Monday 29 July 2024

അസ്മാബിയുടെ ഗർഭം!

കാലം 1989.

ചീനിക്കുഴി ഹമീദ് ഹാജി, നാരോത്ത്കാവ് എന്ന നാട്ടിൽ എല്ലാവരും ബഹുമാനിക്കുന്ന വ്യക്തിയും പള്ളി കമ്മിറ്റി പ്രസിഡന്റ് കൂടിയാണ്.

വയസ്സ് അൻപത്തിയഞ്ചു ആയിട്ടുണ്ട്. കുറേ വർഷങ്ങളായി ഗൾഫിൽ ആയിരുന്നു. ഭാര്യ അലീമയും മൂന്ന് ആണ്കുട്ടികളും ആയി സമാധാന ജീവിതം..

മുപ്പത്‌ കിലോമീറ്റർ അകലെ മൂന്നര ഏക്കർ റബ്ബർ തോട്ടമുണ്ട്. എല്ലാ ഞായറാഴ്ചയും രാവിലെ ബസ്സിൽ അവിടെ പോവും. പണിക്കാരെ നോക്കലും കൂലി കൊടുക്കലും ഒക്കെ കഴിഞ്ഞ് വൈകുന്നേരം വീട്ടിലെത്തും. തോട്ടത്തിന്റെ ഒരരികിൽ റബ്ബർ ഷീറ്റ് ഷെഡ് ഉണ്ട്. അതിലാണ് ഷീറ്റ് അടിക്കുന്ന യന്ത്രങ്ങൾ ഉള്ളത്.

ഒരു അതിരിൽ ഒരു കുടുംബം താമസിക്കുന്നുണ്ട്. പണ്ട്, ഹമീദ് ഹാജിയുടെ ഉപ്പാന്റെ കാളവണ്ടിക്കാരൻ പരേതനായ അബുവിന്റെ പ്രായമായ ഭാര്യയും പത്തൊൻപത് വയസ്സുള്ള മകൾ അസ്മാബിയും ആണ് അവിടെ ഉള്ളത്.

അസ്മാബി ആണ് റബ്ബർ പാൽ ഷീറ്റ് ആക്കുന്നത്. ടാപ്പിംഗ് തൊഴിലാളികൾ രണ്ട് പേർ കൊണ്ടുവരുന്ന റബ്ബർ പാൽ സൂക്ഷിച്ച് വെച്ച് ഷീറ്റ് ആക്കുന്നത് അസ്മാബി എന്ന ഇരുനിറമുള്ള യുവതിയാണ്.

തന്റെ ഉപ്പാന്റെ കാളവണ്ടിക്കാരന്റെ മകൾ എന്നത് കണക്കിലെടുത്തു അസ്മാബിക്ക് കൂലിക്ക് പുറമേ സാമ്പത്തിക സഹായം ഹമീദ് ഹാജി നൽകിയിരുന്നു. അവൾക്ക് പുറംവേദന ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവളേയും ഉമ്മയെയും കൂട്ടി ഒരിക്കൽ കോഴിക്കോട് ഏതോ വൈദ്യരെ കാണിക്കാൻ കൊണ്ടുപോയിരുന്നു ഹമീദ് ഹാജി. ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ വരുമ്പോൾ ഹമീദ് ഹാജി അസ്മാബിയെ തന്റെ മകൻ സജീറിന്റെ ഒപ്പം നാട്ടിലെ തുണിപ്പീടിക നടത്തുന്ന അബ്ദു ഹാജിയുടെ അടുത്തേക്ക് ഇഷ്ടമുള്ള ബ്ലൗസും പാവാടയ്ക്കും ഉള്ളത് എടുക്കാൻ വിടുമായിരുന്നു. 

സജീറിന്റെ കൂടെ നിരത്തിലൂടെ നടന്ന് പോവുന്ന അസ്മാബിയെ നോക്കി സജീറിന്റെ കൂട്ടുകാർ കളിയാക്കി ചിരിക്കുന്നത് കണ്ടില്ലെന്ന് നടിച്ച് സജീർ നടത്തത്തിന്റെ വേഗം കൂട്ടും. 

അബ്ദു ഹാജിയുടെ തുണിഷോപ്പിൽ നിന്നും രണ്ട് സെറ്റ് ബ്ലൗസ്, പാവാട കട്ട്പീസ് തിരഞ്ഞെടുത്തത് നോക്കി നിൽക്കുന്ന സജീറിനോട് "നിനക്ക് ഷർട്ട്, പാന്റ് തുണി വേണ്ടേ?" എന്ന് അബ്ദുഹാജി ചോദിച്ചപ്പോൾ അവൻ ഇപ്പോ വേണ്ട, ഉപ്പാനോട് ചോദിച്ച് പിന്നെ വരാ എന്ന് പറഞ്ഞു ഒഴിഞ്ഞുമാറും.

"നാട്ടിൽ നല്ല തയ്യൽക്കാരൻ ഉണ്ട്, എന്നെയൊന്ന് ബസ്സ് കേറ്റി വിടൂ" അസ്മാബി പറഞ്ഞത് കേട്ട് "തുണിയുടെ പൈസ ഉപ്പ തരും" എന്ന് സജീർ അബ്ദു ഹാജിയോട് പറഞ്ഞ് ബസ്സ് സ്റ്റാന്റിലേക്ക് നടന്നു. അവളെ ബസ്സ് കേറ്റി വിട്ടിട്ട് സജീർ വീട്ടിലെത്തി.

എല്ലാ ഞായറാഴ്ചയും ഹമീദ് ഹാജി റബ്ബർ തോട്ടത്തിൽ മുടങ്ങാതെ പോയി വന്നു. മാസങ്ങൾ കഴിഞ്ഞ് ഒരു ദിവസം അസ്മാബിയുടെ നാട്ടുകാർ അഞ്ചാറു പേർ ഹമീദ് ഹാജിയുടെ വീട്ടിലെത്തി.

വന്നവരോട് എന്താ കാര്യം എന്ന് ചോദിച്ച് സിറ്റിംഗ് റൂമിൽ ഇരിക്കാൻ പറഞ്ഞു.

വന്നവരിൽ ഒരാൾ കാര്യം പറഞ്ഞു.

അസ്മാബി ഗർഭിണി ആണ്.

"അതിന്? നിങ്ങൾ എല്ലാവരും കൂടി എന്തിനാ ഇങ്ങോട്ട് വന്നത്?"

ഹമീദ് ഹാജി ചോദിച്ചു.

അന്നേരം സജീറും രണ്ട് അനുജന്മാരും അടുക്കളയിൽ വന്നവർക്ക് ചായ ഉണ്ടാക്കുന്ന ഉമ്മ അലീമയോട് കാര്യം പറഞ്ഞു, അസ്മാബി ഗർഭിണിയായ വിവരം. അലീമ സിറ്റിംഗ് റൂമിൽ ഇരിക്കുന്ന ആളുകളെ നോക്കി പറഞ്ഞു

"ആരോ ഉണ്ടാക്കിയ ഗർഭത്തിന്റെ ഉത്തരവാദി എന്റെ ഭർത്താവ് അല്ല. വെറുതെ നുണ പറയാൻ നോക്കണ്ട"

"ഹമീദ് ഹാജി എല്ലാ ഞായറാഴ്ചയും അവിടെ വരാറുണ്ടല്ലോ. റബ്ബർ ഷീറ്റ് അടിക്കുന്നത് അസ്മാബിയാണ്. ഉച്ചഭക്ഷണം കഴിക്കുന്നതും ഓളെ വീട്ടിൽ നിന്നാണ്. ഓള് ഉടുക്കുന്ന വസ്ത്രങ്ങൾ ഹമീദ് ഹാജി വാങ്ങിക്കൊടുത്തത് ആണ്.

അപ്പോ ഓളെ ഗർഭത്തിന്റെ ഉത്തരവാദി വേറെ ആരാ? ഞങ്ങളാരും അല്ല"

"എന്നിട്ട് അസ്മാബി ഹമീദ് ഹാജിയുടെ പേര് പറഞ്ഞോ? ഇല്ലല്ലോ?" അലീമ ചോദിച്ചത് കേട്ട് വന്നവർ "അത് പിന്നെ, ഇത് പിന്നെ" എന്നിങ്ങനെ ബ ബ്ബ ഭ അടിച്ചു.

"ഇതിനൊരു പരിഹാരം കണ്ടിട്ടേ ഞങ്ങൾ നാട്ടുകാർ പോവുകയുള്ളൂ" വന്നവരിൽ ഒരാൾ പറഞ്ഞു.

ഹമീദ് ഹാജി എണീറ്റ് കൂട്ടത്തിലെ ഒരാളെ ആംഗ്യത്തിൽ വിളിച്ച് മുറ്റത്ത് ഇറങ്ങി.

ഹമീദ് ഹാജി അയാളോട് സ്വകാര്യമായി ചോദിച്ചു

"എല്ലാ എന്താ നിങ്ങളുടെ ഉദ്ദേശ്യം? എന്താ നിങ്ങൾക്ക് വേണ്ടത്. അത് പറ"

അയാൾ ഒരു മിനിറ്റ് എന്നും പറഞ്ഞ് അകത്തേക്ക് പോയി കൂട്ടുകാരോട് രഹസ്യ ചർച്ചയായി. എന്നിട്ട് ഹമീദ് ഹാജിയുടെ അടുത്തെത്തി പറഞ്ഞു.

"ഞങ്ങൾക്ക് ഒരു മുപ്പതിനായിരം തന്നാൽ അസ്മാബിയുടെ ഗർഭം വേറൊരാളെ തലയിൽ വെക്കാം. എന്താച്ചാൽ ഇപ്പോ അഭിപ്രായം പറയണം"

ഹമീദ് ഹാജി ഞെട്ടിയില്ല. കൂൾ ആയി പറഞ്ഞു "ശെരി, നിങ്ങൾ ഇവിടെ ഇരിക്ക്. ഞാൻ ബാങ്കിൽ പോയി കാശ് എടുത്ത് വരാം."

കേട്ടയാൾ സന്തോഷത്തോടെ ആയിക്കോട്ടെ എന്നും പറഞ്ഞു സിറ്റിംഗ് റൂമിൽ പോയി കൂട്ടുകാരോട് ഒപ്പം ഇരുന്നു.

"എന്റെ ഭർത്താവ് ഒരു പെണ്ണിനെ പോലും നോക്കാത്ത പടച്ചോനെ പേടിയുള്ള ആളാണ്" അലീമ അവരോട് പറഞ്ഞു.

"അതിന് ഹമീദ് ഹാജി ആരേയും പീഡിപ്പിച്ചു എന്ന് ഞങ്ങൾ പറഞ്ഞില്ലല്ലോ. കല്യാണം കഴിയാത്ത അസ്മാബി ഗർഭിണിയായ സത്യം പറഞ്ഞു. അതിന് ഉത്തരവാദി വേറെ ആരാ?"

അന്നേരം ഹമീദ് ഹാജി പോലീസ് സ്റ്റേഷനിൽ എത്തി എസ്. ഐ യോട് സംഗതി അറിയിച്ചു. നാട്ടിലെ മാന്യവ്യക്തി, ഇതുവരെ പോലീസ് സ്റ്റേഷനിൽ കയറിയിട്ടില്ലാത്ത ആള് ഹമീദ് ഹാജി പറഞ്ഞത് കേട്ടു.

"വേറെ ആരുടെയോ ഗർഭം നിങ്ങളുടെ മേൽ ചാർത്തി കാശ് പിടുങ്ങാനുള്ള ബ്ളാക്ക് മെയിൽ ആണിത്."

എസ് ഐ പറഞ്ഞപ്പോൾ ഹമീദ് ഹാജി സന്തോഷിച്ചു. ഇനിയെന്ത് ചെയ്യണം എന്നാരാഞ്ഞപ്പോൾ യൂണിഫോമിൽ അല്ലാത്ത മഫ്തി വേഷത്തിൽ ഒരു പോലീസുകാരൻ നിങ്ങളുടെ കൂടെ വരും. അത് ബാങ്ക് മാനേജർ ആണെന്ന് അവർക്ക് തോന്നും. മഫ്തിയിൽ ഉള്ള ഒരു പോലീസുകാരൻ എസ് ഐ വിളിക്കുന്നത് കേട്ട് വന്നു. അയാളോട് എസ് ഐ കാര്യങ്ങൾ അറിയിച്ചു.

ഹമീദ് ഹാജി ബാങ്ക് മാനേജർ ഒന്നിച്ച് വരുന്നത് കണ്ട ആളുകൾ എണീറ്റു. അവരോട് ഇരിക്കാൻ പറഞ്ഞ മഫ്തി പോലീസുകാരൻ ഒരു കസേരയിൽ ഇരുന്നു. ഹമീദ് ഹാജിയും ഇരുന്നു.

ഭാര്യ അലീമയും മക്കളും വാതിൽക്കൽ നിന്നു.

"ഞാൻ ബാങ്ക് മാനേജർ. നിങ്ങളുടെ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ട് തന്നാൽ ചോദിച്ച കാശ് അതിലേക്ക് ഇട്ട് തരാം."

"ഞങ്ങൾക്ക് ആർക്കും ബാങ്ക് അക്കൗണ്ട് ഇല്ല സർ, പണമായിട്ട് മുപ്പതിനായിരം ഇന്ന് കിട്ടണം. അസ്മാബിയുടെ ഗർഭം നാട്ടിലെ വേറെ ആരുടെയെങ്കിലും തലയിൽ വെച്ചോളാ" കൂട്ടത്തിൽ ഒരുത്തൻ പറഞ്ഞത് കേട്ട് 

പോലീസുകാരൻ ചാടി എണീറ്റ് "ഭ റാസ്‌കൽ, എണീക്കേടാ എല്ലാവരും"

എല്ലാവരും ചാടിയെഴുന്നേറ്റു.

"ഞാൻ ബാങ്ക് മാനേജർ അല്ല. പോലീസ് ആണ്. നിങ്ങളെന്താ വിചാരിച്ചത്. മാന്യമായി ജീവിക്കുന്ന ഹമീദ് ഹാജിയെ അപായപ്പെടുത്തി കാശ് പിടുങ്ങാമെന്നോ.. എല്ലാവരെയും ഞാൻ അഴിയെണ്ണിക്കും"

"കേസൊന്നും എടുക്കേണ്ട. അവരെ ഒന്ന് പറഞ്ഞയച്ചാൽ മതി" ഹമീദ് ഹാജി അറിയിച്ചു.

"എല്ലാവരും പിരിഞ്ഞു പോണം. ഹമീദ് ഹാജിയുടെ നല്ല മനസ്സ് കൊണ്ട് നിയമ നടപടി എടുക്കുന്നില്ല." പോലീസ് പറഞ്ഞതും വന്നവർ വേഗം പുറത്ത് ഇറങ്ങി ഓടി.

മാസങ്ങൾ കഴിഞ്ഞ് അസ്മാബി ഒരു പെണ്കുട്ടിയെ പ്രസവിച്ചു. ആരാണ് കുട്ടിയുടെ പിതാവെന്ന് അവൾക്കും അവളുടെ ഉമ്മയ്ക്കും ഓർമ്മയില്ല എന്നാണ് നാട്ടിൽ പാട്ട്.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com