Showing posts with label സൊറ കല്യാണം. Show all posts
Showing posts with label സൊറ കല്യാണം. Show all posts

Monday, 21 April 2008

ഒരു മലബാര്‍ സൊറക്കല്യാണം (കഥ)

ഇക്കഥയിലെ നായകനായ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയ്ക്ക്‌ വേണ്ടി ഞങ്ങള്‍ (ഒരുപറ്റം) സ്‌നേഹിതര്‍ മനസ്സ്‌ തുറക്കട്ടെ. പരസ്പരം കാണുവാനും യഥാര്‍ത്ഥമുഖം തിരിച്ചറിയാനും ഒരവസരത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. 27.04.08-ന്‌ ഒത്തിരി കണ്ണീരിന്റേയും പ്രാര്‍ത്ഥനയുടേയും ഫലമായി ഒടുവില്‍ നമ്മുടെ കുന്തിരിമാമന്‍ പെണ്ണുകെട്ടുകയാണ്‌.

നാലാം തരത്തില്‍ പഠിക്കുന്ന സമയം തൊട്ടുതന്നെ വെള്ളമടിയുടേയും ബീഡിവലിയുടേയും ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ ഈ വീരന്‍ ചീട്ടുകളിയിലും സംഘട്ടനങ്ങളിലും വിരുതനായി. യെവന്റെ ശല്യം സഹിക്കവെയ്യാതെ പള്ളിക്കൂടം വാധ്യാര്‍ കമ്മിറ്റി ഒരിക്കലും ജയിക്കാത്ത കുന്തിരിമാമനെ ജയിപ്പിച്ച്‌ സ്‌ക്കൂളില്‍ നിന്നും ഒഴിവാക്കി സമാധാനിച്ചു.

കാരത്തൂര്‍ സ്‌ക്കൂളിനേയും നല്ലവരായ വാധ്യാര്‍മാരേയും തെറിവിളിച്ച്‌ നമ്മുടെ കുന്തിരിമാമന്‍ എന്ന രാമന്‍ ചോക്കോ നേരെ കുണ്ടന്നൂര്‍ ബീവറേജ്‌ കോര്‍പ്പറേഷനിലേക്ക്‌ ബസ്‌ കയറി. യാത്രക്കിടയില്‍ റോഡരുകില്‍ ഒരു കൂട്ടം തരുണീമണികളെ കണ്ട്‌ യെവന്‍ ബസ്സില്‍നിന്നും ചാടിയിറങ്ങി. അവര്‍ മറ്റാരുമല്ലായിരുന്നു. കുണ്ടന്നൂര്‍ ഹൈസ്‌ക്കൂളിലെ കുട്ടികളായിരുന്നു. ഒരു നിമിഷം ചിന്തിച്ച യിവന്‍ ഒന്നാലോചിച്ചുനിന്നു. ഒരു വെടിക്ക്‌ രണ്ട്‌ കിളികള്‍. (ലൈനുമടിക്കാം വെള്ളവുമടിക്കാം). എങ്ങനെ കുണ്ടന്നൂര്‍ ഹൈസ്‌ക്കൂളില്‍ കയറിപറ്റാമെന്ന് കുന്തിരിമാമന്‍ നീണ്ട അലോചനയിലായിരുന്നു. ഒടുക്കം യെവന്‍ മാതാപിതാക്കളെ ഇംഗിതം അറിയിച്ചു, അവര്‍ സന്തോഷിച്ചു. മകനെ ഒരു ഇഞ്ചിനീയറായി കണ്ട്‌ നിര്‍വൃതിയടയാന്‍ ആഗ്രഹിച്ച ആ സാധു പാരന്റ്‌സ്‌ ആരുടേയൊക്കെയോ കയ്യും കാലും പിടിച്ച്‌ കുണ്ടന്നൂര്‌ സ്‌ക്കൂളില്‍ രാമന്‍ ചാക്കോയ്ക്ക്‌ ഒരു സീറ്റ്‌ റെഡിയാക്കിച്ചു.

പിന്നീടങ്ങോട്ട്‌ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയുടെ ജീവിതം സംഭവബഹുലം. നാടിന്റേയും നാട്ടാരുടേയും തീരാശാപവും നിത്യദു:ഖവുമായി നമ്മുടെ നായകന്‍ കുണ്ടന്നൂര്‍ സ്‌ക്കൂളിലെ എണ്ണം പറഞ്ഞൊരു റൗഡിയായി രൂപാന്തരപ്പെട്ടു. കുണ്ടന്നൂര്‍ ബീവറേജ്‌ കോര്‍പ്പറേഷനിലെ മദ്യം ഓവറായി ലക്കുകെട്ട്‌ ഹാന്‍സും പാന്‍പരാഗും നുണഞ്ഞ്‌ അദ്ധ്യാപക/പികരേയും വിദ്യാര്‍ത്ഥി/നികളേയും ഒരുപോലെ വിറപ്പിച്ച ഇഷ്‌ടനെ ഒടുവില്‍.. ഗത്യന്തരമില്ലാതെ ഒന്‍പതാം തരത്തില്‍നിന്നും അധികൃതര്‍ക്ക്‌ പിരിച്ച്‌ വിടേണ്ടിവന്നു.

വിടുതല്‍ സര്‍ട്ടിഫിക്കേറ്റ്‌ തെറുത്ത്‌ ബീഡിയാക്കി പുകയൂതികൊണ്ട്‌ വന്നുകേറിയ പുത്രനെ കണ്ട്‌ ഇനിയെന്തുചെയ്യുമെന്നറിയാതെ മാതാജി പകച്ച്‌ നിന്നു. നമ്മുടെ കുന്തിരിമാമന്‍ കുലുങ്ങിയില്ല. ജീവിതത്തിലാരേയും ഭയക്കാത്ത യെവന്‍ ഒടുവില്‍ സ്വന്തം പുരയില്‍ നിന്നും നിലാവുള്ളൊരു രാത്രി ഒളിച്ചോടി!

എത്തിപ്പെട്ടതോ വയനാടന്‍ വനാന്തരത്തിലെ ഒരു ആദിവാസി കോളനിയില്‍. അവിടെ കറങ്ങിത്തിരിഞ്ഞ കുന്തിരിമാമന്‍ ഒടുക്കം കാട്ടുമൂപ്പന്‍സ്‌ സുന്ദരിയായ മകളെ കടക്കണ്ണെറിഞ്ഞു പാട്ടിലാക്കി. അരയില്‍ വശീകരണയന്ത്രം ഏലസ്സാക്കി ജപിച്ചുകെട്ടിയ ഇഷ്‌ടനെ മൂപ്പന്റെ സുന്ദരിമോള്‍ക്ക്‌ ഒറ്റനോത്തിലേ പെരുത്ത്‌ ഇഷ്‌ടമായി. കാനനഛായയില്‍ ലല്ലലം പാടി കാട്ടുചോലയില്‍ നീരാടി കാട്ടുതേന്‍ നുണഞ്ഞ്‌ മരം ചുറ്റിപ്പാടി നടന്ന കുന്തിരിമാമനേയും സുന്ദരിമോളേയും കാട്ടുമൂപ്പന്‍ പിടിച്ചുകെട്ടിച്ചുവിട്ടു.

ആദിവാസിമൂപ്പനില്‍ നിന്നും നാടന്‍ കാച്ചല്‍ എന്ന വിദ്യ സ്വായത്തമാക്കിയ കുന്തിരിമാമന്‍ മെല്ലെ ആദിവാസി ഊരില്‍നിന്നും തടിതപ്പി. അലഞ്ഞുതിരിഞ്ഞ്‌ ഒടുവില്‍ എത്തിപ്പെട്ടത്‌ വയനാട്ടിലെ സെന്റ്‌ ജോസഫ്‌ പള്ളിയുടെ മൂത്രപ്പുരയില്‍ ആയിരുന്നു!

മൂത്രമൊഴിക്കാനെത്തിയ ഫാദര്‍ അലോഷ്യസ്‌ നമ്മുടെ നായകനെ കണ്ടു കാര്യം ചോദിച്ചറിഞ്ഞ്‌ കൂട്ടികൊണ്ടുവരികയും കുന്തിരിമാമനെ രാമന്‍ ചാക്കോ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ജോലി ഒന്നുമില്ലാത്ത യെവന്‌ പള്ളിപ്പണിക്ക്‌ വന്ന കമ്പിപ്പണിക്കാര്‍ക്ക്‌ കമ്പി പെറുക്കിക്കൊടുക്കുന്ന ജോലി കൊടുത്തു. കമ്പി പെറുക്കി പെറുക്കി രാമന്‍ ചാക്കോ ഒടുവില്‍ അവിടേനിന്നും മുങ്ങി. പിന്നീട്‌ പൊങ്ങിയത്‌ ചെലവൂരിലെ തട്ടല്‌ മുട്ടല്‌ (ടി.എം) ബില്‍ഡേഴ്‌സിലായിരുന്നു. ചുരുങ്ങിയകാലം കൊണ്ട്‌ കമ്പിപെറുക്കല്‍ മേസ്‌തിരി ആയ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയുടെ മനസ്സിലൊരു ആശ പെരുത്തു.

തന്റെ സുഹൃത്തുക്കളെല്ലാം കുടുംബിതരായി. തനിക്കുമൊരു കുടുംബിതന്‍ ആകണം. 'ശങ്കരന്‍ കുട്ടിക്കൊരു പെണ്ണുവേണം' എന്ന പീസുപടം പലതവണ കണ്ടപ്പോള്‍ കുന്തിരിരാമന്‍ ആഗ്രഹം വീട്ടുകാരെ അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കാന്‍ കൂട്ടുനില്‍ക്കാന്‍ അവര്‍ മനസാവാചാകര്‍മണാ തയ്യാറല്ല. അവര്‍ അരുമയാം മകന്റെ ദുരാഗ്രഹത്തിന്റെ ഫയല്‍ മാറ്റിവെച്ചു.

മദം പൊട്ടിവലഞ്ഞ കുന്തിരിമാമന്‍ കുണ്ടന്നൂര്‌ ബാറിലും ബീവറേജിലും മെമ്പര്‍ഷിപ്പെടുത്ത്‌ വെള്ളമടിച്ച്‌ ലൈഫിന്‌ ഫുള്‍സ്റ്റോപ്പിടാന്‍ പ്ലാനിട്ടു. കള്ളുകുടിച്ചും മദ്യമടിച്ചും വാളും വെച്ച്‌ പീടികത്തിണ്ണയിലും വഴിവക്കിലും മാനം നോക്കി കിടക്കുന്ന മകനെ പറ്റിയാലോചിച്ച്‌ ഒടുവില്‍ വീട്ടുകാര്‍ ഒരു കുടുംബയോഗം വിളിച്ച്‌ ഒരു പെണ്ണുകെട്ടിക്കാനുള്ള ഫയല്‍ അനുമതിയാക്കി.

ആറുമാസത്തിലൊരിക്കല്‍ മാത്രം കുളിക്കുന്ന സ്വഭാവമുള്ള കുന്തിരിമാമനെ ആദ്യം ഒരു വയര്‍ബ്രഷ്‌ വാങ്ങി ഉരച്ചുക്ലീനാക്കി, സര്‍ഫ്‌ എക്‍സ്‌ട്രായില്‍ കുതിര്‍ത്ത്‌ കഴുകിയെടുത്ത്‌ ചാക്ക്‌ കൊണ്ട്‌ തുടച്ച്‌ പന്ത്രണ്ട്‌ ഫെയര്‍ ആന്റ്‌ ലൗലി വാങ്ങി പുരട്ടിയിട്ട്‌ പൗഡര്‍ പൂശി സുന്ദരകുട്ടപ്പനാക്കി. പത്രപ്പരസ്യങ്ങള്‍ മുറതെറ്റാതെ കൊടുത്തിട്ടും യെവനെ തപ്പി ഒരു വിവാഹാലോചനയും വന്നില്ല. അത്രക്ക്‌ സ്വഭാവഗുണം കൊണ്ട്‌ സല്‍ഗുണസമ്പന്നന്‍ ആണല്ലോ രാമന്‍ ചാക്കോ എന്ന കുന്തിരിമാമന്‍.

നാട്ടിലെ ബ്രോക്കര്‍മാര്‍ക്കും കള്ള്‌, ബാറ്‌, ബീവറേജ്‌ ഇത്യാദികള്‍ക്ക്‌ പണമൊഴുക്കി പാപ്പരായ കുന്തിരിമാമന്‍ ടെന്‍ഷനടിച്ച്‌ മദ്യവും ഹാന്‍സും പാന്‍പരാഗും ഒരുമിച്ചടിച്ച്‌ ടെന്‍ഷന്‍ കുറക്കാന്‍ നോക്കി മാനസികമായി തകര്‍ന്നടിഞ്ഞു. തളര്‍ന്ന നിലയിലായ യിവനെ എങ്ങനെ രക്ഷപ്പെടുത്തുമെന്ന് സുഹൃത്തുക്കള്‍ കൂടിയാലോചിച്ചു. ഒരു സ്‌നേഹിതന്റെ സഹോദരിയുടെ കാലുപിടിച്ച്‌ ഒടുവില്‍ ഒരു പെണ്ണിനെ ഒത്തുകിട്ടി.

തട്ടല്‌ മുട്ടല്‌ (ടി.എം) ബില്‍ഡേഴ്‌സിലെ സഹപ്രവര്‍ത്തകയും സര്‍വോപരി സിക്രട്ടറിയുമായ അനഘ എന്ന മുത്തിനെ ഒടുക്കം കമ്പിവളക്കുമ്പോലെ വളച്ചെടുക്കുന്നതില്‍ രാമന്‍ ചാക്കോ വിജയിച്ചു. പണ്ട്‌ വയനാടന്‍ കാട്ടുമൂപ്പന്റെ മോളെ വലയിലാക്കിയ വശീകരണയന്ത്രമുള്ള ഏലസ്സ്‌ ഒന്നുപൊടിതട്ടിയെടുത്ത്‌ ശക്തി കൂട്ടിയപ്പോള്‍ അനഘ എന്ന ആരും ആഗ്രഹിക്കുന്ന മുത്തിനെ കുന്തിരിമാമന്‍ വലയിലാക്കുകയും ഒരു പട്ടുസാരി പുടവയായി നല്‍കി ബന്ധം ഭദ്രമാക്കുകയും ചെയ്തിരിക്കുന്നു!

കല്യാണാഘോഷം:

26.04.2008 ഉച്ചതിരിഞ്ഞ്‌ വെള്ളാട്ടം (സുഹൃത്തുക്കള്‍ മാത്രം, അന്യര്‍ക്ക്‌ പ്രവേശനമില്ല).
27.04.2008 രാവിലെ 5 മണിക്ക്‌ - കുന്തിരിമാമനെ പള്ളിയുണര്‍ത്തല്‍,
6 മണിക്ക്‌ പ്രഭാതഭക്ഷണം നല്‍കല്‍ (പഴങ്കഞ്ഞി, വളിച്ച മോര്‌ തൈര്‌ മിശ്രിതം),
6:30 ഇടവേള, സ്‌മോളടി ഹാന്‍സ്‌ പാന്‍ പരാഗ്‌ ഉപയോഗത്തിന്‌.
7 മണിക്ക്‌ അണിയിച്ചൊരുക്കല്‍ സുഹൃത്തുക്കളുടെ മേല്‍നോട്ടത്തില്‍.
9 മണിക്ക്‌ കാരണവന്മാരുടെ കാല്‌ പിടിച്ച്‌ ക്ഷമ ചോദിക്കല്‍ (ചെയ്‌തുപോയ സകല അപരാധങ്ങള്‍ക്കും).
10:45-ന്‌ അനഘമുത്തിന്റെ കഴുത്തില്‍ കുരുക്കിടാന്‍ വരനെ പറഞ്ഞയക്കല്‍.
11:30-ന്‌ നായകന്റെ കുരുക്കിടല്‍ ചടങ്ങ്‌. ശേഷം വധൂവരന്മാരെ ഹാന്‍സ്‌, മധു, പാന്‍പരാഗ്‌ എന്നിവകൊണ്ട്‌ അഭിഷേകം.
12 മണിക്കുശേഷം ഒത്തിരിനാളായി കാത്തിരിക്കാന്‍ തുടങ്ങിയവര്‍ക്കായി ഭക്ഷണവിതരണം. ഭക്ഷണശേഷം വധുവിനെ അടിച്ചുമാറ്റല്‍. തിരിച്ചുപോക്ക്‌ അലങ്കരിച്ച ഉന്തുവണ്ടിയില്‍.
2 മണിക്ക്‌ വധൂവരന്മാരെ ചാണകവെള്ളം തളിച്ച്‌ വീട്ടിലേക്ക്‌ എഴുന്നള്ളിക്കല്‍.
വൈകിട്ട്‌ 3 മണിക്കുശേഷം ഭക്ഷണപ്പൊതി വിതരണം.
രാത്രി 10 മണിക്ക്‌ ശേഷം തിറ, വെളിച്ചപ്പാട്‌.
12 മണിക്ക്‌ ശേഷം നാടകം ശ്രീധരന്റെ ഒന്നാം തിരുമുറിവ്‌ (2 ഷോ). പുലര്‍ച്ചെ 3 മണി മുതല്‍ക്ക്‌ വെടിക്കെട്ട്‌.

പ്രത്യേക ശ്രദ്ധക്ക്‌:

വധുവിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ ഒരു കാരണവശാലും കുന്തിരിമാമന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പാടുള്ളതല്ല.

27.04.2008 മുതല്‍ കുന്തിരിമാന്‍ എന്ന രാമന്‍ ചാക്കോ പരസ്യമായി പുകവലി, വെള്ളമടി, ഹാന്‍സ്‌ വെക്കല്‍, പാന്‍പരാഗ്‌ വെക്കല്‍, 11 (ഒന്ന് ഒന്ന്) എന്നീ പരിപാടികളില്‍ ഏര്‍പ്പെടുന്നതല്ല. (എല്ലാം രഹസ്യമായിരിക്കും).

സൊറക്കല്യാണം അറിയിപ്പ്‌ തീര്‍ന്നു.

-ശുഭം-

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com