Wednesday 17 January 2007

ഒരു ചിത്തഭ്രമപ്രണയം (തുടര്‍ച്ച - രണ്ടാം ഭാഗം)

രവിവര്‍മ്മതമ്പുരാന്‍ ആരോ വന്നുപറഞ്ഞത്‌ വിശ്വസിക്കാനാവാതെ പഴയ ബുള്ളറ്റ്‌ ബൈക്കില്‍ കുതിച്ചെത്തിയിരിക്കുകയാണ്‌. അവിടെയുള്ള ആല്‍മരച്ചുവട്ടില്‍ നിറുത്തിയിട്ട്‌ അയാള്‍ പുഴവക്കില്‍ ഈറ്റപ്പുലിയെന്ന കണക്കെ ചുവന്ന കണ്ണുകള്‍ തുറിപ്പിച്ച്‌ പാഞ്ഞെത്തി.

കൂട്ടത്തില്‍ ഉഷിരുള്ള ചെറുതമ്പുരാക്കന്മാര്‍ അബുവിനെ പിടിച്ചു പൂശി. അതില്‍ പ്രധാനി രവിവര്‍മ്മതമ്പുരാന്‍ തന്നെ! മദ്രാസില്‍ പഠിക്കുന്ന ഈ യുവരാജന്റെ മനസ്സില്‍ കുടിയേറിയവള്‍ - ഭാനുപ്രിയ. അവളെയിതുവരെ അവന്‍ പോലും സ്പര്‍ശിച്ചിട്ടില്ല. അതിനിതുവരെ സാഹചര്യം കിട്ടിയില്ലയെന്നുവേണം പറയാന്‍.

എന്നിട്ടിപ്പോ പട്ടാപകല്‍ എല്ലാരും നോക്കിനില്‍ക്കേ ഒത്ത ശരീരമുള്ള ഒരു മാപ്പിളചെക്കന്‍ അവളെ വെള്ളത്തില്‍ വെച്ച്‌ താമരത്തണ്ട്‌ പോലെ പിഴുതെടുത്തതും പോരാഞ്ഞ്‌ പരസ്യമായി, ഛെയ്‌! "അയ്യയ്യോ ശിവനേ!". രവിവര്‍മ്മതമ്പ്രാന്റെ മനസ്സ്‌ മാത്രം നിലവിളിച്ചുപോയി.

വന്നപാടെ അബുവിനെ പൊക്കിയെടുത്ത്‌ നന്നായി പെരുമാറി. അബു നിലവിളിച്ചു. ഭാനുപ്രിയ എന്ന കൊച്ചുതമ്പുരാട്ടി ക്ഷീണിച്ച കണ്ണുകളാല്‍ ദയനീയമായി നോക്കി. ഒപ്പമുള്ള ബന്ധുസ്ത്രീകളോട്‌ എന്തോ പറയുവാനെന്നോണം ആ നറുംചുണ്ടുകള്‍ വിതുമ്പി.

"വേണ്ടാ ഇനിയത്ര തല്ലണ്ടാ.. ചാവുന്നേനും മുന്‍പ്‌ വല്യമ്പ്രാന്റെ അടുത്തു കൊണ്ടോവാം." - രവിവര്‍മ്മതമ്പുരാന്‍ പറഞ്ഞപ്പോള്‍ തല്ലിന്റെ പെരുമഴ നിലച്ചു, അബുവിന്‌ തല്ലില്‍ നിന്നും മോചനവും കിട്ടി.

വലിയകോയിക്കല്‍ കൊട്ടാരത്തിന്റെ പാറാവുപുരയും കടന്ന് ഒത്ത ശരീരമുള്ള ഒരുത്തനെ കള്ളനെന്ന പോലെ തമ്പുരാക്കര്‍ കൊണ്ടുവരുന്നത്‌ കണ്ട്‌ വലിയരാജ മട്ടുപാവിലെ ആട്ടുകട്ടിലില്‍ ആട്ടം നിറുത്തി നോക്കി. മുറുക്കാനുള്ളത്‌ എടുത്തു തരുവാന്‍ ചാരെ നിന്നിരുന്ന ഒരു യുവതി അടുത്ത മുറുക്കിനുള്ളതും വായയില്‍ വെയ്‌ക്കുവാന്‍ ഒരുങ്ങിയത്‌ തമ്പുരാന്‍ ബലിഷ്‌ടമായ കരത്താല്‍ തടഞ്ഞു.

പെണ്ണിനോട്‌ അകത്തുപോവാന്‍ ആംഗ്യം കാണിച്ച്‌ ഒന്നു മുരടനക്കി തീഷ്‌ണമായ ദൃഷ്‌ടി അബുവില്‍ പതിപ്പിച്ച്‌ വലിയരാജ എഴുന്നേറ്റു. വലിയ കോലായിലേക്കുള്ള കൊത്തുപണിയുള്ള ഗോവണി പതുക്കെ എല്ലാ രാജഭാവാതികളോടേയും വലിയരാജ ഇറങ്ങിവന്നു.

മുറ്റത്ത്‌ അടികൊണ്ട്‌ അടിമയെപോലെ അവശനായ അബുവും എന്തോ വലിയ കാര്യം ചെയ്ത സംതൃപ്തിയില്‍ ചെറുതമ്പ്രാക്കളും ആ വരവും നോക്കി നിന്നു. അല്‍പം കഴിഞ്ഞപ്പോള്‍ ബുള്ളറ്റിലേറി രവിവര്‍മ്മതമ്പ്രാനുമെത്തി.

ചെറിയ തരത്തിലുള്ള വിചാരണ അവിടെ നടന്നു. സംഗതിയുടെ കിടപ്പ്‌ ഒരു തരത്തില്‍ പിശകില്ല എന്ന നിഗമനത്തിലാണ്‌ വലിയരാജ എത്തിയത്‌.

"തമ്പുരാട്ടികുട്ടീടെ ജീവന്‍ ഈശ്വരന്‍ തിരിച്ചു തന്നത്‌ ഈ ചെറുക്കനിലൂടെയല്ലേ? അതിനിവന്‍ ചെയ്തത്‌ അത്ര അപരാധമൊന്നുമല്ലാലോ. വെള്ളത്തില്‍ പെട്ടവരെ രക്ഷിയ്ക്കാന്‍ ആരും ചെയ്യണതൊക്കെയല്ലേ ഈ മാപ്പിളച്ചെക്കനും ചെയ്തേ?"

തമ്പ്രാക്കര്‍ മറുപടിയില്ലാതെ നിലം നോക്കി നിന്നു. രവിവര്‍മ്മ തമ്പ്രാന്‍ ഇതൊട്ടും പ്രതീക്ഷിച്ചതല്ല. അച്‌ഛന്റെ പ്രായമുള്ള തന്റെ വലിയേട്ടന്‍ ആയിപോയില്ലേ. അയാള്‍ പല്ല് കടിച്ച്‌ കടുക്‌ വറക്കുമ്പോഴുള്ള ശബ്‌ദമുണ്ടാക്കി പ്രതിഷേധം അറിയിച്ചു. അയാള്‍ ഈര്‍ഷ്യയോടെ കൊട്ടാരത്തിനകത്തേക്ക്‌ വേഗം കയറിപോയി.

അബുവിന്റെ മനം കുളിര്‍ത്തു. കണ്ണുകളിലെ പൊന്നീച്ച പോയി കുളിരിമയെത്തി. അവന്‍ മന്ദഹസിച്ചു നിന്നു. വലിയരാജ പെരിയരാജ എന്ന് വിളിച്ചുകൂവണമെന്നുണ്ട്‌. വല്യമ്പ്രാന്‍ എല്ലാരോടും പിരിഞ്ഞുപോവാന്‍ ആക്ഞ്ഞാപിച്ചു. നല്ലൊരു ഒഴിവുസമയം ആസ്വദിച്ചിരുന്നത്‌ നഷ്‌ടമായ ദേഷ്യം പ്രകടമായിരുന്നു അയാളുടെ മുഖത്ത്‌.

മടങ്ങുന്നവരില്‍ പിറകിലായിരുന്ന അബുവിനെ ഒരു ഭൃത്യനെ അയച്ച്‌ വിളിപ്പിച്ചു. ഇനിയെന്തിനാണാവോ വല്യമ്പ്രാന്‍ വിളിക്കുന്നത്‌! അബു തിരികെ ചെന്നു. ഭവ്യതയോടെ നിന്നു. വലിയരാജ ഹിമക്കരടിയെ പോലെ വെളുത്ത ദേഹം നിവര്‍ത്തി വടിപോലെ നില്‍ക്കുന്നു. അപ്പോഴും മുറുക്കുന്നുണ്ട്‌. അപ്പുറത്തെ തെങ്ങിന്‍തോപ്പില്‍ കുറെ പണിക്കാര്‍ നാളികേരം പെറുക്കുന്നതും കൂടയിലാക്കി കൊണ്ടുപോവുന്നതുമൊക്കെ നോക്കിനില്‍പാണ്‌.

അബു ഒന്ന് മുരടനക്കിയപ്പോള്‍ അയാള്‍ നോക്കി. കോലായിലെ ചാരുകസേരയില്‍ ഇരുന്ന് കാലുകള്‍ നിവര്‍ത്തിവെച്ചു. ഒരു ഭൃത്യന്‍ അരികില്‍ നിന്ന് വീശറി ചലിപ്പിച്ചു. വേറെ ഒരാള്‍ കരിക്ക്‌ വെട്ടിയത്‌ കൊണ്ടുവന്നു. അതും കുടിച്ച്‌ ഏമ്പക്കമിട്ട്‌ വലിയരാജ അബുവിനോട്‌ ചോദിക്കുവാന്‍ തുടങ്ങി.

(കരിക്കിന്‍വെള്ളം ഇത്തിരി തനിക്കും തന്നൂടേ? ചോദിച്ചാല്‍ തരുമോ? അബു വൃഥാ ആഗ്രഹിച്ചുപോയി.)

"തന്റെ പേരെങ്ങിനേയാ?"

"അബു"

"എന്താ തന്റെ പണി?"

"വേല ഇന്നത്‌ എന്നൊന്നുമില്ല തമ്പ്രാ.. മീന്‍പിടുത്താ മെയിന്‍"

"അതു ശരി. കോലോത്തെ കുളിക്കടവിലെന്നെ മീന്‍ പിടിക്കണംന്നുണ്ടോ, ങ്‌ഹേ?"

"അത്‌.. അത്‌.. ഇവിടെത്തെ മീനുകള്‍ക്ക്‌ നല്ല മുഴുപ്പുണ്ടേയ്‌. അങ്ങാടീല്‌ കൊടുത്താല്‌ മെച്ചം ഇവിടുന്ന് പിടിക്കണതിനാണേയ്‌."

"നല്ലത്‌. നോം മീന്‍ കഴിക്കാത്തത്‌. ഇല്ലേല്‌ പിടിക്കണതെല്ലാം ഇങ്ങട്‌ കൊണ്ടുവരേണ്ടിവന്നേനെ! ഇവിടെത്തെ മുഴുപ്പുള്ള മീന്‌ മാത്രം അങ്ങാടീല്‍ക്ക്‌ പിടിച്ചോണ്ടായാ മതി. മനസ്സിലായോ മാപ്പിളേ?"

"ഓ... ഉത്തരവ്‌" - അബു പല്ലിളിച്ചു ചിരിച്ചു.

"ഈ വലിയരാജ ഒരു കോമഡിരാജയാണല്ലേ." (ആത്മഗതം)

"ആട്ടെ, തന്റെ വീടെവിടെയാടോ?"

"രാമംകുത്താണേയ്‌"

"അവിടെ ഒരു പാന്താത്ത എന്നൊരു സ്ത്രീയെ അറിയോ തനിക്ക്‌? അത്‌ ഒരുരുപ്പിടിയായിരുന്നു ആയകാലത്തേയ്‌"

തമ്പ്രാന്‍ കുടുകുടെ ചിരിച്ചു തുടരുകയാണ്‌.

"മാപ്പിളസ്ത്രീ എന്നാരും പറയില്ല. താഴ്‌ന്ന ജാതീലുള്ളതാന്നും കരുതി പണ്ട്‌ ഇവിടെ അടിച്ചുതളിക്കാരിയാക്കി നിറുത്തീരുന്നു. വേറെയെന്തോ പേരായിരുന്നു ഇവിടെ നിക്കുമ്പം. പാറു എന്നോ മാലുവെന്നോ? ആ? ഉം ഊം.. നല്ല രസായിരുന്നു അതിന്റെ രസങ്ങളേയ്‌, ഹ ഹാ ഹാ.."

തമ്പ്രാന്‍ പഴയ രസങ്ങള്‍ അയവിറക്കി ആര്‍ത്തലച്ച്‌ ചിരിക്കുമ്പോള്‍ അബുവിന്റെ മുഖം കരിമേഘം വന്ന പോലെയായി. കണ്ണീര്‍ പൊടിഞ്ഞു.

"അത്‌... അതെന്റെ പെറ്റ ഉമ്മയാണ്‌!"

"ശ്ശോ! ഭഗവാനേ! ക്ഷമിക്ക്യാട്ടോ മാപ്പിളേ.." - വല്ല്യമ്പ്രാന്‍ വിഷണ്ണനായി എഴുന്നേറ്റു.

"ഞാന്‍ പോട്ടേ തമ്പ്രാ?"

സമ്മതം കേള്‍ക്കാന്‍ നിക്കാതെ അബു കൊട്ടാരമുറ്റം വിട്ടു. കോവിലക പാതയിലൂടെ മനസ്സിലെന്തൊക്കെയോ ചിന്തകളുമായി സായാഹ്നസൂര്യന്റെ ശോണിമയില്‍ അയാള്‍ നീങ്ങി. അമ്പലപറമ്പില്‍ മേയുന്ന പശുക്കളുടെ നടുവിലൂടെ ഒരു സ്വപ്‌നാടകന്‍ ആയിമാറിയ അബു നടന്നു. സഹയാത്രികനായി സ്വന്തം നിഴലും നീളത്തില്‍ വിടാതെയുണ്ട്‌.

അയാള്‍ അറിയാതെ അമ്പലത്തിന്റെ സമീപത്തുള്ള 'പ്രിയാനിലയം' എന്ന പഴയ തറവാടിന്റെ കിളിവാതിലിലൂടെ സുന്ദരമായ കണ്ണുകള്‍! അബു പോയി മറഞ്ഞപ്പോള്‍ ആ കിളിവാതില്‍ അടഞ്ഞു. സൂര്യനും ചക്രവാളത്തില്‍ പോയൊളിച്ചു.

(തുടരും)

28 comments:

  1. "ഒരു ചിത്തഭ്രമപ്രണയം (തുടര്‍ച്ച - രണ്ടാം ഭാഗം)"

    അയാള്‍ അറിയാതെ അമ്പലത്തിന്റെ സമീപത്തുള്ള 'പ്രിയാനിലയം' എന്ന പഴയ തറവാടിന്റെ കിളിവാതിലിലൂടെ സുന്ദരമായ കണ്ണുകള്‍! അബു പോയി മറഞ്ഞപ്പോള്‍ ആ കിളിവാതില്‍ അടഞ്ഞു. സൂര്യനും ചക്രവാളത്തില്‍ പോയൊളിച്ചു.

    ReplyDelete
  2. അടുത്ത ഭാഗം വരട്ടേ...

    ReplyDelete
  3. ആഹാ. ഏറനാടന്‍ അത്രക്കായൊ. ഇതു നീട്ടിക്കൊണ്ടുപോകാന്‍ തന്നാ ഭാവം?

    എന്നാല്‍ ഞാന്‍ വായിക്കാന്‍ തന്നാ ഭാവം. പോരട്ടെ അടുത്തതും.

    -സുല്‍

    ReplyDelete
  4. വേല ഇന്നത്‌ എന്നൊന്നുമില്ല തമ്പ്രാ.. മീന്‍പിടുത്താ മെയിന്‍

    ഹ ഹ ഏറനാടാ... പഴയരാജവാഴ്ച കാലത്ത് ഒരാള്‍ രാജാവിനോട് മെയിന്‍ എന്ന് ഇംഗ്ലിഷ് പദം ഉപയോഗിച്ച് കാണുമോ? അതും സാധാരണ അങ്ങനെ സംസാരിക്കാത്ത മീന്‍പിടിത്തക്കാരന്‍. അല്ല സംസാരിക്കും എന്നാണെങ്കില്‍ കാലങ്ങള്‍ കൂടിക്കുഴയുന്നു കഥയില്‍.

    ഓടോ: മലയാള സിനിമയില്‍ കുടുംബകഥകള്‍ എന്നാല്‍ സംഭാഷണം വള്ളുവനാടന്‍ ഭാഷയിലാവണം എന്ന് സിനിമാമേഖലയിലെ തന്നെ പലരും ധരിച്ച് വെച്ചിരിക്കുന്നതിനെ പറ്റി ഒരു കഥ വായിച്ചിട്ടുണ്ട് എവിടെയോ. ഒരാള്‍ സവിധായകനെ കാണിക്കാന്‍ തിരക്കഥ കൊണ്ട് വരുന്നു. തെക്കന്‍ തിരുവിതാംകൂര്‍കാരനായ കഥാകൃത്ത് എഴുതിയ കഥയിലെ അവിടത്തെ തന്നെ കഥാപാത്രങ്ങള്‍ വള്ളുവനാടന്‍ രീതിയില്‍ സംസാരിക്കുന്നു. ഒടുവില്‍ ഇങ്ങനെ ഒരു സംഭാഷാണ ശകലം എത്തിയപ്പോള്‍ സവിധായകന്‍ ആ കൂടിക്കാഴ്ച അവസാനിപ്പിച്ചുവത്രേ.

    “എന്നേയും ഓപ്പോളേയും ശീവേലികഴിഞ്ഞ് വരുമ്പൊ കൂടെകൂട്ടാം എന്ന് പറഞ്ഞിട്ട് കുഞ്ഞന്‍മാമ എന്നാ പണിയാ ഈ കാണിച്ചേ?” എന്ന്. :-D

    ഇതും ഏകദേശം അത് പോലെ.... :-)

    ReplyDelete
  5. ഏറനാടന്‍,
    ഒരു മലയാള സിനിമാക്കഥപൊലുണ്ടല്ലോ ?? കഥയുടെ ദൈര്യം നന്നായെങ്കിലും അബുവെന്ന നല്ല പയ്യനെ വംശീയമായി കോലോത്തെ തൊഴുത്തില്‍ കെട്ടാതിരിക്കാമായിരുന്നു എന്നൊരാഗ്രഹം(ചിത്രകാരന്റെ വ്യക്തിപരമായ ആഗ്രഹമാകാം)ബാക്കി നില്‍ക്കുന്നു.

    ReplyDelete
  6. ദില്‍ബാ..

    ഒരു വിവാദത്തിനുള്ള പുറപ്പാടാണൊ? എന്നാ അങ്ങാട്ട്‌ കേട്ടോളൂ.. ഇംഗ്ലീഷ്‌ ഭാഷ നമ്മളെ നാട്ടില്‌ (ദില്‍ബന്റെ കോട്ടക്കല്‍ എനിക്കറിയില്ല) വന്നിട്ട്‌ എത്ര കൊല്ലങ്ങളായി കാണും? രാജവാഴ്‌ച നടക്കുന്നകാലത്തും വെള്ളക്കാര്‍ ഇവിടൊക്കെ ചുറ്റിക്കറങ്ങി നടപ്പുണ്ടായിരുന്നു എന്ന് പഴമക്കാര്‍ പറയുന്നതും പലയിടത്തും വായിച്ചും അറിഞ്ഞിരിക്കുന്നു. (അവര്‍ക്ക്‌ നമ്മളെ നാട്ടിലെ സ്ത്രീകളില്‍ സങ്കരയിനങ്ങളും പിറന്നതായി തെളിവും കിട്ടീരിക്കുണു).

    മുക്കിമൂളീ ആംഗലേയപദങ്ങള്‍ തട്ടിവിടുന്ന മീന്‍പിടുത്തക്കാരും മറ്റ്‌ കൂലിവേലക്കാരും ഏറനാട്ടിലും മറ്റ്‌ മലയാളക്കരയുടെ പലദിക്കിലും ജീവിച്ചിരുന്നതായും ഇപ്പോഴും ഉള്ളതായും എനിക്കറിവുള്ളതാണ്‌.

    പിന്നെ മറ്റൊരു സംഗതി. എന്റെ ഈ കഥയുടെ കാലചക്രം ഞാന്‍ എവിടേയെങ്കിലും സൂചിപ്പിച്ചതായി ഒന്നു കാണിച്ചുതരാമോ? ഇല്ലേല്‍ ഇതാ ഇതു നടന്നത്‌ 30 വര്‍ഷത്തിനുള്ളിലാണ്‌. അപ്പോഴൊ?

    ദില്‍ബാ ഇപ്പോള്‍ "ക്ലീയര്‍" ആയില്ലേ?

    ReplyDelete
  7. eranado katha ezhuthi kazhinju onnu vayichchittu postooo... enna pinne iththaram cheriya thettokke ozhivakkam... enthayalum nannavunnundutto

    ReplyDelete
  8. പോരട്ടെ അടുത്ത ഭാഗം

    ReplyDelete
  9. കഴിഞ്ഞ എപ്പിസോഡും ഇപ്പഴാ വായിച്ചത്.
    അടുത്തതിനായി കാത്തിരിക്കുന്നു.


    (ഓഫ്:ഞാനും കുറേ നാള്‍ നിലമ്പൂരിനടുത്ത് മമ്പാട് എന്ന സ്ഥലത്തുണ്ടാര്‍ന്നൂട്ടോ..)

    ReplyDelete
  10. കോവിലക പാതയിലൂടെ മനസ്സിലെന്തൊക്കെയോ ചിന്തകളുമായി സായാഹ്നസൂര്യന്റെ ശോണിമയില്‍ അയാള്‍ നീങ്ങി. അമ്പലപറമ്പില്‍ മേയുന്ന പശുക്കളുടെ നടുവിലൂടെ ഒരു സ്വപ്‌നാടകന്‍ ആയിമാറിയ അബു നടന്നു. സഹയാത്രികനായി സ്വന്തം നിഴലും നീളത്തില്‍ വിടാതെയുണ്ട്‌.

    Nalla varikal...atmavil uranju koodiya kure manjinkanangal...alosarappeduthiyappol...ariyathe peithirangiya..atmasamtrupthi....

    Eniyum orupad ezhutuka....

    ReplyDelete
  11. എറനാടോ..

    ചിത്തഭ്രമം -2ഉം വായിച്ചു. നന്നായിട്ടുണ്ട്‌. ബാക്കി കൂടി..

    ReplyDelete
  12. ഏറനാടാ... രണ്ടാ ഭാഗവും നന്നായി... :)


    ഈ അബുവിനെ ഭ്രാന്താനാക്കാതിരിക്കാന്‍ ഒരു വഴിയും കാണുന്നില്ലേ!

    ReplyDelete
  13. കൊള്ളം കൊള്ളാം
    ബാക്കി കൂടെ പോരട്ടെ

    ReplyDelete
  14. hmmmm...കുളിക്കടവില്‍ നിന്ന് കൊട്ടാരത്തിലേയ്ക്കെത്തിയല്ലൊ നമ്മുടെ അബു..ആശ്വാസമായി..
    ശരിക്കും കണ്മുന്നില്‍ കണ്ടൂ തന്നെയാ വായിച്ചത് ഒരോവരികളും..വിവരണങള്‍ ഒക്കെ വളരെ ഗംഭിരമായിട്ടുണ്ട്.മൂന്നാംഭാഗത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
  15. കഥാന്ത്യത്തിലെത്ത്തട്ടെ എന്നിട്ടു “അഫിപ്രായം“ പറയാം

    ReplyDelete
  16. This comment has been removed by a blog administrator.

    ReplyDelete
  17. നേരത്തെ എഴുതിയതില്‍ ചില തെറ്റുകള്‍ ഉണ്ട് അതിനാല്‍ ഞാന്‍ അതു delete ചെതു.
    ------------


    രണ്ട എപിസോഡും വായിച്ച്. ഒരു ഫയങ്കര പൈങ്കിളി മണം. എനിക്ക് ദഹിക്കില്ല. ഈ പശ്ചാത്തലം അറിയാത്തതുകൊണ്ടാവാം. "പൈങ്കിളിയും" ഒരു സാഹിത്യ ശാഖയാണല്ലോ. എഴുതു. നന്നാവും.

    തെറ്റുകള്‍ സ്വാഭവികം. തിരുത്തിയാല്‍ പോരെ. തെറ്റു സംഭവിച്ചാല്‍ പിന്നെ ഉരുളരുത്. പോയി തിരുത്തിയാല്‍ മതി. അതു തെറ്റല്ലെങ്കില്‍ എന്നു നല്ല ഭോധമുണ്ടെങ്കിലും വായനക്കാരന്റെ അഗ്രഹത്തിനനുസരിച്ച് തിരുത്തുന്നതില്‍ കുഴപ്പമില്ല. അവരുടെ ഇഷ്ടാനുസൃതം കഥ കൊണ്ടുപോകുന്നതും നന്നായിരിക്കും. ഒരു participatory ചുവയൊണ്ടാകും. ജനകീയമാകും. ദില്ബന്‍ പറഞ്ഞതിലും കാര്യമില്ലാതില്ല. വായനക്കാര്‍ക്ക് അത് ഇഷ്ടപെട്ടില്ലെങ്കില്‍ എഴുത്തുകാരനു് അത് തിരുത്തി എഴുതാമെന്നുള്ളതേയുള്ള്. ഇതു അച്ചടി മാദ്ധ്യമം അല്ലല്ലോ. തിരുത്താന്‍ എളുപ്പമല്ലെ.

    ദ്രൌപതി വര്മ്മ പറഞ്ഞപോലെ എല്ലാം അരെയും കാണിക്കാതെ ഒരുമിച്ച് എഴുതിവെച്ച് പ്രസിദ്ധീകരിച്ചാല്‍ ‍ നന്നാവനുള്ള അവസരം കിട്ടില്ല. ഇതു blog ആണു. കടലാസല്ല.

    സാധാരണക്കാരായ നമ്മള്‍ക്കുവേണ്ടിയാണു ഏറനാടന്‍ എഴുതുന്നത്. പരിമിതമായ പൈങ്കിളി imagination വെച്ചു ഞാന്‍ പറയുന്നു:
    "അബു രാത്രി ഒരു വള്ളത്തില്‍ വന്നു പെണ്ണിനേയും കട്ടോണ്ടു പോകുന്നു" അല്ലെങ്കില്‍

    "അബുവും തബ്രാക്കന്മാരും രണ്ടു team ഉണ്ടാക്കി, പെണ്ണിനെ വേളികഴിക്കാന്‍ വേണ്ടി ഒരു cricket സ്വയംവര മത്സരം കളിക്കുന്നു"

    എന്തെല്ലാം wonderful posibilities.

    ഏറനാട നീ എഴുതു അനിയ.

    ----------------
    qw_er_ty

    ReplyDelete
  18. കടുത്ത നൊമ്പരങ്ങളുടെ തീച്ചുളയില്‍ ഒരു ചിത്തഭ്രമപ്രണയം ബാഷ്പമായി പോയെന്നറിയുക ഇനിയെങ്കിലും,


    നന്നായിരിക്കുന്നു,ഏറനാടന്‍
    ഇനിയും ഇനിയും എഴുതുക

    ReplyDelete
  19. കൈപ്പള്ളിമാഷേ താങ്കളുടെ കാഴ്‌ചപ്പാടും ഉപദേശവും സ്വീകരിച്ചു.
    വായനക്കാര്‍ക്ക്‌ വേണ്ടി കഥയെഴുതുക എന്നതുതന്നെയാണ്‌ എഴുത്തുകാരന്റെ ധര്‍മ്മം. സൃഷ്‌ടിച്ച ഒരു കഥയെ ഓരോ വായനക്കാരുടേയും ഇഷ്‌ടത്തിനനുസരിച്ച്‌ മാറ്റിമറിക്കുവാന്‍ നിന്നാല്‍ പിന്നെ അതിനേ നേരമുണ്ടാവൂ. അല്ലേ? മൊത്തം അഭിപ്രായം നോക്കിയിട്ട്‌ അടുത്ത കഥകളില്‍ സൂക്ഷിച്ച്‌ വിഷയങ്ങളും (പൈങ്കിളിയെത്രമാത്രം പറക്കാമെന്നും മറ്റും) സന്ദര്‍ഭങ്ങളും സാഹചര്യങ്ങളുമൊക്കെ കൈകാര്യം ചെയ്യാമെന്നുമാത്രം.

    പിന്നെ, ഇതിലെ അബു എന്ന മീന്‍കാരന്‍ ഒരു ചിന്ന ഇംഗ്ലീഷ്‌ പദം ഉപയോഗിച്ചത്‌ അത്ര വലിയ അപരാധമൊന്നുമല്ലാത്തതുകൊണ്ടാണ്‌ അത്‌ തിരുത്താത്തതുകെട്ടോ. വിട്ടുകളയെന്നേ. അബു ഇനിവരുന്ന എപ്പിസോഡുകളില്‍ തനിഭ്രാന്തന്‍ ആയിട്ടുമാറുന്നുണ്ട്‌. അതോണ്ട്‌ ഒരു പിരാന്തന്‍ പിച്ചുംപേയും പറേണ ലാഘവത്തിലിതിനെ കണ്ടാല്‍ മതീന്നേ... (വിശദമായിട്ട്‌ ഞാന്‍ ദില്‍ബന്‌ മറുപടിയായി മുകളില്‍ നയം വ്യക്തമാക്കിയിട്ടുണ്ട്‌).

    കൈപ്പള്ളി പറഞ്ഞ രണ്ടു കഥാതന്തുക്കളും പരിഗണയിലുണ്ട്‌. ന്വോക്കാം എങ്ങനാന്ന്!

    ReplyDelete
  20. This comment has been removed by a blog administrator.

    ReplyDelete
  21. This comment has been removed by a blog administrator.

    ReplyDelete
  22. എന്റെ പ്രിയപ്പെട്ട ബൂലോഗസുഹൃത്തുക്കളേ..
    ദയവായി എന്നെ തെറ്റിദ്ധരിക്കരുത്‌. ഏതോ വിരുതന്‍ എന്റെ ബ്ലോഗില്‍ മന:പൂര്‍വം കളിക്കുവാന്‍ തുടങ്ങിയിരിക്കുന്നു. രേഖാവര്‍മ്മ എന്ന പേരില്‍ കുറേ അസഭ്യങ്ങള്‍ എഴുതി കമന്റിടുന്നു.

    ഞാന്‍ ആകെ വിഷണ്ണനാണിതില്‍. നിസ്സഹായനുമാണ്‌. യാഥാര്‍ത്ഥ്യം മനസ്സിലാക്കിയാല്‍ മതി.

    ReplyDelete
  23. "അബു ഇനിവരുന്ന എപ്പിസോഡുകളില്‍ തനിഭ്രാന്തന്‍ ആയിട്ടുമാറുന്നുണ്ട്‌".. ച്ഛെ... സസ്പെന്‍സ് കളഞ്ഞു..

    ReplyDelete
  24. This comment has been removed by a blog administrator.

    ReplyDelete
  25. ഏറനാടന്‍,

    ഇതു വളരെ ഇഷ്ടപ്പെട്ടു. ബാക്കി ഭാഗങ്ങള്‍ കൂടി പോരട്ടെ. വായിക്കാന്‍ കാത്തിരിക്കുന്നു.

    പിന്നെ വായിക്കുന്നവര്‍ക്കറിയാം അനോണികളുടെ സ്വഭാവം. അവരെന്തെങ്കിലുമൊക്കെ എഴുതട്ടെന്നേ. :)

    ReplyDelete
  26. ഏറനാടന്‍ ചേട്ടാ :-)

    ഇഷ്ടപ്പെട്ടു..അടുത്ത ഭാഗം ഉടനെയുണ്ടാവുമെന്നു കരുതുന്നു...

    അരവിശിവ

    ReplyDelete
  27. ഏറനാടാ... കഥ നന്നായിരിക്കുന്നു... ബാക്കി പോരട്ടെ.

    കൃഷ്‌ | krish

    ReplyDelete
  28. കൊള്ളാം നന്നായിട്ടുണ്ട് ഇതുവരെ.
    പോരട്ടെ ബാക്കി കൂടി.

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com