Thursday 25 December 2008

ബല്ലാത്ത ബിയ്യാത്ത!

'എങ്ങട്ടാ ബിയ്യാത്താ ബസ്സും കാത്ത്ക്ക്ണത്‌?'

കല്ലാമൂല പാലത്തിനടുത്തുള്ള ബസ്സ്സ്റ്റോപ്പില്‌ നിൽക്കുന്ന ബിയ്യാത്ത എന്ന വയസ്സത്തിയെ കണ്ട്‌ വഴിപോക്കര്‌ ചോദിച്ചു. കൊല്ലത്തിലൊരിക്കൽ വല്ലപ്പോഴും പുരയ്ക്ക്‌ വെളിയിൽ കാണാറുള്ള ബിയ്യാത്താനെ കണ്ടാൽ ആരാ ചോദിക്കാതിരിക്കുക!

'ഞമ്മള്‌ നെലമ്പൂർക്ക്‌ പോക്വാണ്‌. ഉണ്ണിവൈദ്യേരെ ഒന്ന്‌ കാണാനേയ്‌. കൊറച്ച്‌ കൊയമ്പ്‌ മാങ്ങണം. ഇക്കൊല്ലത്തെ കൊയമ്പ്‌ കയിഞ്ഞ്‌. ഇഞ്ഞ്‌ അടുത്തൊല്ലത്തെ മാങ്ങീട്ട്‌ കരുതണ്ടേ..'

അപ്പഴേക്കും നെലമ്പൂർക്കുള്ള ജനതാബസ്സ്‌ പാലം കടന്ന്‌ ഹോണടിച്ചെത്തി. അതേ നേരത്തെന്നെ കാളികാവ്‌ പോകുന്ന 'തുറാൻ' ബസ്സും വന്ന്‌ എതിരേയുള്ള സ്റ്റോപ്പിൽ നിന്ന്‌ ആളെയിറക്കി.

ബിയ്യാത്ത ആകെ ഡിങ്കോലാപ്പിലായി നിന്നിട്ട്‌ ഓടി രണ്ട്‌ ബസ്സിനേം വലയം വെച്ച്‌, ഏത്‌ ബസ്സ്‌ ഏത്‌ ദിശേൽക്ക്‌ എന്നറിയാതെ ഓടി കണ്ണിൽ കണ്ട തുറന്നുവെച്ച ബസ്സ്‌ ഡോറിലൂടെ അകത്തേക്ക്‌ ചാടിക്കേറി. കിളി വിസിലൂതി. അത്‌ തുറാൻ ബസ്സായിരുന്നു!

കണ്ടക്ടർ തുന്നിക്കൂട്ടിയ ലതർബാഗിൽ ചില്ലറകിലുക്കി എത്തി.

'എങ്ങോട്ടാ?'

'ഉണ്ണിവൈദ്യേരെ അങ്ങട്ട്‌.'

'എവിടേക്ക്‌?'

'നെലമ്പൂർക്ക്‌'

'ഇത്‌ കാളികാവിൽക്കാ വല്യുമ്മാ.. എറങ്ങിക്കോളീം. അപ്പറത്തെ ജനതീല്‌ കേറിക്കോളീം.'

കേൾക്കേണ്ട താമസം, ബിയ്യാത്ത 'അള്ളോ' എന്നലറി ചാടിയിറങ്ങി റോഡ്‌ ക്രോസ്സ്‌ ചെയ്ത്‌ പോകാൻ തുടങ്ങിയ ജനതാബസ്സിലെ കിളിയുടെ കൈയ്യിൽ തൂങ്ങിക്കേറി കമ്പിയിൽ തൂങ്ങിനിന്ന്‌ കിതച്ചു.

'പണ്ടാറടങ്ങാൻ ബസ്സ്‌ രണ്ടെണ്ണം ഒന്നിച്ച്‌ ബന്ന്‌ ആളെ എറങ്ങേറാക്കി.' - ബിയ്യാത്ത പിരാകിനിന്നു.

കണ്ടക്ടറും കിളിയും ഡ്രൈവറും യാത്രക്കാരും മൂപ്പത്തിയെ നോക്കി ചിരിച്ചു. ജനത നെലമ്പൂർക്ക്‌ വിട്ടു.

ലേഡീസ്‌ സീറ്റ്‌ കാലിയായി കിടന്നിട്ടും ബിയ്യാത്ത കമ്പിയിൽ തൂങ്ങിനിൽപെന്നെ. കിളി ചൂളമടിച്ച്‌ കൈചൂണ്ടി പറഞ്ഞു:

'ഇത്താ സീറ്റ്‌ കാലിയായ്‌ കെടക്കുന്നത്‌ കണ്ടില്ലേ. അങ്ങോട്ട്‌ കുത്തിരുന്നൂടേ?'

'ഇരിക്കാനൊന്നും നേരല്ല മോനേ.. ഉണ്ണിവൈദ്യേര്‌ പീട്യ പൂട്ടി പോകാൻ നേരായിക്ക്ണ്‌!'

ബിയ്യാത്ത കലിപ്പായി നിന്നിട്ട്‌ പറഞ്ഞു. കിളി വാപൊളിച്ച്‌ നീട്ടിയൊരു ചൂളമടിച്ചു.

നെലമ്പൂരങ്ങാടിയിൽ ബിയ്യാത്ത ഇറങ്ങി ഉണ്ണിവൈദ്യരേം കണ്ടു. കൊഴമ്പ്‌ രണ്ട്‌ കുപ്പി വാങ്ങി രണ്ട്‌ കക്ഷത്തും ഇറുക്കിപ്പിടിച്ച്‌ കല്ലാമൂല വഴി പോകുന്ന ബസ്സ്‌ കാത്തുനിന്നു. കുറച്ച്‌ കഴിഞ്ഞപ്പം ദാ വരുന്നു 'തുറാൻ' ബസ്സ്‌. അതിൽ തിക്കിക്കയറി. സീറ്റ്‌ കിട്ടി. ഇരുകക്ഷത്തും കുഴമ്പ്‌ കുപ്പികളും വെച്ച്‌ ബിയ്യാത്ത സ്വസ്ഥമായിരുന്നു.

ബസ്സിലാകെ കുഴമ്പിൻ മണം പരന്നു. കൊറച്ച്‌ കഴിഞ്ഞപ്പം വേറെ രൂക്ഷഗന്ധം പിറകിലെവിടേയോ പൊങ്ങി. മണ്ണെണ്ണയുടെ ഗന്ധം. തുറാനിലെ യാത്രക്കാർ പൊറുതിമുട്ടി. കുട്ടികളും മാതാക്കളും ഓക്കാനമിട്ട്‌ ഇരുന്നു. സൈഡിലിരുന്നവർ ഷട്ടർ മുൻകൂറായി താഴ്ത്തിയിട്ട്‌ വാൾവെക്കുന്നവരെ പ്രതിരോധിച്ചു.

ബസ്സ്‌ പുറപ്പെട്ട്‌ മുക്കട്ട റെയിൽവേ ക്രോസ്സിലെത്തി. ഷൊർണൂർ-നിലമ്പൂർ പാസ്സഞ്ചർ കടന്നുപോകുന്ന ലെവൽക്രോസ്സിൽ തുറാൻ ബസ്സ്‌ കയറിയതും എല്ലാവരും ബഹളമായി. ബസ്സിലാകെ മണ്ണെണ്ണ ഒഴുകുന്നു. മണം അസഹനീയം. പോരാത്തതിന്‌ ബിയ്യാത്താന്റെ കുഴമ്പിൻ മണവും കൂടിക്കലർന്നു.

'പടച്ചോനേ! എല്ലാരും ഓടിക്കൈച്ചിലായ്ക്കോളീം. തീവണ്ടി വരുന്നൂ!'

ആരോ അലറിയതും എല്ലാരും കൂടി തറാനിൽ നിന്ന്‌ ചാടിയിറങ്ങി ജീവൻ രക്ഷിക്കാൻ ഓടി. അതിനിടയിൽ കൺട്രോൾ പോയ ഡ്രൈവർ നോട്ടം പാളിയതും കുറുകെച്ചാടിയ ഒന്നുരണ്ടാളെ ബസ്സ്‌ മുട്ടി. അവർ നിലത്തുവീണു! ലെവൽക്രോസ്സിൽ ബസ്സിട്ട്‌ ഡ്രൈവറും പാഞ്ഞു. മണ്ണെണ്ണയും കുഴമ്പും തിവണ്ടിയും കൂടി ഒന്നിച്ച്‌... എന്തും സംഭവിക്കാം..

ഇതിനിടയ്ക്ക് കിട്ടിയ ചാന്‍‌സില്‍ ഒരു പൂവാലച്ചെക്കന്‍ പാരലല്‍ കോളേജിലെ ഒരു കുമാരീടെ അരികില്‍ വന്നു ഇമ്പത്തോടെ ചോദിച്ചു:

'ബോഡിക്ക് എന്തെങ്കിലും പരിക്ക് പറ്റിയോ?'

'ബോഡിക്ക് ഒന്നും പറ്റിയില്ല. പക്ഷെ..'

'പക്ഷെ? ഉം?'

'ബ്രായുടെ ഹുക്ക് ഊരിപ്പോയി.'

'ഞാനും തപ്പിക്കോട്ടെ?'

കുമാരി നാണം കൊണ്ട് താഴെ ഹുക്ക് തപ്പുന്നതിന്‌ ചെക്കനും ഹെല്‍‌പുചെയ്തു.

ഈ ബഹളത്തിനിടയിൽ നമ്മുടെ ബിയ്യാത്ത അന്തം വിട്ട്‌ ബസ്സിനടിയിലും റോഡിലും എന്തോ തപ്പിനിൽക്കുന്നു! അതുകണ്ട കിളി ബിയ്യത്താനെ പിടിച്ച്‌ വലിച്ച്‌ മാറ്റി.

'ഇങ്ങളെന്താ തള്ളേ നോക്ക്ണത്‌? ഹലാക്കാക്കാൻ ഒലക്ക!'

'എടാ കുരുപ്പേ! ഇരുന്നൂറുറുപ്യ കൊടുത്ത്‌ മാങ്ങ്യതാ കൊയമ്പ്‌ കുപ്പി. അത്‌ കാണാനില്ല.'

'ആ കൊയമ്പും കുപ്പ്യല്ലേ പെമ്പ്രന്നോത്ത്യേ ഇങ്ങളെ കജ്ജിന്റെ ഇടുക്കില്‌ മുറുക്കിവെച്ചിക്കിണത്‌! ബല്ലാത്ത പെമ്പ്രന്നോത്ത്യെന്നെ!'

ഇരുകക്ഷത്തും മുറുക്കിപ്പിടിച്ച കുഴമ്പുകുപ്പീസ്‌ അപ്പോഴാണ്‌ ബിയ്യാത്ത ശ്രദ്ധിച്ചത്‌. തൂങ്ങിയാടുന്ന പല്ലിളിച്ച്‌ ബിയ്യാത്ത പാഞ്ഞു.

എല്ലാരും റെയിൽപാളത്തിൽ കിടക്കുന്ന തുറാൻ ബസ്സിനെ നോക്കി കുറ്റിക്കാട്ടില്‌ മാറിനിന്ന് തീവണ്ടി എവിടേയെത്തി എന്നറിയാൻ സാകൂതം നോക്കിനിന്നു.

അത്‌ മറ്റൊരു 'തീവണ്ടി' ആയിരുന്നു! ഒറിജിനൽ തീവണ്ടി വരാൻ ആവുന്നതേയുള്ളൂ. ഇപ്പോൾ വന്ന 'തീവണ്ടി' വേറെ!

(മുക്കട്ടയിൽ കാലങ്ങളായി പെണ്ണുങ്ങളെ ചൂളമടിച്ചും തോണ്ടിയും പിച്ചിയും വിലസുന്ന ഒരു പിരാന്തൻ ജീവിക്കുന്നുണ്ട്‌. അവൻ സദാസമയവും തീവണ്ടി പോകുന്നപോലെ ചൂളം വിട്ട്‌ കൈകൊണ്ട്‌ ആംഗ്യം കാണിച്ച്‌ ഓടിക്കൊണ്ടേയിരിക്കും. അതാണ്‌ അവന്റെ പിരാന്ത്‌. പണ്ട്‌ തീവണ്ടിയിലെ സീറ്റിനടിയിൽ നിന്നും ആരോ കണ്ടെടുത്ത്‌ വളർത്തിയ അനാഥബാലൻ പിന്നെ എല്ലാർക്കും (പെണ്ണുങ്ങൾക്ക്‌ പ്രത്യേകിച്ച്‌) കീറാമുട്ടിയായി തീവണ്ടി എന്നറിയപ്പെടുന്ന ഒരു കോസ്രാകൊള്ളി ആയിമാറി.)

മേൽപറഞ്ഞ 'തീവണ്ടി' 'തുറാൻ' ബസ്സിലെ ബാക്ക്‌ ഡോർ വഴി കയറുന്നത്‌ കണ്ട്‌ ആരോ വിളിച്ചുകൂവിയതാണ്‌ ഈ പൊല്ലാപ്പിനൊക്കെ ഹേതു.

ഒടുവിൽ, അന്നത്തെ സായാഹ്നപത്രം ഒരു 'ഹോട്ട്‌ ന്യൂസു'മായാണ്‌ ഇറങ്ങിയത്‌.

"തൂറാൻ മുട്ടി രണ്ടാൾക്ക്‌ പരിക്ക്‌, 'തീവണ്ടി' കാരണം അപകടം!'

Monday 8 December 2008

'ഇവിടെ നല്ല മീനുകള്‍ വില്‍‌ക്കപ്പെടും' പൊല്ലാപ്പായി.

അവുളക്കുട്ടി മീന്‍‌കച്ചോടം തൊടങ്ങിയത് അടുത്ത ദിവസം പൂട്ടിക്കെട്ടാന്‍ കാരണം? അതന്വേഷിച്ചപ്പോ അറിയാന്‍ പറ്റ്യേത് വല്ലാത്ത സത്യങ്ങളാണ്‌.
പണിയില്ലാതെ തേരാപാരാ വായ് നോക്കി കലുങ്കിലിരിക്കാന്‍ കൂട്ടുണ്ടായിരുന്ന ആത്മസുഹൃത്തുക്കളുടെ അനവസരോചിതമായ അഭിപ്രായങ്ങള്‍ മീന്‍ വാരിക്കോരി ഇടുന്നപോലെ മനസ്സിലിട്ടതായിരുന്നു അവുളക്കുട്ടീടെ മീന്‍ പീട്യ പൂട്ടിയിടാന്‍ ഹേതു.

നെലമ്പൂരങ്ങാടീലെ ഒരു കോണില്‍ ഓലമടക്ക് മേഞ്ഞ് കൊട്ടകളില്‍ നല്ല പെടക്ക്‌ണ ലങ്കിമറിയുന്ന മത്തീം അയലേം പുത്യാപ്ലകോരേം കുന്നൂട്ടിവെച്ച് ഒരു വെളുപ്പാന്‍ കാലത്ത് സ്വയം ഉല്‍ഘാടിച്ച് പ്രൊപ്രൈറ്റര്‍ അവുളക്കുട്ടി കച്ചോടം തൊടങ്ങിയത് മീന്‍ കച്ചോടത്തില്‍ സീനിയോരിറ്റി കൈയ്യടക്കിവെച്ച മാര്‍ക്കറ്റിലെ വമ്പന്‍ സ്രാവുകള്‍ ഒരു പരലിനെ എന്നപോലെ അവിഞ്ഞ നോട്ടത്തോടെയാണ്‌ വരവേറ്റത്. മുന്‍ഭാഗത്ത് ഒരു പലകക്കഷ്‌ണത്തില്‍ കരിക്കട്ട വെള്ളം കൂട്ടി കട്ടീല്‌ മേലോട്ട് മീന്‍‌വാലുപോലെ എഴുതിവെച്ചത് വായിച്ച് അവരില്‍ ചിലര്‍ റോഡില്‍ക്ക് നീട്ടിത്തുപ്പി.

'ഇവിടെ നല്ല മീനുകള്‍ വില്‍ക്കപ്പെടും'

ആദ്യദിവസം അത്രയൊന്നും കസ്റ്റമേഴ്സിനെ മൂപ്പര്‍ക്ക് കിട്ടീല. അപ്പറത്തെ വമ്പന്‍ സ്രാവുകള്‍ അവരെ ആകര്‍ഷിച്ച് വില്‍‌പന പൊടിപൊടിക്കുന്ന ഗുട്ടന്‍സ് സാകൂതം വീക്ഷിച്ച് അവുളക്കുട്ടി മുന്നിലെ കൊട്ടകളിലെ മത്തി, അയല, പുത്യാപ്ലകോരകളുടെ വട്ടക്കണ്ണുകളില്‍ നോക്കി വട്ടമിട്ട് പറക്കുന്ന ഈച്ചകളെ ഒരു മുഴുത്ത അയല എടുത്ത് വീശിയാട്ടി. മറ്റേവശം മ്യാവൂ പാടി കറങ്ങിനിന്ന ഒരു പൂച്ച കുടുംബത്തെ ഇടത്തെകാല്‍ കൊണ്ട് തട്ടി മാറ്റി.

അങ്ങനെ ഇരിക്കുമ്പോളതാ മണത്ത് കൊണ്ട് മറ്റൊരു കൂട്ടര്‍ പീട്യേടെ മുന്‍പില്‍..
കലുങ്കില്‍ പഞ്ചാരയടിച്ച് ഇരിക്കാറുള്ള കൂട്ടത്തിലെ ഒരു ചെങ്ങായ് അന്തം വിട്ട് അവുളക്കുട്ടീടെ തിരുമോന്തയില്‍ കണ്ണുകൊണ്ട് ചൂണ്ടകൊളുത്തി നില്‍ക്കുന്നു.

'എടാ ഹമുക്കേ! ഇജ്ജ് മീന്‍ കച്ചോടം തൊടങ്ങ്യേത് ഞമ്മളെ അറീച്ചിലല്ലോ?'

'അതൊരു സര്‍‌പ്രൈസായിക്കോട്ടെ ന്ന് ഞാനും ബിചാരിച്ച്. അനക്ക് തരാനിപ്പോ ഇബടെ ചായീം കടീം ഇല്ലാലോ. കൊറച്ച് മത്തി പൊയിഞ്ഞെടുക്കട്ടെ?'

'മത്തി അബിടെ ബെച്ചാളാ. അല്ല ഇജ്ജ് ഈ ബോഡിലെന്താ എയുതി ബെച്ചിക്ക്ണത്?'

ചെങ്ങായി കുറുനാടിക്കൊപ്പം അവുളക്കുട്ടീം പലകേല്‍ക്ക് നോക്കി. കുറുനാടി പൊന്തിയ പല്ലിളിച്ച് വല്ലാത്ത ചിരി, എന്നിട്ട് ഉറക്കെ അത് വായിച്ച്.

'ഇബടെ നല്ല മീനോള്‌ ബില്‍ക്കപ്പെടും'

'എന്തേയ്?'

'ഇജ്ജ് ഇബടെ അല്ലാതെ ബേറെ എബടേങ്കിലും മീന്‍ ബില്‍ക്ക്ണ്ടോ?'

'ഇല്ല'

'എന്നാല്‌ അതിലെ "ഇവിടെ" എന്നത് മാണ്ട. അത് മായ്ച്ച് കളയ്!'

അവുളക്കുട്ടി അബദ്ധം മനസ്സിലാക്കീട്ട് അത് മായ്ച്ചുകളഞ്ഞു.

'...... നല്ല മീനുകള്‍ വില്‍ക്കപ്പെടും'

കുറുനാടി പോയി. കൊറച്ചുകഴിഞ്ഞപ്പോ വേറെ ചെങ്ങായി ഖുര്‍ബാനികുഞ്ഞാലി അന്തം വിട്ട് വന്ന് ബോര്‍ഡ് വായിച്ച് തൂണും ചാരി ചിരിച്ച്.

'നല്ല മീനല്ലേ പഹയാ ഇജ്ജ് വില്‍ക്കണത്? മായ്ച്ച് കളയ്. ആള്വേള്‌ സംസയിക്കും.'

അവുള സംശയിച്ച് നിന്നിട്ട് ഒറ്റ ഡിലീറ്റല്‍.

'മീനുകള്‍ വില്‍ക്കപ്പെടും'

ഖുര്‍ബാനി തന്റെ പതിവുപാട്ട് 'കുര്‍ബാനി കുരുബാനി കുര്‍ബ്വാനീ..' പാടീട്ട് പാട്ടിനു പോയി.

കുറച്ചേരം കഴിഞ്ഞപ്പോ ദാ വരുന്നു കലുങ്കുഗ്യങ്ങിലെ കഞ്ചാവുറഷീദ് ചുണ്ടത്ത് എരീണ ബീഡി ഫിറ്റാക്കി ബോര്‍ഡിലെ വരികള്‍ വായിച്ച് തലയറത്ത് ആര്‍ത്താര്‍ത്ത് ചിരിപ്പടക്കം പൊട്ടിച്ചുനിന്നു. കൊട്ടേലെ മീനുകള്‍ക്ക് ഒരിറ്റ് ജീവനുണ്ടെങ്കില്‍ എപ്പ്ഴേ അവറ്റകള്‌ മുന്നിലെ ചാലിലെ അഴുക്കുവെള്ളത്തില്‍ക്ക് ചാടി മുങ്ങിയേനേം..!

'എടാ മഗുണകൊണാപ്പാ അവുളോട്ടീ.. ഇജ്ജ് ഇബടെ മീനുകള്‍ അല്ലേ വില്‍ക്ക്വണത്? അല്ലാതെ കോയീനേം ആടിനേം പോത്തിനേം അല്ലല്ലോ കുതിരേ??'

'അതു സെരിയാണല്ലോ. ഇഞ്ഞിപ്പം ദെത്താ ചെയ്യാ?'

കഞ്ചാറഷീദ് ബോര്‍ഡില്‍ക്ക് രണ്ട് ചാട്ടം വെച്ച് "മീനുകള്‍" മായ്ച്ചു. പുകവിട്ട് മറഞ്ഞു.

'വില്‍ക്കപ്പെടും' എന്ന ബോര്‍ഡിനുകീഴെ അവുളക്കുട്ടി ഒരു കസ്റ്റമറെങ്കിലും വരണേന്ന് കേണ്‌ ഇരിക്കുമ്പം അതാ അടുത്ത അവതാരം പ്രത്യക്ഷനായി.

ആഗു എന്ന ചെങ്ങായി ഏന്തിവലിഞ്ഞെത്തി ബോര്‍ഡിലെ 'വില്‍ക്കപ്പെടും' വായിച്ച് വാപൊളിച്ച് അവുളകുട്ടിയെ ആക്കിയൊരുനോട്ടം.

'ദെത്താ ഹമുക്കേ ഇജ്ജ് ഈ എയുതീക്ക്ണത്?'

'എന്തേയ് ആഗൂ?'

'ഇജ്ജ് ഇബടെ ബെറുതെ മീന്‍ കൊടുക്കുണുണ്ടോ?'

'ഇല്ലാ..'

'പിന്നെജ്ജ് ന്താ എയുതീക്ക്ണത്? വില്‍ക്കപ്പെടും ന്നോ?'

'എന്തെങ്കിലും ബോര്‍ഡ് മാണ്ടേ?'

'എട മണ്ടാ, ഇത് മാണ്ടാ. വില്‍ക്കാനല്ലാതെ ആരെങ്കിലും കച്ചോടം ചെയ്യോ. അയിന്റെ ആ എയുതീന്റെ ആവസ്യം ഇല്ല.'

ആഗു കൊട്ടേലെ മുഴുത്തൊരു അയല കൈയ്യിലെടുത്ത് അതുവെച്ച് പലകേലെ "വില്‍ക്കപ്പെടും" അമര്‍ത്തിമായിച്ചു കളഞ്ഞു. അപ്പുറത്തെ അടുക്കിവെച്ച തേക്കിന്‍ ഇലകളിലൊന്ന് എടുത്ത് പൊതിഞ്ഞ ആ അയലയുമായി ആഗു ബാഹര്‍ ഗയാ..

ശൂന്യമായ ബോര്‍ഡില്‍ നോക്കി നെടുവീര്‍പ്പിട്ട അവുളക്കുട്ടി ഇരുന്നിടത്തുനിന്ന് പൊങ്ങി മൂരിനിവര്‍ത്തി ഒന്നുമില്ലാത്ത ബോര്‍ഡ് പറിച്ചെടുത്ത് മീനുകളില്‍ വെള്ളമൂറി നോക്കിനിന്നിരുന്ന പൂച്ചഫാമിലിയെ നോക്കി ഒരേറുകൊടുത്ത് നെടുവീര്‍പ്പിട്ടു.

ചെങ്ങാതി നന്നായാല്‍ കണ്ണാടി അല്ല ബോര്‍ഡേ വേണ്ട എന്നാരോ എവിട്യോ പണ്ട് പറഞ്ഞത് എന്നായിരുന്നു? നോ ക്ലു..!

(അവലംബം: പഴേ ഒരു വിറ്റ് പുത്യേ രീതീലാക്കിയത്)

Wednesday 3 December 2008

ഉഗ്രന്‍ തലക്കെട്ട് തരുമോ?

ഏറനാടന്‍ ചരിതങ്ങള്‍ പുസ്തകമായി വരുന്ന വിവരം സസന്തോഷം അറിയിക്കട്ടെ.

അച്ചടിയില്‍ ആയിരിക്കുന്ന ഈ കഥാസമാഹാരത്തിനു മറ്റൊരു ഉചിതമായ ശീര്‍ഷകം വേണമെന്ന് പൂര്‍ണാ പ്രസാധകര്‍ അറിയിച്ചിട്ടുണ്ട്. എന്തെന്നെച്ചാല്‍ ഇത് വല്ല ചരിത്രബുക്കാവുമോ എന്ന് വിചാരിച്ചേക്കും എന്നാണത്രെ..

എന്റെ തലയില്‍ മറ്റൊരു പേരും വരുന്നില്ല. പ്രിയസുഹൃത്തുക്കളേ, ഞാന്‍ നിങ്ങളുടെ സഹായം കാംക്ഷിക്കുന്നു.

ഏറനാടന്‍ ചരിതങ്ങള്‍ക്കു നല്ലൊരു നാമം നിര്‍ദേശിക്കുമല്ലോ. നിങ്ങളില്‍ നിന്നും നല്ല തലക്കെട്ട് കിട്ടിയാല്‍ അതായിരിക്കും പുസ്തകത്തിനു ചാര്‍ത്തിക്കൊടുക്കുന്നത്..!

എന്ന് സ്നേഹപുരസ്സരം,

ഏറനാടന്‍

Saturday 4 October 2008

അന്ന് ദുബായില്‍ 9/11

ദുബായില്‍ അന്നൊരു 9/11. അതായത്‌ കൊല്ലങ്ങള്‍ക്ക്‌ മുമ്പ്‌ ഏറെ നിരപരാധികളെ കൊന്നൊടുക്കിയതിന്റെ വാര്‍ഷികദിനം. വലിയൊരു ആപത്തില്‍നിന്നും തലനാരിഴ വ്യത്യാസത്തില്‍ ഞാനും എന്റെ സഹപ്രവര്‍ത്തകരും കൈച്ചിലായി (രക്ഷപ്പെട്ടൂന്ന്‌)!

ഞാന്‍ പണിയെടുക്കുന്നത്‌ ദുബായിലെ ഒരു കെട്ടിടനിര്‍മ്മാണസ്ഥലത്താണല്ലോ. പതിനഞ്ച്‌ നിലകെട്ടിടമാണ്‌ ഇവിടെ കെട്ടിപൊക്കുന്നത്‌. ഇതിന്റെ അരികിലുള്ള ആട്ടിന്‍കൂട്‌ മാതിരിയുള്ള താല്‍കാലിക ഓഫീസിലാണ്‌ എന്റെ ബോസ്സും ഒരെഞ്ചീനീയറും പിന്നെ ചോദിക്കുമ്പോഴൊക്കെ ചായയും കാപ്പിയും ബിസ്‌കറ്റുമെല്ലാം തരുന്ന ഓഫീസ്‌കുട്ടി (ബോയ്‌) പിന്നെ കമ്പ്യൂട്ടറില്‍ തരികിട പരിപാടികള്‍ ഒപ്പിച്ച്‌ കൂനിക്കൂടിയിരിക്കുന്ന ഞാനും പകല്‍ തള്ളിനീക്കുന്നത്‌.

രാവിലെ സൈറ്റ്‌കൂടിക്കാഴ്‌ചയായിരുന്നു. എല്ലാ ഉദ്യോഗസ്ഥന്മാരും ഉപവിഷ്ടരായിരുന്നു. വട്ടമേശാസമ്മേളനം തുടങ്ങി. അവരെ അകത്താക്കി വാതില്‍ അടച്ച്‌ (സാക്ഷയിട്ടില്ല) ഞാന്‍ സ്വസ്ഥമായി എന്റെ ഇരിപ്പിടത്തിലിരുന്ന് പിന്‍മൊഴികള്‍ തപ്പി മോണിറ്ററില്‍ കണ്ണുംനട്ടിരിക്കുകയായിരുന്നു. വേറെയൊരു സൈറ്റില്‍ നിന്നും ഞാന്‍ പഴയൊരു പാട്ട്‌ കീഴെയിറക്കി സ്വരം കുറച്ച്‌ കേട്ട്‌ അല്ലറാചില്ലറ പണികള്‍ ചെയ്യുന്നുവെന്ന് വരുത്തി ഇരുന്നു. ഇന്നെന്തെങ്കിലുമൊന്ന് ബ്ലോഗണമെന്ന ചിന്തയും മനസ്സിലിട്ട്‌ പരുവപ്പെടുത്തികൊണ്ടങ്ങനെ...

"തലയ്‌ക്കുമീതെ ശൂന്യാകാശം.. താഴേ മരുഭൂമീ.." എന്ന പ്രസിദ്ധ നാടകഗാനം പതുക്കെ എനിക്ക്‌ മാത്രം കേള്‍ക്കുന്ന രീതിയില്‍ വെച്ചിട്ടുണ്ടായിരുന്നു. കൂടിക്കാഴ്‌ചാമുറിയിലെ വട്ടമേശയുടെ ചുറ്റും ഇരിക്കുന്ന എഞ്ചീനീയര്‍മാര്‍ വലിയ ബോസ്സിനെ ഭീതിയോടെ നോക്കി അയാളുടെ ശകാരങ്ങള്‍ കെട്ടഴിഞ്ഞ്‌ ചറപറാന്ന് വരുന്നതും കാത്ത്‌ ഇരിക്കുകയാണ്‌. തൊണ്ട വറ്റിയ ചിലര്‍ മുമ്പിലുള്ള കുപ്പിവെള്ളം അകത്താക്കുന്നുണ്ട്‌. ബോസ്സ്‌ കൊമ്പന്‍മീശ വിറപ്പിച്ച്‌ കണ്ണുരുട്ടി മുമ്പിലുള്ള പ്ലേയ്‌റ്റിലെ ബിസ്‌കറ്റ്‌ തിന്ന് ജ്യൂസ്സ്‌ കുടിച്ച്‌ അവരുടെ പാകപിഴവുകള്‍ അവലോകനം ചെയ്യാനുള്ള ഊര്‍ജ്ജം സംഭരിക്കുകയാണ്‌.

ബോസ്സിനെ സൈറ്റിലെ പണിക്കാര്‍ക്കെല്ലാം ഭയമാണ്‌. പഴയ പട്ടാളക്കാരനായ കാശ്‌മീരിബോസ്സ്‌ പലരേയും ചെറിയ തെറ്റിനുപോലും പിരിച്ച്‌ വിട്ടിട്ടുണ്ട്‌. അയാള്‍ സന്ദര്‍ശിക്കുന്ന ദിനം ഏവര്‍ക്കും പനിപിടിക്കുന്ന നാളാണ്‌.

പെട്ടെന്നാണത്‌ സംഭവിച്ചത്‌! ചെവിപൊട്ടുംവിധം ഒരു ശബ്‌ദം. മുകളില്‍ നിന്നാണ്‌. അതായത്‌ പതിമൂന്നാമത്‌ നിലയില്‍ നിന്നും ഭാരമുള്ളയെന്തോ സാധനം നേരെ താഴോട്ട്‌ വലിയ ഒച്ചയോടെ വീഴുന്നു! ഞാന്‍ ബൂലോഗത്തിലെ ചിലരുടെ പറമ്പുകളില്‍ മേയുകയായിരുന്നു. സ്ഥലകാലബോധം വന്ന് ഞാന്‍ ഇരിപ്പിടത്തില്‍ നിന്നും ചാടിയോടി. മനസ്സില്‍ പലവിധ ചിന്തകളാണ്‌ ഉടലെടുത്തത്‌. അമേരിക്കയിലേതുപോലെ ഇനി ഈ 9/11-ന്‌ ഇവിടെ എമറാത്തിന്റെ ഹൃദയഭാഗമായയിവിടെ ബോംബ്‌ പൊട്ടുകയാണോ? അതോ ബൂകമ്പം വല്ലതുമോ!

ശബ്‌ദം നിലച്ചു. ഹാളിന്റെ വാതില്‍ തുറക്കപ്പെട്ടു. എല്ലാരും പല ഭാഷകളില്‍ "പടച്ചോനേ" എന്നും വിളിച്ച്‌ പുറത്തേക്കോടി. ഞാനും മലയാളത്തില്‍ വിളിച്ച്‌ പിന്നാലെ പുറത്തേക്ക്‌ ചാടി. എന്താണ്‌ സംഭവിച്ചത്‌? എല്ലാവരും പണിനടക്കുന്ന കെട്ടിടത്തിന്റെ ഉച്ചിയിലേക്ക്‌ നോക്കി. അവിടേ നിന്നും കുറേ പണിക്കാര്‍ താഴെ നില്‍ക്കുന്ന ഞങ്ങളേയും നോക്കി കൈകൊണ്ട്‌ "എതാണ്‌ നടന്നത്‌?" എന്നയര്‍ത്ഥത്തില്‍ ചോദിച്ച്‌ നില്‍ക്കുന്നു.

പിന്നെയെല്ലാവരും അകത്തു കയറി. ഹാളില്‍ ചെന്നു. അവിടെ പരപരാ വെളിച്ചം! ബഷീറിയന്‍ ശൈലിയില്‍ പറഞ്ഞാല്‍ "വെളിച്ചത്തിനെന്തൊരു വെളിച്ചം!" മേല്‍ക്കൂര പൊളിഞ്ഞിരിക്കുന്നു. വട്ടമേശായില്‍ ബിസ്‌ക്കറ്റ്‌ പ്ലേയ്‌റ്റിനരികെ വലിയൊരു കോണ്‍ക്രീറ്റ്‌ കഷ്‌ണം കിടക്കുന്നു! മേശ ഒടിഞ്ഞിട്ടുണ്ട്‌. എല്ലാം വീക്ഷിച്ച്‌ കൊമ്പന്‍ മീശയില്‍ വിരലോടിച്ച്‌ പട്ടാളബോസ്സ്‌ വീണുകിടക്കുന്നതിനെ ഇമവെട്ടാതെ നോക്കി കറങ്ങുന്ന കസേരയില്‍ കറങ്ങാതെയിരിക്കുന്നു. അതുകണ്ട്‌ ഞങ്ങള്‍ വിറച്ചു. "ദൈവമേ നീ രക്ഷിച്ചു" - ഞാന്‍ മനസ്സാ നമിച്ചു.

പിന്നീട്‌ പലര്‍ക്കും തോന്നിയത്‌ ചിലപ്പോള്‍ ബോസ്സിനെ വകവരുത്തുവാന്‍ ഏതോ കഷ്‌മലന്‍ മുകളില്‍ നിന്നും എറിഞ്ഞതാവാമെന്നാണ്‌. ആയുസ്സിന്റെ നീളംകൊണ്ട്‌ അയാളും ജന്മസുകൃതത്താല്‍ ഞാനടക്കമെല്ലാവരും കൈച്ചിലായി. അതുകൊണ്ട്‌ ഇത്‌ എഴുതിയറിയിക്കുവാന്‍ ഞനിപ്പോഴും ഇവിടെയുണ്ട്‌.

സംഭവം കഴിഞ്ഞ്‌ മണിക്കൂറുകളായെങ്കിലും നിര്‍മ്മാണസ്ഥലത്തുപോലും ഹെല്‍മെറ്റ്‌ ധരിക്കാത്ത എഞ്ചീനിയര്‍മാരില്‍ പലരും ഓഫീസിലിരിക്കുമ്പോഴും തലയില്‍ നിന്നത്‌ മാറ്റാതെ പ്രധിഷ്‌ടിച്ചിരിക്കുന്നാതായി കണ്ടു. എനിക്കൊരു ഹെല്‍മെറ്റ്‌ ആരെങ്കിലും തരണേ!

Friday 15 August 2008

മാക്രി എന്ന മൃഗം!

'എടീ നീയാ സീരിയല്‌ മാറ്റീട്ട് കോഴ-ലൈവ് വെച്ചേ?'

'നിങ്ങളു പോയീട്ട് ബ്ലോഗിക്കോളൂന്നേയ്.
കുട്ടിച്ചാത്തന്‍ കഴിഞ്ഞാല്‌ അയ്യപ്പസ്വാമികള്‍ എഴുന്നള്ളും.
അതുകഴിഞ്ഞാല്‌ വിശുദ്ധതോമാസ്ലീഹാ പ്രത്യക്ഷപ്പെടും,
അതും കഴിഞ്ഞാല്‌ രഹസ്യം പിന്നെ...'

'മര്യാദക്ക് പറേണത് അനുസരിച്ചോ. എന്റെ ഉള്ളിലെ മൃഗത്തെ വെളീല്‌ ചാടിക്കരുത്. ഹാ!'

'ഒ! പിന്നേ.. ഒരു മാക്രി പുറത്തുചാട്യാ എനിക്കെന്തോന്ന്! ഫൂ..'

'ഠേ..ടപ്പ്..'

N.B:- എവിടേയോ എന്നോ കേട്ട വിറ്റ് പുനരാവിഷ്കരണമാണേയ്..(മുന്‍‌കൂര്‍ ജാമ്യം)

Monday 4 August 2008

പുപ്പുലിയോന്‍!

പണ്ട് പണ്ടൊരു ദേശത്ത് ആകെയൊരു ആശാരിയേ ഉണ്ടായിരുന്നുള്ളൂ. വേലപ്പനാശാരി. എന്നും അതിരാവിലെ വേല തേടി പണിയായുധങ്ങള്‍ നിറച്ച സഞ്ചിയും തൂക്കി വേലപ്പനാശാരി ബഹുദൂരം പോയിവരും. വേലകഴിഞ്ഞ് തിരികെവരുമ്പോള്‍ വേലപ്പന്‍ കുഞ്ഞുകവിതയോ കഥയോ ചിന്തയിലാവിഷ്‌കരിച്ച് കൊണ്ടായിരിക്കും മിക്കപ്പോഴും. പുരയില്‍ മോന്തിനേരം വന്നണയുമ്പോള്‍ കവിതയും കഥയും വാമൊഴിയായി കെട്ട്യോള്‍ക്കും കുട്ട്യോള്‍ക്കും സമ്മാനിക്കും. അവരുടെ ഉല്‍സാഹം കാണുമ്പോള്‍ വേലപ്പനാശാരി സായൂജ്യം കൊള്ളും. അവരുടെ അഭിപ്രായങ്ങള്‍ നിര്‍ബന്ധമായും ചോദിച്ചുതന്നെ മേടിക്കും. എന്നാലേ വേലപ്പനാശാരിക്ക് ഉറക്കം നേരെയാകൂ.

അങ്ങിനെ ഒരുനാള്‍, മോന്തികഴിഞ്ഞിട്ടും വേലപ്പനാശാരിയെ കാണാഞ്ഞ് കെട്ട്യോളും കുട്ട്യോളും ബേജാറായി ഓലപ്പുരയുടെ ഉമ്മറത്ത് മണ്ണെണ്ണവിളക്കിന്റെ ഇത്തിരിവെട്ടത്തില്‍ വിഷണ്ണരായി ഇരുന്നു. നേരം ഏറെയായപ്പോള്‍ വേലിപ്പടി കേറി വേലപ്പനാശാരി പ്രത്യക്ഷപ്പെട്ടു. അവര്‍ ഉല്‍സാഹത്തിമിര്‍പ്പിലായി. വേലപ്പനാശാരിയുടെ മുഖത്ത് സന്തോഷത്തിന്റെ വേലിയേറ്റം. ഇന്നെന്തോ പുത്തന്‍ കഥ സ്റ്റോക്കുണ്ടെന്ന് പുരയിലുള്ളോര്‍ ഉറപ്പിച്ചു.

എന്തേ വൈകിയേ എന്നുചോദിക്കും മുന്നെ വഴിയില്‍ ഒരു സംഭവം അരങ്ങേറിയത് വിളമ്പാന്‍ കുളികഴിയുമ്പോഴേക്കും പിഞ്ഞാണത്തില്‍ കഞ്ഞിയും ചമ്മന്തിയും ചുട്ടപപ്പടോം വിളിമ്പിവെച്ചേക്കാന്‍ പറഞ്ഞ് മൂളിപ്പാട്ടും പാടി വേലപ്പനാശാരി വെളിച്ചെണ്ണതേച്ച് പറമ്പിനപ്പുറത്തെ തോട്ടിലേക്ക് തോര്‍ത്തുമെടുത്ത് ടോര്‍ച്ചുമായി പാഞ്ഞു.

തിരിച്ചുവരവും കാത്ത് അക്ഷമരായി കെട്ട്യോളും കുട്ട്യോളും വിളമ്പവെച്ച കഞ്ഞിയും ചമ്മന്തിയും ചുട്ടുപപ്പടോം നോക്കി വിളക്കിനു ചുറ്റും പാറിക്കളിക്കുന്ന പാറ്റകളേയും ശ്രദ്ധിച്ച് ഇരുന്നു. കുളികഴിഞ്ഞ് വസ്ത്രം മാറിയെത്തിയ വേലപ്പനാശാരി കഞ്ഞിമോന്തി ചമ്മന്തികൂട്ടി ചുട്ടപപ്പടം പൊട്ടിച്ച് വായിലിട്ട് അന്നത്തെ കഥ പറഞ്ഞു.

വേലകഴിഞ്ഞ് ദൂരം ദേശത്തൂന്ന് തിരികെവന്നത് ഒരു കൊടും‌കാട്ടിനരികിലൂടെയുള്ള കുറുക്കുവഴിയിലൂടെയായിരുന്നു. പുലികളും പുപ്പുലികളും പോരടിക്കുന്ന വനാന്തരമാണെന്നറിയാം എന്നാലും വേഗം പുരയിലെത്താന്‍ അതിലൂടെ ധൃതിയില്‍ വരുമ്പോള്‍ ഒരു ഗര്‍ജ്ജനം!

'ഗ്ഗര്‍‌‌ഗ്‌ര്‍‌ര്‍..'

മുന്നിലൊരു പുലി. വല്യൊരു പുപ്പുലി വാലിളക്കി പല്ലിളിച്ച് നെഗളിച്ച് നില്‍ക്കുന്നു. വേലപ്പനാശാരി മുട്ടിടിച്ച് നിന്നു. പുലിയോന്‍ കൈയ്യിലെ സഞ്ചിയില്‍ ധൃഷ്‌ടി പതിപ്പിച്ച് ദൃംഷ്‌ട കാട്ടി അലറിചോദിച്ചു:

'താനാരാ? തന്റെ സഞ്ചിയിലെന്താ?'

'ഞാനൊരു ആശാരി. സഞ്ചിയില്‍ എന്റെ പണിയായുധങ്ങളാണേയ് പുലിയോനേ..'

'അതുശെരി. തന്നെ കണ്ടതുനന്നായി. ഒരു കാര്യമുണ്ട്. ആ, തിന്നാന്‍ എനിക്ക് വേറെ വല്ല പീക്കിരിയേം കിട്ടിക്കോളും. ഉം വരൂ.'

'പുലിയോനേ എനിക്ക് പോയിട്ടല്പം ധൃതിയുണ്ട്. ഇപ്പോതന്നെ നേരം വൈകി. ഞാനങ്ങോട്ട്..?'

'തനിക്ക് എന്റെ വയറ്റില്‍ പോണോ, അതോ കൂടെ പോരണോ. ഉം?'

'എനിക്കെന്റെ പുരയില്‍ പോയാമതിയേ പുലിയോനേ'

'അല്പം ദൂരം കൂടെ വാ. ഞാനൊരു വീട് വെക്കുന്നുണ്ട്. ഒന്ന് വന്നിട്ട് എളുപ്പത്തില്‍ ഒരു വീടുണ്ടാക്കിയിട്ട് പോയാമതി.'

പുലിയോന്‍ മുന്നെ വേലപ്പനാശാരി പിന്നെ നടന്നു. ഒരിടത്ത് അല്പം മരപ്പലക കൂട്ടിയിട്ടിരിക്കുന്നു. പുലിയോന്‍ ഉടനൊരു വീട് ഇന്‍സ്റ്റന്റായിട്ട് പണിയാന്‍ ആക്ഞാപിച്ച് വാലിളക്കി നിന്നു. മനസ്സില്‍ പിറുപിറുത്ത് വേലപ്പണ്ണന്‍ സഞ്ചിയില്‍ നിന്നും പണിയായുധങ്ങള്‍ നിലത്തു കൊട്ടിവിതറിയിട്ട് വേണ്ടുന്നവ എടുത്ത് മരപ്പലക ഓരോന്നെടുത്ത് അളവുനോക്കി പുപ്പുലിക്ക് വേണ്ട വീട് പണിയാന്‍ തുടങ്ങി.

ആദ്യം നാലുമൂലയില്‍ നാലു കാലുകള്‍ നാട്ടി. മേല്‍ക്കൂര ആണിയിട്ട് ഉറപ്പിച്ചു. പിന്നെ മൂന്നു ഭാഗവും നല്ല ഉറപ്പുള്ള പലകക്കഷ്‌ണങ്ങള്‍ കൂട്ടിയോജിപ്പിച്ച് മറച്ചു. അതില്‍ കാറ്റുകേറാന്‍ മാത്രം ഒരു തുളയിട്ടു. എന്നിട്ട് വേലപ്പനാശാരി തലചൊറിഞ്ഞുകൊണ്ട് ഭവ്യതയോടെ പുപ്പുലിയോനെ നോക്കി അഭ്യര്‍ത്ഥിച്ചു:

'പുലിയോനേ ഒന്നങ്ങട് കേറിനിന്നോളൂ. പുലിയോന്റെ ഉയരവും നീളവും ഒക്കെ വീടിനു പാകമാണോന്ന് നോക്കാനാ..'

പുലിയോന്‍ വളരെ കൂളായി വീട്ടില്‍ കയറിയതും തുറന്നുകിടന്ന ഭാഗത്ത് വേലപ്പനാശാരി ദ്രുതഗതിയില്‍ ഭദ്രമായി ആണിയിട്ടടിച്ച് പലക കൊണ്ട് മറച്ചു. പുലിയോന്‍ കിടന്നലറി. ആക്രോശിച്ചു. തെറിപ്രയോഗം തുടങ്ങി.

'#*&&@!'

പണിയായുധങ്ങള്‍ സഞ്ചിയിലാക്കി മൂരിനിവര്‍ത്തിനിന്ന വേലപ്പനാശാരി ബന്ധനസ്ഥനായ പുലിയോട് കാച്ചി:

'ഫ! പുല്ലേ! താന്‍ പുലിയല്ലേ പുപ്പുലി. തനിക്കൊക്കെ വീടല്ല, കൊട്ടാരം പണിതുതന്നാലും താനൊക്കെ തന്റെ തനിസ്വഭാവം കാട്ടും. താനവിടെ കിടന്ന് നന്നായി ഷിറ്റെടാ ഷിറ്റ്! ഞാന്‍ പോയിട്ട് ഇതിലേ പിന്നേം വരാം. ജസ്റ്റ് റിമമ്പര്‍ ദാറ്റ്!'

പിഞ്ഞാണത്തിലെ ബാക്കി കഞ്ഞികൂടെ മോന്തിയിട്ട് ചമ്മന്തി നക്കിഞൊട്ടി ഏമ്പക്കമിട്ട് വേലപ്പനാശാരി കെട്ട്യോളേം കുട്ട്യോളേം നോക്കി കഥ നിറുത്തി.

Friday 4 July 2008

നാണിക്കൊതുകും പോക്കാച്ചിത്തവളയും

നാണിക്കൊതുക്‌ ഒരു പാവം വൃദ്ധക്കൊതുകാണ്‌. ഏറെക്കാലം അടുത്തുള്ള ഒരാശുപത്രിയില്‍ വേല ചെയ്താണ്‌ നാണിക്കൊതുക്‌ കഴിഞ്ഞുപോരുന്നത്‌. കൂലിയായി കിട്ടുന്ന ചില്ലറപ്പൈസ ഒരു തുണിസഞ്ചിയില്‍ സ്വരൂപിച്ച്‌ ഭദ്രമായി സൂക്ഷിച്ചുപോന്നു. നാണിക്കൊതുകിന്‌ പറയത്തക്ക ബന്ധുക്കാരാരുമില്ല. പ്രായമേറെയായ നാണിക്കൊതുകിന്‌ ഒരുനാള്‍ ഒരു കത്ത്‌ വന്നു! പോസ്‌റ്റുമാന്‍ അണ്ണാറകണ്ണന്‍ തന്നെ അതുപൊട്ടിച്ച്‌ നാണിക്കൊതുകിന്‌ ഉറക്കെവായിച്ചുകൊടുത്തു.

"പ്രിയപ്പെട്ട നാണിക്കൊതുകമ്മായിക്ക്‌,

സുഖമെന്ന്‌ കരുതുന്നു. അതിനായി പടച്ചവനോടെന്നും പ്രാര്‍ത്ഥിക്കുന്നു. ഞങ്ങളുടെ വൃദ്ധപിതാവ്‌ രോഗശയ്യയില്‍ ആയപ്പോഴാണ്‌ നാണിക്കൊതുകമ്മായീടെ വിവരം പറഞ്ഞത്‌. ഇനി അധികകാലം പിതാവ്‌ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ക്കും ഇതേവരെ കണ്ടിട്ടില്ലാത്ത അമ്മായീനെ നേരില്‍ കാണാന്‍ പൂതിയായി. ഈ കത്ത്‌ കിട്ടിയാലുടന്‍ നാണിക്കൊതുകമ്മായി വരുമെന്ന് പ്രതീക്ഷിക്കുന്നു. താഴെവരച്ച വഴിനോക്കി വീട്ടിലേക്ക്‌ എത്തുമല്ലോ.

എന്ന് സ്വന്തം കൊതുകുപിള്ളേര്‌."

നാണിക്കൊതുക്‌ സന്തോഷക്കണ്ണീര്‍ പൊഴിച്ച്‌ മൂളി. തുണിസഞ്ചിയില്‍ നിന്നും ഒരു നാണയതുട്ട്‌ അണ്ണാറകണ്ണന്‍ പോസ്‌റ്റുമാന്‌ കൊടുത്തു. എത്രയും പെട്ടെന്ന് പോവുകതന്നെ. നാണിക്കൊതുക്‌ തുണിസഞ്ചിയില്‍ നിന്നും യാത്രചിലവിനുള്ളത്‌ എടുത്ത്‌ ബാക്കിയുള്ളത്‌ തുണിക്കിഴിയില്‍ കെട്ടിവെച്ച്‌ വീടുപൂട്ടി ഇറങ്ങി.

ഏറെക്കാലത്തെ നാണയതുട്ടുകളിട്ട കിഴി നല്ലഭാരമുണ്ട്‌. പോകുന്ന പോക്കില്‍ അവര്‍ പൊന്തക്കാട്ടില്‍ 'പേക്രോം പേക്രോം' പാടിയിരിക്കുന്ന പോക്കാച്ചിത്തവളയെ കണ്ടു.

'എങ്ങോട്ടാ നാണിക്കൊതുകമ്മേ പോകുന്നത്‌?' - പോക്കാച്ചിത്തവള ചോദിച്ചു.

'ആങ്ങളക്കൊതുകിന്‌ സുഖമില്ല. കത്തുവന്നു. അങ്ങോട്ട്‌ പോകുന്നു' - നാണിക്കൊതുക്‌ പറഞ്ഞു.

'മുതുകില്‍ താങ്ങിപ്പിടിച്ച ഭാരമുള്ള കിഴിയിലെന്താ?' - പോക്കാച്ചിത്തവള ചോദിച്ചു.

'അതില്‍ ഞാന്‍ ഏറെക്കാലം സമ്പാദിച്ച പൈസയാണ്‌ പോക്കാച്ചീ. വരാനിത്തിരി താമസിക്കും. വീട്ടില്‍ വെച്ചാ കള്ളന്മാര്‌ കട്ടാലോ..' - നാണിക്കൊതുക്‌ അറിയിച്ചു.

'അതും താങ്ങി അത്രേം ദൂരം പോണോ നാണിക്കൊതുകേ. ഇവിടെ തന്നാല്‍ ഞാന്‍ ഭദ്രമായി വെച്ചോളാം.' - പോക്കാച്ചിത്തവള പറഞ്ഞപ്പോള്‍ നാണിക്കൊതുകിന്‌ അതുശെരിയാണല്ലോ എന്നുതോന്നി.

അങ്ങിനെ ഭാരമുള്ള പണക്കിഴി പോക്കാച്ചിത്തവളയെ ഏല്‍പ്പിച്ച്‌ നാണിക്കൊതുക്‌ പലഹാരപ്പൊതിയുമായി യാത്ര തുടര്‍ന്നു. കത്തില്‍ കാണിച്ച വഴിനോക്കി ആങ്ങളക്കൊതുകിന്റെ പുരയിലെത്തി. കൊതുകുപിള്ളേരേയും കണ്‍നിറയെ കണ്ടു, അവിടെ ഒത്തിരിനാള്‍ ആങ്ങളയേയും ശുശ്രൂഷിച്ച്‌ കഴിഞ്ഞുകൂടി.

ആങ്ങളക്കൊതുക്‌ ഇഹലോകവാസം പൂകിയപ്പോള്‍ അനാഥരായ കൊതുകുപിള്ളേരേയും കൂട്ടി നാണിക്കൊതുക്‌ തിരികെ സ്വന്തം വീട്ടിലേക്ക്‌ പുറപ്പെട്ടു. വരുന്നവഴി അന്ന് ഏല്‍പിച്ച പണക്കിഴി തിരികെവാങ്ങുവാന്‍ വേണ്ടി പോക്കാച്ചിത്തവളയുടെ പൊന്തക്കാട്ടിലെത്തി.

നാണിക്കൊതുക്‌ അന്തംവിട്ടുനിന്നു. പൊന്തക്കാട്‌ മാറി അവിടെ ഭംഗിയായി അലങ്കരിച്ച ഇരുനിലമാളിക പൊങ്ങിയിരിക്കുന്നു! പോക്കാച്ചിത്തവള മാളികപ്പുറത്ത്‌ ചാരുകസേരയില്‍ ഭൃത്യന്മാരുടെ പരിചരണത്തില്‍ ഇരിക്കുന്നു.

നാണിക്കൊതുക്‌ താഴെ മുറ്റത്ത്‌ നിന്നുകൊണ്ട്‌ മൂളി: 'എന്റെ പണം,മ്‌,മ്‌,മ്‌?'

പോക്കാച്ചിത്തവള കണ്ടതായി ഭാവിച്ചില്ല. കണ്ണടച്ച്‌ ചാരുകസേരയില്‍ കാലാട്ടിക്കിടന്നു.

നാണിക്കൊതുക്‌ വീണ്ടും മൂളി: 'എന്റെ പണം,മ്‌,മ്‌,മ്‌?'

പോക്കാച്ചിത്തവള ചതിച്ചത്‌ മനസ്സിലായ നാണിക്കൊതുക്‌ കൂടെയുള്ള കൊതുകുപിള്ളേരോട്‌ സംഗതി പറഞ്ഞു. ദേഷ്യം വന്ന് കലിപൂണ്ട കൊതുകുപിള്ളേര്‌ മൂളിക്കൊണ്ട്‌ ഒരുമിച്ച്‌ മാളികപ്പുറത്തേക്ക്‌ പറന്നു. അവിടെയുള്ള പോക്കാച്ചിത്തവളയെ കുത്തി തുരുതുരെ കുത്തിനോവിച്ചു. ഭൃത്യന്മാര്‍ക്കും കിട്ടി കൊതുകുപിള്ളേരുടെ കുത്ത്‌.

'എവിടെ അമ്മായീടെ പണം,മ്‌,മ്‌,മ്‌?' - കൊതുകുപിള്ളേര്‌ കുത്തിച്ചോദിച്ചു.

'ഇപ്പൊത്തരാം, ഇപ്പൊത്തരാം' - പോക്കാച്ചിത്തവള കുത്തുകൊണ്ട്‌ സഹിക്കാതെ അലറി.

ഓടുന്ന പോക്കാച്ചിത്തവളയെ കുത്തുന്ന കൊതുകുപിള്ളേര്‌ പിന്നേയും ചോദിച്ചു.

'ഇപ്പൊത്തരാം, ഇപ്പോത്തരാം' - പോക്കാച്ചിത്തവള പാഞ്ഞുപോയി ഒരു പണക്കിഴി കൊണ്ടുവന്നു. അത്‌ നാണിക്കൊതുകിന്‌ കൊടുത്തു. അതെണ്ണിനോക്കിയ നാണിക്കൊതുക്‌ തേങ്ങി.

'ബാക്കി പണം,മ്‌,മ്‌,മ്‌?'

'വേഗം തരാം തരാം തരാം' - പോക്കാച്ചിത്തവള കുത്തുപേടിച്ച്‌ പറഞ്ഞു. പണം കൊടുക്കുന്നതുവരെ കൊതുകുപിള്ളേര്‍ അവിടെത്തന്നെ താമസമായി. അവര്‍ക്ക്‌ ഭൃത്യന്മാരുടെ വേലയും തരപ്പെട്ടു. താമസിയാതെ മുഴുവന്‍ പണവും തിരികെ ലഭിച്ച നാണിക്കൊതുകും കൊതുകുപിള്ളേരും ആ വീട്ടില്‍ സസുഖം മൂളിത്താമസിച്ചുപോന്നു. പോക്കാച്ചിത്തവള പൊന്തക്കാട്ടില്‍ ‘പേക്രോം പേക്രോം’ പാടി കാലം കഴിച്ചുകൂട്ടി.

Saturday 14 June 2008

പോക്കരും ഐദ്രോസും കുഞ്ഞിപ്പാത്തുവും...

ഗള്‍ഫിലെ പണികളഞ്ഞ് നാട്ടിലെ പണിതീരാത്ത വീട്ടില്‍ ഉള്ള സൌകര്യത്തില് ഭാര്യയുടേയും മൂന്ന് പിള്ളേരുടേയും കൂടെ ഇനിയുള്ള കാലം കഴിഞ്ഞുകൂടാന്‍ എത്തിയ പോക്കര്‍ക്ക് മനസ്സമാധാനം ഇല്ലാതാവാനുണ്ടായ ഹേതു എന്താണെന്നോ? അതല്ലേ പറയാന്‍ പോണത്.

അങ്ങനെ പറഞ്ഞപോലെ പോക്കര്‍ കരിപ്പൂരില്‍ വല്യപെട്ടികളുമായി പറന്നിറങ്ങി. അവിടേന്നും ഒരു ടാക്സിയില്‍ ഗ്രാമത്തിലെത്തി. കല്ലുപാകിയ പഞ്ചായത്തുറോട്ടിലൂടെ ഉലഞ്ഞാടി പെട്ടിയിളക്കികൊണ്ട് ഹോണടിച്ച് ടാക്സി പോക്കരെ പുരയുടെ പടിക്കലെത്തിച്ചു. തീരെ നിനച്ചിരിക്കാതെ എഴുന്നള്ളിയെത്തിയ കെട്ട്യോനെകണ്ട് കെട്ട്യോള് കുഞ്ഞിപ്പാത്തു അന്തം പോയി കുന്തം പോലെനിന്നു. പിള്ളേര് ഉച്ചക്കഞ്ഞി മോന്താന്‍ പള്ളിക്കൂടത്തീന്നും പുരയിലോടിയെത്തിയതും പിതാവിനെകണ്ട് വയറ് നിറഞ്ഞ് ചുറ്റും വലംവെച്ചു. തുറക്കാ‍ത്ത വല്യപെട്ടികളില്‍ തൊട്ടും തലോടിയും അവര്‍ ഊറ്റത്തില്‍ തുള്ളിച്ചാടി.

‘എന്തേയ് ഇങ്ങള് ഒന്നറീക്കാതെ വന്ന്?’ - കുഞ്ഞിപ്പാത്തു ചോദിച്ചു.

പോക്കര്‍ക്കത് തീരെ പിടിച്ചില്ല. കണ്ണുരുട്ടിനോക്കീട്ട് തോര്‍ത്തെടുത്ത് കുടഞ്ഞിട്ട് കുളിമുറീല്‍ കേറി കതകടച്ചു. പിന്നെ അവിടേന്നു പൊട്ടലും ചീറ്റലും കേട്ടപ്പോള്‍ കുഞ്ഞിപ്പാത്തു അടുക്കളേയില്‍ക്ക് വലിഞ്ഞ് കട്ടന്‍ ചായ ഉണ്ടാക്കാന്‍ തുടങ്ങി. പോക്കര്‍ വെളിയിലെത്തി.

‘എത്രണ്ട് ഇക്കാ ലീവ്?’

‘ഞാന്‍ പറ്റെ പോന്ന്. ഇഞ്ഞി ലീവില്ല. ഇവിടെയൊക്കെ തന്നെ ഉണ്ടാവും. എന്തേലും ബിസ്സിനസ്സ് നോക്കണം.’

ചായപ്പാത്രത്തിലെ തിളച്ചുമറിയുന്ന വെള്ളം നോക്കി കുഞ്ഞിപ്പാത്തുവിന്റെ മനസ്സും തിളച്ചുതികട്ടിവന്നു. പടച്ചോനേ ഇനിയിപ്പം പണിപകുതിയായ പുരയുടെ സ്ഥിതി! അവര്‍ ബേജാറായി.

വല്യപെട്ടി തുറന്ന് അതീന്നും കുട്ടികള്‍ക്ക് കളിപ്പാട്ടവും ഉടുപ്പുകളും എടുത്തുകൊടുത്ത് കുഞ്ഞിപ്പാത്തുവിന് പര്‍ദയുടെ വിവിധതരം സെറ്റുകളും കൊടുത്ത് പോക്കര്‍ മൂരിനിവര്‍ത്തി നിന്നു.

മുറിയില്‍ പണിതുവെച്ച അലമാരകളും മേശയും പോക്കര് തൊട്ടും തുറന്നടച്ചും ബലം നോക്കി ഒന്നു നടന്നു. അയല്‍‌പക്കത്തുള്ള പുരക്കാര്‍ വിവരമറിഞ്ഞ് വന്നുതുടങ്ങി. അവരുടെയൊക്കെ ചോദ്യങ്ങളും കുശലങ്ങളും കൌശലത്തോടെ നേരിട്ട് പോക്കര്‍ വില്ലാദിവീരനായി നിന്നു. വേലിക്കപ്പുറത്തൂടെ പോകുന്ന പഴയ ചങ്ങാതിമാരും പോക്കരെ കണ്ട് കേറിവന്നു. ചായകുടിച്ച് വിശേഷങ്ങളറിഞ്ഞ് അവര്‍ വന്നും പോയുമിരുന്നു. പോകുമ്പോള്‍ അവരുടെ കൈയ്യിലൊക്കെ ഫോറീന്‍ അത്തര്‍‌കുപ്പി കൊടുക്കാന്‍ പോക്കര് മറന്നില്ല.

പോക്കരെ കണ്ടിട്ടും പുരയില്‍ കയറാതെ വഴിമാറിനടന്ന ഒരേയൊരു പോക്കിരി അന്നാട്ടിലുണ്ട്. അല്ലറചില്ലറ മോഷണങ്ങളും പോക്കറ്റടിയും ഒക്കെയായി പെറ്റിക്കേസ്സുകളും മുതല്‍ക്കൂട്ടായി വിലസുന്ന ചട്ടമ്പിഐദ്രോസ് വാര്‍ത്ത കേട്ട് ആഹ്ലാദിച്ചു. തന്റെ സഹപാഠിയായിരുന്ന പോക്കര്‍ എത്തിയ വാര്‍ത്ത കേട്ട് ഐദ്രോസ് സീക്രട്ടായൊരു മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.

പോക്കര്‍ വന്ന ആ രാത്രി ഓപ്പറേഷന്‍ പ്ലാനിട്ട് ഐദ്രോസ് പരിസരത്തെ കുറ്റിക്കാട്ടില്‍ കള്ളിത്തുണി മടക്കിക്കുത്തി ഒരു ചാക്കുമായി പമ്മിയിരുന്നു. ദൂരെയല്ലാതെ കുറേ പട്ടികളുടെ മോങ്ങല്‍ കേട്ടപ്പോള്‍ ഐദ്രോസ് വിറക്കാതിരുന്നില്ല. ആ ഇരുപ്പില്‍ ഒന്ന് യൂറിനടിച്ചു. അപ്പോള്‍ ഒന്നുവലിക്കാന്‍ മോഹമുദിച്ചു. കാജാബീഡിക്ക് തീ കൊളുത്തിയിട്ട് പോക്കരുടെ പുരയിലേക്ക് കണ്ണും നട്ടിരുന്നു.

അവിടെ പിള്ളേരുടെ മുറിയില്‍ ലൈറ്റണഞ്ഞിട്ടും മറ്റേ മുറിയില്‍ ലൈറ്റ് ഓഫായിട്ടില്ല. പോക്കര്‍ കുറേക്കാലത്തിനുശേഷം വന്നതല്ലേ. കുറേ വിശേഷങ്ങള്‍ പറയാനുണ്ടാവും. ഷോ നടക്കട്ടെ.. ഐദ്രോസ് രണ്ടാമത്തെ ബീഡിക്കും തീ കൊടുത്ത് കാലില്‍ കയറാന്‍ തുടങ്ങിയ ചോണനുറുമ്പിന്‍‌പടയെ ചവിട്ടിയരച്ച് അല്പം മാറിയിരുന്നു.

മണിക്കൂറുകള്‍ ഏറേപോയിട്ടും പോക്കരുടെ മുറിയിലെ ലൈറ്റണയുന്നില്ല. നേരിയ ചാറ്റല്‍ മഴയും തുടങ്ങി. ഐദ്രോസ് ചാക്ക് തലയിലിട്ട് ഇരുന്നു. ഇവര്‍ക്കിത് എത്രാമത്തെ ഫസ്റ്റ് നൈറ്റാ!! ഐദ്രോസിനു ക്ഷമകെട്ടു. അവന്‍ പതിയെപതിയെ ചുറ്റും നോക്കി പുരയുടെ പിന്നാമ്പുറത്തെത്തി അടുക്കളഭാഗത്ത് ചായിപ്പിലൊളിച്ചു. തൊട്ടപ്പുറത്തെ ലൈറ്റുള്ള പോക്കരിന്റെ മുറിയിലെ ഷോയുടെ ശബ്‌ദരേഖ ലൈവായിട്ട് ഐദ്രോസിന്റെ കാതുകളില്‍ പതിക്കുന്നു. ‘തേനേ പാലേ മാനേ കിളിയേ..’ വിളികള്‍ കേട്ട് ഐദ്രോസ് ചിരിപൊത്തിയിട്ട് ചാറ്റല്‍ മഴ നനഞ്ഞ ദേഹത്തെ കുളിരിനെ ഇളക്കിക്കളയാന്‍ ശ്രമിച്ചു.

ഷോയുടെ സമയം തീര്‍ന്നെന്ന് തോന്നുന്നു. ലൈറ്റ് മാറി സീറോബള്‍ബ് വെളിച്ചമായിരിക്കുന്നു. ശബ്‌ദരേഖയും ദി എന്‍ഡ്! പരിസരത്ത് ചിവീടുകള്‍ മാത്രം ശബ്‌ദിച്ചുകൊണ്ടിരിക്കുന്നു. അല്‍‌പം കഴിഞ്ഞ് കാള അമറുന്നപോലെ ഒച്ച പൊങ്ങി. അത് പോക്കരിന്റെ കൂര്‍ക്കംവലി. കുഞ്ഞിപ്പാത്തൂന്റെ കാര്യം കട്ടപ്പൊക എന്നാലോചിച്ച് ഐദ്രോസ് തന്റെ ഓപ്പറേഷന്‍ തുടങ്ങി.

ഒരുവിധം ശ്രമിച്ച് പുരപ്പുറത്ത് കേറി ഓടിളക്കി ഒരീച്ചപോലും അറിയാതെ അകത്തെത്തിയ ഐദ്രോസ് പമ്മിപമ്മി ചുറ്റും തപ്പിനോക്കി എവിടെ ഏത് പൊസിഷനില്‍ നില്‍ക്കുന്നെന്ന് മനസ്സിലാക്കി. വിറയാര്‍ന്ന വിരലുകള്‍ തപ്പിചെന്നത് കാലിയായ പുതിയ അലമാരകളിലും അതിലൊന്നും തടയാഞ്ഞ് അപ്പുറത്തെ മേശയിലും..

‘ഒരു മറ്റതുമില്ലേ ഈ ഗള്‍‌ഫുകാരന്റെ ഇതിലൊന്നും!!‘ - ചട്ടമ്പി ഐദ്രോസിനു കലിപ്പായിട്ട് പിറുപിറുത്തു. പെന്‍ ടോര്‍ച്ച് ചാക്കുകൊണ്ട് മൂടി തെളിച്ചുകൊണ്ട് അവിടേന്നും അടുത്ത മുറിയിലേക്ക് നീങ്ങി. മുറിയില്‍ പോക്കരിന്റെ സന്തതികള്‍ നല്ല ഉറക്കത്തിലാണ്. മാറിക്കിടന്ന പുതപ്പെടുത്ത് അവരെപുതച്ച ഐദ്രോസ് അവരെ ബുദ്ധിമുട്ടിക്കാതെ മാറിനടന്നു. തന്റെ വയറിനകത്ത് കപ്പലോട്ടം. ചെറിയ വിറയല്‍ ഐദ്രോസിന്റെ വയറിനെ ഇളക്കിമറിച്ചു. ഇപ്പോതന്നെ കാര്യം സാധിക്കാതെ നിവൃത്തിയില്ലാന്ന് ഐദ്രോസിന് തോന്നി. ഇല്ലെങ്കില്‍ ഓപ്പറേഷന്‍ പൊളിയും. താനകത്താകും. ചാക്കുമൂടിയ പെന്‍ ടോര്‍ച്ചിന്‍ വെളിച്ചത്തില്‍ അയാള്‍ കക്കൂസ് തപ്പി നീങ്ങി. പോക്കരിന്റെ കാളക്കൂര്‍ക്കം. ആ മൂക്കിലും വായയിലും പഞ്ഞിനിറയ്ക്കാന്‍ പൂതിതോന്നിയിട്ടും ഐദ്രോസ് വയര്‍ പൊത്തിപ്പിടിച്ച് നീങ്ങി.

പെട്ടെന്നൊരു ഐഡിയ! ഐദ്രോസ് കൈയ്യിലെ ചാക്ക് നിലത്ത് വിരിച്ചു. വേറെ വഴിയില്ല. പോക്കരിന്റെ കൂര്‍ക്കം‌വലിയുടെ ധൈര്യത്തില്‍ ഐദ്രോസ് വയറൊഴിക്കുന്ന സംഗതി അപസ്വരങ്ങളോടെ ഓക്കെയാക്കി. ചാക്ക് പൊതിഞ്ഞുകെട്ടി പുതിയ അലമാരകളിലൊന്നില്‍ നിക്ഷേപിച്ചു. അലമാരയില്‍ ഇനി ഒന്നുമില്ലെന്ന് പോക്കരിന് സങ്കടം വേണ്ട. ഐദ്രോസ് ആ വീട്ടില്‍ ഒന്നും തടയാനില്ലെന്ന് മനസ്സിലാക്കി വെളിയില്‍ പോകാന്‍ തുടങ്ങിയതും...

പോക്കര്‍ കണ്ണുതുറന്നു. പുരയ്ക്കകത്ത് ഈ നേരത്താരാണ്? അയാള്‍ ഞെട്ടി. തൊട്ടപ്പുറത്ത് നോക്കി. കുഞ്ഞിപ്പാത്തു അവിടെയുണ്ട്. അപ്പോള്‍ അത് അവന്‍ തന്നെ! തസ്‌കരവീരന്‍!!

പോക്കര്‍ കള്ളനെ പേടിപ്പിക്കാന്‍ തീരുമാനിച്ചു. പെട്ടെന്ന് നാക്കിലെത്തിയ ഡയലോഗ് കാച്ചി.

‘ഹൂയീസ് ദാറ്റ്?
വേറീസ് മൈ ഗണ്‍?
ഐ വില്‍ ഷൂട്ട് യൂ ബാസ്‌റ്റാര്‍ഡ്!!’

കുഞ്ഞിപ്പാത്തു ഞെട്ടിയെഴുന്നേറ്റു. അപ്പുറത്തെ പിള്ളേരും ഉണര്‍ന്നു. ചട്ടമ്പി ഐദ്രോസ് കോലായില്‍ എത്തിയിരുന്നു. അവന്‍ തിരിഞ്ഞുനിന്ന് തിരിച്ചൊരു ഡയലോഗ് കാച്ചി:

'ഒന്നു പോഡാ ചെങ്ങായ്.
അന്റെടുത്ത് തോക്ക് പോയിട്ട് ഒരു ഉണ്ട വാങ്ങാന്‍ പോലും പൈസല്ലാന്ന്
ഞമ്മളൊന്നിച്ച് പഠിക്കുന്ന അന്നുതൊട്ട് എനിക്കറിയുന്നതല്ലേ പഹയാ..’

പോക്കര്‍ ശരിക്കും ഞെട്ടി.
കുഞ്ഞിപ്പാത്തു പറഞ്ഞു: ‘ഇത് ഓനാണ്. ചട്ടമ്പി ഐദ്രോസ്! അല്ലാതെ ആരാ ഇങ്ങളൊപ്പം പഠിച്ചവര്‍ ഇന്നേരത്ത് വരാന്!!’

‘എഡീ.. അപ്പോ ഐദ്രോസ് ഇവിടെ അല്ലാത്തപ്പോ വരാറുണ്ടല്ലേ!’

പിന്നെ കുഞ്ഞിപ്പാത്തുവും പോക്കരും കൂടി അടുത്ത ഫൈറ്റ് ഷോ ആരംഭിച്ചതും പിള്ളേര്‍ കരച്ചില്‍ മേളം തുടങ്ങിയതും ഐദ്രോസ് അവിടേന്ന് ഓടിപ്പോയതും ഒരുമിച്ചായിരുന്നു.

പിറ്റേന്ന് രാവിലെ പോക്കര്‍ തന്റെ പുതിയ അലമാര തുറന്നാല്‍ കാണുന്ന ചാക്കിലെ ‘കണി‘ ഓര്‍ത്ത് ഊറിച്ചിരിച്ചുകൊണ്ട് ഐദ്രോസ് കുറ്റിക്കാടും കഴിഞ്ഞ് ഓടി..

Sunday 8 June 2008

ഒരു പള്ളിക്കൂടചരിതം.

ചെട്ട്യങ്ങാടി എല്‍‌പി സ്‌ക്കൂളില് ഞാന്‍ രണ്ടാം ക്ലാസ്സില്‌ പഠിക്കുന്ന കാലം. കുട്ടികള്‌ കലപില ഒച്ചയുണ്ടാക്കുന്നത്‌ നിറുത്താനായിട്ട്‌ സത്യവതിടീച്ചര്‍ കണ്ടെത്തിയ പോംവഴിയെന്താണെന്നോ, പെണ്‍കുട്ട്യോളുടെ ബെഞ്ചില്‌ ആണ്‍കുട്ട്യോളെ ഇടകലര്‍ത്തിയിരുത്തി. ഞങ്ങള്‌ പിള്ളേര്‍ക്ക്‌ ആദ്യമൊക്കെ ഒരു അടക്കോം ഒതുക്കോം ഒക്കെ ഉണ്ടായിരുന്നെങ്കിലും കുറച്ച്‌ ദിവസങ്ങള്‌ കഴിഞ്ഞപ്പോഴേക്കും അപ്പുറമിപ്പുറം ഇരിക്കുന്ന ചങ്ങായിച്ചികള്‍ക്ക്‌ പെന്‍സിലുപൊട്ട്‌ കൊടുത്തും സ്ലേയിറ്റ്‌ മായിക്കാന്‍ വഴിയ്ക്കരികില്‍ വളര്‍ന്നുനില്‍ക്കുന്ന വെള്ളത്തണ്ട്‌ പൊട്ടിച്ചുകൊണ്ടുവന്ന് കൊടുത്തും നല്ല കൂട്ടായി. എനിക്കിപ്പഴും ഓര്‍മ്മയുണ്ട്‌, എന്റെ വലതുവശത്തിരുന്നത്‌ സൈറാബാനുവും ഇടതുവശത്ത്‌ ശാന്തകുമാരിയും. ആ മുഖങ്ങളിന്നും ഓര്‍മയിലുണ്ടെങ്കിലും അവരെ അന്നുപിരിഞ്ഞിട്ട്‌ പിന്നെ കണ്ടിട്ടില്ല.

ശാന്തകുമാരിയെന്ന കറുമ്പി വലിയ കുറുമ്പിയായിരുന്നു. അവളെ കാണാന്‍ വല്യ ശേലില്ല എന്നു കളിയാക്കിയ എന്റെ ഇടതുകണ്ണിലിട്ട്‌ അവള്‍ പെന്‍സില്‍ വെച്ച്‌ കുത്തിയതിന്റെ പോറല്‍ ഒരു കറുത്തപുള്ളിയായിട്ട്‌ ഇന്നും മായാതെ എന്റെ തിരിച്ചറിയല്‍ അടയാളമായിട്ട്‌ ആധികാരികരേഖകളിലും ഇടം നേടികൊണ്ട്‌ കിടപ്പുണ്ട്‌. കുറുമ്പിശാന്ത എന്ന അവള്‍ എന്റെ കണ്ണിലിട്ട്‌ കുത്തിയപ്പോള്‍ ഞാന്‍ വലിയവായില്‍ കരഞ്ഞപ്പോള്‍ അവള്‍ അതിലും വല്യ കരച്ചില്‌ കരഞ്ഞ്‌ എന്നെ കുറ്റക്കാരനാക്കി. ടീച്ചര്‍ ഞാന്‍ പറഞ്ഞത്‌ ഗൗനിക്കാതെ എനിക്ക്‌ ചൂരല്‍ കഷായം തന്നതും, അടുത്തദിവസം കറുമ്പിശാന്ത ചോയിചേട്ടന്റെ പശുത്തൊഴുത്തില്‌ കറവക്കാരനായ അവളുടെ അച്‌ഛനെ പള്ളിക്കൂടത്തില്‍ കൊണ്ടുവന്ന് എന്നെ ചൂണ്ടിക്കാണിച്ചതും.. കരിമുട്ടിപോലെത്തെ പുള്ളിക്കാരന്‍ എന്നെ പള്ളിക്കൂടത്തില്‍ ഇട്ടോടിച്ച്‌ പിടിക്കാന്‍ ശ്രമിച്ചതും.. എല്ലാമെല്ലാം ഞാന്‍ ഒരുകാലത്തും മറക്കൂല!! ദിവസം പലവട്ടം കണ്ണാടിയില്‍ നോക്കുന്നേരം എന്റെ ഇടത്തേകണ്ണിലെ കറുത്തമറുക്‌ ആ കിടിലന്‍ സംഭവങ്ങള്‍ റീ-പ്ലേ ചെയ്തും സ്ലോമോഷനാക്കിയും സൂം-ഇന്‍ ആക്കിയും കാണിച്ച്‌ എന്നെ കിടുകിടെയാക്കാറുണ്ട്‌.

പള്ളിക്കൂടത്തില്‍ പോകുന്ന ഊറ്റം അല്‍പമില്ലാതാക്കിയ ഈ കറുമ്പിശാന്ത പിന്നീട്‌ എന്നോട്‌ കൂട്ടുകൂടാന്‍ ശ്രമിച്ചപ്പോള്‍ ഞാന്‍ പുച്ഛിച്ച്‌ തള്ളി. പിന്നേയും പലവട്ടം അവളുടേ കറവക്കാരനച്ഛന്‍ ചെളിനിറമുള്ള തോര്‍ത്തും തോളത്തിട്ട്‌ മുറുക്കിത്തുപ്പിയ വിണ്ടുകീറിയ ചുണ്ടുകള്‍ കോട്ടിക്കൊണ്ട്‌ ശാന്തകുമാരിയെ കാണാനെത്തിയിരുന്നു. ഞാനന്നേരം കാണുന്ന വല്ലയിടത്തും പോയൊളിക്കും. പക്ഷെ ആ പുള്ളി അതെന്നേ മറന്നുപോയിട്ടുണ്ടായിരുന്നു എന്ന് മനസ്സിലാക്കാന്‍ ഞാന്‍ മുതിര്‍ന്നൊരാളാകേണ്ടിവന്നു.

കേട്ടെഴുത്ത്‌ കഴിഞ്ഞ്‌ താടിവാലന്‍ ഉണ്ണിമെയിതീന്‍ മാഷ്‌ എന്റെ സ്ലേയിറ്റില്‍ പലവട്ടം പൊങ്ങിപ്പോവുന്ന 'വിമാനം' പോലെ കോറിയിട്ടപ്പോള്‍ ഞാന്‍ തുള്ളീച്ചാടി സൈറാബാനുവിനും ബാക്കിലിരിക്കുന്ന യൂസഫിനും കാണിച്ചുകൊടുത്ത്‌ 'നോക്കെടീ(ടാ) പറക്ക്‌ണ ബീമാനം!' എന്നാഹ്ലാദിച്ചു. അവര്‍ കളിയാക്കി പറഞ്ഞപ്പോഴാണ്‌ അത്‌ വിമാനമല്ല, തെറ്റുത്തരം സൂചിപ്പിക്കുന്ന സിമ്പലാണെന്ന് ആദ്യമായറിയുന്നത്‌!

പിന്നെയൊരിക്കല്‍ ലീലാവതിടീച്ചര്‍ എന്റെ ഒരുത്തരത്തിനു നേരെ വല്യ മുട്ട വരച്ചുതന്നപ്പോള്‍ ഞാന്‍ അതിനു എന്റെവക കണ്ണും മൂക്കും കൈയ്യും കാലും ഒക്കെ വരച്ചുചേര്‍ത്തപ്പോള്‍ വയറില്‍ ബട്ടനുള്ള ഭാഗത്ത്‌ പിടിച്ച്‌ പിച്ചിക്കശക്കിയ ടീച്ചര്‍ പലപ്രാവശ്യം പറയാറുള്ള ഡയലോഗ്‌ ശിഷ്യഗണങ്ങള്‍ വഴി നാട്ടിലിന്നും പാട്ടാണ്‌.

"പഠിക്കത്തില്ല ചെക്കന്‍ (ചെക്കത്തി), ഉപ്പുമാവ്‌ തിന്നാനായിട്ട്‌ ഇങ്ങട്ട്‌ വന്നോളും!"

ഈ ഡയലോഗ്‌ ഒരു പ്രത്യേക താളത്തിലാണ്‌ ലീലാവതിടീച്ചര്‍ പറയാറ്‌, ആ താളത്തിനൊത്ത്‌ പൊക്കിള്‍ കൂട്ടിപ്പിടിച്ച്‌ തിരിച്ച്‌ നമ്മളേയും ഇട്ടുവട്ടം കറക്കും. അതനുഭവിക്കുന്നവന്‍(വള്‍) പൊന്നീച്ച, നക്ഷത്രം എന്നിവ ഒരുമിച്ച്‌ തലയ്ക്കുചുറ്റും കറങ്ങുന്നത്‌ കണ്ടെന്നിരിക്കും.

അങ്ങിനെയിരിക്കെ, ഒരുനാള്‍ വിദ്യാഭ്യാസവകുപ്പിന്റെ പ്രതിനിധിയായിട്ട്‌ ഒരു മീശക്കൊമ്പന്‍ സാറ്‌ ക്ലാസ്സുകളില്‍ പരിശോധനയ്ക്കെത്തി. തലേദിവസം തന്നെ ടീച്ചറമ്മാരും മാസ്‌റ്റമ്മാരും കുട്ട്യോളെ "മാനേ തേനേ" എന്നൊലിപ്പിച്ച്‌ വല്യകാര്യത്തില്‍ ഒരുനാളെങ്കിലും പുസ്‌തകം പഠിച്ചുവരാന്‍ സോപ്പിട്ടതാണ്‌. ആ മിശക്കൊമ്പന്‍ സാറ്‌ വന്നപ്പോള്‍ അവരെല്ലാം ഓഛാനിച്ച്‌ പിറകില്‍ നിന്നു. ചങ്കിടിപ്പോടെ ഞങ്ങള്‌ കുട്ട്യോളെല്ലാം ആ മീശക്കൊമ്പന്‍ ക്ലാസ്സിലെത്തിയപ്പോള്‍ എഴുന്നേറ്റുനിന്നു.

ആ സാര്‍ പാഠവിഷയങ്ങളെക്കുറിച്ച്‌ കാര്യമായൊന്നും ചോദിച്ചില്ല. പകരം വിരല്‍ ചൂണ്ടുന്ന ദിക്കില്‍ ആരാണോ ആസനസ്ഥന്‍, അവരോട്‌ പൊതുവേയുള്ള കാര്യങ്ങളാണ്‌ ആരാഞ്ഞത്‌. അങ്ങിനെ ആ മീശക്കൊമ്പന്റെ ചൂണ്ടുവിരല്‍ എന്നിലും വന്നുനിന്നു. ഞാന്‍ എഴുന്നേറ്റു. മുട്ടുകള്‍ വിറച്ചിടിക്കുന്നുണ്ട്‌.

'എന്താ പേര്‌?'

'..........'

'വീടെവിടാ? വീട്ടിലാരൊക്കെ?'

ഞാന്‍ വിറച്ചുകൊണ്ടുത്തരമോതി.

'ഉമ്മയ്‌ക്ക്‌ എന്താ പണി?'

'പൊരേല്‌ വരുന്ന വിരുന്നുകാര്‍ക്ക്‌ ചായ, കാപ്പി, ചോറ്‌ ചാറ്‌ ഉണ്ടാക്കല്‌'

'അതുശെരി! ഉപ്പ എന്തുചെയ്യുന്നു?'

'ഉപ്പ കൊല്ലത്തിലൊരിക്കെ വല്യ പെട്ടികള്‍ കാറില്‌ കൊണ്ടുവരും'

മീശക്കൊമ്പന്‍ സാറ്‌ അന്തംവിട്ട്‌ പിറകില്‍ പമ്മിനില്‍ക്കുന്ന അധ്യാപഹരെ നോക്കി.

'ഉമ്മ വീട്ടില്‌ മക്കാനി നടത്തുന്നു. ഉപ്പ പെട്ടിക്കച്ചവടവും, അല്ലേ?'

മീശക്കൊമ്പന്‍ മഞ്ഞപ്പല്ലിളിച്ചുകൊണ്ട് പരിഹാസത്തോടെ ചോദിച്ചതിനുള്ള വിശദീകരണം സത്യവതിടീച്ചറാണ്‌ കൊടുത്തത്‌.

'ഇവന്റെ ഉപ്പ ഗള്‍ഫിലാണ്‌ സാര്‍. എന്നും വിരുന്നുകാര്‍ വരുന്ന വീട്ടില്‌ ഇവന്റെ ഉമ്മയ്ക്ക്‌ ഭക്ഷണമുണ്ടാക്കാനേ നേരമുള്ളൂ'

താഴെ പൊട്ടിപ്പൊളിഞ്ഞ സിമന്റുതറയില്‍ കണ്ണുംനട്ട്‌ ഞാന്‍ പെരുവിരല്‍ കൊണ്ട്‌ വട്ടം വരച്ചുനിന്നു. മൂത്രം മുട്ടിനില്‍ക്കുന്നു. എപ്പോളാണാവോ പ്യൂണ്‍ ബെല്ല്‌ മൂന്നടിക്കുന്നത്‌?!

Monday 26 May 2008

പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌ അച്ചടിക്കുന്ന ചരിതങ്ങള്‍

'ഏറനാടന്‍ ചരിതങ്ങള്‍' പുസ്‌തകമാക്കപ്പെടുമ്പോള്‍ അതില്‍ വരുന്ന കഥകള്‍ (പോസ്റ്റുകള്‍) ഏതെന്നത്‌ ഈയ്യിടെ പൂര്‍ണ്ണാ പബ്ലിക്കേഷന്‍സ്‌ അറിയിച്ചു. ഈ വിശേഷം സന്തോഷപൂര്‍വം നിങ്ങളോടൊപ്പം പങ്കുവെയ്‌ക്കട്ടെ.

* വല്യാപ്പ (എന്റെ ആദ്യത്തെ പോസ്റ്റ്!)

* ഖബറിടത്തില്‍

* സ്വര്‍ഗയാത്ര

* ഒരോണക്കുറിപ്പ്‌

* അതിഥി ദേവോ ഭവ

* എന്നാലുമെന്റെ അമ്മായീ

* ഉമ്മുമായുടെ നോമ്പുസല്‍ക്കാരം

* കുഞ്ഞാവയും കൂട്ടുകാരനും

* ജീവിതത്തിലെ ഒരു രസച്ചീന്ത്‌

* ഒരു തേങ്ങയും ചില പൊല്ലാപ്പുകളും

* നാട്ടിലെ രണ്ടു കഴുതകള്‍

* നാടുവിട്ടവന്‍ കത്തും കൊണ്ടുവന്നു

* എവറെസ്റ്റിലെ രാമായണം കിളിച്ചൊല്ല്‌

എല്ലാ പോസ്റ്റുകളും പുസ്തകത്തില്‍ ആക്കണമെന്ന് ആശ ഇല്ലാഞ്ഞിട്ടല്ല; അനുനയപൂര്‍വം പൂര്‍ണ്ണാ പ്രസാധകര്‍ പൂര്‍ണ്ണമായും പിന്നെ പരിഗണിച്ചോളാം എന്നൊരു ചിരിയിലൊതുക്കി! ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ബൂലോഗത്തിനു വെളിയിലുള്ള വായനക്കാര്‍ക്കും ഇവ ലഭ്യമാകും.

Tuesday 13 May 2008

എന്റെ എസ്സെസ്സെല്‍സി റിസെള്‍ട്ട്‌!

ഞാന്‍ പത്താം തരത്തില്‍ പ്രവേശിക്കുന്നത്‌ പത്തൊമ്പത്‌ കൊല്ലങ്ങള്‍ക്ക്‌ മുന്നെയുള്ള കാലത്തായിരുന്നു. എന്റെ ഉമ്മയെ പത്താം ക്ലാസ്സില്‍ ഹിന്ദി പഠിപ്പിച്ച ശോശാമ്മ ടീച്ചര്‍ തന്നെയായിരുന്നു എന്റേയും ക്ലാസ്സ്‌ ടീച്ചര്‍! അതുകൊണ്ടുതന്നെ ഒന്‍പതാം തരം വരെ ഉണ്ടായിരുന്ന പോക്കിരിത്തരങ്ങളും വായ്‌ നോട്ടവും അല്‍പസ്വല്‍പം കണ്‍ട്രോള്‍ ആക്കേണ്ടിവന്നത്‌ എന്നെ എരിപിരികൊള്ളിച്ചു.

എന്റെ ഉമ്മ ശോശാമ്മടീച്ചറുടെ ശിഷ്യ ആയിരുന്ന വിവരം ഞാന്‍ തന്നെ വല്യ ഗെറ്റപ്പില്‍ സഹപഠിതാക്കളുടെ മുന്നീന്ന് പറഞ്ഞത്‌ വടികൊടുത്ത്‌ അടിവാങ്ങുക എന്ന് കേട്ടിരുന്ന ചൊല്ല് അര്‍ത്ഥവത്താകുന്നത്‌ അനുഭവിച്ചറിഞ്ഞതായിരുന്നു.

എന്തിനും ഏതിനും ശോശാമ്മ ടീച്ചര്‍ എന്നെ വിളിച്ച്‌ ക്ലാസ്സിനൊരു മാതൃകാബാലനാക്കാന്‍ ശ്രമിച്ചു. പണ്ടുകാലത്ത്‌ അതായത്‌ ടീച്ചറുടെ ചെറുപ്പകാലത്ത്‌ ഉമ്മ ബാലിക ആയിരുന്നപ്പോള്‍ പഠിപ്പിച്ച്‌ ഹിന്ദിയില്‍ ഫുള്‍ മാര്‍ക്ക്‌ മേടിച്ചുകൊടുത്തെന്നു കരുതി മകന്‍ അങ്ങിനെ ആയിക്കൊള്ളണമെന്ന് ടീച്ചര്‍ക്കൊരു വാശി ഉള്ളതുപോലെ. ക്ലാസ്സിലെ ലീഡര്‍ സാജു ആയിരുന്നിട്ടും ചോക്കെടുക്കാനും കോമ്പസിഷന്‍ ബുക്കുകെട്ട്‌ താങ്ങിയെടുത്ത്‌ വരാനുമൊക്കെ ശോശാമ്മ ടീച്ചര്‍ എന്നെ സ്‌റ്റാഫ്‌ മുറിയിലേക്ക്‌ ഓട്ടിച്ചുവിടും. ടീച്ചറുടെ കണ്ണെത്തും ദൂരം വരെ ബെന്‍ ജോണ്‍സണ്‍ കണക്കെയോടിയിട്ട്‌ പിന്നെ വരാന്തയിലൂടെ പതുക്കെ നടന്ന് അപ്പുറത്തെ ടാപ്പിലെ വെള്ളം മോന്തിക്കുടിച്ച്‌ സാവധാനം ബുക്കുകെട്ടും താങ്ങി തിരിച്ചെത്തും. വൈകിയതെന്തേ എന്നുചോദിച്ചാല്‍ പുസ്‌തകഭാരം കാരണമെന്ന് പറഞ്ഞ്‌ ക്ഷീണിച്ച്‌ ബെഞ്ചില്‍ പോയിരിക്കും. പിറകിലെ ബെഞ്ചിലിരുന്ന് ബുക്കിനുള്ളില്‍ ബാലരമയും 'വേറെ' രമയും ഒക്കെ മറിച്ച്‌ കഴിഞ്ഞ അക്കാലങ്ങള്‍ അയവിറക്കി അങ്ങനെയിരിക്കും. ശോശാമ്മടീച്ചര്‍ എന്നെ മുന്‍ബെഞ്ചില്‍ പ്രതിഷ്‌ടിച്ചിരുന്നു.

ബസ്സിലെ കമ്പിയില്‍ തൂങ്ങിയാടുന്നവരെ അനുസ്മരിപ്പിക്കുന്ന, സ്‌ക്കൂള്‍ വളപ്പിലെ അരയാല്‍ കൊമ്പില്‍ തലകുത്തനെയാക്കി തൂങ്ങിക്കിടക്കുന്ന വവ്വാലുകളെ ഓര്‍മ്മിപ്പിക്കുന്ന ഹിന്ദി അക്ഷരങ്ങളെ ശോശാമ്മ ടീച്ചര്‍ ബോര്‍ഡില്‍ ചോക്കമര്‍ത്തി എഴുതുമ്പോള്‍ പിന്നിലെ ബെഞ്ചിലിരുന്ന് വെളിയില്‍ നോക്കിയിരിക്കുന്ന പല്ലന്‍ സന്തോഷിനേയും ചെമ്പന്‍ സലീമിനേയും എല്ലന്‍ ബാബുരാജിനേയുമൊക്കെ ഞാന്‍ തിരിഞ്ഞുനോക്കി അയവിറക്കും. അവരുടെ അമ്മ ഉമ്മമാരൊന്നും ശോശാമ്മടീച്ചര്‍ടെ കൈയ്യീകിട്ടാത്തതല്ലേ അവരിപ്പോ അനുഭവിക്കുന്ന സന്തോഷം!

അങ്ങിനെയങ്ങിനെ പത്താം തരം അന്തിമപരീക്ഷയെത്തി. പഠിക്കാനുള്ള അവധിയെത്തി. (അതിനിടയിലുണ്ടായ ചില സംഭവവികസങ്ങള്‍ പോസ്റ്റായിട്ട്‌ പിന്നെ ഇട്ടാപ്പോരേ, നാളെ രാവിലെ പത്താം ക്ലാസ്സ്‌ റിസല്‍ട്ട്‌ പ്രഖ്യാപനം ആയതിനാല്‍ ധൃതിയില്‍ വിവരിക്കുന്നതാണിത്‌.)

പഠനയവധിക്ക്‌ തൊടിയിലെ പേരക്കാമരത്തിന്റെ കൊമ്പുകളില്‍ പുസ്തകങ്ങളുമായി വലിഞ്ഞുകയറി വായിക്കും. പ്രകൃതിയുമായി ഇണങ്ങിച്ചേര്‍ന്ന് പഠിക്കുന്നത്‌ ഹൃദിസ്ഥമാകുമെന്ന് പണ്ടൊരു ഔലിയ (ഋഷി) പറഞ്ഞിട്ടുണ്ടെന്ന് ഉമ്മയെ ബോധിപ്പിച്ചിട്ടാണ്‌ ഇങ്ങനെ അവസരം കിട്ടിയത്‌. ഇടയ്ക്കിടെ പേരക്ക പറിച്ച്‌ കടിച്ചുതിന്ന് വായനയും ഒപ്പം അങ്ങേതൊടിയിലേക്ക്‌ കണ്ണെറിഞ്ഞും അതങ്ങനെ തുടര്‍ന്നു.

അങ്ങേതിലെ തൊടിയിലെന്താണെന്നോ? പശുവും കിടാവും ഒന്നുമല്ല. അങ്ങേതിലെ എട്ടുവീട്ടില്‍ പിള്ളമാര്‍ എന്നറിയപ്പെടുന്ന പെണ്ണുങ്ങളുണ്ട്‌. എട്ട്‌ സഹോദരികള്‍ അവരുടെ ഉമ്മമാരൊത്ത്‌ താമസിക്കുന്നത്‌ അയല്‍പക്കത്തെ വല്യവീട്ടിലാണ്‌. മൂത്തത്‌ തൊടിയിലെ പൈപ്പിന്‍ ചുവട്ടില്‍ വന്ന് തുണികളൊക്കെ അലക്കിയിട്ട്‌ പോയാല്‍ അടുത്തതിന്റെ വരവാണ്‌. അതും അലക്കിയിട്ട്‌ പോയാല്‍ അതിനടുത്തത്‌ വരും. അങ്ങിനെ എട്ട്‌ പെണ്ണുങ്ങളും വന്നോയെന്ന് ഉറപ്പാക്കിയിട്ടേ ഞാന്‍ പേരക്കാമരക്കൊമ്പില്‍ നിന്നും താഴെ ഭൂമിയില്‍ കാലുകുത്താറുള്ളൂ. അവര്‍ ഓരോരുത്തര്‍ വേലിക്കപ്പുറം പൈപ്പ്പിന്‍ ചോട്ടില്‍ തുണികളൊക്കെ അലക്കുന്നേരം പേരക്കാമരത്തിലിരുന്ന് ഉറക്കെ പാഠഭാഗങ്ങള്‍ ഉരുവിട്ടിരിക്കുന്ന എന്നെ സഹതാപപൂര്‍വം നോക്കും. കുശലങ്ങളൊക്കെ അവര്‍ ചോദിച്ചെന്നിരിക്കും. അതിനു ചെവിയോര്‍ത്താണല്ലോ ഇരിപ്പെന്ന് അവരറിയില്ലല്ലോ. പക്ഷെ, ഈ പേരക്കാമരത്തിലെ പഠനം പെട്ടെന്ന് നിറുത്തേണ്ടിവന്നു.

കാരണം, വേറെ പള്ളീക്കൂടത്തില്‍ പഠിക്കുന്ന അവരുടെ സഹോദരന്‍ ബാബു പുസ്‌തകക്കെട്ടുകളും താങ്ങി കമ്പയിന്‍ സ്‌റ്റഡി എന്ന ചടങ്ങിനായിട്ട്‌ പ്രത്യക്ഷപ്പെട്ടു. എനിക്കെന്ത്‌ പറയാനാവും. അങ്ങിനെ ബാബുവുമൊത്ത്‌ ഞാന്‍ പിന്നെ കമ്പയിന്‍ സ്‌റ്റഡിയാക്കി. പേരക്കാമരത്തിനെ ഖേദപൂര്‍വം നോക്കിയിട്ട്‌ അപ്പുറത്തെ മുസ്ലിം പള്ളിയുടെ വാട്ടര്‍ ടാങ്കിന്റെ ചായിപ്പില്‍ പോയിരുന്ന് ഒരുമിച്ചുള്ള പഠനം തുടങ്ങി. അത്‌ പരാജയമായെന്ന് പ്രത്യേകം പറയേണ്ടല്ലോ. ബാബു ഓരോ അഞ്ചുമിനിറ്റിലും അവന്റെ പുരയില്‍ പോയി നല്ല പഴുത്ത ചോക്ക്ലേറ്റ്‌ നിറമുള്ള വാളന്‍പുളിയും കല്ലുപ്പും കൊണ്ട്‌ തിരിച്ചെത്തും. പിന്നെ പുളി കല്ലുപ്പും ചേര്‍ത്ത്‌ ഞൊട്ടിനുണഞ്ഞ്‌ എതിരേയുള്ള റബ്ബര്‍ബോര്‍ഡ്‌ വക സ്ഥലത്ത്‌ മേയുന്ന ആട്‌, മാട്‌, കോഴി, താറാവ്‌ എന്നിവയെ നോക്കി നാട്ടുവര്‍ത്തമാനം പറഞ്ഞിരിക്കും. പെട്ടെന്ന് കെട്ടുകണക്കിനുകിടക്കുന്ന പാഠപുസ്തകങ്ങള്‍ കാണുമ്പോള്‍ ഉള്‍ക്കിടിലത്തോടെ പരീക്ഷാദിനം തുടങ്ങുന്ന കൗണ്ട്‌ ഡൗണ്‍ ഞെട്ടലോടെ മനസ്സിലാക്കി വല്ലതും വായിച്ചെന്നു വരുത്തും. അവന്‍ എന്നാ മടങ്ങുന്നതെന്ന് ചോദിച്ചപ്പോള്‍ പരീക്ഷ തുടങ്ങുന്നതുവരെ ഇവിടേയൊക്കെത്തന്നെ ഉണ്ടാവുമെന്ന് ഞെട്ടലോടെ കേട്ടു. വൃഥാ ഞാന്‍ കാറ്റിലാടിനില്‍ക്കുന്ന പേരയ്ക്കാമരത്തിനെ നോക്കിപ്പോയി. വേലിക്കപ്പുറത്ത്‌ അപ്പോള്‍ അലക്കുകല്ലില്‍ തുണിയടിക്കുന്നതും ഒരു കിളിസ്വരത്തിലുള്ള മൂളിപ്പാട്ടും കേട്ടു.

വല്ലാത്ത മൂഡോഫ്‌ തോന്നിയ ഒരു ദിവസം ബാബു വരുന്നതിനും മുന്‍പ്‌ പുസ്തകക്കെട്ട്‌ ഔട്ട്‌ ഹൗസില്‍ ഭദ്രമായിവെച്ചിട്ട്‌ ഞാന്‍ മാറ്റിനി കാണാന്‍ അടുത്തുള്ള സിനിമാകൊട്ടകയില്‍ പോയി. കോട്ടയം കുഞ്ഞച്ചന്‍ പടം ആയിരുന്നു അവിടെ ഓടിയിരുന്നത്‌. അതിലെ മമ്മൂക്കാന്റെ ഇടിയും ചൂടാകലും കണ്ടുംകേട്ടും ഇടവഴി കേറി കുറുക്കുവഴിപിടിച്ച്‌ വീട്ടുപറമ്പിലെത്തി ഒളിപ്പിച്ചുവെച്ച പുസ്തകങ്ങളെടുത്ത്‌ തൊടിയിലെ പേരക്കാമരത്തെ പാസ്സ്‌ ചെയ്ത്‌ പള്ളിയുടെ വെള്ളടാങ്കിനരികിലെ സ്ഥിരം വേദിയിലെത്തി. അവിടെ പുസ്തകം തലയിണയാക്കിവെച്ച്‌ കൂര്‍ക്കം വലിച്ചുറങ്ങുന്ന ബാബുവിനെ കണ്ടു. പരിസരത്ത്‌ അങ്ങിങ്ങായിക്കിടക്കുന്ന പുളിങ്കുരുക്കളും കണ്ടു. പാവം എന്നെക്കാണാഞ്ഞ്‌ ഉറങ്ങിപ്പോയതാവും. (പാവം ബാബു ഇന്ന് നമ്മോടൊപ്പമില്ല. 1999-ല്‍ ഹാര്‍ട്ട്‌ അറ്റാക്കുവന്ന് മരിച്ചുപോയി)

കട്ടന്‍ചായ വല്ലതും കിട്ടുമോ എന്നറിയാന്‍ വീട്ടിലേക്ക്‌ ചെന്നപ്പോള്‍ ഉമ്മായുടെ അന്വേഷണം. പഠനം എത്രാമത്തെ റിവിഷന്‍ ആയെന്ന്?! ഒന്നുപോയിട്ട്‌ കാല്‍ ഭാഗം പോലും റിവിഷന്‍ ആയിട്ടില്ലെന്ന് പറയാന്‍ മനസ്സനുവദിച്ചില്ല. അവ്യക്തമായി എന്തോ എനിക്കുതന്നെ മനസ്സിലാകാത്ത മറുപടികൊടുത്ത്‌ അവിടെ പാത്രത്തില്‍ വെച്ച ചൂടാറിയ കട്ടനടിച്ച്‌ തിരികെ താവളത്തിലെത്തിയപ്പോള്‍ ബാബു കിടന്നിടത്ത്‌ പൂടപോലുമില്ല. അവന്‍ ഉണര്‍ന്നെഴുന്നേറ്റ്‌ പോയിരിക്കുന്നു. അവന്‍ കഴിച്ചിട്ട്‌ കളഞ്ഞ പുളിങ്കുരുക്കള്‍ പുളിയനുറുമ്പുകള്‍ ആന്റിനകൊണ്ട്‌ ചെക്ക്‌ ചെയ്ത്‌ വട്ടം കൂടിനില്‍ക്കുന്നുണ്ട്‌. അല്‍പം കിട്ടിയ ഏകാന്തതയില്‍ എന്തോ വാശിപ്പുറത്ത്‌ നേരം ഇരുട്ടുവോളം കൈയ്യില്‍ തടഞ്ഞ പുസ്‌തകങ്ങള്‍ വായിച്ചു. മലയാളടെക്‍സ്‌റ്റ്‌ ആയിരുന്നു കൂടുതല്‍ വായിച്ചത്‌. അതിലെ കഥകളും കവിതകളും കൊള്ളാം. ഹിന്ദി തൊട്ടുനോക്കാനേ തോന്നിയില്ല. അതുകാണുമ്പഴേക്കും ശോശാമ്മടീച്ചറുടെ വസൂരിക്കലയുള്ള മുഖം ഓര്‍മയിലെത്തും.

ഒരുനാള്‍ സ്‌ക്കൂളില്‍ ഹാള്‍ടിക്കറ്റ്‌ മേടിക്കാന്‍ പോയി. അന്ന് വീണ്ടും സാജിതയേയും ശത്രു ഷാജിയേയും കണ്ടു. ചെമ്പനേയും പല്ലനേയും കണ്ടു. അങ്ങിനെയങ്ങിനെ ഒടുവില്‍ പരീക്ഷയെത്തി. നെട്ടോട്ടമോടിയിട്ട്‌ പരീക്ഷാഹാള്‍ കണ്ടെത്തി. ബെല്ലടിച്ചു. പിന്നേം അടിച്ചു. ശ്‌മശാനമൂകത! എന്നും ഉച്ചതിരിഞ്ഞ്‌ രണ്ടേകാല്‍ മണിനേരത്ത്‌ കുറച്ചങ്ങുദൂരെയുള്ള സിനിമാടാക്കീസിലെ പാട്ടുകള്‍ കാറ്റില്‍ ഉയര്‍ന്ന് പരീക്ഷാഹാളിലും എത്തും. 'കുന്നിമണിച്ചെപ്പു തുറന്നെണ്ണിനോക്കുന്നേരം,.' 'വളനല്ല കുപ്പിവള വാങ്കിതരും നാള്‌..' എന്നീഗാനങ്ങളിന്നും എന്നെ ആ പരീക്ഷാഹാളിലെത്തിക്കും. അതും കേട്ടിരിക്കുമ്പോള്‍ ഒരാശ്വാസം കിട്ടുമ്പോലെ..

പേപ്പര്‍ വിതരണം നടക്കുമ്പോള്‍ കുറുനാടിറഷീദിനെ പിടിച്ച്‌ ഒരു അധ്യാപകന്‍ വരാന്തയിലൂടെ കൊണ്ടുപോകുന്നതുകണ്ടു. ആരോ പറയുന്നത്‌ കേട്ടു. അവന്‍ ഹാള്‍ടിക്കറ്റ്‌ വീട്ടീവെച്ചുപോന്നത്‌ എടുക്കാന്‍ ചെന്നപ്പോള്‍ അവന്റെ ഇത്താത്ത അതെടുത്ത്‌ കുട്ടിയുടെ അപ്പി കോരിയെടുത്ത്‌ തൊടിയില്‍ കൊണ്ടുപോയി കളഞ്ഞത്രേ! അവര്‍ക്കറിയില്ലല്ലോ ഹാള്‍ടിക്കറ്റിന്റെ വില.

ഒടുവില്‍ പരീക്ഷ തുടങ്ങി. എന്നുമില്ലാത്ത ഞെഞ്ചിടിപ്പ്‌ തോന്നി. മലയാളപരീക്ഷ കുഴപ്പമില്ലാതെ കടലാസുകള്‍ മല്‍സരിച്ച്‌ വാങ്ങി എഴുതിക്കൂട്ടി. ഉച്ചയ്ക്ക്‌ ശേഷവും മലയാളം ബി ധര്‍മ്മരാജ ആയിരുന്നു. അതും വാതോരാതെ എഴുതിക്കൂട്ടി പുറത്തിറങ്ങി. അങ്ങിനെ ഓരോ ദിവസവും കഴിഞ്ഞു. ഹിന്ദിപരീഷയ്ക്ക്‌ ആരെങ്കിലും കോപ്പിയടിക്കുന്നുണ്ടോ എന്നു നോക്കി ഞെളിഞ്ഞുനടക്കുന്ന ഒരു കഷണ്ടിമാഷ്‌ അരികിലെത്തി വിരല്‍ ചൂണ്ടി ശെരിയുത്തരം ചോദ്യപേപ്പറില്‍ കണ്ണും നട്ടിരുന്ന എനിക്ക്‌ കാണിച്ചുതന്നത്‌ ജീവിതകാലത്തെന്നും ഓര്‍ക്കും. മൂപ്പര്‍ക്ക്‌ എന്തെങ്കിലും വാങ്ങിക്കൊടുക്കണമെന്ന് ആഗ്രഹമുണ്ടായിൂട്ടെന്തു ഫലം. കീശ കാലിയല്ലേ.

അങ്ങിനെ കണക്കുപരീക്ഷയും കുത്തിയെഴുതിക്കുറിച്ച്‌ നീണ്ട ബെല്ലടികേട്ട്‌ ഉയിര്‍ത്തെഴുന്നേറ്റവരെപ്പോലെ എല്ലാവരും മുറ്റത്തേക്ക്‌ ഓടി. പരീക്ഷ ഓവര്‍! വീണ്ടും പലരോടും യാത്രപറഞ്ഞുപിരിഞ്ഞു.

മൂന്നുമാസം എന്താക്കണം എന്ന ചിന്തയായിരുന്നു അപ്പോള്‍. അന്ന് കമ്പ്യൂട്ടര്‍ ഇല്ല പഠിക്കാനോ പരിശീലിക്കാനോ എങ്ങും ആ സാധനമില്ല. ആകെയുള്ളത്‌ രാജേശ്വരി ടാക്കീസിനടുത്തുള്ള അതിന്റെ തന്നെ മാനേജറും ഭാര്യയും സുന്ദരിമോളും നടത്തുന്ന 'ലക്ഷ്‌മീ ടൈപ്പ്‌ റൈറ്റിംഗ്‌ ഇന്‍സ്റ്റിറ്റിയൂട്ടാണ്‌. അങ്ങിനെ അവിടെ ചേര്‍ന്ന് കീകള്‍ കുത്തിപ്പടിക്കുവാന്‍ ആശ മൊട്ടിട്ടു. ടൂ ഇന്‍ വണ്‍ ആയിരുന്നു അതിനുള്ള കാരണം. അതുപിന്നീട്‌ തരം പോലെ പറയാം.

ഒടുക്കം എസ്സ്‌ എസ്സ്‌ എല്‍ സി റിസല്‍ട്ട്‌ വന്നു. ഇന്നത്തെപ്പോലെ എസ്‌ എം എസ്സിലോ ഇന്റര്‍നെറ്റിലോ ഈ മെയില്‍ വഴിയോ ഒന്നും അറിയില്ലാലോ. രാവിലെതന്നെ മനോരമയെ കാത്തിരുന്നു. അതാരെന്നോ? ഒടുവില്‍ ഗേറ്റിനുമുകളിലൂടെ മനോരമ ടപ്പേം എന്നുവീണ ഒച്ചകേട്ട്‌ ഉള്ളുകാളിപ്പോയി. ഓടിച്ചെന്ന് എടുത്ത്‌ ഏട്‌ മറിച്ചുനോക്കി. നെഞ്ചിടിപ്പുകൂടി. കണ്ണിലിരുട്ട്‌ കേറുമ്പോലെ.

എന്റെ കൈയ്യീന്ന് ഉമ്മയും പെങ്ങളും ഏട്ടനും മനോരമയെ തട്ടിയെടുത്തു. അവര്‍ ഹാള്‍ടിക്കറ്റും വാങ്ങി ഒത്തുനോക്കി. ഏറെപ്പണിപ്പെട്ട്‌ എന്റെ നമ്പര്‍ അവര്‍ മാര്‍ക്കിട്ടുവെച്ചു. എന്നെ തോണ്ടി പറഞ്ഞു. "നീ തോറ്റിട്ടില്ല, സെക്കന്റ്‌ ക്ലാസ്സുണ്ട്‌. വല്യകാര്യായി ഹൂ." തോല്‍ക്കും എന്നുകരുതിയ ഞാന്‍ അതുകേട്ട്‌ തുള്ളിച്ചാടി. വീട്ടിലെ ആദ്യത്തെ സെക്കന്റുക്ലാസ്സുകാരന്‍ എന്ന ബഹുമതി എനിക്കുകിട്ടി. ബാക്കിയുള്ളോര്‍ ഒക്കെ ഒന്നാം ക്ലാസ്സുകാരായിരുന്നല്ലോ. ശോശാമ്മടീച്ചറുടെ ശിഷ്യയായ ഉമ്മപോലും അന്തകാലം ഒന്നാം ക്ലാസ്സുംകൊണ്ട്‌ ജയച്ച കുടുംബത്തില്‍ ധൈര്യമുണ്ടെങ്കില്‍ എന്നെ തോല്‍പിച്ച്‌ ആരെങ്കിലും രണ്ടാം ക്ലാസ്സ്‌ വാങ്ങാമോ എന്ന് ഞാന്‍ വെല്ലുവിളിച്ചിട്ട്‌ അതാരും ഇന്നേവരെ ചെയ്തിട്ടില്ല എന്നതാണെന്റെ ആത്മനിര്‍വൃതി!

Monday 21 April 2008

ഒരു മലബാര്‍ സൊറക്കല്യാണം (കഥ)

ഇക്കഥയിലെ നായകനായ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയ്ക്ക്‌ വേണ്ടി ഞങ്ങള്‍ (ഒരുപറ്റം) സ്‌നേഹിതര്‍ മനസ്സ്‌ തുറക്കട്ടെ. പരസ്പരം കാണുവാനും യഥാര്‍ത്ഥമുഖം തിരിച്ചറിയാനും ഒരവസരത്തിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട്‌ നാളേറെയായി. 27.04.08-ന്‌ ഒത്തിരി കണ്ണീരിന്റേയും പ്രാര്‍ത്ഥനയുടേയും ഫലമായി ഒടുവില്‍ നമ്മുടെ കുന്തിരിമാമന്‍ പെണ്ണുകെട്ടുകയാണ്‌.

നാലാം തരത്തില്‍ പഠിക്കുന്ന സമയം തൊട്ടുതന്നെ വെള്ളമടിയുടേയും ബീഡിവലിയുടേയും ബാലപാഠങ്ങള്‍ സ്വായത്തമാക്കിയ ഈ വീരന്‍ ചീട്ടുകളിയിലും സംഘട്ടനങ്ങളിലും വിരുതനായി. യെവന്റെ ശല്യം സഹിക്കവെയ്യാതെ പള്ളിക്കൂടം വാധ്യാര്‍ കമ്മിറ്റി ഒരിക്കലും ജയിക്കാത്ത കുന്തിരിമാമനെ ജയിപ്പിച്ച്‌ സ്‌ക്കൂളില്‍ നിന്നും ഒഴിവാക്കി സമാധാനിച്ചു.

കാരത്തൂര്‍ സ്‌ക്കൂളിനേയും നല്ലവരായ വാധ്യാര്‍മാരേയും തെറിവിളിച്ച്‌ നമ്മുടെ കുന്തിരിമാമന്‍ എന്ന രാമന്‍ ചോക്കോ നേരെ കുണ്ടന്നൂര്‍ ബീവറേജ്‌ കോര്‍പ്പറേഷനിലേക്ക്‌ ബസ്‌ കയറി. യാത്രക്കിടയില്‍ റോഡരുകില്‍ ഒരു കൂട്ടം തരുണീമണികളെ കണ്ട്‌ യെവന്‍ ബസ്സില്‍നിന്നും ചാടിയിറങ്ങി. അവര്‍ മറ്റാരുമല്ലായിരുന്നു. കുണ്ടന്നൂര്‍ ഹൈസ്‌ക്കൂളിലെ കുട്ടികളായിരുന്നു. ഒരു നിമിഷം ചിന്തിച്ച യിവന്‍ ഒന്നാലോചിച്ചുനിന്നു. ഒരു വെടിക്ക്‌ രണ്ട്‌ കിളികള്‍. (ലൈനുമടിക്കാം വെള്ളവുമടിക്കാം). എങ്ങനെ കുണ്ടന്നൂര്‍ ഹൈസ്‌ക്കൂളില്‍ കയറിപറ്റാമെന്ന് കുന്തിരിമാമന്‍ നീണ്ട അലോചനയിലായിരുന്നു. ഒടുക്കം യെവന്‍ മാതാപിതാക്കളെ ഇംഗിതം അറിയിച്ചു, അവര്‍ സന്തോഷിച്ചു. മകനെ ഒരു ഇഞ്ചിനീയറായി കണ്ട്‌ നിര്‍വൃതിയടയാന്‍ ആഗ്രഹിച്ച ആ സാധു പാരന്റ്‌സ്‌ ആരുടേയൊക്കെയോ കയ്യും കാലും പിടിച്ച്‌ കുണ്ടന്നൂര്‌ സ്‌ക്കൂളില്‍ രാമന്‍ ചാക്കോയ്ക്ക്‌ ഒരു സീറ്റ്‌ റെഡിയാക്കിച്ചു.

പിന്നീടങ്ങോട്ട്‌ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയുടെ ജീവിതം സംഭവബഹുലം. നാടിന്റേയും നാട്ടാരുടേയും തീരാശാപവും നിത്യദു:ഖവുമായി നമ്മുടെ നായകന്‍ കുണ്ടന്നൂര്‍ സ്‌ക്കൂളിലെ എണ്ണം പറഞ്ഞൊരു റൗഡിയായി രൂപാന്തരപ്പെട്ടു. കുണ്ടന്നൂര്‍ ബീവറേജ്‌ കോര്‍പ്പറേഷനിലെ മദ്യം ഓവറായി ലക്കുകെട്ട്‌ ഹാന്‍സും പാന്‍പരാഗും നുണഞ്ഞ്‌ അദ്ധ്യാപക/പികരേയും വിദ്യാര്‍ത്ഥി/നികളേയും ഒരുപോലെ വിറപ്പിച്ച ഇഷ്‌ടനെ ഒടുവില്‍.. ഗത്യന്തരമില്ലാതെ ഒന്‍പതാം തരത്തില്‍നിന്നും അധികൃതര്‍ക്ക്‌ പിരിച്ച്‌ വിടേണ്ടിവന്നു.

വിടുതല്‍ സര്‍ട്ടിഫിക്കേറ്റ്‌ തെറുത്ത്‌ ബീഡിയാക്കി പുകയൂതികൊണ്ട്‌ വന്നുകേറിയ പുത്രനെ കണ്ട്‌ ഇനിയെന്തുചെയ്യുമെന്നറിയാതെ മാതാജി പകച്ച്‌ നിന്നു. നമ്മുടെ കുന്തിരിമാമന്‍ കുലുങ്ങിയില്ല. ജീവിതത്തിലാരേയും ഭയക്കാത്ത യെവന്‍ ഒടുവില്‍ സ്വന്തം പുരയില്‍ നിന്നും നിലാവുള്ളൊരു രാത്രി ഒളിച്ചോടി!

എത്തിപ്പെട്ടതോ വയനാടന്‍ വനാന്തരത്തിലെ ഒരു ആദിവാസി കോളനിയില്‍. അവിടെ കറങ്ങിത്തിരിഞ്ഞ കുന്തിരിമാമന്‍ ഒടുക്കം കാട്ടുമൂപ്പന്‍സ്‌ സുന്ദരിയായ മകളെ കടക്കണ്ണെറിഞ്ഞു പാട്ടിലാക്കി. അരയില്‍ വശീകരണയന്ത്രം ഏലസ്സാക്കി ജപിച്ചുകെട്ടിയ ഇഷ്‌ടനെ മൂപ്പന്റെ സുന്ദരിമോള്‍ക്ക്‌ ഒറ്റനോത്തിലേ പെരുത്ത്‌ ഇഷ്‌ടമായി. കാനനഛായയില്‍ ലല്ലലം പാടി കാട്ടുചോലയില്‍ നീരാടി കാട്ടുതേന്‍ നുണഞ്ഞ്‌ മരം ചുറ്റിപ്പാടി നടന്ന കുന്തിരിമാമനേയും സുന്ദരിമോളേയും കാട്ടുമൂപ്പന്‍ പിടിച്ചുകെട്ടിച്ചുവിട്ടു.

ആദിവാസിമൂപ്പനില്‍ നിന്നും നാടന്‍ കാച്ചല്‍ എന്ന വിദ്യ സ്വായത്തമാക്കിയ കുന്തിരിമാമന്‍ മെല്ലെ ആദിവാസി ഊരില്‍നിന്നും തടിതപ്പി. അലഞ്ഞുതിരിഞ്ഞ്‌ ഒടുവില്‍ എത്തിപ്പെട്ടത്‌ വയനാട്ടിലെ സെന്റ്‌ ജോസഫ്‌ പള്ളിയുടെ മൂത്രപ്പുരയില്‍ ആയിരുന്നു!

മൂത്രമൊഴിക്കാനെത്തിയ ഫാദര്‍ അലോഷ്യസ്‌ നമ്മുടെ നായകനെ കണ്ടു കാര്യം ചോദിച്ചറിഞ്ഞ്‌ കൂട്ടികൊണ്ടുവരികയും കുന്തിരിമാമനെ രാമന്‍ ചാക്കോ എന്ന് നാമകരണം ചെയ്യുകയും ചെയ്തു. ജോലി ഒന്നുമില്ലാത്ത യെവന്‌ പള്ളിപ്പണിക്ക്‌ വന്ന കമ്പിപ്പണിക്കാര്‍ക്ക്‌ കമ്പി പെറുക്കിക്കൊടുക്കുന്ന ജോലി കൊടുത്തു. കമ്പി പെറുക്കി പെറുക്കി രാമന്‍ ചാക്കോ ഒടുവില്‍ അവിടേനിന്നും മുങ്ങി. പിന്നീട്‌ പൊങ്ങിയത്‌ ചെലവൂരിലെ തട്ടല്‌ മുട്ടല്‌ (ടി.എം) ബില്‍ഡേഴ്‌സിലായിരുന്നു. ചുരുങ്ങിയകാലം കൊണ്ട്‌ കമ്പിപെറുക്കല്‍ മേസ്‌തിരി ആയ കുന്തിരിമാമന്‍ എന്ന രാമന്‍ ചാക്കോയുടെ മനസ്സിലൊരു ആശ പെരുത്തു.

തന്റെ സുഹൃത്തുക്കളെല്ലാം കുടുംബിതരായി. തനിക്കുമൊരു കുടുംബിതന്‍ ആകണം. 'ശങ്കരന്‍ കുട്ടിക്കൊരു പെണ്ണുവേണം' എന്ന പീസുപടം പലതവണ കണ്ടപ്പോള്‍ കുന്തിരിരാമന്‍ ആഗ്രഹം വീട്ടുകാരെ അറിയിച്ചു. ഒരു പെണ്‍കുട്ടിയുടെ ജീവിതം തകര്‍ക്കാന്‍ കൂട്ടുനില്‍ക്കാന്‍ അവര്‍ മനസാവാചാകര്‍മണാ തയ്യാറല്ല. അവര്‍ അരുമയാം മകന്റെ ദുരാഗ്രഹത്തിന്റെ ഫയല്‍ മാറ്റിവെച്ചു.

മദം പൊട്ടിവലഞ്ഞ കുന്തിരിമാമന്‍ കുണ്ടന്നൂര്‌ ബാറിലും ബീവറേജിലും മെമ്പര്‍ഷിപ്പെടുത്ത്‌ വെള്ളമടിച്ച്‌ ലൈഫിന്‌ ഫുള്‍സ്റ്റോപ്പിടാന്‍ പ്ലാനിട്ടു. കള്ളുകുടിച്ചും മദ്യമടിച്ചും വാളും വെച്ച്‌ പീടികത്തിണ്ണയിലും വഴിവക്കിലും മാനം നോക്കി കിടക്കുന്ന മകനെ പറ്റിയാലോചിച്ച്‌ ഒടുവില്‍ വീട്ടുകാര്‍ ഒരു കുടുംബയോഗം വിളിച്ച്‌ ഒരു പെണ്ണുകെട്ടിക്കാനുള്ള ഫയല്‍ അനുമതിയാക്കി.

ആറുമാസത്തിലൊരിക്കല്‍ മാത്രം കുളിക്കുന്ന സ്വഭാവമുള്ള കുന്തിരിമാമനെ ആദ്യം ഒരു വയര്‍ബ്രഷ്‌ വാങ്ങി ഉരച്ചുക്ലീനാക്കി, സര്‍ഫ്‌ എക്‍സ്‌ട്രായില്‍ കുതിര്‍ത്ത്‌ കഴുകിയെടുത്ത്‌ ചാക്ക്‌ കൊണ്ട്‌ തുടച്ച്‌ പന്ത്രണ്ട്‌ ഫെയര്‍ ആന്റ്‌ ലൗലി വാങ്ങി പുരട്ടിയിട്ട്‌ പൗഡര്‍ പൂശി സുന്ദരകുട്ടപ്പനാക്കി. പത്രപ്പരസ്യങ്ങള്‍ മുറതെറ്റാതെ കൊടുത്തിട്ടും യെവനെ തപ്പി ഒരു വിവാഹാലോചനയും വന്നില്ല. അത്രക്ക്‌ സ്വഭാവഗുണം കൊണ്ട്‌ സല്‍ഗുണസമ്പന്നന്‍ ആണല്ലോ രാമന്‍ ചാക്കോ എന്ന കുന്തിരിമാമന്‍.

നാട്ടിലെ ബ്രോക്കര്‍മാര്‍ക്കും കള്ള്‌, ബാറ്‌, ബീവറേജ്‌ ഇത്യാദികള്‍ക്ക്‌ പണമൊഴുക്കി പാപ്പരായ കുന്തിരിമാമന്‍ ടെന്‍ഷനടിച്ച്‌ മദ്യവും ഹാന്‍സും പാന്‍പരാഗും ഒരുമിച്ചടിച്ച്‌ ടെന്‍ഷന്‍ കുറക്കാന്‍ നോക്കി മാനസികമായി തകര്‍ന്നടിഞ്ഞു. തളര്‍ന്ന നിലയിലായ യിവനെ എങ്ങനെ രക്ഷപ്പെടുത്തുമെന്ന് സുഹൃത്തുക്കള്‍ കൂടിയാലോചിച്ചു. ഒരു സ്‌നേഹിതന്റെ സഹോദരിയുടെ കാലുപിടിച്ച്‌ ഒടുവില്‍ ഒരു പെണ്ണിനെ ഒത്തുകിട്ടി.

തട്ടല്‌ മുട്ടല്‌ (ടി.എം) ബില്‍ഡേഴ്‌സിലെ സഹപ്രവര്‍ത്തകയും സര്‍വോപരി സിക്രട്ടറിയുമായ അനഘ എന്ന മുത്തിനെ ഒടുക്കം കമ്പിവളക്കുമ്പോലെ വളച്ചെടുക്കുന്നതില്‍ രാമന്‍ ചാക്കോ വിജയിച്ചു. പണ്ട്‌ വയനാടന്‍ കാട്ടുമൂപ്പന്റെ മോളെ വലയിലാക്കിയ വശീകരണയന്ത്രമുള്ള ഏലസ്സ്‌ ഒന്നുപൊടിതട്ടിയെടുത്ത്‌ ശക്തി കൂട്ടിയപ്പോള്‍ അനഘ എന്ന ആരും ആഗ്രഹിക്കുന്ന മുത്തിനെ കുന്തിരിമാമന്‍ വലയിലാക്കുകയും ഒരു പട്ടുസാരി പുടവയായി നല്‍കി ബന്ധം ഭദ്രമാക്കുകയും ചെയ്തിരിക്കുന്നു!

കല്യാണാഘോഷം:

26.04.2008 ഉച്ചതിരിഞ്ഞ്‌ വെള്ളാട്ടം (സുഹൃത്തുക്കള്‍ മാത്രം, അന്യര്‍ക്ക്‌ പ്രവേശനമില്ല).
27.04.2008 രാവിലെ 5 മണിക്ക്‌ - കുന്തിരിമാമനെ പള്ളിയുണര്‍ത്തല്‍,
6 മണിക്ക്‌ പ്രഭാതഭക്ഷണം നല്‍കല്‍ (പഴങ്കഞ്ഞി, വളിച്ച മോര്‌ തൈര്‌ മിശ്രിതം),
6:30 ഇടവേള, സ്‌മോളടി ഹാന്‍സ്‌ പാന്‍ പരാഗ്‌ ഉപയോഗത്തിന്‌.
7 മണിക്ക്‌ അണിയിച്ചൊരുക്കല്‍ സുഹൃത്തുക്കളുടെ മേല്‍നോട്ടത്തില്‍.
9 മണിക്ക്‌ കാരണവന്മാരുടെ കാല്‌ പിടിച്ച്‌ ക്ഷമ ചോദിക്കല്‍ (ചെയ്‌തുപോയ സകല അപരാധങ്ങള്‍ക്കും).
10:45-ന്‌ അനഘമുത്തിന്റെ കഴുത്തില്‍ കുരുക്കിടാന്‍ വരനെ പറഞ്ഞയക്കല്‍.
11:30-ന്‌ നായകന്റെ കുരുക്കിടല്‍ ചടങ്ങ്‌. ശേഷം വധൂവരന്മാരെ ഹാന്‍സ്‌, മധു, പാന്‍പരാഗ്‌ എന്നിവകൊണ്ട്‌ അഭിഷേകം.
12 മണിക്കുശേഷം ഒത്തിരിനാളായി കാത്തിരിക്കാന്‍ തുടങ്ങിയവര്‍ക്കായി ഭക്ഷണവിതരണം. ഭക്ഷണശേഷം വധുവിനെ അടിച്ചുമാറ്റല്‍. തിരിച്ചുപോക്ക്‌ അലങ്കരിച്ച ഉന്തുവണ്ടിയില്‍.
2 മണിക്ക്‌ വധൂവരന്മാരെ ചാണകവെള്ളം തളിച്ച്‌ വീട്ടിലേക്ക്‌ എഴുന്നള്ളിക്കല്‍.
വൈകിട്ട്‌ 3 മണിക്കുശേഷം ഭക്ഷണപ്പൊതി വിതരണം.
രാത്രി 10 മണിക്ക്‌ ശേഷം തിറ, വെളിച്ചപ്പാട്‌.
12 മണിക്ക്‌ ശേഷം നാടകം ശ്രീധരന്റെ ഒന്നാം തിരുമുറിവ്‌ (2 ഷോ). പുലര്‍ച്ചെ 3 മണി മുതല്‍ക്ക്‌ വെടിക്കെട്ട്‌.

പ്രത്യേക ശ്രദ്ധക്ക്‌:

വധുവിന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിച്ചവര്‍ ഒരു കാരണവശാലും കുന്തിരിമാമന്റെ വീട്ടില്‍ നിന്നും ഭക്ഷണം കഴിക്കാന്‍ പാടുള്ളതല്ല.

27.04.2008 മുതല്‍ കുന്തിരിമാന്‍ എന്ന രാമന്‍ ചാക്കോ പരസ്യമായി പുകവലി, വെള്ളമടി, ഹാന്‍സ്‌ വെക്കല്‍, പാന്‍പരാഗ്‌ വെക്കല്‍, 11 (ഒന്ന് ഒന്ന്) എന്നീ പരിപാടികളില്‍ ഏര്‍പ്പെടുന്നതല്ല. (എല്ലാം രഹസ്യമായിരിക്കും).

സൊറക്കല്യാണം അറിയിപ്പ്‌ തീര്‍ന്നു.

-ശുഭം-

Saturday 12 April 2008

ഫ്ലവര്‍ ഫ്രം ഫ്ലോറിഡ!

വെള്ളരിപ്പാടത്തെ നാല്‍കവല ഉച്ചതിരിഞ്ഞൊരു സമയത്ത്‌ പൊതുവെ വിജനമായിരുന്നു. ഉച്ചതിരിഞ്ഞാല്‍ വൈകുന്നേരം വരെ കടകളിലൊന്നും വലിയ തിരക്ക്‌ ഉണ്ടാകാറില്ല. ഈ ഇടവേളയിലാണ്‌ പീടികയിലുള്ള പലരും പത്രപാരായണവും പരദൂഷണവും രാഷ്‌ട്രീയചര്‍ച്ചകളും ഇയ്യിടെ നാട്ടിലെ തരംഗമായ എഫ്‌.എം റേഡിയോ പാട്ടുകള്‍ കേള്‍ക്കലും പതിവ്‌. അങ്ങിനെയുള്ളൊരു നേരം, നാല്‍കവലയിലെ ഇബ്രായിക്കയുടെ പലചരക്ക്‌ കടയുടെ മുന്നില്‍ ഒരു ലേറ്റസ്റ്റ്‌ മോഡല്‍ ബൈക്ക്‌ ഇരമ്പിവന്ന് നിന്നു. സൈഡില്‍ സാധനങ്ങള്‍ നിറച്ച ലെതര്‍ ബാഗുണ്ട്‌.

പത്രം മടക്കിവെച്ച്‌ കണ്ണട താഴ്‌ത്തിയിട്ട്‌ മുകളിലൂടെ കണ്ണുകള്‍ ഫോക്കസ്സാക്കി ഇബ്രായിക്ക അങ്ങോട്ട്‌ നോക്കി. ചുവപ്പ്‌ കളറില്‍ പലവിധ സ്‌റ്റിക്കറുകള്‍ പതിച്ചിട്ടുള്ള സ്‌പോര്‍ട്‌സ്‌ സ്‌റ്റൈല്‍ ബൈക്ക്‌ സൈഡ്‌ സ്‌റ്റാന്‍ഡിലിട്ട്‌ ചുവന്ന ഹെല്‍മെറ്റ്‌ ധരിച്ച രണ്ട്‌ യുവാക്കള്‍ കടയിലേക്ക്‌ നടന്നുവന്നു. പിറകിലുള്ള ഹെല്‍മെറ്റുകാരന്‍ ഇരുകൈ കൊണ്ട്‌ സൂക്ഷിച്ച്‌ താങ്ങിപ്പിടിച്ചിട്ടുള്ള 'സാധന'ത്തില്‍ ഇബ്രായിക്ക നെറ്റിചുളിച്ച്‌ സൂക്ഷിച്ച്‌ നോക്കി. അലങ്കരിച്ച്‌ വര്‍ണ്ണക്കടലാസ്സില്‍ ഒരുഭാഗം പൊതിഞ്ഞ്‌ നിറമെഴുന്ന നൂലില്‍ കെട്ടിവെച്ച വലിയൊരു പൂക്കൂട!

ഹെല്‍മെറ്റ്‌ ഊരിപ്പിടിച്ച ഒന്നാമന്‍ ചൂട്‌ ശമിപ്പിക്കാന്‍ നെഞ്ചിലൂതി, കടയില്‍ മൊത്തം ഒന്ന് കണ്ണോടിച്ചു. പിറകിലുള്ളവന്‍ ചന്ദ്രനില്‍ ഇറങ്ങിയ നീല്‍ ആംസ്‌ട്രോങ്ങിനെ പോലെ ഹെല്‍മെറ്റ്‌ ഊരാന്‍ ഗതിയില്ലാതെ പൂക്കൂട താങ്ങിപ്പിടിച്ച്‌ അല്‍പം വളഞ്ഞ്‌ നില്‍പാണ്‌.

അപരിചിതരായ ബൈക്ക്‌ യാത്രികരെ കണ്ടതും അപ്പുറത്തും ഇപ്പുറത്തും കച്ചവടം ചെയ്യുന്ന ഉമ്മറും കാദറും റേഡിയോ ഓഫാക്കിയിട്ട്‌ സംശയത്തോടെ ചുവട്‌ വെച്ച്‌ അവിടെയെത്തി. ഹെല്‍മെറ്റുകാരേയും 'സാധനത്തേയും' പാതയോരത്തെ ബൈക്കിനേയും മാറിമാറി നോക്കിനിന്നു.

'കൂള്‍ ഡ്രിംഗ്‌സ്‌ ഉണ്ടോ, പെപ്‌സി, കോള, സെവനപ്പ്‌, മിറിന്‍ഡാ?'- ഹെല്‍മെറ്റ്‌ ഊരിയിട്ട്‌ കൂളിംഗ്‌ ഗ്ലാസ്സ്‌ ധരിച്ച പല്ല് പൊങ്ങിയ മോന്തകാണിച്ച്‌ മുന്നിലെത്തവന്‍ ചോദിച്ചു.

'ഇങ്ങള്‌ ചോയിച്ച സാധനങ്ങളൊന്നും ഇബടെ മാര്‍ക്കറ്റില്ല. വേണേങ്കി നാരങ്ങള്ളം തരാം, ന്തേയ്‌ അത്‌ വേണോ?' - കാദര്‍ തലക്കെട്ടൊന്നഴിച്ച്‌ കെട്ടിവെച്ച്‌ ചോദിച്ചു.

'അതെങ്കിയത്‌. ഉം എടുത്തോ.' - ഇതേത്‌ പട്ടിക്കാടാണപ്പാ എന്ന ഭാവത്തില്‍ ബൈക്ക്‌ യാത്രികര്‍ നിന്നു.

കാദര്‍ നാരങ്ങവെള്ളം എടുത്ത്‌ കൊടുന്നു. അത്‌ കുടിച്ച്‌ ദാഹമകറ്റുന്നത്‌ നോക്കി കൊതിപൂണ്ട്‌ നില്‍ക്കുന്ന പൂക്കൂട താങ്ങിനില്‍ക്കുന്നയാള്‍ ഹെല്‍മെറ്റ്‌തല ഇളക്കിയാട്ടി ഒരെണ്ണം അവനും ആവശ്യപ്പെട്ടു. ഉടനടി ഉമ്മര്‍ ഓടിപ്പോയി സ്വന്തം കടയിലെ ഫിഡ്‌ജിലെ നാരങ്ങവെള്ളം സ്‌ട്രോയിട്ട്‌ കൊടുത്തു. അവന്‍ എന്തോ ആംഗ്യത്തില്‍ പറയാന്‍ ശ്രമിച്ചു. ഉമ്മര്‍ അവന്റെ ഹെല്‍മെറ്റിന്റെ ഗ്ലാസ്‌ പൊക്കിവെച്ച്‌ കൂള്‍ ഡ്രിംഗ്‌സ്‌ സ്‌ട്രോയിട്ട്‌ പിടിച്ച്‌ നിന്നു. സ്‌ട്രോയില്‍ കാറ്റ്‌ കയറി 'ശുശൂ' കേട്ടപ്പോള്‍ ഒരാശ്വസത്തിലവര്‍ 'താങ്ക്യൂ' ചൊല്ലി.

ഇവരേത്‌ നാട്ടീന്ന് എന്തിനാ വന്നതാവോ എന്നൊക്കെ കാദര്‍ ആംഗ്യത്തില്‍ ഇബ്രായിക്കയോട്‌ ചോദിക്കുന്നുണ്ടായിരുന്നു. ഇബ്രായിക്ക ചോദിക്കാന്‍ തുടങ്ങുമ്പോള്‍ ഒന്നാമന്‍ പോക്കറ്റില്‍ മടക്കിവെച്ച കമ്പ്യൂട്ടര്‍ പ്രിന്റ്‌ എടുത്ത്‌ നിവര്‍ത്തികൊണ്ട്‌ ചോദിച്ചു:

'ഈ ഡോക്‌ടര്‍ സൂറയുടെ വീട്ടില്‍ക്ക്‌ ഏതിലേ പോയാലെത്തും?'

'അങ്ങിനെയൊരു ഡാക്കിട്ടറെ കേട്ടിട്ടില്ലാലോ?' - ഇബ്രായിക്ക പറഞ്ഞു.

'സൂറാന്റെ ഉപ്പാന്റെ പേരെന്താ? പള്ളീല്‌ വരുന്ന ആളാണെങ്കി ഞമ്മക്ക്‌ മനസ്സിലാകും' - കാദര്‍ ചോദിച്ചു.

'മൂസാജി'

'ആ ഞമ്മളെ മൂസാജി. പഴേ ബീ.ഏക്കാരന്‍, മലപ്പൊറം ജില്ലേലെ ആദ്യപ്രവാസി മൂസാജില്ലേ.' - ഉമ്മര്‍ ഉറക്കെ പറഞ്ഞു.

വന്നവര്‍ പരസ്‌പരം നോക്കി. ഇബ്രായിക്ക കണ്ണട ഒന്നെടുത്ത്‌ വെച്ച്‌ നോക്കി. കാദര്‍ ഉമ്മറിനെ നോക്കി. വഴിയേ പോയവര്‍ ഒന്നു നിന്ന് നോക്കി.

'മൂസാജിന്റെ ഇരട്ടപെണ്‍കുട്ട്യോള്‌ സൂറയും സൈറയും മെഡിക്കല്‍ കോളേജില്‍ അവസാന വര്‍ഷം പഠിക്കുകയല്ലേ." - ഇബ്രായിക്ക അറിയിച്ചു.

'ആ അതൊന്നും ഞങ്ങക്കറിയൂല. ഇതിലെ മേല്‍വിലാസത്തില്‌ ഡോ.സൂറ എന്നാ അടിച്ചിരിക്കുന്നത്‌.' - വന്നവരിലൊരുത്തന്‍ അക്ഷമയോടെ അറിയിച്ചു.

'ഇങ്ങളെവിടേന്ന് വരുന്നത്‌? വല്ല വിവാഹാലോചനേം ആണോ?'

വന്നവര്‍ ഞെട്ടി. ഇഷ്‌ടക്കേട്‌ പ്രകടിപ്പിച്ച്‌ പിറുപിറുത്തു. ഇതെന്തൊരു പട്ടിക്കാടപ്പാ! ഒരു വഴി ചോദിച്ചാ എന്തൊക്കെ അറിയണം, എന്തൊക്കെ പറയണം!

'ഞങ്ങള്‍ക്കിത്‌ ഡോ.സൂറയെ ഏല്‍പിക്കണം. എന്നിട്ട്‌ വേറെ വഴിപോകാനുള്ളതാ.' - പൂക്കൂട താങ്ങിനില്‍ക്കുന്ന ഹെല്‍മറ്റ്‌ധാരി അക്ഷമയോടെ പറഞ്ഞു.

എല്ലാവരും അവന്‍ താങ്ങിപ്പിടിച്ച വലിയ അലങ്കരിച്ച പൂക്കൂടയില്‍ തുറിച്ചുനോക്കിനിന്നു. ഉമ്മറും കാദറും സംശയത്തോടെ അവരെ മൊത്തം കണ്ണുരുട്ടിനോക്കി. ഇബ്രായിക്കയും വെളിയില്‍ ഇറങ്ങിവന്നു.

'അതുശരി. ബൈക്കില്‌ ചെത്തിനടന്ന്‌ ഞമ്മളെ നാട്ടീവന്ന് പട്ടാപകല്‌ പെണ്‍കുട്ട്യോളെ വീടന്വേഷിക്ക്വാ, പൂക്കൂട സമ്മാനിക്ക്വാ. ആഹഹാ! ഇങ്ങള്‍ക്കെന്താ പരിപാടി?' - ഇബ്രായിക്ക തുണിമടക്കികുത്തി വിരട്ടുന്ന മട്ടോടെ ചോദിച്ചു.

വന്നവര്‍ ഒന്നുപരുങ്ങി. പൂക്കൂട പിടിച്ചവന്‍ പിന്നാക്കം നീങ്ങി. നാല്‍കവലയില്‍ ആളുകൂടാന്‍ തുടങ്ങി. എന്തോ പന്തികേട്‌. നേരമ്പോക്കിന്‌ വഴിയേ പോകുന്ന വാഹനങ്ങളെണ്ണി പണിയില്ലാതെ നില്‍ക്കുന്നവരും വന്നു ചുറ്റും നിന്നു.

'അയ്യോ. ഇത്‌ നിങ്ങള്‌ കരുതുമ്പോലെ ഡോ.സൂറയ്‌ക്ക്‌ ഞങ്ങള്‍ സമ്മാനിക്കുന്ന പൂക്കളല്ല.'

'പിന്നെ? മൂസാജിന്റെ മോള്‍ക്ക്‌ പൂ കൊടുത്തയച്ചത്‌ ആരാഡാ?' - കൂട്ടത്തിലൊരുത്തന്‍ കേറിവന്ന് ചോദിച്ചു.

'ഇത്‌ ഫ്ലോറിഡയില്‍ നിന്ന് അയച്ചതാ.'

'ഫ്ലോറിഡ. അതേത്‌ പഞ്ചായത്ത്‌. ഏത്‌ ജില്ല?
ഒരോരോ പുത്യേ സ്ഥലപ്പേരും കൊണ്ട്‌ പൂവുമായി പെണ്ണുങ്ങളെ വലവീശാനെറങ്ങിയിരിക്കുന്നു!'

'ഫ്ലോറിഡ അമേരിക്കായിലാ, കാക്കമാരേ. അവിടെ ഏത്‌ പഞ്ചായത്ത്‌ ഏത്‌ ജില്ല എന്നൊന്നും മേല്‍വിലാസത്തിലില്ല. ഇങ്ങള്‌ വഴിപറഞ്ഞുതാ. ഞങ്ങള്‍ക്കിത്‌ ഡോ.സൂറയെ ഏല്‍പിച്ച്‌ വേറെ പലയിടത്തും വേറേ സാധനങ്ങള്‌ ചെന്ന് ഏല്‍പിക്കാനുള്ളതാ ഭായ്‌..'

'ഇങ്ങളങ്ങിനെ എവിടേം ഒന്നും കൊടുക്കണ്ട. ഇത്‌ ഇവിടെ ഞങ്ങള്‌ അവസാനിപ്പിച്ചുതരാം!'

കൂട്ടത്തിലെ ഉശിരുള്ള ചിലര്‌ അവരെ വളഞ്ഞു. കൂട്ടത്തിലെ മുതിര്‍ന്ന ചിലര്‍ തമ്മില്‍ ചര്‍ച്ച തുടങ്ങി. സംഗതി കൈവിട്ടുപോകുമെന്നായപ്പോള്‍ വന്നവര്‍ അവരുടെ ബിസ്സിനസ്സ്‌ കാര്‍ഡ്‌ എടുത്ത്‌ കാണിച്ചു.

'അതേയ്‌ ഞങ്ങള്‌ നിങ്ങള്‌ കരുതുമ്പോലെ പെണ്ണുങ്ങളെ വലയിലാക്കാന്‍ പൂവും കൊണ്ട്‌ കറങ്ങുന്ന ടീമല്ല. ഞങ്ങള്‌ ബ്ലൂഡാര്‍ട്ട്‌ എക്‌സ്‌പ്രസ്സീന്നാ. ഒരോരുത്തര്‌ അയക്കുന്ന സാധനങ്ങള്‌ മേല്‍വിലാസക്കാരനെ കൃത്യസമയത്ത്‌ എത്തിക്കലാ ജോലി.'

'ഹെന്ത്‌? ബ്ലൂ..ആര്‍ട്ടോ? അപ്പോ അതാണല്ലേ കൈയ്യിലിരുപ്പ്‌. ബ്ലൂ...?'

- ആശ്ചര്യപ്പെട്ട്‌ വാപൊളിച്ച്‌ അന്തം വിട്ട്‌ തരിച്ച്‌ നിന്ന ഇബ്രായിക്ക നിയന്ത്രണം വിട്ട്‌ കൈയ്യോങ്ങി. ബ്ലൂഡാര്‍ട്ടുകാര്‍ ഊരിപ്പിടിച്ച ഹെല്‍മെറ്റ്‌ തലയില്‍ ഫിറ്റാക്കി ബൈക്കില്‍ കേറാന്‍ ശ്രമിച്ചപ്പോള്‍ ചിലര്‌ തടഞ്ഞു.

'പൊന്നു സഹോദരങ്ങളേ. ഞങ്ങളിങ്ങള്‌ കരുതുമ്പോലെ അല്ല. യൂ.എസിലെ ഫ്ലോറിഡയിലെ ഒരു സിറാജ്‌ അയച്ച പൂക്കള്‌ ഡോ.സൂറയെ ഏല്‍പിക്കാന്‍ വന്നതാ. ആര്‌ ആര്‍ക്കയക്കുന്നതും അവരെ നേരില്‍ കണ്ട്‌ ഏല്‍പിക്കാനാ കമ്പനി ഉത്തരവ്‌.'

'ഇവമ്മാര്‌ അന്താരാഷ്‌ട്രാ ബന്ധം ഉള്ളവരാ! അതും അമേരിക്കയുമായിട്ട്‌. ബുഷിന്റെ ആള്‍ക്കാരാവും.' - കൂടിനിന്നവരില്‍ ആരോ പറയുന്നത്‌ കേട്ടു.

പാക്കിസ്ഥാനോടും അവിടെത്തെ ക്രിക്കറ്റ്‌ കളിക്കാരോടും പ്രത്യേകമമതയുള്ള വെള്ളരിപ്പാടത്ത്‌ ബ്ലൂഡാര്‍ട്ടര്‌ ഒറ്റപ്പെട്ട്‌ തലയില്‍ കൈവെച്ച്‌ ബൈക്കിനരികെ നിന്നു. സെല്‍ഫോണെടുത്ത്‌ കമ്പനിയില്‍ വിളിക്കാന്‍ തുനിഞ്ഞപ്പോള്‍ വെള്ളരിപ്പാടക്കാര്‌ അവരെ തടയാന്‍ ശ്രമിച്ചു.

'ഒരുകാര്യം ചെയ്യാം. നമുക്കിവരേം കൊണ്ട്‌ മൂസാജീടെ വീട്ടില്‍ പോകാം. ഡോ.സൂറയും സൈറയും കോളേജീന്ന് വന്നിട്ടുണ്ടെങ്കി ചോയിച്ച്‌ നോക്കാലോ. ഇവര്‌ പറയുന്ന സിറാജിനെ അറിയോന്ന്' - ഇബ്രായിക്ക കൂടിനിന്നവരോട്‌.

അതെല്ലാവരും സമ്മതിച്ചു. ബൈക്ക്‌ എടുക്കാന്‍ സമ്മതിക്കാതെ ബ്ലൂഡാര്‍ട്ടുകാരെ ചുറ്റും വലയമുണ്ടാക്കി ഇബ്രായിക്കയും ഉമ്മറും കാദറും പരിവാരവും മൂസാജിയുടെ വീട്ടിലേക്ക്‌ നടന്നു.

പെയിന്റ്‌ പണിക്കാര്‍ക്ക്‌ നിര്‍ദേശം കൊടുത്ത്‌ വീട്ടുമുറ്റത്ത്‌ നില്‍ക്കുന്ന മൂസാജി ഒന്നു ഞെട്ടി. ഒരു സംഘമാളുകള്‍ രണ്ട്‌ ഹെല്‍മെറ്റ്‌ധാരികളെ ബന്ധികളാക്കിയപോലെ വീട്ടിലേക്കുള്ള വഴിയിലൂടെ വരുന്നു! അവര്‌ പാടവരമ്പത്തൂടെ വരിവരിയായി വരുന്നത്‌ കണ്ട്‌ മൂസാജി ഭാര്യയെ വിളിച്ച്‌ കാണിച്ചുകൊടുത്തു. ഹെല്‍മെറ്റിലൊരുത്തന്‍ താങ്ങിപ്പിടിച്ച അലങ്കരിച്ച പൂക്കൂടയിലാണ്‌ മിസ്സിസ്‌ മൂസാജി നോക്കിയത്‌.

'പടച്ചോനേ ഇത്ര പെട്ടെന്ന് ഓര്‌ എത്ത്യാ! ചെക്കന്റെ വീട്ടീന്ന് കൊടുത്തയച്ച വല്ല സാധനവും ആയിരിക്കും'

ഡോ.സൂറയുടെ വിവാഹനിശ്ചയം കഴിഞ്ഞിട്ട്‌ അധികനാളായിട്ടില്ല. ബാക്കികര്യങ്ങള്‍ പറഞ്ഞുറപ്പിക്കാന്‍ ഉടനെ ചെക്കന്റെ വീട്ടുകാരെത്തും എന്നറിയിച്ചിരുന്നു.

സംഘം വീട്ടുവളപ്പിലെത്തി. ഇബ്രായിക്ക മുന്നിലുണ്ട്‌. ഹെല്‍മെറ്റുകാര്‌ കുറ്റവാളികളെപ്പോലെ കൂട്ടത്തില്‍. മൂസാജിയുടെ ഭാര്യ വീട്ടിനകത്തേക്ക്‌ പോയി വാതിലിനപ്പുറം നിന്നു. വന്നവരേയും അതിലുപരി ഹെല്‍മെറ്റുകാരുടെ കൈയ്യിലെ പൂക്കൂടയിലും ഒളിഞ്ഞുനോക്കി.

'അസ്സലാമു അലൈക്കും' - ഇബ്രായിക്ക മൂസാജിയോട്‌ ചിരിച്ചുകൊണ്ട്‌ പറഞ്ഞു. ‘ഇവര്‌ ഡോ.സൂറയെ അന്വേഷിച്ച്‌ വന്നതാ. അമേരിക്കായിലെ....'

മുഴുവന്‍ പറയാനോ കേള്‍ക്കാനോ നില്‍ക്കാതെ മൂസാജി മുന്നോട്ട്‌ വന്ന് സന്തോഷത്തോടെ ബ്ലൂഡാര്‍ട്ടുകാരെ സ്വീകരിച്ചു.

'ഇങ്ങള്‌ സിറാജിന്റെ ആള്‍ക്കാരാ അല്ലേ?' - മൂസാജി ചിരിച്ച്‌ ചോദിച്ചു.

ബ്ലൂഡാര്‍ട്ടുകാര്‍ അതെ എന്നര്‍ത്ഥത്തില്‍ നിന്ന്‌ പൂക്കൂട മൂസാജിയുടെ കൈയ്യില്‍ ഏല്‍പിച്ചു. ഇബ്രായിക്കയും ഉമ്മറും കാദറും മറ്റുള്ളവരും പരസ്‌പരം നോക്കി. ഒരു അടിസീന്‍ പ്രതീക്ഷിച്ച്‌ എത്തിയ ചിലര്‍ തിരിച്ചുപോകാന്‍ തുടങ്ങി.

'ഇത്‌ സിറാജ്‌ അയച്ചതാണ്‌. ഡോ.സൂറയില്ലേ ഇവിടെ?'

'അകത്തുണ്ട്‌. ഇങ്ങള്‌ കേറി കുത്തിരിക്കീന്ന്‌. സൈനാ വേഗം ജ്യൂസ്‌ എടുത്താ. സൂറയെ വിളി. ഓള്‍ടെ സിറാജിന്റെ വീട്ടീന്ന് ആളെത്തിയിട്ടുണ്ട്‌. വരീന്‍ കേറി ഇരിക്കീന്‍'

ഹെല്‍മെറ്റ്‌ ഊരി ആശ്വാസത്തോടെ നിശ്വസിച്ച്‌ ബ്ലൂഡാര്‍ട്ടു പയ്യന്‍സ്‌ കോലായിലെ കസേരയില്‍ ഇരുന്നു. ഒരു സംഘട്ടനത്തില്‍ നിന്നും രക്ഷപ്പെട്ട അവര്‍ മുറ്റത്ത്‌ വാപൊളിച്ച്‌ നില്‍ക്കുന്ന ഇബ്രായിക്ക, കാദര്‍, ഉമ്മര്‍ കൂട്ടാളികളെയൊക്കെ നോക്കി പുഞ്ചിരിച്ചു.

''ഇത്‌ സൂറയെ കെട്ടാന്‍ പോവുന്ന സിറാജിന്റെ ആള്‍ക്കാരാ. എല്ലാം ഒന്നുറച്ചിട്ട്‌ എല്ലാരേം അറീക്കാം എന്നു വിചാരിച്ചതാ. ഇനീ നേരിട്ട്‌ വന്ന് ക്ഷണീക്കാം വിവാഹം ഉറപ്പിച്ചിട്ട്‌..' - മൂസാജി മുറ്റത്ത് നില്‍ക്കുന്നവരോട് സന്തോഷത്തോടെ അറിയിച്ചു.

'കടയിലാളില്ല. ഞങ്ങളങ്ങോട്ട്‌..' - ഇബ്രായിക്കയും കാദറും ഉമ്മറും മറ്റും പിരിഞ്ഞുപോയിതുടങ്ങി. മുറ്റം കാലിയായി.

സൂറയുടെ ഉമ്മ സൈന വാതിലിനപ്പുറം തല പാതി വെളിയിലിട്ട്‌ കുശലം ചോദിച്ചു. ഇടയ്‌ക്കിടെ വാച്ചില്‍ നോക്കി അക്ഷമരായി ബ്ലൂഡാര്‍ട്ടു പയ്യന്‍സ്‌ ഇരുന്നു.

'ഞങ്ങള്‍ക്ക്‌ വേഗം പോണം. വൈകുന്നേനും മുന്‍പ്‌ പലയിടത്തും എത്താനുണ്ടേയ്‌.'

'ഹ, അതെന്ത്‌ പോക്കാ. ബിരിയാണി ഉണ്ടാക്കികൊണ്ടിരിക്കുന്നു. അത്‌ കഴിച്ചിട്ട്‌ പോയാമതി. സിറാജ്‌ വിളിക്കുമ്പോ ഇങ്ങള്‌ ഒന്നും കഴിക്കാതെ പോയെന്നറിഞ്ഞാ മോശം ആര്‍ക്കാ.'

'ങ്‌ഹേ!'

അവര്‍ വാപൊളിച്ചിരുന്നു. തൊണ്ട വറ്റിവരണ്ടു. അപ്പോഴാണ്‌ കൊലുസ്‌ കിലുക്കികൊണ്ട്‌ ഡോ.സൂറ മന്ദസ്‌മിതത്തോടെ രണ്ട്‌ ഗ്ലാസ്സ്‌ ജ്യൂസുമായിട്ട്‌ പ്രത്യക്ഷപ്പെട്ടത്‌. മൂസാജി പൂക്കൂട അവളെ ഏല്‍പിച്ചു. അവളത്‌ സന്തോഷത്തോടെ വാങ്ങി നോക്കിനിന്നു.

'ഹാപ്പി വാലന്റൈന്‍സ്‌ ഡേ.' - പൂക്കൂടയില്‍ ഒളിപ്പിച്ചുവെച്ച കുറിപ്പില്‍ എഴുതിയത്‌ വായിച്ച്‌ ഡോ.സൂറ അകത്തേക്ക്‌ പോയി. ബ്ലൂഡാര്‍ട്ട്‌ പയ്യന്‍സ്‌ ആ പോക്ക്‌ നോക്കി ജ്യൂസ്‌ ഫിനിഷാക്കി. മൂസാജി സിറാജിന്റെ വീട്ടുകാരുടെ കാര്യമൊക്കെ ചോദിച്ചു. അവര്‍ വാപൊളിച്ചു പോകാന്‍ ധൃതിവെച്ചു. ഇടയ്ക്കിടെ അവരുടെ മൊബൈല്‍ ചിലച്ചുകൊണ്ടിരുന്നു.

'ബിരിയാണി തിന്നാന്‍ പിന്നൊരിക്കെ വരാം. ഇപ്പോ ഞങ്ങള്‌ പൊയ്‌ക്കോട്ടെ.'

മുള്ളില്‍ ഇരിക്കുന്ന മൂലക്കുരു ഉള്ളവരെ പോലെ അവര്‍ എരിപിരി കൊണ്ടു. മൂസാജി അവരെ പിടിച്ചിരുത്തി. ഉച്ചനേരം. നല്ല വിശപ്പും. അവരും ഒരു ബിരിയാണി അകത്താക്കാനുള്ള ആഗ്രഹമൊക്കെയായി ഇരുന്നു. പക്ഷെ, എത്ര ഇടങ്ങളിലിനി കവറുകളും ഗിഫ്‌റ്റും എത്തിക്കാനുണ്ട്‌ എന്നോര്‍ത്തപ്പോള്‍ ഒരു ഉള്‍ക്കിടിലം.

ബിരിയാണി വിളമ്പിവെച്ച ഡൈനിംഗ്‌ ടേബിളിനുചുറ്റും അവരും മൂസാജിയും ഓരോരോ നാട്ടുവര്‍ത്തമാനങ്ങള്‍ വിളമ്പി ഇരുന്ന് തീറ്റതുടങ്ങി. അടുക്കളവാതിലിനപ്പുറം തട്ടമിട്ട ഒരു തല വന്നു നോക്കി മറയുന്നു. മിസ്സിസ്‌ മൂസാജിയാണത്‌. ഇപ്പുറം കോണിപ്പടവുകളില്‍ കൊലുസിന്റെ 'ച്‌ലും ച്‌ലും' താഴോട്ടെത്തി. കോഴിക്കാല്‍ ഓരോന്ന്‌ കൈയ്യിലെടുത്ത്‌ വാപൊളിച്ച്‌ ബ്ലൂഡാര്‍ട്ടര്‌ ഡോ.സൂറയെ നോക്കി. മൂസാജി മുരടനക്കി. അവര്‌ ഒന്നും കണ്ടില്ല എന്നമട്ടില്‍ കോഴിക്കാല്‌ ഫിനിഷാക്കി. ബിരിയാണി വേഗം തീര്‍ത്ത്‌ ബ്ലൂഡാര്‍ട്ടര്‌ കൈകഴുകി കോലായിലെത്തി.

'ഇനിയെന്നാ വരിക? ഇടയ്‌ക്കൊക്കെ വാ.' - തട്ടം നേരേയാക്കി സൂറയുടെ ഉമ്മ ചിരിച്ച്‌ ചുമ്മാ പറഞ്ഞു. പിറകിലായിട്ട്‌ പൂക്കൂട പിടിച്ച്‌ ഡോ.സൂറയും അതിനും പിറകിലായിട്ട്‌ ഡോ.സൈറയും നിന്നു.

'സിറാജ്‌ ഇനി വല്ലതും അയച്ചാല്‍ ഇനിയും വരാം. വരും.' - ഒരുത്തന്‍ ചിരിച്ചറിയിച്ചു.

'ബിരിയാണി കൊള്ളാംട്ടോ. അപ്പോള്‍ പോയിട്ട്‌ പിന്നെ.. വരാം.'

മൂസാജിയോടും യാത്രപറഞ്ഞ്‌ ബ്ലൂഡാര്‍ട്ടര്‌ അവിടേനിന്നും ധൃതിയില്‍ പോന്നു. വഴിയിലൂടെ നടക്കുകയല്ല എന്നാല്‍ ഓടുകയും അല്ല എന്ന മട്ടില്‍ അവര്‍ ബൈക്ക്‌ വെച്ച നാല്‍കവലയിലേക്ക്‌.. പോകുന്ന പോക്കില്‍ പിറകിലുള്ളവന്‍ പെട്ടെന്ന് എന്തോ ഓര്‍മിച്ചിട്ട്‌ ചോദിച്ചു:

'അല്ലാ നീയാ പെണ്ണിന്റെ ഒപ്പ്‌ വാങ്ങിച്ചോ ഡെലിവറി നോട്ടില്‍?'

'ഡെലിവറി? ഓ അതോ, ആ നോട്ടില്‍ നീ തന്നെ ഒരു ഒപ്പിട്ടോളൂ. എടാ മരങ്ങോടാ നമ്മള്‍ ചെക്കന്റെ ആള്‍ക്കാരായിട്ടല്ലെ ബിരിയാണി തട്ടിയത്, അപ്പോ എന്ത്‌ കോപ്പ്‌ പറഞ്ഞിട്ടാ ആ കൊച്ചിനെകൊണ്ട് ഒപ്പ്‌ ഇടീക്കുക കോപ്പേയ്‌?'

അവര്‍ ഒരുനിമിഷം നിന്നു. പാടവരമ്പിലേക്ക്‌ ഇറങ്ങുന്ന ഭാഗത്ത്‌ സുഗന്ധമുള്ള പലവര്‍ണ്ണങ്ങളിലുള്ള പൂക്കള്‍ വഴിയരികില്‍ പൂത്ത്‌ നിരനിരയായികിടക്കുന്നു. രണ്ടാമന്‍ ചുറ്റും നോക്കിയിട്ട്‌ അവ പറിച്ചെടുക്കാന്‍ തുനിഞ്ഞു. മറ്റവനത്‌ തടഞ്ഞു. എന്തെഡേയിത്‌?

'ഇപ്പൂക്കള്‍ നമുക്ക്‌ നല്ലോണം അലങ്കരിച്ച്‌ പൊതിഞ്ഞ്‌ വേറേ ഏതേലും വീട്ടില്‍ കൊണ്ട്‌ കൊടുക്കാന്നേയ്‌. ഫ്ലവര്‍ ഫ്രം ഫ്ലോറിഡ! നല്ല തങ്കപ്പെട്ട വീട്ടുകാര്‍, അല്ലേ?'

'ഉം ഉം തങ്കപ്പെട്ട വീട്ടുകാരും കൂതറ നാട്ടാരും. ബൈക്ക്‌ അവിടെ ഉണ്ടോ ആവോ' - അവര്‍ വീണ്ടും പാഞ്ഞു.

ബൈക്ക്‌ അവിടെതന്നെയുണ്ട്‌. അവരതില്‍ കയറുമ്പോള്‍ ഇബ്രായിക്കയും കാദറും ഉമ്മറും പീടികയില്‍ ഇരുന്ന് ഇടംകണ്ണിട്ട്‌ അവരെ കണ്ടു കണ്ടില്ല എന്നമട്ടിലിരുന്നു.

-ശുഭം-

Saturday 23 February 2008

ഐസ കദീസാ പാത്തുമ്മാ

http://www.youtube.com/watch?v=cMG2kXHACtc
ഐസ കദീസ ഐസഐസാ
പാത്തുമ്മ ഉമ്മാഉമ്മ
ഒയ്‌ ഹോയ്‌ ഹോയ്‌ ഹോയ്‌
ഐസ കദീസാ പാത്തുമ്മാ
കദീസുമ്മാ കദീസുമ്മാ...

ഉന്തല്ലീം തള്ളല്ലീം
പന്തലു പൊളിഞ്ഞാടും
പന്തലു പൊളിഞ്ഞാടും..

കുത്തിരിക്കീം കുത്തിരിക്കീം
കുത്തിരിക്കീം കുത്തിരിക്കീം
ഡബ്ബറ്‌ കട്ടില്‍മേ..
ഡബ്ബറ്‌ കട്ടില്‍മേ..

കുടിച്ചാം കൊട്‌ക്കീം
കുടിച്ചാം കൊട്‌ക്കീം
കുടിച്ചാം കൊട്‌ക്കീം കുട്‌ച്ചാം കൊട്‌ക്കീം
ഗുള്‍ക്കോസും ബെള്ളം
ഗുള്‍ക്കോസും ബെള്ളം...

പജ്ജിന്റെ നെജ്ജ്‌
കജ്ജിമ്മെലായിട്ട്‌
കയ്‌ഗ്യാ പോണില്ലാ
കയ്‌ഗ്യാ പോണില്ലാ..

എന്താണെന്നറിയില്ലാ
എന്തൊകൊണ്ടെന്നറിയില്ലാ
ആവി ബന്നില്ല
പുട്ടിന്നാവി ബന്നില്ലാ..!
കൗത്തിന്‌ ബെള്ളം പോരാഞ്ഞിട്ടോ
പുട്ടിനു തേങ്ങ പോരാഞ്ഞിട്ടോ
ആവി ബന്നില്ല
പുട്ടിന്നാവി ബന്നില്ലാ..!

എന്നോട്‌ കളിച്ചണ്ടാ ഒണക്കപ്പുട്ടേ
മൈസൂര്‌ പയം കൂട്ടി അടിച്ചും ഞാന്‌
ഇങ്ങള്‌ പുട്ടാണെങ്കി
ഞമ്മള്‌ പുട്ടുങ്കുറ്റിയാണ്‌..
ഇങ്ങള്‌ ചില്ലാണെങ്കീ
ഞമ്മള്‌ കുപ്പിച്ചില്ലാണ്‌..

അയലുമ്മെ കെടക്ക്‌ണ തോര്‍ത്തിങ്ങട്ടെടുക്കീം
അറയിലിരിക്ക്‌ണ വാളിങ്ങട്ടെടുക്കീം
ഞെക്ക്യാ കത്ത്‌ണ വെളക്കിങ്ങട്ടെടുക്കീം
നാഗൂര്‌ കോയീന്റെ മുട്ടങ്ങെട്ടെടുക്കീം

ഞാനിപ്പം ഹൊയ്‌ ഹോയ്‌
ഞാനിപ്പം ഹൊയ്‌ ഹോയ്‌
ഞാനിപ്പം പോകും പാത്ത്വോ
പട വെട്ടാന്‌...
ഇങ്ങള്‌ പോയീ മജ്ജത്തായാ
ഞമ്മക്കാരാണ്‌?

ഞാനിപ്പം പോകും പാത്ത്വോ
പട വെട്ടാന്‌...
ഇങ്ങള്‌ പോയീ മജ്ജത്തായാ
ഞമ്മക്കാരാണ്‌?

അങ്ങനെ എവരിപ്പാടീന്‍..

ഐസ കദീസാ പാത്തുമ്മാ
കദീസുമ്മാ കദീസുമ്മാ...
ഉന്തല്ലീം തള്ളല്ലീം
പന്തലു പൊളിഞ്ഞാടും
പന്തലു പൊളിഞ്ഞാടും..
ഒയ്‌ ഹോയ്‌ ഹോയ്‌ ഹോയ്‌...

ഐസ്‌ കദീസ്‌ പാത്തുമ്മാ
കദീസുമ്മാ കദീസുമ്മാ..
ഒയ്‌ ഹോയ്‌ ഹോയ്‌ ഹോയ്‌...




Wednesday 13 February 2008

അതവള്‍ ആയിരുന്നുവോ?


ഹൈസ്‌ക്കൂള്‍ പഠനകാലത്ത് ജീവനുതുല്ല്യം സ്നേഹിച്ചിരുന്ന പ്രാണേശ്വരിയും പ്രിയതമയും ഒക്കെയായ അവള്‍... സാജിദ.. അക്കാലങ്ങളില്‍ സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന നടി കാര്‍‌ത്തികയുടെ രുപസാദൃശ്യം അവള്‍‌ക്കുണ്ടായിരുന്നു.

വര്‍‌ഷങ്ങള്‍‌ക്കിപ്പുറം ഒരുനാള്‍, സല്‍‌മാന്‍ പഴയ മധുരനൊമ്പര സ്മരണകളില്‍ ലയിച്ചു. സത്യത്തില്‍ പത്താം തരത്തിലെത്തിയപ്പോള്‍ മാത്രമാണ്‌ സാജിദ സല്‍‌മാന്റെ പ്രണയതീവ്രത മനസ്സിലാക്കിയത്. എട്ടില്‍ പഠിക്കുമ്പോള്‍ മൊട്ടിട്ട അവന്റെ പ്രണയം അവള്‍ അറിയാന്‍ വൈകി. കാരണം സല്‍‌മാന്‍ അന്തര്‍‌മുഖനായിരുന്നു. അവന്‍ അവളോട് ഇഷ്‌ടം പ്രകടിപ്പിക്കാന്‍ ധൈര്യപ്പെട്ടിരുന്നില്ല. സല്‍‌മാന്‍ സാജിദ അറിയാതെ മറ്റാരുമറിയാതെ അവളെ പ്രണയിച്ചു. ഒരു മൗനപ്രണയം പോലെ.. അവന്‍ ഉറക്കത്തിലെന്നും സാജിദയെ കിനാവ് കണ്ടു. ആ ദിവ്യനാമം പല രാത്രികളിലും അവന്‍ മന്ത്രിച്ചു. ചിലനേരത്ത് അത് ഉച്ചരിക്കുന്നത് അവന്റെ അപ്പുറത്ത് കിടന്നുറങ്ങാറുള്ള അനിയന്‍ കേട്ടത് ഉമ്മയോട് പറഞ്ഞുകൊടുത്തത് പുലിവാലായിരുന്നതും ഇന്നോര്‍‌ത്തപ്പോള്‍ സല്‍‌മാന്‍ മന്ദഹസിച്ചു.

ആ മന്ദഹാസം കണ്ട് അരികിലിരുന്ന കൂട്ടുകാരന്‍ നസീര്‍ അവനെ നോക്കി അന്തം വിട്ടതവന്‍ കണ്ടു. ചുറ്റുപാടും നോക്കി ചമ്മിനിന്നു പഴയകാല കാമുകന്‍ സല്‍‌മാന്‍.

ചിന്തകളില്‍ ഇന്നും സാജിദ അന്നത്തെ പാവാടക്കാരി പത്താം ക്ലാസ്സിലെ കുട്ടിതന്നെ. അവളറിയാതെ അവളെ എത്രനാള്‍ പള്ളിക്കൂടം വിട്ടുപോവുന്നേരം പിന്തുടര്‍‌ന്നിരിക്കുന്നു. റബ്ബറ് തോട്ടങ്ങള്‍‌ക്കിടയിലൂടെയുള്ള നാട്ടുവഴിയിലൂടെ സാജിദയും കൂട്ടുകാരികളും നടന്നുപോകുമ്പോള്‍ അല്‍‌പം പിന്നിലായിട്ട് തനിച്ച് സല്‍‌മാനും ഉണ്ടാവും ഒത്തിരി ദൂരം.. അവള്‍ പലപ്പോഴും കണ്ടിരിക്കുന്നു. എന്തിനാ ഈ വഴി എന്നും വരുന്നത്. സല്‍‌മാന്‌ പോവേണ്ടത് വേറെ വഴിയല്ലേ എന്നവള്‍ ചോദിച്ചപ്പോള്‍ അവന്‍ ചമ്മിനില്‍‌ക്കും. എന്നിട്ട് നാളെ കാണാം പോട്ടെ എന്നും പറഞ്ഞ് അവന്‍ തിരിഞ്ഞുനടക്കും..

ഇതായിരുന്നു പ്രണയമൊട്ടിട്ട ആദ്യനാള്‍ സല്‍‌മാന്‌. ഒന്‍‌പതിലെത്തി. ഇരുവരും ഒരു ക്ലാസ്സില്‍ തന്നെ. ഏത് പ്രണയകഥയിലും എന്നപോലെ ഇവിടേയും ഒരു വില്ലന്‍ അവതരിച്ചു. ഷാജി എന്ന പൊടിമീശക്കാരന്‍ അജാനുബാഹു. മറ്റുള്ളവര്‍ 'അമ്മച്ചി' ഷാജി എന്നാണ്‌ നാമധേയം ചെയ്തിരുന്നത്. ഒരു 'ഹീറോ' സൈക്കിളില്‍ ബെല്ലടിച്ച് പറപറന്നാണ്‌ ഷാജി സ്‌ക്കൂളില്‍ വരാറ്. അവന്റെ കൂടെ എന്നും ശിങ്കിടികള്‍ ഉണ്ടാവും. പല്ലന്‍ സന്തോഷ്, എലുമ്പന്‍ ജേക്കബ്, ചെമ്പന്‍ സലിം അങ്ങനെ ചിലര്. വേറേ ഏതോ നാട്ടില്‍ നിന്നും സ്‌ക്കൂള്‍ മാറി വന്ന് ചേര്‍‌ന്നതാണ്‌ അമ്മച്ചി ഷാജി. പെട്ടെന്നുതന്നെ ഷാജിക്ക് ശിങ്കിടികളേയും കിട്ടി. ക്ലാസ്സില്‍ കയറാതെ അടുത്തുള്ള റബ്ബര്‍ തോട്ടത്തിലെവിടേയെങ്കിലും ശീട്ടും കളിച്ച് സിഗരറ്റും പുകച്ച് ഇരിക്കാറാണ്‌ അവരുടെ ഹോബി.

ഷാജിയുടെ ചുവന്ന കണ്ണില്‍ അങ്ങനെയൊരുനാള്‍ സാജിദ ഉടക്കി. അവനും അവളോട് മുഹബ്ബത്ത് തുടങ്ങി. അവളുടെ മുന്നില്‍ ഹീറോ ആവാന്‍ വേണ്ടി ഷാജി പല വിദ്യകളും ഇറക്കി. ക്ലാസ് വിട്ടുപോകുന്ന സമയത്ത് പലപ്പോഴും അവനും ശിങ്കിടികളും സാജിദയെ ബെഞ്ചും ഡസ്‌കും വിലങ്ങനെയിട്ട് നിറുത്തുന്നത് സല്‍‌മാന്‍ വെളിയില്‍ നിന്ന് ജനാലയിലൂടെ നിസ്സഹായനായി നോക്കിനിന്നിട്ടുണ്ട്. അവനൊറ്റയ്‌ക്ക് എങ്ങനെയിത് എതിര്‍‌ക്കാനാണ്‌.

സല്‍‌മാന്റെ മൗനപ്രണയം എന്നും മൗനമായിരുന്നതിനാല്‍ ഷാജിയുടെ ഹീറോയിസറൊമാന്റിക്കില്‍ സാജിദ താമസിയാതെ കുരുങ്ങി. യുവജനോല്‍സവം നടക്കുന്നൊരു ദിവസം സാജിദ അവളുടെ അനിയത്തിയെ കൊണ്ടുവന്ന് സല്‍‌മാന്‌ പരിചയപ്പെടുത്തി. ഷാജിയുടെ ഒപ്പം സാജിദ കിന്നരിക്കുന്നത് അനിയത്തി കാണാതിരിക്കാന്‍ വേണ്ടി അവള്‍ ഒത്തിരി പാടുപെട്ടു. അനിയത്തിയും സുന്ദരിക്കുട്ടി തന്നെ. സല്‍‌മാനോട് അവളെ ശരിക്കും ശ്രദ്ധിച്ചോളണേ എന്നൊരു അപേക്ഷയും സാജിദയുടെ വക!

അനിയത്തിയോട് ധൈര്യം സംഭരിച്ച് സല്‍‌മാന്‍ സാജിദയോടുള്ള തന്റെ പ്രണയം പറഞ്ഞുബോധിപ്പിച്ചു. എങ്ങനെയെങ്കിലും ഇതില്‍ സഹായിക്കാം എന്നവള്‍ വാഗ്‌ദാനം കൊടുത്തപ്പോള്‍ സല്‍‌മാന്‍ തുള്ളിച്ചാടി. കൂട്ടത്തില്‍ ഷാജിയെ ഏറ്റവും നികൃഷ്‌ടനും ക്രൂരനുമായി അനിയത്തിയെ പറഞ്ഞുവിശ്വസിപ്പിക്കാനും സല്‍‌മാന്‍ മറന്നില്ല.

അന്നു രാത്രി ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന് നേരം വെളുപ്പിച്ച സല്‍‌മാന്‍ സ്‌ക്കൂളില്‍ എത്തുമ്പോള്‍ പതിവിലും നേരത്തെ ക്ലാസില്‍ എത്തിയിരിക്കുന്നു അവന്റെ പ്രാണേശ്വരി..

'സത്യാണോ താന്‍ എന്നെ പ്രണയിക്കുന്നുവോ? എന്നിട്ടെന്തേ ആദ്യം എന്നോട് നേരില്‍ പറഞ്ഞില്ല?'

സല്‍‌മാന്‍ എന്തുപറയണമെന്നറിയാതെ നിന്നു. അപ്പോള്‍ അനിയത്തി എല്ലാം പറഞ്ഞിരിക്കുന്നു. ഷാജിയുടെ യഥാര്‍‌ത്ഥസ്വഭാവവിശേഷങ്ങള്‍ അറിഞ്ഞിരിക്കുന്നു. അതു മതി, അതുമാത്രം മതി.

'സത്യത്തില്‍ സല്‍‌മാനോട് എനിക്കും ഒരു ഒരു ഇഷ്‌ടം തോന്നിയതാണ്‌. പക്ഷെ, സല്‍‌മാന്‍ എങ്ങനെ പ്രതികരിക്കും എന്നറിയില്ല.'

സല്‍‌മാന്‍ സാജിദ പറയുന്നത് മിഴിച്ചുനോക്കിനിന്നു. ഹൃദയം പെരുമ്പറ കൊട്ടിത്തുടങ്ങി.

'സാജിദാ ഞാന്‍.. ഞാന്‍ ശരിക്കും സ്നേഹിക്കുന്നു എന്നുമെന്നും, എനിക്കത് പ്രകടിപ്പിക്കാനറിയില്ല.'

'ഷാജി.. ഛേ.. അവന്‍.. ഇത്രക്കും വൃത്തികെട്ടവനാണല്ലേ..'

'അതെ. അവന്‍ കള്ളുകുടിക്കും. പുകവലിക്കും. ശീട്ട് കളിക്കും. പിന്നെ പലതും പറയാമ്പാടില്ലാത്തത് കേട്ടിരിക്കുന്നു..'

'സല്‍‌മാന്‍.. നന്ദി. വൈകിയില്ല. എന്നെ അവന്‍ സ്നേഹിക്കുന്നെന്ന് പറഞ്ഞ് അധികനാളായിട്ടില്ല. നന്ദി എന്നെ അവന്റെ കരവലയത്തില്‍ നിന്ന് രക്ഷിച്ചതിന്‌. സല്‍‌മാന്റെ നല്ല മനസ്സിന്‌ നന്ദി..'

സല്‍‌മാന്‍ സന്തോഷിച്ചു. രണ്ടുകൊല്ലത്തെ മൗനപ്രണയം ഒടുവില്‍ പുഷ്‌പിച്ചിരിക്കുന്നു. അതു മതി. പിന്നീട് ഷാജി പല നമ്പറുകളും പയറ്റിയിട്ടും സാജിദ അവനെ ഗൗനിച്ചില്ല. എന്താണ്‌ കാരണമെന്ന് അവന്‍ അറിഞ്ഞതുമില്ല.

റബ്ബര്‍ തോട്ടത്തിലൂടെയുള്ള നാട്ടുവഴിയിലൂടെ സാജിദയും കൂട്ടുകാരികളും പോവുമ്പോള്‍ കൂടെ സല്‍‌മാനേയും കാണുക പതിവായി. ഇതൊരിക്കല്‍ ഷാജിയും ശിങ്കിടികളും കാണാനിടയായി. ഷാജിയുടെ പക കൂടി. സല്‍‌മാനെ അവന്‍ ഭീഷണിപ്പെടുത്തി. ഉപദ്രവിച്ചു. ഇതൊക്കെ സാജിദയുടെ പ്രണയതീവ്രത വര്‍‌ദ്ധിപ്പിക്കാനേ കഴിഞ്ഞുള്ളൂ. അതോടെ ഷാജി തോറ്റു പിന്തിരിഞ്ഞു.

പത്താം ക്ലാസ് കഴിഞ്ഞ് യാത്രപറഞ്ഞ് എല്ലാവരും പലവഴിപിരിഞ്ഞു. സാജിദയും സല്‍‌മാനും ഷാജിയും എല്ലാം അങ്ങനെ ജീവിതയാത്രയില്‍ വെവ്വേറെയായി. പത്തുവര്‍‌ഷങ്ങളോളം ആരെക്കുറിച്ചും ഒന്നും അറിയാനായില്ല. ഒരിക്കല്‍ സല്‍‌മാന്‍ അവളെ കണ്ടു! സല്‍‌മാന്‍ ഏറെനാളുകള്‍‌ക്ക് ശേഷം ഒരു ബന്ധുവിന്റെ കല്യാണത്തിനെത്തിയതായിരുന്നു. അവിടെയതാ അവള്‍.. സാജിദ. അവള്‍ തനിച്ചല്ല. കുടുംബവുമുണ്ട് കൂടെ..

അവള്‍ അന്നത്തെ പോലെ തന്നെ, ഒരു മാറ്റവും വന്നിട്ടില്ല. അവള്‍ സല്‍‌മാനെ കണ്ടപ്പോള്‍ ഞെട്ടി. ആകസ്മികമായ കൂടിക്കാഴ്‌ച ഇരുവരേയും അന്ധാളിപ്പിച്ചു. സല്‍‌മാന്‌ അവള്‍ ഭര്‍‌ത്താവിനേയും കുട്ടികളേയും പരിചയപ്പെടുത്തി.

അതും കഴിഞ്ഞ് വര്‍‌ഷങ്ങള്‍ പലതും കഴിഞ്ഞുപോയി. പട്ടാളത്തില്‍ ചേര്‍‌ന്ന സല്‍‌മാന്‍ ദൂരദേശത്തായിരുന്നു ഏറെനാള്‍. പഴയകാലവും പ്രണയവും നെഞ്ചിലേറ്റി താലോലിച്ച് രാജ്യത്തിന്റെ കാവല്‍‌ഭടനായി ജീവിച്ചുപോന്ന സല്‍മാന്‍ ഒരിക്കല്‍ സ്വദേശത്തെത്തി.

പഴയ കൂട്ടുകാരെ പലരേയും കണ്ടു. ഉറ്റതോഴന്‍ നസീറിനൊപ്പം അവന്റെ ബൈക്കില്‍ പോകുന്ന വേളയില്‍ സല്‍‌മാന്‍ പിന്നിലിരുന്ന് ചോദിച്ചു, പഴയ കാമുകി സാജിദയെക്കുറിച്ച്...

'നീയറിഞ്ഞില്ലേ. അവള്‍ മരിച്ചു!'

ബൈക്കോടിക്കുമ്പോള്‍ വളരെ നിസ്സാരമായിട്ട് നസീറ് പറഞ്ഞു. സല്‍മാന്‍ സ്‌തംബ്‌ദനായിരുന്നു.

'സാജിദ മരിച്ചെന്നോ! എന്ന്? എന്തുണ്ടായി? എങ്ങനെ?'

ബൈക്കോടിക്കുന്നതില്‍ ശ്രദ്ധിച്ചുകൊണ്ട് നസീര് പറഞ്ഞുകൊണ്ടിരുന്നു.

'നീ അറിഞ്ഞുകാണുമെന്നാ കരുതിയത്. അവള്‍ ഒരു ബസ്സപകടത്തില്‍ കൊല്ലപ്പെട്ടു. ആറുമാസമായിക്കാണും.'

സല്‍‌മാന്‍ ഞെട്ടി. അവന്റെ കണ്ണുകള്‍ ആര്‍‌ദ്രങ്ങളായി. നസീര്‍ തുടര്‍‌ന്നു.

'അവള്‍ കുഞ്ഞുങ്ങളുടെ ഉടുപ്പ് തയ്‌പ്പിക്കാനോ മറ്റോ ടൗണിലേക്ക് വന്നതായിരുന്നു. അവള്‍ കയറിയ ബസ്സ് വേറേ ഒരു ബസ്സുമായിടിച്ചു. അങ്ങനെ അവള്‍ മരിച്ചു. ഞാനും കേട്ടതേയുള്ളൂ വാര്‍‌ത്ത. നാട്ടിലില്ലായിരുന്നല്ലോ ഞാനും. നാട്ടില്‍ വന്നപ്പോ പറഞ്ഞുകേട്ടതാണ്‌.'

ഒരു നിമിഷം സല്‍‌മാന്റെ മനസ്സിലൂടെ സാജിദയുടെ മുഖം പല ഭാവങ്ങളില്‍ വന്നും പോയുമിരുന്നു. അവളുമൊത്തുള്ള പഠനകാലം തെളിഞ്ഞെത്തി.

സല്‍‌മാന്‍ ദു:ഖിതനായിരുന്നു. നസീറ് വേറെ വിഷയങ്ങള്‍ പലതും പറയുന്നത് അവന്‍ ശ്രദ്ധിച്ചില്ല. നസീറ് ബൈക്ക് ഓടിച്ചുകൊണ്ടേയിരുന്നു.

അവര്‍ വഴിയില്‍ വെച്ച് വേറെയൊരു സുഹൃത്തായ ഫിര്‍‌സാദിനെ കണ്ടു ബൈക്ക് നിറുത്തി. ഏറെക്കാലത്തിനൊടുവില്‍ കാണുകയാണെല്ലാവരും. ഫിര്‍‌സാദ് പോലിസ്സിലാണിപ്പോള്‍. ദു:ഖിതനായിരിക്കുന്ന സല്‍‌മാനെ കണ്ടപ്പോള്‍ ഫിര്‍‌സാദ് കാര്യം തിരക്കി.

'അവന്റെ പഴയ കാമുകിയെ ഓര്‍‌ത്തിട്ടാണ്‌. മരിച്ചുപോയില്ലേ നമ്മുടെ മുഹമ്മദുണ്ണിയുടെ മകള്‍ സാജിദ. അതറിഞ്ഞപ്പോള്‍ സല്‍‌മാന്‍..'

ഫിര്‍‌സാദ് ഞെട്ടി. നസീറിനെ തള്ളി.

'എടാ ചെങ്ങായ്.. ആരുപറഞ്ഞു അവള്‍ മരിച്ചെന്ന്! മരിച്ചത് സാജിദ അല്ല..'

സല്‍‌മാന്‍ കണ്ണുമിഴിച്ച് ഫിര്‍‌സാദിനെ നോക്കി. നസീറിനെ ദേഷ്യത്തോടെ നോക്കി.

'സാജിദയല്ല മരിച്ചത്. അവളുടെ അനിയത്തിയില്ലേ അവളെപോലെതന്നെയുള്ള ഒരുവള്‍.. അവളാ മരിച്ചത്. പാവം നല്ല കുട്ടിയായിരുന്നു. ഭര്‍‌ത്താവിനും കാണാനൊത്തില്ല ഡെഡ്‌ബോഡി. പുള്ളിക്കാരന്‍ ഗള്‍‌ഫില്‍ പോയതല്ലേയുള്ളൂ. വരാനൊത്തില്ല.'

'അല്‍‌ഹംദുലില്ലാഹ്! (ദൈവത്തിനു സ്‌തുതി). അപ്പോള്‍ സാജിദ ജീവിച്ചിരിപ്പുണ്ട് അല്ലേ..'

സല്‍‌മാന്‍ ആശ്വസിച്ചെങ്കിലും ഒരു ചെറുനൊമ്പരം മനസ്സില്‍ തീ നിറച്ചു. തന്റെ പ്രണയം സഫലീകരിച്ചുതരുവാന്‍ പ്രയത്‌‌നിച്ച സാജിദയുടെ പാവം അനിയത്തി ഇന്നില്ലാതായിരിക്കുന്നു.. അവളുടെ ആത്മാവിനു വേണ്ടി പ്രാര്‍‌ത്ഥിച്ചുകൊണ്ട് ആ സ്മരണയ്‌ക്കു മുന്നില്‍ ഒരു നിമിഷം മൂകനായി സല്‍‌മാന്‍ നിന്നു..

ഇനിയെന്നെങ്കിലും സാജിദയെ കാണാനാകുമോ.. സല്‍‌മാന്‍ ആശിച്ചു, സാജിദയെ കണ്ടുമുട്ടുമോ?

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com