Thursday 25 December 2008

ബല്ലാത്ത ബിയ്യാത്ത!

'എങ്ങട്ടാ ബിയ്യാത്താ ബസ്സും കാത്ത്ക്ക്ണത്‌?'

കല്ലാമൂല പാലത്തിനടുത്തുള്ള ബസ്സ്സ്റ്റോപ്പില്‌ നിൽക്കുന്ന ബിയ്യാത്ത എന്ന വയസ്സത്തിയെ കണ്ട്‌ വഴിപോക്കര്‌ ചോദിച്ചു. കൊല്ലത്തിലൊരിക്കൽ വല്ലപ്പോഴും പുരയ്ക്ക്‌ വെളിയിൽ കാണാറുള്ള ബിയ്യാത്താനെ കണ്ടാൽ ആരാ ചോദിക്കാതിരിക്കുക!

'ഞമ്മള്‌ നെലമ്പൂർക്ക്‌ പോക്വാണ്‌. ഉണ്ണിവൈദ്യേരെ ഒന്ന്‌ കാണാനേയ്‌. കൊറച്ച്‌ കൊയമ്പ്‌ മാങ്ങണം. ഇക്കൊല്ലത്തെ കൊയമ്പ്‌ കയിഞ്ഞ്‌. ഇഞ്ഞ്‌ അടുത്തൊല്ലത്തെ മാങ്ങീട്ട്‌ കരുതണ്ടേ..'

അപ്പഴേക്കും നെലമ്പൂർക്കുള്ള ജനതാബസ്സ്‌ പാലം കടന്ന്‌ ഹോണടിച്ചെത്തി. അതേ നേരത്തെന്നെ കാളികാവ്‌ പോകുന്ന 'തുറാൻ' ബസ്സും വന്ന്‌ എതിരേയുള്ള സ്റ്റോപ്പിൽ നിന്ന്‌ ആളെയിറക്കി.

ബിയ്യാത്ത ആകെ ഡിങ്കോലാപ്പിലായി നിന്നിട്ട്‌ ഓടി രണ്ട്‌ ബസ്സിനേം വലയം വെച്ച്‌, ഏത്‌ ബസ്സ്‌ ഏത്‌ ദിശേൽക്ക്‌ എന്നറിയാതെ ഓടി കണ്ണിൽ കണ്ട തുറന്നുവെച്ച ബസ്സ്‌ ഡോറിലൂടെ അകത്തേക്ക്‌ ചാടിക്കേറി. കിളി വിസിലൂതി. അത്‌ തുറാൻ ബസ്സായിരുന്നു!

കണ്ടക്ടർ തുന്നിക്കൂട്ടിയ ലതർബാഗിൽ ചില്ലറകിലുക്കി എത്തി.

'എങ്ങോട്ടാ?'

'ഉണ്ണിവൈദ്യേരെ അങ്ങട്ട്‌.'

'എവിടേക്ക്‌?'

'നെലമ്പൂർക്ക്‌'

'ഇത്‌ കാളികാവിൽക്കാ വല്യുമ്മാ.. എറങ്ങിക്കോളീം. അപ്പറത്തെ ജനതീല്‌ കേറിക്കോളീം.'

കേൾക്കേണ്ട താമസം, ബിയ്യാത്ത 'അള്ളോ' എന്നലറി ചാടിയിറങ്ങി റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ പോകാൻ തുടങ്ങിയ ജനതാബസ്സിലെ കിളിയുടെ കൈയ്യിൽ തൂങ്ങിക്കേറി കമ്പിയിൽ തൂങ്ങിനിന്ന്‌ കിതച്ചു.

'പണ്ടാറടങ്ങാൻ ബസ്സ്‌ രണ്ടെണ്ണം ഒന്നിച്ച്‌ ബന്ന്‌ ആളെ എറങ്ങേറാക്കി.' - ബിയ്യാത്ത പിരാകിനിന്നു.

കണ്ടക്ടറും കിളിയും ഡ്രൈവറും യാത്രക്കാരും മൂപ്പത്തിയെ നോക്കി ചിരിച്ചു. ജനത നെലമ്പൂർക്ക്‌ വിട്ടു.

ലേഡീസ്‌ സീറ്റ്‌ കാലിയായി കിടന്നിട്ടും ബിയ്യാത്ത കമ്പിയിൽ തൂങ്ങിനിൽപെന്നെ. കിളി ചൂളമടിച്ച്‌ കൈചൂണ്ടി പറഞ്ഞു:

'ഇത്താ സീറ്റ്‌ കാലിയായ്‌ കെടക്കുന്നത്‌ കണ്ടില്ലേ. അങ്ങോട്ട്‌ കുത്തിരുന്നൂടേ?'

'ഇരിക്കാനൊന്നും നേരല്ല മോനേ.. ഉണ്ണിവൈദ്യേര്‌ പീട്യ പൂട്ടി പോകാൻ നേരായിക്ക്ണ്‌!'

ബിയ്യാത്ത കലിപ്പായി നിന്നിട്ട്‌ പറഞ്ഞു. കിളി വാപൊളിച്ച്‌ നീട്ടിയൊരു ചൂളമടിച്ചു.

നെലമ്പൂരങ്ങാടിയിൽ ബിയ്യാത്ത ഇറങ്ങി ഉണ്ണിവൈദ്യരേം കണ്ടു. കൊഴമ്പ്‌ രണ്ട്‌ കുപ്പി വാങ്ങി രണ്ട്‌ കക്ഷത്തും ഇറുക്കിപ്പിടിച്ച്‌ കല്ലാമൂല വഴി പോകുന്ന ബസ്സ്‌ കാത്തുനിന്നു. കുറച്ച്‌ കഴിഞ്ഞപ്പം ദാ വരുന്നു 'തുറാൻ' ബസ്സ്‌. അതിൽ തിക്കിക്കയറി. സീറ്റ്‌ കിട്ടി. ഇരുകക്ഷത്തും കുഴമ്പ്‌ കുപ്പികളും വെച്ച്‌ ബിയ്യാത്ത സ്വസ്ഥമായിരുന്നു.

ബസ്സിലാകെ കുഴമ്പിൻ മണം പരന്നു. കൊറച്ച്‌ കഴിഞ്ഞപ്പം വേറെ രൂക്ഷഗന്ധം പിറകിലെവിടേയോ പൊങ്ങി. മണ്ണെണ്ണയുടെ ഗന്ധം. തുറാനിലെ യാത്രക്കാർ പൊറുതിമുട്ടി. കുട്ടികളും മാതാക്കളും ഓക്കാനമിട്ട്‌ ഇരുന്നു. സൈഡിലിരുന്നവർ ഷട്ടർ മുൻകൂറായി താഴ്ത്തിയിട്ട്‌ വാൾവെക്കുന്നവരെ പ്രതിരോധിച്ചു.

ബസ്സ്‌ പുറപ്പെട്ട്‌ മുക്കട്ട റെയിൽവേ ക്രോസ്സിലെത്തി. ഷൊർണൂർ-നിലമ്പൂർ പാസ്സഞ്ചർ കടന്നുപോകുന്ന ലെവൽക്രോസ്സിൽ തുറാൻ ബസ്സ്‌ കയറിയതും എല്ലാവരും ബഹളമായി. ബസ്സിലാകെ മണ്ണെണ്ണ ഒഴുകുന്നു. മണം അസഹനീയം. പോരാത്തതിന്‌ ബിയ്യാത്താന്റെ കുഴമ്പിൻ മണവും കൂടിക്കലർന്നു.

'പടച്ചോനേ! എല്ലാരും ഓടിക്കൈച്ചിലായ്ക്കോളീം. തീവണ്ടി വരുന്നൂ!'

ആരോ അലറിയതും എല്ലാരും കൂടി തറാനിൽ നിന്ന്‌ ചാടിയിറങ്ങി ജീവൻ രക്ഷിക്കാൻ ഓടി. അതിനിടയിൽ കൺട്രോൾ പോയ ഡ്രൈവർ നോട്ടം പാളിയതും കുറുകെച്ചാടിയ ഒന്നുരണ്ടാളെ ബസ്സ്‌ മുട്ടി. അവർ നിലത്തുവീണു! ലെവൽക്രോസ്സിൽ ബസ്സിട്ട്‌ ഡ്രൈവറും പാഞ്ഞു. മണ്ണെണ്ണയും കുഴമ്പും തിവണ്ടിയും കൂടി ഒന്നിച്ച്‌... എന്തും സംഭവിക്കാം..

ഇതിനിടയ്ക്ക് കിട്ടിയ ചാന്‍‌സില്‍ ഒരു പൂവാലച്ചെക്കന്‍ പാരലല്‍ കോളേജിലെ ഒരു കുമാരീടെ അരികില്‍ വന്നു ഇമ്പത്തോടെ ചോദിച്ചു:

'ബോഡിക്ക് എന്തെങ്കിലും പരിക്ക് പറ്റിയോ?'

'ബോഡിക്ക് ഒന്നും പറ്റിയില്ല. പക്ഷെ..'

'പക്ഷെ? ഉം?'

'ബ്രായുടെ ഹുക്ക് ഊരിപ്പോയി.'

'ഞാനും തപ്പിക്കോട്ടെ?'

കുമാരി നാണം കൊണ്ട് താഴെ ഹുക്ക് തപ്പുന്നതിന്‌ ചെക്കനും ഹെല്‍‌പുചെയ്തു.

ഈ ബഹളത്തിനിടയിൽ നമ്മുടെ ബിയ്യാത്ത അന്തം വിട്ട്‌ ബസ്സിനടിയിലും റോഡിലും എന്തോ തപ്പിനിൽക്കുന്നു! അതുകണ്ട കിളി ബിയ്യത്താനെ പിടിച്ച്‌ വലിച്ച്‌ മാറ്റി.

'ഇങ്ങളെന്താ തള്ളേ നോക്ക്ണത്‌? ഹലാക്കാക്കാൻ ഒലക്ക!'

'എടാ കുരുപ്പേ! ഇരുന്നൂറുറുപ്യ കൊടുത്ത്‌ മാങ്ങ്യതാ കൊയമ്പ്‌ കുപ്പി. അത്‌ കാണാനില്ല.'

'ആ കൊയമ്പും കുപ്പ്യല്ലേ പെമ്പ്രന്നോത്ത്യേ ഇങ്ങളെ കജ്ജിന്റെ ഇടുക്കില്‌ മുറുക്കിവെച്ചിക്കിണത്‌! ബല്ലാത്ത പെമ്പ്രന്നോത്ത്യെന്നെ!'

ഇരുകക്ഷത്തും മുറുക്കിപ്പിടിച്ച കുഴമ്പുകുപ്പീസ്‌ അപ്പോഴാണ്‌ ബിയ്യാത്ത ശ്രദ്ധിച്ചത്‌. തൂങ്ങിയാടുന്ന പല്ലിളിച്ച്‌ ബിയ്യാത്ത പാഞ്ഞു.

എല്ലാരും റെയിൽപാളത്തിൽ കിടക്കുന്ന തുറാൻ ബസ്സിനെ നോക്കി കുറ്റിക്കാട്ടില്‌ മാറിനിന്ന് തീവണ്ടി എവിടേയെത്തി എന്നറിയാൻ സാകൂതം നോക്കിനിന്നു.

അത്‌ മറ്റൊരു 'തീവണ്ടി' ആയിരുന്നു! ഒറിജിനൽ തീവണ്ടി വരാൻ ആവുന്നതേയുള്ളൂ. ഇപ്പോൾ വന്ന 'തീവണ്ടി' വേറെ!

(മുക്കട്ടയിൽ കാലങ്ങളായി പെണ്ണുങ്ങളെ ചൂളമടിച്ചും തോണ്ടിയും പിച്ചിയും വിലസുന്ന ഒരു പിരാന്തൻ ജീവിക്കുന്നുണ്ട്‌. അവൻ സദാസമയവും തീവണ്ടി പോകുന്നപോലെ ചൂളം വിട്ട്‌ കൈകൊണ്ട്‌ ആംഗ്യം കാണിച്ച്‌ ഓടിക്കൊണ്ടേയിരിക്കും. അതാണ്‌ അവന്റെ പിരാന്ത്‌. പണ്ട്‌ തീവണ്ടിയിലെ സീറ്റിനടിയിൽ നിന്നും ആരോ കണ്ടെടുത്ത്‌ വളർത്തിയ അനാഥബാലൻ പിന്നെ എല്ലാർക്കും (പെണ്ണുങ്ങൾക്ക്‌ പ്രത്യേകിച്ച്‌) കീറാമുട്ടിയായി തീവണ്ടി എന്നറിയപ്പെടുന്ന ഒരു കോസ്രാകൊള്ളി ആയിമാറി.)

മേൽപറഞ്ഞ 'തീവണ്ടി' 'തുറാൻ' ബസ്സിലെ ബാക്ക്‌ ഡോർ വഴി കയറുന്നത്‌ കണ്ട്‌ ആരോ വിളിച്ചുകൂവിയതാണ്‌ ഈ പൊല്ലാപ്പിനൊക്കെ ഹേതു.

ഒടുവിൽ, അന്നത്തെ സായാഹ്നപത്രം ഒരു 'ഹോട്ട്‌ ന്യൂസു'മായാണ്‌ ഇറങ്ങിയത്‌.

"തൂറാൻ മുട്ടി രണ്ടാൾക്ക്‌ പരിക്ക്‌, 'തീവണ്ടി' കാരണം അപകടം!'

Monday 8 December 2008

'ഇവിടെ നല്ല മീനുകള്‍ വില്‍‌ക്കപ്പെടും' പൊല്ലാപ്പായി.

അവുളക്കുട്ടി മീന്‍‌കച്ചോടം തൊടങ്ങിയത് അടുത്ത ദിവസം പൂട്ടിക്കെട്ടാന്‍ കാരണം? അതന്വേഷിച്ചപ്പോ അറിയാന്‍ പറ്റ്യേത് വല്ലാത്ത സത്യങ്ങളാണ്‌.
പണിയില്ലാതെ തേരാപാരാ വായ് നോക്കി കലുങ്കിലിരിക്കാന്‍ കൂട്ടുണ്ടായിരുന്ന ആത്മസുഹൃത്തുക്കളുടെ അനവസരോചിതമായ അഭിപ്രായങ്ങള്‍ മീന്‍ വാരിക്കോരി ഇടുന്നപോലെ മനസ്സിലിട്ടതായിരുന്നു അവുളക്കുട്ടീടെ മീന്‍ പീട്യ പൂട്ടിയിടാന്‍ ഹേതു.

നെലമ്പൂരങ്ങാടീലെ ഒരു കോണില്‍ ഓലമടക്ക് മേഞ്ഞ് കൊട്ടകളില്‍ നല്ല പെടക്ക്‌ണ ലങ്കിമറിയുന്ന മത്തീം അയലേം പുത്യാപ്ലകോരേം കുന്നൂട്ടിവെച്ച് ഒരു വെളുപ്പാന്‍ കാലത്ത് സ്വയം ഉല്‍ഘാടിച്ച് പ്രൊപ്രൈറ്റര്‍ അവുളക്കുട്ടി കച്ചോടം തൊടങ്ങിയത് മീന്‍ കച്ചോടത്തില്‍ സീനിയോരിറ്റി കൈയ്യടക്കിവെച്ച മാര്‍ക്കറ്റിലെ വമ്പന്‍ സ്രാവുകള്‍ ഒരു പരലിനെ എന്നപോലെ അവിഞ്ഞ നോട്ടത്തോടെയാണ്‌ വരവേറ്റത്. മുന്‍ഭാഗത്ത് ഒരു പലകക്കഷ്‌ണത്തില്‍ കരിക്കട്ട വെള്ളം കൂട്ടി കട്ടീല്‌ മേലോട്ട് മീന്‍‌വാലുപോലെ എഴുതിവെച്ചത് വായിച്ച് അവരില്‍ ചിലര്‍ റോഡില്‍ക്ക് നീട്ടിത്തുപ്പി.

'ഇവിടെ നല്ല മീനുകള്‍ വില്‍ക്കപ്പെടും'

ആദ്യദിവസം അത്രയൊന്നും കസ്റ്റമേഴ്സിനെ മൂപ്പര്‍ക്ക് കിട്ടീല. അപ്പറത്തെ വമ്പന്‍ സ്രാവുകള്‍ അവരെ ആകര്‍ഷിച്ച് വില്‍‌പന പൊടിപൊടിക്കുന്ന ഗുട്ടന്‍സ് സാകൂതം വീക്ഷിച്ച് അവുളക്കുട്ടി മുന്നിലെ കൊട്ടകളിലെ മത്തി, അയല, പുത്യാപ്ലകോരകളുടെ വട്ടക്കണ്ണുകളില്‍ നോക്കി വട്ടമിട്ട് പറക്കുന്ന ഈച്ചകളെ ഒരു മുഴുത്ത അയല എടുത്ത് വീശിയാട്ടി. മറ്റേവശം മ്യാവൂ പാടി കറങ്ങിനിന്ന ഒരു പൂച്ച കുടുംബത്തെ ഇടത്തെകാല്‍ കൊണ്ട് തട്ടി മാറ്റി.

അങ്ങനെ ഇരിക്കുമ്പോളതാ മണത്ത് കൊണ്ട് മറ്റൊരു കൂട്ടര്‍ പീട്യേടെ മുന്‍പില്‍..
കലുങ്കില്‍ പഞ്ചാരയടിച്ച് ഇരിക്കാറുള്ള കൂട്ടത്തിലെ ഒരു ചെങ്ങായ് അന്തം വിട്ട് അവുളക്കുട്ടീടെ തിരുമോന്തയില്‍ കണ്ണുകൊണ്ട് ചൂണ്ടകൊളുത്തി നില്‍ക്കുന്നു.

'എടാ ഹമുക്കേ! ഇജ്ജ് മീന്‍ കച്ചോടം തൊടങ്ങ്യേത് ഞമ്മളെ അറീച്ചിലല്ലോ?'

'അതൊരു സര്‍‌പ്രൈസായിക്കോട്ടെ ന്ന് ഞാനും ബിചാരിച്ച്. അനക്ക് തരാനിപ്പോ ഇബടെ ചായീം കടീം ഇല്ലാലോ. കൊറച്ച് മത്തി പൊയിഞ്ഞെടുക്കട്ടെ?'

'മത്തി അബിടെ ബെച്ചാളാ. അല്ല ഇജ്ജ് ഈ ബോഡിലെന്താ എയുതി ബെച്ചിക്ക്ണത്?'

ചെങ്ങായി കുറുനാടിക്കൊപ്പം അവുളക്കുട്ടീം പലകേല്‍ക്ക് നോക്കി. കുറുനാടി പൊന്തിയ പല്ലിളിച്ച് വല്ലാത്ത ചിരി, എന്നിട്ട് ഉറക്കെ അത് വായിച്ച്.

'ഇബടെ നല്ല മീനോള്‌ ബില്‍ക്കപ്പെടും'

'എന്തേയ്?'

'ഇജ്ജ് ഇബടെ അല്ലാതെ ബേറെ എബടേങ്കിലും മീന്‍ ബില്‍ക്ക്ണ്ടോ?'

'ഇല്ല'

'എന്നാല്‌ അതിലെ "ഇവിടെ" എന്നത് മാണ്ട. അത് മായ്ച്ച് കളയ്!'

അവുളക്കുട്ടി അബദ്ധം മനസ്സിലാക്കീട്ട് അത് മായ്ച്ചുകളഞ്ഞു.

'...... നല്ല മീനുകള്‍ വില്‍ക്കപ്പെടും'

കുറുനാടി പോയി. കൊറച്ചുകഴിഞ്ഞപ്പോ വേറെ ചെങ്ങായി ഖുര്‍ബാനികുഞ്ഞാലി അന്തം വിട്ട് വന്ന് ബോര്‍ഡ് വായിച്ച് തൂണും ചാരി ചിരിച്ച്.

'നല്ല മീനല്ലേ പഹയാ ഇജ്ജ് വില്‍ക്കണത്? മായ്ച്ച് കളയ്. ആള്വേള്‌ സംസയിക്കും.'

അവുള സംശയിച്ച് നിന്നിട്ട് ഒറ്റ ഡിലീറ്റല്‍.

'മീനുകള്‍ വില്‍ക്കപ്പെടും'

ഖുര്‍ബാനി തന്റെ പതിവുപാട്ട് 'കുര്‍ബാനി കുരുബാനി കുര്‍ബ്വാനീ..' പാടീട്ട് പാട്ടിനു പോയി.

കുറച്ചേരം കഴിഞ്ഞപ്പോ ദാ വരുന്നു കലുങ്കുഗ്യങ്ങിലെ കഞ്ചാവുറഷീദ് ചുണ്ടത്ത് എരീണ ബീഡി ഫിറ്റാക്കി ബോര്‍ഡിലെ വരികള്‍ വായിച്ച് തലയറത്ത് ആര്‍ത്താര്‍ത്ത് ചിരിപ്പടക്കം പൊട്ടിച്ചുനിന്നു. കൊട്ടേലെ മീനുകള്‍ക്ക് ഒരിറ്റ് ജീവനുണ്ടെങ്കില്‍ എപ്പ്ഴേ അവറ്റകള്‌ മുന്നിലെ ചാലിലെ അഴുക്കുവെള്ളത്തില്‍ക്ക് ചാടി മുങ്ങിയേനേം..!

'എടാ മഗുണകൊണാപ്പാ അവുളോട്ടീ.. ഇജ്ജ് ഇബടെ മീനുകള്‍ അല്ലേ വില്‍ക്ക്വണത്? അല്ലാതെ കോയീനേം ആടിനേം പോത്തിനേം അല്ലല്ലോ കുതിരേ??'

'അതു സെരിയാണല്ലോ. ഇഞ്ഞിപ്പം ദെത്താ ചെയ്യാ?'

കഞ്ചാറഷീദ് ബോര്‍ഡില്‍ക്ക് രണ്ട് ചാട്ടം വെച്ച് "മീനുകള്‍" മായ്ച്ചു. പുകവിട്ട് മറഞ്ഞു.

'വില്‍ക്കപ്പെടും' എന്ന ബോര്‍ഡിനുകീഴെ അവുളക്കുട്ടി ഒരു കസ്റ്റമറെങ്കിലും വരണേന്ന് കേണ്‌ ഇരിക്കുമ്പം അതാ അടുത്ത അവതാരം പ്രത്യക്ഷനായി.

ആഗു എന്ന ചെങ്ങായി ഏന്തിവലിഞ്ഞെത്തി ബോര്‍ഡിലെ 'വില്‍ക്കപ്പെടും' വായിച്ച് വാപൊളിച്ച് അവുളകുട്ടിയെ ആക്കിയൊരുനോട്ടം.

'ദെത്താ ഹമുക്കേ ഇജ്ജ് ഈ എയുതീക്ക്ണത്?'

'എന്തേയ് ആഗൂ?'

'ഇജ്ജ് ഇബടെ ബെറുതെ മീന്‍ കൊടുക്കുണുണ്ടോ?'

'ഇല്ലാ..'

'പിന്നെജ്ജ് ന്താ എയുതീക്ക്ണത്? വില്‍ക്കപ്പെടും ന്നോ?'

'എന്തെങ്കിലും ബോര്‍ഡ് മാണ്ടേ?'

'എട മണ്ടാ, ഇത് മാണ്ടാ. വില്‍ക്കാനല്ലാതെ ആരെങ്കിലും കച്ചോടം ചെയ്യോ. അയിന്റെ ആ എയുതീന്റെ ആവസ്യം ഇല്ല.'

ആഗു കൊട്ടേലെ മുഴുത്തൊരു അയല കൈയ്യിലെടുത്ത് അതുവെച്ച് പലകേലെ "വില്‍ക്കപ്പെടും" അമര്‍ത്തിമായിച്ചു കളഞ്ഞു. അപ്പുറത്തെ അടുക്കിവെച്ച തേക്കിന്‍ ഇലകളിലൊന്ന് എടുത്ത് പൊതിഞ്ഞ ആ അയലയുമായി ആഗു ബാഹര്‍ ഗയാ..

ശൂന്യമായ ബോര്‍ഡില്‍ നോക്കി നെടുവീര്‍പ്പിട്ട അവുളക്കുട്ടി ഇരുന്നിടത്തുനിന്ന് പൊങ്ങി മൂരിനിവര്‍ത്തി ഒന്നുമില്ലാത്ത ബോര്‍ഡ് പറിച്ചെടുത്ത് മീനുകളില്‍ വെള്ളമൂറി നോക്കിനിന്നിരുന്ന പൂച്ചഫാമിലിയെ നോക്കി ഒരേറുകൊടുത്ത് നെടുവീര്‍പ്പിട്ടു.

ചെങ്ങാതി നന്നായാല്‍ കണ്ണാടി അല്ല ബോര്‍ഡേ വേണ്ട എന്നാരോ എവിട്യോ പണ്ട് പറഞ്ഞത് എന്നായിരുന്നു? നോ ക്ലു..!

(അവലംബം: പഴേ ഒരു വിറ്റ് പുത്യേ രീതീലാക്കിയത്)

Wednesday 3 December 2008

ഉഗ്രന്‍ തലക്കെട്ട് തരുമോ?

ഏറനാടന്‍ ചരിതങ്ങള്‍ പുസ്തകമായി വരുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.

അച്ചടിയില്‍ ആയിരിക്കുന്ന ഈ കഥാസമാഹാരത്തിനു മറ്റൊരു ഉചിതമായ ശീര്‍ഷകം വേണമെന്ന് പൂര്‍ണാ പ്രസാധകര്‍ അറിയിച്ചിട്ടുണ്ട്. എന്തെന്നെച്ചാല്‍ ഇത് വല്ല ചരിത്രബുക്കാവുമോ എന്ന് വിചാരിച്ചേക്കും എന്നാണത്രെ..

എന്റെ തലയില്‍ മറ്റൊരു പേരും വരുന്നില്ല. പ്രിയസുഹൃത്തുക്കളേ, ഞാന്‍ നിങ്ങളുടെ സഹായം കാംക്ഷിക്കുന്നു.

ഏറനാടന്‍ ചരിതങ്ങള്‍ക്കു നല്ലൊരു നാമം നിര്‍ദേശിക്കുമല്ലോ. നിങ്ങളില്‍ നിന്നും നല്ല തലക്കെട്ട് കിട്ടിയാല്‍ അതായിരിക്കും പുസ്തകത്തിനു ചാര്‍ത്തിക്കൊടുക്കുന്നത്..!

എന്ന് സ്നേഹപുരസ്സരം,

ഏറനാടന്‍

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com