Saturday, 24 April 2010
ഇടിവാളും അരിവാളും...
അരിവാള്‍ പിടിച്ച്
തെങ്ങിന്‍ ചുവട്ടില്‍ നിന്ന
നൈരാശ്യം വന്നൊരു ഹതഭാഗ്യന്‍.
ഇടിവാള്‍ തട്ടിയ തെങ്ങിന്‍ തല,
തേങ്ങാക്കുല തലയില്‍ വീണ
ഹതാശന്‍ മൂക്കും കുത്തി -
അരിവാള്‍ അറ്റം വയറിനകത്താക്കി,
ഭൂമീദേവിയെ വണങ്ങി
ചുംബിച്ചു കിടപ്പായി!!
(പടം via ഗൂഗിള്‍ സേര്‍ച്ച്)
Wednesday, 18 November 2009
മാവ് സാക്ഷി
മാവ് സാക്ഷി
(കഥ)
മാവിന്റെ അനുഭവകഥ ഇവിടെ നമ്മളോട് പറയുന്നത് മറ്റാരുമല്ല, മാവ് തന്നെയാണ്. വർഷങ്ങളോളം പലതും കണ്ടും കേട്ടും നിലകൊണ്ട മാവിന് ഇനി അധികം ആയുസ്സില്ല എന്നറിയാം. ഈ ഭൂമുഖത്ത് നിന്നും മാവ് ഇല്ലാതാകുമ്പോൾ കൂടെ മറ്റൊരു ജന്മം കൂടി കൊണ്ടുപോകുകയാണ്. അതിനു മുൻപ് താൻ കണ്ട സത്യങ്ങളും ചില യാഥാർഥ്യങ്ങളും തന്നോടൊപ്പം മണ്ണടിഞ്ഞു പോകരുതെന്ന് മാവിന് നിർബന്ധമുണ്ട്.
ഇനി കഥയിലേക്ക്...
ഒരു നാട്ടിൻപുറത്തെ വലിയ രണ്ട് പറമ്പുകൾക്ക് അതിരിടുന്ന വള്ളിപ്പടർപ്പിനാൽ ചുറ്റപ്പെട്ട വേലിപ്പടർപ്പിന്റെ നടുക്ക് വർഷങ്ങളായിട്ട് എല്ലാം കണ്ടും കേട്ടും സഹിച്ചും നിലകൊള്ളുകയാണ് മാവ്. മറ്റൊരു ഭാഗത്ത് പൊതുവഴിയാണ്. നിത്യവും ജനങ്ങളും, സ്കൂൾ കുട്ടികളും ആ വഴി പോകാറുണ്ട്. എത്രയോ വർഷങ്ങളായി ഒത്തിരി കിളികൾക്ക് കൂടൊരുക്കാൻ മാവിന്റെ ശിഖരങ്ങളുണ്ട്. കെട്ടുപിണഞ്ഞു ഉയരങ്ങളിലേക്ക് പോകുന്ന മാവിൻകൊമ്പുകളിൽ പലജാതി പക്ഷികൾ തലമുറകളായി വസിച്ചുപോരുന്നുണ്ട്. മാമ്പഴക്കാലത്ത് സൗജന്യമായി രുചിയേറും മാമ്പഴങ്ങൾ കിളികൾക്കെന്നപോലെ പ്രദേശത്തെ പിള്ളേർക്കും ജനങ്ങൾക്കും നൽകി സന്തോഷത്താൽ ഇളംതെന്നലിൽ മാവ് ഇലകളാട്ടി ശിഖരങ്ങൾ അനക്കി നിൽക്കുന്നു. വേനൽചൂടിൽ ക്ഷീണിതരായി വഴിയേ പോകുന്നവർക്ക് തണലേകിക്കൊണ്ട് മാവ് നിർവൃതിയോടെ നിലനിന്നു പോരുന്നു..
രണ്ട് പറമ്പുകളിലുള്ള വലിയ രണ്ട് വീടുകളുണ്ട്. അതിൽ വസിക്കുന്നത് ശത്രുതയിൽ പോരടിക്കുന്ന രണ്ട് കുടുംബങ്ങളാണ്. അവരുടെ നിത്യേനയുള്ള തർക്കം പറമ്പിന്റെ അതിരിൽ നിലകൊള്ളുന്ന മാവിനെകുറിച്ചാണ്. പലരും കൈമാറികിട്ടിയ വീടും പറമ്പുമാണ് ഇരുകൂട്ടരുടേതും. അതുകൊണ്ടുതന്നെ മാവ് ആർക്കവകാശപ്പെട്ടതാണ് എന്ന വിഷയത്തിൽ ഇരുകൂട്ടരും എന്നും തർക്കത്തിലുമാണ്. അതിർത്തിയിലെ വള്ളിപ്പടർപ്പുള്ള വേലിക്ക് നടുവിൽ നിലകൊള്ളുന്ന മാവ് വ്യക്തമായിട്ട് ആർക്കും അവകാശം സ്ഥാപിക്കാൻ സാധ്യമല്ലാത്ത വിധമാണല്ലോ സ്ഥിതി ചെയ്യുന്നത്. പക്ഷെ, മാവിന് മാത്രം അറിയാം യഥാർത്ഥത്തിൽ ആരാണ് അവകാശിയെന്ന്! മാവ് തന്നെ പറയട്ടെ, നമുക്ക് കേൾക്കാം..
ഇത്രയും കാലത്തെ ജീവിതത്തിൽ എന്തെല്ലാം മാവ് കണ്ടിരിക്കുന്നു! മനുഷ്യകുലത്തിന്റെ കയ്‌പും മധുരവും, പ്രണയവും വിരഹവും, നന്മതിന്മകളും, നിഷ്‌കളങ്കതയും പകയും എല്ലാമെല്ലാം മാവിന്റെ ചുറ്റുവട്ടത്തിൽ നടന്നിരിക്കുന്നു. എന്നുമുള്ള തർക്കത്തിന്റെ ബാക്കി ഇതാ വീണ്ടും അരങ്ങേറുന്നത് കണ്ടില്ലേ?
വേലിക്ക് അപ്പുറവും ഇപ്പുറവും നിന്ന് വാക്കുകളാൽ പോരടിക്കുകയാണ് അയൽപക്കങ്ങളിലെ രണ്ടു മുതിർന്ന സ്ത്രീകൾ. അവർ പരസ്‌പരം തല്ലാനുള്ള ത്വരയോടെയാണ് കലിതുള്ളുന്നത്. മാവിന്റെ ഉടമസ്ഥാവകാശം തന്നെ അന്നത്തേയും പ്രശ്‌നം. അവരെ പിടിച്ചുമാറ്റുവാൻ പെടാപാട് പെടുന്നത് അവരുടെ മക്കളാണ്. അതായത് പ്രണയബദ്ധരായ അയൽവീടുകളിലെ യുവാവും യുവതിയും. ഇരുവരും അവരുടെ അമ്മമാരെ തർക്കത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നന്നേ പാടുപെടുന്നുണ്ട്. അതിനിടയിൽ യുവതിയുടേയും യുവാവിന്റേയും കണ്ണുകൾ തമ്മിൽ കൊരുക്കുന്നുണ്ട്, ചുണ്ടുകളിൽ കള്ളച്ചിരിയുണ്ട്, അവരുടെ മാതാക്കൾ കാണാതെ ആണെന്നു മാത്രം. എല്ലാം കണ്ടുകൊണ്ട്, അറിഞ്ഞു കൊണ്ട്, കാറ്റിൽ ഇലകൾ ഇളക്കി മാവ് നിൽക്കുന്നു.
നിലാവുള്ള രാവുകളിൽ വീട്ടുകാർ കാണാതെ യുവതി മാവിൻ ചുവട്ടിൽ വന്ന് പ്രിയതമനെ കാത്തിരിക്കുമ്പോൾ വേലിക്കപ്പുറത്ത് പൊതുവഴിയോരത്ത് യുവാവും തന്റെ പ്രണയിനി എത്തുന്നതും കാത്തു നിൽക്കും. അവരുടെ പ്രണയം പൂവിട്ടതും വിരിയുന്നതുമെല്ലാം ആ മാവിൻ ചുവട്ടിലായിരുന്നു. ആരും കാണില്ല എന്ന ധൈര്യത്തിൽ ചുറ്റും നോക്കികൊണ്ട് കമിതാക്കൾ ചുംബനം നൽകുന്നതും ആശ്ലേഷിക്കുന്നതും എത്ര തവണ പൂത്തുലഞ്ഞ മാവ് കണ്ടിരിക്കുന്നു! മത്തു പിടിപ്പിക്കുന്ന മാമ്പൂവിൻ മണം പരത്തി നിലാവിൽ കുളിച്ചു നിൽക്കുന്ന മൂകമാം രാത്രികളിലെ പ്രണയകേളിക്ക് മൂകസാക്ഷിയായി മാവ് നിലകൊണ്ടു. ഇതങ്ങനെ തുടർന്നുപോന്നു..
പക്ഷെ, മാവ് കാണാൻ കൊതിക്കുന്നത് ഇതൊന്നുമല്ല. മുപ്പത്തഞ്ചു കൊല്ലങ്ങൾക്ക് മുൻപ് താൻ ഈ മണ്ണിൽ വളരാൻ നിമിത്തമായത് ഒരു പയ്യൻ ആയിരുന്നെന്ന് മാത്രം മാവിന് ഉറപ്പാണ്. തൈ ആയിരുന്ന വേളയിൽ ഒരിക്കൽ ആ പയ്യൻ വന്നത് എന്നും മാവ് ഓർക്കാറുണ്ട്. പിന്നീട് പയ്യന്റെ മുഖം കണ്ടിട്ടേയില്ല. പയ്യനെ ഒരു വട്ടം കൂടി കാണാൻ കണ്ണടയുന്നതിനും മുൻപ് തനിക്ക് ഭാഗ്യം കിട്ടില്ലേ? മാവ് ആഗ്രഹത്തോടെ ശിഖരങ്ങൾ ആട്ടി നെടുവീർപ്പെന്ന പോലെ ഇളംതെന്നലിൽ ഇലകൾ മെല്ലെ ഇളക്കി കൊണ്ടിരുന്നു.
കാലമെത്ര പൊയ്‌പ്പോയി! അന്നത്തെ അഞ്ചു വയസ്സുകാരൻ ഇന്നിപ്പോൾ നാൽപതുകാരൻ ആയിട്ടുണ്ടാവും തീർച്ച. മാവ് ആത്മഗതം ചെയ്തുകൊണ്ടിരുന്നു. താനും മനുഷ്യജാതിയിൽ പെട്ട ഒരുത്തൻ ആയിരുന്നെങ്കിലെന്ന് മാവ് ആഗ്രഹിച്ചുപോയി. എവിടേയെല്ലാം സഞ്ചരിക്കാമായിരുന്നു, എത്രയെത്ര ദേശങ്ങൾ കാണാമായിരുന്നു. അതിലേറെ താൻ കാണാൻ കൊതിക്കുന്ന അന്നത്തെ പയ്യനെ തേടി കണ്ടെത്താമായിരുന്നു! പക്ഷെ, താൻ ഒരു വൃക്ഷജന്മം ആയിപ്പോയില്ലേ. ജനിച്ച അന്നു മുതൽ ഒടുക്കം വരെ ഒരേയിടത്ത് തന്നെ ജീവിതം കഴിയുവാൻ വിധിക്കപ്പെട്ട മാവ് ഭാഗ്യം ലഭിച്ച മനുഷ്യകുലത്തെ ഓർത്ത് നിസ്സഹായതയോടെ നിന്നു!
സങ്കടം സഹിക്കാനാവാതെ പഴുത്ത ഇലകൾ പൊഴിച്ചുകൊണ്ട് വൃദ്ധവൃക്ഷം നിന്നു. പെട്ടെന്ന് പരിസരബോധം വന്ന മാവ് വീട്ടുകാരുടെ തർക്കം ശ്രദ്ധിച്ചു. യുവതിയും യുവാവും അവരുടെ അമ്മമാരുടെ പിറകിൽ നിന്നുകൊണ്ട് ആംഗ്യത്തിൽ പലതും സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഉം.. ഒരു പക്ഷെ ഇന്ന് രാത്രിയും അവരിരുവരും എന്റെ ചുവട്ടിൽ വരുമായിരിക്കും. പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ കണ്ട് മടുത്ത മാവ് ആത്മഗതം ചെയ്തു.
ആകാശസീമയ്‌ക്ക് അപ്പുറം എവിടേയോ ഉണ്ടെന്ന് വിശ്വസിക്കുന്ന സൃഷ്‌ടാവായ ഈശ്വരനോട് ശിഖരങ്ങൾ ഉയർത്താൻ ശ്രമിച്ചുകൊണ്ട് മാവ് കേണപേക്ഷിച്ചു. "ഈശ്വരാ, ഇനിയെങ്കിലും ഞാൻ ജനിക്കുവാൻ നിമിത്തമായ അന്നത്തെ പയ്യനെ എന്റെ മുന്നിൽ കൊണ്ടുവന്ന് എനിക്കു കാണിച്ചു തരാമോ? ഒരു തവണ മാത്രം?"
വർഷങ്ങൾക്കു മുൻപുള്ള ഇതേ പ്രദേശം. മാവ് നിൽക്കുന്ന ഈ സ്ഥലം അന്ന് കാട് പിടിച്ചു കിടക്കുകയായിരുന്നു. വേലിപ്പടർപ്പുള്ള പറമ്പുകൾ വലിയ വ്യത്യാസമില്ലാതെയുണ്ട്. ഇന്നു കാണുന്ന വീടുകളുടെ സ്ഥാനത്ത് വൈക്കോൽ മേഞ്ഞ ചെറിയ പുരകളാണ്. ചാണകം മെഴുകിയ മുറ്റം. ഇന്നത്തെ തലമുറയ്ക്ക് അതൊക്കെ അന്യം. ഇരുവശത്തും പുല്ലു വളർന്ന പൊതുവഴിയിലൂടെ മണി കിലുക്കി വരുന്ന ഒരു കാളവണ്ടി പ്രത്യക്ഷപ്പെട്ടു. അതിൽ തലക്കെട്ട് ചുറ്റിയ, മീശയും താടിയും വളർത്തിയ കറുത്തു കുറുതായി ഇരുന്ന് ചാട്ട ചുഴറ്റിക്കൊണ്ട് ഒരാളുണ്ട്. കൂടെ അയാളുടെ മകൻ, വള്ളിട്രൗസറിട്ട ഒരു അഞ്ചുവയസ്സുകാരൻ. അവർ ചന്തയിൽ സാധനങ്ങൾ വിറ്റു വരുന്ന വരവാണെന്നു തോന്നുന്നു. വിറ്റഴിക്കാത്ത ഏതാനും മൺകലങ്ങൾ കാളവണ്ടിയുടെ പിറകിൽ വൈക്കോൽ നിറച്ചതിൽ കെട്ടി വെച്ചിട്ടുണ്ട്. ചന്തമുള്ള കാളകൾ മണികിലുക്കി തല കുലുക്കി നീങ്ങുന്നു. തലകെട്ടുകാരൻ കാളകളെ ധൃതിയിൽ പോകാൻ വേണ്ടി ഒച്ചയെടുക്കുന്നുണ്ട്. ചാട്ട ചുഴറ്റുന്നുണ്ട്. വണ്ടിയുടെ പിറകിൽ ഇരുന്ന് പോയിമറയുന്ന വഴിയോരക്കാഴ്‌ചകൾ ആസ്വദിച്ച് കാലുകൾ തൂക്കിയിട്ട് ആട്ടിക്കൊണ്ട് പയ്യൻ.. പഴുത്ത വലിയൊരു മാങ്ങ ഒട്ടുമുക്കാലും തിന്നുകൊണ്ട് മുഖത്തും കൈകളിലും മാമ്പഴചാർ ഒഴുക്കികൊണ്ട് രുചിയാസ്വദിച്ച്, കാളവണ്ടി ഇളകുന്നതിനൊപ്പം ആടിയുലഞ്ഞുകൊണ്ടങ്ങനെ ഇരിക്കുന്നു..
കാളവണ്ടിക്കാരൻ അവനെ ശാസിക്കുന്നുണ്ട്. ഗുണദോഷിക്കുന്നുണ്ട്. മാമ്പഴചാർ ഒഴുക്കി വൃത്തികേടാക്കുന്നത് അയാൾക്ക് പിടിക്കുന്നില്ല. ഒത്തിരിനേരം പറഞ്ഞത് കേട്ടപ്പോൾ പയ്യൻ മാങ്ങയുടെ അണ്ടി ഒന്നൂടെ നക്കിയതിനു ശേഷം വഴിയരികിലെ വേലിപ്പടർപ്പിലേക്ക് നീട്ടി എറിഞ്ഞു. കൂടെ അയാളെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു:
"അച്‌ഛാ ആ മാങ്ങയണ്ടിക്കൊപ്പം തുണ പോകാമോ?" പൊട്ടിച്ചിരിക്കുന്ന മകന്റെ തമാശ കേട്ട് കാളവണ്ടിക്കാരൻ ചിരിച്ചു. നാക്ക് വളച്ച് വെളിയിൽ കാട്ടി ഒരു പ്രത്യേക ശബ്‌ദം വരുത്തി വേഗം കുറഞ്ഞ കാളകളെ തട്ടിക്കൊണ്ട് ചാട്ട ചുഴറ്റി. കാളവണ്ടി അകന്നകന്നു പോയി മറഞ്ഞു.
നേരം ഇരുണ്ടു. വിജനമായ സ്ഥലത്ത് മാങ്ങയണ്ടി കിടന്ന് മുളപൊട്ടി. തൈ വളർന്നു വലുതായി വന്നു.. കാലം കഴിയുന്തോറും വളർന്നു മരമായി. ഇന്നത്തെ മാവ് ആയി മാറി. അതിനിടയ്‌ക്ക് വേലിയ്‌ക്കപ്പുറവും ഇപ്പുറവും പലരും കൈമാറി ഒടുവിൽ ഇന്ന് നാം കാണുന്ന കുടുംബങ്ങൾ താമസമായിരിക്കുന്നു. മാവ് ആർക്ക് അവകാശപ്പെട്ടതാണ് എന്ന കാര്യത്തിൽ ഇരുവീട്ടുകാരും തർക്കവും വാൿപയറ്റും തുടങ്ങിയിട്ട് വർഷം ഒരുപാടായി.
അങ്ങിനെയിരിക്കെ, ചാറ്റൽമഴ കഴിഞ്ഞ ഉച്ച തിരിഞ്ഞൊരു നേരം. ചെറുമയക്കത്തിലായിരുന്ന മാവ് ആരോ തന്റെ ചുവട്ടിൽ മൃദുവായി സ്പർശിക്കുന്നതും സംസാരിക്കുന്നതും കേട്ടപ്പോൾ ശിഖരങ്ങളും ഇലകളും ഇളംതെന്നലിൽ ആട്ടികൊണ്ട് ആകാംക്ഷയോടെ നോക്കി.
ചെറുപ്പക്കാരന്റെ മുഖകാന്തിയും ചുറുചുറുക്കുമുള്ള മദ്ധ്യവയസ്‌കനായ ഒരാളും കൂടെ ഒരു സ്ത്രീയും അവരുടെ അഞ്ചു വയസ്സുകാരൻ മകനും ഉണ്ട്. കുറച്ചപ്പുറത്ത് പൊതുവഴിയിൽ അവർ സഞ്ചരിച്ചെത്തിയ പുത്തൻ കാർ നിറുത്തിയിട്ടുണ്ട്. വന്നയാൾ ഭാര്യയോട് പറയുന്നത് എന്തെന്ന് മാവ് സാകൂതം ശ്രവിച്ചു. തന്റെ പൊട്ടിപ്പൊളിഞ്ഞ തടിയിൽ തലോടി മുത്തമിട്ടുകൊണ്ട് അയാൾ ഭാര്യയോട് അഭിമാനപൂർവം പറയുകയാണ്:
"ഈ മാവ് എന്റെ ഒരു സഹോദരൻ ആണ്. അന്നൊരിക്കൽ അച്ഛന്റെ കൂടെ കാളവണ്ടിയിൽ ഇതുവഴി പോകുമ്പോൾ രുചിച്ച മാമ്പഴസ്വാദ്.. അന്നു ഞാൻ ഇവിടെ കളഞ്ഞ അണ്ടിയിൽ നിന്നും ഇവൻ പൊട്ടി മുളച്ചു, കണ്ടില്ലേ എന്റെ അനുജൻ വളർന്നു പന്തലിച്ച് നിൽക്കുന്നത്! ഇതിലെ പോകുന്നവർക്ക് എല്ലാം തണലേകിക്കൊണ്ട്, മാമ്പഴം നൽകികൊണ്ട്, പറവകൾക്ക് കൂടൊരുക്കിക്കൊണ്ട് നിലകൊള്ളുന്നത്?"
തന്റെ സഹോദരനെ വർഷങ്ങൾക്കു ശേഷം കാണാനും അവന്റെ കരലാളനങ്ങൾ അനുഭവിച്ചതിലും അത്യാഹ്‌ളാദം തോന്നിയ മാവ് ഇലകളിൽ തങ്ങിനിന്നിരുന്ന മഴത്തുള്ളികൾ താഴോട്ട് പൊഴിച്ചുകൊണ്ട് സന്തോഷാശ്രുക്കൾ തൂകി. ആ മനുഷ്യന്റെ മുഖം നിർന്നിമേഷനായിട്ട് നോക്കിക്കൊണ്ട് അങ്ങനെ ഇലകളാട്ടി നിന്നു. തൂങ്ങിക്കിടക്കുന്ന മാമ്പഴങ്ങൾ താഴോട്ട് ഇട്ടുകൊടുത്ത് സമ്മാനിച്ചു. ഇളംതെന്നലിൽ കുളിരേകി തന്റെ സന്തോഷം അവരെ എങ്ങനെ അറിയിക്കും എന്നറിയാതെ തണലേകിയും തെന്നലേകിയും നേരിയ ശബ്‌ദം വരുത്തിയും ആ വൃക്ഷം നിലകൊണ്ടു.
മാവ് സന്തോഷത്തോടെ നൽകിയ മാമ്പഴങ്ങളിൽ മൂന്നെണ്ണം മാത്രം ആ കുടുംബം പെറുക്കിയെടുത്ത് അവിടെ നിന്നുകൊണ്ട് കഴിച്ചു. പണ്ട് പയ്യൻ ആയിരിക്കുമ്പോൾ തിന്ന അതേപോലെ, മാമ്പഴച്ചാർ ഒഴുക്കി കൈയ്യിലും മുഖത്തും പടർത്തി ആസ്വദിച്ച് തിന്നുന്ന അയാളേയും മകനേയും കളിയാക്കി ഒരുവിധം ശ്രദ്ധിച്ചു തിന്നുന്ന ഭാര്യയേയും മാവ് സന്തോഷത്തോടെ കണ്ടു. ഒടുവിൽ തനിയാവർത്തനം പോലെ ബാക്കിയായ മാങ്ങയണ്ടി വലിച്ചെറിയുമ്പോൾ ആ പയ്യൻ അച്ഛനോട്: "അച്‌ഛാ ആ മാങ്ങയണ്ടിക്കൊപ്പം തുണ പോകാമോ?" പൊട്ടിച്ചിരിക്കുന്ന മകൻ കാറിലേക്ക് കയറി.
പഴയ കാലം ഓർത്തിട്ടെന്ന പോലെ അയാൾ ചിരിച്ചു, യാത്ര ചോദിക്കുമ്പോലെ മാവിനെ നോക്കി അയാളും കാറിൽ കയറി, ഭാര്യയും മാമ്പഴം ആസ്വദിച്ച് തീർത്തിട്ട് കാറിൽ ഇരുന്നു. അവർ ദൂരെ പോയ്‌മറഞ്ഞു. അരുത്, പോവരുത് എന്ന് അവരോട് പറയാൻ വെമ്പിനിന്ന മാവ് ദൂരെ വളവ് തിരിഞ്ഞു മറയുന്ന കാറിനെ കൺനിറയെ നോക്കി. തന്റെ യഥാർത്ഥ ഉടമയെ (സഹോദരനെ) അവസാനമായി കാണാൻ കഴിഞ്ഞതിൽ സന്തോഷവും ഇനി കാണാൻ സാധിക്കില്ല എന്നോർത്ത് സങ്കടവും ഒരുമിച്ച് വന്നത് നിയന്ത്രിക്കാൻ മാവ് ബദ്ധപ്പെട്ടു.
നേരം രാത്രിയായി. മാവ് എന്നെത്തേക്കാളുമേറെ സന്തോഷിച്ച് ഇളംതെന്നൽ തഴുകുമ്പോൾ ഇലകളാൽ താളം പിടിച്ച് നിൽക്കവെ, ചുവട്ടിൽ ആരോ രഹസ്യം പറയുന്നത് കേട്ട് നോക്കുമ്പോൾ ഞെട്ടി. പ്രദേശത്തെ കുപ്രസിദ്ധനായ തസ്‌കരവീരൻ കൂട്ടാളിയുമൊത്ത് അന്നത്തെ മോഷണം ആസൂത്രണം ചെയ്യുന്നു. ഇങ്ങനെയെത്രയധികം നിഗൂഢപദ്ധതികൾ തന്റെ ചുവട്ടിൽ അരങ്ങേറിയിരിക്കുന്നു. ചുവട്ടിൽ നിശ്ശബ്ദമായിട്ടുണ്ട്. കള്ളന്മാർ സ്ഥലം വിട്ടിരിക്കുന്നു. അൽപം കഴിഞ്ഞ് അയൽക്കാരായ യുവാവിനെ കണ്ടു. പതിവു പോലെ പ്രണയിനിയെ പ്രതീക്ഷിച്ച് നിൽക്കുന്നു. താമസിയാതെ യുവതി മരച്ചുവട്ടിലെത്തി, അവനും. എന്നത്തേയും പോലെ അവർക്ക് ശൃംഗാരങ്ങൾ ഇല്ല. മാവ് സാകൂതം നോക്കി ശ്രദ്ധിച്ചു. അവർ ഒളിച്ചോടാനുള്ള പദ്ധതി പ്ലാനിടുകയാണ്. മാവ് ഞെട്ടിത്തരിച്ചു നിന്നു. ശക്തിയായ കാറ്റിൽ മാവിന്റെ ചില്ലകൾ ഉലഞ്ഞു. താൻ കടപുഴകിവീഴുമോ, വൃക്ഷം ഭീതിയിലായി.
അയൽക്കാരായ കമിതാക്കൾ കെട്ടിപ്പിടിച്ച് പരസ്‌പരം ആശ്വസിപ്പിക്കുന്നുണ്ട്. നാളെ ഇതേ നേരം ആവശ്യത്തിനുള്ള വസ്ത്രങ്ങൾ കരുതികൊണ്ട് നാടുവിട്ടുപോകാം, നമ്മുടെ പ്രണയത്തിന് സാക്ഷിയായ ഇതേ മാവിന്റെ ചുവട്ടിൽ സന്ധിക്കാം എന്ന ഉറപ്പോടെ അവർ വീടുകളിലേക്ക് പോയി. എല്ലാം ആരോടെങ്കിലും വിളിച്ചുപറയണമെന്ന് മാവ് അതിയായി ആഗ്രഹിച്ചു. മരത്തിന്റെ മർമരം ആര് കേൾക്കാൻ, മനസ്സിലാക്കാൻ?
അർദ്ധരാത്രിയായിട്ടും മാവ് വിശ്രമിക്കാതെ അക്ഷമനായിട്ട് നിന്നു. ഒരു സംഘം ആളുകൾ പന്തം കത്തിച്ച് പിടിച്ച് മാവിൻ ചുവട്ടിലെത്തി. നാട്ടിലെ പ്രമുഖരാഷ്‌ട്രീയ പാർട്ടിയിലെ അംഗങ്ങളാണവർ. അവർക്ക് നേതൃത്വം നൽകുന്നയാൾ നല്ല പരിചിതനാണല്ലോ. മാവ് സൂക്ഷിച്ചുനോക്കി. തന്റെ ഉടമസ്ഥാവകാശം പറഞ്ഞ് തർക്കിക്കുന്ന വീടുകളിൽ ഒന്നിന്റെ ഗൃഹനാഥനാണത്. നേരത്തെ ഒളിച്ചോടാൻ പദ്ധതിയിട്ട് പിരിഞ്ഞ കമിതാക്കളിലെ യുവതിയുടെ പിതാവ്!
ഏതോ നിസ്സാരകാര്യത്തിന്റെ പേരും പറഞ്ഞ് അടുത്ത ദിവസം പ്രദേശമാകെ ഹർത്താൽ ആചരിക്കാനും തങ്ങൾക്ക് വിദ്വേഷമുള്ള ചിലരെ വകവരുത്താനും ആ നേതാവും സംഘവും മാവിൻ ചുവട്ടിലിരുന്ന് പദ്ധതിയിട്ടു. ഏറെനേരത്തെ മദ്യസേവയും ചർച്ചയും കഴിഞ്ഞ് പരിസരമാകെ തമ്പാക്ക് പാക്കറ്റും, മുറുക്കിതുപ്പിയതും സിഗരറ്റ് ബീഡിയും മദ്യക്കുപ്പിയും വലിച്ചെറിഞ്ഞ് വൃത്തികേടാക്കിയിട്ട് അവരും മാവിൻ ചുവട് വിട്ടുപോയി.
എല്ലാത്തിനും മൂകസാക്ഷിയായി മാവ് നിന്നു. എന്തെല്ലാം രഹസ്യങ്ങളാണ് തന്റെ ചുവട്ടിൽ അരങ്ങേറുന്നത്, ഈശ്വരാ എന്ന നെടുവീർപ്പെന്ന പോലെ കാറ്റ് മാവിലകളിലൂടെ പാഞ്ഞ് ചൂളമിട്ടു.
അടുത്ത ദിനം ആയി. വഴിയെ പോയവരിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് മാവ് മനസ്സിലാക്കിയത്! ഹർത്താൽ ദിനത്തിൽ പ്രദേശത്ത് അക്രമങ്ങൾ, ഒരു കൊലപാതകം നടന്നിരിക്കുന്നു. കഴിഞ്ഞ രാത്രിയിൽ വലിയൊരു മോഷണം നടന്നിരിക്കുന്നു. തന്നെ ചൊല്ലി തർക്കം നടക്കുന്ന വീടുകളിൽ യുവാവിന്റെ പുരയിലാണ് തസ്‌കരന്മാർ കയറി കൈയ്യിൽ കിട്ടിയതുമായി കടന്നുകളഞ്ഞിരിക്കുന്നത്! ഇതു രണ്ടും ഉരുത്തിരിഞ്ഞത് തന്റെ ചുവട്ടിലായതിൽ മാവ് ഏറെ ദു:ഖിതനായി.
ഇനിയൊരു പദ്ധതി കൂടിയുണ്ടല്ലോ ബാക്കി? രാത്രിയാകുവാൻ മാവ് കാത്തിരുന്നു. സാധാരണ മുഷിഞ്ഞ വസ്‌ത്രത്തിൽ കാണാറുള്ള അയൽവീട്ടിലെ യുവതി ഭംഗിയുള്ള ചുരിദാറണിഞ്ഞ് ഒരു ബാഗുമായി മാവിൻ ചുവട്ടിൽ പേടിച്ചരണ്ട് പതുങ്ങിയെത്തി. അക്ഷമയായി വാച്ചിൽ നോക്കികൊണ്ട് അവൾ നിന്നു. ഇടയ്ക്കിടെ അവൾ സ്വന്തം വീട്ടിലേക്ക് ഒളികണ്ണിട്ട് നോക്കുന്നുണ്ട്. സാധാരണ ലുങ്കിയും ബനിയനും ധരിക്കാറുള്ള അയൽവീട്ടിലെ യുവാവ് ഷർട്ടും പാന്റ്‌സും ധരിച്ചുകൊണ്ട് ഒരു ബൈക്കിൽ അവിടെ എത്തി. അവളോട് വേഗം വരാൻ ആംഗ്യം കാണിച്ച് അയാൾ ബൈക്കിലിരിക്കുന്നു. അവൾ ഓടിച്ചെന്നു ബൈക്കിൽ പിറകിൽ ഇരുന്നതും ബൈക്ക് ഓടിച്ച് ഇരുവരും അപ്രത്യക്ഷരായി. നന്നായി വരട്ടെ എന്ന് മൗനമായി ആശിർവദിച്ചുകൊണ്ട് മാവ് അവർ ഇരുളിൽ മറയുന്നതും നോക്കി, ഒരു പ്രണയസാഫല്യം സംഭവിച്ചതിനും സാക്ഷിയായി.
നേരം പുലർന്നതു് മുതൽക്ക് ഇരുവീട്ടുകാരും വീണ്ടും തർക്കത്തിലാണ്. എന്നാൽ കമിതാക്കൾ ഓടിപ്പോയത് ഇരുവരും അപ്പോഴും അറിഞ്ഞിട്ടില്ല. തർക്കം തന്റെ ഉടമസ്ഥാവകാശം തന്നെയാണല്ലോ, മാവിന് ആശ്വാസമായി. അപ്പുറത്ത് യുവാവ് ഇല്ല, അമ്മ മാത്രം. ഇപ്പുറത്ത് യുവതിയും ഇല്ല, അമ്മ മാത്രം. ഇന്നറിയാം ഒരു തീർപ്പ്. മാവ് ഉറപ്പിച്ചു.
അന്നേരം, പറമ്പിലേക്ക് അത്യാഹ്ലാദത്തോടെ തുള്ളിച്ചാടിയോടി വരുന്ന രാഷ്‌ട്രീയനേതാവായ വീട്ടുടമസ്ഥനെ (യുവതിയുടെ പിതാവ്) മാവ് ശ്രദ്ധിച്ചു. അയാളുടെ കൈയ്യിൽ ഉയർത്തിപ്പിടിച്ചിട്ടുള്ള കവറും പേപ്പറും എന്താണ്?
ഏറെ നാളത്തെ കേസ്സുനടത്തിപ്പിന് അറുതിയായിരിക്കുന്നു. കോടതിവിധി ആ വീട്ടുകാർക്ക് അനുകൂലമായിരിക്കുന്നു. മാവ് അവരുടേത് തന്നെ. ആ വീട്ടുകാരുടെ സ്വന്തം മാവ്. അയാളുടെ തുള്ളിച്ചാട്ടവും കോടതിവിധിയും കേട്ടറിഞ്ഞ് പുച്ഛത്തോടെ മാവ് നിന്നു. ഇന്നത്തെ കാലത്ത് രാഷ്‌ട്രീയസ്വാധീനവും ആൾബലവും ഉണ്ടെങ്കിൽ ഏത് കേസ്സും സുഗമമായി ജയിക്കാമല്ലോ. ജീവിതത്തിൽ ഇത്രയും ആഹ്ലാദഭരിതനായ ഒരാളെ മാവ് കണ്ടിട്ടില്ല. അയാൾ നാട്ടിലെ രാഷ്‌ട്രീയനേതാവാണല്ലോ.
ഇനി മാവിന്റെ ഉടമസ്ഥൻ അയാളാണ്.
ഹൃദ്‌രോഗിയായ അയാൾ മതിമറന്ന് അത്യാഹ്ലാദത്തിൽ തുള്ളിച്ചാടിനിൽക്കുമ്പോൾ എവിടെ നമ്മുടെ മകൾ എന്ന് ചോദിച്ചു. അപ്പോഴാണ് മകൾ സമീപം ഇല്ല എന്നത് അവർ മനസ്സിലാക്കിയത്. ഏറെ ദു:ഖത്തിലായ അയൽപക്കത്തെ യുവാവിന്റെ അമ്മ. അവർ ആഗ്രഹിച്ചുപോയ ഇന്ന് നഷ്‌ടമായ ആ വലിയ മാവിലേക്ക് സങ്കടത്തോടെ നോക്കി നെടുവീർപ്പിട്ട് തല താഴ്‌ത്തി നടന്നു പോയി. മകളെ വീട്ടിലും കാണാൻ കഴിയാതെ ഭയചകിതയായ യുവതിയുടെ അമ്മ അലറിക്കരഞ്ഞു. യുവതിയുടെ അച്ഛൻ ഞെട്ടിത്തരിച്ചു. അന്നേരം തന്റെ മകനെ കണ്ണും കൈയും കാണിച്ച് മയക്കിയെടുത്ത അവരുടെ മകളെ ശപിച്ചുകൊണ്ട് കയർത്തുകൊണ്ട് യുവാവിന്റെ അമ്മ അവർക്കു നേരെ ചീറിയടുത്തു.
ഏകമകൾ അയൽപക്കത്തെ, ശത്രുപക്ഷത്തെ പയ്യനുമൊത്ത് ഒളിച്ചോടിയ വാർത്ത വിശ്വസിക്കാൻ പ്രയാസപ്പെട്ട്, എന്നാൽ താൻ മോഹിച്ച മാവ് തനിക്ക് സ്വന്തമായതിൽ അമിതമായി സന്തോഷിച്ചു കൊണ്ട് അയാൾ ഒരേസമയം സന്തോഷവും സങ്കടവും നിറച്ച് സ്വന്തം ഹൃദയത്തിൽ ഭാരം നിറച്ചു. മാത്രമല്ല തന്റെ രാഷ്‌ട്രീയ എതിരാളിയെ തന്റെ ഗൂഢപദ്ധതിയിലൂടെ കൊലപ്പെടുത്തിയ ഊറ്റവും അയാൾക്ക് അന്നുണ്ടായി. എല്ലാം താങ്ങാൻ പറ്റാതെ അയാൾ വേദന നിറയുന്ന നെഞ്ചിൽ കൈ വെച്ച് കുഴഞ്ഞു വീണു! മറ്റൊരു ദുരന്തത്തിന്റെ ആരംഭമാകുന്നതിന് മാവ് മൂകസാക്ഷി ആയി..
അയാൾ ചലനമറ്റു നിലത്ത് കിടക്കുന്നു. അയാളുടെ കൈയിൽ അപ്പോഴും മുറുകെപ്പിടിച്ച കോടതി നോട്ടീസും കവറും കാണാം. വാവിട്ട് നിലവിളിച്ചുകൊണ്ട് അയാളുടെ ഭാര്യയും. നാട്ടുകാർ ഓടിക്കൂടി. പൊതുവഴിയേ പോയവരും കൂട്ടം കൂടി. അറിയപ്പെടുന്ന രാഷ്‌ട്രീയനേതാവ് അന്തരിച്ച വിവരം നാടാകെ അറിഞ്ഞു. സ്വന്തക്കാരും ബന്ധുക്കാരും വീടും പരിസരവും നിറഞ്ഞു. ഏകമകൾ മാത്രം വന്നിട്ടില്ല. അവൾ എവിടേയാണെന്നത് പോലീസ് അന്വേഷിച്ച് തുടങ്ങിയിട്ടേയുള്ളൂ.
രാമായണ പാരായണം ഉയരുന്നത് മാവ് ദു:ഖത്തോടെ കേട്ടുനിന്നു. വീട്ടിൽ നിന്നും ചന്ദനത്തിരിഗന്ധം പരിസരത്ത് പരന്നു. നാക്കിലയും തിരിവിളക്കും വെച്ച് ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ് നിശ്ചലനായി കിടക്കുന്ന ഗൃഹനാഥൻ. സമീപം ആർത്തലച്ച് കരയുന്ന ഭാര്യ. ആശ്വസിപ്പിക്കുവാൻ ബന്ധുജനങ്ങൾ നിസ്സഹായരായിട്ടുണ്ട്. ജനങ്ങൾ പലതും മന്ത്രിച്ച് രഹസ്യമോതികൊണ്ട് വീട്ടുവളപ്പിൽ നിൽക്കുന്നു. മാവ് നിശ്ചലമായി നിന്നു. പ്രമാണിമാർ ശവസംസ്കാരത്തിനുള്ള ഏർപ്പാടുകൾ തകൃതിയാക്കുവാൻ ആരംഭിച്ചിരിക്കുന്നു. ആരോ പറയുന്നത് കേട്ട് മാവ് ഒന്നു ഞെട്ടിയെങ്കിലും അത് തനിക്കുള്ള വിധി എന്ന് ആശ്വസിക്കാൻ പാടുപെട്ടു.
ശവദാഹത്തിന് മാവ് മുറിക്കുക! ഒരുപാട് നാളുകൾ സ്വന്തമാക്കുവാൻ കേസ്സ് നടത്തിയ ആളുടെ ഒടുക്കം അയാൾ സ്വന്തമാക്കാൻ ആശിച്ച മാവ് വെട്ടിയിട്ടു തന്നെയാവുന്നത് ദൈവനിശ്ചയമായിരിക്കാം. മാവ് വികാരരഹിതനായി നിശ്‌തേജനായി നിന്നു. കൂലിക്കാർ കോടാലിയും വെട്ടുകത്തിയുമായി മാവിൻ ചുവട്ടിൽ നടന്നടുക്കുന്നു. ചിലർ ശിഖരങ്ങളിൽ ചാടിപ്പിടിച്ച് കയറി വെട്ടിയെടുക്കൽ തുടങ്ങി. ഒന്നൊന്നായി മാവിന്റെ കൊമ്പുകൾ വെട്ടിത്താഴെയിട്ടു. മാവ് തന്റെ അന്ത്യം സാവധാനം വേദനയോടെ ഏറ്റുവാങ്ങി.
വർഷങ്ങളോളം പലതും കണ്ടും കേട്ടും മനസ്സിലാക്കിയ മാവ് ഒടുവിൽ വലിയ ശബ്‌ദത്തോടെ നിലം പൊത്തി. ഇലകൾ എല്ലാം മാറ്റിയ വെറും തടിക്കഷ്‌ണങ്ങളാക്കികൊണ്ട് കൂലിക്കാർ വിയർപ്പ് തുവർത്തി ക്ഷീണത്തോടെ ഉച്ചിയിലെത്തിയ സൂര്യനെ ഒരു നോക്കു നോക്കിയിട്ട് മാവിൻകൊമ്പുകൾ വെട്ടിമാറ്റി. അതിൽ കൂടൊരുക്കിയിരുന്ന കിളികൾ രണ്ടെണ്ണം ചിലച്ചുകൊണ്ട് വട്ടമിട്ട് പറന്ന് വേലിപ്പടർപ്പിൽ പോയി വീണ്ടും പറന്നു പൊങ്ങുന്നുണ്ടായിരുന്നു.
താഴെ മണ്ണിൽ തകർന്നുകിടക്കുന്ന ഒരു കിളിക്കൂടും അതിൽ തോടുപൊട്ടിയ ഭംഗിയുള്ള രണ്ടു മുട്ടകളും. എല്ലാത്തിനും അവസാനം ഉണ്ടെന്ന യാഥാർഥ്യം മനസ്സിലാക്കിയ പോലെ അപ്പോഴും രണ്ടു കിളികൾ ശബ്‌ദമുണ്ടാക്കി വേലിപ്പടർപ്പിൽ ഇരുന്നും പൊങ്ങിപ്പറന്നും സമാധാനം നഷ്‌ടപ്പെട്ട് കാണപ്പെട്ടു.
(by സാലിഹ് കല്ലട)
മാവ് സാക്ഷി
(കഥ)
Tuesday, 15 September 2009
27-ആം രാവ്; അന്ന് കാറില്‍ അരങ്ങേറിയത്!
അങ്ങിനെ പുണ്യമാസത്തിലെ വിശിഷ്‌ടനാള്‍ വന്നണഞ്ഞു. 27-ആം രാവ് - ആയിരം മാസങ്ങളേക്കാളും പുണ്യം നിറഞ്ഞ ഒരു രാവ് എന്നറിയപ്പെടുന്ന ആ നാള്‍, നോയമ്പുള്ള ഞാന്‍ സമയം പോകാഞ്ഞിട്ട് എരിപിരി കൊണ്ടപ്പോള്‍ നിഷീനെ ഫോണ്‍ ചെയ്തു. അവന്‍ ഡ്യൂട്ടിയിലായിരുന്നു. എന്നാലും വാന്‍ സെയില്‍സില്‍ ഏര്‍പ്പെട്ട ചെങ്ങായ് വാനുമായി എന്റെ താമസയിടത്ത് പാഞ്ഞെത്തി. പഴേ മൊതലാളി അറബി സമ്മാനിച്ച റെയ്‌ബാന്‍ ഗ്ലാസ്സ് ഫിറ്റ് ചെയ്ത നിഷീന്റെ മോന്തയില്‍ ഒരു ബുള്‍ഗാന്‍ താടി ഫിറ്റായിരിക്കുന്നുണ്ട്. ഏറെനാള്‍കള്‍ക്ക് ശേഷമുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയില്‍ വെട്ടിത്തിളങ്ങുന്ന ആ മൊട്ടത്തലയും അതില്‍ മൂക്കുപാലത്തില്‍ ഫിറ്റായി കിടന്ന് മിന്നിത്തിളങ്ങുന്ന റെയിബാന്‍ ഗ്ലാസ്സും അതിലേറേ ഒളിമിന്നുന്ന മഞ്ഞപ്പല്ല് കാട്ടിക്കൊണ്ടുള്ള ആ ചിരിയും മൊത്തം നിഷീന്‍ എന്ന മലയാളിക്കിടുവയ്ക്ക് ചൊറുക്ക് കൂട്ടി.
അറബിവീട്ടില്‍ നിന്ന് കണ്ട് ശീലിച്ച അവരുടെ ശീലങ്ങള്‍ വിട്ടുമാറാത്ത അവന്‍ വന്നപാടെ എന്നെ കെട്ടിപ്പിടിച്ച് നെഞ്ച് ചേര്‍ത്ത് രണ്ടുമൂന്ന് ഇടിയും തോളുകള്‍ അപ്പുറോം ഇപ്പുറോം മാറി മാറി മുട്ടിച്ചും കൈപിടിച്ച് സ്‌പ്രിംഗ് പോലെ തുരുതുരാ കുലുക്കിയും തിരിയാന്‍ പാടില്ലാത്ത അറബിഭാഷയിലുള്ള കുശലാന്വേഷണങ്ങളും കഴിഞ്ഞപ്പോള്‍ എനിക്ക് ദാഹം ഏറി തൊണ്ടവറ്റിപ്പോയിരുന്നു.
‘എന്നാ ഇജ്ജ് പണിക്ക് കേറുന്നത് പഹയാ?’ - അവന്‍ ചോദിച്ചു.
‘ഒരു പണി കിട്ടീട്ട് വേണം ഒന്ന് ലീവ് എടുത്ത് അന്റെ കൂടെ ചുമ്മാ ഗള്‍ഫ് മൊത്തം കറങ്ങാന്‍’ - എന്ന് മറുപടി കൊടുത്തു.
പെര്‍ഫ്യൂം പലവിധം പലകുപ്പീസ്, ബോട്ടില്‍സ് കുത്തിനിറച്ച സുഗന്ധത്തില്‍ മുങ്ങിയ ടൊയോട്ടാ വാനിന്‍ ഡോര്‍ തുറന്ന് അവന്‍ ചാടിക്കേറി മറ്റേ ഡോര്‍ എനിക്കായിട്ട് തുറന്നു. ഞാന്‍ ആ സഞ്ചരിക്കും സുഗന്ധശകടത്തില്‍ പ്രവേശിച്ചു. വാന്‍ കുതിച്ചുപാഞ്ഞു. അവന്‍ എഫ്.എം റേഡിയോയിലെ അടിപൊളി ഹിന്ദിപ്പാട്ട് ഉച്ഛത്തില്‍ വെച്ച് അതേറ്റുപാടി മുന്നില്‍ പോകുന്ന കാറുകളെ മറികടന്ന് വെട്ടിച്ച് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും റെഡ് സിഗ്‌നല്‍ എത്തുമ്പോള്‍ നിറുത്തി പിറുപിറുത്ത് തൊട്ടപ്പുറത്ത് വല്ല സുന്ദരിപ്പെണ്ണുങ്ങളും കാറ് കൊണ്ടുനിറുത്തിയിട്ടുണ്ടെങ്കില്‍ അവരെ നോക്കി മന്ദബുദ്ധീലുക്ക് മുഖത്ത് വരുത്തി നോക്കി ഇളിച്ചുകൊണ്ടുള്ള ഇരുപ്പ് കാണുമ്പോള്‍ സത്യായിട്ടും എനിക്ക് മൂത്രം മുട്ടാറുണ്ട്. ഒരിക്കല്‍ ഇതേപോലെ മന്ദബുദ്ധിമോന്ത കാണിച്ച് ഇരുന്ന ഈ മലയാളിക്കിടുവയെ ചൂണ്ടിക്കാണിച്ച് അപ്പുറത്ത് നിറുത്തിയിട്ട കാറില്‍ ഇരിപ്പുണ്ടായിരുന്ന ഒരു അറബിബാലിക നിലവിളിച്ച് കരഞ്ഞുകൊണ്ട് അതിന്റെ ബാപ്പാനെ വിളിച്ച് കാണിച്ചുകൊടുത്തതിന് ഞാന്‍ സാക്ഷിയായി.
അന്ന് അറബിയുടെ കരസ്പര്‍ശം ഏല്‍ക്കാതെ ഞങ്ങള്‍ രക്ഷപ്പെട്ടതിന് ഇന്നും ട്രാഫിക് പോലീസിന് നന്ദി പറയാറുണ്ട്. ആ അറബിബാലികയുടെ ബാപ്പ കാറിന്‍ ഡോര്‍ തുറന്ന് തെറിപോലെ എന്തോ പറഞ്ഞ് ഇറങ്ങാന്‍ തുനിഞ്ഞപ്പോഴല്ലേ റെഡ് മാറി ഗ്രീന്‍ സിഗ്‌നല്‍ ആയതും വാന്‍ എടുത്ത് ഞങ്ങള്‍ പാഞ്ഞ് രക്ഷപ്പെട്ടതും..! എന്നിട്ടും ഈ പഹയന്‍ പിന്നേം കണ്ടോ സിഗ്‌നല്‍ ലൈനില്‍ എത്തിയാല്‍ മന്ദബുദ്ധിമോന്ത കാണിച്ച് ഇളിച്ച് കൂതറയാവുന്നത്?
എന്തോ ഭാഗ്യം ആ മോന്തയിലേക്ക് ആ സുന്ദരി നോക്കുന്നതേയില്ല. അവള് സെല്‍ഫോണില്‍ ഭയങ്കര സൊള്ളലില്‍ തന്നെ.. അവന്‍ മന്ദബുദ്ധിലുക്ക് എന്റെ നേരെയാക്കിയിട്ട് പഴയ സംഭവമോര്‍ത്തിട്ട് എനിക്കും എന്തോ ഒരു ഇത്.
ഗ്രീന്‍ സിഗ്‌നലായി. വാന്‍ പുറപ്പെട്ടു. അവനും നോമ്പിന്റെ ക്ഷീണമുണ്ട്, ഉറക്കം തൂങ്ങുമ്പോലെയായി. അല്‍പനേരം വിശ്രമിക്കാനും സൊറ പറയാനുമായി വാന്‍ റോഡില്‍ നിന്നും തിരിഞ്ഞ് ഒരു പാര്‍ക്കിങ്ങ് കിട്ടാനായി ഓടിക്കൊണ്ടിരുന്നു. ഒടുക്കം പല എംബസികളും ഉള്ള മുശിരിഫ് എന്ന പ്രദേശത്തെ ധാരാളം തണല്‍മരങ്ങളുള്ള വിശാലമായ വിജനമായ പാര്‍ക്കിങ്ങ് ഏരിയ കണ്ടു. അങ്ങോട്ട് അവന്‍ വാനോടിച്ചു.
നിരനിരയായി നില്‍ക്കുന്ന തണല്‍മരങ്ങളുടെ ചോട്ടില്‍ വാന്‍ കൊണ്ട് നിറുത്തി. കിളിക്കൊഞ്ചലുകള്‍ നിറഞ്ഞ അന്തരീക്ഷം. ബോഗന്‍വില്ലകളിലെ പൂക്കള്‍ കൊഴിഞ്ഞുവീഴുന്നതും നല്ലൊരു പ്രണയക്കൂടിക്കാഴ്ചയ്ക്ക് പറ്റിയ ഇടം പോലെ തോന്നിച്ചു. ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിലെന്ന് വൃഥാ ചിന്തിച്ചുപ്പോയി. തിരിഞ്ഞുനോക്കുമ്പോള്‍ നിഷീന്‍ അവന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയിലൂടെ ആ ചുറ്റുപാടുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതാണ് കണ്ടത്.
പെട്ടെന്ന് അവന്റെ മുഖഭാവം സീരിയസ്സായതും എന്തോ കണ്ടതുപോലെ മോന്ത കൂര്‍ത്തുവരുന്നതും ഞാന്‍ ശ്രദ്ധിച്ചു. എന്താണെന്ന് ഞാന്‍ ചോദിക്കുന്നേനും മുന്‍പ് അവന്‍ എന്നെ തോണ്ടിയിട്ട് മുന്നോട്ട് കൈചൂണ്ടിക്കാണിച്ചു. അങ്ങോട്ട് എന്റെ നോട്ടം ഫോക്കസ്സാക്കിയപ്പോള്‍ എനിക്ക് ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത വിധം ഒരു കാഴ്ചയാണ് എതിരേറ്റത്.
ഒരു ഷെവര്‍ലെഓഡീസ്സി ആഢംബര കാര്‍ അല്പം ഏതാനും വാര അകലെയായി കിടന്ന് കുലുങ്ങുന്നു. കുലുക്കം എന്നുവെച്ചാല്‍ മുകളിലേക്കും താഴോട്ടും ആയുള്ള അപ്പ് ആന്‍ഡ് ഡൌണ്‍ ഷെയ്ക്കിങ്ങ്!! ഞാന്‍ വാപൊളിച്ച് നോക്കിയിട്ട് ഒന്നും തിരിയാതെ അവന്റെ നേരെ തിരിഞ്ഞുനോക്കീട്ട് എന്താണെന്ന് ആംഗ്യത്തില്‍ ആരാഞ്ഞു. അവന്‍ മറുപടിതരാതെ സെല്‍ ക്യാമറ സൂം ചെയ്ത് വീഡിയോഷൂട്ടില്‍ വ്യാപൃതനാണ്. അക്ഷമനായ ഞാന്‍ പിന്നേം അവനെ കുലുക്കീട്ട് എന്താ അതെന്ന് ചോദിച്ചു.
‘ആ വണ്ടീല്‍ വേറെ വണ്ടിയുണ്ട്. അത് ഇളകിക്കുലുങ്ങന്നത് കണ്ടില്ലേ ചെങ്ങായീ?’ - അവന്‍ ഷെര്‍ലക് ഹോംസ് പോലെ സഹചാരിയായ ഡോ.വാഡ്‌സണായ എന്നോട് കണ്ടെത്തല്‍ അറിയിച്ചു.
ഞാന്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ ഷെവര്‍ലെകാര്‍ കുലുകുലുങ്ങിക്കൊണ്ട് തന്നെ.. അല്പം കൂടെ കണ്‍മണി സൂം ചെയ്ത് നോക്കിയപ്പോള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല! അതിന്റെ പിറകിലെ ഗ്ലാസ്സിലൂടെ ഒരു പെണ്ണിന്റെ കോലം ഇളകിമാറുന്നു. ങ്‌ഹേ!! പിന്നെ വീണ്ടും ആ പെണ്ണിന്‍ രൂപം പൊന്തിത്താഴ്ന്നു. ഇപ്പോള്‍ ഒരു ആണ്‍രൂപമാണ് ഉയരുന്നത്, ആ രൂപവും ഇളകിമാറി പൊന്തിത്താഴ്ന്നു. പണ്ട് മഴക്കാലത്ത് പറമ്പിലും തൊടിയിലും കണ്ടിരുന്ന ഇണചേരുന്ന പാമ്പുകളെ ഞാന്‍ ഓര്‍ത്തുപോയി.
‘ഡാ എന്താണത്? എന്താ സംഭവം?’ - ഞാന്‍ നോമ്പ് നോറ്റ് വറ്റിയ തൊണ്ടയിലൂടെ വായുവിട്ട് ചോദിച്ചു.
‘അതാണ് മോനേ കളി. കള്ളക്കളി. നായിന്റെമക്കള് കെടന്ന് സുഖിക്ക്വല്ലേ!’ - ഇതറിയിച്ച് സുഹൃത്ത് നാക്ക് കടിച്ചുപിടിച്ച് മൊബൈല്‍ഫോണ്‍ ഷൂട്ട് നിറുത്തീട്ട് വണ്ടിയുടെ ചാവിയിട്ട് തിരിച്ച് സ്റ്റാര്‍ട്ടാക്കി. ഞാന്‍ ഞെട്ടി.
‘ഈ പുണ്യറംസാന്‍ കാലത്തെ അതിലും നല്ല 27-ആം രാവില്‍ അങ്ങനെ അവരിപ്പോള്‍ സുഖിച്ച് മദിക്കേണ്ട. ഒരു പണീണ്ട്. നീ സീറ്റ് ബെല്‍റ്റ് ഇട്ട് പിടിച്ച് ഇരുന്നോളൂ. ഗെറ്റ് റെഡി..!’
-എന്നും പറഞ്ഞ് പെട്ടെന്ന് നിഷീന്‍ വണ്ടിയെടുത്ത് ശരവേഗത്തില്‍ മുന്നോട്ട് കുതിച്ചു. ആ വേഗതയില്‍ ഞാന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടും മുന്നോട്ട് ആഞ്ഞു പിന്നെ പിറകോട്ട് വന്ന് വീണു. വാന്‍ നേരെ ആ ഷെവര്‍ലെ കാറിന്റെ മുന്നില്‍ കുറുകെ കൊണ്ട് നിറുത്തിയിട്ടു. കാറിന്റെ ഇളക്കം നിന്നു. ഒരുവേള ഒരു മൂകത..
പിന്നെ, വാന്‍ പിറകോട്ട് എടുത്ത് കാറിനെ മുട്ടിമുട്ടീലാ എന്നപോലെ അവന്‍ നിറുത്തി, സൈഡ് ഗ്ലാസ്സ് താഴ്ത്തി. അന്നേരം കാറിന്റെ പിറകില്‍ നിന്നും ഒരു അറബിയുവാവ് കന്തൂറ (നീളന്‍കുപ്പായം) വലിച്ചുവാരി അണിഞ്ഞ് മുന്‍സീറ്റിലേക്ക് ഭയചകിതനായിട്ട് വന്ന് ഇരുന്ന് ഞങ്ങളെ നോക്കി. ഞാന്‍ അവനെ ശ്രദ്ധിക്കാതെ വേറെ ആരാ ആ വാഹനത്തിലെന്ന് നോക്കിയപ്പോള്‍ ഒരു ഫിലിപ്പീനിയുവതി അലക്ഷ്യമായി കിടക്കുന്ന ടീഷര്‍ട്ടും ജീന്‍സും തപ്പിയെടുത്ത് ഒരു മൂലയില്‍ തലകുനിച്ച് ഭയപ്പെട്ട് ഇരിക്കുന്നത് കണ്ടു. (എന്റെ നോയമ്പ് വെറുതെയായോ എന്ന് ശങ്കിച്ചു). കാരണം, കാണാന്‍ പാടില്ലാത്ത സ്ത്രീയുടെ അര്‍ദ്ധനഗ്‌നമായ ശരീരം വ്രതമുള്ള നേരത്ത് കണ്ടതുതന്നെ..
നിഷീന്‍ പെട്ടെന്ന് ആളാകെ മാറി. അവന്‍ നല്ല ഒഴുക്കുള്ള അറബിഭാഷയില്‍ ആ യുവാവിനോട് കയര്‍ത്തു ഭയങ്കര ഡയലോഗ്. ഏതാണ്ട് ഒക്കെ ഞാന്‍ ഊഹിച്ചുമനസ്സിലാക്കി. അറബിയുവാവ് കടുവയുടെ മുന്നില്‍ പെട്ട് മുയല്‍കുഞ്ഞിനെ പോലെയായി.
“എന്താണ് ഇവിടെ നീ ചെയ്യുന്നത്? ആരാണിവള്‍? അവളുമായിട്ട് എന്താ നിന്റെ പരിപാടി? അതും ഈ പുണ്യനോമ്പുകാലത്ത്? ഇന്ന് 27-ആം രാവാണെന്ന് അറിയില്ലേ? ഇമ്മാതിരി മറ്റേ പരിപാടിക്ക് തനിക്കും അവള്‍ക്കും കിട്ടാന്‍ പോകുന്ന ശിക്ഷ എന്താന്നറിയോ യാ ഹിമാറേ?”
ഇതായിരുന്നു നിഷീന്‍ അറബിയോട് തട്ടിക്കയറി പറഞ്ഞതിന്റെ സാരാംശം. (പിന്നീട് അവന്‍ എനിക്ക് തര്‍ജിമ ചെയ്തുതന്നിരുന്നു). അപ്പോള്‍ പേടി മറച്ചുകൊണ്ട് അറബിയുവാവ് ചോദിച്ചു:
“മന്‍ അന്‍താ?“ (താന്‍ ആരുവാഡേയ്?”
“അന ഷുര്‍ത്ത സീ.ഐ.ഡി!” (ഞാന്‍ പോലീസ് സി.ഐ.ഡി) എന്ന് നിഷീന്‍ കാച്ചി.
അപ്പോള്‍ അറബിച്ചെക്കന്‍ വിറച്ചുകൊണ്ട് കൈകൂപ്പീട്ട് മാപ്പിരന്നു. പിറകില്‍ ഒളിഞ്ഞിരിക്കുന്ന ഫിലിപ്പീനി പെണ്ണ് പിടിയിലായി എന്നപോലെ കണ്ണുനിറച്ച് വിറച്ചുകൊണ്ട് ടീഷര്‍ട്ട് വേഗം എടുത്ത് അണിയുന്നതാണ് കണ്ടത്. (അവളുടേയും അവന്റേയും സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ രണ്ട് കട്ടുറുമ്പുകള്‍ വന്ന് കൊളമാക്കിയതില്‍ ആഹ്ലാദം തോന്നിപ്പിച്ചു.)
അപ്പോള്‍ വിറച്ചുകൊണ്ട് ആ അറബിയുവാവ് വെറും മലയാളിയായ(അവര്‍ക്ക് വെറും മലബാറി) നമ്മുടെ മലയാളിക്കിടുവയോട് കൈകൂപ്പി ക്ഷമാപൂര്‍വം യാചിക്കുകയായിരുന്നു, വെറുതെ വിടാന്‍. സൌദിയിലാണെങ്കില്‍ തലപോകുന്ന വലിയ ഇല്ലീഗല്‍ ട്രാഫിക് ചെയ്തതും പോരാഞ്ഞ് വിശുദ്ധഗ്രന്ധമായ ഖുര്‍ആന്‍ കൈയ്യിലെടുത്ത് അറബിച്ചെക്കന്‍ നുണ സത്യമാക്കാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ കാണിച്ച് പറയുകയാണ്:
“ഇവള്‍ എന്റെ കസിനാണ്. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചവരാണ്. പടച്ചോനാണേ സത്യം!”
നിഷീന്‍ കലിതുള്ളിക്കൊണ്ട് വാനിന്റെ സൈഡില്‍ ആഞ്ഞിടിച്ച് അവനോട് അലറി:
“യാ ഹമുക്കേ സുവറേ (വിഡ്ഡിക്കഴുതേ) എന്നാഡോ ഫിലിപ്പീനിപ്പെണ്ണ് നിനക്ക് കസിന്‍ ആയത്? തന്റെ തന്ത ഫിലിപ്പീന്‍സില്‍ സംബന്ധിക്കാന്‍ പോയിരുന്നോ?”
ഇനി രക്ഷയില്ല എന്ന് ഞാന്‍ കരുതിയപ്പോഴേക്കും ഇനി തനിക്കും രക്ഷയില്ല എന്ന് അറബിയുവാവും വിചാരിച്ചിട്ടുണ്ടാവും. പറഞ്ഞപോലെ അവന്‍ ക്ഷണനേരം കൊണ്ട് ഷെവര്‍ലെ ഒഡീസ്സി കാര്‍ സ്റ്റാര്‍ട്ടാക്കി വെടിയുണ്ട ചീറിപ്പോകും പോലെ അവിടേന്നും പാഞ്ഞു. നിഷീനും വിട്ടില്ല. അവനും തന്റെ സുഗന്ധം നിറച്ച ടൊയോട്ടാവാന്‍ പിറകെ പായിച്ചു. ശരിക്കും സിനിമയില്‍ കാണുമ്പോലെ ഒരു കാര്‍ ചെയ്സിങ്ങ് അരങ്ങേറി. അവര്‍ മെയിന്‍ റോഡിലൂടെ പാഞ്ഞു. ഞങ്ങള്‍ക്ക് അവരെ ഒരു ട്രാഫിക് സിഗ്‌നലില്‍ വെച്ച് മിസ്സ് ആയി.
നിഷീന്‍ ആ കലിപ്പ് തീരാതെ വഴിയേപോയ എല്ലാ വാഹനങ്ങള്‍ക്കും തെറി ചൊല്ലി വണ്ടിയോടിച്ചു. ഞാന്‍ ചോദിച്ചു:
“അല്ല ചെങ്ങായി? എന്തിനാ ഇജ്ജ് ആ സ്വര്‍ഗ്ഗത്തില്‍ കയറി അലമ്പ് ഉണ്ടാക്കിയത്? അതും അറബീടെ നാട്ടില്‍ പണി ചെയ്യാന്‍ വന്ന നമ്മള്‍ അവരെ പഠിപ്പിക്കാനോ? എന്താ അന്റെ പുറപ്പാട്?”
“അറബീടെ മുന്നില്‍ ഒരാളാകാനുള്ള അവസരം ഇങ്ങനല്ലേ കിട്ടൂ. അവനു തോന്നീട്ടുണ്ടാവും ഇപ്പോള്‍ സി.ഐ.ഡികള്‍ അത്തര്‍ നിറച്ച വാന്‍ ഓടിച്ചും നടക്കുമെന്ന്! എന്തായാലും ഒരു പണി കൊളമാക്കിക്കിട്ടി. അതുമതീ.“
റെയ്ബാന്‍ ഗ്ലാസ്സിലൂടെ എന്നെ നോക്കീട്ട് നിഷീന്‍ വിസ്തരിച്ചുതന്നു. എന്നിട്ട്,ഒരുവേള സി.ഐ.ഡി ആയതിന്റെ സന്തോഷത്തില്‍ ഉറക്കെ അവന്‍ പാടി:
“നാരീ നാരീ..
നാരീ യൌമില്‍ ഹൂറി..”
“അറബിക്കടുവയോട് മലയാളിക്കിടുവയോ!” എന്ന അന്തംവിടലോടെ ഞാന്‍ വഴിയോരക്കാഴ്ചകള്‍ കണ്ട് ഓടിപ്പോകുന്ന വാനില്‍ ഇരുന്നു.
(ശുഭം)
© Copyright All rights reserved
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com
