Tuesday 15 September 2009

27-ആം രാവ്; അന്ന് കാറില്‍ അരങ്ങേറിയത്!

അറബിക്കടുവയും മലയാളിക്കിടുവയും (അവസാനഭാഗം)

അങ്ങിനെ പുണ്യമാസത്തിലെ വിശിഷ്‌ടനാള്‍ വന്നണഞ്ഞു. 27-ആം രാവ് - ആയിരം മാസങ്ങളേക്കാളും പുണ്യം നിറഞ്ഞ ഒരു രാവ് എന്നറിയപ്പെടുന്ന ആ നാള്‍, നോയമ്പുള്ള ഞാന്‍ സമയം പോകാഞ്ഞിട്ട് എരിപിരി കൊണ്ടപ്പോള്‍ നിഷീനെ ഫോണ്‍ ചെയ്തു. അവന്‍ ഡ്യൂട്ടിയിലായിരുന്നു. എന്നാലും വാന്‍ സെയില്‍‌സില്‍ ഏര്‍പ്പെട്ട ചെങ്ങായ് വാനുമായി എന്റെ താമസയിടത്ത് പാഞ്ഞെത്തി. പഴേ മൊതലാളി അറബി സമ്മാനിച്ച റെയ്‌ബാന്‍ ഗ്ലാസ്സ് ഫിറ്റ് ചെയ്ത നിഷീന്റെ മോന്തയില്‍ ഒരു ബുള്‍‌ഗാന്‍ താടി ഫിറ്റായിരിക്കുന്നുണ്ട്. ഏറെനാള്‍കള്‍ക്ക് ശേഷമുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയില്‍ വെട്ടിത്തിളങ്ങുന്ന ആ മൊട്ടത്തലയും അതില്‍ മൂക്കുപാലത്തില്‍ ഫിറ്റായി കിടന്ന് മിന്നിത്തിളങ്ങുന്ന റെയിബാന്‍ ഗ്ലാസ്സും അതിലേറേ ഒളിമിന്നുന്ന മഞ്ഞപ്പല്ല് കാട്ടിക്കൊണ്ടുള്ള ആ ചിരിയും മൊത്തം നിഷീന്‍ എന്ന മലയാളിക്കിടുവയ്ക്ക് ചൊറുക്ക് കൂട്ടി.

അറബിവീട്ടില്‍ നിന്ന് കണ്ട് ശീലിച്ച അവരുടെ ശീലങ്ങള്‍ വിട്ടുമാറാത്ത അവന്‍ വന്നപാടെ എന്നെ കെട്ടിപ്പിടിച്ച് നെഞ്ച് ചേര്‍ത്ത് രണ്ടുമൂന്ന് ഇടിയും തോളുകള്‍ അപ്പുറോം ഇപ്പുറോം മാറി മാറി മുട്ടിച്ചും കൈപിടിച്ച് സ്‌പ്രിംഗ് പോലെ തുരുതുരാ കുലുക്കിയും തിരിയാന്‍ പാടില്ലാത്ത അറബിഭാഷയിലുള്ള കുശലാന്വേഷണങ്ങളും കഴിഞ്ഞപ്പോള്‍ എനിക്ക് ദാഹം ഏറി തൊണ്ടവറ്റിപ്പോയിരുന്നു.

‘എന്നാ ഇജ്ജ് പണിക്ക് കേറുന്നത് പഹയാ?’ - അവന്‍ ചോദിച്ചു.

‘ഒരു പണി കിട്ടീട്ട് വേണം ഒന്ന് ലീവ് എടുത്ത് അന്റെ കൂടെ ചുമ്മാ ഗള്‍ഫ് മൊത്തം കറങ്ങാന്‍’ - എന്ന് മറുപടി കൊടുത്തു.

പെര്‍‌ഫ്യൂം പലവിധം പലകുപ്പീസ്, ബോട്ടില്‍‌സ് കുത്തിനിറച്ച സുഗന്ധത്തില്‍ മുങ്ങിയ ടൊയോട്ടാ വാനിന്‍ ഡോര്‍ തുറന്ന് അവന്‍ ചാടിക്കേറി മറ്റേ ഡോര്‍ എനിക്കായിട്ട് തുറന്നു. ഞാന്‍ ആ സഞ്ചരിക്കും സുഗന്ധശകടത്തില്‍ പ്രവേശിച്ചു. വാന്‍ കുതിച്ചുപാഞ്ഞു. അവന്‍ എഫ്.എം റേഡിയോയിലെ അടിപൊളി ഹിന്ദിപ്പാട്ട് ഉച്ഛത്തില്‍ വെച്ച് അതേറ്റുപാടി മുന്നില്‍ പോകുന്ന കാറുകളെ മറികടന്ന് വെട്ടിച്ച് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും റെഡ് സിഗ്‌നല്‍ എത്തുമ്പോള്‍ നിറുത്തി പിറുപിറുത്ത് തൊട്ടപ്പുറത്ത് വല്ല സുന്ദരിപ്പെണ്ണുങ്ങളും കാറ് കൊണ്ടുനിറുത്തിയിട്ടുണ്ടെങ്കില്‍ അവരെ നോക്കി മന്ദബുദ്ധീലുക്ക് മുഖത്ത് വരുത്തി നോക്കി ഇളിച്ചുകൊണ്ടുള്ള ഇരുപ്പ് കാണുമ്പോള്‍ സത്യായിട്ടും എനിക്ക് മൂത്രം മുട്ടാറുണ്ട്. ഒരിക്കല്‍ ഇതേപോലെ മന്ദബുദ്ധിമോന്ത കാണിച്ച് ഇരുന്ന ഈ മലയാളിക്കിടുവയെ ചൂണ്ടിക്കാണിച്ച് അപ്പുറത്ത് നിറുത്തിയിട്ട കാറില്‍ ഇരിപ്പുണ്ടായിരുന്ന ഒരു അറബിബാലിക നിലവിളിച്ച് കരഞ്ഞുകൊണ്ട് അതിന്റെ ബാപ്പാനെ വിളിച്ച് കാണിച്ചുകൊടുത്തതിന് ഞാന്‍ സാക്ഷിയായി.

അന്ന് അറബിയുടെ കരസ്പര്‍ശം ഏല്‍ക്കാതെ ഞങ്ങള്‍ രക്ഷപ്പെട്ടതിന് ഇന്നും ട്രാഫിക് പോലീസിന് നന്ദി പറയാറുണ്ട്. ആ അറബിബാലികയുടെ ബാപ്പ കാറിന്‍ ഡോര്‍ തുറന്ന് തെറിപോലെ എന്തോ പറഞ്ഞ് ഇറങ്ങാന്‍ തുനിഞ്ഞപ്പോഴല്ലേ റെഡ് മാറി ഗ്രീന്‍ സിഗ്‌നല്‍ ആയതും വാന്‍ എടുത്ത് ഞങ്ങള്‍ പാഞ്ഞ് രക്ഷപ്പെട്ടതും..! എന്നിട്ടും ഈ പഹയന്‍ പിന്നേം കണ്ടോ സിഗ്‌നല്‍ ലൈനില്‍ എത്തിയാല്‍ മന്ദബുദ്ധിമോന്ത കാണിച്ച് ഇളിച്ച് കൂതറയാവുന്നത്?

എന്തോ ഭാഗ്യം ആ മോന്തയിലേക്ക് ആ സുന്ദരി നോക്കുന്നതേയില്ല. അവള് സെല്‍‌ഫോണില്‍ ഭയങ്കര സൊള്ളലില്‍ തന്നെ.. അവന്‍ മന്ദബുദ്ധിലുക്ക് എന്റെ നേരെയാക്കിയിട്ട് പഴയ സംഭവമോര്‍ത്തിട്ട് എനിക്കും എന്തോ ഒരു ഇത്.

ഗ്രീന്‍ സിഗ്‌നലായി. വാന്‍ പുറപ്പെട്ടു. അവനും നോമ്പിന്റെ ക്ഷീണമുണ്ട്, ഉറക്കം തൂങ്ങുമ്പോലെയായി. അല്‍‌പനേരം വിശ്രമിക്കാനും സൊറ പറയാനുമായി വാന്‍ റോഡില്‍ നിന്നും തിരിഞ്ഞ് ഒരു പാര്‍ക്കിങ്ങ് കിട്ടാനായി ഓടിക്കൊണ്ടിരുന്നു. ഒടുക്കം പല എംബസികളും ഉള്ള മുശിരിഫ് എന്ന പ്രദേശത്തെ ധാരാളം തണല്‍‌മരങ്ങളുള്ള വിശാലമായ വിജനമായ പാര്‍ക്കിങ്ങ് ഏരിയ കണ്ടു. അങ്ങോട്ട് അവന്‍ വാനോടിച്ചു.

നിരനിരയായി നില്‍ക്കുന്ന തണല്‍മരങ്ങളുടെ ചോട്ടില്‍ വാന്‍ കൊണ്ട് നിറുത്തി. കിളിക്കൊഞ്ചലുകള്‍ നിറഞ്ഞ അന്തരീക്ഷം. ബോഗന്‍‌വില്ലകളിലെ പൂക്കള്‍ കൊഴിഞ്ഞുവീഴുന്നതും നല്ലൊരു പ്രണയക്കൂടിക്കാഴ്ചയ്ക്ക് പറ്റിയ ഇടം പോലെ തോന്നിച്ചു. ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിലെന്ന് വൃഥാ ചിന്തിച്ചുപ്പോയി. തിരിഞ്ഞുനോക്കുമ്പോള്‍ നിഷീന്‍ അവന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയിലൂടെ ആ ചുറ്റുപാടുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതാണ് കണ്ടത്.

പെട്ടെന്ന് അവന്റെ മുഖഭാവം സീരിയസ്സായതും എന്തോ കണ്ടതുപോലെ മോന്ത കൂര്‍ത്തുവരുന്നതും ഞാന്‍ ശ്രദ്ധിച്ചു. എന്താണെന്ന് ഞാന്‍ ചോദിക്കുന്നേനും മുന്‍പ് അവന്‍ എന്നെ തോണ്ടിയിട്ട് മുന്നോട്ട് കൈചൂണ്ടിക്കാണിച്ചു. അങ്ങോട്ട് എന്റെ നോട്ടം ഫോക്കസ്സാക്കിയപ്പോള്‍ എനിക്ക് ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത വിധം ഒരു കാഴ്ചയാണ് എതിരേറ്റത്.

ഒരു ഷെവര്‍ലെഓഡീസ്സി ആഢംബര കാര്‍ അല്പം ഏതാനും വാര അകലെയായി കിടന്ന് കുലുങ്ങുന്നു. കുലുക്കം എന്നുവെച്ചാല്‍ മുകളിലേക്കും താഴോട്ടും ആയുള്ള അപ്പ് ആന്‍ഡ് ഡൌണ്‍ ഷെയ്ക്കിങ്ങ്!! ഞാന്‍ വാപൊളിച്ച് നോക്കിയിട്ട് ഒന്നും തിരിയാതെ അവന്റെ നേരെ തിരിഞ്ഞുനോക്കീട്ട് എന്താണെന്ന് ആംഗ്യത്തില്‍ ആരാഞ്ഞു. അവന്‍ മറുപടിതരാതെ സെല്‍ ക്യാമറ സൂം ചെയ്ത് വീഡിയോഷൂട്ടില്‍ വ്യാപൃതനാണ്. അക്ഷമനായ ഞാന്‍ പിന്നേം അവനെ കുലുക്കീട്ട് എന്താ അതെന്ന് ചോദിച്ചു.

‘ആ വണ്ടീല്‍ വേറെ വണ്ടിയുണ്ട്. അത് ഇളകിക്കുലുങ്ങന്നത് കണ്ടില്ലേ ചെങ്ങായീ?’ - അവന്‍ ഷെര്‍ലക് ഹോംസ് പോലെ സഹചാരിയായ ഡോ.വാഡ്‌സണായ എന്നോട് കണ്ടെത്തല്‍ അറിയിച്ചു.

ഞാന്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ ഷെവര്‍ലെകാര്‍ കുലുകുലുങ്ങിക്കൊണ്ട് തന്നെ.. അല്പം കൂടെ കണ്‍‌മണി സൂം ചെയ്ത് നോക്കിയപ്പോള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല! അതിന്റെ പിറകിലെ ഗ്ലാസ്സിലൂടെ ഒരു പെണ്ണിന്റെ കോലം ഇളകിമാറുന്നു. ങ്‌ഹേ!! പിന്നെ വീണ്ടും ആ പെണ്ണിന്‍ രൂപം പൊന്തിത്താഴ്ന്നു. ഇപ്പോള്‍ ഒരു ആണ്‍‌രൂപമാണ് ഉയരുന്നത്, ആ രൂപവും ഇളകിമാറി പൊന്തിത്താഴ്ന്നു. പണ്ട് മഴക്കാലത്ത് പറമ്പിലും തൊടിയിലും കണ്ടിരുന്ന ഇണചേരുന്ന പാമ്പുകളെ ഞാന്‍ ഓര്‍ത്തുപോയി.

‘ഡാ എന്താണത്? എന്താ സംഭവം?’ - ഞാന്‍ നോമ്പ് നോറ്റ് വറ്റിയ തൊണ്ടയിലൂടെ വായുവിട്ട് ചോദിച്ചു.

‘അതാണ് മോനേ കളി. കള്ളക്കളി. നായിന്റെമക്കള് കെടന്ന് സുഖിക്ക്വല്ലേ!’ - ഇതറിയിച്ച് സുഹൃത്ത് നാക്ക് കടിച്ചുപിടിച്ച് മൊബൈല്‍ഫോണ്‍ ഷൂട്ട് നിറുത്തീട്ട് വണ്ടിയുടെ ചാവിയിട്ട് തിരിച്ച് സ്റ്റാര്‍ട്ടാക്കി. ഞാന്‍ ഞെട്ടി.

‘ഈ പുണ്യറംസാന്‍ കാലത്തെ അതിലും നല്ല 27-ആം രാവില്‍ അങ്ങനെ അവരിപ്പോള്‍ സുഖിച്ച് മദിക്കേണ്ട. ഒരു പണീണ്ട്. നീ സീറ്റ് ബെല്‍റ്റ് ഇട്ട് പിടിച്ച് ഇരുന്നോളൂ. ഗെറ്റ് റെഡി..!’

-എന്നും പറഞ്ഞ് പെട്ടെന്ന് നിഷീന്‍ വണ്ടിയെടുത്ത് ശരവേഗത്തില്‍ മുന്നോട്ട് കുതിച്ചു. ആ വേഗതയില്‍ ഞാന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടും മുന്നോട്ട് ആഞ്ഞു പിന്നെ പിറകോട്ട് വന്ന് വീണു. വാന്‍ നേരെ ആ ഷെവര്‍‌ലെ കാറിന്റെ മുന്നില്‍ കുറുകെ കൊണ്ട് നിറുത്തിയിട്ടു. കാറിന്റെ ഇളക്കം നിന്നു. ഒരുവേള ഒരു മൂകത..

പിന്നെ, വാന്‍ പിറകോട്ട് എടുത്ത് കാറിനെ മുട്ടിമുട്ടീലാ എന്നപോലെ അവന്‍ നിറുത്തി, സൈഡ് ഗ്ലാസ്സ് താഴ്ത്തി. അന്നേരം കാറിന്റെ പിറകില്‍ നിന്നും ഒരു അറബിയുവാവ് കന്തൂറ (നീളന്‍‌കുപ്പായം) വലിച്ചുവാരി അണിഞ്ഞ് മുന്‍‌സീറ്റിലേക്ക് ഭയചകിതനായിട്ട് വന്ന് ഇരുന്ന് ഞങ്ങളെ നോക്കി. ഞാന്‍ അവനെ ശ്രദ്ധിക്കാതെ വേറെ ആരാ ആ വാഹനത്തിലെന്ന് നോക്കിയപ്പോള്‍ ഒരു ഫിലിപ്പീനിയുവതി അലക്ഷ്യമായി കിടക്കുന്ന ടീഷര്‍ട്ടും ജീന്‍സും തപ്പിയെടുത്ത് ഒരു മൂലയില്‍ തലകുനിച്ച് ഭയപ്പെട്ട് ഇരിക്കുന്നത് കണ്ടു. (എന്റെ നോയമ്പ് വെറുതെയായോ എന്ന് ശങ്കിച്ചു). കാരണം, കാണാന്‍ പാടില്ലാത്ത സ്ത്രീയുടെ അര്‍ദ്ധനഗ്‌നമായ ശരീരം വ്രതമുള്ള നേരത്ത് കണ്ടതുതന്നെ..

നിഷീന്‍ പെട്ടെന്ന് ആളാകെ മാറി. അവന്‍ നല്ല ഒഴുക്കുള്ള അറബിഭാഷയില്‍ ആ യുവാവിനോട് കയര്‍ത്തു ഭയങ്കര ഡയലോഗ്. ഏതാണ്ട് ഒക്കെ ഞാന്‍ ഊഹിച്ചുമനസ്സിലാക്കി. അറബിയുവാവ് കടുവയുടെ മുന്നില്‍ പെട്ട് മുയല്‍കുഞ്ഞിനെ പോലെയായി.

“എന്താണ് ഇവിടെ നീ ചെയ്യുന്നത്? ആരാണിവള്‍? അവളുമായിട്ട് എന്താ നിന്റെ പരിപാടി? അതും ഈ പുണ്യനോമ്പുകാലത്ത്? ഇന്ന് 27-ആം രാവാണെന്ന് അറിയില്ലേ? ഇമ്മാതിരി മറ്റേ പരിപാടിക്ക് തനിക്കും അവള്‍ക്കും കിട്ടാന്‍ പോകുന്ന ശിക്ഷ എന്താന്നറിയോ യാ ഹിമാറേ?”

ഇതായിരുന്നു നിഷീന്‍ അറബിയോട് തട്ടിക്കയറി പറഞ്ഞതിന്റെ സാരാംശം. (പിന്നീട് അവന്‍ എനിക്ക് തര്‍ജിമ ചെയ്തുതന്നിരുന്നു). അപ്പോള്‍ പേടി മറച്ചുകൊണ്ട് അറബിയുവാവ് ചോദിച്ചു:

“മന്‍ അന്‍‌താ?“ (താന്‍ ആരുവാഡേയ്?”

“അന ഷുര്‍ത്ത സീ.ഐ.ഡി!” (ഞാന്‍ പോലീസ് സി.ഐ.ഡി) എന്ന് നിഷീന്‍ കാച്ചി.

അപ്പോള്‍ അറബിച്ചെക്കന്‍ വിറച്ചുകൊണ്ട് കൈകൂപ്പീട്ട് മാപ്പിരന്നു. പിറകില്‍ ഒളിഞ്ഞിരിക്കുന്ന ഫിലിപ്പീനി പെണ്ണ് പിടിയിലായി എന്നപോലെ കണ്ണുനിറച്ച് വിറച്ചുകൊണ്ട് ടീഷര്‍ട്ട് വേഗം എടുത്ത് അണിയുന്നതാണ് കണ്ടത്. (അവളുടേയും അവന്റേയും സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ രണ്ട് കട്ടുറുമ്പുകള്‍ വന്ന് കൊളമാക്കിയതില്‍ ആഹ്ലാദം തോന്നിപ്പിച്ചു.)

അപ്പോള്‍ വിറച്ചുകൊണ്ട് ആ അറബിയുവാവ് വെറും മലയാളിയായ(അവര്‍ക്ക് വെറും മലബാറി) നമ്മുടെ മലയാളിക്കിടുവയോട് കൈകൂപ്പി ക്ഷമാപൂര്‍‌വം യാചിക്കുകയായിരുന്നു, വെറുതെ വിടാന്‍. സൌദിയിലാണെങ്കില്‍ തലപോകുന്ന വലിയ ഇല്ലീഗല്‍ ട്രാഫിക് ചെയ്തതും പോരാഞ്ഞ് വിശുദ്ധഗ്രന്ധമായ ഖുര്‍‌ആന്‍ കൈയ്യിലെടുത്ത് അറബിച്ചെക്കന്‍ നുണ സത്യമാക്കാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ കാണിച്ച് പറയുകയാണ്:

“ഇവള്‍ എന്റെ കസിനാണ്. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചവരാണ്. പടച്ചോനാണേ സത്യം!”

നിഷീന്‍ കലിതുള്ളിക്കൊണ്ട് വാനിന്റെ സൈഡില്‍ ആഞ്ഞിടിച്ച് അവനോട് അലറി:

“യാ ഹമുക്കേ സുവറേ (വിഡ്ഡിക്കഴുതേ) എന്നാഡോ ഫിലിപ്പീനിപ്പെണ്ണ് നിനക്ക് കസിന്‍ ആയത്? തന്റെ തന്ത ഫിലിപ്പീന്‍സില്‍ സംബന്ധിക്കാന്‍ പോയിരുന്നോ?”

ഇനി രക്ഷയില്ല എന്ന് ഞാന്‍ കരുതിയപ്പോഴേക്കും ഇനി തനിക്കും രക്ഷയില്ല എന്ന് അറബിയുവാവും വിചാരിച്ചിട്ടുണ്ടാവും. പറഞ്ഞപോലെ അവന്‍ ക്ഷണനേരം കൊണ്ട് ഷെവര്‍ലെ ഒഡീസ്സി കാര്‍ സ്റ്റാര്‍ട്ടാക്കി വെടിയുണ്ട ചീറിപ്പോകും പോലെ അവിടേന്നും പാഞ്ഞു. നിഷീനും വിട്ടില്ല. അവനും തന്റെ സുഗന്ധം നിറച്ച ടൊയോട്ടാവാന്‍ പിറകെ പായിച്ചു. ശരിക്കും സിനിമയില്‍ കാണുമ്പോലെ ഒരു കാര്‍ ചെയ്സിങ്ങ് അരങ്ങേറി. അവര്‍ മെയിന്‍ റോഡിലൂടെ പാഞ്ഞു. ഞങ്ങള്‍ക്ക് അവരെ ഒരു ട്രാഫിക് സിഗ്‌നലില്‍ വെച്ച് മിസ്സ് ആയി.

നിഷീന്‍ ആ കലിപ്പ് തീരാതെ വഴിയേപോയ എല്ലാ വാഹനങ്ങള്‍ക്കും തെറി ചൊല്ലി വണ്ടിയോടിച്ചു. ഞാന്‍ ചോദിച്ചു:

“അല്ല ചെങ്ങായി? എന്തിനാ ഇജ്ജ് ആ സ്വര്‍ഗ്ഗത്തില്‍ കയറി അലമ്പ് ഉണ്ടാക്കിയത്? അതും അറബീടെ നാട്ടില്‍ പണി ചെയ്യാന്‍ വന്ന നമ്മള്‍ അവരെ പഠിപ്പിക്കാനോ? എന്താ അന്റെ പുറപ്പാട്?”

“അറബീടെ മുന്നില്‍ ഒരാളാകാനുള്ള അവസരം ഇങ്ങനല്ലേ കിട്ടൂ. അവനു തോന്നീട്ടുണ്ടാവും ഇപ്പോള്‍ സി.ഐ.ഡികള്‍ അത്തര്‍ നിറച്ച വാന്‍ ഓടിച്ചും നടക്കുമെന്ന്! എന്തായാലും ഒരു പണി കൊളമാക്കിക്കിട്ടി. അതുമതീ.“

റെയ്ബാന്‍ ഗ്ലാസ്സിലൂടെ എന്നെ നോക്കീട്ട് നിഷീന്‍ വിസ്തരിച്ചുതന്നു. എന്നിട്ട്,ഒരുവേള സി.ഐ.ഡി ആയതിന്റെ സന്തോഷത്തില്‍ ഉറക്കെ അവന്‍ പാടി:

“നാരീ നാരീ..
നാരീ യൌമില്‍ ഹൂറി..”

“അറബിക്കടുവയോട് മലയാളിക്കിടുവയോ!” എന്ന അന്തം‌വിടലോടെ ഞാന്‍ വഴിയോരക്കാഴ്ചകള്‍ കണ്ട് ഓടിപ്പോകുന്ന വാനില്‍ ഇരുന്നു.

(ശുഭം)

Saturday 12 September 2009

അറബിക്കടുവയും മലയാളിക്കിടുവയും

കഴിഞ്ഞകൊല്ലത്തെ റമദാന്‍ നൊയമ്പുകാലം. മുസ്ലിം സമൂഹം ശാരീരികമായും മാനസ്സികമായും പടച്ചതമ്പുരാനെ സ്തുതിച്ച് വ്രതം അനുഷ്‌ടിച്ച് കൂടുന്ന പുണ്യമാസത്തെ ഏറ്റവും പുണ്യമെന്ന് വിശ്വസിക്കുന്ന ഇരുപത്തിയേഴാം രാവ്!
ഖുര്‍‌ആന്‍ അവതരിക്കപ്പെട്ട കാലം എന്നറിയപ്പെടുന്ന ആയിരം മാസത്തേക്കാള്‍ പ്രതിഫലം ദൈവം മനുഷ്യകുലത്തിന്‌ നല്‍കി അനുഗ്രഹിക്കുന്ന ദിനം.

ഞാന്‍ വയള്‌ (മതപ്രസംഗം) ചെയ്യാന്‍ പോകുകയാണോന്ന് വിചാരിച്ച് നിങ്ങളാരും പോകാതെ..! ഈ സാഹസിക കഥ അരങ്ങേറിയത് അങ്ങനെയൊരു ദിവസമായിരുന്നു എന്ന് സൂചിപ്പിച്ചതാണ്‌. ഇനി സംഭവകഥയിലേക്ക് നമുക്ക് പോകാം..

അബുദാബിയില്‍ വിസ റെഡിയായി ഞാന്‍ കാലുകുത്തിയത് ഈ പറഞ്ഞ ദിനത്തിനു തൊട്ടുമുന്നെയുള്ള രാത്രിയിലായിരുന്നു. റൂമിലെത്തി കുളികഴിഞ്ഞ് ക്ഷീണിതനായി ഞാന്‍ വേഗം നിദ്രയിലാണ്ടുപോയി. നേരം ഏറെ വെളുത്തത് അറിഞ്ഞില്ല. എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് വസ്ത്രം മാറിയ ഞാന്‍ സുഹൃത്തായ നിഷീനെ ഫോണ്‍ ചെയ്തു വന്ന വിവരം അറിയിച്ചു.

നിഷീന്‍ ഒരു പെര്‍‌ഫ്യൂം കമ്പനിയിലെ വാന്‍ സെയില്‍സ്മാനും അതിലുപരി മിമിക്രികലാകാരനുമാണ്‌. ഹിന്ദിവില്ലന്‍ അമിരീഷ് പുരീടെ സ്വരമാണ്‌ അവന്റെ മാസ്റ്റര്‍‌പീസ് ഐറ്റം. മൂപ്പരെപ്പോലെ തലയില്‍ ഒരൊറ്റ മുടി പോലുമില്ലാത്ത ഇവന്‌ പൊക്കം അമിരീഷ്‌പുരീടെ അരയോളമേ വരൂ! ഇതാ ഒറിജിനലിനെ വെല്ലുന്ന അമിരീഷ് പുരി ഡയലോഗ്!
Nishin Mimicry
Nishin Mimicry.amr
Hosted by eSnips

പണ്ട് പല അറബിവീടുകളിലും വേലചെയ്തത് പറയാന്‍ അവനൊരു മടിയുമില്ല. ഞാന്‍ അവനെ അതില്‍ ബഹുമാനിക്കുന്നു. അന്ന് വശമാക്കിയ അറബി, ഫിലിപ്പീനി, സിങ്കള, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, റഷ്യന്‍ (പെണ്ണുങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കേണ്ട!) എന്നീ ഭാഷകള്‍ അമ്മാനമാടിയതുകൊണ്ട് കിട്ടിയതാണീ വാന്‍ സെയില്‍സ്.

ഈ ചെങ്ങായിക്ക് ഈ പണി കിട്ടിയതും വല്ലാത്തൊരു കഥയാണ്‌. എന്നുവെച്ചാല്‍, അഞ്ചുവര്‍ഷത്തെ അറബിവീട്ടിലെ പണി മടുത്തപ്പോള്‍ ഒരുനാള്‍ ഒരു ഇന്റര്‍‌വ്യൂ ന്യൂസ് കണ്ട് എങ്ങനേലും ഒരു ശ്രമം നടത്താന്‍ ഇവന്‍ തീരുമാനിച്ചു. ജയിലുപോലത്തെ അറബിവീട്ടിലാരും അറിയാതെ വേണം വെളിയില്‍ പോകുവാന്‍.

അര്‍‌ബാബ് (മുതലാളി) കുടുംബസഹിതം വേറെ ഒരു ഡ്രൈവറെ കൂട്ടി വേറെ ഒരു വണ്ടിയില്‍ ദൂരെയെവിടേക്കോ പോയ തക്കം നോക്കി നിഷീന്‍ തന്റെ ബയോഡാറ്റയും പാസ്സ്പോര്‍ട്ട് കോപ്പിയുമായി ഒരു ലാന്‍ഡ് ക്രൂസറില്‍ പുറപ്പെട്ടു. അര്‍ബാബ് ഒരിക്കല്‍ സമ്മാനിച്ച റെയ്‌ബാന്‍ സണ്‍‌ഗ്ലാസ്സും ഫിറ്റ് ചെയ്തിട്ടാണ്‌ അവന്‍ ലാന്‍ഡ് ക്രൂസറില്‍ ജോലിതിരക്കി ഇറങ്ങിയിരിക്കുന്നത്!

കമ്പനിനമ്പറില്‍ വിളിച്ച് സ്ഥലം മനസ്സിലാക്കിയ നിഷീന്‍ ലാന്‍ഡ് ക്രൂസര്‍ കൊണ്ട് ഇടാന്‍ പറ്റിയ പാര്‍ക്കിങ്ങ് ഏരിയ തപ്പി കുറേകറങ്ങി. ഒടുവില്‍ കമ്പനീടെ മുന്നില്‍ ഒരു ഇടം കിട്ടി അവിടെ വണ്ടി കൊണ്ട് നിറുത്തി. പിറകെ മറ്റൊരു ബെന്‍സ് കാര്‍ വന്ന് ഹോണടിച്ച് അപ്പുറത്ത് വന്ന് നിന്നു.

നിഷീന്‍ റെയ്‌ബാന്‍ ഗ്ലാസ്സ് ഒന്നെടുത്ത് ഊതിയിട്ട് തിരികെ ഫിറ്റ് ചെയ്ത് ബെന്‍സില്‍ വന്ന അറബിയെ 'ഇവനാരെഡെയ്?' എന്ന ഭാവത്തില്‍ നോക്കിയിട്ട് ബയോഡാറ്റ കോപ്പി കുഴലുപോലെ ആക്കി വിരലില്‍ കറക്കി മറ്റേ വരലില്‍ ലാന്‍ഡ് ക്രൂസറിന്റെ ചാവിയും ചുഴറ്റി ലിഫ്റ്റിലേക്ക് നടന്നു.

അവനാരോ വലിയ മലബാറി-ബിസ്സിനസ്സുകാരനാണെന്ന് വിചാരിച്ചുകാണും ബെന്‍സില്‍ വന്ന അറബി. അയാളും ലിഫിറ്റില്‍ കയറി നിഷീനെ അടിമുടി നോക്കി വാച്ചില്‍ നോക്കി അക്ഷമനായി നില്‍‌പായിരുന്നു.

കമ്പനിയുടെ റിസ്പ്ഷനില്‍ സീവി കൊടുത്ത് നിഷീന്‍ ഊഴം കാത്ത് സോഫയില്‍ ചെന്ന് ഇരുന്നു. തന്നെ കടന്നുപോയ അറബി വെട്ടാന്‍ വരുന്ന പോത്തുപൊലെ മുക്രയിടുമ്പോലെ ഉച്ഛത്തില്‍ ചുമച്ചുകൊണ്ട് ഒരു കാബിനിലേക്ക് അപ്രത്യക്ഷമായി. അറബി വന്നപ്പോള്‍ റിസപ്ഷനിലെ ഫിലിപ്പീനിക്കും മറ്റ് സ്റ്റാഫിനും മൂട്ടില്‍ ആണികൊണ്ടപോലെ ചാടി ബഹുമാനപുരസ്സരം എഴുന്നേറ്റ് സലാം പറയുന്നത് നിഷീന്‍ ശ്രദ്ധിച്ചു. പിറകെ അവന്റെ കണ്ണുകള്‍ ആ ക്യാബിനിന്റെ മുകളില്‍ എഴുതിവെച്ച നെയിം പ്ലേറ്റില്‍ ഉടക്കിനിന്നു. അവന്‌ തൊണ്ടവറ്റിപ്പോയി. അതില്‍ എഴുതിയത് പ്രകാരം ആ പോയ അറബിയാണ്‌ ഈ കമ്പനീടെ മൊതലാളി!

അവന്റെ മൂട്ടിലും മുള്ള് കൊണ്ടതുപോലെ അവന്‍ ഇരിക്കണോ അതോ നില്‍ക്കനോ പോകണോ എന്നറിയാതെ ഉഴറിയപ്പോള്‍ ഫിലിപ്പീനി അവനെ വിളിച്ചു. അവന്‍ വിറച്ചുകൊണ്ട് കാബിനിലേക്ക്..

അറബി അവനെ കണ്ട് ഒന്നൂടെ ഞെട്ടി. അവന്‍ സലാം ചൊല്ലി ഇല്ലാത്ത ബഹുമാനം പ്രകടിപ്പിച്ച് നിന്നു. അവനെ ആകെപ്പാടെ അടിമുടി നോക്കീട്ട് ഇരിക്കുവാന്‍ ആംഗ്യം കാണിച്ച് അറബി അഭിമുഖപരീക്ഷ ആരംഭിച്ചു. അറബിഭാഷയിലായിരുന്നു ആ പരീക്ഷ.

"എന്തിനാണ്‌ നിങ്ങള്‍ ഈ ചെറിയ ജോലിക്ക് വരുന്നത്?"

അറബി ആദ്യം ചോദിച്ചത് നിഷീനെ ഞെട്ടിച്ചു.

"സാര്‍?" - അവന്‍ വെള്ളം വറ്റിയ ചങ്കോടെ അറബിയെ നോക്കി.

"ഒരു ലാന്‍ഡ് ക്രൂസറൊക്കെ ഉള്ള താങ്കള്‍ക്ക് പറ്റിയ പണിയല്ല ഇത്. നിങ്ങള്‍ക്ക് പറ്റുന്ന ജോലി എന്റെ കമ്പനിയില്‍ ഉണ്ടെന്ന് തോന്നുന്നില്ല സ്നേഹിതാ.."

നിഷീന്‍ വിളറിച്ചിരിച്ചു മൊട്ടത്തലയില്‍ വിരലോടിച്ച് വട്ടമിട്ട് കളിച്ച് ഇരുന്നു.

"സാര്‍, ലാന്‍ഡ് ക്രൂസര്‍ ഓടിക്കുന്നത് ഞാന്‍ ആണെങ്കിലും അതിന്റെ മൊതലാളീ നിങ്ങളെപ്പോലെ ഒരു ബഡാ അറബി ഷെയ്ക്ക് ആണ്‌.
ഐ യാം ഹിസ് ഹൗസ് ഡ്രൈവര്‍ കം കുക്ക്!!"

ഇത്കേട്ട് അറബി 'യാ അള്ളാഹ്!' എന്നും പറഞ്ഞ് വാപൊളിച്ച് ഇരുന്നുപോയി.

നിഷീന്‍ തന്റെ കദനകഥ അയാളോട് പറഞ്ഞ് സഹതാപവോട്ട് പിടിച്ചുപറ്റി. അയാള്‍ അവനെ തിരഞ്ഞെടുത്തു. ഒരു ഉപദേശവും നല്‍കിയത്രെ.

"ഒരിക്കലും ഇനി ഒരിടത്തും ഇതേപോലെ ലാന്‍ഡ്ക്രൂസറിലോ ആഢംഭര കാറിലോ ഇന്റെര്‍‌വ്യൂന്‌ പോകരുത്. അതുപോലെ ജോലി ചെയ്യുന്ന സ്ഥലത്തെ കാറുകളോ വാനോ സ്വന്തം ആവശ്യത്തിന്‌ കൊണ്ടുപോകരുത്"

അത് അക്ഷരം‌പ്രതി തെറ്റിച്ചുകൊണ്ട് നിഷീന്‍ എന്ന സ്നേഹിതന്‍ രായ്ക്കുരാമാനം വാനും കാറും ഓടിച്ചുകൊണ്ടേയിരിക്കുന്നു..

(തുടരും..)

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com