Saturday 24 January 2009

കെ.കെ.കുറുപ്പിന്റെ കുടിനിന്നോ?

അങ്ങനെ കെ.കെ.കുറുപ്പ് ഡോ.അരുണാചലത്തിന്റെ വിശിഷ്‌ട അന്തേവാസി പേഷ്യന്റായി അവിടെ താമസമാരംഭിച്ചു.

ഡോ.അരുണാചലം ആദ്യദിവസം മുറിയിലെത്തി കെ.കെ.കുവിന്റെ നാഡി തപ്പിനോക്കി പരിശോധിച്ച് ചില ടോണിക്കുകള്‍ വരുത്തിച്ച് കൊടുത്തു. ഓരോ ടോണിക്കിനും ഓരോ ബ്രാന്‍ഡിന്‍ ടേസ്റ്റ് ആയതിനാല്‍ വെള്ളം കൂട്ടാതെ ഒറ്റവലിക്ക് കെ.കെ.കു ഫിനിഷാക്കി. കൂടെ കൊറിക്കാന്‍ ചില വിറ്റാമിന്‍ ഗുളികകള്‍ ഒരു പ്ലേറ്റില്‍ നഴ്സ് സൂസി റെഡിയാക്കി വെച്ചിരുന്നു.

പീനട്ട്സ് പോലെ കറുകുറു ആയി കെ.കെ.കുറുപ്പ് അവയെ പല്ലുകൊണ്ട് പെരുമാറി വരുന്നവഴിക്ക് കൊണ്ടുവന്ന വീക്കിലികള്‍, പുസ്തകങ്ങള്‍ നിരത്തിയിട്ട് വായിക്കാനെടുത്തെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. നഴ്സ് സൂസി അവയ്ക്കുമേല്‍ ഒരു നിഴലായി പതിയുന്നു!

ഒരുവേള നഴ്സ് സൂസി ചോദിച്ചു: 'സാര്‍ സാഹിത്യകാരന്‍ ആണല്ലേ?'

'യയാ'

'സാര്‍ ഷാര്‍ജേന്ന് നേരെ ഇങ്ങോട്ട് പോന്ന് കൂടിയത് വീട്ടുകാര്‍ അറിയത്തില്ലേ?'

വിറ്റാമിന്‍ ഗുളികാസ് കറുമുറു തിന്നുന്നത് സ്റ്റോപ്പാക്കി ഉണ്ടക്കണ്ണാല്‍ നോക്കീട്ട് കെ.കെ.കുറുപ്പ് കിടക്കയില്‍ ഒന്നു നിവര്‍ന്നിരുന്നു.

'സൂസീ ആയിട്ടിനി എന്റെ വീട്ടുകാരെ ഇന്‍ഫോ ചെയ്യേണ്ട. ഞാന്‍ കുടി നിറുത്തീട്ടേ ഇനി എന്റെ കുടിയില്‍ കാലു കുത്തൂ..!'

സൂസി മധുരതരമായി മന്ദഹസിച്ചു മുറിയില്‍ പരിമണം പരത്തി സാന്നിധ്യമറിയിച്ചുനിന്നു.

'എനിക്ക് കഥകള്‍ ഇഷ്‌ടമാണ്‌. സാര്‍ എഴുതിയ കഥകളില്‍ ഏതെങ്കിലുമൊന്ന് എനിക്ക് തരാവോ?'

കെ.കെ.കുറുപ്പ് ഉന്മേഷവാനായി കട്ടിലിനടിയിലെ ട്രാവല്‍ ബാഗ് കുനിഞ്ഞെടുത്ത് തുറന്ന് തന്റെ വിശ്വവിഖ്യാതമാവാന്‍ മോഹിച്ച ആദ്യപുസ്തകം ഒരു കോപ്പി വെളിയിലെടുത്ത് ആദ്യപേജില്‍ ഒരൊപ്പ് പതിച്ച് സൂസിക്ക് കൊടുത്തു.

സൂസി അത് തിരിച്ചും മറിച്ചും നോക്കിയിട്ട് ചോദിച്ചു:

'ഇത് പ്രണയമാണോ അതോ കടിച്ചാപൊട്ടാ കഥയോ?'

കെ.കെ.കുറുപ്പ് കിടക്കയില്‍ ഇരുന്നാടി കൗതുകമോടെ ചൊല്ലി:

'ഇതില്‍ പ്രണയമൂര്‍ദ്ധന്യാവസ്ഥ അതിന്‍ ഉത്തുംഗപഥത്തില്‍ കൊടുമ്പിരികൊള്ളും വിധം ചാലിച്ച് പച്ചയായി എഴുതിയിട്ടുണ്ട്. അതുകൊണ്ട് സൂസി തനിച്ചിരിക്കുമ്പൊള്‍ മാത്രമേ ഇക്കഥ വായിക്കാവൂ. എന്നാലേ രസം കിട്ടൂ.'

സൂസി ഒന്ന് മൂളികൊണ്ട് ഇനി നിന്നാല്‍ ശരിയാവില്ലെന്ന പോലെ പിന്നെ വരാം എന്നറിയിച്ച് അവിടെ നിന്നിറങ്ങി.

അങ്ങിനെ ദിനങ്ങള്‍ കഴിഞ്ഞുപോയി. ബ്രാന്‍ഡുകളെ വെല്ലുന്ന ടോണിക്കുകള്‍ കാലിയാക്കി വിറ്റാമിന്‍ ഗുളികാസ് കടിച്ചു കൊറിച്ചകത്താക്കി ആ പ്രവാസി കഥാകാരന്‍ അരുണാചലം ക്ലിനിക്കില്‍ അന്തേവാസിയായി തുടര്‍ന്നു. മറ്റ് ചില കുടിയന്‍ അന്തേവാസികള്‍ അപ്പുറത്തെ ചില മുറികളിലുണ്ട്, അവര്‍ക്കൊപ്പം അവരവരുടെ ഭാര്യമാരോ, അമ്മമാരോ കൂട്ടിനുണ്ട്. ഇവിടെ ഈ മുറിയില്‍ തനിക്ക് സ്വന്തക്കാര്‍ ഇല്ലെങ്കിലും കൂട്ടിന്‌ സൂസി ഉണ്ടല്ലോ എന്നൊരാശ്വാസം കുറുപ്പിനു ചിലനേരം ആനന്ദമുളവാക്കി. അതും തന്റെ പുതിയ ഒരാരാധിക!

എന്നും രണ്ട് നേരം കിളവന്‍ ഡോ.അരുണാചലം വരും ചെക്കപ്പ് ചെയ്യും പുതിയ മരുന്നുകളും കൊറിക്കാന്‍ ചില നട്ട്സ് ഗുളികാസും കുറിച്ചിട്ട് പോകും. സൂസി വരുന്നതിന്‌ കണക്കില്ല. അവള്‍ കൊണ്ടുവരുന്ന ബില്ലിലെ കണക്കിനും ഒരു കണക്കുമില്ല! എന്നാലെന്ത്, സൂസി ഒരു നഴസ് മാത്രമല്ലല്ലോ, വിലമതിക്കാനാവാത്ത പരിചാരികയും തന്റെ ഒരാരാധികയുമല്ലേ..

നല്ലൊരു ഹോളിഡേ ആസ്വദിച്ച കെ.കെ.കുറുപ്പ് ആ മുറിയിലിരുന്ന് തന്റെ ലാപ്പ്‌ടോപ്പില്‍ വരമൊഴിയിലൂടെ കിടിലന്‍ നവകഥ ജനിപ്പിച്ചു കഴിഞ്ഞിരുന്നു. അതിന്‌ നിദാനമായത് നഴ്സ് സൂസി ആയതിനാല്‍ ആ കഥ സൂസിക്ക് ഡെഡിക്കേറ്റ് ചെയ്യാനും മറന്നില്ല.

കഥ കഴിഞ്ഞപ്പോള്‍ സൂസിക്ക് വായിച്ചുകൊടുക്കാനും കുറുപ്പ് മറന്നില്ല. അവള്‍ ചില മാറ്റങ്ങളൊക്കെ മടിച്ചുകൊണ്ട് അറിയിച്ചപ്രകാരം മാറ്റപ്പെടുത്തി. സൂസിക്കും ഈ വിദ്യ പഠിക്കാന്‍ മോഹം അറിയിച്ചപ്പോള്‍ അവളുടെ നീണ്ടവിരലുകള്‍ മൃദുവായി പിടിച്ച് തന്റെ ലാപ്പ്ടോപ്പ് കീബോര്‍ഡിലൂടെ ഒഴുകിനടത്തിച്ച് കുറുപ്പ് ആദ്യാക്ഷരി പറഞ്ഞുകൊടുത്തു. അവര്‍ വരമൊഴിയിലൂടെ കൂടുതല്‍ തൊട്ടുരുമ്മി ഇരുന്ന് മണിക്കൂറുകള്‍ പോയതറിയാതെ ഇരുന്നു.

ഈ വരമൊഴി ട്യൂഷന്‍ അരങ്ങേറിയത് ഡോ.അരുണാചലം ഉച്ചമയക്കത്തിനു പോകുന്ന ഉച്ച തിരിഞ്ഞ രണ്ട് മണിക്കൂറ് നേരമായിരുന്നു. കുറുപ്പ് അങ്ങിനെ എല്ലാ ബ്രാന്‍ഡുകളും പാടേ മറന്നു കഴിഞ്ഞു. ചിലനേരം ടോണിക്കുകള്‍ പോലും വിസ്മരിക്കപ്പെട്ട് ഫുള്‍ ബോട്ടിലായി മേശമേല്‍ ഇരുന്നു. സൂസി മാത്രമായിരുന്നു ബെസ്റ്റ് മെഡിസിന്‍!

ഒടുവില്‍ സൂസിയും വരമൊഴിയില്‍ അഗ്രഗണ്യയായിമാറി. ഡോക്ടര്‍ ഇല്ലാത്ത നേരം ക്ലിനിക്കിലെ ഇന്റര്‍നെറ്റ് കണക്ഷന്‍ ചുളുവില്‍ തന്റെ എല്ലാമെല്ലാമായ സാഹിത്യകാരന്‌ ഉപയോഗിക്കാന്‍ സജ്ജമാക്കി സൂസി ഗുരുദക്ഷിണ ചെയ്തു. അതിലൂടെ കെ.കെ.കുറുപ്പ് തന്റെ സൂസിക്കഥ ബ്ലോഗില്‍ പോസ്റ്റി. സൂസിക്കും ബ്ലോഗാന്‍ ബാലപാഠം കാതില്‍ മന്ത്രിച്ചുകൊടുത്തു. അവളും ബ്ലോഗാന്‍ കൊതിയോടെ അത് ശ്രവിച്ച് ഇരുന്നു. അങ്ങിനെ അവര്‍ ഇരുവരും ബ്ലോഗി ബ്ലോഗി നേരം പോയതറിയാതെ മുറിയില്‍ കഴിഞ്ഞു. ബ്ലോഗുലകത്തിലൂടെ സൂസിയുടെ കൈപിടിച്ച് കുറുപ്പ് പലയിടത്തും ആടിപ്പാടി നടന്നു.

സൂസിയുടെ ബ്ലോഗാരംഭം ആരുമറിയാതെ കെ.കെ.കു ഉല്‍ഘാടിച്ചു. ആദ്യപോസ്റ്റ് സൂസിക്കുവേണ്ടി അവള്‍ പറഞ്ഞുകൊടുത്ത പ്രകാരം ഇട്ടതിന്‌ ആദ്യകമന്റ് ചാര്‍ത്തിയും കൊടുത്തു. 'ഒരു നഴ്സിന്റെ രാവുകള്‍' എന്ന തലക്കെട്ടായിരുന്നു സൂസിസ് ബ്ലോഗിന്‌ ചാര്‍ത്തിക്കൊടുത്തത്.

പക്ഷെ എല്ലാം വളരെ പെട്ടെന്നായിരുന്നു. അവര്‍ ഇങ്ങനെ ബ്ലോഗിക്കൊണ്ടിരുന്ന ഒരു ഉച്ചനേരത്ത് അത് സംഭവിച്ചു!

ഡോ.അരുണാചലം ക്ഷണിക്കപ്പെടാത്ത അതിഥിയെപ്പോലെ മുറിയില്‍ കയറിവന്നു. അവര്‍ ബ്ലോഗല്‍ നിറുത്തി ഞെട്ടി പിന്മാറി. സൂസി ചമ്മലോടെ മേശമേലേ ഗുളികകള്‍ എണ്ണിനോക്കുന്ന പോലെ നിന്നു. കുറുപ്പ് ലാപ്പ്ടോപ്പ് മടക്കിവെച്ചു.

ഡോ.അരുണാചലം ഒന്നുമറിയാത്ത പോലെ ഭവിച്ച് സീരിയസ്സായി കുറുപ്പിനെ നോക്കി.

'മിസ്റ്റര്‍ കെ.കെ.കു, താങ്കള്‍ തണ്ണി മറന്തിറുക്ക്. ഇനി തണ്ണിയേ ഉങ്കള്‍ക്ക് അലര്‍ജിയാവുത്. ആനാല്‍ ഉങ്കള്‍ടെ ട്രീറ്റ്മെന്റ് ഫിനിഷാച്ച്.'

'ഡോ! യെന്നാ ശൊന്നത്? ഇല്ലൈ, എനക്ക് കുടി മറക്കാന്‍ തോന്നാത്. കൊഞ്ചം ദിനംസ് ഒന്ന് ചെക്കപ്പ് ചെയ്യണം ഡോക്ടര്‍?'

'എന്ന പഠിപ്പിക്കാത് കെ.കെ.കു. നാന്‍ ശൊന്നത് ശൊന്നതുതാന്‍. ആ സൂസീ ബില്ല് എല്ലാമേ ചെക്ക് ചെയ്ത് എത്രയാച്ച് എന്ന് കാല്‍ക്കുലേറ്റ് ചെയ്ത് സെറ്റില്‍ ചെയ്‌വാന്‍ ശീഘ്രം നോക്ക്, പോങ്കോ?'

'ശെരി സാര്‍' സൂസി വേഗം മുറിയില്‍ നിന്നിറങ്ങി. വാതിലിനടുത്തെത്തി ഒന്നൂടെ തന്റെ ബ്ലോഗ് നാഥനെ കടാക്ഷയേറ് വെച്ചുകൊടുത്തു.

കെ.കെ.കുറുപ്പ് വിഷാദമൂകനായിരുന്നു. വൈകുന്നേരം എല്ലാ സ്ഥാവക ജംഗമ വസ്തുക്കളുമായി അദ്ധേഹം മുറിവിട്ടിറങ്ങി. ഡോ.അരുണാചലം തന്റെ കാറില്‍ ടൗണില്‍ കൊണ്ടുവിടാന്‍ തയ്യാറായി. കുറുപ്പിന്റെ ഉണ്ടക്കണ്ണുകള്‍ ക്ലിനിക്കിലും പരിസരത്തും എല്ലാം പരതിയോടി നടന്നു. സൂസിയെവിടെ?

'സൂസിയെ സ്ഥലം മാറ്റി വിട്ടു. ഇങ്കെ നഴ്സ് തങ്കമ്മ ചാര്‍ജ്ജെടുത്തു.'

കുറുപ്പ് ഞെട്ടിപ്പോയി. താന്‍ മനസ്സില്‍ ചോദിച്ചത് അറിഞ്ഞപോലെ ഡോക്ടര്‍ അരുണാചലം പറഞ്ഞത് കേട്ട് ഒന്നൂടെ ഞെട്ടി. അപ്പോള്‍ ഒന്ന് ചുമച്ചുകൊണ്ട് കറുത്തിരുണ്ട നഴ്സ് തങ്കമ്മ ഒരു ട്രേയില്‍ മരുന്നുമായി ഒരു മുറിയില്‍ നിന്നിറങ്ങിവരുന്നു. പിന്നെ കുറുപ്പ് ഒന്നാശ്വസിച്ചു. ഹൊ! ഐയാം ലക്കി. ഞാന്‍ അഡിമിറ്റായ ഇത്രേം ദിവസങ്ങള്‍ ഈ കറുത്ത തങ്കമ്മ ആയിരുന്നെങ്കിലോ?! താന്‍ ഓടിരക്ഷപ്പെട്ടേനേം.

ഡോക്ടര്‍ അരുണാചലം കാറോടിച്ചു. സൈഡ് സീറ്റില്‍ കെ.കെ.കുറുപ്പും.

'ഡോക്ടര്‍ ഇപ്പോഴും എന്റെ ആരോഗ്യസ്ഥിതിയെ പറ്റി പറഞ്ഞില്ല?'

'ഡോ, യാര്‍ ശൊന്നത് ഉങ്കള്‍ ഉടമ്പ് മോശമെന്ന്? ഉങ്കള്‍ക്ക് ഒന്നുമേയില്ലൈ. ഉങ്കള്‍ടെ കിഡ്നി, ലിവര്‍, ഹാര്‍ട്ട് എല്ലാം ഗുഡ് കണ്ടീഷന്‍ തന്നൈ!
യൂ ആര്‍ ഹെല്‍ത്തി, പെര്‍‌ഫെക്റ്റ് തന്നെ.
ഇനി കുടി പറ്റെ നിറുത്താനൊന്നും നാന്‍ അഡ്‌വൈസ് ചെയ്യില്ല.
കുറുപ്പിന്‌ വേണേച്ചാല്‍ കുടിക്കാം, ലിമിറ്റ് വിടാത് കുടിക്കണം. ഓക്കെ?'

കുറുപ്പ് അന്തം വിട്ട് ആഹ്ലാദചിത്തനായി ഡോക്ടറെ കെട്ടിപ്പിടിച്ചു. ഡ്രൈവ് ചെയ്യുന്ന ഡോ.അരുണാചലത്തിന്റെ കണ്‍‌ട്രോള്‍ ഒന്ന് തെറ്റി തെറ്റിയില്ലാന്നായി. കാറ് റോഡിലൂടെ വളഞ്ഞുപുളഞ്ഞ് പിന്നെ ലെവലായി ഓരം ചേര്‍ന്ന് മുന്നോട്ട് ഓടി.

കുറുപ്പ് സന്തോഷം കൊണ്ട് തുള്ളിച്ചാടി പലവിധ സ്വരങ്ങളും ഉച്ചത്തില്‍ ഉണ്ടാക്കി വഴിയോരത്തൂടെ പോകുന്നവരെ കൈവീശി ഇരുന്നു. അപ്പോള്‍ ഒരു ബോര്‍ഡ് കണ്ടു.

'ബാ‌ര്‍‌ര്‍‌ര്‍‌'

'വണ്ടി നിറുത്തിക്കേ.' അരുണാചലം വണ്ടി നിറുത്തി. ഏറെ നിര്‍ബന്ധിച്ച് അദ്ധേഹത്തെ കെ.കെ.കുറുപ്പ് പിടിച്ചുവലിച്ച് ബാറിലേക്ക് കൊണ്ടുപോയി.

'കടവുളൈ, നാന്‍ കുടി എന്നേ നിറുത്തി. ഇനി തൊടാത്. വിടുങ്കോ.'

കുറുപ്പ് അതൊന്നും കേള്‍ക്കാതെ ഡോ.അരുണാചലത്തെ വലിച്ചുകൊണ്ട് ഒരു ഇരുണ്ട കോണിലിരുത്തി.

'ഡോ ഒന്നു ഉരിയാടാത്. ഇത് എന്റെ ഒരു സന്തോഷത്തിന്‌. ഒരു പെഗ്ഗ് മാത്രം കഴിക്കണം പ്ലീസ്.'

ഡോ ഒന്നും ഉരിയാടിയില്ല. ഇരുണ്ടകോണില്‍ ഇരുന്ന് ബാറിലെ ബഹളം ശ്രദ്ധിച്ച് ചുറ്റും നോക്കി കൂനിക്കൂടിയിരുന്നു. കുറുപ്പ് തന്റെ മൊബൈലില്‍ ആരെയൊക്കെയോ വിളിക്കുന്നു.

'അതേഡേയ്, ഞാന്‍ തന്നെ. ഇപ്പോ നാട്ടിലുണ്ട്. ഉടനെ തിരിച്ചുപോകും. നീ വാടാ. ഇവിടെ ഹൈനസ്സ് ബാറിലുണ്ട്. ഉടനെത്തണംട്ടാ.'

ഇതേ ഡയലോഗ് പത്തുപേരോട് മാലപ്പടക്കം പോലെ പറഞ്ഞ് ബെയറോട് പല ബ്രാന്‍ഡുകള്‍ ഓര്‍ഡറിട്ടു. കൂടെ കൊറിക്കാന്‍ ഓയില്‍ പീനട്ട്സും ബീഫ് ചില്ലിയുമെല്ലാം..

ആദ്യം ഒരു ലാര്‍ജും ഒരു സ്മോളും വന്നു. നിര്‍ബന്ധിക്കാന്‍ തുനിയുന്നേനും മുന്‍പേ ഡോ.അരുണാചലം സ്മോള്‍ ഫിനിഷാക്കി ചിറി തുടച്ചു. കുറുപ്പ് ആഹാ കൊള്ളാല്ലോ എന്ന ഭാവത്തിലിരുന്ന് ലാര്‍ജടിച്ചു. കുറച്ചുകഴിഞ്ഞ് പലപ്പോഴായി പത്തു പേര്‍ അവിടെയെത്തി. എല്ലാം കുറുപ്പിന്റെ ഉറ്റസുഹൃത്തുക്കള്‍. അവരെല്ലാരും ഒരു വലിയ കാബിനിലേക്ക് ഷിഫ്റ്റായി.

അങ്ങിനെ വലിയൊരു മദ്യസദ്യ അരങ്ങേറി. കുപ്പികള്‍ പലതും കാലിയായികൊണ്ടിരുന്നു. മദ്യം വിട്ട ഡോക്ടര്‍ എത്രയകത്താക്കിയെന്നറിയില്ല. മദ്യവിമുക്തിക്ക് വേണ്ടി വന്ന രോഗി എത്ര ഫിനിഷാക്കിയെന്നും ആരുമറിഞ്ഞില്ല. ഇതൊന്നും അറിയാത്ത പത്തു ചെങ്ങാതിമാര്‍ എത്രയോ കുപ്പികള്‍ കാലിയാക്കി പാട്ടും കൂത്തുമായി ഇരുന്നു.

വലിയൊരു ബില്ല് ടിപ്പോടെ കൊടുത്ത് കുറുപ്പ് നേരെ തന്റെ വീട്ടിലേക്ക് ടാക്സിപിടിച്ചു. മൂന്ന് ദിവസം കഴിഞ്ഞ് ഏറെ ഉല്ലാസവാനായി ഷാര്‍ജാ ഫ്ലൈറ്റില്‍ കുടുച്ചുല്ലസിച്ച് വാനത്തിലൂടെ കെ.കെ.കുറുപ്പ് പറന്നു.

ഇപ്പോള്‍ ഡോ.അരുണാചലം ക്ലിനിക്കില്‍ വരുമ്പോള്‍ വല്ലാത്ത മദ്യനാറ്റം പരക്കുന്നുവെന്നും എന്നും ഉച്ചതിരിഞ്ഞുള്ള മയക്കം നിറുത്തി പകരം ബാറിലിരുന്ന് മദ്യം നുണയാറാണ്‌ പതിവെന്നും നാട്ടില്‍ ശ്രുതി!

(തീര്‍ന്നു.)

Thursday 15 January 2009

ഡോ.അരുണാചലം & കെ.കെ.കുറുപ്പ്

'ഡോ? മേ ഐ കം ഇന്‍?'

വഴകുഴായുള്ള ശബ്‌ദം വന്നത് പാതിതുറന്ന വാതിലിലൂടെ പ്രത്യക്ഷപ്പെട്ട കഷണ്ടിത്തലയുടെ ഉടമയില്‍ നിന്നാണ്‌. ഗാന്ധിക്കണ്ണടയും ബുള്‍‌ഗാന്‍ താടിയും ഫിറ്റ് ചെയ്ത അതാരാണാവോ എന്നറിയാന്‍ ഡോക്‌ടര്‍ അരുണാചലം എത്തിനോക്കി. അകത്തേക്ക് വരുവാന്‍ സിഗ്നല്‍ കൊടുത്തു.

ആഗതന്‍ വലിയൊരു ട്രാവല്‍ ബാഗും തോളില്‍ തൂക്കിയിട്ട് വേച്ച് വേച്ച് വന്ന് ഡോക്ടറുടെ മുന്നിലിരുന്ന് ഷേയ്ക്ക് ഹാന്‍ഡ് കൊടുത്തു.

മുന്‍പ് കണ്ടിട്ടില്ലാത്ത അവതാരത്തെ സൂക്ഷിച്ചുനോക്കി ഡോ.അരുണാചലം. എവിടേന്ന് പൊട്ടിവീണതാണാവോ. ദൂരം ദിക്കിലെവിടേയോനിന്ന് വന്നിറങ്ങിയതാണെന്ന് ആ ട്രാവല്‍ ബാഗിലെ ഫ്ലൈറ്റ് ലഗേജ് ടാഗ് വ്യക്തമാക്കുന്നുണ്ട്. ഡോക്ടര്‍ മേശപ്പുറത്തുള്ള കണ്ണട ധരിച്ചു ഒന്നൂടെ ആ ടാഗില്‍ നോക്കി. ഓ അതുശെരി, നല്ല കണിയാണല്ലോ. വന്നത് ഒരു പ്രവാസിയാണ്‌. പക്ഷെ, ഈ പ്രവാസി എന്തിനാണാവോ വിമാനമിറങ്ങി നേരെ ഇങ്ങോട്ട് വെച്ചടിച്ചത്? അതും ഈ ഓണം കേറാമുക്കിലെ അത്ര ബിസിയല്ലാത്ത എന്നെ അന്വേഷിച്ച്? ഡോ. അരുണാചലം ആഗതന്റെ ക്ഷീണം വന്ന പാതിയടഞ്ഞ കണ്ണുകളില്‍ തറച്ചുനോക്കി ചിന്തിച്ചിരുന്നു.

'ഡോ? ഐ ആം ഫ്രം ഷാര്‍ജ. ഫ്ലൈറ്റിറങ്ങി നേരെ ഇങ്ങോട്ട് ടാക്സിപിടിച്ചു പോന്നു. ഡോക്ടറെ കാണാന്‍ തന്നെ'

'യാത്ര എപ്പടിയിരുന്ത്? സൗഖ്യാച്ചാ? യെന്നാ ഉടമ്പ്ക്ക് കെടച്ചത്?'

അപ്പോ ഈ ഡോ. അണ്ണാച്ചിയാല്ലേ. പ്രവാസി മനസ്സിലാക്കി. എല്ലാത്തിനും തലയാട്ടി.

'സാര്‍ അതു വന്ത്. നാന്‍ റൊമ്പ കുടിക്ക്ത്. തണ്ണി തണ്ണി.'

'യെന്നാ ശൊല്ല്ത്? തണ്ണി ഉടമ്പ്ക്ക് നല്ലത്. ജാസ്തി കുടിക്കണം. എനര്‍ജിക്ക് ബെസ്റ്റ്.'

'ഡോ. അന്ത തണ്ണിയല്ലൈ ഇന്ത തണ്ണി ഹോട്ട് തണ്ണി. സ്കോച്ച്, വിസ്കി, ബ്രാന്‍ഡി, റം, ജിന്‍, വോഡ്ക, ഷം‌ബാഗിനി (ഷാമ്പെയിന്‍) അപ്പടി യെല്ലാ തണ്ണിവഹകളും കുടുകുടെ കുടിക്കും. ശീലമാച്ച് പോച്ച്. ഒബ്‌സെഷന്‍ ആച്ച്. നമ്മ ജോലിയേ ബാധിച്ചുപോച്ച്. കുടുംബം നാട്ടീപോച്ച്. തണ്ണിയടി മട്ടും താന്‍ നമ്മ വേലൈ.'

ഒറ്റശ്വാസത്തില്‍ സംഗതി പറഞ്ഞിട്ട് ആഗതന്‍ ബാഗുതുറന്ന് പാതിനിറഞ്ഞ ബിയര്‍ കുപ്പിയെടുത്ത് മോന്തി നെടുവീര്‍പ്പിട്ടു. ഡോ.അരുണാചലം വാപൊളിച്ച് അത് തടഞ്ഞു.

'സെരി, സെരി. യെന്നാ ഉങ്കള്‍ പേര്‍?'

'മൈ നെയിം ഈസ് കുഞ്ഞുകുഞ്ഞുകുറുപ്പ്. നാട്ടാരും സ്നേഹിതരും പിന്നെ ആരാധകരും കെ.കെ.കുറുപ്പ് എന്നു വിളിക്കും.'

'ഐസി. അപ്പോ മിസ്റ്റര്‍ കെ.കെ.കു ഒരു കലാകാരനാണോ? ആരാധകരെന്ന് ശൊല്ലിയത്?'

'ഡോ.. ഞാന്‍ എഴുത്തുകാരനാ. കമ്പ്യൂട്ടറിലൂടെ എഴുതി പ്രസാധകര്‍ വഴി ബുക്കിറക്കി ആരാധകരെ പ്രീതിപ്പെടുത്തുന്ന നവറൈറ്റര്‍. ബട്ട് ജോലി വേറെയുണ്ട്. എഴുത്തിന്‌ ഇന്ത തണ്ണിയടി ബെസ്റ്റ്, എന്നാല്‍ ജോലിക്ക് തണ്ണിയടി വേഴ്സ്റ്റ്..! എന്നെ രക്ഷിക്കണം സാര്‍..'

ഡോ.അരുണാചലം താടിചൊറിഞ്ഞ് ചിന്താമഗ്നനായിരുന്നു. മേശപ്പുറത്തെ ബെല്ലമര്‍ത്തി. ഉടനെ അഴകിന്‍ ധാമം പോലെ നഴ്സ് യുവതി പ്രത്യക്ഷപ്പെട്ടു. കെ.കെ.കു ഗാന്ധിക്കണ്ണടയിലൂടെ ഉണ്ടക്കണ്ണു തള്ളിച്ച് അവളെ നോക്കി. നഴ്സ് ഒരു കടക്കണ്ണെറിഞ്ഞ് അരികില്‍ നിന്നും വിട്ട് നിന്നു.

'സൂസീ, നമ്മുടെ ഇന്‍‌പേഷ്യന്റ്സ് റൂം അറേഞ്ച് ചെയ്യ്വാ. നല്ല ബെസ്റ്റ് മുറി തന്നെ വേണം. ഇത് നമ്മ മുഖ്യമാന ഗസ്റ്റ് കം പേഷ്യന്റ്. വോക്കെ?'

'സൂസീ...' കുഞ്ഞുകുഞ്ഞുകുറുപ്പിന്റെ വായയിലൂടെ കാറ്റ് ശൂന്ന് ഇങ്ങനെ മന്ത്രിച്ചുപോയി അലിഞ്ഞു. സൂസി ഉടന്‍ മുറിവിട്ടു പോയി.

'മിസ്റ്റര്‍ കെ.കെ.കു. ഒരു വീക്ക് ഇങ്കെ നീങ്കള്‍ അഡ്മിറ്റാവണം. നാന്‍ ഉങ്കള്‍ തണ്ണിയടി കമ്പ്ലീറ്റ് ഡിലീറ്റാക്കി തറും. പ്രോമിസ്. ഓക്കെ?'

'സാര്‍.. ഒരു വീക്കല്ല ഒരു ഇയര്‍ വേണേല്‍ ഇങ്ക നാന്‍ കെടക്കാം. തണ്ണിയടി പോണേല്‍ പോട്ട്.'

കുഞ്ഞുകുഞ്ഞുകുറുപ്പ് ചാടിയെണീറ്റ് ബാഗ് തുറന്ന് ഒരുകെട്ട് കറന്‍സിയെടുത്ത് മേശപ്പുറത്ത് വെച്ചു. കൂടെ ഈയ്യിടെ പ്രസിദ്ധീകരിച്ച തന്റെ നോവലും..

(തുടരും..)

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com