Monday 20 March 2017

കോഴിക്കോട്ടെത്തിയ കുഞ്ഞൂട്ടി

നേരിൽ കണ്ടിട്ട് 12 വർഷങ്ങളായ മൂത്തമ്മാന്റെ മോൻ കുഞ്ഞൂട്ടിന്റെ ഫോൺ വിളി രാവിലെ എന്നെ ഉണർത്തി. . കുഞ്ഞൂട്ടി കോഴിക്കോട്ട് കാറോടിച്ച് വരികയാണ്. വണ്ടൂർകാരനായ മൂപ്പർക്ക് കോഴിക്കോട് വഴി അത്ര അറിയില്ലെന്നും, എന്നെ കണ്ടിട്ടും കാലം കുറെയായെന്നും കൂടെ വരാനും പറഞ്ഞപ്പോൾ ഞാൻ വരാനുള്ള വഴി പറഞ്ഞുകൊടുത്തു.

ഞാൻ ധൃതിയിൽ റെഡിയായി കുറച്ച് നേരമായപ്പോൾ കുഞ്ഞൂട്ടി എത്തി എന്നെ കൂടെ കൂട്ടി കാറിൽ കോഴിക്കോട് ലക്ഷ്യമാക്കി പുറപ്പെട്ടു.. എന്താ വരവിന്റെ കാര്യമെന്ന് ഞാൻ  ചോദിച്ചപ്പോൾ അനുജന്റെ വില്ല നിർമ്മാണത്തിന്റെ ചെങ്ങായ്ക്ക് കുറച്ച് കാശ് കൊടുക്കാനും അതുകഴിഞ്ഞ് ഒന്ന് ചുറ്റി കറങ്ങാനും പറ്റുമെങ്കിൽ ഒരു സിനിമയ്ക്ക് കേറാംന്നും അറിയിച്ചു.

ഏതാ ഒടുവിൽ കണ്ട സിനിമ എന്ന് ചോദിച്ചപ്പോൾ പ്രേംനസീറിന്റെ 'വനദേവത' ആണത്രേ തീയേറ്ററിന്ന് കണ്ടത്! ടിവിയിൽ വരുന്ന പടങ്ങൾ കുറച്ച് കാണും. എന്നാ ശരി അന്നത്തെ സിനിമകൾ അല്ല ഇന്ന്, അന്നത്തെ കൊട്ടകകൾ അല്ല ഇന്നത്തെ മൾട്ടിപ്ലെക്സ് കാണിച്ചുതരാം എന്ന് പറഞ്ഞ എന്നോട് കുഞ്ഞൂട്ടി പറഞ്ഞു, സിനിമ കാണാനല്ല, ACയിൽ ഇരുന്ന് ഉറങ്ങിയിട്ട് നാളേറെയായെന്ന്!

RP മാളിൽ കാർ പാർക്ക് ചെയ്യുമ്പോൾ അവിടെത്തെ ജോലിക്കാരൻ വണ്ടി നേരെ പാർക്കിങ്ങിൽ ഇടാൻ പറഞ്ഞപ്പോൾ ഗൾഫിൽ മാനേജറായിരുന്ന  കുഞ്ഞൂട്ടിക്ക് പിടിച്ചില്ല, ചൂടായി..
'Don't teach me, I have driven several times in London and Paris roads.'

Hair dye വാങ്ങാൻ കേറിയ കുഞ്ഞൂട്ടി ഒരു brand എടുത്തപ്പോൾ sales girls വേറെ പലവിധ brands എടുത്ത് ഇതെടുക്കൂ, ഇതിൽ അമോണിയ ഇല്ല, അമോണിയയുടെ ദോഷങ്ങൾ പറയാൻ തുടങ്ങിയ അവരോട് chemistry ബിരുദാനന്തര ബിരുദമുള്ള അധ്യാപകനുമായ കുഞ്ഞൂട്ടി ഗൗരവത്തിൽ ചോദിച്ചു 'അമോണിയയുടെ രാസപ്രവർത്തനം അറിയോ? രാസനാമം പറയൂ'

Sales girls ഒരുമിച്ച് പറഞ്ഞു 'അത് മാനേജർ പറഞ്ഞുതന്നിട്ടില്ല സാർ'.

Hair dye തേക്കാനുള്ള ബ്രഷ് കിട്ടുന്ന കട അവർ കാണിച്ചുതന്നപ്പോൾ ഞങ്ങൾ അങ്ങോട്ട് നടന്നു. ഗ്ലാസ്സ് ഡോർ തുറന്ന് കയറിയ കുഞ്ഞൂട്ടിയേയും എന്നെയും സ്വാഗതം ചെയ്തത് കാതടപ്പിക്കുന്ന തമിഴ് ഡപ്പാംകൂത്ത് പാട്ടായ "അണ്ണാ തലൈവരേ വാങ്കോ.. വാള മീനുക്കും കല്യാണം..."

പച്ചഷർട്ടും മുണ്ടും ധരിച്ച gold frame കണ്ണട വെച്ച കറുപ്പ് നിറമുള്ള കുഞ്ഞൂട്ടി എന്നെ നോക്കി ചിരിച്ചു. Sales girl എന്താ വേണ്ടത് എന്ന് ചോദിച്ചപ്പോൾ കറുപ്പിക്കാനുള്ള  ബ്രഷ് എന്നറിയിച്ച കുഞ്ഞൂട്ടിയോട് അവൾ മൊഴിഞ്ഞു..

'Sorry sir, painting items ഇവിടില്ല' എന്ന് അവൾ.

Dye brush എന്ന് പറഞ്ഞ് ഞങ്ങൾ നോക്കി നടന്ന് കണ്ടെത്തി. വേറെയും ചില സാധനങ്ങൾ എടുത്ത് കൗണ്ടറിൽ ബില്ല് നോക്കി കാശ് കൊടുക്കുമ്പോൾ തമിഴ് പാട്ട് മാറി മലയാളമായി..

'പ്രേമമെന്നാൽ എന്താണ് പെണ്ണേ...'

കുഞ്ഞൂട്ടി കലിപ്പായി.
'ഇങ്ങളെന്താ ആളെ കളിയാക്കാ? ഞങ്ങളെ ഓടിക്കാൻ വേണ്ടി ഓരോ പാട്ട് ഇട്ടോളും. ഇമ്മാതിരി പാട്ട് ഞങ്ങളെപോലെത്തെ മാന്യന്മാരെ കൊരങ്ങാക്കും.'

Sales girl വളിച്ച ചിരിയോടെ 'സാർ, പാട്ട് നിർത്താൻ എനിക്ക് അധികാരമില്ല. Superviser ഓണാക്കി പോയതാ, വരാൻ വൈകും'.

'ബാക്കി കാശ് താ, ഞാൻ നിൽക്കുന്നില്ല, പോവാ..' കുഞ്ഞൂട്ടി ചൂടായി.

'ബാക്കി ഒരു രൂപ ഇല്ല, മിട്ടായി എടുക്കട്ടെ?'

'എനിക്ക് ഷുഗറാ, മിട്ടായി ഇവന് കൊട്' എന്നെ ചൂണ്ടി കുഞ്ഞൂട്ടി പുറത്തേക്ക് നടന്നു.

Sales girl തന്ന മിട്ടായി മേടിച്ച് ഡോർ തുറന്ന് അടക്കുമ്പോൾ 'പ്രേമമെന്നാൽ എന്താണ് പെണ്ണേ' പാട്ട് നേർത്ത് ഇല്ലാതായി.

സിനിമ കാണാൻ കൗണ്ടറിൽ ചെന്ന് കുഞ്ഞൂട്ടി ചോദിച്ചു..

'വരയൻപുലിയെ പിടിച്ച് അമ്മാനമാടുന്ന ലാലേട്ടന്റെ പടം 2 ടിക്കറ്റ്.'

'ആ പടം രാത്രി ഒരു കളിയുണ്ട്. ഇപ്പോ അലമാരയുണ്ട്, എടുക്കട്ടെ?' സ്റ്റാഫ് ചോദിച്ചു.

കുഞ്ഞൂട്ടി എന്നെനോക്കി കൗണ്ടറിലെ ആളോട് പറഞ്ഞു..

'അലമാര താങ്ങൂല. വേറെ ഏതാ ഉള്ളത്?'

'സൈറാബാനു ഉണ്ട്. വേണോ? ഷോ ഒന്നര മണിക്കൂർ കഴിഞ്ഞേയുള്ളൂ.'

കുഞ്ഞൂട്ടി ഒന്നും മിണ്ടാതെ പുറത്തേക്ക് നടന്നു, പിറകെ കൂടിയ ഞാൻ ചോദിച്ചു..

'എന്തേ സൈറാബാനു കാണണ്ടേ?'

കുഞ്ഞൂട്ടി വികാരാധീനനായി പറഞ്ഞു..

'കോളേജിൽ പഠിക്കുമ്പോൾ എന്നെ തേച്ചിട്ടുപോയ സൈറാബാനുവിനെ ഓർത്തുപോയി.'

ഞങ്ങൾ ഓരോ മസാലചായ കുടിച്ച് ട്രിപ്പ് മതിയാക്കി പിരിഞ്ഞു.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com