'എങ്ങട്ടാ ബിയ്യാത്താ ബസ്സും കാത്ത്ക്ക്ണത്?'
കല്ലാമൂല പാലത്തിനടുത്തുള്ള ബസ്സ്സ്റ്റോപ്പില് നിൽക്കുന്ന ബിയ്യാത്ത എന്ന വയസ്സത്തിയെ കണ്ട് വഴിപോക്കര് ചോദിച്ചു. കൊല്ലത്തിലൊരിക്കൽ വല്ലപ്പോഴും പുരയ്ക്ക് വെളിയിൽ കാണാറുള്ള ബിയ്യാത്താനെ കണ്ടാൽ ആരാ ചോദിക്കാതിരിക്കുക!
'ഞമ്മള് നെലമ്പൂർക്ക് പോക്വാണ്. ഉണ്ണിവൈദ്യേരെ ഒന്ന് കാണാനേയ്. കൊറച്ച് കൊയമ്പ് മാങ്ങണം. ഇക്കൊല്ലത്തെ കൊയമ്പ് കയിഞ്ഞ്. ഇഞ്ഞ് അടുത്തൊല്ലത്തെ മാങ്ങീട്ട് കരുതണ്ടേ..'
അപ്പഴേക്കും നെലമ്പൂർക്കുള്ള ജനതാബസ്സ് പാലം കടന്ന് ഹോണടിച്ചെത്തി. അതേ നേരത്തെന്നെ കാളികാവ് പോകുന്ന 'തുറാൻ' ബസ്സും വന്ന് എതിരേയുള്ള സ്റ്റോപ്പിൽ നിന്ന് ആളെയിറക്കി.
ബിയ്യാത്ത ആകെ ഡിങ്കോലാപ്പിലായി നിന്നിട്ട് ഓടി രണ്ട് ബസ്സിനേം വലയം വെച്ച്, ഏത് ബസ്സ് ഏത് ദിശേൽക്ക് എന്നറിയാതെ ഓടി കണ്ണിൽ കണ്ട തുറന്നുവെച്ച ബസ്സ് ഡോറിലൂടെ അകത്തേക്ക് ചാടിക്കേറി. കിളി വിസിലൂതി. അത് തുറാൻ ബസ്സായിരുന്നു!
കണ്ടക്ടർ തുന്നിക്കൂട്ടിയ ലതർബാഗിൽ ചില്ലറകിലുക്കി എത്തി.
'എങ്ങോട്ടാ?'
'ഉണ്ണിവൈദ്യേരെ അങ്ങട്ട്.'
'എവിടേക്ക്?'
'നെലമ്പൂർക്ക്'
'ഇത് കാളികാവിൽക്കാ വല്യുമ്മാ.. എറങ്ങിക്കോളീം. അപ്പറത്തെ ജനതീല് കേറിക്കോളീം.'
കേൾക്കേണ്ട താമസം, ബിയ്യാത്ത 'അള്ളോ' എന്നലറി ചാടിയിറങ്ങി റോഡ് ക്രോസ്സ് ചെയ്ത് പോകാൻ തുടങ്ങിയ ജനതാബസ്സിലെ കിളിയുടെ കൈയ്യിൽ തൂങ്ങിക്കേറി കമ്പിയിൽ തൂങ്ങിനിന്ന് കിതച്ചു.
'പണ്ടാറടങ്ങാൻ ബസ്സ് രണ്ടെണ്ണം ഒന്നിച്ച് ബന്ന് ആളെ എറങ്ങേറാക്കി.' - ബിയ്യാത്ത പിരാകിനിന്നു.
കണ്ടക്ടറും കിളിയും ഡ്രൈവറും യാത്രക്കാരും മൂപ്പത്തിയെ നോക്കി ചിരിച്ചു. ജനത നെലമ്പൂർക്ക് വിട്ടു.
ലേഡീസ് സീറ്റ് കാലിയായി കിടന്നിട്ടും ബിയ്യാത്ത കമ്പിയിൽ തൂങ്ങിനിൽപെന്നെ. കിളി ചൂളമടിച്ച് കൈചൂണ്ടി പറഞ്ഞു:
'ഇത്താ സീറ്റ് കാലിയായ് കെടക്കുന്നത് കണ്ടില്ലേ. അങ്ങോട്ട് കുത്തിരുന്നൂടേ?'
'ഇരിക്കാനൊന്നും നേരല്ല മോനേ.. ഉണ്ണിവൈദ്യേര് പീട്യ പൂട്ടി പോകാൻ നേരായിക്ക്ണ്!'
ബിയ്യാത്ത കലിപ്പായി നിന്നിട്ട് പറഞ്ഞു. കിളി വാപൊളിച്ച് നീട്ടിയൊരു ചൂളമടിച്ചു.
നെലമ്പൂരങ്ങാടിയിൽ ബിയ്യാത്ത ഇറങ്ങി ഉണ്ണിവൈദ്യരേം കണ്ടു. കൊഴമ്പ് രണ്ട് കുപ്പി വാങ്ങി രണ്ട് കക്ഷത്തും ഇറുക്കിപ്പിടിച്ച് കല്ലാമൂല വഴി പോകുന്ന ബസ്സ് കാത്തുനിന്നു. കുറച്ച് കഴിഞ്ഞപ്പം ദാ വരുന്നു 'തുറാൻ' ബസ്സ്. അതിൽ തിക്കിക്കയറി. സീറ്റ് കിട്ടി. ഇരുകക്ഷത്തും കുഴമ്പ് കുപ്പികളും വെച്ച് ബിയ്യാത്ത സ്വസ്ഥമായിരുന്നു.
ബസ്സിലാകെ കുഴമ്പിൻ മണം പരന്നു. കൊറച്ച് കഴിഞ്ഞപ്പം വേറെ രൂക്ഷഗന്ധം പിറകിലെവിടേയോ പൊങ്ങി. മണ്ണെണ്ണയുടെ ഗന്ധം. തുറാനിലെ യാത്രക്കാർ പൊറുതിമുട്ടി. കുട്ടികളും മാതാക്കളും ഓക്കാനമിട്ട് ഇരുന്നു. സൈഡിലിരുന്നവർ ഷട്ടർ മുൻകൂറായി താഴ്ത്തിയിട്ട് വാൾവെക്കുന്നവരെ പ്രതിരോധിച്ചു.
ബസ്സ് പുറപ്പെട്ട് മുക്കട്ട റെയിൽവേ ക്രോസ്സിലെത്തി. ഷൊർണൂർ-നിലമ്പൂർ പാസ്സഞ്ചർ കടന്നുപോകുന്ന ലെവൽക്രോസ്സിൽ തുറാൻ ബസ്സ് കയറിയതും എല്ലാവരും ബഹളമായി. ബസ്സിലാകെ മണ്ണെണ്ണ ഒഴുകുന്നു. മണം അസഹനീയം. പോരാത്തതിന് ബിയ്യാത്താന്റെ കുഴമ്പിൻ മണവും കൂടിക്കലർന്നു.
'പടച്ചോനേ! എല്ലാരും ഓടിക്കൈച്ചിലായ്ക്കോളീം. തീവണ്ടി വരുന്നൂ!'
ആരോ അലറിയതും എല്ലാരും കൂടി തറാനിൽ നിന്ന് ചാടിയിറങ്ങി ജീവൻ രക്ഷിക്കാൻ ഓടി. അതിനിടയിൽ കൺട്രോൾ പോയ ഡ്രൈവർ നോട്ടം പാളിയതും കുറുകെച്ചാടിയ ഒന്നുരണ്ടാളെ ബസ്സ് മുട്ടി. അവർ നിലത്തുവീണു! ലെവൽക്രോസ്സിൽ ബസ്സിട്ട് ഡ്രൈവറും പാഞ്ഞു. മണ്ണെണ്ണയും കുഴമ്പും തിവണ്ടിയും കൂടി ഒന്നിച്ച്... എന്തും സംഭവിക്കാം..
ഇതിനിടയ്ക്ക് കിട്ടിയ ചാന്‍സില്‍ ഒരു പൂവാലച്ചെക്കന്‍ പാരലല്‍ കോളേജിലെ ഒരു കുമാരീടെ അരികില്‍ വന്നു ഇമ്പത്തോടെ ചോദിച്ചു:
'ബോഡിക്ക് എന്തെങ്കിലും പരിക്ക് പറ്റിയോ?'
'ബോഡിക്ക് ഒന്നും പറ്റിയില്ല. പക്ഷെ..'
'പക്ഷെ? ഉം?'
'ബ്രായുടെ ഹുക്ക് ഊരിപ്പോയി.'
'ഞാനും തപ്പിക്കോട്ടെ?'
കുമാരി നാണം കൊണ്ട് താഴെ ഹുക്ക് തപ്പുന്നതിന് ചെക്കനും ഹെല്‍പുചെയ്തു.
ഈ ബഹളത്തിനിടയിൽ നമ്മുടെ ബിയ്യാത്ത അന്തം വിട്ട് ബസ്സിനടിയിലും റോഡിലും എന്തോ തപ്പിനിൽക്കുന്നു! അതുകണ്ട കിളി ബിയ്യത്താനെ പിടിച്ച് വലിച്ച് മാറ്റി.
'ഇങ്ങളെന്താ തള്ളേ നോക്ക്ണത്? ഹലാക്കാക്കാൻ ഒലക്ക!'
'എടാ കുരുപ്പേ! ഇരുന്നൂറുറുപ്യ കൊടുത്ത് മാങ്ങ്യതാ കൊയമ്പ് കുപ്പി. അത് കാണാനില്ല.'
'ആ കൊയമ്പും കുപ്പ്യല്ലേ പെമ്പ്രന്നോത്ത്യേ ഇങ്ങളെ കജ്ജിന്റെ ഇടുക്കില് മുറുക്കിവെച്ചിക്കിണത്! ബല്ലാത്ത പെമ്പ്രന്നോത്ത്യെന്നെ!'
ഇരുകക്ഷത്തും മുറുക്കിപ്പിടിച്ച കുഴമ്പുകുപ്പീസ് അപ്പോഴാണ് ബിയ്യാത്ത ശ്രദ്ധിച്ചത്. തൂങ്ങിയാടുന്ന പല്ലിളിച്ച് ബിയ്യാത്ത പാഞ്ഞു.
എല്ലാരും റെയിൽപാളത്തിൽ കിടക്കുന്ന തുറാൻ ബസ്സിനെ നോക്കി കുറ്റിക്കാട്ടില് മാറിനിന്ന് തീവണ്ടി എവിടേയെത്തി എന്നറിയാൻ സാകൂതം നോക്കിനിന്നു.
അത് മറ്റൊരു 'തീവണ്ടി' ആയിരുന്നു! ഒറിജിനൽ തീവണ്ടി വരാൻ ആവുന്നതേയുള്ളൂ. ഇപ്പോൾ വന്ന 'തീവണ്ടി' വേറെ!
(മുക്കട്ടയിൽ കാലങ്ങളായി പെണ്ണുങ്ങളെ ചൂളമടിച്ചും തോണ്ടിയും പിച്ചിയും വിലസുന്ന ഒരു പിരാന്തൻ ജീവിക്കുന്നുണ്ട്. അവൻ സദാസമയവും തീവണ്ടി പോകുന്നപോലെ ചൂളം വിട്ട് കൈകൊണ്ട് ആംഗ്യം കാണിച്ച് ഓടിക്കൊണ്ടേയിരിക്കും. അതാണ് അവന്റെ പിരാന്ത്. പണ്ട് തീവണ്ടിയിലെ സീറ്റിനടിയിൽ നിന്നും ആരോ കണ്ടെടുത്ത് വളർത്തിയ അനാഥബാലൻ പിന്നെ എല്ലാർക്കും (പെണ്ണുങ്ങൾക്ക് പ്രത്യേകിച്ച്) കീറാമുട്ടിയായി തീവണ്ടി എന്നറിയപ്പെടുന്ന ഒരു കോസ്രാകൊള്ളി ആയിമാറി.)
മേൽപറഞ്ഞ 'തീവണ്ടി' 'തുറാൻ' ബസ്സിലെ ബാക്ക് ഡോർ വഴി കയറുന്നത് കണ്ട് ആരോ വിളിച്ചുകൂവിയതാണ് ഈ പൊല്ലാപ്പിനൊക്കെ ഹേതു.
ഒടുവിൽ, അന്നത്തെ സായാഹ്നപത്രം ഒരു 'ഹോട്ട് ന്യൂസു'മായാണ് ഇറങ്ങിയത്.
"തൂറാൻ മുട്ടി രണ്ടാൾക്ക് പരിക്ക്, 'തീവണ്ടി' കാരണം അപകടം!'