Wednesday 27 June 2007

തസ്‌ലീമയുടെ മുറിവ്‌!

മമ്പാട്‌ കലാലയത്തിലെ ഏടുകള്‍ ഈയ്യിടെ ബൂലോഗത്ത്‌ ഒരു പോക്കിരിവാസു നിവര്‍ത്തിയപ്പോള്‍ ഈ ഏടുകളും ഒന്നു നിവര്‍ത്തിനോക്കാനൊരു മോഹമുദിച്ചു.

പ്രീഡിഗ്രി 2-ആം കൊല്ലം ഒടുങ്ങാറായനേരമായപ്പോഴാണ്‌ ആ അവിസ്മരണീയവും എന്നാല്‍ നടുക്കമുളവാക്കുന്നതും അതിലേറെ കോരിത്തരിപ്പിക്കുന്നതുമായ ആ മഹത്തായ സംഭവം ഉണ്ടായത്‌! എന്താണെന്ന്‌ ഇപ്പോഴേ ഇങ്ങനെ കുത്തികുത്തി ചോദിക്കാതെ സോദരീ-സോദരരേ.. ആയാസത്തിലങ്ങ്‌ പറഞ്ഞുതരാം. ഒടുവിലെന്നെ കല്ലെറിയുകയോ ചീമുട്ട, തക്കാളീമുട്ടകള്‍ ഇത്യാദിവഹകള്‍ കൊണ്ടഭിഷേകം നടത്തുകയോ ചെയ്യുമോ? (ഹാസ്യകഥാപ്രാസംഗികന്‍ വീഡി രാജപ്പന്‍ തുണ!)

പ്രകൃതിരമണിയമായ താഴ്‌വാരങ്ങളും ഒരിടത്ത്‌ നട്ടുച്ചയ്‌ക്ക്‌ പോലും കൂരാകൂരിരുട്ടുള്ള റബ്ബര്‍ എസ്‌റ്റേറ്റുകളും മറുഭാഗത്ത്‌ പച്ചച്ച പാടവും അതിനരികിലൂടെ ലല്ലലം ചൊല്ലി പുളഞ്ഞൊഴുകുന്ന തോടുമുള്ള ഒറ്റപ്പെട്ടയിടത്താണ്‌ പ്രസിദ്ധരായ പലരും പഠിച്ച, പഠിക്കുന്നയാ കോളേജ്‌ - മമ്പാട്‌ കോളേജ്‌! (ഒരു നിമിഷം, ഞാനൊന്ന്‌ ശ്വാസം വിട്ടോട്ടെ!)

പുളിക്കലോടിമുക്കില്‍ നിന്നും ബസ്സുകള്‍ തിരിഞ്ഞ്‌ ഒരൊന്നൊന്നര കി.മീ പാഞ്ഞെത്തീട്ട്‌ വേണം നാനാദിക്കിലേക്കുള്ള തരുണീമണീ-ചുള്ളന്‍സിനെ പൊക്കികൊണ്ടുപോകുവാന്‍.. പലപ്പോഴും ബസ്സുകള്‍ വെളച്ചിലെടുത്ത്‌ നിറുത്താതെ വളവും തിരിഞ്ഞ്‌ മാഞ്ഞുപോവുമ്പോള്‍ പഞ്ചാരവര്‍ത്തമാനത്തിന്‌ ഇത്തിരിനേരം കൂടി കിട്ടിയല്ലോ എന്നാശ്വസിച്ച്‌ നില്‍ക്കുന്നവരാണധികവും..

ഇനി സംഭവത്തിലേക്ക്‌ എത്തിനോക്കിയാലോ? ഇമ്മാതിരി സംഭവം ഈ കാമ്പസിലേ ഉണ്ടായിട്ടുണ്ടാവൂ, റിക്കാര്‍ഡ്‌ തിരുത്തിയതായി 15 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇതേവരേ വാര്‍ത്തയൊന്നുമില്ല.

ക്ലാസ്സിലെ മൊഞ്ചുള്ള കുട്ടിയായിരുന്നു അവള്‍ - തസ്‌ലീമ! ഒത്തിരി ദൂരേന്നും ബസ്സില്‍ കോളേജിലെത്തുന്ന കൂട്ടത്തിലെ ഹൂറി (അപ്‌സരസ്സ്‌) പോലെയാണവള്‍ തസ്‌ലീമ. അവളോടൊന്ന്‌ കൂട്ടുകൂടുവാന്‍ ഒരു കടാക്ഷം ലഭിക്കുവാനായി പല യുവമനസ്സുകളും കൊതിച്ചിരുന്നു. അങ്ങിനെയുള്ള തസ്‌ലീമക്കിങ്ങനെയൊരു അത്യാഹിതം സംഭവിച്ചല്ലോ പടച്ചോനേ!

അന്നും എന്നുമെന്നപോലെ 'നാസിക്‌' ബസ്സ്‌ താളത്തിലുള്ള ഹോണ്‍ മുഴക്കി കോളേജിനടുത്തുള്ള സ്‌റ്റോപ്പിലെത്തി. അരീക്കോട്‌ വഴി കുറ്റ്യ്‌ആടിയിലേക്കുള്ള നാസിക്കിലാണ്‌ അവള്‍ തസ്‌ലീമ എന്നും പോകാറുള്ളത്‌. അസാധാരണമായി അല്‍പദൂരം മാറിയാണ്‌ നാസിക്ക്‌ നിന്നത്‌. പിള്ളേരെല്ലാം ബോംബ്‌ പൊട്ടിയപ്പോള്‍ ഓടുന്നവരെപോലെ നാസിക്കിനടുത്തേക്ക്‌ പായുന്നു..

തിക്കിതിരക്കി വാതിലിനടുത്ത്‌ നില്‍ക്കുന്ന കിളിയെ ഞെരുക്കി പലരും ബസ്സിനകത്തെത്തി. പക്ഷെയിനിയും ഒത്തിരി പെണ്ണുങ്ങള്‍ കയറാനുണ്ട്‌. കിളിചെക്കനവരെ കയറ്റണമെന്നുണ്ടെങ്കിലും നാസിക്കിന്റെ മൊശടന്‍ ഡ്രൈവര്‍ വണ്ടിവിട്ടു. അന്നേരം...!

ദേഹം പാതി ബസ്സിലും പാതി വഴിയിലുമായി ഒരു സുന്ദരി കിടക്കുന്നു! പടച്ചോനേ തസ്‌ലീമ! അവള്‍ ഇമ്പമാര്‍ന്ന സ്വരത്തില്‍ അലറിതുടങ്ങി. ചെക്കന്‍സ്‌ ഓടിയടുത്തു. ഒരു ചാണ്‍ വ്യത്യാസത്തിലാ തസ്‌ലീമ മരണഹസ്‌തത്തില്‍ നിന്നും ഊരിവന്നത്‌. അവള്‍ തെറിച്ച്‌ വീണ്‌ റോഡിനരികിലെ പുല്ല്‌ കിളിര്‍ത്ത ഭാഗത്ത്‌ മലര്‍ന്ന്‌ കിടന്നു. നൂറുകണക്കിന്‌ കോളേജ്‌ കുമാരന്മാരുടെ മനസ്സിലേക്കാണ്‌ തസ്‌ലീമ വന്നുവീണിരിക്കുന്നത്‌, ഒരുള്‍ക്കിടിലത്തോടെ..

ഒന്നും സംഭവിച്ചില്ലെന്ന മട്ടിലവള്‍ എഴുന്നേറ്റു കൈകുടഞ്ഞു പൂച്ചക്കണ്ണുകളാല്‍ നാസിക്കിലെ കിളിചെക്കനെ നോക്കി മുറുമുറുത്തു. തെറിച്ചുപോയ വാനിറ്റി ബാഗ്‌ ഒരു ചെക്കന്‍ എടുത്തുകൊണ്ട്‌ പൊടിതട്ടികൊടുത്തു. അപ്പോഴാണവള്‍ കീഴോട്ട്‌ നോക്കുന്നത്‌. നടക്കാന്‍ ഇത്തിരി പ്രയാസമുണ്ട്‌.

ആ വഴിയെത്തിയ ഒരു ജീപ്പില്‍ കുമാരന്മാരില്‍ ചിലര്‍ തസ്‌ലീമയെ പിടിച്ചു പിടിച്ചില്ലാ എന്നമട്ടില്‍ കയറ്റി. നിലമ്പൂരാശുപത്രിയിലേക്ക്‌ വിട്ടു, ഒരു പ്രഥമ ശുശ്രൂഷ ചെയ്യേണ്ടേ, പലരും നിര്‍ബന്ധിച്ചപ്പോള്‍ കുമാരികളില്‍ കുമാരിയായ അവള്‍ സമ്മതിച്ചു. നാസിക്കിലെ ഡ്രൈവറെ താക്കിത്‌ ചെയ്‌ത്‌ ഒരു ഉന്തും തള്ളുമൊക്കെയുണ്ടാക്കിയതിനു ശേഷം കുമാരന്മാരുടെ നേതാക്കള്‍ സംഗതി ഒതുക്കിയിരുന്നു.

ദിവസങ്ങള്‍ കൊഴിഞ്ഞുകൊണ്ടിരിക്കുന്നു... തസ്‌ലീമ ഇല്ലാതെ മമ്പാട്‌ കലാലയം കലാപം കഴിഞ്ഞുള്ള ദേശം പോലെ ശോകമൂകമായിരിക്കുന്നു. അവളെ ആശുപത്രിയില്‍ കിടത്തിയിരിക്കുകയാണത്രേ. നേരിയ ചതവും ദേഹത്ത്‌ അല്‍പം മുറിവും ഉണ്ടത്രേ. എന്നും അവളെ സന്ദര്‍ശിക്കുന്നുണ്ട്‌ കുമാരികളേക്കാളും അധികം കുമാരന്‍സ്‌!

കുമാരന്‍സില്‍ പോയവര്‍ തന്നെ വീണ്ടും വിണ്ടും സന്ദര്‍ശിച്ചുകൊണ്ടിരിക്കുന്നു. സൂപ്പര്‍ ഹിറ്റ്‌ സിനിമ പോലും മൂന്നിലധികം തവണ കണ്ടാല്‍ പിന്നെ ആയിടത്തേക്ക്‌ നോക്കാത്തവര്‍ എന്നുമെന്നും ക്ലാസ്‌ കട്ടാക്കി ഉച്ചപ്പടത്തിനു പോവുന്നപോലെ ആശുപത്രിയില്‍ തസ്‌ലീമയെ സന്ദര്‍ശിക്കുന്നതിന്റെ പൊരുള്‍ തലപുകച്ചാലോചിച്ചിട്ടും കിട്ടാഞ്ഞ്‌ ഒടുവില്‍...

വൈകിയാണെങ്കിലും ഞാനും ഒന്നുപോയി തസ്‌ലീമയെ കാണാനും സുഖവിവരം ആരായാനും തീരുമാനിച്ചു. പക്ഷെ വിധി മറ്റൊന്നായിപോയി!

അവള്‍ ആശുപത്രി വിട്ടു. വീട്ടില്‍ വിശ്രമിക്കുകയാണത്രെ. ശ്ശെടാ.. വൈകി വന്ന ബുദ്ധിയെ പഴിച്ചു ഞാന്‍..

നിത്യവും തസ്‌ലീമയെ പോയികണ്ടിരുന്ന ഒരു കുമാരനോട്‌ അതിന്റെ ഗുട്ടന്‍സ്‌ ചോദിച്ചു. അപ്പോള്‍ എനിക്ക്‌ പൊട്ടിക്കരയാന്‍ തോന്നി. എന്തൊരു നഷ്‌ടമായിരുന്നുവതെന്നാലോചിച്ച്‌.

ഇനി ദുരൂഹതയുടെ മറ പൊളിച്ചുനീക്കാം...

തസ്‌ലീമ എന്ന സുന്ദരി കാല്‍മുട്ടിന്‌ അല്‍പം മുകളില്‍ അപകടത്തിലുണ്ടായ ചെറുമുറിവ്‌ വരുന്നവര്‍ക്കെല്ലാം കാണിച്ചുകൊടുത്തിരുന്നു!! ഒരുത്തന്‍ പറേണത്‌ 'അവളുടെ രാവുകളി'ലെ സീമയെ പോലെ എഴുന്നേറ്റ്‌ നിന്നാ പൊക്കിക്കാണിച്ചിരുന്നത്‌ ഈ മുറിവെന്നാണ്‌.

എനീക്ക്‌ എന്തെന്നില്ലാത്ത ഒരു ഫീലിംഗ്‌ മനസ്സില്‍ മൂടല്‍മഞ്ഞായി കിടന്നു.. ആരുമെന്തേ ഇതാദ്യം പറഞ്ഞീല?!

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com