Showing posts with label നര്‍മം. Show all posts
Showing posts with label നര്‍മം. Show all posts

Thursday, 2 August 2018

മീശ വില്‍പനയ്ക്ക്..

ബിസി ബുക്ക് ഷോറൂമിന്റെ മുന്നിലെ ഗ്ളാസ്സിൽ തെളിഞ്ഞ പ്രതിബിംബങ്ങളെ നോക്കുമ്പോഴാണ് കോളേജ് പെൺകുട്ടികൾ ഡോറിനരികിൽ നിൽക്കുന്ന കൊമ്പൻമീശക്കാരൻ സെക്യൂരിറ്റിക്കാരനെ ശ്രദ്ധിച്ചത്. കണ്ടാൽ കാട്ടുകള്ളൻ വീരപ്പന്റെ മീശ പോലുണ്ടെന്നവർക്ക് തോന്നി.
അയാളുടെ കൊമ്പൻ മീശയെ ഒന്ന് 'ആക്കി'ക്കളയാമെന്ന തീരുമാനത്തിലെത്തിയ പെൺകുട്ടികൾ അടുത്തെത്തി ആ മീശയിൽ നിർന്നിമേഷരായി നോക്കി നിൽക്കുമ്പോൾ ഗൗരവത്തിൽ അയാൾ നിന്നു.
'എന്ത് വേണം?' - സെക്യൂരിറ്റിക്കാരൻ കൊമ്പൻമീശയിൽ വിരലാൽ വീണമീട്ടി ചോദിച്ചു.
അയാളുടെ ആകാരത്തിനും കൊമ്പൻമീശയ്ക്കും ചേരാത്ത കൊച്ചുകുട്ടിയുടെ സ്വരത്തിലുള്ള ആ ചോദ്യം പെൺകുട്ടികൾ പ്രതീക്ഷിച്ചതല്ല. അവർ ചിരിയടക്കി അയാളോട് ഒരു കാര്യം ആവശ്യപ്പെട്ടു.
'ചേട്ടാ, ചേട്ടന്റെ മീശ ഞങ്ങൾക്ക് ഇഷ്ടായി. അതീന്ന് വലിയ രണ്ടുമൂന്ന് രോമങ്ങൾ പറിച്ചുതരാവോ?'
'എന്നാത്തിനാ എന്റെ മീശ?' - അയാൾ കണ്ണുതുറിപ്പിച്ച് ചോദിച്ചു.
'ആ മീശേലെ രോമം കൊണ്ട് മോതിരം ഉണ്ടാക്കിയിടാനാ, ഈ ആനവാൽ മോതിരം പോലെ.. പേടി മാറിക്കിട്ടാനാ ചേട്ടാ..' - സുന്ദരികൊച്ചിന്റെ പറച്ചിൽ കേട്ട അയാൾക്ക് അവർ തന്നെ കളിയാക്കുകയാണെന്നത് മനസ്സിലായെങ്കിലും ഗൗരവം നടിച്ച് അയാൾ പറഞ്ഞു.
'വർഷങ്ങളെടുത്ത് ഞാനുണ്ടാക്കി പരിപാലിച്ചുപോരുന്ന മീശയാണിത്. നിങ്ങളെപോലെത്തെ പെങ്കുട്ട്യോൾ ചോദിച്ചാൽ ഞാനെന്താ ചെയ്യാ.. ഉം.. ശരി, ഇരുന്നൂറ് രൂപാ എടുക്ക്, മീശേലെ രണ്ട് രോമം തരാ..'
പെൺകുട്ടികൾ വിലപേശി നൂറ് രൂപാ കൊടുത്തത് മേടിച്ച് ഇപ്പോൾ വരാമെന്നറിയിച്ച സെക്യൂരിറ്റിക്കാരൻ കുറച്ച് കഴിഞ്ഞ് അവരുടെ മുന്നിലേക്കെത്തി, നീണ്ട് വളഞ്ഞ് സ്പ്രിംഗ് പോലുള്ള രണ്ട് ചെമ്പൻ രോമങ്ങൾ അവർക്ക് നേരെ നീട്ടി.
'അയ്യോ ചേട്ടാ! ഇതേതാ ഈ ചെമ്പൻ രോമങ്ങൾ?' - അവർ ഞെട്ടി.
കൊമ്പൻമീശ തടവിക്കൊണ്ടയാൾ പറഞ്ഞു: 'ഇത് വെറും ഷോറൂം, വില്പനയില്ല. ഇഷ്ടംപോലെ സ്റ്റോക്കുള്ള ഗോഡൗണിൽ മാത്രമേ വില്പനയുള്ളൂ..'
അയാളുടെ വിരലുകൾ അരയ്ക്ക് താഴോട്ട് പോവുന്നത് കാണാൻ നിൽക്കാതെ പെൺകുട്ടികൾ കണ്ണുപൊത്തി.

Thursday, 25 December 2008

ബല്ലാത്ത ബിയ്യാത്ത!

'എങ്ങട്ടാ ബിയ്യാത്താ ബസ്സും കാത്ത്ക്ക്ണത്‌?'

കല്ലാമൂല പാലത്തിനടുത്തുള്ള ബസ്സ്സ്റ്റോപ്പില്‌ നിൽക്കുന്ന ബിയ്യാത്ത എന്ന വയസ്സത്തിയെ കണ്ട്‌ വഴിപോക്കര്‌ ചോദിച്ചു. കൊല്ലത്തിലൊരിക്കൽ വല്ലപ്പോഴും പുരയ്ക്ക്‌ വെളിയിൽ കാണാറുള്ള ബിയ്യാത്താനെ കണ്ടാൽ ആരാ ചോദിക്കാതിരിക്കുക!

'ഞമ്മള്‌ നെലമ്പൂർക്ക്‌ പോക്വാണ്‌. ഉണ്ണിവൈദ്യേരെ ഒന്ന്‌ കാണാനേയ്‌. കൊറച്ച്‌ കൊയമ്പ്‌ മാങ്ങണം. ഇക്കൊല്ലത്തെ കൊയമ്പ്‌ കയിഞ്ഞ്‌. ഇഞ്ഞ്‌ അടുത്തൊല്ലത്തെ മാങ്ങീട്ട്‌ കരുതണ്ടേ..'

അപ്പഴേക്കും നെലമ്പൂർക്കുള്ള ജനതാബസ്സ്‌ പാലം കടന്ന്‌ ഹോണടിച്ചെത്തി. അതേ നേരത്തെന്നെ കാളികാവ്‌ പോകുന്ന 'തുറാൻ' ബസ്സും വന്ന്‌ എതിരേയുള്ള സ്റ്റോപ്പിൽ നിന്ന്‌ ആളെയിറക്കി.

ബിയ്യാത്ത ആകെ ഡിങ്കോലാപ്പിലായി നിന്നിട്ട്‌ ഓടി രണ്ട്‌ ബസ്സിനേം വലയം വെച്ച്‌, ഏത്‌ ബസ്സ്‌ ഏത്‌ ദിശേൽക്ക്‌ എന്നറിയാതെ ഓടി കണ്ണിൽ കണ്ട തുറന്നുവെച്ച ബസ്സ്‌ ഡോറിലൂടെ അകത്തേക്ക്‌ ചാടിക്കേറി. കിളി വിസിലൂതി. അത്‌ തുറാൻ ബസ്സായിരുന്നു!

കണ്ടക്ടർ തുന്നിക്കൂട്ടിയ ലതർബാഗിൽ ചില്ലറകിലുക്കി എത്തി.

'എങ്ങോട്ടാ?'

'ഉണ്ണിവൈദ്യേരെ അങ്ങട്ട്‌.'

'എവിടേക്ക്‌?'

'നെലമ്പൂർക്ക്‌'

'ഇത്‌ കാളികാവിൽക്കാ വല്യുമ്മാ.. എറങ്ങിക്കോളീം. അപ്പറത്തെ ജനതീല്‌ കേറിക്കോളീം.'

കേൾക്കേണ്ട താമസം, ബിയ്യാത്ത 'അള്ളോ' എന്നലറി ചാടിയിറങ്ങി റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ പോകാൻ തുടങ്ങിയ ജനതാബസ്സിലെ കിളിയുടെ കൈയ്യിൽ തൂങ്ങിക്കേറി കമ്പിയിൽ തൂങ്ങിനിന്ന്‌ കിതച്ചു.

'പണ്ടാറടങ്ങാൻ ബസ്സ്‌ രണ്ടെണ്ണം ഒന്നിച്ച്‌ ബന്ന്‌ ആളെ എറങ്ങേറാക്കി.' - ബിയ്യാത്ത പിരാകിനിന്നു.

കണ്ടക്ടറും കിളിയും ഡ്രൈവറും യാത്രക്കാരും മൂപ്പത്തിയെ നോക്കി ചിരിച്ചു. ജനത നെലമ്പൂർക്ക്‌ വിട്ടു.

ലേഡീസ്‌ സീറ്റ്‌ കാലിയായി കിടന്നിട്ടും ബിയ്യാത്ത കമ്പിയിൽ തൂങ്ങിനിൽപെന്നെ. കിളി ചൂളമടിച്ച്‌ കൈചൂണ്ടി പറഞ്ഞു:

'ഇത്താ സീറ്റ്‌ കാലിയായ്‌ കെടക്കുന്നത്‌ കണ്ടില്ലേ. അങ്ങോട്ട്‌ കുത്തിരുന്നൂടേ?'

'ഇരിക്കാനൊന്നും നേരല്ല മോനേ.. ഉണ്ണിവൈദ്യേര്‌ പീട്യ പൂട്ടി പോകാൻ നേരായിക്ക്ണ്‌!'

ബിയ്യാത്ത കലിപ്പായി നിന്നിട്ട്‌ പറഞ്ഞു. കിളി വാപൊളിച്ച്‌ നീട്ടിയൊരു ചൂളമടിച്ചു.

നെലമ്പൂരങ്ങാടിയിൽ ബിയ്യാത്ത ഇറങ്ങി ഉണ്ണിവൈദ്യരേം കണ്ടു. കൊഴമ്പ്‌ രണ്ട്‌ കുപ്പി വാങ്ങി രണ്ട്‌ കക്ഷത്തും ഇറുക്കിപ്പിടിച്ച്‌ കല്ലാമൂല വഴി പോകുന്ന ബസ്സ്‌ കാത്തുനിന്നു. കുറച്ച്‌ കഴിഞ്ഞപ്പം ദാ വരുന്നു 'തുറാൻ' ബസ്സ്‌. അതിൽ തിക്കിക്കയറി. സീറ്റ്‌ കിട്ടി. ഇരുകക്ഷത്തും കുഴമ്പ്‌ കുപ്പികളും വെച്ച്‌ ബിയ്യാത്ത സ്വസ്ഥമായിരുന്നു.

ബസ്സിലാകെ കുഴമ്പിൻ മണം പരന്നു. കൊറച്ച്‌ കഴിഞ്ഞപ്പം വേറെ രൂക്ഷഗന്ധം പിറകിലെവിടേയോ പൊങ്ങി. മണ്ണെണ്ണയുടെ ഗന്ധം. തുറാനിലെ യാത്രക്കാർ പൊറുതിമുട്ടി. കുട്ടികളും മാതാക്കളും ഓക്കാനമിട്ട്‌ ഇരുന്നു. സൈഡിലിരുന്നവർ ഷട്ടർ മുൻകൂറായി താഴ്ത്തിയിട്ട്‌ വാൾവെക്കുന്നവരെ പ്രതിരോധിച്ചു.

ബസ്സ്‌ പുറപ്പെട്ട്‌ മുക്കട്ട റെയിൽവേ ക്രോസ്സിലെത്തി. ഷൊർണൂർ-നിലമ്പൂർ പാസ്സഞ്ചർ കടന്നുപോകുന്ന ലെവൽക്രോസ്സിൽ തുറാൻ ബസ്സ്‌ കയറിയതും എല്ലാവരും ബഹളമായി. ബസ്സിലാകെ മണ്ണെണ്ണ ഒഴുകുന്നു. മണം അസഹനീയം. പോരാത്തതിന്‌ ബിയ്യാത്താന്റെ കുഴമ്പിൻ മണവും കൂടിക്കലർന്നു.

'പടച്ചോനേ! എല്ലാരും ഓടിക്കൈച്ചിലായ്ക്കോളീം. തീവണ്ടി വരുന്നൂ!'

ആരോ അലറിയതും എല്ലാരും കൂടി തറാനിൽ നിന്ന്‌ ചാടിയിറങ്ങി ജീവൻ രക്ഷിക്കാൻ ഓടി. അതിനിടയിൽ കൺട്രോൾ പോയ ഡ്രൈവർ നോട്ടം പാളിയതും കുറുകെച്ചാടിയ ഒന്നുരണ്ടാളെ ബസ്സ്‌ മുട്ടി. അവർ നിലത്തുവീണു! ലെവൽക്രോസ്സിൽ ബസ്സിട്ട്‌ ഡ്രൈവറും പാഞ്ഞു. മണ്ണെണ്ണയും കുഴമ്പും തിവണ്ടിയും കൂടി ഒന്നിച്ച്‌... എന്തും സംഭവിക്കാം..

ഇതിനിടയ്ക്ക് കിട്ടിയ ചാന്‍‌സില്‍ ഒരു പൂവാലച്ചെക്കന്‍ പാരലല്‍ കോളേജിലെ ഒരു കുമാരീടെ അരികില്‍ വന്നു ഇമ്പത്തോടെ ചോദിച്ചു:

'ബോഡിക്ക് എന്തെങ്കിലും പരിക്ക് പറ്റിയോ?'

'ബോഡിക്ക് ഒന്നും പറ്റിയില്ല. പക്ഷെ..'

'പക്ഷെ? ഉം?'

'ബ്രായുടെ ഹുക്ക് ഊരിപ്പോയി.'

'ഞാനും തപ്പിക്കോട്ടെ?'

കുമാരി നാണം കൊണ്ട് താഴെ ഹുക്ക് തപ്പുന്നതിന്‌ ചെക്കനും ഹെല്‍‌പുചെയ്തു.

ഈ ബഹളത്തിനിടയിൽ നമ്മുടെ ബിയ്യാത്ത അന്തം വിട്ട്‌ ബസ്സിനടിയിലും റോഡിലും എന്തോ തപ്പിനിൽക്കുന്നു! അതുകണ്ട കിളി ബിയ്യത്താനെ പിടിച്ച്‌ വലിച്ച്‌ മാറ്റി.

'ഇങ്ങളെന്താ തള്ളേ നോക്ക്ണത്‌? ഹലാക്കാക്കാൻ ഒലക്ക!'

'എടാ കുരുപ്പേ! ഇരുന്നൂറുറുപ്യ കൊടുത്ത്‌ മാങ്ങ്യതാ കൊയമ്പ്‌ കുപ്പി. അത്‌ കാണാനില്ല.'

'ആ കൊയമ്പും കുപ്പ്യല്ലേ പെമ്പ്രന്നോത്ത്യേ ഇങ്ങളെ കജ്ജിന്റെ ഇടുക്കില്‌ മുറുക്കിവെച്ചിക്കിണത്‌! ബല്ലാത്ത പെമ്പ്രന്നോത്ത്യെന്നെ!'

ഇരുകക്ഷത്തും മുറുക്കിപ്പിടിച്ച കുഴമ്പുകുപ്പീസ്‌ അപ്പോഴാണ്‌ ബിയ്യാത്ത ശ്രദ്ധിച്ചത്‌. തൂങ്ങിയാടുന്ന പല്ലിളിച്ച്‌ ബിയ്യാത്ത പാഞ്ഞു.

എല്ലാരും റെയിൽപാളത്തിൽ കിടക്കുന്ന തുറാൻ ബസ്സിനെ നോക്കി കുറ്റിക്കാട്ടില്‌ മാറിനിന്ന് തീവണ്ടി എവിടേയെത്തി എന്നറിയാൻ സാകൂതം നോക്കിനിന്നു.

അത്‌ മറ്റൊരു 'തീവണ്ടി' ആയിരുന്നു! ഒറിജിനൽ തീവണ്ടി വരാൻ ആവുന്നതേയുള്ളൂ. ഇപ്പോൾ വന്ന 'തീവണ്ടി' വേറെ!

(മുക്കട്ടയിൽ കാലങ്ങളായി പെണ്ണുങ്ങളെ ചൂളമടിച്ചും തോണ്ടിയും പിച്ചിയും വിലസുന്ന ഒരു പിരാന്തൻ ജീവിക്കുന്നുണ്ട്‌. അവൻ സദാസമയവും തീവണ്ടി പോകുന്നപോലെ ചൂളം വിട്ട്‌ കൈകൊണ്ട്‌ ആംഗ്യം കാണിച്ച്‌ ഓടിക്കൊണ്ടേയിരിക്കും. അതാണ്‌ അവന്റെ പിരാന്ത്‌. പണ്ട്‌ തീവണ്ടിയിലെ സീറ്റിനടിയിൽ നിന്നും ആരോ കണ്ടെടുത്ത്‌ വളർത്തിയ അനാഥബാലൻ പിന്നെ എല്ലാർക്കും (പെണ്ണുങ്ങൾക്ക്‌ പ്രത്യേകിച്ച്‌) കീറാമുട്ടിയായി തീവണ്ടി എന്നറിയപ്പെടുന്ന ഒരു കോസ്രാകൊള്ളി ആയിമാറി.)

മേൽപറഞ്ഞ 'തീവണ്ടി' 'തുറാൻ' ബസ്സിലെ ബാക്ക്‌ ഡോർ വഴി കയറുന്നത്‌ കണ്ട്‌ ആരോ വിളിച്ചുകൂവിയതാണ്‌ ഈ പൊല്ലാപ്പിനൊക്കെ ഹേതു.

ഒടുവിൽ, അന്നത്തെ സായാഹ്നപത്രം ഒരു 'ഹോട്ട്‌ ന്യൂസു'മായാണ്‌ ഇറങ്ങിയത്‌.

"തൂറാൻ മുട്ടി രണ്ടാൾക്ക്‌ പരിക്ക്‌, 'തീവണ്ടി' കാരണം അപകടം!'

Wednesday, 22 August 2007

രാജീവ്‌ ഗാന്ധിയുടെ കൊലപാതകം: മിഷന്‍ അബൂട്ടി!

നിത്യവുമെന്ന പോലെയന്നും അബുട്ടി നേരെ എം.എല്‍.എ കുഞ്ഞാക്കയുടെ വീട്ടിലെത്തി. വീടിന്റെ കോലായിലെ അരപ്പടിയില്‍ തൂണും ചാരിയിരുന്ന്‌ മനോരമ-മംഗള-മാതൃഭൂമി-മാധ്യമ ദിനപത്രങ്ങള്‍ ഓരോന്നായി മടക്കിപിടിച്ച്‌ പാരായണമാരംഭിച്ചു.

"ദക്കൊറിയ സമനിലയില്‍." - എന്നുവായിച്ച്‌ അന്തം വിട്ട്‌ അബുട്ടി ചുറ്റും നോക്കി ചിരിച്ചിട്ട്‌ മുറ്റത്തൂടെ പോയ പിള്ളേരോട്‌:

"ഏതോ ദക്കറിയക്ക്‌ സമനില വന്നതുവരെ പത്രത്തില്‌ വന്ന്‌. ഞമ്മളിവിടെ പണ്ടെന്നോ പിരാന്തായതിന്‌ പിരാന്തനായി. സമനില ആയപ്പോളോ ഒരു #$%%-നുമില്ല പത്രത്തിലിടാന്‍."

പിള്ളേരോടി പോയി.

"രാജീവ്‌ ഗാന്ധിയുടെ കൊലപാതകം: പിന്നില്‍ കറുത്ത കൈകള്‍" - അബുട്ടി ഇരുകൈകളും തിരിച്ചും മറിച്ചും സൂക്ഷിച്ച്‌ നോക്കി. മുഖത്ത്‌ ഭീതി കൂടി.

"ഹേയില്ല. ഇതത്ര കറുപ്പില്ല. ഇനിയിപ്പോ പിന്നാമ്പുറത്ത്‌ കറുത്ത കൈ ഉള്ള പഹയന്മാര്‍ ഉണ്ടോ?"

അബുട്ടി തിരിഞ്ഞു നോക്കി. എം.എല്‍.എ കുഞ്ഞാക്കയുടെ അനുജന്‍ തടിമില്ല്‌ നടത്തുന്ന തടിയനായിട്ടുള്ള മമ്മുക്ക പൗഡര്‍ മുഖത്ത്‌ പൂശികൊണ്ട്‌ ഖദര്‍ കുപ്പായമിട്ട്‌ കോലായിലെത്തി.

"ആ അതുശരി. കറുത്ത കൈ പൗഡറിട്ട്‌ വെളുപ്പിച്ചാല്‍ ആരുമറിയില്ലാന്നാ വിചാരം!"

അബുട്ടി നാക്ക്‌ കടിച്ച്‌ മന്ത്രിച്ച്‌ പറഞ്ഞു.

മമ്മു വാച്ചില്‍ നോക്കി. നേരമുണ്ടിനിയും. പത്രം വായിച്ചുകളയാമെന്ന്‌ കരുതി. കോലായിലെ ചൂരല്‍ നിര്‍മ്മിത ചാരുകസേരയില്‍ ചാഞ്ഞിരുന്ന്‌ 'മ'പത്രക്കൂട്ടത്തിലെ ഒരു 'മ' എടുത്ത്‌ മടക്കിനിവര്‍ത്തി.

അബുട്ടി എഴുന്നേറ്റ്‌ തൂണിനു പിറകില്‍ പമ്മി നിന്നു. മമ്മുക്കയെ സംശയദൃഷ്‌ടിയോടെ നോക്കിയിട്ട്‌ പത്രത്തിലെ 'കറുത്ത കൈകള്‍' എന്ന ശീര്‍ഷകത്തിലും മമ്മുക്കയുടെ പൗഡര്‍ പുരണ്ട കൈകളിലും മാറിമാറി നോക്കി കഴുത്തുളുക്കി നിന്നു. മുറ്റത്തെ കുട്ടീടെ അപ്പകഷ്‌ണത്തില്‌ ചെരിഞ്ഞു നോക്കുന്ന കാക്കയെ പോലെയായി അബുട്ടിയുടെ കഴുത്തുളുക്കിയിട്ടുള്ള ചെരിഞ്ഞുനോട്ടവും.

'ഇപ്പം മമ്മൂവിനെ പോലീസില്‌ കൊടുത്താല്‌ നല്ലോം പണം കിട്ടും. ഉറപ്പാ. എന്നെപോലത്തെ സാദാ ഊക്കിലിയെ അല്ലാ ആ കറുത്ത കൈകള്‍ കൊന്നതേയ്‌. രാജീവ്‌ ഗാന്ധിയേണ്‌. ആഹാ..!'

റോഡിലിറങ്ങിയിട്ട്‌ അപ്പുറത്തെ അലവിക്കാന്റെ പീട്യേലും മലപ്പുറം ഹാജ്യാരുടെ അവിടെ പോയിട്ട്‌ എല്ലാ ചുമട്ടുതൊഴിലാളീസിനേം വിളീച്ചു വരാനുള്ള 'ബുദ്ധി' അബുട്ടിയുടെ തലയിലുദിച്ചു.

അബുട്ടീടെ ചിത്തഭ്രമചിന്തകള്‍ ധാരധാരയായൊഴുകാന്‍ തുടങ്ങി. പതുക്കെ മമ്മു കാണാണ്ട്‌ പിന്നാമ്പുറത്തൂടെ മുറ്റത്തിറങ്ങിയ അബുട്ടിയെ മുറ്റത്ത്‌ ചിക്കിചികയുന്ന പിടക്കോഴിയും കുഞ്ഞുങ്ങളും കണ്ടു. അവ ഒച്ചയുണ്ടാക്കി അപ്പുറത്തെ ജോയി ഡോക്‌ടറുടെ പറമ്പിലേക്ക്‌ പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടു.

വല്ല കുറുക്കനോ കീരിയോ വന്നോ എന്നറിയാന്‍ മമ്മുക്ക തിരിഞ്ഞുനോക്കി. അബുട്ടിയെ അന്നേരമാണ്‌ ശ്രദ്ധിച്ചതും. ഉടനെ..

"ആരിത്‌ അബുട്ടിയോ. നീ പോയിട്ടേയ്‌ ഞമ്മളെ അലവിക്കാന്റെ ചായപ്പീട്യേന്ന്‌ ഒരു ചായ കൊണ്ടുവാ. നീയും ഒരു ചായ അവിടന്നും വാങ്ങീട്ട്‌ കുടിച്ചോളൂ."

"ഉം കുടി കുടീ.. അന്റെ ഒടുക്കത്തെ ചായകുടിയല്ലേ. ഇനി ഗോതമ്പുണ്ട തിന്നാല്ലോ..'

അബുട്ടി മനസ്സില്‍ മന്ത്രിച്ചുകൊണ്ട്‌ വെളുക്കെ ചിരിച്ചോണ്ട്‌ മമ്മുക്കാന്റെ കൈയ്യീന്നും ചായപൈസ മേടിച്ചു. എന്നിട്ട്‌..

'ഞാന്‍ പോയിട്ട്‌ എന്റെ ചായ കുടിച്ച്‌ വരാം. മമ്മുക്കാന്റെ ചായ മമ്മുക്ക തന്നെ പോയി കുടിച്ചാമതി.'

ഇതുവരെ കാണാത്ത കേള്‍ക്കാത്ത അബുട്ടിയെ ശ്രദ്ധിച്ച്‌ അന്തം പോയ മമ്മുക്ക അങ്ങിനെ തന്നെ ഇരുന്ന്‌ അബുട്ടി ഓടിപോയ വഴിയില്‍ കണ്ണും നട്ടങ്ങനെ..

ശേഷം ചിന്ത്യം..

Monday, 30 July 2007

ആദിപാപവും ആദിയമളിയും..

പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ വേലിചാടാന്‍ വെമ്പുന്ന പ്രായമാണല്ലോ (ഏല്ലാരുമല്ല എന്നാലും ചിലരൊക്കെ). അങ്ങിനെ ജീവിതത്തിലെ ഗതിവിഗതികള്‍ നിയന്ത്രിക്കുന്ന പരീക്ഷാദിനത്തിലെ ഒടുവിലെ കണക്ക്‌ പരീക്ഷയും കഴിഞ്ഞ്‌ ഉല്ലാസഭരിതമായി പള്ളിക്കൂടം വിട്ടോടിയ പിള്ളേരുടെ കൂട്ടത്തില്‍ ഈ ഞാനും...

അന്നാദ്യമായ്‌ ഞാനൊരു പ്രലോഭനത്തില്‍ പെട്ടുപോയി. കൂട്ടുകാരായ 'പുകിലന്‍'സുനില്‍, മോനി, 'ദൊപ്പയ്യ'ബാബു, കണ്ണന്‍ കരീം എന്നിവര്‍ക്കൊരു പൂതി പെരുത്തു. സ്‌ക്കൂള്‍ പടിക്കലെ ചേട്ടന്റെ മക്കാനിഭിത്തിയില്‍ പതിച്ചൊരു സിനിമാ പോസ്‌റ്റര്‍ ആണതിന്‍ ഹേതു.

കണ്ണെടുക്കാതെ അതില്‍ ഉടക്കിനിന്ന കണ്ണന്‍ കരീമിന്റെ പിന്നാമ്പുറത്തൂടെ ഏന്തിവലിഞ്ഞു ഞാനും നോക്കി.. എന്റെ പടച്ചോനേ..! എന്താണാ സീന്‍! അതും പള്ളിക്കൂടമെന്ന പരിപാവനയിടത്തിനരികെ? ആ പോസ്‌റ്റര്‍ ഒട്ടിച്ചിട്ട്‌ അധികം നേരം ആയിട്ടില്ലായെന്നത്‌ ഉണങ്ങാത്ത പശയും അതിനു ചുറ്റുമുള്ള എറുമ്പിന്‍കൂട്ടവും കണ്ടാലറിയാം. (അവറ്റകളും കണ്ണും തള്ളി നില്‍ക്കുന്നുവോ?)

ഒരു പെണ്ണും ഒരാണും വലിയ ഓരോ ഇലയും പിടിച്ച്‌ നാണം മറച്ച്‌ നില്‍ക്കുന്നുണ്ടതില്‍. ചുറ്റും വലിയൊരു കാടാണെന്നത്‌ ചിത്രത്തില്‍ കണ്ടാലറിയാം. ഏതാ ഈ നാണമില്ലാത്ത രണ്ടെണ്ണം എന്ന്‌ ചോദിക്കാനൊരുമ്പെട്ടതാണ്‌. മുകളിലെ എഴുത്ത്‌ അപ്പോഴാണ്‌ ശ്രദ്ധിച്ചത്‌. (അതുതന്നെ ആരും വായിക്കാന്‍ നിക്കൂല എന്നത്‌ കൂട്ടുകാരുടെ അന്തം വിടലീന്നും മനസ്സിലായി)

"ആദിപാപം - ബൈബിളില്‍ നിന്നും ഒരേട്‌ - (മലയാളം കളര്‍); നിലമ്പൂര്‍ ജ്യോതിയില്‍ ദിവസവും 3 കളികള്‍."

ഞാനത്‌ ഒറ്റശ്വാസത്തില്‍ വായിച്ചു.

"3 കളികള്‍, ഉം ഉം.."

വഴിയേ പോയ പിരാന്തന്‍ അബു എന്റെ അനൗണ്‍സ്‌മെന്റ്‌ കേട്ടപ്പോള്‍ ഉച്ചത്തില്‍ പറഞ്ഞത്‌ എന്നേയും കൂട്ടരേയും നാണം കെടുത്തി പരിസരബോധത്തിലെത്തിച്ചു.

ചേട്ടന്റെ മക്കാനിയിലെ പ്രസിദ്ധമായ കപ്പക്കറിയും പപ്പടവും കഴിക്കാനെടുത്തുവെച്ച പൈസ കീശയില്‍.. അതിനിയും കഴിക്കാലോ എന്നൊരു ചിന്ത ഒന്നിച്ചെത്തിയപോലെ പുകിലനും ദൊപ്പയബാബുവും മോനിയും കണ്ണനും ഞാനും ഒരു പദ്ധതിയിട്ടു.

"ഡേയ്‌.. ഒന്നൂല്ലെങ്കിലും നമ്മള്‍ടെയൊക്കെ ആദിപിതാവും ആദിമാതാവും അല്ലേ? ബൈബിളിലെ ഒരേടെങ്കിലും കാണാനുള്ള ചാന്‍സുമാണ്‌. പോയികളയാം."

മോനി മനസ്സിളക്കി ഞങ്ങളെ സജ്ജമാക്കി. പിന്നെ ഓട്ടോമാറ്റിക്കായിട്ട്‌ മാറ്റിനിഷോ കളിക്കുന്ന ജ്യോതിതീയ്യേറ്ററിലേക്ക്‌ വെച്ചടിച്ചു..

എന്റെ ചങ്കിടിപ്പ്‌, നെഞ്ചിടിപ്പ്‌ എല്ലാം ഒന്നിച്ചിടിക്കുന്നു. പടത്തിനു പോയിട്ടുണ്ട്‌. അതും വീട്ടുകാര്‍ അറിയാതെതന്നെ. എന്നാലും ജീവിതത്തില്‍ ആദ്യായിട്ട്‌ ഒരു തെറ്റ്‌ ചെയ്യുന്നല്ലോ എന്നൊരു ആദിപാപം ചെയ്യുന്ന ഫീലിംഗ്‌ മനസ്സില്‍ ഓളം തല്ലി. കൈയ്യിലെ കണക്ക്‌ പുസ്തകം കൊണ്ട്‌ പരമാവധി മുഖം മറക്കാന്‍ ശ്രമിച്ചുകൊണ്ട്‌ കൂനിക്കൂടി കള്ളനെന്നപോലെ സംഘത്തില്‍ മുങ്ങിയ ഞാന്‍ ജ്യോതി ടാക്കീസിന്റെ കോമ്പൗണ്ടിലേക്ക്‌ പ്രവേശിച്ചു.

ഒളിക്കണ്ണാല്‍ ചുറ്റും നോക്കി. പരിചയക്കാര്‍ ആരെങ്കിലുമുണ്ടോ? ഇനി ഉണ്ടായാലെന്ത്‌, അവരും ആദിപാപം എന്തെന്നറിയാന്‍ വന്നവരല്ലേ? എന്നനെയാവും ഇമ്മാതിരി പടങ്ങള്‍ ആവോ? കാണാന്‍ പോവുന്ന പൂരം പറഞ്ഞറിയിക്കണോ.. എന്നൊക്കെ ചിന്തിച്ച്‌ നിന്നു. ഞങ്ങള്‍ കൂട്ടുകാര്‍ നില്‍ക്കുന്നത്‌ തറടിക്കറ്റ്‌ എന്നറിയപ്പെടുന്ന ഏറ്റവും മുന്നിലെ ഭാഗത്തിലേക്കുള്ള ക്യൂവിലാണ്‌. എന്നാലും ചേട്ടന്റെ കപ്പക്കറിയും പപ്പടവും.. ഹോ, വിശന്നിട്ടാണേല്‍ നില്‍ക്കാന്‍ വയ്യ! ആദിപാപം എന്നാലും ഒരുവിധം ആശ്വാസമേകി.

ആവശ്യത്തിന്‌ ആളുണ്ട്‌ അവിടെ.. അവരുടെ നാണയതുട്ടുകള്‍ക്ക്‌ വേണ്ടി യാചിക്കുന്ന ഭിക്ഷക്കാരിയുമുണ്ട്‌ ഊന്നുവടിയും പിടിച്ചുകൊണ്ട്‌.. ഒരു തുരങ്കം പോലെ ഒരാള്‍ക്കുള്ള വീതിയില്‍ നീണ്ടങ്ങനെ കിടക്കുന്ന ടിക്കറ്റ്‌ സെക്ഷനിലെ ലോഹവളയങ്ങളിലൂടെ ഏന്തിവലിഞ്ഞു വെളിയില്‍ നോക്കിനിന്നു.

ങ്‌ഹേ! കണ്ണുകളെ വിശ്വസിക്കാനാവുന്നില്ല. ആ വരുന്ന മിനിബസ്സ്‌ സുപരിചിതമാണല്ലോ.. ജ്യോതിതിയ്യേറ്ററിന്റെ കോമ്പൗണ്ടിലേക്കാണത്‌ വന്നുനിന്നത്‌. അതിന്റെ സൈഡില്‍ എഴുതിയിരിക്കുന്ന സ്ഥാപനത്തിന്റെ പേര്‌ തപ്പിപിടിച്ച്‌ വായിക്കേണ്ടി വന്നില്ല. കാരണം ബസ്സിനകത്തുനിന്നും വരുന്ന ഗാനവീചികള്‍ ആദ്യമേ അത്‌ വിളിച്ചോതി. പിന്നാലെ അതില്‍ നിന്നും വെളിയിലിറങ്ങിയ ആളുകളും..

തൂവെള്ള വസ്ത്രമണിഞ്ഞ മാലാഖക്കൂട്ടം മണ്ണില്‍ ലാന്‍ഡ്‌ ചെയ്യുന്നപോലെ ഇറങ്ങിയെത്തിയത്‌ പ്രദേശത്തെ പ്രസിദ്ധമായ മിഷനറി സ്ഥാപനത്തിലെ കന്യാസ്ത്രീകളാണ്‌! അവരുടെ പ്രായമായ മേട്രനും കൂടെയുണ്ട്‌. പിന്നെ ഇത്തിരി അന്തേവാസികളും.. പടച്ചോനേ.. ഇവരൊക്കെ എന്തിനുള്ള പുറപ്പാടിലാണ്‌? കാലം പോയ പോക്കേയ്‌! ഞാന്‍ ഞെട്ടിയപോലെ ക്യൂവിലുള്ള സകലമാനപേരും മൂക്കത്ത്‌ വിരല്‍ വെച്ചു വാപൊളിച്ച്‌ അന്തം വിട്ടുനില്‍ക്കുന്നു.

അവര്‍ നിഷ്‌കളങ്കരായവര്‍. ആരോ തെറ്റിദ്ധരിപ്പിച്ചതാവാം. ജ്യോതി ടാക്കീസിന്റെ ഉടമ എല്‍വിസ്‌ ട്രൂമാന്‍ വെപ്രാളപ്പെട്ട്‌ പാഞ്ഞെത്തി കന്യാസ്ത്രീകളെ തടഞ്ഞു നിറുത്തി. എന്തൊക്കെയോ കുശുകുശുക്കുന്നത്‌ കണ്ടു. അവര്‍ പോസ്‌റ്ററിലെ വരികളിലേക്ക്‌ ചൂണ്ടി എന്തൊക്കെയോ സമര്‍ത്ഥിച്ചു.

"പിന്നെ എന്തിനാണ്‌ - ബൈബിളില്‍ നിന്നും ഒരേട്‌ - എന്ന്‌ വെണ്ടക്ക അക്ഷരത്തില്‍ എഴുതി മനുഷ്യരെ വഴിതെറ്റിക്കുന്നെ മോനേ..? കര്‍ത്താവ്‌ ഞങ്ങടെ മാനം കാത്തു!"

മേട്രന്‍ ക്ഷോഭിച്ചുകൊണ്ട്‌ ട്രൂമാനോട്‌ പറഞ്ഞപ്പോള്‍, തിരികെ ബസ്സില്‍ കയറിയ കന്യാസ്ത്രീകള്‍ ഒന്നടങ്കം ഒറ്റശ്വാസത്തില്‍ "ഓ ജീസ്സസ്സ്‌!" എന്ന്‌ വിളിച്ചു!

'ആദിപാപം' കാണാനെത്തിയ ചിലരുടെ മുഖത്ത്‌ നിരാശയും. അവരും വിളിച്ചുപോയി അവരവരുടെ ദൈവങ്ങളെ...

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com