്കന്‍ വിറച്ചുകൊണ്ട് കൈകൂപ്പീട്ട് മാപ്പിരന്നു. പിറകില്‍ ഒളിഞ്ഞിരിക്കുന്ന ഫിലിപ്പീനി പെണ്ണ് പിടിയിലായി എന്നപോലെ കണ്ണുനിറച്ച് വിറച്ചുകൊണ്ട് ടീഷര്‍ട്ട് വേഗം എടുത്ത് അണിയുന്നതാണ് കണ്ടത്. (അവളുടേയും അവന്റേയും സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ രണ്ട് കട്ടുറുമ്പുകള്‍ വന്ന് കൊളമാക്കിയതില്‍ ആഹ്ലാദം തോന്നിപ്പിച്ചു.)

അപ്പോള്‍ വിറച്ചുകൊണ്ട് ആ അറബിയുവാവ് വെറും മലയാളിയായ(അവര്‍ക്ക് വെറും മലബാറി) നമ്മുടെ മലയാളിക്കിടുവയോട് കൈകൂപ്പി ക്ഷമാപൂര്‍‌വം യാചിക്കുകയായിരുന്നു, വെറുതെ വിടാന്‍. സൌദിയിലാണെങ്കില്‍ തലപോകുന്ന വലിയ ഇല്ലീഗല്‍ ട്രാഫിക് ചെയ്തതും പോരാഞ്ഞ് വിശുദ്ധഗ്രന്ധമായ ഖുര്‍‌ആന്‍ കൈയ്യിലെടുത്ത് അറബിച്ചെക്കന്‍ നുണ സത്യമാക്കാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ കാണിച്ച് പറയുകയാണ്:

“ഇവള്‍ എന്റെ കസിനാണ്. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചവരാണ്. പടച്ചോനാണേ സത്യം!”

നിഷീന്‍ കലിതുള്ളിക്കൊണ്ട് വാനിന്റെ സൈഡില്‍ ആഞ്ഞിടിച്ച് അവനോട് അലറി:

“യാ ഹമുക്കേ സുവറേ (വിഡ്ഡിക്കഴുതേ) എന്നാഡോ ഫിലിപ്പീനിപ്പെണ്ണ് നിനക്ക് കസിന്‍ ആയത്? തന്റെ തന്ത ഫിലിപ്പീന്‍സില്‍ സംബന്ധിക്കാന്‍ പോയിരുന്നോ?”

ഇനി രക്ഷയില്ല എന്ന് ഞാന്‍ കരുതിയപ്പോഴേക്കും ഇനി തനിക്കും രക്ഷയില്ല എന്ന് അറബിയുവാവും വിചാരിച്ചിട്ടുണ്ടാവും. പറഞ്ഞപോലെ അവന്‍ ക്ഷണനേരം കൊണ്ട് ഷെവര്‍ലെ ഒഡീസ്സി കാര്‍ സ്റ്റാര്‍ട്ടാക്കി വെടിയുണ്ട ചീറിപ്പോകും പോലെ അവിടേന്നും പാഞ്ഞു. നിഷീനും വിട്ടില്ല. അവനും തന്റെ സുഗന്ധം നിറച്ച ടൊയോട്ടാവാന്‍ പിറകെ പായിച്ചു. ശരിക്കും സിനിമയില്‍ കാണുമ്പോലെ ഒരു കാര്‍ ചെയ്സിങ്ങ് അരങ്ങേറി. അവര്‍ മെയിന്‍ റോഡിലൂടെ പാഞ്ഞു. ഞങ്ങള്‍ക്ക് അവരെ ഒരു ട്രാഫിക് സിഗ്‌നലില്‍ വെച്ച് മിസ്സ് ആയി.

നിഷീന്‍ ആ കലിപ്പ് തീരാതെ വഴിയേപോയ എല്ലാ വാഹനങ്ങള്‍ക്കും തെറി ചൊല്ലി വണ്ടിയോടിച്ചു. ഞാന്‍ ചോദിച്ചു:

“അല്ല ചെങ്ങായി? എന്തിനാ ഇജ്ജ് ആ സ്വര്‍ഗ്ഗത്തില്‍ കയറി അലമ്പ് ഉണ്ടാക്കിയത്? അതും അറബീടെ നാട്ടില്‍ പണി ചെയ്യാന്‍ വന്ന നമ്മള്‍ അവരെ പഠിപ്പിക്കാനോ? എന്താ അന്റെ പുറപ്പാട്?”

“അറബീടെ മുന്നില്‍ ഒരാളാകാനുള്ള അവസരം ഇങ്ങനല്ലേ കിട്ടൂ. അവനു തോന്നീട്ടുണ്ടാവും ഇപ്പോള്‍ സി.ഐ.ഡികള്‍ അത്തര്‍ നിറച്ച വാന്‍ ഓടിച്ചും നടക്കുമെന്ന്! എന്തായാലും ഒരു പണി കൊളമാക്കിക്കിട്ടി. അതുമതീ.“

റെയ്ബാന്‍ ഗ്ലാസ്സിലൂടെ എന്നെ നോക്കീട്ട് നിഷീന്‍ വിസ്തരിച്ചുതന്നു. എന്നിട്ട്,ഒരുവേള സി.ഐ.ഡി ആയതിന്റെ സന്തോഷത്തില്‍ ഉറക്കെ അവന്‍ പാടി:

“നാരീ നാരീ..
നാരീ യൌമില്‍ ഹൂറി..”

“അറബിക്കടുവയോട് മലയാളിക്കിടുവയോ!” എന്ന അന്തം‌വിടലോടെ ഞാന്‍ വഴിയോരക്കാഴ്ചകള്‍ കണ്ട് ഓടിപ്പോകുന്ന വാനില്‍ ഇരുന്നു.

(ശുഭം)

Saturday 12 September 2009

അറബിക്കടുവയും മലയാളിക്കിടുവയും

കഴിഞ്ഞകൊല്ലത്തെ റമദാന്‍ നൊയമ്പുകാലം. മുസ്ലിം സമൂഹം ശാരീരികമായും മാനസ്സികമായും പടച്ചതമ്പുരാനെ സ്തുതിച്ച് വ്രതം അനുഷ്‌ടിച്ച് കൂടുന്ന പുണ്യമാസത്തെ ഏറ്റവും പുണ്യമെന്ന് വിശ്വസിക്കുന്ന ഇരുപത്തിയേഴാം രാവ്!
ഖുര്‍‌ആന്‍ അവതരിക്കപ്പെട്ട കാലം എന്നറിയപ്പെടുന്ന ആയിരം മാസത്തേക്കാള്‍ പ്രതിഫലം ദൈവം മനുഷ്യകുലത്തിന്‌ നല്‍കി അനുഗ്രഹിക്കുന്ന ദിനം.

ഞാന്‍ വയള്‌ (മതപ്രസംഗം) ചെയ്യാന്‍ പോകുകയാണോന്ന് വിചാരിച്ച് നിങ്ങളാരും പോകാതെ..! ഈ സാഹസിക കഥ അരങ്ങേറിയത് അങ്ങനെയൊരു ദിവസമായിരുന്നു എന്ന് സൂചിപ്പിച്ചതാണ്‌. ഇനി സംഭവകഥയിലേക്ക് നമുക്ക് പോകാം..

അബുദാബിയില്‍ വിസ റെഡിയായി ഞാന്‍ കാലുകുത്തിയത് ഈ പറഞ്ഞ ദിനത്തിനു തൊട്ടുമുന്നെയുള്ള രാത്രിയിലായിരുന്നു. റൂമിലെത്തി കുളികഴിഞ്ഞ് ക്ഷീണിതനായി ഞാന്‍ വേഗം നിദ്രയിലാണ്ടുപോയി. നേരം ഏറെ വെളുത്തത് അറിഞ്ഞില്ല. എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് വസ്ത്രം മാറിയ ഞാന്‍ സുഹൃത്തായ നിഷീനെ ഫോണ്‍ ചെയ്തു വന്ന വിവരം അറിയിച്ചു.

നിഷീന്‍ ഒരു പെര്‍‌ഫ്യൂം കമ്പനിയിലെ വാന്‍ സെയില്‍സ്മാനും അതിലുപരി മിമിക്രികലാകാരനുമാണ്‌. ഹിന്ദിവില്ലന്‍ അമിരീഷ് പുരീടെ സ്വരമാണ്‌ അവന്റെ മാസ്റ്റര്‍‌പീസ് ഐറ്റം. മൂപ്പരെപ്പോലെ തലയില്‍ ഒരൊറ്റ മുടി പോലുമില്ലാത്ത ഇവന്‌ പൊക്കം അമിരീഷ്‌പുരീടെ അരയോളമേ വരൂ! ഇതാ ഒറിജിനലിനെ വെല്ലുന്ന അമിരീഷ് പുരി ഡയലോഗ്!
Nishin Mimicry
Nishin Mimicry.amr
Hosted by eSnips

പണ്ട് പല അറബിവീടുകളിലും വേലചെയ്തത് പറയാന്‍ അവനൊരു മടിയുമില്ല. ഞാന്‍ അവനെ അതില്‍ ബഹുമാനിക്കുന്നു. അന്ന് വശമാക്കിയ അറബി, ഫിലിപ്പീനി, സിങ്കള, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, റഷ്യന്‍ (പെണ്ണുങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കേണ്ട!) എന്നീ ഭാഷകള്‍ അമ്മാനമാടിയതുകൊണ്ട് കിട്ടിയതാണീ വാന്‍ സെയില്‍സ്.

ഈ ചെങ്ങായിക്ക് ഈ പണി കിട്ടിയതും വല്ലാത്തൊരു കഥയാണ്‌. എന്നുവെച്ചാല്‍, അഞ്ചുവര്‍ഷത്തെ അറബിവീട്ടിലെ പണി മടുത്തപ്പോള്‍ ഒരുനാള്‍ ഒരു ഇന്റര്‍‌വ്യൂ ന്യൂസ് കണ്ട് എങ്ങനേലും ഒരു ശ്രമം നടത്താന്‍ ഇവന്‍ തീരുമാനിച്ചു. ജയിലുപോലത്തെ അറബിവീട്ടിലാരും അറിയാതെ വേണം വെളിയില്‍ പോകുവാന്‍.

അര്‍‌ബാബ് (മുതലാളി) കുടുംബസഹിതം വേറെ ഒരു ഡ്രൈവറെ കൂട്ടി വേറെ ഒരു വണ്ടിയില്‍ ദൂരെയെവിടേക്കോ പോയ തക്കം നോക്കി നിഷീന്‍ തന്റെ ബയോഡാറ്റയും പാസ്സ്പോര്‍ട്ട് കോപ്പിയുമായി ഒരു ലാന്‍ഡ് ക്രൂസറില്‍ പുറപ്പെട്ടു. അര്‍ബാബ് ഒരിക്കല്‍ സമ്മാനിച്ച റെയ്‌ബാന്‍ സണ്‍‌ഗ്ലാസ്സും ഫിറ്റ് ചെയ്തിട്ടാണ്‌ അവന്‍ ലാന്‍ഡ് ക്രൂസറില്‍ ജോലിതിരക്കി ഇറങ്ങിയിരിക്കുന്നത്!

കമ്പനിനമ്പറില്‍ വിളിച്ച് സ്ഥലം മനസ്സിലാക്കിയ നിഷീന്‍ ലാന്‍ഡ് ക്രൂസര്‍ കൊണ്ട് ഇടാന്‍ പറ്റിയ പാര്‍ക്കിങ്ങ് ഏരിയ തപ്പി കുറേകറങ്ങി. ഒടുവില്‍ കമ്പനീടെ മുന്നില്‍ ഒരു ഇടം കിട്ടി അവിടെ വണ്ടി കൊണ്ട് നിറുത്തി. പിറകെ മറ്റൊരു ബെന്‍സ് കാര്‍ വന്ന് ഹോണടിച്ച് അപ്പുറത്ത് വന്ന് നിന്നു.

നിഷീന്‍ റെയ്‌ബാന്‍ ഗ്ലാസ്സ് ഒന്നെടുത്ത് ഊതിയിട്ട് തിരികെ ഫിറ്റ് ചെയ്ത് ബെന്‍സില്‍ വന്ന അറബിയെ 'ഇവനാരെഡെയ്?' എന്ന ഭാവത്തില്‍ നോക്കിയിട്ട് ബയോഡാറ്റ കോപ്പി കുഴലുപോലെ ആക്കി വിരലില്‍ കറക്കി മറ്റേ വരലില്‍ ലാന്‍ഡ് ക്രൂസറിന്റെ ചാവിയും ചുഴറ്റി ലിഫ്റ്റിലേക്ക് നടന്നു.

അവനാരോ വലിയ മലബാറി-ബിസ്സിനസ്സുകാരനാണെന്ന് വിചാരിച്ചുകാണും ബെന്‍സില്‍ വന്ന അറബി. അയാളും ലിഫിറ്റില്‍ കയറി നിഷീനെ അടിമുടി നോക്കി വാച്ചില്‍ നോക്കി അക്ഷമനായി നില്‍‌പായിരുന്നു.

കമ്പനിയുടെ റിസ്പ്ഷനില്‍ സീവി കൊടുത്ത് നിഷീന്‍ ഊഴം കാത്ത് സോഫയില്‍ ചെന്ന് ഇരുന്നു. തന്നെ കടന്നുപോയ അറബി വെട്ടാന്‍ വരുന്ന പോത്തുപൊലെ മുക്രയിടുമ്പോലെ ഉച്ഛത്തില്‍ ചുമച്ചുകൊണ്ട് ഒരു കാബിനിലേക്ക് അപ്രത്യക്ഷമായി. അറബി വന്നപ്പോള്‍ റിസപ്ഷനിലെ ഫിലിപ്പീനിക്കും മറ്റ് സ്റ്റാഫിനും മൂട്ടില്‍ ആണികൊണ്ടപോലെ ചാടി ബഹുമാനപുരസ്സരം എഴുന്നേറ്റ് സലാം പറയുന്നത് നിഷീന്‍ ശ്രദ്ധിച്ചു. പിറകെ അവന്റെ കണ്ണുകള്‍ ആ ക്യാബിനിന്റെ മുകളില്‍ എഴുതിവെച്ച നെയിം പ്ലേറ്റില്‍ ഉടക്കിനിന്നു. അവന്‌ തൊണ്ടവറ്റിപ്പോയി. അതില്‍ എഴുതിയത് പ്രകാരം ആ പോയ അറബിയാണ്‌ ഈ കമ്പനീടെ മൊതലാളി!

അവന്റെ മൂട്ടിലും മുള്ള് കൊണ്ടതുപോലെ അവന്‍ ഇരിക്കണോ അതോ നില്‍ക്കനോ പോകണോ എന്നറിയാതെ ഉഴറിയപ്പോള്‍ ഫിലിപ്പീനി അവനെ വിളിച്ചു. അവന്‍ വിറച്ചുകൊണ്ട് കാബിനിലേക്ക്..

അറബി അവനെ കണ്ട് ഒന്നൂടെ ഞെട്ടി. അവന്‍ സലാം ചൊല്ലി ഇല്ലാത്ത ബഹുമാനം പ്രകടിപ്പിച്ച് നിന്നു. അവനെ ആകെപ്പാടെ അടിമുടി നോക്കീട്ട് ഇരിക്കുവാന്‍ ആംഗ്യം കാണിച്ച് അറബി അഭിമുഖപരീക്ഷ ആരംഭിച്ചു. അറബിഭാഷയിലായിരുന്നു ആ പരീക്ഷ.

"എന്തിനാണ്‌ നിങ്ങള്‍ ഈ ചെറിയ ജോലിക്ക് വരുന്നത്?"

അറബി ആദ്യം ചോദിച്ചത് നിഷീനെ ഞെട്ടിച്ചു.

"സാര്‍?" - അവന്‍ വെള്ളം വറ്റിയ ചങ്കോടെ അറബിയെ നോക്കി.

"ഒരു ലാന്‍ഡ് ക്രൂസറൊക്കെ ഉള്ള താങ്കള്‍ക്ക് പറ്റിയ പണിയല്ല ഇത്. നിങ്ങള്‍ക്ക് പറ്റുന്ന ജോലി എന്റെ കമ്പനിയില്‍ ഉണ്ടെന്ന് തോന്നുന്നില്ല സ്നേഹിതാ.."

നിഷീന്‍ വിളറിച്ചിരിച്ചു മൊട്ടത്തലയില്‍ വിരലോടിച്ച് വട്ടമിട്ട് കളിച്ച് ഇരുന്നു.

"സാര്‍, ലാന്‍ഡ് ക്രൂസര്‍ ഓടിക്കുന്നത് ഞാന്‍ ആണെങ്കിലും അതിന്റെ മൊതലാളീ നിങ്ങളെപ്പോലെ ഒരു ബഡാ അറബി ഷെയ്ക്ക് ആണ്‌.
ഐ യാം ഹിസ് ഹൗസ് ഡ്രൈവര്‍ കം കുക്ക്!!"

ഇത്കേട്ട് അറബി 'യാ അള്ളാഹ്!' എന്നും പറഞ്ഞ് വാപൊളിച്ച് ഇരുന്നുപോയി.

നിഷീന്‍ തന്റെ കദനകഥ അയാളോട് പറഞ്ഞ് സഹതാപവോട്ട് പിടിച്ചുപറ്റി. അയാള്‍ അവനെ തിരഞ്ഞെടുത്തു. ഒരു ഉപദേശവും നല്‍കിയത്രെ.

"ഒരിക്കലും ഇനി ഒരിടത്തും ഇതേപോലെ ലാന്‍ഡ്ക്രൂസറിലോ ആഢംഭര കാറിലോ ഇന്റെര്‍‌വ്യൂന്‌ പോകരുത്. അതുപോലെ ജോലി ചെയ്യുന്ന സ്ഥലത്തെ കാറുകളോ വാനോ സ്വന്തം ആവശ്യത്തിന്‌ കൊണ്ടുപോകരുത്"

അത് അക്ഷരം‌പ്രതി തെറ്റിച്ചുകൊണ്ട് നിഷീന്‍ എന്ന സ്നേഹിതന്‍ രായ്ക്കുരാമാനം വാനും കാറും ഓടിച്ചുകൊണ്ടേയിരിക്കുന്നു..

(തുടരും..)

Monday 10 August 2009

ക്രിസ്തുമസ്സ്കരോളും ദമ്മുബിരിയാണിയും..

ക്രിസ്തുമസ്സ് എന്നുകേള്‍ക്കുമ്പം ഓര്‍മയിലോടിയെത്തുന്നത് പണ്ട് തിരോന്തരത്ത് പഠിക്കുമ്പോള്‍ സംഘടിപ്പിച്ച കലാപരിപാടിയാണ്‌.

മണക്കാട് ഹോസ്റ്റലില്‍ അന്തേവാസിയായിരുന്ന സമയം. ക്രിസ്തുമസ്സ് ഇങ്ങടുത്തെത്തി. വീട്ടീന്നുള്ള വരവ് (ചിലവിനുള്ളതും പോക്കറ്റുമണിയും) വന്നിട്ടില്ല. മെസ്സ് പൂട്ടി കുക്ക് നാട്ടിലും പോയി. കാപട്ടിണി അരപ്പട്ടിണിയായി മാറി. ഇനീം പോയാല്‍ മുഴുപ്പട്ടിണിയില്‍ പെട്ട് സൈഡായെന്ന് വരും.

ഞങ്ങള്‍ അന്തേവാസികള്‍ നിരന്നുകിടന്ന് കൂലം‌കശമായി ചിന്തിച്ചു. വാട്ട് റ്റു ഡു? രാവിലെ നാരങ്ങാവെള്ളം കലക്കിക്കുടിച്ചത് 'ഗുളു ഗുളു' ആവുന്ന അരച്ചാണ്‍ വയറും തടവി കഴിയുമ്പോള്‍..

അല്‍‌പമകലെയുള്ള സീനത്ത് ഹോട്ടലില്‍ നിന്നതാ പൊങ്ങിവരുന്നു നല്ല ദമ്മുള്ള ബിരിയാണീടെ മാദകഗന്ധം! ആവതും പിടിച്ചുനിറുത്താന്‍ നോക്കീട്ടും സമാധാനം വരുന്നില്ല. ഇന്ന് കേരളാപോലീസില്‍ 'തൊഴി-ല്‍' ചെയ്യുന്ന കുണ്ടറഷൈജു അന്നേ പോലീസ് ആകേണ്ടവന്‍ ആണെന്നത് ഞാന്‍ ഊചിച്ചത് കറക്റ്റായി.

സഹികെട്ട കുണ്ടറഷൈജു നേരെ ഫോണിനടുത്തേക്ക് കുതിച്ചുചെന്ന് സീനത്തോട്ടലില്‍ക്ക് നമ്പറ് ഞെക്കി. ഞങ്ങള്‍ അന്തം വിട്ട് എന്താണെന്നറിയാന്‍ നോക്കിക്കിടന്നു.

ദുബായിലുള്ള ഷൈജുവിന്റെ ഫാദര്‍ ഞങ്ങളറിയാതെ പൈസ അയച്ചുകൊടുത്തിട്ടുണ്ടോ എന്നും കരുതി. ആ പൈസകൊണ്ട് പാവം ഷൈജു സഹമുറിയന്മാരായ ഞങ്ങള്‍ക്ക് ദമ്മുബിരിയാണി ഓര്‍ഡറ് ചെയ്യാനാവും സീനത്തോട്ടലിക്ക് നമ്പറിറക്കുന്നത്! അവനെ അത്യുന്നതങ്ങളില്‍ ഇരുന്ന് ദൈവം രക്ഷിക്കുമാറകട്ടെ എന്ന് വിചാരിച്ചപ്പോഴോ...

'ഹലോ.. സീനത്തോട്ടലല്ലേ?'

'അതേ.'

(സ്പീക്കര്‍ ഫോണിലൂടെ ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു)

പല്ലിറുമ്മികൊണ്ട് ഷൈജു വീണ്ടും:

'ബിരിയാണി റെഡിയായോ?'

'ഉവ്വ്. ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ഒക്കെ റെഡിയാ സാര്‍. ഏതാ ഓര്‍ഡറെടുക്കേണ്ടത്? എവിടെ എത്തിക്കണം?'

'ഒക്കെ റെഡിയാണെങ്കില്‍ എന്നാത്തിനാടോ താന്‍ അവിടെ നോക്കിയിരിക്കുന്നത്? എല്ലാം എടുത്ത് കഴിക്കെടോ പുല്ലേ..!'

ഷൈജു കലിപ്പിറക്കി ഫോണ്‍ വെച്ച് തിരിച്ചുവന്ന് പ്ലാന്‍ ആവിഷ്കരിക്കാനിരുന്നു.
പാതിവിശപ്പ് ഇല്ലാതായപോലെ ഞങ്ങള്‍ ആഹ്ലാദിച്ചു.

'ഡായ് അബൂ, അന്തോണീ, ബാബൂ, എസ്കെ, നമ്മളിന്ന് രാത്രി ഒരു കരോള്‍ സംഘടിപ്പിച്ച് പിരിവിനിറങ്ങുന്നു. എന്തു പറയുന്നു?'

'ഗുഡ് ഐഡിയ. തടിയന്‍ ബാബു സാന്തോഅപ്പൂപ്പനാവുക. ഈ കോളനിമൊത്തം കരോളുമായി ഇറങ്ങി നല്ലോരു തുക പിരിക്കുക. പുട്ടടിക്കുക. എന്തേയ്'

അന്തോണി പിന്‍‌താങ്ങികൊണ്ട് അറിയിച്ചു.

'ബട്ട്, കരോളിനുള്ള കോപ്പുകള്‍ എങ്ങനെ ഒപ്പിക്കും?' - ചിന്താവിഷ്ടനായി ഞാന്‍ താടിയില്‍ കൈകുത്തിയിരുന്ന് പറഞ്ഞപ്പോള്‍ അബൂ എന്നെ തട്ടികൊണ്ട് അറിയിച്ചു.

'എടാ കോപ്പേ, നമ്മള്‍ കഴിഞ്ഞ ഫെസ്റ്റിവലിന്‌ കളിച്ച നാടകത്തിലെ വേഷഭൂഷാദികള്‍ തട്ടിന്‍‌പുറത്ത് തപ്പിയാല്‍ കിട്ടും. വാ നോക്കാം.'

അബു അതും പറഞ്ഞ് തട്ടിന്‍‌പുറത്ത് കയറാന്‍ പോയി. കൂടെ ഞങ്ങളും. ഗോവണി ചാരിയിട്ട് കയറിനോക്കിയപ്പോള്‍ പൊടിപിടിച്ചുകിടക്കുന്ന അപ്പൂപ്പന്‍ വേഷങ്ങളും മറ്റും താഴേക്കിറക്കി ക്ലീനാക്കിയെടുത്തു.

അന്നു രാത്രി ഒരു പത്തുമണിനേരം. കാര്‍ഡുബോര്‍ഡ് പെട്ടിയില്‍ കൊട്ടിയും അടുക്കളയിലെ ഇഡ്ഡലിപാത്രങ്ങള്‍ തമ്മിലടിച്ച് താളം വെച്ചും തട്ടിക്കൂട്ട് കരോള്‍ കോളനിയില്‍ പ്രത്യക്ഷപ്പെട്ടു.

ചൂടന്‍ ഷൈജു നീണ്ട വെള്ളജുബയില്‍ ശാന്തസ്വരൂപിയായ അച്ചനായിമാറി. കീറിയ സാന്താക്ലോസ് വേഷത്തില്‍ ബാബു വെള്ളപ്പഞ്ഞി ഒട്ടിച്ച താടിയുമായി നീങ്ങി. (ഈ വെള്ളപ്പഞ്ഞിക്കുവേണ്ടി ഒരു തലയിണ ബലികൊടുക്കേണ്ടിവന്നു)

സംഭാവന ചില്ലറത്തുട്ടുകളായി കിട്ടിത്തുടങ്ങി. പിരിവു മോശമില്ല. അഞ്ചുരൂപ, പത്തുരൂപാ നോട്ടുകള്‍ ചിലവ തടഞ്ഞു. ഏതാനും വീടുകളില്‍ കരോള്‍ കളിച്ച് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ കോളനിയുടെ ഒരു തിരിവില്‍ വെച്ചതാ ഒറിജിനല്‍ കരോള്‍ സംഘം വരുന്നു!

ഷൈജു പരുങ്ങി. സാന്താക്ലോസപ്പൂപ്പനും ഞങ്ങളും കൊട്ടും ആട്ടവും സ്റ്റോപ്പാക്കി ഒരു ഊടുവഴിപിടിച്ച് ഞങ്ങള്‍ ഹോസ്റ്റലിന്റെ മതില്‍ ചാടി അകത്തേക്ക് വാനിഷായി. നിമിഷങ്ങള്‍ കഴിഞ്ഞ് സാദാവേഷത്തില്‍ ഒന്നുമറിയാത്തപോലെ റോഡിലിറങ്ങി.

പിരിഞ്ഞുകിട്ടിയ സംഭാവന അബുവിന്റെ കീശയിലുണ്ട്. അതെത്രയെന്നറിയാന്‍ എല്ലാവരും പിടിവലിയായതും ആ കീശയിലെ പൈസ പല കീശയിലായി! എല്ലാവരും നേരെ സീനത്ത് ഹോട്ടലില്‍ ഒരു മേശയുടെ ചുറ്റും എത്തിയത് എത്രവേഗമായിരുന്നു.

അവിടെത്തെ സ്പെഷ്യലായ ചിക്കന്‍ കറിയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഷൈജുവിനെ മാനേജര്‍ തുറിച്ചുനോക്കിയതില്‍ പന്തികേടുണ്ടോ.
അവന്റെ ശബ്‌ദം മാനേജര്‍ മുന്‍പ് കേട്ടത് ഓര്‍ക്കുമെന്ന് പിന്നെ ഞങ്ങള്‍ ചിന്തിച്ചപ്പോഴേക്കും ഷൈജു ഉച്ചത്തില്‍ ഭക്ഷണത്തിന്‌ ഓര്‍ഡറിട്ടിരുന്നു.

മാനേജര്‍ ഞങ്ങള്‍ക്കരികിലെത്തിയിട്ട് ഒന്ന് ആക്കിയിട്ട് ഒരു ചോദ്യം:

'ക്രിസ്തുമസ്സ് അല്ലേ. നല്ല ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ദമ്മുബിരിയാണി ഓരോ പ്ലേറ്റ് എടുക്കട്ടേ?!!'

Thursday 21 May 2009

പട്ടത്തില്കുട്ടപ്പന്‌ വെടിവെയ്പില്‌ മെഡല്‌!

"കുണ്ടങ്കാട്ടുമുക്കില്‍ ഈയ്യിടെ നടന്ന പഞ്ചായത്ത് ഒളിമ്പിക്സില്‌ വെടിവെയ്പ്, വേലിചാടല്‍, മുങ്ങാംകുഴിയിടല്‍, മരംകേറല്‍, കുട്ടീം കോലും, ചട്ടിയേറ് എന്നീ വ്യത്യസ്തയിനങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ശ്രീ.പട്ടത്തില്‍ കുട്ടപ്പനെ അനുമോദിക്കാന്‍ വിളിച്ചുകൂട്ടിയ ചടങ്ങില്‍ പങ്കെടുത്ത പഞ്ചാ.പ്രസിഡന്റും പ്രതിപക്ഷനേതാവും വാക്പയറ്റിലും കയ്യാങ്കളിയിലും പോരടിച്ചത് നാട്ടാരാസ്വദിച്ച പുതുമയുള്ള കായികയിനമായി എന്നതാണ്‌ കണ്ടതും കേട്ടതും പരിപാടിയിലെ ചൂടന്‍ വാര്‍ത്ത."

റേഡിയോയിലെ ശബ്‌ദത്തൊഴിലാളി ചെമ്മണിജിഷ്‌ണു പാറയില്‍ ചിരട്ടയുരക്കുന്ന ഡോള്‍ബി സൗണ്ടില്‍ പറഞ്ഞുതുടങ്ങി. കള്ളുഷാപ്പിന്റെ വെളീല്‍ക്കും കേള്‍ക്കാനായി റേഡിയോടെ നോബ് പിടിച്ചു തിരിച്ച് ആന്റിന പിടിച്ചുവലിച്ച് നീട്ടി ഷാപ്പുമൊതലാളി കാപ്പിലു കാതടുപ്പിച്ച് നിന്നു. വാര്‍ത്ത തുടര്‍ന്നു..

"സംഭവത്തിന്റെ വിശദവിവരങ്ങളിലേക്ക്. ആദ്യം മൈക്ക് തട്ടിയെടുത്തത് പ്രതിപക്ഷനേതാവ് മത്തായിച്ചന്‍ ആയിരുന്നു. മത്തായിച്ചന്റെ പ്രസംഗം ഇതാ ശ്രോതാക്കള്‍ക്കായി വരുന്നു..

'പ്രിയപ്പെട്ട കുണ്ടങ്കാട്ടുമുക്ക്വാരേയ്, ഇതൊരു ചടങ്ങാണോ. എന്തിനുവേണ്ടിയാണീ ചടങ്ങ് എന്നു ഞാന്‍ ചോദിച്ചുപോകുകയാണ്‌. പട്ടത്തില്‍ കുട്ടപ്പന്‍ ഇവിടെ എത്ര റെക്കോഡുകളാണ്‌ തകര്‍ത്തത് എന്നു നിങ്ങള്‍ ഒന്നാലോചിച്ചുനോക്കീട്ടുണ്ടോ? ഇല്ലേല്‍ ഒന്നാലോചിച്ചുനോക്കൂ. ഞങ്ങള്‍ കുണ്ടങ്കാട്ടുമുക്ക് പഞ്ചായത്ത് ഭരിച്ചിരുന്ന കാലത്ത് നമ്മടെ ഏതേലും മുക്കില്‌ വല്ല റെക്കോഡും തകര്‍ന്നിട്ടുണ്ടോ? ഒന്നല്ല, അരയല്ല, കാലല്ലാ, ഒരു തരി റെക്കോഡുപോലും എവിടേം തകര്‍ന്നിട്ടില്ലാ, തകര്‍ത്തിട്ടില്ലാ, തകര്‍ക്കാന്‍ ഞങ്ങള്‍ സമ്മയ്ച്ചിട്ടില്ലാ. ഞങ്ങള്‍ ഒന്നൂടെ ഊന്നിയൂന്നി ചോദിക്കുകയാണ്‌ ഇവിടെ ഇനിയൊരു റെക്കോഡും തകര്‍ന്നടിയരുത്. തകര്‍ക്കാന്‍ പട്ടത്തില്‍ കുട്ടപ്പനല്ലാ ഏത് ##%^*#-യാലും നമ്മളനുവദിച്ചുകൂടാ എന്ന് ഞാനിവിടെ വ്യകിതവും ശകിതവുമായ ഭാഷയില്‌ പറയട്ടെ, ജയ് റെക്കോഡപ്പാ. പട്ടത്തിലുകുട്ടപ്പന്‍ നമുക്കൊരപമാനമല്ലേ..'

'കര്‍ കിര്‍ കുര്‍..!'

ഷാപ്പുമൊതലാളി കാപ്പിലു 'കരകര' ഒച്ച കേട്ട് റേഡിയോ ഒന്നുകൊട്ടാന്‍ കൈയ്യോങ്ങിയതും ചെമ്മണിജിഷ്‌ണു വാര്ത്താവായന തുടര്‍ന്നു.

"ഇപ്പോള്‍ നിങ്ങള്‌ കേട്ടത് പട്ടത്തില്‌ കുട്ടപ്പന്‍ പല്ലുകടിച്ച് പ്രതിപക്ഷനേതാവായ മത്തായിച്ചനോട് പ്രതിഷേധിച്ചതാണ്‌. പ്രതി.നേതാവിന്റെ പ്രസംഗം തുടരാന്‍ അനുവദിക്കാതെ പട്ട.കുട്ടപ്പന്‍ മൈക്ക് പിടിച്ചുവാങ്ങി പഞ്ചാ.പ്രസിഡന്റ് കോരച്ചേട്ടനെ ഏല്പിച്ചു. കോരച്ചേട്ടന്റെ പ്രസംഗത്തിലേക്ക്.."

'മാന്യമഹാജനങ്ങളേ, കുണ്ടങ്കാട്ടുമുക്കിന്റെ അഭിമാനപ്രാത്രവും ഏവരുടേയും ഓമനക്കുണ്ടപുത്രനുമായ നമ്മുടെ പട്ടത്തില്‍ കുട്ടപ്പന്‍ കുണ്ടങ്കാട്ടുമുക്കില്‌ മുന്നെ എപ്പഴെങ്കിലും റെക്കോഡ് പൊട്ടിച്ചിട്ടുണ്ടോ. കാര്യം എന്തൊക്കെയാണേലും അവന്‍ വേലിചാടും, വെടിവെയ്ക്കും, മരം കേറും, മുങ്ങും. പലപ്പോഴും ഞങ്ങള്‍ ഒന്നിച്ചാണിതൊക്കെ ചെയ്ത് വാം അപ്പായിരുന്നത്. എന്റെ ശിഷ്യന്‍ ഇത്രേം വല്യ റെക്കോഡ് തകര്‍ത്തതില്‍ നാം അഭിമാനിക്കുകയല്ലേ വേണ്ടത് എന്ന് ഞാന്‍ ചോദിക്കട്ടെ. ഇനീം റെക്കോഡ് എന്നല്ലാ ടേപ്പ്രീക്കാഡ് വരെ ഞങ്ങള്‍ തകര്‍ത്തെന്നിരിക്കും. അതൊക്കെ ചോദിക്കാന്‍ ഇവിടെ ആരുണ്ടെന്നാണ്‌ എനിക്ക് ചോദിക്കാനുള്ളത്. വേണ്ടിവന്നാല്‍ എല്ലാ കുണ്ടന്മാരേയും റെക്കോഡ് തകര്‍ക്കാന്‍ പരിശീലിപ്പിക്കുന്ന ഒരു അക്കാഡമി ആരംഭിക്കും. പട്ടത്തില്‍ കുട്ടപ്പന്‍ അതിന്റെ ഭാരവാഹിയും ഞാന്‍ അതിന്റെ കാര്യദര്‍ശിയുമായിരിക്കും.'

കരഘോഷത്തിന്റെ സ്വരം റേഡിയോവിലൂടെ നിര്‍ഗ്ഗളിച്ചനേരം കള്ളുഷാപ്പ് മുറ്റത്ത് കൂടിനിന്നവരില്‍ നിന്നും ഒരു പാറക്കഷ്‌ണം പറന്നുവന്നു.ആ കല്ല് കൊണ്ട് റേഡിയോ മിണ്ടാട്ടം മുട്ടി നിലത്തുവീണു. ഷാപ്പുമൊതലാളി കാപ്പിലു ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ പ്രതി.നേതാവായ മത്തായിച്ചന്‍ പാഞ്ഞുപോണത് കണ്ടു.

'റെക്കോഡല്ലാ റേഡിയോ തകര്‍ത്തേ!'- മത്തായിച്ചന്‍ വിളിച്ചുകൂവി...

Friday 27 March 2009

ബത്താക്ക മാഫീ.!

ഖത്തറിലുള്ള സമയത്തൊരു സംഭവത്തിനു ഞാന്‍ ദൃക്‌സാക്ഷിയാവേണ്ടി വന്നു. ദാരുണമോ ബീഭല്‍സമോ ആയ ഒന്നുമല്ലെങ്കിലും ഇതിലെ പ്രധാനകക്ഷിക്ക്‌ അങ്ങിനെയായി വന്നിരിക്കാം.

ഷഹാനിയയിലെ ഗലിയുടെ ഓരത്തൊരു കഫറ്റേരിയ. ആ, 'കൊയിലാണ്ടികാക്കാസ്‌ ചായക്കട' എന്ന് വര്‍ഷങ്ങളോളം അറിയപ്പെടുന്ന അതിലെ മൊതലാളീടെ കുടുംബത്തിലെ തലമുറ പരമ്പരകള്‍ തന്നെയാണവിടെ പണിയെടുക്കുന്നത്‌. മലയാളിയാദ്യം കാലുകുത്തിയാലിവിടെ വന്നൊരു സുലൈമാനിയെങ്കിലും മോന്താതെ പോയിട്ടുണ്ടാവില്ല.

പണ്ട്‌ എത്തിവര്‍ക്കൊന്നും യാത്രാരേഖകളോ തിരിച്ചറിയല്‍ കാര്‍ഡോ ഒന്നുമില്ലായിരുന്നല്ലോ. അതിന്റെ അവശ്യകതയെ പറ്റി ചിന്തിക്കുവാനൊന്നും പറ്റ്‌ പുസ്‌തകത്തിലെ കണക്ക്‌ കൂട്ടുന്നതിനിടയിലോ പൊറോട്ട ചുടുന്നതിനിടയ്‌ക്കോ എവിടെ നേരം!

ഇങ്ങനെയുള്ളവരെ തപ്പിയെടുത്ത്‌ നാടുകടത്തുവാന്‍ അറബിപോലീസ്‌ കച്ചമുറുക്കിയിറങ്ങിയതും പാവങ്ങള്‍ അറിഞ്ഞില്ല. അതോ അറിഞ്ഞിട്ടും ഓര്‍ത്തുവെയ്‌ക്കാന്‍ സമയമില്ലാഞ്ഞിട്ടാവാം.

അവിടെത്തെ അലമാരിയുടെ ഉച്ചിയിലെ പഴയ ഒരു റേഡിയോ സദാസമയവും ആര്‍ത്തനാദത്തില്‍ ചന്തുവേട്ടന്റേയോ രമേശ്‌ പയ്യന്നൂരിന്റെയോ പരിചിതസ്വരത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും നാട്ടിലെ ഹര്‍ത്താല്‍സുമെല്ലാം 'ഫോണ്‍-ഇന്‍-പ്രോഗ്രാം' വഴി അവതരിപ്പിക്കുന്നതുപോലും അവര്‍ക്ക്‌ വേണ്ടിയല്ല, പിന്നെയോ? ചായയും ബോണ്ടയും അകത്താക്കുവാന്‍ എത്തുന്നവര്‍ക്കുവേണ്ടി മാത്രം!

'കൊയിലാണ്ടീസില്‍' കയറിയിട്ട്‌ ഞാന്‍ ഒരു മൂലയില്‍ റേഡിയോ കേട്ടുകൊണ്ടിരുന്നു. പരിപാടിക്കിടയില്‍ കാടുകയറി വാക്കുകളുടെ ആവനാഴിയഴിച്ച്‌ എയ്യുവാനൊരുങ്ങിയവരെ അവതാരകര്‍ നിഷ്‌പ്രഭമാക്കുന്നതും ഇടയിലെ പരസ്യം ശ്രവിച്ചും ഇരിക്കെ:

ചുടുചായ ഗ്ലാസ്സ്‌ മേശയില്‍ 'ടപ്പേ'ന്നും വെച്ച്‌ കോയമോന്‍ അടുത്തയാളുടെ ഓര്‍ഡറെടുക്കാന്‍ പാഞ്ഞു. ആ ഗ്ലാസ്സുവീഴ്‌ചയില്‍ ഇത്തിരിചായ മുഖത്ത്‌ തെറിച്ചതും തുടച്ച്‌ ഇരിക്കുമ്പോള്‍ മൂപ്പരോട്‌ ഞാന്‍ ചോദിച്ചു:

"കോയാക്കാ... കായപ്പംണ്ടോ?"

"കായപ്പം മാഫീ"

('ഇല്ലാ' എന്നുള്ളതിന്‌ അറബിയില്‍ 'മാഫി' എന്നാണല്ലോ)

കോയമോന്റെ പതിവു ശൈലിയാണ്‌ ആരെങ്കിലും "അതുണ്ടോ, ഇതുണ്ടോ" എന്നു ചോദിച്ചാലുടനെ "അതു ഫീ, ഇതും മാഫീ" എന്ന കാച്ചല്‌.

ചായ ഊതി അകത്താക്കവേ അറബികള്‍ ധരിക്കുന്ന കന്തൂറയിട്ട്‌ മൂന്നെണ്ണം അകത്തേക്ക്‌ വന്നു. എനിക്കപ്പഴേ അവരെ മനസ്സിലായി. സി.ഐ.ഡികള്‍, അല്ലാതാര്‌? ഒരുത്തന്‍ സിനിമാ സി.ഐ.ഡി മൂസയെപോലെ അംഗവിക്ഷേപങ്ങളുള്ളവന്‍. കൂടെയുള്ളവര്‍ പ്രിയങ്കരായ നമ്മുടെ ദാസനും വിജയനും അതായത്‌ വെളുപ്പും കറുപ്പും തന്നെ!

എന്റെ മുന്നിലെ ഇരിപ്പിടത്തിലാണിവരും ഇരുന്നത്‌. ചുറ്റും പരുന്തിനെപോലെ നോക്കിയിട്ടവര്‍ ഉദ്യമത്തിലേക്ക്‌ കടന്നു. രേഖകളില്ലാത്തവരെ പൊക്കുന്ന പണിയില്‍ ക്ഷീണിച്ചിട്ടാവാം 'സുലൈമാനി ടീ' ആവശ്യപ്പെട്ടു.

കോയമോന്‍ അടുക്കളയിലെ സമോവറിനടുത്താണ്‌. മൂപ്പര്‍ടെ എളാപ്പായുടെ മോളുടെ മോന്‍ ആണിപ്പോള്‍ 'കസ്‌റ്റമര്‍ സര്‍വീസ്‌' ചെയ്യുന്നത്‌.

സി.ഐ.ഡി 'മൂസ' ചോദിച്ചു: "സുലൈമാനി ഫീ?"

അകത്തുനിന്നും കോയമോന്‍ കൂവി: "ഫീ"

അടുത്തത്‌ സി.ഐ.ഡി 'ദാസന്‍': "പറോത്ത ഫീ?"

"ഫീ, ഫീ"

പിന്നീട്‌ 'വിജയന്‍'സി.ഐ.ഡി: "ചപ്പാത്തി ഫീ?"

"ഫീ, ഫീ, ഫീ"

സി.ഐ.ഡീസ് മൂസയും ദാസനും വിജയനും ഒരുമിച്ചൊരു ചോദ്യം:

"ബത്താക്ക ഫീ..?"

"ബത്താക്കാ മാത്രം മാ-ഫീ"

കത്തിച്ച സിഗരറ്റിന്റെ പുകച്ചുരുള്‍ 'വില്ലന്‍' ജോസ്‌പ്രകാശിന്റെ ചുരുട്ടുപൈപ്പിലൂടെ വിടുന്ന ലാഘവത്തില്‍ ലയിച്ച കോയമോന്‍ ബത്താക്ക ഇല്ലെന്നത് കണ്ണടച്ച്‌ പറഞ്ഞതും സി.ഐ.ഡികള്‍ ചായഗ്ലാസ്സ്‌ തട്ടിയിട്ടെഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ കുതിച്ചു.

"യാ... മലബാരീ, ബാത്താക്ക മാഫീ?"

ബോധമുദിച്ച കോയമോന്‍ സിഗരറ്റിട്ട്‌ പിന്നാമ്പുറവാതിലിലൂടെ ഇറങ്ങിയോടി. പിന്നാലെ കുതിച്ചുപായുന്ന 'മൂസയും' തൊട്ടുപിറകില്‍ അറബി'ദാസന്‍' ചെരിഞ്ഞോടി. അറബി'വിജയന്‍' കുനിഞ്ഞാണ്‌ പായുന്നത്‌.

എല്ലാം ടിക്കറ്റ്‌ എടുക്കാതെ കണ്ടുകൊണ്ട്‌ ഏതാനും ആളുകളും ഞാനും. അനന്തരം. "യാ ബദിരീങ്ങളേ, തങ്ങളുപ്പാപ്പാ.." എന്നൊരാര്‍ത്തനാദം മാത്രം ഒടുക്കം കേട്ടു. പാവം കോയമോന്‍ പലഹാരങ്ങളുടെ കൂട്ടത്തില്‍ ബത്താക്ക ചോദിച്ചപ്പോള്‍ മാഫീ എന്നറിയിച്ച് അകത്തായത് ഓര്‍ത്തപ്പോള്‍ ഒരു സുലൈമാനി കൂടി കുടിക്കാന്‍ തോന്നിയില്ല.

Saturday 14 March 2009

എന്റെ സ്നേഹിതയേ...(ബ്ലോഗിണിയെ സന്ധിച്ച വേള -2)

മിഠായ് തെരുവില്‍ നിന്നും രണ്ടാം ഗേറ്റും ലെവല്‍ ക്രോസ്സും കുലുങ്ങിക്കടന്ന് മാതൃഭൂമി ആപ്പീസും കഴിഞ്ഞ് മഴയിലൂടെ ഓട്ടോ ശടുകുടു ഓടി ഒരു തിരിവും കഴിഞ്ഞ് ഇതുവരെ കാണാത്ത സ്നേഹിത സൂചിപ്പിച്ച ഇടമെത്തി. അവിടെ എത്തുന്നതിനും മുന്നെ എന്റെ കണ്ണുകള്‍ അവിടെ എത്തിയിരുന്നു.

അവിടെ ഒരു മുതുക്കിത്തള്ളയും വെള്ള യൂണിഫോമിട്ട പ്രായം ചെന്ന ഒരു നഴ്സമ്മയും പിന്നെ ഏതാനും തള്ളമാരും ഓട്ടോയുടെ മുന്നിലെ ഗ്ലാസ്സിലൂടെ അവ്യക്തമായി എന്റെ കണ്ണില്‍ അനുവാദമില്ലാതെ കയറിവരുന്നത് തടയാന്‍ ആവുന്നതും ശ്രമിച്ചെങ്കിലും നിരാശയോടെ കണ്ണുകള്‍ നിറഞ്ഞതും അന്തരാളങ്ങള്‍ കലിപ്പോടെ കത്തിജ്വലിച്ചതും ഞാനറിഞ്ഞു. അവിടെ നേരത്തെ ഫോണില്‍ കേട്ട കിളിനാദത്തിന്റെ ഉല്‍ഭവസ്രോതസ്സ് എവിടെ? ഇനി ആ നഴ്സമ്മയാണോ എന്റെ അക്ഞാത ബ്ലോഗിണി സ്നേഹിത! അയ്യയ്യോ! എന്നൊക്കെ ചിന്തിച്ച് ഓട്ടോക്കാരനോട് വണ്ടി തിരിക്കാന്‍ പറയാന്‍ തുടങ്ങിയപ്പോള്‍.....!

അത് സംഭവിച്ചു.

മഴത്തുള്ളികളില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതരാക്കാന്‍ ഓട്ടോയുടെ ഇരുവശവും കെട്ടിമൂടിയ ടാര്‍പ്പോളിന്‍ ഇടതുവശം നീക്കി വെളിച്ചം പരത്തിക്കൊണ്ട് നെയില്‍ പോളിഷിട്ട നീണ്ട വിരലുകള്‍ കാണാറായി. പിന്നെ വളയിട്ട കൈകളും പ്രത്യക്ഷപ്പെട്ടു. അകമ്പടിയായി മഴച്ചാറ്റല്‍ നീര്‍ത്തുള്ളികള്‍ പൊഴിച്ച വെളുത്ത ഒരു മുഖവും! നീലക്കുടയുടെ ചോട്ടില്‍ നിന്നതിനാല്‍ ആ മുഖത്തിന്‌ കൂടുതല്‍ ഒരു ചന്തം തോന്നി. എത്രയോകാലം ചിരപരിചിതരാണെന്നപോലെ അവള്‍ ചിരിച്ചുകൊണ്ട് 'ഏറാടനല്ലേ?' എന്നുചോദിച്ചു. അപ്പോയിതാണാല്ലേ ബ്ലോഗിണി മൈ സ്നേഹിത!

ഓട്ടൊസീറ്റില്‍ നീങ്ങിയിരുന്ന് അവള്‍ക്ക് ഇരിക്കാന്‍ ഇടം കൊടുത്ത് ഞാന്‍ അതെയെന്ന് തലയാട്ടി. എന്റെ ശബ്‌ദമെല്ലാം അന്നേരം എവിടേയോ പോയൊളിച്ചിരുന്നു. അവള്‍ അവിടെയിരുന്ന് നീലക്കുട മടക്കി. അവളുടെ വെളുത്ത ചുരിദാറെല്ലാം മഴനഞ്ഞിട്ട് മെലിഞ്ഞ ദേഹത്തൊട്ടിക്കിടന്നിരുന്നത് ഞാന്‍ ഇടം കണ്ണാല്‍ ശ്രദ്ധിക്കാതിരുന്നില്ല. തലയിലൂടെയിട്ട ഷാള്‍ കഴുത്തിലൂടെ നീണ്ടുകിടന്നതിനടിയില്‍ ആ മാറിടങ്ങള്‍ മറഞ്ഞുതന്നെ കിടന്നു.

പോകേണ്ടയിടം ഡ്രൈവറോട് പറഞ്ഞിട്ട് അവള്‍ കുശലങ്ങളുടെ കെട്ടഴിച്ചു. ഞാന്‍ വാക്കുകളില്ലാതെ ചൂളിക്കൂടിയിരുന്നു. ഓട്ടോ കുലുങ്ങിയോടുന്നതിന്‌ അനുസരിച്ച് ഞങ്ങളുടെ ശരീരങ്ങള്‍ തമ്മില്‍ തൊട്ടുരുമ്മിയപ്പോള്‍ കുളിരിന്‌ വല്ലാത്തൊരു കുളിര്‌ അനുഭവപ്പെട്ടു. അവളുടെ ഷാള്‍ തലയിലി നിന്നും ഊര്‍ന്നുവീണു. വാനിറ്റിബാഗില്‍ നിന്നും മൊബൈല്‍ റിംഗ് കേള്‍ക്കായി. നല്ലൊരു ഹിന്ദിട്യൂണ്‍..

ബാഗിന്റെ സിബ്ബ് തുറന്ന് അവള്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ വെളിയിലെടുത്തു. റിംഗ് ചെയ്യുന്നതെടുത്ത് കാതോടു കാതോരം ചേര്‍ത്ത് മറ്റേത് ബാഗിലിട്ട് അവളിരുന്നു.

കുറേ ബിസ്സിനസ്സ്പരമായ സംസാരത്തില്‍ അവള്‍ മുഴുകി. ഏതൊക്കെയോ വീസ, റിക്രൂട്ട്മെന്റ്, ഇന്റര്‍‌വ്യൂസ്, സൗദി, ദുബായ് എന്നൊക്കെ അവള്‍ പറയുന്നത് കേട്ട് 'ആ ആര്‍ക്കറിയാം' എന്ന ഭാവേന ഞാന്‍ ആ ദേഹത്ത് മുട്ടീമുട്ടീലാ എന്നപോലെ കുലുങ്ങുംഓട്ടോയിലിരുന്നു. എന്റെ മൊബൈലില്‍ ഒരു മിസ്സ്കാളെങ്കിലും അന്നേരം ആരെങ്കിലും അടിച്ചിരുന്നെങ്കില്‍ എന്ന് തോന്നാതെയിരുന്നില്ല. ഞാനും ഒരു ബിസ്സിക്കാരന്‍ ആണെന്ന് അവളറിയട്ടെ എന്നൊരു വ്യാമോഹം, ആശ..

അവള്‍ പറഞ്ഞ കോഫീബീന്‍സിനു മുന്നില്‍ ഓട്ടോ നിന്നു. ഇത്രപെട്ടെന്ന് എത്തേണ്ടിയിരുന്നില്ല. ഒരു നൂറു മൈല്‍ ദൂരമെങ്കിലും അങ്ങനെ കുലുങ്ങി തട്ടിമുട്ടി ഇരുന്ന് അതുമിതും മിണ്ടിപ്പറഞ്ഞ് ഇരിക്കാന്‍ പൂതി വന്നുതുടങ്ങിയതായിരുന്നു. പറഞ്ഞിട്ടെന്താ സ്ഥലമെത്തിയില്ലേ. ഹൈഹീല്‍ഡിട്ട ബ്ലോഗിണിയുടെ കാലുകള്‍ നിലം തൊട്ടു. മഴയ്ക്ക് ശമനമുണ്ട്. അവള്‍ വാനിറ്റിബാഗുതുറന്ന് ഓട്ടോക്കൂലി കൊടുക്കുന്നത് എന്നെ കൊച്ചാക്കാന്‍ ആയിരുന്നില്ലേ എന്ന് എന്റെ ഉള്ളിലിരുന്നാരോ ചോദിച്ചു. ഞാന്‍ ചാടിയിറങ്ങി ആ മെലിഞ്ഞകൈയ്യില്‍ ആട്ടോമാറ്റിക്കായി പിടിച്ച് തടഞ്ഞു. എന്നിട്ട് എന്റെ പേഴ്സ് എടുത്ത് അതിലെ അഞ്ഞൂറു ഉറുപ്പിക എടുത്തപ്പോള്‍ ഓട്ടോക്കാരന്‍ കൈമലര്‍ത്തി. ചില്ലറ നഹി നഹി.

കോഴിക്കോട്ടെ ഓട്ടോക്കാര്‍ സത്യസന്ധതയ്ക്ക് പണ്ടേ പേരുകേട്ടവരല്ലേ. ഇത്രേം ഓടിയിട്ടും മീറ്ററിലെ പതിനെട്ട് രൂ. എഴുപ്പത്തഞ്ച് പൈ മതിയത്രേ. അതവള്‍ തന്നെ ബാഗില്‍ നിന്നും കൊടുത്തു. (ഞാന്‍ ഊറിച്ചിരിച്ചു. ഇതെന്റെ സ്ഥിരം നമ്പറാണെന്ന് അവരറിയില്ലാലോ. എവിടെപ്പോയാലും അഞ്ഞൂറു രൂ നോട്ട് എത്രവട്ടം എന്നെ ഇത്തരം ഘട്ടങ്ങളില്‍ രക്ഷിച്ചിരിക്കുന്നു. ഈ നോട്ട് വെളിയിലെടുത്ത് പേഴ്സില്‍ മടക്കിവെച്ച് വെച്ച് മുഷിഞ്ഞുതുടങ്ങിയിട്ട് മാസം ഒന്നായിരിക്കുന്നു.)

പലവിധ കാപ്പികളും ബര്‍ഗറുകളും സാന്‍‌വിച്ചുകളും തിന്നുകൊണ്ട് ഇണക്കിളികളും ചെല്ലക്കിളികളും ഇരിക്കുന്ന കോഫിബീന്‍സിന്റെ ഒരു കോര്‍ണറില്‍ അവളും ഞാനും ഇരുന്നു. മെനു നോക്കി അറിയാമ്പാടില്ലാത്ത ഐറ്റംസ് അവളോര്‍ഡര്‍ കൊടുത്തിട്ട് പിന്നേം മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ബിസ്സിനസ്സ് ടാക്കില്‍ പെട്ടുപോയി. അന്നേരം രണ്ടാം മൊബൈലിലും ആരോ വിളിച്ചു. ആദ്യത്തെ ടാക്ക് നിറുത്തി പിന്നെ വിളിക്കൂ എന്നും പറഞ്ഞ് അത് ഇത് അറ്റന്‍ഡ് ചെയ്തു. എനിക്ക് കോട്ടുവാ വന്നത് കണ്ടിട്ടോ എന്തോ അവള്‍ അയ്യോടാ എന്നപോലെ ബിസ്സിനസ്സ് ടാക്ക് നിറുത്തീട്ട് ചാറ്റ് ആരംഭിച്ചു.

'എന്താ ഏറാടാ വിവാഹം ചെയ്യാത്തെ? മുടിയെല്ലാം പോയിത്തുടങ്ങീലേ? ഉള്ളതില്‍ നരയും വന്നുതുടങ്ങീട്ടും വൈ ആര്‍ യു നോട്ട് ഗെറ്റിംഗ് മാരീഡ്?'

'ഇയാള്‍ക്ക് എന്താ എന്നെ കെട്ടാന്‍ വല്ല പ്ലാനും ഉണ്ടോ?' എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും അനന്തരഫലം എന്താവും എന്നറിയാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഒരു പുഞ്ചിരിയിലൊതുക്കി ഞാന്‍ ഇരുന്നു.

'എന്റെ മുന്‍‌കാല ജീവിതകഥ ഒന്നുമറിയാതെയാണ്‌ സ്നേഹിത ഇത് ചോദിച്ചത്. അതുപോട്ടെ, ബ്ലോഗിണിയുടെ ജീവിതം വിരോധമില്ലേല്‍ ഒന്ന് കേട്ടാല്‍ കൊള്ളാം.'

'അയ്യട എന്നിട്ട് വേണം ബ്ലോഗായ ബ്ലോഗിലൊക്കെ പോസ്റ്റിട്ട് എന്നെ നാറ്റിക്കാന്‍ അല്ലേ?'

'ഇനി ഇട്ടാലും ഞാന്‍ ബ്ലോഗിണി എന്നേ ഇടൂ. പേരിടില്ല. ഇനി പേര്‌ നിര്‍ബന്ധമാണേല്‍ റജീന എന്നോ അജിത എന്നോ ഇട്ടോളാം. എന്താ പോരേ?'

'അറിയാല്ലോ. ഞാന്‍ ഇത്തിരി വിഐപീസുമായും സാംസ്കാരികവ്യക്തികളുമായും നല്ല പരിചയമുള്ള ആളാണ്‌. അവര്‍ക്കെല്ലാം അതുവായിച്ചാല്‍ അത് ഞാന്‍ ആണെന്നറിയും. ഇപ്പോ ഏറാടനെ പരിചയമായതും അങ്ങനെയല്ലേ?'

ഞാന്‍ ഒന്ന് നിവര്‍ന്നിരുന്നു. ബെയറര്‍ കോഫി കൊണ്ടുവന്നു. അത് കൊറേശ്ശെ രുചിച്ച് ഞങ്ങളിരുന്നു. പിന്നീട് അവള്‍ ജീവിതകഥ ഒരു ചെറുകഥയായി പറഞ്ഞുതന്നു. ശരിക്കും പാവം ഒരു ദുരന്തനായിക ആണെന്നറിഞ്ഞപ്പോള്‍ എന്റെ ജീവിതകഥയൊന്നും ഒരു മണ്ണാങ്കട്ടയും അല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു സോഫ്റ്റ് കോര്‍ണര്‍ എനിക്കപ്പോള്‍ ആ കോര്‍ണറിലിരുന്നപ്പോള്‍ തോന്നി.

ഇനിയും എന്റെ ജീവിതകഥ അവളോട് മറച്ചുവെക്കുന്നത് നീതിയല്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ മനസ്സില്ലാമനസ്സോടെ എന്റെ കഥയും പറഞ്ഞു. അതുകേട്ടപ്പോള്‍ അവള്‍ ദുഖിതയായി. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ക്ഷോഭിതനായിക്കൊണ്ട് തെറ്റു ചെയ്തതിന്‌ എന്റെ സ്വന്തം കുഞ്ഞിനെ എന്നെ ഒരിക്കല്‍ പോലും കാണിക്കാതെ, പേരുപോലും അറിയിക്കാതെ വളര്‍ത്തുന്ന എന്റെ ജീവിതസഖി ആയിരുന്ന ആ പെണ്ണിനെ അവള്‍ക്കും വെറുപ്പായി. ആ കുഞ്ഞിന്റെ മുഖം ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍ സ്നേഹിത ഞെട്ടിയത് ഞാനറിഞ്ഞു.

'ഒരുകണക്കിനു നോക്കിയാല്‍ നമ്മളിരുവരും ഒരേ തൂവല്‍‌പക്ഷികളാണല്ലേ ഏറാടാ? തുല്യദു:ഖിതര്‍. എനിക്ക് എന്റെ കുഞ്ഞിനെ കാണാനെങ്കിലും സാധിക്കുന്നുണ്ട്. ആ വ്യത്യാസം മാത്രം. ഡോണ്ട് വറി. ഒരു നല്ല മൊഞ്ചത്തിയെ വിവാഹം ചെയ്യൂ. ഇങ്ങനെ എത്രകാലം ഇനിയും ഏകാകി ആയി ജീവിക്കും നീ?'

'അറിയില്ല. ആരെങ്കിലും എല്ലാം അറിഞ്ഞ് മനസ്സിലാക്കി വരുന്നത് വരെ, അല്ലെങ്കില്‍ എല്ലാം ഒത്തുവരുന്നതുവരെ..'

ഞങ്ങള്‍ എഴുന്നേറ്റു. കുറേദിവസം പേഴ്സില്‍ മടക്കിച്ചുളിച്ചുവെച്ചിരുന്ന അഞ്ഞൂറു രൂപാ നോട്ട് തുറന്ന മനസ്സോടെ ഞാന്‍ കോഫീബീന്‍സില്‍ അവള്‍ എതിര്‍ത്തിട്ടും ബില്ലോടുകൂടി കൊടുത്ത് ബാക്കി വാങ്ങി ഒരുമിച്ച് പുറത്ത് ഇറങ്ങിനിന്നു. വീണ്ടും അവള്‍ക്ക് കാള്‍ വന്നു. ബിസ്സിനസ്സ് കാള്‍സ്. ഫ്ലൈറ്റ് ടൈം, ലേബേഴ്സ് വീസാ എന്നൊക്ക് കേട്ട് ഞാന്‍ മാറിനിന്നു. അവള്‍ക്ക് ആകര്‍ഷണമൊക്കെയുണ്ട്. കമ്പനി തലപ്പത്തിരിക്കാനുള്ള പവര്‍ ആ സ്ലിം ബോഡിയില്‍ നിറഞ്ഞിരിപ്പുണ്ട്.

'സോറീട്ടോ. ബിസ്സിനസ്സ് കാള്‍സാ. ഞാന്‍ പറായാന്‍ വിട്ടുപോയി. ട്രാവല്‍ ടുര്‍സ് ബിസ്സിനസ്സ് റണ്‍ ചെയ്യ്ന്ന കാര്യം. ഒത്തിരി വീസാ പാസ്സായിട്ടുണ്ട്. അതിന്റെ തിരക്കിലാ. എല്ലാം ഓക്കെ ആയാല്‍ നല്ലൊരു തുക കിട്ടും. കെട്ട്യോന്‍ ഇല്ലെങ്കിലും അവന്‍ തന്നിട്ടുപോയ കുഞ്ഞിനെ എനിക്ക് പോറ്റണ്ടേ? മുസ്ലിം പെണ്ണാണെന്ന് പറഞ്ഞ് അടുക്കളയില്‍ മാത്രം ഒതുങ്ങാനൊന്നും എനിക്ക് പറ്റില്ല. പലരും നെറ്റിചുളിക്കുന്നുണ്ടെങ്കിലും അപവാധം പറയുന്നുണ്ടെങ്കിലും നെവര്‍ മൈന്‍ഡ്!'

സ്നേഹിതയുടെ ചങ്കൂറ്റത്തില്‍ എനിക്ക് അഭിമാനം തോന്നി. ഞാന്‍ പുഞ്ചിരിച്ചു നിന്നു. ഒരു പക്ഷെ എന്നെ ഒഴിവാക്കി എന്നെന്നേക്കുമായി എന്റെ കുഞ്ഞിനെ അടര്‍ത്തി മാറ്റിക്കൊണ്ടുപോയ ആ സ്ത്രീയും കുഞ്ഞിനെ പോറ്റാന്‍, ജീവിതപാതയില്‍ അടരാതെ പതറാതെ മുന്നേറുവാന്‍, ഇവളെപ്പോലെ പാടുപെടുന്നുണ്ടാവും എന്നോര്‍ത്ത് എന്റെ കണ്ണുകള്‍ സജലങ്ങളായി.

സ്നേഹിത അരികെ വന്നു. വാ ഒരിടം വരെ കൂടി പോകാനുണ്ടെന്നും അവിടെവരെ ഒരുമിച്ച് എന്തെങ്കിലൊക്കെ സംസാരിച്ച് പോകാമെന്നും പറഞ്ഞപ്പോള്‍ നഷ്‌ടസ്വപ്നങ്ങള്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നില്ലാതായി.

'എവിടേക്ക്?'

'എന്താ പേടിയാണോ? വാ പറയാം.' എന്ന് സ്നേഹിത ചിരിച്ചുകൊണ്ട് പറഞ്ഞു.

മഴ തോര്‍ന്ന പാതയിലൂടെ മഴവെള്ളം കെട്ടിനില്‍ക്കുന്ന ഓരത്തൂടെ ഞങ്ങള്‍ മഴവെള്ളക്കെട്ടിലെ പ്രതിബിംബങ്ങളെ കണ്ടില്ലെന്ന് നടിച്ച് നടന്നു. ഒരിടവഴിയിലൂടെ ആയിരുന്നു പോയത്. ഏറെനേരം ഞങ്ങള്‍ക്ക് ഒന്നും പറായാന്‍ വിഷയങ്ങളില്ലാതെയായി നിശ്ശബ്ദരായി നീങ്ങി. ജീവിതദുരന്തങ്ങള്‍ പേറുന്ന രണ്ട് പേടകങ്ങള്‍ അങ്ങനെ മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടവഴിയിലൂടെ പോയിക്കൊണ്ടിരുന്നു. എവിടേക്ക് എന്നറിയാതെ?

അവള്‍ മൊബൈല്‍ ഫോണെടുത്ത് ഡയല്‍ ചെയ്തു. നടത്തം സ്ലോ ആക്കി. ഞാന്‍ മുന്നിലായിരുന്നു.

'ഹലോ ടാജ് റെസിഡന്‍സി?'

ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അല്പം പിറകിലായി അവള്‍ സംസാരിക്കുന്നത് കേട്ടുകൊണ്ട് നടത്ത തുടര്‍ന്നു. ഇവള്‍ എന്തിനാ കോഴിക്കോട്ടെ മുന്തിയ ഹോട്ടലായ ടാജിലൊക്കെ വിളിക്കുന്നതാവോ എന്നു വിചാരിച്ചപോഴേക്കും...

'എ ഡീലക്സ് ഡബിള്‍ റൂം ഫോര്‍ വണ്‍ നൈറ്റ്. യെസ്, റ്റുനൈറ്റ്, പ്ലീസ് ബുക്കിറ്റ് നൗ ഇന്‍ ദി നെയിം ഓഫ്..............'

അതുകേട്ടപ്പോള്‍ എന്റെ ഉള്ളം അലയടിച്ചുയര്‍ന്നു. എന്റെ രോമങ്ങള്‍ എഴുന്നുനിന്നു. ആ നിമിഷം ശരിക്കും ഞാന്‍ രോമാഞ്ചകഞ്ചിതകുഞ്ചിതന്‍ ആയിമാറി. ഞാന്‍ എന്റെ പേഴ്സില്‍ കൈവെച്ചു. സാരമില്ല, എടിയെം കാര്‍ഡുണ്ടല്ലോ, എക്കൗണ്ടില്‍ കാശുമുണ്ട്. അഡ്ജസ്റ്റ് ചെയ്യാം. എന്നൊക്കെ സാത്താന്‍ ഡ്രീംസ് ഞൊടിയിടയ്ക്കുള്ളില്‍ മിന്നിത്തെളിഞ്ഞു. എന്റെ തലകറങ്ങി.

അവളെ നോക്കുമ്പോള്‍ അവള്‍ ഒന്നല്ല, രണ്ടല്ല, പത്താളായി എന്റെ റെറ്റിനയിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന പോലെ.

'മൈ ഡിയര്‍ ബ്ലോഗിണീ, ടാജ് എങ്കില്‍ ടാജ്, ഫോര്‍ വണ്‍ ആന്റ് ഓണ്‍ലി വണ്‍ നൈറ്റ്, വൈ നോട്ട്?! എന്നൊക്കെ വിളിച്ചു കൂവണമെന്ന് തോന്നി.'

മൊബൈല്‍ വാനിറ്റിബാഗില്‍ വെച്ച് സിബ്ബ് അടച്ച് അവള്‍ എന്നരികില്‍ എത്തി. എനിക്ക് വീണ്ടും ശബ്‌ദം പോയിക്കിട്ടി. എന്റെ ഹൃദയം പെരുമ്പറയടി ആരംഭിച്ചു. കൊള്ളാം ബ്ലോഗിണീ, ഒരു രാത്രി നമുക്ക് എല്ലാം മറന്നുല്ലസിക്കാം, എന്നെന്നേക്കും സ്മരിക്കപ്പെടാന്‍ ഒരേയൊരു നൈറ്റ്, അല്ലേ? ഞാന്‍ മനസ്സില്‍ മന്ത്രിച്ചു.

'എന്താ ഒന്നും മിണ്ടാതെ നോക്കുന്നത്?'

'ഊഹും ഹൊന്നൂല്ലാ. ടാജ് റെസിഡന്‍സി എത്താറായല്ലോ?'

'അതിന്‌ നമ്മള്‍ അങ്ങോട്ടല്ലാലോ പോകുന്നത്, ഏറാടാ?'

ഞാന്‍ സ്തബ്‌ദനായിപ്പോയി. പിന്നെ? പിന്നെ നാം എങ്ങോട്ടാ? അപ്പോ ആ ഡീലക്സ് റൂം ബുക്ക് ചെയ്തത്? ഇന്നത്തെ രാത്രി ഡബിള്‍ ബെഡ്? എന്റെ അന്തരംഗം യുദ്ധരംഗമായി നൂറായിരം ചോദ്യങ്ങളെ തൊടുത്തുവിടാനൊരുങ്ങിനിന്നു. അന്നേരം അടുത്തുള്ള ചര്‍ച്ചിലെ മണി മുഴങ്ങിക്കേട്ടു.

ചോദിക്കുന്നേനും മുന്നെത്തന്നെ അവള്‍ കൂളായി ചിരിച്ചുകൊണ്ട് പറഞ്ഞു.

'നേരത്തെ പറഞ്ഞില്ലേ. സൗദിയിലേക്ക് ആയിരം ലേബര്‍ വീസാ വന്നകാര്യം. ആ കമ്പനീടെ മൊതലാളി സൗദിക്കിളവന്‍ ഇന്ന് കരിപ്പൂരീല്‍ വന്നിറങ്ങും. മൂപ്പര്‍ക്കും മാനേജര്‍ക്കും കൂടി രാത്രി തങ്ങാനുള്ള മുറിയാ ഇപ്പോ വിളിച്ച് ബുക്ക് ചെയ്തത്. വാ നമുക്ക് നടക്കാം.'

'ശ്ശെ. ഞാന്‍ എന്തൊക്ക്യോ വിചാരിച്ചൂട്ടോ. ബ്‌ഹീഹീ..'

ജീവിതത്തില്‍ ഇനിയും ഇളിയാന്‍ എത്രയോ ബാക്കി എന്നപോലെ ഇളിച്ചുകൊണ്ട് ഞാന്‍ അത്രമാത്രം അറിയിച്ചു.

'അയ്യട, മോനേ, അങ്ങനെ കാടുകേറി വിചാരിക്കാതെ വന്നേ?'

'എങ്ങോട്ടാവോ?'

'എന്റെ ഒരു ചുരിദാര്‍ സെറ്റ് തയ്പ്പിച്ചത് ഇന്നുകിട്ടും. അത് മേടിച്ച് നമുക്ക് തല്‍ക്കാലം പിരിയാം. വാ.'

അപ്പോഴും എന്റെ കൈ പേഴ്സില്‍ തടഞ്ഞത് എന്ത് റിപള്‍സീവ് റിയാക്ഷന്‍ ആവും! സ്വപ്നങ്ങള്‍ തട്ടിത്തകര്‍ത്ത് കുപ്പത്തൊട്ടിയിലിട്ട ടാജ് എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തലയെടുപ്പോടെ പ്രകാശവലയത്തില്‍ കുളിച്ചുനിന്നതിന്റെ സമീപത്തെ ഒരു ടെയിലര്‍ ഷോപ്പില്‍ അവള്‍ കയറി. ഞാന്‍ വെളിയില്‍ കാത്തുനിന്നു. അല്പം കഴിഞ്ഞ് അവള്‍ തയ്പ്പിച്ച ചുരിദാര്‍ പൊതിഞ്ഞുവാങ്ങി വന്നു. അവള്‍ തന്നെ കാശ് കൊടുത്തിരുന്നു.

വീണ്ടും ബ്ലോഗിണിയും ഈ ബ്ലോഗനും ഒരു ഓട്ടോയില്‍ കയറി. നാലാം ഗേറ്റിനരികെ വാഹനവ്യൂഹത്തില്‍ ഞങ്ങളും കടന്നുപോകാനുള്ള തീവണ്ടി വരുന്നത് അക്ഷമയോടെ നോക്കി ഇരുന്നു. തീവണ്ടി ഉഗ്രശബ്‌ദത്തോടെ കടന്നുപോയി. ലെവല്‍ ക്രോസ്സ് കടന്ന് ഞങ്ങളും യാത്ര തുടര്‍ന്നു. പാളയം ബസ്സ് സ്റ്റാന്‍ഡ് എത്താറായപ്പോള്‍ ഞാന്‍ ഇറങ്ങി. അവള്‍ക്ക് ഇനിയും പോകാനുണ്ട്.

ഇനിയും കാണാമെന്ന പ്രതീക്ഷയോടെ ഒരു ഷേയ്ക്ക് ഹാന്‍ഡോടെ സ്നേഹിതയോട് യാത്ര ചോദിച്ച് എനിക്കുള്ള ബസ്സില്‍ കയറാനുള്ള വെമ്പലോടെ ആള്‍ക്കൂട്ടത്തിലൂടെ നടന്നു.

ഇത് അവളും വായിക്കുന്നുണ്ടാവാം എന്ന് മനസ്സ് പറയുന്നു. ഇനിയും അവളെ കണ്ടുമുട്ടുമെന്നും മനസ്സ് മന്ത്രിക്കുന്നു..

(അവസാനിച്ചു.)

Sunday 8 March 2009

ബ്ലോഗിണിയെ സന്ധിച്ച വേള!

ദുബായ് വിട്ടുവന്ന് ഇനിയെന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ കഴിഞ്ഞുകൂടാന്‍ തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞ വേള. നാന, ചിത്രഭൂമി വാരികകള്‍ കരണ്ടുതിന്നുതീര്‍ത്ത് ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍ മൊബൈല്‍ ഫോണ്‍ശബ്ദം കേട്ട് ഞാന്‍ ഈര്‍ഷ്യയോടെ 'ഹലോ' ചൊല്ലി.

'ഹലോ അറിയോ?' - ഒരു കിളിനാദം ആയിരുന്നു അത്.

ഇതേതാണാവോ എന്നറിയാതെ ഞാന്‍ ഉഴറിക്കിടന്നു. തലയിണ കെട്ടിപ്പുണര്‍ന്ന് മൊബൈല്‍ ചെവിയോടടുപ്പിച്ച് നാനയുടെ മുഖചിത്രത്തിലെ സുന്ദരിയാമൊരു നടിയുടെ അഴകുമേനി നോക്കി പലരേയും ഊഹിച്ചുപോയി. വല്ല പേരും പറഞ്ഞ് അവളാണോ എന്ന് ചോദിച്ച് പുലിവാല്‍ പിടിക്കേണ്ടാന്ന് കരുതി ചുമ്മാ ചിരിച്ചുകൊണ്ട് സുല്ലിട്ടു.

'ഒന്നോര്‍ത്തു നോക്ക്യേ ഏറാടാ' എന്നായി പിന്നെ ആ ചെല്ലക്കിളി.

'ഉം ഉം.. ഒരു ക്ലൂ?' എന്ന് ഞാനും.

'നാം ഓര്‍ക്കൂട്ടിലൂടെ പരിചയപ്പെട്ടതാ. പിന്നെ ഏറാടന്റെ കഥകള്‍ വായിച്ച് വിമര്‍ശിക്കാറുള്ള ഒരു ബ്ലോഗിണിയും.. മനസ്സിലായില്ലാ?'

'എന്റെ ബ്ലോഗിണീ ഇനി ക്ഷമയില്ല. പറയൂ ഭവതീടെ നാമം എന്താണ്‌?'

എന്റെ ക്ഷമ ശരിക്കും നശിച്ചു. ഉറക്കവും പോയിക്കിട്ടി. ആകെ ഉല്ലാസം പടര്‍ന്നുകയറി.

'അങ്ങനെ പേരൊന്നും ഇപ്പോ പറയാന്‍ പറ്റില്ല.'

??!

ഇനി ആരെങ്കിലും കളിപ്പീരുമായി ഇറങ്ങിയതാണോ എന്നെനിക്ക് തോന്നി. ശരിക്കും കലിപ്പും തോന്നിത്തുടങ്ങി.

'എന്റെ ഉച്ചമയക്കം കെടുത്താന്‍ തന്നെ തുനിഞ്ഞിറങ്ങിയ ബ്ലോഗിണീ, പേരു പറയാന്‍ മനസ്സില്ലാത്ത അനോണിനീ.. എന്നാ ഫോണ്‍ വെച്ചേച്ച് വല്ല പോസ്റ്റും ബ്ലോഗൂ.. ഞാന്‍ കിടന്നുറങ്ങിക്കോട്ടെ'

അതിനുത്തരമായി മധുരോദാത്തമായ കുറുകലോടെ ചിരി എന്റെ കാതില്‍ വന്നുപതിച്ചു.

'ഏറാടാ ഒരു കാര്യം ചെയ്യാവോ?'

ഓ അതാണോ. ദുബായീല്‌ പലരുടേയും പറ്റിക്കല്‍സ് കണ്ടിട്ടുണ്ട്. ഒരിക്കല്‍ എന്റെ മൊബൈലില്‍ ഒരു കിളിനാദം വന്നു. നല്ല ഇമ്പമാര്‍ന്ന കളമൊഴി. ആരോടെങ്കിലും പറയോ, പറയില്ലാലോ, എന്നാ പറയട്ടെ? എന്നൊക്കെ കൊഞ്ചിക്കുഴഞ്ഞ് ഒരു ചെല്ലക്കിളി നമ്മളെ വട്ടാക്കീട്ട് ഒടുക്കം ചോദിക്കുന്നത് എന്താന്നറിയോ? ഒരു അന്‍‌പത് പൈസ തര്വോ എന്ന്! അത് റിക്കാര്‍ഡ് ചെയ്ത മെസ്സേജ് ആയിരുന്നെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും ഒരു അബദ്ധമെങ്കിലും പിണയണം. ഞാനിപ്പഴും അതുപോലെ വല്ലതുമാവും എന്ന് കരുതി. പക്ഷെ..

'ഞാനിന്ന് വൈകിട്ട് അഞ്ചുമണിക്ക് ബീച്ച് റോഡിലെ കോഫിബീന്‍സിനു മുന്നില്‍ വരാം. ഏറാടന്‍ വരണം. അവിടെവെച്ച് സസ്പെന്‍സ് പൊളിക്കാം. എന്താ?'

'ശെരി. വന്നേക്കാം. പക്ഷെ, ഊരും പേരും അറിയാത്ത അനോണി ബ്ലോഗിണിയെ ഞാന്‍ എങ്ങനെ തിരിച്ചറിയും?'

വീണ്ടും മനം മയക്കുന്ന ചിരി മൊബൈലില്‍ കേള്‍ക്കായി.

'എന്റെ മണ്ടന്‍ ഏറാടാ, നേരില്‍ കണ്ടിട്ടില്ലേലും ഏറാടനെ എനിക്ക് കണ്ടാലറിയാലോ. അവിടെ വരൂ. ഞാന്‍ പിടിച്ചോളാം. ട്രീറ്റ് എന്റെ വക ആയിക്കോട്ടെ. ഓക്കേ?'

'ഓക്കെങ്കിലോക്കെ.'

ഫോണ്‍ കട്ടായി. ഞാന്‍ വാച്ചില്‍ നോക്കി. മൂന്നര മണി. ഇനി ഉറക്കം കിട്ടൂല. ഞാന്‍ മലര്‍ന്ന് കിടന്ന് അട്ടത്ത് നോക്കി ആലോചിച്ചു. അതാരാവും ആ ബ്ലോഗിണി? ഇഞ്ചിപ്പെണ്ണ്? ഹേയ് അല്ല. ഇഞ്ചി അമ്മാതിരി ട്രീറ്റ് ഒന്നും തരാന്‍ ആയിട്ടില്ല. കാന്താരിക്കുട്ടി? നോ. കൊച്ചുത്രേസ്യ? ഛായ്, നെവര്‍. കാണണം എന്നുണ്ടേലും ആ കത്തി സഹിക്കാന്‍ ഇനിയൊരു ജന്മം കൂടി വേണ്ടിവരുമെന്ന് അറിയാവുന്നതിനാല്‍ ഇത് കൊച്ചുത്രേസ്യ അല്ലാ. പ്രിയാ ഉണ്ണികൃഷ്ണന്‍? അവര്‍ അമേരിക്കായിലല്ലേ? കോഴിക്കോട്ട് കേന്ദ്രീകരിച്ച് ഏതാണിമ്മാതിരി അനോണി??

ഞാന്‍ എഴുന്നേറ്റ് കുളിക്കാന്‍ കയറി. കുളിയും കഴിഞ്ഞ് വസ്ത്രം മാറി ദുബായീന്ന് കൊണ്ടുവന്ന സ്പ്രേ പൂശി ഉടനെ നഗരത്തിലേക്ക് പുറപ്പെട്ടു. പതിനഞ്ചുമിനിറ്റ് ബസ്സില്‍ തൂങ്ങിക്കിടന്നാടി സിറ്റി എത്താറായപ്പോള്‍ മഴ ചാറാന്‍ തുടങ്ങി. ബസ്സില്‍ പലരും മഴയെ ശപിക്കുന്നത് കേട്ടു. എനിക്ക് ആഹ്ലാദമാണ്‌ തോന്നിയത്. ഇതുവരെ കാണാത്ത ഒരു പെണ്‍ സുഹൃത്തിനെ കാണാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ മഴ വരുന്നത് സിനിമയിലും കഥകളിലും മാത്രമല്ല ജീവിതത്തിലും അതിരസകരമാണ്‌ എന്നുതോന്നി.

പാളയം ചിന്താവളപ്പില്‍ ബസ്സില്‍ നിന്നും ഞാന്‍ തോരാമഴയിലേക്ക് ചാടിയിറങ്ങി. കുട ചൂടി അലസം പോകുന്നവരെ കണ്ടപ്പോള്‍ അസൂയ തോന്നാതിരുന്നില്ല. മൊബൈല്‍ എടുത്തു നോക്കുമ്പോള്‍ നാല്‌ മിസ്സ്ഡ് കാള്‍സ്. എല്ലാം ആ ബ്ലോഗിണീടെ നമ്പര്‍സ്. ടൈം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു! ഞാന്‍ മഴ നനഞ്ഞുകൊണ്ട് ഒരു ഓട്ടോയില്‍ ഓടിക്കയറി. ബ്ലോഗിണിയെ വിളിച്ച് പറഞ്ഞു. അവള്‍ അവിടെയല്ല അത്രേ. എന്നോട് അവള്‍ നില്‍ക്കുന്ന ഇടം പറഞ്ഞുതന്നു. ഓട്ടോ അങ്ങോട്ട് പാഞ്ഞു.

'അല്ലാ ബ്ലോഗിണീ. അവിടെ നില്‍ക്കുന്നോരുടെ കൂട്ടത്തില്‍ ഞാനെങ്ങനെ നിന്നെ കണ്ടുപിടിക്കും?'

'വെളുത്ത ചിരിദാറണിഞ്ഞ് നീലക്കുട പിടിച്ച് ഞാനിവിടെ നില്‍പ്പുണ്ട്. മഴ കാരണം ഇവിടെ നില്‍ക്കുന്നതാ. വേഗം വരില്ലേ?'

ഓട്ടോ മിഠായ് തെരുവിലൂടെ വെള്ളം തെറുപ്പിച്ച് മഴയത്ത് ആടിയുലഞ്ഞോടി. എന്റെ മനം തുള്ളിത്തുളുമ്പി. ഇതുവരെ കാണാത്ത ഓര്‍ക്കൂട്ടിലെ ബ്ലോഗിണിയെ സന്ധിക്കുവാന്‍ പോകുന്നേരം മഴയുടെ നൃത്തം നിറുത്താതെ തുടരട്ടെ എന്നാശിച്ചു.

(ശേഷം ഭാഗം ഉടനെ../)

Tuesday 24 February 2009

ശുനകന്‍ കള്ളനോട് പറഞ്ഞ കഥ.

"ഈ തണുത്ത കാറ്റുവീശുന്ന നിലാവുള്ള അന്തിനേരത്ത് വിഷാദമൂകനായി കിടക്കുന്ന ഈ വിഷാദരോഗിയായ വൃദ്ധനാം നായ അല്പനേരം എന്റെ അവസ്ഥ നിന്നോടൊന്ന് പറഞ്ഞോട്ടേ?"

അടുത്തെങ്ങും വീടുകളില്ലാത്ത വിജനമായ പ്രദേശത്തുള്ള ഓടിട്ട പഴയൊരു വീട്ടില്‍ വല്ലതും തടയുമോ എന്നറിയാന്‍ പമ്മി പമ്മി വന്ന കള്ളനോട് ആ വീട്ടുപറമ്പിലെ ഒരു മൂലയിലെ പൊളിഞ്ഞുതുടങ്ങിയ കൂട്ടില്‍ ക്ഷീണിച്ചവശനായ നായ യാചിച്ചപ്പോള്‍ കള്ളനും സഹതാപം തോന്നിയതില്‍ അതിശയോക്തിയില്ല.

"ശരി കേള്‍ക്കട്ടെ.. പക്ഷെ വേഗം കഥ അവസാനിപ്പിച്ചോളണം. എനിക്ക് നേരം വെളുക്കുന്നേനും മുന്നെ പണിതീര്‍ത്ത് മുങ്ങാനുള്ളതാ."

കള്ളന്‍ കൈയ്യിലെ ചാക്ക് നിലത്തുവിരിച്ച് ഒരു ബീഡിക്ക് തീകൊളുത്തി ആ ശുനകന്റെ കഥ കേള്‍ക്കുവാന്‍ സമീപത്ത് ചമ്രം പടിഞ്ഞിരുന്നു.

'നല്ലവനായ കള്ളനൊരു സംഗതി അറിയോ? എന്റെ നല്ലകാലത്ത് ആയിരുന്നേല്‍ നീ ഇങ്ങനെ എന്റെ അരികെ എന്നല്ല ഈ പറമ്പിന്റെ ഏഴയലത്തുപോലും വരാന്‍ ഞാന്‍ സമ്മതിക്കില്ലായിരുന്നു.'

കള്ളന്‍ സധൈര്യം നായയുടെ ചുളിവുവീണ തലയില്‍ തടവിക്കൊണ്ട് ചിരിച്ച് പുകവിട്ടു.

'അന്നൊക്കെ എനിക്ക് ഘനഗംഭീരമായ ഒച്ചയുണ്ടായിരുന്നു. തെണ്ടിപ്പട്ടികളൊക്കെ വാലും മടക്കി ഓടിമറയുന്നത് എത്ര കണ്ടിരുന്നു. ആഹ്.. ഞാന്‍ കഥ പറയാം.'

'ആ സ്വരം എന്റെ തൊണ്ടയില്‍ നിലച്ചുപോയിട്ട് അധികനാളൊന്നും ആയില്ല. എല്ലാം എന്നെ പൊന്നുംകട്ടി പോലെ പരിപാലിച്ചിരുന്ന യജമാനന്റെ അതിരുകവിഞ്ഞ മരുന്നുചികില്‍സ കാരണം..'

അന്നേരം മാനത്ത് പാല്‍നിലാവ് തൂകിയ ചന്ദ്രിക മേഘപാളികളില്‍ ഊളിയിട്ട് ഒളിച്ചുകളി നടത്തുന്നുണ്ട്. കാറ്റ് കുളിരുതൂകി വന്നും പോയുമിരുന്നു.

"വേഗം പറയ് എന്റെ നായേ. കേള്‍ക്കട്ടേ.."

"ഒരു കര്‍ക്കിടകക്കാലം. എന്റെ കുര നിറുത്താന്‍ കഴിയാതെ വന്നു. കുര എന്നുവെച്ചാല്‍ ഒരു ഒന്നൊന്നര കുരയാ. തൊണ്ടയില്‍ കിച്ച് കിച്ച് വന്നതെന്നാ യജമാന്‍ പറഞ്ഞത്. മൂപ്പര്‌ ഗള്‍ഫീന്ന് വന്ന ആരോ കൊണ്ടുകൊടുത്ത വലിയ വിക്സ് ഡബ്ബകളൊക്കെ എന്റെ തൊണ്ടയില്‍ തേച്ചുപിടിപ്പിച്ചു. അതൊക്കെ കാലിയായപ്പോള്‍ വിക്സ് മിഠായി ഒരു കുപ്പി മൊത്തം കൊടുന്ന് ഇടിച്ച് ഡോഗ് ബിസ്കറ്റും കൂട്ടിക്കുഴച്ച് എന്നെ നിര്‍ബന്ധിച്ച് തീറ്റിച്ചു."

കുറ്റിയായ ബീഡി കെടുത്തി കള്ളന്‍ നായയുടെ മുതുകെല്ലാം തടവിക്കൊടുത്ത് ഒന്നും ഉരിയാടാതെ കേട്ട് ഇരുന്നു.

"പിന്നീട് എന്റെ ഘോരശബ്‌ദം എന്നെ വിട്ടുപോയി പകരം മാര്‍ജാര സ്വരം തൊണ്ടയില്‍ കുടിയിരുന്നു. കുരയ്ക്കാന്‍ വേണ്ടി ശ്രമിക്കുന്നേരം വരുന്നത് മ്യാവൂ എന്ന പീക്കിരിസ്വരം. ഒരു നായയായ എനിക്ക് പിന്നെ എന്നെ ഭയപ്പെട്ടിരുന്ന സകലമാന പൂച്ചകളുടേയും കളിയാക്കല്‍ മൂലം നിവര്‍ന്ന് ഇരിക്കാനായില്ല."

"ശ്ശൊ എന്തൊരു വിധി!" കള്ളന്‍ നെടുവീര്‍പ്പിട്ടു.

"ദേശത്തെ പൂച്ചകളായ പൂച്ചകളൊക്കെ സമ്മേളിച്ച് പറമ്പിലെ പലയിടത്തും നിന്ന് മ്യാവൂ പാടി എന്നെ ചൊടിപ്പിച്ചത് കണ്ട് യജമാനും സഹിച്ചില്ല. അദ്ധേഹം അവറ്റകളെ തുരത്തിയോടിച്ചു."

"എന്നിട്ട്?"

"എന്നിട്ട് എന്റെ ഘോരയൊച്ച കിട്ടാന്‍ വേണ്ടി ഒരു വൈദ്യര്‍ കൊടുത്ത നായിക്കുരണ പരിപ്പും നായിക്കരിമ്പു പിഴിഞ്ഞതും ചേര്‍ത്ത കഷായം എന്നെ കുടിപ്പിച്ചതിന്‌ കണക്കില്ല. ഹൊ! അതിന്റെ ചവര്‍പ്പും കയിപ്പും ആലോചിച്ചിട്ട് ഇപ്പഴും ഓക്കാനം വരുന്നു."

അപ്പോള്‍ വീട്ടിനകത്തുനിന്ന് ഒരു ഞെരക്കം കേട്ട് കള്ളന്‍ ഒന്നു പേടിച്ച് എഴുന്നേറ്റപ്പോള്‍ വയസ്സന്‍ ശുനകന്‍ കള്ളനെ തൊട്ട് ഇരിക്കാന്‍ ആംഗ്യം കാണിച്ചു.

"അതു കാര്യാക്കണ്ട. മരണം കാത്ത് കിടക്കുന്ന എന്റെ യജമാന്‍ കിടക്കയില്‍ ഉറക്കം വരാഞ്ഞ് ഞെരങ്ങിയതാ കേട്ടത്. എഴുന്നേല്‍ക്കാനോ ഒന്ന് കൈപൊക്കാനോ ശേഷിയില്ലാതെ കിടപ്പാ യജമാന്‍. കൂടെ പ്രായമായ യജമാശ്രീയും.."

കള്ളന്‍ ഒന്നൂടെ ധൈര്യം സംഭരിച്ച് ഒരു ബീഡിക്ക് തീ പിടിപ്പിച്ച് ഉഷാറോടെ നായയുടെ തലയില്‍ തോണ്ടി കഥ തുടരാന്‍ ശബ്‌ദം കൂട്ടി പറഞ്ഞു:

"ബാക്കി പറയ്. ധൃതിയൊന്നൂല്ല. ഇനി പണി അടുത്ത രാത്രിയാക്കാം."

'അങ്ങനെ വൈദ്യന്‍ കല്‍‌പിച്ച നായിക്കുരണ-ക്കരിമ്പ് കഷായം മോന്തിയിട്ട് പിന്നെ എന്റെ തൊണ്ടയില്‍ നിര്‍ഗളിച്ചത് അരോചകമായ ഒരു ഒരു..."

"ഒരു?" കള്ളന്‍ ചോദിക്കുന്നേനും മുന്‍പ് നായ തുടര്‍ന്നു.

"ഒരു മാതിരി മൂരിയും കാളയും അമറിയാല്‍ വരുന്ന ഒരു ശബ്‌ദം എന്റെ തൊണ്ട പുറപ്പെടുവിച്ചു."

"ശ്ശൊ."

"ഈ അമ്പേ.. ഒച്ചകേട്ട് പ്രദേശത്തെ കാള, പോത്ത്, മൂരി, പശു സംഘമായിട്ട് പറമ്പതിരില്‍ നിന്ന് കളിയാക്കി. ഞാന്‍ മനം നൊന്ത് മിണ്ടാട്ടമില്ലാതെ ആയി. പിന്നെ വിഷാദരോഗിയായി കിടപ്പിലായി."

കള്ളന്‍ തന്റെ ചാക്ക് എടുത്ത് വിഷാദവാന്‍ ആയ നായയെ പുതപ്പിച്ചു. ആ ചെറുചൂടില്‍ നായ നിലംതൊട്ട് കിടന്നുകൊണ്ട് തുടര്‍ന്നു.

"പിന്നെ ഞാന്‍ തൊണ്ട അനക്കി ഒന്ന് മിണ്ടിയത് ഇതാ ഇന്നാണ്‌. നിന്നെ കണ്ടപ്പോള്‍ മരിക്കുന്നേനും മുന്‍പ് എല്ലാം ഒരാളെങ്കിലും കേള്‍ക്കട്ടെ എന്നാഗ്രഹിച്ചു."

"കള്ളനായ ഞാന്‍ എന്താ പറയ്വാ? ഒക്കെ ശെരിയാവും എന്നോ ഒക്കെ അവസാനിക്കട്ടെ എന്നോ? അറിയില്ല എന്റെ ശുനകാ അറിയില്ല."

"എന്റെ വിഷാദം മാറ്റാന്‍ ഞാന്‍ യജമാന്‍ കുടിച്ചു കളയുന്ന മദ്യക്കുപ്പിയില്‍ ശേഷിച്ചത് നക്കിത്തുടച്ച് അകത്താക്കി ശീലമാക്കി. പതിയെ കള്ളുകുടിയനുമായി. യജമാന്‍ എന്നെ ഓര്‍ത്തോര്‍ത്ത് കിടപ്പിലും ആയി."

കള്ളന്‍ നിശ്വസിച്ച് സഹതപിച്ച് നായയുടെ ചാരത്ത് നീണ്ടുനിവര്‍ന്ന് കിടന്നുകൊണ്ട് അറിയിച്ചു:

"വല്ലാത്ത വിധിയായി നിന്റേം യജമന്റേം. ഈയ്യിടെ ഒരു സ്ലം ഡോഗ് ലോകമൊട്ടാകെ അറിയപ്പെടുന്ന മില്യണയര്‍ ആയതും ഇവിടെ ഒരു ഡോഗ് ആരോരുമറിയാത്ത പാപ്പര്‍ ആയതും ദൈവവിധി!"

അന്നേരം ദൂരെയെവിടേയോ ഒരു കാലന്‍‌കോഴിയുടെ കൂവല്‍ കേട്ടുതുടങ്ങി.

Tuesday 3 February 2009

സമ്മാനമടിച്ച കഥ നിങ്ങള്‍ക്കായ്...

സുഹൃത്തുക്കളേ.., അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യമല്‍സരത്തില്‍ ഒന്നാം സമ്മാനം ലഭിച്ച എന്റെ രചനയായ 'മരുഭൂമിയും പുഴയിലെ കുളിരും' കഥ എല്ലാവര്‍ക്കും വായിക്കുവാന്‍ വേണ്ടി ഉടന്‍ പോസ്റ്റുന്നതാണ്‌.

ഫെബ്രു. ആറാം തീയ്യതി കെ.എസ്.സി മിനിഹാളില്‍ വൈകിട്ട് കഥാ ചര്‍ച്ചയും സാഹിത്യസം‌വാദവും ഉണ്ട്‌. എല്ലാ പ്രിയസുഹൃത്തുക്കളേയും ഞാന്‍ സന്തോഷപൂര്‍‌വം ക്ഷണിക്കുന്നു.

എന്ന് സ്നേഹപൂ‌ര്‍‌വം

ഏറനാടന്‍
050-6690366

Saturday 24 January 2009

കെ.കെ.കുറുപ്പിന്റെ കുടിനിന്നോ?

അങ്ങനെ കെ.കെ.കുറുപ്പ് ഡോ.അരുണാചലത്തിന്റെ വിശിഷ്‌ട അന്തേവാസി പേഷ്യന്റായി അവിടെ താമസമാരംഭിച്ചു.

ഡോ.അരുണാചലം ആദ്യദിവസം മുറിയിലെത്തി കെ.കെ.കുവിന്റെ നാഡി തപ്പിനോക്കി പരിശോധിച്ച് ചില ടോണിക്കുകള്‍ വരുത്തിച്ച് കൊടുത്തു. ഓരോ ടോണിക്കിനും ഓരോ ബ്രാന്‍ഡിന്‍ ടേസ്റ്റ് ആയതിനാല്‍ വെള്ളം കൂട്ടാതെ ഒറ്റവലിക്ക് കെ.കെ.കു ഫിനിഷാക്കി. കൂടെ കൊറിക്കാന്‍ ചില വിറ്റാമിന്‍ ഗുളികകള്‍ ഒരു പ്ലേറ്റില്‍ നഴ്സ് സൂസി റെഡിയാക്കി വെച്ചിരുന്നു.

പീനട്ട്സ് പോലെ കറുകുറു ആയി കെ.കെ.കുറുപ്പ് അവയെ പല്ലുകൊണ്ട് പെരുമാറി വരുന്നവഴിക്ക് കൊണ്ടുവന്ന വീക്കിലികള്‍, പുസ്തകങ്ങള്‍ നിരത്തിയിട്ട് വായിക്കാനെടുത്തെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. നഴ്സ് സൂസി അവയ്ക്കുമേല്‍ ഒരു നിഴലായി പതിയുന്നു!

ഒരുവേള നഴ്സ് സൂസി ചോദിച്ചു: 'സാര്‍ സാഹിത്യകാരന്‍ ആണല്ലേ?'

'യയാ'

'സാര്‍ ഷാര്‍ജേന്ന് നേരെ ഇങ്ങോട്ട് പോന്ന് കൂടിയത് വീട്ടുകാര്‍ അറിയത്തില്ലേ?'

വിറ്റാമിന്‍ ഗുളികാസ് കറുമുറു തിന്നുന്നത് സ്റ്റോപ്പാക്കി ഉണ്ടക്കണ്ണാല്‍ നോക്കീട്ട് കെ.കെ.കുറുപ്പ് കിടക്കയില്‍ ഒന്നു നിവര്‍ന്നിരുന്നു.

'സൂസീ ആയിട്ടിനി എന്റെ വീട്ടുകാരെ ഇന്‍ഫോ ചെയ്യേണ്ട. ഞാന്‍ കുടി നിറുത്തീട്ടേ ഇനി എന്റെ കുടിയില്‍ കാലു കുത്തൂ..!'

സൂസി മധുരതരമായി മന്ദഹസിച്ചു മുറിയില്‍ പരിമണം പരത്തി സാന്നിധ്യമറിയിച്ചുനിന്നു.

'എനിക്ക് കഥകള്‍ ഇഷ്‌ടമാണ്‌. സാര്‍ എഴുതിയ കഥകളില്‍ ഏതെങ്കിലുമൊന്ന് എനിക്ക് തരാവോ?'

കെ.കെ.കുറുപ്പ് ഉന്മേഷവാനായി കട്ടിലിനടിയിലെ ട്രാവല്‍ ബാഗ് കുനിഞ്ഞെടുത്ത് തുറന്ന് തന്റെ വിശ്വവിഖ്യാതമാവാന്‍ മോഹിച്ച ആദ്യപുസ്തകം ഒരു കോപ്പി വെളിയിലെടുത്ത് ആദ്യപേജില്‍ ഒരൊപ്പ് പതിച്ച് സൂസിക്ക് കൊടുത്തു.

സൂസി അത് തിരിച്ചും മറിച്ചും നോക്കിയിട്ട് ചോദിച്ചു:

'ഇത് പ്രണയമാണോ അതോ കടിച്ചാപൊട്ടാ കഥയോ?'

കെ.കെ.കുറുപ്പ് കിടക്കയില്‍ ഇരുന്നാടി കൗതുകമോടെ ചൊല്ലി:

'ഇതില്‍ പ്രണയമൂര്‍ദ്ധന്യാവസ്ഥ അതിന്‍ ഉത്തുംഗപഥത്തില്‍ കൊടുമ്പിരികൊള്ളും വിധം ചാലിച്ച് പച്ചയായി എഴുതിയിട്ടുണ്ട്. അതുകൊണ്ട് സൂസി തനിച്ചിരിക്കുമ്പൊള്‍ മാത്രമേ ഇക്കഥ വായിക്കാവൂ. എന്നാലേ രസം കിട്ടൂ.'

സൂസി ഒന്ന് മൂളികൊണ്ട് ഇനി നിന്നാല്‍ ശരിയാവില്ലെന്ന പോലെ പിന്നെ വരാം എന്നറിയിച്ച് അവിടെ നിന്നിറങ്ങി.

അങ്ങിനെ ദിനങ്ങള്‍ കഴിഞ്ഞുപോയി. ബ്രാന്‍ഡുകളെ വെല്ലുന്ന ടോണിക്കുകള്‍ കാലിയാക്കി വിറ്റാമിന്‍ ഗുളികാസ് കടിച്ചു കൊറിച്ചകത്താക്കി ആ പ്രവാസി കഥാകാരന്‍ അരുണാചലം ക്ലിനിക്കില്‍ അന്തേവാസിയായി തുടര്‍ന്നു. മറ്റ് ചില കുടിയന്‍ അന്തേവാസികള്‍ അപ്പുറത്തെ ചില മുറികളിലുണ്ട്, അവര്‍ക്കൊപ്പം അവരവരുടെ ഭാര്യമാരോ, അമ്മമാരോ കൂട്ടിനുണ്ട്. ഇവിടെ ഈ മുറിയില്‍ തനിക്ക് സ്വന്തക്കാര്‍ ഇല്ലെങ്കിലും കൂട്ടിന്‌ സൂസി ഉണ്ടല്ലോ എന്നൊരാശ്വാസം കുറുപ്പിനു ചിലനേരം ആനന്ദമുളവാക്കി. അതും തന്റെ പുതിയ ഒരാരാധിക!

എന്നും രണ്ട് നേരം കിളവന്‍ ഡോ.അരുണാചലം വരും ചെക്കപ്പ് ചെയ്യും പുതിയ മരുന്നുകളും കൊറിക്കാന്‍ ചില നട്ട്സ് ഗുളികാസും കുറിച്ചിട്ട് പോകും. സൂസി വരുന്നതിന്‌ കണക്കില്ല. അവള്‍ കൊണ്ടുവരുന്ന ബില്ലിലെ കണക്കിനും ഒരു കണക്കുമില്ല! എന്നാലെന്ത്, സൂസി ഒരു നഴസ് മാത്രമല്ലല്ലോ, വിലമതിക്കാനാവാത്ത പരിചാരികയും തന്റെ ഒരാരാധികയുമല്ലേ..

നല്ലൊരു ഹോളിഡേ ആസ്വദിച്ച കെ.കെ.കുറുപ്പ് ആ മുറിയിലിരുന്ന് തന്റെ ലാപ്പ്‌ടോപ്പില്‍ വരമൊഴിയിലൂടെ കിടിലന്‍ നവകഥ ജനിപ്പിച്ചു കഴിഞ്ഞിരുന്നു. അതിന്‌ നിദാനമായത് നഴ്സ് സൂസി ആയതിനാല്‍ ആ കഥ സൂസിക്ക് ഡെഡിക്കേറ്റ് ചെയ്യാനും മറന്നില്ല.

കഥ കഴിഞ്ഞപ്പോള്‍ സൂസിക്ക് വായിച്ചുകൊടുക്കാനും കുറുപ്പ് മറന്നില്ല. അവള്‍ ചില മാറ്റങ്ങളൊക്കെ മടിച്ചുകൊണ്ട് അറിയിച്ചപ്രകാരം മാറ്റപ്പെടുത്തി. സൂസിക്കും ഈ വിദ്യ പഠിക്കാന്‍ മോഹം അറിയിച്ചപ്പോള്‍ അവളുടെ നീണ്ടവിരലുകള്‍ മൃദുവായി പിടിച്ച് തന്റെ ലാപ്പ്ടോപ്പ് കീബോര്‍ഡിലൂടെ ഒഴുകിനടത്തിച്ച് കുറുപ്പ് ആദ്യാക്ഷരി പറഞ്ഞുകൊടുത്തു. അവര്‍ വരമൊഴിയിലൂടെ കൂടുതല്‍ തൊട്ടുരുമ്മി ഇരുന്ന് മണിക്കൂറുകള്‍ പോയതറിയാതെ ഇരുന്നു.

ഈ വരമൊഴി ട്യൂഷന്‍ അരങ്ങേറിയത് ഡോ.അരുണാചലം ഉച്ചമയക്കത്തിനു പോകുന്ന ഉച്ച തിരിഞ്ഞ രണ്ട് മണിക്കൂറ് നേരമായിരുന്നു. കുറുപ്പ് അങ്ങിനെ എല്ലാ ബ്രാന്‍ഡുകളും പാടേ മറന്നു കഴിഞ്ഞു. ചിലനേരം ടോണിക്കുകള്‍ പോലും വിസ്മരിക്കപ്പെട്ട് ഫുള്‍ ബോട്ടിലായി മേശമേല്‍ ഇരുന്നു. സൂസി മാത്രമായിരുന്നു ബെസ്റ്റ് മെഡിസിന്‍!

ഒടുവില്‍ സൂസിയും വരമൊഴിയില്‍ അഗ്രഗണ്യയായിമാറി. ഡോക്ടര്‍ ഇല്ലാത്ത നേരം ക്ലിനിക്കിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ചുളുവില്‍ തന്റെ എല്ലാമെല്ലാമായ സാഹിത്യകാരന്‌ ഉപയോഗിക്കാന്‍ സജ്ജമാക്കി സൂസി ഗുരുദക്ഷിണ ചെയ്തു. അതിലൂടെ കെ.കെ.കുറുപ്പ് തന്റെ സൂസിക്കഥ ബ്ലോഗില്‍ പോസ്റ്റി. സൂസിക്കും ബ്ലോഗാന്‍ ബാലപാഠം കാതില്‍ മന്ത്രിച്ചുകൊടുത്തു. അവളും ബ്ലോഗാന്‍ കൊതിയോടെ അത് ശ്രവിച്ച് ഇരുന്നു. അങ്ങിനെ അവര്‍ ഇരുവരും ബ്ലോഗി ബ്ലോഗി നേരം പോയതറിയാതെ മുറിയില്‍ കഴിഞ്ഞു. ബ്ലോഗുലകത്തിലൂടെ സൂസിയുടെ കൈപിടിച്ച് കുറുപ്പ് പലയിടത്തും ആടിപ്പാടി നടന്നു.

സൂസിയുടെ ബ്ലോഗാരംഭം ആരുമറിയാതെ കെ.കെ.കു ഉല്‍ഘാടിച്ചു. ആദ്യപോസ്റ്റ് സൂസിക്കുവേണ്ടി അവള്‍ പറഞ്ഞുകൊടുത്ത പ്രകാരം ഇട്ടതിന്‌ ആദ്യകമന്റ് ചാര്‍ത്തിയും കൊടുത്തു. 'ഒരു നഴ്സിന്റെ രാവുകള്‍' എന്ന തലക്കെട്ടായിരുന്നു സൂസിസ് ബ്ലോഗിന്‌ ചാര്‍ത്തിക്കൊടുത്തത്.

പക്ഷെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അവര്‍ ഇങ്ങനെ ബ്ലോഗിക്കൊണ്ടിരുന്ന ഒരു ഉച്ചനേരത്ത് അത് സംഭവിച്ചു!

ഡോ.അരുണാചലം ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ മുറിയില്‍ കയറിവന്നു. അവര്‍ ബ്ലോഗല്‍ നിറുത്തി ഞെട്ടി പിന്മാറി. സൂസി ചമ്മലോടെ മേശമേലേ ഗുളികകള്‍ എണ്ണിനോക്കുന്ന പോലെ നിന്നു. കുറുപ്പ് ലാപ്പ്ടോപ്പ് മടക്കിവെച്ചു.

ഡോ.അരുണാചലം ഒന്നുമറിയാത്ത പോലെ ഭവിച്ച് സീരിയസ്സായി കുറുപ്പിനെ നോക്കി.

'മിസ്റ്റര്‍ കെ.കെ.കു, താങ്കള്‍ തണ്ണി മറന്തിറുക്ക്. ഇനി തണ്ണിയേ ഉങ്കള്‍ക്ക് അലര്‍ജിയാവുത്. ആനാല്‍ ഉങ്കള്‍ടെ ട്രീറ്റ്മെന്റ് ഫിനിഷാച്ച്.'

'ഡോ! യെന്നാ ശൊന്നത്? ഇല്ലൈ, എനക്ക് കുടി മറക്കാന്‍ തോന്നാത്. കൊഞ്ചം ദിനംസ് ഒന്ന് ചെക്കപ്പ് ചെയ്യണം ഡോക്ടര്‍?'

'എന്ന പഠിപ്പിക്കാത് കെ.കെ.കു. നാന്‍ ശൊന്നത് ശൊന്നതുതാന്‍. ആ സൂസീ ബില്ല് എല്ലാമേ ചെക്ക് ചെയ്ത് എത്രയാച്ച് എന്ന് കാല്‍ക്കുലേറ്റ് ചെയ്ത് സെറ്റില്‍ ചെയ്‌വാന്‍ ശീഘ്രം നോക്ക്, പോങ്കോ?'

'ശെരി സാര്‍' സൂസി വേഗം മുറിയില്‍ നിന്നിറങ്ങി. വാതിലിനടുത്തെത്തി ഒന്നൂടെ തന്റെ ബ്ലോഗ് നാഥനെ കടാക്ഷയേറ് വെച്ചുകൊടുത്തു.

കെ.കെ.കുറുപ്പ് വിഷാദമൂകനായിരുന്നു. വൈകുന്നേരം എല്ലാ സ്ഥാവക ജംഗമ വസ്തുക്കളുമായി അദ്ധേഹം മുറിവിട്ടിറങ്ങി. ഡോ.അരുണാചലം തന്റെ കാറില്‍ ടൗണില്‍ കൊണ്ടുവിടാന്‍ തയ്യാറായി. കുറുപ്പിന്റെ ഉണ്ടക്കണ്ണുകള്‍ ക്ലിനിക്കിലും പരിസരത്തും എല്ലാം പരതിയോടി നടന്നു. സൂസിയെവിടെ?

'സൂസിയെ സ്ഥലം മാറ്റി വിട്ടു. ഇങ്കെ നഴ്സ് തങ്കമ്മ ചാര്‍ജ്ജെടുത്തു.'

കുറുപ്പ് ഞെട്ടിപ്പോയി. താന്‍ മനസ്സില്‍ ചോദിച്ചത് അറിഞ്ഞപോലെ ഡോക്ടര്‍ അരുണാചലം പറഞ്ഞത് കേട്ട് ഒന്നൂടെ ഞെട്ടി. അപ്പോള്‍ ഒന്ന് ചുമച്ചുകൊണ്ട് കറുത്തിരുണ്ട നഴ്സ് തങ്കമ്മ ഒരു ട്രേയില്‍ മരുന്നുമായി ഒരു മുറിയില്‍ നിന്നിറങ്ങിവരുന്നു. പിന്നെ കുറുപ്പ് ഒന്നാശ്വസിച്ചു. ഹൊ! ഐയാം ലക്കി. ഞാന്‍ അഡിമിറ്റായ ഇത്രേം ദിവസങ്ങള്‍ ഈ കറുത്ത തങ്കമ്മ ആയിരുന്നെങ്കിലോ?! താന്‍ ഓടിരക്ഷപ്പെട്ടേനേം.

ഡോക്ടര്‍ അരുണാചലം കാറോടിച്ചു. സൈഡ് സീറ്റില്‍ കെ.കെ.കുറുപ്പും.

'ഡോക്ടര്‍ ഇപ്പോഴും എന്റെ ആരോഗ്യസ്ഥിതിയെ പറ്റി പറഞ്ഞില്ല?'

'ഡോ, യാര്‍ ശൊന്നത് ഉങ്കള്‍ ഉടമ്പ് മോശമെന്ന്? ഉങ്കള്‍ക്ക് ഒന്നുമേയില്ലൈ. ഉങ്കള്‍ടെ കിഡ്നി, ലിവര്‍, ഹാര്‍ട്ട് എല്ലാം ഗുഡ് കണ്ടീഷന്‍ തന്നൈ!
യൂ ആര്‍ ഹെല്‍ത്തി, പെര്‍‌ഫെക്റ്റ് തന്നെ.
ഇനി കുടി പറ്റെ നിറുത്താനൊന്നും നാന്‍ അഡ്‌വൈസ് ചെയ്യില്ല.
കുറുപ്പിന്‌ വേണേച്ചാല്‍ കുടിക്കാം, ലിമിറ്റ് വിടാത് കുടിക്കണം. ഓക്കെ?'

കുറുപ്പ് അന്തം വിട്ട് ആഹ്ലാദചിത്തനായി ഡോക്ടറെ കെട്ടിപ്പിടിച്ചു. ഡ്രൈവ് ചെയ്യുന്ന ഡോ.അരുണാചലത്തിന്റെ കണ്‍‌ട്രോള്‍ ഒന്ന് തെറ്റി തെറ്റിയില്ലാന്നായി. കാറ് റോഡിലൂടെ വളഞ്ഞുപുളഞ്ഞ് പിന്നെ ലെവലായി ഓരം ചേര്‍ന്ന് മുന്നോട്ട് ഓടി.

കുറുപ്പ് സന്തോഷം കൊണ്ട് തുള്ളിച്ചാടി പലവിധ സ്വരങ്ങളും ഉച്ചത്തില്‍ ഉണ്ടാക്കി വഴിയോരത്തൂടെ പോകുന്നവരെ കൈവീശി ഇരുന്നു. അപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു.

'ബാ‌ര്‍‌ര്‍‌ര്‍‌'

'വണ്ടി നിറുത്തിക്കേ.' അരുണാചലം വണ്ടി നിറുത്തി. ഏറെ നിര്‍ബന്ധിച്ച് അദ്ധേഹത്തെ കെ.കെ.കുറുപ്പ് പിടിച്ചുവലിച്ച് ബാറിലേക്ക് കൊണ്ടുപോയി.

'കടവുളൈ, നാന്‍ കുടി എന്നേ നിറുത്തി. ഇനി തൊടാത്. വിടുങ്കോ.'

കുറുപ്പ് അതൊന്നും കേള്‍ക്കാതെ ഡോ.അരുണാചലത്തെ വലിച്ചുകൊണ്ട് ഒരു ഇരുണ്ട കോണിലിരുത്തി.

'ഡോ ഒന്നു ഉരിയാടാത്. ഇത് എന്റെ ഒരു സന്തോഷത്തിന്‌. ഒരു പെഗ്ഗ് മാത്രം കഴിക്കണം പ്ലീസ്.'

ഡോ ഒന്നും ഉരിയാടിയില്ല. ഇരുണ്ടകോണില്‍ ഇരുന്ന് ബാറിലെ ബഹളം ശ്രദ്ധിച്ച് ചുറ്റും നോക്കി കൂനിക്കൂടിയിരുന്നു. കുറുപ്പ് തന്റെ മൊബൈലില്‍ ആരെയൊക്കെയോ വിളിക്കുന്നു.

'അതേഡേയ്, ഞാന്‍ തന്നെ. ഇപ്പോ നാട്ടിലുണ്ട്. ഉടനെ തിരിച്ചുപോകും. നീ വാടാ. ഇവിടെ ഹൈനസ്സ് ബാറിലുണ്ട്. ഉടനെത്തണംട്ടാ.'

ഇതേ ഡയലോഗ് പത്തുപേരോട് മാലപ്പടക്കം പോലെ പറഞ്ഞ് ബെയറോട് പല ബ്രാന്‍ഡുകള്‍ ഓര്‍ഡറിട്ടു. കൂടെ കൊറിക്കാന്‍ ഓയില്‍ പീനട്ട്സും ബീഫ് ചില്ലിയുമെല്ലാം..

ആദ്യം ഒരു ലാര്‍ജും ഒരു സ്മോളും വന്നു. നിര്‍ബന്ധിക്കാന്‍ തുനിയുന്നേനും മുന്‍പേ ഡോ.അരുണാചലം സ്മോള്‍ ഫിനിഷാക്കി ചിറി തുടച്ചു. കുറുപ്പ് ആഹാ കൊള്ളാല്ലോ എന്ന ഭാവത്തിലിരുന്ന് ലാര്‍ജടിച്ചു. കുറച്ചുകഴിഞ്ഞ് പലപ്പോഴായി പത്തു പേര്‍ അവിടെയെത്തി. എല്ലാം കുറുപ്പിന്റെ ഉറ്റസുഹൃത്തുക്കള്‍. അവരെല്ലാരും ഒരു വലിയ കാബിനിലേക്ക് ഷിഫ്റ്റായി.

അങ്ങിനെ വലിയൊരു മദ്യസദ്യ അരങ്ങേറി. കുപ്പികള്‍ പലതും കാലിയായികൊണ്ടിരുന്നു. മദ്യം വിട്ട ഡോക്ടര്‍ എത്രയകത്താക്കിയെന്നറിയില്ല. മദ്യവിമുക്തിക്ക് വേണ്ടി വന്ന രോഗി എത്ര ഫിനിഷാക്കിയെന്നും ആരുമറിഞ്ഞില്ല. ഇതൊന്നും അറിയാത്ത പത്തു ചെങ്ങാതിമാര്‍ എത്രയോ കുപ്പികള്‍ കാലിയാക്കി പാട്ടും കൂത്തുമായി ഇരുന്നു.

വലിയൊരു ബില്ല് ടിപ്പോടെ കൊടുത്ത് കുറുപ്പ് നേരെ തന്റെ വീട്ടിലേക്ക് ടാക്സിപിടിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് ഏറെ ഉല്ലാസവാനായി ഷാര്‍ജാ ഫ്ലൈറ്റില്‍ കുടുച്ചുല്ലസിച്ച് വാനത്തിലൂടെ കെ.കെ.കുറുപ്പ് പറന്നു.

ഇപ്പോള്‍ ഡോ.അരുണാചലം ക്ലിനിക്കില്‍ വരുമ്പോള്‍ വല്ലാത്ത മദ്യനാറ്റം പരക്കുന്നുവെന്നും എന്നും ഉച്ചതിരിഞ്ഞുള്ള മയക്കം നിറുത്തി പകരം ബാറിലിരുന്ന് മദ്യം നുണയാറാണ്‌ പതിവെന്നും നാട്ടില്‍ ശ്രുതി!

(തീര്‍ന്നു.)

Thursday 15 January 2009

ഡോ.അരുണാചലം & കെ.കെ.കുറുപ്പ്

'ഡോ? മേ ഐ കം ഇന്‍?'

വഴകുഴായുള്ള ശബ്‌ദം വന്നത് പാതിതുറന്ന വാതിലിലൂടെ പ്രത്യക്ഷപ്പെട്ട കഷണ്ടിത്തലയുടെ ഉടമയില്‍ നിന്നാണ്‌. ഗാന്ധിക്കണ്ണടയും ബുള്‍‌ഗാന്‍ താടിയും ഫിറ്റ് ചെയ്ത അതാരാണാവോ എന്നറിയാന്‍ ഡോക്‌ടര്‍ അരുണാചലം എത്തിനോക്കി. അകത്തേക്ക് വരുവാന്‍ സിഗ്നല്‍ കൊടുത്തു.

ആഗതന്‍ വലിയൊരു ട്രാവല്‍ ബാഗും തോളില്‍ തൂക്കിയിട്ട് വേച്ച് വേച്ച് വന്ന് ഡോക്ടറുടെ മുന്നിലിരുന്ന് ഷേയ്ക്ക് ഹാന്‍ഡ് കൊടുത്തു.

മുന്‍പ് കണ്ടിട്ടില്ലാത്ത അവതാരത്തെ സൂക്ഷിച്ചുനോക്കി ഡോ.അരുണാചലം. എവിടേന്ന് പൊട്ടിവീണതാണാവോ. ദൂരം ദിക്കിലെവിടേയോനിന്ന് വന്നിറങ്ങിയതാണെന്ന് ആ ട്രാവല്‍ ബാഗിലെ ഫ്ലൈറ്റ് ലഗേജ് ടാഗ് വ്യക്തമാക്കുന്നുണ്ട്. ഡോക്ടര്‍ മേശപ്പുറത്തുള്ള കണ്ണട ധരിച്ചു ഒന്നൂടെ ആ ടാഗില്‍ നോക്കി. ഓ അതുശെരി, നല്ല കണിയാണല്ലോ. വന്നത് ഒരു പ്രവാസിയാണ്‌. പക്ഷെ, ഈ പ്രവാസി എന്തിനാണാവോ വിമാനമിറങ്ങി നേരെ ഇങ്ങോട്ട് വെച്ചടിച്ചത്? അതും ഈ ഓണം കേറാമുക്കിലെ അത്ര ബിസിയല്ലാത്ത എന്നെ അന്വേഷിച്ച്? ഡോ. അരുണാചലം ആഗതന്റെ ക്ഷീണം വന്ന പാതിയടഞ്ഞ കണ്ണുകളില്‍ തറച്ചുനോക്കി ചിന്തിച്ചിരുന്നു.

'ഡോ? ഐ ആം ഫ്രം ഷാര്‍ജ. ഫ്ലൈറ്റിറങ്ങി നേരെ ഇങ്ങോട്ട് ടാക്സിപിടിച്ചു പോന്നു. ഡോക്ടറെ കാണാന്‍ തന്നെ'

'യാത്ര എപ്പടിയിരുന്ത്? സൗഖ്യാച്ചാ? യെന്നാ ഉടമ്പ്ക്ക് കെടച്ചത്?'

അപ്പോ ഈ ഡോ. അണ്ണാച്ചിയാല്ലേ. പ്രവാസി മനസ്സിലാക്കി. എല്ലാത്തിനും തലയാട്ടി.

'സാര്‍ അതു വന്ത്. നാന്‍ റൊമ്പ കുടിക്ക്ത്. തണ്ണി തണ്ണി.'

'യെന്നാ ശൊല്ല്ത്? തണ്ണി ഉടമ്പ്ക്ക് നല്ലത്. ജാസ്തി കുടിക്കണം. എനര്‍ജിക്ക് ബെസ്റ്റ്.'

'ഡോ. അന്ത തണ്ണിയല്ലൈ ഇന്ത തണ്ണി ഹോട്ട് തണ്ണി. സ്കോച്ച്, വിസ്കി, ബ്രാന്‍ഡി, റം, ജിന്‍, വോഡ്ക, ഷം‌ബാഗിനി (ഷാമ്പെയിന്‍) അപ്പടി യെല്ലാ തണ്ണിവഹകളും കുടുകുടെ കുടിക്കും. ശീലമാച്ച് പോച്ച്. ഒബ്‌സെഷന്‍ ആച്ച്. നമ്മ ജോലിയേ ബാധിച്ചുപോച്ച്. കുടുംബം നാട്ടീപോച്ച്. തണ്ണിയടി മട്ടും താന്‍ നമ്മ വേലൈ.'

ഒറ്റശ്വാസത്തില്‍ സംഗതി പറഞ്ഞിട്ട് ആഗതന്‍ ബാഗുതുറന്ന് പാതിനിറഞ്ഞ ബിയര്‍ കുപ്പിയെടുത്ത് മോന്തി നെടുവീര്‍പ്പിട്ടു. ഡോ.അരുണാചലം വാപൊളിച്ച് അത് തടഞ്ഞു.

'സെരി, സെരി. യെന്നാ ഉങ്കള്‍ പേര്‍?'

'മൈ നെയിം ഈസ് കുഞ്ഞുകുഞ്ഞുകുറുപ്പ്. നാട്ടാരും സ്നേഹിതരും പിന്നെ ആരാധകരും കെ.കെ.കുറുപ്പ് എന്നു വിളിക്കും.'

'ഐസി. അപ്പോ മിസ്റ്റര്‍ കെ.കെ.കു ഒരു കലാകാരനാണോ? ആരാധകരെന്ന് ശൊല്ലിയത്?'

'ഡോ.. ഞാന്‍ എഴുത്തുകാരനാ. കമ്പ്യൂട്ടറിലൂടെ എഴുതി പ്രസാധകര്‍ വഴി ബുക്കിറക്കി ആരാധകരെ പ്രീതിപ്പെടുത്തുന്ന നവറൈറ്റര്‍. ബട്ട് ജോലി വേറെയുണ്ട്. എഴുത്തിന്‌ ഇന്ത തണ്ണിയടി ബെസ്റ്റ്, എന്നാല്‍ ജോലിക്ക് തണ്ണിയടി വേഴ്സ്റ്റ്..! എന്നെ രക്ഷിക്കണം സാര്‍..'

ഡോ.അരുണാചലം താടിചൊറിഞ്ഞ് ചിന്താമഗ്നനായിരുന്നു. മേശപ്പുറത്തെ ബെല്ലമര്‍ത്തി. ഉടനെ അഴകിന്‍ ധാമം പോലെ നഴ്സ് യുവതി പ്രത്യക്ഷപ്പെട്ടു. കെ.കെ.കു ഗാന്ധിക്കണ്ണടയിലൂടെ ഉണ്ടക്കണ്ണു തള്ളിച്ച് അവളെ നോക്കി. നഴ്സ് ഒരു കടക്കണ്ണെറിഞ്ഞ് അരികില്‍ നിന്നും വിട്ട് നിന്നു.

'സൂസീ, നമ്മുടെ ഇന്‍‌പേഷ്യന്റ്സ് റൂം അറേഞ്ച് ചെയ്യ്വാ. നല്ല ബെസ്റ്റ് മുറി തന്നെ വേണം. ഇത് നമ്മ മുഖ്യമാന ഗസ്റ്റ് കം പേഷ്യന്റ്. വോക്കെ?'

'സൂസീ...' കുഞ്ഞുകുഞ്ഞുകുറുപ്പിന്റെ വായയിലൂടെ കാറ്റ് ശൂന്ന് ഇങ്ങനെ മന്ത്രിച്ചുപോയി അലിഞ്ഞു. സൂസി ഉടന്‍ മുറിവിട്ടു പോയി.

'മിസ്റ്റര്‍ കെ.കെ.കു. ഒരു വീക്ക് ഇങ്കെ നീങ്കള്‍ അഡ്മിറ്റാവണം. നാന്‍ ഉങ്കള്‍ തണ്ണിയടി കമ്പ്ലീറ്റ് ഡിലീറ്റാക്കി തറും. പ്രോമിസ്. ഓക്കെ?'

'സാര്‍.. ഒരു വീക്കല്ല ഒരു ഇയര്‍ വേണേല്‍ ഇങ്ക നാന്‍ കെടക്കാം. തണ്ണിയടി പോണേല്‍ പോട്ട്.'

കുഞ്ഞുകുഞ്ഞുകുറുപ്പ് ചാടിയെണീറ്റ് ബാഗ് തുറന്ന് ഒരുകെട്ട് കറന്‍സിയെടുത്ത് മേശപ്പുറത്ത് വെച്ചു. കൂടെ ഈയ്യിടെ പ്രസിദ്ധീകരിച്ച തന്റെ നോവലും..

(തുടരും..)

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com