Showing posts with label Comedy. Show all posts
Showing posts with label Comedy. Show all posts

Monday, 29 July 2024

അസ്മാബിയുടെ ഗർഭം!

കാലം 1989.

ചീനിക്കുഴി ഹമീദ് ഹാജി, നാരോത്ത്കാവ് എന്ന നാട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയും പള്ളി കമ്മിറ്റി പ്രസിഡന്റ് കൂടിയാണ്.

വയസ്സ് അൻപത്തിയഞ്ചു ആയിട്ടുണ്ട്. കുറേ വർഷങ്ങളായി ഗൾഫിൽ ആയിരുന്നു. ഭാര്യ അലീമയും മൂന്ന് ആണ്കുട്ടികളും ആയി സമാധാന ജീവിതം..

മുപ്പത്‌ കിലോമീറ്റർ അകലെ മൂന്നര ഏക്കർ റബ്ബർ തോട്ടമുണ്ട്. എല്ലാ ഞായറാഴ്ചയും രാവിലെ ബസ്സിൽ അവിടെ പോവും. പണിക്കാരെ നോക്കലും കൂലി കൊടുക്കലും ഒക്കെ കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തും. തോട്ടത്തിന്റെ ഒരരികിൽ റബ്ബർ ഷീറ്റ് ഷെഡ് ഉണ്ട്. അതിലാണ് ഷീറ്റ് അടിക്കുന്ന യന്ത്രങ്ങൾ ഉള്ളത്.

ഒരു അതിരിൽ ഒരു കുടുംബം താമസിക്കുന്നുണ്ട്. പണ്ട്, ഹമീദ് ഹാജിയുടെ ഉപ്പാന്റെ കാളവണ്ടിക്കാരൻ പരേതനായ അബുവിന്റെ പ്രായമായ ഭാര്യയും പത്തൊൻപത് വയസ്സുള്ള മകൾ അസ്മാബിയും ആണ് അവിടെ ഉള്ളത്.

അസ്മാബി ആണ് റബ്ബർ പാൽ ഷീറ്റ് ആക്കുന്നത്. ടാപ്പിംഗ് തൊഴിലാളികൾ രണ്ട് പേർ കൊണ്ടുവരുന്ന റബ്ബർ പാൽ സൂക്ഷിച്ച് വെച്ച് ഷീറ്റ് ആക്കുന്നത് അസ്മാബി എന്ന ഇരുനിറമുള്ള യുവതിയാണ്.

തന്റെ ഉപ്പാന്റെ കാളവണ്ടിക്കാരന്റെ മകൾ എന്നത് കണക്കിലെടുത്തു അസ്മാബിക്ക് കൂലിക്ക് പുറമേ സാമ്പത്തിക സഹായം ഹമീദ് ഹാജി നൽകിയിരുന്നു. അവൾക്ക് പുറംവേദന ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവളേയും ഉമ്മയെയും കൂട്ടി ഒരിക്കൽ കോഴിക്കോട് ഏതോ വൈദ്യരെ കാണിക്കാൻ കൊണ്ടുപോയിരുന്നു ഹമീദ് ഹാജി. ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ വരുമ്പോൾ ഹമീദ് ഹാജി അസ്മാബിയെ തന്റെ മകൻ സജീറിന്റെ ഒപ്പം നാട്ടിലെ തുണിപ്പീടിക നടത്തുന്ന അബ്ദു ഹാജിയുടെ അടുത്തേക്ക് ഇഷ്ടമുള്ള ബ്ലൗസും പാവാടയ്ക്കും ഉള്ളത് എടുക്കാൻ വിടുമായിരുന്നു. 

സജീറിന്റെ കൂടെ നിരത്തിലൂടെ നടന്ന് പോവുന്ന അസ്മാബിയെ നോക്കി സജീറിന്റെ കൂട്ടുകാർ കളിയാക്കി ചിരിക്കുന്നത് കണ്ടില്ലെന്ന് നടിച്ച് സജീർ നടത്തത്തിന്റെ വേഗം കൂട്ടും. 

അബ്ദു ഹാജിയുടെ തുണിഷോപ്പിൽ നിന്നും രണ്ട് സെറ്റ് ബ്ലൗസ്, പാവാട കട്ട്പീസ് തിരഞ്ഞെടുത്തത് നോക്കി നിൽക്കുന്ന സജീറിനോട് "നിനക്ക് ഷർട്ട്, പാന്റ് തുണി വേണ്ടേ?" എന്ന് അബ്ദുഹാജി ചോദിച്ചപ്പോൾ അവൻ ഇപ്പോ വേണ്ട, ഉപ്പാനോട് ചോദിച്ച് പിന്നെ വരാ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറും.

"നാട്ടിൽ നല്ല തയ്യൽക്കാരൻ ഉണ്ട്, എന്നെയൊന്ന് ബസ്സ് കേറ്റി വിടൂ" അസ്മാബി പറഞ്ഞത് കേട്ട് "തുണിയുടെ പൈസ ഉപ്പ തരും" എന്ന് സജീർ അബ്ദു ഹാജിയോട് പറഞ്ഞ് ബസ്സ് സ്റ്റാന്റിലേക്ക് നടന്നു. അവളെ ബസ്സ് കേറ്റി വിട്ടിട്ട് സജീർ വീട്ടിലെത്തി.

എല്ലാ ഞായറാഴ്ചയും ഹമീദ് ഹാജി റബ്ബർ തോട്ടത്തിൽ മുടങ്ങാതെ പോയി വന്നു. മാസങ്ങൾ കഴിഞ്ഞ് ഒരു ദിവസം അസ്മാബിയുടെ നാട്ടുകാർ അഞ്ചാറു പേർ ഹമീദ് ഹാജിയുടെ വീട്ടിലെത്തി.

വന്നവരോട് എന്താ കാര്യം എന്ന് ചോദിച്ച് സിറ്റിംഗ് റൂമിൽ ഇരിക്കാൻ പറഞ്ഞു.

വന്നവരിൽ ഒരാൾ കാര്യം പറഞ്ഞു.

അസ്മാബി ഗർഭിണി ആണ്.

"അതിന്? നിങ്ങൾ എല്ലാവരും കൂടി എന്തിനാ ഇങ്ങോട്ട് വന്നത്?"

ഹമീദ് ഹാജി ചോദിച്ചു.

അന്നേരം സജീറും രണ്ട് അനുജന്മാരും അടുക്കളയിൽ വന്നവർക്ക് ചായ ഉണ്ടാക്കുന്ന ഉമ്മ അലീമയോട് കാര്യം പറഞ്ഞു, അസ്മാബി ഗർഭിണിയായ വിവരം. അലീമ സിറ്റിംഗ് റൂമിൽ ഇരിക്കുന്ന ആളുകളെ നോക്കി പറഞ്ഞു

"ആരോ ഉണ്ടാക്കിയ ഗർഭത്തിന്റെ ഉത്തരവാദി എന്റെ ഭർത്താവ് അല്ല. വെറുതെ നുണ പറയാൻ നോക്കണ്ട"

"ഹമീദ് ഹാജി എല്ലാ ഞായറാഴ്ചയും അവിടെ വരാറുണ്ടല്ലോ. റബ്ബർ ഷീറ്റ് അടിക്കുന്നത് അസ്മാബിയാണ്. ഉച്ചഭക്ഷണം കഴിക്കുന്നതും ഓളെ വീട്ടിൽ നിന്നാണ്. ഓള് ഉടുക്കുന്ന വസ്ത്രങ്ങൾ ഹമീദ് ഹാജി വാങ്ങിക്കൊടുത്തത് ആണ്.

അപ്പോ ഓളെ ഗർഭത്തിന്റെ ഉത്തരവാദി വേറെ ആരാ? ഞങ്ങളാരും അല്ല"

"എന്നിട്ട് അസ്മാബി ഹമീദ് ഹാജിയുടെ പേര് പറഞ്ഞോ? ഇല്ലല്ലോ?" അലീമ ചോദിച്ചത് കേട്ട് വന്നവർ "അത് പിന്നെ, ഇത് പിന്നെ" എന്നിങ്ങനെ ബ ബ്ബ ഭ അടിച്ചു.

"ഇതിനൊരു പരിഹാരം കണ്ടിട്ടേ ഞങ്ങൾ നാട്ടുകാർ പോവുകയുള്ളൂ" വന്നവരിൽ ഒരാൾ പറഞ്ഞു.

ഹമീദ് ഹാജി എണീറ്റ് കൂട്ടത്തിലെ ഒരാളെ ആംഗ്യത്തിൽ വിളിച്ച് മുറ്റത്ത് ഇറങ്ങി.

ഹമീദ് ഹാജി അയാളോട് സ്വകാര്യമായി ചോദിച്ചു

"എല്ലാ എന്താ നിങ്ങളുടെ ഉദ്ദേശ്യം? എന്താ നിങ്ങൾക്ക് വേണ്ടത്. അത് പറ"

അയാൾ ഒരു മിനിറ്റ് എന്നും പറഞ്ഞ് അകത്തേക്ക് പോയി കൂട്ടുകാരോട് രഹസ്യ ചർച്ചയായി. എന്നിട്ട് ഹമീദ് ഹാജിയുടെ അടുത്തെത്തി പറഞ്ഞു.

"ഞങ്ങൾക്ക് ഒരു മുപ്പതിനായിരം തന്നാൽ അസ്മാബിയുടെ ഗർഭം വേറൊരാളെ തലയിൽ വെക്കാം. എന്താച്ചാൽ ഇപ്പോ അഭിപ്രായം പറയണം"

ഹമീദ് ഹാജി ഞെട്ടിയില്ല. കൂൾ ആയി പറഞ്ഞു "ശെരി, നിങ്ങൾ ഇവിടെ ഇരിക്ക്. ഞാൻ ബാങ്കിൽ പോയി കാശ് എടുത്ത് വരാം."

കേട്ടയാൾ സന്തോഷത്തോടെ ആയിക്കോട്ടെ എന്നും പറഞ്ഞു സിറ്റിംഗ് റൂമിൽ പോയി കൂട്ടുകാരോട് ഒപ്പം ഇരുന്നു.

"എന്റെ ഭർത്താവ് ഒരു പെണ്ണിനെ പോലും നോക്കാത്ത പടച്ചോനെ പേടിയുള്ള ആളാണ്" അലീമ അവരോട് പറഞ്ഞു.

"അതിന് ഹമീദ് ഹാജി ആരേയും പീഡിപ്പിച്ചു എന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോ. കല്യാണം കഴിയാത്ത അസ്മാബി ഗർഭിണിയായ സത്യം പറഞ്ഞു. അതിന് ഉത്തരവാദി വേറെ ആരാ?"

അന്നേരം ഹമീദ് ഹാജി പോലീസ് സ്റ്റേഷനിൽ എത്തി എസ്. ഐ യോട് സംഗതി അറിയിച്ചു. നാട്ടിലെ മാന്യവ്യക്തി, ഇതുവരെ പോലീസ് സ്റ്റേഷനിൽ കയറിയിട്ടില്ലാത്ത ആള് ഹമീദ് ഹാജി പറഞ്ഞത് കേട്ടു.

"വേറെ ആരുടെയോ ഗർഭം നിങ്ങളുടെ മേൽ ചാർത്തി കാശ് പിടുങ്ങാനുള്ള ബ്ളാക്ക് മെയിൽ ആണിത്."

എസ് ഐ പറഞ്ഞപ്പോൾ ഹമീദ് ഹാജി സന്തോഷിച്ചു. ഇനിയെന്ത് ചെയ്യണം എന്നാരാഞ്ഞപ്പോൾ യൂണിഫോമിൽ അല്ലാത്ത മഫ്തി വേഷത്തിൽ ഒരു പോലീസുകാരൻ നിങ്ങളുടെ കൂടെ വരും. അത് ബാങ്ക് മാനേജർ ആണെന്ന് അവർക്ക് തോന്നും. മഫ്തിയിൽ ഉള്ള ഒരു പോലീസുകാരൻ എസ് ഐ വിളിക്കുന്നത് കേട്ട് വന്നു. അയാളോട് എസ് ഐ കാര്യങ്ങൾ അറിയിച്ചു.

ഹമീദ് ഹാജി ബാങ്ക് മാനേജർ ഒന്നിച്ച് വരുന്നത് കണ്ട ആളുകൾ എണീറ്റു. അവരോട് ഇരിക്കാൻ പറഞ്ഞ മഫ്തി പോലീസുകാരൻ ഒരു കസേരയിൽ ഇരുന്നു. ഹമീദ് ഹാജിയും ഇരുന്നു.

ഭാര്യ അലീമയും മക്കളും വാതിൽക്കൽ നിന്നു.

"ഞാൻ ബാങ്ക് മാനേജർ. നിങ്ങളുടെ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ട് തന്നാൽ ചോദിച്ച കാശ് അതിലേക്ക് ഇട്ട് തരാം."

"ഞങ്ങൾക്ക് ആർക്കും ബാങ്ക് അക്കൗണ്ട് ഇല്ല സർ, പണമായിട്ട് മുപ്പതിനായിരം ഇന്ന് കിട്ടണം. അസ്മാബിയുടെ ഗർഭം നാട്ടിലെ വേറെ ആരുടെയെങ്കിലും തലയിൽ വെച്ചോളാ" കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞത് കേട്ട് 

പോലീസുകാരൻ ചാടി എണീറ്റ് "ഭ റാസ്‌കൽ, എണീക്കേടാ എല്ലാവരും"

എല്ലാവരും ചാടിയെഴുന്നേറ്റു.

"ഞാൻ ബാങ്ക് മാനേജർ അല്ല. പോലീസ് ആണ്. നിങ്ങളെന്താ വിചാരിച്ചത്. മാന്യമായി ജീവിക്കുന്ന ഹമീദ് ഹാജിയെ അപായപ്പെടുത്തി കാശ് പിടുങ്ങാമെന്നോ.. എല്ലാവരെയും ഞാൻ അഴിയെണ്ണിക്കും"

"കേസൊന്നും എടുക്കേണ്ട. അവരെ ഒന്ന് പറഞ്ഞയച്ചാൽ മതി" ഹമീദ് ഹാജി അറിയിച്ചു.

"എല്ലാവരും പിരിഞ്ഞു പോണം. ഹമീദ് ഹാജിയുടെ നല്ല മനസ്സ് കൊണ്ട് നിയമ നടപടി എടുക്കുന്നില്ല." പോലീസ് പറഞ്ഞതും വന്നവർ വേഗം പുറത്ത് ഇറങ്ങി ഓടി.

മാസങ്ങൾ കഴിഞ്ഞ് അസ്മാബി ഒരു പെണ്കുട്ടിയെ പ്രസവിച്ചു. ആരാണ് കുട്ടിയുടെ പിതാവെന്ന് അവൾക്കും അവളുടെ ഉമ്മയ്ക്കും ഓർമ്മയില്ല എന്നാണ് നാട്ടിൽ പാട്ട്.

Thursday, 2 August 2018

മീശ വില്‍പനയ്ക്ക്..

ബിസി ബുക്ക് ഷോറൂമിന്റെ മുന്നിലെ ഗ്ളാസ്സിൽ തെളിഞ്ഞ പ്രതിബിംബങ്ങളെ നോക്കുമ്പോഴാണ് കോളേജ് പെൺകുട്ടികൾ ഡോറിനരികിൽ നിൽക്കുന്ന കൊമ്പൻമീശക്കാരൻ സെക്യൂരിറ്റിക്കാരനെ ശ്രദ്ധിച്ചത്. കണ്ടാൽ കാട്ടുകള്ളൻ വീരപ്പന്റെ മീശ പോലുണ്ടെന്നവർക്ക് തോന്നി.
അയാളുടെ കൊമ്പൻ മീശയെ ഒന്ന് 'ആക്കി'ക്കളയാമെന്ന തീരുമാനത്തിലെത്തിയ പെൺകുട്ടികൾ അടുത്തെത്തി ആ മീശയിൽ നിർന്നിമേഷരായി നോക്കി നിൽക്കുമ്പോൾ ഗൗരവത്തിൽ അയാൾ നിന്നു.
'എന്ത് വേണം?' - സെക്യൂരിറ്റിക്കാരൻ കൊമ്പൻമീശയിൽ വിരലാൽ വീണമീട്ടി ചോദിച്ചു.
അയാളുടെ ആകാരത്തിനും കൊമ്പൻമീശയ്ക്കും ചേരാത്ത കൊച്ചുകുട്ടിയുടെ സ്വരത്തിലുള്ള ആ ചോദ്യം പെൺകുട്ടികൾ പ്രതീക്ഷിച്ചതല്ല. അവർ ചിരിയടക്കി അയാളോട് ഒരു കാര്യം ആവശ്യപ്പെട്ടു.
'ചേട്ടാ, ചേട്ടന്റെ മീശ ഞങ്ങൾക്ക് ഇഷ്ടായി. അതീന്ന് വലിയ രണ്ടുമൂന്ന് രോമങ്ങൾ പറിച്ചുതരാവോ?'
'എന്നാത്തിനാ എന്റെ മീശ?' - അയാൾ കണ്ണുതുറിപ്പിച്ച് ചോദിച്ചു.
'ആ മീശേലെ രോമം കൊണ്ട് മോതിരം ഉണ്ടാക്കിയിടാനാ, ഈ ആനവാൽ മോതിരം പോലെ.. പേടി മാറിക്കിട്ടാനാ ചേട്ടാ..' - സുന്ദരികൊച്ചിന്റെ പറച്ചിൽ കേട്ട അയാൾക്ക് അവർ തന്നെ കളിയാക്കുകയാണെന്നത് മനസ്സിലായെങ്കിലും ഗൗരവം നടിച്ച് അയാൾ പറഞ്ഞു.
'വർഷങ്ങളെടുത്ത് ഞാനുണ്ടാക്കി പരിപാലിച്ചുപോരുന്ന മീശയാണിത്. നിങ്ങളെപോലെത്തെ പെങ്കുട്ട്യോൾ ചോദിച്ചാൽ ഞാനെന്താ ചെയ്യാ.. ഉം.. ശരി, ഇരുന്നൂറ് രൂപാ എടുക്ക്, മീശേലെ രണ്ട് രോമം തരാ..'
പെൺകുട്ടികൾ വിലപേശി നൂറ് രൂപാ കൊടുത്തത് മേടിച്ച് ഇപ്പോൾ വരാമെന്നറിയിച്ച സെക്യൂരിറ്റിക്കാരൻ കുറച്ച് കഴിഞ്ഞ് അവരുടെ മുന്നിലേക്കെത്തി, നീണ്ട് വളഞ്ഞ് സ്പ്രിംഗ് പോലുള്ള രണ്ട് ചെമ്പൻ രോമങ്ങൾ അവർക്ക് നേരെ നീട്ടി.
'അയ്യോ ചേട്ടാ! ഇതേതാ ഈ ചെമ്പൻ രോമങ്ങൾ?' - അവർ ഞെട്ടി.
കൊമ്പൻമീശ തടവിക്കൊണ്ടയാൾ പറഞ്ഞു: 'ഇത് വെറും ഷോറൂം, വില്പനയില്ല. ഇഷ്ടംപോലെ സ്റ്റോക്കുള്ള ഗോഡൗണിൽ മാത്രമേ വില്പനയുള്ളൂ..'
അയാളുടെ വിരലുകൾ അരയ്ക്ക് താഴോട്ട് പോവുന്നത് കാണാൻ നിൽക്കാതെ പെൺകുട്ടികൾ കണ്ണുപൊത്തി.

Friday, 27 March 2009

ബത്താക്ക മാഫീ.!

ഖത്തറിലുള്ള സമയത്തൊരു സംഭവത്തിനു ഞാന്‍ ദൃക്‌സാക്ഷിയാവേണ്ടി വന്നു. ദാരുണമോ ബീഭല്‍സമോ ആയ ഒന്നുമല്ലെങ്കിലും ഇതിലെ പ്രധാനകക്ഷിക്ക്‌ അങ്ങിനെയായി വന്നിരിക്കാം.

ഷഹാനിയയിലെ ഗലിയുടെ ഓരത്തൊരു കഫറ്റേരിയ. ആ, 'കൊയിലാണ്ടികാക്കാസ്‌ ചായക്കട' എന്ന് വര്‍ഷങ്ങളോളം അറിയപ്പെടുന്ന അതിലെ മൊതലാളീടെ കുടുംബത്തിലെ തലമുറ പരമ്പരകള്‍ തന്നെയാണവിടെ പണിയെടുക്കുന്നത്‌. മലയാളിയാദ്യം കാലുകുത്തിയാലിവിടെ വന്നൊരു സുലൈമാനിയെങ്കിലും മോന്താതെ പോയിട്ടുണ്ടാവില്ല.

പണ്ട്‌ എത്തിവര്‍ക്കൊന്നും യാത്രാരേഖകളോ തിരിച്ചറിയല്‍ കാര്‍ഡോ ഒന്നുമില്ലായിരുന്നല്ലോ. അതിന്റെ അവശ്യകതയെ പറ്റി ചിന്തിക്കുവാനൊന്നും പറ്റ്‌ പുസ്‌തകത്തിലെ കണക്ക്‌ കൂട്ടുന്നതിനിടയിലോ പൊറോട്ട ചുടുന്നതിനിടയ്‌ക്കോ എവിടെ നേരം!

ഇങ്ങനെയുള്ളവരെ തപ്പിയെടുത്ത്‌ നാടുകടത്തുവാന്‍ അറബിപോലീസ്‌ കച്ചമുറുക്കിയിറങ്ങിയതും പാവങ്ങള്‍ അറിഞ്ഞില്ല. അതോ അറിഞ്ഞിട്ടും ഓര്‍ത്തുവെയ്‌ക്കാന്‍ സമയമില്ലാഞ്ഞിട്ടാവാം.

അവിടെത്തെ അലമാരിയുടെ ഉച്ചിയിലെ പഴയ ഒരു റേഡിയോ സദാസമയവും ആര്‍ത്തനാദത്തില്‍ ചന്തുവേട്ടന്റേയോ രമേശ്‌ പയ്യന്നൂരിന്റെയോ പരിചിതസ്വരത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും നാട്ടിലെ ഹര്‍ത്താല്‍സുമെല്ലാം 'ഫോണ്‍-ഇന്‍-പ്രോഗ്രാം' വഴി അവതരിപ്പിക്കുന്നതുപോലും അവര്‍ക്ക്‌ വേണ്ടിയല്ല, പിന്നെയോ? ചായയും ബോണ്ടയും അകത്താക്കുവാന്‍ എത്തുന്നവര്‍ക്കുവേണ്ടി മാത്രം!

'കൊയിലാണ്ടീസില്‍' കയറിയിട്ട്‌ ഞാന്‍ ഒരു മൂലയില്‍ റേഡിയോ കേട്ടുകൊണ്ടിരുന്നു. പരിപാടിക്കിടയില്‍ കാടുകയറി വാക്കുകളുടെ ആവനാഴിയഴിച്ച്‌ എയ്യുവാനൊരുങ്ങിയവരെ അവതാരകര്‍ നിഷ്‌പ്രഭമാക്കുന്നതും ഇടയിലെ പരസ്യം ശ്രവിച്ചും ഇരിക്കെ:

ചുടുചായ ഗ്ലാസ്സ്‌ മേശയില്‍ 'ടപ്പേ'ന്നും വെച്ച്‌ കോയമോന്‍ അടുത്തയാളുടെ ഓര്‍ഡറെടുക്കാന്‍ പാഞ്ഞു. ആ ഗ്ലാസ്സുവീഴ്‌ചയില്‍ ഇത്തിരിചായ മുഖത്ത്‌ തെറിച്ചതും തുടച്ച്‌ ഇരിക്കുമ്പോള്‍ മൂപ്പരോട്‌ ഞാന്‍ ചോദിച്ചു:

"കോയാക്കാ... കായപ്പംണ്ടോ?"

"കായപ്പം മാഫീ"

('ഇല്ലാ' എന്നുള്ളതിന്‌ അറബിയില്‍ 'മാഫി' എന്നാണല്ലോ)

കോയമോന്റെ പതിവു ശൈലിയാണ്‌ ആരെങ്കിലും "അതുണ്ടോ, ഇതുണ്ടോ" എന്നു ചോദിച്ചാലുടനെ "അതു ഫീ, ഇതും മാഫീ" എന്ന കാച്ചല്‌.

ചായ ഊതി അകത്താക്കവേ അറബികള്‍ ധരിക്കുന്ന കന്തൂറയിട്ട്‌ മൂന്നെണ്ണം അകത്തേക്ക്‌ വന്നു. എനിക്കപ്പഴേ അവരെ മനസ്സിലായി. സി.ഐ.ഡികള്‍, അല്ലാതാര്‌? ഒരുത്തന്‍ സിനിമാ സി.ഐ.ഡി മൂസയെപോലെ അംഗവിക്ഷേപങ്ങളുള്ളവന്‍. കൂടെയുള്ളവര്‍ പ്രിയങ്കരായ നമ്മുടെ ദാസനും വിജയനും അതായത്‌ വെളുപ്പും കറുപ്പും തന്നെ!

എന്റെ മുന്നിലെ ഇരിപ്പിടത്തിലാണിവരും ഇരുന്നത്‌. ചുറ്റും പരുന്തിനെപോലെ നോക്കിയിട്ടവര്‍ ഉദ്യമത്തിലേക്ക്‌ കടന്നു. രേഖകളില്ലാത്തവരെ പൊക്കുന്ന പണിയില്‍ ക്ഷീണിച്ചിട്ടാവാം 'സുലൈമാനി ടീ' ആവശ്യപ്പെട്ടു.

കോയമോന്‍ അടുക്കളയിലെ സമോവറിനടുത്താണ്‌. മൂപ്പര്‍ടെ എളാപ്പായുടെ മോളുടെ മോന്‍ ആണിപ്പോള്‍ 'കസ്‌റ്റമര്‍ സര്‍വീസ്‌' ചെയ്യുന്നത്‌.

സി.ഐ.ഡി 'മൂസ' ചോദിച്ചു: "സുലൈമാനി ഫീ?"

അകത്തുനിന്നും കോയമോന്‍ കൂവി: "ഫീ"

അടുത്തത്‌ സി.ഐ.ഡി 'ദാസന്‍': "പറോത്ത ഫീ?"

"ഫീ, ഫീ"

പിന്നീട്‌ 'വിജയന്‍'സി.ഐ.ഡി: "ചപ്പാത്തി ഫീ?"

"ഫീ, ഫീ, ഫീ"

സി.ഐ.ഡീസ് മൂസയും ദാസനും വിജയനും ഒരുമിച്ചൊരു ചോദ്യം:

"ബത്താക്ക ഫീ..?"

"ബത്താക്കാ മാത്രം മാ-ഫീ"

കത്തിച്ച സിഗരറ്റിന്റെ പുകച്ചുരുള്‍ 'വില്ലന്‍' ജോസ്‌പ്രകാശിന്റെ ചുരുട്ടുപൈപ്പിലൂടെ വിടുന്ന ലാഘവത്തില്‍ ലയിച്ച കോയമോന്‍ ബത്താക്ക ഇല്ലെന്നത് കണ്ണടച്ച്‌ പറഞ്ഞതും സി.ഐ.ഡികള്‍ ചായഗ്ലാസ്സ്‌ തട്ടിയിട്ടെഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ കുതിച്ചു.

"യാ... മലബാരീ, ബാത്താക്ക മാഫീ?"

ബോധമുദിച്ച കോയമോന്‍ സിഗരറ്റിട്ട്‌ പിന്നാമ്പുറവാതിലിലൂടെ ഇറങ്ങിയോടി. പിന്നാലെ കുതിച്ചുപായുന്ന 'മൂസയും' തൊട്ടുപിറകില്‍ അറബി'ദാസന്‍' ചെരിഞ്ഞോടി. അറബി'വിജയന്‍' കുനിഞ്ഞാണ്‌ പായുന്നത്‌.

എല്ലാം ടിക്കറ്റ്‌ എടുക്കാതെ കണ്ടുകൊണ്ട്‌ ഏതാനും ആളുകളും ഞാനും. അനന്തരം. "യാ ബദിരീങ്ങളേ, തങ്ങളുപ്പാപ്പാ.." എന്നൊരാര്‍ത്തനാദം മാത്രം ഒടുക്കം കേട്ടു. പാവം കോയമോന്‍ പലഹാരങ്ങളുടെ കൂട്ടത്തില്‍ ബത്താക്ക ചോദിച്ചപ്പോള്‍ മാഫീ എന്നറിയിച്ച് അകത്തായത് ഓര്‍ത്തപ്പോള്‍ ഒരു സുലൈമാനി കൂടി കുടിക്കാന്‍ തോന്നിയില്ല.

Monday, 21 April 2008

ഒരു മലബാര്‍ സൊറക്കല്യാണം (കഥ)

ഇക്കഥയിലെ നായകനായ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയ്ക്ക്‌ വേണ്ടി ഞങ്ങള്‍ (ഒരുപറ്റം) സ്‌നേഹിതര്‍ മനസ്സ്‌ തുറക്കട്ടെ. പരസ്പരം കാണുവാനും യഥാര്‍ത്ഥമുഖം തിരിച്ചറിയാനും ഒരവസരത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. 27.04.08-ന്‌ ഒത്തിരി കണ്ണീരിന്റേയും പ്രാര്‍ത്ഥനയുടേയും ഫലമായി ഒടുവില്‍ നമ്മുടെ കുന്തിരിമാമന്‍ പെണ്ണുകെട്ടുകയാണ്‌.

നാലാം തരത്തില്‍ പഠിക്കുന്ന സമയം തൊട്ടുതന്നെ വെള്ളമടിയുടേയും ബീഡിവലിയുടേയും ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ ഈ വീരന്‍ ചീട്ടുകളിയിലും സംഘട്ടനങ്ങളിലും വിരുതനായി. യെവന്റെ ശല്യം സഹിക്കവെയ്യാതെ പള്ളിക്കൂടം വാധ്യാര്‍ കമ്മിറ്റി ഒരിക്കലും ജയിക്കാത്ത കുന്തിരിമാമനെ ജയിപ്പിച്ച്‌ സ്‌ക്കൂളില്‍ നിന്നും ഒഴിവാക്കി സമാധാനിച്ചു.

കാരത്തൂര്‍ സ്‌ക്കൂളിനേയും നല്ലവരായ വാധ്യാര്‍മാരേയും തെറിവിളിച്ച്‌ നമ്മുടെ കുന്തിരിമാമന്‍ എന്ന രാമന്‍ ചോക്കോ നേരെ കുണ്ടന്നൂര്‍ ബീവറേജ്‌ കോര്‍പ്പറേഷനിലേക്ക്‌ ബസ്‌ കയറി. യാത്രക്കിടയില്‍ റോഡരുകില്‍ ഒരു കൂട്ടം തരുണീമണികളെ കണ്ട്‌ യെവന്‍ ബസ്സില്‍നിന്നും ചാടിയിറങ്ങി. അവര്‍ മറ്റാരുമല്ലായിരുന്നു. കുണ്ടന്നൂര്‍ ഹൈസ്‌ക്കൂളിലെ കുട്ടികളായിരുന്നു. ഒരു നിമിഷം ചിന്തിച്ച യിവന്‍ ഒന്നാലോചിച്ചുനിന്നു. ഒരു വെടിക്ക്‌ രണ്ട്‌ കിളികള്‍. (ലൈനുമടിക്കാം വെള്ളവുമടിക്കാം). എങ്ങനെ കുണ്ടന്നൂര്‍ ഹൈസ്‌ക്കൂളില്‍ കയറിപറ്റാമെന്ന് കുന്തിരിമാമന്‍ നീണ്ട അലോചനയിലായിരുന്നു. ഒടുക്കം യെവന്‍ മാതാപിതാക്കളെ ഇംഗിതം അറിയിച്ചു, അവര്‍ സന്തോഷിച്ചു. മകനെ ഒരു ഇഞ്ചിനീയറായി കണ്ട്‌ നിര്‍വൃതിയടയാന്‍ ആഗ്രഹിച്ച ആ സാധു പാരന്റ്‌സ്‌ ആരുടേയൊക്കെയോ കയ്യും കാലും പിടിച്ച്‌ കുണ്ടന്നൂര്‌ സ്‌ക്കൂളില്‍ രാമന്‍ ചാക്കോയ്ക്ക്‌ ഒരു സീറ്റ്‌ റെഡിയാക്കിച്ചു.

പിന്നീടങ്ങോട്ട്‌ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയുടെ ജീവിതം സംഭവബഹുലം. നാടിന്റേയും നാട്ടാരുടേയും തീരാശാപവും നിത്യദു:ഖവുമായി നമ്മുടെ നായകന്‍ കുണ്ടന്നൂര്‍ സ്‌ക്കൂളിലെ എണ്ണം പറഞ്ഞൊരു റൗഡിയായി രൂപാന്തരപ്പെട്ടു. കുണ്ടന്നൂര്‍ ബീവറേജ്‌ കോര്‍പ്പറേഷനിലെ മദ്യം ഓവറായി ലക്കുകെട്ട്‌ ഹാന്‍സും പാന്‍പരാഗും നുണഞ്ഞ്‌ അദ്ധ്യാപക/പികരേയും വിദ്യാര്‍ത്ഥി/നികളേയും ഒരുപോലെ വിറപ്പിച്ച ഇഷ്‌ടനെ ഒടുവില്‍.. ഗത്യന്തരമില്ലാതെ ഒന്‍പതാം തരത്തില്‍നിന്നും അധികൃതര്‍ക്ക്‌ പിരിച്ച്‌ വിടേണ്ടിവന്നു.

വിടുതല്‍ സര്‍ട്ടിഫിക്കേറ്റ്‌ തെറുത്ത്‌ ബീഡിയാക്കി പുകയൂതികൊണ്ട്‌ വന്നുകേറിയ പുത്രനെ കണ്ട്‌ ഇനിയെന്തുചെയ്യുമെന്നറിയാതെ മാതാജി പകച്ച്‌ നിന്നു. നമ്മുടെ കുന്തിരിമാമന്‍ കുലുങ്ങിയില്ല. ജീവിതത്തിലാരേയും ഭയക്കാത്ത യെവന്‍ ഒടുവില്‍ സ്വന്തം പുരയില്‍ നിന്നും നിലാവുള്ളൊരു രാത്രി ഒളിച്ചോടി!

എത്തിപ്പെട്ടതോ വയനാടന്‍ വനാന്തരത്തിലെ ഒരു ആദിവാസി കോളനിയില്‍. അവിടെ കറങ്ങിത്തിരിഞ്ഞ കുന്തിരിമാമന്‍ ഒടുക്കം കാട്ടുമൂപ്പന്‍സ്‌ സുന്ദരിയായ മകളെ കടക്കണ്ണെറിഞ്ഞു പാട്ടിലാക്കി. അരയില്‍ വശീകരണയന്ത്രം ഏലസ്സാക്കി ജപിച്ചുകെട്ടിയ ഇഷ്‌ടനെ മൂപ്പന്റെ സുന്ദരിമോള്‍ക്ക്‌ ഒറ്റനോത്തിലേ പെരുത്ത്‌ ഇഷ്‌ടമായി. കാനനഛായയില്‍ ലല്ലലം പാടി കാട്ടുചോലയില്‍ നീരാടി കാട്ടുതേന്‍ നുണഞ്ഞ്‌ മരം ചുറ്റിപ്പാടി നടന്ന കുന്തിരിമാമനേയും സുന്ദരിമോളേയും കാട്ടുമൂപ്പന്‍ പിടിച്ചുകെട്ടിച്ചുവിട്ടു.

ആദിവാസിമൂപ്പനില്‍ നിന്നും നാടന്‍ കാച്ചല്‍ എന്ന വിദ്യ സ്വായത്തമാക്കിയ കുന്തിരിമാമന്‍ മെല്ലെ ആദിവാസി ഊരില്‍നിന്നും തടിതപ്പി. അലഞ്ഞുതിരിഞ്ഞ്‌ ഒടുവില്‍ എത്തിപ്പെട്ടത്‌ വയനാട്ടിലെ സെന്റ്‌ ജോസഫ്‌ പള്ളിയുടെ മൂത്രപ്പുരയില്‍ ആയിരുന്നു!

മൂത്രമൊഴിക്കാനെത്തിയ ഫാദര്‍ അലോഷ്യസ്‌ നമ്മുടെ നായകനെ കണ്ടു കാര്യം ചോദിച്ചറിഞ്ഞ്‌ കൂട്ടികൊണ്ടുവരികയും കുന്തിരിമാമനെ രാമന്‍ ചാക്കോ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ജോലി ഒന്നുമില്ലാത്ത യെവന്‌ പള്ളിപ്പണിക്ക്‌ വന്ന കമ്പിപ്പണിക്കാര്‍ക്ക്‌ കമ്പി പെറുക്കിക്കൊടുക്കുന്ന ജോലി കൊടുത്തു. കമ്പി പെറുക്കി പെറുക്കി രാമന്‍ ചാക്കോ ഒടുവില്‍ അവിടേനിന്നും മുങ്ങി. പിന്നീട്‌ പൊങ്ങിയത്‌ ചെലവൂരിലെ തട്ടല്‌ മുട്ടല്‌ (ടി.എം) ബില്‍ഡേഴ്‌സിലായിരുന്നു. ചുരുങ്ങിയകാലം കൊണ്ട്‌ കമ്പിപെറുക്കല്‍ മേസ്‌തിരി ആയ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയുടെ മനസ്സിലൊരു ആശ പെരുത്തു.

തന്റെ സുഹൃത്തുക്കളെല്ലാം കുടുംബിതരായി. തനിക്കുമൊരു കുടുംബിതന്‍ ആകണം. 'ശങ്കരന്‍ കുട്ടിക്കൊരു പെണ്ണുവേണം' എന്ന പീസുപടം പലതവണ കണ്ടപ്പോള്‍ കുന്തിരിരാമന്‍ ആഗ്രഹം വീട്ടുകാരെ അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കാന്‍ കൂട്ടുനില്‍ക്കാന്‍ അവര്‍ മനസാവാചാകര്‍മണാ തയ്യാറല്ല. അവര്‍ അരുമയാം മകന്റെ ദുരാഗ്രഹത്തിന്റെ ഫയല്‍ മാറ്റിവെച്ചു.

മദം പൊട്ടിവലഞ്ഞ കുന്തിരിമാമന്‍ കുണ്ടന്നൂര്‌ ബാറിലും ബീവറേജിലും മെമ്പര്‍ഷിപ്പെടുത്ത്‌ വെള്ളമടിച്ച്‌ ലൈഫിന്‌ ഫുള്‍സ്റ്റോപ്പിടാന്‍ പ്ലാനിട്ടു. കള്ളുകുടിച്ചും മദ്യമടിച്ചും വാളും വെച്ച്‌ പീടികത്തിണ്ണയിലും വഴിവക്കിലും മാനം നോക്കി കിടക്കുന്ന മകനെ പറ്റിയാലോചിച്ച്‌ ഒടുവില്‍ വീട്ടുകാര്‍ ഒരു കുടുംബയോഗം വിളിച്ച്‌ ഒരു പെണ്ണുകെട്ടിക്കാനുള്ള ഫയല്‍ അനുമതിയാക്കി.

ആറുമാസത്തിലൊരിക്കല്‍ മാത്രം കുളിക്കുന്ന സ്വഭാവമുള്ള കുന്തിരിമാമനെ ആദ്യം ഒരു വയര്‍ബ്രഷ്‌ വാങ്ങി ഉരച്ചുക്ലീനാക്കി, സര്‍ഫ്‌ എക്‍സ്‌ട്രായില്‍ കുതിര്‍ത്ത്‌ കഴുകിയെടുത്ത്‌ ചാക്ക്‌ കൊണ്ട്‌ തുടച്ച്‌ പന്ത്രണ്ട്‌ ഫെയര്‍ ആന്റ്‌ ലൗലി വാങ്ങി പുരട്ടിയിട്ട്‌ പൗഡര്‍ പൂശി സുന്ദരകുട്ടപ്പനാക്കി. പത്രപ്പരസ്യങ്ങള്‍ മുറതെറ്റാതെ കൊടുത്തിട്ടും യെവനെ തപ്പി ഒരു വിവാഹാലോചനയും വന്നില്ല. അത്രക്ക്‌ സ്വഭാവഗുണം കൊണ്ട്‌ സല്‍ഗുണസമ്പന്നന്‍ ആണല്ലോ രാമന്‍ ചാക്കോ എന്ന കുന്തിരിമാമന്‍.

നാട്ടിലെ ബ്രോക്കര്‍മാര്‍ക്കും കള്ള്‌, ബാറ്‌, ബീവറേജ്‌ ഇത്യാദികള്‍ക്ക്‌ പണമൊഴുക്കി പാപ്പരായ കുന്തിരിമാമന്‍ ടെന്‍ഷനടിച്ച്‌ മദ്യവും ഹാന്‍സും പാന്‍പരാഗും ഒരുമിച്ചടിച്ച്‌ ടെന്‍ഷന്‍ കുറക്കാന്‍ നോക്കി മാനസികമായി തകര്‍ന്നടിഞ്ഞു. തളര്‍ന്ന നിലയിലായ യിവനെ എങ്ങനെ രക്ഷപ്പെടുത്തുമെന്ന് സുഹൃത്തുക്കള്‍ കൂടിയാലോചിച്ചു. ഒരു സ്‌നേഹിതന്റെ സഹോദരിയുടെ കാലുപിടിച്ച്‌ ഒടുവില്‍ ഒരു പെണ്ണിനെ ഒത്തുകിട്ടി.

തട്ടല്‌ മുട്ടല്‌ (ടി.എം) ബില്‍ഡേഴ്‌സിലെ സഹപ്രവര്‍ത്തകയും സര്‍വോപരി സിക്രട്ടറിയുമായ അനഘ എന്ന മുത്തിനെ ഒടുക്കം കമ്പിവളക്കുമ്പോലെ വളച്ചെടുക്കുന്നതില്‍ രാമന്‍ ചാക്കോ വിജയിച്ചു. പണ്ട്‌ വയനാടന്‍ കാട്ടുമൂപ്പന്റെ മോളെ വലയിലാക്കിയ വശീകരണയന്ത്രമുള്ള ഏലസ്സ്‌ ഒന്നുപൊടിതട്ടിയെടുത്ത്‌ ശക്തി കൂട്ടിയപ്പോള്‍ അനഘ എന്ന ആരും ആഗ്രഹിക്കുന്ന മുത്തിനെ കുന്തിരിമാമന്‍ വലയിലാക്കുകയും ഒരു പട്ടുസാരി പുടവയായി നല്‍കി ബന്ധം ഭദ്രമാക്കുകയും ചെയ്തിരിക്കുന്നു!

കല്യാണാഘോഷം:

26.04.2008 ഉച്ചതിരിഞ്ഞ്‌ വെള്ളാട്ടം (സുഹൃത്തുക്കള്‍ മാത്രം, അന്യര്‍ക്ക്‌ പ്രവേശനമില്ല).
27.04.2008 രാവിലെ 5 മണിക്ക്‌ - കുന്തിരിമാമനെ പള്ളിയുണര്‍ത്തല്‍,
6 മണിക്ക്‌ പ്രഭാതഭക്ഷണം നല്‍കല്‍ (പഴങ്കഞ്ഞി, വളിച്ച മോര്‌ തൈര്‌ മിശ്രിതം),
6:30 ഇടവേള, സ്‌മോളടി ഹാന്‍സ്‌ പാന്‍ പരാഗ്‌ ഉപയോഗത്തിന്‌.
7 മണിക്ക്‌ അണിയിച്ചൊരുക്കല്‍ സുഹൃത്തുക്കളുടെ മേല്‍നോട്ടത്തില്‍.
9 മണിക്ക്‌ കാരണവന്മാരുടെ കാല്‌ പിടിച്ച്‌ ക്ഷമ ചോദിക്കല്‍ (ചെയ്‌തുപോയ സകല അപരാധങ്ങള്‍ക്കും).
10:45-ന്‌ അനഘമുത്തിന്റെ കഴുത്തില്‍ കുരുക്കിടാന്‍ വരനെ പറഞ്ഞയക്കല്‍.
11:30-ന്‌ നായകന്റെ കുരുക്കിടല്‍ ചടങ്ങ്‌. ശേഷം വധൂവരന്മാരെ ഹാന്‍സ്‌, മധു, പാന്‍പരാഗ്‌ എന്നിവകൊണ്ട്‌ അഭിഷേകം.
12 മണിക്കുശേഷം ഒത്തിരിനാളായി കാത്തിരിക്കാന്‍ തുടങ്ങിയവര്‍ക്കായി ഭക്ഷണവിതരണം. ഭക്ഷണശേഷം വധുവിനെ അടിച്ചുമാറ്റല്‍. തിരിച്ചുപോക്ക്‌ അലങ്കരിച്ച ഉന്തുവണ്ടിയില്‍.
2 മണിക്ക്‌ വധൂവരന്മാരെ ചാണകവെള്ളം തളിച്ച്‌ വീട്ടിലേക്ക്‌ എഴുന്നള്ളിക്കല്‍.
വൈകിട്ട്‌ 3 മണിക്കുശേഷം ഭക്ഷണപ്പൊതി വിതരണം.
രാത്രി 10 മണിക്ക്‌ ശേഷം തിറ, വെളിച്ചപ്പാട്‌.
12 മണിക്ക്‌ ശേഷം നാടകം ശ്രീധരന്റെ ഒന്നാം തിരുമുറിവ്‌ (2 ഷോ). പുലര്‍ച്ചെ 3 മണി മുതല്‍ക്ക്‌ വെടിക്കെട്ട്‌.

പ്രത്യേക ശ്രദ്ധക്ക്‌:

വധുവിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ ഒരു കാരണവശാലും കുന്തിരിമാമന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പാടുള്ളതല്ല.

27.04.2008 മുതല്‍ കുന്തിരിമാന്‍ എന്ന രാമന്‍ ചാക്കോ പരസ്യമായി പുകവലി, വെള്ളമടി, ഹാന്‍സ്‌ വെക്കല്‍, പാന്‍പരാഗ്‌ വെക്കല്‍, 11 (ഒന്ന് ഒന്ന്) എന്നീ പരിപാടികളില്‍ ഏര്‍പ്പെടുന്നതല്ല. (എല്ലാം രഹസ്യമായിരിക്കും).

സൊറക്കല്യാണം അറിയിപ്പ്‌ തീര്‍ന്നു.

-ശുഭം-

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com