Wednesday 13 April 2011

ഒരു കന്യാകുമാരിയാത്ര, നഷ്‌ടവസന്തത്തിന്‍ സ്വപ്നയാത്ര...

കൊന്നപ്പൂവുകള്‍ എങ്ങും പൂത്തുനില്‍ക്കുന്ന ഒരു വിഷുദിനത്തില്‍ ഞങ്ങള്‍ യാത്ര പുറപ്പെട്ടു. ഞങ്ങളെന്നു പറഞ്ഞാല്‍ ഞാനും എന്റെ ജീവിതസഖിയായിരുന്ന സഹയാത്രികയും. ഇത്‌ ഞങ്ങളുടെ 'ഹണിമൂണ്‍' യാത്രയാണ്‌. അവള്‍ തിരഞ്ഞെടുത്ത സ്ഥലം കന്യാകുമാരിയായിരുന്നു. ഞാന്‍ മനസ്സില്‍ വിചാരിച്ചിരുന്നത്‌ ഊട്ടിയോ കൊടൈക്കനാലോ എന്നത്‌ എന്റെ സഖിയുടെ ഇഷ്‌ടത്തിന്‌ മുന്നില്‍ ഉപേക്ഷിക്കേണ്ടിവന്നു.

ഒരു സുഹൃത്ത്‌ വഴി തരപ്പെടുത്തിയ 'സാന്‍ട്രൊ' കാറില്‍ രാവിലെ ജീവിതസഖിയുടെ തിരുവനന്തപുരത്തുള്ള ഗൃഹത്തില്‍ നിന്നും പുറപ്പെട്ടു. നഗരപരിധി വിട്ട്‌ കാര്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ അവള്‍ എന്നും കേള്‍ക്കുവാനിഷ്‌ടപ്പെടുന്ന ചില തമിഴ്‌ഗാനങ്ങള്‍ സ്റ്റീരിയോയില്‍നിന്നും ഒഴുകിവന്നു.

"ദേവതയെ കണ്ടേന്‍.. കാതലില്‍ വിഴുന്തേന്‍..എന്നുയിരുടന്‍ കലൈന്ത്‌വിട്ടാന്‍..", "ഉയിരിനുയിരേ.. നദിയിന്‍ മടിയില്‍ കാത്ത്‌ കിടക്കിന്‍ട്രേന്‍.." എന്നീ പാട്ടുകളെന്നെയിന്നും വിരഹാര്‍ദ്രവും ഒരു ഉല്ലാസയാത്രയുടെ സുഖമുള്ള ഓര്‍മ്മകളിലേക്ക്‌ വീഴ്‌ത്തുകയും ചെയ്യാറുണ്ട്‌... ആ ..എല്ലാം വെറും മായക്കാഴ്‌ചകളായിരുന്നോ? ഒരു സ്വപ്നാടകനായിരുന്നോ ഞാനന്ന്? എനിക്ക്‌ ചിലപ്പോള്‍ തോന്നാറുണ്ട്‌. പിന്നിലെ സീറ്റില്‍ ഞങ്ങള്‍ പരസ്പരം ഇമവെട്ടാതെ കുറേനേരം ഇരുന്നു. ആ പാട്ടിലെ നായികാനായകന്മാരായി സ്വയം സങ്കല്‍പിച്ചുകൊണ്ട്‌ അവളും ഞാനും മന്ദഹസിച്ചു, ചിലപ്പോഴൊക്കെ. കാറ്റില്‍ പാറിയ അവളുടെ ലോലമായ മുടിയിഴകള്‍ എന്നെ തഴുകികൊണ്ടിരുന്നു. കൂടെ കൊണ്ടുവന്ന ആപ്പിളും മുന്തിരിയുമെല്ലാം ഞങ്ങള്‍ കൊറേശ്ശെ ആസ്വദിച്ച്‌ കഴിക്കുവാന്‍ തുടങ്ങിയിരുന്നു. കൊതി വരാതിരിക്കുവാനാണോ എന്നെനിക്കറിയില്ല, അല്‍പം ഡ്രൈവര്‍ക്കും കൊടുത്തെങ്കിലും അയാളത്‌ നിരസിച്ചുകൊണ്ട്‌ വണ്ടിയോടിക്കുന്നതില്‍ മുഴുകി.

കാര്‍ ഏറെ ദൂരം താണ്ടിയതിനുശേഷം പത്മനാഭപുരത്തെത്തി. അവിടെ സര്‍വ്വപ്രതാപത്തിലും നിലകൊള്ളുന്ന മാര്‍ത്താണ്‍ഠരാജാവിന്റെ പ്രൗഡിയുള്ള കൊട്ടാരം സന്ദര്‍ശിച്ചു. പണ്ട്‌ സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഇവിടെ ഉല്ലാസയാത്ര വന്നിട്ടുണ്ടായിരുന്നത്‌ ഞാനോര്‍ത്തുപോയി. അന്നെന്റെ പക്കലുണ്ടായിരുന്ന പണം നഷ്‌ടപ്പെട്ടതും മറ്റും സഖിയോട്‌ പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.

പാസ്സെടുത്ത്‌ അകത്ത്‌ പ്രവേശിച്ചപ്പോള്‍ അധികം സന്ദര്‍ശകരെയൊന്നും കണ്ടില്ല. അവളേറെ ആഹ്ലാദിച്ചത്‌ കണ്ട്‌ ചോദിച്ചപ്പോള്‍ പറഞ്ഞത്‌ "നമുക്ക്‌ നമ്മുടെ മാത്രം കൊട്ടാരം പോലെ അല്‍പസമയത്തേക്കെങ്കിലും കിട്ടുമല്ലോ, ചേട്ടന്റെ റാണിയായി ഞാനും എന്റെ രാജകുമാരനായി.." - പറഞ്ഞത്‌ മുഴുമിക്കാതെ സഖി മുഖം പൊത്തി കുറേ ചിരിച്ചു. ഞാനവളുടെ തോളില്‍ കൈയ്യിട്ട്‌ കൊട്ടാരത്തിന്റെ അകത്തളത്തേക്ക്‌ നടന്നു.

ഈ തമാശ അന്വര്‍ത്ഥമാക്കുന്നത്‌പോലെ തന്നെ പത്മനാഭപുരം കൊട്ടാരത്തിന്റെ ഇരുള്‍ മൂടിക്കിടക്കുന്ന ഇടനാഴികളിലും പണ്ട്‌ രാജകുമാരിയും തോഴിമാരും ചിലവഴിച്ചിരുന്ന മുറികളും വരാന്തകളും എല്ലാം പൊതുവെ ആളൊഴിഞ്ഞ്‌ കിടന്നിരുന്നു, വല്ലപ്പോഴും മാര്‍ഗ്ഗം പറഞ്ഞുതരുവാന്‍ പ്രത്യക്ഷപ്പെടുന്ന 'ടൂറിസ്റ്റ്‌ ഗൈഡും' ഒന്നോ രണ്ടോ ചെറുസംഘങ്ങളും ഒഴിച്ച്‌.

ഇരുള്‍ മൂടിയ ഇടനാഴികളില്‍ പലതിലും ഞങ്ങള്‍ പലപ്പോഴും ഇണക്കുരുവികളായി മാറി. ചിലനേരങ്ങളില്‍ കുട്ടികളെപ്പോലെ ഒളിച്ചുകളിയും പഴയ സിനിമകളിലെ പ്രേംനസീര്‍-ഷീല ജോഡിയെപ്പോലെ പ്രണയരംഗങ്ങളും അന്ന് കൊട്ടാരത്തിനുള്ളില്‍ പുനരവതരിക്കപ്പെട്ടു. ഇതിനിടയ്ക്ക്‌ ഒരു വില്ലനെന്ന പോലെ കൊട്ടാരത്തിലെ കാര്യങ്ങള്‍ നോക്കുവാന്‍ സര്‍ക്കാര്‍ ശമ്പളംകൊടുത്ത്‌ നിര്‍ത്തിയിരിക്കുന്ന കാര്യസ്ഥന്‍ രംഗത്ത്‌ വന്നത്‌ അലോസരം തന്നെയായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇങ്ങനെ പൈങ്കിളികളായിരുന്നെങ്കിലും അവിടെ നൂറ്റാണ്ടുകളായി നശിക്കാതെയിരിക്കുന്ന അമൂല്യങ്ങളായ ചരിത്രസ്മാരകങ്ങളും ചിത്രപ്പണികളും ഓരോരൊ മുറികളുടെ ഘടനകളും നാണയശേഘരങ്ങളും മറ്റുമൊക്കെ വീക്ഷിച്ചിരുന്നൂട്ടോ. പ്രത്യേകിച്ചും അവള്‍ ശ്രദ്ധിച്ച്‌ മനസ്സിലാക്കിയിരുന്നത്‌ കൊട്ടാരത്തിന്റെ കെട്ടുറപ്പും മുറികളുടെ തരംതിരിവും മറ്റുമായിരുന്നു. (സഖിയൊരു സിവില്‍ എഞ്ചിനിയറാണല്ലോ..) ഞാനൊരു കലാഹൃദയത്തിന്റെ ഉടമയായതുകൊണ്ട്‌ നേരത്തെ സൂചിപ്പിച്ച സംഗതികളാണ്‌ കണ്ണില്‍ പതിഞ്ഞത്‌.

മറഞ്ഞുതിരിഞ്ഞ്‌ കിടക്കുന്ന വഴികളിലൂടേയും ഒരുപാട്‌ രഹസ്യങ്ങളുറങ്ങിക്കിടക്കുന്ന കൊട്ടാരമുറികളും ഒക്കെ കടന്നിട്ടൊടുവില്‍ ക്ഷീണിച്ച്‌ സഖിയും ഞാനും കൊട്ടാരത്തിന്റെ വെളിയില്‍ വന്നു. നോക്കുമ്പോളതാ പായല്‍ പിടിച്ചു ഉപയോഗ്യമല്ലാത്ത ഒരു വലിയ കുളം! അതില്‍ നിറയെ പല വലിപ്പത്തിലും നിറത്തിലുമുള്ള മത്സ്യങ്ങള്‍ നീന്തിത്തുടിക്കുന്നു. അതെല്ലാം ആസ്വദിച്ചുകൊണ്ട്‌ അവളും ഞാനും കുളത്തിന്റെയരികിലുള്ള ഒരു മാവിന്‍ചുവട്ടില്‍ ഇരുന്നു, ഏറെ നേരം അവളുടെ കണ്ണുകളിലെ പരല്‍മീനുകളേയും നോക്കിയിരുന്നു. മാവിന്‍കൊമ്പിലെവിടേയോ ഇരിക്കുന്ന കുയിലിന്റെ വേണുഗാനം രംഗത്തിന്‌ മാറ്റ്‌ കൂട്ടി. ഞാനേറ്റുപാടുവാന്‍ തുടങ്ങിയവേളയില്‍ അവളുടെ മൃദുവായകൈ എന്റെ വായപൊത്തി.

ഒരു ജന്മം മുഴുവന്‍ സഖിയോടൊത്ത്‌ അവിടെ ചിലവഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ലക്ഷ്യം സ്വാമിവിവേകാനന്ദന്റെ ധ്യാനസ്ഥലമായ കന്യാകുമാരി ആയതിനാല്‍ ഞങ്ങള്‍ പത്മനാഭപുരം കൊട്ടാരത്തോടും അവിടെത്തെ ശാന്തമായ അന്തരീക്ഷത്തോടും പിന്നെ ചില സ്വകാര്യപ്രണയനിമിഷങ്ങളോടും വിടപറഞ്ഞു പുറപ്പെട്ടു. അടുത്ത ലക്ഷ്യം മൂന്ന് സമുദ്രങ്ങളൊത്തുചേര്‍ന്ന് സല്ലപിക്കുന്ന കന്യാകുമാരി. ഭക്ഷണം കഴിച്ചതിനുശേഷം യാത്ര തുടര്‍ന്നു.

എനിയ്ക്കെന്നും ഇഷ്‌ടമുള്ള ഗസലുകളൊഴുകി വരുമ്പോള്‍ സഖിയുറക്കമായിരുന്നു. കാര്‍ തമിഴ്‌നാടിന്റെ പാതയിലൂടെ ഓടിക്കൊണ്ടിരുന്നു. വാകുന്നേരമായപ്പോള്‍ കന്യാകുമാരിയിലെത്തി. അവിടെ ഏവരും കാണുവാനാഗ്രഹിക്കുന്ന അസ്തമയസൂര്യന്‍ ഞങ്ങള്‍ക്കുവേണ്ടി കാത്തുനില്‍ക്കാതെ മറഞ്ഞുപോയിരുന്നു. ഒരു നല്ല ഹോട്ടല്‍മുറി തേടി അല്‍പം അലഞ്ഞതിനൊടുവില്‍ സാമാന്യം നല്ലതൊന്ന് കിട്ടി. ഒരു സ്റ്റാഫ്‌ ലഗേജുമെടുത്ത്‌ ഞങ്ങളുടെ മുന്നില്‍ നടന്നു. ഗോവണി കയറി അല്‍പം നീങ്ങിയപ്പോള്‍ മുറിയിലെത്തി. അണ്ണാച്ചി ലഗേജെല്ലാം വാതിലിനരികെ വെച്ച്‌ പോവുമ്പോള്‍ ജാള്യതയോടെ തിരിഞ്ഞുനിന്നു ചിരിച്ചോ? ഏയ്‌ തോന്നിയതാവും.

ഞങ്ങളുടെ മാത്രം സ്വര്‍ഗ്ഗലോകത്തേക്ക്‌ കടന്നപ്പോള്‍ നേരെമുന്നിലെ ജനാലയിലൂടെ ആകാശത്ത്‌ തേന്‍തൂകിനില്‍ക്കുന്ന ചന്ദ്രനും അങ്ങ്‌താഴെ വിവേകാനന്ദപാറയും തൊട്ടടുത്ത്‌ സ്ഥിതിചെയ്യുന്ന ശ്രീതിരുവള്ളുവരുടെ ഭീമാകാരപ്രതിമയുള്ള പാറയും വ്യക്തമായി കാണപ്പെട്ടു. ആകമാനം ദീപാങ്ങളാല്‍ അലങ്കരിച്ച ആ സ്മാരകസൗധങ്ങളും ചുറ്റുമുള്ള തിരയടങ്ങിയ സമുദ്രവും.. എല്ലാം തേന്‍നിലാവില്‍ കുളിച്ചുകിടക്കുന്ന സുഖമുള്ള ദൃശ്യം, എന്നും മനസ്സില്‍ മായാതെ നില്‍ക്കുന്നു.

കുറച്ച്‌ സമയം വിശ്രമിച്ച്‌ കുളിച്ചപ്പോള്‍ തിരിച്ചുകിട്ടിയ ഉന്മേഷത്തില്‍ സഖിയോടൊത്ത്‌ വെറുതെ പുറത്തിറങ്ങി അലസമായി നടന്നു. വഴിയോരക്കാഴ്ചകള്‍ കണ്ട്‌ ഏറെ ദൂരം പോയി. പാതവക്കില്‍ ഇരുവശത്തും തമിഴ്‌പെണ്ണുങ്ങള്‍ നിരന്നിരുന്ന് രാത്രിയിലും മുല്ലപ്പൂ വില്‍ക്കുന്നുണ്ടായിരുന്നു. കുറച്ച്‌ വാങ്ങി സഖിയ്ക്ക്‌ കൊടുത്തത്‌ അവള്‍ മുടിയില്‍ ചൂടി. പിന്നെ പലവിധം അലങ്കാരവസ്തുക്കള്‍ വില്‍ക്കുന്ന കടകളുമൊക്കെ സന്ദര്‍ശിച്ചു. വലുതും ചെറുതുമായ ശംഖുകളും ഭംഗിയുള്ള മാല, വള എന്നിത്യാദി സാധനങ്ങളും സഖി വാങ്ങിക്കൂട്ടി.

അപരിചിതമായ ആ തമിഴ്‌നഗരത്തെ ക്ഷേത്രങ്ങളും കെട്ടിടങ്ങളും ചുറ്റുമുള്ള അന്യരായ ആളുകളേയും എല്ലാം വീക്ഷിച്ച്‌ നവദമ്പതികളായ ഞങ്ങള്‍ താമസസ്ഥലത്തേക്ക്‌ തിരിച്ചു. എല്ലാത്തിനും സാക്ഷിയായിട്ട്‌ അല്‍പമകലെ വിവേകാനനന്ദസ്വാമികളും ശ്രീതിരുവള്ളുവരും സമുദ്രത്തിനുമുകളില്‍ ഉയരത്തില്‍ നില്‍പുണ്ട്‌.

ഏറെ വൈകി ഉറങ്ങുവാന്‍ കിടന്നു. മങ്ങിയ വെളിച്ചം ജനാലപ്പാളികളിലൂടെ ഞങ്ങളെ തേടിയെത്തി. മുറിയാകെ സഖിയുടെ മുടിയില്‍ ചൂടിയ മുല്ലപ്പൂമണം പരന്നു. ഏല്ലാം ഒരുന്മാദത്തിന്റെ വക്കിലെത്തിച്ചെങ്കിലും വേഗം നിദ്രയുടെ കയത്തിലേക്ക്‌ വഴുതിപ്പോയിരുന്നു ഇരുവരും..

നേരം വെളുത്തപ്പോള്‍ ആരോ കതകില്‍ തട്ടുന്ന ശബ്ദം കേട്ട്‌ ഞാനുണര്‍ന്നു. സഖി സുഖനിദ്രയില്‍ തന്നെ. വീണ്ടും മുട്ടുന്നുവാരോ.. ഞാന്‍ വാതിലിനരികെ കാതോര്‍ത്ത്‌ നിന്നു ആരാണെന്ന് ചോദിച്ചപ്പോള്‍ തമിഴിലുള്ള മറുപടി വന്നപ്പോള്‍ മാത്രമാണ്‌ സമാധാനമായത്‌.

"സാര്‍, ഉങ്കള്‍ക്ക്‌ സൂര്യോദയം പാക്കണമാ.. ശീഘ്രം വാങ്കോ.. നേരമായാച്ച്‌.."

ആ പയ്യന്‍ അടുത്ത മുറിയുടെ കതകില്‍ പോയി മുട്ടുവാന്‍ തുടങ്ങിയിരുന്നു. ഒരു പക്ഷെ അതവന്റെ പ്രഭാതചര്യയായിരിക്കാം. ഞാനുടനെ സഖിയെ തട്ടിവിളിച്ചെഴുന്നേല്‍പിച്ചു. കന്യാകുമാരിയില്‍ വന്നിട്ട്‌ ഉദയമോ അസ്തമയമോ കാണാതെ പോയാല്‍ അതൊരു തീരാനഷ്ടം തന്നെയല്ലേ. അവള്‍ അലങ്കോലമായിക്കിടന്ന വസ്‌ത്രങ്ങളും കെട്ടഴിച്ച്‌ പരത്തിയിട്ടിരുന്ന മുടിയുമെല്ലാം ശരിയാക്കി എഴുന്നേറ്റു. പെട്ടെന്ന് പ്രഭാതകൃത്യങ്ങളെല്ലാം നടത്തി വസ്‌ത്രം മാറിയ ഞങ്ങള്‍ ഹോട്ടലിന്റെ മുകളിലേക്ക്‌ പോയി. അവിടെ ധാരാളമാളുകള്‍ കാത്തിരിപ്പുണ്ടായിരുന്നു, ഉദയസൂര്യനെ വരവേല്‍ക്കുവാന്‍ ഞങ്ങളും ഒരിടത്തില്‍ ഒതുങ്ങിനിന്നു. കാമറ തയ്യാറാക്കി കിഴക്കു ചക്രവാളത്തിലെ മാറിമറിഞ്ഞുകളിക്കുന്ന നിറക്കൂട്ടുകളില്‍ തന്നെ കണ്ണൂംനട്ട്‌ നില്‍ക്കുമ്പോള്‍ അതാ പ്രത്യക്ഷപ്പെടുന്നു - സ്വര്‍ണ്ണകിരണങ്ങളുടെ അരുണിമയോടെ ഒരു തേരിലേറി വരുന്ന യോദ്ധാവിനെപോലെ ദിനകരന്‍! സമുദ്രത്തിന്റെ വിരിമാറില്‍ ദൂരെയേതോ രാജ്യത്തില്‍നിന്നുള്ള കപ്പല്‍ നീങ്ങുന്നതും കാണാമായിരുന്നു. ഇങ്ങരികെ മുക്കുവന്മാരുടെ കട്ടമരമെന്നറിപ്പെടുന്ന ചെറുമരത്തോണികളും ധാരാളം കടലിലിറങ്ങുന്നതും ഉദയസൂര്യന്റെ വെളിച്ചത്തില്‍ നല്ലയൊരു ദൃശ്യവിരുന്നൊരുക്കി.

പിന്നീട്‌ സന്ദര്‍ശിച്ചത്‌ വിശ്വവിഖ്യാതമായ വിവേകാനന്ദപാറയാണ്‌. അഭൂതപൂര്‍വ്വമായ തിരക്കായിരുന്നുവന്ന്. നാനാദേശക്കാരായ ആളുകള്‍ നിരന്ന് ബോട്ടിനുവേണ്ടി കാത്തുനിന്നു. കൊള്ളാവുന്നതിലധികം ആളുകളെ കുത്തിനിറച്ച ഒരു വലിയ ബോട്ടില്‍ ഞാനും സഖിയും ബദ്ധപ്പെട്ട്‌ കയറിക്കൂടി. ബോട്ട്‌ ആടിയുലഞ്ഞ്‌ ഓളങ്ങളെ വകഞ്ഞുമാറ്റി ലക്ഷ്യത്തിലേക്ക്‌ കുതിച്ചു. ശരിക്കും ഭയപ്പാടുണ്ടാക്കുന്ന യാത്രയായി. ഉത്സവത്തിരക്കിലകപ്പെട്ടവരെ പോലെ ഞെരുങ്ങിനില്‍ക്കേണ്ടിവന്നു ഞങ്ങളിരുവര്‍ക്കും. ആയുസ്സിന്റെ ബലം കൊണ്ടോ അതോ ഭാഗ്യമാണോ എന്നറിയില്ല ചുരുങ്ങിയ സമയത്തിനുള്ളില്‍ ബോട്ട്‌ അവിടെയെത്തി.

ഭകതിസാന്ദ്രമായ അവിടെയെല്ലാം നടന്നുകണ്ടപ്പോള്‍ മനസ്സിനൊരുണര്‍വ്വ്‌ കിട്ടിയത്‌പോലെ. പ്രധാനസൗധത്തിലുള്ള സ്വാമി വിവേകാനന്ദന്റെ മാര്‍ബിള്‍പ്രതിമ നോക്കിയല്‍പനേരം നിന്നുപോയി. എന്തൊരു ആകാരവും മുഖകാന്തിയും! ചൈതന്യമേറിയ ആ വ്യക്തിയുടെ പ്രഭാക്ഷണം ശ്രവിച്ച സായിപ്പന്മാര്‍ ശിശുക്കളെപ്പോലെ ഇരുന്നുപോയില്ലെങ്കിലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ. പിന്നിട്‌ ഞങ്ങള്‍ എത്തിയത്‌ തികച്ചും നിശ്ശബ്‌ദമായ ധ്യാനസ്ഥലത്താണ്‌. സര്‍വ്വമതവിശ്വാസികളും മങ്ങിയ പ്രകാശം മാത്രമുള്ള ഒരു ഹാളിലെ മാര്‍ബിള്‍തറയില്‍ ചമ്രം പടിഞ്ഞിരുന്ന് അവരവരുടെ ദൈവങ്ങളെ സ്മരിച്ച്‌ നിശ്ചലരായി ഇരിക്കുന്നു. സഖിയുടെ കൈപിടിച്ച്‌ ഞാന്‍ അങ്ങോട്ട്‌ ചെന്നു. ഇരുളില്‍ ഹിന്ദുക്കളുടെ അടയാളമായ 'ഓം' എന്നത്‌ മാത്രം സ്വര്‍ണ്ണലിപിയില്‍ തെളിഞ്ഞു കാണാം. ചന്ദനത്തിരിയും മറ്റ്‌ സുഗന്ധവസ്തുക്കളും പുകയുന്നതിന്റെ മാസ്മരികാനുഭൂതി നാസാരന്ധ്രങ്ങളെ തഴുകിയുണര്‍ത്തി. കുറച്ച്‌ സമയം കണ്ണുകടച്ച്‌ കൈകൂപ്പി ഇരുന്നുപോയി. സമീപമിരുന്ന സഖിയുടെ സ്പര്‍ശം കിട്ടിയപ്പോള്‍ മാത്രമാണ്‌ ധ്യാനത്തില്‍ നിന്നുമുണര്‍ന്നത്‌.

അവിടെ നിന്നും അടുത്തുള്ള ശ്രീതിരുവള്ളുവര്‍പ്രതിമയുള്ള സ്ഥലവും സന്ദര്‍ശിച്ചു. അതും ഒരല്‍ഭുതചാരുതയുള്ള നിര്‍മ്മിതിയാണ്‌. ഭയങ്കരകാറ്റില്‍ ബോട്ട്‌ അവിടെയെത്തി. ആകെ ജനസാന്ദ്രമായിരുന്ന ചുറ്റുപാടില്‍നിന്നും കാറ്റില്‍ നിന്നും ഞങ്ങള്‍ അജാനുബാഹുവായ തിരുവള്ളുവര്‍പ്രതിമയ്ക്കുള്ളില്‍ പ്രവേശിച്ചു. അതേകദേശം ഒരു നാലുനില കെട്ടിടത്തിന്റെ ഉയരത്തിലാണുള്ളത്‌. കരിങ്കല്ലുകള്‍ മാത്രമുപയോഗിച്ച്‌ നിര്‍മ്മിച്ച ഏതുഭാഗത്തുനിന്നും കാറ്റെപ്പോഴും അകത്തു പ്രത്യേകരീതിയില്‍ അനുഭവപ്പെടുന്ന രീതിയിലാണ്‌ സംവിധാനം ചെയ്തിരിക്കുന്നത്‌. അവിടം ചുറ്റിനടന്ന് കണ്ട്‌ ഒരു ജാലകത്തിനരുകില്‍ ഞങ്ങളിരുന്നു. പിന്നെ മടക്കയാത്ര തിരിച്ചു.

വൈകുന്നേരം നാലുമണിയായപ്പോള്‍ കന്യാകുമാരിയോട്‌ വിടവാങ്ങി. രണ്ടുവര്‍ഷം കഴിഞ്ഞതേയുള്ളൂവെങ്കിലും ഈ യാത്രയുടെ ഓര്‍മ്മകള്‍ ഞാന്‍ മായാതെ നെഞ്ചിലേറ്റി മനസ്സിന്റെ തിരശ്ശീലയില്‍ ദര്‍ശിക്കാറുണ്ട്‌. സഖിയും അങ്ങിനെയാണോയെന്നെനിക്ക്‌ നിശ്ചയമില്ല.

കാരണം ഒരു നിസ്സാരപിണക്കം മറ്റുള്ള ചിലര്‍ പെരുപ്പിച്ചിട്ടൊടുവില്‍ ഞങ്ങള്‍ ജീവിതയാത്രയില്‍ വേര്‍പിരിയേണ്ടിവന്നു. ഒരു ഗാനത്തിന്റെ വരികള്‍ കടമെടുത്തോട്ടെ:

'പറയാതെയറിയാതെ നീ പോയതല്ലേ..
ഒരു വാക്കും മിണ്ടാഞ്ഞതെന്തേ?
എന്നുമോര്‍ക്കുന്നു ഞാന്‍
വീണ്ടുമോര്‍ക്കുന്നു ഞാന്‍...'

എന്നാലും ഒരിത്തിരി പ്രതീക്ഷകള്‍ ബാക്കിയുണ്ട്‌. പിണക്കം മറന്നൊടുവില്‍, ഒരു പക്ഷേ.. പ്രാര്‍ത്ഥിക്കുക സുഹൃത്തുക്കളേ..

Sunday 10 April 2011

കണ്ണാടിയില്‍ കണ്ടത്‌


പഴയ തറവാട്ടില്‍ കഴിയുന്ന പ്രായമുള്ള മറിയുമ്മ വാതില്‍ക്കല്‍ വന്നുനിന്ന്‍ കോലായില്‍ ചാരുകസേരയില്‍ സ്വസ്ഥമായി ഇരിക്കുന്ന ഭര്‍ത്താവ്‌ ഹസ്സനാജിയെ എത്തിനോക്കി നെടുവീര്‍പ്പിട്ടു. എന്നിട്ട് വീണ്ടും തന്‍റെ ലോകമായ പുകപിടിച്ച അടുക്കളയിലേക്ക് അവര്‍ പോയി.

പണ്ട് പ്രവാസിയായിരുന്ന ഹസ്സനാജി എന്നും രാവിലെ മുതല്‍ കോലായിലെ ചാരുകസേരയില്‍ വന്നിരിക്കും. ദിനപത്രം പലയാവര്‍ത്തി മറിച്ചുനോക്കും. പിന്നെ ഗതകാലസ്മരണകളുടെ ലോകത്ത്‌ സ്വയം മുഴുകി കഴിഞ്ഞുകൂടും. ഭാര്യ വന്ന്‍ ഭക്ഷണസമയം അറിയിക്കുമ്പോള്‍ അയാള്‍ കസേരയില്‍ നിന്നും എഴുന്നേല്‍ക്കും. നിസ്കാരനേരത്തും ആ ചാരുകസേര നേരിയ ചൂടോടെ കാലിയായിരിക്കും.

കോലായയുടെ ഒരറ്റത്ത്‌ തൂണില്‍ ചൂടിക്കയറിനാല്‍ കെട്ടിവെച്ച പഴയൊരു സൈക്കിള്‍കണ്ണാടിയുണ്ട്. ഇളയ മോന്‍ പത്താംക്ലാസ്സ് നല്ലമാര്‍ക്കോടെ വിജയിച്ചപ്പോള്‍ മേടിച്ചുകൊടുത്ത സൈക്കിള്‍ വര്‍ഷങ്ങള്‍കഴിഞ്ഞ് തെങ്ങുകയറ്റക്കാരന്‍ നാഡിയുടെ മകന് കൊടുത്തപ്പോള്‍ എടുത്തുവെച്ചതാണ് ഈ കണ്ണാടി. ചാരുകസേരയില്‍ ഇരുന്ന് അതില്‍ നോക്കിയാല്‍ പിറകിലെ പാതയിലൂടെ കയറ്റം കയറിയും ഇറങ്ങിയും പോകുന്ന വാഹനങ്ങളും ആളുകളും എന്നും മുടങ്ങാതെ ഞൊണ്ടിപ്പായുന്ന നായയേയും എല്ലാം നല്ല തെളിമയുള്ള പ്രതിബിംബങ്ങളായി ഹസ്സനാജിക്ക് കാണാനാവും. കണ്ണാടിയില്‍ മാറിമറിയുന്ന ദൈനംദിന ജീവിതത്തിന്റെ പകര്‍പ്പില്‍ കണ്ണുംനട്ട് മൂകനായി കഴിയുന്നതില്‍ അയാള്‍ സമാധാനം അനുഭവിച്ചുപോന്നു. മാസത്തിലൊരിക്കല്‍ പോസ്റ്റുമാന്‍ കൊണ്ടുവന്നു കൊടുക്കുന്ന ഗള്‍ഫില്‍ കഴിയുന്ന രണ്ടാണ്‍മക്കളുടെ കത്തുകളും ഡ്രാഫ്റ്റും പൊട്ടിച്ചു വായിക്കുമ്പോള്‍പോലും അയാളുടെ കണ്ണുകള്‍ അധികനേരവും തൂണിന്മേല്‍ കയറിനാല്‍ ബന്ധിച്ച കണ്ണാടിയിലെ പ്രതിബിംബങ്ങളിലായിരിക്കും.

ഉച്ചഭക്ഷണം സാവധാനം കഴിക്കുന്ന ഭര്‍ത്താവിനെ നോക്കി വാതിലില്‍ ചാരിനിന്ന് മറിയുമ്മ പഴയ കാലമോര്‍ത്തു. ഹസ്സനാജി ഗള്‍ഫിലായിരുന്നു. നാട്ടില്‍നിന്ന് അന്നധികമാരും കടല്‍താണ്ടി ജോലിതേടി പോകാന്‍ തുടങ്ങിയിട്ടില്ലായിരുന്നു. പേര്‍ഷ്യയില്‍ പോയ ഹസ്സനാജി നാട്ടില്‍ ഒരത്ഭുതമായിരുന്നു. വിമാനത്തില്‍ കടല്‍കടന്ന് പേര്‍ഷ്യയില്‍ പോയ ഹസ്സനാജിയെ പറ്റി കൂട്ടുകാര്‍ ചന്ദ്രികപത്രത്തില്‍ വാര്‍ത്ത കൊടുത്തിരുന്നു. കര്‍ക്കിടകം വന്നാല്‍ നാട്ടില്‍ പട്ടിണിയായിരുന്നു. ഭക്ഷണം തേടിവരുന്നവരെക്കൊണ്ട് തറവാട്‌ നിറയുമായിരുന്നു. അവരൊക്കെ വയര്‍ നിറഞ്ഞ് സന്തോഷത്തോടെ പ്രാര്‍ഥിച്ചുകൊണ്ടാണ് തറവാട്ടില്‍ നിന്നും പോയിരുന്നത്.

മക്കള്‍ രണ്ടുപേരും കുഞ്ഞുങ്ങളായിരുന്നപ്പോള്‍ പഴയതറവാട്ടില്‍ ഒരാണ്‍തുണയില്ലാതെ കഴിഞ്ഞിരുന്ന മറിയുമ്മയ്ക്ക് എവിടെനിന്നോ വന്നുകൂടാറുള്ള ആരോരുമില്ലാത്ത ഏതാനും കിളവിസ്ത്രീകള്‍ ഒരുകണക്കിന് നല്ലൊരു കാവലായിരുന്നു. ബിയ്യാത്ത, ബമ്മാതാത്ത, പാന്താത്ത, കണ്ണടവെച്ച പാത്വാത്ത എന്നിവരായിരുന്നു ആ കാവല്‍കിളവികള്‍. ഊരും മേല്‍വിലാസവും അക്ഞാതമായ ഇവര്‍ പല സ്ഥലങ്ങളും സഞ്ചരിച്ച് അവിടങ്ങളിലുള്ള തറവാടുകളില്‍ ഓശാരത്തില്‍ കഴിഞ്ഞുള്ള വരവിലാണ് മറിയുമ്മയുടെ അടുത്തും എത്തുന്നത്. ഇവര്‍ നാലും നാല് ദിക്കില്‍ നാല് നേരങ്ങളില്‍ ആയിരിക്കും ദേശാടനം. മറിയുമ്മയുടെ അടുക്കല്‍ ആദ്യം എത്തുന്ന കിളവി തറവാട്ടില്‍ ഒരിടം തന്‍റെ മാറാപ്പ് വെച്ചുകൊണ്ട് കൈക്കലാക്കിയിട്ടുണ്ടാവും. അത് ബിയ്യാത്ത ആണെങ്കില്‍ ബമ്മാതാത്ത എത്തുമ്പോള്‍ ബഹളമാവും. നീണ്ടമൂക്കും തുറിച്ച കണ്ണുകളുമുള്ള ബമ്മാതാത്ത തുന്നിക്കെട്ടിയ മുഷിഞ്ഞവസ്ത്രമിട്ട് ഒരു ദുര്‍മന്ത്രവാദിനിയെ പോലെയായിരുന്നു. പടച്ചോന്‍ എല്ലാരേയും തിരിച്ച് വിളിച്ച്.. എന്നെമാത്രം അങ്ങട്ട് വിളിക്കുന്നില്ല എന്ന സ്ഥിരംപരാതിയും പറഞ്ഞ് പടികയറിവരുന്ന പാന്താത്ത അവരുടെ കലഹം കൊഴുപ്പിക്കും. തന്‍റെ കണ്ണട എവിടെയെങ്കിലും കണ്ടോ എന്നുറക്കെ ചോദിച്ചുകൊണ്ട് പിന്നെ പ്രത്യക്ഷപ്പെടുന്നത് പാത്വാത്തയാണ്. കണ്ണട പിന്നീട് സ്വന്തം മാറാപ്പില്‍നിന്നും അവര്‍ തന്നെ എടുത്ത് തുടച്ചുകൊണ്ട് വീണ്ടും മാറാപ്പില്‍വെച്ച് തറവാട്ടില്‍ ഒരു മൂലയില്‍ അവകാശം ഉറപ്പിക്കും. നാലാളും തമ്മില്‍ കണ്ടാല്‍ കുറ്റംപറഞ്ഞ് ദിനങ്ങള്‍ കഴിയും. അവര്‍ക്ക് തോന്നുമ്പോള്‍ ഒരു സുദിനത്തില്‍ എങ്ങോട്ടോ ഊരുതെണ്ടാന്‍ മാറാപ്പുമായി ഓരോരുത്തരായി പുറപ്പെടും.

ഇവരുടെ ബഹളം അസഹ്യമായിട്ടും ഒന്നും പറയാതെ മറിയുമ്മ അവര്‍ക്ക്‌ വകഭേതമില്ലാതെ നല്ല ആഹാരം വെച്ചുകൊടുക്കും. കുഞ്ഞുങ്ങള്‍ക്കും അവര്‍ വരുന്നത് സന്തോഷമാണ്. കിളവികള്‍ കഥപറഞ്ഞും നാടോടിപ്പാട്ട് കഴിയുമ്പോലെ പാടിയും അവരുടെ കരച്ചില്‍ ഇല്ലാതാക്കും. കണ്ണീകണ്ട തെണ്ടികിളവികളെയൊക്കെ വിളിച്ചുകയറ്റി സല്‍ക്കരിക്കുന്നതിനും അവര്‍ കാരണം വീട് അലങ്കോലമായത് കാണുമ്പോഴും എപ്പോഴെങ്കിലും വരാറുള്ള ബന്ധുക്കാര്‍ മറിയുമ്മയോട്‌ കുറ്റംപറയും. എന്നാല്‍ കിളവികള്‍ ഉള്ളതിനാല്‍ താന്‍ അനുഭവിക്കുന്ന സുരക്ഷിതത്വം മാത്രം മറിയുമ്മ ആരെയും അറിയിച്ചില്ല.

ഭര്‍ത്താവ്‌ ഭക്ഷണംകഴിച്ച് എമ്പക്കമിട്ട ഒച്ചകേട്ടപ്പോള്‍ മറിയുമ്മ ഓര്‍മ്മയില്‍ നിന്നുണര്‍ന്നു. ഹസ്സനാജി വീണ്ടും കോലായിലെ ചൂട് മാറിയ ചാരുകസേരയില്‍ വന്നിരുന്നു. ചുറ്റുമുള്ള യഥാര്‍ത്ഥലോകത്ത്‌ നടക്കുന്നത് കാണാതെ, അറിയാന്‍ ഇഷ്ടപ്പെടാതെ തൂണില്‍ പിടിപ്പിച്ച കണ്ണാടിയില്‍ മിന്നിമറയുന്ന പ്രതിബിംബലോകം കണ്ട് കാര്യങ്ങള്‍ മാറിമറിയുന്നതിന് മൂകസാക്ഷിയായി അയാള്‍ കഴിഞ്ഞുപോന്നു. എന്നും ഉച്ചതിരിഞ്ഞാല്‍ അവരവരുടെ ചിന്തകളില്‍ തളച്ചിട്ട ഇരുവരേയും നോക്കി തറവാട്ട്മച്ചില്‍ അള്ളിപ്പിടിച്ചുകിടന്ന്‍ കീഴ്മേല്‍ മറിഞ്ഞ ലോകം കണ്ട് ഒരു പല്ലി ചിലക്കുക പതിവാണ്. അപ്പോള്‍ തലയുയര്‍ത്തി അതിനെ നോക്കുന്ന ഹസ്സനാജി ചിന്തിക്കാറുണ്ട്. ചാരുകസേരയില്‍ ഇരിപ്പ്‌ തുടങ്ങിയ അന്നുമുതല്‍ മച്ചിലെ പല്ലിയെ കാണുന്നതാണ്. പടച്ചവന്‍ പല്ലിയ്ക്ക് നല്‍കിയ ആയുസ്സ്‌ എത്രയെന്നറിയില്ല. ചിലപ്പോള്‍ തറവാട്‌ ഉള്ളകാലം മുതല്‍ തലമുറകളായി കൈമാറിവരുന്ന ചര്യയാവാം പല്ലി മുടങ്ങാതെ ചെയ്യുന്നതെന്ന നിഗമനത്തിലെത്തി ഹസ്സനാജി വീണ്ടും കണ്ണാടിയില്‍ എന്താണ് കാണുന്നത് എന്ന് നോക്കി.

തന്‍റെ നല്ലകാലം അയാളോര്‍ത്തു. അവധിക്ക് നാട്ടില്‍ എത്തിയിരുന്ന നാളുകള്‍. ഒരു അവകാശമെന്നപോലെ താന്‍ കൊണ്ടുവരുന്ന ഫോറീന്‍ സാധനങ്ങള്‍ എടുത്തുകൊണ്ട് പോയിരുന്ന ബന്ധുക്കാരും ചോദിച്ചതിലും കൂടുതല്‍ കിട്ടിയതുംകൊണ്ട് പടികടന്നു പോയിരുന്ന നാട്ടുകാരും പലരും മണ്‍മറഞ്ഞുപോയി. അവരുടെ ആത്മാക്കള്‍ക്ക്‌ പടച്ചതമ്പുരാന്‍ സ്വര്‍ഗത്തില്‍ ആരുടെ മുന്നിലും കൈനീട്ടാത്ത അവസ്ഥ പ്രദാനം ചെയ്യട്ടെയെന്ന്‍ ഹസ്സനാജി പ്രാര്‍ഥിച്ചു. അവരുടെ മക്കളും പേരക്കിടാങ്ങളും ഏതായാലും ആ സ്ഥിതിയിലല്ല. അവരൊക്കെ കടല്‍താണ്ടി മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി പൊന്ന് വിളയിച്ച് പുത്തന്‍പ്രതാപികളായി ആഡംബരകാറുകളില്‍ കുടുംബസഹിതം ഹോണടിച്ചുകൊണ്ട് കുതിച്ചുപായുന്നത് ഹസ്സനാജി കോലായതൂണിലെ പഴയ സൈക്കിള്‍കണ്ണാടിയില്‍ പതിയുന്ന പ്രതിബിംബത്തിലൂടെ നോക്കി ഇരുന്നുകൊണ്ട് നിശ്വസിച്ചു. പണ്ട് തന്‍റെ പോളിസ്റ്റര്‍കുപ്പായവും ബ്രൂട്ട്സ്പ്രേയും എടുത്തുപോയിരുന്നവരുടെ പിന്‍തലമുറയിലെ ചിലര്‍ എണ്ണപണമിറക്കി സ്വന്തമാക്കിയ തൊട്ടപ്പുറത്തെ സ്ഥലങ്ങളില്‍ ആകാശംമുട്ടുവാന്‍ വെമ്പി ഉയരുന്ന കോണ്‍ക്രീറ്റ് കാടുകള്‍ വളരുന്നത് കണ്ണാടിയിലൂടെ ഹസ്സനാജി കണ്ടു. പണ്ട് ചുളുവിലയ്ക്ക് കിട്ടുമായിരുന്ന കുറ്റിക്കാട് പിടിച്ചുകിടന്നിരുന്ന ആ സ്ഥലങ്ങള്‍ നഷ്ടപ്പെട്ടതില്‍ സങ്കടപ്പെടുന്നത് അയാളുടെ ഭാര്യയാണ്.

ലോകം മാറിമറിയുന്ന മായാജാലകാഴ്ചകള്‍ കണ്ണാടിയില്‍ കണ്ട് എല്ലാം മുന്‍കൂട്ടി നിശ്ചയിച്ചത് എന്നാശ്വസിച്ച് പ്രപഞ്ചസൃഷ്ടാവിന്റെ കളികള്‍ ആസ്വദിച്ച് അയാളങ്ങനെ ഇരുന്നു. സന്ധ്യയാവുന്നേരം മൂളിപ്പറന്ന്‍ രക്തമൂറ്റാന്‍ എത്തിയ കൊതുകിനെ കൈയ്യില്‍ ഇരിക്കാന്‍ സമയം അനുവദിച്ച് ഒറ്റയടിക്ക്‌ ഇല്ലാതാക്കിയ അയാളുടെ മുഖത്ത് അപ്പോഴും നിസ്സംഗതയായിരുന്നു. എന്നിട്ട് അതിനെ എന്നുമെന്നപോലെ നിലത്തിട്ടു. അതറിയാവുന്ന ഒരുപറ്റം ഉറുമ്പുകള്‍ ആ ശവശരീരം പേറി ചുമരിലെ വിള്ളലില്‍ പോകുന്ന ചര്യ അന്നും തെറ്റിച്ചില്ല.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com