Saturday, 6 June 2009

ഒരു നാട്ടിമ്പുറത്തെ നേരമ്പോക്ക് കഥ!

ജോലീം കൂലീം ഇല്ലാതെ പ്രായ ലിംഗ വര്‍ഗ്ഗ ജാതി വ്യത്യാസമില്ലാതെ വഴിയേ പോകുന്ന സകലമാന മാനുഷരേയും കഴിയാവുന്ന തരത്തില്‍ ഒന്ന് ആക്കിയിട്ട് ചെട്ട്യങ്ങാടി റോട്ടിനരികിലെ കലുങ്കില്‍ ഇരിക്കുന്ന ഇവരാണ്‌ അന്നാട്ടിലെ 'എന്തും ചെയ്യും കുട്ടപ്പന്‍സ്' എന്നറിയപ്പെടുന്നവര്‍! അതായത്, കുറുനാടി-സുനില്‍, കഞ്ചാ-ബാപ്പുട്ടി, മത്തായ്-മോനി, പൊടിയന്‍-ചേക്കുട്ടി എന്നിവര്‍..

എന്നും നേരം വെളുക്കുന്നേനും മുന്‍പെ ചാലിയാര്‍ പുഴയിലെ ഇളം ചൂടുള്ള വെള്ളത്തില്‍ മുങ്ങിനിവര്‍ന്ന് അപ്പുറത്തെ പെണ്ണുങ്ങളുടെ കടവില്‍ വന്നവരുടെ കണക്കെടുപ്പും ഹാജര്‍ രേഖപ്പെടുത്തലും കഴിഞ്ഞാല്‍ കുട്ടപ്പന്‍സ് ടീം നേരെ പവിത്രേട്ടന്‍സ് ടീ ഷാപ്പില്‍ കയറി ചായേം കടിയും ഫിനിഷാക്കി പറ്റും പറഞ്ഞ് ബീഡീം കത്തിച്ച് പകുത്ത് വലിച്ച് നടക്കും.

പിന്നെ കുട്ടപ്പന്‍സ് ടീമിനെ കാണണമെങ്കില്‍ നേരത്തേ പറഞ്ഞ സ്പോട്ടില്‍ ചെന്നാല്‍ മതി. കൃത്യമായി പറഞ്ഞാല്‍ ഉസ്മാന്‍ ഡോക്‌ടര്‍ടെ ക്ലിനിക്കിന്റെ സൈഡിലെ മെയില്‍ റോഡില്‍ നിന്നുള്ള തിരിവിലെ കല്‍‌പകാ സ്റ്റോറിനു മുന്നില്‍.. പാരലല്‍ കോളേജില്‍ പോകുന്ന പെണ്‍‌കുട്ട്യോള്‍സ് എത്ര പേര്‍ കൃത്യം പോകുന്നെന്നും ഹാജര്‍ എടുത്ത് കുട്ടപ്പന്‍സ് ഗ്രൂപ്പിലെ നാലു പേരും ലുങ്കീം മടക്കിക്കുത്തി തോളില്‍ പരസ്പരം കൈയ്യിട്ട് ഒരമ്മ പെറ്റ മക്കള്‍സ് കണക്കെ നില്‍ക്കുന്നത് കാണാന്‍ തുടങ്ങിയിട്ട് കാലം എത്രയായെന്നത് ആര്‍ക്കും നിശ്ചയമില്ല!

പാരലല്‍ പിള്ളേര്‌ മൊത്തം പോയി ശൂന്യമായ നിരത്തില്‍ കണ്ണും നട്ട് വിഷണ്ണനായിട്ട് മത്തായ്-മോനി നേരത്തെ വലിച്ച് ബാക്കിവെച്ച ബീഡിക്കുറ്റി ചെവിയുടെ പിറകില്‍ നിന്നെടുത്ത് കഞ്ചാ-ബാപ്പുട്ടിയെ നോക്കി. നോട്ടമെന്തിനാന്ന് മനസ്സിലായ ബാപ്പുട്ടി അരയില്‍ വെച്ച തീപ്പെട്ടി എടുത്തു. അത് കാലിയായിരുന്നു. ഉടനെ സംഗതി മനസ്സിലായ കുറുനാടി-സുനില്‍ നിലത്തു കിടക്കുന്ന ഒടിഞ്ഞൊരു തീപ്പെട്ടിക്കൊള്ളി എടുത്ത് നിന്നു. ആരുമൊന്നും പറയാതെത്തന്നെ പൊടിയന്‍-ചേക്കുട്ടി കഞ്ചാ-ബാപ്പുട്ടീടെ തീപ്പെട്ടിക്കൂടും കുറുനാടി-സുനിലിന്റെ ഒടിഞ്ഞ കൊള്ളിയും വാങ്ങിയിട്ട് കത്തിക്കല്‍ പരിപാടി ആരംഭിച്ചു.

മത്തായ്-മോനീടെ കറുത്ത ചുണ്ടില്‍ വിറച്ചു കിടക്കുന്ന പാതിബീഡിക്കുറ്റിയിലേക്ക് ഏറെ ശ്രമിച്ച് കത്തിച്ചുകിട്ടിയ ഒടിഞ്ഞ കൊള്ളി അടുപ്പിച്ച പൊടിയന്‍-ചേക്കുട്ടീടെ കൈ പൂച്ചയെ കൊന്നവന്റെ കൈപോലെ വിറച്ച് തുള്ളിയപ്പോള്‍ ആ ആകെയുള്ള ഒടിഞ്ഞ കൊള്ളിയിലെ തീ കെട്ടു പുക പോയി താഴെ വീണു. മോനീടെ കറുത്ത ചുണ്ടിലെ പാതിബീഡിക്കിനിയും ആയുസ്സുണ്ട് എന്നല്ലാതെ എന്തുപറയാന്‍.. മോനി കോങ്കണ്ണാല്‍ ചേക്കുട്ടീനെ ഒന്നേ നോക്കിയുള്ളൂ. അവന്‍ കഞ്ചാ ബാപ്പുട്ടീടെ പിറകിലൊളിച്ചു.

മത്തായ്-മോനി വീണ്ടും പാതിബീഡിക്കുറ്റി ചെവിയുടെ പിറകില്‍ വെച്ചു. ഇനി നേരം പോക്കാന്‍ ഒരു പണി ഒപ്പിക്കണമല്ലോന്ന് ചിന്തിച്ചു ലുങ്കി ഒന്നൂടെ നിവര്‍ത്തിയൂരി മുറുക്കിയുടുത്ത് മടക്കിക്കുത്തി.

റോഡിലൂടെ കയറ്റം കയറി യാത്രക്കാരേയും കൊണ്ട് ഞെരങ്ങി മുക്രയിട്ടുകൊണ്ട് അന്നേരം മഞ്ചേരീല്‍ക്ക് പോകുന്ന 'എം.കെ.ട്രാവല്‍സ്' ബസ്സ് അവരെ കടന്നുപോയി. കയറ്റം പതുക്കെ കയറി പോയ ബസ്സില്‍ സൈഡ് സീറ്റില്‍ ഇരിക്കുന്നവരെ നോക്കി മത്തായ്-മോനീം കുട്ടപ്പന്‍സ് ടീം മെമ്പേഴ്സും ഒന്നിച്ച് കൈ വീശി ചിരിച്ചുകൊണ്ട് 'എങ്ങോട്ടാ പോണത്?' എന്നു ചോദിച്ചു.

സൈഡ് സീറ്റില്‍ ഇരിക്കുന്നവര്‍ പിറകില്‍ ഇരിക്കുന്നവരേയും പിറകിലുള്ളോര്‌ മുന്നിലിരിക്കുന്നോരേയും അപ്പോള്‍ നോക്കുന്നുണ്ട്. ആരെ നോക്കിയാണാവോ കുട്ടപ്പന്‍സ് ടീം കുശലാന്വേഷണം നടത്തിയത്. അതില്‍ നിഷ്കളങ്കരായ ചിലരൊക്കെ തിരിച്ചും കൈ വീശീട്ട് 'എടവണ്ണ, മമ്പാട്, മഞ്ചേരീ' എന്നൊക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. മുന്നിലെ സീറ്റിലിരിക്കുന്ന പര്‍ദയിട്ടവരും സാരിയുടുത്തവരുമായ പലപ്രായക്കാരായ സ്ത്രീകള്‍ അവരുടെ വസ്ത്രങ്ങള്‍ ഒന്നൂടെ നേരെയിട്ട് തലകുനിച്ച് നാണിച്ചിരുന്നു. കുട്ടപ്പന്‍സ് ടീം വിജയീഭാവത്തില്‍ പരസ്പരം നോക്കി നെഗളിച്ച് നിന്ന് ചൂളമടിച്ച് നിന്നപ്പോള്‍ വഴിയേ പോയ 'പിരാന്തന്‍' അബൂട്ടി പല്ലിളിച്ച് ചിരിച്ചുകൊണ്ട്:

'ഫ! ഹമുക്കേള്‌! അനക്കൊക്കെ പണീല്ലെങ്കില്‌ ഇന്റെ കൂടെ കൂടിക്കൂടേ?' എന്നും ചോദിച്ച് എങ്ങോട്ടോ കൈ വീശി നടന്നുപോയി. മോനി നാക്ക് കടിച്ച് തല്ലാനുള്ള ഭാവത്തില്‍ ഒന്ന് പേടിപ്പിച്ചുവിട്ടുവെങ്കിലും ബാപ്പുട്ടി തിരിവ് കഴിഞ്ഞ് പോയിക്കഴിഞ്ഞിരിക്കുന്നു.

കല്ലിട്ട പഞ്ചായത്ത് പാതയിലൂടെ ബീഡിപ്പുക ഊതി മൂളിപ്പാട്ടും പാടി, കൂളിംഗ് ഗ്ലാസ്സ് വെച്ച്, ബെല്‍‌ബോട്ടം പാന്റ്സും വലിയ ബെല്‍ട്ടും വലിയ കോളറുള്ള പുള്ളിഷര്‍ട്ടുമിട്ട് പൊട്ടിയ പ്ലാസ്റ്റിക് ചപ്പലിട്ടുകൊണ്ട് ഉലഞ്ഞാടിവരുന്നത് മന്ദന്‍ വാസൂട്ടി അല്ലേ?

പൊടിയന്‍-ചേക്കുട്ടി കൈകൊട്ടി വാസൂട്ടിയെ അരികിലേക്ക് വിളിച്ചു. മുഖമുദ്രയായ പൊങ്ങിയ പല്ലുകള്‍ കാണിച്ച് നാക്ക് കടിച്ചുപിടിച്ച് നീരൊലിപ്പിച്ച് മൊട്ടത്തല കുലുക്കി മന്ദന്‍ വാസൂട്ടി പുകയൂതി അവരുടേ അരികിലെത്തി.

(മന്ദബുദ്ധിയായ വാസൂട്ടി നാട്ടുകാര്‍ക്ക് ഒരുത്തമ സഹായി ആണ്‌. വിവാഹവീടുകളിലും മരണവീടുകളിലും ഒരുപോലെ എത്ര ഭാരിച്ച വേലയും ചെയ്യാന്‍ വാസൂട്ടി റെഡിയാണ്‌. കിട്ടുന്ന തുച്ഛമായ സംഖ്യ ബീഡിയും ചായയും പറ്റുമെങ്കില്‍ തുണ്ട് കയറ്റിയ ഉച്ചപ്പടം കണ്ടും അടിച്ചുപൊളിച്ച് തീര്‍ക്കും, അതാണ്‌ മന്ദന്‍ വാസൂട്ടി.)

അടുത്തെത്തിയതും വാസൂട്ടീടെ പൊന്തിയ പല്ലുകള്‍ക്കിടയില്‍ കിടന്ന് പുകയുന്ന ബീഡി മത്തായ്-മോനി എടുത്ത് വലി തുടങ്ങി. പിന്നെ മോനീടെ നോട്ടം വാസൂട്ടീടെ കൂളിംഗ് ഗ്ലാസ്സില്‍ ഉടക്കി നിന്നു.

'ഇത് പാട്ടുല്‍സവങ്ങാടീന്ന് രണ്ടുറുപ്യേക്ക് വാങ്ങീതാ'. - എന്ന് മന്ദന്‍ വാസൂട്ടി പറഞ്ഞപ്പോള്‍, 'ആരാ വാസൂട്ടി മന്ദബുദ്ധിയാന്ന് പറഞ്ഞത്. കണ്ടില്ലേ എന്താ ഓന്റെ ഐക്യൂ!': കുറുനാടി-സുനില്‍ അവന്റെ മൊട്ടത്തലയില്‍ കിളിര്‍ത്തുവരുന്ന മുടിയിലൂടെ തലോടികൊണ്ട് പറഞ്ഞു.

'ശെരിയാ നല്ല ഐക്യം ഉള്ള കൂട്ടത്തിലാ' - പൊടിയന്‍ ചേക്കുട്ടി സമ്മതിച്ചു!

മത്തായ്-മോനി ബീഡി വാസൂട്ടീടെ പല്ലില്‍ തന്നെ തിരിച്ച് തിരുകിവെച്ചിട്ട് എങ്ങോട്ടാ ജയന്‍‌ സറ്റൈലില്‍ പോകുന്നതെന്ന് അന്വേഷിച്ചു.

'എനിക്ക് ഒരു ജോലി വേണം. ജോലീന്ന് പറഞ്ഞാല്‌ മാസക്കൂലി കിട്ടുന്ന പണി വേണം. അതിന്‌ അങ്ങാടീലെ പീട്യായ പീട്യൊക്കെ കേറി ഇറങ്ങി ചോയിക്കാന്‍ പോവാ ഞാനേയ്..!' - വാസൂട്ടി ഒന്നൂടെ കൂളിംഗ് ഗ്ലാസ്സ് നേരെയാക്കീട്ട് അറിയിച്ചു.

'അയിന്‌ ഇജ്ജ് എന്തിനാ ഈ വെയിലത്ത് അലയേണ്ട ആവശ്യണ്ടോ. ഒരു മൊതലാളി ദേ ഇപ്പം ഞങ്ങളോട് വിശ്വസ്തനായൊരു ജോലിക്കാരനെ വേണംന്ന് ചോയിച്ച് പോയതേയുള്ളൂ..' - കുറുനാടി പറഞ്ഞതു കേട്ട് വാസൂട്ടീടെ കണ്ണുകള്‍ കൂളിംഗ് ഗ്ലാസ്സിലൂടെ തിളങ്ങി.

'ആരാ ആ മൊയലാളി?' - വാസൂട്ടി ഉഷാറായി നിന്നു.

'ഇജ്ജ് എം.കെ. ട്രാവല്‍സ് കേട്ടിട്ടില്ലേ? ഓര്‌‌ടെ ബസ്സല്ലേ ഞമ്മളെ റോട്ടിലൂടെ തലങ്ങും വെലങ്ങും ആളെ കയറ്റി ഓടിക്കൊണ്ടിരിക്കുന്നെത്.' - ചേക്കുട്ടി പറഞ്ഞു.

വാസൂട്ടി വാപൊളിച്ചു.

'ഇജ്ജ് പോയിട്ട് എം.കെ.ട്രാവല്‍സിന്റെ മൊയലാളീനെ ചെന്ന് കാണ്‌. മൂപ്പര്‍ക്ക് ബസ്സില്‍ക്ക് ഒരു പണിക്കാരനെ ഉടനെ വേണംന്ന് കേട്ടു. നേരം കളയാതെ ചെന്ന് കാണ്‌ ചെങ്ങായീ..'

'എന്താ മൊയലാളീടെ പേര്‌? എവിടേ മൂപ്പര്‍ടെ പൊര?' - വാസൂട്ടി ബെല്‍ട്ട് ഒന്നൂടെ മുറുക്കി ഷര്‍ട്ട് ബട്ടണ്‍സ് നേരെയാക്കി.

'മുട്ടങ്കാടന്‍ ഹാജ്യാര്‌ എന്നു പറഞ്ഞാല്‍ ഇജ്ജ് ഒഴികെ എല്ലാര്‍ക്കും അറിയും വാസൂട്ട്യേ!'

- കഞ്ചാ ബാപ്പുട്ടി അറിയിച്ചു.

'ദാ ഇതിലേ പോയിട്ട് അതിലേ കേറീട്ട് ചോയിച്ച് ചോയിച്ച് പൊയ്ക്കോ. ഇന്നുതന്നെ അനക്ക് പണി കിട്ടും. ചെല്ല്. വരുമ്പം ചെലവ് ചെയ്യാന്‍ മറക്കണ്ട വാസൂട്ട്യേ..'

'അത് പറയാനുണ്ടാ.. പോയിട്ട് പണിമേടിച്ച് വരുമ്പം യൂനിയന്‍ ബാക്കറീലെ ബായ്ക്കാപൊരി ബാങ്ങി ബരാംട്ടാ..'

വാസൂട്ടി പിന്നെ നിന്നില്ല. പാഞ്ഞുപോയി മറഞ്ഞു. അന്നത്തെ ഇര മോശമില്ല എന്നാശ്വസിച്ച് 'എന്തും ചെയ്യും കുട്ടപ്പന്‍സ്' അടുത്ത ഇര വരുന്നതും കാത്ത് പിന്നേം നിന്നു.
------------------------
എം.കെ.ഹാജി എന്ന മുട്ടങ്കാടന്‍ ഹാജ്യാരെ പറ്റി രണ്ട് വാക്ക്. എം.കെ ഹാജിയാരിക്ക എന്നു എല്ലാവരും ബഹുമാനപുരസ്സരം വിളിക്കുന്ന ഇദ്ദേഹത്തിന്‌ മുട്ടങ്കാടന്‍ എന്ന കുടുംബപ്പേര്‌ ആരെങ്കിലും വിളിക്കുന്നതോ പറയുന്നതോ കലിപ്പാണ്‌. അതെന്താന്ന് ചോദിച്ചാല്‍ മുട്ടങ്കാടന്‍ എന്ന വാക്കിന്‌ വെളിയില്‍ പറയാന്‍ പറ്റാത്ത അര്‍ത്ഥതലങ്ങള്‍ നിഘണ്ടുവില്‍ മറഞ്ഞുകിടപ്പുണ്ടത്രെ്‌! ഈ വാക്ക് പിരിച്ചെഴുതിയാല്‍ കിട്ടുന്ന 'മുട്ടയും കാടനും' ചേര്‍ന്നതല്ല കുഴപ്പം. നാട്ടിലെ കൊള്ളരുതാത്ത ഒരു മറ്റേ പരിപാടിക്ക് പൊതുവെ പറയുന്ന പേരാണ്‌ 'മുട്ടങ്കാടം' എന്നത്! പക്ഷെ കുടുംബത്തിന്‌ പണ്ടേകിട്ടിയ പേരല്ലേ എന്ന് സമാധാനിച്ച് ഹാജിയാര്‌ അത് ലോപിപ്പിച്ച് തന്റെ ബസ്സുകള്‍ക്കും ലോറികള്‍ക്കും 'എം.കെ.ട്രാവല്‍സ്' എന്നാക്കിമാറ്റി.
---------------------
എം.കെ.ഹാജിയാരിക്ക തന്റെ വലിയവീടിന്റെ മുറ്റത്ത് നെല്ല് ചിക്കിയിടുന്ന പണിച്ചിപ്പെണ്ണുങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി ശിങ്കിടിച്ചെക്കന്‍ നിവര്‍ത്തിപ്പിടിച്ച വലിയ കുടയുടെ കീഴില്‍ വെയിലുകൊള്ളാതെ നില്‍ക്കുമ്പോള്‍ വലിയ ഗേയിറ്റ് കടന്ന് ഓടിവരുന്ന വിചിത്രകോലത്തെ ശ്രദ്ധിച്ചു.

ഓടിവന്നത് നമ്മുടെ മന്ദന്‍ വാസൂട്ടിയാണ്‌. വന്നപാടെ ഒരു മുഖവുരയും ഇല്ലാതെ ഹാജിയാരിക്കയുടെ കാലുകളില്‍ സാഷ്‌ടാംഗം വീണു.

'ഡാ.. എയുന്നേല്‍ക്കെടാ.. ഇജ്ജ് എന്താ ഈ ചെജ്ജണേ? എന്താ അനക്ക് മാണ്ടത്?' - ഹാജിയാരിക്ക കയര്‍ത്തു.

വാസൂട്ടി മൂരിനിവര്‍ത്തി നിന്നു. പിന്നെ തുടങ്ങി.

'മുട്ടങ്കാടന്‍ ഹാജിയാര്‌ ചേട്ടാ..'

ഹാജിയാരിക്ക പിന്നാക്കം നിന്നു അന്തം വിട്ടു നോക്കി. ശിങ്കിടിചെക്കന്റെ കൈയ്യിലെ നിവര്‍ത്തിപ്പിടിച്ച കുട മലക്കം മറിഞ്ഞുപോയി. പണിച്ചിപ്പെണ്ണുങ്ങള്‍ നിശ്ചലരായ് മണ്‍‌പ്രതിമകളെന്നപോലെ നിന്നു. അതിലേ പറന്നുപോയ കാക്കകള്‍ പോലും ശബ്ദം നിറുത്തി. എങ്ങും നിശ്ശബ്ദത!

'മുട്ടങ്കാടന്‍ ഹാജിചേട്ടാ.. എന്നെ ചേട്ടന്റെ ബസ്സില്‌ കിളി ആക്ക്വോ? എനക്ക് കിളി ആവണം. പൈസണ്ടാക്കണം. ഹാജ്യേട്ടാ..'

എം.കെ.ഹാജിയാരിക്ക തലയില്‍ ചൊറിഞ്ഞ് വാപൊളിച്ച് ചുറ്റും നോക്കീട്ട് 'ഫൂ..' എന്ന് ഊതീട്ട് തൊണ്ടയില്‍ കിടന്ന കഫക്കെട്ട് മൊത്തം ഇളക്കി നിലത്തേക്ക് തുപ്പി.

'ഡാ, ഹമുക്കേ.. അന്നെ ഞാന്‍ കിളി അല്ല പരുന്ത് ആക്കാടാ കുതിരേ..! പോടാ ബലാലേ..'

വാസൂട്ടി വാ പൊളിച്ച് തന്റെ പൊന്തിയ പല്ലുകള്‍ കാണിച്ച് വെളുക്കെ ചിരിച്ച് തല കുലുക്കി.

'അപ്പോള്‍ ശമ്പളം കൊറേ തരും അല്ലേ മുട്ടങ്കാടന്‍ ഹാജിചേട്ടാ..?'

'ഇബനെ തല്ലികൊന്ന് കെട്ടിത്തൂക്കണ്ടെങ്കില്‍ വേഗം ഇബനെ ഇന്റെ മുമ്പീന്ന് കൊണ്ടുപൊയ്ക്കോ..'

ഹാജിയാരിക്ക കയര്‍ത്തു കലിതുള്ളീട്ട് തന്റെ ശിങ്കിടിച്ചെക്കനോട് ആക്ഞാപിച്ചതും വാസൂട്ടിയെ പിടിച്ച് വലിച്ച് ശിങ്കിടിച്ചെക്കന്‍ ഗെയിറ്റ് കടത്തിവിട്ട് വലിച്ചടച്ചു.
-----

സന്തോഷത്തോടെ വരുന്ന വാസൂട്ടി 'എന്തും ചെയ്യും കുട്ടപ്പന്‍സ്' ടീം നില്‍ക്കുന്ന സ്പോട്ടിലെത്തീട്ട് അറിയിച്ചു.

'ഇന്നെ വെറും കിളി അല്ല ബസ്സിലെ വല്യ പരുന്ത് ആക്കാന്ന് മുട്ടങ്കാടന്‍ ഹാജിചേട്ടന്‍ അറീച്ചല്ലോ.. പണി ആയല്ലോ.ആ ഹ ഹാ..'

അവര്‍ അവനെ നോക്കി ഉള്ളൂറി ചിരിച്ചുനിന്നു.
-----

Thursday, 21 May 2009

പട്ടത്തില്കുട്ടപ്പന്‌ വെടിവെയ്പില്‌ മെഡല്‌!

"കുണ്ടങ്കാട്ടുമുക്കില്‍ ഈയ്യിടെ നടന്ന പഞ്ചായത്ത് ഒളിമ്പിക്സില്‌ വെടിവെയ്പ്, വേലിചാടല്‍, മുങ്ങാംകുഴിയിടല്‍, മരംകേറല്‍, കുട്ടീം കോലും, ചട്ടിയേറ് എന്നീ വ്യത്യസ്തയിനങ്ങളില്‍ മെഡലുകള്‍ വാരിക്കൂട്ടിയ ശ്രീ.പട്ടത്തില്‍ കുട്ടപ്പനെ അനുമോദിക്കാന്‍ വിളിച്ചുകൂട്ടിയ ചടങ്ങില്‍ പങ്കെടുത്ത പഞ്ചാ.പ്രസിഡന്റും പ്രതിപക്ഷനേതാവും വാക്പയറ്റിലും കയ്യാങ്കളിയിലും പോരടിച്ചത് നാട്ടാരാസ്വദിച്ച പുതുമയുള്ള കായികയിനമായി എന്നതാണ്‌ കണ്ടതും കേട്ടതും പരിപാടിയിലെ ചൂടന്‍ വാര്‍ത്ത."

റേഡിയോയിലെ ശബ്‌ദത്തൊഴിലാളി ചെമ്മണിജിഷ്‌ണു പാറയില്‍ ചിരട്ടയുരക്കുന്ന ഡോള്‍ബി സൗണ്ടില്‍ പറഞ്ഞുതുടങ്ങി. കള്ളുഷാപ്പിന്റെ വെളീല്‍ക്കും കേള്‍ക്കാനായി റേഡിയോടെ നോബ് പിടിച്ചു തിരിച്ച് ആന്റിന പിടിച്ചുവലിച്ച് നീട്ടി ഷാപ്പുമൊതലാളി കാപ്പിലു കാതടുപ്പിച്ച് നിന്നു. വാര്‍ത്ത തുടര്‍ന്നു..

"സംഭവത്തിന്റെ വിശദവിവരങ്ങളിലേക്ക്. ആദ്യം മൈക്ക് തട്ടിയെടുത്തത് പ്രതിപക്ഷനേതാവ് മത്തായിച്ചന്‍ ആയിരുന്നു. മത്തായിച്ചന്റെ പ്രസംഗം ഇതാ ശ്രോതാക്കള്‍ക്കായി വരുന്നു..

'പ്രിയപ്പെട്ട കുണ്ടങ്കാട്ടുമുക്ക്വാരേയ്, ഇതൊരു ചടങ്ങാണോ. എന്തിനുവേണ്ടിയാണീ ചടങ്ങ് എന്നു ഞാന്‍ ചോദിച്ചുപോകുകയാണ്‌. പട്ടത്തില്‍ കുട്ടപ്പന്‍ ഇവിടെ എത്ര റെക്കോഡുകളാണ്‌ തകര്‍ത്തത് എന്നു നിങ്ങള്‍ ഒന്നാലോചിച്ചുനോക്കീട്ടുണ്ടോ? ഇല്ലേല്‍ ഒന്നാലോചിച്ചുനോക്കൂ. ഞങ്ങള്‍ കുണ്ടങ്കാട്ടുമുക്ക് പഞ്ചായത്ത് ഭരിച്ചിരുന്ന കാലത്ത് നമ്മടെ ഏതേലും മുക്കില്‌ വല്ല റെക്കോഡും തകര്‍ന്നിട്ടുണ്ടോ? ഒന്നല്ല, അരയല്ല, കാലല്ലാ, ഒരു തരി റെക്കോഡുപോലും എവിടേം തകര്‍ന്നിട്ടില്ലാ, തകര്‍ത്തിട്ടില്ലാ, തകര്‍ക്കാന്‍ ഞങ്ങള്‍ സമ്മയ്ച്ചിട്ടില്ലാ. ഞങ്ങള്‍ ഒന്നൂടെ ഊന്നിയൂന്നി ചോദിക്കുകയാണ്‌ ഇവിടെ ഇനിയൊരു റെക്കോഡും തകര്‍ന്നടിയരുത്. തകര്‍ക്കാന്‍ പട്ടത്തില്‍ കുട്ടപ്പനല്ലാ ഏത് ##%^*#-യാലും നമ്മളനുവദിച്ചുകൂടാ എന്ന് ഞാനിവിടെ വ്യകിതവും ശകിതവുമായ ഭാഷയില്‌ പറയട്ടെ, ജയ് റെക്കോഡപ്പാ. പട്ടത്തിലുകുട്ടപ്പന്‍ നമുക്കൊരപമാനമല്ലേ..'

'കര്‍ കിര്‍ കുര്‍..!'

ഷാപ്പുമൊതലാളി കാപ്പിലു 'കരകര' ഒച്ച കേട്ട് റേഡിയോ ഒന്നുകൊട്ടാന്‍ കൈയ്യോങ്ങിയതും ചെമ്മണിജിഷ്‌ണു വാര്ത്താവായന തുടര്‍ന്നു.

"ഇപ്പോള്‍ നിങ്ങള്‌ കേട്ടത് പട്ടത്തില്‌ കുട്ടപ്പന്‍ പല്ലുകടിച്ച് പ്രതിപക്ഷനേതാവായ മത്തായിച്ചനോട് പ്രതിഷേധിച്ചതാണ്‌. പ്രതി.നേതാവിന്റെ പ്രസംഗം തുടരാന്‍ അനുവദിക്കാതെ പട്ട.കുട്ടപ്പന്‍ മൈക്ക് പിടിച്ചുവാങ്ങി പഞ്ചാ.പ്രസിഡന്റ് കോരച്ചേട്ടനെ ഏല്പിച്ചു. കോരച്ചേട്ടന്റെ പ്രസംഗത്തിലേക്ക്.."

'മാന്യമഹാജനങ്ങളേ, കുണ്ടങ്കാട്ടുമുക്കിന്റെ അഭിമാനപ്രാത്രവും ഏവരുടേയും ഓമനക്കുണ്ടപുത്രനുമായ നമ്മുടെ പട്ടത്തില്‍ കുട്ടപ്പന്‍ കുണ്ടങ്കാട്ടുമുക്കില്‌ മുന്നെ എപ്പഴെങ്കിലും റെക്കോഡ് പൊട്ടിച്ചിട്ടുണ്ടോ. കാര്യം എന്തൊക്കെയാണേലും അവന്‍ വേലിചാടും, വെടിവെയ്ക്കും, മരം കേറും, മുങ്ങും. പലപ്പോഴും ഞങ്ങള്‍ ഒന്നിച്ചാണിതൊക്കെ ചെയ്ത് വാം അപ്പായിരുന്നത്. എന്റെ ശിഷ്യന്‍ ഇത്രേം വല്യ റെക്കോഡ് തകര്‍ത്തതില്‍ നാം അഭിമാനിക്കുകയല്ലേ വേണ്ടത് എന്ന് ഞാന്‍ ചോദിക്കട്ടെ. ഇനീം റെക്കോഡ് എന്നല്ലാ ടേപ്പ്രീക്കാഡ് വരെ ഞങ്ങള്‍ തകര്‍ത്തെന്നിരിക്കും. അതൊക്കെ ചോദിക്കാന്‍ ഇവിടെ ആരുണ്ടെന്നാണ്‌ എനിക്ക് ചോദിക്കാനുള്ളത്. വേണ്ടിവന്നാല്‍ എല്ലാ കുണ്ടന്മാരേയും റെക്കോഡ് തകര്‍ക്കാന്‍ പരിശീലിപ്പിക്കുന്ന ഒരു അക്കാഡമി ആരംഭിക്കും. പട്ടത്തില്‍ കുട്ടപ്പന്‍ അതിന്റെ ഭാരവാഹിയും ഞാന്‍ അതിന്റെ കാര്യദര്‍ശിയുമായിരിക്കും.'

കരഘോഷത്തിന്റെ സ്വരം റേഡിയോവിലൂടെ നിര്‍ഗ്ഗളിച്ചനേരം കള്ളുഷാപ്പ് മുറ്റത്ത് കൂടിനിന്നവരില്‍ നിന്നും ഒരു പാറക്കഷ്‌ണം പറന്നുവന്നു.ആ കല്ല് കൊണ്ട് റേഡിയോ മിണ്ടാട്ടം മുട്ടി നിലത്തുവീണു. ഷാപ്പുമൊതലാളി കാപ്പിലു ഞെട്ടിത്തിരിഞ്ഞു നോക്കുമ്പോള്‍ പ്രതി.നേതാവായ മത്തായിച്ചന്‍ പാഞ്ഞുപോണത് കണ്ടു.

'റെക്കോഡല്ലാ റേഡിയോ തകര്‍ത്തേ!'- മത്തായിച്ചന്‍ വിളിച്ചുകൂവി...

Saturday, 18 April 2009

സെക്യൂരിറ്റിക്കാരന്‍ വെള്ളമടിച്ചാല്‍ (കഥ)

കഥ ആരംഭിക്കുമ്പോള്‍ നാം കാണുന്നത് തിരക്കേറിയ ഒരു വീഥി. ഉച്ച കഴിഞ്ഞ് ഒരു മൂന്ന് മൂന്നര മണിയായിട്ടുണ്ടാവും. വാഹനങ്ങളും കാല്‍‌നട യാത്രക്കാരും ഇടതടവില്ലാതെ പോകുന്നുണ്ട്. ഒരു പ്രൈവറ്റ് ഫിനാന്‍സ് കമ്പനിയുടെ മുന്നില്‍ നാഷണല്‍ പെര്‍‌മിറ്റുള്ള ഒരു ട്രക്ക് കിതച്ചു വന്നുനിന്നു. ഡ്രൈവര്‍ ഏറെ ശ്രമിച്ചുകൊണ്ടിരുന്നു. സ്റ്റാര്‍ട്ടാവുന്നില്ല. പഠിച്ച പണി പതിനെട്ടും ശ്രമിച്ചെങ്കിലും ട്രക്ക് ചത്തുകിടപ്പു തന്നെ. എവിടേയോ ലോഡിറക്കി തിരിച്ചുപോകുന്ന പോക്കാണെന്ന് തോന്നുന്നു.

വെറ്റിലപ്പള്ളി ഫിനാന്‍സ് കമ്പനിയുടെ സെക്യൂരിറ്റിക്കാരന്‍ പൗലോസ് അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വണ്ടി മാറ്റിയിടാനും പറയാന്‍ പറ്റില്ല. പൗലോസ് അമര്‍ഷം കടിച്ചമര്‍ത്തി മീശ ഒന്നൂടെ പിരിച്ചുവെച്ച് തന്റെ കസേരയില്‍ ഇരുന്നു കണ്ണെടുക്കാതെ ട്രക്ക് ഡ്രൈവറേയും കൂടെയുള്ള രണ്ടാളുകളേയും ശ്രദ്ധിച്ചു. ഡ്രൈവര്‍ ഒരു സര്‍ദാര്‍ജിയാണ്‌. കൂട്ടാളികള്‍ തമിഴരാണെന്ന് തോന്നുന്നു. വണ്ടി റോഡിനരികില്‍ ആയതു നന്നായി. മറ്റ് വാഹനങ്ങള്‍ തടസ്സമില്ലാതെ പോകുന്നുണ്ട്.

ട്രക്കിലുണ്ടായിരുന്നവര്‍ റോഡിലിറങ്ങി. വാഹനത്തെ പരിശോധിച്ച് ചുറ്റും നടന്നു, അടിയില്‍ നോക്കി, ടയറുകള്‍ കാലുകൊണ്ട് തട്ടി, കൈകൊണ്ടടിച്ച് അങ്ങനെ എന്തുചെയ്യുമെന്നറിയാതെ.. സര്‍ദാര്‍ജിഡ്രൈവര്‍ മൊബൈലെടുത്ത് ആരോടോ സംസാരിക്കുന്നു. കൂടെയുള്ളവര്‍ പൗലോസിനെ നോക്കി ചിരിച്ചു. ബ്രേക്ക് ഡൗണ്‍ എന്നറിയിച്ചു. പൗലോസ് ഒന്നും മിണ്ടിയില്ല. ഇവമ്മാര്‍ക്കൊക്കെ ബ്രേക്ക് ഡൗണ്‍ ആകാന്‍ വെറ്റിലപ്പള്ളി ഫിനാന്‍സിന്റെ മുന്‍‌വശമേ കണ്ടുള്ളൂ എന്ന് പിറുപിറുത്ത് തന്റെ കസേരയില്‍ തന്നെ ഇരുന്ന് വായിച്ചുകൊണ്ടിരുന്ന പത്രം മടക്കിപ്പിടിച്ചു.

കൂടെയുള്ളവരില്‍ ഒരാള്‍ മൊബൈല്‍‌ഫോണില്‍ ശുദ്ധമലയാളത്തില്‍ സംസാരിക്കുന്നത് കേട്ടാണ്‌ പൗലോസ് പിന്നേയും അവരെ ശ്രദ്ധിച്ചത്. അയാള്‍ ഏതോ വര്‍ക്ക്‌ഷോപ്പിലാണെന്ന് തോന്നുന്നു വിളിക്കുന്നത്. ഉടന്‍ ടൂള്‍സുമായി ആളെവിടാന്‍ പറയുന്നത് കേട്ടു. നാളെ രാവിലെ മംഗലാപുരത്ത് എത്തേണ്ടതാണെന്നും കേട്ടു. മറ്റവന്‍ അപ്പോഴേക്കും ട്രക്കിലെ ടൂള്‍സൊക്കെ എടുത്ത് നിരത്തി ട്രക്കിനടിയില്‍ കിടന്ന് അവിടേം ഇവിടേം തട്ടിയും മേടിയും പാഴ്‌ശ്രമം നടത്തുന്നുണ്ട്.

ഫോണ്‍ സംസാരം കഴിഞ്ഞ് അയാള്‍ സൈക്കിളില്‍ നിന്നും വീണവന്റെ ചിരിയോടെ പൗലോസ് ഇരിക്കുന്ന ഭാഗത്തേക്ക് ചെന്നു. പൗലോസ് ഗൗരവം വിടാതെ മിലിട്ടറിപ്രകൃതമോടെ ഇരുന്നു. ഫിനാന്‍സിലേക്ക് വരുന്നവരും പോകുന്നവരും മുന്നിലുള്ള ട്രക്ക് ശ്രദ്ധിക്കാതെ അവരുടെ പാട്ടിനുപോയി. മാനേജര്‍ ഒരുവേള ഓഫീസില്‍ നിന്നും പുറത്ത് വന്ന് പൗലോസിനോടും ട്രക്കുകാരനോടും ഗൗരവം വിടാതെ കാര്യമറിയാന്‍ ചോദിക്കുന്നുണ്ടായിരുന്നു. സംഭവം അറിഞ്ഞപ്പോള്‍ എത്രയും വേഗം നേരെയാക്കി ട്രക്ക് കമ്പനിയുടെ മുന്‍പില്‍ നിന്നെടുത്ത് കൊണ്ടുപോകുവാന്‍ പറഞ്ഞ് തന്റെ ഓഫീസിലേക്ക് പോയിമറഞ്ഞു.

നേരം പോയിക്കൊണ്ടിരുന്നു. വീഥിയിലെ ദൃശ്യങ്ങള്‍ക്ക് മാറ്റമില്ല. ട്രക്ക് നിശ്ചലമായി കിടപ്പുതന്നെ. ഇടയ്ക്കെപ്പോഴോ വഴിയേപോയ ട്രാഫിക് പോലീസ് വാഹനം സൈഡില്‍ നിറുത്തി, ഓഫീസര്‍ ഇറങ്ങിവന്ന് ട്രക്കുകാരോട് കാര്യം ആരാഞ്ഞ് അവരുടെ മറുപടിയില്‍ തൃപ്തനായിട്ട് നമ്പര്‍ കുറിച്ചെടുത്ത് പോയി.

ഏതോ ഗാരേജിലെയാണെന്ന് തോന്നുന്നു, ഒരു മാരുതിവാനില്‍ കരി‌ഓയിലും ഗ്രീസ്സുമൊക്കെ പറ്റിപ്പിടിച്ച യൂണിഫോം ധരിച്ച രണ്ടാള്‍ക്കാര്‍ ടൂള്‍ബോക്സുമായെത്തി. അവര്‍ പണിയാരംഭിച്ചു. പൗലോസ് അക്ഷമനായി എല്ലാം നോക്കിക്കൊണ്ട് ഇരുന്നു. അയാളുടെ കൈയ്യിലെ ദിനപ്പത്രം വാങ്ങിവായിച്ചുകൊണ്ട് ട്രക്കിലെ മലയാളിയുവാവ് അരികില്‍ നിന്നുകൊണ്ട് മറിച്ചുനോക്കുന്നുണ്ടായിരുന്നു. സൂപ്പര്‍‌വൈസറാണെന്ന് തോന്നുന്നു. പൗലോസ് അയാളോട് പരിചയപ്പെടാനുള്ള മുന്നൊരുക്കം പോലെ കുശലം ചോദിക്കാന്‍ ആരംഭിച്ചു.

വൈകുന്നേരമായി. കമ്പനി പൂട്ടി സ്റ്റാഫും മാനേജറും പോകുവാന്‍ തുടങ്ങി. മാനേജര്‍ പൗലോസിനെ മാറ്റി നിറുത്തി ചില നിര്‍ദേശങ്ങള്‍ കൊടുക്കുന്നത് ട്രക്കുകാരന്‍ മലയാളി ശ്രദ്ധിക്കാത്ത പോലെ ദിനപ്പത്രം മറിച്ചുകൊണ്ട് മാറിനിന്നു. മാനേജര്‍ റോഡിലിറങ്ങി അല്‍‌പം മാറി നിറുത്തിയിട്ടിരുന്ന തന്റെ കാറ് സ്റ്റാര്‍ട്ടാക്കി ഓടിച്ചുപോയി.

പൗലോസ് ഒരരികില്‍ വെച്ചിരുന്ന തന്റെ ബാഗ് തുറന്ന് ഭക്ഷണപ്പൊതിയെടുത്ത്, കുപ്പിയില്‍ കരുതിയ വെള്ളവും കുടിച്ച്, കഴിയ്ക്കാന്‍ തുടങ്ങി. ഇപ്പോള്‍ ട്രക്കിനരികില്‍ ഒരു പറ്റം ഗാരേജുകാര്‍ തട്ടലും മുട്ടലും തുടങ്ങിക്കഴിഞ്ഞിട്ട് അല്‍‌പനേരം കഴിഞ്ഞിരിക്കുന്നു. സര്‍ദാര്‍ജി ഡ്രൈവര്‍ ഇടതടവില്ലാതെ സെല്‍ഫോണില്‍ ക്ഷമാപണമോ കയര്‍ക്കലോ എത്തുമെന്ന ഉറപ്പോ ഒക്കെ വിളിച്ചുപറയുന്നുണ്ട്. ഹിന്ദി അത്ര വശമില്ലാത്ത പൗലോസ് ഏകദേശം ഊഹിച്ചെടുക്കാന്‍ ശ്രമിച്ചു ഭക്ഷണം അകത്താക്കി ഇരുന്നു. ഇരുള്‍ മൂടിവരുന്നുണ്ട്. താന്‍ ഇനി കര്‍മനിരതന്‍ ആകേണ്ടുന്ന സമയം.

വീണ്ടും ഒരു ട്രാഫിക്ക് വണ്ടി അരികില്‍ നിറുത്തി. പോലീസ് ഇറങ്ങിവന്ന് ട്രക്ക് നിറുത്തിയിട്ടതില്‍ നിയമലംഘനമൊന്നും കാണാഞ്ഞ് വേഗം ശരിയാക്കി പൊയ്ക്കൊള്ളാന്‍ മാത്രം അറിയിച്ച് പോയിമറഞ്ഞു. ട്രക്കിന്റെ ചില പാര്‍ട്ട്സുകള്‍ ഇളക്കിയെടുത്ത് പരിശോധിച്ചും മേടിയും അതിനടിയില്‍ കിടന്ന് നന്നാക്കുന്നതില്‍ വ്യാപൃതരായ വര്‍ക്ക്‌ഷോപ്പിലെ ജോലിക്കാര്‍.. അവര്‍ വന്ന മാരുതിവാന്‍ ഒരുത്തന്‍ പലപ്പോഴായി ഓടിച്ചുപോയി അവര്‍ക്കാവശ്യമായ ടൂള്‍സുമായി വരുന്നു പിന്നേയും പോകുന്നു അങ്ങനെ, എത്രയും വേഗം ട്രക്കിന്‌ ജീവന്‍ വെച്ചുകാണുവാന്‍ തീവ്രശ്രമം നടത്തുന്നുണ്ട്. സെക്യൂരിറ്റിക്കാരന്‍ പൗലോസും അതുതന്നെ ആഗ്രഹിച്ചു.

ഏതാനും മണിക്കൂറുകള്‍ നേരത്തെ പരിചയം വെച്ച് സംസാരപ്രിയനായ പൗലോസ് ട്രക്കുകാരുമായി താദാത്മ്യം പ്രാപിച്ചിരുന്നു. മലയാളിയായ ട്രക്കുകാരനുമായി സംസാരം തുടങ്ങിയിരുന്നു. സമകാലിക വിഷയങ്ങളും രാഷ്‌ട്രീയകാഴ്ചപ്പാടും സിനിമാവിഷയങ്ങളും എന്നുവേണ്ട സംസാരത്തിന്‌ അതിരുകളില്ലാതെ പൗലോസും അയാളും അങ്ങനെ സമയം കൊന്നു. അതിനിടയില്‍ അയാള്‍ തന്റെ കൂട്ടാളികള്‍ക്ക് നിര്‍ദേശങ്ങള്‍ കൊടുക്കുകയും ധൃതികൂട്ടുകയും ചെയ്തിരുന്നു. ഇടയ്ക്കിടെ അക്ഷമനാകുന്നതും കാണാമായിരുന്നു.

നേരം ഇരുട്ടിക്കഴിഞ്ഞു. വീഥിയിലെ തിരക്ക് കുറഞ്ഞു. കാല്‍നടയാത്രക്കാര്‍ വിരളമായി. വെറ്റിലപ്പള്ളി ഫിനാന്‍സിനു മുന്നിലെ എല്ലാ ലൈറ്റുകളും പ്രകാശിച്ച് കിടപ്പുണ്ട്. സായാഹ്നനേരത്ത് വന്ന് ചത്തുകിടക്കുന്ന ട്രക്കും അതിന്‌ ജീവന്‍ കൊടുക്കുവാന്‍ തീവ്രപ്രയക്നം കൊടുക്കുന്ന നാല്‍‌വര്‍ സംഘവും സര്‍ദാര്‍ജി ഡ്രൈവറും മലയാളിയും സഹായിയും പിന്നെ എല്ലാം നോക്കി സിഗരറ്റും പുകച്ച് ഇരിക്കുന്ന സെക്യൂരിറ്റിക്കാരന്‍ പൗലോസും.

മലയാളി ഇപ്പോള്‍ തിണ്ണയിലാണ്‌ ഇരിക്കുന്നത്. പൗലോസ് പറയുന്നത് കേട്ടാണ്‌ ഇരിപ്പ്. ഏറെനാള്‍ക്ക് ശേഷം തന്റെ മിലിട്ടറിക്കഥയും, മറ്റ് രസങ്ങളും ക്ഷമയോടെ കേള്‍ക്കുവാന്‍ ഒരുത്തനെ കിട്ടിയ സന്തോഷത്തിലാണ്‌ പൗലോസ്. അയാളുടെ സിഗരറ്റ് പാക്കറ്റിലെ സിഗരറ്റ് എടുത്ത് കത്തിച്ച് പുകവിട്ടാണ്‌ ട്രക്കുകാരന്‍ കഥ കേള്‍ക്കുന്നത്. പ്രോല്‍സാഹിപ്പിക്കുന്ന ചില അഭിപ്രായങ്ങള്‍ ഇടയ്ക്കിടെ അന്ധാളിപ്പും നല്‍കി പൗലോസിനെ വാതോരാതെ സംസാരിപ്പിക്കുന്നതില്‍ അയാള്‍ക്ക് ഉല്‍സാഹമുള്ളത് പോലെ..

പതുക്കെപ്പതുക്കെ, ട്രക്കില്‍ ഗാരേജുകാര്‍ തട്ടിമുട്ടുന്നതും റിപ്പയറിംഗും പൗലോസിന്‌ ശ്രദ്ധിക്കാന്‍ നേരമില്ലാതായി. തന്റെ ഒരു മിനിറ്റ് വര്‍ത്തമാനം പോലും കേള്‍ക്കാന്‍ കൂട്ടാക്കാത്ത സുഹൃത്തുക്കളെ പഴിച്ചുകൊണ്ട് പൗലോസ് തിണ്ണയില്‍ ഇരിക്കുന്ന ട്രക്കുകാരന്‍ മലയാളിയുടെ സമീപം ഇരുന്ന് തന്റെ വീരകഥകള്‍ തുടര്‍ന്നു. അതില്‍ മസാലച്ചേരുവയും ഉണ്ടായിരുന്നു.

'അണ്ണാ അടിക്കുവോ?' - അയാള്‍ പൗലോസിനോട് കണ്ണിറുക്കി ചോദിച്ചു.

പൗലോസ് സമ്മതം മൂളിക്കൊണ്ട് കൊച്ചുകുട്ടിയെ പോലെ കള്ളച്ചിരിയായി. അയാള്‍ എഴുന്നേറ്റ് ചെന്ന് ട്രക്കിലെ കാബിനില്‍ എവിടേയോ വെച്ചിരുന്ന കടലാസില്‍ പൊതിഞ്ഞ കുപ്പിയുമായെത്തി.

'നമുക്ക് അല്‍‌പം മാറി ആ ഇരുട്ടത്തിരുന്നടിക്കാം. തൊട്ടുക്കൂട്ടാനും മിക്സ് ചെയ്യാനും എന്തേലും..?' - പൗലോസ് അയാളോട് ചോദിച്ചു.

അയാള്‍ ട്രക്ക് ശെരിയാക്കുന്നവരിലെ ഒരു പയ്യനെ വളിച്ചുവരുത്തി പഴ്‌സില്‍ നിന്നും കാശെടുത്ത് കൊടുത്ത് സോഡയും മിക്‌ചറും കൊണ്ടുവരാമോന്ന് ചോദിച്ച്, അവനെ വിട്ടു. ഒന്നൂടെ ഉന്മേഷമോടെ പൗലോസ് കഥയുടെ കെട്ടഴിച്ച് ഇരുന്നു.

ഇന്നേരം, ട്രക്കിനടിയില്‍ തട്ടിമേടുന്നതിന്റെ ശബ്‌ദം ഉയര്‍ന്നുകഴിഞ്ഞിരുന്നു. ശരിക്കും നല്ല ബിസിയായ ഒരു ഗാരേജ് വെറ്റിലപ്പള്ളി ഫിനാന്‍സിന്റെ മുന്‍പില്‍ തുടങ്ങിയപോലെ ശബ്‌ദമുഖരിതമായി മാറി. വെല്‍ഡിംഗ് മെഷീനുമൊക്കെ ആയിട്ടാണ്‌ ഇപ്പോള്‍ അവര്‍ റിപ്പയറിംഗ്. അതിന്റെ നീലവെളിച്ചവും ശൂ എന്ന സ്വരവും ട്രക്കിനടിയില്‍ തുടര്‍ന്നു. സമീപം താമസിക്കുന്ന ഏതാനും വിട്ടുകാര്‍ വെളിയില്‍ വന്ന് നോക്കി 'ഉച്ചനേരത്ത് തുടങ്ങിയതാണല്ലോ' എന്നൊക്കെ പറഞ്ഞ് അമര്‍ഷമോടെ തിരിച്ചുപോയി. അവരോട് ക്ഷമാപണം നടത്തി തണുപ്പിച്ച് മലയാളിസുഹൃത്ത് വന്ന് പൗലോസിന്റെ ഇതിഹാസകഥ കേട്ടിരുന്നു.

പയ്യന്‍ സോഡയും ഡിസ്‌പോസിബ്‌ള്‍ ഗ്ലാസ്സും മസാലക്കടലയും കവറില്‍ കൊണ്ടുവന്ന് ഇളിഭ്യച്ചിരിയോടെ ചുറ്റിപ്പറ്റി നിന്നു. അവന്‌ ബാക്കിയുള്ളതില്‍ നിന്ന് പത്തുരൂപാ നോട്ട് കൊടുത്ത് അയാള്‍ പൗലോസിനെ കൂട്ടി ഇരുളിലേക്ക് മാറി മദ്യസേവ തുടങ്ങി.

അല്പം കഴിഞ്ഞ് സര്‍ദാര്‍ജി ഡ്രൈവറും കമ്പനികൂടി. അവരുടെ സംസാരം ട്രക്ക് റിപ്പേറിംഗിന്റെ ശബ്‌ദകോലാഹലത്തില്‍ ഇടയ്ക്കിടെ മുങ്ങിപ്പോകുന്നുണ്ട്. കുപ്പിയുടെ നിയന്ത്രണം പൗലോസ് ഏറ്റെടുത്തിരുന്നു. സര്‍ദാര്‍ജിയോട് സുഹൃത്ത് കണ്ണിറുക്കി അവര്‍ നിയന്ത്രിച്ചാണ്‌ മദ്യം കഴിച്ചത്. കുപ്പിയിലെ ഏറിയപങ്കും കഴിച്ച പൗലോസിന്റെ നാക്ക് കുഴഞ്ഞ് സംസാരം തെറിപറച്ചിലൊക്കെ മിശ്രിതമായി തുടങ്ങിയിരുന്നു. മറ്റുള്ളവര്‍ അതും കേട്ട് രസിച്ചു. സര്‍ദാര്‍ജി സുഹൃത്തിനോട് ആംഗ്യത്തില്‍ 'തുടങ്ങട്ടേ' എന്ന അര്‍ത്ഥത്തില്‍ എന്തോ ചോദിച്ചു. സമ്മതം എന്നര്‍ത്ഥത്തില്‍ അയാള്‍ മറുപടി കൊടുത്തു.

'ഡേയ്, സര്‍ജാര്‍ജീ നീ ഇപ്പോ മലയാളം പറഞ്ഞില്ലേ? ഇല്ലേന്ന്?' - പൗലോസ് ചോദിച്ചുകൊണ്ട് ഒരു ഗ്ലാസ്സില്‍ മദ്യം ഒഴിച്ച് പച്ചയ്ക്ക് അകത്താക്കി.

അവശനായിപ്പോയ പൗലോസ് ഇരുളില്‍ ചുമരും ചാരി ആരെയൊക്കെയോ തെറിവിളിച്ച് പാതിമയക്കം പോലെ ഇരുന്നു. സര്‍ദാര്‍ജിയും സുഹൃത്തും അയാളെ അവിടെയിട്ട് ട്രക്കിനരികിലെത്തിയിരുന്നു. വര്‍ക്ക് ഷോപ്പിലെ ജോലിക്കാര്‍ ട്രക്കിന്റെ ചില ഭാഗങ്ങള്‍ വെറ്റിലപ്പള്ളി ഫിനാന്‍സിന്റെ അടഞ്ഞുകിടക്കുന്ന ഷട്ടറിന്‌ സമീപം വെച്ച് വെല്‍‌ഡിംഗ് നടത്തുന്നുണ്ടായിരുന്നു. ട്രക്കിനടിയില്‍ ചിലര്‍ കിടന്ന് ശബ്‌ദമുഖരിതമാക്കി എന്തോക്കെയോ മേടുന്നു.

പൗലോസ് മയങ്ങിയെന്ന് തോന്നുന്നു. അയാള്‍ ഇരിക്കുന്ന ഇരുളില്‍ നിന്നും കൂര്‍ക്കം വലി തുടങ്ങി. ട്രക്കിനരികില്‍ രണ്ടുപേര്‍ പരിസരം വീക്ഷിച്ച് നില്പുണ്ട്. നിമിഷങ്ങള്‍ക്കുള്ളീല്‍ വെല്‍‌ഡിംഗ് കട്ടറുകളും, ലേസര്‍ ബ്ലേഡുകളും ഈ ശബ്‌ദമുഖരിതമായ നേരത്ത് വെറ്റിലപ്പള്ളിയുടെ ഷട്ടറുകളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഒരാള്‍ക്ക് കടന്നുപോകുവാനുള്ള വിധം അവര്‍ ഒരു ഭാഗം അറുത്തുമാറ്റി. കാവലായിട്ട് സര്‍ദാര്‍ജിയും മലയാളിയും. റോഡിലൂടെ ഏതാനും വാഹനങ്ങള്‍ അതിവേഗം പോയി. റോഡില്‍ നിന്ന് നോക്കിയാല്‍ കേടുവന്ന ട്രക്കും റിപ്പയര്‍ നടത്തുന്ന ഏതാനും വര്‍ക്ക്‌ഷോപ്പുകാരും അവരുടെ ഡ്യൂട്ടിയില്‍.. അതിന്റെ മറവില്‍ നടക്കാന്‍ പോകുന്നത്..?

സര്‍ദാര്‍ജി പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഗ്ലൗസ്സ് ധരിച്ച് കൂട്ടാളിയൊരുത്തന്‍ കൊടുത്ത ശക്തിയേറിയ ലേസര്‍ ബ്ലേഡുമായി നീങ്ങി, അറുത്തുമാറ്റിയ ഷട്ടറ് വിടവിലൂടെ അകത്തേക്ക്.. അപ്പോഴും ട്രക്കിന്റെ റിപ്പയറിംഗ് ഉച്ചത്തില്‍ നടക്കുന്നുണ്ട്. ഷട്ടറിനടുത്തുള്ള വെല്‍ഡിംഗ് അല്പം മാറ്റി ട്രക്കിനരികിലേക്ക് ആക്കി തുടര്‍ന്നു. നിമിഷങ്ങള്‍ക്കൊടുവില്‍ സര്‍ദാര്‍ജി വെളിയിലേക്ക് ഭാരമുള്ള ഒരു ഭാണ്ഡക്കെട്ടുമായി വന്നു. അത് ട്രക്കിലേക്ക് വേഗം കൊണ്ടുപോയി വെയ്ക്കുവാന്‍ കൂട്ടാളികള്‍ സഹായിച്ചു. മലയാളിക്കൂട്ടാളി കൂടെയുള്ളവരോട് ആംഗ്യം കാണിച്ച് ട്രക്കില്‍ കയറിയിരുന്നതും ബട്ടണ്‍ പ്രസ്സ് ചെയ്താലെന്ന പോലെ മണിക്കൂറുകളോളം തുടര്‍ന്നുവന്നിരുന്ന റിപ്പയറിംഗ് നിന്നു, ശബ്‌ദകോലാഹലം നിലച്ചു. അന്നേരം അര്‍ദ്ധരാത്രി കഴിഞ്ഞിരുന്നു.

അവര്‍ അതുവരെ നന്നാക്കിയിരുന്ന ട്രക്കിന്റെ ബോഡീപാര്‍ട്ട്സും ഊരിയെടുത്ത ഭാഗങ്ങളും വെറ്റിലപ്പള്ളി ഫിനാന്‍സിന്റെ മുന്‍‌ഭാഗത്തും റോഡിനരികിലും കിടന്നയിടത്തു തന്നെ കിടന്നു. ട്രക്കിനടിയില്‍ മേടിയിരുന്ന മെക്കാനിക്കുകള്‍ എഴുന്നേറ്റ് അതിവേഗം മാരുതിവാനില്‍ കയറി സ്റ്റാര്‍ട്ടാക്കി ഓടിച്ച് ട്രക്കിനു മുന്നില്‍ വഴികാട്ടി പോലെ പാഞ്ഞു. അല്‍ഭുതം പോലെ, കേടുവന്ന് കിടപ്പായിരുന്ന ട്രക്ക് ഒരു പ്രോബ്ലവും ഇല്ലാത്ത പുതുപുത്തന്‍ വാഹനം പോലെ മുരണ്ടു.

പിന്നെ ഒരുനിമിഷം പോലും കാത്തുനില്‍ക്കാതെ ട്രക്ക് ശരം വിട്ടപോലെ കുതിച്ചുപാഞ്ഞു. മണിക്കൂറുകളോളം കിടന്നിരുന്ന അവിടം ഇപ്പോള്‍ ഏതാനും ബോഡിപാര്‍ട്ട്സും, വ്യാജനിര്‍മ്മിത വാഹന യന്ത്രഭാഗങ്ങളും ഓയിലും മറ്റും പരന്നൊഴുകി വൃത്തിഹീനമായി കിടന്നു.

അതുവരേക്കും അവര്‍ തട്ടിമേടിയിരുന്നതും റിപ്പയര്‍ നടത്തിയതും ട്രക്കിന്റെ യഥാര്‍ത്ഥഭാഗങ്ങള്‍ അല്ലായിരുന്നുവെന്നും ഊരിയെടുത്തവയെല്ലാം വ്യാജവും ശരിക്കുമുള്ള യന്ത്രഭാഗങ്ങളില്‍ അധികമായി ഘടിപ്പിച്ചു വെച്ചിരുന്ന ഒറിജിനലിനെ വെല്ലുന്ന അനുകരണങ്ങളും ആയിരുന്നുവെന്ന് പിന്നീട് പോലീസ്സിന്റെ അന്വോഷണത്തില്‍ അനായാസേന മനസ്സിലായി. യഥാര്‍ഥ കുറ്റവാളികളെ ഇതുവരെ പിടിക്കാന്‍ സാധിച്ചില്ലെങ്കിലും എന്നെങ്കിലും വലയില്‍ ആവാതിരിക്കില്ല എന്നുതന്നെ കേരളപോലീസ് വിശ്വസിക്കുന്നു.

കേസിനു തുമ്പുണ്ടാക്കാന്‍ വേണ്ടിയാണല്ലോ പോലീസ് അവിടേന്ന് പെറുക്കിക്കൂട്ടിയ തൊണ്ടിസാധനങ്ങള്‍ക്ക് ഒപ്പം സെക്യൂരിറ്റിക്കാരന്‍ പൗലോസിനേയും ലോക്കപ്പിലും കോടതിയിലും ഷട്ടില്‍ പോലെ കൊണ്ടുനടക്കുന്നതും..!

Monday, 13 April 2009

ഒരു കന്യാകുമാരിയാത്ര, നഷ്‌ടവസന്തത്തിന്‍ സ്വപ്നയാത്ര...

കൊന്നപ്പൂവുകള്‍ എങ്ങും പൂത്തുനില്‍ക്കുന്ന ഒരു വിഷുദിനത്തില്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും എന്റെ ജീവിതസഖിയായിരുന്ന സഹയാത്രികയും. ഇത്‌ ഞങ്ങളുടെ 'ഹണിമൂണ്‍' യാത്രയാണ്‌. അവള്‍ തിരഞ്ഞെടുത്ത സ്ഥലം കന്യാകുമാരിയായിരുന്നു. ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്‌ ഊട്ടിയോ കൊടൈക്കനാലോ എന്നത്‌ എന്റെ സഖിയുടെ ഇഷ്‌ടത്തിന്‌ മുന്നില്‍ ഉപേക്ഷിക്കേണ്ടിവന്നു.

ഒരു സുഹൃത്ത്‌ വഴി തരപ്പെടുത്തിയ 'സാന്‍ട്രൊ' കാറില്‍ രാവിലെ ജീവിതസഖിയുടെ തിരുവനന്തപുരത്തുള്ള ഗൃഹത്തില്‍ നിന്നും പുറപ്പെട്ടു. നഗരപരിധി വിട്ട്‌ കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ എന്നും കേള്‍ക്കുവാനിഷ്‌ടപ്പെടുന്ന ചില തമിഴ്‌ഗാനങ്ങള്‍ സ്റ്റീരിയോയില്‍നിന്നും ഒഴുകിവന്നു.

"ദേവതയെ കണ്ടേന്‍.. കാതലില്‍ വിഴുന്തേന്‍..എന്നുയിരുടന്‍ കലൈന്ത്‌വിട്ടാന്‍..", "ഉയിരിനുയിരേ.. നദിയിന്‍ മടിയില്‍ കാത്ത്‌ കിടക്കിന്‍ട്രേന്‍.." എന്നീ പാട്ടുകളെന്നെയിന്നും വിരഹാര്‍ദ്രവും ഒരു ഉല്ലാസയാത്രയുടെ സുഖമുള്ള ഓര്‍മ്മകളിലേക്ക്‌ വീഴ്‌ത്തുകയും ചെയ്യാറുണ്ട്‌... ആ ..എല്ലാം വെറും മായക്കാഴ്‌ചകളായിരുന്നോ? ഒരു സ്വപ്നാടകനായിരുന്നോ ഞാനന്ന്? എനിക്ക്‌ ചിലപ്പോള്‍ തോന്നാറുണ്ട്‌. പിന്നിലെ സീറ്റില്‍ ഞങ്ങള്‍ പരസ്പരം ഇമവെട്ടാതെ കുറേനേരം ഇരുന്നു. ആ പാട്ടിലെ നായികാനായകന്മാരായി സ്വയം സങ്കല്‍പിച്ചുകൊണ്ട്‌ അവളും ഞാനും മന്ദഹസിച്ചു, ചിലപ്പോഴൊക്കെ. കാറ്റില്‍ പാറിയ അവളുടെ ലോലമായ മുടിയിഴകള്‍ എന്നെ തഴുകികൊണ്ടിരുന്നു. കൂടെ കൊണ്ടുവന്ന ആപ്പിളും മുന്തിരിയുമെല്ലാം ഞങ്ങള്‍ കൊറേശ്ശെ ആസ്വദിച്ച്‌ കഴിക്കുവാന്‍ തുടങ്ങിയിരുന്നു. കൊതി വരാതിരിക്കുവാനാണോ എന്നെനിക്കറിയില്ല, അല്‍പം ഡ്രൈവര്‍ക്കും കൊടുത്തെങ്കിലും അയാളത്‌ നിരസിച്ചുകൊണ്ട്‌ വണ്ടിയോടിക്കുന്നതില്‍ മുഴുകി.

കാര്‍ ഏറെ ദൂരം താണ്ടിയതിനുശേഷം പത്മനാഭപുരത്തെത്തി. അവിടെ സര്‍വ്വപ്രതാപത്തിലും നിലകൊള്ളുന്ന മാര്‍ത്താണ്‍ഠരാജാവിന്റെ പ്രൗഡിയുള്ള കൊട്ടാരം സന്ദര്‍ശിച്ചു. പണ്ട്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇവിടെ ഉല്ലാസയാത്ര വന്നിട്ടുണ്ടായിരുന്നത്‌ ഞാനോര്‍ത്തുപോയി. അന്നെന്റെ പക്കലുണ്ടായിരുന്ന പണം നഷ്‌ടപ്പെട്ടതും മറ്റും സഖിയോട്‌ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.

പാസ്സെടുത്ത്‌ അകത്ത്‌ പ്രവേശിച്ചപ്പോള്‍ അധികം സന്ദര്‍ശകരെയൊന്നും കണ്ടില്ല. അവളേറെ ആഹ്ലാദിച്ചത്‌ കണ്ട്‌ ചോദിച്ചപ്പോള്‍ പറഞ്ഞത്‌ "നമുക്ക്‌ നമ്മുടെ മാത്രം കൊട്ടാരം പോലെ അല്‍പസമയത്തേക്കെങ്കിലും കിട്ടുമല്ലോ, ചേട്ടന്റെ റാണിയായി ഞാനും എന്റെ രാജകുമാരനായി.." - പറഞ്ഞത്‌ മുഴുമിക്കാതെ സഖി മുഖം പൊത്തി കുറേ ചിരിച്ചു. ഞാനവളുടെ തോളില്‍ കൈയ്യിട്ട്‌ കൊട്ടാരത്തിന്റെ അകത്തളത്തേക്ക്‌ നടന്നു.

ഈ തമാശ അന്വര്‍ത്ഥമാക്കുന്നത്‌പോലെ തന്നെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഇരുള്‍ മൂടിക്കിടക്കുന്ന ഇടനാഴികളിലും പണ്ട്‌ രാജകുമാരിയും തോഴിമാരും ചിലവഴിച്ചിരുന്ന മുറികളും വരാന്തകളും എല്ലാം പൊതുവെ ആളൊഴിഞ്ഞ്‌ കിടന്നിരുന്നു, വല്ലപ്പോഴും മാര്‍ഗ്ഗം പറഞ്ഞുതരുവാന്‍ പ്രത്യക്ഷപ്പെടുന്ന 'ടൂറിസ്റ്റ്‌ ഗൈഡും' ഒന്നോ രണ്ടോ ചെറുസംഘങ്ങളും ഒഴിച്ച്‌.

ഇരുള്‍ മൂടിയ ഇടനാഴികളില്‍ പലതിലും ഞങ്ങള്‍ പലപ്പോഴും ഇണക്കുരുവികളായി മാറി. ചിലനേരങ്ങളില്‍ കുട്ടികളെപ്പോലെ ഒളിച്ചുകളിയും പഴയ സിനിമകളിലെ പ്രേംനസീര്‍-ഷീല ജോഡിയെപ്പോലെ പ്രണയരംഗങ്ങളും അന്ന് കൊട്ടാരത്തിനുള്ളില്‍ പുനരവതരിക്കപ്പെട്ടു. ഇതിനിടയ്ക്ക്‌ ഒരു വില്ലനെന്ന പോലെ കൊട്ടാരത്തിലെ കാര്യങ്ങള്‍ നോക്കുവാന്‍ സര്‍ക്കാര്‍ ശമ്പളംകൊടുത്ത്‌ നിര്‍ത്തിയിരിക്കുന്ന കാര്യസ്ഥന്‍ രംഗത്ത്‌ വന്നത്‌ അലോസരം തന്നെയായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇങ്ങനെ പൈങ്കിളികളായിരുന്നെങ്കിലും അവിടെ നൂറ്റാണ്ടുകളായി നശിക്കാതെയിരിക്കുന്ന അമൂല്യങ്ങളായ ചരിത്രസ്മാരകങ്ങളും ചിത്രപ്പണികളും ഓരോരൊ മുറികളുടെ ഘടനകളും നാണയശേഘരങ്ങളും മറ്റുമൊക്കെ വീക്ഷിച്ചിരുന്നൂട്ടോ. പ്രത്യേകിച്ചും അവള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കിയിരുന്നത്‌ കൊട്ടാരത്തിന്റെ കെട്ടുറപ്പും മുറികളുടെ തരംതിരിവും മറ്റുമായിരുന്നു. (സഖിയൊരു സിവില്‍ എഞ്ചിനിയറാണല്ലോ..) ഞാനൊരു കലാഹൃദയത്തിന്റെ ഉടമയായതുകൊണ്ട്‌ നേരത്തെ സൂചിപ്പിച്ച സംഗതികളാണ്‌ കണ്ണില്‍ പതിഞ്ഞത്‌.

മറഞ്ഞുതിരിഞ്ഞ്‌ കിടക്കുന്ന വഴികളിലൂടേയും ഒരുപാട്‌ രഹസ്യങ്ങളുറങ്ങിക്കിടക്കുന്ന കൊട്ടാരമുറികളും ഒക്കെ കടന്നിട്ടൊടുവില്‍ ക്ഷീണിച്ച്‌ സഖിയും ഞാനും കൊട്ടാരത്തിന്റെ വെളിയില്‍ വന്നു. നോക്കുമ്പോളതാ പായല്‍ പിടിച്ചു ഉപയോഗ്യമല്ലാത്ത ഒരു വലിയ കുളം! അതില്‍ നിറയെ പല വലിപ്പത്തിലും നിറത്തിലുമുള്ള മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു. അതെല്ലാം ആസ്വദിച്ചുകൊണ്ട്‌ അവളും ഞാനും കുളത്തിന്റെയരികിലുള്ള ഒരു മാവിന്‍ചുവട്ടില്‍ ഇരുന്നു, ഏറെ നേരം അവളുടെ കണ്ണുകളിലെ പരല്‍മീനുകളേയും നോക്കിയിരുന്നു. മാവിന്‍കൊമ്പിലെവിടേയോ ഇരിക്കുന്ന കുയിലിന്റെ വേണുഗാനം രംഗത്തിന്‌ മാറ്റ്‌ കൂട്ടി. ഞാനേറ്റുപാടുവാന്‍ തുടങ്ങിയവേളയില്‍ അവളുടെ മൃദുവായകൈ എന്റെ വായപൊത്തി.

ഒരു ജന്മം മുഴുവന്‍ സഖിയോടൊത്ത്‌ അവിടെ ചിലവഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ലക്ഷ്യം സ്വാമിവിവേകാനന്ദന്റെ ധ്യാനസ്ഥലമായ കന്യാകുമാരി ആയതിനാല്‍ ഞങ്ങള്‍ പത്മനാഭപുരം കൊട്ടാരത്തോടും അവിടെത്തെ ശാന്തമായ അന്തരീക്ഷത്തോടും പിന്നെ ചില സ്വകാര്യപ്രണയനിമിഷങ്ങളോടും വിടപറഞ്ഞു പുറപ്പെട്ടു. അടുത്ത ലക്ഷ്യം മൂന്ന് സമുദ്രങ്ങളൊത്തുചേര്‍ന്ന് സല്ലപിക്കുന്ന കന്യാകുമാരി. ഭക്ഷണം കഴിച്ചതിനുശേഷം യാത്ര തുടര്‍ന്നു.

എനിയ്ക്കെന്നും ഇഷ്‌ടമുള്ള ഗസലുകളൊഴുകി വരുമ്പോള്‍ സഖിയുറക്കമായിരുന്നു. കാര്‍ തമിഴ്‌നാടിന്റെ പാതയിലൂടെ ഓടിക്കൊണ്ടിരുന്നു. വാകുന്നേരമായപ്പോള്‍ കന്യാകുമാരിയിലെത്തി. അവിടെ ഏവരും കാണുവാനാഗ്രഹിക്കുന്ന അസ്തമയസൂര്യന്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കാതെ മറഞ്ഞുപോയിരുന്നു. ഒരു നല്ല ഹോട്ടല്‍മുറി തേടി അല്‍പം അലഞ്ഞതിനൊടുവില്‍ സാമാന്യം നല്ലതൊന്ന് കിട്ടി. ഒരു സ്റ്റാഫ്‌ ലഗേജുമെടുത്ത്‌ ഞങ്ങളുടെ മുന്നില്‍ നടന്നു. ഗോവണി കയറി അല്‍പം നീങ്ങിയപ്പോള്‍ മുറിയിലെത്തി. അണ്ണാച്ചി ലഗേജെല്ലാം വാതിലിനരികെ വെച്ച്‌ പോവുമ്പോള്‍ ജാള്യതയോടെ തിരിഞ്ഞുനിന്നു ചിരിച്ചോ? ഏയ്‌ തോന്നിയതാവും.

ഞങ്ങളുടെ മാത്രം സ്വര്‍ഗ്ഗലോകത്തേക്ക്‌ കടന്നപ്പോള്‍ നേരെമുന്നിലെ ജനാലയിലൂടെ ആകാശത്ത്‌ തേന്‍തൂകിനില്‍ക്കുന്ന ചന്ദ്രനും അങ്ങ്‌താഴെ വിവേകാനന്ദപാറയും തൊട്ടടുത്ത്‌ സ്ഥിതിചെയ്യുന്ന ശ്രീതിരുവള്ളുവരുടെ ഭീമാകാരപ്രതിമയുള്ള പാറയും വ്യക്തമായി കാണപ്പെട്ടു. ആകമാനം ദീപാങ്ങളാല്‍ അലങ്കരിച്ച ആ സ്മാരകസൗധങ്ങളും ചുറ്റുമുള്ള തിരയടങ്ങിയ സമുദ്രവും.. എല്ലാം തേന്‍നിലാവില്‍ കുളിച്ചുകിടക്കുന്ന സുഖമുള്ള ദൃശ്യം, എന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

കുറച്ച്‌ സമയം വിശ്രമിച്ച്‌ കുളിച്ചപ്പോള്‍ തിരിച്ചുകിട്ടിയ ഉന്മേഷത്തില്‍ സഖിയോടൊത്ത്‌ വെറുതെ പുറത്തിറങ്ങി അലസമായി നടന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്‌ ഏറെ ദൂരം പോയി. പാതവക്കില്‍ ഇരുവശത്തും തമിഴ്‌പെണ്ണുങ്ങള്‍ നിരന്നിരുന്ന് രാത്രിയിലും മുല്ലപ്പൂ വില്‍ക്കുന്നുണ്ടായിരുന്നു. കുറച്ച്‌ വാങ്ങി സഖിയ്ക്ക്‌ കൊടുത്തത്‌ അവള്‍ മുടിയില്‍ ചൂടി. പിന്നെ പലവിധം അലങ്കാരവസ്തുക്കള്‍ വില്‍ക്കുന്ന കടകളുമൊക്കെ സന്ദര്‍ശിച്ചു. വലുതും ചെറുതുമായ ശംഖുകളും ഭംഗിയുള്ള മാല, വള എന്നിത്യാദി സാധനങ്ങളും സഖി വാങ്ങിക്കൂട്ടി.

അപരിചിതമായ ആ തമിഴ്‌നഗരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും ചുറ്റുമുള്ള അന്യരായ ആളുകളേയും എല്ലാം വീക്ഷിച്ച്‌ നവദമ്പതികളായ ഞങ്ങള്‍ താമസസ്ഥലത്തേക്ക്‌ തിരിച്ചു. എല്ലാത്തിനും സാക്ഷിയായിട്ട്‌ അല്‍പമകലെ വിവേകാനനന്ദസ്വാമികളും ശ്രീതിരുവള്ളുവരും സമുദ്രത്തിനുമുകളില്‍ ഉയരത്തില്‍ നില്‍പുണ്ട്‌.

ഏറെ വൈകി ഉറങ്ങുവാന്‍ കിടന്നു. മങ്ങിയ വെളിച്ചം ജനാലപ്പാളികളിലൂടെ ഞങ്ങളെ തേടിയെത്തി. മുറിയാകെ സഖിയുടെ മുടിയില്‍ ചൂടിയ മുല്ലപ്പൂമണം പരന്നു. ഏല്ലാം ഒരുന്മാദത്തിന്റെ വക്കിലെത്തിച്ചെങ്കിലും വേഗം നിദ്രയുടെ കയത്തിലേക്ക്‌ വഴുതിപ്പോയിരുന്നു ഇരുവരും..

നേരം വെളുത്തപ്പോള്‍ ആരോ കതകില്‍ തട്ടുന്ന ശബ്ദം കേട്ട്‌ ഞാനുണര്‍ന്നു. സഖി സുഖനിദ്രയില്‍ തന്നെ. വീണ്ടും മുട്ടുന്നുവാരോ.. ഞാന്‍ വാതിലിനരികെ കാതോര്‍ത്ത്‌ നിന്നു ആരാണെന്ന് ചോദിച്ചപ്പോള്‍ തമിഴിലുള്ള മറുപടി വന്നപ്പോള്‍ മാത്രമാണ്‌ സമാധാനമായത്‌.

"സാര്‍, ഉങ്കള്‍ക്ക്‌ സൂര്യോദയം പാക്കണമാ.. ശീഘ്രം വാങ്കോ.. നേരമായാച്ച്‌.."

ആ പയ്യന്‍ അടുത്ത മുറിയുടെ കതകില്‍ പോയി മുട്ടുവാന്‍ തുടങ്ങിയിരുന്നു. ഒരു പക്ഷെ അതവന്റെ പ്രഭാതചര്യയായിരിക്കാം. ഞാനുടനെ സഖിയെ തട്ടിവിളിച്ചെഴുന്നേല്‍പിച്ചു. കന്യാകുമാരിയില്‍ വന്നിട്ട്‌ ഉദയമോ അസ്തമയമോ കാണാതെ പോയാല്‍ അതൊരു തീരാനഷ്ടം തന്നെയല്ലേ. അവള്‍ അലങ്കോലമായിക്കിടന്ന വസ്‌ത്രങ്ങളും കെട്ടഴിച്ച്‌ പരത്തിയിട്ടിരുന്ന മുടിയുമെല്ലാം ശരിയാക്കി എഴുന്നേറ്റു. പെട്ടെന്ന് പ്രഭാതകൃത്യങ്ങളെല്ലാം നടത്തി വസ്‌ത്രം മാറിയ ഞങ്ങള്‍ ഹോട്ടലിന്റെ മുകളിലേക്ക്‌ പോയി. അവിടെ ധാരാളമാളുകള്‍ കാത്തിരിപ്പുണ്ടായിരുന്നു, ഉദയസൂര്യനെ വരവേല്‍ക്കുവാന്‍ ഞങ്ങളും ഒരിടത്തില്‍ ഒതുങ്ങിനിന്നു. കാമറ തയ്യാറാക്കി കിഴക്കു ചക്രവാളത്തിലെ മാറിമറിഞ്ഞുകളിക്കുന്ന നിറക്കൂട്ടുകളില്‍ തന്നെ കണ്ണൂംനട്ട്‌ നില്‍ക്കുമ്പോള്‍ അതാ പ്രത്യക്ഷപ്പെടുന്നു - സ്വര്‍ണ്ണകിരണങ്ങളുടെ അരുണിമയോടെ ഒരു തേരിലേറി വരുന്ന യോദ്ധാവിനെപോലെ ദിനകരന്‍! സമുദ്രത്തിന്റെ വിരിമാറില്‍ ദൂരെയേതോ രാജ്യത്തില്‍നിന്നുള്ള കപ്പല്‍ നീങ്ങുന്നതും കാണാമായിരുന്നു. ഇങ്ങരികെ മുക്കുവന്മാരുടെ കട്ടമരമെന്നറിപ്പെടുന്ന ചെറുമരത്തോണികളും ധാരാളം കടലിലിറങ്ങുന്നതും ഉദയസൂര്യന്റെ വെളിച്ചത്തില്‍ നല്ലയൊരു ദൃശ്യവിരുന്നൊരുക്കി.

പിന്നീട്‌ സന്ദര്‍ശിച്ചത്‌ വിശ്വവിഖ്യാതമായ വിവേകാനന്ദപാറയാണ്‌. അഭൂതപൂര്‍വ്വമായ തിരക്കായിരുന്നുവന്ന്. നാനാദേശക്കാരായ ആളുകള്‍ നിരന്ന് ബോട്ടിനുവേണ്ടി കാത്തുനിന്നു. കൊള്ളാവുന്നതിലധികം ആളുകളെ കുത്തിനിറച്ച ഒരു വലിയ ബോട്ടില്‍ ഞാനും സഖിയും ബദ്ധപ്പെട്ട്‌ കയറിക്കൂടി. ബോട്ട്‌ ആടിയുലഞ്ഞ്‌ ഓളങ്ങളെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. ശരിക്കും ഭയപ്പാടുണ്ടാക്കുന്ന യാത്രയായി. ഉത്സവത്തിരക്കിലകപ്പെട്ടവരെ പോലെ ഞെരുങ്ങിനില്‍ക്കേണ്ടിവന്നു ഞങ്ങളിരുവര്‍ക്കും. ആയുസ്സിന്റെ ബലം കൊണ്ടോ അതോ ഭാഗ്യമാണോ എന്നറിയില്ല ചുരുങ്ങിയ സമയത്തിനുള്ളില്‍ ബോട്ട്‌ അവിടെയെത്തി.

ഭകതിസാന്ദ്രമായ അവിടെയെല്ലാം നടന്നുകണ്ടപ്പോള്‍ മനസ്സിനൊരുണര്‍വ്വ്‌ കിട്ടിയത്‌പോലെ. പ്രധാനസൗധത്തിലുള്ള സ്വാമി വിവേകാനന്ദന്റെ മാര്‍ബിള്‍പ്രതിമ നോക്കിയല്‍പനേരം നിന്നുപോയി. എന്തൊരു ആകാരവും മുഖകാന്തിയും! ചൈതന്യമേറിയ ആ വ്യക്തിയുടെ പ്രഭാക്ഷണം ശ്രവിച്ച സായിപ്പന്മാര്‍ ശിശുക്കളെപ്പോലെ ഇരുന്നുപോയില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ. പിന്നിട്‌ ഞങ്ങള്‍ എത്തിയത്‌ തികച്ചും നിശ്ശബ്‌ദമായ ധ്യാനസ്ഥലത്താണ്‌. സര്‍വ്വമതവിശ്വാസികളും മങ്ങിയ പ്രകാശം മാത്രമുള്ള ഒരു ഹാളിലെ മാര്‍ബിള്‍തറയില്‍ ചമ്രം പടിഞ്ഞിരുന്ന് അവരവരുടെ ദൈവങ്ങളെ സ്മരിച്ച്‌ നിശ്ചലരായി ഇരിക്കുന്നു. സഖിയുടെ കൈപിടിച്ച്‌ ഞാന്‍ അങ്ങോട്ട്‌ ചെന്നു. ഇരുളില്‍ ഹിന്ദുക്കളുടെ അടയാളമായ 'ഓം' എന്നത്‌ മാത്രം സ്വര്‍ണ്ണലിപിയില്‍ തെളിഞ്ഞു കാണാം. ചന്ദനത്തിരിയും മറ്റ്‌ സുഗന്ധവസ്തുക്കളും പുകയുന്നതിന്റെ മാസ്മരികാനുഭൂതി നാസാരന്ധ്രങ്ങളെ തഴുകിയുണര്‍ത്തി. കുറച്ച്‌ സമയം കണ്ണുകടച്ച്‌ കൈകൂപ്പി ഇരുന്നുപോയി. സമീപമിരുന്ന സഖിയുടെ സ്പര്‍ശം കിട്ടിയപ്പോള്‍ മാത്രമാണ്‌ ധ്യാനത്തില്‍ നിന്നുമുണര്‍ന്നത്‌.

അവിടെ നിന്നും അടുത്തുള്ള ശ്രീതിരുവള്ളുവര്‍പ്രതിമയുള്ള സ്ഥലവും സന്ദര്‍ശിച്ചു. അതും ഒരല്‍ഭുതചാരുതയുള്ള നിര്‍മ്മിതിയാണ്‌. ഭയങ്കരകാറ്റില്‍ ബോട്ട്‌ അവിടെയെത്തി. ആകെ ജനസാന്ദ്രമായിരുന്ന ചുറ്റുപാടില്‍നിന്നും കാറ്റില്‍ നിന്നും ഞങ്ങള്‍ അജാനുബാഹുവായ തിരുവള്ളുവര്‍പ്രതിമയ്ക്കുള്ളില്‍ പ്രവേശിച്ചു. അതേകദേശം ഒരു നാലുനില കെട്ടിടത്തിന്റെ ഉയരത്തിലാണുള്ളത്‌. കരിങ്കല്ലുകള്‍ മാത്രമുപയോഗിച്ച്‌ നിര്‍മ്മിച്ച ഏതുഭാഗത്തുനിന്നും കാറ്റെപ്പോഴും അകത്തു പ്രത്യേകരീതിയില്‍ അനുഭവപ്പെടുന്ന രീതിയിലാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്‌. അവിടം ചുറ്റിനടന്ന് കണ്ട്‌ ഒരു ജാലകത്തിനരുകില്‍ ഞങ്ങളിരുന്നു. പിന്നെ മടക്കയാത്ര തിരിച്ചു.

വൈകുന്നേരം നാലുമണിയായപ്പോള്‍ കന്യാകുമാരിയോട്‌ വിടവാങ്ങി. രണ്ടുവര്‍ഷം കഴിഞ്ഞതേയുള്ളൂവെങ്കിലും ഈ യാത്രയുടെ ഓര്‍മ്മകള്‍ ഞാന്‍ മായാതെ നെഞ്ചിലേറ്റി മനസ്സിന്റെ തിരശ്ശീലയില്‍ ദര്‍ശിക്കാറുണ്ട്‌. സഖിയും അങ്ങിനെയാണോയെന്നെനിക്ക്‌ നിശ്ചയമില്ല.

കാരണം ഒരു നിസ്സാരപിണക്കം മറ്റുള്ള ചിലര്‍ പെരുപ്പിച്ചിട്ടൊടുവില്‍ ഞങ്ങള്‍ ജീവിതയാത്രയില്‍ വേര്‍പിരിയേണ്ടിവന്നു. ഒരു ഗാനത്തിന്റെ വരികള്‍ കടമെടുത്തോട്ടെ:

'പറയാതെയറിയാതെ നീ പോയതല്ലേ..
ഒരു വാക്കും മിണ്ടാഞ്ഞതെന്തേ?
എന്നുമോര്‍ക്കുന്നു ഞാന്‍
വീണ്ടുമോര്‍ക്കുന്നു ഞാന്‍...'

എന്നാലും ഒരിത്തിരി പ്രതീക്ഷകള്‍ ബാക്കിയുണ്ട്‌. പിണക്കം മറന്നൊടുവില്‍, ഒരു പക്ഷേ.. പ്രാര്‍ത്ഥിക്കുക സുഹൃത്തുക്കളേ..

Wednesday, 1 April 2009

പരുത്തികൊമ്പിലൊരു ശവം!

തലേന്ന്‌ രാത്രിയില്‍ സിനിമയും കണ്ട്‌ ഉറങ്ങിയതായിരുന്നു അബൂമാമ. അതിലെ അടിപിടിയും ജോസ്‌പ്രകാശിന്റെ ബലാല്‍സംഗവും കാരണം ശരിക്കുറങ്ങാന്‍ കഴിയാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുരുണ്ടു. സാധാരണ ഉച്ചയാവും നേരത്ത്‌ എഴുന്നേല്‍ക്കാറുള്ള മാമ അന്ന്‌ കോഴികൂവുന്നതിനും മുന്‍പ്‌ പായയില്‍ നിന്നെഴുന്നേറ്റു.

വയറിനകത്തൊരു കപ്പലോട്ടം! തിരമാലകള്‍ "ഗുളുഗുളാ" പൊങ്ങിയുയരുന്നു..

ഓടി, കപ്പലിനെ നങ്കൂരമിടീക്കണം. ഇല്ലേല്‍ പായയില്‍ കപ്പലെത്തും. ബാക്കിയുള്ളോര്‍ക്ക്‌ പണിയാവും.

വലിയ പറമ്പില്‍ നങ്കൂരമിടീക്കാനുള്ള 'തുറമുഖം' പണിതിട്ടില്ല. റബ്ബറും കവുങ്ങും പറങ്കിമാവും കൈതച്ചെടികളും വളര്‍ത്തുന്ന ആ സ്ഥലത്ത്‌ സ്ത്രീകളടക്കം പ്രകൃതിയുടെ വിളിവന്നാല്‍ പോവുന്ന തുറമുഖം ഒന്നേയുള്ളൂ.

പറമ്പിനരികിലൂടെ ലല്ലലം പാടി കളകളമൊഴുകുന്ന മാഞ്ചീരിപുഴയുടെ ഓരത്താണ്‌ ഇപ്പറഞ്ഞ ലണ്ടന്‍ 'തുറമുഖം'. നീളത്തില്‍ ഇടതൂര്‍ന്ന്‌ വള്ളികുടിലുകള്‍ തീര്‍ത്ത്‌ പടര്‍ന്ന്‌ വളര്‍ന്ന്‌ കിടക്കുന്ന നാടന്‍പരുത്തിക്കൂട്ടം. പണ്ട്‌ ഉപ്പാപ വളര്‍ത്തിവലുതാക്കിയതാണിത്‌. പുഴ നിറഞ്ഞൊഴുകുമ്പോള്‍ പറമ്പിന്റെ അതിര്‍ത്തി ഇടിഞ്ഞുപോവാതിരിക്കാന്‍ നല്ലൊരു കാവല്‍ക്കാരനാണ്‌ ഈ വള്ളിപടര്‍പ്പുകള്‍.

മാമ ഓടി. ആരും കാണാതെ കാര്യസാധ്യത്തിന്‌ ഇതിലും നല്ലൊരു ഇടം ഈ ദുനിയാവിലുണ്ടാവില്ല. പഞ്ചനക്ഷത്രഹോട്ടലില്‍ പോലുമില്ലാത്ത സൗകര്യങ്ങള്‍. കിളികളുടെ പാട്ടും തെന്നലിന്റെ തഴുകലും ആസ്വദിച്ച്‌ അബുമാമ വള്ളിപടര്‍പുകളില്‍ ഒന്നിലിരുന്ന്‌ 'രണ്ട്‌' നടത്തികൊണ്ടിരുന്നു. പുറമെനിന്നാര്‍ക്കും അങ്ങിനെയൊന്ന്‌ അവിടെ നടക്കുന്നുണ്ടെന്നറിയില്ല.

പക്ഷെ, പ്രഭാതത്തില്‍ ആ വള്ളിപടര്‍പ്പുകളില്‍ നിന്നും പുക 'സ്ലോ മോഷനില്‍' വളയങ്ങളായി പുറത്തുവന്നു. അബുമാമ കണ്ണുംപൂട്ടി കാജാബീഡി പുകച്ചുകൊണ്ടിരിക്കുന്നു. താഴെ ചതുപ്പുനിലമാണ്‌. താഴേന്നും ഇടവിട്ട്‌ "ടപ്പ്‌ ളോം ടപ്പ്‌" ശബ്‌ദം..

അങ്ങിനെയിരിക്കുമ്പോള്‍ മാമയുടെ മനസ്സില്‍ കലണ്ടര്‍ തെളിഞ്ഞു. വേറൊന്നുമല്ല. കാര്‍ഷികവായ്‌പ എടുത്തതിന്റെ തവണ അടയ്‌ക്കേണ്ടുന്ന ദിവസം എന്നാണെന്ന്‌ കണക്ക്‌ കൂട്ടിയതാണ്‌.

പെട്ടെന്ന്‌ കപ്പലിനെ താഴെ ചതുപ്പുനിലത്ത്‌ ആക്കിയിട്ട്‌ പുകയുന്ന ബീഡിയും കൂട്ടിനായിട്ട്‌ അബുമാമ വള്ളികുടിലിന്‌ പുറത്തെത്തി. തലയ്‌ക്കുള്ളില്‍ ഒരു വക്രബുദ്ധി ഉദിച്ചിരിക്കുന്നു. അന്നേരം കിഴക്ക്‌ മാഞ്ചീരിമലയുടെ വിടവില്‍ ഉദയസൂര്യനും എന്താണ്‌ അവിടെ നടക്കുന്നതെന്ന്‌ അന്വേഷിക്കാനെത്തി.

രാവിലെ അലമ്പുണ്ടാക്കുന്ന പശുവിന്റേയും കിടാവിന്റേയും അമറല്‍. കോഴികളെ തുറന്നുവിട്ട ഹസ്‌നാത്ത നോക്കുമ്പോള്‍ പാഞ്ഞുവരുന്ന ആങ്ങള അബു. കോലായില്‍ വെറ്റില മുറുക്കാന്‍ തുടങ്ങുന്ന ഉമ്മുമയും കണ്ടുവിത്‌. അടുക്കളയിലെ വീതനയില്‍ (ഉയര്‍ന്ന തിണ്ണ) കയറി അടുപ്പില്‍ വെച്ച ചട്ടിയില്‍ അരിമാവ്‌ ഒഴിച്ച്‌ അപ്പം ഉണ്ടാക്കാന്‍ തുടങ്ങിയ കുഞ്ഞാമയും അത്‌ ശ്രദ്ധിച്ചു. കുഞ്ഞാമാന്റെ മകള്‍ പാത്തുണ്ണി കിണറ്റില്‍ നിന്നും വെള്ളം കോരുമ്പോള്‍ ബക്കറ്റും കയറും പോസ്‌ അമര്‍ത്തി നോക്കിനിന്നു.

"ഉമ്മാ.. കുഞ്ഞാമാ.. ഹസ്‌നാ, റസിയാ, കമാലേ.. മെയിമോട്ടീ, അബ്‌ദുള്ളകുട്ടീ, പാത്തുണ്ണീ.. ഓടിബാ.."

അബുമാമയുടെ അലറല്‍ കേട്ട്‌ ആര്‍ക്കുമൊന്നും മനസ്സിലായില്ല. കോഴികളെ ആട്ടിയിറക്കി ഹസ്‌നയും ചട്ടിയിലെ അപ്പം കരിയാനിട്ട്‌ കുഞ്ഞാമയും വെറ്റിലക്കെട്ടിട്ട്‌ ഉമ്മുമയും ഞെട്ടി മുറ്റത്തിറങ്ങി.

വെള്ളം നിറച്ച ബക്കറ്റ്‌ കിണറ്റിലേക്കിട്ട്‌ പാത്തുണ്ണിയും, അകത്തൂന്ന്‌ ഉറക്കച്ചടവോടെ പെങ്ങള്‍ റസിയ, ഏട്ടന്‍സ്‌ കമാല്‍, മെയിമോട്ടി അനിയനായ അബ്‌ദുള്ളക്കുട്ടി എന്നിവരും പ്രത്യക്ഷപ്പെട്ടു. കാലത്ത്‌ റബ്ബര്‍ ടാപ്പിംഗിനെത്തിയ കുരിക്കളംസയും ഓടിയെത്തി. അങ്ങേതിലെ പുരക്കാരും പാഞ്ഞെത്തി.

"എന്താടാ? എന്തേണ്ടായത്‌? ഇജ്ജ്‌ വെളുപ്പാംകാലത്ത്‌ വല്ലതും കണ്ട്‌ പേടിച്ചോ?" - ഉമ്മുമ ചോദിച്ചു.

കിതച്ചുകൊണ്ട്‌ അബുമാമ തലയാട്ടി. അടുക്കളയില്‍ നിന്നും കരിഞ്ഞ അപ്പത്തിന്റെ മണവും ടാപ്പിംഗുകാരന്‍ കുരിക്കളംസയുടെ സാമഗ്രികളുടെ മണവും മിശ്രിതമായിട്ട്‌ പരിസരത്തെങ്ങും തിങ്ങിനിറഞ്ഞു.

"ഇങ്ങള്‌ കൂടെ വരീന്‍. വല്ലാത്ത സംഗതിയായിപോയി."

"എങ്ങോട്ട്‌?"

"പൊഴേടെ അവിടേള്ള പരുത്തിക്കൂട്ടത്തില്‍.."

"അവിടേന്താണ്ടായത്‌?"

"അവിടേ.. ഹോ.. ന്നാലും ഞമ്മളെ തൊടിയില്‌ തന്നെ ഇങ്ങനെ ഉണ്ടായല്ലോ.."

"കള്ളബലാലേ.. തെളീച്ചുപറേടാ.." - മെയിമോട്ടിമാമക്ക്‌ അരിശം വന്നു.

"പരുത്തികൊമ്പില്‍ ഒരുത്തന്‍ തൂങ്ങിയാടി കെടക്കുന്നു!"

"ഓനോട്‌ ഇറങ്ങിപോവാന്‍ പറഞ്ഞാപോരേ? ഹോ മനുസനെ പേടിപ്പിച്ച്‌ കളഞ്ഞ്‌, പടച്ചോനേ അപ്പം കരിഞ്ഞിട്ടുണ്ടാവും."

- കുഞ്ഞാമ നിഷ്‌കളങ്കമായി വെളുക്കെ ചിരിച്ചോണ്ട്‌ പറഞ്ഞു.

"തൂങ്ങിചത്തുകെടക്കുന്നു. അതും ഞമ്മളെ പരുത്തികൊമ്പില്‌! ആളാരാന്നറിയില്ല."

"ങ്‌ഹേ! പോലീസിനെ വിളിച്ചാലോ?"

"അല്ല ആദ്യം ഞമ്മള്‍ക്കൊന്ന്‌ കണ്ടിട്ട്‌ തീരുമാനിച്ചാ മതി."

"ടാ അബൂ, ഇജ്ജ്‌ മുമ്പില്‌ നടക്ക്‌. അയിന്റെ പിന്നില്‌ മെയിമോട്ടി, പൊറകില്‌ കമാല്‌, കുരിക്കളംസ, അബ്‌ദുള്ളകുട്ടി, റസിയ, ഹസ്‌ന, പാത്തുണ്ണി, കുഞ്ഞാമ ഏറ്റവും ബാക്കില്‌ ഞാനുണ്ട്‌."

- ഉമ്മുമ ഉത്തരവ്‌ പുറപ്പെടുവിച്ചു. അതുപ്രകാരം സംഘം മാഞ്ചീരിപുഴയുടെ ഭാഗത്തേക്ക്‌ മാര്‍ച്ച്‌ ചെയ്തു. കൂടെ പരിസരവാസികളും. ഏറ്റവും മുന്നില്‍ നടക്കുന്ന അബുവിന്റെ മുഖത്ത്‌ വിരിഞ്ഞ കള്ളച്ചിരി ആരും കണ്ടില്ല. എല്ലാവരും പിറകിലായതാണ്‌ കാരണം.

ഇടയ്‌ക്കിടെ അബുമാമ നിന്ന്‌ ഭീതിയോടെ തിരിഞ്ഞ്‌ നോക്കുന്നുണ്ട്‌. പിറകിലുള്ളവരും നിന്നു. ആരും ഒച്ചയെടുക്കരുത്‌ എന്നും പേടിയുള്ളവര്‍ക്ക്‌ ഇപ്പോതന്നെ പിന്തിരിയാമെന്നും അറിയിച്ചുകൊണ്ട്‌ ജാഥ വീണ്ടും നയിച്ച്‌ അബുമാമ പരുത്തിക്കൂട്ടത്തിനടുത്തെത്തി.

തിരിഞ്ഞുനോക്കുമ്പോള്‍ ടാപ്പിംഗന്‍ കുരിക്കളംസയെ മാത്രം കണ്ടില്ല. നേരെത്തെ കൊടുത്ത മുന്നറിയിപ്പ്‌ മാനിച്ച്‌ സംഘം വിട്ട്‌ പണിയ്‌ക്ക്‌ പോയതാണ്‌.

ചിവീടുകളുടെ കാതുതുളയ്‌ക്കുന്ന കച്ചേരി. അതോടൊപ്പം പരുത്തിക്കൂട്ടത്തിന്റെ ഭാഗത്ത്‌ കൂട്ടം കൂടി വട്ടമിട്ട്‌ പറക്കുന്ന ഈച്ചകളുടെ മൂളലും. മണിയനീച്ച എന്നയീ മുട്ടനീച്ചകളുടെ മൂളല്‍ കേട്ട്‌ കൂട്ടത്തിലെ പലരിലും ഭീതികൂടി. പോരാത്തതിന്‌ ചതുപ്പില്‍ നങ്കൂരമിട്ട 'കപ്പല്‍' അവശിഷ്‌ടങ്ങളുടെ മൂക്ക്‌ തുളച്ചെത്തുന്ന ദുര്‍ഗന്ധവും..

എല്ലാവരുടെ കണ്ണുകളും പരുത്തികൊമ്പുകളിലും വള്ളിപടര്‍പ്പുകളിലും അങ്ങോളമിങ്ങോളം പാഞ്ഞുനടന്നൊടുവില്‍ ഉടക്കിനിന്നു.

"എവിടേ തൂങ്ങിയ പഹയന്‍?" - ഉമ്മുമ ക്ഷമനശിച്ചിട്ട്‌ ചോദിച്ചു.

"പറേടാ എവിടേ ചത്തവന്‍?" - കമാല്‍മാമയും കൂടി.

അബുമാമ സ്വതസിദ്ധമായ കള്ളചിരിയോടെ തിരിഞ്ഞു.

"നെല്ലൂംകൂന കണ്ട ചുണ്ടെലീടെ മോന്തേം കൊണ്ട്‌ ഇളിച്ചോണ്ട്‌ നിക്കാതെ കാണിച്ചൊണ്ടെടാ പഹയാ.." - മെയിമോട്ടിയുടെ ചോര തിളക്കാന്‍ തുടങ്ങി.

"ഹഹിഹീ.. ഇങ്ങളെയെല്ലാരേം പറ്റിച്ചേ.. ഏപ്രീല്‍ ഫൂള്‍.."

അബുമാമ വിജയീഭാവത്തില്‍ പ്രഖ്യാപിച്ചതും എന്താണതെന്ന്‌ മനസ്സിലാവാതെ ജാഥയിലെ സ്ത്രീകള്‍ അന്തംവിട്ട്‌ പിന്നേം തൂങ്ങിചത്തവനെ കണ്ടുപിടിക്കാനുള്ള ത്വരയോടെ പരുത്തിപടര്‍പ്പുകളില്‍ തന്നെ നോക്കികൊണ്ട്‌ നിന്നു.

"രാവിലെതന്നെ ഫൂളാക്കാന്‍ ഇറങ്ങിയിരിക്കുന്നു. ബ്ലഡി ഫൂള്‍!"

എന്നും പറഞ്ഞ്‌ മെയിമോട്ടിമാമ കരണത്തിട്ടൊന്ന്‌ പൊട്ടിച്ചു. "ടപ്പേം!"

വളിച്ച ചിരിയുള്ള മോന്ത തുടച്ചുനിന്ന അബുമാമയും മണിയനീച്ചകളും ചിവീടിനേയും വിട്ട്‌ ജാഥ നയിച്ച്‌ മെയിമോട്ടിമാമ തിരിച്ചുപോയി. ബാക്കിയുള്ളോര്‍ക്ക്‌ "ഏപ്രീല്‍ ഫൂള്‍" എന്താണെന്നൊരു ഏകദേശധാരണയായി, അവരും മടങ്ങി.

Friday, 27 March 2009

ബത്താക്ക മാഫീ.!

ഖത്തറിലുള്ള സമയത്തൊരു സംഭവത്തിനു ഞാന്‍ ദൃക്‌സാക്ഷിയാവേണ്ടി വന്നു. ദാരുണമോ ബീഭല്‍സമോ ആയ ഒന്നുമല്ലെങ്കിലും ഇതിലെ പ്രധാനകക്ഷിക്ക്‌ അങ്ങിനെയായി വന്നിരിക്കാം.

ഷഹാനിയയിലെ ഗലിയുടെ ഓരത്തൊരു കഫറ്റേരിയ. ആ, 'കൊയിലാണ്ടികാക്കാസ്‌ ചായക്കട' എന്ന് വര്‍ഷങ്ങളോളം അറിയപ്പെടുന്ന അതിലെ മൊതലാളീടെ കുടുംബത്തിലെ തലമുറ പരമ്പരകള്‍ തന്നെയാണവിടെ പണിയെടുക്കുന്നത്‌. മലയാളിയാദ്യം കാലുകുത്തിയാലിവിടെ വന്നൊരു സുലൈമാനിയെങ്കിലും മോന്താതെ പോയിട്ടുണ്ടാവില്ല.

പണ്ട്‌ എത്തിവര്‍ക്കൊന്നും യാത്രാരേഖകളോ തിരിച്ചറിയല്‍ കാര്‍ഡോ ഒന്നുമില്ലായിരുന്നല്ലോ. അതിന്റെ അവശ്യകതയെ പറ്റി ചിന്തിക്കുവാനൊന്നും പറ്റ്‌ പുസ്‌തകത്തിലെ കണക്ക്‌ കൂട്ടുന്നതിനിടയിലോ പൊറോട്ട ചുടുന്നതിനിടയ്‌ക്കോ എവിടെ നേരം!

ഇങ്ങനെയുള്ളവരെ തപ്പിയെടുത്ത്‌ നാടുകടത്തുവാന്‍ അറബിപോലീസ്‌ കച്ചമുറുക്കിയിറങ്ങിയതും പാവങ്ങള്‍ അറിഞ്ഞില്ല. അതോ അറിഞ്ഞിട്ടും ഓര്‍ത്തുവെയ്‌ക്കാന്‍ സമയമില്ലാഞ്ഞിട്ടാവാം.

അവിടെത്തെ അലമാരിയുടെ ഉച്ചിയിലെ പഴയ ഒരു റേഡിയോ സദാസമയവും ആര്‍ത്തനാദത്തില്‍ ചന്തുവേട്ടന്റേയോ രമേശ്‌ പയ്യന്നൂരിന്റെയോ പരിചിതസ്വരത്തില്‍ പ്രവാസികളുടെ പ്രശ്‌നങ്ങളും നാട്ടിലെ ഹര്‍ത്താല്‍സുമെല്ലാം 'ഫോണ്‍-ഇന്‍-പ്രോഗ്രാം' വഴി അവതരിപ്പിക്കുന്നതുപോലും അവര്‍ക്ക്‌ വേണ്ടിയല്ല, പിന്നെയോ? ചായയും ബോണ്ടയും അകത്താക്കുവാന്‍ എത്തുന്നവര്‍ക്കുവേണ്ടി മാത്രം!

'കൊയിലാണ്ടീസില്‍' കയറിയിട്ട്‌ ഞാന്‍ ഒരു മൂലയില്‍ റേഡിയോ കേട്ടുകൊണ്ടിരുന്നു. പരിപാടിക്കിടയില്‍ കാടുകയറി വാക്കുകളുടെ ആവനാഴിയഴിച്ച്‌ എയ്യുവാനൊരുങ്ങിയവരെ അവതാരകര്‍ നിഷ്‌പ്രഭമാക്കുന്നതും ഇടയിലെ പരസ്യം ശ്രവിച്ചും ഇരിക്കെ:

ചുടുചായ ഗ്ലാസ്സ്‌ മേശയില്‍ 'ടപ്പേ'ന്നും വെച്ച്‌ കോയമോന്‍ അടുത്തയാളുടെ ഓര്‍ഡറെടുക്കാന്‍ പാഞ്ഞു. ആ ഗ്ലാസ്സുവീഴ്‌ചയില്‍ ഇത്തിരിചായ മുഖത്ത്‌ തെറിച്ചതും തുടച്ച്‌ ഇരിക്കുമ്പോള്‍ മൂപ്പരോട്‌ ഞാന്‍ ചോദിച്ചു:

"കോയാക്കാ... കായപ്പംണ്ടോ?"

"കായപ്പം മാഫീ"

('ഇല്ലാ' എന്നുള്ളതിന്‌ അറബിയില്‍ 'മാഫി' എന്നാണല്ലോ)

കോയമോന്റെ പതിവു ശൈലിയാണ്‌ ആരെങ്കിലും "അതുണ്ടോ, ഇതുണ്ടോ" എന്നു ചോദിച്ചാലുടനെ "അതു ഫീ, ഇതും മാഫീ" എന്ന കാച്ചല്‌.

ചായ ഊതി അകത്താക്കവേ അറബികള്‍ ധരിക്കുന്ന കന്തൂറയിട്ട്‌ മൂന്നെണ്ണം അകത്തേക്ക്‌ വന്നു. എനിക്കപ്പഴേ അവരെ മനസ്സിലായി. സി.ഐ.ഡികള്‍, അല്ലാതാര്‌? ഒരുത്തന്‍ സിനിമാ സി.ഐ.ഡി മൂസയെപോലെ അംഗവിക്ഷേപങ്ങളുള്ളവന്‍. കൂടെയുള്ളവര്‍ പ്രിയങ്കരായ നമ്മുടെ ദാസനും വിജയനും അതായത്‌ വെളുപ്പും കറുപ്പും തന്നെ!

എന്റെ മുന്നിലെ ഇരിപ്പിടത്തിലാണിവരും ഇരുന്നത്‌. ചുറ്റും പരുന്തിനെപോലെ നോക്കിയിട്ടവര്‍ ഉദ്യമത്തിലേക്ക്‌ കടന്നു. രേഖകളില്ലാത്തവരെ പൊക്കുന്ന പണിയില്‍ ക്ഷീണിച്ചിട്ടാവാം 'സുലൈമാനി ടീ' ആവശ്യപ്പെട്ടു.

കോയമോന്‍ അടുക്കളയിലെ സമോവറിനടുത്താണ്‌. മൂപ്പര്‍ടെ എളാപ്പായുടെ മോളുടെ മോന്‍ ആണിപ്പോള്‍ 'കസ്‌റ്റമര്‍ സര്‍വീസ്‌' ചെയ്യുന്നത്‌.

സി.ഐ.ഡി 'മൂസ' ചോദിച്ചു: "സുലൈമാനി ഫീ?"

അകത്തുനിന്നും കോയമോന്‍ കൂവി: "ഫീ"

അടുത്തത്‌ സി.ഐ.ഡി 'ദാസന്‍': "പറോത്ത ഫീ?"

"ഫീ, ഫീ"

പിന്നീട്‌ 'വിജയന്‍'സി.ഐ.ഡി: "ചപ്പാത്തി ഫീ?"

"ഫീ, ഫീ, ഫീ"

സി.ഐ.ഡീസ് മൂസയും ദാസനും വിജയനും ഒരുമിച്ചൊരു ചോദ്യം:

"ബത്താക്ക ഫീ..?"

"ബത്താക്കാ മാത്രം മാ-ഫീ"

കത്തിച്ച സിഗരറ്റിന്റെ പുകച്ചുരുള്‍ 'വില്ലന്‍' ജോസ്‌പ്രകാശിന്റെ ചുരുട്ടുപൈപ്പിലൂടെ വിടുന്ന ലാഘവത്തില്‍ ലയിച്ച കോയമോന്‍ ബത്താക്ക ഇല്ലെന്നത് കണ്ണടച്ച്‌ പറഞ്ഞതും സി.ഐ.ഡികള്‍ ചായഗ്ലാസ്സ്‌ തട്ടിയിട്ടെഴുന്നേറ്റ്‌ അടുക്കളയിലേക്ക്‌ കുതിച്ചു.

"യാ... മലബാരീ, ബാത്താക്ക മാഫീ?"

ബോധമുദിച്ച കോയമോന്‍ സിഗരറ്റിട്ട്‌ പിന്നാമ്പുറവാതിലിലൂടെ ഇറങ്ങിയോടി. പിന്നാലെ കുതിച്ചുപായുന്ന 'മൂസയും' തൊട്ടുപിറകില്‍ അറബി'ദാസന്‍' ചെരിഞ്ഞോടി. അറബി'വിജയന്‍' കുനിഞ്ഞാണ്‌ പായുന്നത്‌.

എല്ലാം ടിക്കറ്റ്‌ എടുക്കാതെ കണ്ടുകൊണ്ട്‌ ഏതാനും ആളുകളും ഞാനും. അനന്തരം. "യാ ബദിരീങ്ങളേ, തങ്ങളുപ്പാപ്പാ.." എന്നൊരാര്‍ത്തനാദം മാത്രം ഒടുക്കം കേട്ടു. പാവം കോയമോന്‍ പലഹാരങ്ങളുടെ കൂട്ടത്തില്‍ ബത്താക്ക ചോദിച്ചപ്പോള്‍ മാഫീ എന്നറിയിച്ച് അകത്തായത് ഓര്‍ത്തപ്പോള്‍ ഒരു സുലൈമാനി കൂടി കുടിക്കാന്‍ തോന്നിയില്ല.

Saturday, 14 March 2009

എന്റെ സ്നേഹിതയേ...(ബ്ലോഗിണിയെ സന്ധിച്ച വേള -2)

മിഠായ് തെരുവില്‍ നിന്നും രണ്ടാം ഗേറ്റും ലെവല്‍ ക്രോസ്സും കുലുങ്ങിക്കടന്ന് മാതൃഭൂമി ആപ്പീസും കഴിഞ്ഞ് മഴയിലൂടെ ഓട്ടോ ശടുകുടു ഓടി ഒരു തിരിവും കഴിഞ്ഞ് ഇതുവരെ കാണാത്ത സ്നേഹിത സൂചിപ്പിച്ച ഇടമെത്തി. അവിടെ എത്തുന്നതിനും മുന്നെ എന്റെ കണ്ണുകള്‍ അവിടെ എത്തിയിരുന്നു.

അവിടെ ഒരു മുതുക്കിത്തള്ളയും വെള്ള യൂണിഫോമിട്ട പ്രായം ചെന്ന ഒരു നഴ്സമ്മയും പിന്നെ ഏതാനും തള്ളമാരും ഓട്ടോയുടെ മുന്നിലെ ഗ്ലാസ്സിലൂടെ അവ്യക്തമായി എന്റെ കണ്ണില്‍ അനുവാദമില്ലാതെ കയറിവരുന്നത് തടയാന്‍ ആവുന്നതും ശ്രമിച്ചെങ്കിലും നിരാശയോടെ കണ്ണുകള്‍ നിറഞ്ഞതും അന്തരാളങ്ങള്‍ കലിപ്പോടെ കത്തിജ്വലിച്ചതും ഞാനറിഞ്ഞു. അവിടെ നേരത്തെ ഫോണില്‍ കേട്ട കിളിനാദത്തിന്റെ ഉല്‍ഭവസ്രോതസ്സ് എവിടെ? ഇനി ആ നഴ്സമ്മയാണോ എന്റെ അക്ഞാത ബ്ലോഗിണി സ്നേഹിത! അയ്യയ്യോ! എന്നൊക്കെ ചിന്തിച്ച് ഓട്ടോക്കാരനോട് വണ്ടി തിരിക്കാന്‍ പറയാന്‍ തുടങ്ങിയപ്പോള്‍.....!

അത് സംഭവിച്ചു.

മഴത്തുള്ളികളില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതരാക്കാന്‍ ഓട്ടോയുടെ ഇരുവശവും കെട്ടിമൂടിയ ടാര്‍പ്പോളിന്‍ ഇടതുവശം നീക്കി വെളിച്ചം പരത്തിക്കൊണ്ട് നെയില്‍ പോളിഷിട്ട നീണ്ട വിരലുകള്‍ കാണാറായി. പിന്നെ വളയിട്ട കൈകളും പ്രത്യക്ഷപ്പെട്ടു. അകമ്പടിയായി മഴച്ചാറ്റല്‍ നീര്‍ത്തുള്ളികള്‍ പൊഴിച്ച വെളുത്ത ഒരു മുഖവും! നീലക്കുടയുടെ ചോട്ടില്‍ നിന്നതിനാല്‍ ആ മുഖത്തിന്‌ കൂടുതല്‍ ഒരു ചന്തം തോന്നി. എത്രയോകാലം ചിരപരിചിതരാണെന്നപോലെ അവള്‍ ചിരിച്ചുകൊണ്ട് 'ഏറാടനല്ലേ?' എന്നുചോദിച്ചു. അപ്പോയിതാണാല്ലേ ബ്ലോഗിണി മൈ സ്നേഹിത!

ഓട്ടൊസീറ്റില്‍ നീങ്ങിയിരുന്ന് അവള്‍ക്ക് ഇരിക്കാന്‍ ഇടം കൊടുത്ത് ഞാന്‍ അതെയെന്ന് തലയാട്ടി. എന്റെ ശബ്‌ദമെല്ലാം അന്നേരം എവിടേയോ പോയൊളിച്ചിരുന്നു. അവള്‍ അവിടെയിരുന്ന് നീലക്കുട മടക്കി. അവളുടെ വെളുത്ത ചുരിദാറെല്ലാം മഴനഞ്ഞിട്ട് മെലിഞ്ഞ ദേഹത്തൊട്ടിക്കിടന്നിരുന്നത് ഞാന്‍ ഇടം കണ്ണാല്‍ ശ്രദ്ധിക്കാതിരുന്നില്ല. തലയിലൂടെയിട്ട ഷാള്‍ കഴുത്തിലൂടെ നീണ്ടുകിടന്നതിനടിയില്‍ ആ മാറിടങ്ങള്‍ മറഞ്ഞുതന്നെ കിടന്നു.

പോകേണ്ടയിടം ഡ്രൈവറോട് പറഞ്ഞിട്ട് അവള്‍ കുശലങ്ങളുടെ കെട്ടഴിച്ചു. ഞാന്‍ വാക്കുകളില്ലാതെ ചൂളിക്കൂടിയിരുന്നു. ഓട്ടോ കുലുങ്ങിയോടുന്നതിന്‌ അനുസരിച്ച് ഞങ്ങളുടെ ശരീരങ്ങള്‍ തമ്മില്‍ തൊട്ടുരുമ്മിയപ്പോള്‍ കുളിരിന്‌ വല്ലാത്തൊരു കുളിര്‌ അനുഭവപ്പെട്ടു. അവളുടെ ഷാള്‍ തലയിലി നിന്നും ഊര്‍ന്നുവീണു. വാനിറ്റിബാഗില്‍ നിന്നും മൊബൈല്‍ റിംഗ് കേള്‍ക്കായി. നല്ലൊരു ഹിന്ദിട്യൂണ്‍..

ബാഗിന്റെ സിബ്ബ് തുറന്ന് അവള്‍ രണ്ട് മൊബൈല്‍ ഫോണുകള്‍ വെളിയിലെടുത്തു. റിംഗ് ചെയ്യുന്നതെടുത്ത് കാതോടു കാതോരം ചേര്‍ത്ത് മറ്റേത് ബാഗിലിട്ട് അവളിരുന്നു.

കുറേ ബിസ്സിനസ്സ്പരമായ സംസാരത്തില്‍ അവള്‍ മുഴുകി. ഏതൊക്കെയോ വീസ, റിക്രൂട്ട്മെന്റ്, ഇന്റര്‍‌വ്യൂസ്, സൗദി, ദുബായ് എന്നൊക്കെ അവള്‍ പറയുന്നത് കേട്ട് 'ആ ആര്‍ക്കറിയാം' എന്ന ഭാവേന ഞാന്‍ ആ ദേഹത്ത് മുട്ടീമുട്ടീലാ എന്നപോലെ കുലുങ്ങുംഓട്ടോയിലിരുന്നു. എന്റെ മൊബൈലില്‍ ഒരു മിസ്സ്കാളെങ്കിലും അന്നേരം ആരെങ്കിലും അടിച്ചിരുന്നെങ്കില്‍ എന്ന് തോന്നാതെയിരുന്നില്ല. ഞാനും ഒരു ബിസ്സിക്കാരന്‍ ആണെന്ന് അവളറിയട്ടെ എന്നൊരു വ്യാമോഹം, ആശ..

അവള്‍ പറഞ്ഞ കോഫീബീന്‍സിനു മുന്നില്‍ ഓട്ടോ നിന്നു. ഇത്രപെട്ടെന്ന് എത്തേണ്ടിയിരുന്നില്ല. ഒരു നൂറു മൈല്‍ ദൂരമെങ്കിലും അങ്ങനെ കുലുങ്ങി തട്ടിമുട്ടി ഇരുന്ന് അതുമിതും മിണ്ടിപ്പറഞ്ഞ് ഇരിക്കാന്‍ പൂതി വന്നുതുടങ്ങിയതായിരുന്നു. പറഞ്ഞിട്ടെന്താ സ്ഥലമെത്തിയില്ലേ. ഹൈഹീല്‍ഡിട്ട ബ്ലോഗിണിയുടെ കാലുകള്‍ നിലം തൊട്ടു. മഴയ്ക്ക് ശമനമുണ്ട്. അവള്‍ വാനിറ്റിബാഗുതുറന്ന് ഓട്ടോക്കൂലി കൊടുക്കുന്നത് എന്നെ കൊച്ചാക്കാന്‍ ആയിരുന്നില്ലേ എന്ന് എന്റെ ഉള്ളിലിരുന്നാരോ ചോദിച്ചു. ഞാന്‍ ചാടിയിറങ്ങി ആ മെലിഞ്ഞകൈയ്യില്‍ ആട്ടോമാറ്റിക്കായി പിടിച്ച് തടഞ്ഞു. എന്നിട്ട് എന്റെ പേഴ്സ് എടുത്ത് അതിലെ അഞ്ഞൂറു ഉറുപ്പിക എടുത്തപ്പോള്‍ ഓട്ടോക്കാരന്‍ കൈമലര്‍ത്തി. ചില്ലറ നഹി നഹി.

കോഴിക്കോട്ടെ ഓട്ടോക്കാര്‍ സത്യസന്ധതയ്ക്ക് പണ്ടേ പേരുകേട്ടവരല്ലേ. ഇത്രേം ഓടിയിട്ടും മീറ്ററിലെ പതിനെട്ട് രൂ. എഴുപ്പത്തഞ്ച് പൈ മതിയത്രേ. അതവള്‍ തന്നെ ബാഗില്‍ നിന്നും കൊടുത്തു. (ഞാന്‍ ഊറിച്ചിരിച്ചു. ഇതെന്റെ സ്ഥിരം നമ്പറാണെന്ന് അവരറിയില്ലാലോ. എവിടെപ്പോയാലും അഞ്ഞൂറു രൂ നോട്ട് എത്രവട്ടം എന്നെ ഇത്തരം ഘട്ടങ്ങളില്‍ രക്ഷിച്ചിരിക്കുന്നു. ഈ നോട്ട് വെളിയിലെടുത്ത് പേഴ്സില്‍ മടക്കിവെച്ച് വെച്ച് മുഷിഞ്ഞുതുടങ്ങിയിട്ട് മാസം ഒന്നായിരിക്കുന്നു.)

പലവിധ കാപ്പികളും ബര്‍ഗറുകളും സാന്‍‌വിച്ചുകളും തിന്നുകൊണ്ട് ഇണക്കിളികളും ചെല്ലക്കിളികളും ഇരിക്കുന്ന കോഫിബീന്‍സിന്റെ ഒരു കോര്‍ണറില്‍ അവളും ഞാനും ഇരുന്നു. മെനു നോക്കി അറിയാമ്പാടില്ലാത്ത ഐറ്റംസ് അവളോര്‍ഡര്‍ കൊടുത്തിട്ട് പിന്നേം മൊബൈല്‍ ശബ്ദിച്ചപ്പോള്‍ ബിസ്സിനസ്സ് ടാക്കില്‍ പെട്ടുപോയി. അന്നേരം രണ്ടാം മൊബൈലിലും ആരോ വിളിച്ചു. ആദ്യത്തെ ടാക്ക് നിറുത്തി പിന്നെ വിളിക്കൂ എന്നും പറഞ്ഞ് അത് ഇത് അറ്റന്‍ഡ് ചെയ്തു. എനിക്ക് കോട്ടുവാ വന്നത് കണ്ടിട്ടോ എന്തോ അവള്‍ അയ്യോടാ എന്നപോലെ ബിസ്സിനസ്സ് ടാക്ക് നിറുത്തീട്ട് ചാറ്റ് ആരംഭിച്ചു.

'എന്താ ഏറാടാ വിവാഹം ചെയ്യാത്തെ? മുടിയെല്ലാം പോയിത്തുടങ്ങീലേ? ഉള്ളതില്‍ നരയും വന്നുതുടങ്ങീട്ടും വൈ ആര്‍ യു നോട്ട് ഗെറ്റിംഗ് മാരീഡ്?'

'ഇയാള്‍ക്ക് എന്താ എന്നെ കെട്ടാന്‍ വല്ല പ്ലാനും ഉണ്ടോ?' എന്നു ചോദിക്കാന്‍ തോന്നിയെങ്കിലും അനന്തരഫലം എന്താവും എന്നറിയാന്‍ ആഗ്രഹമില്ലാത്തതിനാല്‍ ഒരു പുഞ്ചിരിയിലൊതുക്കി ഞാന്‍ ഇരുന്നു.

'എന്റെ മുന്‍‌കാല ജീവിതകഥ ഒന്നുമറിയാതെയാണ്‌ സ്നേഹിത ഇത് ചോദിച്ചത്. അതുപോട്ടെ, ബ്ലോഗിണിയുടെ ജീവിതം വിരോധമില്ലേല്‍ ഒന്ന് കേട്ടാല്‍ കൊള്ളാം.'

'അയ്യട എന്നിട്ട് വേണം ബ്ലോഗായ ബ്ലോഗിലൊക്കെ പോസ്റ്റിട്ട് എന്നെ നാറ്റിക്കാന്‍ അല്ലേ?'

'ഇനി ഇട്ടാലും ഞാന്‍ ബ്ലോഗിണി എന്നേ ഇടൂ. പേരിടില്ല. ഇനി പേര്‌ നിര്‍ബന്ധമാണേല്‍ റജീന എന്നോ അജിത എന്നോ ഇട്ടോളാം. എന്താ പോരേ?'

'അറിയാല്ലോ. ഞാന്‍ ഇത്തിരി വിഐപീസുമായും സാംസ്കാരികവ്യക്തികളുമായും നല്ല പരിചയമുള്ള ആളാണ്‌. അവര്‍ക്കെല്ലാം അതുവായിച്ചാല്‍ അത് ഞാന്‍ ആണെന്നറിയും. ഇപ്പോ ഏറാടനെ പരിചയമായതും അങ്ങനെയല്ലേ?'

ഞാന്‍ ഒന്ന് നിവര്‍ന്നിരുന്നു. ബെയറര്‍ കോഫി കൊണ്ടുവന്നു. അത് കൊറേശ്ശെ രുചിച്ച് ഞങ്ങളിരുന്നു. പിന്നീട് അവള്‍ ജീവിതകഥ ഒരു ചെറുകഥയായി പറഞ്ഞുതന്നു. ശരിക്കും പാവം ഒരു ദുരന്തനായിക ആണെന്നറിഞ്ഞപ്പോള്‍ എന്റെ ജീവിതകഥയൊന്നും ഒരു മണ്ണാങ്കട്ടയും അല്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഒരു സോഫ്റ്റ് കോര്‍ണര്‍ എനിക്കപ്പോള്‍ ആ കോര്‍ണറിലിരുന്നപ്പോള്‍ തോന്നി.

ഇനിയും എന്റെ ജീവിതകഥ അവളോട് മറച്ചുവെക്കുന്നത് നീതിയല്ലെന്ന് തോന്നിയതിനാല്‍ ഞാന്‍ മനസ്സില്ലാമനസ്സോടെ എന്റെ കഥയും പറഞ്ഞു. അതുകേട്ടപ്പോള്‍ അവള്‍ ദുഖിതയായി. ജീവിതത്തില്‍ ഒരിക്കല്‍ മാത്രം ക്ഷോഭിതനായിക്കൊണ്ട് തെറ്റു ചെയ്തതിന്‌ എന്റെ സ്വന്തം കുഞ്ഞിനെ എന്നെ ഒരിക്കല്‍ പോലും കാണിക്കാതെ, പേരുപോലും അറിയിക്കാതെ വളര്‍ത്തുന്ന എന്റെ ജീവിതസഖി ആയിരുന്ന ആ പെണ്ണിനെ അവള്‍ക്കും വെറുപ്പായി. ആ കുഞ്ഞിന്റെ മുഖം ഞാന്‍ ഇതുവരെ കണ്ടിട്ടില്ലെന്ന് അറിഞ്ഞപ്പോള്‍ സ്നേഹിത ഞെട്ടിയത് ഞാനറിഞ്ഞു.

'ഒരുകണക്കിനു നോക്കിയാല്‍ നമ്മളിരുവരും ഒരേ തൂവല്‍‌പക്ഷികളാണല്ലേ ഏറാടാ? തുല്യദു:ഖിതര്‍. എനിക്ക് എന്റെ കുഞ്ഞിനെ കാണാനെങ്കിലും സാധിക്കുന്നുണ്ട്. ആ വ്യത്യാസം മാത്രം. ഡോണ്ട് വറി. ഒരു നല്ല മൊഞ്ചത്തിയെ വിവാഹം ചെയ്യൂ. ഇങ്ങനെ എത്രകാലം ഇനിയും ഏകാകി ആയി ജീവിക്കും നീ?'

'അറിയില്ല. ആരെങ്കിലും എല്ലാം അറിഞ്ഞ് മനസ്സിലാക്കി വരുന്നത് വരെ, അല്ലെങ്കില്‍ എല്ലാം ഒത്തുവരുന്നതുവരെ..'

ഞങ്ങള്‍ എഴുന്നേറ്റു. കുറേദിവസം പേഴ്സില്‍ മടക്കിച്ചുളിച്ചുവെച്ചിരുന്ന അഞ്ഞൂറു രൂപാ നോട്ട് തുറന്ന മനസ്സോടെ ഞാന്‍ കോഫീബീന്‍സില്‍ അവള്‍ എതിര്‍ത്തിട്ടും ബില്ലോടുകൂടി കൊടുത്ത് ബാക്കി വാങ്ങി ഒരുമിച്ച് പുറത്ത് ഇറങ്ങിനിന്നു. വീണ്ടും അവള്‍ക്ക് കാള്‍ വന്നു. ബിസ്സിനസ്സ് കാള്‍സ്. ഫ്ലൈറ്റ് ടൈം, ലേബേഴ്സ് വീസാ എന്നൊക്ക് കേട്ട് ഞാന്‍ മാറിനിന്നു. അവള്‍ക്ക് ആകര്‍ഷണമൊക്കെയുണ്ട്. കമ്പനി തലപ്പത്തിരിക്കാനുള്ള പവര്‍ ആ സ്ലിം ബോഡിയില്‍ നിറഞ്ഞിരിപ്പുണ്ട്.

'സോറീട്ടോ. ബിസ്സിനസ്സ് കാള്‍സാ. ഞാന്‍ പറായാന്‍ വിട്ടുപോയി. ട്രാവല്‍ ടുര്‍സ് ബിസ്സിനസ്സ് റണ്‍ ചെയ്യ്ന്ന കാര്യം. ഒത്തിരി വീസാ പാസ്സായിട്ടുണ്ട്. അതിന്റെ തിരക്കിലാ. എല്ലാം ഓക്കെ ആയാല്‍ നല്ലൊരു തുക കിട്ടും. കെട്ട്യോന്‍ ഇല്ലെങ്കിലും അവന്‍ തന്നിട്ടുപോയ കുഞ്ഞിനെ എനിക്ക് പോറ്റണ്ടേ? മുസ്ലിം പെണ്ണാണെന്ന് പറഞ്ഞ് അടുക്കളയില്‍ മാത്രം ഒതുങ്ങാനൊന്നും എനിക്ക് പറ്റില്ല. പലരും നെറ്റിചുളിക്കുന്നുണ്ടെങ്കിലും അപവാധം പറയുന്നുണ്ടെങ്കിലും നെവര്‍ മൈന്‍ഡ്!'

സ്നേഹിതയുടെ ചങ്കൂറ്റത്തില്‍ എനിക്ക് അഭിമാനം തോന്നി. ഞാന്‍ പുഞ്ചിരിച്ചു നിന്നു. ഒരു പക്ഷെ എന്നെ ഒഴിവാക്കി എന്നെന്നേക്കുമായി എന്റെ കുഞ്ഞിനെ അടര്‍ത്തി മാറ്റിക്കൊണ്ടുപോയ ആ സ്ത്രീയും കുഞ്ഞിനെ പോറ്റാന്‍, ജീവിതപാതയില്‍ അടരാതെ പതറാതെ മുന്നേറുവാന്‍, ഇവളെപ്പോലെ പാടുപെടുന്നുണ്ടാവും എന്നോര്‍ത്ത് എന്റെ കണ്ണുകള്‍ സജലങ്ങളായി.

സ്നേഹിത അരികെ വന്നു. വാ ഒരിടം വരെ കൂടി പോകാനുണ്ടെന്നും അവിടെവരെ ഒരുമിച്ച് എന്തെങ്കിലൊക്കെ സംസാരിച്ച് പോകാമെന്നും പറഞ്ഞപ്പോള്‍ നഷ്‌ടസ്വപ്നങ്ങള്‍ ചീട്ടുകൊട്ടാരം കണക്കെ തകര്‍ന്നില്ലാതായി.

'എവിടേക്ക്?'

'എന്താ പേടിയാണോ? വാ പറയാം.' എന്ന് സ്നേഹിത ചിരിച്ചുകൊണ്ട് പറഞ്ഞു.

മഴ തോര്‍ന്ന പാതയിലൂടെ മഴവെള്ളം കെട്ടിനില്‍ക്കുന്ന ഓരത്തൂടെ ഞങ്ങള്‍ മഴവെള്ളക്കെട്ടിലെ പ്രതിബിംബങ്ങളെ കണ്ടില്ലെന്ന് നടിച്ച് നടന്നു. ഒരിടവഴിയിലൂടെ ആയിരുന്നു പോയത്. ഏറെനേരം ഞങ്ങള്‍ക്ക് ഒന്നും പറായാന്‍ വിഷയങ്ങളില്ലാതെയായി നിശ്ശബ്ദരായി നീങ്ങി. ജീവിതദുരന്തങ്ങള്‍ പേറുന്ന രണ്ട് പേടകങ്ങള്‍ അങ്ങനെ മഴവെള്ളം കെട്ടിക്കിടക്കുന്ന ഇടവഴിയിലൂടെ പോയിക്കൊണ്ടിരുന്നു. എവിടേക്ക് എന്നറിയാതെ?

അവള്‍ മൊബൈല്‍ ഫോണെടുത്ത് ഡയല്‍ ചെയ്തു. നടത്തം സ്ലോ ആക്കി. ഞാന്‍ മുന്നിലായിരുന്നു.

'ഹലോ ടാജ് റെസിഡന്‍സി?'

ഞാന്‍ തിരിഞ്ഞുനോക്കുമ്പോള്‍ അല്പം പിറകിലായി അവള്‍ സംസാരിക്കുന്നത് കേട്ടുകൊണ്ട് നടത്ത തുടര്‍ന്നു. ഇവള്‍ എന്തിനാ കോഴിക്കോട്ടെ മുന്തിയ ഹോട്ടലായ ടാജിലൊക്കെ വിളിക്കുന്നതാവോ എന്നു വിചാരിച്ചപോഴേക്കും...

'എ ഡീലക്സ് ഡബിള്‍ റൂം ഫോര്‍ വണ്‍ നൈറ്റ്. യെസ്, റ്റുനൈറ്റ്, പ്ലീസ് ബുക്കിറ്റ് നൗ ഇന്‍ ദി നെയിം ഓഫ്..............'

അതുകേട്ടപ്പോള്‍ എന്റെ ഉള്ളം അലയടിച്ചുയര്‍ന്നു. എന്റെ രോമങ്ങള്‍ എഴുന്നുനിന്നു. ആ നിമിഷം ശരിക്കും ഞാന്‍ രോമാഞ്ചകഞ്ചിതകുഞ്ചിതന്‍ ആയിമാറി. ഞാന്‍ എന്റെ പേഴ്സില്‍ കൈവെച്ചു. സാരമില്ല, എടിയെം കാര്‍ഡുണ്ടല്ലോ, എക്കൗണ്ടില്‍ കാശുമുണ്ട്. അഡ്ജസ്റ്റ് ചെയ്യാം. എന്നൊക്കെ സാത്താന്‍ ഡ്രീംസ് ഞൊടിയിടയ്ക്കുള്ളില്‍ മിന്നിത്തെളിഞ്ഞു. എന്റെ തലകറങ്ങി.

അവളെ നോക്കുമ്പോള്‍ അവള്‍ ഒന്നല്ല, രണ്ടല്ല, പത്താളായി എന്റെ റെറ്റിനയിലൂടെ അകത്തേക്ക് പ്രവേശിക്കുന്ന പോലെ.

'മൈ ഡിയര്‍ ബ്ലോഗിണീ, ടാജ് എങ്കില്‍ ടാജ്, ഫോര്‍ വണ്‍ ആന്റ് ഓണ്‍ലി വണ്‍ നൈറ്റ്, വൈ നോട്ട്?! എന്നൊക്കെ വിളിച്ചു കൂവണമെന്ന് തോന്നി.'

മൊബൈല്‍ വാനിറ്റിബാഗില്‍ വെച്ച് സിബ്ബ് അടച്ച് അവള്‍ എന്നരികില്‍ എത്തി. എനിക്ക് വീണ്ടും ശബ്‌ദം പോയിക്കിട്ടി. എന്റെ ഹൃദയം പെരുമ്പറയടി ആരംഭിച്ചു. കൊള്ളാം ബ്ലോഗിണീ, ഒരു രാത്രി നമുക്ക് എല്ലാം മറന്നുല്ലസിക്കാം, എന്നെന്നേക്കും സ്മരിക്കപ്പെടാന്‍ ഒരേയൊരു നൈറ്റ്, അല്ലേ? ഞാന്‍ മനസ്സില്‍ മന്ത്രിച്ചു.

'എന്താ ഒന്നും മിണ്ടാതെ നോക്കുന്നത്?'

'ഊഹും ഹൊന്നൂല്ലാ. ടാജ് റെസിഡന്‍സി എത്താറായല്ലോ?'

'അതിന്‌ നമ്മള്‍ അങ്ങോട്ടല്ലാലോ പോകുന്നത്, ഏറാടാ?'

ഞാന്‍ സ്തബ്‌ദനായിപ്പോയി. പിന്നെ? പിന്നെ നാം എങ്ങോട്ടാ? അപ്പോ ആ ഡീലക്സ് റൂം ബുക്ക് ചെയ്തത്? ഇന്നത്തെ രാത്രി ഡബിള്‍ ബെഡ്? എന്റെ അന്തരംഗം യുദ്ധരംഗമായി നൂറായിരം ചോദ്യങ്ങളെ തൊടുത്തുവിടാനൊരുങ്ങിനിന്നു. അന്നേരം അടുത്തുള്ള ചര്‍ച്ചിലെ മണി മുഴങ്ങിക്കേട്ടു.

ചോദിക്കുന്നേനും മുന്നെത്തന്നെ അവള്‍ കൂളായി ചിരിച്ചുകൊണ്ട് പറഞ്ഞു.

'നേരത്തെ പറഞ്ഞില്ലേ. സൗദിയിലേക്ക് ആയിരം ലേബര്‍ വീസാ വന്നകാര്യം. ആ കമ്പനീടെ മൊതലാളി സൗദിക്കിളവന്‍ ഇന്ന് കരിപ്പൂരീല്‍ വന്നിറങ്ങും. മൂപ്പര്‍ക്കും മാനേജര്‍ക്കും കൂടി രാത്രി തങ്ങാനുള്ള മുറിയാ ഇപ്പോ വിളിച്ച് ബുക്ക് ചെയ്തത്. വാ നമുക്ക് നടക്കാം.'

'ശ്ശെ. ഞാന്‍ എന്തൊക്ക്യോ വിചാരിച്ചൂട്ടോ. ബ്‌ഹീഹീ..'

ജീവിതത്തില്‍ ഇനിയും ഇളിയാന്‍ എത്രയോ ബാക്കി എന്നപോലെ ഇളിച്ചുകൊണ്ട് ഞാന്‍ അത്രമാത്രം അറിയിച്ചു.

'അയ്യട, മോനേ, അങ്ങനെ കാടുകേറി വിചാരിക്കാതെ വന്നേ?'

'എങ്ങോട്ടാവോ?'

'എന്റെ ഒരു ചുരിദാര്‍ സെറ്റ് തയ്പ്പിച്ചത് ഇന്നുകിട്ടും. അത് മേടിച്ച് നമുക്ക് തല്‍ക്കാലം പിരിയാം. വാ.'

അപ്പോഴും എന്റെ കൈ പേഴ്സില്‍ തടഞ്ഞത് എന്ത് റിപള്‍സീവ് റിയാക്ഷന്‍ ആവും! സ്വപ്നങ്ങള്‍ തട്ടിത്തകര്‍ത്ത് കുപ്പത്തൊട്ടിയിലിട്ട ടാജ് എന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തലയെടുപ്പോടെ പ്രകാശവലയത്തില്‍ കുളിച്ചുനിന്നതിന്റെ സമീപത്തെ ഒരു ടെയിലര്‍ ഷോപ്പില്‍ അവള്‍ കയറി. ഞാന്‍ വെളിയില്‍ കാത്തുനിന്നു. അല്പം കഴിഞ്ഞ് അവള്‍ തയ്പ്പിച്ച ചുരിദാര്‍ പൊതിഞ്ഞുവാങ്ങി വന്നു. അവള്‍ തന്നെ കാശ് കൊടുത്തിരുന്നു.

വീണ്ടും ബ്ലോഗിണിയും ഈ ബ്ലോഗനും ഒരു ഓട്ടോയില്‍ കയറി. നാലാം ഗേറ്റിനരികെ വാഹനവ്യൂഹത്തില്‍ ഞങ്ങളും കടന്നുപോകാനുള്ള തീവണ്ടി വരുന്നത് അക്ഷമയോടെ നോക്കി ഇരുന്നു. തീവണ്ടി ഉഗ്രശബ്‌ദത്തോടെ കടന്നുപോയി. ലെവല്‍ ക്രോസ്സ് കടന്ന് ഞങ്ങളും യാത്ര തുടര്‍ന്നു. പാളയം ബസ്സ് സ്റ്റാന്‍ഡ് എത്താറായപ്പോള്‍ ഞാന്‍ ഇറങ്ങി. അവള്‍ക്ക് ഇനിയും പോകാനുണ്ട്.

ഇനിയും കാണാമെന്ന പ്രതീക്ഷയോടെ ഒരു ഷേയ്ക്ക് ഹാന്‍ഡോടെ സ്നേഹിതയോട് യാത്ര ചോദിച്ച് എനിക്കുള്ള ബസ്സില്‍ കയറാനുള്ള വെമ്പലോടെ ആള്‍ക്കൂട്ടത്തിലൂടെ നടന്നു.

ഇത് അവളും വായിക്കുന്നുണ്ടാവാം എന്ന് മനസ്സ് പറയുന്നു. ഇനിയും അവളെ കണ്ടുമുട്ടുമെന്നും മനസ്സ് മന്ത്രിക്കുന്നു..

(അവസാനിച്ചു.)