Tuesday 15 September 2009

27-ആം രാവ്; അന്ന് കാറില്‍ അരങ്ങേറിയത്!

അറബിക്കടുവയും മലയാളിക്കിടുവയും (അവസാനഭാഗം)

അങ്ങിനെ പുണ്യമാസത്തിലെ വിശിഷ്‌ടനാള്‍ വന്നണഞ്ഞു. 27-ആം രാവ് - ആയിരം മാസങ്ങളേക്കാളും പുണ്യം നിറഞ്ഞ ഒരു രാവ് എന്നറിയപ്പെടുന്ന ആ നാള്‍, നോയമ്പുള്ള ഞാന്‍ സമയം പോകാഞ്ഞിട്ട് എരിപിരി കൊണ്ടപ്പോള്‍ നിഷീനെ ഫോണ്‍ ചെയ്തു. അവന്‍ ഡ്യൂട്ടിയിലായിരുന്നു. എന്നാലും വാന്‍ സെയില്‍‌സില്‍ ഏര്‍പ്പെട്ട ചെങ്ങായ് വാനുമായി എന്റെ താമസയിടത്ത് പാഞ്ഞെത്തി. പഴേ മൊതലാളി അറബി സമ്മാനിച്ച റെയ്‌ബാന്‍ ഗ്ലാസ്സ് ഫിറ്റ് ചെയ്ത നിഷീന്റെ മോന്തയില്‍ ഒരു ബുള്‍‌ഗാന്‍ താടി ഫിറ്റായിരിക്കുന്നുണ്ട്. ഏറെനാള്‍കള്‍ക്ക് ശേഷമുള്ള ഞങ്ങളുടെ കൂടിക്കാഴ്ചയില്‍ വെട്ടിത്തിളങ്ങുന്ന ആ മൊട്ടത്തലയും അതില്‍ മൂക്കുപാലത്തില്‍ ഫിറ്റായി കിടന്ന് മിന്നിത്തിളങ്ങുന്ന റെയിബാന്‍ ഗ്ലാസ്സും അതിലേറേ ഒളിമിന്നുന്ന മഞ്ഞപ്പല്ല് കാട്ടിക്കൊണ്ടുള്ള ആ ചിരിയും മൊത്തം നിഷീന്‍ എന്ന മലയാളിക്കിടുവയ്ക്ക് ചൊറുക്ക് കൂട്ടി.

അറബിവീട്ടില്‍ നിന്ന് കണ്ട് ശീലിച്ച അവരുടെ ശീലങ്ങള്‍ വിട്ടുമാറാത്ത അവന്‍ വന്നപാടെ എന്നെ കെട്ടിപ്പിടിച്ച് നെഞ്ച് ചേര്‍ത്ത് രണ്ടുമൂന്ന് ഇടിയും തോളുകള്‍ അപ്പുറോം ഇപ്പുറോം മാറി മാറി മുട്ടിച്ചും കൈപിടിച്ച് സ്‌പ്രിംഗ് പോലെ തുരുതുരാ കുലുക്കിയും തിരിയാന്‍ പാടില്ലാത്ത അറബിഭാഷയിലുള്ള കുശലാന്വേഷണങ്ങളും കഴിഞ്ഞപ്പോള്‍ എനിക്ക് ദാഹം ഏറി തൊണ്ടവറ്റിപ്പോയിരുന്നു.

‘എന്നാ ഇജ്ജ് പണിക്ക് കേറുന്നത് പഹയാ?’ - അവന്‍ ചോദിച്ചു.

‘ഒരു പണി കിട്ടീട്ട് വേണം ഒന്ന് ലീവ് എടുത്ത് അന്റെ കൂടെ ചുമ്മാ ഗള്‍ഫ് മൊത്തം കറങ്ങാന്‍’ - എന്ന് മറുപടി കൊടുത്തു.

പെര്‍‌ഫ്യൂം പലവിധം പലകുപ്പീസ്, ബോട്ടില്‍‌സ് കുത്തിനിറച്ച സുഗന്ധത്തില്‍ മുങ്ങിയ ടൊയോട്ടാ വാനിന്‍ ഡോര്‍ തുറന്ന് അവന്‍ ചാടിക്കേറി മറ്റേ ഡോര്‍ എനിക്കായിട്ട് തുറന്നു. ഞാന്‍ ആ സഞ്ചരിക്കും സുഗന്ധശകടത്തില്‍ പ്രവേശിച്ചു. വാന്‍ കുതിച്ചുപാഞ്ഞു. അവന്‍ എഫ്.എം റേഡിയോയിലെ അടിപൊളി ഹിന്ദിപ്പാട്ട് ഉച്ഛത്തില്‍ വെച്ച് അതേറ്റുപാടി മുന്നില്‍ പോകുന്ന കാറുകളെ മറികടന്ന് വെട്ടിച്ച് ഡ്രൈവ് ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഏതെങ്കിലും റെഡ് സിഗ്‌നല്‍ എത്തുമ്പോള്‍ നിറുത്തി പിറുപിറുത്ത് തൊട്ടപ്പുറത്ത് വല്ല സുന്ദരിപ്പെണ്ണുങ്ങളും കാറ് കൊണ്ടുനിറുത്തിയിട്ടുണ്ടെങ്കില്‍ അവരെ നോക്കി മന്ദബുദ്ധീലുക്ക് മുഖത്ത് വരുത്തി നോക്കി ഇളിച്ചുകൊണ്ടുള്ള ഇരുപ്പ് കാണുമ്പോള്‍ സത്യായിട്ടും എനിക്ക് മൂത്രം മുട്ടാറുണ്ട്. ഒരിക്കല്‍ ഇതേപോലെ മന്ദബുദ്ധിമോന്ത കാണിച്ച് ഇരുന്ന ഈ മലയാളിക്കിടുവയെ ചൂണ്ടിക്കാണിച്ച് അപ്പുറത്ത് നിറുത്തിയിട്ട കാറില്‍ ഇരിപ്പുണ്ടായിരുന്ന ഒരു അറബിബാലിക നിലവിളിച്ച് കരഞ്ഞുകൊണ്ട് അതിന്റെ ബാപ്പാനെ വിളിച്ച് കാണിച്ചുകൊടുത്തതിന് ഞാന്‍ സാക്ഷിയായി.

അന്ന് അറബിയുടെ കരസ്പര്‍ശം ഏല്‍ക്കാതെ ഞങ്ങള്‍ രക്ഷപ്പെട്ടതിന് ഇന്നും ട്രാഫിക് പോലീസിന് നന്ദി പറയാറുണ്ട്. ആ അറബിബാലികയുടെ ബാപ്പ കാറിന്‍ ഡോര്‍ തുറന്ന് തെറിപോലെ എന്തോ പറഞ്ഞ് ഇറങ്ങാന്‍ തുനിഞ്ഞപ്പോഴല്ലേ റെഡ് മാറി ഗ്രീന്‍ സിഗ്‌നല്‍ ആയതും വാന്‍ എടുത്ത് ഞങ്ങള്‍ പാഞ്ഞ് രക്ഷപ്പെട്ടതും..! എന്നിട്ടും ഈ പഹയന്‍ പിന്നേം കണ്ടോ സിഗ്‌നല്‍ ലൈനില്‍ എത്തിയാല്‍ മന്ദബുദ്ധിമോന്ത കാണിച്ച് ഇളിച്ച് കൂതറയാവുന്നത്?

എന്തോ ഭാഗ്യം ആ മോന്തയിലേക്ക് ആ സുന്ദരി നോക്കുന്നതേയില്ല. അവള് സെല്‍‌ഫോണില്‍ ഭയങ്കര സൊള്ളലില്‍ തന്നെ.. അവന്‍ മന്ദബുദ്ധിലുക്ക് എന്റെ നേരെയാക്കിയിട്ട് പഴയ സംഭവമോര്‍ത്തിട്ട് എനിക്കും എന്തോ ഒരു ഇത്.

ഗ്രീന്‍ സിഗ്‌നലായി. വാന്‍ പുറപ്പെട്ടു. അവനും നോമ്പിന്റെ ക്ഷീണമുണ്ട്, ഉറക്കം തൂങ്ങുമ്പോലെയായി. അല്‍‌പനേരം വിശ്രമിക്കാനും സൊറ പറയാനുമായി വാന്‍ റോഡില്‍ നിന്നും തിരിഞ്ഞ് ഒരു പാര്‍ക്കിങ്ങ് കിട്ടാനായി ഓടിക്കൊണ്ടിരുന്നു. ഒടുക്കം പല എംബസികളും ഉള്ള മുശിരിഫ് എന്ന പ്രദേശത്തെ ധാരാളം തണല്‍‌മരങ്ങളുള്ള വിശാലമായ വിജനമായ പാര്‍ക്കിങ്ങ് ഏരിയ കണ്ടു. അങ്ങോട്ട് അവന്‍ വാനോടിച്ചു.

നിരനിരയായി നില്‍ക്കുന്ന തണല്‍മരങ്ങളുടെ ചോട്ടില്‍ വാന്‍ കൊണ്ട് നിറുത്തി. കിളിക്കൊഞ്ചലുകള്‍ നിറഞ്ഞ അന്തരീക്ഷം. ബോഗന്‍‌വില്ലകളിലെ പൂക്കള്‍ കൊഴിഞ്ഞുവീഴുന്നതും നല്ലൊരു പ്രണയക്കൂടിക്കാഴ്ചയ്ക്ക് പറ്റിയ ഇടം പോലെ തോന്നിച്ചു. ഒരു കൂട്ട് ഉണ്ടായിരുന്നെങ്കിലെന്ന് വൃഥാ ചിന്തിച്ചുപ്പോയി. തിരിഞ്ഞുനോക്കുമ്പോള്‍ നിഷീന്‍ അവന്റെ മൊബൈല്‍ ഫോണ്‍ ക്യാമറയിലൂടെ ആ ചുറ്റുപാടുകള്‍ വീഡിയോയില്‍ പകര്‍ത്തുന്നതാണ് കണ്ടത്.

പെട്ടെന്ന് അവന്റെ മുഖഭാവം സീരിയസ്സായതും എന്തോ കണ്ടതുപോലെ മോന്ത കൂര്‍ത്തുവരുന്നതും ഞാന്‍ ശ്രദ്ധിച്ചു. എന്താണെന്ന് ഞാന്‍ ചോദിക്കുന്നേനും മുന്‍പ് അവന്‍ എന്നെ തോണ്ടിയിട്ട് മുന്നോട്ട് കൈചൂണ്ടിക്കാണിച്ചു. അങ്ങോട്ട് എന്റെ നോട്ടം ഫോക്കസ്സാക്കിയപ്പോള്‍ എനിക്ക് ഒന്നും മനസ്സിലാക്കാന്‍ പറ്റാത്ത വിധം ഒരു കാഴ്ചയാണ് എതിരേറ്റത്.

ഒരു ഷെവര്‍ലെഓഡീസ്സി ആഢംബര കാര്‍ അല്പം ഏതാനും വാര അകലെയായി കിടന്ന് കുലുങ്ങുന്നു. കുലുക്കം എന്നുവെച്ചാല്‍ മുകളിലേക്കും താഴോട്ടും ആയുള്ള അപ്പ് ആന്‍ഡ് ഡൌണ്‍ ഷെയ്ക്കിങ്ങ്!! ഞാന്‍ വാപൊളിച്ച് നോക്കിയിട്ട് ഒന്നും തിരിയാതെ അവന്റെ നേരെ തിരിഞ്ഞുനോക്കീട്ട് എന്താണെന്ന് ആംഗ്യത്തില്‍ ആരാഞ്ഞു. അവന്‍ മറുപടിതരാതെ സെല്‍ ക്യാമറ സൂം ചെയ്ത് വീഡിയോഷൂട്ടില്‍ വ്യാപൃതനാണ്. അക്ഷമനായ ഞാന്‍ പിന്നേം അവനെ കുലുക്കീട്ട് എന്താ അതെന്ന് ചോദിച്ചു.

‘ആ വണ്ടീല്‍ വേറെ വണ്ടിയുണ്ട്. അത് ഇളകിക്കുലുങ്ങന്നത് കണ്ടില്ലേ ചെങ്ങായീ?’ - അവന്‍ ഷെര്‍ലക് ഹോംസ് പോലെ സഹചാരിയായ ഡോ.വാഡ്‌സണായ എന്നോട് കണ്ടെത്തല്‍ അറിയിച്ചു.

ഞാന്‍ സൂക്ഷിച്ച് നോക്കിയപ്പോള്‍ ഷെവര്‍ലെകാര്‍ കുലുകുലുങ്ങിക്കൊണ്ട് തന്നെ.. അല്പം കൂടെ കണ്‍‌മണി സൂം ചെയ്ത് നോക്കിയപ്പോള്‍ സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല! അതിന്റെ പിറകിലെ ഗ്ലാസ്സിലൂടെ ഒരു പെണ്ണിന്റെ കോലം ഇളകിമാറുന്നു. ങ്‌ഹേ!! പിന്നെ വീണ്ടും ആ പെണ്ണിന്‍ രൂപം പൊന്തിത്താഴ്ന്നു. ഇപ്പോള്‍ ഒരു ആണ്‍‌രൂപമാണ് ഉയരുന്നത്, ആ രൂപവും ഇളകിമാറി പൊന്തിത്താഴ്ന്നു. പണ്ട് മഴക്കാലത്ത് പറമ്പിലും തൊടിയിലും കണ്ടിരുന്ന ഇണചേരുന്ന പാമ്പുകളെ ഞാന്‍ ഓര്‍ത്തുപോയി.

‘ഡാ എന്താണത്? എന്താ സംഭവം?’ - ഞാന്‍ നോമ്പ് നോറ്റ് വറ്റിയ തൊണ്ടയിലൂടെ വായുവിട്ട് ചോദിച്ചു.

‘അതാണ് മോനേ കളി. കള്ളക്കളി. നായിന്റെമക്കള് കെടന്ന് സുഖിക്ക്വല്ലേ!’ - ഇതറിയിച്ച് സുഹൃത്ത് നാക്ക് കടിച്ചുപിടിച്ച് മൊബൈല്‍ഫോണ്‍ ഷൂട്ട് നിറുത്തീട്ട് വണ്ടിയുടെ ചാവിയിട്ട് തിരിച്ച് സ്റ്റാര്‍ട്ടാക്കി. ഞാന്‍ ഞെട്ടി.

‘ഈ പുണ്യറംസാന്‍ കാലത്തെ അതിലും നല്ല 27-ആം രാവില്‍ അങ്ങനെ അവരിപ്പോള്‍ സുഖിച്ച് മദിക്കേണ്ട. ഒരു പണീണ്ട്. നീ സീറ്റ് ബെല്‍റ്റ് ഇട്ട് പിടിച്ച് ഇരുന്നോളൂ. ഗെറ്റ് റെഡി..!’

-എന്നും പറഞ്ഞ് പെട്ടെന്ന് നിഷീന്‍ വണ്ടിയെടുത്ത് ശരവേഗത്തില്‍ മുന്നോട്ട് കുതിച്ചു. ആ വേഗതയില്‍ ഞാന്‍ സീറ്റ് ബെല്‍റ്റ് ഇട്ടിട്ടും മുന്നോട്ട് ആഞ്ഞു പിന്നെ പിറകോട്ട് വന്ന് വീണു. വാന്‍ നേരെ ആ ഷെവര്‍‌ലെ കാറിന്റെ മുന്നില്‍ കുറുകെ കൊണ്ട് നിറുത്തിയിട്ടു. കാറിന്റെ ഇളക്കം നിന്നു. ഒരുവേള ഒരു മൂകത..

പിന്നെ, വാന്‍ പിറകോട്ട് എടുത്ത് കാറിനെ മുട്ടിമുട്ടീലാ എന്നപോലെ അവന്‍ നിറുത്തി, സൈഡ് ഗ്ലാസ്സ് താഴ്ത്തി. അന്നേരം കാറിന്റെ പിറകില്‍ നിന്നും ഒരു അറബിയുവാവ് കന്തൂറ (നീളന്‍‌കുപ്പായം) വലിച്ചുവാരി അണിഞ്ഞ് മുന്‍‌സീറ്റിലേക്ക് ഭയചകിതനായിട്ട് വന്ന് ഇരുന്ന് ഞങ്ങളെ നോക്കി. ഞാന്‍ അവനെ ശ്രദ്ധിക്കാതെ വേറെ ആരാ ആ വാഹനത്തിലെന്ന് നോക്കിയപ്പോള്‍ ഒരു ഫിലിപ്പീനിയുവതി അലക്ഷ്യമായി കിടക്കുന്ന ടീഷര്‍ട്ടും ജീന്‍സും തപ്പിയെടുത്ത് ഒരു മൂലയില്‍ തലകുനിച്ച് ഭയപ്പെട്ട് ഇരിക്കുന്നത് കണ്ടു. (എന്റെ നോയമ്പ് വെറുതെയായോ എന്ന് ശങ്കിച്ചു). കാരണം, കാണാന്‍ പാടില്ലാത്ത സ്ത്രീയുടെ അര്‍ദ്ധനഗ്‌നമായ ശരീരം വ്രതമുള്ള നേരത്ത് കണ്ടതുതന്നെ..

നിഷീന്‍ പെട്ടെന്ന് ആളാകെ മാറി. അവന്‍ നല്ല ഒഴുക്കുള്ള അറബിഭാഷയില്‍ ആ യുവാവിനോട് കയര്‍ത്തു ഭയങ്കര ഡയലോഗ്. ഏതാണ്ട് ഒക്കെ ഞാന്‍ ഊഹിച്ചുമനസ്സിലാക്കി. അറബിയുവാവ് കടുവയുടെ മുന്നില്‍ പെട്ട് മുയല്‍കുഞ്ഞിനെ പോലെയായി.

“എന്താണ് ഇവിടെ നീ ചെയ്യുന്നത്? ആരാണിവള്‍? അവളുമായിട്ട് എന്താ നിന്റെ പരിപാടി? അതും ഈ പുണ്യനോമ്പുകാലത്ത്? ഇന്ന് 27-ആം രാവാണെന്ന് അറിയില്ലേ? ഇമ്മാതിരി മറ്റേ പരിപാടിക്ക് തനിക്കും അവള്‍ക്കും കിട്ടാന്‍ പോകുന്ന ശിക്ഷ എന്താന്നറിയോ യാ ഹിമാറേ?”

ഇതായിരുന്നു നിഷീന്‍ അറബിയോട് തട്ടിക്കയറി പറഞ്ഞതിന്റെ സാരാംശം. (പിന്നീട് അവന്‍ എനിക്ക് തര്‍ജിമ ചെയ്തുതന്നിരുന്നു). അപ്പോള്‍ പേടി മറച്ചുകൊണ്ട് അറബിയുവാവ് ചോദിച്ചു:

“മന്‍ അന്‍‌താ?“ (താന്‍ ആരുവാഡേയ്?”

“അന ഷുര്‍ത്ത സീ.ഐ.ഡി!” (ഞാന്‍ പോലീസ് സി.ഐ.ഡി) എന്ന് നിഷീന്‍ കാച്ചി.

അപ്പോള്‍ അറബിച്ചെക്കന്‍ വിറച്ചുകൊണ്ട് കൈകൂപ്പീട്ട് മാപ്പിരന്നു. പിറകില്‍ ഒളിഞ്ഞിരിക്കുന്ന ഫിലിപ്പീനി പെണ്ണ് പിടിയിലായി എന്നപോലെ കണ്ണുനിറച്ച് വിറച്ചുകൊണ്ട് ടീഷര്‍ട്ട് വേഗം എടുത്ത് അണിയുന്നതാണ് കണ്ടത്. (അവളുടേയും അവന്റേയും സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍ രണ്ട് കട്ടുറുമ്പുകള്‍ വന്ന് കൊളമാക്കിയതില്‍ ആഹ്ലാദം തോന്നിപ്പിച്ചു.)

അപ്പോള്‍ വിറച്ചുകൊണ്ട് ആ അറബിയുവാവ് വെറും മലയാളിയായ(അവര്‍ക്ക് വെറും മലബാറി) നമ്മുടെ മലയാളിക്കിടുവയോട് കൈകൂപ്പി ക്ഷമാപൂര്‍‌വം യാചിക്കുകയായിരുന്നു, വെറുതെ വിടാന്‍. സൌദിയിലാണെങ്കില്‍ തലപോകുന്ന വലിയ ഇല്ലീഗല്‍ ട്രാഫിക് ചെയ്തതും പോരാഞ്ഞ് വിശുദ്ധഗ്രന്ധമായ ഖുര്‍‌ആന്‍ കൈയ്യിലെടുത്ത് അറബിച്ചെക്കന്‍ നുണ സത്യമാക്കാന്‍ ഞങ്ങള്‍ക്ക് മുന്നില്‍ കാണിച്ച് പറയുകയാണ്:

“ഇവള്‍ എന്റെ കസിനാണ്. ഞങ്ങള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചവരാണ്. പടച്ചോനാണേ സത്യം!”

നിഷീന്‍ കലിതുള്ളിക്കൊണ്ട് വാനിന്റെ സൈഡില്‍ ആഞ്ഞിടിച്ച് അവനോട് അലറി:

“യാ ഹമുക്കേ സുവറേ (വിഡ്ഡിക്കഴുതേ) എന്നാഡോ ഫിലിപ്പീനിപ്പെണ്ണ് നിനക്ക് കസിന്‍ ആയത്? തന്റെ തന്ത ഫിലിപ്പീന്‍സില്‍ സംബന്ധിക്കാന്‍ പോയിരുന്നോ?”

ഇനി രക്ഷയില്ല എന്ന് ഞാന്‍ കരുതിയപ്പോഴേക്കും ഇനി തനിക്കും രക്ഷയില്ല എന്ന് അറബിയുവാവും വിചാരിച്ചിട്ടുണ്ടാവും. പറഞ്ഞപോലെ അവന്‍ ക്ഷണനേരം കൊണ്ട് ഷെവര്‍ലെ ഒഡീസ്സി കാര്‍ സ്റ്റാര്‍ട്ടാക്കി വെടിയുണ്ട ചീറിപ്പോകും പോലെ അവിടേന്നും പാഞ്ഞു. നിഷീനും വിട്ടില്ല. അവനും തന്റെ സുഗന്ധം നിറച്ച ടൊയോട്ടാവാന്‍ പിറകെ പായിച്ചു. ശരിക്കും സിനിമയില്‍ കാണുമ്പോലെ ഒരു കാര്‍ ചെയ്സിങ്ങ് അരങ്ങേറി. അവര്‍ മെയിന്‍ റോഡിലൂടെ പാഞ്ഞു. ഞങ്ങള്‍ക്ക് അവരെ ഒരു ട്രാഫിക് സിഗ്‌നലില്‍ വെച്ച് മിസ്സ് ആയി.

നിഷീന്‍ ആ കലിപ്പ് തീരാതെ വഴിയേപോയ എല്ലാ വാഹനങ്ങള്‍ക്കും തെറി ചൊല്ലി വണ്ടിയോടിച്ചു. ഞാന്‍ ചോദിച്ചു:

“അല്ല ചെങ്ങായി? എന്തിനാ ഇജ്ജ് ആ സ്വര്‍ഗ്ഗത്തില്‍ കയറി അലമ്പ് ഉണ്ടാക്കിയത്? അതും അറബീടെ നാട്ടില്‍ പണി ചെയ്യാന്‍ വന്ന നമ്മള്‍ അവരെ പഠിപ്പിക്കാനോ? എന്താ അന്റെ പുറപ്പാട്?”

“അറബീടെ മുന്നില്‍ ഒരാളാകാനുള്ള അവസരം ഇങ്ങനല്ലേ കിട്ടൂ. അവനു തോന്നീട്ടുണ്ടാവും ഇപ്പോള്‍ സി.ഐ.ഡികള്‍ അത്തര്‍ നിറച്ച വാന്‍ ഓടിച്ചും നടക്കുമെന്ന്! എന്തായാലും ഒരു പണി കൊളമാക്കിക്കിട്ടി. അതുമതീ.“

റെയ്ബാന്‍ ഗ്ലാസ്സിലൂടെ എന്നെ നോക്കീട്ട് നിഷീന്‍ വിസ്തരിച്ചുതന്നു. എന്നിട്ട്,ഒരുവേള സി.ഐ.ഡി ആയതിന്റെ സന്തോഷത്തില്‍ ഉറക്കെ അവന്‍ പാടി:

“നാരീ നാരീ..
നാരീ യൌമില്‍ ഹൂറി..”

“അറബിക്കടുവയോട് മലയാളിക്കിടുവയോ!” എന്ന അന്തം‌വിടലോടെ ഞാന്‍ വഴിയോരക്കാഴ്ചകള്‍ കണ്ട് ഓടിപ്പോകുന്ന വാനില്‍ ഇരുന്നു.

(ശുഭം)

16 comments:

  1. കിടിലോല്‍ക്കിടിലമായ കഥ: 27-ആം രാവ്; അന്ന് കാറില്‍ അരങ്ങേറിയത്!

    ReplyDelete
  2. ഇപ്പഴാ ശരിയ്ക്കും മലയാളി കിടുവയായത്...

    ReplyDelete
  3. ദുഷ്ടാ നിങള്‍ ആയിരുന്നു അല്ലെ അത് !!! ശരി ആകി തരാം ......
    ;)

    ReplyDelete
  4. ചവര്‍ലെറ്റ് കുലുങ്ങുന്നത്? ഞാനും കണ്ടിട്ടുണ്ട്. കാണുക മാത്രമല്ല അവിടെന്ന് തടി രക്ഷപ്പെടുത്തുകയും ചെയ്തു. “സൌദിയാണ് രാജ്യം.......” പിടിക്കപ്പെട്ടാല്‍ പണിക്കാരന്‍ പിന്നെ ഞാന്‍ തന്നെ..

    ReplyDelete
  5. അല്ലേലും പാര വെക്കാനും തരാം കിട്ടിയാ നല്ല പണി കൊടുക്കാനും നമ്മള് മലയാളികള് ഒട്ടും പിറകില്‍ അല്ലല്ലോ

    ReplyDelete
  6. എന്തായാലും ഒരു പണി കൊളമാക്കിക്കിട്ടി. അതുമതീ


    സമാധാനായല്ലോ..

    ReplyDelete
  7. ഹ ഹ ഹ
    കൊള്ളാം ഇപ്പോഴാണ് കിടുവ ശരിക്കും കടുവ ആയത്‌

    ReplyDelete
  8. ഓന്‍ അപ്പോ കിടുവയോ..അതോ..കടുവ യോ..എന്താപ്പാ ഇജ്ജ്‌ പറയേണ്ടത്..
    ;)
    അപ്പോ എന്റെ വക റമദാന്‍ കരീം..
    :)

    ReplyDelete
  9. ചവര്‍ലെറ്റ് മാത്രമല്ല, ജി.എം.സിയും, ടയോട്ടയും, കാപ്രിസും, എന്തിന് സുസുക്കിയുടെ ചെറിയ വാന്‍ വരെ ഇങ്ങനെ അപ്പ് അന്‍ഡ് ഡൌണ്‍ വ്യായാമം ചെയ്യുന്നത് ഞമ്മള് കണ്ടക്ക്‌ണ് ഏറൂ.
    ഇത്തിരി തണലും അധികം ആളുകളുമില്ലാത്ത റോഡില്‍ ഇത് ആസ് യുസ്യൂല്‍ അല്ലെ.

    എന്നാലും ആ പണികൊളമാക്കിയത് ശരിയായില്ല.

    ReplyDelete
  10. കൊള്ളാം നല്ല കഥ.
    :)

    ReplyDelete
  11. വായിച്ച് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും എന്റെ നന്ദി നമസ്തേ..

    ReplyDelete
  12. അത്രക്ക് വേണ്ടായിരുന്നു

    ReplyDelete
  13. ശരിയ്ക്കും മലയാളി കിടുവ

    ReplyDelete
  14. അഭിപ്രായമിട്ട എല്ലാ സ്നേഹിതര്‍ക്കും കൂപ്പുകൈ..

    അടുത്ത കഥ അടുപ്പത്താണ്. വേവായാല്‍ ഉടന്‍ വിളമ്പുന്നതായിരിക്കും. തീര്‍ച്ചയായും വരുമല്ലോ, രുചി നോക്കി അഭിപ്രായമിടുമല്ലോ?

    ReplyDelete
  15. Katha valare nannaayirikkunu...

    ReplyDelete
  16. Ayyo ellam oky

    But nanekedannu mone othu nokkunnathu thanee.

    Achus

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com