Thursday 23 August 2007

തേങ്ങാകള്ളന്‍-ജോസപ്പന്‍, കട്ടരിവാള്‍ & അബുട്ടി

അബുട്ടി മമ്മുക്കയെ പിടിച്ചുകെട്ടാന്‍ ആളെതപ്പി ഓടുന്നതിനിടയില്‍ ഉടുതുണി എവിടേയോ ഊരിവീണുപോയത്‌ അറിഞ്ഞില്ലായിരുന്നു. അടിയില്‍ പേരിനെന്ന്‌ പറയാമോന്നറിയില്ല, ആയിരക്കണക്കിന്‌ തുളകള്‍ വന്ന ഒരു തുണിക്കഷ്‌ണം മാത്രം (ഏതോ പതാകയോ സമ്മേളനബാനറോ കൊണ്ട്‌ തയ്‌പിച്ചത്‌). എതിരെ വന്നവരത്‌ കണ്ട്‌ കണ്ണുപൊത്താന്‍ പാട്‌ പെട്ടു. എന്നാല്‍ അബുട്ടി വേറൊന്നാണ്‌ ശ്രദ്ധിച്ചത്‌.

കോഴിക്കോട്‌ - ഊട്ടി മെയിന്‍ റോഡിന്റെ ചെട്ട്യങ്ങാടിമുക്കിലെ കലുങ്കില്‍ അവന്‍ ഇരിക്കുന്നു! അവനെന്നു വെച്ചാല്‍ നാടിനെ കിടുകിടാ വിറപ്പിക്കുന്ന 'തേങ്ങാകള്ളന്‍' ജോസപ്പന്‍ സ്ഥിരം കൈവശമുള്ള വെട്ടുകത്തി കലുങ്കിന്റെ അറ്റത്ത്‌ രാകിമിനുക്കി കുനിഞ്ഞിരിക്കുന്നു. മൂര്‍ച്ചകൂട്ടല്‍ മതിയാക്കി വെട്ടുകത്തിയുടെ അറ്റം വിരലാല്‍ തഴുകികൊണ്ട്‌ ജോസപ്പന്‍ കലുങ്കിലിരുന്നു. ജോസപ്പന്‍ കൊറേശ്ശെ തലപ്പിരി ലൂസായ കേസ്സാണെന്നത്‌ ജോസപ്പനൊഴിച്ച്‌ നാട്ടുകാര്‍ക്കെല്ലാം അറിയാവുന്ന പരമാര്‍ത്ഥമാണല്ലോ. പോരാത്തതിന്‌ സകലമാന തെങ്ങുടമകളുടേയും ഉറക്കം കെടുത്തുന്ന നാളികേരമോഷ്‌ടാവും.

ഓടിവന്ന അബുട്ടി ജോസപ്പനിരിക്കുന്ന കലുങ്കിനെ തൊട്ടുതൊട്ടില്ലാ എന്നമാതിരി സഡന്‍ ബ്രേയിക്കിട്ട്‌ നിന്നു. പൊടിപറന്നില്ലെങ്കിലും അബുട്ടിയുടെ ധൈര്യം പറപറന്നു. കൈകാലുകള്‍ വിറകൊണ്ടു. കണ്ണുകള്‍ വെട്ടിതിളങ്ങും വെട്ടുകത്തിയുടെ മൂര്‍ച്ചമുനയില്‍ ഉടക്കിനിന്നു. അബുട്ടി റിവേഴ്‌സെടുക്കുന്നത്‌ ജോസപ്പന്‍ കണ്ടു.

കുപ്പായത്തിന്‌ കുത്തിപിടിച്ച്‌ ജോസപ്പന്‍ അബുട്ടിയെ സ്‌റ്റോപ്പാക്കി. പഴയ കുപ്പായത്തിന്റെ കോളര്‍ മൊത്തം ജോസപ്പന്റെ കൈയ്യില്‍ ഈസിയായി പറിഞ്ഞുപോന്നു. കുപ്പായം കൊടുത്തെങ്കിലും മോചിതനാകാമാല്ലോ. അബുട്ടി വിറച്ചുകൊണ്ട്‌ കുപ്പായം ഊരി കലുങ്കില്‍ മടക്കിവെച്ചു. ഇപ്പോള്‍ അബുട്ടിയുടെ കോലം.. ഹോ! മുണ്ടില്ലാതെ ഷര്‍ട്ടില്ലാതെ ഏതോ പാര്‍ട്ടിക്കാരുടെ ആയിരം തുളകളുള്ള ഒരു മറ മാത്രം ധരിച്ച ആദിമ മനുഷ്യന്‍ തന്നെ!

ജോസപ്പന്‍ ഭീമന്‍ രഘുവിന്റെ ഭാവഹാതികളോടെ അരയില്‍ തിരുകിയ ദിനേശ്‌ ബീഡിയിലൊരെണ്ണമെടുത്ത്‌ ചുണ്ടില്‌ വെച്ചു. തീപ്പെട്ടിയില്ല. തപ്പിനോക്കി. ഇല്ല.

"ഡാ..തീയുണ്ടോ എടുക്കാന്‍?"

അബുട്ടി തലയാട്ടി "ഇല്ലെന്ന്‌"

"പോയി വാങ്ങീട്ട്‌ വാ. ഞാനിവിടെ തന്നെയുണ്ടാവും. കേട്ടോടാ..?"

അബുട്ടി കിട്ടിയ ചാന്‍സില്‍ ഓടെടാ ഓട്ടം. അതിനിടയില്‍ ആയിരം തുളകള്‍ ഒരുമിച്ച്‌ അരയ്‌ക്ക്‌ താഴെ മറച്ചിരുന്ന ബാനര്‍-തുണിയും വീഴും വീഴില്ലാന്ന്‌ ശങ്കിക്കാന്‍ തുടങ്ങിക്കഴിഞ്ഞിരുന്നു.

ജീവന്‍ തിരിച്ചുകിട്ടിയതായി തോന്നിയ അബുട്ടി വഴിയേവരുന്നവരോടെല്ലാം വിളിച്ചുകൂവി പാഞ്ഞുകൊണ്ടിരുന്നു.

"അതിലേ പോകണ്ടാ. തേങ്ങാകള്ളന്‍ ജോസപ്പന്‌ പിരാന്തെളകീ.. ജോസപ്പന്‌ വട്ടായീ.. വെട്ടുകത്തീണ്ട്‌ വരുന്നോരെ വെട്ടാന്‍ വട്ടന്‍ ജോസപ്പന്‍ കലുങ്കില്‌ വെയിറ്റ്‌ ചെയ്യാണ്‌. പോകല്ലേ.."

മുക്കാലും നഗ്നനായിട്ടോടി വരുന്ന അബുട്ടി പറയുന്നതില്‍ നഗ്നസത്യം ഉണ്ടാവാം എന്ന്‌ തോന്നിയ പലരും വഴിമാറ്റിപിടിച്ചു. മാനവേദനുസ്‌ക്കൂളില്‍ പോവുന്ന പിള്ളേരും ടീച്ചര്‍മാരും കണ്ണുപൊത്തി നിന്നു. കണ്ണുകള്‍ പൊത്തിയടച്ച്‌, ഏതിലേപോവുമെന്നറിയാതെ ഡാന്‍സ്‌ പഠിപ്പിക്കുന്ന മാലിനിടീച്ചറുടെ നേതൃത്വത്തില്‍ സംഘം വരിവരിയായിട്ട്‌ പാദസ്‌പര്‍ശത്താല്‍ റൂട്ട്‌ മനസ്സിലാക്കി ഒരുവിധം പാടവരമ്പില്‍ ഇറങ്ങിനിന്നു.

പായുന്ന അബുട്ടിയെ നോക്കീട്ട്‌ മൂക്കത്ത്‌ വിരല്‍ വെച്ചുകൊണ്ട്‌ മദ്രസ്സ വിട്ടുവരുന്ന രായിന്‍ മുസ്‌ല്യാര്‌ അന്തം വിട്ട്‌ സഹചാരിയായ വളഞ്ഞകാലുള്ള കുട കുത്തിനിന്നുകൊണ്ടിങ്ങനെ മൊഴിഞ്ഞു:

"അള്ളള്ളാ.. ശരിക്കും ആര്‍ക്കാണാവോ പിരാന്ത്‌. അബുട്ടിക്കോ അതോ ജോസപ്പനോ??"

"പിരാന്തന്മാരുടെ കോലാഹലം കഴീണവരേക്കും ഇവിടെ കേറിയിരുന്ന്‌ ചായകുടിച്ചോളിന്‍ മൊയില്യാരേ?"

ചായമക്കാനി നടത്തുന്ന പരുത്തിമെയമാക്ക പല്ല്‌ പോയ തൊണ്ണകാട്ടിചിരിച്ചിട്ട്‌ രായിന്‍ മുസ്‌ല്യാരെ ക്ഷണിച്ചിരുത്തി. വെളിയിലൂടെ അബുട്ടി ശരം വിട്ടപോലെ പാഞ്ഞുപോയി.

"ഈ പാവം ഇങ്ങനെയായത്‌ വല്ലോം അറീണുണ്ടൊ ആവോ ആ വര്‍മ്മപെണ്ണ്‌!"

"ഭാനുവര്‍മ്മപെണ്ണോ? നല്ല കഥ. അത്‌ ഒരു വശം കുഴഞ്ഞുകിടപ്പായതല്ലേ. കൊല്ലമെത്ര കഴിഞ്ഞിരിക്ക്‌ണ്‌. ആരോര്‍ക്കാനാ അതൊക്കെ!"

മക്കാനിയില്‍ ചായകുടിക്കാതെ പത്രം മറിച്ചുനോക്കിയിരിക്കുന്ന കോവിലകമുക്കിലെ രണ്ട്‌ വയസ്സന്മാര്‍ ഗതകാലസ്മരണയുടെ കെട്ടഴിക്കാന്‍ തുടങ്ങിയത്‌ ചായക്കാരന്‍ തടഞ്ഞു.

"ഇവിടെ വന്നങ്ങട്ട്‌ കുത്തിയിരുന്നോളും ഓരോരോ ബഡായീം പൊട്ടിച്ചാണ്ട്‌. ഒരു ചായപോലും എവിടെ ഹൂഹും."
..............

അബുട്ടി പ്രാണരക്ഷാര്‍ത്ഥം പാഞ്ഞുപോവുമ്പോള്‍ ഒരു വളവു തിരിഞ്ഞെത്തിയത്‌ മറ്റൊരു കഥാപാത്രത്തിനടുത്ത്‌!

അബുട്ടി നിന്നു. വിട്ടുപോയ ധൈര്യം പാറിപ്പറന്ന്‌ ചിറകിട്ടടിച്ച്‌ തിരികെയെത്തിയപോലെ അബുട്ടി ഒന്നുഷാറായി നെഗളിച്ചുനിന്നു. സ്ലോമോഷനില്‍ നടന്ന്‌ അവിടെ കണ്ട കഥാപാത്രത്തിനടുത്തെത്തി.

വലിയൊരു മുട്ടിക്കഷ്‌ണം പിടിച്ച്‌ തോളില്‍ വെച്ച്‌ പിറുപിറുത്ത്‌ നില്‍ക്കുന്ന ഇയാളാണ്‌ 'കട്ടരിവാള്‍' എന്നെല്ലാരും പരിഹസിക്കുന്ന കമ്മ്വാക്ക. വട്ടുകേസ്സ്‌ തന്നെ എന്നതില്‍ സംശയം വേണ്ട.

ഗദ പിടിച്ചുനില്‍ക്കുന്ന ഹനുമാനെ അനുസ്മരിപ്പിക്കുന്ന ഭാവഹാദികളോടെ മുട്ടിക്കഷ്‌ണം താങ്ങി തോളില്‍ സ്ഥാപിച്ച്‌ 'ആപ്പീസുതൊടു' എന്ന ഫോറസ്‌റ്റ്‌ ഓഫീസിന്റെ മുന്നിലെ കവലയില്‍ എപ്പോഴുമുണ്ടാവുന്ന ഒരൊഴിയാബാധയാണ്‌ 'കട്ടരിവാള്‍'. ഈ പേര്‌ വിളിച്ച്‌ പ്രകോപിപ്പിക്കുന്നവരെ ഒന്നും ചെയ്യില്ല. പകരം 'അന്റെ ബാപ്പാന്റെ ബാപ്പ' എന്നു മാത്രം പുലമ്പിനിന്നോളും.

അതല്ലേ അബുട്ടിക്കിത്ര ധൈര്യം വന്നത്‌. അബുട്ടി അരികിലെത്തി കട്ടരിവാളെ അടിമുടി നോക്കി. വലം വെച്ചു ഒത്തിരിവട്ടം. എന്നിട്ട്‌ നിന്നു മുഖത്തേക്ക്‌ ഊതി.

കട്ടരിവാള്‍ സ്ഥിരം മന്ത്രണമുരുവിട്ട്‌ നിന്നു "അന്റെ വാപ്പാന്റെ വാപ്പ..അന്റെ വാപ്പാ ഓന്റെ വാപ്പ.."

കട്ടരിവാള്‍ അണിഞ്ഞിരിക്കുന്നത്‌ മുന്‍ഭാഗം ഏതാണ്ട്‌ ദൃശ്യമാകുന്ന കീറലുള്ള 'ബെര്‍മുഡ'യുടെ അപരനായ പണ്ടുകാലത്തെ ഒരു കള്ളിട്രൗസറാണ്‌!

അതിലാണ്‌ അബുട്ടി നോക്കുന്നത്‌. കീറിപ്പറിഞ്ഞ ട്രൗസറണിഞ്ഞ കട്ടരിവാളെ ആയിരം തുളകളാല്‍ സമ്പന്നമായ പതാകയുടെ ചെറുതുണ്ട്‌ മാത്രമണിഞ്ഞ അബുട്ടി വലയം വെച്ചു. വില്ലാധിവില്ലനെപോലെ..

"എടാ..അനക്കൊന്നും നാണമില്ലേടോ പെണ്ണുങ്ങളും മറ്റും നടക്കുന്ന ഇവിടെങ്ങനെ കീറിയ ട്രൗസറ്‌ മാത്രമിട്ട്‌ നില്‍ക്കാന്‍! പോയി തുണിയുടുത്ത്‌ വാടാ കട്ടരിവാളേ!!"

അബുട്ടി ഉച്ചത്തില്‍ കട്ടരിവാളോട്‌ പറയുന്നത്‌ വഴിയേപോയവര്‍ കേട്ടിട്ട്‌ വടിയായിനിന്നു. ഇതിലാര്‍ക്കാണ്‌ തുണിയുള്ളത്‌ തുണിയില്ലാത്തത്‌ എന്ന്‌ തിട്ടപ്പെടുത്താനാവാതെ ചിലരെങ്കിലും സൊല്യൂഷന്‍ കിട്ടാന്‍ അവിടെ നിന്നു.

കുറച്ചപ്പുറത്ത്‌ ഇതൊന്നും കാണുവാന്‍ കാഴ്‌ച ഇല്ലാതെ മുഹമ്മദിക്ക എന്ന അന്ധവൃദ്ധന്‍ ഭിക്ഷ യാചിച്ച്‌ അറബിസൂക്തങ്ങള്‍ ചൊല്ലി റോഡിനരികെ കസേരയില്‍ ഇരിക്കുന്നതാരും കണ്ടില്ല!

11 comments:

  1. തേങ്ങാകള്ളന്‍-ജോസപ്പന്‍, കട്ടരിവാള്‍ & അബുട്ടി - ബേജാറിലായൊരു പോസ്‌റ്റ്‌ നിങ്ങള്‍ക്കായ്‌..

    ReplyDelete
  2. തേങ്ങാകള്ളന്‍-ജോസപ്പന്‍
    ഇതിനു തേങ്ങ എന്റെ വക

    ReplyDelete
  3. ഏറനാടാ,

    ഹഹഹ, എല്ലാ കഥാപാത്രങ്ങളുമുണ്ടല്ലോ ;)

    ഇനി ബാക്കിയെന്താണാവോ സംഭവിക്കാന്‍ പോകുന്നത് :)

    ReplyDelete
  4. അതു ശരി, ഇതൊരു തുടരനായിരുന്നൂല്ലേ. കൊള്ളാം, വേഗം അടുത്തത് പോസ്റ്റ്.

    ReplyDelete
  5. അടുത്തത് ഉടനെ പോരട്ടെ....

    ReplyDelete
  6. "കുറച്ചപ്പുറത്ത്‌ ഇതൊന്നും കാണുവാന്‍ കാഴ്‌ച ഇല്ലാതെ മുഹമ്മദിക്ക എന്ന അന്ധവൃദ്ധന്‍ ഭിക്ഷ യാചിച്ച്‌ അറബിസൂക്തങ്ങള്‍ ചൊല്ലി റോഡിനരികെ കസേരയില്‍ ഇരിക്കുന്നതാരും കണ്ടില്ല!"
    ശോ..മുഹമ്മദിക്ക ഭാഗ്യവാന്‍ ഇതൊന്നും കാണേണ്ടല്ലോ..

    ReplyDelete
  7. കൊള്ളാം,
    ബാ‍ാക്കികൂടി.

    ReplyDelete
  8. ഏറനാടാ....നീ ബാലനാടാ
    ബാലനാടാ...നീ വില്ലനാടാ
    ബാലനായ ഏറനാടാ
    നാട്യത്തിലും നീ കേമനാണേ
    നടനത്തിലും നീ മുന്നിലാണേ
    കാത്തിരിക്കാം നിന്‍ ചരിതങ്ങളൊക്കെയും
    അഭ്രപാളികളില്‍ ജീവിച്ചീടാന്‍

    വിവരണത്തിലെ ലാളിത്യം ....
    ഹാസ്യത്തിന്ന് മാറ്റ് കുട്ടുന്നു....എങ്കിലും മറഞ് കിടക്കുന്ന ഗ്രാമത്തിന്‍...തളര്‍ന്നു പോകുന്ന ചരിതങ്ങള്‍ ഇവിടെ പുനര്‍ജനിക്കുന്നു ..അഭിനന്ദങ്ങള്‍


    സസ്നേഹം
    കാല്‍മീ ഹലോ
    മന്‍സൂര്‍,നിലംബൂര്‍

    ReplyDelete
  9. പ്രിയ ഏറനാടന്‍,
    ചിത്രകാരന്റെ സ്നേഹംനിറഞ്ഞ ഓണാശംസകള്‍ !!
    താങ്കള്‍ക്കും , കുടുംബത്തിനും.
    :) (:)

    ReplyDelete
  10. ഹ..ഹ...ഹ... കൊള്ളാം....

    ഓണാശംസകള്‍ സുഹൃത്തേ...

    ReplyDelete
  11. ഏവര്‍ക്കും സമ്പല്‍സമൃദ്ധിയുടെ നന്മനിറഞ്ഞ ഓണാശംസകള്‍ നേരുന്നു.. എന്നും നന്മകളുണ്ടാവട്ടെ.. സന്തോഷവും കളിയാടട്ടെ..

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com