Showing posts with label ബൂലോഗം. Show all posts
Showing posts with label ബൂലോഗം. Show all posts

Sunday, 8 March 2009

ബ്ലോഗിണിയെ സന്ധിച്ച വേള!

ദുബായ് വിട്ടുവന്ന് ഇനിയെന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെ കഴിഞ്ഞുകൂടാന്‍ തുടങ്ങിയിട്ട് മാസം ഒന്ന് കഴിഞ്ഞ വേള. നാന, ചിത്രഭൂമി വാരികകള്‍ കരണ്ടുതിന്നുതീര്‍ത്ത് ഒരു ഉച്ചമയക്കത്തിന്റെ ആലസ്യത്തില്‍ മൊബൈല്‍ ഫോണ്‍ശബ്ദം കേട്ട് ഞാന്‍ ഈര്‍ഷ്യയോടെ 'ഹലോ' ചൊല്ലി.

'ഹലോ അറിയോ?' - ഒരു കിളിനാദം ആയിരുന്നു അത്.

ഇതേതാണാവോ എന്നറിയാതെ ഞാന്‍ ഉഴറിക്കിടന്നു. തലയിണ കെട്ടിപ്പുണര്‍ന്ന് മൊബൈല്‍ ചെവിയോടടുപ്പിച്ച് നാനയുടെ മുഖചിത്രത്തിലെ സുന്ദരിയാമൊരു നടിയുടെ അഴകുമേനി നോക്കി പലരേയും ഊഹിച്ചുപോയി. വല്ല പേരും പറഞ്ഞ് അവളാണോ എന്ന് ചോദിച്ച് പുലിവാല്‍ പിടിക്കേണ്ടാന്ന് കരുതി ചുമ്മാ ചിരിച്ചുകൊണ്ട് സുല്ലിട്ടു.

'ഒന്നോര്‍ത്തു നോക്ക്യേ ഏറാടാ' എന്നായി പിന്നെ ആ ചെല്ലക്കിളി.

'ഉം ഉം.. ഒരു ക്ലൂ?' എന്ന് ഞാനും.

'നാം ഓര്‍ക്കൂട്ടിലൂടെ പരിചയപ്പെട്ടതാ. പിന്നെ ഏറാടന്റെ കഥകള്‍ വായിച്ച് വിമര്‍ശിക്കാറുള്ള ഒരു ബ്ലോഗിണിയും.. മനസ്സിലായില്ലാ?'

'എന്റെ ബ്ലോഗിണീ ഇനി ക്ഷമയില്ല. പറയൂ ഭവതീടെ നാമം എന്താണ്‌?'

എന്റെ ക്ഷമ ശരിക്കും നശിച്ചു. ഉറക്കവും പോയിക്കിട്ടി. ആകെ ഉല്ലാസം പടര്‍ന്നുകയറി.

'അങ്ങനെ പേരൊന്നും ഇപ്പോ പറയാന്‍ പറ്റില്ല.'

??!

ഇനി ആരെങ്കിലും കളിപ്പീരുമായി ഇറങ്ങിയതാണോ എന്നെനിക്ക് തോന്നി. ശരിക്കും കലിപ്പും തോന്നിത്തുടങ്ങി.

'എന്റെ ഉച്ചമയക്കം കെടുത്താന്‍ തന്നെ തുനിഞ്ഞിറങ്ങിയ ബ്ലോഗിണീ, പേരു പറയാന്‍ മനസ്സില്ലാത്ത അനോണിനീ.. എന്നാ ഫോണ്‍ വെച്ചേച്ച് വല്ല പോസ്റ്റും ബ്ലോഗൂ.. ഞാന്‍ കിടന്നുറങ്ങിക്കോട്ടെ'

അതിനുത്തരമായി മധുരോദാത്തമായ കുറുകലോടെ ചിരി എന്റെ കാതില്‍ വന്നുപതിച്ചു.

'ഏറാടാ ഒരു കാര്യം ചെയ്യാവോ?'

ഓ അതാണോ. ദുബായീല്‌ പലരുടേയും പറ്റിക്കല്‍സ് കണ്ടിട്ടുണ്ട്. ഒരിക്കല്‍ എന്റെ മൊബൈലില്‍ ഒരു കിളിനാദം വന്നു. നല്ല ഇമ്പമാര്‍ന്ന കളമൊഴി. ആരോടെങ്കിലും പറയോ, പറയില്ലാലോ, എന്നാ പറയട്ടെ? എന്നൊക്കെ കൊഞ്ചിക്കുഴഞ്ഞ് ഒരു ചെല്ലക്കിളി നമ്മളെ വട്ടാക്കീട്ട് ഒടുക്കം ചോദിക്കുന്നത് എന്താന്നറിയോ? ഒരു അന്‍‌പത് പൈസ തര്വോ എന്ന്! അത് റിക്കാര്‍ഡ് ചെയ്ത മെസ്സേജ് ആയിരുന്നെന്ന് മനസ്സിലാക്കാന്‍ പലര്‍ക്കും ഒരു അബദ്ധമെങ്കിലും പിണയണം. ഞാനിപ്പഴും അതുപോലെ വല്ലതുമാവും എന്ന് കരുതി. പക്ഷെ..

'ഞാനിന്ന് വൈകിട്ട് അഞ്ചുമണിക്ക് ബീച്ച് റോഡിലെ കോഫിബീന്‍സിനു മുന്നില്‍ വരാം. ഏറാടന്‍ വരണം. അവിടെവെച്ച് സസ്പെന്‍സ് പൊളിക്കാം. എന്താ?'

'ശെരി. വന്നേക്കാം. പക്ഷെ, ഊരും പേരും അറിയാത്ത അനോണി ബ്ലോഗിണിയെ ഞാന്‍ എങ്ങനെ തിരിച്ചറിയും?'

വീണ്ടും മനം മയക്കുന്ന ചിരി മൊബൈലില്‍ കേള്‍ക്കായി.

'എന്റെ മണ്ടന്‍ ഏറാടാ, നേരില്‍ കണ്ടിട്ടില്ലേലും ഏറാടനെ എനിക്ക് കണ്ടാലറിയാലോ. അവിടെ വരൂ. ഞാന്‍ പിടിച്ചോളാം. ട്രീറ്റ് എന്റെ വക ആയിക്കോട്ടെ. ഓക്കേ?'

'ഓക്കെങ്കിലോക്കെ.'

ഫോണ്‍ കട്ടായി. ഞാന്‍ വാച്ചില്‍ നോക്കി. മൂന്നര മണി. ഇനി ഉറക്കം കിട്ടൂല. ഞാന്‍ മലര്‍ന്ന് കിടന്ന് അട്ടത്ത് നോക്കി ആലോചിച്ചു. അതാരാവും ആ ബ്ലോഗിണി? ഇഞ്ചിപ്പെണ്ണ്? ഹേയ് അല്ല. ഇഞ്ചി അമ്മാതിരി ട്രീറ്റ് ഒന്നും തരാന്‍ ആയിട്ടില്ല. കാന്താരിക്കുട്ടി? നോ. കൊച്ചുത്രേസ്യ? ഛായ്, നെവര്‍. കാണണം എന്നുണ്ടേലും ആ കത്തി സഹിക്കാന്‍ ഇനിയൊരു ജന്മം കൂടി വേണ്ടിവരുമെന്ന് അറിയാവുന്നതിനാല്‍ ഇത് കൊച്ചുത്രേസ്യ അല്ലാ. പ്രിയാ ഉണ്ണികൃഷ്ണന്‍? അവര്‍ അമേരിക്കായിലല്ലേ? കോഴിക്കോട്ട് കേന്ദ്രീകരിച്ച് ഏതാണിമ്മാതിരി അനോണി??

ഞാന്‍ എഴുന്നേറ്റ് കുളിക്കാന്‍ കയറി. കുളിയും കഴിഞ്ഞ് വസ്ത്രം മാറി ദുബായീന്ന് കൊണ്ടുവന്ന സ്പ്രേ പൂശി ഉടനെ നഗരത്തിലേക്ക് പുറപ്പെട്ടു. പതിനഞ്ചുമിനിറ്റ് ബസ്സില്‍ തൂങ്ങിക്കിടന്നാടി സിറ്റി എത്താറായപ്പോള്‍ മഴ ചാറാന്‍ തുടങ്ങി. ബസ്സില്‍ പലരും മഴയെ ശപിക്കുന്നത് കേട്ടു. എനിക്ക് ആഹ്ലാദമാണ്‌ തോന്നിയത്. ഇതുവരെ കാണാത്ത ഒരു പെണ്‍ സുഹൃത്തിനെ കാണാന്‍ പോകുന്ന സന്ദര്‍ഭത്തില്‍ മഴ വരുന്നത് സിനിമയിലും കഥകളിലും മാത്രമല്ല ജീവിതത്തിലും അതിരസകരമാണ്‌ എന്നുതോന്നി.

പാളയം ചിന്താവളപ്പില്‍ ബസ്സില്‍ നിന്നും ഞാന്‍ തോരാമഴയിലേക്ക് ചാടിയിറങ്ങി. കുട ചൂടി അലസം പോകുന്നവരെ കണ്ടപ്പോള്‍ അസൂയ തോന്നാതിരുന്നില്ല. മൊബൈല്‍ എടുത്തു നോക്കുമ്പോള്‍ നാല്‌ മിസ്സ്ഡ് കാള്‍സ്. എല്ലാം ആ ബ്ലോഗിണീടെ നമ്പര്‍സ്. ടൈം അഞ്ചുമണി കഴിഞ്ഞിരിക്കുന്നു! ഞാന്‍ മഴ നനഞ്ഞുകൊണ്ട് ഒരു ഓട്ടോയില്‍ ഓടിക്കയറി. ബ്ലോഗിണിയെ വിളിച്ച് പറഞ്ഞു. അവള്‍ അവിടെയല്ല അത്രേ. എന്നോട് അവള്‍ നില്‍ക്കുന്ന ഇടം പറഞ്ഞുതന്നു. ഓട്ടോ അങ്ങോട്ട് പാഞ്ഞു.

'അല്ലാ ബ്ലോഗിണീ. അവിടെ നില്‍ക്കുന്നോരുടെ കൂട്ടത്തില്‍ ഞാനെങ്ങനെ നിന്നെ കണ്ടുപിടിക്കും?'

'വെളുത്ത ചിരിദാറണിഞ്ഞ് നീലക്കുട പിടിച്ച് ഞാനിവിടെ നില്‍പ്പുണ്ട്. മഴ കാരണം ഇവിടെ നില്‍ക്കുന്നതാ. വേഗം വരില്ലേ?'

ഓട്ടോ മിഠായ് തെരുവിലൂടെ വെള്ളം തെറുപ്പിച്ച് മഴയത്ത് ആടിയുലഞ്ഞോടി. എന്റെ മനം തുള്ളിത്തുളുമ്പി. ഇതുവരെ കാണാത്ത ഓര്‍ക്കൂട്ടിലെ ബ്ലോഗിണിയെ സന്ധിക്കുവാന്‍ പോകുന്നേരം മഴയുടെ നൃത്തം നിറുത്താതെ തുടരട്ടെ എന്നാശിച്ചു.

(ശേഷം ഭാഗം ഉടനെ../)

Saturday, 24 January 2009

കെ.കെ.കുറുപ്പിന്റെ കുടിനിന്നോ?

അങ്ങനെ കെ.കെ.കുറുപ്പ് ഡോ.അരുണാചലത്തിന്റെ വിശിഷ്‌ട അന്തേവാസി പേഷ്യന്റായി അവിടെ താമസമാരംഭിച്ചു.

ഡോ.അരുണാചലം ആദ്യദിവസം മുറിയിലെത്തി കെ.കെ.കുവിന്റെ നാഡി തപ്പിനോക്കി പരിശോധിച്ച് ചില ടോണിക്കുകള്‍ വരുത്തിച്ച് കൊടുത്തു. ഓരോ ടോണിക്കിനും ഓരോ ബ്രാന്‍ഡിന്‍ ടേസ്റ്റ് ആയതിനാല്‍ വെള്ളം കൂട്ടാതെ ഒറ്റവലിക്ക് കെ.കെ.കു ഫിനിഷാക്കി. കൂടെ കൊറിക്കാന്‍ ചില വിറ്റാമിന്‍ ഗുളികകള്‍ ഒരു പ്ലേറ്റില്‍ നഴ്സ് സൂസി റെഡിയാക്കി വെച്ചിരുന്നു.

പീനട്ട്സ് പോലെ കറുകുറു ആയി കെ.കെ.കുറുപ്പ് അവയെ പല്ലുകൊണ്ട് പെരുമാറി വരുന്നവഴിക്ക് കൊണ്ടുവന്ന വീക്കിലികള്‍, പുസ്തകങ്ങള്‍ നിരത്തിയിട്ട് വായിക്കാനെടുത്തെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. നഴ്സ് സൂസി അവയ്ക്കുമേല്‍ ഒരു നിഴലായി പതിയുന്നു!

ഒരുവേള നഴ്സ് സൂസി ചോദിച്ചു: 'സാര്‍ സാഹിത്യകാരന്‍ ആണല്ലേ?'

'യയാ'

'സാര്‍ ഷാര്‍ജേന്ന് നേരെ ഇങ്ങോട്ട് പോന്ന് കൂടിയത് വീട്ടുകാര്‍ അറിയത്തില്ലേ?'

വിറ്റാമിന്‍ ഗുളികാസ് കറുമുറു തിന്നുന്നത് സ്റ്റോപ്പാക്കി ഉണ്ടക്കണ്ണാല്‍ നോക്കീട്ട് കെ.കെ.കുറുപ്പ് കിടക്കയില്‍ ഒന്നു നിവര്‍ന്നിരുന്നു.

'സൂസീ ആയിട്ടിനി എന്റെ വീട്ടുകാരെ ഇന്‍ഫോ ചെയ്യേണ്ട. ഞാന്‍ കുടി നിറുത്തീട്ടേ ഇനി എന്റെ കുടിയില്‍ കാലു കുത്തൂ..!'

സൂസി മധുരതരമായി മന്ദഹസിച്ചു മുറിയില്‍ പരിമണം പരത്തി സാന്നിധ്യമറിയിച്ചുനിന്നു.

'എനിക്ക് കഥകള്‍ ഇഷ്‌ടമാണ്‌. സാര്‍ എഴുതിയ കഥകളില്‍ ഏതെങ്കിലുമൊന്ന് എനിക്ക് തരാവോ?'

കെ.കെ.കുറുപ്പ് ഉന്മേഷവാനായി കട്ടിലിനടിയിലെ ട്രാവല്‍ ബാഗ് കുനിഞ്ഞെടുത്ത് തുറന്ന് തന്റെ വിശ്വവിഖ്യാതമാവാന്‍ മോഹിച്ച ആദ്യപുസ്തകം ഒരു കോപ്പി വെളിയിലെടുത്ത് ആദ്യപേജില്‍ ഒരൊപ്പ് പതിച്ച് സൂസിക്ക് കൊടുത്തു.

സൂസി അത് തിരിച്ചും മറിച്ചും നോക്കിയിട്ട് ചോദിച്ചു:

'ഇത് പ്രണയമാണോ അതോ കടിച്ചാപൊട്ടാ കഥയോ?'

കെ.കെ.കുറുപ്പ് കിടക്കയില്‍ ഇരുന്നാടി കൗതുകമോടെ ചൊല്ലി:

'ഇതില്‍ പ്രണയമൂര്‍ദ്ധന്യാവസ്ഥ അതിന്‍ ഉത്തുംഗപഥത്തില്‍ കൊടുമ്പിരികൊള്ളും വിധം ചാലിച്ച് പച്ചയായി എഴുതിയിട്ടുണ്ട്. അതുകൊണ്ട് സൂസി തനിച്ചിരിക്കുമ്പൊള്‍ മാത്രമേ ഇക്കഥ വായിക്കാവൂ. എന്നാലേ രസം കിട്ടൂ.'

സൂസി ഒന്ന് മൂളികൊണ്ട് ഇനി നിന്നാല്‍ ശരിയാവില്ലെന്ന പോലെ പിന്നെ വരാം എന്നറിയിച്ച് അവിടെ നിന്നിറങ്ങി.

അങ്ങിനെ ദിനങ്ങള്‍ കഴിഞ്ഞുപോയി. ബ്രാന്‍ഡുകളെ വെല്ലുന്ന ടോണിക്കുകള്‍ കാലിയാക്കി വിറ്റാമിന്‍ ഗുളികാസ് കടിച്ചു കൊറിച്ചകത്താക്കി ആ പ്രവാസി കഥാകാരന്‍ അരുണാചലം ക്ലിനിക്കില്‍ അന്തേവാസിയായി തുടര്‍ന്നു. മറ്റ് ചില കുടിയന്‍ അന്തേവാസികള്‍ അപ്പുറത്തെ ചില മുറികളിലുണ്ട്, അവര്‍ക്കൊപ്പം അവരവരുടെ ഭാര്യമാരോ, അമ്മമാരോ കൂട്ടിനുണ്ട്. ഇവിടെ ഈ മുറിയില്‍ തനിക്ക് സ്വന്തക്കാര്‍ ഇല്ലെങ്കിലും കൂട്ടിന്‌ സൂസി ഉണ്ടല്ലോ എന്നൊരാശ്വാസം കുറുപ്പിനു ചിലനേരം ആനന്ദമുളവാക്കി. അതും തന്റെ പുതിയ ഒരാരാധിക!

എന്നും രണ്ട് നേരം കിളവന്‍ ഡോ.അരുണാചലം വരും ചെക്കപ്പ് ചെയ്യും പുതിയ മരുന്നുകളും കൊറിക്കാന്‍ ചില നട്ട്സ് ഗുളികാസും കുറിച്ചിട്ട് പോകും. സൂസി വരുന്നതിന്‌ കണക്കില്ല. അവള്‍ കൊണ്ടുവരുന്ന ബില്ലിലെ കണക്കിനും ഒരു കണക്കുമില്ല! എന്നാലെന്ത്, സൂസി ഒരു നഴസ് മാത്രമല്ലല്ലോ, വിലമതിക്കാനാവാത്ത പരിചാരികയും തന്റെ ഒരാരാധികയുമല്ലേ..

നല്ലൊരു ഹോളിഡേ ആസ്വദിച്ച കെ.കെ.കുറുപ്പ് ആ മുറിയിലിരുന്ന് തന്റെ ലാപ്പ്‌ടോപ്പില്‍ വരമൊഴിയിലൂടെ കിടിലന്‍ നവകഥ ജനിപ്പിച്ചു കഴിഞ്ഞിരുന്നു. അതിന്‌ നിദാനമായത് നഴ്സ് സൂസി ആയതിനാല്‍ ആ കഥ സൂസിക്ക് ഡെഡിക്കേറ്റ് ചെയ്യാനും മറന്നില്ല.

കഥ കഴിഞ്ഞപ്പോള്‍ സൂസിക്ക് വായിച്ചുകൊടുക്കാനും കുറുപ്പ് മറന്നില്ല. അവള്‍ ചില മാറ്റങ്ങളൊക്കെ മടിച്ചുകൊണ്ട് അറിയിച്ചപ്രകാരം മാറ്റപ്പെടുത്തി. സൂസിക്കും ഈ വിദ്യ പഠിക്കാന്‍ മോഹം അറിയിച്ചപ്പോള്‍ അവളുടെ നീണ്ടവിരലുകള്‍ മൃദുവായി പിടിച്ച് തന്റെ ലാപ്പ്ടോപ്പ് കീബോര്‍ഡിലൂടെ ഒഴുകിനടത്തിച്ച് കുറുപ്പ് ആദ്യാക്ഷരി പറഞ്ഞുകൊടുത്തു. അവര്‍ വരമൊഴിയിലൂടെ കൂടുതല്‍ തൊട്ടുരുമ്മി ഇരുന്ന് മണിക്കൂറുകള്‍ പോയതറിയാതെ ഇരുന്നു.

ഈ വരമൊഴി ട്യൂഷന്‍ അരങ്ങേറിയത് ഡോ.അരുണാചലം ഉച്ചമയക്കത്തിനു പോകുന്ന ഉച്ച തിരിഞ്ഞ രണ്ട് മണിക്കൂറ് നേരമായിരുന്നു. കുറുപ്പ് അങ്ങിനെ എല്ലാ ബ്രാന്‍ഡുകളും പാടേ മറന്നു കഴിഞ്ഞു. ചിലനേരം ടോണിക്കുകള്‍ പോലും വിസ്മരിക്കപ്പെട്ട് ഫുള്‍ ബോട്ടിലായി മേശമേല്‍ ഇരുന്നു. സൂസി മാത്രമായിരുന്നു ബെസ്റ്റ് മെഡിസിന്‍!

ഒടുവില്‍ സൂസിയും വരമൊഴിയില്‍ അഗ്രഗണ്യയായിമാറി. ഡോക്ടര്‍ ഇല്ലാത്ത നേരം ക്ലിനിക്കിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ചുളുവില്‍ തന്റെ എല്ലാമെല്ലാമായ സാഹിത്യകാരന്‌ ഉപയോഗിക്കാന്‍ സജ്ജമാക്കി സൂസി ഗുരുദക്ഷിണ ചെയ്തു. അതിലൂടെ കെ.കെ.കുറുപ്പ് തന്റെ സൂസിക്കഥ ബ്ലോഗില്‍ പോസ്റ്റി. സൂസിക്കും ബ്ലോഗാന്‍ ബാലപാഠം കാതില്‍ മന്ത്രിച്ചുകൊടുത്തു. അവളും ബ്ലോഗാന്‍ കൊതിയോടെ അത് ശ്രവിച്ച് ഇരുന്നു. അങ്ങിനെ അവര്‍ ഇരുവരും ബ്ലോഗി ബ്ലോഗി നേരം പോയതറിയാതെ മുറിയില്‍ കഴിഞ്ഞു. ബ്ലോഗുലകത്തിലൂടെ സൂസിയുടെ കൈപിടിച്ച് കുറുപ്പ് പലയിടത്തും ആടിപ്പാടി നടന്നു.

സൂസിയുടെ ബ്ലോഗാരംഭം ആരുമറിയാതെ കെ.കെ.കു ഉല്‍ഘാടിച്ചു. ആദ്യപോസ്റ്റ് സൂസിക്കുവേണ്ടി അവള്‍ പറഞ്ഞുകൊടുത്ത പ്രകാരം ഇട്ടതിന്‌ ആദ്യകമന്റ് ചാര്‍ത്തിയും കൊടുത്തു. 'ഒരു നഴ്സിന്റെ രാവുകള്‍' എന്ന തലക്കെട്ടായിരുന്നു സൂസിസ് ബ്ലോഗിന്‌ ചാര്‍ത്തിക്കൊടുത്തത്.

പക്ഷെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അവര്‍ ഇങ്ങനെ ബ്ലോഗിക്കൊണ്ടിരുന്ന ഒരു ഉച്ചനേരത്ത് അത് സംഭവിച്ചു!

ഡോ.അരുണാചലം ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ മുറിയില്‍ കയറിവന്നു. അവര്‍ ബ്ലോഗല്‍ നിറുത്തി ഞെട്ടി പിന്മാറി. സൂസി ചമ്മലോടെ മേശമേലേ ഗുളികകള്‍ എണ്ണിനോക്കുന്ന പോലെ നിന്നു. കുറുപ്പ് ലാപ്പ്ടോപ്പ് മടക്കിവെച്ചു.

ഡോ.അരുണാചലം ഒന്നുമറിയാത്ത പോലെ ഭവിച്ച് സീരിയസ്സായി കുറുപ്പിനെ നോക്കി.

'മിസ്റ്റര്‍ കെ.കെ.കു, താങ്കള്‍ തണ്ണി മറന്തിറുക്ക്. ഇനി തണ്ണിയേ ഉങ്കള്‍ക്ക് അലര്‍ജിയാവുത്. ആനാല്‍ ഉങ്കള്‍ടെ ട്രീറ്റ്മെന്റ് ഫിനിഷാച്ച്.'

'ഡോ! യെന്നാ ശൊന്നത്? ഇല്ലൈ, എനക്ക് കുടി മറക്കാന്‍ തോന്നാത്. കൊഞ്ചം ദിനംസ് ഒന്ന് ചെക്കപ്പ് ചെയ്യണം ഡോക്ടര്‍?'

'എന്ന പഠിപ്പിക്കാത് കെ.കെ.കു. നാന്‍ ശൊന്നത് ശൊന്നതുതാന്‍. ആ സൂസീ ബില്ല് എല്ലാമേ ചെക്ക് ചെയ്ത് എത്രയാച്ച് എന്ന് കാല്‍ക്കുലേറ്റ് ചെയ്ത് സെറ്റില്‍ ചെയ്‌വാന്‍ ശീഘ്രം നോക്ക്, പോങ്കോ?'

'ശെരി സാര്‍' സൂസി വേഗം മുറിയില്‍ നിന്നിറങ്ങി. വാതിലിനടുത്തെത്തി ഒന്നൂടെ തന്റെ ബ്ലോഗ് നാഥനെ കടാക്ഷയേറ് വെച്ചുകൊടുത്തു.

കെ.കെ.കുറുപ്പ് വിഷാദമൂകനായിരുന്നു. വൈകുന്നേരം എല്ലാ സ്ഥാവക ജംഗമ വസ്തുക്കളുമായി അദ്ധേഹം മുറിവിട്ടിറങ്ങി. ഡോ.അരുണാചലം തന്റെ കാറില്‍ ടൗണില്‍ കൊണ്ടുവിടാന്‍ തയ്യാറായി. കുറുപ്പിന്റെ ഉണ്ടക്കണ്ണുകള്‍ ക്ലിനിക്കിലും പരിസരത്തും എല്ലാം പരതിയോടി നടന്നു. സൂസിയെവിടെ?

'സൂസിയെ സ്ഥലം മാറ്റി വിട്ടു. ഇങ്കെ നഴ്സ് തങ്കമ്മ ചാര്‍ജ്ജെടുത്തു.'

കുറുപ്പ് ഞെട്ടിപ്പോയി. താന്‍ മനസ്സില്‍ ചോദിച്ചത് അറിഞ്ഞപോലെ ഡോക്ടര്‍ അരുണാചലം പറഞ്ഞത് കേട്ട് ഒന്നൂടെ ഞെട്ടി. അപ്പോള്‍ ഒന്ന് ചുമച്ചുകൊണ്ട് കറുത്തിരുണ്ട നഴ്സ് തങ്കമ്മ ഒരു ട്രേയില്‍ മരുന്നുമായി ഒരു മുറിയില്‍ നിന്നിറങ്ങിവരുന്നു. പിന്നെ കുറുപ്പ് ഒന്നാശ്വസിച്ചു. ഹൊ! ഐയാം ലക്കി. ഞാന്‍ അഡിമിറ്റായ ഇത്രേം ദിവസങ്ങള്‍ ഈ കറുത്ത തങ്കമ്മ ആയിരുന്നെങ്കിലോ?! താന്‍ ഓടിരക്ഷപ്പെട്ടേനേം.

ഡോക്ടര്‍ അരുണാചലം കാറോടിച്ചു. സൈഡ് സീറ്റില്‍ കെ.കെ.കുറുപ്പും.

'ഡോക്ടര്‍ ഇപ്പോഴും എന്റെ ആരോഗ്യസ്ഥിതിയെ പറ്റി പറഞ്ഞില്ല?'

'ഡോ, യാര്‍ ശൊന്നത് ഉങ്കള്‍ ഉടമ്പ് മോശമെന്ന്? ഉങ്കള്‍ക്ക് ഒന്നുമേയില്ലൈ. ഉങ്കള്‍ടെ കിഡ്നി, ലിവര്‍, ഹാര്‍ട്ട് എല്ലാം ഗുഡ് കണ്ടീഷന്‍ തന്നൈ!
യൂ ആര്‍ ഹെല്‍ത്തി, പെര്‍‌ഫെക്റ്റ് തന്നെ.
ഇനി കുടി പറ്റെ നിറുത്താനൊന്നും നാന്‍ അഡ്‌വൈസ് ചെയ്യില്ല.
കുറുപ്പിന്‌ വേണേച്ചാല്‍ കുടിക്കാം, ലിമിറ്റ് വിടാത് കുടിക്കണം. ഓക്കെ?'

കുറുപ്പ് അന്തം വിട്ട് ആഹ്ലാദചിത്തനായി ഡോക്ടറെ കെട്ടിപ്പിടിച്ചു. ഡ്രൈവ് ചെയ്യുന്ന ഡോ.അരുണാചലത്തിന്റെ കണ്‍‌ട്രോള്‍ ഒന്ന് തെറ്റി തെറ്റിയില്ലാന്നായി. കാറ് റോഡിലൂടെ വളഞ്ഞുപുളഞ്ഞ് പിന്നെ ലെവലായി ഓരം ചേര്‍ന്ന് മുന്നോട്ട് ഓടി.

കുറുപ്പ് സന്തോഷം കൊണ്ട് തുള്ളിച്ചാടി പലവിധ സ്വരങ്ങളും ഉച്ചത്തില്‍ ഉണ്ടാക്കി വഴിയോരത്തൂടെ പോകുന്നവരെ കൈവീശി ഇരുന്നു. അപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു.

'ബാ‌ര്‍‌ര്‍‌ര്‍‌'

'വണ്ടി നിറുത്തിക്കേ.' അരുണാചലം വണ്ടി നിറുത്തി. ഏറെ നിര്‍ബന്ധിച്ച് അദ്ധേഹത്തെ കെ.കെ.കുറുപ്പ് പിടിച്ചുവലിച്ച് ബാറിലേക്ക് കൊണ്ടുപോയി.

'കടവുളൈ, നാന്‍ കുടി എന്നേ നിറുത്തി. ഇനി തൊടാത്. വിടുങ്കോ.'

കുറുപ്പ് അതൊന്നും കേള്‍ക്കാതെ ഡോ.അരുണാചലത്തെ വലിച്ചുകൊണ്ട് ഒരു ഇരുണ്ട കോണിലിരുത്തി.

'ഡോ ഒന്നു ഉരിയാടാത്. ഇത് എന്റെ ഒരു സന്തോഷത്തിന്‌. ഒരു പെഗ്ഗ് മാത്രം കഴിക്കണം പ്ലീസ്.'

ഡോ ഒന്നും ഉരിയാടിയില്ല. ഇരുണ്ടകോണില്‍ ഇരുന്ന് ബാറിലെ ബഹളം ശ്രദ്ധിച്ച് ചുറ്റും നോക്കി കൂനിക്കൂടിയിരുന്നു. കുറുപ്പ് തന്റെ മൊബൈലില്‍ ആരെയൊക്കെയോ വിളിക്കുന്നു.

'അതേഡേയ്, ഞാന്‍ തന്നെ. ഇപ്പോ നാട്ടിലുണ്ട്. ഉടനെ തിരിച്ചുപോകും. നീ വാടാ. ഇവിടെ ഹൈനസ്സ് ബാറിലുണ്ട്. ഉടനെത്തണംട്ടാ.'

ഇതേ ഡയലോഗ് പത്തുപേരോട് മാലപ്പടക്കം പോലെ പറഞ്ഞ് ബെയറോട് പല ബ്രാന്‍ഡുകള്‍ ഓര്‍ഡറിട്ടു. കൂടെ കൊറിക്കാന്‍ ഓയില്‍ പീനട്ട്സും ബീഫ് ചില്ലിയുമെല്ലാം..

ആദ്യം ഒരു ലാര്‍ജും ഒരു സ്മോളും വന്നു. നിര്‍ബന്ധിക്കാന്‍ തുനിയുന്നേനും മുന്‍പേ ഡോ.അരുണാചലം സ്മോള്‍ ഫിനിഷാക്കി ചിറി തുടച്ചു. കുറുപ്പ് ആഹാ കൊള്ളാല്ലോ എന്ന ഭാവത്തിലിരുന്ന് ലാര്‍ജടിച്ചു. കുറച്ചുകഴിഞ്ഞ് പലപ്പോഴായി പത്തു പേര്‍ അവിടെയെത്തി. എല്ലാം കുറുപ്പിന്റെ ഉറ്റസുഹൃത്തുക്കള്‍. അവരെല്ലാരും ഒരു വലിയ കാബിനിലേക്ക് ഷിഫ്റ്റായി.

അങ്ങിനെ വലിയൊരു മദ്യസദ്യ അരങ്ങേറി. കുപ്പികള്‍ പലതും കാലിയായികൊണ്ടിരുന്നു. മദ്യം വിട്ട ഡോക്ടര്‍ എത്രയകത്താക്കിയെന്നറിയില്ല. മദ്യവിമുക്തിക്ക് വേണ്ടി വന്ന രോഗി എത്ര ഫിനിഷാക്കിയെന്നും ആരുമറിഞ്ഞില്ല. ഇതൊന്നും അറിയാത്ത പത്തു ചെങ്ങാതിമാര്‍ എത്രയോ കുപ്പികള്‍ കാലിയാക്കി പാട്ടും കൂത്തുമായി ഇരുന്നു.

വലിയൊരു ബില്ല് ടിപ്പോടെ കൊടുത്ത് കുറുപ്പ് നേരെ തന്റെ വീട്ടിലേക്ക് ടാക്സിപിടിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് ഏറെ ഉല്ലാസവാനായി ഷാര്‍ജാ ഫ്ലൈറ്റില്‍ കുടുച്ചുല്ലസിച്ച് വാനത്തിലൂടെ കെ.കെ.കുറുപ്പ് പറന്നു.

ഇപ്പോള്‍ ഡോ.അരുണാചലം ക്ലിനിക്കില്‍ വരുമ്പോള്‍ വല്ലാത്ത മദ്യനാറ്റം പരക്കുന്നുവെന്നും എന്നും ഉച്ചതിരിഞ്ഞുള്ള മയക്കം നിറുത്തി പകരം ബാറിലിരുന്ന് മദ്യം നുണയാറാണ്‌ പതിവെന്നും നാട്ടില്‍ ശ്രുതി!

(തീര്‍ന്നു.)

Monday, 26 May 2008

പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌ അച്ചടിക്കുന്ന ചരിതങ്ങള്‍

'ഏറനാടന്‍ ചരിതങ്ങള്‍' പുസ്‌തകമാക്കപ്പെടുമ്പോള്‍ അതില്‍ വരുന്ന കഥകള്‍ (പോസ്റ്റുകള്‍) ഏതെന്നത്‌ ഈയ്യിടെ പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌ അറിയിച്ചു. ഈ വിശേഷം സന്തോഷപൂര്‍വം നിങ്ങളോടൊപ്പം പങ്കുവെയ്‌ക്കട്ടെ.

* വല്യാപ്പ (എന്റെ ആദ്യത്തെ പോസ്റ്റ്!)

* ഖബറിടത്തില്‍

* സ്വര്‍ഗയാത്ര

* ഒരോണക്കുറിപ്പ്‌

* അതിഥി ദേവോ ഭവ

* എന്നാലുമെന്റെ അമ്മായീ

* ഉമ്മുമായുടെ നോമ്പുസല്‍ക്കാരം

* കുഞ്ഞാവയും കൂട്ടുകാരനും

* ജീവിതത്തിലെ ഒരു രസച്ചീന്ത്‌

* ഒരു തേങ്ങയും ചില പൊല്ലാപ്പുകളും

* നാട്ടിലെ രണ്ടു കഴുതകള്‍

* നാടുവിട്ടവന്‍ കത്തും കൊണ്ടുവന്നു

* എവറെസ്റ്റിലെ രാമായണം കിളിച്ചൊല്ല്‌

എല്ലാ പോസ്റ്റുകളും പുസ്തകത്തില്‍ ആക്കണമെന്ന് ആശ ഇല്ലാഞ്ഞിട്ടല്ല; അനുനയപൂര്‍വം പൂര്‍ണ്ണാ പ്രസാധകര്‍ പൂര്‍ണ്ണമായും പിന്നെ പരിഗണിച്ചോളാം എന്നൊരു ചിരിയിലൊതുക്കി! ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബൂലോഗത്തിനു വെളിയിലുള്ള വായനക്കാര്‍ക്കും ഇവ ലഭ്യമാകും.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com