Thursday 2 May 2019

ഈശ്വരന്‍ ഒരിക്കല്‍ വിരുന്നിന് പോയി..


രാത്രിയില്‍ വിജനമായ വീഥിയിലൂടെ കറുത്ത ബൈക്കോടിച്ച് പോവുന്ന സിറാജ് ആകെ അസ്വസ്ഥനാണ്. ലക്ഷ്യം ഗുരുവായൂരാണ്. റോഡിലെ ബോര്‍ഡില്‍ നൂറ് കിലോമീറ്റര്‍ എന്ന് കണ്ട് ബൈക്കിന്‍റെ വേഗം കൂട്ടി. ഗുരുവായൂരപ്പനെ കണി കാണണം, തന്‍റെ സങ്കടങ്ങള്‍ പറയണം, ദൂരെ നിന്നിട്ട് എങ്കിലും.. അതാണ്‌ അയാളുടെ ആഗ്രഹം.
ചെറുപ്പത്തിലേ ശ്രീകൃഷ്ണ കഥകള്‍ സിറാജിന്‍റെ മനസ്സില്‍ ചേക്കേറിയിരുന്നു. കണ്ണനും തോഴിമാരും വൃന്ദാവനവും, മഹാഭാരത യുദ്ധത്തില്‍ അര്‍ജുനന് നല്‍കിയ ഗീതോപദേശങ്ങളും അയാളെ ചെറുപ്പത്തിലേ ആകര്‍ഷിച്ചു. തനിച്ച് ജീവിക്കുമ്പോള്‍ വല്ലാതെ ഒറ്റപ്പെട്ട അയാള്‍ ഒരു രാത്രി പെട്ടെന്ന്‍ കണ്ണനെ കാണാന്‍ മോഹമുദിച്ച് വീട് പൂട്ടിയിറങ്ങി ബൈക്കില്‍ പുറപ്പെട്ടതാണ്.
ഏറെദൂരം ബൈക്കോടിക്കുമ്പോള്‍ സിറാജിന്‍റെ കണ്ണുകള്‍ ഉറക്കം വന്ന് അടയാന്‍ തുടങ്ങിയതും ബൈക്ക് ഒരു ഗട്ടറില്‍ വീണതും പെട്ടെന്നായിരുന്നു. അയാള്‍ തെറിച്ച് വീണു. ഹെല്‍മെറ്റ്‌ ഉള്ളതിനാല്‍ ഒന്നും പറ്റിയില്ല. കാലില്‍ തൊലി പോയിട്ടുണ്ട്. അയാള്‍ എണീറ്റ് വേച്ച് വേച്ച് നടന്ന് ബൈക്ക് താങ്ങി സ്റ്റാന്‍ഡില്‍ നിറുത്തി. എന്നിട്ട് അടുത്തുള്ള പീടിക കോലായില്‍ കിടന്നു ക്ഷീണം മാറ്റി, വീണ്ടും യാത്ര തുടര്‍ന്നു. ‘ഒരു നേരമെങ്കിലും കാണാതെ വയ്യെന്‍റെ ഗുരുവായൂരപ്പാ നിന്‍..’ സിറാജ് എത്രയാവര്‍ത്തി ഈ ഗാനം പാടി എന്നോര്‍മ്മയില്ല.
നേരം വെളുക്കുമ്പോള്‍ സിറാജ് ഏതോ ഗ്രാമത്തില്‍ എത്തിയിരുന്നു. അടുത്തുള്ള റെയില്‍പാളത്തിലൂടെ ഒരു ട്രെയിന്‍ കുതിച്ചുപോയി. അതിനുമപ്പുറം ഒരു ചെറിയ അമ്പലത്തില്‍ നിന്നും ഭക്തിഗാനം കേള്‍ക്കായി. സിറാജ് ബൈക്ക് നിറുത്തി, അങ്ങോട്ട്‌ നടന്നു. അമ്പലപ്പറമ്പില്‍ ആരുമില്ല. അവിടെയുള്ള കിണറില്‍ നിന്നും വെള്ളം കോരി തലയിലൂടെ ഒഴിച്ച് പ്രതിഷ്ട നോക്കി കൈകൂപ്പി തിരിഞ്ഞപ്പോള്‍ ഒരു വൃദ്ധ തൊഴാന്‍ വരുന്നുണ്ടായിരുന്നു. അവര്‍ അയാളെ നോക്കി ‘മോനേതാ? ഇവിടെ ഇതിനു മുന്‍പ് കണ്ടിട്ടില്ലാലോ?’ എന്ന് ചോദിച്ചു. ‘ഞാനൊരു വഴിപോക്കന്‍’ സിറാജ് മറുപടി കൊടുത്ത് നടന്നു. വീണ്ടും ബൈക്കില്‍ യാത്ര തുടങ്ങി. ഗുരുവായൂര്‍ വഴി ഏതാന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല. പാടത്തിന് നടുവിലൂടെയുള്ള റോഡിലൂടെ അയാള്‍ പോവുമ്പോള്‍ ചിലരോട് വഴി ചോദിച്ചു. അപ്പോഴാണ്‌ തനിക്ക് വഴി തെറ്റിയ കാര്യം സിറാജ് അറിയുന്നത്. താന്‍ പാലക്കാട് ജില്ലയിലെ ഏതോ ഭാഗത്ത് എത്തിയിരിക്കുന്നു!
അയാള്‍ കുറച്ചൂടെ മുന്നോട്ട് വണ്ടി ഓടിച്ചപ്പോള്‍ ഒരു ക്ഷേത്രത്തിന്‍റെ ബോര്‍ഡ് കണ്ടു. റോഡില്‍ നിന്നും അങ്ങോട്ട്‌ തിരിയുന്ന മണ്പാതയിലൂടെ അയാള്‍ ബൈക്കില്‍ ചെന്നു. വണ്ടി സൈഡാക്കി, സിറാജ് ഭക്തിപുരസ്സരം കാട് മൂടിക്കിടക്കുന്ന ക്ഷേത്രമുറ്റത്ത് പ്രവേശിച്ചു. വിജനമായ അവിടെ കൌണ്ടറില്‍ ഇരിക്കുന്ന ആളുടെ അടുത്ത് ചെന്ന് തനിക്ക് ഗുരുവായൂര്‍ ആണ് പോവേണ്ടതെന്നും വഴി തെറ്റി ഇവിടെ എത്തിയതാണെന്നും സിറാജ് അറിയിച്ചു. ‘ഗുരുവായൂരപ്പനെ കാണാന്‍ താങ്കള്‍ക്ക് സമയം ആയില്ലാന്ന്‍ കരുത്യാ മതി. സാരല്ല്യ, ഇവിടേം എല്ലാ ദൈവങ്ങളുടേയും സാന്നിധ്യമുണ്ട് എന്ന് വിചാരിച്ചോളൂ..’
ഭക്തിയോടെ നിന്ന സിറാജ് ‘എനിക്ക് ഒരു ശത്രു സംഹാരോം ഒരു പുഷ്പാഞ്ജലിയും നേരണം.’
‘അവരുടെ പേരും നാളും പറഞ്ഞോളൂ.. ചീട്ടാക്കാം..’ അയാള്‍ പറഞ്ഞു.
തന്‍റെ ശത്രുവായ ചതിയന്‍റെ പേരും നാളും പിന്നെ തനിക്ക് ഏറെ ഇഷ്ടമായിരുന്ന കൂടെ പഠിച്ച കോലോത്തെ തമ്പ്രാട്ടികുട്ടിയുടെ പേരും നാളും സിറാജ് കൊടുത്തു. കാശ് അടച്ച് ചീട്ടാക്കി. കൌണ്ടറിലെ ആള്‍ പുറത്ത് വന്ന് സിറാജിനോട് ഷര്‍ട്ട് ഊരിവെച്ച് തന്‍റെ കൂടെ വരാന്‍ ആവശ്യപ്പെട്ടു. സിറാജ് ഷര്‍ട്ട് ഊരി ഒരിടത്ത് വെച്ച് അയാളെ പിന്തുടര്‍ന്നു.
ക്ഷേത്രത്തിന്‍റെ ഒരു ഭാഗത്ത് എല്ലാ അവതാരങ്ങളുടെയും പ്രതിമകള്‍ സ്ഥാപിച്ച ഒരു കല്‍മണ്ഡപം. സിറാജിന്‍റെ ശ്രദ്ധ ശ്രീകൃഷ്ണ വിഗ്രഹത്തില്‍ ചെന്നുടക്കി. അയാള്‍ അടുത്ത് ചെന്ന് അതില്‍ തൂങ്ങിക്കിടക്കുന്ന മാറാല കൈകൊണ്ട് തട്ടിമാറ്റി തഴുകി. പൂജാരി ‘വരൂ..’ എന്നറിയിച്ചപ്പോള്‍ സിറാജ് ചെന്നു. ക്ഷേത്രത്തിന്‍റെ അകത്തളത്തില്‍ പ്രവേശിച്ചപ്പോള്‍ സിറാജിന് എന്തോ ഒരനുഭൂതി അനുഭവപ്പെട്ടു. വേറൊരു പൂജാരിയും അവിടെയുണ്ട്. അദ്ദേഹം നിവേദിച്ച പൂക്കളും തീര്‍ത്ഥവും സിറാജ് കൈകുമ്പിളില്‍ സ്വീകരിച്ചു. അവനെ ശ്രദ്ധിച്ച ആ രണ്ട് അമ്പലവാസികള്‍ക്കും മനസ്സിലായി അയാള്‍ ഹിന്ദുവല്ല എന്നത്. അവര്‍ അയാളെ കൂടെനിന്ന് ആരാധനാ കര്‍മ്മങ്ങളില്‍ സഹായിച്ചു. ക്ഷേത്രം വലം വെച്ച് പുറത്ത് വന്ന അയാളെ അവര്‍ നാഗദേവന്മാരുടെ പ്രതിഷ്ടകള്‍ വെച്ച കാവില്‍ കൊണ്ടുപോയി. അവനോട് കണ്ണടച്ച്  തൊഴാന്‍ പറഞ്ഞു. സിറാജ് കൈകൂപ്പി കണ്ണടച്ച് നിന്നു.
കണ്ണ്‍ തുറന്നപ്പോള്‍ ക്ഷേത്രത്തിനകത്ത് നിന്നും ഒരു പൌരുഷ ശബ്ദം: ‘അയാള്‍ പോയോ?’ സിറാജ് തിരിഞ്ഞുനോക്കി. ഇരുനിറത്തിലുള്ള നല്ല വടിവൊത്ത ശരീരമുള്ള കളരിയഭ്യാസിയുടെ പോലെ തുണിയുടുത്ത ഒരു ചെറുപ്പക്കാരന്‍ തന്‍റെ നേരെ മന്ദഹസിച്ച് നടന്നുവരുന്നത് കണ്ടു. നിലം തൊടാതെ ഒരു കാറ്റിന്‍റെ അകമ്പടിയോടെ ഒഴുകിവരുന്ന പോലെയാണ് സിറാജിന് തോന്നിയത്. ചെറുപ്പക്കാരന്‍ അരികില്‍ വന്നുനിന്നു. സിറാജ് അയാളെ ആകെമൊത്തം നോക്കി. നെറ്റിയില്‍ ഒരു ചെറിയ കുറി. ദേഹത്ത് നിന്നും നല്ല ചന്ദനത്തിന്‍റെ വാസന. താന്‍ വരുമ്പോഴും ക്ഷേത്രം വലം വെച്ചപ്പോഴും ഉണ്ടായിരുന്ന ആ രണ്ടു പൂജാരികള്‍ എവിടെ പോയി? സിറാജ് ചുറ്റും നോക്കി. ഇല്ല അവരെ അവിടെയൊന്നും കാണുന്നില്ല. വരുമ്പോള്‍ കാണാതിരുന്ന ഇപ്പോള്‍ പ്രത്യക്ഷപ്പെട്ട ഈ ചെറുപ്പക്കാരന്‍ ആരാണ്? എവിടെയായിരുന്നു? സിറാജ് ആകെ ചിന്താകുഴപ്പത്തിലായി.
‘മനസ്സും ശരീരവും എപ്പോഴും ശുദ്ധമാക്കി വെക്കുക. ചിന്താകുഴപ്പം ഇല്ലാതാവും. ഏത് മതത്തില്‍ വിശ്വസിച്ചാലും ഏത് ദൈവത്തില്‍ പ്രാപിച്ചാലും പ്രാര്‍ത്ഥന മുടക്കരുത്.’ ചെറുപ്പക്കാരന്‍ വിദൂരതയില്‍ നോക്കി മുഴങ്ങുന്ന ശബ്ദത്തില്‍ ഉപദേശിച്ചു.
എന്നിട്ട് സിറാജിനെ ഒരു പുഞ്ചിരിയോടെ തിരിഞ്ഞുനോക്കി ചോദിച്ചു: ‘എന്താണ് നിങ്ങളെ അലട്ടുന്നത്? എന്തായാലും മനമുരുകി താങ്കള്‍ വിശ്വസിക്കുന്ന ദൈവത്തോട് പറയുക. പരിഹാരമില്ലാത്ത പ്രശ്നങ്ങള്‍ ഒന്നുമേയില്ല ഈ ലോകത്തില്‍.’
‘ഞാന്‍ തീവ്രമായി ആഗ്രഹിച്ചവ, ഇഷ്ടപ്പെടുന്നവ എന്നില്‍ നിന്നും നഷ്ടപ്പെടുന്നു. ഞാന്‍ ഇഷ്ടപ്പെടാത്തവ, എന്നില്‍ അടിച്ചേല്‍പ്പിച്ചവ എന്നില്‍ നിന്നും അകന്നും പോയിട്ടുണ്ട്. ജീവിതത്തില്‍ ഒരു മനസമാധാനവും കിട്ടുന്നില്ല. അതാണെന്‍റെ പ്രശ്നം.’ സിറാജ് ആഗതനോട് അറിയിച്ചു.
ചെറുപ്പക്കാരന്‍ മന്ദസ്മിതത്തോടെ തല കുലുക്കി മുകളിലേക്ക് നോക്കി പറഞ്ഞു ‘നിങ്ങള്‍ ധൈര്യമായി മടങ്ങി പോവൂ.. എന്‍റെ ഡ്യൂട്ടി കഴിഞ്ഞു. ഞാന്‍ പോവുന്നു.’
അയാളുടെ കഴുത്തിലെ മാലലോക്കറ്റില്‍ സിറാജിന്‍റെ കണ്ണുടക്കി. ശ്രീകൃഷ്ണന്‍റെ ചിത്രം! അയാളുടെ മുഖത്ത് നോക്കിയ സിറാജിന് അവിടേയും ആ മുഖചൈതന്യം അനുഭവപ്പെട്ടു. സിറാജ് കണ്ണടച്ച് കൈകൂപ്പി ‘ഭഗവാനേ ഗുരുവായൂരപ്പാ!’ എന്ന് മന്ത്രിച്ചു. കണ്ണ്‍ തുറന്നപ്പോള്‍ ആ ക്ഷേത്രമുറ്റത്ത് താനല്ലാതെ വേറെ ആരുമില്ലെന്ന് സിറാജിന് ബോധ്യമായി!
കാട് മൂടിക്കിടക്കുന്ന ആ ക്ഷേത്രപറമ്പില്‍ നിന്നും അയാള്‍ തന്‍റെ ഊരിവെച്ച ഷര്‍ട്ട് എടുത്തണിഞ്ഞ് വേഗം നടന്ന്, ബൈക്ക് സ്റ്റാര്‍ട്ട്‌ ചെയ്ത് ഓടിച്ചുപോയി. താന്‍ കണ്ടതും കേട്ടതും സത്യമോ മിഥ്യയോ എന്നറിയാതെ വന്ന വഴി അയാള്‍ മടങ്ങി.

Tuesday 8 January 2019

തോമാച്ചന്റെ വീട്ടിലെ യേശുകൃസ്തുവിന്റെ പടം



തോമാച്ചൻ പുതിയ വീട് പണിത് താമസമായി. കൂടെ അമ്മയും കുട്ടികളില്ലാത്ത ഭാര്യയും.. ദൈവഭക്തിയില്ലാത്ത തോമാച്ചനോട് അവർ മുട്ടിപ്പായി പ്രാർത്ഥനയിൽ പങ്കെടുക്കാൻ പറഞ്ഞെങ്കിലും അതിൽനിന്നും ഒഴിഞ്ഞുമാറാൻ അങ്ങേര് ഒരു പോംവഴി കണ്ടു. യേശുകൃസ്തുവിന്റെ നല്ലൊരു പടം കളിമണ്ണിൽ ചുട്ടെടുത്തത് വീട്ടിൽ വെയ്ക്കാം, എന്നിട്ട് പ്രാർത്ഥന തുടങ്ങാം..

നാട്ടിലെ അറിയപ്പെടുന്ന ചിത്രകാരൻ കൃഷ്ണനെ കണ്ട് കാര്യം അറിയിച്ചു പെട്ടെന്ന് ഏർപ്പാടാക്കി. തിരക്കിനിടയിൽ കൃഷ്ണൻ യേശുവിന്റെ ചിത്രം കുറച്ച് ദിവസങ്ങൾക്കുള്ളിൽ തയ്യാറാക്കി തോമാച്ചന്റെ വീട്ടിലേക്ക് കൊണ്ടുപോവാൻ നേരത്ത് ഒരു സംഗതി കണ്ണിൽ പെട്ടു. യേശുവിന്റെ ഒരു ചെവിയുടെ സ്ഥാനത്ത് ഒരു വിടവ്! ചെവി വിട്ടുപോയിരിക്കുന്നു. കൃഷ്ണന്റെ പണിക്കാരൻ ബംഗാളി വേഗം അല്പം കളിമണ്ണ് കുഴച്ച് അവിടെ ഒട്ടിച്ച് വെച്ചു. തോമാച്ചന്റെ തുടരെയുള്ള വിളി വന്നപ്പോൾ ആ പടവുമായി അവരവിടെ ചെന്ന് ചുമരിൽ സ്ഥാപിച്ച് കാശിനുവേണ്ടി നിന്നപ്പോൾ അടുത്ത ആഴ്ച്ച വിളിച്ചിട്ട് വരാൻ തോമാച്ചൻ അറിയിച്ചു.

ഒരാഴ്ച്ച കഴിഞ്ഞ് കൃഷ്ണൻ തോമാച്ചനെ ഫോൺ ചെയ്തു, യേശുക്രിസ്തു പടത്തിന്റെ കാശ് റെഡിയല്ലേ എന്നാരാഞ്ഞപ്പോൾ തോമാച്ചൻ ഞെട്ടിക്കുന്ന കാര്യമാണ് അറിയിച്ചത്.

'അല്പം ഭ്രാന്തുള്ള അമ്മയ്ക്ക് മുഴുഭ്രാന്തായി ചികിത്സയിലാണ്. കാരണം കൃഷ്ണൻ ഉണ്ടാക്കിയ യേശുകൃസ്തുവിന്റെ പടമാണ്!'

ഞെട്ടിപ്പോയ കൃഷ്ണൻ എന്താ ഉണ്ടായേ എന്ന് ചോദിച്ചു.

'ഒരു ദിവസം അമ്മ പ്രാർത്ഥിക്കാൻ യേശുവിന്റെ പടത്തിന് മുന്നിൽ നിൽക്കുമ്പോൾ അതാ യേശുവിന്റെ ഒരു ചെവിയിൽ നിന്നും മൂളികൊണ്ടൊരു വലിയ വണ്ട് വട്ടമിട്ട് പറന്നുപോവുന്നു! അതു കണ്ട അമ്മ സ്തോത്രം ചൊല്ലി ബോധം കെട്ട് വീണു. വെള്ളം തളിച്ച് ഉണർത്തിയപ്പോൾ പിച്ചും പേയും പറഞ്ഞു വട്ട് മൂത്തു. എവിടെയോ കന്യാമറിയത്തിന്റെ കണ്ണിലൂടെ പാലൊഴുകി, ഇവിടെയിതാ കൃസ്തുവിന്റെ കാതിലൂടെ വണ്ട് പറക്കുന്നു! ഹലേലൂയ്യാ, സ്തോത്രം!'

കൃഷ്ണൻ ഫ്‌ളാഷ്ബാക്കിൽ കൃസ്തുവിന്റെ പടത്തിൽ ചെവിയുടെ ഒഴിഞ്ഞ ഭാഗത്ത് ബംഗാളി പണിക്കാരൻ കളിമണ്ണ് കുഴച്ച് ഒട്ടിച്ചത് ഓർത്തു.

'അപ്പോൾ എന്റെ പണിക്കൂലി?' കൃഷ്ണൻ ചോദിച്ചു.

'അമ്മയുടെ ഭ്രാന്ത് മാറിയിട്ട് തരാം. പക്ഷെ ഡോക്ടർ പറഞ്ഞത് കുറേക്കാലം എടുക്കും നോർമൽ ആവാനെന്നാണ്. അമ്മയ്ക്ക് ഇല്ലാത്തത് കണ്ടതായി തോന്നിയതാന്നാണ് ഡോക്ടർ പറഞ്ഞത്. ഞങ്ങളും കണ്ടതാ യേശുവിന്റെ പടത്തിൽ ചെവിയിലൂടെ വണ്ട് പാറുന്നത്. ഞാനതിനെ തല്ലിക്കൊന്ന് ഡോക്ടറെ കാണിച്ച് ഉള്ള കാര്യം പറഞ്ഞു. എന്നിട്ടും ഡോക്ടർ അമ്മയെ ഡിസ്ചാർജ് ആക്കാതെ ചികില്സിക്കുവാ.. അപ്പൊ ശരി, രോഗം ഭേതമായിട്ട് കാശ് തരാം. എല്ലാം കൃഷ്ണൻ ഉണ്ടാക്കിയ ചിത്രം കാരണമല്ലേ?'

ഫോൺ കട്ടായപ്പോൾ കൃഷ്ണൻ ബംഗാളി പണിക്കാരന്റെ ഒരു ദിവസത്തെ കൂലി വെട്ടി, ചുട്ടെടുത്ത കളിമണ്ണ് ചിത്രത്തിൽ വെറും കളിമണ്ണ് കൊണ്ട് ചെവി കൃസ്തുവിന് വെച്ചതിലാണ് വണ്ട് കൂട് കൂട്ടിയത്!

ഇത് കഥയല്ല, നടന്ന സംഭവവും ആവാം..

Thursday 2 August 2018

മീശ വില്‍പനയ്ക്ക്..

ബിസി ബുക്ക് ഷോറൂമിന്റെ മുന്നിലെ ഗ്ളാസ്സിൽ തെളിഞ്ഞ പ്രതിബിംബങ്ങളെ നോക്കുമ്പോഴാണ് കോളേജ് പെൺകുട്ടികൾ ഡോറിനരികിൽ നിൽക്കുന്ന കൊമ്പൻമീശക്കാരൻ സെക്യൂരിറ്റിക്കാരനെ ശ്രദ്ധിച്ചത്. കണ്ടാൽ കാട്ടുകള്ളൻ വീരപ്പന്റെ മീശ പോലുണ്ടെന്നവർക്ക് തോന്നി.
അയാളുടെ കൊമ്പൻ മീശയെ ഒന്ന് 'ആക്കി'ക്കളയാമെന്ന തീരുമാനത്തിലെത്തിയ പെൺകുട്ടികൾ അടുത്തെത്തി ആ മീശയിൽ നിർന്നിമേഷരായി നോക്കി നിൽക്കുമ്പോൾ ഗൗരവത്തിൽ അയാൾ നിന്നു.
'എന്ത് വേണം?' - സെക്യൂരിറ്റിക്കാരൻ കൊമ്പൻമീശയിൽ വിരലാൽ വീണമീട്ടി ചോദിച്ചു.
അയാളുടെ ആകാരത്തിനും കൊമ്പൻമീശയ്ക്കും ചേരാത്ത കൊച്ചുകുട്ടിയുടെ സ്വരത്തിലുള്ള ആ ചോദ്യം പെൺകുട്ടികൾ പ്രതീക്ഷിച്ചതല്ല. അവർ ചിരിയടക്കി അയാളോട് ഒരു കാര്യം ആവശ്യപ്പെട്ടു.
'ചേട്ടാ, ചേട്ടന്റെ മീശ ഞങ്ങൾക്ക് ഇഷ്ടായി. അതീന്ന് വലിയ രണ്ടുമൂന്ന് രോമങ്ങൾ പറിച്ചുതരാവോ?'
'എന്നാത്തിനാ എന്റെ മീശ?' - അയാൾ കണ്ണുതുറിപ്പിച്ച് ചോദിച്ചു.
'ആ മീശേലെ രോമം കൊണ്ട് മോതിരം ഉണ്ടാക്കിയിടാനാ, ഈ ആനവാൽ മോതിരം പോലെ.. പേടി മാറിക്കിട്ടാനാ ചേട്ടാ..' - സുന്ദരികൊച്ചിന്റെ പറച്ചിൽ കേട്ട അയാൾക്ക് അവർ തന്നെ കളിയാക്കുകയാണെന്നത് മനസ്സിലായെങ്കിലും ഗൗരവം നടിച്ച് അയാൾ പറഞ്ഞു.
'വർഷങ്ങളെടുത്ത് ഞാനുണ്ടാക്കി പരിപാലിച്ചുപോരുന്ന മീശയാണിത്. നിങ്ങളെപോലെത്തെ പെങ്കുട്ട്യോൾ ചോദിച്ചാൽ ഞാനെന്താ ചെയ്യാ.. ഉം.. ശരി, ഇരുന്നൂറ് രൂപാ എടുക്ക്, മീശേലെ രണ്ട് രോമം തരാ..'
പെൺകുട്ടികൾ വിലപേശി നൂറ് രൂപാ കൊടുത്തത് മേടിച്ച് ഇപ്പോൾ വരാമെന്നറിയിച്ച സെക്യൂരിറ്റിക്കാരൻ കുറച്ച് കഴിഞ്ഞ് അവരുടെ മുന്നിലേക്കെത്തി, നീണ്ട് വളഞ്ഞ് സ്പ്രിംഗ് പോലുള്ള രണ്ട് ചെമ്പൻ രോമങ്ങൾ അവർക്ക് നേരെ നീട്ടി.
'അയ്യോ ചേട്ടാ! ഇതേതാ ഈ ചെമ്പൻ രോമങ്ങൾ?' - അവർ ഞെട്ടി.
കൊമ്പൻമീശ തടവിക്കൊണ്ടയാൾ പറഞ്ഞു: 'ഇത് വെറും ഷോറൂം, വില്പനയില്ല. ഇഷ്ടംപോലെ സ്റ്റോക്കുള്ള ഗോഡൗണിൽ മാത്രമേ വില്പനയുള്ളൂ..'
അയാളുടെ വിരലുകൾ അരയ്ക്ക് താഴോട്ട് പോവുന്നത് കാണാൻ നിൽക്കാതെ പെൺകുട്ടികൾ കണ്ണുപൊത്തി.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com