Thursday 30 July 2015

ലക്ഷദ്വീപിലെ നടുക്കുന്ന പ്ലാറ്റ്ഫോമില്‍...

കരയില്‍ നിന്നും അല്പം ദൂരെ കടല്‍ തിരമാലകള്‍ക്ക് നടുവില്‍ ഉള്ള ഒരു കോണ്‍ക്രീറ്റ് പ്ലാറ്റ്ഫോമില്‍ ഞാന്‍ നോക്കെത്താദൂരത്ത്‌ കണ്ണുംനട്ട് നില്‍ക്കുകയായിരുന്നു. നേരം വെളുത്ത് വന്നിട്ടേയുള്ളൂ. കവറത്തിയുടെ തീരത്ത് നിന്നും സൂര്യോദയത്തിനു മുന്‍പ്  ഒരു മുക്കുവതോണി ഉന്തിതള്ളി അതില്‍ ചൂണ്ടയും വലയുമായി ദ്വീപിലെ ബന്ധുക്കളായ സാജിദ്, ആഷിക്ക്, നാട്ടില്‍ നിന്നും അവധിക്കാലം ആസ്വദിക്കാന്‍ വന്ന കസിന്‍ റിയാസ് എന്നിവര്‍ക്കൊപ്പം ഞാനും കയറി. തോണിയുടെ ഉടമ അറിയാതെ ഉള്ള പോക്കാണ്.

യാത്ര പുറപ്പെട്ടപ്പോള്‍ തോണി ആടിയുലഞ്ഞു. എനിക്ക് പേടിയായി. നീന്താനറിയില്ല. അവരൊക്കെ നല്ല നീന്തല്‍ / മുങ്ങല്‍ വിദഗ്ദ്ധരും. കുറച്ചുദൂരം പോയപ്പോള്‍ ലൈറ്റ് ഹൌസില്‍ നിന്നും വരുന്ന വെളിച്ചത്തില്‍ കണ്ടതാണ് ഈ പ്ലാറ്റ്ഫോം.

"തോണി അടുപ്പിച്ചേ.. ഞാന്‍ ഇല്ല ഇനി ഉള്‍ക്കടലിലേക്ക് ചാവാന്‍.."

എന്‍റെ വെപ്രാളം കേട്ട് അവര്‍ നോക്കി.

"ഞാന്‍ ഈ പ്ലാറ്റ്ഫോമില്‍ നിന്നോളാം. നിങ്ങള് മടങ്ങിവരുമ്പോള്‍ എന്നെ കൂട്ടിയാല്‍ മതി."

അവര്‍ തോണി അടുപ്പിച്ചു. ഞാന്‍ പ്ലാറ്റ്ഫോമിലേക്ക് കയറി നിന്നു.

"അപ്പോള്‍ ശരി. പോയി വന്നിട്ട് കാണാംട്ടോ." - സാജിദ് പറഞ്ഞു.

അവര്‍ തോണി തുഴഞ്ഞ് പോയിമറഞ്ഞു. അരണ്ടവെളിച്ചത്തില്‍ ഞാന്‍ ചുറ്റും നോക്കി. ചെറിയ ഓളങ്ങള്‍ മാത്രം. കടല്‍ കൂടുതല്‍ ഇരുണ്ടുകിടന്നു. നിമിഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ഒരു കാര്യം ശ്രദ്ധിച്ചു. പ്ലാറ്റ്ഫോമിന്റെ കീഴെ ജലനിരപ്പ് കൂടിയിരിക്കുന്നു. ഇപ്പോള്‍ പ്ലാറ്റ്ഫോമും കടലും ഏതാനും ഇഞ്ച്‌ വ്യത്യാസം മാത്രം. ഞാന്‍ പേടികൊണ്ട് വിറച്ചു. കണ്ണടച്ച് പ്രാര്‍ഥിച്ചുകൊണ്ടിരുന്നു. ഏതായാലും ജലനിരപ്പ് താഴ്ന്നില്ല, എന്നാല്‍ ഉയര്‍ന്നുമില്ല.

പ്രഭാതകിരണങ്ങള്‍ എങ്ങും പരന്നു. നീലനിറമുള്ള കടലിന്‍റെ അടിത്തട്ട് വ്യക്തമായി കാണാം. പലവിധ വര്‍ണ്ണമത്സ്യങ്ങള്‍ കൂട്ടമായി അങ്ങോട്ടുമിങ്ങോട്ടും പോവുന്നു. പവിഴപ്പുറ്റുകള്‍. ഒരു വലിയ അക്വേറിയം പോലെ തോന്നി.

ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ ദൂരെനിന്നും തോണി വരുന്നത് കണ്ടു. അവരുടെ സംസാരം അവ്യക്തമായി കാതിലെത്തി. അവര്‍ തോണി അടുപ്പിച്ചു. ഞാന്‍ വലിയ ആശ്വാസത്തോടെ അവര്‍ക്കൊപ്പം ചേര്‍ന്നു. തോണിയില്‍ ഒരു മൂലയില്‍ അവര്‍ പിടിച്ച മീനുകള്‍ കൂട്ടിയിട്ടിരുന്നു.

അവരെന്നെ നോക്കി നെടുവീര്‍പ്പിടുന്നത് കണ്ടപ്പോള്‍ എനിക്ക് ദേഷ്യം വന്നു.

"എന്താ പഹയന്മാരെ ഇങ്ങനെ നോക്കുന്നത്?"

"പ്ലാറ്റ്ഫോമില്‍ എന്തെങ്കിലും അസാധാരണമായി കണ്ടോ?" - സാജിദ് ചോദിച്ചു.

ഞാന്‍ വാപൊളിച്ച് നോക്കി.

"എന്തെങ്കിലും രൂപമോ, അല്ലെങ്കില്‍ ഒരു പെണ്ണിന്‍റെ വിഷാദഗാനമോ മറ്റോ?" - ആഷിക്ക് ചോദിച്ചത് കേട്ട് ഞാന്‍ ഒന്നൂടെ ഞെട്ടി.

"ഇല്ലാ. എന്തേയ്?" - ഞാന്‍ ചോദിച്ചു.

സാജിദ് ഒരു കഥ പറയാന്‍ തുടങ്ങി.

"പണ്ട് മുക്കുവനെ സ്നേഹിച്ച ഒരു സുന്ദരിപെണ്ണ്  ഉണ്ടായിരുന്നു. ദ്വീപുകാര്‍ അവരെ ഒറ്റപ്പെടുത്തിയപ്പോള്‍ മുക്കുവനും അവളും നീന്തിവന്ന്  ഈ പ്ലാറ്റ്ഫോമില്‍ കയറി. വീട്ടുകാരും നാട്ടുകാരും നോക്കിനില്‍ക്കെ അവര്‍ ആലിംഗനബദ്ധരായി ചുംബനമേളം നടത്തി. പ്രണയത്തെ എതിര്‍ത്തവരെ വെല്ലുവിളിച്ച് തോണിയില്‍ കരുതിയിരുന്ന വലിയൊരു പാറക്കല്ല് വലയില്‍ ബന്ധിച്ച് ദേഹത്ത് ചുറ്റി വരിഞ്ഞുകെട്ടി കടലിലേക്ക് എടുത്ത് ചാടി. നാട്ടുകാര്‍ക്ക് പേരുദോഷം ഉണ്ടാക്കിയ പ്രനയിതാക്കളെ രക്ഷിക്കാന്‍ ആരും തുനിഞ്ഞില്ല. അവര്‍ ഈ കടലില്‍ ഒടുങ്ങി. ഇപ്പോഴും ഈ പ്ലാറ്റ്ഫോം പരിസരങ്ങളില്‍ അവരുടെ പ്രേതത്തെ കണ്ടവരുണ്ട്. ആ പെണ്ണിന്‍റെ ദുഃഖഗാനം കേട്ടവരുണ്ട്."

എന്‍റെ തൊണ്ടയിലെ വെള്ളം വറ്റി.

ആഷിക്ക് വളരെ കൂളായി പറഞ്ഞു:  "അപ്രതീക്ഷിതമായി ജലനിരപ്പ് തോന്നിയപോലെ പൊങ്ങിവന്ന് പ്ലാറ്റ്ഫോം മൂടാറുണ്ട്. പിന്നെ വെള്ളം ഇറങ്ങി പഴയപോലെ തന്നെയാവും. നീ രക്ഷപ്പെട്ടത് നിന്‍റെ ഭാഗ്യം."

അപ്പോള്‍ കസിന്‍ റിയാസ് എന്നെ ആശ്വസിപ്പിക്കാന്‍ തോളില്‍ കൈയ്യിട്ടുകൊണ്ട് പറയുകയാണ്‌ :

"ഡാ ഞങ്ങള് നിന്നെ ഇവിടെ ആക്കിയത് മറന്നിരുന്നു. തോണി തുഴഞ്ഞ് കര എത്താറായപ്പോഴാ നീ പ്ലാറ്റ്ഫോമില്‍ ഉണ്ടല്ലോ എന്ന കാര്യം ഞങ്ങള്‍ ഓര്‍ത്തത്. അപ്പോള്‍ത്തന്നെ തോണി റിവേഴ്സ് എടുത്ത് തുഴഞ്ഞു."

എനിക്ക് അവരെ കൊല്ലാനുള്ള ദേഷ്യം വന്നു:

"നല്ല തങ്കമനസ്സുള്ള പഹയന്മാര്‍ തന്നെ. തോണിയില്‍ പോണ പേടി മാറ്റാന്‍ കൊണ്ടാക്കിയ ഇടം കൊള്ളാം."

ഞങ്ങള്‍ കരയില്‍ എത്തിയപ്പോള്‍ പല്ലിറുമ്മി ഒരാള്‍ ഞങ്ങളെ നോക്കി നില്‍പ്പുണ്ടായിരുന്നു. തോണിയുടെ ഉടമ. തോണി കാണാഞ്ഞ് കലിപ്പിലാണ്.

വളിച്ചചിരിയോടെ തോണി ഞങ്ങള്‍ കരയ്ക്ക് അടുപ്പിച്ചു.

"മുത്തുകോയക്കാ.. സുഖാണോ?" - ആഷിക്ക് നമ്പറിട്ടു.

"ഇല്ല മോനേ. വയറിളമാ. സുഖായിട്ട് കളഞ്ഞു." : മൂപ്പര്‍ പല്ലിറുമ്മി പറഞ്ഞു.

"ഈ കോയക്കാന്‍റെ തമാശ." : സാജിദ് ഹസ്തദാനത്തിന് കൈനീട്ടി. കോയക്ക പിന്നാക്കം കെട്ടിനിന്നു.

ഞങ്ങള്‍ തോണിയില്‍ നിന്നും മീന്‍ എടുക്കാന്‍ തുനിഞ്ഞപ്പോള്‍ കോയക്ക തടഞ്ഞു.

"തോണി നിങ്ങളുടേതല്ല. അതിലെ മീനും നിങ്ങള്‍ക്കുള്ളതല്ല. അത് എനിക്കുള്ളതാ."

സാജിദ് ഞങ്ങളോട് മന്ത്രിച്ചു പറഞ്ഞു : "വേഗം സ്ഥലം കാലിയാക്കുന്നതാ നല്ലത്. ആളല്‍പ്പം പിശകാ.."

(പ്രിയമുള്ളവരേ.. ഇന്ന് സാജിദിന്‍റെ ചരമദിനമാണ്‌. 1998 ജൂലൈ 30ന് കൊച്ചിയിലുണ്ടായ വിമാന അപകടത്തില്‍ കൊല്ലപ്പെട്ട ഒന്‍പത് ഹതഭാഗ്യരില്‍ കാബിന്‍ ക്രൂ ആയിരുന്ന അവനും ഉണ്ടായിരുന്നു. കവരത്തി-കൊച്ചി ഫ്ലൈറ്റില്‍ ജോലിക്ക് കയറി മൂന്ന്‍ മാസം ആയപ്പോള്‍ മരണം അവനെ തേടിയെത്തി. അവന്‍റെ ഡ്യൂട്ടിദിനം അല്ലാഞ്ഞിട്ടും സഹപ്രവര്ത്തകന് അവധി വേണമെന്ന്‍ ആവശ്യപ്പെട്ടപ്പോള്‍ പകരം സാജിദ് ഡ്യൂട്ടിയെടുത്തു. വിധിയെ ആര്‍ക്കും തടുക്കാനാവില്ലല്ലോ. സാഹസികത കൂടപ്പിറപ്പ് ആയിരുന്ന പ്രിയപ്പെട്ട കസിന്‍ സാജിദിന്റെ ഓര്‍മ്മയ്ക്ക് മുന്നില്‍ ഒരുപിടി അശ്രുപൂക്കള്‍ അര്‍പ്പിച്ചുകൊണ്ട്... )

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com