അവുളക്കുട്ടി മീന്‍കച്ചോടം തൊടങ്ങിയത് അടുത്ത ദിവസം പൂട്ടിക്കെട്ടാന്‍ കാരണം? അതന്വേഷിച്ചപ്പോ അറിയാന്‍ പറ്റ്യേത് വല്ലാത്ത സത്യങ്ങളാണ്.
പണിയില്ലാതെ തേരാപാരാ വായ് നോക്കി കലുങ്കിലിരിക്കാന്‍ കൂട്ടുണ്ടായിരുന്ന ആത്മസുഹൃത്തുക്കളുടെ അനവസരോചിതമായ അഭിപ്രായങ്ങള്‍ മീന്‍ വാരിക്കോരി ഇടുന്നപോലെ മനസ്സിലിട്ടതായിരുന്നു അവുളക്കുട്ടീടെ മീന്‍ പീട്യ പൂട്ടിയിടാന്‍ ഹേതു.
നെലമ്പൂരങ്ങാടീലെ ഒരു കോണില്‍ ഓലമടക്ക് മേഞ്ഞ് കൊട്ടകളില്‍ നല്ല പെടക്ക്‌ണ ലങ്കിമറിയുന്ന മത്തീം അയലേം പുത്യാപ്ലകോരേം കുന്നൂട്ടിവെച്ച് ഒരു വെളുപ്പാന്‍ കാലത്ത് സ്വയം ഉല്‍ഘാടിച്ച് പ്രൊപ്രൈറ്റര്‍ അവുളക്കുട്ടി കച്ചോടം തൊടങ്ങിയത് മീന്‍ കച്ചോടത്തില്‍ സീനിയോരിറ്റി കൈയ്യടക്കിവെച്ച മാര്‍ക്കറ്റിലെ വമ്പന്‍ സ്രാവുകള്‍ ഒരു പരലിനെ എന്നപോലെ അവിഞ്ഞ നോട്ടത്തോടെയാണ് വരവേറ്റത്. മുന്‍ഭാഗത്ത് ഒരു പലകക്കഷ്‌ണത്തില്‍ കരിക്കട്ട വെള്ളം കൂട്ടി കട്ടീല് മേലോട്ട് മീന്‍വാലുപോലെ എഴുതിവെച്ചത് വായിച്ച് അവരില്‍ ചിലര്‍ റോഡില്‍ക്ക് നീട്ടിത്തുപ്പി.
'ഇവിടെ നല്ല മീനുകള്‍ വില്‍ക്കപ്പെടും'
ആദ്യദിവസം അത്രയൊന്നും കസ്റ്റമേഴ്സിനെ മൂപ്പര്‍ക്ക് കിട്ടീല. അപ്പറത്തെ വമ്പന്‍ സ്രാവുകള്‍ അവരെ ആകര്‍ഷിച്ച് വില്‍പന പൊടിപൊടിക്കുന്ന ഗുട്ടന്‍സ് സാകൂതം വീക്ഷിച്ച് അവുളക്കുട്ടി മുന്നിലെ കൊട്ടകളിലെ മത്തി, അയല, പുത്യാപ്ലകോരകളുടെ വട്ടക്കണ്ണുകളില്‍ നോക്കി വട്ടമിട്ട് പറക്കുന്ന ഈച്ചകളെ ഒരു മുഴുത്ത അയല എടുത്ത് വീശിയാട്ടി. മറ്റേവശം മ്യാവൂ പാടി കറങ്ങിനിന്ന ഒരു പൂച്ച കുടുംബത്തെ ഇടത്തെകാല്‍ കൊണ്ട് തട്ടി മാറ്റി.
അങ്ങനെ ഇരിക്കുമ്പോളതാ മണത്ത് കൊണ്ട് മറ്റൊരു കൂട്ടര്‍ പീട്യേടെ മുന്‍പില്‍..
കലുങ്കില്‍ പഞ്ചാരയടിച്ച് ഇരിക്കാറുള്ള കൂട്ടത്തിലെ ഒരു ചെങ്ങായ് അന്തം വിട്ട് അവുളക്കുട്ടീടെ തിരുമോന്തയില്‍ കണ്ണുകൊണ്ട് ചൂണ്ടകൊളുത്തി നില്‍ക്കുന്നു.
'എടാ ഹമുക്കേ! ഇജ്ജ് മീന്‍ കച്ചോടം തൊടങ്ങ്യേത് ഞമ്മളെ അറീച്ചിലല്ലോ?'
'അതൊരു സര്‍പ്രൈസായിക്കോട്ടെ ന്ന് ഞാനും ബിചാരിച്ച്. അനക്ക് തരാനിപ്പോ ഇബടെ ചായീം കടീം ഇല്ലാലോ. കൊറച്ച് മത്തി പൊയിഞ്ഞെടുക്കട്ടെ?'
'മത്തി അബിടെ ബെച്ചാളാ. അല്ല ഇജ്ജ് ഈ ബോഡിലെന്താ എയുതി ബെച്ചിക്ക്ണത്?'
ചെങ്ങായി കുറുനാടിക്കൊപ്പം അവുളക്കുട്ടീം പലകേല്‍ക്ക് നോക്കി. കുറുനാടി പൊന്തിയ പല്ലിളിച്ച് വല്ലാത്ത ചിരി, എന്നിട്ട് ഉറക്കെ അത് വായിച്ച്.
'ഇബടെ നല്ല മീനോള് ബില്‍ക്കപ്പെടും'
'എന്തേയ്?'
'ഇജ്ജ് ഇബടെ അല്ലാതെ ബേറെ എബടേങ്കിലും മീന്‍ ബില്‍ക്ക്ണ്ടോ?'
'ഇല്ല'
'എന്നാല് അതിലെ "ഇവിടെ" എന്നത് മാണ്ട. അത് മായ്ച്ച് കളയ്!'
അവുളക്കുട്ടി അബദ്ധം മനസ്സിലാക്കീട്ട് അത് മായ്ച്ചുകളഞ്ഞു.
'...... നല്ല മീനുകള്‍ വില്‍ക്കപ്പെടും'
കുറുനാടി പോയി. കൊറച്ചുകഴിഞ്ഞപ്പോ വേറെ ചെങ്ങായി ഖുര്‍ബാനികുഞ്ഞാലി അന്തം വിട്ട് വന്ന് ബോര്‍ഡ് വായിച്ച് തൂണും ചാരി ചിരിച്ച്.
'നല്ല മീനല്ലേ പഹയാ ഇജ്ജ് വില്‍ക്കണത്? മായ്ച്ച് കളയ്. ആള്വേള് സംസയിക്കും.'
അവുള സംശയിച്ച് നിന്നിട്ട് ഒറ്റ ഡിലീറ്റല്‍.
'മീനുകള്‍ വില്‍ക്കപ്പെടും'
ഖുര്‍ബാനി തന്റെ പതിവുപാട്ട് 'കുര്‍ബാനി കുരുബാനി കുര്‍ബ്വാനീ..' പാടീട്ട് പാട്ടിനു പോയി.
കുറച്ചേരം കഴിഞ്ഞപ്പോ ദാ വരുന്നു കലുങ്കുഗ്യങ്ങിലെ കഞ്ചാവുറഷീദ് ചുണ്ടത്ത് എരീണ ബീഡി ഫിറ്റാക്കി ബോര്‍ഡിലെ വരികള്‍ വായിച്ച് തലയറത്ത് ആര്‍ത്താര്‍ത്ത് ചിരിപ്പടക്കം പൊട്ടിച്ചുനിന്നു. കൊട്ടേലെ മീനുകള്‍ക്ക് ഒരിറ്റ് ജീവനുണ്ടെങ്കില്‍ എപ്പ്ഴേ അവറ്റകള് മുന്നിലെ ചാലിലെ അഴുക്കുവെള്ളത്തില്‍ക്ക് ചാടി മുങ്ങിയേനേം..!
'എടാ മഗുണകൊണാപ്പാ അവുളോട്ടീ.. ഇജ്ജ് ഇബടെ മീനുകള്‍ അല്ലേ വില്‍ക്ക്വണത്? അല്ലാതെ കോയീനേം ആടിനേം പോത്തിനേം അല്ലല്ലോ കുതിരേ??'
'അതു സെരിയാണല്ലോ. ഇഞ്ഞിപ്പം ദെത്താ ചെയ്യാ?'
കഞ്ചാറഷീദ് ബോര്‍ഡില്‍ക്ക് രണ്ട് ചാട്ടം വെച്ച് "മീനുകള്‍" മായ്ച്ചു. പുകവിട്ട് മറഞ്ഞു.
'വില്‍ക്കപ്പെടും' എന്ന ബോര്‍ഡിനുകീഴെ അവുളക്കുട്ടി ഒരു കസ്റ്റമറെങ്കിലും വരണേന്ന് കേണ് ഇരിക്കുമ്പം അതാ അടുത്ത അവതാരം പ്രത്യക്ഷനായി.
ആഗു എന്ന ചെങ്ങായി ഏന്തിവലിഞ്ഞെത്തി ബോര്‍ഡിലെ 'വില്‍ക്കപ്പെടും' വായിച്ച് വാപൊളിച്ച് അവുളകുട്ടിയെ ആക്കിയൊരുനോട്ടം.
'ദെത്താ ഹമുക്കേ ഇജ്ജ് ഈ എയുതീക്ക്ണത്?'
'എന്തേയ് ആഗൂ?'
'ഇജ്ജ് ഇബടെ ബെറുതെ മീന്‍ കൊടുക്കുണുണ്ടോ?'
'ഇല്ലാ..'
'പിന്നെജ്ജ് ന്താ എയുതീക്ക്ണത്? വില്‍ക്കപ്പെടും ന്നോ?'
'എന്തെങ്കിലും ബോര്‍ഡ് മാണ്ടേ?'
'എട മണ്ടാ, ഇത് മാണ്ടാ. വില്‍ക്കാനല്ലാതെ ആരെങ്കിലും കച്ചോടം ചെയ്യോ. അയിന്റെ ആ എയുതീന്റെ ആവസ്യം ഇല്ല.'
ആഗു കൊട്ടേലെ മുഴുത്തൊരു അയല കൈയ്യിലെടുത്ത് അതുവെച്ച് പലകേലെ "വില്‍ക്കപ്പെടും" അമര്‍ത്തിമായിച്ചു കളഞ്ഞു. അപ്പുറത്തെ അടുക്കിവെച്ച തേക്കിന്‍ ഇലകളിലൊന്ന് എടുത്ത് പൊതിഞ്ഞ ആ അയലയുമായി ആഗു ബാഹര്‍ ഗയാ..
ശൂന്യമായ ബോര്‍ഡില്‍ നോക്കി നെടുവീര്‍പ്പിട്ട അവുളക്കുട്ടി ഇരുന്നിടത്തുനിന്ന് പൊങ്ങി മൂരിനിവര്‍ത്തി ഒന്നുമില്ലാത്ത ബോര്‍ഡ് പറിച്ചെടുത്ത് മീനുകളില്‍ വെള്ളമൂറി നോക്കിനിന്നിരുന്ന പൂച്ചഫാമിലിയെ നോക്കി ഒരേറുകൊടുത്ത് നെടുവീര്‍പ്പിട്ടു.
ചെങ്ങാതി നന്നായാല്‍ കണ്ണാടി അല്ല ബോര്‍ഡേ വേണ്ട എന്നാരോ എവിട്യോ പണ്ട് പറഞ്ഞത് എന്നായിരുന്നു? നോ ക്ലു..!
(അവലംബം: പഴേ ഒരു വിറ്റ് പുത്യേ രീതീലാക്കിയത്)
Showing posts with label ഏറനാട്. Show all posts
Showing posts with label ഏറനാട്. Show all posts
Monday, 8 December 2008
Sunday, 8 June 2008
ഒരു പള്ളിക്കൂടചരിതം.
ചെട്ട്യങ്ങാടി എല്‍പി സ്‌ക്കൂളില് ഞാന്‍ രണ്ടാം ക്ലാസ്സില് പഠിക്കുന്ന കാലം. കുട്ടികള് കലപില ഒച്ചയുണ്ടാക്കുന്നത് നിറുത്താനായിട്ട് സത്യവതിടീച്ചര്‍ കണ്ടെത്തിയ പോംവഴിയെന്താണെന്നോ, പെണ്‍കുട്ട്യോളുടെ ബെഞ്ചില് ആണ്‍കുട്ട്യോളെ ഇടകലര്‍ത്തിയിരുത്തി. ഞങ്ങള് പിള്ളേര്‍ക്ക് ആദ്യമൊക്കെ ഒരു അടക്കോം ഒതുക്കോം ഒക്കെ ഉണ്ടായിരുന്നെങ്കിലും കുറച്ച് ദിവസങ്ങള് കഴിഞ്ഞപ്പോഴേക്കും അപ്പുറമിപ്പുറം ഇരിക്കുന്ന ചങ്ങായിച്ചികള്‍ക്ക് പെന്‍സിലുപൊട്ട് കൊടുത്തും സ്ലേയിറ്റ് മായിക്കാന്‍ വഴിയ്ക്കരികില്‍ വളര്‍ന്നുനില്‍ക്കുന്ന വെള്ളത്തണ്ട് പൊട്ടിച്ചുകൊണ്ടുവന്ന് കൊടുത്തും നല്ല കൂട്ടായി. എനിക്കിപ്പഴും ഓര്‍മ്മയുണ്ട്, എന്റെ വലതുവശത്തിരുന്നത് സൈറാബാനുവും ഇടതുവശത്ത് ശാന്തകുമാരിയും. ആ മുഖങ്ങളിന്നും ഓര്‍മയിലുണ്ടെങ്കിലും അവരെ അന്നുപിരിഞ്ഞിട്ട് പിന്നെ കണ്ടിട്ടില്ല.ശാന്തകുമാരിയെന്ന കറുമ്പി വലിയ കുറുമ്പിയായിരുന്നു. അവളെ കാണാന്‍ വല്യ ശേലില്ല എന്നു കളിയാക്കിയ എന്റെ ഇടതുകണ്ണിലിട്ട് അവള്‍ പെന്‍സില്‍ വെച്ച് കുത്തിയതിന്റെ പോറല്‍ ഒരു കറുത്തപുള്ളിയായിട്ട് ഇന്നും മായാതെ എന്റെ തിരിച്ചറിയല്‍ അടയാളമായിട്ട് ആധികാരികരേഖകളിലും ഇടം നേടികൊണ്ട് കിടപ്പുണ്ട്. കുറുമ്പിശാന്ത എന്ന അവള്‍ എന്റെ കണ്ണിലിട്ട് കുത്തിയപ്പോള്‍ ഞാന്‍ വലിയവായില്‍ കരഞ്ഞപ്പോള്‍ അവള്‍ അതിലും വല്യ കരച്ചില് കരഞ്ഞ് എന്നെ കുറ്റക്കാരനാക്കി. ടീച്ചര്‍ ഞാന്‍ പറഞ്ഞത് ഗൗനിക്കാതെ എനിക്ക് ചൂരല്‍ കഷായം തന്നതും, അടുത്തദിവസം കറുമ്പിശാന്ത ചോയിചേട്ടന്റെ പശുത്തൊഴുത്തില് കറവക്കാരനായ അവളുടെ അച്‌ഛനെ പള്ളിക്കൂടത്തില്‍ കൊണ്ടുവന്ന് എന്നെ ചൂണ്ടിക്കാണിച്ചതും.. കരിമുട്ടിപോലെത്തെ പുള്ളിക്കാരന്‍ എന്നെ പള്ളിക്കൂടത്തില്‍ ഇട്ടോടിച്ച് പിടിക്കാന്‍ ശ്രമിച്ചതും.. എല്ലാമെല്ലാം ഞാന്‍ ഒരുകാലത്തും മറക്കൂല!! ദിവസം പലവട്ടം കണ്ണാടിയില്‍ നോക്കുന്നേരം എന്റെ ഇടത്തേകണ്ണിലെ കറുത്തമറുക് ആ കിടിലന്‍ സംഭവങ്ങള്‍ റീ-പ്ലേ ചെയ്തും സ്ലോമോഷനാക്കിയും സൂം-ഇന്‍ ആക്കിയും കാണിച്ച് എന്നെ കിടുകിടെയാക്കാറുണ്ട്.
പള്ളിക്കൂടത്തില്‍ പോകുന്ന ഊറ്റം അല്‍പമില്ലാതാക്കിയ ഈ കറുമ്പിശാന്ത പിന്നീട് എന്നോട് കൂട്ടുകൂടാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പുച്ഛിച്ച് തള്ളി. പിന്നേയും പലവട്ടം അവളുടേ കറവക്കാരനച്ഛന്‍ ചെളിനിറമുള്ള തോര്‍ത്തും തോളത്തിട്ട് മുറുക്കിത്തുപ്പിയ വിണ്ടുകീറിയ ചുണ്ടുകള്‍ കോട്ടിക്കൊണ്ട് ശാന്തകുമാരിയെ കാണാനെത്തിയിരുന്നു. ഞാനന്നേരം കാണുന്ന വല്ലയിടത്തും പോയൊളിക്കും. പക്ഷെ ആ പുള്ളി അതെന്നേ മറന്നുപോയിട്ടുണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഞാന്‍ മുതിര്‍ന്നൊരാളാകേണ്ടിവന്നു.
കേട്ടെഴുത്ത് കഴിഞ്ഞ് താടിവാലന്‍ ഉണ്ണിമെയിതീന്‍ മാഷ് എന്റെ സ്ലേയിറ്റില്‍ പലവട്ടം പൊങ്ങിപ്പോവുന്ന 'വിമാനം' പോലെ കോറിയിട്ടപ്പോള്‍ ഞാന്‍ തുള്ളീച്ചാടി സൈറാബാനുവിനും ബാക്കിലിരിക്കുന്ന യൂസഫിനും കാണിച്ചുകൊടുത്ത് 'നോക്കെടീ(ടാ) പറക്ക്‌ണ ബീമാനം!' എന്നാഹ്ലാദിച്ചു. അവര്‍ കളിയാക്കി പറഞ്ഞപ്പോഴാണ് അത് വിമാനമല്ല, തെറ്റുത്തരം സൂചിപ്പിക്കുന്ന സിമ്പലാണെന്ന് ആദ്യമായറിയുന്നത്!
പിന്നെയൊരിക്കല്‍ ലീലാവതിടീച്ചര്‍ എന്റെ ഒരുത്തരത്തിനു നേരെ വല്യ മുട്ട വരച്ചുതന്നപ്പോള്‍ ഞാന്‍ അതിനു എന്റെവക കണ്ണും മൂക്കും കൈയ്യും കാലും ഒക്കെ വരച്ചുചേര്‍ത്തപ്പോള്‍ വയറില്‍ ബട്ടനുള്ള ഭാഗത്ത് പിടിച്ച് പിച്ചിക്കശക്കിയ ടീച്ചര്‍ പലപ്രാവശ്യം പറയാറുള്ള ഡയലോഗ് ശിഷ്യഗണങ്ങള്‍ വഴി നാട്ടിലിന്നും പാട്ടാണ്.
"പഠിക്കത്തില്ല ചെക്കന്‍ (ചെക്കത്തി), ഉപ്പുമാവ് തിന്നാനായിട്ട് ഇങ്ങട്ട് വന്നോളും!"
ഈ ഡയലോഗ് ഒരു പ്രത്യേക താളത്തിലാണ് ലീലാവതിടീച്ചര്‍ പറയാറ്, ആ താളത്തിനൊത്ത് പൊക്കിള്‍ കൂട്ടിപ്പിടിച്ച് തിരിച്ച് നമ്മളേയും ഇട്ടുവട്ടം കറക്കും. അതനുഭവിക്കുന്നവന്‍(വള്‍) പൊന്നീച്ച, നക്ഷത്രം എന്നിവ ഒരുമിച്ച് തലയ്ക്കുചുറ്റും കറങ്ങുന്നത് കണ്ടെന്നിരിക്കും.
അങ്ങിനെയിരിക്കെ, ഒരുനാള്‍ വിദ്യാഭ്യാസവകുപ്പിന്റെ പ്രതിനിധിയായിട്ട് ഒരു മീശക്കൊമ്പന്‍ സാറ് ക്ലാസ്സുകളില്‍ പരിശോധനയ്ക്കെത്തി. തലേദിവസം തന്നെ ടീച്ചറമ്മാരും മാസ്‌റ്റമ്മാരും കുട്ട്യോളെ "മാനേ തേനേ" എന്നൊലിപ്പിച്ച് വല്യകാര്യത്തില്‍ ഒരുനാളെങ്കിലും പുസ്‌തകം പഠിച്ചുവരാന്‍ സോപ്പിട്ടതാണ്. ആ മിശക്കൊമ്പന്‍ സാറ് വന്നപ്പോള്‍ അവരെല്ലാം ഓഛാനിച്ച് പിറകില്‍ നിന്നു. ചങ്കിടിപ്പോടെ ഞങ്ങള് കുട്ട്യോളെല്ലാം ആ മീശക്കൊമ്പന്‍ ക്ലാസ്സിലെത്തിയപ്പോള്‍ എഴുന്നേറ്റുനിന്നു.
ആ സാര്‍ പാഠവിഷയങ്ങളെക്കുറിച്ച് കാര്യമായൊന്നും ചോദിച്ചില്ല. പകരം വിരല്‍ ചൂണ്ടുന്ന ദിക്കില്‍ ആരാണോ ആസനസ്ഥന്‍, അവരോട് പൊതുവേയുള്ള കാര്യങ്ങളാണ് ആരാഞ്ഞത്. അങ്ങിനെ ആ മീശക്കൊമ്പന്റെ ചൂണ്ടുവിരല്‍ എന്നിലും വന്നുനിന്നു. ഞാന്‍ എഴുന്നേറ്റു. മുട്ടുകള്‍ വിറച്ചിടിക്കുന്നുണ്ട്.
'എന്താ പേര്?'
'..........'
'വീടെവിടാ? വീട്ടിലാരൊക്കെ?'
ഞാന്‍ വിറച്ചുകൊണ്ടുത്തരമോതി.
'ഉമ്മയ്‌ക്ക് എന്താ പണി?'
'പൊരേല് വരുന്ന വിരുന്നുകാര്‍ക്ക് ചായ, കാപ്പി, ചോറ് ചാറ് ഉണ്ടാക്കല്'
'അതുശെരി! ഉപ്പ എന്തുചെയ്യുന്നു?'
'ഉപ്പ കൊല്ലത്തിലൊരിക്കെ വല്യ പെട്ടികള്‍ കാറില് കൊണ്ടുവരും'
മീശക്കൊമ്പന്‍ സാറ് അന്തംവിട്ട് പിറകില്‍ പമ്മിനില്‍ക്കുന്ന അധ്യാപഹരെ നോക്കി.
'ഉമ്മ വീട്ടില് മക്കാനി നടത്തുന്നു. ഉപ്പ പെട്ടിക്കച്ചവടവും, അല്ലേ?'
മീശക്കൊമ്പന്‍ മഞ്ഞപ്പല്ലിളിച്ചുകൊണ്ട് പരിഹാസത്തോടെ ചോദിച്ചതിനുള്ള വിശദീകരണം സത്യവതിടീച്ചറാണ് കൊടുത്തത്.
'ഇവന്റെ ഉപ്പ ഗള്‍ഫിലാണ് സാര്‍. എന്നും വിരുന്നുകാര്‍ വരുന്ന വീട്ടില് ഇവന്റെ ഉമ്മയ്ക്ക് ഭക്ഷണമുണ്ടാക്കാനേ നേരമുള്ളൂ'
താഴെ പൊട്ടിപ്പൊളിഞ്ഞ സിമന്റുതറയില്‍ കണ്ണുംനട്ട് ഞാന്‍ പെരുവിരല്‍ കൊണ്ട് വട്ടം വരച്ചുനിന്നു. മൂത്രം മുട്ടിനില്‍ക്കുന്നു. എപ്പോളാണാവോ പ്യൂണ്‍ ബെല്ല് മൂന്നടിക്കുന്നത്?!
Wednesday, 22 August 2007
രാജീവ് ഗാന്ധിയുടെ കൊലപാതകം: മിഷന്‍ അബൂട്ടി!
നിത്യവുമെന്ന പോലെയന്നും അബുട്ടി നേരെ എം.എല്‍.എ കുഞ്ഞാക്കയുടെ വീട്ടിലെത്തി. വീടിന്റെ കോലായിലെ അരപ്പടിയില്‍ തൂണും ചാരിയിരുന്ന് മനോരമ-മംഗള-മാതൃഭൂമി-മാധ്യമ ദിനപത്രങ്ങള്‍ ഓരോന്നായി മടക്കിപിടിച്ച് പാരായണമാരംഭിച്ചു.
"ദക്കൊറിയ സമനിലയില്‍." - എന്നുവായിച്ച് അന്തം വിട്ട് അബുട്ടി ചുറ്റും നോക്കി ചിരിച്ചിട്ട് മുറ്റത്തൂടെ പോയ പിള്ളേരോട്:
"ഏതോ ദക്കറിയക്ക് സമനില വന്നതുവരെ പത്രത്തില് വന്ന്. ഞമ്മളിവിടെ പണ്ടെന്നോ പിരാന്തായതിന് പിരാന്തനായി. സമനില ആയപ്പോളോ ഒരു #$%%-നുമില്ല പത്രത്തിലിടാന്‍."
പിള്ളേരോടി പോയി.
"രാജീവ് ഗാന്ധിയുടെ കൊലപാതകം: പിന്നില്‍ കറുത്ത കൈകള്‍" - അബുട്ടി ഇരുകൈകളും തിരിച്ചും മറിച്ചും സൂക്ഷിച്ച് നോക്കി. മുഖത്ത് ഭീതി കൂടി.
"ഹേയില്ല. ഇതത്ര കറുപ്പില്ല. ഇനിയിപ്പോ പിന്നാമ്പുറത്ത് കറുത്ത കൈ ഉള്ള പഹയന്മാര്‍ ഉണ്ടോ?"
അബുട്ടി തിരിഞ്ഞു നോക്കി. എം.എല്‍.എ കുഞ്ഞാക്കയുടെ അനുജന്‍ തടിമില്ല് നടത്തുന്ന തടിയനായിട്ടുള്ള മമ്മുക്ക പൗഡര്‍ മുഖത്ത് പൂശികൊണ്ട് ഖദര്‍ കുപ്പായമിട്ട് കോലായിലെത്തി.
"ആ അതുശരി. കറുത്ത കൈ പൗഡറിട്ട് വെളുപ്പിച്ചാല്‍ ആരുമറിയില്ലാന്നാ വിചാരം!"
അബുട്ടി നാക്ക് കടിച്ച് മന്ത്രിച്ച് പറഞ്ഞു.
മമ്മു വാച്ചില്‍ നോക്കി. നേരമുണ്ടിനിയും. പത്രം വായിച്ചുകളയാമെന്ന് കരുതി. കോലായിലെ ചൂരല്‍ നിര്‍മ്മിത ചാരുകസേരയില്‍ ചാഞ്ഞിരുന്ന് 'മ'പത്രക്കൂട്ടത്തിലെ ഒരു 'മ' എടുത്ത് മടക്കിനിവര്‍ത്തി.
അബുട്ടി എഴുന്നേറ്റ് തൂണിനു പിറകില്‍ പമ്മി നിന്നു. മമ്മുക്കയെ സംശയദൃഷ്‌ടിയോടെ നോക്കിയിട്ട് പത്രത്തിലെ 'കറുത്ത കൈകള്‍' എന്ന ശീര്‍ഷകത്തിലും മമ്മുക്കയുടെ പൗഡര്‍ പുരണ്ട കൈകളിലും മാറിമാറി നോക്കി കഴുത്തുളുക്കി നിന്നു. മുറ്റത്തെ കുട്ടീടെ അപ്പകഷ്‌ണത്തില് ചെരിഞ്ഞു നോക്കുന്ന കാക്കയെ പോലെയായി അബുട്ടിയുടെ കഴുത്തുളുക്കിയിട്ടുള്ള ചെരിഞ്ഞുനോട്ടവും.
'ഇപ്പം മമ്മൂവിനെ പോലീസില് കൊടുത്താല് നല്ലോം പണം കിട്ടും. ഉറപ്പാ. എന്നെപോലത്തെ സാദാ ഊക്കിലിയെ അല്ലാ ആ കറുത്ത കൈകള്‍ കൊന്നതേയ്. രാജീവ് ഗാന്ധിയേണ്. ആഹാ..!'
റോഡിലിറങ്ങിയിട്ട് അപ്പുറത്തെ അലവിക്കാന്റെ പീട്യേലും മലപ്പുറം ഹാജ്യാരുടെ അവിടെ പോയിട്ട് എല്ലാ ചുമട്ടുതൊഴിലാളീസിനേം വിളീച്ചു വരാനുള്ള 'ബുദ്ധി' അബുട്ടിയുടെ തലയിലുദിച്ചു.
അബുട്ടീടെ ചിത്തഭ്രമചിന്തകള്‍ ധാരധാരയായൊഴുകാന്‍ തുടങ്ങി. പതുക്കെ മമ്മു കാണാണ്ട് പിന്നാമ്പുറത്തൂടെ മുറ്റത്തിറങ്ങിയ അബുട്ടിയെ മുറ്റത്ത് ചിക്കിചികയുന്ന പിടക്കോഴിയും കുഞ്ഞുങ്ങളും കണ്ടു. അവ ഒച്ചയുണ്ടാക്കി അപ്പുറത്തെ ജോയി ഡോക്‌ടറുടെ പറമ്പിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടു.
വല്ല കുറുക്കനോ കീരിയോ വന്നോ എന്നറിയാന്‍ മമ്മുക്ക തിരിഞ്ഞുനോക്കി. അബുട്ടിയെ അന്നേരമാണ് ശ്രദ്ധിച്ചതും. ഉടനെ..
"ആരിത് അബുട്ടിയോ. നീ പോയിട്ടേയ് ഞമ്മളെ അലവിക്കാന്റെ ചായപ്പീട്യേന്ന് ഒരു ചായ കൊണ്ടുവാ. നീയും ഒരു ചായ അവിടന്നും വാങ്ങീട്ട് കുടിച്ചോളൂ."
"ഉം കുടി കുടീ.. അന്റെ ഒടുക്കത്തെ ചായകുടിയല്ലേ. ഇനി ഗോതമ്പുണ്ട തിന്നാല്ലോ..'
അബുട്ടി മനസ്സില്‍ മന്ത്രിച്ചുകൊണ്ട് വെളുക്കെ ചിരിച്ചോണ്ട് മമ്മുക്കാന്റെ കൈയ്യീന്നും ചായപൈസ മേടിച്ചു. എന്നിട്ട്..
'ഞാന്‍ പോയിട്ട് എന്റെ ചായ കുടിച്ച് വരാം. മമ്മുക്കാന്റെ ചായ മമ്മുക്ക തന്നെ പോയി കുടിച്ചാമതി.'
ഇതുവരെ കാണാത്ത കേള്‍ക്കാത്ത അബുട്ടിയെ ശ്രദ്ധിച്ച് അന്തം പോയ മമ്മുക്ക അങ്ങിനെ തന്നെ ഇരുന്ന് അബുട്ടി ഓടിപോയ വഴിയില്‍ കണ്ണും നട്ടങ്ങനെ..
ശേഷം ചിന്ത്യം..
"ദക്കൊറിയ സമനിലയില്‍." - എന്നുവായിച്ച് അന്തം വിട്ട് അബുട്ടി ചുറ്റും നോക്കി ചിരിച്ചിട്ട് മുറ്റത്തൂടെ പോയ പിള്ളേരോട്:
"ഏതോ ദക്കറിയക്ക് സമനില വന്നതുവരെ പത്രത്തില് വന്ന്. ഞമ്മളിവിടെ പണ്ടെന്നോ പിരാന്തായതിന് പിരാന്തനായി. സമനില ആയപ്പോളോ ഒരു #$%%-നുമില്ല പത്രത്തിലിടാന്‍."
പിള്ളേരോടി പോയി.
"രാജീവ് ഗാന്ധിയുടെ കൊലപാതകം: പിന്നില്‍ കറുത്ത കൈകള്‍" - അബുട്ടി ഇരുകൈകളും തിരിച്ചും മറിച്ചും സൂക്ഷിച്ച് നോക്കി. മുഖത്ത് ഭീതി കൂടി.
"ഹേയില്ല. ഇതത്ര കറുപ്പില്ല. ഇനിയിപ്പോ പിന്നാമ്പുറത്ത് കറുത്ത കൈ ഉള്ള പഹയന്മാര്‍ ഉണ്ടോ?"
അബുട്ടി തിരിഞ്ഞു നോക്കി. എം.എല്‍.എ കുഞ്ഞാക്കയുടെ അനുജന്‍ തടിമില്ല് നടത്തുന്ന തടിയനായിട്ടുള്ള മമ്മുക്ക പൗഡര്‍ മുഖത്ത് പൂശികൊണ്ട് ഖദര്‍ കുപ്പായമിട്ട് കോലായിലെത്തി.
"ആ അതുശരി. കറുത്ത കൈ പൗഡറിട്ട് വെളുപ്പിച്ചാല്‍ ആരുമറിയില്ലാന്നാ വിചാരം!"
അബുട്ടി നാക്ക് കടിച്ച് മന്ത്രിച്ച് പറഞ്ഞു.
മമ്മു വാച്ചില്‍ നോക്കി. നേരമുണ്ടിനിയും. പത്രം വായിച്ചുകളയാമെന്ന് കരുതി. കോലായിലെ ചൂരല്‍ നിര്‍മ്മിത ചാരുകസേരയില്‍ ചാഞ്ഞിരുന്ന് 'മ'പത്രക്കൂട്ടത്തിലെ ഒരു 'മ' എടുത്ത് മടക്കിനിവര്‍ത്തി.
അബുട്ടി എഴുന്നേറ്റ് തൂണിനു പിറകില്‍ പമ്മി നിന്നു. മമ്മുക്കയെ സംശയദൃഷ്‌ടിയോടെ നോക്കിയിട്ട് പത്രത്തിലെ 'കറുത്ത കൈകള്‍' എന്ന ശീര്‍ഷകത്തിലും മമ്മുക്കയുടെ പൗഡര്‍ പുരണ്ട കൈകളിലും മാറിമാറി നോക്കി കഴുത്തുളുക്കി നിന്നു. മുറ്റത്തെ കുട്ടീടെ അപ്പകഷ്‌ണത്തില് ചെരിഞ്ഞു നോക്കുന്ന കാക്കയെ പോലെയായി അബുട്ടിയുടെ കഴുത്തുളുക്കിയിട്ടുള്ള ചെരിഞ്ഞുനോട്ടവും.
'ഇപ്പം മമ്മൂവിനെ പോലീസില് കൊടുത്താല് നല്ലോം പണം കിട്ടും. ഉറപ്പാ. എന്നെപോലത്തെ സാദാ ഊക്കിലിയെ അല്ലാ ആ കറുത്ത കൈകള്‍ കൊന്നതേയ്. രാജീവ് ഗാന്ധിയേണ്. ആഹാ..!'
റോഡിലിറങ്ങിയിട്ട് അപ്പുറത്തെ അലവിക്കാന്റെ പീട്യേലും മലപ്പുറം ഹാജ്യാരുടെ അവിടെ പോയിട്ട് എല്ലാ ചുമട്ടുതൊഴിലാളീസിനേം വിളീച്ചു വരാനുള്ള 'ബുദ്ധി' അബുട്ടിയുടെ തലയിലുദിച്ചു.
അബുട്ടീടെ ചിത്തഭ്രമചിന്തകള്‍ ധാരധാരയായൊഴുകാന്‍ തുടങ്ങി. പതുക്കെ മമ്മു കാണാണ്ട് പിന്നാമ്പുറത്തൂടെ മുറ്റത്തിറങ്ങിയ അബുട്ടിയെ മുറ്റത്ത് ചിക്കിചികയുന്ന പിടക്കോഴിയും കുഞ്ഞുങ്ങളും കണ്ടു. അവ ഒച്ചയുണ്ടാക്കി അപ്പുറത്തെ ജോയി ഡോക്‌ടറുടെ പറമ്പിലേക്ക് പ്രാണരക്ഷാര്‍ത്ഥം ഓടി രക്ഷപ്പെട്ടു.
വല്ല കുറുക്കനോ കീരിയോ വന്നോ എന്നറിയാന്‍ മമ്മുക്ക തിരിഞ്ഞുനോക്കി. അബുട്ടിയെ അന്നേരമാണ് ശ്രദ്ധിച്ചതും. ഉടനെ..
"ആരിത് അബുട്ടിയോ. നീ പോയിട്ടേയ് ഞമ്മളെ അലവിക്കാന്റെ ചായപ്പീട്യേന്ന് ഒരു ചായ കൊണ്ടുവാ. നീയും ഒരു ചായ അവിടന്നും വാങ്ങീട്ട് കുടിച്ചോളൂ."
"ഉം കുടി കുടീ.. അന്റെ ഒടുക്കത്തെ ചായകുടിയല്ലേ. ഇനി ഗോതമ്പുണ്ട തിന്നാല്ലോ..'
അബുട്ടി മനസ്സില്‍ മന്ത്രിച്ചുകൊണ്ട് വെളുക്കെ ചിരിച്ചോണ്ട് മമ്മുക്കാന്റെ കൈയ്യീന്നും ചായപൈസ മേടിച്ചു. എന്നിട്ട്..
'ഞാന്‍ പോയിട്ട് എന്റെ ചായ കുടിച്ച് വരാം. മമ്മുക്കാന്റെ ചായ മമ്മുക്ക തന്നെ പോയി കുടിച്ചാമതി.'
ഇതുവരെ കാണാത്ത കേള്‍ക്കാത്ത അബുട്ടിയെ ശ്രദ്ധിച്ച് അന്തം പോയ മമ്മുക്ക അങ്ങിനെ തന്നെ ഇരുന്ന് അബുട്ടി ഓടിപോയ വഴിയില്‍ കണ്ണും നട്ടങ്ങനെ..
ശേഷം ചിന്ത്യം..
Wednesday, 21 March 2007
ഒരു ചിത്തഭ്രമപ്രണയകഥ - അദ്ധ്യായം (5)

(ചിത്രത്തിന് കട:- www.nilambur.com)
ആല്‍ത്തറയിലെ കൂട്ടുകാരേയും മയങ്ങികിടക്കുന്ന ആളേയും മേയുന്ന പശുക്കളേയും വിട്ടകന്നുകൊണ്ട് വീണ്ടും ഫ്ലാഷ്‌ബാക്കിലേയ്‌ക്ക്...
ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള കോവിലകവീഥിയും അതിന്റെ അങ്ങേതലയ്‌ക്കല്‍ സ്ഥിതി ചെയ്യുന്ന പടുകൂറ്റന്‍ ആനവാതില്‍ എന്നറിയപ്പെടുന്ന കാവല്‍മാടവും. സായാഹ്നസൂര്യകിരണത്തില്‍ പൊന്നില്‍ കുളിച്ചു വെട്ടിതിളങ്ങിയൊഴുകുന്ന ചാലിയാര്‍. ആല്‍മരത്തിലെ വിശ്രമം മതിയാക്കി വേലയ്‌ക്കുപോവാനുള്ള ഉഷാറില്‍ തയ്യാറായികൊണ്ടിരിക്കുന്ന വവ്വാലുകള്‍ ശബ്‌ദമുണ്ടാക്കി തിരക്കുകൂട്ടിതുടങ്ങി.
മീന്‍പിടിക്കാന്‍ പോയതും തമ്പുരാട്ടിയെ രക്ഷിച്ചതും പിന്നീടുണ്ടായ വിചാരണയുമെല്ലാം ഓര്‍ത്തുകൊണ്ട് അബു നടക്കുകയാണ്. തമ്പുരാട്ടി വീണ്ടും വീണ്ടും മനസ്സിന്‍ തിരശ്ശിലയില്‍ വന്നുകൊണ്ടേയിരിക്കുന്നു! പക്ഷെ..,
അതിനു ഭംഗം വരുത്തികൊണ്ട് വലിയരാജ തമ്പ്രാക്കന്റെ സ്വരം അശരീരിയായി കാതില്‍ മുഴങ്ങിയത് സഹിക്കാനാവാതെ അബു ആനവാതില്‍ കടന്ന് പൊതുവഴിയിലൂടെ വേഗത്തില്‍ നടന്നു. തമ്പ്രാന്‍ തന്നെ രക്ഷിച്ചുവെന്നത് നേരുതന്നെ. പക്ഷെ തന്റെ പെറ്റുമ്മയെ കുറിച്ച് പറഞ്ഞത് എങ്ങനെ സഹിക്കും.
"മാപ്പിളസ്ത്രീ എന്നാരും പറയില്ല. താഴ്‌ന്ന ജാതിയിലുള്ളതാന്നും കരുതി പണ്ട് ഇവിടെ അടിച്ചുതളിക്കാരിയാക്കി നിറുത്തിയിരുന്നു. വേറെയെന്തോ പേരായിരുന്നു ഇവിടെ നിക്കുമ്പം. പാറുവെന്നോ മാലുവെന്നോ? ആ? ഉം. ഊം.. നല്ല രസായിരുന്നു അതിന്റെ രസങ്ങളേയ്, ഹ ഹാ ഹാ.."
കാതുകളില്‍ കടന്നല്‍ കയറിയതിലും വലിയ വേദനയുണ്ടാക്കികൊണ്ട് തമ്പ്രാന്റെ ശബ്‌ദവും അട്ടഹാസവും മൂളികറങ്ങികൊണ്ടേയിരുന്നു. അബു ഇരുകാതുകളും പൊത്തിപിടിച്ച് നടത്തം ഓട്ടമാക്കി.
"ഒന്നു നിറുത്തെടോ! മിണ്ട്യാല്‍ കൊല്ലും അന്നെയ് ഞാന്‍! ങ്‌അ്ഹാ..!"
വഴിയേ പോവുകയായിരുന്ന സൈക്കിളുകാരന്‍ - മീശപൊടിഞ്ഞിട്ടുള്ളൊരുത്തന്‍ - അബുവിന്റെ അലര്‍ച്ചയില്‍ നിയന്ത്രണം വിട്ട് നടന്നുപോവുകയായിരുന്ന ഒരു യുവതിയുടെ പിന്നില്‍ ചെന്നിടിച്ചു ഇരുവരും ദാ കിടക്കുന്നു ധരണിയില്‍!
"ഹയ്യോ..!"
"ഠേ."
"ഇയ്യോ! ഞാനല്ല, ആ പിരാന്തനാ എല്ലാം വരുത്തിവെച്ചത്."
മീശപൊടിഞ്ഞ പയ്യന്‍ കൈയ്യിലെ ചോരപൊടിഞ്ഞതും തുടച്ച് മോന്തയില്‍ പതിഞ്ഞ യുവതീകരത്തിന്റെ പകര്‍പ്പില്‍ തടവികൊണ്ട് സൈക്കിള്‍ നേരെയാക്കി അബുവിനെ രൂക്ഷമായി നോക്കി.
അബു ഞെട്ടിനോക്കികൊണ്ട് യുവതിയുടെ അടുത്തേക്ക് നടന്നുചെന്നു.
ട്യൂഷന്‍ കഴിഞ്ഞുവരികയാണെന്ന് തോന്നുന്നു. ചിതറികിടക്കുന്ന മംഗളമനോരമാദി വാരികകളും പാഠപുസ്‌തകങ്ങളും പെറുക്കിയെടുക്കാന്‍ യുവതിയെ അബുവും സഹായിച്ചു. പൊതുവെ നിരത്ത് ഒഴിഞ്ഞുകിടന്നതായിരുന്നു. ഇപ്പോള്‍ ഏതാനും ആളുകള്‍ കൂടാന്‍ തുടങ്ങി.
പെണ്ണിന്റെ മുഖം സൈക്കിളില്‍ നിന്നും വീണവരെ പോലെ ആയി. സൈക്കിളില്‍ നിന്നും വീണവനോ.. കഥകളിയിലെ കത്തിവേഷം പോലെ ചുവന്നുതുടുത്തിരിക്കുന്നു. രോക്ഷഭാവം.
ഒത്തിരിയധികം വസ്‌ത്രധാരണത്തില്‍ ബോധവതിയാണെന്ന് തോന്നും യുവതിയെ കണ്ടാല്‍. സാരിയെല്ലാം നേരെയാക്കാനും പിന്നില്‍ പറ്റിയ പൊടി തൂത്തുകളയാനും അവള്‍ മിനിറ്റുകളോളം അവിടെ ചിലവഴിച്ചു.
"എന്തേലും പറ്റിയോ? ആസ്‌പത്രീല് പോണോ?" - അബു മനുഷ്യത്വം പ്രകടിപ്പിച്ചു.
പല്ലുകടിച്ച് മുഖത്തെ പേശികള്‍ വിറപ്പിച്ച് വന്ന പയ്യനെ അന്നേരമാണ് അബു നോക്കിയത്.
ഇവന്‍.. അവന്റെ - ആ രവിവര്‍മ്മതമ്പ്രാന്റെ സംഘത്തിലുള്ളവന്‍ തന്നെ. അബു ഉറപ്പിച്ചു. (ഇല്ലാത്തത് കാണുവാനും കേള്‍ക്കുവാനും തുടങ്ങികഴിഞ്ഞു പാവം അബു).
"എടാ സുവറേ..! രവിവര്‍മ്മതമ്പുരാന്‍ പറഞ്ഞയച്ചതാല്ലേ. അന്നെയ് ഞാനിന്ന്.."
അബു രോക്ഷം കൊണ്ട് വിറച്ചു. സമീപം റോഡുപണിയ്‌ക്ക് കൂട്ടിയിട്ട കല്ലിന്‍കഷ്‌ണങ്ങളീന്നും ഒരുപിടി പെറുക്കി പയ്യനുനേരെ എറിഞ്ഞു. മുതുകത്തു തന്നെ പതിച്ചിരിക്കുന്നു.
പയ്യന്‍ സൈക്കിളെടുത്ത് തിരിച്ച് ചാടികയറി ശരം വിട്ടപോലെ പോയി.
വീണതിന്‍വേദനയും ഏറിന്‍എരിവും സഹിച്ചുകൊണ്ട് ചെക്കന്‍ വഴിയിലൂടെ പോവുന്നവരോടെല്ലാം വിളിച്ചുകൂവി.
"അതീലെ പോവേണ്ടാ.. ഒരു പുത്യേ പിരാന്തന്‍ വന്നീരിക്ക്‌ണൂ..!"
യുവതിയും കേട്ടു. അബുവിനെ കടാക്ഷിച്ച കണ്ണുകളില്‍ ഭയം അരിച്ചെത്തിയതും കൊണ്ടവള്‍ പാഞ്ഞു. അതിലെ വരുകയായിരുന്നവരെല്ലാം പയ്യന്റെ ദീനരോദനത്തിന്‍ അകമ്പടിയുള്ള മുന്നറിയിപ്പിനാല്‍ വഴിമാറി നടന്നു.
അബുവിനൊന്നും പിടികിട്ടുന്നില്ല. അവന്‍ മാത്രം അചഞ്ചലനായിട്ട് കോവിലകം വീഥിയില്‍.
"ശ്ശേടാ, ദെന്താപ്പോ ഇവര്‍ക്ക്? എല്ലാറ്റിനും വട്ടായോ പടച്ചോനേ!"
ജുറാസിക് പാര്‍ക്കില്‍ എല്ലാം തകര്‍ത്തെറിഞ്ഞ് അട്ടഹസിച്ചു ചിരിക്കുന്ന ദിനോസറായിമാറിയ അബു.
എങ്ങും ഇരുട്ട് വ്യാപിച്ചുതുടങ്ങിയിരിക്കുന്നു. ഭൂത-പ്രേത-പിശാചുക്കളും ചുടലയക്ഷികളും വിഹരിക്കും യാമം തുടങ്ങിയതിന്റെ സൂചന!
Sunday, 18 February 2007
"ഒരു ചിത്തഭ്രമപ്രണയം - ഭാഗം 4"

ഇരുപത് വര്‍ഷങ്ങള്‍ക്കപ്പുറത്തുള്ള ഭാനുപ്രിയതമ്പുരാട്ടിയുടേയും അബുവിന്റേയും പ്രണയകഥ പറയുന്നതിനിടയ്ക്ക് 'പോസ്‌റ്റ്‌മാന്‍' മെയമ്മദാലി ഒന്നു നിറുത്തി. രസം പൂണ്ടിരിക്കുന്ന സുഹൃത്തുക്കള്‍ അസ്വാരസ്യം പ്രകടിപ്പിച്ചു.
"വാ നമുക്കേയ് ഈ തിരക്കീന്നും മാറി നടക്കാം. ഇച്ചിരീടെ പോയാല് കോവിലകത്തെ ആല്‍ചുവട്ടിലെത്താം. എന്തേയ്?" - മെയ്‌മ്മദാലി ചോദിച്ചു.
അഭിപ്രായം പാസ്സാക്കിയതായി കൂടെയുള്ള 'നീഗ്രോ'നജീബും 'കഞ്ചാവ്'റഷീദും 'നായര്'ബാബുവും അറിയിച്ചു. ചെട്ട്യങ്ങാടിനാല്‍ക്കവലയിലെ ദേവിവിലാസ് ഹോട്ടലില്‍ കയറി ഊത്തപ്പവും ഉഴുന്നുവടയും കഴിച്ച് ഏമ്പക്കമിട്ട് അവര്‍ പ്രണയകഥ എന്താവും; എങ്ങനെ അന്നത്തെ അബു ഇന്ന് കാണുന്ന പിരാന്തന്‍ അബുവായി? എന്നെല്ലാം ചിന്തിച്ച് ബാക്കികൂടി അറിയാനുള്ള ഉല്‍സുകതയോടെ മെയമ്മദാലീടെയൊപ്പം കോവിലകത്ത് എത്തുവാന്‍ ധൃതിയില്‍ നടന്നു.
പോക്കുവെയിലില്‍ വിജനമായി കിടക്കുന്ന കോവിലകം. വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രനടയിലെ ആല്‍ത്തറയില്‍ വിശ്രമിക്കാനും ബാക്കി കഥ പൂര്‍ത്തിയാക്കുവാനും വേണ്ടി നടക്കുന്നേരം മയമ്മദാലി ഒരു നാലുകെട്ട് ചൂണ്ടിക്കാണിച്ചു. ഒരു ബീഡിക്ക് തീ കൊളുത്തീട്ട് അങ്ങോട്ട് നടന്നു.
നിറം മങ്ങിയ കുമ്മായം, അടര്‍ന്നു പൊട്ടിപൊളിഞ്ഞിരിക്കുന്ന ചുമരുകള്‍; കല്ലുകള്‍ ഇളകിയ പടിപ്പുരയുമുള്ള ഒരു പുരാതന സൗധം. മുറ്റമെല്ലാം പുല്ലും കളച്ചെടികളും വളര്‍ന്നിരിക്കുന്നു.
അതിനരികിലൂടെ നീങ്ങവെ, പടിപ്പുരയുടെ വശത്തൊരു മരത്തിന്റെ പലക ചിതലരിച്ചു തൂങ്ങിക്കിടക്കുന്നത് ശ്രദ്ധിച്ചു.
തീറ്റയുമായി വരിവരിയായി പോവുന്ന ഉറുമ്പുകളേയും നിര്‍മ്മാണസാധനങ്ങളുമായി പോവുന്ന ചിതലുകളേയും കൈകൊണ്ട് തട്ടിമാറ്റി മയമ്മദാലി അതിലെഴുതിയ മങ്ങിപോയ അക്ഷരങ്ങള്‍ കൂട്ടുകാര്‍ക്ക് കാണിച്ചുകൊടുത്തു.
"നായര്"ബാബു സ്വതസിദ്ധമായ സ്വരത്തില്‍ അത് വായിച്ചതും, ബാക്കിയുള്ളോര്‍ അവന്റെ വായപൊത്തി.
വഴിയേ പോയ ഒരു കിളവന്‍തമ്പ്രാന്‍ ഒന്നു നിന്ന് അവരെ നോക്കീട്ട് പിന്നെ അവ്യക്തമായി എന്തോ പറഞ്ഞിട്ട് നടന്നു.
"പ്രി-യാ-നി-ല-യം" - മൂവരും തപ്പിപിടിച്ച് വായിച്ചെടുത്തു.
"ങ്‌ഹേ! ഇവിടെയല്ലേ ഭാനുപ്രിയാതമ്പുരാട്ടി...?"
"ഉം, അതേ, ദാ ആ കാണുന്ന ചെറുജാലകത്തിലൂടെയാ തമ്പുരാട്ടി അബുവിനോട് സല്ലപിച്ചിരുന്നത്."
നിശ്ചലമായി പാതിതുറന്നിട്ട ആ കിളിവാതില്‍ നോക്കി അവര്‍ നെടുവീര്‍പ്പിട്ടു.
"വാ.. ബാക്കി പറയാം"
തമ്പുരാട്ടി അവിടെയുണ്ടാവുമൊ? 'നീഗ്രോ'നജീബ് സാകൂതത്തോടെ പ്രിയാനിലയത്തിന്റെ മാളികയിലെ കിളിവാതിലില്‍ നോക്കി. കാറ്റില്‍ അതിന്റെ പാതി തുറന്ന പാളി ശബ്‌ദത്തോടെ അടഞ്ഞു.
മച്ചിലെവിടേയോ വിശ്രമിക്കുകയായിരുന്ന പ്രാവുകള്‍ കുറുകികൊണ്ട് ശബ്‌ദം വന്നനേരം ഒന്നു പറന്നിട്ട് വീണ്ടും തിരികെ വന്നിരുന്നു.
തിരിഞ്ഞു നടന്നപ്പോഴും അവര്‍ പ്രേതാലയം പോലെത്തെ ആ നാലുകെട്ട് നോക്കുകയാണ്.
ആല്‍ത്തറയിലിരിക്കുകയാണവര്‍. നല്ല ഇളം കാറ്റുണ്ട്. കുറച്ച് ദൂരെ ഒഴുകുന്ന ചാലിയാറിന്റെ കളകളാരവം കേള്‍ക്കുന്നു. യുഗങ്ങളോളം അക്കരെയിക്കരെ സംഭവിച്ച എല്ലാറ്റിനും ഇനി സംഭവിക്കുന്നതിനും സാക്ഷിയായിട്ട് ചാലിയാറങ്ങനെ ഒഴുകുന്നു...
ആല്‍ത്തറയുടെ അങ്ങേവശത്ത് കിടന്നുറങ്ങുന്ന ആളിനെ മെയമ്മദാലിയും കൂട്ടരും കണ്ടില്ല. മേഞ്ഞു നടക്കുന്ന കന്നുകാലികളേയും അവര്‍ ശ്രദ്ധിച്ചില്ല.
അവന്‍ കഥ തുടര്‍ന്നു...
(തുടരും..)
Tuesday, 30 January 2007
ഒരു ചിത്തഭ്രമപ്രണയം (ഭാഗം-3)

കൂടണയാന്‍ പോവുന്ന പറവകളെ നോക്കിയതിനു ശേഷം കിളിവാതില്‍ പതിയെ ചാരിയിട്ട് ഭാനുപ്രിയ തിരിഞ്ഞു നിന്നു. ചുണ്ടിലും മാറത്തും കാലത്തുണ്ടായ നഖക്ഷതങ്ങളില്‍ വിരലോടിച്ച് നാണിച്ച് മന്ദഹസിച്ചുകൊണ്ട് അവള്‍ മുറിയിലേക്ക് ഓടിചെന്ന് മെത്തയില്‍ കമിഴ്‌ന്നുകിടന്നു. മങ്ങിയ വെളിച്ചത്തില്‍ അവിടെയൊരു മൂലയിലെ പീഠത്തിലെ പീലി ചൂടിയ കണ്ണന്‍ എല്ലാം നോക്കികൊണ്ട് പുല്ലാങ്കുഴലൂതി പുഞ്ചിരിച്ച് നില്‍ക്കുന്നു.
കസവിന്റെ ഇറുകിയ ബ്ലൗസ്സും അതേ നിറത്തിലുള്ള പാവാടയുമിട്ട്, നേരത്തെ ക്ഷേത്രത്തില്‍ പോയപ്പോള്‍ ധിരിച്ചതാണിത്. നെറ്റിയില്‍ ചന്ദനക്കുറിയും. എല്ലാം കണ്ടുകൊണ്ട് ഭഗവാന്‍ ശ്രീകൃഷ്‌ണന്‍ പുഞ്ചിരി തൂകിനില്‍ക്കുന്നുവോ?
നീരാടുവാന്‍ കാലത്ത് പുഴയില്‍ പോയതും അവിടെ സംഭവിച്ചതുമെല്ലാം ഓരോരോ രംഗങ്ങളായിട്ടവള്‍ ഓര്‍ത്തു. കമിഴ്‌ന്ന കിടപ്പില്‍ കാലുകള്‍ പിന്നാക്കംവെച്ച് ഉയരത്തില്‍ ആട്ടികൊണ്ടിരുന്നുണ്ട്. പാദസരങ്ങള്‍ കിലുങ്ങുന്ന സ്വരം മാത്രം നിശ്ശബ്‌ദതയെ ഭംഗം വരുത്തി. പെട്ടെന്ന്...
"ഭാനൂ.. എവിടെപോയി ഈ കുട്ടി? സന്ധ്യാദീപം തെളിയ്‌ച്ചുവെയ്‌ക്കാന്‍ എന്താത്ര അമാന്തം?"
അമ്മായീടെ വിളിയാണ്. ഭാനുപ്രിയ സ്വപ്‌നം മതിയാക്കി എഴുന്നേറ്റ്, മുടിയൊതുക്കി കെട്ടിവെച്ച് മുറിയിലെ ഒരു കോണിലുള്ള പീഠത്തില്‍ വെച്ച ചന്ദനത്തിരി എടുത്ത് കത്തിച്ചു. മുഖത്തോട് അടുപ്പിച്ച് അതിന്റെ സുഗന്ധം ആസ്വദിച്ച് കണ്ണുകള്‍ പാതിയടച്ചുനിന്നു. ചന്ദനത്തിന്റെ ധൂളികള്‍ പരത്തിയിട്ട അവളുടെ മുടിയിഴകളിലൂടെ പതുക്കെയൊഴുകുന്നു. ഭാനുപ്രിയ പതിയെ കണ്‍തുറന്ന് ഭഗവാനെ ദര്‍ശിച്ച് തിരിയാലൊരു വട്ടം ഉഴിഞ്ഞ് നിര്‍ന്നിമേഷയായി തൊഴുതു നിന്നു. അപ്പോഴും താഴേന്ന് വിളി തന്നെ...
"ഭാനൂ.. ചത്തോ ഇക്കുട്ടി!"
സ്വപ്‌നങ്ങള്‍ക്കറുതി വന്ന ദേഷ്യം അടക്കിപ്പിടിച്ച് വിളിയ്‌ക്ക് മറുപടി അറിയിക്കാതെ താഴേക്ക് ധൃതിയില്‍ പുറപ്പെട്ടു. താഴേ വരുമ്പോള്‍ കയര്‍ത്തു നില്‍ക്കുന്ന അമ്മായി. അമ്മയില്ലാത്ത തന്നെ വളര്‍ത്തി വലുതാക്കിയ സ്ത്രീയാണ്. ഇതുവരെ തല്ലുകയോ നുള്ളുക പോലും ചെയ്തിട്ടില്ലേലും എത്ര തവണ ഒരു ദിനം ശകാരിക്കുന്നതെന്ന് എണ്ണിയാലേ കൃത്യമായിട്ട് അറിയൂ. എന്നാലും ആ ശകാരത്തിലും ഒരു പുന്നാരം ഒളിഞ്ഞിരിപ്പുണ്ടാവും. അതുകൊണ്ട് ശകാരം കിട്ടാനുള്ള എന്തെങ്കിലും ഒപ്പിക്കുവാന്‍ തിടുക്കമാവും.
"എന്താ ഭാനൂവേ? വല്ല ഗന്ധര്‍വനോ മറ്റോ വന്നുവോ ചങ്ങാത്തത്തിന്? മാളികേലും മുറീലും തന്നെയാണല്ലോ ഇന്നുച്ച തൊട്ട് തന്റെ വാസം? ജീവന്‍ തിരിച്ചുകിട്ടിയതിന് ഭഗവാനോട് നന്ദി പറയാണ്ട് അതുമിതും ചിന്തിച്ച് വെറുതെ..."
ഭാനുപ്രിയ ഒന്നും ഉരിയാടിയില്ല. അവള്‍ എല്ലാം കേട്ടുകൊണ്ട് അകത്തുപോയി ദീപവിളക്ക് തുടച്ചുവൃത്തിയാക്കി. ഉമ്മറക്കോലായില്‍ ദീപവുമായി പ്രത്യക്ഷപ്പെട്ടു. അമ്മായി തൊഴുതു.
അവള്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് നാമം നല്ലയീണത്തില്‍ ചൊല്ലി. അമ്പലത്തില്‍ സന്ധ്യാപ്രാര്‍ത്ഥനയുടെ സ്വരം കേള്‍ക്കുന്നുണ്ട്. തിരക്കു തുടങ്ങുന്നതിന് മുന്‍പ് നാലുമണിയ്‌ക്ക് നട തുറന്നയുടനെ അവരിരുവരും പോയി തൊഴുതു വന്നതാണ്.
ഇരുട്ട് പരന്നു തുടങ്ങി. ഒരു മോട്ടോര്‍ ബൈക്കിന്റെ ശബ്‌ദം പടിപ്പുരയുടെ സമീപം വന്നു നിലച്ചു. അവള്‍ നാമജപം നിറുത്തി നോക്കി. അമ്മായിയും അങ്ങോട്ട് ശ്രദ്ധിച്ചു.
വലിക്കുന്ന സിഗരറ്റ് പടിപ്പുരയിലിട്ട് കാലുകൊണ്ട് ചതച്ച് കയറിവരുന്നു രവിവര്‍മ്മത്തമ്പുരാന്‍! ദീപം തെളിഞ്ഞു കത്തുന്നത് കണ്ട് മുണ്ടിന്റെ മടക്ക് താഴ്‌ത്തിയിട്ട് ബഹുമാനം കാണിച്ചതായി ഭവിച്ചു.
ഭാനുപ്രിയ ശ്രദ്ധിച്ചതായി നടിക്കാതെ അകത്തേക്ക് നടന്നു. അമ്മായി സന്തോഷത്തോടെ എഴുന്നേറ്റു. അവര്‍ക്ക് തമ്പുരാനെ വലിയ ജീവനാണ്. രണ്ടു സ്ത്രീകള്‍ മാത്രം താമസിക്കുന്ന പുരയ്‌ക്ക് ഒരു കാവലും എന്തിനുമേതിനും ആണൊരുത്തന്‍ ഉണ്ടല്ലോ എന്ന് പറയുകയും ആവാലോ. അതാണ് ആ തള്ളയുടെ ചിന്ത.
ഇളകുന്ന കാലുള്ള കസേരയിലൊന്ന് അവര്‍ മാറില്‍ ഇട്ടിരുന്ന തുണിയെടുത്ത് തുടച്ച് നീക്കിയിട്ടുകൊടുത്തു. രവിവര്‍മ്മതമ്പുരാന്‍ അതിലിരുന്ന് ഒരു കാലെടുത്ത് മറ്റേതിനു മുകളില്‍ വെച്ച് ആട്ടികൊണ്ടിരുന്നു. മുഖത്ത് സന്തോഷമൊന്നുമില്ല. ആരോടോ ഉള്ള പക തെളിഞ്ഞു കാണാം.
"എന്താ തമ്പുരാന്‍ചെക്കാ കടന്നലു കുത്തിയോ മൊഖത്ത്?"
"കടന്നലാണേല്‍ മഞ്ഞളു തേച്ചാ ആക്കം കിട്ടുമായിരുന്നു. ഇതിപ്പോ മനസ്സിലല്ലേ കുത്തിയത്, ഒരു ഏമ്പോക്കി..."
അവന്‍ പല്ലിറുമ്മി ഇരുന്നു.
"ഭാനൂട്ടിയെ അധികം വെളീല് കറങ്ങാന്‍ വിടേണ്ട അമ്മായീ. വെള്ളം കുടിച്ച് ചാവാനല്ലാ, ചിലപ്പോ മാനം പോയി മരിക്കാനാവാം അവളുടെ വിധി!"
"എന്താ ഈ പറേണേ ചെക്കാ..!"
"ജീവിതത്തീ ആദ്യായിട്ട് സ്വന്തം തറവാട്ടുമുറ്റത്ത് വലിയേട്ടന്‍ എന്നെ എല്ലാരേം മുന്നീല് കൊച്ചാക്കി. ഒരു മാപ്പിള കാരണം."
"അവനെ ഈശ്വരനാ അവിടെ വരുത്തിയത്. നെഞ്ചും വിരിച്ച് നടക്കുന്ന ഒരുത്തനും ഇല്ലായിരുന്നല്ലോ അന്നേരം അവിടെ?"
രവിവര്‍മ്മതമ്പുരാന്‍ ഒന്നും മിണ്ടിയില്ല. അകത്തേക്ക് ഒളികണ്ണിട്ട് നോക്കി. ഭാനുപ്രിയ വാതിലിനപ്പുറം പെട്ടെന്ന് ഒളിച്ചത് കണ്ടു. അവള്‍ എല്ലാം കേട്ടുകൊണ്ട് നില്‍ക്കുകയായിരുന്നു. അമ്മായി ന്യായീകരിച്ചു കൊണ്ട് തുടര്‍ന്നു:
"അന്യജാതീലെ ഒരുത്തന്‍ വരേണ്ടി വന്നു ഭാനുവിനെ രക്ഷിക്കാന്‍. അതിനയാള്‍ക്ക് പൊന്നും മറ്റും കൊടുക്കുകയായിരുന്നു വേണ്ടീരുന്നത്. എന്നിട്ടതിനെ തല്ലിച്ചതച്ചുവല്ലേ?"
രവിവര്‍മ്മതമ്പുരാന്‍ ദേഷ്യത്തില്‍ എഴുന്നേറ്റ് ഒന്നും ഉരിയാടാതെ ഇറങ്ങി നടന്നു. ആ ഊക്കില്‍ കസേര മറിഞ്ഞുപോയി. അയാള്‍ ശരവേഗത്തില്‍ പടിപ്പുര കടന്ന് മറഞ്ഞു. ബുള്ളറ്റ് ബൈക്ക് സ്‌റ്റാര്‍ട്ടാക്കി ഓടിച്ചു പോയിമറയുന്നതിന്റെ ശബ്‌ദം അകന്നു ഇല്ലാതായി. മനസ്സില്‍ ചില ഗൂഢപദ്ധതികള്‍ തികട്ടിവരുന്നുണ്ടായിരുന്നു അയാളില്‍. ചിവീടുകളുടെ കലമ്പല്‍ അന്തരീക്ഷത്തില്‍ നിലയ്‌ക്കാതെയുണ്ടായിരുന്നു.
മാളികയിലെ ജനാലയിലൂടെ വെറുപ്പോടെ തമ്പുരാന്റെ പോക്കും നോക്കികൊണ്ട് ഭാനുപ്രിയ മുറിയിലേക്ക് പോയി. കോവിലകമുക്കിലെ ലൈബ്രറിയില്‍ നിന്നും ദിവസങ്ങള്‍ക്കു മുന്‍പെടുത്ത ഒരു കഥാപുസ്‌തകം എടുത്ത് വെറുതെ താളുകള്‍ മറിച്ചങ്ങനെ കിടന്നു.
താഴെ അമ്മായി റേഡിയോ ശ്രവിക്കുന്നുണ്ട്. മരത്തിന്റെ ചട്ടക്കൂടുള്ള വലിയ റേഡിയോ ആണത്. വര്‍ഷങ്ങളായിട്ടതും നാലുകെട്ടിലെ ഒരംഗമായിട്ടുണ്ട്. ഗാനവീചികള്‍ ഉയര്‍ന്നു കേള്‍ക്കായി..
"ചന്ദനപല്ലക്കില്‍ വീടുകാണാന്‍
വന്ന ഗന്ധര്‍വരാജകുമാരാ...
ഓ അപ്‌സരരാജകുമാരീ..."
ഒരു നിമിഷം കഴിഞ്ഞ്... വെളിയില്‍ നിന്നും മുറിയ്‌ക്ക് അകത്തേക്ക് പറന്നു വന്ന ഭംഗിയുള്ളൊരു ചിത്രശലഭം ശ്രീകൃഷ്‌ണപ്രതിമയിലെ മയില്‍പീലിയുടെ നെറുകയില്‍ ഒരു അലങ്കാരമായി വന്ന് ചിറക് വിടര്‍ത്തി വിശ്രമിച്ചു. ഈ ശലഭം ഇനി വല്ല ഗന്ധര്‍വകുമാരനും ആയിരിക്കുമോ, നേരത്തെ അമ്മായി കളിയാക്കിയതുപോലെ.. അതിനെ നോക്കി ഭാനുപ്രിയ കണ്ണുകളടച്ച് സുന്ദരസ്വപ്‌നത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞിരുന്നു.
നിലാവില്‍ കുളിച്ചു കിടക്കുന്ന അമ്പലവും പരിസരവും അകലെ ഒഴുകുന്ന ചാലിയാര്‍പുഴയും നിശ്ചലമായങ്ങനെ ഒരു ചിത്രം പോലെ. 'പ്രിയാനിലയ'ത്തിലെ മാളികമുറിയില്‍ അരണ്ട വെളിച്ചം ദൂരേനിന്നും ദര്‍ശിക്കുന്ന തരത്തില്‍ പ്രകാശമയമായങ്ങനെ... തൊടിയിലെ നിശാഗന്ധിച്ചെടിയിലെ പൂമൊട്ട് വിരിയാനുള്ള പുറപ്പാടിലാണ്. നനുത്ത സുഗന്ധം പരിസരത്ത് പരക്കുവാന്‍ തുടങ്ങിയിരുന്നു.
(തുടരും)
Subscribe to:
Posts (Atom)
© Copyright All rights reserved
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com