Monday 17 April 2017

ഓർമ്മകളൊഴുകും ത്രിവേണി..

കൊച്ചിയിലെ ഒരു ബാറിൽ കുമ്പവയറുള്ള കറുത്തുരുണ്ട ബെയറർ കൊണ്ടുവെച്ച ബിയർകുപ്പിയിൽ നിന്നൊഴിച്ച് കുടിക്കുമ്പോൾ അജിയുടെ ഓർമ്മകൾ ചിറകടിച്ച് കടൽ കടന്ന് അബുദാബിയിലെ ത്രിവേണി ബാറിലെത്തി.

മലയാളിസ്ത്രീകൾ പരിചരിക്കുന്ന ത്രിവേണിയിലെ സുന്ദരരാത്രികൾ.. പലവിധ പ്രശ്നങ്ങൾ തരണം ചെയ്യാൻ വന്ന അവരുമായുള്ള നല്ല സൗഹൃദം.. തന്നോട് കുറച്ചൂടെ അടുപ്പം കാണിച്ചിരുന്ന അപ്സരസ്സിന്റെ മേനിയഴകുള്ള, ഗോതമ്പിൻ നിറമുള്ള ഗീതു.. തന്റെ കൂടെ ഇടയ്ക്കൊക്കെ വന്നിരിക്കാറുള്ള ത്രിവേണിയുടമ ഹരിയേട്ടൻ.. . ത്രിവേണിയിൽ വെച്ച് പരിചയപ്പെട്ട നല്ല കൂട്ടുകാർ.. അവിടെയിരുന്ന് എഴുതിയ സിനിമാകഥകൾ.. എല്ലാം മനസ്സിന്റെ തിരശീലയിൽ തെളിഞ്ഞപ്പോൾ അജി ഒരു സിഗരറ്റിന് തീ പിടിപ്പിച്ചു.

വിരസമായ ജോലിയുടെ ടെൻഷനിൽ നിന്നും മുക്തനാവാൻ അജി ത്രിവേണിയിൽ എത്തുമായിരുന്നു.. സദാചാരപ്രശ്നങ്ങൾ രൂക്ഷമായ നമ്മുടെ നാട്ടിൽനിന്നും വ്യത്യസ്തമായി നിയമങ്ങൾ കർക്കശമായ അറബ് രാജ്യത്ത്, പെണ്ണുങ്ങൾ പരിചരിക്കുന്ന ത്രിവേണി ശരിക്കുമൊരു സ്വർഗ്ഗമായിരുന്നെന്ന് അജി തിരിച്ചറിഞ്ഞു. നാട്ടിൽനിന്നും വ്യത്യസ്തമായി ഗൾഫിലെ ബാറുകളിൽ സ്വാതന്ത്യം അനുഭവിച്ച് ലഭിച്ച സൗഹൃദങ്ങൾ ഊഷ്മളമായിരുന്നു.

ത്രിവേണിയുടെ കൊത്തുപണികളുള്ള വലിയ വാതിൽ തുറന്ന് പ്രവേശിക്കുമ്പോൾ കാതിൽ ഒഴുകിയെത്തുന്ന മനോഹരഗാനങ്ങൾ... മങ്ങിയ വെളിച്ചത്തിൽ പുഞ്ചിരിയോടെ, സാരിയും ബ്ലൗസുമണിഞ്ഞ് ആരേയും മോഹിപ്പിക്കുന്ന അഴകോടെ ഗീതു പ്രത്യക്ഷപ്പെടും, അജിയ്ക്ക് മാത്രം ഹസ്തദാനം നൽകും.. നീട്ടിയ കൈ പിൻവലിച്ച് നിരാശരായി കൂട്ടുകാർ നിൽക്കും. അവർക്കായി അവൾ സ്ഥിരം ഒരു കോർണർ ടേബിൾ ഒഴിച്ചിട്ടിരുന്നു. അജിയ്ക്ക് കേൾക്കാൻ ഇഷ്ടമുള്ള പാട്ടുകൾ ഗീതു വെച്ചിട്ടുണ്ടാവും.. ഒരു താലത്തിൽ ബഡ്‌വൈസർ ബിയറും നത്തോലി ഫ്രൈയും കൊണ്ടുവരുന്ന ഗീതുവിനെ കാണുമ്പോൾ അജിയ്ക്ക് തോന്നിയത്, താനിപ്പോൾ ഇന്ദ്രസദസ്സിൽ ഒരു അപ്സരസ്സിന്റെ മുന്നിലാണെന്നാ.. അരികെ നിന്നുകൊണ്ട് ഗീതു ഗ്ളാസ്സിൽ ബിയർ ഒഴിച്ച് അജിയുടെ നേരെ നീട്ടികൊടുക്കുമ്പോൾ, അവളുടെ നീണ്ടവിരലുകളിൽ അവന്റെ വിരലുകൾ തഴുകുമ്പോഴേക്കും അവൾ പുഞ്ചിരിയോടെ പോവാൻ തുടങ്ങും..

ഒരിയ്ക്കൽ, അജി ഒറ്റയ്ക്കിരുന്ന് മദ്യപിക്കുന്ന ഒരാളെ പരിചയപ്പെട്ടു. അയാൾ ഓഫ്‌ഷോറിൽ ജോലി ചെയ്യുന്നു. മൂന്ന് മാസത്തിലൊരിക്കൽ മാത്രം കരയിൽ എത്തുന്നവൻ.. ചുട്ടുപൊള്ളുന്ന ഓഫ്‌ഷോർ ജോലിയിൽ ഒരു സ്ത്രീയെപോലും കാണാനോ കേൾക്കാനോ സാധ്യമല്ലാത്തപ്പോൾ കരയിൽ എത്തുമ്പോൾ ഒരാശ്വാസത്തിന് സ്ത്രീകൾ പരിചരിക്കുന്ന ത്രിവേണിയിൽ വരുന്നതാണയാൾ.. അവരുടെ സാമീപ്യം, അവരുടെ സംസാരം അയാളുടെ മരവിച്ചുകൊണ്ടിരിക്കുന്ന മനസ്സിന് ആശ്വാസമായിരുന്നു.. അയാളുടെ കുടുംബത്തെ കുറിച്ച് അജി ചോദിച്ചപ്പോൾ അയാൾ കുറച്ചൊക്കെ പറഞ്ഞു. 'ഭാര്യയ്ക്ക് തന്റെ സമ്പാദ്യം മാത്രം മതി. ഒരാണിന് വേണ്ടതൊന്നും അവൾ തരാറില്ല. ഓഫ്‌ഷോറിൽ ജോലിയ്ക്കിടയിൽ പുറംലോകവുമായി വലിയ ബന്ധമില്ല. ആഴ്ചയിൽ രണ്ടുപ്രാവശ്യം നാട്ടിൽ വേണ്ടപ്പെട്ടവരുമായി സാറ്റലൈറ്റ് ഫോണിൽ സംസാരിക്കാൻ അവസരമുണ്ട്. മുടങ്ങാതെ ചിലവിനുള്ളത് കിട്ടിയാമതി അവൾക്കും വീട്ടുകാർക്കും.. പിന്നെ, നമ്മൾ ഇങ്ങനെ കുറച്ചെങ്കിലും സന്തോഷിക്കുന്നതിൽ എന്താ തെറ്റ്?'

മലയാളിബാർ ആണെങ്കിലും അവിടെ സ്ഥിരം വരുന്ന CID-കളായ അറബിയുവാക്കളുണ്ട്. ബാറിൽ വരുന്നവരെയൊക്കെ അവരറിയാതെ നോട്ടമിട്ട് ബിയർ കുടിച്ച് അവരങ്ങിനെ ഇരിക്കും. മലയാളഗാനങ്ങൾ അവരും ആസ്വദിക്കുന്നുണ്ടായിരുന്നു. ഒരിയ്ക്കൽ ഗീതുവിനോട് അപ്പുറത്ത് ഇരുന്ന അറബി ആവശ്യപ്പെട്ടു: 'എന്റെ ഖൽബിലെ വെണ്ണിലാവ് നീ.. song please play..'
അജി രൂക്ഷമായി അറബിയെ നോക്കുന്നത് ഗീതു ശ്രദ്ധിച്ചു.  മറ്റാരും അവളോട് സംസാരിക്കുന്നതും പരിചയപ്പെടുന്നതും അവന് സഹിക്കില്ല. ഗീതു പാട്ട് വെച്ചപ്പോൾ അറബിയുവാവ് അറിയാവുന്ന രീതിയിൽ പാടാൻ ശ്രമിക്കുന്നുണ്ടായിരുന്നു..

വർഷങ്ങൾ പോയിക്കൊണ്ടിരുന്നപ്പോൾ  ത്രിവേണിയിൽ കണ്ടുമുട്ടിയ സുഹൃത്തുക്കൾ പലവഴി പിരിഞ്ഞുപോയി.. ചിലരെ നാട്ടിൽ  വീണ്ടും കണ്ടുമുട്ടി. മറ്റു പലരെകുറിച്ചും ഒരു വിവരവുമില്ല.   മറക്കാൻ പറ്റാത്ത ഗീതുവിന്റെ പുഞ്ചിരിക്കുന്ന മുഖം താൻ പോവുന്ന വഴിയൊക്കെ പരതിയെങ്കിലും അജിയ്ക്ക് ഇതുവരെ കണ്ടെത്താനായില്ല. അജി അബുദാബി വിട്ടുപോന്നതിനു ശേഷം ഗീതുവും അവിടം വിട്ടുപോയെന്ന് ത്രിവേണിയുടമ ഹരിയേട്ടൻ whatsapp മെസ്സേജിലൂടെ അറിയിച്ചിരുന്നു. അവളുടെ ലാൻഡ്നമ്പർ മാത്രമേ അറിയാമായിരുന്നുള്ളൂ. വിളിച്ചുനോക്കിയെങ്കിലും നമ്പർ നിലവിലില്ല എന്നറിഞ്ഞു.

പണ്ട്, ത്രിവേണിയിലിരുന്ന് തന്റെ സിനിമാസ്വപ്നങ്ങൾ അജി പറയുമ്പോൾ നല്ലൊരു ശ്രോതാവായിരുന്ന ഗീതു പറഞ്ഞിരുന്നു.. 'നോക്കിക്കോ.. അജീടെ ആദ്യസിനിമ ആദ്യദിനത്തിലേ ഈ ഗീതു പോയി കണ്ടിരിക്കും..'

താൻ രചിച്ച് സംവിധാനം ചെയ്ത ആദ്യസിനിമ മികച്ച അഭിപ്രായത്തോടെ തീയേറ്ററുകളിൽ വന്നിട്ട് ഏതാനും ദിവസങ്ങളായി. എന്നിട്ടും ഗീതു, നീ അതറിഞ്ഞിട്ടില്ലേ? നീയത് കണ്ടുകാണുമെന്ന് ഞാൻ വിചാരിക്കുന്നു. കാരണം അത് നമ്മുടെ ത്രിവേണീസംഗമം നിന്നെ ഓർമ്മിപ്പിക്കും ഗീതൂ...

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com