Friday 10 August 2012

ട്രങ്ക്-വിളി എന്ന റങ്ക്-വിളി


(ഈ കഥ നടന്നത് മൊബൈല്‍ഫോണും നെറ്റ്കാളും ചാറ്റും കണ്ടുപിടിക്കപ്പെടുന്നതിനും മുന്‍പേ.. അതായത്‌ നാട്ടില്‍ ടെലിഫോണ്‍ പ്രചാരത്തില്‍ വരുന്നതിനും മുന്‍പേ ഒരു കാലത്താണ്.)

മുത്തുനവാ രത്നമുഖം
കത്തിടും മയിലാളെ..

മാപ്പിളപ്പാട്ട് ഇശലുകള്‍ പാടികൊണ്ട് കുഞ്ഞായിന്‍ക്ക കാളവണ്ടിയില്‍ മരംകയറ്റി വന്നപ്പോള്‍ ചെട്ട്യങ്ങാടിയില്‍ പതിവുപോലെ ആളുകളെ ആരേയും കാണാതെ ചുറ്റും നോക്കി.

വര്‍ഷങ്ങളായി കൂടെയുള്ള രണ്ടുകാളകളും മണികുലുക്കി മിണ്ടാതെ നിന്ന് കിട്ടിയനേരം വിശ്രമിച്ചു. സാധാരണ ചെട്ട്യങ്ങാടിയില്‍ എത്തിയാല്‍ കുഞ്ഞായിന്‍ക്ക അബ്ദുക്കയുടെ മക്കാനിയില്‍ നിന്നും പൊറോട്ടയും മത്തിക്കറിയും കഴിക്കാറുണ്ട്. അന്നേരം അബ്ദുക്കയുടെ മകന്‍ കാദര്‍ ഒരുതൊട്ടി നിറയെ കാടിവെള്ളം കാളകള്‍ക്ക് കൊണ്ടുവെച്ചുകൊടുക്കും. അത് കുടിച്ചാല്‍ കാളകള്‍ സംതൃപ്തിയോടെ മണികുലുക്കി അവനെ നോക്കും.

ഇന്ന് അബ്ദുക്കയുടെ മക്കാനിയിലും ആരുമില്ല. തുറന്നിട്ടിട്ടുണ്ട്. എവിടെ പോയി എല്ലാവരും? കുഞ്ഞായിന്‍ക്ക അന്തംവിട്ടു കാളവണ്ടിയില്‍ നിന്നും ചാടിയിറങ്ങി. കാളകള്‍ അപ്പിയിട്ടു വാലാട്ടി നിന്നു.

പള്ളിയിലെ മുക്രി ഉമ്മര്‍ക്ക തത്രപ്പെട്ട് ചെട്ട്യങ്ങാടി ഇറക്കം ഇറങ്ങി ഓടിപോകുന്നത് കണ്ടു. കുഞ്ഞായിന്‍ക്ക കൈകൊട്ടി മുക്രിയെ വിളിച്ചു, പിന്നെ കൂവി. ഓടുന്നതിനിടയില്‍ മുക്രി തിരിഞ്ഞുനോക്കി.

എങ്ങട്ടാ ഓടുന്നത്? അങ്ങാടിയില് ആരേയും കാണുന്നില്ല?

കുഞ്ഞായിന്‍ക്കയുടെ ചോദ്യം കേട്ട് മുക്രി ഉമ്മര്‍ക്ക ഓട്ടത്തിനിടയില്‍ വിളിച്ചു പറഞ്ഞു.

മേക്കുന്നത്ത് തറവാട്ടില്‍ക്ക് ട്രങ്ക് വിളി വന്നിരിക്കുന്നു. എല്ലാരും അങ്ങോട്ട്‌ പോയിരിക്ക്വാ.. വേണേല്‍ വന്നോ..

എന്ത് വിളി? വാങ്ക് വിളിക്കുന്ന നിങ്ങള് തെളിച്ചു പറാ..

കുഞ്ഞായിന്‍ക്ക ചോദിച്ച് വാപൊളിച്ചു നിന്നു. എന്ത് വിളിയാണതെന്ന് അറിയാന്‍ അങ്ങോട്ട്‌ പോവുകതന്നെ.

കാളകളെ നുകത്തില്‍ നിന്നും അഴിച്ചുമാറ്റി കവലയിലെ ഒരു മരത്തില്‍ കൊണ്ടുപോയി കെട്ടിയിട്ടു. കുഞ്ഞായിന്‍ക്കയും സംഭവം അറിയാന്‍ പാഞ്ഞു.

മേക്കുന്നത്ത് തറവാട്ടിലെ ഏകബിരുദധാരിയായ മൂസ്സ പേര്‍ഷ്യ എന്നൊരു ദൂരദേശത്ത് പോയിരിക്കുന്നു എന്നറിയാം. ഇനി മൂസ്സക്ക് എന്തെങ്കിലും സംഭവിച്ചോ?

മേക്കുന്നത്ത് തറവാട്ടില്‍ എത്തിയപ്പോള്‍ അവിടെ നാട്ടിലെ ഒട്ടുമിക്ക പെണ്ണുങ്ങളും കൂടിനില്‍പ്പുണ്ട്. അകത്തുനിന്നും അടക്കിയുള്ള കരച്ചില്‍ കേട്ടു. ആണുങ്ങളെ ആരേയും കാണാഞ്ഞ് കുഞ്ഞായിന്‍ക്ക മുറ്റത്ത്‌ കയറാതെ വഴിയില്‍ നിന്നു. മുന്നേ പാഞ്ഞുപോയ മുക്രി ഉമ്മര്‍ക്ക വേറെ വഴിക്ക്‌ പായുന്നത് കണ്ടു.

ട്രങ്ക് വിളി ഇവിടെയല്ല. തപാലാപ്പീസിലാ വന്നിരിക്കുന്നത്. വേണേല്‍ വന്നോ..

പാച്ചിലിനിടയില്‍ മുക്രി കുഞ്ഞായിനോട് വിളിച്ചു പറഞ്ഞു.

കുഞ്ഞായിന്‍ക്ക പിന്നാലെ പാഞ്ഞു. തപാലാപ്പീസില്‍ എത്തിയപ്പോള്‍ അവിടെ ജനക്കൂട്ടം ആകാംക്ഷയുടെ മുള്‍മുനയില്‍ നില്‍ക്കുന്നു. മുക്രിയും കുഞ്ഞായിന്‍ക്കയും തിക്കിതിരക്കി നിന്നു.

മേക്കുന്നത്ത് തറവാട്ടിലെ കാരണവര്‍ ഖദര്‍ജുബ്ബയും മുണ്ടും ധരിച്ച് തപാലാപ്പീസ് വരാന്തയില്‍ ശിപായി കൊണ്ടുവന്നുവെച്ച കസേരയില്‍ ഇരിപ്പുണ്ട്. വിശറി വീശികൊണ്ട് അരികില്‍ ശിങ്കിടിയും നില്‍ക്കുന്നു.

ജനങ്ങള്‍ പലതും പതുക്കെ പറഞ്ഞു നില്‍ക്കുന്നു. കുഞ്ഞായിന്‍ക്ക സംഭവം എന്താന്നറിയാന്‍ ആവലാതിയോടെ മുക്രി ഉമ്മര്‍ക്കയെ നോക്കി ആംഗ്യത്തില്‍ ചോദിച്ചു.

ട്രങ്ക് വിളി മുക്രി കാറ്റൂതും സ്വരത്തില്‍ കണ്ണുരുട്ടി മന്ത്രിച്ചു.

നമ്മുടെ കണക്കൊക്കെ എഴുതി കൂടെനിന്നോ എന്ന് പറഞ്ഞിട്ടും മൂസ്സ കേട്ടില്ല. അവന് പേര്‍ഷ്യയില്‍ പോയേ സമാധാനാവൂ എന്ന് വെച്ചാല്‍..? മൂസ്സയ്ക്ക് പേര്‍ഷ്യപൂതി പറഞ്ഞുകൊടുത്ത ആളെ എന്‍റെ കൈയ്യില്‍ കിട്ട്യാല്‍..

മേക്കുന്നത്ത് കാരണവര്‍ ആരോടെന്നില്ലാതെ പറഞ്ഞു പല്ല് ഞെരിച്ചു.

പാലായില്‍ നിന്നും റബ്ബര്‍കൃഷി ചെയ്യാന്‍ വന്ന് ചെട്ട്യങ്ങാടിക്കാരന്‍ ആയിമാറിയ മത്തായി ചൂളി അന്നേരം പിന്നാക്കം വന്ന് കുഞ്ഞായിന്‍ക്കയെ മുട്ടിയപ്പോള്‍ ഞെട്ടി തിരിഞ്ഞുനോക്കി.

ഉം. എനിക്കറിയാം മത്തായീ.. കുഞ്ഞായിന്‍ അര്‍ത്ഥംവെച്ച് ചിരിച്ചു.

മൂസ്സ പോയിട്ട് മാസം ആറായില്ലേ? ആരോ ചോദിക്കുന്നത് കേട്ടു.

പോയിട്ട് പിന്നെ ഒരു വിവരോം ഇല്ല. കത്തുമില്ല. ഇപ്പൊ ദാ ഒരു ട്രങ്ക് വിളി വന്നിരിക്കുന്നു.

എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് പൊതുവേ നിശബ്ദമായ പരിസരത്ത് ടിര്‍ണിം ടിര്‍ണീം മുഴങ്ങി.

എല്ലാവരും തപാലാപ്പീസിന്റെ അകത്തേക്ക് നോട്ടം ഫോക്കസ്‌ ചെയ്തു ഏന്തിവലിഞ്ഞു നിന്നു.

തപാലാപ്പീസ് മാസ്റ്റര്‍ ഓടിച്ചെന്ന് ഫോണെടുത്തു. ഫോണ്‍ എന്ന് പറഞ്ഞാല്‍ മരത്തിന്റെ ചട്ടക്കൂടുള്ള ഭാരിച്ച ഒരു സാധനമാണ്. കുഞ്ഞായിന്‍ക്ക ആദ്യായിട്ടാണ് ഫോണ്‍ കാണുന്നത്.

ഹലോ.. ഹലോ.. തപാലാപ്പീസ് മാസ്റ്റര്‍ ഉച്ചത്തില്‍ കൂവി.

ശിപായി ഓടിവന്നു കാരണവരോട് അകത്തേക്ക് ചെല്ലാന്‍ പറഞ്ഞു. കാരണവര്‍ പ്രൌഡിയോടെ നടന്നു അകത്തേക്ക് പോയി.

ഫോണ്‍റിസീവര്‍ തിരികെപിടിച്ച കാരണവരെ മാസ്റ്റര്‍ വിഷമത്തോടെ നോക്കി നേരെപിടിക്കാന്‍ കാണിച്ചുകൊടുത്തു.

കാരണവര്‍ റിസീവര്‍ ചെവിയില്‍ പിടിച്ചു ശ്രദ്ധിച്ചു. ഫോണില്‍ ഒരു പെണ്ണിന്റെ സ്വരം!

“This is a Trunk Call from Dubai. Please Wait.”

ആരാ ആരാ? എവിടുന്നാ? കാരണവര്‍ ഉറക്കെ ചോദിച്ചു.

മൂസ്സയാണ് ദുബായീന്നാ..

മോനേ മൂസ്സാ.. നിന്‍റെ കൂടെ ഏതാടാ ഒരു പെണ്ണ്? കാരണവര്‍ അലറി.

ബാപ്പാ.. പെണ്ണോ? ഏതു? എവിടെ? ഇവിടെ ഞാന്‍ ഒറ്റയ്ക്കാ.

നീ എന്നെ പറ്റിക്കണ്ട.

ടൂം ടൂം. സ്വരത്തിനു പിന്നാലെ വീണ്ടും പെണ്ണിന്റെ ശബ്ദം വന്നു.

“Thank you for choosing India Government Telecom Service”

ഫോണ്‍ മിണ്ടാട്ടം ഇല്ലാതെയായി. കാരണവര്‍ കലിതുള്ളി ഫോണ്‍ റിസീവര്‍ ഊക്കോടെ താഴെയിട്ടു. തപാല്‍മാസ്റ്ററും ശിപായിയും സമയത്തിന് അത് പിടിച്ചു ക്രാഡിലില്‍ വെച്ചു. അവരെ തള്ളിമാറ്റി കാരണവര്‍ വേഗം പുറത്തേക്കു വന്നു.

ജനങ്ങള്‍ പരസ്പരം നോക്കി. മൂസ്സ, പെണ്ണ്.. പേര്‍ഷ്യ.. ശരിക്കും എന്താ ഉണ്ടായത്‌. അവര്‍ കാരണവരെ നോക്കി. പക്ഷെ ആര്‍ക്കും ധൈര്യമില്ല കാരണവരോട് ചോദിക്കാന്‍..

കാരണവര്‍ കലിതുള്ളി തോളത്തെ തോര്‍ത്തെടുത്ത് ഒന്ന് ചുഴറ്റി വീണ്ടും യഥാസ്ഥാനത്ത്‌ വെച്ചു.

ഹും എന്നോടാ കളി. മൂസ്സ പേര്‍ഷ്യയില്‍ പോയി ഏതോ ഇംഗ്ലീഷ്‌കാരിയുടെ കൂടെ വിലസുകയാ.. അവനു പേര്‍ഷ്യപൂതി പറഞ്ഞുകൊടുത്ത പഹയനെ എന്റെ കൈയ്യില്‍ കിട്ടിയാല്‍..

കൂട്ടത്തില്‍ നിന്ന മത്തായി തലക്കെട്ട്‌ എടുത്ത് മുഖം പൊത്തി കുനിഞ്ഞു നിന്നു.

കൂടുതല്‍ ചോദിച്ചപ്പോള്‍ മൂസ്സയ്ക്ക് മിണ്ടാട്ടം മുട്ടി. പിന്നെ സംസാരിച്ചത്‌ ആ പെമ്പ്രന്നോത്തിയാ.

പറഞ്ഞുകഴിഞ്ഞ് മേക്കുന്നത്ത് കാരണവര്‍ പല്ല് ഞെരിച്ചു കാര്‍ക്കിച്ചു തുപ്പിയിട്ടു ജനങ്ങളുടെ ഇടയിലൂടെ നടന്നു. പിറകെ ശിങ്കിടിയും.

നല്ല നിസ്കാരോം നോമ്പും ഓത്തും ഒക്കെയുള്ള കുണ്ടന്‍ ആയിരുന്നു മൂസ്സ. പറഞ്ഞിട്ടെന്താ അവനേയും ഇബ്‌ലീസ് കെണിയിലാക്കി. മുക്രി ഉമ്മര്‍ക്ക നെടുവീര്‍പ്പിട്ടു.

അപ്പോ ഇതാണല്ലേ ട്രങ്ക് വിളി. ഇതൊരു തരം റങ്ക് വിളിതന്നെ! കുഞ്ഞായിന്‍ക്ക എല്ലാം മനസ്സിലായ ഭാവത്തില്‍ നടന്നു.

ചെട്ട്യങ്ങാടികവലയില്‍ ഇട്ടുപോന്ന കാളവണ്ടിയും അതിലെ മരത്തടികളും കാളകളും പെട്ടെന്ന്‍ ഓര്‍മ്മയില്‍ ഓടിയെതിയപ്പോള്‍ കുഞ്ഞായിന്‍ക്ക ഓട്ടം തുടങ്ങി.

കവലയില്‍ എത്തിയപ്പോള്‍ കുഞ്ഞായിന്‍ക്കയെ പ്രതീക്ഷിച്ചപോലെ നിലത്ത് കിടന്നിരുന്ന കാളകള്‍ അയവിറക്കല്‍ നിറുത്തി പതുക്കെ എഴുന്നേറ്റു നിന്നു.

അബ്ദുക്കയുടെ മക്കാനിയില്‍ ആളുകള്‍ എത്തിതുടങ്ങി. കുഞ്ഞായിന്‍ക്ക പതിവുപോലെ പൊറോട്ടയും മത്തിക്കറിയും കഴിക്കാന്‍ അവിടെ ചെന്നു. മക്കാനിയില്‍ നിന്നും തൊട്ടിയില്‍ കാടിവെള്ളം കൊണ്ടുവന്ന കാദര്‍ കാളകള്‍ക്ക് മുന്നില്‍ വെച്ചുകൊടുത്തു.

Monday 11 June 2012

മൂട്ടകടി, മുറിമാറ്റം പിന്നെയൊരു മലപ്പുറംകാക്കയും.



മുറി മാറണമെന്ന് തീരുമാനിച്ചത്‌ പ്രവാസികളായ അവര്‍ ഒരുമിച്ചായിരുന്നു. കാരണം മൂട്ടകടിയും മുറിമുതലാളിയുടെ അടിക്കടിയുള്ള വാടകകൂട്ടലുമാണ്. മുറിമുതലാളി അലിഭായ്‌ അറിയാതെ സുഹൃത്തുക്കളായ ഷമീറും കുര്യാക്കോസും രാജനും ബാലേട്ടനും ഷാജിയും വേഗം കരുക്കള്‍ നീക്കി. എന്നും പണികഴിഞ്ഞാല്‍ അവര്‍ മുറി തേടി അലഞ്ഞു. രാത്രിയുടെ അന്ത്യയാമങ്ങളില്‍ ഷമീറും ഷാജിയും ഓഫീസ്‌ കമ്പ്യൂട്ടറില്‍ നിന്നും പ്രിന്‍റ് എടുത്ത മുറി ആവശ്യമുണ്ട് എന്ന നോട്ടീസ്‌ അബുദാബിയിലെ ഒരുമാതിരി എല്ലാ ബസ്സ്‌സ്റ്റോപ്പുകളിലും കൊണ്ടുപോയി പതിച്ചു. ദിവസങ്ങള്‍ കഴിഞ്ഞുപോയെങ്കിലും ഒരുത്തനും അവരെ വിളിച്ചില്ല.

അടുത്തപടി എന്നും അവര്‍ പത്രങ്ങളില്‍ പരതി കാണുന്ന നമ്പരുകളില്‍ വിളിച്ചുനോക്കി. ഒരു മുറി കാണാന്‍ ഷമീറും ഷാജിയും ഒരുമിച്ച് പുറപ്പെട്ടു. എയര്‍പോര്‍ട്ട് റോഡിലെ പഴയൊരു കെട്ടിടത്തിലെ ഒന്‍പതാം നിലയിലെ പഴയൊരു ഫ്ലാറ്റിനു മുന്നില്‍ അവര്‍ കോളിംഗ്ബെല്‍ അടിച്ചു കാത്തുനിന്നു.

അന്‍പതിനോടടുത്ത് പ്രായം തോന്നിക്കുന്ന ഒരു മലപ്പുറംകാക്ക കതക്‌ തുറന്നു അവരെ തുറിച്ചുനോക്കി മൊത്തം അളന്നുകൊണ്ട് അകത്തേക്ക് ക്ഷണിച്ചു. അയാളുടെ നിസ്കാരതഴമ്പ് കണ്ടിട്ട് ഷാജി ഒരു ഊഷ്മളതയ്ക്ക് വേണ്ടി അസ്സലാമു അലൈക്കും പറഞ്ഞപ്പോള്‍ മലപ്പുറംകാക്ക പല്ല് കൊഴിഞ്ഞ മോണകാട്ടി സലാം മടക്കി അവരോട് ഇരിക്കാന്‍ പറഞ്ഞു. മുറിയില്‍ നിന്നും ഉറക്കച്ചടവില്‍ മൂന്നാളുകള്‍ പ്രത്യക്ഷപ്പെട്ടു. അവരും വന്നവരെ മൊത്തം നോക്കി. അവരുടെ നോട്ടത്തില്‍ ഷാജിയും ഷമീറും ചൂളിപ്പോയി. ഇവരെന്താ മനുഷ്യരെ കണ്ടിട്ടില്ലേ എന്ന് തോന്നിപ്പോയി.

നാട്ടില്‍ എവിടെയാ? മലപ്പുറം കാക്ക ഒന്ന് ചുമച്ചുകൊണ്ട് ചോദിച്ചു.

ഞാന്‍ കോഴിക്കോട്‌, ഇവന്‍ പാലക്കാട്‌ ഷാജി പറഞ്ഞു.

ഞങ്ങള്‍ സഹോദരന്മാരാണ്. തിരൂര്‍കാരാണ്. ഇവിടെ കുറെ കൊല്ലമായി. മലപ്പുറംകാക്ക അറിയിച്ചു.

അവര്‍ പേര് ചോദിച്ചു പിന്നെ മുറിയുടെ വാടകയും അഡ്വാന്‍സും ഒക്കെ പറഞ്ഞു. ഫ്ലാറ്റിലെ മൂന്നു മുറികളില്‍ ഒരു മുറിയാണ് അവര്‍ പുറത്ത്‌ കൊടുക്കുന്നത്. അവരെ മുറി കാണിച്ചു. പഴയതെങ്കിലും മുറി കുഴപ്പമില്ല. ഷാജിയും ഷമീറും അവിടെഎല്ലാം പരതി. മൂട്ടയുടെ അടയാളങ്ങള്‍ എവിടെയും കണ്ടില്ല. അവരാശ്വസിച്ചു. ഞങ്ങളുടെ കൂട്ടുകാരും മുറി കാണാന്‍ വരും. എന്നിട്ട് ഉടനെ അറിയിക്കാമെന്ന് പറഞ്ഞ് ഷമീറും ഷാജിയും അവിടെനിന്നും പോന്നു.

മുറിയില്‍ തിരിച്ചെത്തിയ അവര്‍ കൂട്ടുകാരോട് ചര്‍ച്ചചെയ്തു. അഡ്വാന്‍സ്‌ മൂവായിരം കൊടുക്കണം. എല്ലാവര്‍ക്കും പറ്റിയാല്‍ ഉറപ്പിക്കാമെന്നു തീരുമാനിച്ചു. നിമിഷങ്ങള്‍ കഴിഞ്ഞില്ല. ഷാജിയുടെ മൊബൈലില്‍ മലപ്പുറംകാക്ക വിളിച്ചു പറഞ്ഞു. വേറെ ഒരുപാട് ആളുകള്‍ മുറികാണാന്‍ വരുന്നു. വേണമെങ്കില്‍ അഡ്വാന്‍സ്‌ തന്ന് മുറി ഉറപ്പിക്കണമെന്ന്. അവര്‍ എന്ത് ചെയ്യുമെന്ന് ചിന്തിച്ച് ഇരിക്കുമ്പോള്‍ ഇപ്പോഴത്തെ മുറിയുടമ അലിഭായിയോട് ഇടഞ്ഞുനില്‍ക്കുന്ന ഷാനവാസ്‌ മൂവായിരം കടമായി തരാമെന്ന് അറിയിച്ചു. ഒന്നിച്ച് ഒരുകൂട്ടം അന്തേവാസികള്‍ മുറിവിട്ടുപോകുന്നതില്‍ വാടക തോന്നുമ്പോഴെല്ലാം കൂട്ടുന്ന അലിഭായിക്ക് ഒരടിയാവട്ടെ എന്നാണ് ഷാനവാസ്‌ ആഗ്രഹിച്ചത്‌. അവന്‍ ഏതായാലും ഗള്‍ഫ്‌ മതിയാക്കി നാട്ടിലേക്ക്‌ പോകാനിരിക്കുകയാണ്.

ഷാജി മലപ്പുറംകാക്കയെ വിളിച്ചു. അഡ്വാന്‍സ്‌തുകയുമായി ഉടനെ അങ്ങോട്ട്‌ തിരിച്ചു. മുറി ഉറപ്പിച്ചു. ഒരു സുലൈമാനിചായ കുടിച്ച് അവിടെനിന്നും പോന്നു.

അടുത്ത ദിവസം മലപ്പുറംകാക്കയുടെ മുറി കാണുവാന്‍ കുര്യാക്കോസും ബാലേട്ടനും രാജനും അവിടെയെത്തി. രാജന്റെ കൈയ്യിലെ ജപിച്ചുകെട്ടിയ പലനിറത്തിലുള്ള ചരടുകളിലും ബാലേട്ടന്റെ കഴുത്തിലെ അയ്യപ്പലോക്കറ്റ് സ്വര്‍ണ്ണചെയിനിലും കുര്യാക്കോസിന്റെ കുരിശുമാലയിലും തറപ്പിച്ചുനോക്കിയ മലപ്പുറംകാക്കയും സഹോദരങ്ങളും അവരോട് ഇരിക്കാന്‍പോലും പറയാതെ മാറിനിന്ന് രഹസ്യം പറയുന്നുണ്ടായിരുന്നു. എന്നിരുന്നാലും വന്നവര്‍ക്ക് മുറി ഇഷ്ടമായി. അവര്‍ ഷാജിയെ വിളിച്ചറിയിച്ചു.

അവര്‍ പുറപ്പെട്ടതിനുശേഷം മലപ്പുറംകാക്ക ഷാജിയെ മൊബൈലില്‍ വിളിച്ചു അല്പം രോഷത്തോടെ സംസാരിച്ചു.

നിങ്ങള്‍ എന്താണ് കരുതിയത്‌? ങേ.. ഞങ്ങളുടെ മുറി അങ്ങനെ കണ്ണീകണ്ട മറ്റ് ജാതിക്കാര്‍ക്ക് നിരങ്ങാനുള്ളതല്ല. കൈയ്യില്‍ ചരടും, കഴുത്തില്‍ യേശുവും, മറ്റ് ദൈവങ്ങളും ഒക്കെയുള്ളവര്‍ക്ക്‌ താമസിക്കാനുള്ളതല്ല ഞങ്ങളുടെ മുറി. നിങ്ങള് തന്ന അഡ്വാന്‍സിന് ഞമ്മളെ ജാതിക്കാര്‍ മാത്രം താമസിച്ചാമതി. ഇല്ലെങ്കില്‍ ആ പൈസ പോയി എന്ന് കൂട്ടിക്കോ.

ഇത്കേട്ട ഷാജി അന്തംവിട്ടു. ഷാനവാസിനോട്‌ കടം മേടിച്ച മൂവായിരം ദിര്‍ഹംസ് വെള്ളത്തിലായോ?

അലിഭായിയോട്‌ അവര്‍ മുറി ഒഴിയുന്ന കാര്യം അറിയിച്ചുംപോയി. അവര്‍ക്ക്‌ പകരം വേറെ അന്തേവാസികളെ ബുക്ക്‌ ചെയ്തുതുടങ്ങിയിരിക്കുകയാണ് അലിഭായ്‌. ഇനിയെന്ത്‌ ചെയ്യും എന്നറിയാതെ ഷാജിയും ഷമീറും കുര്യാക്കോസും രാജനും ബാലേട്ടനും അര്‍ദ്ധരാത്രി ഏറെനേരം ഇരുന്നു പദ്ധതിയാലോചിച്ചു. അവര്‍ മലപ്പുറംകാക്കയുടെ മുറി ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. പക്ഷെ കൊടുത്ത മൂവായിരം എങ്ങനെ തിരികെമേടിക്കും? അലിഭായിയെ അവര്‍ വിളിച്ചുപറഞ്ഞു. മുറി വിടുന്നില്ല. അലിഭായ്‌ അല്പം വെയിറ്റ്‌ ഇട്ടു. വേറെ ആളുകളോട്‌ അഡ്വാന്‍സ്‌ വാങ്ങിയല്ലോ എന്നൊക്കെ. എന്നാലും സാരമില്ല. നിങ്ങള്‍ പോകുന്നില്ലെങ്കില്‍ അവ തിരികെ കൊടുത്ത് ഒഴിവാക്കാം എന്നറിയിച്ചു.

അടുത്ത ദിവസം രാത്രി. ഷാജിയും ഷമീറും മലപ്പുറം കാക്കയുടെ ഫ്ലാറ്റിനു മുന്നില്‍ എത്തി. ബെല്ലടിക്കുന്നതിന് മുന്‍പ്‌ അവര്‍ നേരത്തെ പ്ലാന്‍ ചെയ്തപോലെ മുഖത്ത് വിഷമം നടിച്ചു നിന്ന് ബെല്ലടിച്ചു. മലപ്പുറംകാക്ക വാതില്‍ തുറന്നു വിഷമത്തോടെ അവരെ നോക്കി അകത്തേക്ക് ക്ഷണിച്ചു.

അവരല്‍പനേരം കണ്ണില്‍ നോക്കി ഇരുന്നു. മലപ്പുറംകാക്കയുടെ സഹോദരങ്ങളും ഉറക്കചടവോടെ രംഗത്തെത്തി. ഷാജി കാര്യം അറിയിച്ചു.

പറയുന്നതില്‍ വിഷമമുണ്ട്. ഞങ്ങള്‍ക്ക്‌ ഈ മുറി എടുക്കാന്‍ ആഗ്രഹമുണ്ടെങ്കിലും കൂടെയുള്ള കുര്യാക്കോസിനും, ബാലേട്ടനും രാജനും താല്പര്യമില്ല. അവര്‍ക്ക്‌ അവരുടെ പൂജയും പ്രാര്‍ഥനയും നടത്താന്‍ ഇവിടെ അസൗകര്യമുണ്ട് എന്നറിയിച്ചു. ഞങ്ങള്‍ക്ക്‌ ഒറ്റയ്ക്ക് ഇത്രേം വാടക കൊടുക്കാന്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഇക്ക ആ മൂവായിരം തിരികെ തരണം.

മലപ്പുറം കാക്ക സഹോദരങ്ങളെ നോക്കി. എന്നിട്ട് മാറിനിന്ന് സ്വകാര്യചര്‍ച്ച നടത്തി തിരികെ പണവുമായി വന്ന് ഷാജിയെ ഏല്പിച്ചു. എന്നിട്ട് പറഞ്ഞു.

വേറെ ഒന്നും തോന്നരുത്‌. മറ്റ് ജാതിക്കാര്‍ക്ക് ഞങ്ങള്‍ മുറി കൊടുക്കില്ല. പരസ്യം കൊടുക്കുമ്പോള്‍ അത് സൂചിപ്പിക്കാന്‍ വിട്ടുപോയതാണ്. ഞങ്ങള്‍ക്ക്‌ വേറെ മലപ്പുറംകാരെ കിട്ടി. നിങ്ങള് വേറെ മുറി നോക്കിക്കോ. ഒക്കെ പൊരുത്തപ്പെട്ടോളൂ

മനസ്സില്‍ തികട്ടിവന്ന അമര്‍ഷം കടിച്ചമര്‍ത്തികൊണ്ട് മുഖത്ത് പുഞ്ചിരിവരുത്തിയ ഷമീറും ഷാജിയും വിഷമം ഭാവിച്ചുകൊണ്ട് മനസ്സില്ലാമനസ്സോടെ എന്നപോലെ മൂവായിരം മേടിച്ചു.

ഞങ്ങളോടോന്നും തോന്നരുത്‌. നിങ്ങള്‍ക്ക്‌ മറ്റു ജാതിക്കാരെ കണ്ടുകൂടായെന്നു അറിയില്ലായിരുന്നു. പറയുന്നത് കൊണ്ടൊന്നും തോന്നരുത്‌. ഷാജി ഒന്ന് നിറുത്തി ഷമീറിനെ നോക്കി. ഷമീര്‍ ബാക്കികൂടെ പറഞ്ഞോ എന്ന അര്‍ത്ഥത്തില്‍ തലയാട്ടി.

അവര്‍ ഇരുവരും എഴുന്നേറ്റു. അതുവരെ ഉണ്ടായിരുന്ന അവരുടെ വിഷമഭാവം പെട്ടെന്ന് മാറി. അവര്‍ രോഷാകുലരായി.

നിങ്ങളൊക്കെ മനുഷ്യന്മാരാണോ? ഏതു നൂറ്റാണ്ടിലാടോ താനൊക്കെ ജീവിക്കുന്നത്? സമുദായത്തെ പറയിപ്പിക്കാന്‍ വേണ്ടി നടന്നോളും. ആദ്യം കറകളഞ്ഞ മനസ്സിന്റെ ഉടമകളാവൂ. പടച്ചവന്റെ മുന്നില്‍ കുമ്പിട്ട് നിസ്കാരതഴമ്പ് കനപ്പിച്ച് നടന്നാപോരാ. മനസ്സിന്റെ വാതില്‍ തുറന്നിടൂ. എന്നാലേ പടച്ചതമ്പുരാന്‍ അവിടെ കുടികൊള്ളൂ, വെളിച്ചം നിങ്ങളുടെ മുഖത്ത് പരക്കുകയുള്ളൂ..

മലപ്പുറംകാക്കയും സഹോദരങ്ങളും അത് തീരെ പ്രതീക്ഷിച്ചില്ല. അവര്‍ ഡാ എന്ന് ആക്രോശിച്ച് വന്നപ്പോഴേക്കും ഷാജിയും ഷമീറും ഫ്ലാറ്റിന്റെ ഡോര്‍ തുറന്ന് പുറത്ത്‌ കടന്നിരുന്നു. അവര്‍ ഡോര്‍ വലിച്ചടച്ചു.

പോയി എന്ന് കരുതിയ മൂവായിരം ദിര്‍ഹംസ് നോക്കി ഷാജിയും ഷമീറും പൊട്ടിച്ചിരിച്ചു.

അന്നേരം, കതകിനു അപ്പുറം മലപ്പുറംകാക്കയും സഹോദരങ്ങളും പൊട്ടിച്ചിരിച്ചുകൊണ്ട് മുറിയില്‍ താമസിക്കുമായിരുന്ന മറ്റുമതക്കാരെ ഒഴിവാക്കിയ സന്തോഷത്തിലായിരുന്നു.

കെട്ടമനസ്സുകളുള്ളവരെക്കാള്‍ ഭേതം മൂട്ടകടിയാണ് എന്നാശ്വസിച്ച് ഷാജിയും ഷമീറും ഷാനവാസിന് മൂവായിരം തിരികെകൊടുത്ത് അലിഭായിയോട്‌ പറഞ്ഞ് ആ പഴയ മുറിയില്‍ തന്നെ പ്രവാസജീവിതം തുടര്‍ന്നു. 

Monday 27 February 2012

ഒരു പ്രവാസിയുടെ നാട്ടില്‍ പോക്ക്.

ഇപ്രാവശ്യം നാട്ടിലേക്ക്‌ പോയത്‌ ഒമാന്‍ എയറില്‍ ഒമാന്‍ വഴിയായിരുന്നു. അബുദാബിയില്‍ നിന്നും ചെക്കിന്‍ ചെയ്തു ഒമാനില്‍ ഒരു മണിക്കൂര്‍ കാത്തിരുന്ന് കരിപ്പൂരില്‍ വന്നിറങ്ങിയപ്പോള്‍ ഒരു മണിക്കൂര്‍ വീണ്ടും ഞാന്‍ നില്‍ക്കേണ്ടി വന്നു. അത് എന്തിനാണെന്ന് ഞാന്‍ പറയാം.

എമിഗ്രേഷന്‍ ചെക്കിംഗ് കഴിഞ്ഞ് ഞാന്‍ എന്റെ പെട്ടിയും വട്ടിയും കാത്ത് നിന്ന് അവ കൈയ്യില്‍ കിട്ടി നോക്കുമ്പോള്‍ ആകെ വിലപിടിപ്പുള്ള സാധനമായ സോണി പ്ലാസ്മ ടിവിയുടെ പാക്കിങ്ങില്‍ മൊത്തം ചുവന്ന ക്രോസ്സ് മാര്‍ക്ക്‌!!. കണ്ടു! അത് വക വെക്കാതെ പുറത്തേക്കു വരുമ്പോള്‍ സമാധാനത്തിന്റെ നിറമായ വെള്ള യൂണിഫോം ധരിച്ച കസ്റ്റംസ്‌ പുരുഷനും ഒരു സ്ത്രീയും എന്നെ തടുത്ത് നിറുത്തി. ഞാന്‍ അത് പ്രതീക്ഷിച്ചതാണ്.

ഇല്ലാത്ത ധൈര്യം വരുത്തി ഞാന്‍ അവരെ എതിരേറ്റു. അവര്‍ എന്നോട് സൈഡിലേക്ക് മാറിനില്‍ക്കാന്‍ പറഞ്ഞു. ഒരു കള്ളനോട് പെരുമാറും പോലെ, ഞാന്‍ എന്തോ അടിച്ചുമാറ്റി കൊണ്ടുവന്ന പോലെ..

"ഈ ടിവിയുടെ ബില്ല് എവിടെ?" - ആപ്പീസര്‍ ചോദിച്ചു.

"ഇതിനു ബില്ലില്ല. എനിക്ക് കമ്പനി സമ്മാനം തന്നതാണ്." - ഞാന്‍ അറിയിച്ചു.

"ഇതിന്റെ വില എത്രയാണ് എന്നറിയാമോ?" - അവര്‍ വീണ്ടും എന്നെ കുരുക്കാന്‍ ചോദിച്ചു.

"ദാനം കിട്ടിയ പശുവിന്റെ വില നോക്കണോ സര്‍ ?" - ഞാന്‍ ചിരി വരുത്തി ചോദിച്ചു.

"ദാനം കിട്ടിയതായാലും അല്ലേലും ഇതിനിവിടെ മുപ്പത്തി ഒമ്പയിനായിരം ഉരുപ്പ്യ വരും"

"എന്നാല്‍ എനിക്ക് വിലവിവര പട്ടിക കാണിച്ചു താ സര്‍ "

അപ്പോള്‍ ആപ്പീസര്‍ വനിതാ ആപ്പീസറിനെ നോക്കിയിട്ട് വിലവിവരം എടുക്കാന്‍ പറഞ്ഞു. അവര്‍ കുറേ തപ്പിയിട്ടും അത് കിട്ടിയില്ല. അപ്പോള്‍ ആപ്പീസര്‍ എന്നോട് കൂടെ വരാന്‍ പറഞ്ഞു. എങ്ങോട്ടാ എന്ന് ഞാന്‍ ചോദിച്ചു. ഗൂഗിളില്‍ കാണിച്ചു തരാം ടിവിയുടെ റേറ്റ്‌ എന്നയാള്‍ ..

"ഗൂഗിളില്‍ അതിന്റെ വില എനിക്ക് കാണേണ്ട. ഇതിനു അവിടെ ഗള്‍ഫില്‍ ആയിരത്തി അഞ്ഞൂറ് ദിര്‍ഹംസ് ഉണ്ട്" - എന്ന് ഞാന്‍ വെച്ചടിച്ചു.

അപ്പോള്‍ അയാള്‍ കാല്‍ക്കുലേറ്റര്‍ ഞെക്കി കണക്കുകൂട്ടി. ഞാന്‍ ഒരു ബോര്‍ഡ്‌ കാണിച്ചു പറഞ്ഞു: "ഇരുപത്തി അയ്യായിരം ഉറുപ്യ വിലയുള്ള സാധനം കൊണ്ടുവരാം എന്ന് വെണ്ടയ്ക്ക അക്ഷരത്തില്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മലയാളത്തിലും അല്ലെ ആ എഴുതി വെച്ചിരിക്കുന്നത്? പിന്നെ എന്തിനാ സാര്‍ എന്നെ ബുദ്ധിമുട്ടിക്കുന്നത്?"

അപ്പോള്‍ അയാള്‍ പ്ലേറ്റ്‌ മാറ്റി. "നിന്റെ മറ്റേ കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയില്‍ എന്തൊക്കെയാ ഉള്ളത്?"

"അതില്‍ എന്റെ ജെട്ടിയും ബനിയനും കുപ്പായവും, പാന്സും പിന്നെ ഷേവിംഗ് സെറ്റും, ക്രീമും ഒക്കെ തന്നെയാ ഉള്ളത്. വേണേല്‍ പൊളിച്ചു നോക്കിക്കോ.."

"അത് മാത്രമേ ഉള്ളോ?" - അയാള്‍ സംശയത്തോടെ ചോദിച്ചു. (അതില്‍ ഒരു നോട്ട്ബുക്ക് പിസി, മൊബൈല്‍ എന്നിവ ഉണ്ടായിരുന്നു.)

"സാര്‍ ഒരു കാര്യം ചെയ്. ഈ ടിവിയും എന്റെ ഈ കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടിയും ഇവിടെ വെച്ചോളൂ.. എന്നിട്ട് എന്റെ പാസ്പോര്‍ട്ടില്‍ അവ സ്വീകരിച്ചു എന്ന് എഴുതി താ. ഞാന്‍ തിരികെ പോകുമ്പോള്‍ എടുത്തോളാം (നിന്നെ)!"

"ഓഹോ.. താന്‍ കുടിച്ചിട്ടുണ്ടോ?" - എന്നായി അയാള്‍ .

"അത് എന്തിനാ സാര്‍ അറിയുന്നത്? അത് പോലീസ്‌ നോക്കികോളും. ഇനി ചോദിച്ച സ്ഥിതിക്ക് ഞാന്‍ പറയാം. അതെ കുടിച്ചിട്ടുണ്ട്.  നാല് ബിയര്‍ കഴിച്ചു. ഞങ്ങള്‍ പ്രവാസികള്‍ എന്താ കള്ളന്‍മാര്‍ ആണോ? വര്‍ഷത്തില്‍ ഒരിക്കല്‍ നാട്ടില്‍ വരുമ്പോള്‍ ഇങ്ങനെ പിഴിയാനും ചോദ്യങ്ങള്‍ കൊണ്ട് പോറല്‍ എല്പിക്കാനും?"

"ഇയാള്‍ നാട്ടില്‍ എവിട്യാ?" - ആപ്പീസര്‍ വിടുന്ന മട്ടില്ല.

"നിലമ്പൂറിലാ. ആര്യാടന്റെ ഒരു ബന്ധുവായി വരും. സാര്‍ ഞാന്‍ തെറ്റ്‌ ചെയ്തിട്ടുണ്ടെങ്കില്‍ എന്നെ പിടിച്ചോളൂ. ഞാന്‍ ഈ ടിവിയും എന്റെ മാറാപ്പ് പെട്ടിയും കൊണ്ടുപോകുന്നില്ല. നിങ്ങള്‍ അതിവിടെ വെച്ചോളൂ. എന്നിട്ട് പാസ്പോര്‍ട്ടില്‍ രേഖപ്പെടുത്തൂ. നിയമം നിയമത്തിന്റെ വഴിക്ക്‌ പോട്ടെ."

ഇതൊക്കെ നടക്കുമ്പോള്‍ എന്നെ കാത്ത്‌ വെളിയില്‍ എന്റെ ഏട്ടന്‍ നില്‍പ്പുണ്ടായിരുന്നു. ഭാഗ്യം എന്ന് പറയാം. എന്റെ മൊബൈല്‍ ശബ്ദിച്ചു. ഗള്‍ഫിലെ സിം കാര്‍ഡ്‌ ആണ്. അതിലേക്കു വന്ന വിളി ഏട്ടന്റെ.. ഞാന്‍ സംഗതി അറിയിച്ചു. അവന്‍ എന്നോട് സമാധാനമായി നില്ക്കാന്‍ പറഞ്ഞു. അവനു അല്പം പിടിപാടുണ്ട്.

കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു മുതിര്‍ന്ന കസ്റ്റംസ്‌ ആപ്പീസര്‍ പ്രത്യക്ഷപ്പെട്ടു. നിങ്ങള്‍ ആണോ ഏറനാടന്‍ ? എന്ന് ചോദിച്ചു. അതെ എന്ന് ഞാന്‍ തലയാട്ടി. എന്റെ പെട്ടിയും ടിവിയും എടുക്കാന്‍ പറഞ്ഞു. ഞാന്‍ എടുക്കില്ല എന്നറിയിച്ചു. നിയമം നിയമത്തിന്റെ വഴിക്ക്‌ പോകട്ടെ.

അയാള്‍ കുറേ പറഞ്ഞിട്ടും ഞാന്‍ സാമാനങ്ങള്‍ എടുത്തില്ല. അവസാനം അയാള്‍ ശബ്ദം കൂട്ടി പറഞ്ഞു. "നിന്റെ സാധങ്ങള്‍ എടുക്കൂ, ഉം! എന്നിട്ട് എന്റെ കൂടെ വരൂ, ഉം!"

ഞാന്‍ അറിയാതെ എന്റെ സാധനങ്ങള്‍ എടുത്ത്  ആപ്പീസറിനെ നോക്കി മായികവലയത്തില്‍ പെട്ട പോലെ പിന്തുടര്‍ന്നു. തിരിഞ്ഞു നോക്കി ബാക്കിയുള്ള ആപ്പീസര്‍മാരെ നോക്കി ചിരിച്ചു കൈ വീശി.

അവര്‍ ചിരിച്ചില്ല. ഇനി ആരെങ്കിലും വരാനുണ്ടോ എന്നപോലെ അപ്പുറത്തേക്ക് നോക്കി അവര്‍ നിന്നു. ഞാന്‍ വെളിയില്‍ വന്നപ്പോള്‍ എന്നെ കാത്തുനിന്നിരുന്ന എന്റെ ഏട്ടന്‍ സലീല്‍ ചിരിച്ചുകൊണ്ട് കൈവീശി എതിരേറ്റു.

"യാത്ര ഒക്കെ സുഖകരം ആയിരുന്നോ?"

"പിന്നേ നല്ല സുഖം ആയിരുന്നു. സിഗരറ്റ്‌ ഉണ്ടോ തീപ്പെട്ടി എടുക്കാന്‍ ?" ഞാന്‍ ഏട്ടനെ കെട്ടിപ്പിടിച്ച് ചോദിച്ചു. അവന്‍ ഒരെണ്ണം തന്നു. അത് കത്തിച്ച് പുക വിട്ടപ്പോള്‍ ഒരു സെക്യൂരിറ്റിക്കാരന്‍ കൈ കൊട്ടി ആംഗ്യം കാണിച്ചു. വലി നിശ്ശിദ്ധം എന്നായിരുന്നു അതെന്നു മനസ്സിലായി. ഞാന്‍ മൂന്നു പുക വിട്ടുകൊണ്ട് സിഗരറ്റ് നിലത്തിട്ടു ചവിട്ടിയരച്ചു.

ഒമാന്‍ വഴിയുള്ള യാത്ര അങ്ങനെ അവസാനിച്ചു. ഇനി ഒരു മാസം നാട്ടില്‍ നില്‍ക്കണം. അതും വേഗം കഴിഞ്ഞു വീണ്ടും തിരികെ അബുദാബിയില്‍ കാലുകുത്തിയിട്ടു ഇപ്പോള്‍ ഒരു മാസം ആവുന്നു.

Friday 10 February 2012

രണ്ട് 25 പൈസ നാണയതുട്ടുകള്‍

റിപ് വാന്‍ വിങ്കിള്‍ കഥ കേട്ടിട്ടില്ലേ കൂട്ടരേ? ഒരുപാട് വര്‍ഷം ഉറങ്ങിപ്പോയ കക്ഷി ഉറങ്ങി എഴുന്നേറ്റ്‌ നോക്കുമ്പോള്‍ തന്റെ സ്ഥാവകജംഗമ വസ്തുക്കള്‍ എല്ലാം തുരുമ്പുപിടിച്ചു പോയിരിക്കുന്നതും ഉറങ്ങിയത് ഇന്നലെ അല്ലെ എന്നയാള്‍ കരുതിയതും?

അതുപോലെ അല്ലെങ്കിലും എനിക്കും ഒരു പറ്റല്‍ പറ്റി..!

ഇപ്രാവശ്യം നാട്ടില്‍ അവധിക്കു പോയപ്പോള്‍ (കൊല്ലത്തില്‍ ഒരിക്കല്‍ കിട്ടുന്ന പരോള്‍ ) വീട്ടിലെ പഴയ തറവാട്ട് മേശ തുറന്നപ്പോള്‍ കിട്ടിയ രണ്ട് 25 പൈസ നാണയതുട്ടുകള്‍ ഞാന്‍ കീശയിലിട്ടു. വേറൊന്നിനും വേണ്ടിയല്ല. പുറത്തിറങ്ങിയാല്‍ ഏതു കടക്കാരനും ചില്ലറ വല്ലതും ചോദിക്കുക പതിവാണ്. അപ്പോള്‍ കൊടുക്കാന്‍ വേണ്ടിയാണ് മുന്‍കരുതല്‍ എടുത്തത്‌ പാരയായി!

പൂവാട്ടുപറമ്പില്‍ നിന്നും പെരുമണ്ണയിലേക്ക്‌ തിരിയുന്ന പാതയുടെ ഒരത്തെ പെട്ടിക്കടയില്‍ നിന്നും മോരുവെള്ളം കുടിച്ചപ്പോള്‍ എത്രയായി എന്ന് ചോദിച്ചു. മൂന്നര ഉറുപ്യയായി.

ഞാന്‍ കൂള്‍ ആയി മൂന്ന്‍ ഒരു രൂപയും കൂടെ രണ്ട് 25 പൈസ നാണയതുട്ടുകളും കടക്കാരന് നേരെ നീട്ടി. അയാള്‍ വികലമായി ചിരിച്ചു. അവിടെ വെടിപറഞ്ഞിരിക്കുന്ന രണ്ട് വൃദ്ധരും ചിരിയോ ചിരി. എനിക്ക് കാര്യം മനസ്സിലായില്ല.

"25 പൈസ നാണയം സര്‍ക്കാര്‍ എന്നേ നിറുത്തിയത് അറിഞ്ഞില്ലേ കോയാ?"

"ഇല്ല! എപ്പോ?" - ഞാന്‍ കടക്കാരനോട് ചോദിച്ചു.

"ഇങ്ങള്‍ക്ക് സുഖല്ലേ? അല്ലാ വട്ടാണോ?" - എന്ന് അയാള്‍ ചോദിച്ചില്ലെങ്കിലും എനിക്കങ്ങനെ ആ മുഖത്ത് നിന്നും വായിച്ച് എടുക്കാന്‍ പറ്റി.

"ക്ഷമിക്കണം. ഞാന്‍ കൊല്ലത്തില്‍ ഒരിക്കല്‍ നാട്ടില്‍ വന്നുപോകുന്ന പരേതന്‍ (സോറി) പ്രവാസി ആണ് ഏട്ടാ.. നാട്ടിലെ മാറ്റങ്ങള്‍ ഒന്നും അറിഞ്ഞില്ല. ഏതായാലും ഇത് വെച്ചോളൂ.. സ്മാരകം ആയ സാധനം അല്ലേ.."

ഞാന്‍ മുന്‍കൂര്‍ ജാമ്യം എടുത്തു തടി കൈച്ചില്‍ ആക്കി അവിടെ നിന്നും നടന്നു.

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com