Monday 20 June 2011

കോട്ടക്കല്‍ പോയതും പണിയായതും!

സംഭവം കേട്ടാല്‍ നിങ്ങള്‍ വിശ്വസിക്കില്ല എന്ന് തോന്നുന്നു. എന്നാലും പറയാതെ നിവൃത്തിയില്ല. തല്‍ക്കാലം കഥയായി എടുത്താല്‍ മതി.

പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌, ഞാന്‍ സെയില്‍സ്‌ റെപ് ആയി കോഴിക്കോട്‌ ജീവിക്കും കാലം. ടെലിഫോണ്‍, ഫാക്സ്, എസ്.ടി.ഡി ബൂത്ത്‌ മെഷീന്‍, പുത്തന്‍ തരംഗമായി എത്തിയ കാല്‍ക്കിലോ തൂക്കമുള്ള അല്‍കാടെല്‍ സെല്‍ഫോണ്‍ (ഇന്ന് അത് വല്ല മ്യൂസിയത്തിലും കാണും) എന്നിവയ്ക്ക് ആളെ കണ്ടെത്തലാണ് മുഖ്യതൊഴില്‍. ബോസ്സ് കൊല്ലംകാരന്‍ എഡിസണ്‍ ഓരോ നാളും ജില്ലകള്‍ തോറും ടെലിഫോണ്‍ എക്സ്ചേഞ്ച് റൂട്ടും, പോയി കാണേണ്ട ആപ്പീസര്‍മാരുടെ വിവരങ്ങളും അല്‍പവിവരമുള്ള എന്നെ ഏല്പിക്കും. മൂപ്പര്‍ അവരെയൊക്കെ നേരത്തെ 'കുപ്പി'യിലാക്കി വെച്ചിട്ടുണ്ടാവും. അതിനാല്‍ എന്റെ പണി കുറയും എന്നാ കരുതിയത്‌ എങ്കിലും വലിയ പണി വരാന്‍ അധികം സമയം വേണ്ടാന്ന് താമസിയാതെ മനസ്സിലായി.

എക്സ്ചേഞ്ച് ആപ്പീസര്‍മാരെ പോയി കണ്ട് അവര്‍ തരുന്ന എസ്.ടി.ഡി ബൂത്ത്‌ പാസ്സായ ആളുകളുടെ അഡ്രസ്സ് ലിസ്റ്റ് കിട്ടിയാല്‍ പിന്നെ ബോസ്സ് ആ ലിസ്റ്റ് അക്കമിട്ട് ഡെഡ്ലൈനോടെ തിരികെ തരും. വിപണിയില്‍ കിട്ടാവുന്ന ഏറ്റവും തരംതാണ ഒരു ബ്രാന്‍ഡ്‌ മെഷീന്‍ അവരെ മൊത്തം പിടിപ്പിക്കുന്ന പിടിപ്പത് പണിയാണ് പിന്നെ തലയില്‍ വെച്ച് കിട്ടുക.. പണ്ടേ യാത്ര ഹരമായതിനാല്‍ വഴി ചോയ്ച് ചോയിച് അവരെയൊക്കെ തപ്പിപ്പിടിച്ച് കണ്ടുമുട്ടും എങ്കിലും അതിനു മുന്നേതന്നെ വേറെ കമ്പനിക്കാര്‍ അവരെ ചാക്കിട്ട് വെച്ചിട്ടുണ്ടാവും. അതെങ്ങനാ..? കാവസാക്കി, ഹീറോഹോണ്ടാകളില്‍ പറപറന്നു മറ്റു കമ്പനി റെപ്സ് അവരെയൊക്കെ റാഞ്ചി എടുത്തതിനു ശേഷമാവും ലൈന്‍ ബസ്സില്‍ തൂങ്ങിപ്പിടിച്ച് വിയര്‍ത്ത്‌ ഒലിച്ച ഞാന്‍ അവിടെയൊക്കെ എത്തുന്നത്. അര്‍ദ്ധരാത്രി പഴയ പടത്തിലെ മമ്മൂട്ടിം പെട്ടീം പോലെ ഒരു കുഞ്ഞുസ്യൂട്ട്കേസ് കൈയ്യില്‍ പിടിച്ച് ക്ഷീണിതനായി വീട്ടില്‍ വന്നുകേറുന്ന എന്നെ നോക്കി നെടുവീര്‍പ്പിടുന്ന ഡാഡീം മമ്മീം..

ലിസ്റ്റ് മൊത്തം ക്രോസ് മാര്‍ക്ക്‌ ഇട്ടുകൊണ്ട് അത് ബോസ്സിന് മുന്നില്‍ വെച്ച് എന്തും ഏറ്റുവാങ്ങാന്‍ ഒരു ശമ്പളദിവസം ഞാന്‍ നിന്നു. ആയിരത്തഞ്ഞൂറ് കിട്ടേണ്ട സ്ഥാനത്ത്‌ എന്റെ കൈയ്യില്‍ വെച്ചത് അഞ്ഞൂറ് രൂ.. ലിസ്റ്റ് സക്സസ് അല്ലാത്തതിനാല്‍ ആയിരം കട്ട് എന്ന് ബോസ്സ്. കലികേറിയ ഞാന്‍ അവിടെ നിന്നും നേരെ ടോയിലറ്റില്‍ കേറി മുഷ്ടിചുരുട്ടി ബോസ്സിനെ പ്രാകി തെറി അഭിഷേകം നടത്തി പുറത്തിറങ്ങി.

ഇനി ഈ പണി ശരിയാവില്ല എന്ന് ഉറപ്പിച്ച ഞാന്‍ അടുത്ത പണി നോക്കാന്‍ തീരുമാനിച്ചു. ഒരു അറിയിപ്പും നല്‍കാതെ ഞാന്‍ ലോംഗ് ലീവ് എടുത്തു. ഇനി അടുത്ത പണി എന്താക്കണം എന്ന് ഒരു നിശ്ചയവുമില്ലാതെ ഞാന്‍ വീട്ടില്‍ കുത്തിയിരുന്നു ചാനലുകള്‍ മാറ്റി കണ്ടുകൊണ്ടിരുന്നു നേരം കൊന്നു. ഒരുനാള്‍ പോസ്റ്റുമാന്‍ ഒരു കത്ത്‌ കൊണ്ടിട്ടുപോയി. നോക്കുമ്പോള്‍ എനിക്കുള്ളതാണ്. ആരാപ്പാ എനിക്ക് കത്തയക്കാന്‍ എന്നറിയാതെ ഞാന്‍ കവര്‍ പോട്ടിച്ചുനോക്കിയതും കണ്ണുകള്‍ അന്തം കിട്ടാതെ അട്ടത്ത് ഉടക്കി, ശ്വാസം ഒരു നിമിഷം നിലച്ചു ഞാന്‍ നിന്നുപോയി. പണ്ടെങ്ങാണ്ടോ പത്രപരസ്യം കണ്ടിട്ട് അയച്ചതിന് വന്ന മറുപടിയാണ്. ജോലി സര്‍ക്കാര്‍ ജോലിയെന്നോ? ഛെയ്. അതല്ല. ഒരു പരസ്യമോഡല്‍ ആവാന്‍ വേണ്ടി അയച്ചതാ.. മറുപടി ഒന്ന് വായിച്ചുനോക്കി.

"ഹലോ മിസ്റ്റര്‍, താങ്കളെ ഞങ്ങള്‍ മോഡല്‍ ആക്കിതീര്‍ക്കുവാന്‍ ഉറപ്പിച്ചു. റഫ്‌ എന്‍ ടഫ്‌ ജീന്‍സ്‌ ബ്രാന്ടിനു വേണ്ടി നിങ്ങളെ എടുക്കാന്‍ പരിപാടിയുണ്ട്. അടുത്ത ചൊവ്വാഴ്ച കോട്ടക്കല്‍ ബസ്സ്‌ സ്റ്റാന്‍ഡില്‍ ഒന്നാം നിലയിലെ സ്റ്റുഡിയോയില്‍ എത്തുക. ശേഷം ഭാഗം നേരില്‍..

എന്ന്, ഒപ്പ്‌ കോട്ടക്കല്‍ കമലേഷ് (പ്രോപ്രയിറ്റര്‍ )

ഞാന്‍ ആ വരികളില്‍ വിരല്‍ തഴുകി പലവട്ടം വായിച്ചു നിര്‍വൃതി കൊണ്ടു. കുറച്ച് ദിവസങ്ങളായി എന്നെ കാണാനില്ലാത്തതിനാല്‍ ആയിരിക്കാം ബോസ്സ് എഡിസണ്‍ വീട്ടുഫോണില്‍ വിളിച്ചു അന്വേഷിച്ചിരുന്നു. എനിക്ക് സുഖമില്ലാതെ ആശുപത്രിയിലാക്കി എന്ന് മമ്മി നുണ പറഞ്ഞു ഒഴിഞ്ഞു. ബോസ്സ് പിന്നേം ഫോണ്‍ ചെയ്തുത് അന്നായിരുന്നു. ഞാന്‍ ധൈര്യായിട്ട് ഫോണ്‍ എടുത്തു. ഒരു കൈയ്യില്‍ കോട്ടക്കല്‍ കമലേഷ് അയച്ച ലെറ്റര്‍ പിടിച്ച് മറ്റേ കൈയ്യില്‍ ഫോണ്‍ റിസീവര്‍ എടുത്ത് ഞാന്‍ ഞെളിഞ്ഞുനിന്ന് 'ഹലോ' പറഞ്ഞു.

'ഇത് എഡിസണ്‍ ഫ്രം കോമാ മാര്‍ക്കറ്റിംഗ്'

'എന്ത് വേണം?'

'ഏറനാടനാണോ? ആശുപത്രിയില്‍ നിന്നും വന്നോ? എന്നാ പണിക്ക് വരുന്നേ?"

"ഇനി കോമാ-യിലെ പണി വേണ്ട. ഞാന്‍ മോഡലാവാന്‍ പോവുന്നു. ഇനി താനൊക്കെ എന്നെ ടിവീലോ റോഡിലെ പരസ്യബോര്‍ഡിലോ കണ്ടാല്‍ മതി.!"

"!!! ങേ..! അപ്പോള്‍ ശരിക്കും അസുഖം വേറെയാല്ലേ.. ബോസിനെ താന്‍ എന്നൊക്കെ വിളിക്കുന്നെ? സാരമില്ല റെസ്റ്റ് എടുക്കൂ.. പ്രാര്‍ത്ഥനയുണ്ടാകും അനിയാ.."

"താന്‍ പോടോ.. തന്‍റെ സ്യൂട്ട്കേസും കുറെ ടെലിഫോണ്‍ എക്സ്ചേഞ്ച് ലിസ്റ്റും ഇവിടെയുണ്ട്. വേണേല്‍ ആളെവിട്ടോ. കൊടുത്തയക്കാം. കോപ്പിലെ കോമാ മാര്‍ക്കറ്റിംഗ്, ഫൂ.."

"ഹലോ.. ഹലോ.. ഞാന്‍ പറയുന്നത്.."

ബാക്കി കേള്‍ക്കാന്‍ നില്‍ക്കാതെ ഫോണ്‍ റിസീവര്‍ തിരികെ വെച്ച് ഞാന്‍ തിരിഞ്ഞപ്പോള്‍ അന്തം വിട്ട് നോക്കി നില്‍ക്കുന്ന ഡാഡിം മമ്മീം! അവരെ നോട്ടം കണ്ടാല്‍ എനിക്ക് വട്ടായോ എന്നൊരു തോന്നല്‍ ഉള്ളപോലെ..

"നീ ഇനി പണിക്ക് പോണില്ലേ?" - അവര്‍ക്ക്‌ അതറിയാഞ്ഞിട്ടിനി ഉറക്കം വരില്ല എന്ന് തോന്നുന്നു.

"പണി മാറി. ഇനി മോഡല്‍ ആകാംന്ന് ഉറപ്പിച്ചു മൈ ഡിയര്‍ മമ്മീ ഡാഡി."

അവര്‍ വാ പൊളിച്ചു. അങ്ങനെ ആ സുദിനം വന്നെത്തി. അതിരാവിലെ അണിഞ്ഞൊരുങ്ങി കോമാ മാര്‍ക്കറ്റിംഗ് തന്ന സ്യൂട്ട്കേസ് പിടിച്ച് ഞാന്‍ പുറപ്പെട്ടു. ഒരു വഴിക്ക്‌ ഇറങ്ങുവല്ലേ, വെറുംകൈയ്യോടെ പോവേണ്ടാലോ എന്ന് വിചാരിച്ചാ പെട്ടി എടുത്തത്.  ആ  സ്യൂട്ട്കേസ് നിറയെ ഫോണ്‍ ബൂത്ത്‌ പാസ്സായവരുടെ ലിസ്റ്റും അതിലേറെ എന്റെ പല കോലത്തിലുള്ള ഫോട്ടോകളും ആയിരുന്നു.

കോട്ടക്കല്‍ ബസ്സിറങ്ങി നേരെ കമലേഷ് സ്റ്റുഡിയോയുടെ മുന്നില്‍ ഹാജരായി എങ്കിലും ഷട്ടര്‍ പൊങ്ങിയിട്ടില്ല. അടുത്ത പെട്ടിക്കടയില്‍ അന്വേഷിച്ചപ്പോള്‍ കമലേഷ് വീട്ടിലുണ്ടാവും എന്നറിഞ്ഞു. അങ്ങോട്ട്‌ പാഞ്ഞു.  ആട്ടോയില്‍ അവിടെ ചെന്നിറങ്ങിയപ്പോള്‍ കമലേഷ് അവിടെയില്ല. കക്ഷി ഒറ്റപ്പാലത്ത്‌ മമ്മൂക്കയുടെ 'ഉദ്യാനപാലകന്‍ ' എന്ന സിനിമേടെ ഷൂട്ടിംഗില്‍ ആണെന്ന് കേട്ടപ്പോള്‍ എന്റെ അന്തരംഗം ആളിക്കത്തിപ്പിടിച്ചു. വന്ന ആട്ടോയില്‍ തിരികെ ബസ്സ്‌ സ്റ്റാന്‍ഡില്‍ വന്ന് ഒറ്റപ്പാലം ബസ്സ്‌ നോക്കി. ഉടനെയൊന്നും ബസ്സില്ല എന്നറിഞ്ഞു. പോരാത്തതിന് ദൂരം ഏറെയുണ്ടെന്നും അറിഞ്ഞു. നോക്കുമ്പോള്‍ ആരോ കമലേഷ് സ്റ്റുഡിയോ തുറക്കുന്നത് കണ്ട് അങ്ങോട്ടോടി ചെന്നു.

വിശ്വാസം പോരാഞ്ഞിട്ട് ഒന്നുറപ്പിക്കാന്‍ വേണ്ടി പിറകില്‍ നിന്ന് ഞാന്‍ അയാളോട് കമലേഷ് ആണോന്ന് ചോദിച്ചു. കമലേഷിന്റെ അളിയനാണ് എന്ന് മറുപടി. ഞാന്‍ സ്യൂട്ട്കേസ് തുറന്ന്‍ കിട്ടിയ കത്ത് അയാളെ കാണിച്ചു. പുള്ളിക്കാരന്‍ കത്ത് സൂക്ഷിച്ച് വായിച്ചു തിരിച്ചും മറിച്ചും നോക്കിയിട്ട് എന്നെ സംശയത്തോടെ നോക്കി പറഞ്ഞു:

"ഹേയ്. ഇത് കമലേഷ് എഴുതിയതല്ല. ഇത്ര ഭംഗിയുള്ള മലയാളകൈപ്പട അളിയനില്ല. ഇതാരോ നിങ്ങളെ പറ്റിച്ചതാണ്."

അത് കേട്ടതും എന്റെ സകലമാന ഊര്‍ജവും സ്വാഹയായി പോയി. ഞാന്‍ കുടിക്കാന്‍ ഇത്തിരി വെള്ളം കിട്ട്വോ എന്ന് ചോദിച്ചു. അപ്പോള്‍ പിന്നെ ഇതാരാ അയച്ചതാവോ?

"എന്തായാലും കമലേഷിനാണല്ലോ ഞാന്‍ ഫോട്ടോ അയച്ചത്. അപ്പോ പിന്നെ ഇതാരാ മറുപടി അയച്ചത്?" ഞാന്‍ ചൂടായി.

"അതൊന്നും അറിയില്ല ഭായ്‌. കമലേഷ് ഇനി മൂന്ന്ദിവസം കഴിഞ്ഞേവരൂ.. നിങ്ങളുടെ നമ്പര്‍ തരൂ ഞാന്‍ കൊടുത്തോളാം."

നമ്പര്‍ കൊടുത്ത് ഞാന്‍ വിഷണ്ണനായി അവിടെ നിന്നും സ്കൂട്ടായി. മോഡല്‍ ആവാന്‍ വിചാരിച്ച ഞാന്‍ ബോസിനോട് ഫോണില്‍ തട്ടിക്കയറിയത് വെറുതെ മിനക്കേടായല്ലോ. ഞാനായിട്ട് പിണക്കിയ ബോസ്സിനെ സന്തോഷിപ്പിക്കാന്‍ ഇനി ഒരവസരം വേറെ കിട്ടില്ല എന്നാരോ എന്റെ അന്തരംഗത്തില്‍ മന്ത്രിച്ചു. ആ.., എന്തായാലും കൈയ്യില്‍ ഒരു പണി പോകാതെ ഉണ്ടല്ലോ എന്നാശ്വസിച്ച് ബസ്‌സ്റ്റാന്‍ഡിലെ ഒരു മൂലയില്‍ നിന്നുകൊണ്ട് ഞാന്‍ സ്യൂട്ട്കേസ് തുറന്നു ഫോണ്‍ പാസ്സായവരുടെ ലിസ്റ്റ് എടുത്തുനോക്കി. ബസ്സ്‌ കാത്തുനിന്നിരുന്ന യാത്രികര്‍ ഏന്തിവലിഞ്ഞുനോക്കി അവരുടെ കാത്തിരിപ്പ്‌ തുടര്‍ന്നു.  വല്ല അത്തര്‍ , ഗ്യാസ്‌ ഗുളിക, പാറ്റ മരുന്ന് ലാട വൈദ്യനും ആണോ എന്നവര്‍ വിചാരിച്ചതില്‍ എന്ത് പറയാന്‍ !

പെട്ടെന്ന്‍ ഒരു കാര്യം ഓര്‍മ്മ വന്നു. മുന്‍പൊരു ദിവസം കോട്ടക്കല്‍ ടെലിഫോണ്‍ എക്സ്ചേഞ്ചിലെ ജെ.ടി.ഓ സുമ എന്ന യുവമാഡത്തെ കാണാന്‍ കോമാ മാര്‍ക്കറ്റിംഗ് ബോസ്സ് എന്നെ പറഞ്ഞയച്ചിരുന്നു. രണ്ടു പ്രാവശ്യം സുമ മാഡത്തെ ചെന്ന് കണ്ടിരുന്നു. അന്ന് ലിസ്റ്റ് റെഡിയായിരുന്നില്ല എന്ന മധുരമൊഴി കേട്ട് മടങ്ങിപ്പോരുകയായിരുന്നു ഞാന്‍ .

ഒരു മുഖവുരയും ഇല്ലാതെ നേരെ ജെ.ടി.ഓ സുമാ മാഡത്തിനു മുന്നിലേക്ക്‌ ഞാന്‍ കേറിചെന്നു. ജെ.ടി.ഓ മാഡം  എന്നെ കണ്ട് ഞെട്ടിപ്പോയി. പുള്ളിക്കാരി  സീറ്റില്‍ നിന്നും എഴുന്നേറ്റു വിടര്‍ന്ന കണ്ണാലെ മിഴിച്ചു നോക്കി. ഞാനും എന്താന്നറിയാതെ വാ പൊളിച്ചു നിന്ന് വിഷ് ചെയ്തു.

"എന്താ ചേച്ചീ, സോറി, മാഡം  ഇങ്ങനെ നോക്കുന്നത്? വേറെ റൂട്ടില്‍ കറങ്ങിയതിനാല്‍ എനിക്കന്ന് വരാന്‍ പറ്റിയില്ല. ലിസ്റ്റ് റെഡിയാണോ മാം?"

"താങ്കള്‍ക്ക് കുഴപ്പം വല്ലതും? എന്നാ പുറത്തിറങ്ങിയത്‌?" സുമാമാഡം  എന്നെ ആകമാനം നോക്കി ചോദിച്ചുകൊണ്ട് സാരിത്തലപ്പിനാല്‍ മുഖത്തെ വിയര്‍പ്പ് ഒപ്പി നിന്നു.

"എനിക്കോ? കുഴപ്പമോ? അങ്ങനെ തോന്നിയോ? എല്ലാരും ഇയ്യിടെ അങ്ങനെ ചോദിക്കുന്നു? അതെന്താ?"

"അല്ലാ ഒന്നും പറ്റിയില്ലല്ലോ? കോമാ മാര്‍ക്കറ്റിംഗ് ബോസ്സ്  എഡിസണ്‍ പറഞ്ഞപ്പോള്‍ ആകെ ഞെട്ടിപ്പോയി. ഹൊ!"

"എന്താ ബോസ്സ് പറഞ്ഞത്‌?"

"നിങ്ങളെ ആരോ കൈ വെച്ചെന്നും കൈയും കാലും ഒടിഞ്ഞ് ആശുപത്രിയിലാണെന്നും ഇനി കുറെകാലത്തേക്ക് നടക്കാന്‍ പറ്റാത്ത വിധം പരുവമായെന്നും ആണല്ലോ എഡിസണ്‍ അറിയിച്ചത്‌!!"

"എടാ എഡിസാ നിന്നെ ഞാന്‍ എടുത്തോളാടാ.." -ഞാന്‍ മനസ്സാലെ മുറുമുറുത്തുകൊണ്ട് വെളുക്കെ ചിരിച്ച് ജെ.ടി.ഓ മാഡത്തെ  ഒളികണ്ണിട്ട് നോക്കി കാല്‍വിരലാല്‍ കളം വരച്ചു നമ്രശിരസ്കനായി നിന്നു.

സുമാ മാഡം ഫോണ്‍ ഡയല്‍ ചെയ്ത് എഡിസണെ വിളിച്ചു ഞാന്‍ അവിടെ പ്രത്യക്ഷപ്പെട്ട സംഗതി അറിയിച്ചു. അങ്ങേതലയ്ക്കല്‍ ബോസ്സ് എന്തൊക്കെയോ പറഞ്ഞതിന്‍റെ റിയാക്ഷന്‍ ഷോട്ട് സുമാമാഡത്തിന്‍റെ സുന്ദരവദനത്തില്‍ മിന്നിമറഞ്ഞു. ആ നേത്രങ്ങളില്‍ ഓളങ്ങള്‍ മിന്നി. അവര്‍ റിസീവര്‍ എനിക്ക് തന്നു. ഞാനത് മേടിച്ചു. തൊണ്ടയില്‍ വെള്ളം വറ്റി. സ്യൂട്ട്കേസ് കാലുകള്‍ക്കിടയില്‍ ഇറുക്കിവെച്ച് റിസീവര്‍ ചെവിയില്‍ അടുപ്പിച്ചു.

"എടോ! തന്നോടാരാടോ അവിടെ പോകാന്‍ പറഞ്ഞത്‌? താന്‍ എന്താടോ ഇവിടെ റിപ്പോര്‍ട്ട് ചെയ്യാതെ അവിടെ പോയത്‌? സുമയെ പഞ്ചാര അടിക്കാന്‍ ആണോഡേയ് ഇമ്മാതിരി പണി ഒപ്പിച്ചത്?"

കാലുകളില്‍ പെരുപെരുപ്പ്‌. കാലിനിടയില്‍ വെച്ചിരുന്ന സ്യൂട്ട്കേസ് നിലത്ത് വീണു.

"സാര്‍ ..! അത് പിന്നെ.. ഞാന്‍ കോട്ടക്കല്‍ വന്നപ്പോള്‍ സുമാമാഡത്തെ കണ്ട് കുറിപ്പ്‌ അല്ല ലിസ്റ്റ് വാങ്ങി കൊണ്ടുവരാല്ലോ എന്ന് കരുതി കേറിയതാ. ഞാന്‍ എന്ത് ചെയ്യണം ബോസ്സ്?"

സുമ എന്നെ തുറിച്ച് നോക്കി ഏതോ ഫയല്‍ പൊടിതട്ടിയെടുത്ത്‌ മേശപ്പുറത്ത് വെച്ചു.

"താന്‍ ഒന്നും ചെയ്യേണ്ട. ലിസ്റ്റ് എടുക്കേണ്ട. ഇങ്ങു വന്നാല്‍ മതി. ഇപ്പോള്‍ തന്നെ ഇങ്ങോട്ട് വന്നേക്കണം."

"ഹലോ..സാര്‍ .. നാളെ വന്നാപോരേ? ഹലോ.."

ഫോണ്‍ കട്ടായിരുന്നു. ഒന്നും പറയാതെ ഞാന്‍ സുമയെ നോക്കി ചിരിച്ചു തിരികെ പോന്നു. കോഴിക്കോട്  എത്തും വരെ ഞാന്‍ ഫ്ലാഷ് ബാക്കില്‍ പെട്ടു. മോഡല്‍ ആവേണ്ടിയിരുന്നവനാ ഒടുക്കം ഉള്ള പണിയും പോക്വോ?

'കിലുക്കത്തില്‍' ലോട്ടറി അടിച്ചെന്ന് കേട്ട് തിലകനോട് തെറിപറഞ്ഞ് പെട്ടീം എടുത്ത് പോയി തിരികെ വന്ന ഇന്നസെന്‍റ് പോലെ സ്യൂട്ട്കേസ് പിടിച്ച ഞാന്‍ ബോസ്സ് എഡിസന്‍റെ മുന്നില്‍ നിന്നു. ടൈപ്പിസ്റ്റ്‌ റോഷിനി വാപൊത്തി ചിരിയടക്കാന്‍ ബദ്ധപ്പെടുന്നത് കണ്ടു. വേറെ റെപ്സ് എത്തിനോക്കി ചിരി പാസ്സാക്കി പെട്ടിയുമായി പോയി.

മേശമേല്‍ കിടന്ന പേപ്പര്‍ വെയിറ്റ്‌ ഗ്ലോബ് വിരലാല്‍ കറക്കി കടകട ഒച്ചയുണ്ടാക്കികൊണ്ട്‌ ബോസ്സ് എഡിസണ്‍ എന്നെ രൂക്ഷമായി നോക്കി. ഞാന്‍ സ്യൂട്ട്കേസ് ഒരരികില്‍ വെച്ചു എന്താ വേണ്ടത്‌ എന്നറിയാതെ നിന്നു. എന്നോട് വാതില്‍ അടക്കാന്‍ പറഞ്ഞു. വാ എന്ന് കേട്ടപ്പോഴേ അതടച്ചു കഴിഞ്ഞിരുന്നു. ഇരിക്കാന്‍ പറഞ്ഞു. ഞാന്‍ നിന്നോളാം എന്നറിയിച്ചു.

"എന്താ താന്‍ ഇങ്ങനെ?"

"എന്താ സാര്‍ ഞാന്‍ ഇനീം ഡീസന്റ് ആവണോ?"

"എടോ.. ഒരു അറിയിപ്പുമില്ലാതെ എങ്ങോ മുങ്ങുക. പിന്നെ ഒരു വിവരോം ഇല്ലാതെ എവിടെയോ പൊങ്ങുക! ഇതാണോ ഡീസന്റ്?"

"എന്നാലും ബോസ്സ് ഞാന്‍ കൈയും കാലും ഒടിഞ്ഞ് മുടക്കാചരക്കായി കിടപ്പാണ് എന്ന് പറയേണ്ടിയിരുന്നില്ല. അതും ആ മാഡത്തോട്.."

"ആ മാഡത്തിനോട് മാത്രമല്ല. നീ പോയ എല്ലാ ആപ്പീസിലും അങ്ങനെതന്നെയാ ഞാന്‍ അറിയിച്ചിട്ടുള്ളത്. അല്ലാതെ എന്താ പറയാ?"

"ങേ. അപ്പോള്‍ ഇനി എനിക്ക് ഇനി ഫോളോ-അപ്പ് ചെയ്യാനേ പറ്റൂല!"

"നീ ഇനി ഫോളോ-അപ്പേ ചെയ്യേണ്ട. ഇനി ആപ്പീസില്‍ ഇരുന്നാ മതി. ഇവിടെ എല്ലാ ഫ്രീഡവും തരാം. ചായ എത്ര വേണേലും കുടിച്ചോ. പത്രമോ സിനിമാ മാസികയോ വായിച്ച് ഇരുന്നോ. ഫീല്‍ഡ്‌ വര്‍ക്ക്‌ ഇനി വേണ്ട."

"താങ്ക്യൂ ബോസ്സ്. ഞാന്‍ ഇതെന്നോ ആഗ്രഹിച്ചതാ." (ഞാന്‍ മനസ്സാ പറഞ്ഞു). സന്തോഷം കൊണ്ട്‌ തുള്ളിചാടാന്‍ എനിക്ക് തോന്നി.

പക്ഷെ, ക്യാബിനപ്പുറം ഇരിക്കുന്ന ടൈപ്പിസ്റ്റ്‌ റോഷിനി ബോസ്സ് എഡിസണ്‍ പറയുന്നത് കേട്ടിട്ടാണോ എന്തോ ഞെട്ടി നോക്കിയത് എന്തിനാവാം? ആ?

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com