Showing posts with label story. Show all posts
Showing posts with label story. Show all posts

Monday, 29 July 2024

അസ്മാബിയുടെ ഗർഭം!

കാലം 1989.

ചീനിക്കുഴി ഹമീദ് ഹാജി, നാരോത്ത്കാവ് എന്ന നാട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയും പള്ളി കമ്മിറ്റി പ്രസിഡന്റ് കൂടിയാണ്.

വയസ്സ് അൻപത്തിയഞ്ചു ആയിട്ടുണ്ട്. കുറേ വർഷങ്ങളായി ഗൾഫിൽ ആയിരുന്നു. ഭാര്യ അലീമയും മൂന്ന് ആണ്കുട്ടികളും ആയി സമാധാന ജീവിതം..

മുപ്പത്‌ കിലോമീറ്റർ അകലെ മൂന്നര ഏക്കർ റബ്ബർ തോട്ടമുണ്ട്. എല്ലാ ഞായറാഴ്ചയും രാവിലെ ബസ്സിൽ അവിടെ പോവും. പണിക്കാരെ നോക്കലും കൂലി കൊടുക്കലും ഒക്കെ കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തും. തോട്ടത്തിന്റെ ഒരരികിൽ റബ്ബർ ഷീറ്റ് ഷെഡ് ഉണ്ട്. അതിലാണ് ഷീറ്റ് അടിക്കുന്ന യന്ത്രങ്ങൾ ഉള്ളത്.

ഒരു അതിരിൽ ഒരു കുടുംബം താമസിക്കുന്നുണ്ട്. പണ്ട്, ഹമീദ് ഹാജിയുടെ ഉപ്പാന്റെ കാളവണ്ടിക്കാരൻ പരേതനായ അബുവിന്റെ പ്രായമായ ഭാര്യയും പത്തൊൻപത് വയസ്സുള്ള മകൾ അസ്മാബിയും ആണ് അവിടെ ഉള്ളത്.

അസ്മാബി ആണ് റബ്ബർ പാൽ ഷീറ്റ് ആക്കുന്നത്. ടാപ്പിംഗ് തൊഴിലാളികൾ രണ്ട് പേർ കൊണ്ടുവരുന്ന റബ്ബർ പാൽ സൂക്ഷിച്ച് വെച്ച് ഷീറ്റ് ആക്കുന്നത് അസ്മാബി എന്ന ഇരുനിറമുള്ള യുവതിയാണ്.

തന്റെ ഉപ്പാന്റെ കാളവണ്ടിക്കാരന്റെ മകൾ എന്നത് കണക്കിലെടുത്തു അസ്മാബിക്ക് കൂലിക്ക് പുറമേ സാമ്പത്തിക സഹായം ഹമീദ് ഹാജി നൽകിയിരുന്നു. അവൾക്ക് പുറംവേദന ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവളേയും ഉമ്മയെയും കൂട്ടി ഒരിക്കൽ കോഴിക്കോട് ഏതോ വൈദ്യരെ കാണിക്കാൻ കൊണ്ടുപോയിരുന്നു ഹമീദ് ഹാജി. ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ വരുമ്പോൾ ഹമീദ് ഹാജി അസ്മാബിയെ തന്റെ മകൻ സജീറിന്റെ ഒപ്പം നാട്ടിലെ തുണിപ്പീടിക നടത്തുന്ന അബ്ദു ഹാജിയുടെ അടുത്തേക്ക് ഇഷ്ടമുള്ള ബ്ലൗസും പാവാടയ്ക്കും ഉള്ളത് എടുക്കാൻ വിടുമായിരുന്നു. 

സജീറിന്റെ കൂടെ നിരത്തിലൂടെ നടന്ന് പോവുന്ന അസ്മാബിയെ നോക്കി സജീറിന്റെ കൂട്ടുകാർ കളിയാക്കി ചിരിക്കുന്നത് കണ്ടില്ലെന്ന് നടിച്ച് സജീർ നടത്തത്തിന്റെ വേഗം കൂട്ടും. 

അബ്ദു ഹാജിയുടെ തുണിഷോപ്പിൽ നിന്നും രണ്ട് സെറ്റ് ബ്ലൗസ്, പാവാട കട്ട്പീസ് തിരഞ്ഞെടുത്തത് നോക്കി നിൽക്കുന്ന സജീറിനോട് "നിനക്ക് ഷർട്ട്, പാന്റ് തുണി വേണ്ടേ?" എന്ന് അബ്ദുഹാജി ചോദിച്ചപ്പോൾ അവൻ ഇപ്പോ വേണ്ട, ഉപ്പാനോട് ചോദിച്ച് പിന്നെ വരാ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറും.

"നാട്ടിൽ നല്ല തയ്യൽക്കാരൻ ഉണ്ട്, എന്നെയൊന്ന് ബസ്സ് കേറ്റി വിടൂ" അസ്മാബി പറഞ്ഞത് കേട്ട് "തുണിയുടെ പൈസ ഉപ്പ തരും" എന്ന് സജീർ അബ്ദു ഹാജിയോട് പറഞ്ഞ് ബസ്സ് സ്റ്റാന്റിലേക്ക് നടന്നു. അവളെ ബസ്സ് കേറ്റി വിട്ടിട്ട് സജീർ വീട്ടിലെത്തി.

എല്ലാ ഞായറാഴ്ചയും ഹമീദ് ഹാജി റബ്ബർ തോട്ടത്തിൽ മുടങ്ങാതെ പോയി വന്നു. മാസങ്ങൾ കഴിഞ്ഞ് ഒരു ദിവസം അസ്മാബിയുടെ നാട്ടുകാർ അഞ്ചാറു പേർ ഹമീദ് ഹാജിയുടെ വീട്ടിലെത്തി.

വന്നവരോട് എന്താ കാര്യം എന്ന് ചോദിച്ച് സിറ്റിംഗ് റൂമിൽ ഇരിക്കാൻ പറഞ്ഞു.

വന്നവരിൽ ഒരാൾ കാര്യം പറഞ്ഞു.

അസ്മാബി ഗർഭിണി ആണ്.

"അതിന്? നിങ്ങൾ എല്ലാവരും കൂടി എന്തിനാ ഇങ്ങോട്ട് വന്നത്?"

ഹമീദ് ഹാജി ചോദിച്ചു.

അന്നേരം സജീറും രണ്ട് അനുജന്മാരും അടുക്കളയിൽ വന്നവർക്ക് ചായ ഉണ്ടാക്കുന്ന ഉമ്മ അലീമയോട് കാര്യം പറഞ്ഞു, അസ്മാബി ഗർഭിണിയായ വിവരം. അലീമ സിറ്റിംഗ് റൂമിൽ ഇരിക്കുന്ന ആളുകളെ നോക്കി പറഞ്ഞു

"ആരോ ഉണ്ടാക്കിയ ഗർഭത്തിന്റെ ഉത്തരവാദി എന്റെ ഭർത്താവ് അല്ല. വെറുതെ നുണ പറയാൻ നോക്കണ്ട"

"ഹമീദ് ഹാജി എല്ലാ ഞായറാഴ്ചയും അവിടെ വരാറുണ്ടല്ലോ. റബ്ബർ ഷീറ്റ് അടിക്കുന്നത് അസ്മാബിയാണ്. ഉച്ചഭക്ഷണം കഴിക്കുന്നതും ഓളെ വീട്ടിൽ നിന്നാണ്. ഓള് ഉടുക്കുന്ന വസ്ത്രങ്ങൾ ഹമീദ് ഹാജി വാങ്ങിക്കൊടുത്തത് ആണ്.

അപ്പോ ഓളെ ഗർഭത്തിന്റെ ഉത്തരവാദി വേറെ ആരാ? ഞങ്ങളാരും അല്ല"

"എന്നിട്ട് അസ്മാബി ഹമീദ് ഹാജിയുടെ പേര് പറഞ്ഞോ? ഇല്ലല്ലോ?" അലീമ ചോദിച്ചത് കേട്ട് വന്നവർ "അത് പിന്നെ, ഇത് പിന്നെ" എന്നിങ്ങനെ ബ ബ്ബ ഭ അടിച്ചു.

"ഇതിനൊരു പരിഹാരം കണ്ടിട്ടേ ഞങ്ങൾ നാട്ടുകാർ പോവുകയുള്ളൂ" വന്നവരിൽ ഒരാൾ പറഞ്ഞു.

ഹമീദ് ഹാജി എണീറ്റ് കൂട്ടത്തിലെ ഒരാളെ ആംഗ്യത്തിൽ വിളിച്ച് മുറ്റത്ത് ഇറങ്ങി.

ഹമീദ് ഹാജി അയാളോട് സ്വകാര്യമായി ചോദിച്ചു

"എല്ലാ എന്താ നിങ്ങളുടെ ഉദ്ദേശ്യം? എന്താ നിങ്ങൾക്ക് വേണ്ടത്. അത് പറ"

അയാൾ ഒരു മിനിറ്റ് എന്നും പറഞ്ഞ് അകത്തേക്ക് പോയി കൂട്ടുകാരോട് രഹസ്യ ചർച്ചയായി. എന്നിട്ട് ഹമീദ് ഹാജിയുടെ അടുത്തെത്തി പറഞ്ഞു.

"ഞങ്ങൾക്ക് ഒരു മുപ്പതിനായിരം തന്നാൽ അസ്മാബിയുടെ ഗർഭം വേറൊരാളെ തലയിൽ വെക്കാം. എന്താച്ചാൽ ഇപ്പോ അഭിപ്രായം പറയണം"

ഹമീദ് ഹാജി ഞെട്ടിയില്ല. കൂൾ ആയി പറഞ്ഞു "ശെരി, നിങ്ങൾ ഇവിടെ ഇരിക്ക്. ഞാൻ ബാങ്കിൽ പോയി കാശ് എടുത്ത് വരാം."

കേട്ടയാൾ സന്തോഷത്തോടെ ആയിക്കോട്ടെ എന്നും പറഞ്ഞു സിറ്റിംഗ് റൂമിൽ പോയി കൂട്ടുകാരോട് ഒപ്പം ഇരുന്നു.

"എന്റെ ഭർത്താവ് ഒരു പെണ്ണിനെ പോലും നോക്കാത്ത പടച്ചോനെ പേടിയുള്ള ആളാണ്" അലീമ അവരോട് പറഞ്ഞു.

"അതിന് ഹമീദ് ഹാജി ആരേയും പീഡിപ്പിച്ചു എന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോ. കല്യാണം കഴിയാത്ത അസ്മാബി ഗർഭിണിയായ സത്യം പറഞ്ഞു. അതിന് ഉത്തരവാദി വേറെ ആരാ?"

അന്നേരം ഹമീദ് ഹാജി പോലീസ് സ്റ്റേഷനിൽ എത്തി എസ്. ഐ യോട് സംഗതി അറിയിച്ചു. നാട്ടിലെ മാന്യവ്യക്തി, ഇതുവരെ പോലീസ് സ്റ്റേഷനിൽ കയറിയിട്ടില്ലാത്ത ആള് ഹമീദ് ഹാജി പറഞ്ഞത് കേട്ടു.

"വേറെ ആരുടെയോ ഗർഭം നിങ്ങളുടെ മേൽ ചാർത്തി കാശ് പിടുങ്ങാനുള്ള ബ്ളാക്ക് മെയിൽ ആണിത്."

എസ് ഐ പറഞ്ഞപ്പോൾ ഹമീദ് ഹാജി സന്തോഷിച്ചു. ഇനിയെന്ത് ചെയ്യണം എന്നാരാഞ്ഞപ്പോൾ യൂണിഫോമിൽ അല്ലാത്ത മഫ്തി വേഷത്തിൽ ഒരു പോലീസുകാരൻ നിങ്ങളുടെ കൂടെ വരും. അത് ബാങ്ക് മാനേജർ ആണെന്ന് അവർക്ക് തോന്നും. മഫ്തിയിൽ ഉള്ള ഒരു പോലീസുകാരൻ എസ് ഐ വിളിക്കുന്നത് കേട്ട് വന്നു. അയാളോട് എസ് ഐ കാര്യങ്ങൾ അറിയിച്ചു.

ഹമീദ് ഹാജി ബാങ്ക് മാനേജർ ഒന്നിച്ച് വരുന്നത് കണ്ട ആളുകൾ എണീറ്റു. അവരോട് ഇരിക്കാൻ പറഞ്ഞ മഫ്തി പോലീസുകാരൻ ഒരു കസേരയിൽ ഇരുന്നു. ഹമീദ് ഹാജിയും ഇരുന്നു.

ഭാര്യ അലീമയും മക്കളും വാതിൽക്കൽ നിന്നു.

"ഞാൻ ബാങ്ക് മാനേജർ. നിങ്ങളുടെ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ട് തന്നാൽ ചോദിച്ച കാശ് അതിലേക്ക് ഇട്ട് തരാം."

"ഞങ്ങൾക്ക് ആർക്കും ബാങ്ക് അക്കൗണ്ട് ഇല്ല സർ, പണമായിട്ട് മുപ്പതിനായിരം ഇന്ന് കിട്ടണം. അസ്മാബിയുടെ ഗർഭം നാട്ടിലെ വേറെ ആരുടെയെങ്കിലും തലയിൽ വെച്ചോളാ" കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞത് കേട്ട് 

പോലീസുകാരൻ ചാടി എണീറ്റ് "ഭ റാസ്‌കൽ, എണീക്കേടാ എല്ലാവരും"

എല്ലാവരും ചാടിയെഴുന്നേറ്റു.

"ഞാൻ ബാങ്ക് മാനേജർ അല്ല. പോലീസ് ആണ്. നിങ്ങളെന്താ വിചാരിച്ചത്. മാന്യമായി ജീവിക്കുന്ന ഹമീദ് ഹാജിയെ അപായപ്പെടുത്തി കാശ് പിടുങ്ങാമെന്നോ.. എല്ലാവരെയും ഞാൻ അഴിയെണ്ണിക്കും"

"കേസൊന്നും എടുക്കേണ്ട. അവരെ ഒന്ന് പറഞ്ഞയച്ചാൽ മതി" ഹമീദ് ഹാജി അറിയിച്ചു.

"എല്ലാവരും പിരിഞ്ഞു പോണം. ഹമീദ് ഹാജിയുടെ നല്ല മനസ്സ് കൊണ്ട് നിയമ നടപടി എടുക്കുന്നില്ല." പോലീസ് പറഞ്ഞതും വന്നവർ വേഗം പുറത്ത് ഇറങ്ങി ഓടി.

മാസങ്ങൾ കഴിഞ്ഞ് അസ്മാബി ഒരു പെണ്കുട്ടിയെ പ്രസവിച്ചു. ആരാണ് കുട്ടിയുടെ പിതാവെന്ന് അവൾക്കും അവളുടെ ഉമ്മയ്ക്കും ഓർമ്മയില്ല എന്നാണ് നാട്ടിൽ പാട്ട്.

Wednesday, 13 April 2011

ഒരു കന്യാകുമാരിയാത്ര, നഷ്‌ടവസന്തത്തിന്‍ സ്വപ്നയാത്ര...

കൊന്നപ്പൂവുകള്‍ എങ്ങും പൂത്തുനില്‍ക്കുന്ന ഒരു വിഷുദിനത്തില്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും എന്റെ ജീവിതസഖിയായിരുന്ന സഹയാത്രികയും. ഇത്‌ ഞങ്ങളുടെ 'ഹണിമൂണ്‍' യാത്രയാണ്‌. അവള്‍ തിരഞ്ഞെടുത്ത സ്ഥലം കന്യാകുമാരിയായിരുന്നു. ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്‌ ഊട്ടിയോ കൊടൈക്കനാലോ എന്നത്‌ എന്റെ സഖിയുടെ ഇഷ്‌ടത്തിന്‌ മുന്നില്‍ ഉപേക്ഷിക്കേണ്ടിവന്നു.

ഒരു സുഹൃത്ത്‌ വഴി തരപ്പെടുത്തിയ 'സാന്‍ട്രൊ' കാറില്‍ രാവിലെ ജീവിതസഖിയുടെ തിരുവനന്തപുരത്തുള്ള ഗൃഹത്തില്‍ നിന്നും പുറപ്പെട്ടു. നഗരപരിധി വിട്ട്‌ കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ എന്നും കേള്‍ക്കുവാനിഷ്‌ടപ്പെടുന്ന ചില തമിഴ്‌ഗാനങ്ങള്‍ സ്റ്റീരിയോയില്‍നിന്നും ഒഴുകിവന്നു.

"ദേവതയെ കണ്ടേന്‍.. കാതലില്‍ വിഴുന്തേന്‍..എന്നുയിരുടന്‍ കലൈന്ത്‌വിട്ടാന്‍..", "ഉയിരിനുയിരേ.. നദിയിന്‍ മടിയില്‍ കാത്ത്‌ കിടക്കിന്‍ട്രേന്‍.." എന്നീ പാട്ടുകളെന്നെയിന്നും വിരഹാര്‍ദ്രവും ഒരു ഉല്ലാസയാത്രയുടെ സുഖമുള്ള ഓര്‍മ്മകളിലേക്ക്‌ വീഴ്‌ത്തുകയും ചെയ്യാറുണ്ട്‌... ആ ..എല്ലാം വെറും മായക്കാഴ്‌ചകളായിരുന്നോ? ഒരു സ്വപ്നാടകനായിരുന്നോ ഞാനന്ന്? എനിക്ക്‌ ചിലപ്പോള്‍ തോന്നാറുണ്ട്‌. പിന്നിലെ സീറ്റില്‍ ഞങ്ങള്‍ പരസ്പരം ഇമവെട്ടാതെ കുറേനേരം ഇരുന്നു. ആ പാട്ടിലെ നായികാനായകന്മാരായി സ്വയം സങ്കല്‍പിച്ചുകൊണ്ട്‌ അവളും ഞാനും മന്ദഹസിച്ചു, ചിലപ്പോഴൊക്കെ. കാറ്റില്‍ പാറിയ അവളുടെ ലോലമായ മുടിയിഴകള്‍ എന്നെ തഴുകികൊണ്ടിരുന്നു. കൂടെ കൊണ്ടുവന്ന ആപ്പിളും മുന്തിരിയുമെല്ലാം ഞങ്ങള്‍ കൊറേശ്ശെ ആസ്വദിച്ച്‌ കഴിക്കുവാന്‍ തുടങ്ങിയിരുന്നു. കൊതി വരാതിരിക്കുവാനാണോ എന്നെനിക്കറിയില്ല, അല്‍പം ഡ്രൈവര്‍ക്കും കൊടുത്തെങ്കിലും അയാളത്‌ നിരസിച്ചുകൊണ്ട്‌ വണ്ടിയോടിക്കുന്നതില്‍ മുഴുകി.

കാര്‍ ഏറെ ദൂരം താണ്ടിയതിനുശേഷം പത്മനാഭപുരത്തെത്തി. അവിടെ സര്‍വ്വപ്രതാപത്തിലും നിലകൊള്ളുന്ന മാര്‍ത്താണ്‍ഠരാജാവിന്റെ പ്രൗഡിയുള്ള കൊട്ടാരം സന്ദര്‍ശിച്ചു. പണ്ട്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇവിടെ ഉല്ലാസയാത്ര വന്നിട്ടുണ്ടായിരുന്നത്‌ ഞാനോര്‍ത്തുപോയി. അന്നെന്റെ പക്കലുണ്ടായിരുന്ന പണം നഷ്‌ടപ്പെട്ടതും മറ്റും സഖിയോട്‌ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.

പാസ്സെടുത്ത്‌ അകത്ത്‌ പ്രവേശിച്ചപ്പോള്‍ അധികം സന്ദര്‍ശകരെയൊന്നും കണ്ടില്ല. അവളേറെ ആഹ്ലാദിച്ചത്‌ കണ്ട്‌ ചോദിച്ചപ്പോള്‍ പറഞ്ഞത്‌ "നമുക്ക്‌ നമ്മുടെ മാത്രം കൊട്ടാരം പോലെ അല്‍പസമയത്തേക്കെങ്കിലും കിട്ടുമല്ലോ, ചേട്ടന്റെ റാണിയായി ഞാനും എന്റെ രാജകുമാരനായി.." - പറഞ്ഞത്‌ മുഴുമിക്കാതെ സഖി മുഖം പൊത്തി കുറേ ചിരിച്ചു. ഞാനവളുടെ തോളില്‍ കൈയ്യിട്ട്‌ കൊട്ടാരത്തിന്റെ അകത്തളത്തേക്ക്‌ നടന്നു.

ഈ തമാശ അന്വര്‍ത്ഥമാക്കുന്നത്‌പോലെ തന്നെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഇരുള്‍ മൂടിക്കിടക്കുന്ന ഇടനാഴികളിലും പണ്ട്‌ രാജകുമാരിയും തോഴിമാരും ചിലവഴിച്ചിരുന്ന മുറികളും വരാന്തകളും എല്ലാം പൊതുവെ ആളൊഴിഞ്ഞ്‌ കിടന്നിരുന്നു, വല്ലപ്പോഴും മാര്‍ഗ്ഗം പറഞ്ഞുതരുവാന്‍ പ്രത്യക്ഷപ്പെടുന്ന 'ടൂറിസ്റ്റ്‌ ഗൈഡും' ഒന്നോ രണ്ടോ ചെറുസംഘങ്ങളും ഒഴിച്ച്‌.

ഇരുള്‍ മൂടിയ ഇടനാഴികളില്‍ പലതിലും ഞങ്ങള്‍ പലപ്പോഴും ഇണക്കുരുവികളായി മാറി. ചിലനേരങ്ങളില്‍ കുട്ടികളെപ്പോലെ ഒളിച്ചുകളിയും പഴയ സിനിമകളിലെ പ്രേംനസീര്‍-ഷീല ജോഡിയെപ്പോലെ പ്രണയരംഗങ്ങളും അന്ന് കൊട്ടാരത്തിനുള്ളില്‍ പുനരവതരിക്കപ്പെട്ടു. ഇതിനിടയ്ക്ക്‌ ഒരു വില്ലനെന്ന പോലെ കൊട്ടാരത്തിലെ കാര്യങ്ങള്‍ നോക്കുവാന്‍ സര്‍ക്കാര്‍ ശമ്പളംകൊടുത്ത്‌ നിര്‍ത്തിയിരിക്കുന്ന കാര്യസ്ഥന്‍ രംഗത്ത്‌ വന്നത്‌ അലോസരം തന്നെയായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇങ്ങനെ പൈങ്കിളികളായിരുന്നെങ്കിലും അവിടെ നൂറ്റാണ്ടുകളായി നശിക്കാതെയിരിക്കുന്ന അമൂല്യങ്ങളായ ചരിത്രസ്മാരകങ്ങളും ചിത്രപ്പണികളും ഓരോരൊ മുറികളുടെ ഘടനകളും നാണയശേഘരങ്ങളും മറ്റുമൊക്കെ വീക്ഷിച്ചിരുന്നൂട്ടോ. പ്രത്യേകിച്ചും അവള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കിയിരുന്നത്‌ കൊട്ടാരത്തിന്റെ കെട്ടുറപ്പും മുറികളുടെ തരംതിരിവും മറ്റുമായിരുന്നു. (സഖിയൊരു സിവില്‍ എഞ്ചിനിയറാണല്ലോ..) ഞാനൊരു കലാഹൃദയത്തിന്റെ ഉടമയായതുകൊണ്ട്‌ നേരത്തെ സൂചിപ്പിച്ച സംഗതികളാണ്‌ കണ്ണില്‍ പതിഞ്ഞത്‌.

മറഞ്ഞുതിരിഞ്ഞ്‌ കിടക്കുന്ന വഴികളിലൂടേയും ഒരുപാട്‌ രഹസ്യങ്ങളുറങ്ങിക്കിടക്കുന്ന കൊട്ടാരമുറികളും ഒക്കെ കടന്നിട്ടൊടുവില്‍ ക്ഷീണിച്ച്‌ സഖിയും ഞാനും കൊട്ടാരത്തിന്റെ വെളിയില്‍ വന്നു. നോക്കുമ്പോളതാ പായല്‍ പിടിച്ചു ഉപയോഗ്യമല്ലാത്ത ഒരു വലിയ കുളം! അതില്‍ നിറയെ പല വലിപ്പത്തിലും നിറത്തിലുമുള്ള മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു. അതെല്ലാം ആസ്വദിച്ചുകൊണ്ട്‌ അവളും ഞാനും കുളത്തിന്റെയരികിലുള്ള ഒരു മാവിന്‍ചുവട്ടില്‍ ഇരുന്നു, ഏറെ നേരം അവളുടെ കണ്ണുകളിലെ പരല്‍മീനുകളേയും നോക്കിയിരുന്നു. മാവിന്‍കൊമ്പിലെവിടേയോ ഇരിക്കുന്ന കുയിലിന്റെ വേണുഗാനം രംഗത്തിന്‌ മാറ്റ്‌ കൂട്ടി. ഞാനേറ്റുപാടുവാന്‍ തുടങ്ങിയവേളയില്‍ അവളുടെ മൃദുവായകൈ എന്റെ വായപൊത്തി.

ഒരു ജന്മം മുഴുവന്‍ സഖിയോടൊത്ത്‌ അവിടെ ചിലവഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ലക്ഷ്യം സ്വാമിവിവേകാനന്ദന്റെ ധ്യാനസ്ഥലമായ കന്യാകുമാരി ആയതിനാല്‍ ഞങ്ങള്‍ പത്മനാഭപുരം കൊട്ടാരത്തോടും അവിടെത്തെ ശാന്തമായ അന്തരീക്ഷത്തോടും പിന്നെ ചില സ്വകാര്യപ്രണയനിമിഷങ്ങളോടും വിടപറഞ്ഞു പുറപ്പെട്ടു. അടുത്ത ലക്ഷ്യം മൂന്ന് സമുദ്രങ്ങളൊത്തുചേര്‍ന്ന് സല്ലപിക്കുന്ന കന്യാകുമാരി. ഭക്ഷണം കഴിച്ചതിനുശേഷം യാത്ര തുടര്‍ന്നു.

എനിയ്ക്കെന്നും ഇഷ്‌ടമുള്ള ഗസലുകളൊഴുകി വരുമ്പോള്‍ സഖിയുറക്കമായിരുന്നു. കാര്‍ തമിഴ്‌നാടിന്റെ പാതയിലൂടെ ഓടിക്കൊണ്ടിരുന്നു. വാകുന്നേരമായപ്പോള്‍ കന്യാകുമാരിയിലെത്തി. അവിടെ ഏവരും കാണുവാനാഗ്രഹിക്കുന്ന അസ്തമയസൂര്യന്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കാതെ മറഞ്ഞുപോയിരുന്നു. ഒരു നല്ല ഹോട്ടല്‍മുറി തേടി അല്‍പം അലഞ്ഞതിനൊടുവില്‍ സാമാന്യം നല്ലതൊന്ന് കിട്ടി. ഒരു സ്റ്റാഫ്‌ ലഗേജുമെടുത്ത്‌ ഞങ്ങളുടെ മുന്നില്‍ നടന്നു. ഗോവണി കയറി അല്‍പം നീങ്ങിയപ്പോള്‍ മുറിയിലെത്തി. അണ്ണാച്ചി ലഗേജെല്ലാം വാതിലിനരികെ വെച്ച്‌ പോവുമ്പോള്‍ ജാള്യതയോടെ തിരിഞ്ഞുനിന്നു ചിരിച്ചോ? ഏയ്‌ തോന്നിയതാവും.

ഞങ്ങളുടെ മാത്രം സ്വര്‍ഗ്ഗലോകത്തേക്ക്‌ കടന്നപ്പോള്‍ നേരെമുന്നിലെ ജനാലയിലൂടെ ആകാശത്ത്‌ തേന്‍തൂകിനില്‍ക്കുന്ന ചന്ദ്രനും അങ്ങ്‌താഴെ വിവേകാനന്ദപാറയും തൊട്ടടുത്ത്‌ സ്ഥിതിചെയ്യുന്ന ശ്രീതിരുവള്ളുവരുടെ ഭീമാകാരപ്രതിമയുള്ള പാറയും വ്യക്തമായി കാണപ്പെട്ടു. ആകമാനം ദീപാങ്ങളാല്‍ അലങ്കരിച്ച ആ സ്മാരകസൗധങ്ങളും ചുറ്റുമുള്ള തിരയടങ്ങിയ സമുദ്രവും.. എല്ലാം തേന്‍നിലാവില്‍ കുളിച്ചുകിടക്കുന്ന സുഖമുള്ള ദൃശ്യം, എന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

കുറച്ച്‌ സമയം വിശ്രമിച്ച്‌ കുളിച്ചപ്പോള്‍ തിരിച്ചുകിട്ടിയ ഉന്മേഷത്തില്‍ സഖിയോടൊത്ത്‌ വെറുതെ പുറത്തിറങ്ങി അലസമായി നടന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്‌ ഏറെ ദൂരം പോയി. പാതവക്കില്‍ ഇരുവശത്തും തമിഴ്‌പെണ്ണുങ്ങള്‍ നിരന്നിരുന്ന് രാത്രിയിലും മുല്ലപ്പൂ വില്‍ക്കുന്നുണ്ടായിരുന്നു. കുറച്ച്‌ വാങ്ങി സഖിയ്ക്ക്‌ കൊടുത്തത്‌ അവള്‍ മുടിയില്‍ ചൂടി. പിന്നെ പലവിധം അലങ്കാരവസ്തുക്കള്‍ വില്‍ക്കുന്ന കടകളുമൊക്കെ സന്ദര്‍ശിച്ചു. വലുതും ചെറുതുമായ ശംഖുകളും ഭംഗിയുള്ള മാല, വള എന്നിത്യാദി സാധനങ്ങളും സഖി വാങ്ങിക്കൂട്ടി.

അപരിചിതമായ ആ തമിഴ്‌നഗരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും ചുറ്റുമുള്ള അന്യരായ ആളുകളേയും എല്ലാം വീക്ഷിച്ച്‌ നവദമ്പതികളായ ഞങ്ങള്‍ താമസസ്ഥലത്തേക്ക്‌ തിരിച്ചു. എല്ലാത്തിനും സാക്ഷിയായിട്ട്‌ അല്‍പമകലെ വിവേകാനനന്ദസ്വാമികളും ശ്രീതിരുവള്ളുവരും സമുദ്രത്തിനുമുകളില്‍ ഉയരത്തില്‍ നില്‍പുണ്ട്‌.

ഏറെ വൈകി ഉറങ്ങുവാന്‍ കിടന്നു. മങ്ങിയ വെളിച്ചം ജനാലപ്പാളികളിലൂടെ ഞങ്ങളെ തേടിയെത്തി. മുറിയാകെ സഖിയുടെ മുടിയില്‍ ചൂടിയ മുല്ലപ്പൂമണം പരന്നു. ഏല്ലാം ഒരുന്മാദത്തിന്റെ വക്കിലെത്തിച്ചെങ്കിലും വേഗം നിദ്രയുടെ കയത്തിലേക്ക്‌ വഴുതിപ്പോയിരുന്നു ഇരുവരും..

നേരം വെളുത്തപ്പോള്‍ ആരോ കതകില്‍ തട്ടുന്ന ശബ്ദം കേട്ട്‌ ഞാനുണര്‍ന്നു. സഖി സുഖനിദ്രയില്‍ തന്നെ. വീണ്ടും മുട്ടുന്നുവാരോ.. ഞാന്‍ വാതിലിനരികെ കാതോര്‍ത്ത്‌ നിന്നു ആരാണെന്ന് ചോദിച്ചപ്പോള്‍ തമിഴിലുള്ള മറുപടി വന്നപ്പോള്‍ മാത്രമാണ്‌ സമാധാനമായത്‌.

"സാര്‍, ഉങ്കള്‍ക്ക്‌ സൂര്യോദയം പാക്കണമാ.. ശീഘ്രം വാങ്കോ.. നേരമായാച്ച്‌.."

ആ പയ്യന്‍ അടുത്ത മുറിയുടെ കതകില്‍ പോയി മുട്ടുവാന്‍ തുടങ്ങിയിരുന്നു. ഒരു പക്ഷെ അതവന്റെ പ്രഭാതചര്യയായിരിക്കാം. ഞാനുടനെ സഖിയെ തട്ടിവിളിച്ചെഴുന്നേല്‍പിച്ചു. കന്യാകുമാരിയില്‍ വന്നിട്ട്‌ ഉദയമോ അസ്തമയമോ കാണാതെ പോയാല്‍ അതൊരു തീരാനഷ്ടം തന്നെയല്ലേ. അവള്‍ അലങ്കോലമായിക്കിടന്ന വസ്‌ത്രങ്ങളും കെട്ടഴിച്ച്‌ പരത്തിയിട്ടിരുന്ന മുടിയുമെല്ലാം ശരിയാക്കി എഴുന്നേറ്റു. പെട്ടെന്ന് പ്രഭാതകൃത്യങ്ങളെല്ലാം നടത്തി വസ്‌ത്രം മാറിയ ഞങ്ങള്‍ ഹോട്ടലിന്റെ മുകളിലേക്ക്‌ പോയി. അവിടെ ധാരാളമാളുകള്‍ കാത്തിരിപ്പുണ്ടായിരുന്നു, ഉദയസൂര്യനെ വരവേല്‍ക്കുവാന്‍ ഞങ്ങളും ഒരിടത്തില്‍ ഒതുങ്ങിനിന്നു. കാമറ തയ്യാറാക്കി കിഴക്കു ചക്രവാളത്തിലെ മാറിമറിഞ്ഞുകളിക്കുന്ന നിറക്കൂട്ടുകളില്‍ തന്നെ കണ്ണൂംനട്ട്‌ നില്‍ക്കുമ്പോള്‍ അതാ പ്രത്യക്ഷപ്പെടുന്നു - സ്വര്‍ണ്ണകിരണങ്ങളുടെ അരുണിമയോടെ ഒരു തേരിലേറി വരുന്ന യോദ്ധാവിനെപോലെ ദിനകരന്‍! സമുദ്രത്തിന്റെ വിരിമാറില്‍ ദൂരെയേതോ രാജ്യത്തില്‍നിന്നുള്ള കപ്പല്‍ നീങ്ങുന്നതും കാണാമായിരുന്നു. ഇങ്ങരികെ മുക്കുവന്മാരുടെ കട്ടമരമെന്നറിപ്പെടുന്ന ചെറുമരത്തോണികളും ധാരാളം കടലിലിറങ്ങുന്നതും ഉദയസൂര്യന്റെ വെളിച്ചത്തില്‍ നല്ലയൊരു ദൃശ്യവിരുന്നൊരുക്കി.

പിന്നീട്‌ സന്ദര്‍ശിച്ചത്‌ വിശ്വവിഖ്യാതമായ വിവേകാനന്ദപാറയാണ്‌. അഭൂതപൂര്‍വ്വമായ തിരക്കായിരുന്നുവന്ന്. നാനാദേശക്കാരായ ആളുകള്‍ നിരന്ന് ബോട്ടിനുവേണ്ടി കാത്തുനിന്നു. കൊള്ളാവുന്നതിലധികം ആളുകളെ കുത്തിനിറച്ച ഒരു വലിയ ബോട്ടില്‍ ഞാനും സഖിയും ബദ്ധപ്പെട്ട്‌ കയറിക്കൂടി. ബോട്ട്‌ ആടിയുലഞ്ഞ്‌ ഓളങ്ങളെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. ശരിക്കും ഭയപ്പാടുണ്ടാക്കുന്ന യാത്രയായി. ഉത്സവത്തിരക്കിലകപ്പെട്ടവരെ പോലെ ഞെരുങ്ങിനില്‍ക്കേണ്ടിവന്നു ഞങ്ങളിരുവര്‍ക്കും. ആയുസ്സിന്റെ ബലം കൊണ്ടോ അതോ ഭാഗ്യമാണോ എന്നറിയില്ല ചുരുങ്ങിയ സമയത്തിനുള്ളില്‍ ബോട്ട്‌ അവിടെയെത്തി.

ഭകതിസാന്ദ്രമായ അവിടെയെല്ലാം നടന്നുകണ്ടപ്പോള്‍ മനസ്സിനൊരുണര്‍വ്വ്‌ കിട്ടിയത്‌പോലെ. പ്രധാനസൗധത്തിലുള്ള സ്വാമി വിവേകാനന്ദന്റെ മാര്‍ബിള്‍പ്രതിമ നോക്കിയല്‍പനേരം നിന്നുപോയി. എന്തൊരു ആകാരവും മുഖകാന്തിയും! ചൈതന്യമേറിയ ആ വ്യക്തിയുടെ പ്രഭാക്ഷണം ശ്രവിച്ച സായിപ്പന്മാര്‍ ശിശുക്കളെപ്പോലെ ഇരുന്നുപോയില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ. പിന്നിട്‌ ഞങ്ങള്‍ എത്തിയത്‌ തികച്ചും നിശ്ശബ്‌ദമായ ധ്യാനസ്ഥലത്താണ്‌. സര്‍വ്വമതവിശ്വാസികളും മങ്ങിയ പ്രകാശം മാത്രമുള്ള ഒരു ഹാളിലെ മാര്‍ബിള്‍തറയില്‍ ചമ്രം പടിഞ്ഞിരുന്ന് അവരവരുടെ ദൈവങ്ങളെ സ്മരിച്ച്‌ നിശ്ചലരായി ഇരിക്കുന്നു. സഖിയുടെ കൈപിടിച്ച്‌ ഞാന്‍ അങ്ങോട്ട്‌ ചെന്നു. ഇരുളില്‍ ഹിന്ദുക്കളുടെ അടയാളമായ 'ഓം' എന്നത്‌ മാത്രം സ്വര്‍ണ്ണലിപിയില്‍ തെളിഞ്ഞു കാണാം. ചന്ദനത്തിരിയും മറ്റ്‌ സുഗന്ധവസ്തുക്കളും പുകയുന്നതിന്റെ മാസ്മരികാനുഭൂതി നാസാരന്ധ്രങ്ങളെ തഴുകിയുണര്‍ത്തി. കുറച്ച്‌ സമയം കണ്ണുകടച്ച്‌ കൈകൂപ്പി ഇരുന്നുപോയി. സമീപമിരുന്ന സഖിയുടെ സ്പര്‍ശം കിട്ടിയപ്പോള്‍ മാത്രമാണ്‌ ധ്യാനത്തില്‍ നിന്നുമുണര്‍ന്നത്‌.

അവിടെ നിന്നും അടുത്തുള്ള ശ്രീതിരുവള്ളുവര്‍പ്രതിമയുള്ള സ്ഥലവും സന്ദര്‍ശിച്ചു. അതും ഒരല്‍ഭുതചാരുതയുള്ള നിര്‍മ്മിതിയാണ്‌. ഭയങ്കരകാറ്റില്‍ ബോട്ട്‌ അവിടെയെത്തി. ആകെ ജനസാന്ദ്രമായിരുന്ന ചുറ്റുപാടില്‍നിന്നും കാറ്റില്‍ നിന്നും ഞങ്ങള്‍ അജാനുബാഹുവായ തിരുവള്ളുവര്‍പ്രതിമയ്ക്കുള്ളില്‍ പ്രവേശിച്ചു. അതേകദേശം ഒരു നാലുനില കെട്ടിടത്തിന്റെ ഉയരത്തിലാണുള്ളത്‌. കരിങ്കല്ലുകള്‍ മാത്രമുപയോഗിച്ച്‌ നിര്‍മ്മിച്ച ഏതുഭാഗത്തുനിന്നും കാറ്റെപ്പോഴും അകത്തു പ്രത്യേകരീതിയില്‍ അനുഭവപ്പെടുന്ന രീതിയിലാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്‌. അവിടം ചുറ്റിനടന്ന് കണ്ട്‌ ഒരു ജാലകത്തിനരുകില്‍ ഞങ്ങളിരുന്നു. പിന്നെ മടക്കയാത്ര തിരിച്ചു.

വൈകുന്നേരം നാലുമണിയായപ്പോള്‍ കന്യാകുമാരിയോട്‌ വിടവാങ്ങി. രണ്ടുവര്‍ഷം കഴിഞ്ഞതേയുള്ളൂവെങ്കിലും ഈ യാത്രയുടെ ഓര്‍മ്മകള്‍ ഞാന്‍ മായാതെ നെഞ്ചിലേറ്റി മനസ്സിന്റെ തിരശ്ശീലയില്‍ ദര്‍ശിക്കാറുണ്ട്‌. സഖിയും അങ്ങിനെയാണോയെന്നെനിക്ക്‌ നിശ്ചയമില്ല.

കാരണം ഒരു നിസ്സാരപിണക്കം മറ്റുള്ള ചിലര്‍ പെരുപ്പിച്ചിട്ടൊടുവില്‍ ഞങ്ങള്‍ ജീവിതയാത്രയില്‍ വേര്‍പിരിയേണ്ടിവന്നു. ഒരു ഗാനത്തിന്റെ വരികള്‍ കടമെടുത്തോട്ടെ:

'പറയാതെയറിയാതെ നീ പോയതല്ലേ..
ഒരു വാക്കും മിണ്ടാഞ്ഞതെന്തേ?
എന്നുമോര്‍ക്കുന്നു ഞാന്‍
വീണ്ടുമോര്‍ക്കുന്നു ഞാന്‍...'

എന്നാലും ഒരിത്തിരി പ്രതീക്ഷകള്‍ ബാക്കിയുണ്ട്‌. പിണക്കം മറന്നൊടുവില്‍, ഒരു പക്ഷേ.. പ്രാര്‍ത്ഥിക്കുക സുഹൃത്തുക്കളേ..

Wednesday, 18 November 2009

മാവ്‌ സാക്ഷി

മാവ്‌ സാക്ഷി

(കഥ)

മാവിന്റെ അനുഭവകഥ ഇവിടെ നമ്മളോട്‌ പറയുന്നത്‌ മറ്റാരുമല്ല, മാവ്‌ തന്നെയാണ്‌. വഷങ്ങളോളം പലതും കണ്ടും കേട്ടും നിലകൊണ്ട മാവിന്‌ ഇനി അധികം ആയുസ്സില്ല എന്നറിയാം. ഈ ഭൂമുഖത്ത്‌ നിന്നും മാവ്‌ ഇല്ലാതാകുമ്പോൾ കൂടെ മറ്റൊരു ജന്മം കൂടി കൊണ്ടുപോകുകയാണ്‌. അതിനു മുൻപ്‌ താൻ കണ്ട സത്യങ്ങളും ചില യാഥാഥ്യങ്ങളും തന്നോടൊപ്പം മണ്ണടിഞ്ഞു പോകരുതെന്ന്‌ മാവിന്‌ നിർബന്ധമുണ്ട്‌.

ഇനി കഥയിലേക്ക്‌...


ഒരു നാട്ടിൻപുറത്തെ വലിയ രണ്ട്‌ പറമ്പുകൾക്ക്‌ അതിരിടുന്ന വള്ളിപ്പടർപ്പിനാൽ ചുറ്റപ്പെട്ട വേലിപ്പടർപ്പിന്റെ നടുക്ക്‌ വർഷങ്ങളായിട്ട്‌ എല്ലാം കണ്ടും കേട്ടും സഹിച്ചും നിലകൊള്ളുകയാണ്‌ മാവ്‌. മറ്റൊരു ഭാഗത്ത്‌ പൊതുവഴിയാണ്‌. നിത്യവും ജനങ്ങളും, സ്കൂൾ കുട്ടികളും ആ വഴി പോകാറുണ്ട്‌. എത്രയോ വർഷങ്ങളായി ഒത്തിരി കിളികൾക്ക്‌ കൂടൊരുക്കാൻ മാവിന്റെ ശിഖരങ്ങളുണ്ട്‌. കെട്ടുപിണഞ്ഞു ഉയരങ്ങളിലേക്ക്‌ പോകുന്ന മാവിൻകൊമ്പുകളിൽ പലജാതി പക്ഷികൾ തലമുറകളായി വസിച്ചുപോരുന്നുണ്ട്‌. മാമ്പഴക്കാലത്ത്‌ സൗജന്യമായി രുചിയേറും മാമ്പഴങ്ങൾ കിളികൾക്കെന്നപോലെ പ്രദേശത്തെ പിള്ളേക്കും ജനങ്ങൾക്കും നൽകി സന്തോഷത്താൽ ഇളംതെന്നലിൽ മാവ്‌ ഇലകളാട്ടി ശിഖരങ്ങൾ അനക്കി നിൽക്കുന്നു. വേനൽചൂടിൽ ക്ഷീണിതരായി വഴിയേ പോകുന്നവക്ക്‌ തണലേകിക്കൊണ്ട്‌ മാവ്‌ നിവൃതിയോടെ നിലനിന്നു പോരുന്നു..

രണ്ട്‌ പറമ്പുകളിലുള്ള വലിയ രണ്ട്‌ വീടുകളുണ്ട്‌. അതിൽ വസിക്കുന്നത്‌ ശത്രുതയിൽ പോരടിക്കുന്ന രണ്ട്‌ കുടുംബങ്ങളാണ്‌. അവരുടെ നിത്യേനയുള്ള തർക്കം പറമ്പിന്റെ അതിരിൽ നിലകൊള്ളുന്ന മാവിനെകുറിച്ചാണ്‌. പലരും കൈമാറികിട്ടിയ വീടും പറമ്പുമാണ്‌ ഇരുകൂട്ടരുടേതും. അതുകൊണ്ടുതന്നെ മാവ്‌ ആർക്കവകാശപ്പെട്ടതാണ്‌ എന്ന വിഷയത്തിൽ ഇരുകൂട്ടരും എന്നും തർക്കത്തിലുമാണ്‌. അതിത്തിയിലെ വള്ളിപ്പടപ്പുള്ള വേലിക്ക്‌ നടുവിൽ നിലകൊള്ളുന്ന മാവ്‌ വ്യക്തമായിട്ട്‌ ആക്കും അവകാശം സ്ഥാപിക്കാൻ സാധ്യമല്ലാത്ത വിധമാണല്ലോ സ്ഥിതി ചെയ്യുന്നത്‌. പക്ഷെ, മാവിന്‌ മാത്രം അറിയാം യഥാർത്ഥത്തിൽ ആരാണ്‌ അവകാശിയെന്ന്‌! മാവ്‌ തന്നെ പറയട്ടെ, നമുക്ക്‌ കേൾക്കാം..

ഇത്രയും കാലത്തെ ജീവിതത്തിൽ എന്തെല്ലാം മാവ്‌ കണ്ടിരിക്കുന്നു! മനുഷ്യകുലത്തിന്റെ കയ്‌പും മധുരവും, പ്രണയവും വിരഹവും, നന്മതിന്മകളും, നിഷ്‌കളങ്കതയും പകയും എല്ലാമെല്ലാം മാവിന്റെ ചുറ്റുവട്ടത്തിൽ നടന്നിരിക്കുന്നു. എന്നുമുള്ള തർക്കത്തിന്റെ ബാക്കി ഇതാ വീണ്ടും അരങ്ങേറുന്നത്‌ കണ്ടില്ലേ?


വേലിക്ക്‌ അപ്പുറവും ഇപ്പുറവും നിന്ന് വാക്കുകളാൽ പോരടിക്കുകയാണ്‌ അയൽപക്കങ്ങളിലെ രണ്ടു മുതിർന്ന സ്ത്രീകൾ. അവർ പരസ്‌പരം തല്ലാനുള്ള ത്വരയോടെയാണ്‌ കലിതുള്ളുന്നത്‌. മാവിന്റെ ഉടമസ്ഥാവകാശം തന്നെ അന്നത്തേയും പ്രശ്‌നം. അവരെ പിടിച്ചുമാറ്റുവാൻ പെടാപാട്‌ പെടുന്നത്‌ അവരുടെ മക്കളാണ്‌. അതായത്‌ പ്രണയബദ്ധരായ അയൽവീടുകളിലെ യുവാവും യുവതിയും. ഇരുവരും അവരുടെ അമ്മമാരെ തർക്കത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നന്നേ പാടുപെടുന്നുണ്ട്‌. അതിനിടയിൽ യുവതിയുടേയും യുവാവിന്റേയും കണ്ണുകൾ തമ്മിൽ കൊരുക്കുന്നുണ്ട്‌, ചുണ്ടുകളിൽ കള്ളച്ചിരിയുണ്ട്‌, അവരുടെ മാതാക്കൾ കാണാതെ ആണെന്നു മാത്രം. എല്ലാം കണ്ടുകൊണ്ട്‌, അറിഞ്ഞു കൊണ്ട്‌, കാറ്റിൽ ഇലകൾ ഇളക്കി മാവ്‌ നിൽക്കുന്നു.

നിലാവുള്ള രാവുകളിൽ വീട്ടുകാർ കാണാതെ യുവതി മാവിൻ ചുവട്ടിൽ വന്ന്‌ പ്രിയതമനെ കാത്തിരിക്കുമ്പോൾ വേലിക്കപ്പുറത്ത്‌ പൊതുവഴിയോരത്ത്‌ യുവാവും തന്റെ പ്രണയിനി എത്തുന്നതും കാത്തു നിൽക്കും. അവരുടെ പ്രണയം പൂവിട്ടതും വിരിയുന്നതുമെല്ലാം ആ മാവിൻ ചുവട്ടിലായിരുന്നു. ആരും കാണില്ല എന്ന ധൈര്യത്തിൽ ചുറ്റും നോക്കികൊണ്ട്‌ കമിതാക്കൾ ചുംബനം നൽകുന്നതും ആശ്ലേഷിക്കുന്നതും എത്ര തവണ പൂത്തുലഞ്ഞ മാവ്‌ കണ്ടിരിക്കുന്നു! മത്തു പിടിപ്പിക്കുന്ന മാമ്പൂവിൻ മണം പരത്തി നിലാവിൽ കുളിച്ചു നിൽക്കുന്ന മൂകമാം രാത്രികളിലെ പ്രണയകേളിക്ക്‌ മൂകസാക്ഷിയായി മാവ്‌ നിലകൊണ്ടു. ഇതങ്ങനെ തുടന്നുപോന്നു..


പക്ഷെ, മാവ്‌ കാണാൻ കൊതിക്കുന്നത്‌ ഇതൊന്നുമല്ല. മുപ്പത്തഞ്ചു കൊല്ലങ്ങൾക്ക്‌ മുൻപ്‌ താൻ ഈ മണ്ണിൽ വളരാൻ നിമിത്തമായത്‌ ഒരു പയ്യൻ ആയിരുന്നെന്ന് മാത്രം മാവിന്‌ ഉറപ്പാണ്‌. തൈ ആയിരുന്ന വേളയിൽ ഒരിക്കൽ ആ പയ്യൻ വന്നത്‌ എന്നും മാവ്‌ ഓർക്കാറുണ്ട്‌. പിന്നീട്‌ പയ്യന്റെ മുഖം കണ്ടിട്ടേയില്ല. പയ്യനെ ഒരു വട്ടം കൂടി കാണാൻ കണ്ണടയുന്നതിനും മുൻപ്‌ തനിക്ക്‌ ഭാഗ്യം കിട്ടില്ലേ? മാവ്‌ ആഗ്രഹത്തോടെ ശിഖരങ്ങൾ ആട്ടി നെടുവീപ്പെന്ന പോലെ ഇളംതെന്നലിൽ ഇലകൾ മെല്ലെ ഇളക്കി കൊണ്ടിരുന്നു.


കാലമെത്ര പൊയ്‌പ്പോയി! അന്നത്തെ അഞ്ചു വയസ്സുകാരൻ ഇന്നിപ്പോൾ നാൽപതുകാരൻ ആയിട്ടുണ്ടാവും തീർച്ച. മാവ്‌ ആത്മഗതം ചെയ്തുകൊണ്ടിരുന്നു. താനും മനുഷ്യജാതിയിൽ പെട്ട ഒരുത്തൻ ആയിരുന്നെങ്കിലെന്ന്‌ മാവ്‌ ആഗ്രഹിച്ചുപോയി. എവിടേയെല്ലാം സഞ്ചരിക്കാമായിരുന്നു, എത്രയെത്ര ദേശങ്ങൾ കാണാമായിരുന്നു. അതിലേറെ താൻ കാണാൻ കൊതിക്കുന്ന അന്നത്തെ പയ്യനെ തേടി കണ്ടെത്താമായിരുന്നു! പക്ഷെ, താൻ ഒരു വൃക്ഷജന്മം ആയിപ്പോയില്ലേ. ജനിച്ച അന്നു മുതൽ ഒടുക്കം വരെ ഒരേയിടത്ത്‌ തന്നെ ജീവിതം കഴിയുവാൻ വിധിക്കപ്പെട്ട മാവ്‌ ഭാഗ്യം ലഭിച്ച മനുഷ്യകുലത്തെ ഓർത്ത്‌ നിസ്സഹായതയോടെ നിന്നു!


സങ്കടം സഹിക്കാനാവാതെ പഴുത്ത ഇലകൾ പൊഴിച്ചുകൊണ്ട്‌ വൃദ്ധവൃക്ഷം നിന്നു. പെട്ടെന്ന്‌ പരിസരബോധം വന്ന മാവ്‌ വീട്ടുകാരുടെ തക്കം ശ്രദ്ധിച്ചു. യുവതിയും യുവാവും അവരുടെ അമ്മമാരുടെ പിറകിൽ നിന്നുകൊണ്ട്‌ ആംഗ്യത്തിൽ പലതും സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ഉം.. ഒരു പക്ഷെ ഇന്ന്‌ രാത്രിയും അവരിരുവരും എന്റെ ചുവട്ടിൽ വരുമായിരിക്കും. പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ കണ്ട്‌ മടുത്ത മാവ്‌ ആത്മഗതം ചെയ്തു.


ആകാശസീമയ്‌ക്ക്‌ അപ്പുറം എവിടേയോ ഉണ്ടെന്ന് വിശ്വസിക്കുന്ന സൃഷ്‌ടാവായ ഈശ്വരനോട്‌ ശിഖരങ്ങൾ ഉയർത്താൻ ശ്രമിച്ചുകൊണ്ട്‌ മാവ്‌ കേണപേക്ഷിച്ചു. "ഈശ്വരാ, ഇനിയെങ്കിലും ഞാൻ ജനിക്കുവാൻ നിമിത്തമായ അന്നത്തെ പയ്യനെ എന്റെ മുന്നിൽ കൊണ്ടുവന്ന്‌ എനിക്കു കാണിച്ചു തരാമോ? ഒരു തവണ മാത്രം?"

വർഷങ്ങൾക്കു മുൻപുള്ള ഇതേ പ്രദേശം. മാവ്‌ നിൽക്കുന്ന ഈ സ്ഥലം അന്ന്‌ കാട്‌ പിടിച്ചു കിടക്കുകയായിരുന്നു. വേലിപ്പടർപ്പുള്ള പറമ്പുകൾ വലിയ വ്യത്യാസമില്ലാതെയുണ്ട്‌. ഇന്നു കാണുന്ന വീടുകളുടെ സ്ഥാനത്ത്‌ വൈക്കോൽ മേഞ്ഞ ചെറിയ പുരകളാണ്‌. ചാണകം മെഴുകിയ മുറ്റം. ഇന്നത്തെ തലമുറയ്ക്ക്‌ അതൊക്കെ അന്യം. ഇരുവശത്തും പുല്ലു വളന്ന പൊതുവഴിയിലൂടെ മണി കിലുക്കി വരുന്ന ഒരു കാളവണ്ടി പ്രത്യക്ഷപ്പെട്ടു. അതിൽ തലക്കെട്ട്‌ ചുറ്റിയ, മീശയും താടിയും വളർത്തിയ കറുത്തു കുറുതായി ഇരുന്ന്‌ ചാട്ട ചുഴറ്റിക്കൊണ്ട്‌ ഒരാളുണ്ട്‌. കൂടെ അയാളുടെ മകൻ, വള്ളിട്രൗസറിട്ട ഒരു അഞ്ചുവയസ്സുകാരൻ. അവർ ചന്തയിൽ സാധനങ്ങൾ വിറ്റു വരുന്ന വരവാണെന്നു തോന്നുന്നു. വിറ്റഴിക്കാത്ത ഏതാനും മൺകലങ്ങൾ കാളവണ്ടിയുടെ പിറകിൽ വൈക്കോൽ നിറച്ചതിൽ കെട്ടി വെച്ചിട്ടുണ്ട്‌. ചന്തമുള്ള കാളകൾ മണികിലുക്കി തല കുലുക്കി നീങ്ങുന്നു. തലകെട്ടുകാരൻ കാളകളെ ധൃതിയിൽ പോകാൻ വേണ്ടി ഒച്ചയെടുക്കുന്നുണ്ട്‌. ചാട്ട ചുഴറ്റുന്നുണ്ട്‌. വണ്ടിയുടെ പിറകിൽ ഇരുന്ന്‌ പോയിമറയുന്ന വഴിയോരക്കാഴ്‌ചകൾ ആസ്വദിച്ച്‌ കാലുകൾ തൂക്കിയിട്ട്‌ ആട്ടിക്കൊണ്ട്‌ പയ്യൻ.. പഴുത്ത വലിയൊരു മാങ്ങ ഒട്ടുമുക്കാലും തിന്നുകൊണ്ട്‌ മുഖത്തും കൈകളിലും മാമ്പഴചാർ ഒഴുക്കികൊണ്ട്‌ രുചിയാസ്വദിച്ച്‌, കാളവണ്ടി ഇളകുന്നതിനൊപ്പം ആടിയുലഞ്ഞുകൊണ്ടങ്ങനെ ഇരിക്കുന്നു..

കാളവണ്ടിക്കാരൻ അവനെ ശാസിക്കുന്നുണ്ട്‌. ഗുണദോഷിക്കുന്നുണ്ട്‌. മാമ്പഴചാർ ഒഴുക്കി വൃത്തികേടാക്കുന്നത്‌ അയാൾക്ക്‌ പിടിക്കുന്നില്ല. ഒത്തിരിനേരം പറഞ്ഞത്‌ കേട്ടപ്പോൾ പയ്യൻ മാങ്ങയുടെ അണ്ടി ഒന്നൂടെ നക്കിയതിനു ശേഷം വഴിയരികിലെ വേലിപ്പടർപ്പിലേക്ക്‌ നീട്ടി എറിഞ്ഞു. കൂടെ അയാളെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു:

"അച്‌ഛാ ആ മാങ്ങയണ്ടിക്കൊപ്പം തുണ പോകാമോ?" പൊട്ടിച്ചിരിക്കുന്ന മകന്റെ തമാശ കേട്ട്‌ കാളവണ്ടിക്കാരൻ ചിരിച്ചു. നാക്ക്‌ വളച്ച്‌ വെളിയിൽ കാട്ടി ഒരു പ്രത്യേക ശബ്‌ദം വരുത്തി വേഗം കുറഞ്ഞ കാളകളെ തട്ടിക്കൊണ്ട്‌ ചാട്ട ചുഴറ്റി. കാളവണ്ടി അകന്നകന്നു പോയി മറഞ്ഞു.

നേരം ഇരുണ്ടു. വിജനമായ സ്ഥലത്ത്‌ മാങ്ങയണ്ടി കിടന്ന്‌ മുളപൊട്ടി. തൈ വളന്നു വലുതായി വന്നു.. കാലം കഴിയുന്തോറും വളന്നു മരമായി. ഇന്നത്തെ മാവ്‌ ആയി മാറി. അതിനിടയ്‌ക്ക്‌ വേലിയ്‌ക്കപ്പുറവും ഇപ്പുറവും പലരും കൈമാറി ഒടുവിൽ ഇന്ന് നാം കാണുന്ന കുടുംബങ്ങൾ താമസമായിരിക്കുന്നു. മാവ്‌ ആക്ക്‌ അവകാശപ്പെട്ടതാണ്‌ എന്ന കാര്യത്തിൽ ഇരുവീട്ടുകാരും തർക്കവും വാൿപയറ്റും തുടങ്ങിയിട്ട്‌ വർഷം ഒരുപാടായി.

അങ്ങിനെയിരിക്കെ, ചാറ്റൽമഴ കഴിഞ്ഞ ഉച്ച തിരിഞ്ഞൊരു നേരം. ചെറുമയക്കത്തിലായിരുന്ന മാവ്‌ ആരോ തന്റെ ചുവട്ടിൽ മൃദുവായി സ്‌പശിക്കുന്നതും സംസാരിക്കുന്നതും കേട്ടപ്പോൾ ശിഖരങ്ങളും ഇലകളും ഇളംതെന്നലിൽ ആട്ടികൊണ്ട്‌ ആകാംക്ഷയോടെ നോക്കി.

ചെറുപ്പക്കാരന്റെ മുഖകാന്തിയും ചുറുചുറുക്കുമുള്ള മദ്ധ്യവയസ്‌കനായ ഒരാളും കൂടെ ഒരു സ്ത്രീയും അവരുടെ അഞ്ചു വയസ്സുകാരൻ മകനും ഉണ്ട്‌. കുറച്ചപ്പുറത്ത്‌ പൊതുവഴിയിൽ അവർ സഞ്ചരിച്ചെത്തിയ പുത്തൻ കാർ നിറുത്തിയിട്ടുണ്ട്‌. വന്നയാൾ ഭാര്യയോട്‌ പറയുന്നത്‌ എന്തെന്ന്‌ മാവ്‌ സാകൂതം ശ്രവിച്ചു. തന്റെ പൊട്ടിപ്പൊളിഞ്ഞ തടിയിൽ തലോടി മുത്തമിട്ടുകൊണ്ട്‌ അയാൾ ഭാര്യയോട്‌ അഭിമാനപൂർവം പറയുകയാണ്‌:

"ഈ മാവ്‌ എന്റെ ഒരു സഹോദരൻ ആണ്‌. അന്നൊരിക്കൽ അച്ഛന്റെ കൂടെ കാളവണ്ടിയിൽ ഇതുവഴി പോകുമ്പോൾ രുചിച്ച മാമ്പഴസ്വാദ്‌.. അന്നു ഞാൻ ഇവിടെ കളഞ്ഞ അണ്ടിയിൽ നിന്നും ഇവൻ പൊട്ടി മുളച്ചു, കണ്ടില്ലേ എന്റെ അനുജൻ വളന്നു പന്തലിച്ച്‌ നിൽക്കുന്നത്‌! ഇതിലെ പോകുന്നവർക്ക്‌ എല്ലാം തണലേകിക്കൊണ്ട്‌, മാമ്പഴം നൽകികൊണ്ട്‌, പറവകൾക്ക്‌ കൂടൊരുക്കിക്കൊണ്ട്‌ നിലകൊള്ളുന്നത്‌?"


തന്റെ സഹോദരനെ വഷങ്ങൾക്കു ശേഷം കാണാനും അവന്റെ കരലാളനങ്ങൾ അനുഭവിച്ചതിലും അത്യാഹ്‌ളാദം തോന്നിയ മാവ്‌ ഇലകളിൽ തങ്ങിനിന്നിരുന്ന മഴത്തുള്ളികൾ താഴോട്ട്‌ പൊഴിച്ചുകൊണ്ട്‌ സന്തോഷാശ്രുക്കൾ തൂകി. ആ മനുഷ്യന്റെ മുഖം നിന്നിമേഷനായിട്ട്‌ നോക്കിക്കൊണ്ട്‌ അങ്ങനെ ഇലകളാട്ടി നിന്നു. തൂങ്ങിക്കിടക്കുന്ന മാമ്പഴങ്ങൾ താഴോട്ട്‌ ഇട്ടുകൊടുത്ത്‌ സമ്മാനിച്ചു. ഇളംതെന്നലിൽ കുളിരേകി തന്റെ സന്തോഷം അവരെ എങ്ങനെ അറിയിക്കും എന്നറിയാതെ തണലേകിയും തെന്നലേകിയും നേരിയ ശബ്‌ദം വരുത്തിയും ആ വൃക്ഷം നിലകൊണ്ടു.


മാവ്‌ സന്തോഷത്തോടെ നൽകിയ മാമ്പഴങ്ങളിൽ മൂന്നെണ്ണം മാത്രം ആ കുടുംബം പെറുക്കിയെടുത്ത്‌ അവിടെ നിന്നുകൊണ്ട്‌ കഴിച്ചു. പണ്ട്‌ പയ്യൻ ആയിരിക്കുമ്പോൾ തിന്ന അതേപോലെ, മാമ്പഴച്ചാർ ഒഴുക്കി കൈയ്യിലും മുഖത്തും പടത്തി ആസ്വദിച്ച്‌ തിന്നുന്ന അയാളേയും മകനേയും കളിയാക്കി ഒരുവിധം ശ്രദ്ധിച്ചു തിന്നുന്ന ഭാര്യയേയും മാവ്‌ സന്തോഷത്തോടെ കണ്ടു. ഒടുവിൽ തനിയാവർത്തനം പോലെ ബാക്കിയായ മാങ്ങയണ്ടി വലിച്ചെറിയുമ്പോൾ ആ പയ്യൻ അച്ഛനോട്‌: "അച്‌ഛാ ആ മാങ്ങയണ്ടിക്കൊപ്പം തുണ പോകാമോ?" പൊട്ടിച്ചിരിക്കുന്ന മകൻ കാറിലേക്ക്‌ കയറി.


പഴയ കാലം ഓർത്തിട്ടെന്ന പോലെ അയാൾ ചിരിച്ചു, യാത്ര ചോദിക്കുമ്പോലെ മാവിനെ നോക്കി അയാളും കാറിൽ കയറി, ഭാര്യയും മാമ്പഴം ആസ്വദിച്ച്‌ തീർത്തിട്ട്‌ കാറിൽ ഇരുന്നു. അവർ ദൂരെ പോയ്‌മറഞ്ഞു. അരുത്‌, പോവരുത്‌ എന്ന് അവരോട്‌ പറയാൻ വെമ്പിനിന്ന മാവ്‌ ദൂരെ വളവ്‌ തിരിഞ്ഞു മറയുന്ന കാറിനെ കൺനിറയെ നോക്കി. തന്റെ യഥാർത്ഥ ഉടമയെ (സഹോദരനെ) അവസാനമായി കാണാൻ കഴിഞ്ഞതിൽ സന്തോഷവും ഇനി കാണാൻ സാധിക്കില്ല എന്നോർത്ത്‌ സങ്കടവും ഒരുമിച്ച്‌ വന്നത്‌ നിയന്ത്രിക്കാൻ മാവ്‌ ബദ്ധപ്പെട്ടു.


നേരം രാത്രിയായി. മാവ്‌ എന്നെത്തേക്കാളുമേറെ സന്തോഷിച്ച്‌ ഇളംതെന്നൽ തഴുകുമ്പോൾ ഇലകളാൽ താളം പിടിച്ച്‌ നിൽക്കവെ, ചുവട്ടിൽ ആരോ രഹസ്യം പറയുന്നത്‌ കേട്ട്‌ നോക്കുമ്പോൾ ഞെട്ടി. പ്രദേശത്തെ കുപ്രസിദ്ധനായ തസ്‌കരവീരൻ കൂട്ടാളിയുമൊത്ത്‌ അന്നത്തെ മോഷണം ആസൂത്രണം ചെയ്യുന്നു. ഇങ്ങനെയെത്രയധികം നിഗൂഢപദ്ധതികൾ തന്റെ ചുവട്ടിൽ അരങ്ങേറിയിരിക്കുന്നു. ചുവട്ടിൽ നിശ്ശബ്ദമായിട്ടുണ്ട്‌. കള്ളന്മാർ സ്ഥലം വിട്ടിരിക്കുന്നു. അൽപം കഴിഞ്ഞ്‌ അയൽക്കാരായ യുവാവിനെ കണ്ടു. പതിവു പോലെ പ്രണയിനിയെ പ്രതീക്ഷിച്ച്‌ നിൽക്കുന്നു. താമസിയാതെ യുവതി മരച്ചുവട്ടിലെത്തി, അവനും. എന്നത്തേയും പോലെ അവർക്ക്‌ ശൃംഗാരങ്ങൾ ഇല്ല. മാവ്‌ സാകൂതം നോക്കി ശ്രദ്ധിച്ചു. അവർ ഒളിച്ചോടാനുള്ള പദ്ധതി പ്ലാനിടുകയാണ്‌. മാവ്‌ ഞെട്ടിത്തരിച്ചു നിന്നു. ശക്തിയായ കാറ്റിൽ മാവിന്റെ ചില്ലകൾ ഉലഞ്ഞു. താൻ കടപുഴകിവീഴുമോ, വൃക്ഷം ഭീതിയിലായി.


അയൽക്കാരായ കമിതാക്കൾ കെട്ടിപ്പിടിച്ച്‌ പരസ്‌പരം ആശ്വസിപ്പിക്കുന്നുണ്ട്‌. നാളെ ഇതേ നേരം ആവശ്യത്തിനുള്ള വസ്ത്രങ്ങൾ കരുതികൊണ്ട്‌ നാടുവിട്ടുപോകാം, നമ്മുടെ പ്രണയത്തിന്‌ സാക്ഷിയായ ഇതേ മാവിന്റെ ചുവട്ടിൽ സന്ധിക്കാം എന്ന ഉറപ്പോടെ അവർ വീടുകളിലേക്ക്‌ പോയി. എല്ലാം ആരോടെങ്കിലും വിളിച്ചുപറയണമെന്ന് മാവ്‌ അതിയായി ആഗ്രഹിച്ചു. മരത്തിന്റെ മർമരം ആര്‌ കേൾക്കാൻ, മനസ്സിലാക്കാൻ?


അർദ്ധരാത്രിയായിട്ടും മാവ്‌ വിശ്രമിക്കാതെ അക്ഷമനായിട്ട്‌ നിന്നു. ഒരു സംഘം ആളുകൾ പന്തം കത്തിച്ച്‌ പിടിച്ച്‌ മാവിൻ ചുവട്ടിലെത്തി. നാട്ടിലെ പ്രമുഖരാഷ്‌ട്രീയ പാട്ടിയിലെ അംഗങ്ങളാണവർ. അവർക്ക്‌ നേതൃത്വം നൽകുന്നയാൾ നല്ല പരിചിതനാണല്ലോ. മാവ്‌ സൂക്ഷിച്ചുനോക്കി. തന്റെ ഉടമസ്ഥാവകാശം പറഞ്ഞ്‌ തർക്കിക്കുന്ന വീടുകളിൽ ഒന്നിന്റെ ഗൃഹനാഥനാണത്‌. നേരത്തെ ഒളിച്ചോടാൻ പദ്ധതിയിട്ട്‌ പിരിഞ്ഞ കമിതാക്കളിലെ യുവതിയുടെ പിതാവ്‌!

ഏതോ നിസ്സാരകാര്യത്തിന്റെ പേരും പറഞ്ഞ്‌ അടുത്ത ദിവസം പ്രദേശമാകെ ഹർത്താൽ ആചരിക്കാനും തങ്ങൾക്ക്‌ വിദ്വേഷമുള്ള ചിലരെ വകവരുത്താനും ആ നേതാവും സംഘവും മാവിൻ ചുവട്ടിലിരുന്ന്‌ പദ്ധതിയിട്ടു. ഏറെനേരത്തെ മദ്യസേവയും ചച്ചയും കഴിഞ്ഞ്‌ പരിസരമാകെ തമ്പാക്ക്‌ പാക്കറ്റും, മുറുക്കിതുപ്പിയതും സിഗരറ്റ്‌ ബീഡിയും മദ്യക്കുപ്പിയും വലിച്ചെറിഞ്ഞ്‌ വൃത്തികേടാക്കിയിട്ട്‌ അവരും മാവിൻ ചുവട്‌ വിട്ടുപോയി.

എല്ലാത്തിനും മൂകസാക്ഷിയായി മാവ്‌ നിന്നു. എന്തെല്ലാം രഹസ്യങ്ങളാണ്‌ തന്റെ ചുവട്ടിൽ അരങ്ങേറുന്നത്‌, ഈശ്വരാ എന്ന നെടുവീർപ്പെന്ന പോലെ കാറ്റ്‌ മാവിലകളിലൂടെ പാഞ്ഞ്‌ ചൂളമിട്ടു.

അടുത്ത ദിനം ആയി. വഴിയെ പോയവരിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ മാവ്‌ മനസ്സിലാക്കിയത്‌! ഹർത്താൽ ദിനത്തിൽ പ്രദേശത്ത്‌ അക്രമങ്ങൾ, ഒരു കൊലപാതകം നടന്നിരിക്കുന്നു. കഴിഞ്ഞ രാത്രിയിൽ വലിയൊരു മോഷണം നടന്നിരിക്കുന്നു. തന്നെ ചൊല്ലി തക്കം നടക്കുന്ന വീടുകളിൽ യുവാവിന്റെ പുരയിലാണ്‌ തസ്‌കരന്മാർ കയറി കൈയ്യിൽ കിട്ടിയതുമായി കടന്നുകളഞ്ഞിരിക്കുന്നത്‌! ഇതു രണ്ടും ഉരുത്തിരിഞ്ഞത്‌ തന്റെ ചുവട്ടിലായതിൽ മാവ്‌ ഏറെ ദു:ഖിതനായി.


ഇനിയൊരു പദ്ധതി കൂടിയുണ്ടല്ലോ ബാക്കി? രാത്രിയാകുവാൻ മാവ്‌ കാത്തിരുന്നു. സാധാരണ മുഷിഞ്ഞ വസ്‌ത്രത്തിൽ കാണാറുള്ള അയൽവീട്ടിലെ യുവതി ഭംഗിയുള്ള ചുരിദാറണിഞ്ഞ്‌ ഒരു ബാഗുമായി മാവിൻ ചുവട്ടിൽ പേടിച്ചരണ്ട്‌ പതുങ്ങിയെത്തി. അക്ഷമയായി വാച്ചിൽ നോക്കികൊണ്ട്‌ അവൾ നിന്നു. ഇടയ്ക്കിടെ അവൾ സ്വന്തം വീട്ടിലേക്ക്‌ ഒളികണ്ണിട്ട്‌ നോക്കുന്നുണ്ട്‌. സാധാരണ ലുങ്കിയും ബനിയനും ധരിക്കാറുള്ള അയൽവീട്ടിലെ യുവാവ്‌ ഷട്ടും പാന്റ്‌സും ധരിച്ചുകൊണ്ട്‌ ഒരു ബൈക്കിൽ അവിടെ എത്തി. അവളോട്‌ വേഗം വരാൻ ആംഗ്യം കാണിച്ച്‌ അയാൾ ബൈക്കിലിരിക്കുന്നു. അവൾ ഓടിച്ചെന്നു ബൈക്കിൽ പിറകിൽ ഇരുന്നതും ബൈക്ക്‌ ഓടിച്ച്‌ ഇരുവരും അപ്രത്യക്ഷരായി. നന്നായി വരട്ടെ എന്ന് മൗനമായി ആശിർവദിച്ചുകൊണ്ട്‌ മാവ്‌ അവർ ഇരുളിൽ മറയുന്നതും നോക്കി, ഒരു പ്രണയസാഫല്യം സംഭവിച്ചതിനും സാക്ഷിയായി.

നേരം പുലർന്നതു് മുതൽക്ക്‌ ഇരുവീട്ടുകാരും വീണ്ടും തർക്കത്തിലാണ്‌. എന്നാൽ കമിതാക്കൾ ഓടിപ്പോയത്‌ ഇരുവരും അപ്പോഴും അറിഞ്ഞിട്ടില്ല. തക്കം തന്റെ ഉടമസ്ഥാവകാശം തന്നെയാണല്ലോ, മാവിന്‌ ആശ്വാസമായി. അപ്പുറത്ത്‌ യുവാവ്‌ ഇല്ല, അമ്മ മാത്രം. ഇപ്പുറത്ത്‌ യുവതിയും ഇല്ല, അമ്മ മാത്രം. ഇന്നറിയാം ഒരു തീർപ്പ്‌. മാവ്‌ ഉറപ്പിച്ചു.


അന്നേരം, പറമ്പിലേക്ക്‌ അത്യാഹ്ലാദത്തോടെ തുള്ളിച്ചാടിയോടി വരുന്ന രാഷ്‌ട്രീയനേതാവായ വീട്ടുടമസ്ഥനെ (യുവതിയുടെ പിതാവ്‌) മാവ്‌ ശ്രദ്ധിച്ചു. അയാളുടെ കൈയ്യിൽ ഉയർത്തിപ്പിടിച്ചിട്ടുള്ള കവറും പേപ്പറും എന്താണ്‌?

ഏറെ നാളത്തെ കേസ്സുനടത്തിപ്പിന്‌ അറുതിയായിരിക്കുന്നു. കോടതിവിധി ആ വീട്ടുകാർക്ക്‌ അനുകൂലമായിരിക്കുന്നു. മാവ്‌ അവരുടേത്‌ തന്നെ. ആ വീട്ടുകാരുടെ സ്വന്തം മാവ്‌. അയാളുടെ തുള്ളിച്ചാട്ടവും കോടതിവിധിയും കേട്ടറിഞ്ഞ്‌ പുച്ഛത്തോടെ മാവ്‌ നിന്നു. ഇന്നത്തെ കാലത്ത്‌ രാഷ്‌ട്രീയസ്വാധീനവും ആൾബലവും ഉണ്ടെങ്കിൽ ഏത്‌ കേസ്സും സുഗമമായി ജയിക്കാമല്ലോ. ജീവിതത്തിൽ ഇത്രയും ആഹ്ലാദഭരിതനായ ഒരാളെ മാവ്‌ കണ്ടിട്ടില്ല. അയാൾ നാട്ടിലെ രാഷ്‌ട്രീയനേതാവാണല്ലോ.

ഇനി മാവിന്റെ ഉടമസ്ഥൻ അയാളാണ്‌.


ഹൃദ്‌രോഗിയായ അയാൾ മതിമറന്ന്‌ അത്യാഹ്ലാദത്തിൽ തുള്ളിച്ചാടിനിൽക്കുമ്പോൾ എവിടെ നമ്മുടെ മകൾ എന്ന് ചോദിച്ചു. അപ്പോഴാണ്‌ മകൾ സമീപം ഇല്ല എന്നത്‌ അവർ മനസ്സിലാക്കിയത്‌. ഏറെ ദു:ഖത്തിലായ അയൽപക്കത്തെ യുവാവിന്റെ അമ്മ. അവർ ആഗ്രഹിച്ചുപോയ ഇന്ന് നഷ്‌ടമായ ആ വലിയ മാവിലേക്ക്‌ സങ്കടത്തോടെ നോക്കി നെടുവീർപ്പിട്ട്‌ തല താഴ്‌ത്തി നടന്നു പോയി. മകളെ വീട്ടിലും കാണാൻ കഴിയാതെ ഭയചകിതയായ യുവതിയുടെ അമ്മ അലറിക്കരഞ്ഞു. യുവതിയുടെ അച്ഛൻ ഞെട്ടിത്തരിച്ചു. അന്നേരം തന്റെ മകനെ കണ്ണും കൈയും കാണിച്ച്‌ മയക്കിയെടുത്ത അവരുടെ മകളെ ശപിച്ചുകൊണ്ട്‌ കയത്തുകൊണ്ട്‌ യുവാവിന്റെ അമ്മ അവർക്കു നേരെ ചീറിയടുത്തു.

ഏകമകൾ അയൽപക്കത്തെ, ശത്രുപക്ഷത്തെ പയ്യനുമൊത്ത്‌ ഒളിച്ചോടിയ വാർത്ത വിശ്വസിക്കാൻ പ്രയാസപ്പെട്ട്‌, എന്നാൽ താൻ മോഹിച്ച മാവ്‌ തനിക്ക്‌ സ്വന്തമായതിൽ അമിതമായി സന്തോഷിച്ചു കൊണ്ട്‌ അയാൾ ഒരേസമയം സന്തോഷവും സങ്കടവും നിറച്ച്‌ സ്വന്തം ഹൃദയത്തിൽ ഭാരം നിറച്ചു. മാത്രമല്ല തന്റെ രാഷ്‌ട്രീയ എതിരാളിയെ തന്റെ ഗൂഢപദ്ധതിയിലൂടെ കൊലപ്പെടുത്തിയ ഊറ്റവും അയാൾക്ക്‌ അന്നുണ്ടായി. എല്ലാം താങ്ങാൻ പറ്റാതെ അയാൾ വേദന നിറയുന്ന നെഞ്ചിൽ കൈ വെച്ച്‌ കുഴഞ്ഞു വീണു! മറ്റൊരു ദുരന്തത്തിന്റെ ആരംഭമാകുന്നതിന്‌ മാവ്‌ മൂകസാക്ഷി ആയി..


അയാൾ ചലനമറ്റു നിലത്ത്‌ കിടക്കുന്നു. അയാളുടെ കൈയിൽ അപ്പോഴും മുറുകെപ്പിടിച്ച കോടതി നോട്ടീസും കവറും കാണാം. വാവിട്ട്‌ നിലവിളിച്ചുകൊണ്ട്‌ അയാളുടെ ഭാര്യയും. നാട്ടുകാർ ഓടിക്കൂടി. പൊതുവഴിയേ പോയവരും കൂട്ടം കൂടി. അറിയപ്പെടുന്ന രാഷ്‌ട്രീയനേതാവ്‌ അന്തരിച്ച വിവരം നാടാകെ അറിഞ്ഞു. സ്വന്തക്കാരും ബന്ധുക്കാരും വീടും പരിസരവും നിറഞ്ഞു. ഏകമകൾ മാത്രം വന്നിട്ടില്ല. അവൾ എവിടേയാണെന്നത്‌ പോലീസ്‌ അന്വേഷിച്ച്‌ തുടങ്ങിയിട്ടേയുള്ളൂ.


രാമായണ പാരായണം ഉയരുന്നത്‌ മാവ്‌ ദു:ഖത്തോടെ കേട്ടുനിന്നു. വീട്ടിൽ നിന്നും ചന്ദനത്തിരിഗന്ധം പരിസരത്ത്‌ പരന്നു. നാക്കിലയും തിരിവിളക്കും വെച്ച്‌ ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ്‌ നിശ്ചലനായി കിടക്കുന്ന ഗൃഹനാഥൻ. സമീപം ആർത്തലച്ച്‌ കരയുന്ന ഭാര്യ. ആശ്വസിപ്പിക്കുവാൻ ബന്ധുജനങ്ങൾ നിസ്സഹായരായിട്ടുണ്ട്‌. ജനങ്ങൾ പലതും മന്ത്രിച്ച്‌ രഹസ്യമോതികൊണ്ട്‌ വീട്ടുവളപ്പിൽ നിൽക്കുന്നു. മാവ്‌ നിശ്ചലമായി നിന്നു. പ്രമാണിമാർ ശവസംസ്കാരത്തിനുള്ള ഏർപ്പാടുകൾ തകൃതിയാക്കുവാൻ ആരംഭിച്ചിരിക്കുന്നു. ആരോ പറയുന്നത്‌ കേട്ട്‌ മാവ്‌ ഒന്നു ഞെട്ടിയെങ്കിലും അത്‌ തനിക്കുള്ള വിധി എന്ന് ആശ്വസിക്കാൻ പാടുപെട്ടു.


ശവദാഹത്തിന്‌ മാവ്‌ മുറിക്കുക! ഒരുപാട്‌ നാളുകൾ സ്വന്തമാക്കുവാൻ കേസ്സ്‌ നടത്തിയ ആളുടെ ഒടുക്കം അയാൾ സ്വന്തമാക്കാൻ ആശിച്ച മാവ്‌ വെട്ടിയിട്ടു തന്നെയാവുന്നത്‌ ദൈവനിശ്ചയമായിരിക്കാം. മാവ്‌ വികാരരഹിതനായി നിശ്‌തേജനായി നിന്നു. കൂലിക്കാർ കോടാലിയും വെട്ടുകത്തിയുമായി മാവിൻ ചുവട്ടിൽ നടന്നടുക്കുന്നു. ചിലർ ശിഖരങ്ങളിൽ ചാടിപ്പിടിച്ച്‌ കയറി വെട്ടിയെടുക്കൽ തുടങ്ങി. ഒന്നൊന്നായി മാവിന്റെ കൊമ്പുകൾ വെട്ടിത്താഴെയിട്ടു. മാവ്‌ തന്റെ അന്ത്യം സാവധാനം വേദനയോടെ ഏറ്റുവാങ്ങി.

വർഷങ്ങളോളം പലതും കണ്ടും കേട്ടും മനസ്സിലാക്കിയ മാവ്‌ ഒടുവിൽ വലിയ ശബ്‌ദത്തോടെ നിലം പൊത്തി. ഇലകൾ എല്ലാം മാറ്റിയ വെറും തടിക്കഷ്‌ണങ്ങളാക്കികൊണ്ട്‌ കൂലിക്കാർ വിയപ്പ്‌ തുവത്തി ക്ഷീണത്തോടെ ഉച്ചിയിലെത്തിയ സൂര്യനെ ഒരു നോക്കു നോക്കിയിട്ട്‌ മാവിൻകൊമ്പുകൾ വെട്ടിമാറ്റി. അതിൽ കൂടൊരുക്കിയിരുന്ന കിളികൾ രണ്ടെണ്ണം ചിലച്ചുകൊണ്ട്‌ വട്ടമിട്ട്‌ പറന്ന് വേലിപ്പടർപ്പിൽ പോയി വീണ്ടും പറന്നു പൊങ്ങുന്നുണ്ടായിരുന്നു.

താഴെ മണ്ണിൽ തകർന്നുകിടക്കുന്ന ഒരു കിളിക്കൂടും അതിൽ തോടുപൊട്ടിയ ഭംഗിയുള്ള രണ്ടു മുട്ടകളും. എല്ലാത്തിനും അവസാനം ഉണ്ടെന്ന യാഥാഥ്യം മനസ്സിലാക്കിയ പോലെ അപ്പോഴും രണ്ടു കിളികൾ ശബ്‌ദമുണ്ടാക്കി വേലിപ്പടപ്പിൽ ഇരുന്നും പൊങ്ങിപ്പറന്നും സമാധാനം നഷ്‌ടപ്പെട്ട്‌ കാണപ്പെട്ടു.

(by സാലിഹ്‌ കല്ലട)


മാവ്‌ സാക്ഷി

(കഥ)


Saturday, 12 September 2009

അറബിക്കടുവയും മലയാളിക്കിടുവയും

കഴിഞ്ഞകൊല്ലത്തെ റമദാന്‍ നൊയമ്പുകാലം. മുസ്ലിം സമൂഹം ശാരീരികമായും മാനസ്സികമായും പടച്ചതമ്പുരാനെ സ്തുതിച്ച് വ്രതം അനുഷ്‌ടിച്ച് കൂടുന്ന പുണ്യമാസത്തെ ഏറ്റവും പുണ്യമെന്ന് വിശ്വസിക്കുന്ന ഇരുപത്തിയേഴാം രാവ്!
ഖുര്‍‌ആന്‍ അവതരിക്കപ്പെട്ട കാലം എന്നറിയപ്പെടുന്ന ആയിരം മാസത്തേക്കാള്‍ പ്രതിഫലം ദൈവം മനുഷ്യകുലത്തിന്‌ നല്‍കി അനുഗ്രഹിക്കുന്ന ദിനം.

ഞാന്‍ വയള്‌ (മതപ്രസംഗം) ചെയ്യാന്‍ പോകുകയാണോന്ന് വിചാരിച്ച് നിങ്ങളാരും പോകാതെ..! ഈ സാഹസിക കഥ അരങ്ങേറിയത് അങ്ങനെയൊരു ദിവസമായിരുന്നു എന്ന് സൂചിപ്പിച്ചതാണ്‌. ഇനി സംഭവകഥയിലേക്ക് നമുക്ക് പോകാം..

അബുദാബിയില്‍ വിസ റെഡിയായി ഞാന്‍ കാലുകുത്തിയത് ഈ പറഞ്ഞ ദിനത്തിനു തൊട്ടുമുന്നെയുള്ള രാത്രിയിലായിരുന്നു. റൂമിലെത്തി കുളികഴിഞ്ഞ് ക്ഷീണിതനായി ഞാന്‍ വേഗം നിദ്രയിലാണ്ടുപോയി. നേരം ഏറെ വെളുത്തത് അറിഞ്ഞില്ല. എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് വസ്ത്രം മാറിയ ഞാന്‍ സുഹൃത്തായ നിഷീനെ ഫോണ്‍ ചെയ്തു വന്ന വിവരം അറിയിച്ചു.

നിഷീന്‍ ഒരു പെര്‍‌ഫ്യൂം കമ്പനിയിലെ വാന്‍ സെയില്‍സ്മാനും അതിലുപരി മിമിക്രികലാകാരനുമാണ്‌. ഹിന്ദിവില്ലന്‍ അമിരീഷ് പുരീടെ സ്വരമാണ്‌ അവന്റെ മാസ്റ്റര്‍‌പീസ് ഐറ്റം. മൂപ്പരെപ്പോലെ തലയില്‍ ഒരൊറ്റ മുടി പോലുമില്ലാത്ത ഇവന്‌ പൊക്കം അമിരീഷ്‌പുരീടെ അരയോളമേ വരൂ! ഇതാ ഒറിജിനലിനെ വെല്ലുന്ന അമിരീഷ് പുരി ഡയലോഗ്!
Nishin Mimicry
Nishin Mimicry.amr
Hosted by eSnips

പണ്ട് പല അറബിവീടുകളിലും വേലചെയ്തത് പറയാന്‍ അവനൊരു മടിയുമില്ല. ഞാന്‍ അവനെ അതില്‍ ബഹുമാനിക്കുന്നു. അന്ന് വശമാക്കിയ അറബി, ഫിലിപ്പീനി, സിങ്കള, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, റഷ്യന്‍ (പെണ്ണുങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കേണ്ട!) എന്നീ ഭാഷകള്‍ അമ്മാനമാടിയതുകൊണ്ട് കിട്ടിയതാണീ വാന്‍ സെയില്‍സ്.

ഈ ചെങ്ങായിക്ക് ഈ പണി കിട്ടിയതും വല്ലാത്തൊരു കഥയാണ്‌. എന്നുവെച്ചാല്‍, അഞ്ചുവര്‍ഷത്തെ അറബിവീട്ടിലെ പണി മടുത്തപ്പോള്‍ ഒരുനാള്‍ ഒരു ഇന്റര്‍‌വ്യൂ ന്യൂസ് കണ്ട് എങ്ങനേലും ഒരു ശ്രമം നടത്താന്‍ ഇവന്‍ തീരുമാനിച്ചു. ജയിലുപോലത്തെ അറബിവീട്ടിലാരും അറിയാതെ വേണം വെളിയില്‍ പോകുവാന്‍.

അര്‍‌ബാബ് (മുതലാളി) കുടുംബസഹിതം വേറെ ഒരു ഡ്രൈവറെ കൂട്ടി വേറെ ഒരു വണ്ടിയില്‍ ദൂരെയെവിടേക്കോ പോയ തക്കം നോക്കി നിഷീന്‍ തന്റെ ബയോഡാറ്റയും പാസ്സ്പോര്‍ട്ട് കോപ്പിയുമായി ഒരു ലാന്‍ഡ് ക്രൂസറില്‍ പുറപ്പെട്ടു. അര്‍ബാബ് ഒരിക്കല്‍ സമ്മാനിച്ച റെയ്‌ബാന്‍ സണ്‍‌ഗ്ലാസ്സും ഫിറ്റ് ചെയ്തിട്ടാണ്‌ അവന്‍ ലാന്‍ഡ് ക്രൂസറില്‍ ജോലിതിരക്കി ഇറങ്ങിയിരിക്കുന്നത്!

കമ്പനിനമ്പറില്‍ വിളിച്ച് സ്ഥലം മനസ്സിലാക്കിയ നിഷീന്‍ ലാന്‍ഡ് ക്രൂസര്‍ കൊണ്ട് ഇടാന്‍ പറ്റിയ പാര്‍ക്കിങ്ങ് ഏരിയ തപ്പി കുറേകറങ്ങി. ഒടുവില്‍ കമ്പനീടെ മുന്നില്‍ ഒരു ഇടം കിട്ടി അവിടെ വണ്ടി കൊണ്ട് നിറുത്തി. പിറകെ മറ്റൊരു ബെന്‍സ് കാര്‍ വന്ന് ഹോണടിച്ച് അപ്പുറത്ത് വന്ന് നിന്നു.

നിഷീന്‍ റെയ്‌ബാന്‍ ഗ്ലാസ്സ് ഒന്നെടുത്ത് ഊതിയിട്ട് തിരികെ ഫിറ്റ് ചെയ്ത് ബെന്‍സില്‍ വന്ന അറബിയെ 'ഇവനാരെഡെയ്?' എന്ന ഭാവത്തില്‍ നോക്കിയിട്ട് ബയോഡാറ്റ കോപ്പി കുഴലുപോലെ ആക്കി വിരലില്‍ കറക്കി മറ്റേ വരലില്‍ ലാന്‍ഡ് ക്രൂസറിന്റെ ചാവിയും ചുഴറ്റി ലിഫ്റ്റിലേക്ക് നടന്നു.

അവനാരോ വലിയ മലബാറി-ബിസ്സിനസ്സുകാരനാണെന്ന് വിചാരിച്ചുകാണും ബെന്‍സില്‍ വന്ന അറബി. അയാളും ലിഫിറ്റില്‍ കയറി നിഷീനെ അടിമുടി നോക്കി വാച്ചില്‍ നോക്കി അക്ഷമനായി നില്‍‌പായിരുന്നു.

കമ്പനിയുടെ റിസ്പ്ഷനില്‍ സീവി കൊടുത്ത് നിഷീന്‍ ഊഴം കാത്ത് സോഫയില്‍ ചെന്ന് ഇരുന്നു. തന്നെ കടന്നുപോയ അറബി വെട്ടാന്‍ വരുന്ന പോത്തുപൊലെ മുക്രയിടുമ്പോലെ ഉച്ഛത്തില്‍ ചുമച്ചുകൊണ്ട് ഒരു കാബിനിലേക്ക് അപ്രത്യക്ഷമായി. അറബി വന്നപ്പോള്‍ റിസപ്ഷനിലെ ഫിലിപ്പീനിക്കും മറ്റ് സ്റ്റാഫിനും മൂട്ടില്‍ ആണികൊണ്ടപോലെ ചാടി ബഹുമാനപുരസ്സരം എഴുന്നേറ്റ് സലാം പറയുന്നത് നിഷീന്‍ ശ്രദ്ധിച്ചു. പിറകെ അവന്റെ കണ്ണുകള്‍ ആ ക്യാബിനിന്റെ മുകളില്‍ എഴുതിവെച്ച നെയിം പ്ലേറ്റില്‍ ഉടക്കിനിന്നു. അവന്‌ തൊണ്ടവറ്റിപ്പോയി. അതില്‍ എഴുതിയത് പ്രകാരം ആ പോയ അറബിയാണ്‌ ഈ കമ്പനീടെ മൊതലാളി!

അവന്റെ മൂട്ടിലും മുള്ള് കൊണ്ടതുപോലെ അവന്‍ ഇരിക്കണോ അതോ നില്‍ക്കനോ പോകണോ എന്നറിയാതെ ഉഴറിയപ്പോള്‍ ഫിലിപ്പീനി അവനെ വിളിച്ചു. അവന്‍ വിറച്ചുകൊണ്ട് കാബിനിലേക്ക്..

അറബി അവനെ കണ്ട് ഒന്നൂടെ ഞെട്ടി. അവന്‍ സലാം ചൊല്ലി ഇല്ലാത്ത ബഹുമാനം പ്രകടിപ്പിച്ച് നിന്നു. അവനെ ആകെപ്പാടെ അടിമുടി നോക്കീട്ട് ഇരിക്കുവാന്‍ ആംഗ്യം കാണിച്ച് അറബി അഭിമുഖപരീക്ഷ ആരംഭിച്ചു. അറബിഭാഷയിലായിരുന്നു ആ പരീക്ഷ.

"എന്തിനാണ്‌ നിങ്ങള്‍ ഈ ചെറിയ ജോലിക്ക് വരുന്നത്?"

അറബി ആദ്യം ചോദിച്ചത് നിഷീനെ ഞെട്ടിച്ചു.

"സാര്‍?" - അവന്‍ വെള്ളം വറ്റിയ ചങ്കോടെ അറബിയെ നോക്കി.

"ഒരു ലാന്‍ഡ് ക്രൂസറൊക്കെ ഉള്ള താങ്കള്‍ക്ക് പറ്റിയ പണിയല്ല ഇത്. നിങ്ങള്‍ക്ക് പറ്റുന്ന ജോലി എന്റെ കമ്പനിയില്‍ ഉണ്ടെന്ന് തോന്നുന്നില്ല സ്നേഹിതാ.."

നിഷീന്‍ വിളറിച്ചിരിച്ചു മൊട്ടത്തലയില്‍ വിരലോടിച്ച് വട്ടമിട്ട് കളിച്ച് ഇരുന്നു.

"സാര്‍, ലാന്‍ഡ് ക്രൂസര്‍ ഓടിക്കുന്നത് ഞാന്‍ ആണെങ്കിലും അതിന്റെ മൊതലാളീ നിങ്ങളെപ്പോലെ ഒരു ബഡാ അറബി ഷെയ്ക്ക് ആണ്‌.
ഐ യാം ഹിസ് ഹൗസ് ഡ്രൈവര്‍ കം കുക്ക്!!"

ഇത്കേട്ട് അറബി 'യാ അള്ളാഹ്!' എന്നും പറഞ്ഞ് വാപൊളിച്ച് ഇരുന്നുപോയി.

നിഷീന്‍ തന്റെ കദനകഥ അയാളോട് പറഞ്ഞ് സഹതാപവോട്ട് പിടിച്ചുപറ്റി. അയാള്‍ അവനെ തിരഞ്ഞെടുത്തു. ഒരു ഉപദേശവും നല്‍കിയത്രെ.

"ഒരിക്കലും ഇനി ഒരിടത്തും ഇതേപോലെ ലാന്‍ഡ്ക്രൂസറിലോ ആഢംഭര കാറിലോ ഇന്റെര്‍‌വ്യൂന്‌ പോകരുത്. അതുപോലെ ജോലി ചെയ്യുന്ന സ്ഥലത്തെ കാറുകളോ വാനോ സ്വന്തം ആവശ്യത്തിന്‌ കൊണ്ടുപോകരുത്"

അത് അക്ഷരം‌പ്രതി തെറ്റിച്ചുകൊണ്ട് നിഷീന്‍ എന്ന സ്നേഹിതന്‍ രായ്ക്കുരാമാനം വാനും കാറും ഓടിച്ചുകൊണ്ടേയിരിക്കുന്നു..

(തുടരും..)

Monday, 10 August 2009

ക്രിസ്തുമസ്സ്കരോളും ദമ്മുബിരിയാണിയും..

ക്രിസ്തുമസ്സ് എന്നുകേള്‍ക്കുമ്പം ഓര്‍മയിലോടിയെത്തുന്നത് പണ്ട് തിരോന്തരത്ത് പഠിക്കുമ്പോള്‍ സംഘടിപ്പിച്ച കലാപരിപാടിയാണ്‌.

മണക്കാട് ഹോസ്റ്റലില്‍ അന്തേവാസിയായിരുന്ന സമയം. ക്രിസ്തുമസ്സ് ഇങ്ങടുത്തെത്തി. വീട്ടീന്നുള്ള വരവ് (ചിലവിനുള്ളതും പോക്കറ്റുമണിയും) വന്നിട്ടില്ല. മെസ്സ് പൂട്ടി കുക്ക് നാട്ടിലും പോയി. കാപട്ടിണി അരപ്പട്ടിണിയായി മാറി. ഇനീം പോയാല്‍ മുഴുപ്പട്ടിണിയില്‍ പെട്ട് സൈഡായെന്ന് വരും.

ഞങ്ങള്‍ അന്തേവാസികള്‍ നിരന്നുകിടന്ന് കൂലം‌കശമായി ചിന്തിച്ചു. വാട്ട് റ്റു ഡു? രാവിലെ നാരങ്ങാവെള്ളം കലക്കിക്കുടിച്ചത് 'ഗുളു ഗുളു' ആവുന്ന അരച്ചാണ്‍ വയറും തടവി കഴിയുമ്പോള്‍..

അല്‍‌പമകലെയുള്ള സീനത്ത് ഹോട്ടലില്‍ നിന്നതാ പൊങ്ങിവരുന്നു നല്ല ദമ്മുള്ള ബിരിയാണീടെ മാദകഗന്ധം! ആവതും പിടിച്ചുനിറുത്താന്‍ നോക്കീട്ടും സമാധാനം വരുന്നില്ല. ഇന്ന് കേരളാപോലീസില്‍ 'തൊഴി-ല്‍' ചെയ്യുന്ന കുണ്ടറഷൈജു അന്നേ പോലീസ് ആകേണ്ടവന്‍ ആണെന്നത് ഞാന്‍ ഊചിച്ചത് കറക്റ്റായി.

സഹികെട്ട കുണ്ടറഷൈജു നേരെ ഫോണിനടുത്തേക്ക് കുതിച്ചുചെന്ന് സീനത്തോട്ടലില്‍ക്ക് നമ്പറ് ഞെക്കി. ഞങ്ങള്‍ അന്തം വിട്ട് എന്താണെന്നറിയാന്‍ നോക്കിക്കിടന്നു.

ദുബായിലുള്ള ഷൈജുവിന്റെ ഫാദര്‍ ഞങ്ങളറിയാതെ പൈസ അയച്ചുകൊടുത്തിട്ടുണ്ടോ എന്നും കരുതി. ആ പൈസകൊണ്ട് പാവം ഷൈജു സഹമുറിയന്മാരായ ഞങ്ങള്‍ക്ക് ദമ്മുബിരിയാണി ഓര്‍ഡറ് ചെയ്യാനാവും സീനത്തോട്ടലിക്ക് നമ്പറിറക്കുന്നത്! അവനെ അത്യുന്നതങ്ങളില്‍ ഇരുന്ന് ദൈവം രക്ഷിക്കുമാറകട്ടെ എന്ന് വിചാരിച്ചപ്പോഴോ...

'ഹലോ.. സീനത്തോട്ടലല്ലേ?'

'അതേ.'

(സ്പീക്കര്‍ ഫോണിലൂടെ ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു)

പല്ലിറുമ്മികൊണ്ട് ഷൈജു വീണ്ടും:

'ബിരിയാണി റെഡിയായോ?'

'ഉവ്വ്. ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ഒക്കെ റെഡിയാ സാര്‍. ഏതാ ഓര്‍ഡറെടുക്കേണ്ടത്? എവിടെ എത്തിക്കണം?'

'ഒക്കെ റെഡിയാണെങ്കില്‍ എന്നാത്തിനാടോ താന്‍ അവിടെ നോക്കിയിരിക്കുന്നത്? എല്ലാം എടുത്ത് കഴിക്കെടോ പുല്ലേ..!'

ഷൈജു കലിപ്പിറക്കി ഫോണ്‍ വെച്ച് തിരിച്ചുവന്ന് പ്ലാന്‍ ആവിഷ്കരിക്കാനിരുന്നു.
പാതിവിശപ്പ് ഇല്ലാതായപോലെ ഞങ്ങള്‍ ആഹ്ലാദിച്ചു.

'ഡായ് അബൂ, അന്തോണീ, ബാബൂ, എസ്കെ, നമ്മളിന്ന് രാത്രി ഒരു കരോള്‍ സംഘടിപ്പിച്ച് പിരിവിനിറങ്ങുന്നു. എന്തു പറയുന്നു?'

'ഗുഡ് ഐഡിയ. തടിയന്‍ ബാബു സാന്തോഅപ്പൂപ്പനാവുക. ഈ കോളനിമൊത്തം കരോളുമായി ഇറങ്ങി നല്ലോരു തുക പിരിക്കുക. പുട്ടടിക്കുക. എന്തേയ്'

അന്തോണി പിന്‍‌താങ്ങികൊണ്ട് അറിയിച്ചു.

'ബട്ട്, കരോളിനുള്ള കോപ്പുകള്‍ എങ്ങനെ ഒപ്പിക്കും?' - ചിന്താവിഷ്ടനായി ഞാന്‍ താടിയില്‍ കൈകുത്തിയിരുന്ന് പറഞ്ഞപ്പോള്‍ അബൂ എന്നെ തട്ടികൊണ്ട് അറിയിച്ചു.

'എടാ കോപ്പേ, നമ്മള്‍ കഴിഞ്ഞ ഫെസ്റ്റിവലിന്‌ കളിച്ച നാടകത്തിലെ വേഷഭൂഷാദികള്‍ തട്ടിന്‍‌പുറത്ത് തപ്പിയാല്‍ കിട്ടും. വാ നോക്കാം.'

അബു അതും പറഞ്ഞ് തട്ടിന്‍‌പുറത്ത് കയറാന്‍ പോയി. കൂടെ ഞങ്ങളും. ഗോവണി ചാരിയിട്ട് കയറിനോക്കിയപ്പോള്‍ പൊടിപിടിച്ചുകിടക്കുന്ന അപ്പൂപ്പന്‍ വേഷങ്ങളും മറ്റും താഴേക്കിറക്കി ക്ലീനാക്കിയെടുത്തു.

അന്നു രാത്രി ഒരു പത്തുമണിനേരം. കാര്‍ഡുബോര്‍ഡ് പെട്ടിയില്‍ കൊട്ടിയും അടുക്കളയിലെ ഇഡ്ഡലിപാത്രങ്ങള്‍ തമ്മിലടിച്ച് താളം വെച്ചും തട്ടിക്കൂട്ട് കരോള്‍ കോളനിയില്‍ പ്രത്യക്ഷപ്പെട്ടു.

ചൂടന്‍ ഷൈജു നീണ്ട വെള്ളജുബയില്‍ ശാന്തസ്വരൂപിയായ അച്ചനായിമാറി. കീറിയ സാന്താക്ലോസ് വേഷത്തില്‍ ബാബു വെള്ളപ്പഞ്ഞി ഒട്ടിച്ച താടിയുമായി നീങ്ങി. (ഈ വെള്ളപ്പഞ്ഞിക്കുവേണ്ടി ഒരു തലയിണ ബലികൊടുക്കേണ്ടിവന്നു)

സംഭാവന ചില്ലറത്തുട്ടുകളായി കിട്ടിത്തുടങ്ങി. പിരിവു മോശമില്ല. അഞ്ചുരൂപ, പത്തുരൂപാ നോട്ടുകള്‍ ചിലവ തടഞ്ഞു. ഏതാനും വീടുകളില്‍ കരോള്‍ കളിച്ച് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ കോളനിയുടെ ഒരു തിരിവില്‍ വെച്ചതാ ഒറിജിനല്‍ കരോള്‍ സംഘം വരുന്നു!

ഷൈജു പരുങ്ങി. സാന്താക്ലോസപ്പൂപ്പനും ഞങ്ങളും കൊട്ടും ആട്ടവും സ്റ്റോപ്പാക്കി ഒരു ഊടുവഴിപിടിച്ച് ഞങ്ങള്‍ ഹോസ്റ്റലിന്റെ മതില്‍ ചാടി അകത്തേക്ക് വാനിഷായി. നിമിഷങ്ങള്‍ കഴിഞ്ഞ് സാദാവേഷത്തില്‍ ഒന്നുമറിയാത്തപോലെ റോഡിലിറങ്ങി.

പിരിഞ്ഞുകിട്ടിയ സംഭാവന അബുവിന്റെ കീശയിലുണ്ട്. അതെത്രയെന്നറിയാന്‍ എല്ലാവരും പിടിവലിയായതും ആ കീശയിലെ പൈസ പല കീശയിലായി! എല്ലാവരും നേരെ സീനത്ത് ഹോട്ടലില്‍ ഒരു മേശയുടെ ചുറ്റും എത്തിയത് എത്രവേഗമായിരുന്നു.

അവിടെത്തെ സ്പെഷ്യലായ ചിക്കന്‍ കറിയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഷൈജുവിനെ മാനേജര്‍ തുറിച്ചുനോക്കിയതില്‍ പന്തികേടുണ്ടോ.
അവന്റെ ശബ്‌ദം മാനേജര്‍ മുന്‍പ് കേട്ടത് ഓര്‍ക്കുമെന്ന് പിന്നെ ഞങ്ങള്‍ ചിന്തിച്ചപ്പോഴേക്കും ഷൈജു ഉച്ചത്തില്‍ ഭക്ഷണത്തിന്‌ ഓര്‍ഡറിട്ടിരുന്നു.

മാനേജര്‍ ഞങ്ങള്‍ക്കരികിലെത്തിയിട്ട് ഒന്ന് ആക്കിയിട്ട് ഒരു ചോദ്യം:

'ക്രിസ്തുമസ്സ് അല്ലേ. നല്ല ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ദമ്മുബിരിയാണി ഓരോ പ്ലേറ്റ് എടുക്കട്ടേ?!!'

Friday, 27 March 2009

ബത്താക്ക മാഫീ.!

ഖത്തറിലുള്ള സമയത്തൊരു സംഭവത്തിനു ഞാന്‍ ദൃക്‌സാക്ഷിയാവേണ്ടി വന്നു. ദാരുണമോ ബീഭല്‍സമോ ആയ ഒന്നുമല്ലെങ്കിലും ഇതിലെ പ്രധാനകക്ഷിക്ക്‌ അങ്ങിനെയായി വന്നിരിക്കാം.

ഷഹാനിയയിലെ ഗലിയുടെ ഓരത്തൊരു കഫറ്റേരിയ. ആ, 'കൊയിലാണ്ടികാക്കാസ്‌ ചായക്കട' എന്ന് വര്‍ഷങ്ങളോളം അറിയപ്പെടുന്ന അതിലെ മൊതലാളീടെ കുടുംബത്തിലെ തലമുറ പരമ്പരകള്‍ തന്നെയാണവിടെ പണിയെടുക്കുന്നത്‌. മലയാളിയാദ്യം കാലുകുത്തിയാലിവിടെ വന്നൊരു സുലൈമാനിയെങ്കിലും മോന്താതെ പോയിട്ടുണ്ടാവില്ല.

പണ്ട്‌ എത്തിവര്‍ക്കൊന്നും യാത്രാരേഖകളോ തിരിച്ചറിയല്‍ കാര്‍ഡോ ഒന്നുമില്ലായിരുന്നല്ലോ. അതിന്റെ അവശ്യകതയെ പറ്റി ചിന്തിക്കുവാനൊന്നും പറ്റ്‌ പുസ്‌തകത്തിലെ കണക്ക്‌ കൂട്ടുന്നതിനിടയിലോ പൊറോട്ട ചുടുന്നതിനിടയ്‌ക്കോ എവിടെ നേരം!

ഇങ്ങനെയുള്ളവരെ തപ്പിയെടുത്ത്‌ നാടുകടത്തുവാന്‍ അറബിപോലീസ്‌ കച്ചമുറുക്കിയിറങ്ങിയതും പാവങ്ങള്‍ അറിഞ്ഞില്ല. അതോ അറിഞ്ഞിട്ടും ഓര്‍ത്തുവെയ്‌ക്കാന്‍ സമയമില്ലാഞ്ഞിട്ടാവാം.

അവിടെത്തെ അലമാരിയുടെ ഉച്ചിയിലെ പഴയ ഒരു റേഡിയോ സദാസമയവും ആര്‍ത്തനാദത്തില്‍ ചന്തുവേട്ടന്റേയോ രമേശ്‌ പയ്യന്നൂരിന്റെയോ പരിചിതസ്വരത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും നാട്ടിലെ ഹര്‍ത്താല്‍സുമെല്ലാം 'ഫോണ്‍-ഇന്‍-പ്രോഗ്രാം' വഴി അവതരിപ്പിക്കുന്നതുപോലും അവര്‍ക്ക്‌ വേണ്ടിയല്ല, പിന്നെയോ? ചായയും ബോണ്ടയും അകത്താക്കുവാന്‍ എത്തുന്നവര്‍ക്കുവേണ്ടി മാത്രം!

'കൊയിലാണ്ടീസില്‍' കയറിയിട്ട്‌ ഞാന്‍ ഒരു മൂലയില്‍ റേഡിയോ കേട്ടുകൊണ്ടിരുന്നു. പരിപാടിക്കിടയില്‍ കാടുകയറി വാക്കുകളുടെ ആവനാഴിയഴിച്ച്‌ എയ്യുവാനൊരുങ്ങിയവരെ അവതാരകര്‍ നിഷ്‌പ്രഭമാക്കുന്നതും ഇടയിലെ പരസ്യം ശ്രവിച്ചും ഇരിക്കെ:

ചുടുചായ ഗ്ലാസ്സ്‌ മേശയില്‍ 'ടപ്പേ'ന്നും വെച്ച്‌ കോയമോന്‍ അടുത്തയാളുടെ ഓര്‍ഡറെടുക്കാന്‍ പാഞ്ഞു. ആ ഗ്ലാസ്സുവീഴ്‌ചയില്‍ ഇത്തിരിചായ മുഖത്ത്‌ തെറിച്ചതും തുടച്ച്‌ ഇരിക്കുമ്പോള്‍ മൂപ്പരോട്‌ ഞാന്‍ ചോദിച്ചു:

"കോയാക്കാ... കായപ്പംണ്ടോ?"

"കായപ്പം മാഫീ"

('ഇല്ലാ' എന്നുള്ളതിന്‌ അറബിയില്‍ 'മാഫി' എന്നാണല്ലോ)

കോയമോന്റെ പതിവു ശൈലിയാണ്‌ ആരെങ്കിലും "അതുണ്ടോ, ഇതുണ്ടോ" എന്നു ചോദിച്ചാലുടനെ "അതു ഫീ, ഇതും മാഫീ" എന്ന കാച്ചല്‌.

ചായ ഊതി അകത്താക്കവേ അറബികള്‍ ധരിക്കുന്ന കന്തൂറയിട്ട്‌ മൂന്നെണ്ണം അകത്തേക്ക്‌ വന്നു. എനിക്കപ്പഴേ അവരെ മനസ്സിലായി. സി.ഐ.ഡികള്‍, അല്ലാതാര്‌? ഒരുത്തന്‍ സിനിമാ സി.ഐ.ഡി മൂസയെപോലെ അംഗവിക്ഷേപങ്ങളുള്ളവന്‍. കൂടെയുള്ളവര്‍ പ്രിയങ്കരായ നമ്മുടെ ദാസനും വിജയനും അതായത്‌ വെളുപ്പും കറുപ്പും തന്നെ!

എന്റെ മുന്നിലെ ഇരിപ്പിടത്തിലാണിവരും ഇരുന്നത്‌. ചുറ്റും പരുന്തിനെപോലെ നോക്കിയിട്ടവര്‍ ഉദ്യമത്തിലേക്ക്‌ കടന്നു. രേഖകളില്ലാത്തവരെ പൊക്കുന്ന പണിയില്‍ ക്ഷീണിച്ചിട്ടാവാം 'സുലൈമാനി ടീ' ആവശ്യപ്പെട്ടു.

കോയമോന്‍ അടുക്കളയിലെ സമോവറിനടുത്താണ്‌. മൂപ്പര്‍ടെ എളാപ്പായുടെ മോളുടെ മോന്‍ ആണിപ്പോള്‍ 'കസ്‌റ്റമര്‍ സര്‍വീസ്‌' ചെയ്യുന്നത്‌.

സി.ഐ.ഡി 'മൂസ' ചോദിച്ചു: "സുലൈമാനി ഫീ?"

അകത്തുനിന്നും കോയമോന്‍ കൂവി: "ഫീ"

അടുത്തത്‌ സി.ഐ.ഡി 'ദാസന്‍': "പറോത്ത ഫീ?"

"ഫീ, ഫീ"

പിന്നീട്‌ 'വിജയന്‍'സി.ഐ.ഡി: "ചപ്പാത്തി ഫീ?"

"ഫീ, ഫീ, ഫീ"

സി.ഐ.ഡീസ് മൂസയും ദാസനും വിജയനും ഒരുമിച്ചൊരു ചോദ്യം:

"ബത്താക്ക ഫീ..?"

"ബത്താക്കാ മാത്രം മാ-ഫീ"

കത്തിച്ച സിഗരറ്റിന്റെ പുകച്ചുരുള്‍ 'വില്ലന്‍' ജോസ്‌പ്രകാശിന്റെ ചുരുട്ടുപൈപ്പിലൂടെ വിടുന്ന ലാഘവത്തില്‍ ലയിച്ച കോയമോന്‍ ബത്താക്ക ഇല്ലെന്നത് കണ്ണടച്ച്‌ പറഞ്ഞതും സി.ഐ.ഡികള്‍ ചായഗ്ലാസ്സ്‌ തട്ടിയിട്ടെഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ കുതിച്ചു.

"യാ... മലബാരീ, ബാത്താക്ക മാഫീ?"

ബോധമുദിച്ച കോയമോന്‍ സിഗരറ്റിട്ട്‌ പിന്നാമ്പുറവാതിലിലൂടെ ഇറങ്ങിയോടി. പിന്നാലെ കുതിച്ചുപായുന്ന 'മൂസയും' തൊട്ടുപിറകില്‍ അറബി'ദാസന്‍' ചെരിഞ്ഞോടി. അറബി'വിജയന്‍' കുനിഞ്ഞാണ്‌ പായുന്നത്‌.

എല്ലാം ടിക്കറ്റ്‌ എടുക്കാതെ കണ്ടുകൊണ്ട്‌ ഏതാനും ആളുകളും ഞാനും. അനന്തരം. "യാ ബദിരീങ്ങളേ, തങ്ങളുപ്പാപ്പാ.." എന്നൊരാര്‍ത്തനാദം മാത്രം ഒടുക്കം കേട്ടു. പാവം കോയമോന്‍ പലഹാരങ്ങളുടെ കൂട്ടത്തില്‍ ബത്താക്ക ചോദിച്ചപ്പോള്‍ മാഫീ എന്നറിയിച്ച് അകത്തായത് ഓര്‍ത്തപ്പോള്‍ ഒരു സുലൈമാനി കൂടി കുടിക്കാന്‍ തോന്നിയില്ല.

Saturday, 14 March 2009

എന്റെ സ്നേഹിതയേ...(ബ്ലോഗിണിയെ സന്ധിച്ച വേള -2)

മിഠായ് തെരുവില്‍ നിന്നും രണ്ടാം ഗേറ്റും ലെവല്‍ ക്രോസ്സും കുലുങ്ങിക്കടന്ന് മാതൃഭൂമി ആപ്പീസും കഴിഞ്ഞ് മഴയിലൂടെ ഓട്ടോ ശടുകുടു ഓടി ഒരു തിരിവും കഴിഞ്ഞ് ഇതുവരെ കാണാത്ത സ്നേഹിത സൂചിപ്പിച്ച ഇടമെത്തി. അവിടെ എത്തുന്നതിനും മുന്നെ എന്റെ കണ്ണുകള്‍ അവിടെ എത്തിയിരുന്നു.

അവിടെ ഒരു മുതുക്കിത്തള്ളയും വെള്ള യൂണിഫോമിട്ട പ്രായം ചെന്ന ഒരു നഴ്സമ്മയും പിന്നെ ഏതാനും തള്ളമാരും ഓട്ടോയുടെ മുന്നിലെ ഗ്ലാസ്സിലൂടെ അവ്യക്തമായി എന്റെ കണ്ണില്‍ അനുവാദമില്ലാതെ കയറിവരുന്നത് തടയാന്‍ ആവുന്നതും ശ്രമിച്ചെങ്കിലും നിരാശയോടെ കണ്ണുകള്‍ നിറഞ്ഞതും അന്തരാളങ്ങള്‍ കലിപ്പോടെ കത്തിജ്വലിച്ചതും ഞാനറിഞ്ഞു. അവിടെ നേരത്തെ ഫോണില്‍ കേട്ട കിളിനാദത്തിന്റെ ഉല്‍ഭവസ്രോതസ്സ് എവിടെ? ഇനി ആ നഴ്സമ്മയാണോ എന്റെ അക്ഞാത ബ്ലോഗിണി സ്നേഹിത! അയ്യയ്യോ! എന്നൊക്കെ ചിന്തിച്ച് ഓട്ടോക്കാരനോട് വണ്ടി തിരിക്കാന്‍ പറയാന്‍ തുടങ്ങിയപ്പോള്‍.....!

അത് സംഭവിച്ചു.

മഴത്തുള്ളികളില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതരാക്കാന്‍ ഓട്ടോയുടെ ഇരുവശവും കെട്ടിമൂടിയ ടാര്‍പ്പോളിന്‍ ഇടതുവശം നീക്കി വെളിച്ചം പരത്തിക്കൊണ്ട് നെയില്‍ പോളിഷിട്ട നീണ്ട വിരലുകള്‍ കാണാറായി. പിന്നെ വളയിട്ട കൈകളും പ്രത്യക്ഷപ്പെട്ടു. അകമ്പടിയായി മഴച്ചാറ്റല്‍ നീര്‍ത്തുള്ളികള്‍ പൊഴിച്ച വെളുത്ത ഒരു മുഖവും! നീലക്കുടയുടെ ചോട്ടില്‍ നിന്നതിനാല്‍ ആ മുഖത്തിന്‌ കൂടുതല്‍ ഒരു ചന്തം തോന്നി. എത്രയോകാലം ചിരപരിചിതരാണെന്നപോലെ അവള്‍ ചിരിച്ചുകൊണ്ട് 'ഏറാടനല്ലേ?' എന്നുചോദിച്ചു. അപ്പോയിതാണാല്ലേ ബ്ലോഗിണി മൈ സ്നേഹിത!

ഓട്ടൊസീറ്റില്‍ നീങ്ങിയിരുന്ന് അവള്‍ക്ക് ഇരിക്കാന്‍ ഇടം കൊടുത്ത് ഞാന്‍ അതെയെന്ന് തലയാട്ടി. എന്റെ ശബ്‌ദമെല്ലാം അന്നേരം എവിടേയോ പോയൊളിച്ചിരുന്നു. അവള്‍ അവിടെയിരുന്ന് നീലക്കുട മടക്കി. അവളുടെ വെളുത്ത ചുരിദാറെല്ലാം മഴനഞ്ഞിട്ട് മെലിഞ്ഞ ദേഹത്തൊട്ടിക്കിടന്നിരുന്നത് ഞാന്‍ ഇടം കണ്ണാല്‍ ശ്രദ്ധിക്കാതിരുന്നില്ല. തലയിലൂടെയിട്ട ഷാള്‍ കഴുത്തിലൂടെ നീണ്ടുകിടന്നതിനടിയില്‍ ആ മാറിടങ്ങള്‍ മറഞ്ഞുതന്നെ കിടന്നു.

പോകേണ്ടയിടം ഡ്രൈവറോട് പറഞ്ഞിട്ട് അവള്‍ കുശലങ്ങളുടെ കെട്ടഴിച്ചു. ഞാന്‍ വാക്കുകളില്ലാതെ ചൂളിക്കൂടിയിരുന്നു. ഓട്ടോ കുലുങ്ങിയോടുന്നതിന്‌ അനുസരിച്ച് ഞങ്ങളുടെ ശരീരങ്ങള്‍ തമ്മില്‍ തൊട്ടുരുമ്മിയപ്പോള്‍ കുളിരിന്‌ വല്ലാത്തൊരു കുളിര്‌ അനുഭവപ്പെട്ടു. അവളുടെ ഷാള്‍ തലയിലി നിന്നും ഊര്‍ന്നുവീണു. വാനിറ്റിബാഗില്‍ നിന്നും മൊബൈല്‍ റിംഗ് കേള്‍ക്കായി. നല്ലൊരു ഹിന്ദിട്യൂണ്‍..

ബാഗിന്റെ സിബ്ബ് തുറന്ന് അവള്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ വെളിയിലെടുത്തു. റിംഗ് ചെയ്യുന്നതെടുത്ത് കാതോടു കാതോരം ചേര്‍ത്ത് മറ്റേത് ബാഗിലിട്ട് അവളിരുന്നു.

കുറേ ബിസ്സിനസ്സ്പരമായ സംസാരത്തില്‍ അവള്‍ മുഴുകി. ഏതൊക്കെയോ വീസ, റിക്രൂട്ട്മെന്റ്, ഇന്റര്‍‌വ്യൂസ്, സൗദി, ദുബായ് എന്നൊക്കെ അവള്‍ പറയുന്നത് കേട്ട് 'ആ ആര്‍ക്കറിയാം' എന്ന ഭാവേന ഞാന്‍ ആ ദേഹത്ത് മുട്ടീമുട്ടീലാ എന്നപോലെ കുലുങ്ങുംഓട്ടോയിലിരുന്നു. എന്റെ മൊബൈലില്‍ ഒരു മിസ്സ്കാളെങ്കിലും അന്നേരം ആരെങ്കിലും അടിച്ചിരുന്നെങ്കില്‍ എന്ന് തോന്നാതെയിരുന്നില്ല. ഞാനും ഒരു ബിസ്സിക്കാരന്‍ ആണെന്ന് അവളറിയട്ടെ എന്നൊരു വ്യാമോഹം, ആശ..

അവള്‍ പറഞ്ഞ കോഫീബീന്‍സിനു മുന്നില്‍ ഓട്ടോ നിന്നു. ഇത്രപെട്ടെന്ന് എത്തേണ്ടിയിരുന്നില്ല. ഒരു നൂറു മൈല്‍ ദൂരമെങ്കിലും അങ്ങനെ കുലുങ്ങി തട്ടിമുട്ടി ഇരുന്ന് അതുമിതും മിണ്ടിപ്പറഞ്ഞ് ഇരിക്കാന്‍ പൂതി വന്നുതുടങ്ങിയതായിരുന്നു. പറഞ്ഞിട്ടെന്താ സ്ഥലമെത്തിയില്ലേ. ഹൈഹീല്‍ഡിട്ട ബ്ലോഗിണിയുടെ കാലുകള്‍ നിലം തൊട്ടു. മഴയ്ക്ക് ശമനമുണ്ട്. അവള്‍ വാനിറ്റിബാഗുതുറന്ന് ഓട്ടോക്കൂലി കൊടുക്കുന്നത് എന്നെ കൊച്ചാക്കാന്‍ ആയിരുന്നില്ലേ എന്ന് എന്റെ ഉള്ളിലിരുന്നാരോ ചോദിച്ചു. ഞാന്‍ ചാടിയിറങ്ങി ആ മെലിഞ്ഞകൈയ്യില്‍ ആട്ടോമാറ്റിക്കായി പിടിച്ച് തടഞ്ഞു. എന്നിട്ട് എന്റെ പേഴ്സ് എടുത്ത് അതിലെ അഞ്ഞൂറു ഉറുപ്പിക എടുത്തപ്പോള്‍ ഓട്ടോക്കാരന്‍ കൈമലര്‍ത്തി. ചില്ലറ നഹി നഹി.

കോഴിക്കോട്ടെ ഓട്ടോക്കാര്‍ സത്യസന്ധതയ്ക്ക് പണ്ടേ പേരുകേട്ടവരല്ലേ. ഇത്രേം ഓടിയിട്ടും മീറ്ററിലെ പതിനെട്ട് രൂ. എഴുപ്പത്തഞ്ച് പൈ മതിയത്രേ. അതവള്‍ തന്നെ ബാഗില്‍ നിന്നും കൊടുത്തു. (ഞാന്‍ ഊറിച്ചിരിച്ചു. ഇതെന്റെ സ്ഥിരം നമ്പറാണെന്ന് അവരറിയില്ലാലോ. എവിടെപ്പോയാലും അഞ്ഞൂറു രൂ നോട്ട് എത്രവട്ടം എന്നെ ഇത്തരം ഘട്ടങ്ങളില്‍ രക്ഷിച്ചിരിക്കുന്നു. ഈ നോട്ട് വെളിയിലെടുത്ത് പേഴ്സില്‍ മടക്കിവെച്ച് വെച്ച് മുഷിഞ്ഞുതുടങ്ങിയിട്ട് മാസം ഒന്നായിരിക്കുന്നു.)

പലവിധ കാപ്പികളും ബര്‍ഗറുകളും സാന്‍‌വിച്ചുകളും തിന്നുകൊണ്ട് ഇണക്കിളികളും ചെല്ലക്കിളികളും ഇരിക്കുന്ന കോഫിബീന്‍സിന്റെ ഒരു കോര്‍ണറില്‍ അവളും ഞാനും ഇരുന്നു. മെനു നോക്കി അറിയാമ്പാടില്ലാത്ത ഐറ്റംസ് അവളോര്‍ഡര്‍ കൊടുത്തിട്ട് പിന്നേം മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ബിസ്സിനസ്സ് ടാക്കില്‍ പെട്ടുപോയി. അന്നേരം രണ്ടാം മൊബൈലിലും ആരോ വിളിച്ചു. ആദ്യത്തെ ടാക്ക് നിറുത്തി പിന്നെ വിളിക്കൂ എന്നും പറഞ്ഞ് അത് ഇത് അറ്റന്‍ഡ് ചെയ്തു. എനിക്ക് കോട്ടുവാ വന്നത് കണ്ടിട്ടോ എന്തോ അവള്‍ അയ്യോടാ എന്നപോലെ ബിസ്സിനസ്സ് ടാക്ക് നിറുത്തീട്ട് ചാറ്റ് ആരംഭിച്ചു.

'എന്താ ഏറാടാ വിവാഹം ചെയ്യാത്തെ? മുടിയെല്ലാം പോയിത്തുടങ്ങീലേ? ഉള്ളതില്‍ നരയും വന്നുതുടങ്ങീട്ടും വൈ ആര്‍ യു നോട്ട് ഗെറ്റിംഗ് മാരീഡ്?'

'ഇയാള്‍ക്ക് എന്താ എന്നെ കെട്ടാന്‍ വല്ല പ്ലാനും ഉണ്ടോ?' എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും അനന്തരഫലം എന്താവും എന്നറിയാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഒരു പുഞ്ചിരിയിലൊതുക്കി ഞാന്‍ ഇരുന്നു.

'എന്റെ മുന്‍‌കാല ജീവിതകഥ ഒന്നുമറിയാതെയാണ്‌ സ്നേഹിത ഇത് ചോദിച്ചത്. അതുപോട്ടെ, ബ്ലോഗിണിയുടെ ജീവിതം വിരോധമില്ലേല്‍ ഒന്ന് കേട്ടാല്‍ കൊള്ളാം.'

'അയ്യട എന്നിട്ട് വേണം ബ്ലോഗായ ബ്ലോഗിലൊക്കെ പോസ്റ്റിട്ട് എന്നെ നാറ്റിക്കാന്‍ അല്ലേ?'

'ഇനി ഇട്ടാലും ഞാന്‍ ബ്ലോഗിണി എന്നേ ഇടൂ. പേരിടില്ല. ഇനി പേര്‌ നിര്‍ബന്ധമാണേല്‍ റജീന എന്നോ അജിത എന്നോ ഇട്ടോളാം. എന്താ പോരേ?'

'അറിയാല്ലോ. ഞാന്‍ ഇത്തിരി വിഐപീസുമായും സാംസ്കാരികവ്യക്തികളുമായും നല്ല പരിചയമുള്ള ആളാണ്‌. അവര്‍ക്കെല്ലാം അതുവായിച്ചാല്‍ അത് ഞാന്‍ ആണെന്നറിയും. ഇപ്പോ ഏറാടനെ പരിചയമായതും അങ്ങനെയല്ലേ?'

ഞാന്‍ ഒന്ന് നിവര്‍ന്നിരുന്നു. ബെയറര്‍ കോഫി കൊണ്ടുവന്നു. അത് കൊറേശ്ശെ രുചിച്ച് ഞങ്ങളിരുന്നു. പിന്നീട് അവള്‍ ജീവിതകഥ ഒരു ചെറുകഥയായി പറഞ്ഞുതന്നു. ശരിക്കും പാവം ഒരു ദുരന്തനായിക ആണെന്നറിഞ്ഞപ്പോള്‍ എന്റെ ജീവിതകഥയൊന്നും ഒരു മണ്ണാങ്കട്ടയും അല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു സോഫ്റ്റ് കോര്‍ണര്‍ എനിക്കപ്പോള്‍ ആ കോര്‍ണറിലിരുന്നപ്പോള്‍ തോന്നി.

ഇനിയും എന്റെ ജീവിതകഥ അവളോട് മറച്ചുവെക്കുന്നത് നീതിയല്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ മനസ്സില്ലാമനസ്സോടെ എന്റെ കഥയും പറഞ്ഞു. അതുകേട്ടപ്പോള്‍ അവള്‍ ദുഖിതയായി. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ക്ഷോഭിതനായിക്കൊണ്ട് തെറ്റു ചെയ്തതിന്‌ എന്റെ സ്വന്തം കുഞ്ഞിനെ എന്നെ ഒരിക്കല്‍ പോലും കാണിക്കാതെ, പേരുപോലും അറിയിക്കാതെ വളര്‍ത്തുന്ന എന്റെ ജീവിതസഖി ആയിരുന്ന ആ പെണ്ണിനെ അവള്‍ക്കും വെറുപ്പായി. ആ കുഞ്ഞിന്റെ മുഖം ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍ സ്നേഹിത ഞെട്ടിയത് ഞാനറിഞ്ഞു.

'ഒരുകണക്കിനു നോക്കിയാല്‍ നമ്മളിരുവരും ഒരേ തൂവല്‍‌പക്ഷികളാണല്ലേ ഏറാടാ? തുല്യദു:ഖിതര്‍. എനിക്ക് എന്റെ കുഞ്ഞിനെ കാണാനെങ്കിലും സാധിക്കുന്നുണ്ട്. ആ വ്യത്യാസം മാത്രം. ഡോണ്ട് വറി. ഒരു നല്ല മൊഞ്ചത്തിയെ വിവാഹം ചെയ്യൂ. ഇങ്ങനെ എത്രകാലം ഇനിയും ഏകാകി ആയി ജീവിക്കും നീ?'

'അറിയില്ല. ആരെങ്കിലും എല്ലാം അറിഞ്ഞ് മനസ്സിലാക്കി വരുന്നത് വരെ, അല്ലെങ്കില്‍ എല്ലാം ഒത്തുവരുന്നതുവരെ..'

ഞങ്ങള്‍ എഴുന്നേറ്റു. കുറേദിവസം പേഴ്സില്‍ മടക്കിച്ചുളിച്ചുവെച്ചിരുന്ന അഞ്ഞൂറു രൂപാ നോട്ട് തുറന്ന മനസ്സോടെ ഞാന്‍ കോഫീബീന്‍സില്‍ അവള്‍ എതിര്‍ത്തിട്ടും ബില്ലോടുകൂടി കൊടുത്ത് ബാക്കി വാങ്ങി ഒരുമിച്ച് പുറത്ത് ഇറങ്ങിനിന്നു. വീണ്ടും അവള്‍ക്ക് കാള്‍ വന്നു. ബിസ്സിനസ്സ് കാള്‍സ്. ഫ്ലൈറ്റ് ടൈം, ലേബേഴ്സ് വീസാ എന്നൊക്ക് കേട്ട് ഞാന്‍ മാറിനിന്നു. അവള്‍ക്ക് ആകര്‍ഷണമൊക്കെയുണ്ട്. കമ്പനി തലപ്പത്തിരിക്കാനുള്ള പവര്‍ ആ സ്ലിം ബോഡിയില്‍ നിറഞ്ഞിരിപ്പുണ്ട്.

'സോറീട്ടോ. ബിസ്സിനസ്സ് കാള്‍സാ. ഞാന്‍ പറായാന്‍ വിട്ടുപോയി. ട്രാവല്‍ ടുര്‍സ് ബിസ്സിനസ്സ് റണ്‍ ചെയ്യ്ന്ന കാര്യം. ഒത്തിരി വീസാ പാസ്സായിട്ടുണ്ട്. അതിന്റെ തിരക്കിലാ. എല്ലാം ഓക്കെ ആയാല്‍ നല്ലൊരു തുക കിട്ടും. കെട്ട്യോന്‍ ഇല്ലെങ്കിലും അവന്‍ തന്നിട്ടുപോയ കുഞ്ഞിനെ എനിക്ക് പോറ്റണ്ടേ? മുസ്ലിം പെണ്ണാണെന്ന് പറഞ്ഞ് അടുക്കളയില്‍ മാത്രം ഒതുങ്ങാനൊന്നും എനിക്ക് പറ്റില്ല. പലരും നെറ്റിചുളിക്കുന്നുണ്ടെങ്കിലും അപവാധം പറയുന്നുണ്ടെങ്കിലും നെവര്‍ മൈന്‍ഡ്!'

സ്നേഹിതയുടെ ചങ്കൂറ്റത്തില്‍ എനിക്ക് അഭിമാനം തോന്നി. ഞാന്‍ പുഞ്ചിരിച്ചു നിന്നു. ഒരു പക്ഷെ എന്നെ ഒഴിവാക്കി എന്നെന്നേക്കുമായി എന്റെ കുഞ്ഞിനെ അടര്‍ത്തി മാറ്റിക്കൊണ്ടുപോയ ആ സ്ത്രീയും കുഞ്ഞിനെ പോറ്റാന്‍, ജീവിതപാതയില്‍ അടരാതെ പതറാതെ മുന്നേറുവാന്‍, ഇവളെപ്പോലെ പാടുപെടുന്നുണ്ടാവും എന്നോര്‍ത്ത് എന്റെ കണ്ണുകള്‍ സജലങ്ങളായി.

സ്നേഹിത അരികെ വന്നു. വാ ഒരിടം വരെ കൂടി പോകാനുണ്ടെന്നും അവിടെവരെ ഒരുമിച്ച് എന്തെങ്കിലൊക്കെ സംസാരിച്ച് പോകാമെന്നും പറഞ്ഞപ്പോള്‍ നഷ്‌ടസ്വപ്നങ്ങള്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നില്ലാതായി.

'എവിടേക്ക്?'

'എന്താ പേടിയാണോ? വാ പറയാം.' എന്ന് സ്നേഹിത ചിരിച്ചുകൊണ്ട് പറഞ്ഞു.

മഴ തോര്‍ന്ന പാതയിലൂടെ മഴവെള്ളം കെട്ടിനില്‍ക്കുന്ന ഓരത്തൂടെ ഞങ്ങള്‍ മഴവെള്ളക്കെട്ടിലെ പ്രതിബിംബങ്ങളെ കണ്ടില്ലെന്ന് നടിച്ച് നടന്നു. ഒരിടവഴിയിലൂടെ ആയിരുന്നു പോയത്. ഏറെനേരം ഞങ്ങള്‍ക്ക് ഒന്നും പറായാന്‍ വിഷയങ്ങളില്ലാതെയായി നിശ്ശബ്ദരായി നീങ്ങി. ജീവിതദുരന്തങ്ങള്‍ പേറുന്ന രണ്ട് പേടകങ്ങള്‍ അങ്ങനെ മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടവഴിയിലൂടെ പോയിക്കൊണ്ടിരുന്നു. എവിടേക്ക് എന്നറിയാതെ?

അവള്‍ മൊബൈല്‍ ഫോണെടുത്ത് ഡയല്‍ ചെയ്തു. നടത്തം സ്ലോ ആക്കി. ഞാന്‍ മുന്നിലായിരുന്നു.

'ഹലോ ടാജ് റെസിഡന്‍സി?'

ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അല്പം പിറകിലായി അവള്‍ സംസാരിക്കുന്നത് കേട്ടുകൊണ്ട് നടത്ത തുടര്‍ന്നു. ഇവള്‍ എന്തിനാ കോഴിക്കോട്ടെ മുന്തിയ ഹോട്ടലായ ടാജിലൊക്കെ വിളിക്കുന്നതാവോ എന്നു വിചാരിച്ചപോഴേക്കും...

'എ ഡീലക്സ് ഡബിള്‍ റൂം ഫോര്‍ വണ്‍ നൈറ്റ്. യെസ്, റ്റുനൈറ്റ്, പ്ലീസ് ബുക്കിറ്റ് നൗ ഇന്‍ ദി നെയിം ഓഫ്..............'

അതുകേട്ടപ്പോള്‍ എന്റെ ഉള്ളം അലയടിച്ചുയര്‍ന്നു. എന്റെ രോമങ്ങള്‍ എഴുന്നുനിന്നു. ആ നിമിഷം ശരിക്കും ഞാന്‍ രോമാഞ്ചകഞ്ചിതകുഞ്ചിതന്‍ ആയിമാറി. ഞാന്‍ എന്റെ പേഴ്സില്‍ കൈവെച്ചു. സാരമില്ല, എടിയെം കാര്‍ഡുണ്ടല്ലോ, എക്കൗണ്ടില്‍ കാശുമുണ്ട്. അഡ്ജസ്റ്റ് ചെയ്യാം. എന്നൊക്കെ സാത്താന്‍ ഡ്രീംസ് ഞൊടിയിടയ്ക്കുള്ളില്‍ മിന്നിത്തെളിഞ്ഞു. എന്റെ തലകറങ്ങി.

അവളെ നോക്കുമ്പോള്‍ അവള്‍ ഒന്നല്ല, രണ്ടല്ല, പത്താളായി എന്റെ റെറ്റിനയിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന പോലെ.

'മൈ ഡിയര്‍ ബ്ലോഗിണീ, ടാജ് എങ്കില്‍ ടാജ്, ഫോര്‍ വണ്‍ ആന്റ് ഓണ്‍ലി വണ്‍ നൈറ്റ്, വൈ നോട്ട്?! എന്നൊക്കെ വിളിച്ചു കൂവണമെന്ന് തോന്നി.'

മൊബൈല്‍ വാനിറ്റിബാഗില്‍ വെച്ച് സിബ്ബ് അടച്ച് അവള്‍ എന്നരികില്‍ എത്തി. എനിക്ക് വീണ്ടും ശബ്‌ദം പോയിക്കിട്ടി. എന്റെ ഹൃദയം പെരുമ്പറയടി ആരംഭിച്ചു. കൊള്ളാം ബ്ലോഗിണീ, ഒരു രാത്രി നമുക്ക് എല്ലാം മറന്നുല്ലസിക്കാം, എന്നെന്നേക്കും സ്മരിക്കപ്പെടാന്‍ ഒരേയൊരു നൈറ്റ്, അല്ലേ? ഞാന്‍ മനസ്സില്‍ മന്ത്രിച്ചു.

'എന്താ ഒന്നും മിണ്ടാതെ നോക്കുന്നത്?'

'ഊഹും ഹൊന്നൂല്ലാ. ടാജ് റെസിഡന്‍സി എത്താറായല്ലോ?'

'അതിന്‌ നമ്മള്‍ അങ്ങോട്ടല്ലാലോ പോകുന്നത്, ഏറാടാ?'

ഞാന്‍ സ്തബ്‌ദനായിപ്പോയി. പിന്നെ? പിന്നെ നാം എങ്ങോട്ടാ? അപ്പോ ആ ഡീലക്സ് റൂം ബുക്ക് ചെയ്തത്? ഇന്നത്തെ രാത്രി ഡബിള്‍ ബെഡ്? എന്റെ അന്തരംഗം യുദ്ധരംഗമായി നൂറായിരം ചോദ്യങ്ങളെ തൊടുത്തുവിടാനൊരുങ്ങിനിന്നു. അന്നേരം അടുത്തുള്ള ചര്‍ച്ചിലെ മണി മുഴങ്ങിക്കേട്ടു.

ചോദിക്കുന്നേനും മുന്നെത്തന്നെ അവള്‍ കൂളായി ചിരിച്ചുകൊണ്ട് പറഞ്ഞു.

'നേരത്തെ പറഞ്ഞില്ലേ. സൗദിയിലേക്ക് ആയിരം ലേബര്‍ വീസാ വന്നകാര്യം. ആ കമ്പനീടെ മൊതലാളി സൗദിക്കിളവന്‍ ഇന്ന് കരിപ്പൂരീല്‍ വന്നിറങ്ങും. മൂപ്പര്‍ക്കും മാനേജര്‍ക്കും കൂടി രാത്രി തങ്ങാനുള്ള മുറിയാ ഇപ്പോ വിളിച്ച് ബുക്ക് ചെയ്തത്. വാ നമുക്ക് നടക്കാം.'

'ശ്ശെ. ഞാന്‍ എന്തൊക്ക്യോ വിചാരിച്ചൂട്ടോ. ബ്‌ഹീഹീ..'

ജീവിതത്തില്‍ ഇനിയും ഇളിയാന്‍ എത്രയോ ബാക്കി എന്നപോലെ ഇളിച്ചുകൊണ്ട് ഞാന്‍ അത്രമാത്രം അറിയിച്ചു.

'അയ്യട, മോനേ, അങ്ങനെ കാടുകേറി വിചാരിക്കാതെ വന്നേ?'

'എങ്ങോട്ടാവോ?'

'എന്റെ ഒരു ചുരിദാര്‍ സെറ്റ് തയ്പ്പിച്ചത് ഇന്നുകിട്ടും. അത് മേടിച്ച് നമുക്ക് തല്‍ക്കാലം പിരിയാം. വാ.'

അപ്പോഴും എന്റെ കൈ പേഴ്സില്‍ തടഞ്ഞത് എന്ത് റിപള്‍സീവ് റിയാക്ഷന്‍ ആവും! സ്വപ്നങ്ങള്‍ തട്ടിത്തകര്‍ത്ത് കുപ്പത്തൊട്ടിയിലിട്ട ടാജ് എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തലയെടുപ്പോടെ പ്രകാശവലയത്തില്‍ കുളിച്ചുനിന്നതിന്റെ സമീപത്തെ ഒരു ടെയിലര്‍ ഷോപ്പില്‍ അവള്‍ കയറി. ഞാന്‍ വെളിയില്‍ കാത്തുനിന്നു. അല്പം കഴിഞ്ഞ് അവള്‍ തയ്പ്പിച്ച ചുരിദാര്‍ പൊതിഞ്ഞുവാങ്ങി വന്നു. അവള്‍ തന്നെ കാശ് കൊടുത്തിരുന്നു.

വീണ്ടും ബ്ലോഗിണിയും ഈ ബ്ലോഗനും ഒരു ഓട്ടോയില്‍ കയറി. നാലാം ഗേറ്റിനരികെ വാഹനവ്യൂഹത്തില്‍ ഞങ്ങളും കടന്നുപോകാനുള്ള തീവണ്ടി വരുന്നത് അക്ഷമയോടെ നോക്കി ഇരുന്നു. തീവണ്ടി ഉഗ്രശബ്‌ദത്തോടെ കടന്നുപോയി. ലെവല്‍ ക്രോസ്സ് കടന്ന് ഞങ്ങളും യാത്ര തുടര്‍ന്നു. പാളയം ബസ്സ് സ്റ്റാന്‍ഡ് എത്താറായപ്പോള്‍ ഞാന്‍ ഇറങ്ങി. അവള്‍ക്ക് ഇനിയും പോകാനുണ്ട്.

ഇനിയും കാണാമെന്ന പ്രതീക്ഷയോടെ ഒരു ഷേയ്ക്ക് ഹാന്‍ഡോടെ സ്നേഹിതയോട് യാത്ര ചോദിച്ച് എനിക്കുള്ള ബസ്സില്‍ കയറാനുള്ള വെമ്പലോടെ ആള്‍ക്കൂട്ടത്തിലൂടെ നടന്നു.

ഇത് അവളും വായിക്കുന്നുണ്ടാവാം എന്ന് മനസ്സ് പറയുന്നു. ഇനിയും അവളെ കണ്ടുമുട്ടുമെന്നും മനസ്സ് മന്ത്രിക്കുന്നു..

(അവസാനിച്ചു.)

Monday, 21 April 2008

ഒരു മലബാര്‍ സൊറക്കല്യാണം (കഥ)

ഇക്കഥയിലെ നായകനായ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയ്ക്ക്‌ വേണ്ടി ഞങ്ങള്‍ (ഒരുപറ്റം) സ്‌നേഹിതര്‍ മനസ്സ്‌ തുറക്കട്ടെ. പരസ്പരം കാണുവാനും യഥാര്‍ത്ഥമുഖം തിരിച്ചറിയാനും ഒരവസരത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. 27.04.08-ന്‌ ഒത്തിരി കണ്ണീരിന്റേയും പ്രാര്‍ത്ഥനയുടേയും ഫലമായി ഒടുവില്‍ നമ്മുടെ കുന്തിരിമാമന്‍ പെണ്ണുകെട്ടുകയാണ്‌.

നാലാം തരത്തില്‍ പഠിക്കുന്ന സമയം തൊട്ടുതന്നെ വെള്ളമടിയുടേയും ബീഡിവലിയുടേയും ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ ഈ വീരന്‍ ചീട്ടുകളിയിലും സംഘട്ടനങ്ങളിലും വിരുതനായി. യെവന്റെ ശല്യം സഹിക്കവെയ്യാതെ പള്ളിക്കൂടം വാധ്യാര്‍ കമ്മിറ്റി ഒരിക്കലും ജയിക്കാത്ത കുന്തിരിമാമനെ ജയിപ്പിച്ച്‌ സ്‌ക്കൂളില്‍ നിന്നും ഒഴിവാക്കി സമാധാനിച്ചു.

കാരത്തൂര്‍ സ്‌ക്കൂളിനേയും നല്ലവരായ വാധ്യാര്‍മാരേയും തെറിവിളിച്ച്‌ നമ്മുടെ കുന്തിരിമാമന്‍ എന്ന രാമന്‍ ചോക്കോ നേരെ കുണ്ടന്നൂര്‍ ബീവറേജ്‌ കോര്‍പ്പറേഷനിലേക്ക്‌ ബസ്‌ കയറി. യാത്രക്കിടയില്‍ റോഡരുകില്‍ ഒരു കൂട്ടം തരുണീമണികളെ കണ്ട്‌ യെവന്‍ ബസ്സില്‍നിന്നും ചാടിയിറങ്ങി. അവര്‍ മറ്റാരുമല്ലായിരുന്നു. കുണ്ടന്നൂര്‍ ഹൈസ്‌ക്കൂളിലെ കുട്ടികളായിരുന്നു. ഒരു നിമിഷം ചിന്തിച്ച യിവന്‍ ഒന്നാലോചിച്ചുനിന്നു. ഒരു വെടിക്ക്‌ രണ്ട്‌ കിളികള്‍. (ലൈനുമടിക്കാം വെള്ളവുമടിക്കാം). എങ്ങനെ കുണ്ടന്നൂര്‍ ഹൈസ്‌ക്കൂളില്‍ കയറിപറ്റാമെന്ന് കുന്തിരിമാമന്‍ നീണ്ട അലോചനയിലായിരുന്നു. ഒടുക്കം യെവന്‍ മാതാപിതാക്കളെ ഇംഗിതം അറിയിച്ചു, അവര്‍ സന്തോഷിച്ചു. മകനെ ഒരു ഇഞ്ചിനീയറായി കണ്ട്‌ നിര്‍വൃതിയടയാന്‍ ആഗ്രഹിച്ച ആ സാധു പാരന്റ്‌സ്‌ ആരുടേയൊക്കെയോ കയ്യും കാലും പിടിച്ച്‌ കുണ്ടന്നൂര്‌ സ്‌ക്കൂളില്‍ രാമന്‍ ചാക്കോയ്ക്ക്‌ ഒരു സീറ്റ്‌ റെഡിയാക്കിച്ചു.

പിന്നീടങ്ങോട്ട്‌ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയുടെ ജീവിതം സംഭവബഹുലം. നാടിന്റേയും നാട്ടാരുടേയും തീരാശാപവും നിത്യദു:ഖവുമായി നമ്മുടെ നായകന്‍ കുണ്ടന്നൂര്‍ സ്‌ക്കൂളിലെ എണ്ണം പറഞ്ഞൊരു റൗഡിയായി രൂപാന്തരപ്പെട്ടു. കുണ്ടന്നൂര്‍ ബീവറേജ്‌ കോര്‍പ്പറേഷനിലെ മദ്യം ഓവറായി ലക്കുകെട്ട്‌ ഹാന്‍സും പാന്‍പരാഗും നുണഞ്ഞ്‌ അദ്ധ്യാപക/പികരേയും വിദ്യാര്‍ത്ഥി/നികളേയും ഒരുപോലെ വിറപ്പിച്ച ഇഷ്‌ടനെ ഒടുവില്‍.. ഗത്യന്തരമില്ലാതെ ഒന്‍പതാം തരത്തില്‍നിന്നും അധികൃതര്‍ക്ക്‌ പിരിച്ച്‌ വിടേണ്ടിവന്നു.

വിടുതല്‍ സര്‍ട്ടിഫിക്കേറ്റ്‌ തെറുത്ത്‌ ബീഡിയാക്കി പുകയൂതികൊണ്ട്‌ വന്നുകേറിയ പുത്രനെ കണ്ട്‌ ഇനിയെന്തുചെയ്യുമെന്നറിയാതെ മാതാജി പകച്ച്‌ നിന്നു. നമ്മുടെ കുന്തിരിമാമന്‍ കുലുങ്ങിയില്ല. ജീവിതത്തിലാരേയും ഭയക്കാത്ത യെവന്‍ ഒടുവില്‍ സ്വന്തം പുരയില്‍ നിന്നും നിലാവുള്ളൊരു രാത്രി ഒളിച്ചോടി!

എത്തിപ്പെട്ടതോ വയനാടന്‍ വനാന്തരത്തിലെ ഒരു ആദിവാസി കോളനിയില്‍. അവിടെ കറങ്ങിത്തിരിഞ്ഞ കുന്തിരിമാമന്‍ ഒടുക്കം കാട്ടുമൂപ്പന്‍സ്‌ സുന്ദരിയായ മകളെ കടക്കണ്ണെറിഞ്ഞു പാട്ടിലാക്കി. അരയില്‍ വശീകരണയന്ത്രം ഏലസ്സാക്കി ജപിച്ചുകെട്ടിയ ഇഷ്‌ടനെ മൂപ്പന്റെ സുന്ദരിമോള്‍ക്ക്‌ ഒറ്റനോത്തിലേ പെരുത്ത്‌ ഇഷ്‌ടമായി. കാനനഛായയില്‍ ലല്ലലം പാടി കാട്ടുചോലയില്‍ നീരാടി കാട്ടുതേന്‍ നുണഞ്ഞ്‌ മരം ചുറ്റിപ്പാടി നടന്ന കുന്തിരിമാമനേയും സുന്ദരിമോളേയും കാട്ടുമൂപ്പന്‍ പിടിച്ചുകെട്ടിച്ചുവിട്ടു.

ആദിവാസിമൂപ്പനില്‍ നിന്നും നാടന്‍ കാച്ചല്‍ എന്ന വിദ്യ സ്വായത്തമാക്കിയ കുന്തിരിമാമന്‍ മെല്ലെ ആദിവാസി ഊരില്‍നിന്നും തടിതപ്പി. അലഞ്ഞുതിരിഞ്ഞ്‌ ഒടുവില്‍ എത്തിപ്പെട്ടത്‌ വയനാട്ടിലെ സെന്റ്‌ ജോസഫ്‌ പള്ളിയുടെ മൂത്രപ്പുരയില്‍ ആയിരുന്നു!

മൂത്രമൊഴിക്കാനെത്തിയ ഫാദര്‍ അലോഷ്യസ്‌ നമ്മുടെ നായകനെ കണ്ടു കാര്യം ചോദിച്ചറിഞ്ഞ്‌ കൂട്ടികൊണ്ടുവരികയും കുന്തിരിമാമനെ രാമന്‍ ചാക്കോ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ജോലി ഒന്നുമില്ലാത്ത യെവന്‌ പള്ളിപ്പണിക്ക്‌ വന്ന കമ്പിപ്പണിക്കാര്‍ക്ക്‌ കമ്പി പെറുക്കിക്കൊടുക്കുന്ന ജോലി കൊടുത്തു. കമ്പി പെറുക്കി പെറുക്കി രാമന്‍ ചാക്കോ ഒടുവില്‍ അവിടേനിന്നും മുങ്ങി. പിന്നീട്‌ പൊങ്ങിയത്‌ ചെലവൂരിലെ തട്ടല്‌ മുട്ടല്‌ (ടി.എം) ബില്‍ഡേഴ്‌സിലായിരുന്നു. ചുരുങ്ങിയകാലം കൊണ്ട്‌ കമ്പിപെറുക്കല്‍ മേസ്‌തിരി ആയ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയുടെ മനസ്സിലൊരു ആശ പെരുത്തു.

തന്റെ സുഹൃത്തുക്കളെല്ലാം കുടുംബിതരായി. തനിക്കുമൊരു കുടുംബിതന്‍ ആകണം. 'ശങ്കരന്‍ കുട്ടിക്കൊരു പെണ്ണുവേണം' എന്ന പീസുപടം പലതവണ കണ്ടപ്പോള്‍ കുന്തിരിരാമന്‍ ആഗ്രഹം വീട്ടുകാരെ അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കാന്‍ കൂട്ടുനില്‍ക്കാന്‍ അവര്‍ മനസാവാചാകര്‍മണാ തയ്യാറല്ല. അവര്‍ അരുമയാം മകന്റെ ദുരാഗ്രഹത്തിന്റെ ഫയല്‍ മാറ്റിവെച്ചു.

മദം പൊട്ടിവലഞ്ഞ കുന്തിരിമാമന്‍ കുണ്ടന്നൂര്‌ ബാറിലും ബീവറേജിലും മെമ്പര്‍ഷിപ്പെടുത്ത്‌ വെള്ളമടിച്ച്‌ ലൈഫിന്‌ ഫുള്‍സ്റ്റോപ്പിടാന്‍ പ്ലാനിട്ടു. കള്ളുകുടിച്ചും മദ്യമടിച്ചും വാളും വെച്ച്‌ പീടികത്തിണ്ണയിലും വഴിവക്കിലും മാനം നോക്കി കിടക്കുന്ന മകനെ പറ്റിയാലോചിച്ച്‌ ഒടുവില്‍ വീട്ടുകാര്‍ ഒരു കുടുംബയോഗം വിളിച്ച്‌ ഒരു പെണ്ണുകെട്ടിക്കാനുള്ള ഫയല്‍ അനുമതിയാക്കി.

ആറുമാസത്തിലൊരിക്കല്‍ മാത്രം കുളിക്കുന്ന സ്വഭാവമുള്ള കുന്തിരിമാമനെ ആദ്യം ഒരു വയര്‍ബ്രഷ്‌ വാങ്ങി ഉരച്ചുക്ലീനാക്കി, സര്‍ഫ്‌ എക്‍സ്‌ട്രായില്‍ കുതിര്‍ത്ത്‌ കഴുകിയെടുത്ത്‌ ചാക്ക്‌ കൊണ്ട്‌ തുടച്ച്‌ പന്ത്രണ്ട്‌ ഫെയര്‍ ആന്റ്‌ ലൗലി വാങ്ങി പുരട്ടിയിട്ട്‌ പൗഡര്‍ പൂശി സുന്ദരകുട്ടപ്പനാക്കി. പത്രപ്പരസ്യങ്ങള്‍ മുറതെറ്റാതെ കൊടുത്തിട്ടും യെവനെ തപ്പി ഒരു വിവാഹാലോചനയും വന്നില്ല. അത്രക്ക്‌ സ്വഭാവഗുണം കൊണ്ട്‌ സല്‍ഗുണസമ്പന്നന്‍ ആണല്ലോ രാമന്‍ ചാക്കോ എന്ന കുന്തിരിമാമന്‍.

നാട്ടിലെ ബ്രോക്കര്‍മാര്‍ക്കും കള്ള്‌, ബാറ്‌, ബീവറേജ്‌ ഇത്യാദികള്‍ക്ക്‌ പണമൊഴുക്കി പാപ്പരായ കുന്തിരിമാമന്‍ ടെന്‍ഷനടിച്ച്‌ മദ്യവും ഹാന്‍സും പാന്‍പരാഗും ഒരുമിച്ചടിച്ച്‌ ടെന്‍ഷന്‍ കുറക്കാന്‍ നോക്കി മാനസികമായി തകര്‍ന്നടിഞ്ഞു. തളര്‍ന്ന നിലയിലായ യിവനെ എങ്ങനെ രക്ഷപ്പെടുത്തുമെന്ന് സുഹൃത്തുക്കള്‍ കൂടിയാലോചിച്ചു. ഒരു സ്‌നേഹിതന്റെ സഹോദരിയുടെ കാലുപിടിച്ച്‌ ഒടുവില്‍ ഒരു പെണ്ണിനെ ഒത്തുകിട്ടി.

തട്ടല്‌ മുട്ടല്‌ (ടി.എം) ബില്‍ഡേഴ്‌സിലെ സഹപ്രവര്‍ത്തകയും സര്‍വോപരി സിക്രട്ടറിയുമായ അനഘ എന്ന മുത്തിനെ ഒടുക്കം കമ്പിവളക്കുമ്പോലെ വളച്ചെടുക്കുന്നതില്‍ രാമന്‍ ചാക്കോ വിജയിച്ചു. പണ്ട്‌ വയനാടന്‍ കാട്ടുമൂപ്പന്റെ മോളെ വലയിലാക്കിയ വശീകരണയന്ത്രമുള്ള ഏലസ്സ്‌ ഒന്നുപൊടിതട്ടിയെടുത്ത്‌ ശക്തി കൂട്ടിയപ്പോള്‍ അനഘ എന്ന ആരും ആഗ്രഹിക്കുന്ന മുത്തിനെ കുന്തിരിമാമന്‍ വലയിലാക്കുകയും ഒരു പട്ടുസാരി പുടവയായി നല്‍കി ബന്ധം ഭദ്രമാക്കുകയും ചെയ്തിരിക്കുന്നു!

കല്യാണാഘോഷം:

26.04.2008 ഉച്ചതിരിഞ്ഞ്‌ വെള്ളാട്ടം (സുഹൃത്തുക്കള്‍ മാത്രം, അന്യര്‍ക്ക്‌ പ്രവേശനമില്ല).
27.04.2008 രാവിലെ 5 മണിക്ക്‌ - കുന്തിരിമാമനെ പള്ളിയുണര്‍ത്തല്‍,
6 മണിക്ക്‌ പ്രഭാതഭക്ഷണം നല്‍കല്‍ (പഴങ്കഞ്ഞി, വളിച്ച മോര്‌ തൈര്‌ മിശ്രിതം),
6:30 ഇടവേള, സ്‌മോളടി ഹാന്‍സ്‌ പാന്‍ പരാഗ്‌ ഉപയോഗത്തിന്‌.
7 മണിക്ക്‌ അണിയിച്ചൊരുക്കല്‍ സുഹൃത്തുക്കളുടെ മേല്‍നോട്ടത്തില്‍.
9 മണിക്ക്‌ കാരണവന്മാരുടെ കാല്‌ പിടിച്ച്‌ ക്ഷമ ചോദിക്കല്‍ (ചെയ്‌തുപോയ സകല അപരാധങ്ങള്‍ക്കും).
10:45-ന്‌ അനഘമുത്തിന്റെ കഴുത്തില്‍ കുരുക്കിടാന്‍ വരനെ പറഞ്ഞയക്കല്‍.
11:30-ന്‌ നായകന്റെ കുരുക്കിടല്‍ ചടങ്ങ്‌. ശേഷം വധൂവരന്മാരെ ഹാന്‍സ്‌, മധു, പാന്‍പരാഗ്‌ എന്നിവകൊണ്ട്‌ അഭിഷേകം.
12 മണിക്കുശേഷം ഒത്തിരിനാളായി കാത്തിരിക്കാന്‍ തുടങ്ങിയവര്‍ക്കായി ഭക്ഷണവിതരണം. ഭക്ഷണശേഷം വധുവിനെ അടിച്ചുമാറ്റല്‍. തിരിച്ചുപോക്ക്‌ അലങ്കരിച്ച ഉന്തുവണ്ടിയില്‍.
2 മണിക്ക്‌ വധൂവരന്മാരെ ചാണകവെള്ളം തളിച്ച്‌ വീട്ടിലേക്ക്‌ എഴുന്നള്ളിക്കല്‍.
വൈകിട്ട്‌ 3 മണിക്കുശേഷം ഭക്ഷണപ്പൊതി വിതരണം.
രാത്രി 10 മണിക്ക്‌ ശേഷം തിറ, വെളിച്ചപ്പാട്‌.
12 മണിക്ക്‌ ശേഷം നാടകം ശ്രീധരന്റെ ഒന്നാം തിരുമുറിവ്‌ (2 ഷോ). പുലര്‍ച്ചെ 3 മണി മുതല്‍ക്ക്‌ വെടിക്കെട്ട്‌.

പ്രത്യേക ശ്രദ്ധക്ക്‌:

വധുവിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ ഒരു കാരണവശാലും കുന്തിരിമാമന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പാടുള്ളതല്ല.

27.04.2008 മുതല്‍ കുന്തിരിമാന്‍ എന്ന രാമന്‍ ചാക്കോ പരസ്യമായി പുകവലി, വെള്ളമടി, ഹാന്‍സ്‌ വെക്കല്‍, പാന്‍പരാഗ്‌ വെക്കല്‍, 11 (ഒന്ന് ഒന്ന്) എന്നീ പരിപാടികളില്‍ ഏര്‍പ്പെടുന്നതല്ല. (എല്ലാം രഹസ്യമായിരിക്കും).

സൊറക്കല്യാണം അറിയിപ്പ്‌ തീര്‍ന്നു.

-ശുഭം-

Wednesday, 21 March 2007

ഒരു ചിത്തഭ്രമപ്രണയകഥ - അദ്ധ്യായം (5)


(ചിത്രത്തിന്‌ കട:- www.nilambur.com)

ആല്‍ത്തറയിലെ കൂട്ടുകാരേയും മയങ്ങികിടക്കുന്ന ആളേയും മേയുന്ന പശുക്കളേയും വിട്ടകന്നുകൊണ്ട്‌ വീണ്ടും ഫ്ലാഷ്‌ബാക്കിലേയ്‌ക്ക്‌...

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കോവിലകവീഥിയും അതിന്റെ അങ്ങേതലയ്‌ക്കല്‍ സ്ഥിതി ചെയ്യുന്ന പടുകൂറ്റന്‍ ആനവാതില്‍ എന്നറിയപ്പെടുന്ന കാവല്‍മാടവും. സായാഹ്നസൂര്യകിരണത്തില്‍ പൊന്നില്‍ കുളിച്ചു വെട്ടിതിളങ്ങിയൊഴുകുന്ന ചാലിയാര്‍. ആല്‍മരത്തിലെ വിശ്രമം മതിയാക്കി വേലയ്‌ക്കുപോവാനുള്ള ഉഷാറില്‍ തയ്യാറായികൊണ്ടിരിക്കുന്ന വവ്വാലുകള്‍ ശബ്‌ദമുണ്ടാക്കി തിരക്കുകൂട്ടിതുടങ്ങി.

മീന്‍പിടിക്കാന്‍ പോയതും തമ്പുരാട്ടിയെ രക്ഷിച്ചതും പിന്നീടുണ്ടായ വിചാരണയുമെല്ലാം ഓര്‍ത്തുകൊണ്ട്‌ അബു നടക്കുകയാണ്‌. തമ്പുരാട്ടി വീണ്ടും വീണ്ടും മനസ്സിന്‍ തിരശ്ശിലയില്‍ വന്നുകൊണ്ടേയിരിക്കുന്നു! പക്ഷെ..,

അതിനു ഭംഗം വരുത്തികൊണ്ട്‌ വലിയരാജ തമ്പ്രാക്കന്റെ സ്വരം അശരീരിയായി കാതില്‍ മുഴങ്ങിയത്‌ സഹിക്കാനാവാതെ അബു ആനവാതില്‍ കടന്ന്‌ പൊതുവഴിയിലൂടെ വേഗത്തില്‍ നടന്നു. തമ്പ്രാന്‍ തന്നെ രക്ഷിച്ചുവെന്നത്‌ നേരുതന്നെ. പക്ഷെ തന്റെ പെറ്റുമ്മയെ കുറിച്ച്‌ പറഞ്ഞത്‌ എങ്ങനെ സഹിക്കും.

"മാപ്പിളസ്ത്രീ എന്നാരും പറയില്ല. താഴ്‌ന്ന ജാതിയിലുള്ളതാന്നും കരുതി പണ്ട്‌ ഇവിടെ അടിച്ചുതളിക്കാരിയാക്കി നിറുത്തിയിരുന്നു. വേറെയെന്തോ പേരായിരുന്നു ഇവിടെ നിക്കുമ്പം. പാറുവെന്നോ മാലുവെന്നോ? ആ? ഉം. ഊം.. നല്ല രസായിരുന്നു അതിന്റെ രസങ്ങളേയ്‌, ഹ ഹാ ഹാ.."

കാതുകളില്‍ കടന്നല്‍ കയറിയതിലും വലിയ വേദനയുണ്ടാക്കികൊണ്ട്‌ തമ്പ്രാന്റെ ശബ്‌ദവും അട്ടഹാസവും മൂളികറങ്ങികൊണ്ടേയിരുന്നു. അബു ഇരുകാതുകളും പൊത്തിപിടിച്ച്‌ നടത്തം ഓട്ടമാക്കി.

"ഒന്നു നിറുത്തെടോ! മിണ്ട്യാല്‍ കൊല്ലും അന്നെയ്‌ ഞാന്‍! ങ്‌അ്ഹാ..!"

വഴിയേ പോവുകയായിരുന്ന സൈക്കിളുകാരന്‍ - മീശപൊടിഞ്ഞിട്ടുള്ളൊരുത്തന്‍ - അബുവിന്റെ അലര്‍ച്ചയില്‍ നിയന്ത്രണം വിട്ട്‌ നടന്നുപോവുകയായിരുന്ന ഒരു യുവതിയുടെ പിന്നില്‍ ചെന്നിടിച്ചു ഇരുവരും ദാ കിടക്കുന്നു ധരണിയില്‍!

"ഹയ്യോ..!"

"ഠേ."

"ഇയ്യോ! ഞാനല്ല, ആ പിരാന്തനാ എല്ലാം വരുത്തിവെച്ചത്‌."

മീശപൊടിഞ്ഞ പയ്യന്‍ കൈയ്യിലെ ചോരപൊടിഞ്ഞതും തുടച്ച്‌ മോന്തയില്‍ പതിഞ്ഞ യുവതീകരത്തിന്റെ പകര്‍പ്പില്‍ തടവികൊണ്ട്‌ സൈക്കിള്‍ നേരെയാക്കി അബുവിനെ രൂക്ഷമായി നോക്കി.

അബു ഞെട്ടിനോക്കികൊണ്ട്‌ യുവതിയുടെ അടുത്തേക്ക്‌ നടന്നുചെന്നു.

ട്യൂഷന്‍ കഴിഞ്ഞുവരികയാണെന്ന്‌ തോന്നുന്നു. ചിതറികിടക്കുന്ന മംഗളമനോരമാദി വാരികകളും പാഠപുസ്‌തകങ്ങളും പെറുക്കിയെടുക്കാന്‍ യുവതിയെ അബുവും സഹായിച്ചു. പൊതുവെ നിരത്ത്‌ ഒഴിഞ്ഞുകിടന്നതായിരുന്നു. ഇപ്പോള്‍ ഏതാനും ആളുകള്‍ കൂടാന്‍ തുടങ്ങി.

പെണ്ണിന്റെ മുഖം സൈക്കിളില്‍ നിന്നും വീണവരെ പോലെ ആയി. സൈക്കിളില്‍ നിന്നും വീണവനോ.. കഥകളിയിലെ കത്തിവേഷം പോലെ ചുവന്നുതുടുത്തിരിക്കുന്നു. രോക്ഷഭാവം.

ഒത്തിരിയധികം വസ്‌ത്രധാരണത്തില്‍ ബോധവതിയാണെന്ന്‌ തോന്നും യുവതിയെ കണ്ടാല്‍. സാരിയെല്ലാം നേരെയാക്കാനും പിന്നില്‍ പറ്റിയ പൊടി തൂത്തുകളയാനും അവള്‍ മിനിറ്റുകളോളം അവിടെ ചിലവഴിച്ചു.

"എന്തേലും പറ്റിയോ? ആസ്‌പത്രീല്‌ പോണോ?" - അബു മനുഷ്യത്വം പ്രകടിപ്പിച്ചു.

പല്ലുകടിച്ച്‌ മുഖത്തെ പേശികള്‍ വിറപ്പിച്ച്‌ വന്ന പയ്യനെ അന്നേരമാണ്‌ അബു നോക്കിയത്‌.

ഇവന്‍.. അവന്റെ - ആ രവിവര്‍മ്മതമ്പ്രാന്റെ സംഘത്തിലുള്ളവന്‍ തന്നെ. അബു ഉറപ്പിച്ചു. (ഇല്ലാത്തത്‌ കാണുവാനും കേള്‍ക്കുവാനും തുടങ്ങികഴിഞ്ഞു പാവം അബു).

"എടാ സുവറേ..! രവിവര്‍മ്മതമ്പുരാന്‍ പറഞ്ഞയച്ചതാല്ലേ. അന്നെയ്‌ ഞാനിന്ന്‌.."

അബു രോക്ഷം കൊണ്ട്‌ വിറച്ചു. സമീപം റോഡുപണിയ്‌ക്ക്‌ കൂട്ടിയിട്ട കല്ലിന്‍കഷ്‌ണങ്ങളീന്നും ഒരുപിടി പെറുക്കി പയ്യനുനേരെ എറിഞ്ഞു. മുതുകത്തു തന്നെ പതിച്ചിരിക്കുന്നു.

പയ്യന്‍ സൈക്കിളെടുത്ത്‌ തിരിച്ച്‌ ചാടികയറി ശരം വിട്ടപോലെ പോയി.

വീണതിന്‍വേദനയും ഏറിന്‍എരിവും സഹിച്ചുകൊണ്ട്‌ ചെക്കന്‍ വഴിയിലൂടെ പോവുന്നവരോടെല്ലാം വിളിച്ചുകൂവി.

"അതീലെ പോവേണ്ടാ.. ഒരു പുത്യേ പിരാന്തന്‍ വന്നീരിക്ക്‌ണൂ..!"

യുവതിയും കേട്ടു. അബുവിനെ കടാക്ഷിച്ച കണ്ണുകളില്‍ ഭയം അരിച്ചെത്തിയതും കൊണ്ടവള്‍ പാഞ്ഞു. അതിലെ വരുകയായിരുന്നവരെല്ലാം പയ്യന്റെ ദീനരോദനത്തിന്‍ അകമ്പടിയുള്ള മുന്നറിയിപ്പിനാല്‍ വഴിമാറി നടന്നു.

അബുവിനൊന്നും പിടികിട്ടുന്നില്ല. അവന്‍ മാത്രം അചഞ്ചലനായിട്ട്‌ കോവിലകം വീഥിയില്‍.

"ശ്ശേടാ, ദെന്താപ്പോ ഇവര്‍ക്ക്‌? എല്ലാറ്റിനും വട്ടായോ പടച്ചോനേ!"

ജുറാസിക്‌ പാര്‍ക്കില്‍ എല്ലാം തകര്‍ത്തെറിഞ്ഞ്‌ അട്ടഹസിച്ചു ചിരിക്കുന്ന ദിനോസറായിമാറിയ അബു.

എങ്ങും ഇരുട്ട്‌ വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. ഭൂത-പ്രേത-പിശാചുക്കളും ചുടലയക്ഷികളും വിഹരിക്കും യാമം തുടങ്ങിയതിന്റെ സൂചന!

Wednesday, 17 January 2007

ഒരു ചിത്തഭ്രമപ്രണയം (തുടര്‍ച്ച - രണ്ടാം ഭാഗം)

രവിവര്‍മ്മതമ്പുരാന്‍ ആരോ വന്നുപറഞ്ഞത്‌ വിശ്വസിക്കാനാവാതെ പഴയ ബുള്ളറ്റ്‌ ബൈക്കില്‍ കുതിച്ചെത്തിയിരിക്കുകയാണ്‌. അവിടെയുള്ള ആല്‍മരച്ചുവട്ടില്‍ നിറുത്തിയിട്ട്‌ അയാള്‍ പുഴവക്കില്‍ ഈറ്റപ്പുലിയെന്ന കണക്കെ ചുവന്ന കണ്ണുകള്‍ തുറിപ്പിച്ച്‌ പാഞ്ഞെത്തി.

കൂട്ടത്തില്‍ ഉഷിരുള്ള ചെറുതമ്പുരാക്കന്മാര്‍ അബുവിനെ പിടിച്ചു പൂശി. അതില്‍ പ്രധാനി രവിവര്‍മ്മതമ്പുരാന്‍ തന്നെ! മദ്രാസില്‍ പഠിക്കുന്ന ഈ യുവരാജന്റെ മനസ്സില്‍ കുടിയേറിയവള്‍ - ഭാനുപ്രിയ. അവളെയിതുവരെ അവന്‍ പോലും സ്പര്‍ശിച്ചിട്ടില്ല. അതിനിതുവരെ സാഹചര്യം കിട്ടിയില്ലയെന്നുവേണം പറയാന്‍.

എന്നിട്ടിപ്പോ പട്ടാപകല്‍ എല്ലാരും നോക്കിനില്‍ക്കേ ഒത്ത ശരീരമുള്ള ഒരു മാപ്പിളചെക്കന്‍ അവളെ വെള്ളത്തില്‍ വെച്ച്‌ താമരത്തണ്ട്‌ പോലെ പിഴുതെടുത്തതും പോരാഞ്ഞ്‌ പരസ്യമായി, ഛെയ്‌! "അയ്യയ്യോ ശിവനേ!". രവിവര്‍മ്മതമ്പ്രാന്റെ മനസ്സ്‌ മാത്രം നിലവിളിച്ചുപോയി.

വന്നപാടെ അബുവിനെ പൊക്കിയെടുത്ത്‌ നന്നായി പെരുമാറി. അബു നിലവിളിച്ചു. ഭാനുപ്രിയ എന്ന കൊച്ചുതമ്പുരാട്ടി ക്ഷീണിച്ച കണ്ണുകളാല്‍ ദയനീയമായി നോക്കി. ഒപ്പമുള്ള ബന്ധുസ്ത്രീകളോട്‌ എന്തോ പറയുവാനെന്നോണം ആ നറുംചുണ്ടുകള്‍ വിതുമ്പി.

"വേണ്ടാ ഇനിയത്ര തല്ലണ്ടാ.. ചാവുന്നേനും മുന്‍പ്‌ വല്യമ്പ്രാന്റെ അടുത്തു കൊണ്ടോവാം." - രവിവര്‍മ്മതമ്പുരാന്‍ പറഞ്ഞപ്പോള്‍ തല്ലിന്റെ പെരുമഴ നിലച്ചു, അബുവിന്‌ തല്ലില്‍ നിന്നും മോചനവും കിട്ടി.

വലിയകോയിക്കല്‍ കൊട്ടാരത്തിന്റെ പാറാവുപുരയും കടന്ന് ഒത്ത ശരീരമുള്ള ഒരുത്തനെ കള്ളനെന്ന പോലെ തമ്പുരാക്കര്‍ കൊണ്ടുവരുന്നത്‌ കണ്ട്‌ വലിയരാജ മട്ടുപാവിലെ ആട്ടുകട്ടിലില്‍ ആട്ടം നിറുത്തി നോക്കി. മുറുക്കാനുള്ളത്‌ എടുത്തു തരുവാന്‍ ചാരെ നിന്നിരുന്ന ഒരു യുവതി അടുത്ത മുറുക്കിനുള്ളതും വായയില്‍ വെയ്‌ക്കുവാന്‍ ഒരുങ്ങിയത്‌ തമ്പുരാന്‍ ബലിഷ്‌ടമായ കരത്താല്‍ തടഞ്ഞു.

പെണ്ണിനോട്‌ അകത്തുപോവാന്‍ ആംഗ്യം കാണിച്ച്‌ ഒന്നു മുരടനക്കി തീഷ്‌ണമായ ദൃഷ്‌ടി അബുവില്‍ പതിപ്പിച്ച്‌ വലിയരാജ എഴുന്നേറ്റു. വലിയ കോലായിലേക്കുള്ള കൊത്തുപണിയുള്ള ഗോവണി പതുക്കെ എല്ലാ രാജഭാവാതികളോടേയും വലിയരാജ ഇറങ്ങിവന്നു.

മുറ്റത്ത്‌ അടികൊണ്ട്‌ അടിമയെപോലെ അവശനായ അബുവും എന്തോ വലിയ കാര്യം ചെയ്ത സംതൃപ്തിയില്‍ ചെറുതമ്പ്രാക്കളും ആ വരവും നോക്കി നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ബുള്ളറ്റിലേറി രവിവര്‍മ്മതമ്പ്രാനുമെത്തി.

ചെറിയ തരത്തിലുള്ള വിചാരണ അവിടെ നടന്നു. സംഗതിയുടെ കിടപ്പ്‌ ഒരു തരത്തില്‍ പിശകില്ല എന്ന നിഗമനത്തിലാണ്‌ വലിയരാജ എത്തിയത്‌.

"തമ്പുരാട്ടികുട്ടീടെ ജീവന്‍ ഈശ്വരന്‍ തിരിച്ചു തന്നത്‌ ഈ ചെറുക്കനിലൂടെയല്ലേ? അതിനിവന്‍ ചെയ്തത്‌ അത്ര അപരാധമൊന്നുമല്ലാലോ. വെള്ളത്തില്‍ പെട്ടവരെ രക്ഷിയ്ക്കാന്‍ ആരും ചെയ്യണതൊക്കെയല്ലേ ഈ മാപ്പിളച്ചെക്കനും ചെയ്തേ?"

തമ്പ്രാക്കര്‍ മറുപടിയില്ലാതെ നിലം നോക്കി നിന്നു. രവിവര്‍മ്മ തമ്പ്രാന്‍ ഇതൊട്ടും പ്രതീക്ഷിച്ചതല്ല. അച്‌ഛന്റെ പ്രായമുള്ള തന്റെ വലിയേട്ടന്‍ ആയിപോയില്ലേ. അയാള്‍ പല്ല് കടിച്ച്‌ കടുക്‌ വറക്കുമ്പോഴുള്ള ശബ്‌ദമുണ്ടാക്കി പ്രതിഷേധം അറിയിച്ചു. അയാള്‍ ഈര്‍ഷ്യയോടെ കൊട്ടാരത്തിനകത്തേക്ക്‌ വേഗം കയറിപോയി.

അബുവിന്റെ മനം കുളിര്‍ത്തു. കണ്ണുകളിലെ പൊന്നീച്ച പോയി കുളിരിമയെത്തി. അവന്‍ മന്ദഹസിച്ചു നിന്നു. വലിയരാജ പെരിയരാജ എന്ന് വിളിച്ചുകൂവണമെന്നുണ്ട്‌. വല്യമ്പ്രാന്‍ എല്ലാരോടും പിരിഞ്ഞുപോവാന്‍ ആക്ഞ്ഞാപിച്ചു. നല്ലൊരു ഒഴിവുസമയം ആസ്വദിച്ചിരുന്നത്‌ നഷ്‌ടമായ ദേഷ്യം പ്രകടമായിരുന്നു അയാളുടെ മുഖത്ത്‌.

മടങ്ങുന്നവരില്‍ പിറകിലായിരുന്ന അബുവിനെ ഒരു ഭൃത്യനെ അയച്ച്‌ വിളിപ്പിച്ചു. ഇനിയെന്തിനാണാവോ വല്യമ്പ്രാന്‍ വിളിക്കുന്നത്‌! അബു തിരികെ ചെന്നു. ഭവ്യതയോടെ നിന്നു. വലിയരാജ ഹിമക്കരടിയെ പോലെ വെളുത്ത ദേഹം നിവര്‍ത്തി വടിപോലെ നില്‍ക്കുന്നു. അപ്പോഴും മുറുക്കുന്നുണ്ട്‌. അപ്പുറത്തെ തെങ്ങിന്‍തോപ്പില്‍ കുറെ പണിക്കാര്‍ നാളികേരം പെറുക്കുന്നതും കൂടയിലാക്കി കൊണ്ടുപോവുന്നതുമൊക്കെ നോക്കിനില്‍പാണ്‌.

അബു ഒന്ന് മുരടനക്കിയപ്പോള്‍ അയാള്‍ നോക്കി. കോലായിലെ ചാരുകസേരയില്‍ ഇരുന്ന് കാലുകള്‍ നിവര്‍ത്തിവെച്ചു. ഒരു ഭൃത്യന്‍ അരികില്‍ നിന്ന് വീശറി ചലിപ്പിച്ചു. വേറെ ഒരാള്‍ കരിക്ക്‌ വെട്ടിയത്‌ കൊണ്ടുവന്നു. അതും കുടിച്ച്‌ ഏമ്പക്കമിട്ട്‌ വലിയരാജ അബുവിനോട്‌ ചോദിക്കുവാന്‍ തുടങ്ങി.

(കരിക്കിന്‍വെള്ളം ഇത്തിരി തനിക്കും തന്നൂടേ? ചോദിച്ചാല്‍ തരുമോ? അബു വൃഥാ ആഗ്രഹിച്ചുപോയി.)

"തന്റെ പേരെങ്ങിനേയാ?"

"അബു"

"എന്താ തന്റെ പണി?"

"വേല ഇന്നത്‌ എന്നൊന്നുമില്ല തമ്പ്രാ.. മീന്‍പിടുത്താ മെയിന്‍"

"അതു ശരി. കോലോത്തെ കുളിക്കടവിലെന്നെ മീന്‍ പിടിക്കണംന്നുണ്ടോ, ങ്‌ഹേ?"

"അത്‌.. അത്‌.. ഇവിടെത്തെ മീനുകള്‍ക്ക്‌ നല്ല മുഴുപ്പുണ്ടേയ്‌. അങ്ങാടീല്‌ കൊടുത്താല്‌ മെച്ചം ഇവിടുന്ന് പിടിക്കണതിനാണേയ്‌."

"നല്ലത്‌. നോം മീന്‍ കഴിക്കാത്തത്‌. ഇല്ലേല്‌ പിടിക്കണതെല്ലാം ഇങ്ങട്‌ കൊണ്ടുവരേണ്ടിവന്നേനെ! ഇവിടെത്തെ മുഴുപ്പുള്ള മീന്‌ മാത്രം അങ്ങാടീല്‍ക്ക്‌ പിടിച്ചോണ്ടായാ മതി. മനസ്സിലായോ മാപ്പിളേ?"

"ഓ... ഉത്തരവ്‌" - അബു പല്ലിളിച്ചു ചിരിച്ചു.

"ഈ വലിയരാജ ഒരു കോമഡിരാജയാണല്ലേ." (ആത്മഗതം)

"ആട്ടെ, തന്റെ വീടെവിടെയാടോ?"

"രാമംകുത്താണേയ്‌"

"അവിടെ ഒരു പാന്താത്ത എന്നൊരു സ്ത്രീയെ അറിയോ തനിക്ക്‌? അത്‌ ഒരുരുപ്പിടിയായിരുന്നു ആയകാലത്തേയ്‌"

തമ്പ്രാന്‍ കുടുകുടെ ചിരിച്ചു തുടരുകയാണ്‌.

"മാപ്പിളസ്ത്രീ എന്നാരും പറയില്ല. താഴ്‌ന്ന ജാതീലുള്ളതാന്നും കരുതി പണ്ട്‌ ഇവിടെ അടിച്ചുതളിക്കാരിയാക്കി നിറുത്തീരുന്നു. വേറെയെന്തോ പേരായിരുന്നു ഇവിടെ നിക്കുമ്പം. പാറു എന്നോ മാലുവെന്നോ? ആ? ഉം ഊം.. നല്ല രസായിരുന്നു അതിന്റെ രസങ്ങളേയ്‌, ഹ ഹാ ഹാ.."

തമ്പ്രാന്‍ പഴയ രസങ്ങള്‍ അയവിറക്കി ആര്‍ത്തലച്ച്‌ ചിരിക്കുമ്പോള്‍ അബുവിന്റെ മുഖം കരിമേഘം വന്ന പോലെയായി. കണ്ണീര്‍ പൊടിഞ്ഞു.

"അത്‌... അതെന്റെ പെറ്റ ഉമ്മയാണ്‌!"

"ശ്ശോ! ഭഗവാനേ! ക്ഷമിക്ക്യാട്ടോ മാപ്പിളേ.." - വല്ല്യമ്പ്രാന്‍ വിഷണ്ണനായി എഴുന്നേറ്റു.

"ഞാന്‍ പോട്ടേ തമ്പ്രാ?"

സമ്മതം കേള്‍ക്കാന്‍ നിക്കാതെ അബു കൊട്ടാരമുറ്റം വിട്ടു. കോവിലക പാതയിലൂടെ മനസ്സിലെന്തൊക്കെയോ ചിന്തകളുമായി സായാഹ്നസൂര്യന്റെ ശോണിമയില്‍ അയാള്‍ നീങ്ങി. അമ്പലപറമ്പില്‍ മേയുന്ന പശുക്കളുടെ നടുവിലൂടെ ഒരു സ്വപ്‌നാടകന്‍ ആയിമാറിയ അബു നടന്നു. സഹയാത്രികനായി സ്വന്തം നിഴലും നീളത്തില്‍ വിടാതെയുണ്ട്‌.

അയാള്‍ അറിയാതെ അമ്പലത്തിന്റെ സമീപത്തുള്ള 'പ്രിയാനിലയം' എന്ന പഴയ തറവാടിന്റെ കിളിവാതിലിലൂടെ സുന്ദരമായ കണ്ണുകള്‍! അബു പോയി മറഞ്ഞപ്പോള്‍ ആ കിളിവാതില്‍ അടഞ്ഞു. സൂര്യനും ചക്രവാളത്തില്‍ പോയൊളിച്ചു.

(തുടരും)

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com