Showing posts with label ഓര്‍മ്മ. Show all posts
Showing posts with label ഓര്‍മ്മ. Show all posts

Thursday, 5 September 2013

അധ്യാപക/പിക ദിന ഓര്‍മ്മ...


"പറ തറ" ചൊല്ലി ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ചു തന്ന മുഹമ്മദ്‌കുട്ടി മാഷ്‌,
"അലിഫ്, ബാ, താ," ചൊല്ലി പഠിപ്പിച്ച അറബിഉസ്താദ്,
"എ, ബി, സി, ഡി" ചൊല്ലിതന്ന ഏലിയാമ്മ ടീച്ചര്‍, ലിസ്സികുട്ടി ടീച്ചര്‍,
"ഒന്നേ, രണ്ടേ, മൂന്നേ.." പഠിപ്പിച്ച ഉണ്ണികൃഷ്ണന്‍ മാഷ്‌...,

വളര്‍ന്നുവലുതാവുമ്പോള്‍ എവിടെവെച്ച് കണ്ടാലും അന്ന് വൃദ്ധയാകാവുന്ന തന്നെ കണ്ടാല്‍ പരിചയഭാവം കാണിക്കില്ലേ എന്ന് ചോദിച്ച, സാമൂഹികപാഠം പഠിപ്പിച്ച സുന്ദരിയായിരുന്ന രാധികടീച്ചര്‍..,

ബുദ്ധിമുട്ടായിരുന്ന ഗണിതം ലളിതം ആക്കിതന്ന നിലമ്പൂര്‍ മിനര്‍വകോളേജ് സാരഥി സോമര്‍വെല്‍ മാഷ്‌,
ഇംഗ്ലീഷ് സാഹിത്യം മനോഹരമാക്കിത്തന്ന ക്ലാസ്സിക് കോളേജ് സാരഥി സോണിമാഷ്‌, ഷേക്സ്പിയര്‍ ഡ്രാമ പഠിപ്പിക്കാന്‍ വന്നിരുന്ന മൊയ്തീന്‍മാഷ്‌.......,

മലയാളകവിത സുന്ദരമായി പഠിപ്പിച്ച മമ്പാട് കോളേജിലെ ലൈലടീച്ചര്‍, കനകലത ടീച്ചര്‍, ഫിസിക്സ് സൂപ്പര്‍ ആക്കിയ മദാരി ഷൌക്കത്ത് സാര്‍, കെമിസ്ട്രി കലക്കിത്തന്ന ഷാജിസാര്‍, ഇംഗ്ലീഷ് അനായാസമാക്കിത്തന്ന മന്‍സൂര്‍ സാര്‍, റയിസ് മുഹമ്മദ്‌ സാര്‍...,

ഫോട്ടോഗ്രാഫി പഠിപ്പിച്ച് വിസ്മയിപ്പിച്ച ശിവന്‍ സാര്‍, സംഗീത് ശിവന്‍, സന്തോഷ്‌ ശിവന്‍ ഗുരുനാഥന്‍മാര്‍, അഭിനയം പരിശീലിപ്പിച്ചുതന്ന സുവീരന്‍, വക്കം ഷക്കീര്‍, സതീഷ്‌ കെ സതീഷ്‌ തുടങ്ങി ജോലിയില്‍ ബാലപാഠം പറഞ്ഞുതന്ന എന്‍റെ സഹപ്രവര്‍ത്തകരെ എല്ലാം ഞാന്‍ ഈ വേളയില്‍ സ്മരിക്കുന്നു.

Wednesday, 13 April 2011

ഒരു കന്യാകുമാരിയാത്ര, നഷ്‌ടവസന്തത്തിന്‍ സ്വപ്നയാത്ര...

കൊന്നപ്പൂവുകള്‍ എങ്ങും പൂത്തുനില്‍ക്കുന്ന ഒരു വിഷുദിനത്തില്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും എന്റെ ജീവിതസഖിയായിരുന്ന സഹയാത്രികയും. ഇത്‌ ഞങ്ങളുടെ 'ഹണിമൂണ്‍' യാത്രയാണ്‌. അവള്‍ തിരഞ്ഞെടുത്ത സ്ഥലം കന്യാകുമാരിയായിരുന്നു. ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്‌ ഊട്ടിയോ കൊടൈക്കനാലോ എന്നത്‌ എന്റെ സഖിയുടെ ഇഷ്‌ടത്തിന്‌ മുന്നില്‍ ഉപേക്ഷിക്കേണ്ടിവന്നു.

ഒരു സുഹൃത്ത്‌ വഴി തരപ്പെടുത്തിയ 'സാന്‍ട്രൊ' കാറില്‍ രാവിലെ ജീവിതസഖിയുടെ തിരുവനന്തപുരത്തുള്ള ഗൃഹത്തില്‍ നിന്നും പുറപ്പെട്ടു. നഗരപരിധി വിട്ട്‌ കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ എന്നും കേള്‍ക്കുവാനിഷ്‌ടപ്പെടുന്ന ചില തമിഴ്‌ഗാനങ്ങള്‍ സ്റ്റീരിയോയില്‍നിന്നും ഒഴുകിവന്നു.

"ദേവതയെ കണ്ടേന്‍.. കാതലില്‍ വിഴുന്തേന്‍..എന്നുയിരുടന്‍ കലൈന്ത്‌വിട്ടാന്‍..", "ഉയിരിനുയിരേ.. നദിയിന്‍ മടിയില്‍ കാത്ത്‌ കിടക്കിന്‍ട്രേന്‍.." എന്നീ പാട്ടുകളെന്നെയിന്നും വിരഹാര്‍ദ്രവും ഒരു ഉല്ലാസയാത്രയുടെ സുഖമുള്ള ഓര്‍മ്മകളിലേക്ക്‌ വീഴ്‌ത്തുകയും ചെയ്യാറുണ്ട്‌... ആ ..എല്ലാം വെറും മായക്കാഴ്‌ചകളായിരുന്നോ? ഒരു സ്വപ്നാടകനായിരുന്നോ ഞാനന്ന്? എനിക്ക്‌ ചിലപ്പോള്‍ തോന്നാറുണ്ട്‌. പിന്നിലെ സീറ്റില്‍ ഞങ്ങള്‍ പരസ്പരം ഇമവെട്ടാതെ കുറേനേരം ഇരുന്നു. ആ പാട്ടിലെ നായികാനായകന്മാരായി സ്വയം സങ്കല്‍പിച്ചുകൊണ്ട്‌ അവളും ഞാനും മന്ദഹസിച്ചു, ചിലപ്പോഴൊക്കെ. കാറ്റില്‍ പാറിയ അവളുടെ ലോലമായ മുടിയിഴകള്‍ എന്നെ തഴുകികൊണ്ടിരുന്നു. കൂടെ കൊണ്ടുവന്ന ആപ്പിളും മുന്തിരിയുമെല്ലാം ഞങ്ങള്‍ കൊറേശ്ശെ ആസ്വദിച്ച്‌ കഴിക്കുവാന്‍ തുടങ്ങിയിരുന്നു. കൊതി വരാതിരിക്കുവാനാണോ എന്നെനിക്കറിയില്ല, അല്‍പം ഡ്രൈവര്‍ക്കും കൊടുത്തെങ്കിലും അയാളത്‌ നിരസിച്ചുകൊണ്ട്‌ വണ്ടിയോടിക്കുന്നതില്‍ മുഴുകി.

കാര്‍ ഏറെ ദൂരം താണ്ടിയതിനുശേഷം പത്മനാഭപുരത്തെത്തി. അവിടെ സര്‍വ്വപ്രതാപത്തിലും നിലകൊള്ളുന്ന മാര്‍ത്താണ്‍ഠരാജാവിന്റെ പ്രൗഡിയുള്ള കൊട്ടാരം സന്ദര്‍ശിച്ചു. പണ്ട്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇവിടെ ഉല്ലാസയാത്ര വന്നിട്ടുണ്ടായിരുന്നത്‌ ഞാനോര്‍ത്തുപോയി. അന്നെന്റെ പക്കലുണ്ടായിരുന്ന പണം നഷ്‌ടപ്പെട്ടതും മറ്റും സഖിയോട്‌ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.

പാസ്സെടുത്ത്‌ അകത്ത്‌ പ്രവേശിച്ചപ്പോള്‍ അധികം സന്ദര്‍ശകരെയൊന്നും കണ്ടില്ല. അവളേറെ ആഹ്ലാദിച്ചത്‌ കണ്ട്‌ ചോദിച്ചപ്പോള്‍ പറഞ്ഞത്‌ "നമുക്ക്‌ നമ്മുടെ മാത്രം കൊട്ടാരം പോലെ അല്‍പസമയത്തേക്കെങ്കിലും കിട്ടുമല്ലോ, ചേട്ടന്റെ റാണിയായി ഞാനും എന്റെ രാജകുമാരനായി.." - പറഞ്ഞത്‌ മുഴുമിക്കാതെ സഖി മുഖം പൊത്തി കുറേ ചിരിച്ചു. ഞാനവളുടെ തോളില്‍ കൈയ്യിട്ട്‌ കൊട്ടാരത്തിന്റെ അകത്തളത്തേക്ക്‌ നടന്നു.

ഈ തമാശ അന്വര്‍ത്ഥമാക്കുന്നത്‌പോലെ തന്നെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഇരുള്‍ മൂടിക്കിടക്കുന്ന ഇടനാഴികളിലും പണ്ട്‌ രാജകുമാരിയും തോഴിമാരും ചിലവഴിച്ചിരുന്ന മുറികളും വരാന്തകളും എല്ലാം പൊതുവെ ആളൊഴിഞ്ഞ്‌ കിടന്നിരുന്നു, വല്ലപ്പോഴും മാര്‍ഗ്ഗം പറഞ്ഞുതരുവാന്‍ പ്രത്യക്ഷപ്പെടുന്ന 'ടൂറിസ്റ്റ്‌ ഗൈഡും' ഒന്നോ രണ്ടോ ചെറുസംഘങ്ങളും ഒഴിച്ച്‌.

ഇരുള്‍ മൂടിയ ഇടനാഴികളില്‍ പലതിലും ഞങ്ങള്‍ പലപ്പോഴും ഇണക്കുരുവികളായി മാറി. ചിലനേരങ്ങളില്‍ കുട്ടികളെപ്പോലെ ഒളിച്ചുകളിയും പഴയ സിനിമകളിലെ പ്രേംനസീര്‍-ഷീല ജോഡിയെപ്പോലെ പ്രണയരംഗങ്ങളും അന്ന് കൊട്ടാരത്തിനുള്ളില്‍ പുനരവതരിക്കപ്പെട്ടു. ഇതിനിടയ്ക്ക്‌ ഒരു വില്ലനെന്ന പോലെ കൊട്ടാരത്തിലെ കാര്യങ്ങള്‍ നോക്കുവാന്‍ സര്‍ക്കാര്‍ ശമ്പളംകൊടുത്ത്‌ നിര്‍ത്തിയിരിക്കുന്ന കാര്യസ്ഥന്‍ രംഗത്ത്‌ വന്നത്‌ അലോസരം തന്നെയായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇങ്ങനെ പൈങ്കിളികളായിരുന്നെങ്കിലും അവിടെ നൂറ്റാണ്ടുകളായി നശിക്കാതെയിരിക്കുന്ന അമൂല്യങ്ങളായ ചരിത്രസ്മാരകങ്ങളും ചിത്രപ്പണികളും ഓരോരൊ മുറികളുടെ ഘടനകളും നാണയശേഘരങ്ങളും മറ്റുമൊക്കെ വീക്ഷിച്ചിരുന്നൂട്ടോ. പ്രത്യേകിച്ചും അവള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കിയിരുന്നത്‌ കൊട്ടാരത്തിന്റെ കെട്ടുറപ്പും മുറികളുടെ തരംതിരിവും മറ്റുമായിരുന്നു. (സഖിയൊരു സിവില്‍ എഞ്ചിനിയറാണല്ലോ..) ഞാനൊരു കലാഹൃദയത്തിന്റെ ഉടമയായതുകൊണ്ട്‌ നേരത്തെ സൂചിപ്പിച്ച സംഗതികളാണ്‌ കണ്ണില്‍ പതിഞ്ഞത്‌.

മറഞ്ഞുതിരിഞ്ഞ്‌ കിടക്കുന്ന വഴികളിലൂടേയും ഒരുപാട്‌ രഹസ്യങ്ങളുറങ്ങിക്കിടക്കുന്ന കൊട്ടാരമുറികളും ഒക്കെ കടന്നിട്ടൊടുവില്‍ ക്ഷീണിച്ച്‌ സഖിയും ഞാനും കൊട്ടാരത്തിന്റെ വെളിയില്‍ വന്നു. നോക്കുമ്പോളതാ പായല്‍ പിടിച്ചു ഉപയോഗ്യമല്ലാത്ത ഒരു വലിയ കുളം! അതില്‍ നിറയെ പല വലിപ്പത്തിലും നിറത്തിലുമുള്ള മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു. അതെല്ലാം ആസ്വദിച്ചുകൊണ്ട്‌ അവളും ഞാനും കുളത്തിന്റെയരികിലുള്ള ഒരു മാവിന്‍ചുവട്ടില്‍ ഇരുന്നു, ഏറെ നേരം അവളുടെ കണ്ണുകളിലെ പരല്‍മീനുകളേയും നോക്കിയിരുന്നു. മാവിന്‍കൊമ്പിലെവിടേയോ ഇരിക്കുന്ന കുയിലിന്റെ വേണുഗാനം രംഗത്തിന്‌ മാറ്റ്‌ കൂട്ടി. ഞാനേറ്റുപാടുവാന്‍ തുടങ്ങിയവേളയില്‍ അവളുടെ മൃദുവായകൈ എന്റെ വായപൊത്തി.

ഒരു ജന്മം മുഴുവന്‍ സഖിയോടൊത്ത്‌ അവിടെ ചിലവഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ലക്ഷ്യം സ്വാമിവിവേകാനന്ദന്റെ ധ്യാനസ്ഥലമായ കന്യാകുമാരി ആയതിനാല്‍ ഞങ്ങള്‍ പത്മനാഭപുരം കൊട്ടാരത്തോടും അവിടെത്തെ ശാന്തമായ അന്തരീക്ഷത്തോടും പിന്നെ ചില സ്വകാര്യപ്രണയനിമിഷങ്ങളോടും വിടപറഞ്ഞു പുറപ്പെട്ടു. അടുത്ത ലക്ഷ്യം മൂന്ന് സമുദ്രങ്ങളൊത്തുചേര്‍ന്ന് സല്ലപിക്കുന്ന കന്യാകുമാരി. ഭക്ഷണം കഴിച്ചതിനുശേഷം യാത്ര തുടര്‍ന്നു.

എനിയ്ക്കെന്നും ഇഷ്‌ടമുള്ള ഗസലുകളൊഴുകി വരുമ്പോള്‍ സഖിയുറക്കമായിരുന്നു. കാര്‍ തമിഴ്‌നാടിന്റെ പാതയിലൂടെ ഓടിക്കൊണ്ടിരുന്നു. വാകുന്നേരമായപ്പോള്‍ കന്യാകുമാരിയിലെത്തി. അവിടെ ഏവരും കാണുവാനാഗ്രഹിക്കുന്ന അസ്തമയസൂര്യന്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കാതെ മറഞ്ഞുപോയിരുന്നു. ഒരു നല്ല ഹോട്ടല്‍മുറി തേടി അല്‍പം അലഞ്ഞതിനൊടുവില്‍ സാമാന്യം നല്ലതൊന്ന് കിട്ടി. ഒരു സ്റ്റാഫ്‌ ലഗേജുമെടുത്ത്‌ ഞങ്ങളുടെ മുന്നില്‍ നടന്നു. ഗോവണി കയറി അല്‍പം നീങ്ങിയപ്പോള്‍ മുറിയിലെത്തി. അണ്ണാച്ചി ലഗേജെല്ലാം വാതിലിനരികെ വെച്ച്‌ പോവുമ്പോള്‍ ജാള്യതയോടെ തിരിഞ്ഞുനിന്നു ചിരിച്ചോ? ഏയ്‌ തോന്നിയതാവും.

ഞങ്ങളുടെ മാത്രം സ്വര്‍ഗ്ഗലോകത്തേക്ക്‌ കടന്നപ്പോള്‍ നേരെമുന്നിലെ ജനാലയിലൂടെ ആകാശത്ത്‌ തേന്‍തൂകിനില്‍ക്കുന്ന ചന്ദ്രനും അങ്ങ്‌താഴെ വിവേകാനന്ദപാറയും തൊട്ടടുത്ത്‌ സ്ഥിതിചെയ്യുന്ന ശ്രീതിരുവള്ളുവരുടെ ഭീമാകാരപ്രതിമയുള്ള പാറയും വ്യക്തമായി കാണപ്പെട്ടു. ആകമാനം ദീപാങ്ങളാല്‍ അലങ്കരിച്ച ആ സ്മാരകസൗധങ്ങളും ചുറ്റുമുള്ള തിരയടങ്ങിയ സമുദ്രവും.. എല്ലാം തേന്‍നിലാവില്‍ കുളിച്ചുകിടക്കുന്ന സുഖമുള്ള ദൃശ്യം, എന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

കുറച്ച്‌ സമയം വിശ്രമിച്ച്‌ കുളിച്ചപ്പോള്‍ തിരിച്ചുകിട്ടിയ ഉന്മേഷത്തില്‍ സഖിയോടൊത്ത്‌ വെറുതെ പുറത്തിറങ്ങി അലസമായി നടന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്‌ ഏറെ ദൂരം പോയി. പാതവക്കില്‍ ഇരുവശത്തും തമിഴ്‌പെണ്ണുങ്ങള്‍ നിരന്നിരുന്ന് രാത്രിയിലും മുല്ലപ്പൂ വില്‍ക്കുന്നുണ്ടായിരുന്നു. കുറച്ച്‌ വാങ്ങി സഖിയ്ക്ക്‌ കൊടുത്തത്‌ അവള്‍ മുടിയില്‍ ചൂടി. പിന്നെ പലവിധം അലങ്കാരവസ്തുക്കള്‍ വില്‍ക്കുന്ന കടകളുമൊക്കെ സന്ദര്‍ശിച്ചു. വലുതും ചെറുതുമായ ശംഖുകളും ഭംഗിയുള്ള മാല, വള എന്നിത്യാദി സാധനങ്ങളും സഖി വാങ്ങിക്കൂട്ടി.

അപരിചിതമായ ആ തമിഴ്‌നഗരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും ചുറ്റുമുള്ള അന്യരായ ആളുകളേയും എല്ലാം വീക്ഷിച്ച്‌ നവദമ്പതികളായ ഞങ്ങള്‍ താമസസ്ഥലത്തേക്ക്‌ തിരിച്ചു. എല്ലാത്തിനും സാക്ഷിയായിട്ട്‌ അല്‍പമകലെ വിവേകാനനന്ദസ്വാമികളും ശ്രീതിരുവള്ളുവരും സമുദ്രത്തിനുമുകളില്‍ ഉയരത്തില്‍ നില്‍പുണ്ട്‌.

ഏറെ വൈകി ഉറങ്ങുവാന്‍ കിടന്നു. മങ്ങിയ വെളിച്ചം ജനാലപ്പാളികളിലൂടെ ഞങ്ങളെ തേടിയെത്തി. മുറിയാകെ സഖിയുടെ മുടിയില്‍ ചൂടിയ മുല്ലപ്പൂമണം പരന്നു. ഏല്ലാം ഒരുന്മാദത്തിന്റെ വക്കിലെത്തിച്ചെങ്കിലും വേഗം നിദ്രയുടെ കയത്തിലേക്ക്‌ വഴുതിപ്പോയിരുന്നു ഇരുവരും..

നേരം വെളുത്തപ്പോള്‍ ആരോ കതകില്‍ തട്ടുന്ന ശബ്ദം കേട്ട്‌ ഞാനുണര്‍ന്നു. സഖി സുഖനിദ്രയില്‍ തന്നെ. വീണ്ടും മുട്ടുന്നുവാരോ.. ഞാന്‍ വാതിലിനരികെ കാതോര്‍ത്ത്‌ നിന്നു ആരാണെന്ന് ചോദിച്ചപ്പോള്‍ തമിഴിലുള്ള മറുപടി വന്നപ്പോള്‍ മാത്രമാണ്‌ സമാധാനമായത്‌.

"സാര്‍, ഉങ്കള്‍ക്ക്‌ സൂര്യോദയം പാക്കണമാ.. ശീഘ്രം വാങ്കോ.. നേരമായാച്ച്‌.."

ആ പയ്യന്‍ അടുത്ത മുറിയുടെ കതകില്‍ പോയി മുട്ടുവാന്‍ തുടങ്ങിയിരുന്നു. ഒരു പക്ഷെ അതവന്റെ പ്രഭാതചര്യയായിരിക്കാം. ഞാനുടനെ സഖിയെ തട്ടിവിളിച്ചെഴുന്നേല്‍പിച്ചു. കന്യാകുമാരിയില്‍ വന്നിട്ട്‌ ഉദയമോ അസ്തമയമോ കാണാതെ പോയാല്‍ അതൊരു തീരാനഷ്ടം തന്നെയല്ലേ. അവള്‍ അലങ്കോലമായിക്കിടന്ന വസ്‌ത്രങ്ങളും കെട്ടഴിച്ച്‌ പരത്തിയിട്ടിരുന്ന മുടിയുമെല്ലാം ശരിയാക്കി എഴുന്നേറ്റു. പെട്ടെന്ന് പ്രഭാതകൃത്യങ്ങളെല്ലാം നടത്തി വസ്‌ത്രം മാറിയ ഞങ്ങള്‍ ഹോട്ടലിന്റെ മുകളിലേക്ക്‌ പോയി. അവിടെ ധാരാളമാളുകള്‍ കാത്തിരിപ്പുണ്ടായിരുന്നു, ഉദയസൂര്യനെ വരവേല്‍ക്കുവാന്‍ ഞങ്ങളും ഒരിടത്തില്‍ ഒതുങ്ങിനിന്നു. കാമറ തയ്യാറാക്കി കിഴക്കു ചക്രവാളത്തിലെ മാറിമറിഞ്ഞുകളിക്കുന്ന നിറക്കൂട്ടുകളില്‍ തന്നെ കണ്ണൂംനട്ട്‌ നില്‍ക്കുമ്പോള്‍ അതാ പ്രത്യക്ഷപ്പെടുന്നു - സ്വര്‍ണ്ണകിരണങ്ങളുടെ അരുണിമയോടെ ഒരു തേരിലേറി വരുന്ന യോദ്ധാവിനെപോലെ ദിനകരന്‍! സമുദ്രത്തിന്റെ വിരിമാറില്‍ ദൂരെയേതോ രാജ്യത്തില്‍നിന്നുള്ള കപ്പല്‍ നീങ്ങുന്നതും കാണാമായിരുന്നു. ഇങ്ങരികെ മുക്കുവന്മാരുടെ കട്ടമരമെന്നറിപ്പെടുന്ന ചെറുമരത്തോണികളും ധാരാളം കടലിലിറങ്ങുന്നതും ഉദയസൂര്യന്റെ വെളിച്ചത്തില്‍ നല്ലയൊരു ദൃശ്യവിരുന്നൊരുക്കി.

പിന്നീട്‌ സന്ദര്‍ശിച്ചത്‌ വിശ്വവിഖ്യാതമായ വിവേകാനന്ദപാറയാണ്‌. അഭൂതപൂര്‍വ്വമായ തിരക്കായിരുന്നുവന്ന്. നാനാദേശക്കാരായ ആളുകള്‍ നിരന്ന് ബോട്ടിനുവേണ്ടി കാത്തുനിന്നു. കൊള്ളാവുന്നതിലധികം ആളുകളെ കുത്തിനിറച്ച ഒരു വലിയ ബോട്ടില്‍ ഞാനും സഖിയും ബദ്ധപ്പെട്ട്‌ കയറിക്കൂടി. ബോട്ട്‌ ആടിയുലഞ്ഞ്‌ ഓളങ്ങളെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. ശരിക്കും ഭയപ്പാടുണ്ടാക്കുന്ന യാത്രയായി. ഉത്സവത്തിരക്കിലകപ്പെട്ടവരെ പോലെ ഞെരുങ്ങിനില്‍ക്കേണ്ടിവന്നു ഞങ്ങളിരുവര്‍ക്കും. ആയുസ്സിന്റെ ബലം കൊണ്ടോ അതോ ഭാഗ്യമാണോ എന്നറിയില്ല ചുരുങ്ങിയ സമയത്തിനുള്ളില്‍ ബോട്ട്‌ അവിടെയെത്തി.

ഭകതിസാന്ദ്രമായ അവിടെയെല്ലാം നടന്നുകണ്ടപ്പോള്‍ മനസ്സിനൊരുണര്‍വ്വ്‌ കിട്ടിയത്‌പോലെ. പ്രധാനസൗധത്തിലുള്ള സ്വാമി വിവേകാനന്ദന്റെ മാര്‍ബിള്‍പ്രതിമ നോക്കിയല്‍പനേരം നിന്നുപോയി. എന്തൊരു ആകാരവും മുഖകാന്തിയും! ചൈതന്യമേറിയ ആ വ്യക്തിയുടെ പ്രഭാക്ഷണം ശ്രവിച്ച സായിപ്പന്മാര്‍ ശിശുക്കളെപ്പോലെ ഇരുന്നുപോയില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ. പിന്നിട്‌ ഞങ്ങള്‍ എത്തിയത്‌ തികച്ചും നിശ്ശബ്‌ദമായ ധ്യാനസ്ഥലത്താണ്‌. സര്‍വ്വമതവിശ്വാസികളും മങ്ങിയ പ്രകാശം മാത്രമുള്ള ഒരു ഹാളിലെ മാര്‍ബിള്‍തറയില്‍ ചമ്രം പടിഞ്ഞിരുന്ന് അവരവരുടെ ദൈവങ്ങളെ സ്മരിച്ച്‌ നിശ്ചലരായി ഇരിക്കുന്നു. സഖിയുടെ കൈപിടിച്ച്‌ ഞാന്‍ അങ്ങോട്ട്‌ ചെന്നു. ഇരുളില്‍ ഹിന്ദുക്കളുടെ അടയാളമായ 'ഓം' എന്നത്‌ മാത്രം സ്വര്‍ണ്ണലിപിയില്‍ തെളിഞ്ഞു കാണാം. ചന്ദനത്തിരിയും മറ്റ്‌ സുഗന്ധവസ്തുക്കളും പുകയുന്നതിന്റെ മാസ്മരികാനുഭൂതി നാസാരന്ധ്രങ്ങളെ തഴുകിയുണര്‍ത്തി. കുറച്ച്‌ സമയം കണ്ണുകടച്ച്‌ കൈകൂപ്പി ഇരുന്നുപോയി. സമീപമിരുന്ന സഖിയുടെ സ്പര്‍ശം കിട്ടിയപ്പോള്‍ മാത്രമാണ്‌ ധ്യാനത്തില്‍ നിന്നുമുണര്‍ന്നത്‌.

അവിടെ നിന്നും അടുത്തുള്ള ശ്രീതിരുവള്ളുവര്‍പ്രതിമയുള്ള സ്ഥലവും സന്ദര്‍ശിച്ചു. അതും ഒരല്‍ഭുതചാരുതയുള്ള നിര്‍മ്മിതിയാണ്‌. ഭയങ്കരകാറ്റില്‍ ബോട്ട്‌ അവിടെയെത്തി. ആകെ ജനസാന്ദ്രമായിരുന്ന ചുറ്റുപാടില്‍നിന്നും കാറ്റില്‍ നിന്നും ഞങ്ങള്‍ അജാനുബാഹുവായ തിരുവള്ളുവര്‍പ്രതിമയ്ക്കുള്ളില്‍ പ്രവേശിച്ചു. അതേകദേശം ഒരു നാലുനില കെട്ടിടത്തിന്റെ ഉയരത്തിലാണുള്ളത്‌. കരിങ്കല്ലുകള്‍ മാത്രമുപയോഗിച്ച്‌ നിര്‍മ്മിച്ച ഏതുഭാഗത്തുനിന്നും കാറ്റെപ്പോഴും അകത്തു പ്രത്യേകരീതിയില്‍ അനുഭവപ്പെടുന്ന രീതിയിലാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്‌. അവിടം ചുറ്റിനടന്ന് കണ്ട്‌ ഒരു ജാലകത്തിനരുകില്‍ ഞങ്ങളിരുന്നു. പിന്നെ മടക്കയാത്ര തിരിച്ചു.

വൈകുന്നേരം നാലുമണിയായപ്പോള്‍ കന്യാകുമാരിയോട്‌ വിടവാങ്ങി. രണ്ടുവര്‍ഷം കഴിഞ്ഞതേയുള്ളൂവെങ്കിലും ഈ യാത്രയുടെ ഓര്‍മ്മകള്‍ ഞാന്‍ മായാതെ നെഞ്ചിലേറ്റി മനസ്സിന്റെ തിരശ്ശീലയില്‍ ദര്‍ശിക്കാറുണ്ട്‌. സഖിയും അങ്ങിനെയാണോയെന്നെനിക്ക്‌ നിശ്ചയമില്ല.

കാരണം ഒരു നിസ്സാരപിണക്കം മറ്റുള്ള ചിലര്‍ പെരുപ്പിച്ചിട്ടൊടുവില്‍ ഞങ്ങള്‍ ജീവിതയാത്രയില്‍ വേര്‍പിരിയേണ്ടിവന്നു. ഒരു ഗാനത്തിന്റെ വരികള്‍ കടമെടുത്തോട്ടെ:

'പറയാതെയറിയാതെ നീ പോയതല്ലേ..
ഒരു വാക്കും മിണ്ടാഞ്ഞതെന്തേ?
എന്നുമോര്‍ക്കുന്നു ഞാന്‍
വീണ്ടുമോര്‍ക്കുന്നു ഞാന്‍...'

എന്നാലും ഒരിത്തിരി പ്രതീക്ഷകള്‍ ബാക്കിയുണ്ട്‌. പിണക്കം മറന്നൊടുവില്‍, ഒരു പക്ഷേ.. പ്രാര്‍ത്ഥിക്കുക സുഹൃത്തുക്കളേ..

Wednesday, 8 September 2010

പെരുന്നാള്‍ പെരുമ – സ്മരണ

ഓരോ പെരുന്നാളും വന്നുപോകുന്നത് പണ്ടത്തെ പെരുന്നാളുകളുടെ സ്മരണകളെ ഉണര്‍ത്തിക്കൊണ്ടാണ്. ഇക്കണ്ട കാലംകൊണ്ട് മൊത്തം മുപ്പത്തിനാല് ചെറിയ-വലിയ പെരുന്നാളുകള്‍ എന്റെ ജീവിതത്തില്‍ കടന്നുപോയി. ഇന്ന് പ്രവാസിമണ്ണില്‍ കഴിയുമ്പോള്‍ ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ചിലത് നിങ്ങളുമായി പങ്കുവെയ്ക്കാം...

കൂട്ടുകുടുംബവ്യവസ്ഥയില്‍ കഴിഞ്ഞിരുന്ന പണ്ടുകാലത്തെ പെരുന്നാള്‍രാവുകള്‍, ദിനങ്ങള്‍ ആണെന്നും മനസ്സില്‍ തങ്ങിനില്‍ക്കുന്നത്‌. നിലമ്പൂരിലെ തറവാട്ടില്‍ കഴിഞ്ഞുപോന്ന എന്റെ ബാല്യ-കൌമാര കാലം.. റമസാന്‍ നോമ്പ്‌ കാലം മുതല്‍ക്ക്‌ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ ആഘോഷം ആരംഭിക്കും. രാത്രി ഇശാഹ് നിസ്കാരം, തറാവീഹ് എന്നിവയ്ക്ക് അവസാന പത്തില്‍ തറവാടിന്റെ ഒരു മതിലിനപ്പുറത്തെ പഴക്കമുള്ള ചെട്ട്യങ്ങാടിപള്ളിയില്‍ നല്ല തിരക്കാവും. മുതിര്‍ന്നവര്‍ പ്രാര്‍ത്ഥനയില്‍ മുഴുകി ഇരിക്കുമ്പോള്‍ പലദിക്കില്‍ നിന്നും എത്തിയിട്ടുള്ള കുട്ടികള്‍ കൂട്ടം കൂടി ഇരുള്‍ നിറഞ്ഞ പള്ളിയുടെ പല മൂലകളില്‍ ഇരുന്ന്‍ ഓരോ തമാശകള്‍ പറഞ്ഞ് അടക്കിപ്പിടിച്ച ചിരിയില്‍ മുഴുകും. അല്ലെങ്കില്‍ നോമ്പിന് മാത്രം പള്ളിയില്‍ കാണാറുള്ള പിരാന്തന്‍ അബു, പൊട്ടന്‍ കാദര്‍ക്ക എന്നിവരെ കളിയാക്കി ചൊടിപ്പിച്ച് ഇരിക്കും. ശബ്ദം ഉച്ചത്തില്‍ ആവുമ്പോള്‍ മോല്ലാക്കയോ കമ്മിറ്റിയിലെ കരിമ്പനക്കല്‍ ഹദ്രോസാക്കയോ കണ്ണുരുട്ടി വന്നു കയര്‍ത്ത്നോക്കും. നോമ്പ്‌ ഇരുപത്തഞ്ച് ആയിക്കഴിഞ്ഞാല്‍ കമ്മിറ്റി ഏല്പിച്ച ആള്‍ക്കാര്‍ നാട്ടില്‍ പലയിടത്തും പോയി സ്വരൂപിച്ച് കൊണ്ടുവരുന്ന ഫിത്തര്‍സക്കാത്ത്‌ അരി പള്ളിയുടെ കോലായയില്‍ കുന്നുകൂടി കിടക്കും. അപ്പോഴേ പെരുന്നാള്‍പിറ ഞങ്ങള്‍ കുട്ടികളുടെ മനസ്സില്‍ തെളിഞ്ഞുതുടങ്ങിയിരിക്കും. കമ്മിറ്റിക്കാരും സഹായികളും അരി അളന്ന് തിട്ടപ്പെടുത്തി കുന്നുകൂട്ടിയിടുന്ന കോലായയുടെ ചാരുപടിയില്‍ ഇരുന്ന്‍ ഞങ്ങള്‍ ഊറ്റംകൊളളും. സക്കാത്ത് അരിമേടിക്കാന്‍ വരുന്ന സ്ത്രീകള്‍ അടക്കമുള്ള ആള്‍ക്കൂട്ടത്തെ നോക്കി പരിചയക്കാരെ കണ്ടാല്‍ പുഞ്ചിരിച്ച് ഇരിക്കുന്ന കുട്ടികള്‍ മൊല്ലാക്ക ഇഖാമത് കൊടുക്കുമ്പോള്‍ നിസ്കാരത്തിനു ഓടും.

സസ്പെന്‍സ് നിറഞ്ഞ ഉദ്വേഗജനകമായ സമയമാണ് ഇരുപത്തൊമ്പതാം നോമ്പിന്റെ രാത്രി. നോമ്പ്‌ തുറന്നാല്‍ പിന്നെ എല്ലാവരും പള്ളിയില്‍ കൂടി നില്‍ക്കും. ദേശത്തെ പെണ്ണുങ്ങള്‍ പള്ളിയുടെ സമീപമുള്ള വീടുകളില്‍ സൊറ പറഞ്ഞ് കൂടും. ഞങ്ങളുടെ തറവാട്ടിലും ചെറുവത്ത്‌കുന്നിലെ സ്ത്രീകള്‍ കൈകുഞ്ഞുങ്ങളെ  ഒക്കത്ത് വെച്ച്, പള്ളിമുകളിലെ കോളാമ്പിമൈക്കില്‍ നോക്കി ചെവിയോര്‍ത്ത്‌ നില്‍ക്കും. എന്തിനാണെന്നോ? പെരുന്നാള്‍ മാസപ്പിറവി ആയെന്ന അറിയിപ്പ്‌ കേട്ട് സന്തോഷിക്കാന്‍..

ഇന്നത്തെപ്പോലെ ഫ്ലാഷ്ന്യൂസ് അറിയിക്കാന്‍ അന്ന് ചാനലുകള്‍ ഇല്ല. ദൂരദര്‍ശന്‍ അത്ര പ്രചാരമായിട്ടില്ല. ആകെയുള്ള ആശ്രയം പള്ളിയിലെ മൊല്ലാക്കയുടെ അറിയിപ്പാണ്. മൊല്ലാക്ക ആയിരുന്നു അന്നത്തെ വാര്‍ത്താസ്രോതസ്സ്. കൂട്ടംകൂടി നില്‍ക്കുന്ന ആളുകള്‍ മോന്തിയായിവരുന്ന മാനത്ത്‌ കണ്ണുംനട്ട് എവിടെയെങ്കിലും പെരുന്നാള്‍അമ്പിളി ഉദിച്ചുവോ, മാസം പിറന്നോ എന്ന് പരതും. ആകാംക്ഷയുടെ മിടിക്കുന്ന നിമിഷങ്ങള്‍ ആണത്. ഇങ്ങനെ ഉല്‍ക്കണ്ഠയുടെ മുനയില്‍ നില്‍ക്കുന്നവരുടെ ശ്രദ്ധ പെട്ടെന്ന്‍ ഒരുത്തന്റെ അറിയിപ്പില്‍ അയഞ്ഞു. മാസം കണ്ടേ, ചന്ദ്രനെ കണ്ടേ..!രസികനായ അയല്‍പക്കത്തെ നജീബ് ഒരിക്കല്‍ വിളിച്ചു കൂവി. പെണ്ണുങ്ങള്‍ എല്ലാരും മാനത്ത്‌ നോക്കി എവിടെ എവിടെയെന്ന്‍ തിക്കിത്തിരക്കി. അന്നേരം റോഡിലേക്ക്‌ വിരല്‍ ചൂണ്ടി നജീബ് ഇളിച്ചുകൊണ്ട് അറിയിച്ചു. ദാ നോക്ക് അവിടെയതാ..!

എല്ലാവരും നോക്കുമ്പോള്‍ കണ്ടത്‌ റോഡിലൂടെ പള്ളിയിലേക്ക്‌ പായുന്ന കഷണ്ടിതലയന്‍ കമ്പോണ്ടര്‍ ഉണ്ണിഹസ്സനിക്കയെ. കറുത്ത മുടികൊണ്ട് അതിര്‍വരമ്പ്‌ ഇട്ട അദേഹത്തിന്റെ മിനുസമുള്ള കഷണ്ടിത്തല കണ്ടാണ് നജീബ് മാസപ്പിറവി നിശ്ചയിച്ചത് എന്നറിഞ്ഞ എല്ലാവരും പിന്നെ അവനെ നോക്കി മുറുമുറുപ്പ് തുടങ്ങും. അവരുടെ ആഗ്രഹം പടച്ചോന്‍ കേട്ടത് പോലെ, പള്ളിയുടെ കോളാമ്പിമൈക്ക്‌ കരകര ഒച്ചയില്‍ ചെറുതായി പൊട്ടലും ചീറ്റലും തുടങ്ങും. ആരൊക്കെയോ മൈക്കിനടുത്ത് നിന്ന് സംസാരിക്കുന്നത് അലയൊലി ആയിവരും. ആകാംക്ഷയോടെ കരയുന്ന കുഞ്ഞുങ്ങളുടെ വായ പൊത്തി പെണ്ണുങ്ങള്‍ നിശബ്ദരാകും. അപ്പോള്‍ വരുന്നു മൊല്ലാക്കയുടെ ഒച്ച: നാളെ പെരുന്നാള്‍ ആണെന്ന് ഉറപ്പിചിരിക്കുന്നൂ...!! പിന്നെ എല്ലാവരും ചിരിച്ചുകൊണ്ട് പരസ്പരം പെരുന്നാള്‍ ആശംസ നേരുന്നു. ആഹ്ലാദം നിറഞ്ഞ രാവ്‌ ആരംഭിച്ചു.

ഞങ്ങള്‍ കുട്ടികള്‍ പള്ളിയിലേക്ക്‌ പായും. അവിടെ തിമിര്‍ത്ത്‌ ഓടി രസിച്ച് കൂടും. പെരുന്നാള്‍തക്ബീര്‍ ചൊല്ലുന്ന മൊല്ലാക്കയുടെ കൂടെയുള്ള ആളുകളുടെ ഇടയില്‍ ഇരുന്നു കുട്ടികളായ ഞങ്ങളും പീക്കിരിശബ്ദത്തില്‍ ഏറ്റ്ചൊല്ലും. പിന്നെ നേരെ പോകുന്നത് സിദ്ദീഖിന്റെ തയ്യല്‍കടയിലേക്ക്.. ആഴ്ചകള്‍ക്ക് മുന്‍പ്‌ ഏല്പിച്ച തുണികള്‍ പെരുന്നാള്‍തലേന്നും തിരക്കിട്ട് അയാളും ജോലിക്കാരും ധൃതിയില്‍ തയ്യാറാക്കി കൊണ്ടിരിക്കുന്നത് കാണാം. നേരം പുലരുവോളം നിലയ്ക്കാത്ത തയ്യല്‍മെഷീനുകള്‍, കത്രികാശബ്ദങ്ങള്‍ പെരുന്നാള്‍രാത്രിയെ നിറയ്ക്കും. അവരുടെ മുഷിപ്പിനെ ഇല്ലാതാക്കാന്‍ മേശമേല്‍ വെച്ച പഴയ മോണോടേപ്പ്‌റിക്കോര്‍ഡറില്‍ മാപ്പിളപ്പാട്ടുകള്‍ അലയടിക്കുന്നുണ്ടാവും.

പെരുന്നാള്‍ സുദിനത്തില്‍ എണ്ണതേച്ച് കുളിയാണ്. പലരുടെയും ദേഹത്ത്‌ എണ്ണ തൊടുന്നത് പെരുന്നാളിനായിരിക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞ് ചായകുടിച്ച് തക്ബീര്‍ ധ്വനികള്‍ കേട്ട് പള്ളിയിലേക്ക്‌ പിന്നെ ഒരോട്ടമാണ്. അന്നേരം ഉമ്മ പായസം ഉണ്ടാക്കുന്നുണ്ടാവും. ജ്യേഷ്ഠന്‍ തലേന്ന് മേടിച്ച്കൊടുന്ന കോഴിയിറച്ചി, വര്‍ഷങ്ങളായി സഹായിക്കാന്‍നില്‍ക്കുന്ന ആമിന്‍താത്ത കഴുകികൊണ്ട് ബിരിയാണിക്ക് ഒരുക്കുന്നുണ്ടാവും. അയല്‍പക്കത്തെ പെണ്ണുങ്ങള്‍ വേലിക്കപ്പുറം വന്ന് ഈദ്‌ മുബാറക്ക്‌ പറയുന്നതിന് അടുക്കളജനാലയിലൂടെ നോക്കി ഉമ്മയും ആമിന്‍താത്തയും തിരിച്ചും ആശംസിച്ച് വിശേഷങ്ങള്‍ പറയുന്നത് കാണാം.

തൊടിയിലെ മൈലാഞ്ചിക്കൊമ്പ് ഒടിച്ച് ഇലനുള്ളി അരച്ച് റെഡിയാക്കിയ മൈലാഞ്ചി ചക്കചൊണ (വളഞ്ഞി) ചേര്‍ത്ത്‌ കൈയ്യിലിട്ട് വസ്ത്രത്തില്‍ ആവാതിരിക്കാന്‍ പ്ലാസ്റ്റിക് കവര്‍കൊണ്ട് കെട്ടിവെച്ചത് ഊരി, നനച്ച് പരസ്പരം കാണിച്ചുകൊണ്ട് എന്റെ ഇത്താത്തയും ഇരട്ടഅനിയത്തിമാരും വേലിക്കരികില്‍ നില്‍ക്കുന്ന അങ്ങീലെ പെണ്ണുങ്ങള്‍ക്ക് അരികിലെത്തും. അവരും അവരുടെ മൈലാഞ്ചിക്കൈകള്‍ കാണിച്ച് വിശേഷങ്ങള്‍ പങ്കുവെക്കുന്നത് കാണാം.

മൊല്ലാക്കയുടെ അരികിലിരുന്ന്‍ മൈക്കില്‍ ശബ്ദം വ്യക്തമായി വെളിയില്‍ വരുവാന്‍ ആവേശത്തോടെ കുട്ടികളായ ഞങ്ങള്‍ തക്ബീര്‍ ചൊല്ലും. ആളുകള്‍ തിങ്ങിനിറഞ്ഞ പള്ളിയില്‍ ഒരു മുറിതുറന്ന്‍ പ്രത്യക്ഷപ്പെടുന്ന ഖാളിമുസ്ല്യാര്‍ അത്തറിന്റെ പരിമളം വീശി മുന്നിലേക്ക്‌ വരും. പിന്നെ തക്ബീര്‍ ചൊല്ലി സലാം പറഞ്ഞ് പെരുന്നാള്‍ നിസ്കാരക്രമം അറിയിച്ച് നിസ്കാരം ആരംഭിക്കും. അത് കഴിഞ്ഞാല്‍ ഉള്ള ഖുതുബ ഞങ്ങള്‍ കുട്ടികള്‍ക്ക്‌ അസഹനീയമായിരുന്നു. പെരുന്നാള്‍ദിനം ഓരോ നിമിഷവും തീര്‍ന്നുപോവുന്നത് ഞങ്ങള്‍ക്ക്‌ സങ്കടമായിരുന്നു. അവിടെനിന്നും എത്രയും വേഗം രക്ഷപ്പെടാനായിരുന്നു ആഗ്രഹം. പക്ഷെ ഒരിക്കലും അവസാനിക്കാത്ത ഖുതുബ ആയി തോന്നിയിരുന്നു അത്. പ്രാര്‍ത്ഥന ചൊല്ലുന്നതിനു ആമീന്‍ പറഞ്ഞ് തീരും മുന്നേ ഞങ്ങള്‍ ഓടി റോഡിലെത്തും. വീട്ടില്‍ എത്തിയാല്‍ ഉമ്മ തയ്യാറാക്കിയ സേമിയാപായസം ചൂടോടെ ഊതിക്കുടിച്ച് ഇരിക്കുമ്പോള്‍ ഉപ്പ പള്ളിയില്‍ നിന്നെത്തും.

ഉപ്പയെ ഭയംകലര്‍ന്ന ബഹുമാനമായിരുന്നു ഞങ്ങള്‍ക്ക്. അധികമൊന്നും സംസാരിക്കാന്‍ പോകാറില്ല. ഉപ്പയും അത്ര സംസാരപ്രിയനല്ല. എന്നാലും ഞങ്ങളോട് പുറത്ത്‌ പ്രകടിപ്പിക്കാത്ത സ്നേഹമാണ്. ഉപ്പ മാളികമുറിയിലേക്ക്‌ മരഗോവണി കയറിപ്പോകും. പിന്നെ ഇറങ്ങിവരുന്നത് നോക്കി ഞങ്ങള്‍ പ്രതീക്ഷയോടെ പായസം കുടിച്ച് ഇരിക്കുമ്പോള്‍ ഉപ്പ പുത്തന്‍ അഞ്ചുരൂപയുടെ ഒരു കെട്ടുമായി ഇറങ്ങിവരും. ഞങ്ങള്‍ ഉത്സാഹം പുറത്ത്‌ കാണിക്കില്ല. ഉപ്പ ഓരോ അഞ്ചുരൂപ എടുത്ത്‌ ജ്യേഷ്ഠനും എനിക്കും അനുജനും, ഇത്താത്ത, ഇരട്ടഅനിയത്തിമാര്‍ക്കും തരും. അപ്പോഴും ഞങ്ങള്‍ മനസ്സില്‍ കുമിഞ്ഞുകൂടുന്ന ആഹ്ലാദതിരമാലകള്‍ ഹൃദയഭിത്തിയില്‍ തടുത്ത് നിറുത്തി ഉപ്പയെ നോക്കി ചിരിച്ചു പായസം കുടിക്കും. ഉപ്പ അടുക്കളയില്‍ ഒന്നെത്തിനോക്കി മാളികമുറിയിലേക്ക്‌ പോയി വാതില്‍ അടക്കും. ഉപ്പ കുറേകാലം അബുദാബിയില്‍ ആയിരുന്നു. അതാണ്‌ ഞങ്ങള്‍ക്ക് ഉപ്പയോട് ഇങ്ങനെ അകന്ന അടുപ്പം ഉണ്ടാവാന്‍ കാരണം. എന്നാല്‍ ഉമ്മയോട്‌ ഞങ്ങള്‍ക്ക്‌ ഏറെ അടുപ്പവും എന്തും പറഞ്ഞ് പൊട്ടിച്ചിരിക്കാനും രസങ്ങള്‍ പങ്കുവെക്കാനും ഉള്ള ഭാഗ്യമുണ്ട്.

കുറച്ച് കഴിഞ്ഞാല്‍ പാടിക്കുന്നിലെ കുടുംബവീടുകളിലെ ഒരുപറ്റം കുട്ടികള്‍ വീട്ടിലെത്തും. സ്വന്തം വീടെന്നപോലെ അവര്‍ തറവാട്ടില്‍ വൈകുവോളം കഴിയും. ഉമ്മ ഉണ്ടാക്കിയ വലിയപാത്രം പായസവും ഒരു ചെമ്പ്‌ ബിരിയാണിയും  അവരെല്ലാം കാലിയാക്കി ഏമ്പക്കമിട്ട് തറവാട്ടില്‍ തിമിര്‍ക്കും. പിന്നെ അവരുടെ ഒപ്പം കൂടി ഒളിച്ചുകളിയാണ്. ഇരുള്‍നിറഞ്ഞ കിഴക്കകം, അറ, മേലെ-താഴെ കോലായ, തായേര, എഴുത്തൂറി (വല്യാപയുടെ കാലത്ത്‌ മരപ്പണിക്കാര്‍ കണക്കെഴുതാന്‍ ഉപയോഗിച്ചിരുന്ന  നീണ്ടമുറിയാണ് ലോപിച്ച് ഇങ്ങനെ അറിയപ്പെട്ടത്), ഇവിടൊക്കെ ഞങ്ങള്‍ ഒളിക്കും. പകല്‍പോലും ജിന്നുകള്‍, ഭൂതങ്ങള്‍ വസിക്കുന്നു എന്ന് പഴമക്കാര്‍ പറഞ്ഞുപേടിപ്പിച്ച തറവാട്ടിലെ ചില മൂലകളില്‍ ഭയത്തോടെ കൂട്ടമായി കളിക്കുമ്പോള്‍ വല്ലാത്ത ഒരനുഭൂതി ഉണ്ടാകുമായിരുന്നു.

ശബ്ദകോലാഹലം കേട്ട് മാളികമുകളിലെ വാതില്‍കൊളുത്ത് ഇളകുന്നതും കര-കര ഒച്ചയോടെ തുറന്ന് ഗോവണി ഇറങ്ങി ധൃതിയില്‍ വരുന്ന ഉപ്പയുടെ കാലടികള്‍ കേട്ട് കുട്ടികളായ ഞങ്ങള്‍ ഓടിയൊളിക്കും. നെല്ല് സൂക്ഷിക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന കുടുസ്സുമുറിയുടെ വാതില്‍പാളിക്കപ്പുറം ഒളിച്ചുനിന്ന എന്നെ കൈനീട്ടി ചെവിക്ക്പിടിച്ച് ഉപ്പ വെളിയില്‍ ഇടും. മണ്ടയ്ക്ക് രണ്ട് മേട്ടം തന്ന്‍ ഒന്നും മിണ്ടാതെ ഉപ്പ പിന്നേയും ഗോവണി കേറി മാളികമുറിയില്‍ വാതിലടച്ച് അപ്രത്യക്ഷനാകും. ഇളിഭ്യനായി കരയണോ വേണ്ടയോ എന്നറിയാതെ മണ്ടതടവി നില്‍ക്കുന്ന എന്നെ നോക്കി കൂട്ടുകാര്‍ പലയിടത്തുനിന്നും കളിയാക്കിക്കൊണ്ട് പൊങ്ങിവരും. കണ്ണ് ഒലിച്ചിറങ്ങുന്ന നിശബ്ദകരച്ചില്‍ അടക്കാന്‍ ഞാന്‍ പാടുപെട്ടിരുന്നു.

വന്ന കുട്ടികള്‍ അടുക്കളയില്‍ ചെന്ന് കാലിയായ പായസം, ബിരിയാണിപ്പാത്രങ്ങള്‍ ഒന്നൂടെ വടിച്ച് വെടിപ്പാക്കി പോയിക്കഴിഞ്ഞാവും തലേന്ന് തുടങ്ങിയ ജോലിയില്‍ ക്ഷീണിച്ച് നടുമുറിയില്‍  ഉറങ്ങുകയായിരുന്ന എന്റെ ഉമ്മ ഉണര്‍ന്ന് അടുക്കളയില്‍ എത്തുന്നത്. പടച്ചോനേ എന്നൊരു വിളിയോടെ ഉമ്മ പെരുന്നാള്‍ ദിനത്തില്‍ വീണ്ടും ചോറും കറിയും വെക്കുന്നത് കാണാം. ആമിന്‍താത്ത നേരത്തെ സ്വന്തക്കാരെ സന്ദര്‍ശിക്കാന്‍ പോയിട്ടുണ്ടാവും. ഈ കുട്ടിപ്പടസംഘത്തെ തറവാട്ട് വീട്ടിലേക്ക്‌ കാലത്ത്‌ വിട്ട് സിനിമയ്ക്ക് പോയിരുന്ന അവരുടെ മാതാപിതാക്കള്‍ അടങ്ങിയ സംഘം വൈകിട്ടാണ് ഉമ്മയെ സന്ദര്‍ശിക്കുക പതിവ്‌. അവര്‍ക്ക്‌ രണ്ടാമത്‌ വെച്ച ചോറും കറിയും വിളമ്പി ഉമ്മ സല്‍ക്കരിക്കുമ്പോള്‍ ചിലര്‍ ഉമ്മയോട്‌ ചോദിക്കാറുണ്ട്. പെരുന്നാളായിട്ട് വെറുംചോറാണോ വെച്ചത് അമ്മായീ?! ബിരിയാണിയും പായസവും അവരുടെ സന്തതികള്‍ തന്നെ കാലിയാക്കിപ്പോയത്‌ ഉമ്മ പറയാറില്ല. മറുപടിയില്ലാതെ ഉമ്മ വിശേഷങ്ങള്‍ ചോദിച്ച് അവര്‍ക്കൊപ്പം ഇരിക്കും.

കുട്ടികളായ ഞങ്ങള്‍ക്ക്‌ കിട്ടുന്ന അഞ്ചുരൂപാ പുത്തന്‍നോട്ട് ഒരു മില്യന്‍ ദിര്‍ഹം സമ്മാനം കിട്ടുന്നത് പോലെയായിരുന്നു. അത് എന്ത് ചെയ്യണം എന്നത് ആലോചിച്ച് ഞങ്ങള്‍ മടക്ക് വരാത്ത പുത്തന്‍പച്ച കറന്‍സിനോട്ടില്‍ നോക്കി ഇരിക്കും. അന്നത്തെ ഒരു സംഭവം ആലോചിച്ച് വര്‍ഷങ്ങള്‍ക്കിപ്പുറം മുതിര്‍ന്നവരായിട്ടും ഞങ്ങള്‍ ഇടയ്ക്കിടെ പറഞ്ഞ് ചിരിക്കാറുണ്ട്. കിട്ടിയ രൂപ എന്ത് ചെയ്തുവെന്ന് ഞങ്ങളോട് ഉപ്പ ചോദിച്ചപ്പോള്‍ അന്ന് നാലര വയസ്സുള്ള അനുജന്‍ സാദിക്ക്‌ വാവിട്ട് കരച്ചിലായി. ഞങ്ങള്‍ക്ക്‌ അങ്കലാപ്പായി. ഉപ്പ അന്തംവിട്ടു. ഉമ്മ വന്ന് കാരണം ചോദിച്ചു. എന്റെ പൈസകൊണ്ട് ഞാന്‍ കൂട്ടുകാര്‍ക്കൊപ്പം വീട്ടില്‍ പറയാതെ കീര്‍ത്തിടാക്കീസില്‍ പോയി മാറ്റിനി കണ്ടിരുന്നു. ബാക്കി വന്ന പൈസക്ക്‌ വാടകക്ക് എടുത്ത സൈക്കിള്‍ ഓടിച്ച് കറങ്ങി തീര്‍ത്തു. (അന്ന് സൈക്കിളുകള്‍- കാല്‍, അര, മുക്കാല്‍, ഒന്ന്‍- പല പ്രായക്കാര്‍ മത്സരിച്ച് വാടകക്ക് എടുത്ത് പഞ്ചായത്ത് റോഡിലും കളത്തിന്‍കടവ്‌ മൈതാനത്തും നിറയും, ചിലര്‍ വക്കാണവും അടിയും വരെയാകും). എന്റെ അനുജന്‍ എന്തിനാ കരയുന്നത് എന്നറിയാതെ ഞാന്‍ ഉപ്പയെ നോക്കി എന്തു നുണ പറഞ്ഞ് രക്ഷപ്പെടാം എന്നാലോചിച്ചു പരുങ്ങി.

അന്നേരം ഇരട്ടസഹോദരികള്‍ കുറേ തുണ്ട്കടലാസുകളുമായി ഓടിവന്നു. അവര്‍ ഉപ്പയെ നോക്കി ഉമ്മയുടെ കൈയ്യില്‍ ആ തുണ്ടുകള്‍ കൊടുത്തു. ഉമ്മ അത് എവിടുന്നാ കിട്ടിയതെന്ന്‍ എന്ന് ചോദിച്ചു. കക്കൂസില്‍ കണ്ടതാണ്. കുറച്ച് എടുത്ത്‌ ഓടിവന്നതാ. ഇരട്ടകള്‍ ഏകസ്വരത്തില്‍ കണ്ടെത്തല്‍ ഉമ്മയെ അറിയിച്ചു. ഉമ്മ ഉറക്കെച്ചിരിച്ചു. ഉപ്പ പതിവ്പോലെ ഗൌരവത്തില്‍ ഇരുന്നു. സാദിക്ക്‌ കരച്ചില്‍ ഉച്ചത്തിലാക്കി. ജ്യേഷ്ഠന്‍ സലീലും ഇത്താത്ത സാജിദയും ഉമ്മയുടെ കൈയ്യില്‍നിന്നും തുണ്ടുകള്‍ മേടിച്ച് നോക്കി ഞെട്ടി! അത് വേറൊന്നും അല്ലായിരുന്നു. പുത്തന്‍ കറന്‍സി അഞ്ചുരൂപ തുണ്ടംതുണ്ടമായി പിച്ചിചീന്തിയത്തിന്റെ ബാക്കിവന്നവയാണ് ഇരട്ടകളായ സഹലാ-സുഹൈലമാര്‍ കക്കൂസില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്!

കഷണം ആയിപ്പോയ പെരുന്നാള്‍വിഹിതമായ അഞ്ച് രൂപയെ ഓര്‍ത്ത്‌ എനിക്ക് സങ്കടമായി. അതും കൂടെ കിട്ടിയിരുന്നെങ്കില്‍ ശങ്കുവൈദ്യരുടെ കടയില്‍ ചെന്ന് പടക്കം, പൂത്തിരി, റോള്‍പടക്കം പൊട്ടിക്കുന്ന കറുത്ത തോക്ക് എന്നിവ വാങ്ങി ഉപ്പ കാണാതെ എവിടെയെങ്കിലും കൂട്ടുകാര്‍ക്ക് ഒപ്പമിരുന്ന് തീര്‍ക്കാമായിരുന്നല്ലോ.. അനിയന് കിട്ടാന്‍ പോകുന്ന ശിക്ഷ എന്താവാം എന്ന പേടിയോടെ ഉപ്പയെ ഞങ്ങള്‍ നോക്കി. അത്ഭുതമെന്ന് പറയട്ടെ! പല്ല് വെളിയില്‍ കാണുംവിധം ചിരിക്കുന്ന ഉപ്പയെ അപൂര്‍വമായിട്ട് അന്നാദ്യമായി കണ്ടു. പൈസയുടെ മൂല്യം, പ്രാധാന്യം വിവരിച്ച് ലഘുപ്രസംഗം പോലെ പറഞ്ഞിട്ട് ഉപ്പ മാളികമുറിയിലേക്ക്‌ ഗോവണിയില്‍ ശബ്ദമുണ്ടാക്കി പോയി വാതിലടച്ചു. അനുജന്‍ കരച്ചിലിന് ബ്രേക്കിട്ട് അന്തംപോയി നിന്നുനോക്കി. എന്നോട് വിശദീകരണം ചോദിക്കുന്നതില്‍ നിന്നും ഉപ്പയെ വ്യതിചലിപ്പിച്ചതിന് ഞാന്‍ അനിയനെ മനസ്സില്‍ നന്ദി നേര്‍ന്ന് നോക്കി ചിരിച്ചു.

(അന്ന്, കക്കൂസില്‍ സുഖത്തില്‍ ഇരുന്ന്‍ അഞ്ചുരൂപ കീറിപ്പറത്തിയ അവന്‍, ഇന്ന്, യാദൃശ്ചികമേന്നോണം പടച്ചവന്റെ അനുഗ്രഹത്താല്‍ ഒരു ബാങ്കുദ്യോഗസ്ഥന്‍ ആയി അബുദാബിയില്‍ കുടുംബസമേതം കഴിയുന്നു.)

എസ്.എം.എസ്, ഈമെയില്‍, ചാറ്റിംഗ് യുഗമായ ഇക്കാലത്ത്‌ പരസ്പരം അയക്കുന്ന  ഈദ്‌ ഗ്രീറ്റിംഗ്സിലും, ടിവിചാനലുകള്‍ തരുന്ന മുഷിപ്പിക്കുന്ന ഈദ്‌ പരിപാടികളിലും തളച്ചിടപ്പെട്ട നമ്മുടെ പെരുന്നാള്‍ ദിനങ്ങളില്‍, ഇതൊന്നും ഇല്ലാതിരുന്ന പൊയ്പോയ ആ ഊഷ്മളമായ പെരുന്നാള്‍ ഓര്‍മ്മകള്‍ പേറിക്കൊണ്ട് പരമാവധി ബന്ധു-സുഹൃത് സന്ദര്‍ശനങ്ങള്‍ ചെയ്ത് നമുക്ക്‌ ഇന്നത്തെ പെരുന്നാള്‍ ആഘോഷിക്കാം.

എല്ലാ വായനക്കാര്‍ക്കും സ്നേഹം നിറഞ്ഞ ഈദാശംസകള്‍ നേരുന്നു..

Tuesday, 15 September 2009

27-ആം രാവ്; അന്ന് കാറില്‍ അരങ്ങേറിയത്!

അറബിക്കടുവയും മലയാളിക്കിടുവയും (അവസാനഭാഗം)

അങ്ങിനെ പുണ്യമാസത്തിലെ വിശിഷ്‌ടനാള്‍ വന്നണഞ്ഞു. 27-ആം രാവ് - ആയിരം മാസങ്ങളേക്കാളും പുണ്യം നിറഞ്ഞ ഒരു രാവ് എന്നറിയപ്പെടുന്ന ആ നാള്‍, നോയമ്പുള്ള ഞാന്‍ സമയം പോകാഞ്ഞിട്ട് എരിപിരി കൊണ്ടപ്പോള്‍ നിഷീനെ ഫോണ്‍ ചെയ്തു. അവന്‍ ഡ്യൂട്ടിയിലായിരുന്നു. എന്നാലും വാന്‍ സെയില്‍‌സില്‍ ഏര്‍പ്പെട്ട ചെങ്ങായ് വാനുമായി എന്റെ താമസയിടത്ത് പാഞ്ഞെത്തി. പഴേ മൊതലാളി അറബി സമ്മാനിച്ച റെയ്‌ബാന്‍ ഗ്ലാസ്സ് ഫിറ്റ് ചെയ്ത നിഷീന്റെ മോന്തയില്‍ ഒരു ബുള്‍‌ഗാന്‍ താടി ഫിറ്റായിരിക്കുന്നുണ്ട്. ഏറെനാള്‍കള്‍ക്ക് ശേഷമുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയില്‍ വെട്ടിത്തിളങ്ങുന്ന ആ മൊട്ടത്തലയും അതില്‍ മൂക്കുപാലത്തില്‍ ഫിറ്റായി കിടന്ന് മിന്നിത്തിളങ്ങുന്ന റെയിബാന്‍ ഗ്ലാസ്സും അതിലേറേ ഒളിമിന്നുന്ന മഞ്ഞപ്പല്ല് കാട്ടിക്കൊണ്ടുള്ള ആ ചിരിയും മൊത്തം നിഷീന്‍ എന്ന മലയാളിക്കിടുവയ്ക്ക് ചൊറുക്ക് കൂട്ടി.

അറബിവീട്ടില്‍ നിന്ന് കണ്ട് ശീലിച്ച അവരുടെ ശീലങ്ങള്‍ വിട്ടുമാറാത്ത അവന്‍ വന്നപാടെ എന്നെ കെട്ടിപ്പിടിച്ച് നെഞ്ച് ചേര്‍ത്ത് രണ്ടുമൂന്ന് ഇടിയും തോളുകള്‍ അപ്പുറോം ഇപ്പുറോം മാറി മാറി മുട്ടിച്ചും കൈപിടിച്ച് സ്‌പ്രിംഗ് പോലെ തുരുതുരാ കുലുക്കിയും തിരിയാന്‍ പാടില്ലാത്ത അറബിഭാഷയിലുള്ള കുശലാന്വേഷണങ്ങളും കഴിഞ്ഞപ്പോള്‍ എനിക്ക് ദാഹം ഏറി തൊണ്ടവറ്റിപ്പോയിരുന്നു.

‘എന്നാ ഇജ്ജ് പണിക്ക് കേറുന്നത് പഹയാ?’ - അവന്‍ ചോദിച്ചു.

‘ഒരു പണി കിട്ടീട്ട് വേണം ഒന്ന് ലീവ് എടുത്ത് അന്റെ കൂടെ ചുമ്മാ ഗള്‍ഫ് മൊത്തം കറങ്ങാന്‍’ - എന്ന് മറുപടി കൊടുത്തു.

പെര്‍‌ഫ്യൂം പലവിധം പലകുപ്പീസ്, ബോട്ടില്‍‌സ് കുത്തിനിറച്ച സുഗന്ധത്തില്‍ മുങ്ങിയ ടൊയോട്ടാ വാനിന്‍ ഡോര്‍ തുറന്ന് അവന്‍ ചാടിക്കേറി മറ്റേ ഡോര്‍ എനിക്കായിട്ട് തുറന്നു. ഞാന്‍ ആ സഞ്ചരിക്കും സുഗന്ധശകടത്തില്‍ പ്രവേശിച്ചു. വാന്‍ കുതിച്ചുപാഞ്ഞു. അവന്‍ എഫ്.എം റേഡിയോയിലെ അടിപൊളി ഹിന്ദിപ്പാട്ട് ഉച്ഛത്തില്‍ വെച്ച് അതേറ്റുപാടി മുന്നില്‍ പോകുന്ന കാറുകളെ മറികടന്ന് വെട്ടിച്ച് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും റെഡ് സിഗ്‌നല്‍ എത്തുമ്പോള്‍ നിറുത്തി പിറുപിറുത്ത് തൊട്ടപ്പുറത്ത് വല്ല സുന്ദരിപ്പെണ്ണുങ്ങളും കാറ് കൊണ്ടുനിറുത്തിയിട്ടുണ്ടെങ്കില്‍ അവരെ നോക്കി മന്ദബുദ്ധീലുക്ക് മുഖത്ത് വരുത്തി നോക്കി ഇളിച്ചുകൊണ്ടുള്ള ഇരുപ്പ് കാണുമ്പോള്‍ സത്യായിട്ടും എനിക്ക് മൂത്രം മുട്ടാറുണ്ട്. ഒരിക്കല്‍ ഇതേപോലെ മന്ദബുദ്ധിമോന്ത കാണിച്ച് ഇരുന്ന ഈ മലയാളിക്കിടുവയെ ചൂണ്ടിക്കാണിച്ച് അപ്പുറത്ത് നിറുത്തിയിട്ട കാറില്‍ ഇരിപ്പുണ്ടായിരുന്ന ഒരു അറബിബാലിക നിലവിളിച്ച് കരഞ്ഞുകൊണ്ട് അതിന്റെ ബാപ്പാനെ വിളിച്ച് കാണിച്ചുകൊടുത്തതിന് ഞാന്‍ സാക്ഷിയായി.

അന്ന് അറബിയുടെ കരസ്പര്‍ശം ഏല്‍ക്കാതെ ഞങ്ങള്‍ രക്ഷപ്പെട്ടതിന് ഇന്നും ട്രാഫിക് പോലീസിന് നന്ദി പറയാറുണ്ട്. ആ അറബിബാലികയുടെ ബാപ്പ കാറിന്‍ ഡോര്‍ തുറന്ന് തെറിപോലെ എന്തോ പറഞ്ഞ് ഇറങ്ങാന്‍ തുനിഞ്ഞപ്പോഴല്ലേ റെഡ് മാറി ഗ്രീന്‍ സിഗ്‌നല്‍ ആയതും വാന്‍ എടുത്ത് ഞങ്ങള്‍ പാഞ്ഞ് രക്ഷപ്പെട്ടതും..! എന്നിട്ടും ഈ പഹയന്‍ പിന്നേം കണ്ടോ സിഗ്‌നല്‍ ലൈനില്‍ എത്തിയാല്‍ മന്ദബുദ്ധിമോന്ത കാണിച്ച് ഇളിച്ച് കൂതറയാവുന്നത്?

എന്തോ ഭാഗ്യം ആ മോന്തയിലേക്ക് ആ സുന്ദരി നോക്കുന്നതേയില്ല. അവള് സെല്‍‌ഫോണില്‍ ഭയങ്കര സൊള്ളലില്‍ തന്നെ.. അവന്‍ മന്ദബുദ്ധിലുക്ക് എന്റെ നേരെയാക്കിയിട്ട് പഴയ സംഭവമോര്‍ത്തിട്ട് എനിക്കും എന്തോ ഒരു ഇത്.

ഗ്രീന്‍ സിഗ്‌നലായി. വാന്‍ പുറപ്പെട്ടു. അവനും നോമ്പിന്റെ ക്ഷീണമുണ്ട്, ഉറക്കം തൂങ്ങുമ്പോലെയായി. അല്‍‌പനേരം വിശ്രമിക്കാനും സൊറ പറയാനുമായി വാന്‍ റോഡില്‍ നിന്നും തിരിഞ്ഞ് ഒരു പാര്‍ക്കിങ്ങ് കിട്ടാനായി ഓടിക്കൊണ്ടിരുന്നു. ഒടുക്കം പല എംബസികളും ഉള്ള മുശിരിഫ് എന്ന പ്രദേശത്തെ ധാരാളം തണല്‍‌മരങ്ങളുള്ള വിശാലമായ വിജനമായ പാര്‍ക്കിങ്ങ് ഏരിയ കണ്ടു. അങ്ങോട്ട് അവന്‍ വാനോടിച്ചു.

നിരനിരയായി നില്‍ക്കുന്ന തണല്‍മരങ്ങളുടെ ചോട്ടില്‍ വാന്‍ കൊണ്ട് നിറുത്തി. കിളിക്കൊഞ്ചലുകള്‍ നിറഞ്ഞ അന്തരീക്ഷം. ബോഗന്‍‌വില്ലകളിലെ പൂക്കള്‍ കൊഴിഞ്ഞുവീഴുന്നതും നല്ലൊരു പ്രണയക്കൂടിക്കാഴ്ചയ്ക്ക് പറ്റിയ ഇടം പോലെ തോന്നിച്ചു. ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിലെന്ന് വൃഥാ ചിന്തിച്ചുപ്പോയി. തിരിഞ്ഞുനോക്കുമ്പോള്‍ നിഷീന്‍ അവന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയിലൂടെ ആ ചുറ്റുപാടുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതാണ് കണ്ടത്.

പെട്ടെന്ന് അവന്റെ മുഖഭാവം സീരിയസ്സായതും എന്തോ കണ്ടതുപോലെ മോന്ത കൂര്‍ത്തുവരുന്നതും ഞാന്‍ ശ്രദ്ധിച്ചു. എന്താണെന്ന് ഞാന്‍ ചോദിക്കുന്നേനും മുന്‍പ് അവന്‍ എന്നെ തോണ്ടിയിട്ട് മുന്നോട്ട് കൈചൂണ്ടിക്കാണിച്ചു. അങ്ങോട്ട് എന്റെ നോട്ടം ഫോക്കസ്സാക്കിയപ്പോള്‍ എനിക്ക് ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത വിധം ഒരു കാഴ്ചയാണ് എതിരേറ്റത്.

ഒരു ഷെവര്‍ലെഓഡീസ്സി ആഢംബര കാര്‍ അല്പം ഏതാനും വാര അകലെയായി കിടന്ന് കുലുങ്ങുന്നു. കുലുക്കം എന്നുവെച്ചാല്‍ മുകളിലേക്കും താഴോട്ടും ആയുള്ള അപ്പ് ആന്‍ഡ് ഡൌണ്‍ ഷെയ്ക്കിങ്ങ്!! ഞാന്‍ വാപൊളിച്ച് നോക്കിയിട്ട് ഒന്നും തിരിയാതെ അവന്റെ നേരെ തിരിഞ്ഞുനോക്കീട്ട് എന്താണെന്ന് ആംഗ്യത്തില്‍ ആരാഞ്ഞു. അവന്‍ മറുപടിതരാതെ സെല്‍ ക്യാമറ സൂം ചെയ്ത് വീഡിയോഷൂട്ടില്‍ വ്യാപൃതനാണ്. അക്ഷമനായ ഞാന്‍ പിന്നേം അവനെ കുലുക്കീട്ട് എന്താ അതെന്ന് ചോദിച്ചു.

‘ആ വണ്ടീല്‍ വേറെ വണ്ടിയുണ്ട്. അത് ഇളകിക്കുലുങ്ങന്നത് കണ്ടില്ലേ ചെങ്ങായീ?’ - അവന്‍ ഷെര്‍ലക് ഹോംസ് പോലെ സഹചാരിയായ ഡോ.വാഡ്‌സണായ എന്നോട് കണ്ടെത്തല്‍ അറിയിച്ചു.

ഞാന്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ ഷെവര്‍ലെകാര്‍ കുലുകുലുങ്ങിക്കൊണ്ട് തന്നെ.. അല്പം കൂടെ കണ്‍‌മണി സൂം ചെയ്ത് നോക്കിയപ്പോള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല! അതിന്റെ പിറകിലെ ഗ്ലാസ്സിലൂടെ ഒരു പെണ്ണിന്റെ കോലം ഇളകിമാറുന്നു. ങ്‌ഹേ!! പിന്നെ വീണ്ടും ആ പെണ്ണിന്‍ രൂപം പൊന്തിത്താഴ്ന്നു. ഇപ്പോള്‍ ഒരു ആണ്‍‌രൂപമാണ് ഉയരുന്നത്, ആ രൂപവും ഇളകിമാറി പൊന്തിത്താഴ്ന്നു. പണ്ട് മഴക്കാലത്ത് പറമ്പിലും തൊടിയിലും കണ്ടിരുന്ന ഇണചേരുന്ന പാമ്പുകളെ ഞാന്‍ ഓര്‍ത്തുപോയി.

‘ഡാ എന്താണത്? എന്താ സംഭവം?’ - ഞാന്‍ നോമ്പ് നോറ്റ് വറ്റിയ തൊണ്ടയിലൂടെ വായുവിട്ട് ചോദിച്ചു.

‘അതാണ് മോനേ കളി. കള്ളക്കളി. നായിന്റെമക്കള് കെടന്ന് സുഖിക്ക്വല്ലേ!’ - ഇതറിയിച്ച് സുഹൃത്ത് നാക്ക് കടിച്ചുപിടിച്ച് മൊബൈല്‍ഫോണ്‍ ഷൂട്ട് നിറുത്തീട്ട് വണ്ടിയുടെ ചാവിയിട്ട് തിരിച്ച് സ്റ്റാര്‍ട്ടാക്കി. ഞാന്‍ ഞെട്ടി.

‘ഈ പുണ്യറംസാന്‍ കാലത്തെ അതിലും നല്ല 27-ആം രാവില്‍ അങ്ങനെ അവരിപ്പോള്‍ സുഖിച്ച് മദിക്കേണ്ട. ഒരു പണീണ്ട്. നീ സീറ്റ് ബെല്‍റ്റ് ഇട്ട് പിടിച്ച് ഇരുന്നോളൂ. ഗെറ്റ് റെഡി..!’

-എന്നും പറഞ്ഞ് പെട്ടെന്ന് നിഷീന്‍ വണ്ടിയെടുത്ത് ശരവേഗത്തില്‍ മുന്നോട്ട് കുതിച്ചു. ആ വേഗതയില്‍ ഞാന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടും മുന്നോട്ട് ആഞ്ഞു പിന്നെ പിറകോട്ട് വന്ന് വീണു. വാന്‍ നേരെ ആ ഷെവര്‍‌ലെ കാറിന്റെ മുന്നില്‍ കുറുകെ കൊണ്ട് നിറുത്തിയിട്ടു. കാറിന്റെ ഇളക്കം നിന്നു. ഒരുവേള ഒരു മൂകത..

പിന്നെ, വാന്‍ പിറകോട്ട് എടുത്ത് കാറിനെ മുട്ടിമുട്ടീലാ എന്നപോലെ അവന്‍ നിറുത്തി, സൈഡ് ഗ്ലാസ്സ് താഴ്ത്തി. അന്നേരം കാറിന്റെ പിറകില്‍ നിന്നും ഒരു അറബിയുവാവ് കന്തൂറ (നീളന്‍‌കുപ്പായം) വലിച്ചുവാരി അണിഞ്ഞ് മുന്‍‌സീറ്റിലേക്ക് ഭയചകിതനായിട്ട് വന്ന് ഇരുന്ന് ഞങ്ങളെ നോക്കി. ഞാന്‍ അവനെ ശ്രദ്ധിക്കാതെ വേറെ ആരാ ആ വാഹനത്തിലെന്ന് നോക്കിയപ്പോള്‍ ഒരു ഫിലിപ്പീനിയുവതി അലക്ഷ്യമായി കിടക്കുന്ന ടീഷര്‍ട്ടും ജീന്‍സും തപ്പിയെടുത്ത് ഒരു മൂലയില്‍ തലകുനിച്ച് ഭയപ്പെട്ട് ഇരിക്കുന്നത് കണ്ടു. (എന്റെ നോയമ്പ് വെറുതെയായോ എന്ന് ശങ്കിച്ചു). കാരണം, കാണാന്‍ പാടില്ലാത്ത സ്ത്രീയുടെ അര്‍ദ്ധനഗ്‌നമായ ശരീരം വ്രതമുള്ള നേരത്ത് കണ്ടതുതന്നെ..

നിഷീന്‍ പെട്ടെന്ന് ആളാകെ മാറി. അവന്‍ നല്ല ഒഴുക്കുള്ള അറബിഭാഷയില്‍ ആ യുവാവിനോട് കയര്‍ത്തു ഭയങ്കര ഡയലോഗ്. ഏതാണ്ട് ഒക്കെ ഞാന്‍ ഊഹിച്ചുമനസ്സിലാക്കി. അറബിയുവാവ് കടുവയുടെ മുന്നില്‍ പെട്ട് മുയല്‍കുഞ്ഞിനെ പോലെയായി.

“എന്താണ് ഇവിടെ നീ ചെയ്യുന്നത്? ആരാണിവള്‍? അവളുമായിട്ട് എന്താ നിന്റെ പരിപാടി? അതും ഈ പുണ്യനോമ്പുകാലത്ത്? ഇന്ന് 27-ആം രാവാണെന്ന് അറിയില്ലേ? ഇമ്മാതിരി മറ്റേ പരിപാടിക്ക് തനിക്കും അവള്‍ക്കും കിട്ടാന്‍ പോകുന്ന ശിക്ഷ എന്താന്നറിയോ യാ ഹിമാറേ?”

ഇതായിരുന്നു നിഷീന്‍ അറബിയോട് തട്ടിക്കയറി പറഞ്ഞതിന്റെ സാരാംശം. (പിന്നീട് അവന്‍ എനിക്ക് തര്‍ജിമ ചെയ്തുതന്നിരുന്നു). അപ്പോള്‍ പേടി മറച്ചുകൊണ്ട് അറബിയുവാവ് ചോദിച്ചു:

“മന്‍ അന്‍‌താ?“ (താന്‍ ആരുവാഡേയ്?”

“അന ഷുര്‍ത്ത സീ.ഐ.ഡി!” (ഞാന്‍ പോലീസ് സി.ഐ.ഡി) എന്ന് നിഷീന്‍ കാച്ചി.

അപ്പോള്‍ അറബിച്ചെക്കന്‍ വിറച്ചുകൊണ്ട് കൈകൂപ്പീട്ട് മാപ്പിരന്നു. പിറകില്‍ ഒളിഞ്ഞിരിക്കുന്ന ഫിലിപ്പീനി പെണ്ണ് പിടിയിലായി എന്നപോലെ കണ്ണുനിറച്ച് വിറച്ചുകൊണ്ട് ടീഷര്‍ട്ട് വേഗം എടുത്ത് അണിയുന്നതാണ് കണ്ടത്. (അവളുടേയും അവന്റേയും സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ രണ്ട് കട്ടുറുമ്പുകള്‍ വന്ന് കൊളമാക്കിയതില്‍ ആഹ്ലാദം തോന്നിപ്പിച്ചു.)

അപ്പോള്‍ വിറച്ചുകൊണ്ട് ആ അറബിയുവാവ് വെറും മലയാളിയായ(അവര്‍ക്ക് വെറും മലബാറി) നമ്മുടെ മലയാളിക്കിടുവയോട് കൈകൂപ്പി ക്ഷമാപൂര്‍‌വം യാചിക്കുകയായിരുന്നു, വെറുതെ വിടാന്‍. സൌദിയിലാണെങ്കില്‍ തലപോകുന്ന വലിയ ഇല്ലീഗല്‍ ട്രാഫിക് ചെയ്തതും പോരാഞ്ഞ് വിശുദ്ധഗ്രന്ധമായ ഖുര്‍‌ആന്‍ കൈയ്യിലെടുത്ത് അറബിച്ചെക്കന്‍ നുണ സത്യമാക്കാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ കാണിച്ച് പറയുകയാണ്:

“ഇവള്‍ എന്റെ കസിനാണ്. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചവരാണ്. പടച്ചോനാണേ സത്യം!”

നിഷീന്‍ കലിതുള്ളിക്കൊണ്ട് വാനിന്റെ സൈഡില്‍ ആഞ്ഞിടിച്ച് അവനോട് അലറി:

“യാ ഹമുക്കേ സുവറേ (വിഡ്ഡിക്കഴുതേ) എന്നാഡോ ഫിലിപ്പീനിപ്പെണ്ണ് നിനക്ക് കസിന്‍ ആയത്? തന്റെ തന്ത ഫിലിപ്പീന്‍സില്‍ സംബന്ധിക്കാന്‍ പോയിരുന്നോ?”

ഇനി രക്ഷയില്ല എന്ന് ഞാന്‍ കരുതിയപ്പോഴേക്കും ഇനി തനിക്കും രക്ഷയില്ല എന്ന് അറബിയുവാവും വിചാരിച്ചിട്ടുണ്ടാവും. പറഞ്ഞപോലെ അവന്‍ ക്ഷണനേരം കൊണ്ട് ഷെവര്‍ലെ ഒഡീസ്സി കാര്‍ സ്റ്റാര്‍ട്ടാക്കി വെടിയുണ്ട ചീറിപ്പോകും പോലെ അവിടേന്നും പാഞ്ഞു. നിഷീനും വിട്ടില്ല. അവനും തന്റെ സുഗന്ധം നിറച്ച ടൊയോട്ടാവാന്‍ പിറകെ പായിച്ചു. ശരിക്കും സിനിമയില്‍ കാണുമ്പോലെ ഒരു കാര്‍ ചെയ്സിങ്ങ് അരങ്ങേറി. അവര്‍ മെയിന്‍ റോഡിലൂടെ പാഞ്ഞു. ഞങ്ങള്‍ക്ക് അവരെ ഒരു ട്രാഫിക് സിഗ്‌നലില്‍ വെച്ച് മിസ്സ് ആയി.

നിഷീന്‍ ആ കലിപ്പ് തീരാതെ വഴിയേപോയ എല്ലാ വാഹനങ്ങള്‍ക്കും തെറി ചൊല്ലി വണ്ടിയോടിച്ചു. ഞാന്‍ ചോദിച്ചു:

“അല്ല ചെങ്ങായി? എന്തിനാ ഇജ്ജ് ആ സ്വര്‍ഗ്ഗത്തില്‍ കയറി അലമ്പ് ഉണ്ടാക്കിയത്? അതും അറബീടെ നാട്ടില്‍ പണി ചെയ്യാന്‍ വന്ന നമ്മള്‍ അവരെ പഠിപ്പിക്കാനോ? എന്താ അന്റെ പുറപ്പാട്?”

“അറബീടെ മുന്നില്‍ ഒരാളാകാനുള്ള അവസരം ഇങ്ങനല്ലേ കിട്ടൂ. അവനു തോന്നീട്ടുണ്ടാവും ഇപ്പോള്‍ സി.ഐ.ഡികള്‍ അത്തര്‍ നിറച്ച വാന്‍ ഓടിച്ചും നടക്കുമെന്ന്! എന്തായാലും ഒരു പണി കൊളമാക്കിക്കിട്ടി. അതുമതീ.“

റെയ്ബാന്‍ ഗ്ലാസ്സിലൂടെ എന്നെ നോക്കീട്ട് നിഷീന്‍ വിസ്തരിച്ചുതന്നു. എന്നിട്ട്,ഒരുവേള സി.ഐ.ഡി ആയതിന്റെ സന്തോഷത്തില്‍ ഉറക്കെ അവന്‍ പാടി:

“നാരീ നാരീ..
നാരീ യൌമില്‍ ഹൂറി..”

“അറബിക്കടുവയോട് മലയാളിക്കിടുവയോ!” എന്ന അന്തം‌വിടലോടെ ഞാന്‍ വഴിയോരക്കാഴ്ചകള്‍ കണ്ട് ഓടിപ്പോകുന്ന വാനില്‍ ഇരുന്നു.

(ശുഭം)

Saturday, 12 September 2009

അറബിക്കടുവയും മലയാളിക്കിടുവയും

കഴിഞ്ഞകൊല്ലത്തെ റമദാന്‍ നൊയമ്പുകാലം. മുസ്ലിം സമൂഹം ശാരീരികമായും മാനസ്സികമായും പടച്ചതമ്പുരാനെ സ്തുതിച്ച് വ്രതം അനുഷ്‌ടിച്ച് കൂടുന്ന പുണ്യമാസത്തെ ഏറ്റവും പുണ്യമെന്ന് വിശ്വസിക്കുന്ന ഇരുപത്തിയേഴാം രാവ്!
ഖുര്‍‌ആന്‍ അവതരിക്കപ്പെട്ട കാലം എന്നറിയപ്പെടുന്ന ആയിരം മാസത്തേക്കാള്‍ പ്രതിഫലം ദൈവം മനുഷ്യകുലത്തിന്‌ നല്‍കി അനുഗ്രഹിക്കുന്ന ദിനം.

ഞാന്‍ വയള്‌ (മതപ്രസംഗം) ചെയ്യാന്‍ പോകുകയാണോന്ന് വിചാരിച്ച് നിങ്ങളാരും പോകാതെ..! ഈ സാഹസിക കഥ അരങ്ങേറിയത് അങ്ങനെയൊരു ദിവസമായിരുന്നു എന്ന് സൂചിപ്പിച്ചതാണ്‌. ഇനി സംഭവകഥയിലേക്ക് നമുക്ക് പോകാം..

അബുദാബിയില്‍ വിസ റെഡിയായി ഞാന്‍ കാലുകുത്തിയത് ഈ പറഞ്ഞ ദിനത്തിനു തൊട്ടുമുന്നെയുള്ള രാത്രിയിലായിരുന്നു. റൂമിലെത്തി കുളികഴിഞ്ഞ് ക്ഷീണിതനായി ഞാന്‍ വേഗം നിദ്രയിലാണ്ടുപോയി. നേരം ഏറെ വെളുത്തത് അറിഞ്ഞില്ല. എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് വസ്ത്രം മാറിയ ഞാന്‍ സുഹൃത്തായ നിഷീനെ ഫോണ്‍ ചെയ്തു വന്ന വിവരം അറിയിച്ചു.

നിഷീന്‍ ഒരു പെര്‍‌ഫ്യൂം കമ്പനിയിലെ വാന്‍ സെയില്‍സ്മാനും അതിലുപരി മിമിക്രികലാകാരനുമാണ്‌. ഹിന്ദിവില്ലന്‍ അമിരീഷ് പുരീടെ സ്വരമാണ്‌ അവന്റെ മാസ്റ്റര്‍‌പീസ് ഐറ്റം. മൂപ്പരെപ്പോലെ തലയില്‍ ഒരൊറ്റ മുടി പോലുമില്ലാത്ത ഇവന്‌ പൊക്കം അമിരീഷ്‌പുരീടെ അരയോളമേ വരൂ! ഇതാ ഒറിജിനലിനെ വെല്ലുന്ന അമിരീഷ് പുരി ഡയലോഗ്!
Nishin Mimicry
Nishin Mimicry.amr
Hosted by eSnips

പണ്ട് പല അറബിവീടുകളിലും വേലചെയ്തത് പറയാന്‍ അവനൊരു മടിയുമില്ല. ഞാന്‍ അവനെ അതില്‍ ബഹുമാനിക്കുന്നു. അന്ന് വശമാക്കിയ അറബി, ഫിലിപ്പീനി, സിങ്കള, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, റഷ്യന്‍ (പെണ്ണുങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കേണ്ട!) എന്നീ ഭാഷകള്‍ അമ്മാനമാടിയതുകൊണ്ട് കിട്ടിയതാണീ വാന്‍ സെയില്‍സ്.

ഈ ചെങ്ങായിക്ക് ഈ പണി കിട്ടിയതും വല്ലാത്തൊരു കഥയാണ്‌. എന്നുവെച്ചാല്‍, അഞ്ചുവര്‍ഷത്തെ അറബിവീട്ടിലെ പണി മടുത്തപ്പോള്‍ ഒരുനാള്‍ ഒരു ഇന്റര്‍‌വ്യൂ ന്യൂസ് കണ്ട് എങ്ങനേലും ഒരു ശ്രമം നടത്താന്‍ ഇവന്‍ തീരുമാനിച്ചു. ജയിലുപോലത്തെ അറബിവീട്ടിലാരും അറിയാതെ വേണം വെളിയില്‍ പോകുവാന്‍.

അര്‍‌ബാബ് (മുതലാളി) കുടുംബസഹിതം വേറെ ഒരു ഡ്രൈവറെ കൂട്ടി വേറെ ഒരു വണ്ടിയില്‍ ദൂരെയെവിടേക്കോ പോയ തക്കം നോക്കി നിഷീന്‍ തന്റെ ബയോഡാറ്റയും പാസ്സ്പോര്‍ട്ട് കോപ്പിയുമായി ഒരു ലാന്‍ഡ് ക്രൂസറില്‍ പുറപ്പെട്ടു. അര്‍ബാബ് ഒരിക്കല്‍ സമ്മാനിച്ച റെയ്‌ബാന്‍ സണ്‍‌ഗ്ലാസ്സും ഫിറ്റ് ചെയ്തിട്ടാണ്‌ അവന്‍ ലാന്‍ഡ് ക്രൂസറില്‍ ജോലിതിരക്കി ഇറങ്ങിയിരിക്കുന്നത്!

കമ്പനിനമ്പറില്‍ വിളിച്ച് സ്ഥലം മനസ്സിലാക്കിയ നിഷീന്‍ ലാന്‍ഡ് ക്രൂസര്‍ കൊണ്ട് ഇടാന്‍ പറ്റിയ പാര്‍ക്കിങ്ങ് ഏരിയ തപ്പി കുറേകറങ്ങി. ഒടുവില്‍ കമ്പനീടെ മുന്നില്‍ ഒരു ഇടം കിട്ടി അവിടെ വണ്ടി കൊണ്ട് നിറുത്തി. പിറകെ മറ്റൊരു ബെന്‍സ് കാര്‍ വന്ന് ഹോണടിച്ച് അപ്പുറത്ത് വന്ന് നിന്നു.

നിഷീന്‍ റെയ്‌ബാന്‍ ഗ്ലാസ്സ് ഒന്നെടുത്ത് ഊതിയിട്ട് തിരികെ ഫിറ്റ് ചെയ്ത് ബെന്‍സില്‍ വന്ന അറബിയെ 'ഇവനാരെഡെയ്?' എന്ന ഭാവത്തില്‍ നോക്കിയിട്ട് ബയോഡാറ്റ കോപ്പി കുഴലുപോലെ ആക്കി വിരലില്‍ കറക്കി മറ്റേ വരലില്‍ ലാന്‍ഡ് ക്രൂസറിന്റെ ചാവിയും ചുഴറ്റി ലിഫ്റ്റിലേക്ക് നടന്നു.

അവനാരോ വലിയ മലബാറി-ബിസ്സിനസ്സുകാരനാണെന്ന് വിചാരിച്ചുകാണും ബെന്‍സില്‍ വന്ന അറബി. അയാളും ലിഫിറ്റില്‍ കയറി നിഷീനെ അടിമുടി നോക്കി വാച്ചില്‍ നോക്കി അക്ഷമനായി നില്‍‌പായിരുന്നു.

കമ്പനിയുടെ റിസ്പ്ഷനില്‍ സീവി കൊടുത്ത് നിഷീന്‍ ഊഴം കാത്ത് സോഫയില്‍ ചെന്ന് ഇരുന്നു. തന്നെ കടന്നുപോയ അറബി വെട്ടാന്‍ വരുന്ന പോത്തുപൊലെ മുക്രയിടുമ്പോലെ ഉച്ഛത്തില്‍ ചുമച്ചുകൊണ്ട് ഒരു കാബിനിലേക്ക് അപ്രത്യക്ഷമായി. അറബി വന്നപ്പോള്‍ റിസപ്ഷനിലെ ഫിലിപ്പീനിക്കും മറ്റ് സ്റ്റാഫിനും മൂട്ടില്‍ ആണികൊണ്ടപോലെ ചാടി ബഹുമാനപുരസ്സരം എഴുന്നേറ്റ് സലാം പറയുന്നത് നിഷീന്‍ ശ്രദ്ധിച്ചു. പിറകെ അവന്റെ കണ്ണുകള്‍ ആ ക്യാബിനിന്റെ മുകളില്‍ എഴുതിവെച്ച നെയിം പ്ലേറ്റില്‍ ഉടക്കിനിന്നു. അവന്‌ തൊണ്ടവറ്റിപ്പോയി. അതില്‍ എഴുതിയത് പ്രകാരം ആ പോയ അറബിയാണ്‌ ഈ കമ്പനീടെ മൊതലാളി!

അവന്റെ മൂട്ടിലും മുള്ള് കൊണ്ടതുപോലെ അവന്‍ ഇരിക്കണോ അതോ നില്‍ക്കനോ പോകണോ എന്നറിയാതെ ഉഴറിയപ്പോള്‍ ഫിലിപ്പീനി അവനെ വിളിച്ചു. അവന്‍ വിറച്ചുകൊണ്ട് കാബിനിലേക്ക്..

അറബി അവനെ കണ്ട് ഒന്നൂടെ ഞെട്ടി. അവന്‍ സലാം ചൊല്ലി ഇല്ലാത്ത ബഹുമാനം പ്രകടിപ്പിച്ച് നിന്നു. അവനെ ആകെപ്പാടെ അടിമുടി നോക്കീട്ട് ഇരിക്കുവാന്‍ ആംഗ്യം കാണിച്ച് അറബി അഭിമുഖപരീക്ഷ ആരംഭിച്ചു. അറബിഭാഷയിലായിരുന്നു ആ പരീക്ഷ.

"എന്തിനാണ്‌ നിങ്ങള്‍ ഈ ചെറിയ ജോലിക്ക് വരുന്നത്?"

അറബി ആദ്യം ചോദിച്ചത് നിഷീനെ ഞെട്ടിച്ചു.

"സാര്‍?" - അവന്‍ വെള്ളം വറ്റിയ ചങ്കോടെ അറബിയെ നോക്കി.

"ഒരു ലാന്‍ഡ് ക്രൂസറൊക്കെ ഉള്ള താങ്കള്‍ക്ക് പറ്റിയ പണിയല്ല ഇത്. നിങ്ങള്‍ക്ക് പറ്റുന്ന ജോലി എന്റെ കമ്പനിയില്‍ ഉണ്ടെന്ന് തോന്നുന്നില്ല സ്നേഹിതാ.."

നിഷീന്‍ വിളറിച്ചിരിച്ചു മൊട്ടത്തലയില്‍ വിരലോടിച്ച് വട്ടമിട്ട് കളിച്ച് ഇരുന്നു.

"സാര്‍, ലാന്‍ഡ് ക്രൂസര്‍ ഓടിക്കുന്നത് ഞാന്‍ ആണെങ്കിലും അതിന്റെ മൊതലാളീ നിങ്ങളെപ്പോലെ ഒരു ബഡാ അറബി ഷെയ്ക്ക് ആണ്‌.
ഐ യാം ഹിസ് ഹൗസ് ഡ്രൈവര്‍ കം കുക്ക്!!"

ഇത്കേട്ട് അറബി 'യാ അള്ളാഹ്!' എന്നും പറഞ്ഞ് വാപൊളിച്ച് ഇരുന്നുപോയി.

നിഷീന്‍ തന്റെ കദനകഥ അയാളോട് പറഞ്ഞ് സഹതാപവോട്ട് പിടിച്ചുപറ്റി. അയാള്‍ അവനെ തിരഞ്ഞെടുത്തു. ഒരു ഉപദേശവും നല്‍കിയത്രെ.

"ഒരിക്കലും ഇനി ഒരിടത്തും ഇതേപോലെ ലാന്‍ഡ്ക്രൂസറിലോ ആഢംഭര കാറിലോ ഇന്റെര്‍‌വ്യൂന്‌ പോകരുത്. അതുപോലെ ജോലി ചെയ്യുന്ന സ്ഥലത്തെ കാറുകളോ വാനോ സ്വന്തം ആവശ്യത്തിന്‌ കൊണ്ടുപോകരുത്"

അത് അക്ഷരം‌പ്രതി തെറ്റിച്ചുകൊണ്ട് നിഷീന്‍ എന്ന സ്നേഹിതന്‍ രായ്ക്കുരാമാനം വാനും കാറും ഓടിച്ചുകൊണ്ടേയിരിക്കുന്നു..

(തുടരും..)

Monday, 10 August 2009

ക്രിസ്തുമസ്സ്കരോളും ദമ്മുബിരിയാണിയും..

ക്രിസ്തുമസ്സ് എന്നുകേള്‍ക്കുമ്പം ഓര്‍മയിലോടിയെത്തുന്നത് പണ്ട് തിരോന്തരത്ത് പഠിക്കുമ്പോള്‍ സംഘടിപ്പിച്ച കലാപരിപാടിയാണ്‌.

മണക്കാട് ഹോസ്റ്റലില്‍ അന്തേവാസിയായിരുന്ന സമയം. ക്രിസ്തുമസ്സ് ഇങ്ങടുത്തെത്തി. വീട്ടീന്നുള്ള വരവ് (ചിലവിനുള്ളതും പോക്കറ്റുമണിയും) വന്നിട്ടില്ല. മെസ്സ് പൂട്ടി കുക്ക് നാട്ടിലും പോയി. കാപട്ടിണി അരപ്പട്ടിണിയായി മാറി. ഇനീം പോയാല്‍ മുഴുപ്പട്ടിണിയില്‍ പെട്ട് സൈഡായെന്ന് വരും.

ഞങ്ങള്‍ അന്തേവാസികള്‍ നിരന്നുകിടന്ന് കൂലം‌കശമായി ചിന്തിച്ചു. വാട്ട് റ്റു ഡു? രാവിലെ നാരങ്ങാവെള്ളം കലക്കിക്കുടിച്ചത് 'ഗുളു ഗുളു' ആവുന്ന അരച്ചാണ്‍ വയറും തടവി കഴിയുമ്പോള്‍..

അല്‍‌പമകലെയുള്ള സീനത്ത് ഹോട്ടലില്‍ നിന്നതാ പൊങ്ങിവരുന്നു നല്ല ദമ്മുള്ള ബിരിയാണീടെ മാദകഗന്ധം! ആവതും പിടിച്ചുനിറുത്താന്‍ നോക്കീട്ടും സമാധാനം വരുന്നില്ല. ഇന്ന് കേരളാപോലീസില്‍ 'തൊഴി-ല്‍' ചെയ്യുന്ന കുണ്ടറഷൈജു അന്നേ പോലീസ് ആകേണ്ടവന്‍ ആണെന്നത് ഞാന്‍ ഊചിച്ചത് കറക്റ്റായി.

സഹികെട്ട കുണ്ടറഷൈജു നേരെ ഫോണിനടുത്തേക്ക് കുതിച്ചുചെന്ന് സീനത്തോട്ടലില്‍ക്ക് നമ്പറ് ഞെക്കി. ഞങ്ങള്‍ അന്തം വിട്ട് എന്താണെന്നറിയാന്‍ നോക്കിക്കിടന്നു.

ദുബായിലുള്ള ഷൈജുവിന്റെ ഫാദര്‍ ഞങ്ങളറിയാതെ പൈസ അയച്ചുകൊടുത്തിട്ടുണ്ടോ എന്നും കരുതി. ആ പൈസകൊണ്ട് പാവം ഷൈജു സഹമുറിയന്മാരായ ഞങ്ങള്‍ക്ക് ദമ്മുബിരിയാണി ഓര്‍ഡറ് ചെയ്യാനാവും സീനത്തോട്ടലിക്ക് നമ്പറിറക്കുന്നത്! അവനെ അത്യുന്നതങ്ങളില്‍ ഇരുന്ന് ദൈവം രക്ഷിക്കുമാറകട്ടെ എന്ന് വിചാരിച്ചപ്പോഴോ...

'ഹലോ.. സീനത്തോട്ടലല്ലേ?'

'അതേ.'

(സ്പീക്കര്‍ ഫോണിലൂടെ ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു)

പല്ലിറുമ്മികൊണ്ട് ഷൈജു വീണ്ടും:

'ബിരിയാണി റെഡിയായോ?'

'ഉവ്വ്. ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ഒക്കെ റെഡിയാ സാര്‍. ഏതാ ഓര്‍ഡറെടുക്കേണ്ടത്? എവിടെ എത്തിക്കണം?'

'ഒക്കെ റെഡിയാണെങ്കില്‍ എന്നാത്തിനാടോ താന്‍ അവിടെ നോക്കിയിരിക്കുന്നത്? എല്ലാം എടുത്ത് കഴിക്കെടോ പുല്ലേ..!'

ഷൈജു കലിപ്പിറക്കി ഫോണ്‍ വെച്ച് തിരിച്ചുവന്ന് പ്ലാന്‍ ആവിഷ്കരിക്കാനിരുന്നു.
പാതിവിശപ്പ് ഇല്ലാതായപോലെ ഞങ്ങള്‍ ആഹ്ലാദിച്ചു.

'ഡായ് അബൂ, അന്തോണീ, ബാബൂ, എസ്കെ, നമ്മളിന്ന് രാത്രി ഒരു കരോള്‍ സംഘടിപ്പിച്ച് പിരിവിനിറങ്ങുന്നു. എന്തു പറയുന്നു?'

'ഗുഡ് ഐഡിയ. തടിയന്‍ ബാബു സാന്തോഅപ്പൂപ്പനാവുക. ഈ കോളനിമൊത്തം കരോളുമായി ഇറങ്ങി നല്ലോരു തുക പിരിക്കുക. പുട്ടടിക്കുക. എന്തേയ്'

അന്തോണി പിന്‍‌താങ്ങികൊണ്ട് അറിയിച്ചു.

'ബട്ട്, കരോളിനുള്ള കോപ്പുകള്‍ എങ്ങനെ ഒപ്പിക്കും?' - ചിന്താവിഷ്ടനായി ഞാന്‍ താടിയില്‍ കൈകുത്തിയിരുന്ന് പറഞ്ഞപ്പോള്‍ അബൂ എന്നെ തട്ടികൊണ്ട് അറിയിച്ചു.

'എടാ കോപ്പേ, നമ്മള്‍ കഴിഞ്ഞ ഫെസ്റ്റിവലിന്‌ കളിച്ച നാടകത്തിലെ വേഷഭൂഷാദികള്‍ തട്ടിന്‍‌പുറത്ത് തപ്പിയാല്‍ കിട്ടും. വാ നോക്കാം.'

അബു അതും പറഞ്ഞ് തട്ടിന്‍‌പുറത്ത് കയറാന്‍ പോയി. കൂടെ ഞങ്ങളും. ഗോവണി ചാരിയിട്ട് കയറിനോക്കിയപ്പോള്‍ പൊടിപിടിച്ചുകിടക്കുന്ന അപ്പൂപ്പന്‍ വേഷങ്ങളും മറ്റും താഴേക്കിറക്കി ക്ലീനാക്കിയെടുത്തു.

അന്നു രാത്രി ഒരു പത്തുമണിനേരം. കാര്‍ഡുബോര്‍ഡ് പെട്ടിയില്‍ കൊട്ടിയും അടുക്കളയിലെ ഇഡ്ഡലിപാത്രങ്ങള്‍ തമ്മിലടിച്ച് താളം വെച്ചും തട്ടിക്കൂട്ട് കരോള്‍ കോളനിയില്‍ പ്രത്യക്ഷപ്പെട്ടു.

ചൂടന്‍ ഷൈജു നീണ്ട വെള്ളജുബയില്‍ ശാന്തസ്വരൂപിയായ അച്ചനായിമാറി. കീറിയ സാന്താക്ലോസ് വേഷത്തില്‍ ബാബു വെള്ളപ്പഞ്ഞി ഒട്ടിച്ച താടിയുമായി നീങ്ങി. (ഈ വെള്ളപ്പഞ്ഞിക്കുവേണ്ടി ഒരു തലയിണ ബലികൊടുക്കേണ്ടിവന്നു)

സംഭാവന ചില്ലറത്തുട്ടുകളായി കിട്ടിത്തുടങ്ങി. പിരിവു മോശമില്ല. അഞ്ചുരൂപ, പത്തുരൂപാ നോട്ടുകള്‍ ചിലവ തടഞ്ഞു. ഏതാനും വീടുകളില്‍ കരോള്‍ കളിച്ച് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ കോളനിയുടെ ഒരു തിരിവില്‍ വെച്ചതാ ഒറിജിനല്‍ കരോള്‍ സംഘം വരുന്നു!

ഷൈജു പരുങ്ങി. സാന്താക്ലോസപ്പൂപ്പനും ഞങ്ങളും കൊട്ടും ആട്ടവും സ്റ്റോപ്പാക്കി ഒരു ഊടുവഴിപിടിച്ച് ഞങ്ങള്‍ ഹോസ്റ്റലിന്റെ മതില്‍ ചാടി അകത്തേക്ക് വാനിഷായി. നിമിഷങ്ങള്‍ കഴിഞ്ഞ് സാദാവേഷത്തില്‍ ഒന്നുമറിയാത്തപോലെ റോഡിലിറങ്ങി.

പിരിഞ്ഞുകിട്ടിയ സംഭാവന അബുവിന്റെ കീശയിലുണ്ട്. അതെത്രയെന്നറിയാന്‍ എല്ലാവരും പിടിവലിയായതും ആ കീശയിലെ പൈസ പല കീശയിലായി! എല്ലാവരും നേരെ സീനത്ത് ഹോട്ടലില്‍ ഒരു മേശയുടെ ചുറ്റും എത്തിയത് എത്രവേഗമായിരുന്നു.

അവിടെത്തെ സ്പെഷ്യലായ ചിക്കന്‍ കറിയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഷൈജുവിനെ മാനേജര്‍ തുറിച്ചുനോക്കിയതില്‍ പന്തികേടുണ്ടോ.
അവന്റെ ശബ്‌ദം മാനേജര്‍ മുന്‍പ് കേട്ടത് ഓര്‍ക്കുമെന്ന് പിന്നെ ഞങ്ങള്‍ ചിന്തിച്ചപ്പോഴേക്കും ഷൈജു ഉച്ചത്തില്‍ ഭക്ഷണത്തിന്‌ ഓര്‍ഡറിട്ടിരുന്നു.

മാനേജര്‍ ഞങ്ങള്‍ക്കരികിലെത്തിയിട്ട് ഒന്ന് ആക്കിയിട്ട് ഒരു ചോദ്യം:

'ക്രിസ്തുമസ്സ് അല്ലേ. നല്ല ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ദമ്മുബിരിയാണി ഓരോ പ്ലേറ്റ് എടുക്കട്ടേ?!!'

Saturday, 14 March 2009

എന്റെ സ്നേഹിതയേ...(ബ്ലോഗിണിയെ സന്ധിച്ച വേള -2)

മിഠായ് തെരുവില്‍ നിന്നും രണ്ടാം ഗേറ്റും ലെവല്‍ ക്രോസ്സും കുലുങ്ങിക്കടന്ന് മാതൃഭൂമി ആപ്പീസും കഴിഞ്ഞ് മഴയിലൂടെ ഓട്ടോ ശടുകുടു ഓടി ഒരു തിരിവും കഴിഞ്ഞ് ഇതുവരെ കാണാത്ത സ്നേഹിത സൂചിപ്പിച്ച ഇടമെത്തി. അവിടെ എത്തുന്നതിനും മുന്നെ എന്റെ കണ്ണുകള്‍ അവിടെ എത്തിയിരുന്നു.

അവിടെ ഒരു മുതുക്കിത്തള്ളയും വെള്ള യൂണിഫോമിട്ട പ്രായം ചെന്ന ഒരു നഴ്സമ്മയും പിന്നെ ഏതാനും തള്ളമാരും ഓട്ടോയുടെ മുന്നിലെ ഗ്ലാസ്സിലൂടെ അവ്യക്തമായി എന്റെ കണ്ണില്‍ അനുവാദമില്ലാതെ കയറിവരുന്നത് തടയാന്‍ ആവുന്നതും ശ്രമിച്ചെങ്കിലും നിരാശയോടെ കണ്ണുകള്‍ നിറഞ്ഞതും അന്തരാളങ്ങള്‍ കലിപ്പോടെ കത്തിജ്വലിച്ചതും ഞാനറിഞ്ഞു. അവിടെ നേരത്തെ ഫോണില്‍ കേട്ട കിളിനാദത്തിന്റെ ഉല്‍ഭവസ്രോതസ്സ് എവിടെ? ഇനി ആ നഴ്സമ്മയാണോ എന്റെ അക്ഞാത ബ്ലോഗിണി സ്നേഹിത! അയ്യയ്യോ! എന്നൊക്കെ ചിന്തിച്ച് ഓട്ടോക്കാരനോട് വണ്ടി തിരിക്കാന്‍ പറയാന്‍ തുടങ്ങിയപ്പോള്‍.....!

അത് സംഭവിച്ചു.

മഴത്തുള്ളികളില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതരാക്കാന്‍ ഓട്ടോയുടെ ഇരുവശവും കെട്ടിമൂടിയ ടാര്‍പ്പോളിന്‍ ഇടതുവശം നീക്കി വെളിച്ചം പരത്തിക്കൊണ്ട് നെയില്‍ പോളിഷിട്ട നീണ്ട വിരലുകള്‍ കാണാറായി. പിന്നെ വളയിട്ട കൈകളും പ്രത്യക്ഷപ്പെട്ടു. അകമ്പടിയായി മഴച്ചാറ്റല്‍ നീര്‍ത്തുള്ളികള്‍ പൊഴിച്ച വെളുത്ത ഒരു മുഖവും! നീലക്കുടയുടെ ചോട്ടില്‍ നിന്നതിനാല്‍ ആ മുഖത്തിന്‌ കൂടുതല്‍ ഒരു ചന്തം തോന്നി. എത്രയോകാലം ചിരപരിചിതരാണെന്നപോലെ അവള്‍ ചിരിച്ചുകൊണ്ട് 'ഏറാടനല്ലേ?' എന്നുചോദിച്ചു. അപ്പോയിതാണാല്ലേ ബ്ലോഗിണി മൈ സ്നേഹിത!

ഓട്ടൊസീറ്റില്‍ നീങ്ങിയിരുന്ന് അവള്‍ക്ക് ഇരിക്കാന്‍ ഇടം കൊടുത്ത് ഞാന്‍ അതെയെന്ന് തലയാട്ടി. എന്റെ ശബ്‌ദമെല്ലാം അന്നേരം എവിടേയോ പോയൊളിച്ചിരുന്നു. അവള്‍ അവിടെയിരുന്ന് നീലക്കുട മടക്കി. അവളുടെ വെളുത്ത ചുരിദാറെല്ലാം മഴനഞ്ഞിട്ട് മെലിഞ്ഞ ദേഹത്തൊട്ടിക്കിടന്നിരുന്നത് ഞാന്‍ ഇടം കണ്ണാല്‍ ശ്രദ്ധിക്കാതിരുന്നില്ല. തലയിലൂടെയിട്ട ഷാള്‍ കഴുത്തിലൂടെ നീണ്ടുകിടന്നതിനടിയില്‍ ആ മാറിടങ്ങള്‍ മറഞ്ഞുതന്നെ കിടന്നു.

പോകേണ്ടയിടം ഡ്രൈവറോട് പറഞ്ഞിട്ട് അവള്‍ കുശലങ്ങളുടെ കെട്ടഴിച്ചു. ഞാന്‍ വാക്കുകളില്ലാതെ ചൂളിക്കൂടിയിരുന്നു. ഓട്ടോ കുലുങ്ങിയോടുന്നതിന്‌ അനുസരിച്ച് ഞങ്ങളുടെ ശരീരങ്ങള്‍ തമ്മില്‍ തൊട്ടുരുമ്മിയപ്പോള്‍ കുളിരിന്‌ വല്ലാത്തൊരു കുളിര്‌ അനുഭവപ്പെട്ടു. അവളുടെ ഷാള്‍ തലയിലി നിന്നും ഊര്‍ന്നുവീണു. വാനിറ്റിബാഗില്‍ നിന്നും മൊബൈല്‍ റിംഗ് കേള്‍ക്കായി. നല്ലൊരു ഹിന്ദിട്യൂണ്‍..

ബാഗിന്റെ സിബ്ബ് തുറന്ന് അവള്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ വെളിയിലെടുത്തു. റിംഗ് ചെയ്യുന്നതെടുത്ത് കാതോടു കാതോരം ചേര്‍ത്ത് മറ്റേത് ബാഗിലിട്ട് അവളിരുന്നു.

കുറേ ബിസ്സിനസ്സ്പരമായ സംസാരത്തില്‍ അവള്‍ മുഴുകി. ഏതൊക്കെയോ വീസ, റിക്രൂട്ട്മെന്റ്, ഇന്റര്‍‌വ്യൂസ്, സൗദി, ദുബായ് എന്നൊക്കെ അവള്‍ പറയുന്നത് കേട്ട് 'ആ ആര്‍ക്കറിയാം' എന്ന ഭാവേന ഞാന്‍ ആ ദേഹത്ത് മുട്ടീമുട്ടീലാ എന്നപോലെ കുലുങ്ങുംഓട്ടോയിലിരുന്നു. എന്റെ മൊബൈലില്‍ ഒരു മിസ്സ്കാളെങ്കിലും അന്നേരം ആരെങ്കിലും അടിച്ചിരുന്നെങ്കില്‍ എന്ന് തോന്നാതെയിരുന്നില്ല. ഞാനും ഒരു ബിസ്സിക്കാരന്‍ ആണെന്ന് അവളറിയട്ടെ എന്നൊരു വ്യാമോഹം, ആശ..

അവള്‍ പറഞ്ഞ കോഫീബീന്‍സിനു മുന്നില്‍ ഓട്ടോ നിന്നു. ഇത്രപെട്ടെന്ന് എത്തേണ്ടിയിരുന്നില്ല. ഒരു നൂറു മൈല്‍ ദൂരമെങ്കിലും അങ്ങനെ കുലുങ്ങി തട്ടിമുട്ടി ഇരുന്ന് അതുമിതും മിണ്ടിപ്പറഞ്ഞ് ഇരിക്കാന്‍ പൂതി വന്നുതുടങ്ങിയതായിരുന്നു. പറഞ്ഞിട്ടെന്താ സ്ഥലമെത്തിയില്ലേ. ഹൈഹീല്‍ഡിട്ട ബ്ലോഗിണിയുടെ കാലുകള്‍ നിലം തൊട്ടു. മഴയ്ക്ക് ശമനമുണ്ട്. അവള്‍ വാനിറ്റിബാഗുതുറന്ന് ഓട്ടോക്കൂലി കൊടുക്കുന്നത് എന്നെ കൊച്ചാക്കാന്‍ ആയിരുന്നില്ലേ എന്ന് എന്റെ ഉള്ളിലിരുന്നാരോ ചോദിച്ചു. ഞാന്‍ ചാടിയിറങ്ങി ആ മെലിഞ്ഞകൈയ്യില്‍ ആട്ടോമാറ്റിക്കായി പിടിച്ച് തടഞ്ഞു. എന്നിട്ട് എന്റെ പേഴ്സ് എടുത്ത് അതിലെ അഞ്ഞൂറു ഉറുപ്പിക എടുത്തപ്പോള്‍ ഓട്ടോക്കാരന്‍ കൈമലര്‍ത്തി. ചില്ലറ നഹി നഹി.

കോഴിക്കോട്ടെ ഓട്ടോക്കാര്‍ സത്യസന്ധതയ്ക്ക് പണ്ടേ പേരുകേട്ടവരല്ലേ. ഇത്രേം ഓടിയിട്ടും മീറ്ററിലെ പതിനെട്ട് രൂ. എഴുപ്പത്തഞ്ച് പൈ മതിയത്രേ. അതവള്‍ തന്നെ ബാഗില്‍ നിന്നും കൊടുത്തു. (ഞാന്‍ ഊറിച്ചിരിച്ചു. ഇതെന്റെ സ്ഥിരം നമ്പറാണെന്ന് അവരറിയില്ലാലോ. എവിടെപ്പോയാലും അഞ്ഞൂറു രൂ നോട്ട് എത്രവട്ടം എന്നെ ഇത്തരം ഘട്ടങ്ങളില്‍ രക്ഷിച്ചിരിക്കുന്നു. ഈ നോട്ട് വെളിയിലെടുത്ത് പേഴ്സില്‍ മടക്കിവെച്ച് വെച്ച് മുഷിഞ്ഞുതുടങ്ങിയിട്ട് മാസം ഒന്നായിരിക്കുന്നു.)

പലവിധ കാപ്പികളും ബര്‍ഗറുകളും സാന്‍‌വിച്ചുകളും തിന്നുകൊണ്ട് ഇണക്കിളികളും ചെല്ലക്കിളികളും ഇരിക്കുന്ന കോഫിബീന്‍സിന്റെ ഒരു കോര്‍ണറില്‍ അവളും ഞാനും ഇരുന്നു. മെനു നോക്കി അറിയാമ്പാടില്ലാത്ത ഐറ്റംസ് അവളോര്‍ഡര്‍ കൊടുത്തിട്ട് പിന്നേം മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ബിസ്സിനസ്സ് ടാക്കില്‍ പെട്ടുപോയി. അന്നേരം രണ്ടാം മൊബൈലിലും ആരോ വിളിച്ചു. ആദ്യത്തെ ടാക്ക് നിറുത്തി പിന്നെ വിളിക്കൂ എന്നും പറഞ്ഞ് അത് ഇത് അറ്റന്‍ഡ് ചെയ്തു. എനിക്ക് കോട്ടുവാ വന്നത് കണ്ടിട്ടോ എന്തോ അവള്‍ അയ്യോടാ എന്നപോലെ ബിസ്സിനസ്സ് ടാക്ക് നിറുത്തീട്ട് ചാറ്റ് ആരംഭിച്ചു.

'എന്താ ഏറാടാ വിവാഹം ചെയ്യാത്തെ? മുടിയെല്ലാം പോയിത്തുടങ്ങീലേ? ഉള്ളതില്‍ നരയും വന്നുതുടങ്ങീട്ടും വൈ ആര്‍ യു നോട്ട് ഗെറ്റിംഗ് മാരീഡ്?'

'ഇയാള്‍ക്ക് എന്താ എന്നെ കെട്ടാന്‍ വല്ല പ്ലാനും ഉണ്ടോ?' എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും അനന്തരഫലം എന്താവും എന്നറിയാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഒരു പുഞ്ചിരിയിലൊതുക്കി ഞാന്‍ ഇരുന്നു.

'എന്റെ മുന്‍‌കാല ജീവിതകഥ ഒന്നുമറിയാതെയാണ്‌ സ്നേഹിത ഇത് ചോദിച്ചത്. അതുപോട്ടെ, ബ്ലോഗിണിയുടെ ജീവിതം വിരോധമില്ലേല്‍ ഒന്ന് കേട്ടാല്‍ കൊള്ളാം.'

'അയ്യട എന്നിട്ട് വേണം ബ്ലോഗായ ബ്ലോഗിലൊക്കെ പോസ്റ്റിട്ട് എന്നെ നാറ്റിക്കാന്‍ അല്ലേ?'

'ഇനി ഇട്ടാലും ഞാന്‍ ബ്ലോഗിണി എന്നേ ഇടൂ. പേരിടില്ല. ഇനി പേര്‌ നിര്‍ബന്ധമാണേല്‍ റജീന എന്നോ അജിത എന്നോ ഇട്ടോളാം. എന്താ പോരേ?'

'അറിയാല്ലോ. ഞാന്‍ ഇത്തിരി വിഐപീസുമായും സാംസ്കാരികവ്യക്തികളുമായും നല്ല പരിചയമുള്ള ആളാണ്‌. അവര്‍ക്കെല്ലാം അതുവായിച്ചാല്‍ അത് ഞാന്‍ ആണെന്നറിയും. ഇപ്പോ ഏറാടനെ പരിചയമായതും അങ്ങനെയല്ലേ?'

ഞാന്‍ ഒന്ന് നിവര്‍ന്നിരുന്നു. ബെയറര്‍ കോഫി കൊണ്ടുവന്നു. അത് കൊറേശ്ശെ രുചിച്ച് ഞങ്ങളിരുന്നു. പിന്നീട് അവള്‍ ജീവിതകഥ ഒരു ചെറുകഥയായി പറഞ്ഞുതന്നു. ശരിക്കും പാവം ഒരു ദുരന്തനായിക ആണെന്നറിഞ്ഞപ്പോള്‍ എന്റെ ജീവിതകഥയൊന്നും ഒരു മണ്ണാങ്കട്ടയും അല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു സോഫ്റ്റ് കോര്‍ണര്‍ എനിക്കപ്പോള്‍ ആ കോര്‍ണറിലിരുന്നപ്പോള്‍ തോന്നി.

ഇനിയും എന്റെ ജീവിതകഥ അവളോട് മറച്ചുവെക്കുന്നത് നീതിയല്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ മനസ്സില്ലാമനസ്സോടെ എന്റെ കഥയും പറഞ്ഞു. അതുകേട്ടപ്പോള്‍ അവള്‍ ദുഖിതയായി. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ക്ഷോഭിതനായിക്കൊണ്ട് തെറ്റു ചെയ്തതിന്‌ എന്റെ സ്വന്തം കുഞ്ഞിനെ എന്നെ ഒരിക്കല്‍ പോലും കാണിക്കാതെ, പേരുപോലും അറിയിക്കാതെ വളര്‍ത്തുന്ന എന്റെ ജീവിതസഖി ആയിരുന്ന ആ പെണ്ണിനെ അവള്‍ക്കും വെറുപ്പായി. ആ കുഞ്ഞിന്റെ മുഖം ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍ സ്നേഹിത ഞെട്ടിയത് ഞാനറിഞ്ഞു.

'ഒരുകണക്കിനു നോക്കിയാല്‍ നമ്മളിരുവരും ഒരേ തൂവല്‍‌പക്ഷികളാണല്ലേ ഏറാടാ? തുല്യദു:ഖിതര്‍. എനിക്ക് എന്റെ കുഞ്ഞിനെ കാണാനെങ്കിലും സാധിക്കുന്നുണ്ട്. ആ വ്യത്യാസം മാത്രം. ഡോണ്ട് വറി. ഒരു നല്ല മൊഞ്ചത്തിയെ വിവാഹം ചെയ്യൂ. ഇങ്ങനെ എത്രകാലം ഇനിയും ഏകാകി ആയി ജീവിക്കും നീ?'

'അറിയില്ല. ആരെങ്കിലും എല്ലാം അറിഞ്ഞ് മനസ്സിലാക്കി വരുന്നത് വരെ, അല്ലെങ്കില്‍ എല്ലാം ഒത്തുവരുന്നതുവരെ..'

ഞങ്ങള്‍ എഴുന്നേറ്റു. കുറേദിവസം പേഴ്സില്‍ മടക്കിച്ചുളിച്ചുവെച്ചിരുന്ന അഞ്ഞൂറു രൂപാ നോട്ട് തുറന്ന മനസ്സോടെ ഞാന്‍ കോഫീബീന്‍സില്‍ അവള്‍ എതിര്‍ത്തിട്ടും ബില്ലോടുകൂടി കൊടുത്ത് ബാക്കി വാങ്ങി ഒരുമിച്ച് പുറത്ത് ഇറങ്ങിനിന്നു. വീണ്ടും അവള്‍ക്ക് കാള്‍ വന്നു. ബിസ്സിനസ്സ് കാള്‍സ്. ഫ്ലൈറ്റ് ടൈം, ലേബേഴ്സ് വീസാ എന്നൊക്ക് കേട്ട് ഞാന്‍ മാറിനിന്നു. അവള്‍ക്ക് ആകര്‍ഷണമൊക്കെയുണ്ട്. കമ്പനി തലപ്പത്തിരിക്കാനുള്ള പവര്‍ ആ സ്ലിം ബോഡിയില്‍ നിറഞ്ഞിരിപ്പുണ്ട്.

'സോറീട്ടോ. ബിസ്സിനസ്സ് കാള്‍സാ. ഞാന്‍ പറായാന്‍ വിട്ടുപോയി. ട്രാവല്‍ ടുര്‍സ് ബിസ്സിനസ്സ് റണ്‍ ചെയ്യ്ന്ന കാര്യം. ഒത്തിരി വീസാ പാസ്സായിട്ടുണ്ട്. അതിന്റെ തിരക്കിലാ. എല്ലാം ഓക്കെ ആയാല്‍ നല്ലൊരു തുക കിട്ടും. കെട്ട്യോന്‍ ഇല്ലെങ്കിലും അവന്‍ തന്നിട്ടുപോയ കുഞ്ഞിനെ എനിക്ക് പോറ്റണ്ടേ? മുസ്ലിം പെണ്ണാണെന്ന് പറഞ്ഞ് അടുക്കളയില്‍ മാത്രം ഒതുങ്ങാനൊന്നും എനിക്ക് പറ്റില്ല. പലരും നെറ്റിചുളിക്കുന്നുണ്ടെങ്കിലും അപവാധം പറയുന്നുണ്ടെങ്കിലും നെവര്‍ മൈന്‍ഡ്!'

സ്നേഹിതയുടെ ചങ്കൂറ്റത്തില്‍ എനിക്ക് അഭിമാനം തോന്നി. ഞാന്‍ പുഞ്ചിരിച്ചു നിന്നു. ഒരു പക്ഷെ എന്നെ ഒഴിവാക്കി എന്നെന്നേക്കുമായി എന്റെ കുഞ്ഞിനെ അടര്‍ത്തി മാറ്റിക്കൊണ്ടുപോയ ആ സ്ത്രീയും കുഞ്ഞിനെ പോറ്റാന്‍, ജീവിതപാതയില്‍ അടരാതെ പതറാതെ മുന്നേറുവാന്‍, ഇവളെപ്പോലെ പാടുപെടുന്നുണ്ടാവും എന്നോര്‍ത്ത് എന്റെ കണ്ണുകള്‍ സജലങ്ങളായി.

സ്നേഹിത അരികെ വന്നു. വാ ഒരിടം വരെ കൂടി പോകാനുണ്ടെന്നും അവിടെവരെ ഒരുമിച്ച് എന്തെങ്കിലൊക്കെ സംസാരിച്ച് പോകാമെന്നും പറഞ്ഞപ്പോള്‍ നഷ്‌ടസ്വപ്നങ്ങള്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നില്ലാതായി.

'എവിടേക്ക്?'

'എന്താ പേടിയാണോ? വാ പറയാം.' എന്ന് സ്നേഹിത ചിരിച്ചുകൊണ്ട് പറഞ്ഞു.

മഴ തോര്‍ന്ന പാതയിലൂടെ മഴവെള്ളം കെട്ടിനില്‍ക്കുന്ന ഓരത്തൂടെ ഞങ്ങള്‍ മഴവെള്ളക്കെട്ടിലെ പ്രതിബിംബങ്ങളെ കണ്ടില്ലെന്ന് നടിച്ച് നടന്നു. ഒരിടവഴിയിലൂടെ ആയിരുന്നു പോയത്. ഏറെനേരം ഞങ്ങള്‍ക്ക് ഒന്നും പറായാന്‍ വിഷയങ്ങളില്ലാതെയായി നിശ്ശബ്ദരായി നീങ്ങി. ജീവിതദുരന്തങ്ങള്‍ പേറുന്ന രണ്ട് പേടകങ്ങള്‍ അങ്ങനെ മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടവഴിയിലൂടെ പോയിക്കൊണ്ടിരുന്നു. എവിടേക്ക് എന്നറിയാതെ?

അവള്‍ മൊബൈല്‍ ഫോണെടുത്ത് ഡയല്‍ ചെയ്തു. നടത്തം സ്ലോ ആക്കി. ഞാന്‍ മുന്നിലായിരുന്നു.

'ഹലോ ടാജ് റെസിഡന്‍സി?'

ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അല്പം പിറകിലായി അവള്‍ സംസാരിക്കുന്നത് കേട്ടുകൊണ്ട് നടത്ത തുടര്‍ന്നു. ഇവള്‍ എന്തിനാ കോഴിക്കോട്ടെ മുന്തിയ ഹോട്ടലായ ടാജിലൊക്കെ വിളിക്കുന്നതാവോ എന്നു വിചാരിച്ചപോഴേക്കും...

'എ ഡീലക്സ് ഡബിള്‍ റൂം ഫോര്‍ വണ്‍ നൈറ്റ്. യെസ്, റ്റുനൈറ്റ്, പ്ലീസ് ബുക്കിറ്റ് നൗ ഇന്‍ ദി നെയിം ഓഫ്..............'

അതുകേട്ടപ്പോള്‍ എന്റെ ഉള്ളം അലയടിച്ചുയര്‍ന്നു. എന്റെ രോമങ്ങള്‍ എഴുന്നുനിന്നു. ആ നിമിഷം ശരിക്കും ഞാന്‍ രോമാഞ്ചകഞ്ചിതകുഞ്ചിതന്‍ ആയിമാറി. ഞാന്‍ എന്റെ പേഴ്സില്‍ കൈവെച്ചു. സാരമില്ല, എടിയെം കാര്‍ഡുണ്ടല്ലോ, എക്കൗണ്ടില്‍ കാശുമുണ്ട്. അഡ്ജസ്റ്റ് ചെയ്യാം. എന്നൊക്കെ സാത്താന്‍ ഡ്രീംസ് ഞൊടിയിടയ്ക്കുള്ളില്‍ മിന്നിത്തെളിഞ്ഞു. എന്റെ തലകറങ്ങി.

അവളെ നോക്കുമ്പോള്‍ അവള്‍ ഒന്നല്ല, രണ്ടല്ല, പത്താളായി എന്റെ റെറ്റിനയിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന പോലെ.

'മൈ ഡിയര്‍ ബ്ലോഗിണീ, ടാജ് എങ്കില്‍ ടാജ്, ഫോര്‍ വണ്‍ ആന്റ് ഓണ്‍ലി വണ്‍ നൈറ്റ്, വൈ നോട്ട്?! എന്നൊക്കെ വിളിച്ചു കൂവണമെന്ന് തോന്നി.'

മൊബൈല്‍ വാനിറ്റിബാഗില്‍ വെച്ച് സിബ്ബ് അടച്ച് അവള്‍ എന്നരികില്‍ എത്തി. എനിക്ക് വീണ്ടും ശബ്‌ദം പോയിക്കിട്ടി. എന്റെ ഹൃദയം പെരുമ്പറയടി ആരംഭിച്ചു. കൊള്ളാം ബ്ലോഗിണീ, ഒരു രാത്രി നമുക്ക് എല്ലാം മറന്നുല്ലസിക്കാം, എന്നെന്നേക്കും സ്മരിക്കപ്പെടാന്‍ ഒരേയൊരു നൈറ്റ്, അല്ലേ? ഞാന്‍ മനസ്സില്‍ മന്ത്രിച്ചു.

'എന്താ ഒന്നും മിണ്ടാതെ നോക്കുന്നത്?'

'ഊഹും ഹൊന്നൂല്ലാ. ടാജ് റെസിഡന്‍സി എത്താറായല്ലോ?'

'അതിന്‌ നമ്മള്‍ അങ്ങോട്ടല്ലാലോ പോകുന്നത്, ഏറാടാ?'

ഞാന്‍ സ്തബ്‌ദനായിപ്പോയി. പിന്നെ? പിന്നെ നാം എങ്ങോട്ടാ? അപ്പോ ആ ഡീലക്സ് റൂം ബുക്ക് ചെയ്തത്? ഇന്നത്തെ രാത്രി ഡബിള്‍ ബെഡ്? എന്റെ അന്തരംഗം യുദ്ധരംഗമായി നൂറായിരം ചോദ്യങ്ങളെ തൊടുത്തുവിടാനൊരുങ്ങിനിന്നു. അന്നേരം അടുത്തുള്ള ചര്‍ച്ചിലെ മണി മുഴങ്ങിക്കേട്ടു.

ചോദിക്കുന്നേനും മുന്നെത്തന്നെ അവള്‍ കൂളായി ചിരിച്ചുകൊണ്ട് പറഞ്ഞു.

'നേരത്തെ പറഞ്ഞില്ലേ. സൗദിയിലേക്ക് ആയിരം ലേബര്‍ വീസാ വന്നകാര്യം. ആ കമ്പനീടെ മൊതലാളി സൗദിക്കിളവന്‍ ഇന്ന് കരിപ്പൂരീല്‍ വന്നിറങ്ങും. മൂപ്പര്‍ക്കും മാനേജര്‍ക്കും കൂടി രാത്രി തങ്ങാനുള്ള മുറിയാ ഇപ്പോ വിളിച്ച് ബുക്ക് ചെയ്തത്. വാ നമുക്ക് നടക്കാം.'

'ശ്ശെ. ഞാന്‍ എന്തൊക്ക്യോ വിചാരിച്ചൂട്ടോ. ബ്‌ഹീഹീ..'

ജീവിതത്തില്‍ ഇനിയും ഇളിയാന്‍ എത്രയോ ബാക്കി എന്നപോലെ ഇളിച്ചുകൊണ്ട് ഞാന്‍ അത്രമാത്രം അറിയിച്ചു.

'അയ്യട, മോനേ, അങ്ങനെ കാടുകേറി വിചാരിക്കാതെ വന്നേ?'

'എങ്ങോട്ടാവോ?'

'എന്റെ ഒരു ചുരിദാര്‍ സെറ്റ് തയ്പ്പിച്ചത് ഇന്നുകിട്ടും. അത് മേടിച്ച് നമുക്ക് തല്‍ക്കാലം പിരിയാം. വാ.'

അപ്പോഴും എന്റെ കൈ പേഴ്സില്‍ തടഞ്ഞത് എന്ത് റിപള്‍സീവ് റിയാക്ഷന്‍ ആവും! സ്വപ്നങ്ങള്‍ തട്ടിത്തകര്‍ത്ത് കുപ്പത്തൊട്ടിയിലിട്ട ടാജ് എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തലയെടുപ്പോടെ പ്രകാശവലയത്തില്‍ കുളിച്ചുനിന്നതിന്റെ സമീപത്തെ ഒരു ടെയിലര്‍ ഷോപ്പില്‍ അവള്‍ കയറി. ഞാന്‍ വെളിയില്‍ കാത്തുനിന്നു. അല്പം കഴിഞ്ഞ് അവള്‍ തയ്പ്പിച്ച ചുരിദാര്‍ പൊതിഞ്ഞുവാങ്ങി വന്നു. അവള്‍ തന്നെ കാശ് കൊടുത്തിരുന്നു.

വീണ്ടും ബ്ലോഗിണിയും ഈ ബ്ലോഗനും ഒരു ഓട്ടോയില്‍ കയറി. നാലാം ഗേറ്റിനരികെ വാഹനവ്യൂഹത്തില്‍ ഞങ്ങളും കടന്നുപോകാനുള്ള തീവണ്ടി വരുന്നത് അക്ഷമയോടെ നോക്കി ഇരുന്നു. തീവണ്ടി ഉഗ്രശബ്‌ദത്തോടെ കടന്നുപോയി. ലെവല്‍ ക്രോസ്സ് കടന്ന് ഞങ്ങളും യാത്ര തുടര്‍ന്നു. പാളയം ബസ്സ് സ്റ്റാന്‍ഡ് എത്താറായപ്പോള്‍ ഞാന്‍ ഇറങ്ങി. അവള്‍ക്ക് ഇനിയും പോകാനുണ്ട്.

ഇനിയും കാണാമെന്ന പ്രതീക്ഷയോടെ ഒരു ഷേയ്ക്ക് ഹാന്‍ഡോടെ സ്നേഹിതയോട് യാത്ര ചോദിച്ച് എനിക്കുള്ള ബസ്സില്‍ കയറാനുള്ള വെമ്പലോടെ ആള്‍ക്കൂട്ടത്തിലൂടെ നടന്നു.

ഇത് അവളും വായിക്കുന്നുണ്ടാവാം എന്ന് മനസ്സ് പറയുന്നു. ഇനിയും അവളെ കണ്ടുമുട്ടുമെന്നും മനസ്സ് മന്ത്രിക്കുന്നു..

(അവസാനിച്ചു.)

Sunday, 8 March 2009

ബ്ലോഗിണിയെ സന്ധിച്ച വേള!

ദുബായ് വിട്ടുവന്ന് ഇനിയെന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ കഴിഞ്ഞുകൂടാന്‍ തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞ വേള. നാന, ചിത്രഭൂമി വാരികകള്‍ കരണ്ടുതിന്നുതീര്‍ത്ത് ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍ മൊബൈല്‍ ഫോണ്‍ശബ്ദം കേട്ട് ഞാന്‍ ഈര്‍ഷ്യയോടെ 'ഹലോ' ചൊല്ലി.

'ഹലോ അറിയോ?' - ഒരു കിളിനാദം ആയിരുന്നു അത്.

ഇതേതാണാവോ എന്നറിയാതെ ഞാന്‍ ഉഴറിക്കിടന്നു. തലയിണ കെട്ടിപ്പുണര്‍ന്ന് മൊബൈല്‍ ചെവിയോടടുപ്പിച്ച് നാനയുടെ മുഖചിത്രത്തിലെ സുന്ദരിയാമൊരു നടിയുടെ അഴകുമേനി നോക്കി പലരേയും ഊഹിച്ചുപോയി. വല്ല പേരും പറഞ്ഞ് അവളാണോ എന്ന് ചോദിച്ച് പുലിവാല്‍ പിടിക്കേണ്ടാന്ന് കരുതി ചുമ്മാ ചിരിച്ചുകൊണ്ട് സുല്ലിട്ടു.

'ഒന്നോര്‍ത്തു നോക്ക്യേ ഏറാടാ' എന്നായി പിന്നെ ആ ചെല്ലക്കിളി.

'ഉം ഉം.. ഒരു ക്ലൂ?' എന്ന് ഞാനും.

'നാം ഓര്‍ക്കൂട്ടിലൂടെ പരിചയപ്പെട്ടതാ. പിന്നെ ഏറാടന്റെ കഥകള്‍ വായിച്ച് വിമര്‍ശിക്കാറുള്ള ഒരു ബ്ലോഗിണിയും.. മനസ്സിലായില്ലാ?'

'എന്റെ ബ്ലോഗിണീ ഇനി ക്ഷമയില്ല. പറയൂ ഭവതീടെ നാമം എന്താണ്‌?'

എന്റെ ക്ഷമ ശരിക്കും നശിച്ചു. ഉറക്കവും പോയിക്കിട്ടി. ആകെ ഉല്ലാസം പടര്‍ന്നുകയറി.

'അങ്ങനെ പേരൊന്നും ഇപ്പോ പറയാന്‍ പറ്റില്ല.'

??!

ഇനി ആരെങ്കിലും കളിപ്പീരുമായി ഇറങ്ങിയതാണോ എന്നെനിക്ക് തോന്നി. ശരിക്കും കലിപ്പും തോന്നിത്തുടങ്ങി.

'എന്റെ ഉച്ചമയക്കം കെടുത്താന്‍ തന്നെ തുനിഞ്ഞിറങ്ങിയ ബ്ലോഗിണീ, പേരു പറയാന്‍ മനസ്സില്ലാത്ത അനോണിനീ.. എന്നാ ഫോണ്‍ വെച്ചേച്ച് വല്ല പോസ്റ്റും ബ്ലോഗൂ.. ഞാന്‍ കിടന്നുറങ്ങിക്കോട്ടെ'

അതിനുത്തരമായി മധുരോദാത്തമായ കുറുകലോടെ ചിരി എന്റെ കാതില്‍ വന്നുപതിച്ചു.

'ഏറാടാ ഒരു കാര്യം ചെയ്യാവോ?'

ഓ അതാണോ. ദുബായീല്‌ പലരുടേയും പറ്റിക്കല്‍സ് കണ്ടിട്ടുണ്ട്. ഒരിക്കല്‍ എന്റെ മൊബൈലില്‍ ഒരു കിളിനാദം വന്നു. നല്ല ഇമ്പമാര്‍ന്ന കളമൊഴി. ആരോടെങ്കിലും പറയോ, പറയില്ലാലോ, എന്നാ പറയട്ടെ? എന്നൊക്കെ കൊഞ്ചിക്കുഴഞ്ഞ് ഒരു ചെല്ലക്കിളി നമ്മളെ വട്ടാക്കീട്ട് ഒടുക്കം ചോദിക്കുന്നത് എന്താന്നറിയോ? ഒരു അന്‍‌പത് പൈസ തര്വോ എന്ന്! അത് റിക്കാര്‍ഡ് ചെയ്ത മെസ്സേജ് ആയിരുന്നെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും ഒരു അബദ്ധമെങ്കിലും പിണയണം. ഞാനിപ്പഴും അതുപോലെ വല്ലതുമാവും എന്ന് കരുതി. പക്ഷെ..

'ഞാനിന്ന് വൈകിട്ട് അഞ്ചുമണിക്ക് ബീച്ച് റോഡിലെ കോഫിബീന്‍സിനു മുന്നില്‍ വരാം. ഏറാടന്‍ വരണം. അവിടെവെച്ച് സസ്പെന്‍സ് പൊളിക്കാം. എന്താ?'

'ശെരി. വന്നേക്കാം. പക്ഷെ, ഊരും പേരും അറിയാത്ത അനോണി ബ്ലോഗിണിയെ ഞാന്‍ എങ്ങനെ തിരിച്ചറിയും?'

വീണ്ടും മനം മയക്കുന്ന ചിരി മൊബൈലില്‍ കേള്‍ക്കായി.

'എന്റെ മണ്ടന്‍ ഏറാടാ, നേരില്‍ കണ്ടിട്ടില്ലേലും ഏറാടനെ എനിക്ക് കണ്ടാലറിയാലോ. അവിടെ വരൂ. ഞാന്‍ പിടിച്ചോളാം. ട്രീറ്റ് എന്റെ വക ആയിക്കോട്ടെ. ഓക്കേ?'

'ഓക്കെങ്കിലോക്കെ.'

ഫോണ്‍ കട്ടായി. ഞാന്‍ വാച്ചില്‍ നോക്കി. മൂന്നര മണി. ഇനി ഉറക്കം കിട്ടൂല. ഞാന്‍ മലര്‍ന്ന് കിടന്ന് അട്ടത്ത് നോക്കി ആലോചിച്ചു. അതാരാവും ആ ബ്ലോഗിണി? ഇഞ്ചിപ്പെണ്ണ്? ഹേയ് അല്ല. ഇഞ്ചി അമ്മാതിരി ട്രീറ്റ് ഒന്നും തരാന്‍ ആയിട്ടില്ല. കാന്താരിക്കുട്ടി? നോ. കൊച്ചുത്രേസ്യ? ഛായ്, നെവര്‍. കാണണം എന്നുണ്ടേലും ആ കത്തി സഹിക്കാന്‍ ഇനിയൊരു ജന്മം കൂടി വേണ്ടിവരുമെന്ന് അറിയാവുന്നതിനാല്‍ ഇത് കൊച്ചുത്രേസ്യ അല്ലാ. പ്രിയാ ഉണ്ണികൃഷ്ണന്‍? അവര്‍ അമേരിക്കായിലല്ലേ? കോഴിക്കോട്ട് കേന്ദ്രീകരിച്ച് ഏതാണിമ്മാതിരി അനോണി??

ഞാന്‍ എഴുന്നേറ്റ് കുളിക്കാന്‍ കയറി. കുളിയും കഴിഞ്ഞ് വസ്ത്രം മാറി ദുബായീന്ന് കൊണ്ടുവന്ന സ്പ്രേ പൂശി ഉടനെ നഗരത്തിലേക്ക് പുറപ്പെട്ടു. പതിനഞ്ചുമിനിറ്റ് ബസ്സില്‍ തൂങ്ങിക്കിടന്നാടി സിറ്റി എത്താറായപ്പോള്‍ മഴ ചാറാന്‍ തുടങ്ങി. ബസ്സില്‍ പലരും മഴയെ ശപിക്കുന്നത് കേട്ടു. എനിക്ക് ആഹ്ലാദമാണ്‌ തോന്നിയത്. ഇതുവരെ കാണാത്ത ഒരു പെണ്‍ സുഹൃത്തിനെ കാണാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ മഴ വരുന്നത് സിനിമയിലും കഥകളിലും മാത്രമല്ല ജീവിതത്തിലും അതിരസകരമാണ്‌ എന്നുതോന്നി.

പാളയം ചിന്താവളപ്പില്‍ ബസ്സില്‍ നിന്നും ഞാന്‍ തോരാമഴയിലേക്ക് ചാടിയിറങ്ങി. കുട ചൂടി അലസം പോകുന്നവരെ കണ്ടപ്പോള്‍ അസൂയ തോന്നാതിരുന്നില്ല. മൊബൈല്‍ എടുത്തു നോക്കുമ്പോള്‍ നാല്‌ മിസ്സ്ഡ് കാള്‍സ്. എല്ലാം ആ ബ്ലോഗിണീടെ നമ്പര്‍സ്. ടൈം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു! ഞാന്‍ മഴ നനഞ്ഞുകൊണ്ട് ഒരു ഓട്ടോയില്‍ ഓടിക്കയറി. ബ്ലോഗിണിയെ വിളിച്ച് പറഞ്ഞു. അവള്‍ അവിടെയല്ല അത്രേ. എന്നോട് അവള്‍ നില്‍ക്കുന്ന ഇടം പറഞ്ഞുതന്നു. ഓട്ടോ അങ്ങോട്ട് പാഞ്ഞു.

'അല്ലാ ബ്ലോഗിണീ. അവിടെ നില്‍ക്കുന്നോരുടെ കൂട്ടത്തില്‍ ഞാനെങ്ങനെ നിന്നെ കണ്ടുപിടിക്കും?'

'വെളുത്ത ചിരിദാറണിഞ്ഞ് നീലക്കുട പിടിച്ച് ഞാനിവിടെ നില്‍പ്പുണ്ട്. മഴ കാരണം ഇവിടെ നില്‍ക്കുന്നതാ. വേഗം വരില്ലേ?'

ഓട്ടോ മിഠായ് തെരുവിലൂടെ വെള്ളം തെറുപ്പിച്ച് മഴയത്ത് ആടിയുലഞ്ഞോടി. എന്റെ മനം തുള്ളിത്തുളുമ്പി. ഇതുവരെ കാണാത്ത ഓര്‍ക്കൂട്ടിലെ ബ്ലോഗിണിയെ സന്ധിക്കുവാന്‍ പോകുന്നേരം മഴയുടെ നൃത്തം നിറുത്താതെ തുടരട്ടെ എന്നാശിച്ചു.

(ശേഷം ഭാഗം ഉടനെ../)

Tuesday, 13 May 2008

എന്റെ എസ്സെസ്സെല്‍സി റിസെള്‍ട്ട്‌!

ഞാന്‍ പത്താം തരത്തില്‍ പ്രവേശിക്കുന്നത്‌ പത്തൊമ്പത്‌ കൊല്ലങ്ങള്‍ക്ക്‌ മുന്നെയുള്ള കാലത്തായിരുന്നു. എന്റെ ഉമ്മയെ പത്താം ക്ലാസ്സില്‍ ഹിന്ദി പഠിപ്പിച്ച ശോശാമ്മ ടീച്ചര്‍ തന്നെയായിരുന്നു എന്റേയും ക്ലാസ്സ്‌ ടീച്ചര്‍! അതുകൊണ്ടുതന്നെ ഒന്‍പതാം തരം വരെ ഉണ്ടായിരുന്ന പോക്കിരിത്തരങ്ങളും വായ്‌ നോട്ടവും അല്‍പസ്വല്‍പം കണ്‍ട്രോള്‍ ആക്കേണ്ടിവന്നത്‌ എന്നെ എരിപിരികൊള്ളിച്ചു.

എന്റെ ഉമ്മ ശോശാമ്മടീച്ചറുടെ ശിഷ്യ ആയിരുന്ന വിവരം ഞാന്‍ തന്നെ വല്യ ഗെറ്റപ്പില്‍ സഹപഠിതാക്കളുടെ മുന്നീന്ന് പറഞ്ഞത്‌ വടികൊടുത്ത്‌ അടിവാങ്ങുക എന്ന് കേട്ടിരുന്ന ചൊല്ല് അര്‍ത്ഥവത്താകുന്നത്‌ അനുഭവിച്ചറിഞ്ഞതായിരുന്നു.

എന്തിനും ഏതിനും ശോശാമ്മ ടീച്ചര്‍ എന്നെ വിളിച്ച്‌ ക്ലാസ്സിനൊരു മാതൃകാബാലനാക്കാന്‍ ശ്രമിച്ചു. പണ്ടുകാലത്ത്‌ അതായത്‌ ടീച്ചറുടെ ചെറുപ്പകാലത്ത്‌ ഉമ്മ ബാലിക ആയിരുന്നപ്പോള്‍ പഠിപ്പിച്ച്‌ ഹിന്ദിയില്‍ ഫുള്‍ മാര്‍ക്ക്‌ മേടിച്ചുകൊടുത്തെന്നു കരുതി മകന്‍ അങ്ങിനെ ആയിക്കൊള്ളണമെന്ന് ടീച്ചര്‍ക്കൊരു വാശി ഉള്ളതുപോലെ. ക്ലാസ്സിലെ ലീഡര്‍ സാജു ആയിരുന്നിട്ടും ചോക്കെടുക്കാനും കോമ്പസിഷന്‍ ബുക്കുകെട്ട്‌ താങ്ങിയെടുത്ത്‌ വരാനുമൊക്കെ ശോശാമ്മ ടീച്ചര്‍ എന്നെ സ്‌റ്റാഫ്‌ മുറിയിലേക്ക്‌ ഓട്ടിച്ചുവിടും. ടീച്ചറുടെ കണ്ണെത്തും ദൂരം വരെ ബെന്‍ ജോണ്‍സണ്‍ കണക്കെയോടിയിട്ട്‌ പിന്നെ വരാന്തയിലൂടെ പതുക്കെ നടന്ന് അപ്പുറത്തെ ടാപ്പിലെ വെള്ളം മോന്തിക്കുടിച്ച്‌ സാവധാനം ബുക്കുകെട്ടും താങ്ങി തിരിച്ചെത്തും. വൈകിയതെന്തേ എന്നുചോദിച്ചാല്‍ പുസ്‌തകഭാരം കാരണമെന്ന് പറഞ്ഞ്‌ ക്ഷീണിച്ച്‌ ബെഞ്ചില്‍ പോയിരിക്കും. പിറകിലെ ബെഞ്ചിലിരുന്ന് ബുക്കിനുള്ളില്‍ ബാലരമയും 'വേറെ' രമയും ഒക്കെ മറിച്ച്‌ കഴിഞ്ഞ അക്കാലങ്ങള്‍ അയവിറക്കി അങ്ങനെയിരിക്കും. ശോശാമ്മടീച്ചര്‍ എന്നെ മുന്‍ബെഞ്ചില്‍ പ്രതിഷ്‌ടിച്ചിരുന്നു.

ബസ്സിലെ കമ്പിയില്‍ തൂങ്ങിയാടുന്നവരെ അനുസ്മരിപ്പിക്കുന്ന, സ്‌ക്കൂള്‍ വളപ്പിലെ അരയാല്‍ കൊമ്പില്‍ തലകുത്തനെയാക്കി തൂങ്ങിക്കിടക്കുന്ന വവ്വാലുകളെ ഓര്‍മ്മിപ്പിക്കുന്ന ഹിന്ദി അക്ഷരങ്ങളെ ശോശാമ്മ ടീച്ചര്‍ ബോര്‍ഡില്‍ ചോക്കമര്‍ത്തി എഴുതുമ്പോള്‍ പിന്നിലെ ബെഞ്ചിലിരുന്ന് വെളിയില്‍ നോക്കിയിരിക്കുന്ന പല്ലന്‍ സന്തോഷിനേയും ചെമ്പന്‍ സലീമിനേയും എല്ലന്‍ ബാബുരാജിനേയുമൊക്കെ ഞാന്‍ തിരിഞ്ഞുനോക്കി അയവിറക്കും. അവരുടെ അമ്മ ഉമ്മമാരൊന്നും ശോശാമ്മടീച്ചര്‍ടെ കൈയ്യീകിട്ടാത്തതല്ലേ അവരിപ്പോ അനുഭവിക്കുന്ന സന്തോഷം!

അങ്ങിനെയങ്ങിനെ പത്താം തരം അന്തിമപരീക്ഷയെത്തി. പഠിക്കാനുള്ള അവധിയെത്തി. (അതിനിടയിലുണ്ടായ ചില സംഭവവികസങ്ങള്‍ പോസ്റ്റായിട്ട്‌ പിന്നെ ഇട്ടാപ്പോരേ, നാളെ രാവിലെ പത്താം ക്ലാസ്സ്‌ റിസല്‍ട്ട്‌ പ്രഖ്യാപനം ആയതിനാല്‍ ധൃതിയില്‍ വിവരിക്കുന്നതാണിത്‌.)

പഠനയവധിക്ക്‌ തൊടിയിലെ പേരക്കാമരത്തിന്റെ കൊമ്പുകളില്‍ പുസ്തകങ്ങളുമായി വലിഞ്ഞുകയറി വായിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് പഠിക്കുന്നത്‌ ഹൃദിസ്ഥമാകുമെന്ന് പണ്ടൊരു ഔലിയ (ഋഷി) പറഞ്ഞിട്ടുണ്ടെന്ന് ഉമ്മയെ ബോധിപ്പിച്ചിട്ടാണ്‌ ഇങ്ങനെ അവസരം കിട്ടിയത്‌. ഇടയ്ക്കിടെ പേരക്ക പറിച്ച്‌ കടിച്ചുതിന്ന് വായനയും ഒപ്പം അങ്ങേതൊടിയിലേക്ക്‌ കണ്ണെറിഞ്ഞും അതങ്ങനെ തുടര്‍ന്നു.

അങ്ങേതിലെ തൊടിയിലെന്താണെന്നോ? പശുവും കിടാവും ഒന്നുമല്ല. അങ്ങേതിലെ എട്ടുവീട്ടില്‍ പിള്ളമാര്‍ എന്നറിയപ്പെടുന്ന പെണ്ണുങ്ങളുണ്ട്‌. എട്ട്‌ സഹോദരികള്‍ അവരുടെ ഉമ്മമാരൊത്ത്‌ താമസിക്കുന്നത്‌ അയല്‍പക്കത്തെ വല്യവീട്ടിലാണ്‌. മൂത്തത്‌ തൊടിയിലെ പൈപ്പിന്‍ ചുവട്ടില്‍ വന്ന് തുണികളൊക്കെ അലക്കിയിട്ട്‌ പോയാല്‍ അടുത്തതിന്റെ വരവാണ്‌. അതും അലക്കിയിട്ട്‌ പോയാല്‍ അതിനടുത്തത്‌ വരും. അങ്ങിനെ എട്ട്‌ പെണ്ണുങ്ങളും വന്നോയെന്ന് ഉറപ്പാക്കിയിട്ടേ ഞാന്‍ പേരക്കാമരക്കൊമ്പില്‍ നിന്നും താഴെ ഭൂമിയില്‍ കാലുകുത്താറുള്ളൂ. അവര്‍ ഓരോരുത്തര്‍ വേലിക്കപ്പുറം പൈപ്പ്പിന്‍ ചോട്ടില്‍ തുണികളൊക്കെ അലക്കുന്നേരം പേരക്കാമരത്തിലിരുന്ന് ഉറക്കെ പാഠഭാഗങ്ങള്‍ ഉരുവിട്ടിരിക്കുന്ന എന്നെ സഹതാപപൂര്‍വം നോക്കും. കുശലങ്ങളൊക്കെ അവര്‍ ചോദിച്ചെന്നിരിക്കും. അതിനു ചെവിയോര്‍ത്താണല്ലോ ഇരിപ്പെന്ന് അവരറിയില്ലല്ലോ. പക്ഷെ, ഈ പേരക്കാമരത്തിലെ പഠനം പെട്ടെന്ന് നിറുത്തേണ്ടിവന്നു.

കാരണം, വേറെ പള്ളീക്കൂടത്തില്‍ പഠിക്കുന്ന അവരുടെ സഹോദരന്‍ ബാബു പുസ്‌തകക്കെട്ടുകളും താങ്ങി കമ്പയിന്‍ സ്‌റ്റഡി എന്ന ചടങ്ങിനായിട്ട്‌ പ്രത്യക്ഷപ്പെട്ടു. എനിക്കെന്ത്‌ പറയാനാവും. അങ്ങിനെ ബാബുവുമൊത്ത്‌ ഞാന്‍ പിന്നെ കമ്പയിന്‍ സ്‌റ്റഡിയാക്കി. പേരക്കാമരത്തിനെ ഖേദപൂര്‍വം നോക്കിയിട്ട്‌ അപ്പുറത്തെ മുസ്ലിം പള്ളിയുടെ വാട്ടര്‍ ടാങ്കിന്റെ ചായിപ്പില്‍ പോയിരുന്ന് ഒരുമിച്ചുള്ള പഠനം തുടങ്ങി. അത്‌ പരാജയമായെന്ന് പ്രത്യേകം പറയേണ്ടല്ലോ. ബാബു ഓരോ അഞ്ചുമിനിറ്റിലും അവന്റെ പുരയില്‍ പോയി നല്ല പഴുത്ത ചോക്ക്ലേറ്റ്‌ നിറമുള്ള വാളന്‍പുളിയും കല്ലുപ്പും കൊണ്ട്‌ തിരിച്ചെത്തും. പിന്നെ പുളി കല്ലുപ്പും ചേര്‍ത്ത്‌ ഞൊട്ടിനുണഞ്ഞ്‌ എതിരേയുള്ള റബ്ബര്‍ബോര്‍ഡ്‌ വക സ്ഥലത്ത്‌ മേയുന്ന ആട്‌, മാട്‌, കോഴി, താറാവ്‌ എന്നിവയെ നോക്കി നാട്ടുവര്‍ത്തമാനം പറഞ്ഞിരിക്കും. പെട്ടെന്ന് കെട്ടുകണക്കിനുകിടക്കുന്ന പാഠപുസ്തകങ്ങള്‍ കാണുമ്പോള്‍ ഉള്‍ക്കിടിലത്തോടെ പരീക്ഷാദിനം തുടങ്ങുന്ന കൗണ്ട്‌ ഡൗണ്‍ ഞെട്ടലോടെ മനസ്സിലാക്കി വല്ലതും വായിച്ചെന്നു വരുത്തും. അവന്‍ എന്നാ മടങ്ങുന്നതെന്ന് ചോദിച്ചപ്പോള്‍ പരീക്ഷ തുടങ്ങുന്നതുവരെ ഇവിടേയൊക്കെത്തന്നെ ഉണ്ടാവുമെന്ന് ഞെട്ടലോടെ കേട്ടു. വൃഥാ ഞാന്‍ കാറ്റിലാടിനില്‍ക്കുന്ന പേരയ്ക്കാമരത്തിനെ നോക്കിപ്പോയി. വേലിക്കപ്പുറത്ത്‌ അപ്പോള്‍ അലക്കുകല്ലില്‍ തുണിയടിക്കുന്നതും ഒരു കിളിസ്വരത്തിലുള്ള മൂളിപ്പാട്ടും കേട്ടു.

വല്ലാത്ത മൂഡോഫ്‌ തോന്നിയ ഒരു ദിവസം ബാബു വരുന്നതിനും മുന്‍പ്‌ പുസ്തകക്കെട്ട്‌ ഔട്ട്‌ ഹൗസില്‍ ഭദ്രമായിവെച്ചിട്ട്‌ ഞാന്‍ മാറ്റിനി കാണാന്‍ അടുത്തുള്ള സിനിമാകൊട്ടകയില്‍ പോയി. കോട്ടയം കുഞ്ഞച്ചന്‍ പടം ആയിരുന്നു അവിടെ ഓടിയിരുന്നത്‌. അതിലെ മമ്മൂക്കാന്റെ ഇടിയും ചൂടാകലും കണ്ടുംകേട്ടും ഇടവഴി കേറി കുറുക്കുവഴിപിടിച്ച്‌ വീട്ടുപറമ്പിലെത്തി ഒളിപ്പിച്ചുവെച്ച പുസ്തകങ്ങളെടുത്ത്‌ തൊടിയിലെ പേരക്കാമരത്തെ പാസ്സ്‌ ചെയ്ത്‌ പള്ളിയുടെ വെള്ളടാങ്കിനരികിലെ സ്ഥിരം വേദിയിലെത്തി. അവിടെ പുസ്തകം തലയിണയാക്കിവെച്ച്‌ കൂര്‍ക്കം വലിച്ചുറങ്ങുന്ന ബാബുവിനെ കണ്ടു. പരിസരത്ത്‌ അങ്ങിങ്ങായിക്കിടക്കുന്ന പുളിങ്കുരുക്കളും കണ്ടു. പാവം എന്നെക്കാണാഞ്ഞ്‌ ഉറങ്ങിപ്പോയതാവും. (പാവം ബാബു ഇന്ന് നമ്മോടൊപ്പമില്ല. 1999-ല്‍ ഹാര്‍ട്ട്‌ അറ്റാക്കുവന്ന് മരിച്ചുപോയി)

കട്ടന്‍ചായ വല്ലതും കിട്ടുമോ എന്നറിയാന്‍ വീട്ടിലേക്ക്‌ ചെന്നപ്പോള്‍ ഉമ്മായുടെ അന്വേഷണം. പഠനം എത്രാമത്തെ റിവിഷന്‍ ആയെന്ന്?! ഒന്നുപോയിട്ട്‌ കാല്‍ ഭാഗം പോലും റിവിഷന്‍ ആയിട്ടില്ലെന്ന് പറയാന്‍ മനസ്സനുവദിച്ചില്ല. അവ്യക്തമായി എന്തോ എനിക്കുതന്നെ മനസ്സിലാകാത്ത മറുപടികൊടുത്ത്‌ അവിടെ പാത്രത്തില്‍ വെച്ച ചൂടാറിയ കട്ടനടിച്ച്‌ തിരികെ താവളത്തിലെത്തിയപ്പോള്‍ ബാബു കിടന്നിടത്ത്‌ പൂടപോലുമില്ല. അവന്‍ ഉണര്‍ന്നെഴുന്നേറ്റ്‌ പോയിരിക്കുന്നു. അവന്‍ കഴിച്ചിട്ട്‌ കളഞ്ഞ പുളിങ്കുരുക്കള്‍ പുളിയനുറുമ്പുകള്‍ ആന്റിനകൊണ്ട്‌ ചെക്ക്‌ ചെയ്ത്‌ വട്ടം കൂടിനില്‍ക്കുന്നുണ്ട്‌. അല്‍പം കിട്ടിയ ഏകാന്തതയില്‍ എന്തോ വാശിപ്പുറത്ത്‌ നേരം ഇരുട്ടുവോളം കൈയ്യില്‍ തടഞ്ഞ പുസ്‌തകങ്ങള്‍ വായിച്ചു. മലയാളടെക്‍സ്‌റ്റ്‌ ആയിരുന്നു കൂടുതല്‍ വായിച്ചത്‌. അതിലെ കഥകളും കവിതകളും കൊള്ളാം. ഹിന്ദി തൊട്ടുനോക്കാനേ തോന്നിയില്ല. അതുകാണുമ്പഴേക്കും ശോശാമ്മടീച്ചറുടെ വസൂരിക്കലയുള്ള മുഖം ഓര്‍മയിലെത്തും.

ഒരുനാള്‍ സ്‌ക്കൂളില്‍ ഹാള്‍ടിക്കറ്റ്‌ മേടിക്കാന്‍ പോയി. അന്ന് വീണ്ടും സാജിതയേയും ശത്രു ഷാജിയേയും കണ്ടു. ചെമ്പനേയും പല്ലനേയും കണ്ടു. അങ്ങിനെയങ്ങിനെ ഒടുവില്‍ പരീക്ഷയെത്തി. നെട്ടോട്ടമോടിയിട്ട്‌ പരീക്ഷാഹാള്‍ കണ്ടെത്തി. ബെല്ലടിച്ചു. പിന്നേം അടിച്ചു. ശ്‌മശാനമൂകത! എന്നും ഉച്ചതിരിഞ്ഞ്‌ രണ്ടേകാല്‍ മണിനേരത്ത്‌ കുറച്ചങ്ങുദൂരെയുള്ള സിനിമാടാക്കീസിലെ പാട്ടുകള്‍ കാറ്റില്‍ ഉയര്‍ന്ന് പരീക്ഷാഹാളിലും എത്തും. 'കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കുന്നേരം,.' 'വളനല്ല കുപ്പിവള വാങ്കിതരും നാള്‌..' എന്നീഗാനങ്ങളിന്നും എന്നെ ആ പരീക്ഷാഹാളിലെത്തിക്കും. അതും കേട്ടിരിക്കുമ്പോള്‍ ഒരാശ്വാസം കിട്ടുമ്പോലെ..

പേപ്പര്‍ വിതരണം നടക്കുമ്പോള്‍ കുറുനാടിറഷീദിനെ പിടിച്ച്‌ ഒരു അധ്യാപകന്‍ വരാന്തയിലൂടെ കൊണ്ടുപോകുന്നതുകണ്ടു. ആരോ പറയുന്നത്‌ കേട്ടു. അവന്‍ ഹാള്‍ടിക്കറ്റ്‌ വീട്ടീവെച്ചുപോന്നത്‌ എടുക്കാന്‍ ചെന്നപ്പോള്‍ അവന്റെ ഇത്താത്ത അതെടുത്ത്‌ കുട്ടിയുടെ അപ്പി കോരിയെടുത്ത്‌ തൊടിയില്‍ കൊണ്ടുപോയി കളഞ്ഞത്രേ! അവര്‍ക്കറിയില്ലല്ലോ ഹാള്‍ടിക്കറ്റിന്റെ വില.

ഒടുവില്‍ പരീക്ഷ തുടങ്ങി. എന്നുമില്ലാത്ത ഞെഞ്ചിടിപ്പ്‌ തോന്നി. മലയാളപരീക്ഷ കുഴപ്പമില്ലാതെ കടലാസുകള്‍ മല്‍സരിച്ച്‌ വാങ്ങി എഴുതിക്കൂട്ടി. ഉച്ചയ്ക്ക്‌ ശേഷവും മലയാളം ബി ധര്‍മ്മരാജ ആയിരുന്നു. അതും വാതോരാതെ എഴുതിക്കൂട്ടി പുറത്തിറങ്ങി. അങ്ങിനെ ഓരോ ദിവസവും കഴിഞ്ഞു. ഹിന്ദിപരീഷയ്ക്ക്‌ ആരെങ്കിലും കോപ്പിയടിക്കുന്നുണ്ടോ എന്നു നോക്കി ഞെളിഞ്ഞുനടക്കുന്ന ഒരു കഷണ്ടിമാഷ്‌ അരികിലെത്തി വിരല്‍ ചൂണ്ടി ശെരിയുത്തരം ചോദ്യപേപ്പറില്‍ കണ്ണും നട്ടിരുന്ന എനിക്ക്‌ കാണിച്ചുതന്നത്‌ ജീവിതകാലത്തെന്നും ഓര്‍ക്കും. മൂപ്പര്‍ക്ക്‌ എന്തെങ്കിലും വാങ്ങിക്കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിൂട്ടെന്തു ഫലം. കീശ കാലിയല്ലേ.

അങ്ങിനെ കണക്കുപരീക്ഷയും കുത്തിയെഴുതിക്കുറിച്ച്‌ നീണ്ട ബെല്ലടികേട്ട്‌ ഉയിര്‍ത്തെഴുന്നേറ്റവരെപ്പോലെ എല്ലാവരും മുറ്റത്തേക്ക്‌ ഓടി. പരീക്ഷ ഓവര്‍! വീണ്ടും പലരോടും യാത്രപറഞ്ഞുപിരിഞ്ഞു.

മൂന്നുമാസം എന്താക്കണം എന്ന ചിന്തയായിരുന്നു അപ്പോള്‍. അന്ന് കമ്പ്യൂട്ടര്‍ ഇല്ല പഠിക്കാനോ പരിശീലിക്കാനോ എങ്ങും ആ സാധനമില്ല. ആകെയുള്ളത്‌ രാജേശ്വരി ടാക്കീസിനടുത്തുള്ള അതിന്റെ തന്നെ മാനേജറും ഭാര്യയും സുന്ദരിമോളും നടത്തുന്ന 'ലക്ഷ്‌മീ ടൈപ്പ്‌ റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടാണ്‌. അങ്ങിനെ അവിടെ ചേര്‍ന്ന് കീകള്‍ കുത്തിപ്പടിക്കുവാന്‍ ആശ മൊട്ടിട്ടു. ടൂ ഇന്‍ വണ്‍ ആയിരുന്നു അതിനുള്ള കാരണം. അതുപിന്നീട്‌ തരം പോലെ പറയാം.

ഒടുക്കം എസ്സ്‌ എസ്സ്‌ എല്‍ സി റിസല്‍ട്ട്‌ വന്നു. ഇന്നത്തെപ്പോലെ എസ്‌ എം എസ്സിലോ ഇന്റര്‍നെറ്റിലോ ഈ മെയില്‍ വഴിയോ ഒന്നും അറിയില്ലാലോ. രാവിലെതന്നെ മനോരമയെ കാത്തിരുന്നു. അതാരെന്നോ? ഒടുവില്‍ ഗേറ്റിനുമുകളിലൂടെ മനോരമ ടപ്പേം എന്നുവീണ ഒച്ചകേട്ട്‌ ഉള്ളുകാളിപ്പോയി. ഓടിച്ചെന്ന് എടുത്ത്‌ ഏട്‌ മറിച്ചുനോക്കി. നെഞ്ചിടിപ്പുകൂടി. കണ്ണിലിരുട്ട്‌ കേറുമ്പോലെ.

എന്റെ കൈയ്യീന്ന് ഉമ്മയും പെങ്ങളും ഏട്ടനും മനോരമയെ തട്ടിയെടുത്തു. അവര്‍ ഹാള്‍ടിക്കറ്റും വാങ്ങി ഒത്തുനോക്കി. ഏറെപ്പണിപ്പെട്ട്‌ എന്റെ നമ്പര്‍ അവര്‍ മാര്‍ക്കിട്ടുവെച്ചു. എന്നെ തോണ്ടി പറഞ്ഞു. "നീ തോറ്റിട്ടില്ല, സെക്കന്റ്‌ ക്ലാസ്സുണ്ട്‌. വല്യകാര്യായി ഹൂ." തോല്‍ക്കും എന്നുകരുതിയ ഞാന്‍ അതുകേട്ട്‌ തുള്ളിച്ചാടി. വീട്ടിലെ ആദ്യത്തെ സെക്കന്റുക്ലാസ്സുകാരന്‍ എന്ന ബഹുമതി എനിക്കുകിട്ടി. ബാക്കിയുള്ളോര്‍ ഒക്കെ ഒന്നാം ക്ലാസ്സുകാരായിരുന്നല്ലോ. ശോശാമ്മടീച്ചറുടെ ശിഷ്യയായ ഉമ്മപോലും അന്തകാലം ഒന്നാം ക്ലാസ്സുംകൊണ്ട്‌ ജയച്ച കുടുംബത്തില്‍ ധൈര്യമുണ്ടെങ്കില്‍ എന്നെ തോല്‍പിച്ച്‌ ആരെങ്കിലും രണ്ടാം ക്ലാസ്സ്‌ വാങ്ങാമോ എന്ന് ഞാന്‍ വെല്ലുവിളിച്ചിട്ട്‌ അതാരും ഇന്നേവരെ ചെയ്തിട്ടില്ല എന്നതാണെന്റെ ആത്മനിര്‍വൃതി!

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com