Wednesday, 18 November 2009

മാവ്‌ സാക്ഷി

മാവ്‌ സാക്ഷി

(കഥ)

മാവിന്റെ അനുഭവകഥ ഇവിടെ നമ്മളോട്‌ പറയുന്നത്‌ മറ്റാരുമല്ല, മാവ്‌ തന്നെയാണ്‌. വഷങ്ങളോളം പലതും കണ്ടും കേട്ടും നിലകൊണ്ട മാവിന്‌ ഇനി അധികം ആയുസ്സില്ല എന്നറിയാം. ഈ ഭൂമുഖത്ത്‌ നിന്നും മാവ്‌ ഇല്ലാതാകുമ്പോൾ കൂടെ മറ്റൊരു ജന്മം കൂടി കൊണ്ടുപോകുകയാണ്‌. അതിനു മുൻപ്‌ താൻ കണ്ട സത്യങ്ങളും ചില യാഥാഥ്യങ്ങളും തന്നോടൊപ്പം മണ്ണടിഞ്ഞു പോകരുതെന്ന്‌ മാവിന്‌ നിർബന്ധമുണ്ട്‌.

ഇനി കഥയിലേക്ക്‌...


ഒരു നാട്ടിൻപുറത്തെ വലിയ രണ്ട്‌ പറമ്പുകൾക്ക്‌ അതിരിടുന്ന വള്ളിപ്പടർപ്പിനാൽ ചുറ്റപ്പെട്ട വേലിപ്പടർപ്പിന്റെ നടുക്ക്‌ വർഷങ്ങളായിട്ട്‌ എല്ലാം കണ്ടും കേട്ടും സഹിച്ചും നിലകൊള്ളുകയാണ്‌ മാവ്‌. മറ്റൊരു ഭാഗത്ത്‌ പൊതുവഴിയാണ്‌. നിത്യവും ജനങ്ങളും, സ്കൂൾ കുട്ടികളും ആ വഴി പോകാറുണ്ട്‌. എത്രയോ വർഷങ്ങളായി ഒത്തിരി കിളികൾക്ക്‌ കൂടൊരുക്കാൻ മാവിന്റെ ശിഖരങ്ങളുണ്ട്‌. കെട്ടുപിണഞ്ഞു ഉയരങ്ങളിലേക്ക്‌ പോകുന്ന മാവിൻകൊമ്പുകളിൽ പലജാതി പക്ഷികൾ തലമുറകളായി വസിച്ചുപോരുന്നുണ്ട്‌. മാമ്പഴക്കാലത്ത്‌ സൗജന്യമായി രുചിയേറും മാമ്പഴങ്ങൾ കിളികൾക്കെന്നപോലെ പ്രദേശത്തെ പിള്ളേക്കും ജനങ്ങൾക്കും നൽകി സന്തോഷത്താൽ ഇളംതെന്നലിൽ മാവ്‌ ഇലകളാട്ടി ശിഖരങ്ങൾ അനക്കി നിൽക്കുന്നു. വേനൽചൂടിൽ ക്ഷീണിതരായി വഴിയേ പോകുന്നവക്ക്‌ തണലേകിക്കൊണ്ട്‌ മാവ്‌ നിവൃതിയോടെ നിലനിന്നു പോരുന്നു..

രണ്ട്‌ പറമ്പുകളിലുള്ള വലിയ രണ്ട്‌ വീടുകളുണ്ട്‌. അതിൽ വസിക്കുന്നത്‌ ശത്രുതയിൽ പോരടിക്കുന്ന രണ്ട്‌ കുടുംബങ്ങളാണ്‌. അവരുടെ നിത്യേനയുള്ള തർക്കം പറമ്പിന്റെ അതിരിൽ നിലകൊള്ളുന്ന മാവിനെകുറിച്ചാണ്‌. പലരും കൈമാറികിട്ടിയ വീടും പറമ്പുമാണ്‌ ഇരുകൂട്ടരുടേതും. അതുകൊണ്ടുതന്നെ മാവ്‌ ആർക്കവകാശപ്പെട്ടതാണ്‌ എന്ന വിഷയത്തിൽ ഇരുകൂട്ടരും എന്നും തർക്കത്തിലുമാണ്‌. അതിത്തിയിലെ വള്ളിപ്പടപ്പുള്ള വേലിക്ക്‌ നടുവിൽ നിലകൊള്ളുന്ന മാവ്‌ വ്യക്തമായിട്ട്‌ ആക്കും അവകാശം സ്ഥാപിക്കാൻ സാധ്യമല്ലാത്ത വിധമാണല്ലോ സ്ഥിതി ചെയ്യുന്നത്‌. പക്ഷെ, മാവിന്‌ മാത്രം അറിയാം യഥാർത്ഥത്തിൽ ആരാണ്‌ അവകാശിയെന്ന്‌! മാവ്‌ തന്നെ പറയട്ടെ, നമുക്ക്‌ കേൾക്കാം..

ഇത്രയും കാലത്തെ ജീവിതത്തിൽ എന്തെല്ലാം മാവ്‌ കണ്ടിരിക്കുന്നു! മനുഷ്യകുലത്തിന്റെ കയ്‌പും മധുരവും, പ്രണയവും വിരഹവും, നന്മതിന്മകളും, നിഷ്‌കളങ്കതയും പകയും എല്ലാമെല്ലാം മാവിന്റെ ചുറ്റുവട്ടത്തിൽ നടന്നിരിക്കുന്നു. എന്നുമുള്ള തർക്കത്തിന്റെ ബാക്കി ഇതാ വീണ്ടും അരങ്ങേറുന്നത്‌ കണ്ടില്ലേ?


വേലിക്ക്‌ അപ്പുറവും ഇപ്പുറവും നിന്ന് വാക്കുകളാൽ പോരടിക്കുകയാണ്‌ അയൽപക്കങ്ങളിലെ രണ്ടു മുതിർന്ന സ്ത്രീകൾ. അവർ പരസ്‌പരം തല്ലാനുള്ള ത്വരയോടെയാണ്‌ കലിതുള്ളുന്നത്‌. മാവിന്റെ ഉടമസ്ഥാവകാശം തന്നെ അന്നത്തേയും പ്രശ്‌നം. അവരെ പിടിച്ചുമാറ്റുവാൻ പെടാപാട്‌ പെടുന്നത്‌ അവരുടെ മക്കളാണ്‌. അതായത്‌ പ്രണയബദ്ധരായ അയൽവീടുകളിലെ യുവാവും യുവതിയും. ഇരുവരും അവരുടെ അമ്മമാരെ തർക്കത്തിൽ നിന്നും പിന്തിരിപ്പിക്കാൻ നന്നേ പാടുപെടുന്നുണ്ട്‌. അതിനിടയിൽ യുവതിയുടേയും യുവാവിന്റേയും കണ്ണുകൾ തമ്മിൽ കൊരുക്കുന്നുണ്ട്‌, ചുണ്ടുകളിൽ കള്ളച്ചിരിയുണ്ട്‌, അവരുടെ മാതാക്കൾ കാണാതെ ആണെന്നു മാത്രം. എല്ലാം കണ്ടുകൊണ്ട്‌, അറിഞ്ഞു കൊണ്ട്‌, കാറ്റിൽ ഇലകൾ ഇളക്കി മാവ്‌ നിൽക്കുന്നു.

നിലാവുള്ള രാവുകളിൽ വീട്ടുകാർ കാണാതെ യുവതി മാവിൻ ചുവട്ടിൽ വന്ന്‌ പ്രിയതമനെ കാത്തിരിക്കുമ്പോൾ വേലിക്കപ്പുറത്ത്‌ പൊതുവഴിയോരത്ത്‌ യുവാവും തന്റെ പ്രണയിനി എത്തുന്നതും കാത്തു നിൽക്കും. അവരുടെ പ്രണയം പൂവിട്ടതും വിരിയുന്നതുമെല്ലാം ആ മാവിൻ ചുവട്ടിലായിരുന്നു. ആരും കാണില്ല എന്ന ധൈര്യത്തിൽ ചുറ്റും നോക്കികൊണ്ട്‌ കമിതാക്കൾ ചുംബനം നൽകുന്നതും ആശ്ലേഷിക്കുന്നതും എത്ര തവണ പൂത്തുലഞ്ഞ മാവ്‌ കണ്ടിരിക്കുന്നു! മത്തു പിടിപ്പിക്കുന്ന മാമ്പൂവിൻ മണം പരത്തി നിലാവിൽ കുളിച്ചു നിൽക്കുന്ന മൂകമാം രാത്രികളിലെ പ്രണയകേളിക്ക്‌ മൂകസാക്ഷിയായി മാവ്‌ നിലകൊണ്ടു. ഇതങ്ങനെ തുടന്നുപോന്നു..


പക്ഷെ, മാവ്‌ കാണാൻ കൊതിക്കുന്നത്‌ ഇതൊന്നുമല്ല. മുപ്പത്തഞ്ചു കൊല്ലങ്ങൾക്ക്‌ മുൻപ്‌ താൻ ഈ മണ്ണിൽ വളരാൻ നിമിത്തമായത്‌ ഒരു പയ്യൻ ആയിരുന്നെന്ന് മാത്രം മാവിന്‌ ഉറപ്പാണ്‌. തൈ ആയിരുന്ന വേളയിൽ ഒരിക്കൽ ആ പയ്യൻ വന്നത്‌ എന്നും മാവ്‌ ഓർക്കാറുണ്ട്‌. പിന്നീട്‌ പയ്യന്റെ മുഖം കണ്ടിട്ടേയില്ല. പയ്യനെ ഒരു വട്ടം കൂടി കാണാൻ കണ്ണടയുന്നതിനും മുൻപ്‌ തനിക്ക്‌ ഭാഗ്യം കിട്ടില്ലേ? മാവ്‌ ആഗ്രഹത്തോടെ ശിഖരങ്ങൾ ആട്ടി നെടുവീപ്പെന്ന പോലെ ഇളംതെന്നലിൽ ഇലകൾ മെല്ലെ ഇളക്കി കൊണ്ടിരുന്നു.


കാലമെത്ര പൊയ്‌പ്പോയി! അന്നത്തെ അഞ്ചു വയസ്സുകാരൻ ഇന്നിപ്പോൾ നാൽപതുകാരൻ ആയിട്ടുണ്ടാവും തീർച്ച. മാവ്‌ ആത്മഗതം ചെയ്തുകൊണ്ടിരുന്നു. താനും മനുഷ്യജാതിയിൽ പെട്ട ഒരുത്തൻ ആയിരുന്നെങ്കിലെന്ന്‌ മാവ്‌ ആഗ്രഹിച്ചുപോയി. എവിടേയെല്ലാം സഞ്ചരിക്കാമായിരുന്നു, എത്രയെത്ര ദേശങ്ങൾ കാണാമായിരുന്നു. അതിലേറെ താൻ കാണാൻ കൊതിക്കുന്ന അന്നത്തെ പയ്യനെ തേടി കണ്ടെത്താമായിരുന്നു! പക്ഷെ, താൻ ഒരു വൃക്ഷജന്മം ആയിപ്പോയില്ലേ. ജനിച്ച അന്നു മുതൽ ഒടുക്കം വരെ ഒരേയിടത്ത്‌ തന്നെ ജീവിതം കഴിയുവാൻ വിധിക്കപ്പെട്ട മാവ്‌ ഭാഗ്യം ലഭിച്ച മനുഷ്യകുലത്തെ ഓർത്ത്‌ നിസ്സഹായതയോടെ നിന്നു!


സങ്കടം സഹിക്കാനാവാതെ പഴുത്ത ഇലകൾ പൊഴിച്ചുകൊണ്ട്‌ വൃദ്ധവൃക്ഷം നിന്നു. പെട്ടെന്ന്‌ പരിസരബോധം വന്ന മാവ്‌ വീട്ടുകാരുടെ തക്കം ശ്രദ്ധിച്ചു. യുവതിയും യുവാവും അവരുടെ അമ്മമാരുടെ പിറകിൽ നിന്നുകൊണ്ട്‌ ആംഗ്യത്തിൽ പലതും സംവദിച്ചുകൊണ്ടിരിക്കുന്നുണ്ട്‌. ഉം.. ഒരു പക്ഷെ ഇന്ന്‌ രാത്രിയും അവരിരുവരും എന്റെ ചുവട്ടിൽ വരുമായിരിക്കും. പ്രണയത്തിന്റെ വിവിധ ഭാവങ്ങൾ കണ്ട്‌ മടുത്ത മാവ്‌ ആത്മഗതം ചെയ്തു.


ആകാശസീമയ്‌ക്ക്‌ അപ്പുറം എവിടേയോ ഉണ്ടെന്ന് വിശ്വസിക്കുന്ന സൃഷ്‌ടാവായ ഈശ്വരനോട്‌ ശിഖരങ്ങൾ ഉയർത്താൻ ശ്രമിച്ചുകൊണ്ട്‌ മാവ്‌ കേണപേക്ഷിച്ചു. "ഈശ്വരാ, ഇനിയെങ്കിലും ഞാൻ ജനിക്കുവാൻ നിമിത്തമായ അന്നത്തെ പയ്യനെ എന്റെ മുന്നിൽ കൊണ്ടുവന്ന്‌ എനിക്കു കാണിച്ചു തരാമോ? ഒരു തവണ മാത്രം?"

വർഷങ്ങൾക്കു മുൻപുള്ള ഇതേ പ്രദേശം. മാവ്‌ നിൽക്കുന്ന ഈ സ്ഥലം അന്ന്‌ കാട്‌ പിടിച്ചു കിടക്കുകയായിരുന്നു. വേലിപ്പടർപ്പുള്ള പറമ്പുകൾ വലിയ വ്യത്യാസമില്ലാതെയുണ്ട്‌. ഇന്നു കാണുന്ന വീടുകളുടെ സ്ഥാനത്ത്‌ വൈക്കോൽ മേഞ്ഞ ചെറിയ പുരകളാണ്‌. ചാണകം മെഴുകിയ മുറ്റം. ഇന്നത്തെ തലമുറയ്ക്ക്‌ അതൊക്കെ അന്യം. ഇരുവശത്തും പുല്ലു വളന്ന പൊതുവഴിയിലൂടെ മണി കിലുക്കി വരുന്ന ഒരു കാളവണ്ടി പ്രത്യക്ഷപ്പെട്ടു. അതിൽ തലക്കെട്ട്‌ ചുറ്റിയ, മീശയും താടിയും വളർത്തിയ കറുത്തു കുറുതായി ഇരുന്ന്‌ ചാട്ട ചുഴറ്റിക്കൊണ്ട്‌ ഒരാളുണ്ട്‌. കൂടെ അയാളുടെ മകൻ, വള്ളിട്രൗസറിട്ട ഒരു അഞ്ചുവയസ്സുകാരൻ. അവർ ചന്തയിൽ സാധനങ്ങൾ വിറ്റു വരുന്ന വരവാണെന്നു തോന്നുന്നു. വിറ്റഴിക്കാത്ത ഏതാനും മൺകലങ്ങൾ കാളവണ്ടിയുടെ പിറകിൽ വൈക്കോൽ നിറച്ചതിൽ കെട്ടി വെച്ചിട്ടുണ്ട്‌. ചന്തമുള്ള കാളകൾ മണികിലുക്കി തല കുലുക്കി നീങ്ങുന്നു. തലകെട്ടുകാരൻ കാളകളെ ധൃതിയിൽ പോകാൻ വേണ്ടി ഒച്ചയെടുക്കുന്നുണ്ട്‌. ചാട്ട ചുഴറ്റുന്നുണ്ട്‌. വണ്ടിയുടെ പിറകിൽ ഇരുന്ന്‌ പോയിമറയുന്ന വഴിയോരക്കാഴ്‌ചകൾ ആസ്വദിച്ച്‌ കാലുകൾ തൂക്കിയിട്ട്‌ ആട്ടിക്കൊണ്ട്‌ പയ്യൻ.. പഴുത്ത വലിയൊരു മാങ്ങ ഒട്ടുമുക്കാലും തിന്നുകൊണ്ട്‌ മുഖത്തും കൈകളിലും മാമ്പഴചാർ ഒഴുക്കികൊണ്ട്‌ രുചിയാസ്വദിച്ച്‌, കാളവണ്ടി ഇളകുന്നതിനൊപ്പം ആടിയുലഞ്ഞുകൊണ്ടങ്ങനെ ഇരിക്കുന്നു..

കാളവണ്ടിക്കാരൻ അവനെ ശാസിക്കുന്നുണ്ട്‌. ഗുണദോഷിക്കുന്നുണ്ട്‌. മാമ്പഴചാർ ഒഴുക്കി വൃത്തികേടാക്കുന്നത്‌ അയാൾക്ക്‌ പിടിക്കുന്നില്ല. ഒത്തിരിനേരം പറഞ്ഞത്‌ കേട്ടപ്പോൾ പയ്യൻ മാങ്ങയുടെ അണ്ടി ഒന്നൂടെ നക്കിയതിനു ശേഷം വഴിയരികിലെ വേലിപ്പടർപ്പിലേക്ക്‌ നീട്ടി എറിഞ്ഞു. കൂടെ അയാളെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട്‌ ഇങ്ങനെ പറഞ്ഞു:

"അച്‌ഛാ ആ മാങ്ങയണ്ടിക്കൊപ്പം തുണ പോകാമോ?" പൊട്ടിച്ചിരിക്കുന്ന മകന്റെ തമാശ കേട്ട്‌ കാളവണ്ടിക്കാരൻ ചിരിച്ചു. നാക്ക്‌ വളച്ച്‌ വെളിയിൽ കാട്ടി ഒരു പ്രത്യേക ശബ്‌ദം വരുത്തി വേഗം കുറഞ്ഞ കാളകളെ തട്ടിക്കൊണ്ട്‌ ചാട്ട ചുഴറ്റി. കാളവണ്ടി അകന്നകന്നു പോയി മറഞ്ഞു.

നേരം ഇരുണ്ടു. വിജനമായ സ്ഥലത്ത്‌ മാങ്ങയണ്ടി കിടന്ന്‌ മുളപൊട്ടി. തൈ വളന്നു വലുതായി വന്നു.. കാലം കഴിയുന്തോറും വളന്നു മരമായി. ഇന്നത്തെ മാവ്‌ ആയി മാറി. അതിനിടയ്‌ക്ക്‌ വേലിയ്‌ക്കപ്പുറവും ഇപ്പുറവും പലരും കൈമാറി ഒടുവിൽ ഇന്ന് നാം കാണുന്ന കുടുംബങ്ങൾ താമസമായിരിക്കുന്നു. മാവ്‌ ആക്ക്‌ അവകാശപ്പെട്ടതാണ്‌ എന്ന കാര്യത്തിൽ ഇരുവീട്ടുകാരും തർക്കവും വാൿപയറ്റും തുടങ്ങിയിട്ട്‌ വർഷം ഒരുപാടായി.

അങ്ങിനെയിരിക്കെ, ചാറ്റൽമഴ കഴിഞ്ഞ ഉച്ച തിരിഞ്ഞൊരു നേരം. ചെറുമയക്കത്തിലായിരുന്ന മാവ്‌ ആരോ തന്റെ ചുവട്ടിൽ മൃദുവായി സ്‌പശിക്കുന്നതും സംസാരിക്കുന്നതും കേട്ടപ്പോൾ ശിഖരങ്ങളും ഇലകളും ഇളംതെന്നലിൽ ആട്ടികൊണ്ട്‌ ആകാംക്ഷയോടെ നോക്കി.

ചെറുപ്പക്കാരന്റെ മുഖകാന്തിയും ചുറുചുറുക്കുമുള്ള മദ്ധ്യവയസ്‌കനായ ഒരാളും കൂടെ ഒരു സ്ത്രീയും അവരുടെ അഞ്ചു വയസ്സുകാരൻ മകനും ഉണ്ട്‌. കുറച്ചപ്പുറത്ത്‌ പൊതുവഴിയിൽ അവർ സഞ്ചരിച്ചെത്തിയ പുത്തൻ കാർ നിറുത്തിയിട്ടുണ്ട്‌. വന്നയാൾ ഭാര്യയോട്‌ പറയുന്നത്‌ എന്തെന്ന്‌ മാവ്‌ സാകൂതം ശ്രവിച്ചു. തന്റെ പൊട്ടിപ്പൊളിഞ്ഞ തടിയിൽ തലോടി മുത്തമിട്ടുകൊണ്ട്‌ അയാൾ ഭാര്യയോട്‌ അഭിമാനപൂർവം പറയുകയാണ്‌:

"ഈ മാവ്‌ എന്റെ ഒരു സഹോദരൻ ആണ്‌. അന്നൊരിക്കൽ അച്ഛന്റെ കൂടെ കാളവണ്ടിയിൽ ഇതുവഴി പോകുമ്പോൾ രുചിച്ച മാമ്പഴസ്വാദ്‌.. അന്നു ഞാൻ ഇവിടെ കളഞ്ഞ അണ്ടിയിൽ നിന്നും ഇവൻ പൊട്ടി മുളച്ചു, കണ്ടില്ലേ എന്റെ അനുജൻ വളന്നു പന്തലിച്ച്‌ നിൽക്കുന്നത്‌! ഇതിലെ പോകുന്നവർക്ക്‌ എല്ലാം തണലേകിക്കൊണ്ട്‌, മാമ്പഴം നൽകികൊണ്ട്‌, പറവകൾക്ക്‌ കൂടൊരുക്കിക്കൊണ്ട്‌ നിലകൊള്ളുന്നത്‌?"


തന്റെ സഹോദരനെ വഷങ്ങൾക്കു ശേഷം കാണാനും അവന്റെ കരലാളനങ്ങൾ അനുഭവിച്ചതിലും അത്യാഹ്‌ളാദം തോന്നിയ മാവ്‌ ഇലകളിൽ തങ്ങിനിന്നിരുന്ന മഴത്തുള്ളികൾ താഴോട്ട്‌ പൊഴിച്ചുകൊണ്ട്‌ സന്തോഷാശ്രുക്കൾ തൂകി. ആ മനുഷ്യന്റെ മുഖം നിന്നിമേഷനായിട്ട്‌ നോക്കിക്കൊണ്ട്‌ അങ്ങനെ ഇലകളാട്ടി നിന്നു. തൂങ്ങിക്കിടക്കുന്ന മാമ്പഴങ്ങൾ താഴോട്ട്‌ ഇട്ടുകൊടുത്ത്‌ സമ്മാനിച്ചു. ഇളംതെന്നലിൽ കുളിരേകി തന്റെ സന്തോഷം അവരെ എങ്ങനെ അറിയിക്കും എന്നറിയാതെ തണലേകിയും തെന്നലേകിയും നേരിയ ശബ്‌ദം വരുത്തിയും ആ വൃക്ഷം നിലകൊണ്ടു.


മാവ്‌ സന്തോഷത്തോടെ നൽകിയ മാമ്പഴങ്ങളിൽ മൂന്നെണ്ണം മാത്രം ആ കുടുംബം പെറുക്കിയെടുത്ത്‌ അവിടെ നിന്നുകൊണ്ട്‌ കഴിച്ചു. പണ്ട്‌ പയ്യൻ ആയിരിക്കുമ്പോൾ തിന്ന അതേപോലെ, മാമ്പഴച്ചാർ ഒഴുക്കി കൈയ്യിലും മുഖത്തും പടത്തി ആസ്വദിച്ച്‌ തിന്നുന്ന അയാളേയും മകനേയും കളിയാക്കി ഒരുവിധം ശ്രദ്ധിച്ചു തിന്നുന്ന ഭാര്യയേയും മാവ്‌ സന്തോഷത്തോടെ കണ്ടു. ഒടുവിൽ തനിയാവർത്തനം പോലെ ബാക്കിയായ മാങ്ങയണ്ടി വലിച്ചെറിയുമ്പോൾ ആ പയ്യൻ അച്ഛനോട്‌: "അച്‌ഛാ ആ മാങ്ങയണ്ടിക്കൊപ്പം തുണ പോകാമോ?" പൊട്ടിച്ചിരിക്കുന്ന മകൻ കാറിലേക്ക്‌ കയറി.


പഴയ കാലം ഓർത്തിട്ടെന്ന പോലെ അയാൾ ചിരിച്ചു, യാത്ര ചോദിക്കുമ്പോലെ മാവിനെ നോക്കി അയാളും കാറിൽ കയറി, ഭാര്യയും മാമ്പഴം ആസ്വദിച്ച്‌ തീർത്തിട്ട്‌ കാറിൽ ഇരുന്നു. അവർ ദൂരെ പോയ്‌മറഞ്ഞു. അരുത്‌, പോവരുത്‌ എന്ന് അവരോട്‌ പറയാൻ വെമ്പിനിന്ന മാവ്‌ ദൂരെ വളവ്‌ തിരിഞ്ഞു മറയുന്ന കാറിനെ കൺനിറയെ നോക്കി. തന്റെ യഥാർത്ഥ ഉടമയെ (സഹോദരനെ) അവസാനമായി കാണാൻ കഴിഞ്ഞതിൽ സന്തോഷവും ഇനി കാണാൻ സാധിക്കില്ല എന്നോർത്ത്‌ സങ്കടവും ഒരുമിച്ച്‌ വന്നത്‌ നിയന്ത്രിക്കാൻ മാവ്‌ ബദ്ധപ്പെട്ടു.


നേരം രാത്രിയായി. മാവ്‌ എന്നെത്തേക്കാളുമേറെ സന്തോഷിച്ച്‌ ഇളംതെന്നൽ തഴുകുമ്പോൾ ഇലകളാൽ താളം പിടിച്ച്‌ നിൽക്കവെ, ചുവട്ടിൽ ആരോ രഹസ്യം പറയുന്നത്‌ കേട്ട്‌ നോക്കുമ്പോൾ ഞെട്ടി. പ്രദേശത്തെ കുപ്രസിദ്ധനായ തസ്‌കരവീരൻ കൂട്ടാളിയുമൊത്ത്‌ അന്നത്തെ മോഷണം ആസൂത്രണം ചെയ്യുന്നു. ഇങ്ങനെയെത്രയധികം നിഗൂഢപദ്ധതികൾ തന്റെ ചുവട്ടിൽ അരങ്ങേറിയിരിക്കുന്നു. ചുവട്ടിൽ നിശ്ശബ്ദമായിട്ടുണ്ട്‌. കള്ളന്മാർ സ്ഥലം വിട്ടിരിക്കുന്നു. അൽപം കഴിഞ്ഞ്‌ അയൽക്കാരായ യുവാവിനെ കണ്ടു. പതിവു പോലെ പ്രണയിനിയെ പ്രതീക്ഷിച്ച്‌ നിൽക്കുന്നു. താമസിയാതെ യുവതി മരച്ചുവട്ടിലെത്തി, അവനും. എന്നത്തേയും പോലെ അവർക്ക്‌ ശൃംഗാരങ്ങൾ ഇല്ല. മാവ്‌ സാകൂതം നോക്കി ശ്രദ്ധിച്ചു. അവർ ഒളിച്ചോടാനുള്ള പദ്ധതി പ്ലാനിടുകയാണ്‌. മാവ്‌ ഞെട്ടിത്തരിച്ചു നിന്നു. ശക്തിയായ കാറ്റിൽ മാവിന്റെ ചില്ലകൾ ഉലഞ്ഞു. താൻ കടപുഴകിവീഴുമോ, വൃക്ഷം ഭീതിയിലായി.


അയൽക്കാരായ കമിതാക്കൾ കെട്ടിപ്പിടിച്ച്‌ പരസ്‌പരം ആശ്വസിപ്പിക്കുന്നുണ്ട്‌. നാളെ ഇതേ നേരം ആവശ്യത്തിനുള്ള വസ്ത്രങ്ങൾ കരുതികൊണ്ട്‌ നാടുവിട്ടുപോകാം, നമ്മുടെ പ്രണയത്തിന്‌ സാക്ഷിയായ ഇതേ മാവിന്റെ ചുവട്ടിൽ സന്ധിക്കാം എന്ന ഉറപ്പോടെ അവർ വീടുകളിലേക്ക്‌ പോയി. എല്ലാം ആരോടെങ്കിലും വിളിച്ചുപറയണമെന്ന് മാവ്‌ അതിയായി ആഗ്രഹിച്ചു. മരത്തിന്റെ മർമരം ആര്‌ കേൾക്കാൻ, മനസ്സിലാക്കാൻ?


അർദ്ധരാത്രിയായിട്ടും മാവ്‌ വിശ്രമിക്കാതെ അക്ഷമനായിട്ട്‌ നിന്നു. ഒരു സംഘം ആളുകൾ പന്തം കത്തിച്ച്‌ പിടിച്ച്‌ മാവിൻ ചുവട്ടിലെത്തി. നാട്ടിലെ പ്രമുഖരാഷ്‌ട്രീയ പാട്ടിയിലെ അംഗങ്ങളാണവർ. അവർക്ക്‌ നേതൃത്വം നൽകുന്നയാൾ നല്ല പരിചിതനാണല്ലോ. മാവ്‌ സൂക്ഷിച്ചുനോക്കി. തന്റെ ഉടമസ്ഥാവകാശം പറഞ്ഞ്‌ തർക്കിക്കുന്ന വീടുകളിൽ ഒന്നിന്റെ ഗൃഹനാഥനാണത്‌. നേരത്തെ ഒളിച്ചോടാൻ പദ്ധതിയിട്ട്‌ പിരിഞ്ഞ കമിതാക്കളിലെ യുവതിയുടെ പിതാവ്‌!

ഏതോ നിസ്സാരകാര്യത്തിന്റെ പേരും പറഞ്ഞ്‌ അടുത്ത ദിവസം പ്രദേശമാകെ ഹർത്താൽ ആചരിക്കാനും തങ്ങൾക്ക്‌ വിദ്വേഷമുള്ള ചിലരെ വകവരുത്താനും ആ നേതാവും സംഘവും മാവിൻ ചുവട്ടിലിരുന്ന്‌ പദ്ധതിയിട്ടു. ഏറെനേരത്തെ മദ്യസേവയും ചച്ചയും കഴിഞ്ഞ്‌ പരിസരമാകെ തമ്പാക്ക്‌ പാക്കറ്റും, മുറുക്കിതുപ്പിയതും സിഗരറ്റ്‌ ബീഡിയും മദ്യക്കുപ്പിയും വലിച്ചെറിഞ്ഞ്‌ വൃത്തികേടാക്കിയിട്ട്‌ അവരും മാവിൻ ചുവട്‌ വിട്ടുപോയി.

എല്ലാത്തിനും മൂകസാക്ഷിയായി മാവ്‌ നിന്നു. എന്തെല്ലാം രഹസ്യങ്ങളാണ്‌ തന്റെ ചുവട്ടിൽ അരങ്ങേറുന്നത്‌, ഈശ്വരാ എന്ന നെടുവീർപ്പെന്ന പോലെ കാറ്റ്‌ മാവിലകളിലൂടെ പാഞ്ഞ്‌ ചൂളമിട്ടു.

അടുത്ത ദിനം ആയി. വഴിയെ പോയവരിൽ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ്‌ മാവ്‌ മനസ്സിലാക്കിയത്‌! ഹർത്താൽ ദിനത്തിൽ പ്രദേശത്ത്‌ അക്രമങ്ങൾ, ഒരു കൊലപാതകം നടന്നിരിക്കുന്നു. കഴിഞ്ഞ രാത്രിയിൽ വലിയൊരു മോഷണം നടന്നിരിക്കുന്നു. തന്നെ ചൊല്ലി തക്കം നടക്കുന്ന വീടുകളിൽ യുവാവിന്റെ പുരയിലാണ്‌ തസ്‌കരന്മാർ കയറി കൈയ്യിൽ കിട്ടിയതുമായി കടന്നുകളഞ്ഞിരിക്കുന്നത്‌! ഇതു രണ്ടും ഉരുത്തിരിഞ്ഞത്‌ തന്റെ ചുവട്ടിലായതിൽ മാവ്‌ ഏറെ ദു:ഖിതനായി.


ഇനിയൊരു പദ്ധതി കൂടിയുണ്ടല്ലോ ബാക്കി? രാത്രിയാകുവാൻ മാവ്‌ കാത്തിരുന്നു. സാധാരണ മുഷിഞ്ഞ വസ്‌ത്രത്തിൽ കാണാറുള്ള അയൽവീട്ടിലെ യുവതി ഭംഗിയുള്ള ചുരിദാറണിഞ്ഞ്‌ ഒരു ബാഗുമായി മാവിൻ ചുവട്ടിൽ പേടിച്ചരണ്ട്‌ പതുങ്ങിയെത്തി. അക്ഷമയായി വാച്ചിൽ നോക്കികൊണ്ട്‌ അവൾ നിന്നു. ഇടയ്ക്കിടെ അവൾ സ്വന്തം വീട്ടിലേക്ക്‌ ഒളികണ്ണിട്ട്‌ നോക്കുന്നുണ്ട്‌. സാധാരണ ലുങ്കിയും ബനിയനും ധരിക്കാറുള്ള അയൽവീട്ടിലെ യുവാവ്‌ ഷട്ടും പാന്റ്‌സും ധരിച്ചുകൊണ്ട്‌ ഒരു ബൈക്കിൽ അവിടെ എത്തി. അവളോട്‌ വേഗം വരാൻ ആംഗ്യം കാണിച്ച്‌ അയാൾ ബൈക്കിലിരിക്കുന്നു. അവൾ ഓടിച്ചെന്നു ബൈക്കിൽ പിറകിൽ ഇരുന്നതും ബൈക്ക്‌ ഓടിച്ച്‌ ഇരുവരും അപ്രത്യക്ഷരായി. നന്നായി വരട്ടെ എന്ന് മൗനമായി ആശിർവദിച്ചുകൊണ്ട്‌ മാവ്‌ അവർ ഇരുളിൽ മറയുന്നതും നോക്കി, ഒരു പ്രണയസാഫല്യം സംഭവിച്ചതിനും സാക്ഷിയായി.

നേരം പുലർന്നതു് മുതൽക്ക്‌ ഇരുവീട്ടുകാരും വീണ്ടും തർക്കത്തിലാണ്‌. എന്നാൽ കമിതാക്കൾ ഓടിപ്പോയത്‌ ഇരുവരും അപ്പോഴും അറിഞ്ഞിട്ടില്ല. തക്കം തന്റെ ഉടമസ്ഥാവകാശം തന്നെയാണല്ലോ, മാവിന്‌ ആശ്വാസമായി. അപ്പുറത്ത്‌ യുവാവ്‌ ഇല്ല, അമ്മ മാത്രം. ഇപ്പുറത്ത്‌ യുവതിയും ഇല്ല, അമ്മ മാത്രം. ഇന്നറിയാം ഒരു തീർപ്പ്‌. മാവ്‌ ഉറപ്പിച്ചു.


അന്നേരം, പറമ്പിലേക്ക്‌ അത്യാഹ്ലാദത്തോടെ തുള്ളിച്ചാടിയോടി വരുന്ന രാഷ്‌ട്രീയനേതാവായ വീട്ടുടമസ്ഥനെ (യുവതിയുടെ പിതാവ്‌) മാവ്‌ ശ്രദ്ധിച്ചു. അയാളുടെ കൈയ്യിൽ ഉയർത്തിപ്പിടിച്ചിട്ടുള്ള കവറും പേപ്പറും എന്താണ്‌?

ഏറെ നാളത്തെ കേസ്സുനടത്തിപ്പിന്‌ അറുതിയായിരിക്കുന്നു. കോടതിവിധി ആ വീട്ടുകാർക്ക്‌ അനുകൂലമായിരിക്കുന്നു. മാവ്‌ അവരുടേത്‌ തന്നെ. ആ വീട്ടുകാരുടെ സ്വന്തം മാവ്‌. അയാളുടെ തുള്ളിച്ചാട്ടവും കോടതിവിധിയും കേട്ടറിഞ്ഞ്‌ പുച്ഛത്തോടെ മാവ്‌ നിന്നു. ഇന്നത്തെ കാലത്ത്‌ രാഷ്‌ട്രീയസ്വാധീനവും ആൾബലവും ഉണ്ടെങ്കിൽ ഏത്‌ കേസ്സും സുഗമമായി ജയിക്കാമല്ലോ. ജീവിതത്തിൽ ഇത്രയും ആഹ്ലാദഭരിതനായ ഒരാളെ മാവ്‌ കണ്ടിട്ടില്ല. അയാൾ നാട്ടിലെ രാഷ്‌ട്രീയനേതാവാണല്ലോ.

ഇനി മാവിന്റെ ഉടമസ്ഥൻ അയാളാണ്‌.


ഹൃദ്‌രോഗിയായ അയാൾ മതിമറന്ന്‌ അത്യാഹ്ലാദത്തിൽ തുള്ളിച്ചാടിനിൽക്കുമ്പോൾ എവിടെ നമ്മുടെ മകൾ എന്ന് ചോദിച്ചു. അപ്പോഴാണ്‌ മകൾ സമീപം ഇല്ല എന്നത്‌ അവർ മനസ്സിലാക്കിയത്‌. ഏറെ ദു:ഖത്തിലായ അയൽപക്കത്തെ യുവാവിന്റെ അമ്മ. അവർ ആഗ്രഹിച്ചുപോയ ഇന്ന് നഷ്‌ടമായ ആ വലിയ മാവിലേക്ക്‌ സങ്കടത്തോടെ നോക്കി നെടുവീർപ്പിട്ട്‌ തല താഴ്‌ത്തി നടന്നു പോയി. മകളെ വീട്ടിലും കാണാൻ കഴിയാതെ ഭയചകിതയായ യുവതിയുടെ അമ്മ അലറിക്കരഞ്ഞു. യുവതിയുടെ അച്ഛൻ ഞെട്ടിത്തരിച്ചു. അന്നേരം തന്റെ മകനെ കണ്ണും കൈയും കാണിച്ച്‌ മയക്കിയെടുത്ത അവരുടെ മകളെ ശപിച്ചുകൊണ്ട്‌ കയത്തുകൊണ്ട്‌ യുവാവിന്റെ അമ്മ അവർക്കു നേരെ ചീറിയടുത്തു.

ഏകമകൾ അയൽപക്കത്തെ, ശത്രുപക്ഷത്തെ പയ്യനുമൊത്ത്‌ ഒളിച്ചോടിയ വാർത്ത വിശ്വസിക്കാൻ പ്രയാസപ്പെട്ട്‌, എന്നാൽ താൻ മോഹിച്ച മാവ്‌ തനിക്ക്‌ സ്വന്തമായതിൽ അമിതമായി സന്തോഷിച്ചു കൊണ്ട്‌ അയാൾ ഒരേസമയം സന്തോഷവും സങ്കടവും നിറച്ച്‌ സ്വന്തം ഹൃദയത്തിൽ ഭാരം നിറച്ചു. മാത്രമല്ല തന്റെ രാഷ്‌ട്രീയ എതിരാളിയെ തന്റെ ഗൂഢപദ്ധതിയിലൂടെ കൊലപ്പെടുത്തിയ ഊറ്റവും അയാൾക്ക്‌ അന്നുണ്ടായി. എല്ലാം താങ്ങാൻ പറ്റാതെ അയാൾ വേദന നിറയുന്ന നെഞ്ചിൽ കൈ വെച്ച്‌ കുഴഞ്ഞു വീണു! മറ്റൊരു ദുരന്തത്തിന്റെ ആരംഭമാകുന്നതിന്‌ മാവ്‌ മൂകസാക്ഷി ആയി..


അയാൾ ചലനമറ്റു നിലത്ത്‌ കിടക്കുന്നു. അയാളുടെ കൈയിൽ അപ്പോഴും മുറുകെപ്പിടിച്ച കോടതി നോട്ടീസും കവറും കാണാം. വാവിട്ട്‌ നിലവിളിച്ചുകൊണ്ട്‌ അയാളുടെ ഭാര്യയും. നാട്ടുകാർ ഓടിക്കൂടി. പൊതുവഴിയേ പോയവരും കൂട്ടം കൂടി. അറിയപ്പെടുന്ന രാഷ്‌ട്രീയനേതാവ്‌ അന്തരിച്ച വിവരം നാടാകെ അറിഞ്ഞു. സ്വന്തക്കാരും ബന്ധുക്കാരും വീടും പരിസരവും നിറഞ്ഞു. ഏകമകൾ മാത്രം വന്നിട്ടില്ല. അവൾ എവിടേയാണെന്നത്‌ പോലീസ്‌ അന്വേഷിച്ച്‌ തുടങ്ങിയിട്ടേയുള്ളൂ.


രാമായണ പാരായണം ഉയരുന്നത്‌ മാവ്‌ ദു:ഖത്തോടെ കേട്ടുനിന്നു. വീട്ടിൽ നിന്നും ചന്ദനത്തിരിഗന്ധം പരിസരത്ത്‌ പരന്നു. നാക്കിലയും തിരിവിളക്കും വെച്ച്‌ ശുഭ്രവസ്ത്രത്തിൽ പൊതിഞ്ഞ്‌ നിശ്ചലനായി കിടക്കുന്ന ഗൃഹനാഥൻ. സമീപം ആർത്തലച്ച്‌ കരയുന്ന ഭാര്യ. ആശ്വസിപ്പിക്കുവാൻ ബന്ധുജനങ്ങൾ നിസ്സഹായരായിട്ടുണ്ട്‌. ജനങ്ങൾ പലതും മന്ത്രിച്ച്‌ രഹസ്യമോതികൊണ്ട്‌ വീട്ടുവളപ്പിൽ നിൽക്കുന്നു. മാവ്‌ നിശ്ചലമായി നിന്നു. പ്രമാണിമാർ ശവസംസ്കാരത്തിനുള്ള ഏർപ്പാടുകൾ തകൃതിയാക്കുവാൻ ആരംഭിച്ചിരിക്കുന്നു. ആരോ പറയുന്നത്‌ കേട്ട്‌ മാവ്‌ ഒന്നു ഞെട്ടിയെങ്കിലും അത്‌ തനിക്കുള്ള വിധി എന്ന് ആശ്വസിക്കാൻ പാടുപെട്ടു.


ശവദാഹത്തിന്‌ മാവ്‌ മുറിക്കുക! ഒരുപാട്‌ നാളുകൾ സ്വന്തമാക്കുവാൻ കേസ്സ്‌ നടത്തിയ ആളുടെ ഒടുക്കം അയാൾ സ്വന്തമാക്കാൻ ആശിച്ച മാവ്‌ വെട്ടിയിട്ടു തന്നെയാവുന്നത്‌ ദൈവനിശ്ചയമായിരിക്കാം. മാവ്‌ വികാരരഹിതനായി നിശ്‌തേജനായി നിന്നു. കൂലിക്കാർ കോടാലിയും വെട്ടുകത്തിയുമായി മാവിൻ ചുവട്ടിൽ നടന്നടുക്കുന്നു. ചിലർ ശിഖരങ്ങളിൽ ചാടിപ്പിടിച്ച്‌ കയറി വെട്ടിയെടുക്കൽ തുടങ്ങി. ഒന്നൊന്നായി മാവിന്റെ കൊമ്പുകൾ വെട്ടിത്താഴെയിട്ടു. മാവ്‌ തന്റെ അന്ത്യം സാവധാനം വേദനയോടെ ഏറ്റുവാങ്ങി.

വർഷങ്ങളോളം പലതും കണ്ടും കേട്ടും മനസ്സിലാക്കിയ മാവ്‌ ഒടുവിൽ വലിയ ശബ്‌ദത്തോടെ നിലം പൊത്തി. ഇലകൾ എല്ലാം മാറ്റിയ വെറും തടിക്കഷ്‌ണങ്ങളാക്കികൊണ്ട്‌ കൂലിക്കാർ വിയപ്പ്‌ തുവത്തി ക്ഷീണത്തോടെ ഉച്ചിയിലെത്തിയ സൂര്യനെ ഒരു നോക്കു നോക്കിയിട്ട്‌ മാവിൻകൊമ്പുകൾ വെട്ടിമാറ്റി. അതിൽ കൂടൊരുക്കിയിരുന്ന കിളികൾ രണ്ടെണ്ണം ചിലച്ചുകൊണ്ട്‌ വട്ടമിട്ട്‌ പറന്ന് വേലിപ്പടർപ്പിൽ പോയി വീണ്ടും പറന്നു പൊങ്ങുന്നുണ്ടായിരുന്നു.

താഴെ മണ്ണിൽ തകർന്നുകിടക്കുന്ന ഒരു കിളിക്കൂടും അതിൽ തോടുപൊട്ടിയ ഭംഗിയുള്ള രണ്ടു മുട്ടകളും. എല്ലാത്തിനും അവസാനം ഉണ്ടെന്ന യാഥാഥ്യം മനസ്സിലാക്കിയ പോലെ അപ്പോഴും രണ്ടു കിളികൾ ശബ്‌ദമുണ്ടാക്കി വേലിപ്പടപ്പിൽ ഇരുന്നും പൊങ്ങിപ്പറന്നും സമാധാനം നഷ്‌ടപ്പെട്ട്‌ കാണപ്പെട്ടു.

(by സാലിഹ്‌ കല്ലട)


മാവ്‌ സാക്ഷി

(കഥ)


Tuesday, 15 September 2009

27-ആം രാവ്; അന്ന് കാറില്‍ അരങ്ങേറിയത്!

അറബിക്കടുവയും മലയാളിക്കിടുവയും (അവസാനഭാഗം)

അങ്ങിനെ പുണ്യമാസത്തിലെ വിശിഷ്‌ടനാള്‍ വന്നണഞ്ഞു. 27-ആം രാവ് - ആയിരം മാസങ്ങളേക്കാളും പുണ്യം നിറഞ്ഞ ഒരു രാവ് എന്നറിയപ്പെടുന്ന ആ നാള്‍, നോയമ്പുള്ള ഞാന്‍ സമയം പോകാഞ്ഞിട്ട് എരിപിരി കൊണ്ടപ്പോള്‍ നിഷീനെ ഫോണ്‍ ചെയ്തു. അവന്‍ ഡ്യൂട്ടിയിലായിരുന്നു. എന്നാലും വാന്‍ സെയില്‍‌സില്‍ ഏര്‍പ്പെട്ട ചെങ്ങായ് വാനുമായി എന്റെ താമസയിടത്ത് പാഞ്ഞെത്തി. പഴേ മൊതലാളി അറബി സമ്മാനിച്ച റെയ്‌ബാന്‍ ഗ്ലാസ്സ് ഫിറ്റ് ചെയ്ത നിഷീന്റെ മോന്തയില്‍ ഒരു ബുള്‍‌ഗാന്‍ താടി ഫിറ്റായിരിക്കുന്നുണ്ട്. ഏറെനാള്‍കള്‍ക്ക് ശേഷമുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയില്‍ വെട്ടിത്തിളങ്ങുന്ന ആ മൊട്ടത്തലയും അതില്‍ മൂക്കുപാലത്തില്‍ ഫിറ്റായി കിടന്ന് മിന്നിത്തിളങ്ങുന്ന റെയിബാന്‍ ഗ്ലാസ്സും അതിലേറേ ഒളിമിന്നുന്ന മഞ്ഞപ്പല്ല് കാട്ടിക്കൊണ്ടുള്ള ആ ചിരിയും മൊത്തം നിഷീന്‍ എന്ന മലയാളിക്കിടുവയ്ക്ക് ചൊറുക്ക് കൂട്ടി.

അറബിവീട്ടില്‍ നിന്ന് കണ്ട് ശീലിച്ച അവരുടെ ശീലങ്ങള്‍ വിട്ടുമാറാത്ത അവന്‍ വന്നപാടെ എന്നെ കെട്ടിപ്പിടിച്ച് നെഞ്ച് ചേര്‍ത്ത് രണ്ടുമൂന്ന് ഇടിയും തോളുകള്‍ അപ്പുറോം ഇപ്പുറോം മാറി മാറി മുട്ടിച്ചും കൈപിടിച്ച് സ്‌പ്രിംഗ് പോലെ തുരുതുരാ കുലുക്കിയും തിരിയാന്‍ പാടില്ലാത്ത അറബിഭാഷയിലുള്ള കുശലാന്വേഷണങ്ങളും കഴിഞ്ഞപ്പോള്‍ എനിക്ക് ദാഹം ഏറി തൊണ്ടവറ്റിപ്പോയിരുന്നു.

‘എന്നാ ഇജ്ജ് പണിക്ക് കേറുന്നത് പഹയാ?’ - അവന്‍ ചോദിച്ചു.

‘ഒരു പണി കിട്ടീട്ട് വേണം ഒന്ന് ലീവ് എടുത്ത് അന്റെ കൂടെ ചുമ്മാ ഗള്‍ഫ് മൊത്തം കറങ്ങാന്‍’ - എന്ന് മറുപടി കൊടുത്തു.

പെര്‍‌ഫ്യൂം പലവിധം പലകുപ്പീസ്, ബോട്ടില്‍‌സ് കുത്തിനിറച്ച സുഗന്ധത്തില്‍ മുങ്ങിയ ടൊയോട്ടാ വാനിന്‍ ഡോര്‍ തുറന്ന് അവന്‍ ചാടിക്കേറി മറ്റേ ഡോര്‍ എനിക്കായിട്ട് തുറന്നു. ഞാന്‍ ആ സഞ്ചരിക്കും സുഗന്ധശകടത്തില്‍ പ്രവേശിച്ചു. വാന്‍ കുതിച്ചുപാഞ്ഞു. അവന്‍ എഫ്.എം റേഡിയോയിലെ അടിപൊളി ഹിന്ദിപ്പാട്ട് ഉച്ഛത്തില്‍ വെച്ച് അതേറ്റുപാടി മുന്നില്‍ പോകുന്ന കാറുകളെ മറികടന്ന് വെട്ടിച്ച് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും റെഡ് സിഗ്‌നല്‍ എത്തുമ്പോള്‍ നിറുത്തി പിറുപിറുത്ത് തൊട്ടപ്പുറത്ത് വല്ല സുന്ദരിപ്പെണ്ണുങ്ങളും കാറ് കൊണ്ടുനിറുത്തിയിട്ടുണ്ടെങ്കില്‍ അവരെ നോക്കി മന്ദബുദ്ധീലുക്ക് മുഖത്ത് വരുത്തി നോക്കി ഇളിച്ചുകൊണ്ടുള്ള ഇരുപ്പ് കാണുമ്പോള്‍ സത്യായിട്ടും എനിക്ക് മൂത്രം മുട്ടാറുണ്ട്. ഒരിക്കല്‍ ഇതേപോലെ മന്ദബുദ്ധിമോന്ത കാണിച്ച് ഇരുന്ന ഈ മലയാളിക്കിടുവയെ ചൂണ്ടിക്കാണിച്ച് അപ്പുറത്ത് നിറുത്തിയിട്ട കാറില്‍ ഇരിപ്പുണ്ടായിരുന്ന ഒരു അറബിബാലിക നിലവിളിച്ച് കരഞ്ഞുകൊണ്ട് അതിന്റെ ബാപ്പാനെ വിളിച്ച് കാണിച്ചുകൊടുത്തതിന് ഞാന്‍ സാക്ഷിയായി.

അന്ന് അറബിയുടെ കരസ്പര്‍ശം ഏല്‍ക്കാതെ ഞങ്ങള്‍ രക്ഷപ്പെട്ടതിന് ഇന്നും ട്രാഫിക് പോലീസിന് നന്ദി പറയാറുണ്ട്. ആ അറബിബാലികയുടെ ബാപ്പ കാറിന്‍ ഡോര്‍ തുറന്ന് തെറിപോലെ എന്തോ പറഞ്ഞ് ഇറങ്ങാന്‍ തുനിഞ്ഞപ്പോഴല്ലേ റെഡ് മാറി ഗ്രീന്‍ സിഗ്‌നല്‍ ആയതും വാന്‍ എടുത്ത് ഞങ്ങള്‍ പാഞ്ഞ് രക്ഷപ്പെട്ടതും..! എന്നിട്ടും ഈ പഹയന്‍ പിന്നേം കണ്ടോ സിഗ്‌നല്‍ ലൈനില്‍ എത്തിയാല്‍ മന്ദബുദ്ധിമോന്ത കാണിച്ച് ഇളിച്ച് കൂതറയാവുന്നത്?

എന്തോ ഭാഗ്യം ആ മോന്തയിലേക്ക് ആ സുന്ദരി നോക്കുന്നതേയില്ല. അവള് സെല്‍‌ഫോണില്‍ ഭയങ്കര സൊള്ളലില്‍ തന്നെ.. അവന്‍ മന്ദബുദ്ധിലുക്ക് എന്റെ നേരെയാക്കിയിട്ട് പഴയ സംഭവമോര്‍ത്തിട്ട് എനിക്കും എന്തോ ഒരു ഇത്.

ഗ്രീന്‍ സിഗ്‌നലായി. വാന്‍ പുറപ്പെട്ടു. അവനും നോമ്പിന്റെ ക്ഷീണമുണ്ട്, ഉറക്കം തൂങ്ങുമ്പോലെയായി. അല്‍‌പനേരം വിശ്രമിക്കാനും സൊറ പറയാനുമായി വാന്‍ റോഡില്‍ നിന്നും തിരിഞ്ഞ് ഒരു പാര്‍ക്കിങ്ങ് കിട്ടാനായി ഓടിക്കൊണ്ടിരുന്നു. ഒടുക്കം പല എംബസികളും ഉള്ള മുശിരിഫ് എന്ന പ്രദേശത്തെ ധാരാളം തണല്‍‌മരങ്ങളുള്ള വിശാലമായ വിജനമായ പാര്‍ക്കിങ്ങ് ഏരിയ കണ്ടു. അങ്ങോട്ട് അവന്‍ വാനോടിച്ചു.

നിരനിരയായി നില്‍ക്കുന്ന തണല്‍മരങ്ങളുടെ ചോട്ടില്‍ വാന്‍ കൊണ്ട് നിറുത്തി. കിളിക്കൊഞ്ചലുകള്‍ നിറഞ്ഞ അന്തരീക്ഷം. ബോഗന്‍‌വില്ലകളിലെ പൂക്കള്‍ കൊഴിഞ്ഞുവീഴുന്നതും നല്ലൊരു പ്രണയക്കൂടിക്കാഴ്ചയ്ക്ക് പറ്റിയ ഇടം പോലെ തോന്നിച്ചു. ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിലെന്ന് വൃഥാ ചിന്തിച്ചുപ്പോയി. തിരിഞ്ഞുനോക്കുമ്പോള്‍ നിഷീന്‍ അവന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയിലൂടെ ആ ചുറ്റുപാടുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതാണ് കണ്ടത്.

പെട്ടെന്ന് അവന്റെ മുഖഭാവം സീരിയസ്സായതും എന്തോ കണ്ടതുപോലെ മോന്ത കൂര്‍ത്തുവരുന്നതും ഞാന്‍ ശ്രദ്ധിച്ചു. എന്താണെന്ന് ഞാന്‍ ചോദിക്കുന്നേനും മുന്‍പ് അവന്‍ എന്നെ തോണ്ടിയിട്ട് മുന്നോട്ട് കൈചൂണ്ടിക്കാണിച്ചു. അങ്ങോട്ട് എന്റെ നോട്ടം ഫോക്കസ്സാക്കിയപ്പോള്‍ എനിക്ക് ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത വിധം ഒരു കാഴ്ചയാണ് എതിരേറ്റത്.

ഒരു ഷെവര്‍ലെഓഡീസ്സി ആഢംബര കാര്‍ അല്പം ഏതാനും വാര അകലെയായി കിടന്ന് കുലുങ്ങുന്നു. കുലുക്കം എന്നുവെച്ചാല്‍ മുകളിലേക്കും താഴോട്ടും ആയുള്ള അപ്പ് ആന്‍ഡ് ഡൌണ്‍ ഷെയ്ക്കിങ്ങ്!! ഞാന്‍ വാപൊളിച്ച് നോക്കിയിട്ട് ഒന്നും തിരിയാതെ അവന്റെ നേരെ തിരിഞ്ഞുനോക്കീട്ട് എന്താണെന്ന് ആംഗ്യത്തില്‍ ആരാഞ്ഞു. അവന്‍ മറുപടിതരാതെ സെല്‍ ക്യാമറ സൂം ചെയ്ത് വീഡിയോഷൂട്ടില്‍ വ്യാപൃതനാണ്. അക്ഷമനായ ഞാന്‍ പിന്നേം അവനെ കുലുക്കീട്ട് എന്താ അതെന്ന് ചോദിച്ചു.

‘ആ വണ്ടീല്‍ വേറെ വണ്ടിയുണ്ട്. അത് ഇളകിക്കുലുങ്ങന്നത് കണ്ടില്ലേ ചെങ്ങായീ?’ - അവന്‍ ഷെര്‍ലക് ഹോംസ് പോലെ സഹചാരിയായ ഡോ.വാഡ്‌സണായ എന്നോട് കണ്ടെത്തല്‍ അറിയിച്ചു.

ഞാന്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ ഷെവര്‍ലെകാര്‍ കുലുകുലുങ്ങിക്കൊണ്ട് തന്നെ.. അല്പം കൂടെ കണ്‍‌മണി സൂം ചെയ്ത് നോക്കിയപ്പോള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല! അതിന്റെ പിറകിലെ ഗ്ലാസ്സിലൂടെ ഒരു പെണ്ണിന്റെ കോലം ഇളകിമാറുന്നു. ങ്‌ഹേ!! പിന്നെ വീണ്ടും ആ പെണ്ണിന്‍ രൂപം പൊന്തിത്താഴ്ന്നു. ഇപ്പോള്‍ ഒരു ആണ്‍‌രൂപമാണ് ഉയരുന്നത്, ആ രൂപവും ഇളകിമാറി പൊന്തിത്താഴ്ന്നു. പണ്ട് മഴക്കാലത്ത് പറമ്പിലും തൊടിയിലും കണ്ടിരുന്ന ഇണചേരുന്ന പാമ്പുകളെ ഞാന്‍ ഓര്‍ത്തുപോയി.

‘ഡാ എന്താണത്? എന്താ സംഭവം?’ - ഞാന്‍ നോമ്പ് നോറ്റ് വറ്റിയ തൊണ്ടയിലൂടെ വായുവിട്ട് ചോദിച്ചു.

‘അതാണ് മോനേ കളി. കള്ളക്കളി. നായിന്റെമക്കള് കെടന്ന് സുഖിക്ക്വല്ലേ!’ - ഇതറിയിച്ച് സുഹൃത്ത് നാക്ക് കടിച്ചുപിടിച്ച് മൊബൈല്‍ഫോണ്‍ ഷൂട്ട് നിറുത്തീട്ട് വണ്ടിയുടെ ചാവിയിട്ട് തിരിച്ച് സ്റ്റാര്‍ട്ടാക്കി. ഞാന്‍ ഞെട്ടി.

‘ഈ പുണ്യറംസാന്‍ കാലത്തെ അതിലും നല്ല 27-ആം രാവില്‍ അങ്ങനെ അവരിപ്പോള്‍ സുഖിച്ച് മദിക്കേണ്ട. ഒരു പണീണ്ട്. നീ സീറ്റ് ബെല്‍റ്റ് ഇട്ട് പിടിച്ച് ഇരുന്നോളൂ. ഗെറ്റ് റെഡി..!’

-എന്നും പറഞ്ഞ് പെട്ടെന്ന് നിഷീന്‍ വണ്ടിയെടുത്ത് ശരവേഗത്തില്‍ മുന്നോട്ട് കുതിച്ചു. ആ വേഗതയില്‍ ഞാന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടും മുന്നോട്ട് ആഞ്ഞു പിന്നെ പിറകോട്ട് വന്ന് വീണു. വാന്‍ നേരെ ആ ഷെവര്‍‌ലെ കാറിന്റെ മുന്നില്‍ കുറുകെ കൊണ്ട് നിറുത്തിയിട്ടു. കാറിന്റെ ഇളക്കം നിന്നു. ഒരുവേള ഒരു മൂകത..

പിന്നെ, വാന്‍ പിറകോട്ട് എടുത്ത് കാറിനെ മുട്ടിമുട്ടീലാ എന്നപോലെ അവന്‍ നിറുത്തി, സൈഡ് ഗ്ലാസ്സ് താഴ്ത്തി. അന്നേരം കാറിന്റെ പിറകില്‍ നിന്നും ഒരു അറബിയുവാവ് കന്തൂറ (നീളന്‍‌കുപ്പായം) വലിച്ചുവാരി അണിഞ്ഞ് മുന്‍‌സീറ്റിലേക്ക് ഭയചകിതനായിട്ട് വന്ന് ഇരുന്ന് ഞങ്ങളെ നോക്കി. ഞാന്‍ അവനെ ശ്രദ്ധിക്കാതെ വേറെ ആരാ ആ വാഹനത്തിലെന്ന് നോക്കിയപ്പോള്‍ ഒരു ഫിലിപ്പീനിയുവതി അലക്ഷ്യമായി കിടക്കുന്ന ടീഷര്‍ട്ടും ജീന്‍സും തപ്പിയെടുത്ത് ഒരു മൂലയില്‍ തലകുനിച്ച് ഭയപ്പെട്ട് ഇരിക്കുന്നത് കണ്ടു. (എന്റെ നോയമ്പ് വെറുതെയായോ എന്ന് ശങ്കിച്ചു). കാരണം, കാണാന്‍ പാടില്ലാത്ത സ്ത്രീയുടെ അര്‍ദ്ധനഗ്‌നമായ ശരീരം വ്രതമുള്ള നേരത്ത് കണ്ടതുതന്നെ..

നിഷീന്‍ പെട്ടെന്ന് ആളാകെ മാറി. അവന്‍ നല്ല ഒഴുക്കുള്ള അറബിഭാഷയില്‍ ആ യുവാവിനോട് കയര്‍ത്തു ഭയങ്കര ഡയലോഗ്. ഏതാണ്ട് ഒക്കെ ഞാന്‍ ഊഹിച്ചുമനസ്സിലാക്കി. അറബിയുവാവ് കടുവയുടെ മുന്നില്‍ പെട്ട് മുയല്‍കുഞ്ഞിനെ പോലെയായി.

“എന്താണ് ഇവിടെ നീ ചെയ്യുന്നത്? ആരാണിവള്‍? അവളുമായിട്ട് എന്താ നിന്റെ പരിപാടി? അതും ഈ പുണ്യനോമ്പുകാലത്ത്? ഇന്ന് 27-ആം രാവാണെന്ന് അറിയില്ലേ? ഇമ്മാതിരി മറ്റേ പരിപാടിക്ക് തനിക്കും അവള്‍ക്കും കിട്ടാന്‍ പോകുന്ന ശിക്ഷ എന്താന്നറിയോ യാ ഹിമാറേ?”

ഇതായിരുന്നു നിഷീന്‍ അറബിയോട് തട്ടിക്കയറി പറഞ്ഞതിന്റെ സാരാംശം. (പിന്നീട് അവന്‍ എനിക്ക് തര്‍ജിമ ചെയ്തുതന്നിരുന്നു). അപ്പോള്‍ പേടി മറച്ചുകൊണ്ട് അറബിയുവാവ് ചോദിച്ചു:

“മന്‍ അന്‍‌താ?“ (താന്‍ ആരുവാഡേയ്?”

“അന ഷുര്‍ത്ത സീ.ഐ.ഡി!” (ഞാന്‍ പോലീസ് സി.ഐ.ഡി) എന്ന് നിഷീന്‍ കാച്ചി.

അപ്പോള്‍ അറബിച്ചെക്കന്‍ വിറച്ചുകൊണ്ട് കൈകൂപ്പീട്ട് മാപ്പിരന്നു. പിറകില്‍ ഒളിഞ്ഞിരിക്കുന്ന ഫിലിപ്പീനി പെണ്ണ് പിടിയിലായി എന്നപോലെ കണ്ണുനിറച്ച് വിറച്ചുകൊണ്ട് ടീഷര്‍ട്ട് വേഗം എടുത്ത് അണിയുന്നതാണ് കണ്ടത്. (അവളുടേയും അവന്റേയും സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ രണ്ട് കട്ടുറുമ്പുകള്‍ വന്ന് കൊളമാക്കിയതില്‍ ആഹ്ലാദം തോന്നിപ്പിച്ചു.)

അപ്പോള്‍ വിറച്ചുകൊണ്ട് ആ അറബിയുവാവ് വെറും മലയാളിയായ(അവര്‍ക്ക് വെറും മലബാറി) നമ്മുടെ മലയാളിക്കിടുവയോട് കൈകൂപ്പി ക്ഷമാപൂര്‍‌വം യാചിക്കുകയായിരുന്നു, വെറുതെ വിടാന്‍. സൌദിയിലാണെങ്കില്‍ തലപോകുന്ന വലിയ ഇല്ലീഗല്‍ ട്രാഫിക് ചെയ്തതും പോരാഞ്ഞ് വിശുദ്ധഗ്രന്ധമായ ഖുര്‍‌ആന്‍ കൈയ്യിലെടുത്ത് അറബിച്ചെക്കന്‍ നുണ സത്യമാക്കാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ കാണിച്ച് പറയുകയാണ്:

“ഇവള്‍ എന്റെ കസിനാണ്. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചവരാണ്. പടച്ചോനാണേ സത്യം!”

നിഷീന്‍ കലിതുള്ളിക്കൊണ്ട് വാനിന്റെ സൈഡില്‍ ആഞ്ഞിടിച്ച് അവനോട് അലറി:

“യാ ഹമുക്കേ സുവറേ (വിഡ്ഡിക്കഴുതേ) എന്നാഡോ ഫിലിപ്പീനിപ്പെണ്ണ് നിനക്ക് കസിന്‍ ആയത്? തന്റെ തന്ത ഫിലിപ്പീന്‍സില്‍ സംബന്ധിക്കാന്‍ പോയിരുന്നോ?”

ഇനി രക്ഷയില്ല എന്ന് ഞാന്‍ കരുതിയപ്പോഴേക്കും ഇനി തനിക്കും രക്ഷയില്ല എന്ന് അറബിയുവാവും വിചാരിച്ചിട്ടുണ്ടാവും. പറഞ്ഞപോലെ അവന്‍ ക്ഷണനേരം കൊണ്ട് ഷെവര്‍ലെ ഒഡീസ്സി കാര്‍ സ്റ്റാര്‍ട്ടാക്കി വെടിയുണ്ട ചീറിപ്പോകും പോലെ അവിടേന്നും പാഞ്ഞു. നിഷീനും വിട്ടില്ല. അവനും തന്റെ സുഗന്ധം നിറച്ച ടൊയോട്ടാവാന്‍ പിറകെ പായിച്ചു. ശരിക്കും സിനിമയില്‍ കാണുമ്പോലെ ഒരു കാര്‍ ചെയ്സിങ്ങ് അരങ്ങേറി. അവര്‍ മെയിന്‍ റോഡിലൂടെ പാഞ്ഞു. ഞങ്ങള്‍ക്ക് അവരെ ഒരു ട്രാഫിക് സിഗ്‌നലില്‍ വെച്ച് മിസ്സ് ആയി.

നിഷീന്‍ ആ കലിപ്പ് തീരാതെ വഴിയേപോയ എല്ലാ വാഹനങ്ങള്‍ക്കും തെറി ചൊല്ലി വണ്ടിയോടിച്ചു. ഞാന്‍ ചോദിച്ചു:

“അല്ല ചെങ്ങായി? എന്തിനാ ഇജ്ജ് ആ സ്വര്‍ഗ്ഗത്തില്‍ കയറി അലമ്പ് ഉണ്ടാക്കിയത്? അതും അറബീടെ നാട്ടില്‍ പണി ചെയ്യാന്‍ വന്ന നമ്മള്‍ അവരെ പഠിപ്പിക്കാനോ? എന്താ അന്റെ പുറപ്പാട്?”

“അറബീടെ മുന്നില്‍ ഒരാളാകാനുള്ള അവസരം ഇങ്ങനല്ലേ കിട്ടൂ. അവനു തോന്നീട്ടുണ്ടാവും ഇപ്പോള്‍ സി.ഐ.ഡികള്‍ അത്തര്‍ നിറച്ച വാന്‍ ഓടിച്ചും നടക്കുമെന്ന്! എന്തായാലും ഒരു പണി കൊളമാക്കിക്കിട്ടി. അതുമതീ.“

റെയ്ബാന്‍ ഗ്ലാസ്സിലൂടെ എന്നെ നോക്കീട്ട് നിഷീന്‍ വിസ്തരിച്ചുതന്നു. എന്നിട്ട്,ഒരുവേള സി.ഐ.ഡി ആയതിന്റെ സന്തോഷത്തില്‍ ഉറക്കെ അവന്‍ പാടി:

“നാരീ നാരീ..
നാരീ യൌമില്‍ ഹൂറി..”

“അറബിക്കടുവയോട് മലയാളിക്കിടുവയോ!” എന്ന അന്തം‌വിടലോടെ ഞാന്‍ വഴിയോരക്കാഴ്ചകള്‍ കണ്ട് ഓടിപ്പോകുന്ന വാനില്‍ ഇരുന്നു.

(ശുഭം)

Saturday, 12 September 2009

അറബിക്കടുവയും മലയാളിക്കിടുവയും

കഴിഞ്ഞകൊല്ലത്തെ റമദാന്‍ നൊയമ്പുകാലം. മുസ്ലിം സമൂഹം ശാരീരികമായും മാനസ്സികമായും പടച്ചതമ്പുരാനെ സ്തുതിച്ച് വ്രതം അനുഷ്‌ടിച്ച് കൂടുന്ന പുണ്യമാസത്തെ ഏറ്റവും പുണ്യമെന്ന് വിശ്വസിക്കുന്ന ഇരുപത്തിയേഴാം രാവ്!
ഖുര്‍‌ആന്‍ അവതരിക്കപ്പെട്ട കാലം എന്നറിയപ്പെടുന്ന ആയിരം മാസത്തേക്കാള്‍ പ്രതിഫലം ദൈവം മനുഷ്യകുലത്തിന്‌ നല്‍കി അനുഗ്രഹിക്കുന്ന ദിനം.

ഞാന്‍ വയള്‌ (മതപ്രസംഗം) ചെയ്യാന്‍ പോകുകയാണോന്ന് വിചാരിച്ച് നിങ്ങളാരും പോകാതെ..! ഈ സാഹസിക കഥ അരങ്ങേറിയത് അങ്ങനെയൊരു ദിവസമായിരുന്നു എന്ന് സൂചിപ്പിച്ചതാണ്‌. ഇനി സംഭവകഥയിലേക്ക് നമുക്ക് പോകാം..

അബുദാബിയില്‍ വിസ റെഡിയായി ഞാന്‍ കാലുകുത്തിയത് ഈ പറഞ്ഞ ദിനത്തിനു തൊട്ടുമുന്നെയുള്ള രാത്രിയിലായിരുന്നു. റൂമിലെത്തി കുളികഴിഞ്ഞ് ക്ഷീണിതനായി ഞാന്‍ വേഗം നിദ്രയിലാണ്ടുപോയി. നേരം ഏറെ വെളുത്തത് അറിഞ്ഞില്ല. എഴുന്നേറ്റ് പ്രഭാതകൃത്യങ്ങള്‍ കഴിഞ്ഞ് വസ്ത്രം മാറിയ ഞാന്‍ സുഹൃത്തായ നിഷീനെ ഫോണ്‍ ചെയ്തു വന്ന വിവരം അറിയിച്ചു.

നിഷീന്‍ ഒരു പെര്‍‌ഫ്യൂം കമ്പനിയിലെ വാന്‍ സെയില്‍സ്മാനും അതിലുപരി മിമിക്രികലാകാരനുമാണ്‌. ഹിന്ദിവില്ലന്‍ അമിരീഷ് പുരീടെ സ്വരമാണ്‌ അവന്റെ മാസ്റ്റര്‍‌പീസ് ഐറ്റം. മൂപ്പരെപ്പോലെ തലയില്‍ ഒരൊറ്റ മുടി പോലുമില്ലാത്ത ഇവന്‌ പൊക്കം അമിരീഷ്‌പുരീടെ അരയോളമേ വരൂ! ഇതാ ഒറിജിനലിനെ വെല്ലുന്ന അമിരീഷ് പുരി ഡയലോഗ്!
Nishin Mimicry
Nishin Mimicry.amr
Hosted by eSnips

പണ്ട് പല അറബിവീടുകളിലും വേലചെയ്തത് പറയാന്‍ അവനൊരു മടിയുമില്ല. ഞാന്‍ അവനെ അതില്‍ ബഹുമാനിക്കുന്നു. അന്ന് വശമാക്കിയ അറബി, ഫിലിപ്പീനി, സിങ്കള, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, റഷ്യന്‍ (പെണ്ണുങ്ങള്‍ ആണെന്ന് തെറ്റിദ്ധരിക്കേണ്ട!) എന്നീ ഭാഷകള്‍ അമ്മാനമാടിയതുകൊണ്ട് കിട്ടിയതാണീ വാന്‍ സെയില്‍സ്.

ഈ ചെങ്ങായിക്ക് ഈ പണി കിട്ടിയതും വല്ലാത്തൊരു കഥയാണ്‌. എന്നുവെച്ചാല്‍, അഞ്ചുവര്‍ഷത്തെ അറബിവീട്ടിലെ പണി മടുത്തപ്പോള്‍ ഒരുനാള്‍ ഒരു ഇന്റര്‍‌വ്യൂ ന്യൂസ് കണ്ട് എങ്ങനേലും ഒരു ശ്രമം നടത്താന്‍ ഇവന്‍ തീരുമാനിച്ചു. ജയിലുപോലത്തെ അറബിവീട്ടിലാരും അറിയാതെ വേണം വെളിയില്‍ പോകുവാന്‍.

അര്‍‌ബാബ് (മുതലാളി) കുടുംബസഹിതം വേറെ ഒരു ഡ്രൈവറെ കൂട്ടി വേറെ ഒരു വണ്ടിയില്‍ ദൂരെയെവിടേക്കോ പോയ തക്കം നോക്കി നിഷീന്‍ തന്റെ ബയോഡാറ്റയും പാസ്സ്പോര്‍ട്ട് കോപ്പിയുമായി ഒരു ലാന്‍ഡ് ക്രൂസറില്‍ പുറപ്പെട്ടു. അര്‍ബാബ് ഒരിക്കല്‍ സമ്മാനിച്ച റെയ്‌ബാന്‍ സണ്‍‌ഗ്ലാസ്സും ഫിറ്റ് ചെയ്തിട്ടാണ്‌ അവന്‍ ലാന്‍ഡ് ക്രൂസറില്‍ ജോലിതിരക്കി ഇറങ്ങിയിരിക്കുന്നത്!

കമ്പനിനമ്പറില്‍ വിളിച്ച് സ്ഥലം മനസ്സിലാക്കിയ നിഷീന്‍ ലാന്‍ഡ് ക്രൂസര്‍ കൊണ്ട് ഇടാന്‍ പറ്റിയ പാര്‍ക്കിങ്ങ് ഏരിയ തപ്പി കുറേകറങ്ങി. ഒടുവില്‍ കമ്പനീടെ മുന്നില്‍ ഒരു ഇടം കിട്ടി അവിടെ വണ്ടി കൊണ്ട് നിറുത്തി. പിറകെ മറ്റൊരു ബെന്‍സ് കാര്‍ വന്ന് ഹോണടിച്ച് അപ്പുറത്ത് വന്ന് നിന്നു.

നിഷീന്‍ റെയ്‌ബാന്‍ ഗ്ലാസ്സ് ഒന്നെടുത്ത് ഊതിയിട്ട് തിരികെ ഫിറ്റ് ചെയ്ത് ബെന്‍സില്‍ വന്ന അറബിയെ 'ഇവനാരെഡെയ്?' എന്ന ഭാവത്തില്‍ നോക്കിയിട്ട് ബയോഡാറ്റ കോപ്പി കുഴലുപോലെ ആക്കി വിരലില്‍ കറക്കി മറ്റേ വരലില്‍ ലാന്‍ഡ് ക്രൂസറിന്റെ ചാവിയും ചുഴറ്റി ലിഫ്റ്റിലേക്ക് നടന്നു.

അവനാരോ വലിയ മലബാറി-ബിസ്സിനസ്സുകാരനാണെന്ന് വിചാരിച്ചുകാണും ബെന്‍സില്‍ വന്ന അറബി. അയാളും ലിഫിറ്റില്‍ കയറി നിഷീനെ അടിമുടി നോക്കി വാച്ചില്‍ നോക്കി അക്ഷമനായി നില്‍‌പായിരുന്നു.

കമ്പനിയുടെ റിസ്പ്ഷനില്‍ സീവി കൊടുത്ത് നിഷീന്‍ ഊഴം കാത്ത് സോഫയില്‍ ചെന്ന് ഇരുന്നു. തന്നെ കടന്നുപോയ അറബി വെട്ടാന്‍ വരുന്ന പോത്തുപൊലെ മുക്രയിടുമ്പോലെ ഉച്ഛത്തില്‍ ചുമച്ചുകൊണ്ട് ഒരു കാബിനിലേക്ക് അപ്രത്യക്ഷമായി. അറബി വന്നപ്പോള്‍ റിസപ്ഷനിലെ ഫിലിപ്പീനിക്കും മറ്റ് സ്റ്റാഫിനും മൂട്ടില്‍ ആണികൊണ്ടപോലെ ചാടി ബഹുമാനപുരസ്സരം എഴുന്നേറ്റ് സലാം പറയുന്നത് നിഷീന്‍ ശ്രദ്ധിച്ചു. പിറകെ അവന്റെ കണ്ണുകള്‍ ആ ക്യാബിനിന്റെ മുകളില്‍ എഴുതിവെച്ച നെയിം പ്ലേറ്റില്‍ ഉടക്കിനിന്നു. അവന്‌ തൊണ്ടവറ്റിപ്പോയി. അതില്‍ എഴുതിയത് പ്രകാരം ആ പോയ അറബിയാണ്‌ ഈ കമ്പനീടെ മൊതലാളി!

അവന്റെ മൂട്ടിലും മുള്ള് കൊണ്ടതുപോലെ അവന്‍ ഇരിക്കണോ അതോ നില്‍ക്കനോ പോകണോ എന്നറിയാതെ ഉഴറിയപ്പോള്‍ ഫിലിപ്പീനി അവനെ വിളിച്ചു. അവന്‍ വിറച്ചുകൊണ്ട് കാബിനിലേക്ക്..

അറബി അവനെ കണ്ട് ഒന്നൂടെ ഞെട്ടി. അവന്‍ സലാം ചൊല്ലി ഇല്ലാത്ത ബഹുമാനം പ്രകടിപ്പിച്ച് നിന്നു. അവനെ ആകെപ്പാടെ അടിമുടി നോക്കീട്ട് ഇരിക്കുവാന്‍ ആംഗ്യം കാണിച്ച് അറബി അഭിമുഖപരീക്ഷ ആരംഭിച്ചു. അറബിഭാഷയിലായിരുന്നു ആ പരീക്ഷ.

"എന്തിനാണ്‌ നിങ്ങള്‍ ഈ ചെറിയ ജോലിക്ക് വരുന്നത്?"

അറബി ആദ്യം ചോദിച്ചത് നിഷീനെ ഞെട്ടിച്ചു.

"സാര്‍?" - അവന്‍ വെള്ളം വറ്റിയ ചങ്കോടെ അറബിയെ നോക്കി.

"ഒരു ലാന്‍ഡ് ക്രൂസറൊക്കെ ഉള്ള താങ്കള്‍ക്ക് പറ്റിയ പണിയല്ല ഇത്. നിങ്ങള്‍ക്ക് പറ്റുന്ന ജോലി എന്റെ കമ്പനിയില്‍ ഉണ്ടെന്ന് തോന്നുന്നില്ല സ്നേഹിതാ.."

നിഷീന്‍ വിളറിച്ചിരിച്ചു മൊട്ടത്തലയില്‍ വിരലോടിച്ച് വട്ടമിട്ട് കളിച്ച് ഇരുന്നു.

"സാര്‍, ലാന്‍ഡ് ക്രൂസര്‍ ഓടിക്കുന്നത് ഞാന്‍ ആണെങ്കിലും അതിന്റെ മൊതലാളീ നിങ്ങളെപ്പോലെ ഒരു ബഡാ അറബി ഷെയ്ക്ക് ആണ്‌.
ഐ യാം ഹിസ് ഹൗസ് ഡ്രൈവര്‍ കം കുക്ക്!!"

ഇത്കേട്ട് അറബി 'യാ അള്ളാഹ്!' എന്നും പറഞ്ഞ് വാപൊളിച്ച് ഇരുന്നുപോയി.

നിഷീന്‍ തന്റെ കദനകഥ അയാളോട് പറഞ്ഞ് സഹതാപവോട്ട് പിടിച്ചുപറ്റി. അയാള്‍ അവനെ തിരഞ്ഞെടുത്തു. ഒരു ഉപദേശവും നല്‍കിയത്രെ.

"ഒരിക്കലും ഇനി ഒരിടത്തും ഇതേപോലെ ലാന്‍ഡ്ക്രൂസറിലോ ആഢംഭര കാറിലോ ഇന്റെര്‍‌വ്യൂന്‌ പോകരുത്. അതുപോലെ ജോലി ചെയ്യുന്ന സ്ഥലത്തെ കാറുകളോ വാനോ സ്വന്തം ആവശ്യത്തിന്‌ കൊണ്ടുപോകരുത്"

അത് അക്ഷരം‌പ്രതി തെറ്റിച്ചുകൊണ്ട് നിഷീന്‍ എന്ന സ്നേഹിതന്‍ രായ്ക്കുരാമാനം വാനും കാറും ഓടിച്ചുകൊണ്ടേയിരിക്കുന്നു..

(തുടരും..)

Monday, 10 August 2009

ക്രിസ്തുമസ്സ്കരോളും ദമ്മുബിരിയാണിയും..

ക്രിസ്തുമസ്സ് എന്നുകേള്‍ക്കുമ്പം ഓര്‍മയിലോടിയെത്തുന്നത് പണ്ട് തിരോന്തരത്ത് പഠിക്കുമ്പോള്‍ സംഘടിപ്പിച്ച കലാപരിപാടിയാണ്‌.

മണക്കാട് ഹോസ്റ്റലില്‍ അന്തേവാസിയായിരുന്ന സമയം. ക്രിസ്തുമസ്സ് ഇങ്ങടുത്തെത്തി. വീട്ടീന്നുള്ള വരവ് (ചിലവിനുള്ളതും പോക്കറ്റുമണിയും) വന്നിട്ടില്ല. മെസ്സ് പൂട്ടി കുക്ക് നാട്ടിലും പോയി. കാപട്ടിണി അരപ്പട്ടിണിയായി മാറി. ഇനീം പോയാല്‍ മുഴുപ്പട്ടിണിയില്‍ പെട്ട് സൈഡായെന്ന് വരും.

ഞങ്ങള്‍ അന്തേവാസികള്‍ നിരന്നുകിടന്ന് കൂലം‌കശമായി ചിന്തിച്ചു. വാട്ട് റ്റു ഡു? രാവിലെ നാരങ്ങാവെള്ളം കലക്കിക്കുടിച്ചത് 'ഗുളു ഗുളു' ആവുന്ന അരച്ചാണ്‍ വയറും തടവി കഴിയുമ്പോള്‍..

അല്‍‌പമകലെയുള്ള സീനത്ത് ഹോട്ടലില്‍ നിന്നതാ പൊങ്ങിവരുന്നു നല്ല ദമ്മുള്ള ബിരിയാണീടെ മാദകഗന്ധം! ആവതും പിടിച്ചുനിറുത്താന്‍ നോക്കീട്ടും സമാധാനം വരുന്നില്ല. ഇന്ന് കേരളാപോലീസില്‍ 'തൊഴി-ല്‍' ചെയ്യുന്ന കുണ്ടറഷൈജു അന്നേ പോലീസ് ആകേണ്ടവന്‍ ആണെന്നത് ഞാന്‍ ഊചിച്ചത് കറക്റ്റായി.

സഹികെട്ട കുണ്ടറഷൈജു നേരെ ഫോണിനടുത്തേക്ക് കുതിച്ചുചെന്ന് സീനത്തോട്ടലില്‍ക്ക് നമ്പറ് ഞെക്കി. ഞങ്ങള്‍ അന്തം വിട്ട് എന്താണെന്നറിയാന്‍ നോക്കിക്കിടന്നു.

ദുബായിലുള്ള ഷൈജുവിന്റെ ഫാദര്‍ ഞങ്ങളറിയാതെ പൈസ അയച്ചുകൊടുത്തിട്ടുണ്ടോ എന്നും കരുതി. ആ പൈസകൊണ്ട് പാവം ഷൈജു സഹമുറിയന്മാരായ ഞങ്ങള്‍ക്ക് ദമ്മുബിരിയാണി ഓര്‍ഡറ് ചെയ്യാനാവും സീനത്തോട്ടലിക്ക് നമ്പറിറക്കുന്നത്! അവനെ അത്യുന്നതങ്ങളില്‍ ഇരുന്ന് ദൈവം രക്ഷിക്കുമാറകട്ടെ എന്ന് വിചാരിച്ചപ്പോഴോ...

'ഹലോ.. സീനത്തോട്ടലല്ലേ?'

'അതേ.'

(സ്പീക്കര്‍ ഫോണിലൂടെ ഞങ്ങള്‍ക്ക് കേള്‍ക്കാമായിരുന്നു)

പല്ലിറുമ്മികൊണ്ട് ഷൈജു വീണ്ടും:

'ബിരിയാണി റെഡിയായോ?'

'ഉവ്വ്. ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ഒക്കെ റെഡിയാ സാര്‍. ഏതാ ഓര്‍ഡറെടുക്കേണ്ടത്? എവിടെ എത്തിക്കണം?'

'ഒക്കെ റെഡിയാണെങ്കില്‍ എന്നാത്തിനാടോ താന്‍ അവിടെ നോക്കിയിരിക്കുന്നത്? എല്ലാം എടുത്ത് കഴിക്കെടോ പുല്ലേ..!'

ഷൈജു കലിപ്പിറക്കി ഫോണ്‍ വെച്ച് തിരിച്ചുവന്ന് പ്ലാന്‍ ആവിഷ്കരിക്കാനിരുന്നു.
പാതിവിശപ്പ് ഇല്ലാതായപോലെ ഞങ്ങള്‍ ആഹ്ലാദിച്ചു.

'ഡായ് അബൂ, അന്തോണീ, ബാബൂ, എസ്കെ, നമ്മളിന്ന് രാത്രി ഒരു കരോള്‍ സംഘടിപ്പിച്ച് പിരിവിനിറങ്ങുന്നു. എന്തു പറയുന്നു?'

'ഗുഡ് ഐഡിയ. തടിയന്‍ ബാബു സാന്തോഅപ്പൂപ്പനാവുക. ഈ കോളനിമൊത്തം കരോളുമായി ഇറങ്ങി നല്ലോരു തുക പിരിക്കുക. പുട്ടടിക്കുക. എന്തേയ്'

അന്തോണി പിന്‍‌താങ്ങികൊണ്ട് അറിയിച്ചു.

'ബട്ട്, കരോളിനുള്ള കോപ്പുകള്‍ എങ്ങനെ ഒപ്പിക്കും?' - ചിന്താവിഷ്ടനായി ഞാന്‍ താടിയില്‍ കൈകുത്തിയിരുന്ന് പറഞ്ഞപ്പോള്‍ അബൂ എന്നെ തട്ടികൊണ്ട് അറിയിച്ചു.

'എടാ കോപ്പേ, നമ്മള്‍ കഴിഞ്ഞ ഫെസ്റ്റിവലിന്‌ കളിച്ച നാടകത്തിലെ വേഷഭൂഷാദികള്‍ തട്ടിന്‍‌പുറത്ത് തപ്പിയാല്‍ കിട്ടും. വാ നോക്കാം.'

അബു അതും പറഞ്ഞ് തട്ടിന്‍‌പുറത്ത് കയറാന്‍ പോയി. കൂടെ ഞങ്ങളും. ഗോവണി ചാരിയിട്ട് കയറിനോക്കിയപ്പോള്‍ പൊടിപിടിച്ചുകിടക്കുന്ന അപ്പൂപ്പന്‍ വേഷങ്ങളും മറ്റും താഴേക്കിറക്കി ക്ലീനാക്കിയെടുത്തു.

അന്നു രാത്രി ഒരു പത്തുമണിനേരം. കാര്‍ഡുബോര്‍ഡ് പെട്ടിയില്‍ കൊട്ടിയും അടുക്കളയിലെ ഇഡ്ഡലിപാത്രങ്ങള്‍ തമ്മിലടിച്ച് താളം വെച്ചും തട്ടിക്കൂട്ട് കരോള്‍ കോളനിയില്‍ പ്രത്യക്ഷപ്പെട്ടു.

ചൂടന്‍ ഷൈജു നീണ്ട വെള്ളജുബയില്‍ ശാന്തസ്വരൂപിയായ അച്ചനായിമാറി. കീറിയ സാന്താക്ലോസ് വേഷത്തില്‍ ബാബു വെള്ളപ്പഞ്ഞി ഒട്ടിച്ച താടിയുമായി നീങ്ങി. (ഈ വെള്ളപ്പഞ്ഞിക്കുവേണ്ടി ഒരു തലയിണ ബലികൊടുക്കേണ്ടിവന്നു)

സംഭാവന ചില്ലറത്തുട്ടുകളായി കിട്ടിത്തുടങ്ങി. പിരിവു മോശമില്ല. അഞ്ചുരൂപ, പത്തുരൂപാ നോട്ടുകള്‍ ചിലവ തടഞ്ഞു. ഏതാനും വീടുകളില്‍ കരോള്‍ കളിച്ച് നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ കോളനിയുടെ ഒരു തിരിവില്‍ വെച്ചതാ ഒറിജിനല്‍ കരോള്‍ സംഘം വരുന്നു!

ഷൈജു പരുങ്ങി. സാന്താക്ലോസപ്പൂപ്പനും ഞങ്ങളും കൊട്ടും ആട്ടവും സ്റ്റോപ്പാക്കി ഒരു ഊടുവഴിപിടിച്ച് ഞങ്ങള്‍ ഹോസ്റ്റലിന്റെ മതില്‍ ചാടി അകത്തേക്ക് വാനിഷായി. നിമിഷങ്ങള്‍ കഴിഞ്ഞ് സാദാവേഷത്തില്‍ ഒന്നുമറിയാത്തപോലെ റോഡിലിറങ്ങി.

പിരിഞ്ഞുകിട്ടിയ സംഭാവന അബുവിന്റെ കീശയിലുണ്ട്. അതെത്രയെന്നറിയാന്‍ എല്ലാവരും പിടിവലിയായതും ആ കീശയിലെ പൈസ പല കീശയിലായി! എല്ലാവരും നേരെ സീനത്ത് ഹോട്ടലില്‍ ഒരു മേശയുടെ ചുറ്റും എത്തിയത് എത്രവേഗമായിരുന്നു.

അവിടെത്തെ സ്പെഷ്യലായ ചിക്കന്‍ കറിയും പൊറോട്ടയും ഓര്‍ഡര്‍ ചെയ്യുമ്പോള്‍ ഷൈജുവിനെ മാനേജര്‍ തുറിച്ചുനോക്കിയതില്‍ പന്തികേടുണ്ടോ.
അവന്റെ ശബ്‌ദം മാനേജര്‍ മുന്‍പ് കേട്ടത് ഓര്‍ക്കുമെന്ന് പിന്നെ ഞങ്ങള്‍ ചിന്തിച്ചപ്പോഴേക്കും ഷൈജു ഉച്ചത്തില്‍ ഭക്ഷണത്തിന്‌ ഓര്‍ഡറിട്ടിരുന്നു.

മാനേജര്‍ ഞങ്ങള്‍ക്കരികിലെത്തിയിട്ട് ഒന്ന് ആക്കിയിട്ട് ഒരു ചോദ്യം:

'ക്രിസ്തുമസ്സ് അല്ലേ. നല്ല ചിക്കന്‍, പ്രോണ്‍, ബീഫ്, മട്ടണ്‍ ദമ്മുബിരിയാണി ഓരോ പ്ലേറ്റ് എടുക്കട്ടേ?!!'

Sunday, 2 August 2009

കറുത്തൂഞ്ഞീ "നോ പ്ലീസ്"!!

(കറുത്തൂഞ്ഞി പുരാണം - ഭാഗം 3)

അന്തിനേരമായിട്ടും ടൗണില്‍ പോയ അപ്പനെ കാണാഞ്ഞ് അന്നത്തെ ക്രിക്കറ്റ് മാച്ച് കാന്‍സല്‍ ചെയ്ത് അരിശപ്പെട്ട് ഇളയമോന്‍, അന്ന് റിലീസായ സൂപ്പര്‍‌സ്റ്റാര്‍ സിനിമ മിസ്സായ ദേഷ്യത്തില്‍ പിറുപിറുത്ത് നില്‍ക്കുന്ന മൂത്ത മോന്‍. ക്രിസ്തുവിന്റെ പടത്തിനു മുന്നില്‍ കുമ്പിട്ട് പ്രാര്‍ത്ഥിക്കുന്ന അമ്മ..

വീട്ടുമുറ്റത്ത് വന്ന് നിന്ന് കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ട് അയല്‍ക്കാര്‍.. എല്ലാവര്‍ക്കും അറിയേണ്ടത് ഒരിക്കലും വീട് വിട്ട് മാറിനില്‍ക്കാത്ത കറുത്തൂഞ്ഞി നാടുവിട്ടതാണോ അതോ ഏതെങ്കിലും ഓടയില്‍... എന്തായാലും അറിഞ്ഞിട്ടുതന്നെ കാര്യം എന്ന ഊറ്റത്തില്‍ ആള്‍ക്കാര്‍ വന്നുകൊണ്ടിരുന്നു.

എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഒരു കാറിന്റെ ഹോണ്‍ മുഴങ്ങി. ഒന്നല്ല പിന്നേയും തുരുതുരാ ഹോണടി കേട്ടു. എല്ലാവരും നോക്കുമ്പോള്‍.. ടൂറിസ്റ്റ് ടാക്സിക്കാര്‍ വീട്ടുമുറ്റത്തേക്ക് വരുന്നു..

ആര്‍ക്കും മനസ്സിലായില്ല ആരാണ്‌ ടാക്സിയില്‍ വരുന്നതെന്ന്.. കറുത്തൂഞ്ഞി മനസ്സില്‍ പോലും ഒരു ആട്ടോറിക്ഷയില്‍ പോലും വരുന്നത് ആര്‍ക്കും ചിന്തിക്കാന്‍ പോലും പറ്റാത്ത ചിത്രമാണല്ലോ..

അവരൊക്കെ നോക്കുമ്പോള്‍ കണ്ടത്, ഏതോ ഒരു പുത്തന്‍ പണക്കാരന്‍ പ്രമാണി പിന്‍‌സീറ്റില്‍ ഇരുന്ന് ബാറ്റാ ഷൂ ഇട്ടാ കാലുകള്‍ മുന്‍‌സിറ്റില്‍ കയറ്റിവെച്ച് പുത്തന്‍ കുപ്പായമിട്ട് കസവുമുണ്ടുടുത്ത് റെയ്‌ബാന്‍ ഗ്ലാസ്സും ഫിറ്റ് ചെയ്ത് വില്‍‌സ് സിഗരറ്റ് കത്തിച്ച് പുകവിട്ട് ഇരിക്കുന്നതാണ്‌. അടുത്തെത്താന്‍ നേരം കൈയ്യിനേക്കാളും നീളമുള്ള ഫുള്‍ സ്ലീവ് തൂക്കിയ് വലതുകൈ വെളിയിലിട്ട് വീശിക്കൊണ്ടിരിക്കുന്നതാണ്‌.

പലതരം വളങ്ങളുടെ രൂക്ഷഗന്ധം, പിന്നെ മദ്യമണം പരിസരം നിറഞ്ഞു. എല്ലാവരും ആരാണീ കക്ഷി എന്നറിയാനുള്ള ആകാംക്ഷയോടെ ചുറ്റും നിന്നു.

ഡ്രൈവര്‍ ആദ്യം ഇറങ്ങി ബാക്ക്‌ഡോര്‍ വലിച്ചുതുറന്ന് വീണ്ടും 'എയര്‍ ഇന്‍‌ഡ്യ രാജ' പോലെ നിന്നു. ബാറ്റാ ഷൂവിന്മേല്‍ കസവുമുണ്ട് മടക്കിക്കുത്തിയ പുത്തന്‍ ഷര്‍ട്ടിട്ട റെയ്‌ബാന്‍ ഗ്ലാസ്സ് ധരിച്ച പ്രമാണി കറുത്തൂഞ്ഞി വീട്ടുമുറ്റത്ത് കാലുകുത്തി. ദേഹം മൊത്തം പുത്തന്‍ വിത്ത് പ്രൈസ് ടാഗ്സ്!!

അയാള്‍ ഡ്രൈവറെ ഗൗനിക്കാതെ ചുറ്റും കൂടിയവരെ നോക്കി അഭിവാദ്യം ചെയതപ്പോള്‍ അയാളൂടെ ആണ്‍‌മക്കള്‍ രണ്ടെണ്ണം അപ്പനെന്താ ലോട്ടറി അടിച്ചോ എന്ന ഭാവത്തില്‍ കാറിനടുത്തെത്തി. വീട്ടുവരാന്തയില്‍ നിന്നും ആനന്ദാശ്രുക്കളോടെ കെട്ട്യോളുമെത്തി. പിന്നീട് എല്ലാവരും എന്തൊക്കേയോ രഹസ്യം പറയാന്‍ ആരംഭിച്ചു.

"സാര്‍ ടാക്സി ചാര്‍ജ്ജ്.."

ആ തിരക്കിനിടയില്‍ ഡ്രൈവറുടെ സ്വരം ആരും കേട്ടില്ല. വീണ്ടും അയാള്‍:

"സാര്‍ എന്റെ ടാക്സിക്കൂലീ.."

ദിനേശ് ബീഡി മാത്രം പുകച്ച് കണ്ടിരുന്ന കറുത്തൂഞ്ഞിയെ വില്‍‌സ് സിഗരറ്റ് ചുണ്ടില്‍ പുകയുന്ന കോലത്തിലെ കണ്ട ഗ്രാമീണരും മക്കളും മറ്റും എന്താ മറിമായം എന്നറിയാതെ അല്‍ഭുതപ്പെട്ട് നോക്കി.

ടാക്സിക്കാരന്റെ വിധം മാറാന്‍ തുടങ്ങി. എയര്‍ ഇന്‍‌ഡ്യരാജ മാതിരി ഭവ്യതയോടെ നിന്നിരുന്ന അയാള്‍ 'ഷോലെ' പടത്തിലെ ഗബ്ബാര്‍ സിങ്ങ് ആയിത്തുടങ്ങി. ഉച്ചത്തില്‍ അയാള്‍ അലറി:

"ഹലോ മിസ്റ്റര്‍ എന്റെ ടാക്സിപൈസ താ.."

കറുത്തൂഞ്ഞി തിരിഞ്ഞുനിന്നിട്ട് "നോ പ്ലീസ്..!"

ഗ്രാമീണര്‍ മൂക്കത്ത് വിരല്‍ വെച്ച് അതിശയിച്ചു. ചില വൃദ്ധര്‍ പറഞ്ഞത് കറുത്തൂഞ്ഞിക്ക് ഏതോ മദാമ്മേടേ, സായിപ്പിന്റെ പ്രേതം കൂടിയതാണ്‌ എന്നാണ്‌.

ടാക്സികാരന്‍ കയര്‍ത്തു. കിടന്നലറി സ്വന്തം കാറിന്റെ ബോണറ്റില്‍ കൈയ്യിട്ടടിച്ച് ഡിക്കി തുറന്ന് വളച്ചാക്കുകള്‍ വേഗം വെളിയിലേക്ക് എടുത്തെറിഞ്ഞ് താണ്ഠവം ആടാന്‍ ആരംഭിച്ചു.

കറുത്തൂഞ്ഞി ദേഷ്യപ്പെട്ടു, ചൂടായി പക്ഷെ ഒരേയൊരു ഇംഗ്ലീഷ് ഡയലോഗ് മാത്രമേ ഉരിയാടിയുള്ളൂ.

"നോ പ്ലീസ്!!"

ആണ്‍‌മക്കള്‍ ഇടപെട്ടു. ടാക്സികാരനെ മാറ്റിനിറുത്തി എത്രയായെന്ന് ചോദിച്ചു.

"ഫൈവ് ഹണ്‍‌ഡ്രഡ് ഓണ്‍ലി"

കാര്‍ വാടക കേട്ട് തൊണ്ട വറ്റിയ ആണ്‍‌മക്കള്‍ പുതുമോടിയില്‍ നില്‍ക്കുന്ന അപ്പനെ നോക്കി പിന്നെ അരികിലെത്തി കീശ തപ്പാന്‍ ശ്രമിച്ചു.

അപ്പോഴും അപ്പന്‍: "നോ പ്ലീസ്..!"

"അപ്പാ അപ്പന്‍ ഗമയില്‍ വന്ന ടാക്സി കാശ് കൊടുക്കപ്പാ..."

അപ്പന്‍ വിരല്‍ കൊണ്ട് ഡ്രൈവറോട് പോകാന്‍ പറയുന്ന ആംഗ്യം കാണിച്ച് 'നോ പ്ലീസ്' ആവത്തിച്ചു.

"ആഹാ അപ്പനെ വിട്ടാപറ്റത്തില്ലാ. അപ്പാ കാശെട്, ഡ്രൈവറെ വിട്.."

മൂത്തമോന്‍ അപ്പനെ വട്ടം പിടിച്ചൊതുക്കി. ഇളയമോന്‍ അപ്പനെ മൊത്തം തപ്പി. അപ്പന്‍ കുതറാന്‍ ശ്രമിച്ചു, എന്തൊക്കെയോ പറയാന്‍ ശ്രമിച്ചു. ഡ്രൈവര്‍ ബോണറ്റില്‍ കയറി കുത്തിയിരുപ്പ് തുടങ്ങിയിരുന്നു.

അപ്പനെ തപ്പിയ കൂട്ടത്തില്‍ ഇളയമോന്‍ കസവുമുണ്ട് പൊക്കി അണ്ടര്‍‌വെയറിന്റെ പോക്കറ്റില്‍ കൈയ്യിട്ടു. ബാക്കി വന്ന കാശുകെട്ട് എടുത്തു.

"ആഹാ പിശാച്ച് മക്കളേ.. അപ്പനെ പോക്കറ്റടിക്കാന്‍ മാത്രം വളര്‍ന്നോടാ!!"

മിസ്സിസ് കറുത്തൂഞ്ഞി തലയില്‍ കൈവെച്ച് അവര്‍ക്ക് ചുറ്റും ഓടിനടന്നു. ഗ്രാമീണര്‍ നാടകം കാണുന്ന രസത്തില്‍ നിന്നു. മക്കള്‍ ഡ്രൈവര്‍ക്ക് പൈസകൊടുത്ത് ബാക്കിവന്ന പണം എണ്ണിനോക്കിയിട്ട് അമ്മയുടെ കൈയ്യില്‍ ഏല്‍‌പിച്ചു.

കാറിലുണ്ടായിരുന്ന സാധനങ്ങള്‍ മുറ്റത്ത് ഇറക്കിവെച്ച് കാറുമായി ഡ്രൈവര്‍ പോയിമറഞ്ഞു. ചിലരൊക്കെ നേരം ഇരുട്ടിത്തുടങ്ങിയപ്പോള്‍ പിരിഞ്ഞുപോയി.

"അപ്പാ അപ്പനെന്തപ്പാ പറ്റിയേത്? എന്തിനാ ഡ്രൈവറോട് നോ പ്ലീസ്സ് എന്ന് പലവട്ടം പറഞ്ഞേ?"

"എടാ മക്കളേ, അവന്‍ നമ്മുടെ തൊടീല്‌ കാറ് കേറ്റി ഇട്ടിട്ട് എന്നോട് ഇംഗ്ലീഷ് കാച്ചാന്‍ വന്നത് ശെരിയാണോടാ?"

റെയ്ബാന്‍ ഗ്ലാസ്സ് ഊരാതെ കസവുമുണ്ടിനാല്‍ മുഖം തുടച്ച് അപ്പന്‍ ചോദിച്ചതിന്‌ മക്കള്‍ ഒന്നും പറഞ്ഞില്ല.

"അപ്പോളപ്പന്‍ പറഞ്ഞ നോ പ്ലീസ്സ് എന്താന്നറിയോടാ?"

"ഇല്ലപ്പാ.."

"കടക്കെടാ മോനേ വെളിയില്‍!!"

"അപ്പാ...?"

"അത് തന്ന്യാടാ അതിന്റെ അര്‍ത്ഥം!!"

"ഹൊ! അതായിരുന്നോ?"

അങ്ങകലെ ചോക്കാട് പള്ളിയിലെ മണി മുഴങ്ങിത്തുടങ്ങി. അപ്പനും മക്കളും അവരുടെ അമ്മയും പുരയിലേക്ക് ഒരുമിച്ച് കയറിപ്പോയി.

(ശുഭം)

Saturday, 25 July 2009

കറുത്തൂഞ്ഞീസ് ഷോപ്പിംഗ്സ്.!

(കറുത്തൂഞ്ഞി പുരാണം - ഭാഗം 2)

കറുത്തൂഞ്ഞീടെ മുന്നില്‍ കുപ്പികള്‍ മാറി മാറി വന്നു കാലിയായി കാലപുരിയിലേക്ക് എറിയപ്പെട്ടുകൊണ്ടിരുന്നു. മെനു നോക്കി വായിക്കാനറിയില്ലെങ്കിലും താലമേന്തി ഒഴുകിയരികില്‍ വന്ന് വിരലാല്‍ കാണിച്ചുകൊടുത്തതെല്ലാം ഓരോന്ന് ഓര്‍ഡറ് കൊടുത്ത് വലിച്ചുവാരി അകത്താക്കി ഏമ്പക്കമിട്ട കുറുത്തൂഞ്ഞി കണ്ണ് പുകഞ്ഞ് ചുറ്റും നോക്കി ഇരുന്നു. അണ്ടര്‍‌വെയര്‍ പോക്കറ്റില്‍ വെച്ചിരുന്ന ദിനേശ് ബീഡിക്കെട്ട് തപ്പിയെടുത്ത് തീപ്പെട്ടി പരതി. കൂട്ടത്തിലെ ഷക്കീല പോലൊരുത്തി ആവശ്യപ്പെടാതെ തന്നെ വില്‍സ് പാക്കറ്റും ലൈറ്ററും അയാള്‍ക്ക് നേരെ നീട്ടിപ്പിടിച്ച് മനം മയക്കുന്ന മന്ദഹാസത്തോടെ നിന്നു. കറുത്തൂഞ്ഞീടെ കൈയ്യില്‍ നിന്നും ദിനേശ് ബീഡിക്കെട്ട് താഴെ വീണു ചിതറി. തീപ്പെട്ടിയും പിന്നാലെ...

ഷക്കീലാമ്മ വില്‍സ് ഒന്നെടുത്ത് കറുത്തൂഞ്ഞീടെ കറുത്ത ചുണ്ടില്‍ വെച്ചുകൊടുത്ത് ലൈറ്റര്‍ കത്തിച്ച് പിടിപ്പിച്ചു. ലൈറ്ററിലെ ഗ്യാസിന്‍ മണവും സിഗര്‍റ്റ് വാസനയും പിന്നെ അവളുടെ വിയര്‍പ്പില്‍ മുങ്ങിയ ക്യുട്ടിക്കൂറാ പൗഡര്‍ സുഗന്ധവും സമ്മേളിച്ചപ്പോള്‍ അയാള്‍ ഒരു ഫുള്‍ കുപ്പിക്കുകൂടി വിരല്‍ പൊക്കി ആവശ്യപ്പെട്ടു.

അപ്പുറത്തെ മേശയ്ക്ക് ചുറ്റുമിരുന്ന് ബിയറടിക്കുന്ന യുവാക്കള്‍ ഇതേതാണൊരു പ്രമാണിക്കിളവന്‍ എന്നറിയാന്‍ കറുത്തൂഞ്ഞിയെ ഇടയ്ക്കിടയ്ക്ക് തുറിച്ചുനോക്കുന്നുണ്ടായിരുന്നു.

വാച്ച് കെട്ടാറില്ലാത്ത കുറുത്തൂഞ്ഞി നേരം പോയതറിയാതെ ആദ്യമായി സിഗരറ്റ് വലിച്ചാസ്വദിച്ച് വളയമാക്കി പുക വിട്ടു ഹാള്‍ നിറക്കാന്‍ ഒന്ന് ശ്രമിച്ചു. ഇനി ഇരുന്നാല്‍ വീട്ടിലെ കെട്ട്യോളും എന്തിനും പോന്ന മക്കള്‍സും തന്നെ എങ്ങനെ സ്വീകരിക്കുമെന്ന് ചിന്തിച്ചപ്പോള്‍ കുറുത്തൂഞ്ഞി മെല്ലെ കസേരയില്‍ നിന്നും പൊങ്ങി.

ഒരു താലത്തില്‍ റേഷന്‍ കാര്‍ഡ് പോലെത്തെ ഒരു ബുക്കും ഒരു പ്ലേറ്റില്‍ ജീരകവും ഏതാനും വണ്ണം കുറഞ്ഞ കോലുകൊള്ളികളുമായി ഷക്കിലാമ്മ പിന്നേയും കുണുങ്ങി ഭൂമിയിളക്കി അരികിലെത്തി.

"ഇതെന്നാ പെണ്ണേ? എനിക്ക് ഇതൊന്നും വേണ്ടാ.
പൊരേല്‌ റേഷന്‍ കാര്‍ഡ് ഒന്നിരിപ്പൊണ്ട്.
ജീരകം വേണേല്‍ ഒരു കടലാസില്‍ പൊതിഞ്ഞെടുത്തേക്ക്.
പിന്നേയ്, ഈ കോലുകൊള്ളീ... ചെവീല്‌ തിരുകി ഇക്കിളിയാക്കാനോ?"

കുറുത്തൂഞ്ഞീടെ വര്‍ത്താനം കേട്ട് ഷക്കീലാമ്മ വാപൊത്തി കുലുങ്ങി ചിരിച്ചത് പൊട്ടിച്ചിരിയായി. അപ്പുറത്തിരുന്ന യുവകോമളന്മാര്‍ ഈ പ്രമാണിക്കിളവന്‍ മൂപ്പത്തിയെ ഇക്കിളിപ്പെടുത്തിയോന്ന് ശങ്കിച്ച് അസൂയമൂത്ത് സിഗര്‍റ്റ് തീകൊളുത്തി അരിശം തീര്‍ത്ത് ഇരുന്നു.

"അയ്യോ സാറേ.. റേഷന്‍ കാര്‍ഡല്ല, ഇതിനകത്തെ ബില്ലെടുത്ത് പണം വെച്ചു തന്നാ മതി. ജീരകം വില്‍‌പനയ്ക്കല്ല. വേണേല്‍ ഒന്നുരണ്ടെണ്ണം എടുത്ത് വായിലിടാം.
ഇത് കോലുകൊള്ളിയല്ലാട്ടോ, ഇതാണ്‌ ടൂത്ത് പിക്സ്. പച്ചയ്ക്ക് പറഞ്ഞാല്‍ പല്ലുകുത്തി!"

ഷക്കീലാമ്മ കാര്യം പറഞ്ഞ് കറുത്തൂഞ്ഞീടെ ചുമലില്‍ ഒരു കൊച്ചുതട്ട് വെച്ചുകൊടുത്ത് സാരിത്തലപ്പ് ഒന്നൂടെ എടുത്ത് നേരെയിട്ട് നിന്നു. വാപൊളിച്ച് വില്‍സ് സിഗരറ്റ് പുക മൂക്കിലൂടെ 'ഫൂ'ന്ന് വിട്ട് ബില്ലെടുത്ത് നോക്കി. കണ്ണുകള്‍ തുറിച്ച് വന്നത് ഇമവെട്ടി നേരെയാക്കി.

അണ്ടര്‍‌വെയറിന്റെ കീശയിലെ കാശ് കെട്ടെടുത്ത് അതില്‍ നിന്നും നൂറിന്റെ അഞ്ച് നോട്ടുകള്‍ എടുത്ത് എഴുന്നേറ്റപ്പോള്‍ ഷക്കിലാമ്മ അയാളുടെ കൈയ്യില്‍ മൃദുവായി പിടിച്ച് നിറുത്ത് അത് മേടിച്ചു ബില്ലുമായി കൗണ്ടറിലേക്ക് പോയി.

"എടിയേ, നിന്നേ.. ഞാന്‍ കൊടുത്തോളാവേ.." - കറുത്തൂഞ്ഞി വിളിച്ചുകൂവിയത് ബാറിലെ ഉച്ചത്തിലുള്ള 'ലേലാവു ലേലാ ഹേസീഹു മേരാ...' ഗാനത്തിലും ഒച്ചപ്പാടിലും മുങ്ങിപ്പോയി.

ബില്ലും ടിപ്സും അടക്കം പിടുങ്ങി ഷക്കീലാമ്മ മെയിന്‍ ഡോര്‍ തുറന്നുപിടിച്ച് പുഞ്ചിരിച്ച് ഒരു സൈഡില്‍ ഒതുങ്ങിനിന്നപ്പോള്‍ കറുത്തൂഞ്ഞി ആടിയാടി അവളെയൊന്ന് അടിമുടി നോക്കീട്ട് പല്ലിറുമ്മി വെളിയിലേക്ക് പോയി.

വെളിയിലെത്തിയ അയാള്‍ തിരിഞ്ഞുനിന്ന് വാതില്‍ അടക്കാന്‍ തുടങ്ങിയ ഷക്കീലാമ്മയെ നോക്കി:

"എടീ നിന്നെപ്പിന്നെ കണ്ടോളാടീ.. എന്റെ പൈസ പിടുങ്ങിയ സാത്താന്റെ മോളെ മോളേ!"

വാതില്‍ കൊട്ടിയടച്ചതിന്റെ മുന്നില്‍ രണ്ടുകൊട്ടും കൊടുത്തിട്ട് കറുത്തൂഞ്ഞി നിരത്തിലിറങ്ങി.

അരിശം കയറി ഇരുട്ടായ കണ്ണുകള്‍ ഉച്ചിയിലെത്തിയ സൂര്യകിരണങ്ങള്‍ തട്ടി മഞ്ഞളിച്ചു. നേരെ മുന്നിലെ കണ്ണട കടയിലേക്ക് കറുത്തൂഞ്ഞി കയറിച്ചെന്നു.

അവിടെയുള്ള കറുത്ത സെയില്‍സ്ഗേള്‍ വെളുത്ത പല്ല് മൊത്തം കാണിച്ച് ചിരിച്ച് സ്വീകരിച്ചിരുത്തി. അവളുടെ സെയില്‍സ് മിടുക്കില്‍ വീണുപോയ കറുത്തൂഞ്ഞി മുന്തിയ ഇനം റെയ്‌ബാന്‍ ഗ്ലാസ്സ് മേടിച്ച് കാശ് കെട്ടിലെ നോട്ടുകള്‍ എണ്ണിക്കൊടുത്തു.

പ്രൈസ് ടാഗും സ്റ്റിക്കറും മാറ്റാതെ കൂളിംഗ് ഗ്ലാസ്സ് മുഖത്ത് വെച്ച് അയാള്‍ പിന്നേയും നിരത്തിലൂടെ ആടിയാടി നടന്നു. നേരെ പോയത് ഡിസൈന്‍സ് ടെക്സ്‌റ്റൈല്‍സിലേക്ക്..

ജീവിതത്തില്‍ ഇതേവരെ ഷര്‍ട്ട് ധരിക്കാത്ത, പാന്റ്സ് ഇടാത്ത, അതിനടിയില്‍ ഇടുന്നതും ഉപയോഗിക്കാത്ത കറുത്തൂഞ്ഞിയെ കൊണ്ട് അവിടെയുള്ള സെയില്‍സ് മിടുക്കന്മാരും ഇരയാക്കി.

അകത്തേക്ക് പോയ ആളല്ല പുറത്തേക്ക് വന്നത്! കറുത്തൂഞ്ഞി പ്രൈസ് ടാഗ് തൂങ്ങിക്കിടപ്പുള്ള പുത്തന്‍ ലൈന്‍ ഷര്‍ട്ടും കസവുമുണ്ടും ധരിച്ച് ഒരു കൈയ്യില്‍ വലിയൊരു കവറില്‍ മേടിച്ചുകൂട്ടിയ രണ്ടു ജൂബ്ബായും, പാന്റ്സ് പീസും, ജെട്ടിയും നിറച്ച് പിന്നേയും ആടിയാടി നിരത്തിലൂടെ... പിന്നീട് കണ്ട ചെരുപ്പ് കടയില്‍ കയറിയ കറുത്തൂഞ്ഞി കാലിലെ പൊട്ടിപ്പാളീസായ ഹവായ് മാറ്റി പുതിയ ബാറ്റാ ഹാഫ്ഷൂ 109 രൂ 95 പൈ. കൊടുത്ത് മേടിച്ച് സ്റ്റിക്കറ് ഇളക്കാതെ കാലില്‍ കയറ്റി.

പോകുന്ന പോക്കില്‍ കസവുമുണ്ട് പൊക്കിക്കയറ്റി അണ്ടര്‍‌വെയറിന്റെ കീശയിലെ കനം കുറഞ്ഞുകൊണ്ടിരിക്കുന്ന കാശ് കെട്ട് ഒന്നെടുത്തുനോക്കി ഞെളിഞ്ഞ് വേഗത്തില്‍ വീട്ടിക്കുത്ത് റോഡിലൂടെ പച്ചക്കറി മാര്‍ക്കറ്റിലൂടെ തിരിഞ്ഞു.

എതിരേ വന്ന ഒരു ഭിക്ഷാടക 'അയ്യാ അപ്പാ.. വല്ലതും തായോ..' എന്ന് യാചിച്ചപ്പോള്‍ കറുത്തൂഞ്ഞി റെയ്‌ബാന്‍ ഗ്ലാസ്സിലൂടെ പുച്ഛത്തോടെ നോക്കിയിട്ട് കസവുമുണ്ട് പൊക്കി നിന്ന് കീശയിലെ കാശ്കെട്ടെടുത്ത് എണ്ണി നിന്നു. യാചകത്തള്ള വാപൊളിച്ച് നിന്നു. കറുത്തൂഞ്ഞി അതില്‍ നിന്നും പത്ത് രൂപാ നോട്ട് എടുത്ത് ഒന്ന് കൊട്ടിയിട്ട് നീട്ടിപ്പിടിച്ച പിച്ചച്ചട്ടിയിലിട്ട് പിന്നേയും നടന്നു.

ഒരു വളം ഡിപ്പോയില്‍ കയറി ഉലഞ്ഞാടി കണ്ട കസേരയിലേക്ക് അയാള്‍ വീണു. തന്റെ ആഗമനോദ്ദ്യേശം ബോധോദയം ഉണ്ടായ കറുത്തൂഞ്ഞി കൈവിരലുകള്‍ തൊട്ട് എണ്ണി എന്തൊക്കെയോ കണക്കുകൂട്ടി.

നെല്ലിനും തെങ്ങിനും കവുങ്ങിനും ഇടാനുള്ള വളം വാങ്ങി പൈസ എണ്ണിക്കൊടുത്തു. ഡിപ്പോയിലെ കൂലിക്കാര്‍ വളച്ചാക്കുകള്‍ നാലെണ്ണം വെളിയിലേക്ക് ഇട്ടുകൊടുത്ത് ചായപൈസയും മേടിച്ച് ബഹുമാനിക്കാതെ പോയപ്പോള്‍ ഇച്ചാക്കുകള്‍ എങ്ങനെ ചോക്കാട്ട് പുരയിലേക്കെടുക്കും എന്നറിയാതെ കറുത്തൂഞ്ഞി നിന്നു.

തൊട്ടപ്പുറത്തെ കൊച്ചിന്‍ ബേക്കറിയില്‍ ചെന്ന് ലഡ്ഡുവും ഹലുവയും ജിലേബിയും കിലോക്കണക്കിന്‌ വാങ്ങീട്ട് അയാള്‍ വളച്ചാക്കിനരികില്‍ വന്നുനിന്നു. വളച്ചാക്കിലെ കെട്ടമണം അയാള്‍ക്ക് ഏശിയില്ല. വഴിയേപോകുന്നവരെല്ലാം അട്ടിയിട്ട വളച്ചാക്കിന്‍‌മേല്‍ കാലിമ്മേല്‍ കാല്‍ കയറ്റിവെച്ച് ഇളക്കിയിരിക്കുന്ന കറുത്തൂഞ്ഞീടെ പ്രമാണിത്തരത്തില്‍ ശ്രദ്ധിക്കാതിരുന്നില്ല.

റെയ്‌ബാന്‍ ഗ്ലാസ്സും, കൈയ്യിനേക്കാല്‍ നീളമുള്ള ഫുള്‍ സ്ലീവ് ആട്ടിക്കൊണ്ട് പുതുപുത്തന്‍ ലൈന്‍ ഷര്‍ട്ടും, കസവുമുണ്ടും ഒക്കെയായി സ്വന്തം പെണ്ണും മക്കള്‍സും വരെ കണ്ടാല്‍ തിരിച്ചറിയാന്‍ പറ്റാത്ത വിധം മാറിയ കോലത്തില്‍ ഇരിക്കുമ്പോള്‍ ഒരു 'സാര്‍' വിളി കേട്ട് ഗമയില്‍ നോക്കുമ്പോള്‍..

ഒരു ടൂറിസ്റ്റ് കാര്‍ ഡ്രൈവറാണത്. "സാര്‍ നമുക്ക് പോകാം.."

വെള്ള യൂണിഫോമിട്ട അയാളെ അടിമുടി നോക്കിയ കറുത്തൂഞ്ഞി കസവുമുണ്ട് മടക്കിക്കുത്തി നിന്നു.

"ഏതാടാ നീ? എങ്ങോട്ട് പോകുന്ന കാര്യമാ ഇപ്പറണേത്?"

അതിനു മറുപടി പറഞ്ഞത് വളം ഡിപ്പോയിലെ ആളായിരുന്നു.

"സാറിനെ കണ്ടപ്പോള്‍ ബസ്സിലൊന്നും യാത്ര ചെയ്യാത്ത ആളാണെന്ന് കണ്ടാലറിയാം. ഞാനാ ടാക്സി വിളിച്ചത്."

അയാളേയും ടാക്സിക്കാരനേയും കാക്ക നോക്കുമ്പോലെ വെട്ടിനോക്കിയിട്ട് അടിക്കീശയിലെ ബാക്കിയുള്ള കനം കുറഞ്ഞ നോട്ടുകെട്ടില്‍ തപ്പിനോക്കിയിട്ട് നിന്ന കറുത്തൂഞ്ഞിയുടെ സമ്മതം കാക്കാതെ വളച്ചാക്കുകളും ബേക്കറിസാധനമിട്ട ബാഗും പുതുവസ്ത്രമിട്ട ബാഗും കാര്‍ ഡ്രൈവര്‍ ഒന്നൊന്നായിട്ട് കാറില്‍ നിറച്ചു. എന്നിട്ട് ബാക്ക് ഡോര്‍ തുറന്ന് പിടിച്ച് 'എയര്‍ ഇന്‍ഡ്യരാജ' നില്‍ക്കുമ്പോലെ തലകുനിച്ച് 'വന്നാലും ആസനസ്ഥനായാലും' എന്നര്‍ത്ഥത്തില്‍ നിന്നു.

(തുടരും..)

Saturday, 18 July 2009

കറുത്തൂഞ്ഞി പുരാണം.

കറുത്തൂഞ്ഞി ഒരു സ്ത്രീ ആണെന്ന് കരുതിയെങ്കില്‍ തെറ്റി. 'കറുത്ത കുഞ്ഞി' എന്ന് ഏറനാട്ടാര്‌ മുഴുവന്‍ വിളിച്ച് ലാളിച്ചുകൊണ്ടിരിക്കുന്ന മാന്യദേഹം ലോപിച്ച് അറിയപ്പെടുന്നത് 'കറുത്തൂഞ്ഞി' എന്നായതാണ്‌.

കറുത്തൂഞ്ഞി പേരു പോലെ കറുത്ത ഒരു മുട്ടിത്തടി തന്നെയാണ്‌. ഉദ്യോഗം വൈറ്റ് കോളര്‍ ജോബ് ഒന്നുമല്ല, വൈറ്റ് തോര്‍ത്ത് ഉടുത്ത പണിയാണ്‌. എന്നാലും ആളൊരു കഠിനാധ്വാനിയാണ്‌. ചോക്കാട് ദേശത്ത് കണ്ണെത്താ മുക്കിലെല്ലാം ഇദ്ദേഹത്തിന്‌ കൃഷിയിടങ്ങളുണ്ട്. എല്ലാം ഒരു ഷെഡ്യൂള്‍ വെച്ച് പരിപാലിച്ച് പുഷ്ടിപ്പെടുത്തിവരുന്നു.

കറുത്തൂഞ്ഞിയുടെ കഠിനാധ്വാനം ലവലേശം തൊട്ട് തീണ്ടീട്ടില്ലാത്ത രണ്ട് ആണ്‍‌മക്കള്‍ പോത്ത് പോലെ വളര്‍ന്ന് പുര നിറഞ്ഞ് തീറ്റപണ്ടാരങ്ങളായി കഴിയുന്നുണ്ട്. അവര്‍ക്ക് മറ്റ് പലതിലുമാണ്‌ ഫോക്കസ്സ്. സിനിമാ താരമാവാന്‍ അതിമോഹവുമായി നടക്കുന്നവന്‍ മൂത്തവന്‍. ക്രിക്കറ്റ് ഓള്‍ റൗണ്ടര്‍ അവാന്‍ വ്യഥാമോഹവുമായി ഇളയവന്‍. ഇവരെ കൊണ്ട് തോറ്റ് തോര്‍ത്ത് അരയില്‍ മുറുക്കിയുടുത്ത് എന്നും രാവിലെ പാടത്തേക്ക് കള പറിക്കാന്‍ പോകലാണ്‌ കറുത്തൂഞ്ഞി. ഇവര്‍ക്കെല്ലാം വെച്ച് വിളമ്പിക്കൊടുക്കാന്‍ പോഷകാഹാരം തയ്യാറാക്കി നെടുവീര്‍പ്പിട്ട് അടുക്കളയിലെ പുകമറയില്‍ മറഞ്ഞിരിക്കുന്നതാണ്‌ മിസ്സിസ്സ് കറുത്തൂഞ്ഞി.

എന്നും ചോക്കാട്ട് നിവാസികളുടെ മുന്നില്‍ റബ്ബറും, അടക്കേം, തേങ്ങേം, അണ്ടീം വിറ്റ് കാശുണ്ടാക്കുന്ന കറുത്തൂഞ്ഞി ഒരിക്കല്‍ പോലും ഷര്‍ട്ടോ ബനിയനോ പോലും ധരിക്കാതെയാണ്‌ കഴിഞ്ഞിരുന്നത്. ഏറിവന്നാല്‍ അരയ്ക്ക് കീഴെ അങ്ങാടീ പോവുമ്പോള്‍ ലുങ്കിയും പാടത്തോ വരമ്പത്തോ ആണെങ്കില്‍ ഉള്ളിലുള്ളത് നിഴലടിച്ച് കാണാവുന്ന തോര്‍ത്ത്മുണ്ടും മാത്രം. ചോക്കാട് വിട്ട് ദൂരെ അധികം സഞ്ചരിക്കാത്ത ഇദ്ധേഹം ദൂരയാത്രകളില്‍ മാത്രം തനിക്ക് അലര്‍ജിയായിട്ടുള്ള കഞ്ഞിയില്‍ മുക്കിത്തേച്ച ഖദര്‍ കുപ്പായം ധരിക്കും.

കറുത്തൂഞ്ഞിക്ക് എന്നും വൈകിട്ട് ഒരു പരിപാടീണ്ട്. മോഹന്‍ ലാല്‍ ചോദിച്ച് പുകില്‌ പിടിച്ച 'വൈകിട്ട് എന്താ പരിപാടി' തന്നെ! ചോക്കാട്ടങ്ങാടീലെ കലുങ്കിനടുത്തുള്ള കള്ള് ഷാപ്പില്‍ കേറി കുടവയറിന്റെ പരിധിക്കപ്പുറം കഞ്ഞി കുടിക്കുമ്പോലെ കള്ള് അകത്താക്കി ആടിപ്പാടി ഒരു ചൂട്ടും കത്തിച്ച് ബീഡീം പുകച്ച് വരുന്ന കറുത്തൂഞ്ഞിയെ റോഡില്‍ നിന്നും വീട്ടു വളപ്പിലേക്ക് കൈ പിടിച്ച് ആനയിക്കുന്നത് 'സിനിമാ താരവും' ക്രിക്കറ്റ് താരവും ആയ ആണ്‍ മക്കളാണ്‌. ഇന്നേവരെ ആ പരിപാടീടെ സ്‌പോണ്‍സര്‍ഷിപ്പ് അവര്‍ കളഞ്ഞിട്ടില്ല.

ഒരു വിളവെടുപ്പ് കാലം കഴിഞ്ഞപ്പോള്‍ പാടത്ത് ഇനി വെള്ളരി നടണോ അതോ കപ്പ നടണോ എന്ന ശങ്കയില്‍ കറുത്തൂഞ്ഞി നടന്നു. ബസ്സില്‍ കേറി കറുത്തൂഞ്ഞി നിലമ്പൂര്‍ ടൗണിലേക്ക് പുറപ്പെട്ടു. അവിടെത്തെ കോപ്പ് ബാങ്കിലെ മാനേജറെ കണ്ട് അയാള്‍ എഴുതിക്കൊടുത്ത സ്ലിപ്പിലെല്ലാം മഷിയില്‍ മുക്കിയ തള്ളവിരല്‍ പതിപ്പിച്ച് അയ്യായിരം രൂപ പിന്‍‌വലിച്ചു.

അയ്യായിരം രൂപ കൈയ്യിലുള്ളത് തന്റെ താന്തോന്നി മക്കളറിഞ്ഞാല്‍ പിന്നെ സമാധാനം കിട്ടൂല്ലാന്ന് നന്നായിട്ടറിയാവുന്ന കറുത്തൂഞ്ഞി പണപ്പൊതി ലുങ്കി പൊക്കി ഖദറിനാല്‍ തയ്പ്പിച്ച അണ്ടര്‍ വെയറിന്‍ ബിഗ് പോക്കറ്റില്‍ ഭദ്രമായി സൂക്ഷിച്ച് ബാങ്കില്‍ നിന്നും നിരത്തിലേക്ക് ഇറങ്ങി.

അയ്യായിരത്തില്‍ ആയിരം കൂലിപ്പണിക്കാര്‍ക്കും അഞ്ഞൂറ് വളത്തിനും അങ്ങിനെ ഓരോ ബജറ്റ് പ്ലാനിട്ട് നിരത്തിലൂടെ നീങ്ങുമ്പോള്‍ കറുത്തൂഞ്ഞി സഡന്‍ സ്റ്റോപ്പിട്ട് നിന്നു.

'ഉര്‍‌വശീ ബാര്‍' എന്ന ബോര്‍ഡ് ഇദ്ധേഹത്തെ കൊളുത്തിവലിച്ച് നിറുത്തി. ഒന്ന് രണ്ട് ലാര്‍ജ് അടിച്ചാല്‍ പദ്ധതി കണക്കുകൂട്ടലുകള്‍ സ്വസ്ഥമായിരുന്ന് നടത്താമെന്ന് കറുത്തൂഞ്ഞീടെ തലയ്ക്കുള്ളില്‍ ഒരു സീറോവാട്ട് ബള്‍ബ് മിന്നിയപ്പോള്‍ തോന്നി.

ബാറില്‍ പണ്ടെങ്ങാണ്ടോ ആരോ നിര്‍ബന്ധിച്ചപ്പോള്‍ കയറിയ ഓര്‍മ്മയില്‍ കറുത്തൂഞ്ഞി പ്രവേശിച്ചു. പച്ച ബ്ലൗസും വെള്ള സാരിയും ഉടുത്ത് ലിപ്സ്റ്റിക്ക് അധികം വാരിത്തേച്ച് കുട്ടിക്ക്യൂറ പൗഡര്‍ അളവിലധികം പൂശിയ അവിടെത്തെ വനിതാ സ്റ്റാഫുകള്‍ പുഞ്ചിരിച്ചുകൊണ്ട് പിന്നെ വയറിനൊപ്പം പല്ലും വെളിയില്‍ പ്രദര്‍ശിപ്പിച്ച് ഹാര്‍ദമായി സ്വീകരിച്ച് ആനയിച്ച് ഒരു മൂലയില്‍ ഒതുക്കി ഇരുത്തി.

മരിച്ചു പോയ സന്മനസ്സുള്ളയാളുടെ ആത്മാവ് സ്വര്‍ഗ്ഗത്തില്‍ ചെന്നാലുള്ള പ്രതീതിയാണ്‌ കറുത്തൂഞ്ഞിക്ക് അന്നേരം അനുഭവപ്പെട്ടത്! തന്റെ ഇഷ്ടഗാനമായ 'ലേയ്‌ലാ ഹു ലേയ്‌ലാ ഹേ സീ ഹു മേരാ...' ഒഴുകിവരുന്നു. കിനാവില്‍ മാത്രം കണ്ട് കൊതിപൂണ്ട പലവിധ മദ്യകുപ്പികള്‍ നിരനിരയായ് പ്രകാശത്തില്‍ കുളിച്ച് 'എന്നെ പൊക്കൂ.. എന്നെ അടിക്കൂ.' എന്ന് വിളിച്ചോതുമ്പോലെ ഇരിക്കുന്നു.
മദ്യചഷകം ചുണ്ടില്‍ പോലും വെച്ചു തരാനായി തരുണീമണികള്‍ സുഗന്ധം പരത്തി താലത്തില്‍ വെച്ച് നിശാശലഭങ്ങള്‍ പോലെ ചുറ്റിലും പറന്നു നടക്കുന്നു.

കറുത്തൂഞ്ഞി വിലകൂടിയ മദ്യം ഓര്‍ഡറിട്ട് വന്നവളെ ആവാഹിച്ചെടുക്കും നോട്ടമിട്ട് അണ്ടര്‍ വെയറിന്‍ പോക്കറ്റില്‍ വെച്ച പണപ്പൊതി തപ്പി ഒരു ധൈര്യത്തില്‍ ഉര്‍‌വശീ ബാറിന്‍ ഇരുണ്ട കോര്‍ണറിലിരുന്നു.

(തുടരും)

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com