Monday 8 October 2007

ലക്ഷ്മി സ്പെഷ്യല്‍ പുട്ടും പിന്നൊരു കൂട്ടും..

അങ്ങിനെ ദിനങ്ങള്‍ കഴിയുന്തോറും ലക്ഷ്മി പുതിയ അല്‍ഭുതങ്ങള്‍ കണ്ടും കേട്ടും കോട്ടായിതറവാട്ടിലെ ഒരു അംഗം എന്നപോലെ കഴിഞ്ഞുപോന്നു. വല്ലപ്പോഴും പണിക്കന്‍ മകളെ കാണാന്‍ വരും കോലായയുടെ തിണ്ണയില്‍ തോര്‍ത്തുമുണ്ട് വിരിച്ച് ഇരിക്കും. ലക്ഷ്മി സമീപം തൂണും ചാരി നിന്ന് കണ്ണീര്‍ പൊഴിച്ച് കുശുകുശുക്കും. പണിയന്മാരുടെ വര്‍ത്തമാനം മനസ്സിലാവാതെ അപ്പുറത്ത് കള്ളക്കണ്ണുകള്‍ കറക്കികൊണ്ട് സലിം കസേരയില്‍ കാലാട്ടിയിരുന്ന് ബാലരമ മറിച്ചുനോക്കി മായാവി-ഡാകിനി കഥ ആസ്വദിക്കുന്നു, പാതി വായനയിലും പാതി ലക്ഷ്‌മിയിലും ശ്രദ്ധിച്ചങ്ങനെ..

പണിക്കന്‍ ഇടയ്ക്കെപ്പഴോ സലീമിനെ നോക്കിയിട്ട് മകളോട് എന്തോ പറഞ്ഞു. ലക്ഷ്മിയും സലീമിനെ നോക്കി പുഞ്ചിരിച്ചിട്ട് അച്ഛനോട് ഏതോ ഭാഷയില്‍ എന്തോ മന്ത്രിച്ചതും അച്ഛന്‍ നിശ്വാസത്തൊടെ വെറ്റിലയില്‍ അടക്ക വെച്ച് നൂറുതേച്ച ഒരു പൊതി അരയിലെവിടേയോ നിന്നെടുത്ത് വായയിലിട്ട് ചവച്ചു ആശ്വാസത്തിലിരുന്നു.

ഉമ്മ ഉമ്മറത്തേക്ക് വന്നു. കുടിക്കാനൊരു സ്റ്റീല്‍ ഗ്ലാസ്സില്‍ കട്ടന്‍‌ചായ കൊടുത്ത് കാര്യങ്ങളോരോന്നായി പറഞ്ഞുകൊണ്ടിരുന്നു. പണിക്കന്‍ സാകൂതം എഴുന്നേറ്റ് ഭവ്യതയോടെ മുറ്റത്ത് നിന്നു. ലക്ഷ്മി തൂണും ചാരിതന്നെ... സലീം ആ ഭാഗത്താരുമേയില്ലെന്ന ഭാവത്തില്‍‌ ബാലരമതാളുകള്‍ മറിച്ചങ്ങനെ...

പണിക്കന്‍ പോയി. ലക്ഷ്മി കണ്ണീര്‍ പൊഴിച്ച് വീണ്ടും മുറ്റം നോക്കിനിന്നു. അന്ന് വന്നതില്‍ നിന്നും ഒത്തിരി ഉഷാറായിട്ടുണ്ട് അവള്‍. കവിളൊക്കെ തുടുത്ത് ദേഹമൊക്കെ പുഷ്ടിപ്പെട്ട് ആകെമൊത്തമൊരാനചന്തം. സലീം ബാലരമയിലെ ഏതോ രാജകുമാരികഥ പാതിയാക്കി അവളെ ശ്രദ്ധിച്ചു.

കണ്ണീര്‍ തുടച്ച് ലക്ഷ്മി തിരിയുമ്പോള്‍ സലീമിന്റെ നോട്ടം കണ്ടു. അവള്‍ അകത്തേക്ക് ധൃതിയില്‍ നടന്നു. അകത്തെ അറയഉടെ വാതില്‍ 'കരകരാ' തുറന്ന് ബള്‍ബിന്റെ സ്വിച്ച് ഓണാക്കുന്ന 'ടിക്' സ്വരം. പിന്നെ വാതില്‍ 'കരകരാ' അടഞ്ഞു.

"ലക്ഷ്മീ.. എവിടേയാ ഇയ്യ്? ലക്ഷ്മീ...?"

ഉമ്മാന്റെ വിളി. മറുപടിയില്ല. സലീം എഴുന്നേറ്റ് അറയുടെ അടഞ്ഞ വാതിലിനു മുന്നിലെത്തി. അകത്തൂന്ന് ലക്ഷ്മിയുടെ തേങ്ങലുകള്‍ പതിയെ ഉയര്‍‌ന്നു. വിട് വിട്ട് വന്നൊരുപാട് ദിവസങ്ങളായിട്ടും സ്വന്തക്കാരെ കാണാത്ത വിഷമം മാറിയിട്ടില്ല അതാവും. സലീം ചിന്തിച്ചു.

"മോനേ സലീമേ.. ലക്ഷ്മിയെ കണ്ടോ അവിടെവിടേയെങ്കിലും? ഒന്നിങ്ങട്ട് വരാന്‍ പറഞ്ഞാ ഓളോട്, ഉം?"

സലിമിന്‌ ഉമ്മയുടെ ചിലനേരത്തെ ഇമ്മാതിരി വര്‍‌ത്തമാനം തീരെ പിടിക്കുന്നില്ല. ലക്ഷ്മി തന്റെ കെട്ട്യോളാണെന്നാ വിചാരം ഈ ഉമ്മാക്ക്.. സലീമിന്‌ ദേഷ്യം വന്നു. അവന്‍ അറയുടെ വാതിലില്‍ അതിയായി തട്ടി. വാതില്‍ കരകരപ്പോടെ തുറന്നു. ലക്ഷ്മി മുടി കെട്ടികൊണ്ട് മുഖം തുടച്ച് വെളിയിലെത്തി. ദു:ഖിതയാണെങ്കിലും സലീമിനെ നോക്കി മന്ദഹസിച്ചു.

"ഇവിടെ പണിക്ക് വന്നതാ നീയ്. അതോ സുഖവാസത്തിനോ..?" - എന്ന് ചോദിക്കാനുള്ള ദേഷ്യത്തില്‍ നിന്ന സലിം ആ മന്ദഹാസത്തില്‍ അത് മറന്നു. വാതില്‍‌പടിയില്‍ നിന്നും മാറിക്കൊടുത്തു. ലക്ഷ്മി അടുക്കളയിലേക്ക് നടന്നു.

"എന്താ ലക്ഷ്മീ.. വീട്ടിപോണോ? സുഖമില്ലേ, ങ്‌ഹേ?" - ഉമ്മ ചോദിക്കുന്നത് കേട്ടു.

"ഉം. എനിക്ക് ഒന്ന് അമ്മയെ കാണണം. അനിയത്ത്യേം.."

"തനിച്ച് പോവാനറിയോ? ഇത്തിരി നേരത്തേണെങ്കി അന്റെ അച്ഛന്‍ വന്നപ്പോ പോകായിരുന്നു."

സലീം അടുക്കളിയിലെത്തി. ഒന്നുമറിയാത്തവനെപോലെ അവന്‍ അടുക്കളയിലെ ടിന്നുകള്‍ പരതികൊണ്ട് നിന്നു. ഏതോ ഒരു ടിന്ന്‌ തുറന്ന് ഒരു ശര്‍‌ക്കരകഷ്ണമെടുത്ത് വായയിലിട്ട് അവിടെ തന്നെ നിന്നു.

"എനിക്ക് തനിച്ച് പോകാനോക്കെ നിച്ചണ്ട്. ന്നാലും കാട്ടീക്കൂടെ പോവാനൊരു കൂട്ട് വേണം. വഴി ഇച്ചിരെ എടങ്ങേറ് പിടിച്ചതാ കൊച്ചുമ്മാ.."

"ഓ.. ഇതാര്‌.. കാട്ടുരാജാവിന്റെ മോളോ! കൂട്ട് പോകാന്‍,കാവല്‍ നില്‍‌ക്കാന്‍ ഒക്കെ ആളെപ്പഴും വേണം പോലും" - സലീം ശര്‍ക്കര കടിച്ചുകൊണ്ട് മനസ്സില്‍ മാത്രം പിറുപിറുത്തുകൊണ്ട് മോന്ത കറുപ്പിച്ചങ്ങനെ നിന്നു.

"ഉം.. ശരിയാ. ലക്ഷ്മി ഒറ്റക്ക് പോണ്ട. എന്തേലും പറ്റിയാല്‌ പിന്നെ സമാധാനം പറയാന്‍ നടക്കേണം. കാലമതാണിപ്പോ.." - ഉമ്മ പറഞ്ഞു.

സലിം പതുക്കെ അടുക്കളയില്‍ നിന്നും നീങ്ങാനൊരുങ്ങുമ്പോള്‍..

"സലീമേ.. നീയെവിടെ പോണ്‌? അവിടെ നിന്നാ."

സലിം നിന്നു. എന്താ ഉമ്മ പറയാന്‍ പോവുന്നതെന്ന് അവന്‌ മനസ്സിലായി. ഉമ്മ പറയാന്‍ തുടങ്ങുന്നതിനും മുമ്പ് അവന്‍ തുടങ്ങി:

"ലക്ഷ്മീടെ അപ്പന്‍ ഇനി വരുമ്പോ വിട്ടാപോരേ.. ഒത്തിരി ദൂരംണ്ട് പുഴകടന്ന് ഒത്തിരി പോണം അങ്ങോട്ട്.."

"ഓള്‍ വന്നിട്ടിപ്പോ ഒരു മാസം കഴിഞ്ഞില്ലേ മോനേ.. രണ്ടീസം ഓളെ പൊരേല്‌ പോയി നിന്നോട്ടെ. നീ കൂടെപോയികൊടുക്ക്. പെണ്ണല്ലേ ഓള്‌. ഒറ്റക്ക് വിടണ്ട."

"ഉമ്മാ.. ഊം മ്മാ..." - സലിം കരയണോ അതോ ചിരിക്കണോ എന്നറിയാത്ത കണ്‍ഫ്യൂഷനിലെത്തി.

പ്രായപൂര്‍‌ത്തി ആയിരുന്നേല്‍ ഈ ഉമ്മ ഞങ്ങളെയങ്ങ് കെട്ടിച്ചുവിട്ടേനെ..! സലീമിന്‌ ഉമ്മായുടെ പലപ്പോഴുമുള്ള നിര്‍ദേശങ്ങളില്‍ പ്രതികരിക്കാന്‍ തോന്നിതുടങ്ങി. ഇവളേം കൊണ്ട് വഴിയിലൂടെ നടക്കുന്ന കാര്യമാലോചിച്ച് അവനാകെ അങ്കലാപ്പിലായി. കൂട്ടുകാരൊക്കെ കണ്ടാല്‍ ഇനിയെന്തൊക്കെ പറഞ്ഞാണ്‌ കളിയാക്കുക, നാട്ടുകാര്‍ കണ്ടാലോ ശ്ശോ! ഈ ഉമ്മായുണ്ടോ ഇതൊക്കെ അറിയുന്നു? ഒരു ബാല്യക്കാരന്റെ മനസ്സിലെ വ്യഥ ഒന്ന് മനസ്സിലാക്കിയാലെന്താ ഈ ഉമ്മാക്ക്!

ലക്ഷ്മിയുടെ കരച്ചില്‍ പോയി. മുഖം തെളിഞ്ഞു. കള്ളി. ഒക്കെ നാട്യമാണ്‌. അല്ലേലും തക്കം കിട്ട്യാല്‌ അവള്‍ എന്നെ ഒരു മാതിരി നോട്ടമാ. മുറിയില്‍ ഇരിക്കൂമ്പോഴോ വല്ലതും വായിച്ച് കിടക്കുമ്പോഴോ മാത്രമേ ഇവള്‍‌ക്ക് മുറി തൂത്തുവാരാനോ നിലം തുടക്കുവാനോ നേരമുള്ളൂ. എന്നീട്ടോ വേണ്ടാ വേണ്ടാ എന്നു വിചാരിച്ചാലും നോക്കിപോകുന്ന തരത്തിലേ അവള്‍ മുറി വൃത്തിയാക്കൂ.. പലപ്പോഴും അവളുടെ മാറിടം ഒട്ടുമുക്കാലും ഇറുകിയ ബ്ലൗസ്സിനു വെളിയില്‍ ചാടാനുള്ള വെപ്രാളത്തിലാവും. ചിലപ്പോള്‍ പാവാട തൂത്തുകയറ്റി തുടക്കും മോളിലെത്തിയിട്ടാണ്ടാവും. ഉമ്മയെങ്ങാനും വന്നാല്‍ എന്റെ മാനം! കൗമാരക്കാരനാണ്‌ എന്ന വിചാരം മനസ്സില്‍ നിറയുന്ന സന്ദര്‍‌‌ഭങ്ങള്‍.. നല്ല പോഷകാഹാരങ്ങള്‍ വാരിവലിച്ച് തിന്ന് കൊഴുത്തുരുണ്ട് വിലസുകയല്ലേ. ഇപ്പോള്‍ ലക്ഷ്മിയെ കണ്ടാല്‍ ഒരു പണിക്കപെണ്ണ് എന്നാരും പറയില്ല. കൂട്ടുകാര്‍ എന്നേ കളിയാക്കിയോരോന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു.

ഇനിയിപ്പോ എല്ലാരും കാണ്‍‌കെ അവള്‍‌ക്ക് കൂട്ടിന്‌ പോകുന്നതും കൂടെയായാല്‍ ഒക്കെയായി. എനിക്കിനി വയ്യ. ഈ കോട്ടായിതറവാടിന്റെ മാനം.. അവിടെത്തെ ഇളമുറക്കാരനായ എന്റെ നില, വില ഒന്നുമെന്തേ ഉമ്മ മനസ്സിലാക്കുന്നില്ല?

"ഇന്ന്‌ വൈകിട്ട് ഓളെ പൊരേല്‌ കൊണ്ട് ചെന്നാക്കാന്‍ കൂടെചെല്ല്‌ട്ടോ സലീമേ.."

"ഉമ്മാ.. " - സലീം തലചൊറിഞ്ഞ് വിഷമം കാണിച്ചു.

"എന്താടാ.. കൂടെ ചെല്ലാന്‍ പറഞ്ഞാ ചെല്ലുക. സലീമേ ഒറ്റക്ക് ഓള്‌ പോയാല്‌ എന്തേലും പറ്റിയാല്‌ പിന്നെ ഞമ്മള്‌ സമാധാനം പറയേണ്ടി വരും മോനേ.."

മൂളിപ്പാട്ടും പാടികൊണ്ട് പാത്രങ്ങള്‍ കഴുകി അടുക്കിവെക്കുന്ന സന്തോഷവതിയായ ലക്ഷ്മി ഇടം കണ്ണാലെ സലീമിനെ നോക്കുന്നുണ്ട്. അതുകൂടെയായപ്പോള്‍ സലീമിന്‌ ഉള്ളിലെ ദേഷ്യം കുമിഞ്ഞുകൂടി.

"ഇന്ന് ഞാന്‍ കൊണ്ടു ചെന്നാക്കാം. ഇനി ഉമ്മ മേലാലപ്പണി പറയരുത്"

സലിം ദേഷ്യത്തില്‍ അടുക്കളയില്‍ നിന്നും പോയി. പോകുന്ന പോക്കില്‌ ലക്ഷ്മി കഴുകിതുടച്ചുവെച്ച പാത്രങ്ങള്‍ തട്ടിയിട്ടു.

ഉമ്മ അരിശത്തോടെ അവന്റെ പോക്ക് നോക്കിനിന്നു. എന്നിട്ട് ലക്ഷ്മിയുടെ നേരെ തിരിഞ്ഞു. വേലക്കാരിയായ ലക്ഷ്മി സ്വന്തം മകളെന്നപോലെ അവളെ സമാധാനിപ്പിച്ചു. വീട്ടില്‍ ഭിക്ഷ യാചിച്ച് വരുന്നവര്‍‌ക്ക് മീന്‍‌കറിയും നല്ല ഊണും വിളമ്പുന്നവര്‍ എന്നാണ്‌ അയല്‍‌പ്പക്കക്കാര്‍ ഉമ്മയെകുറിച്ച് പറയാറ്. പരോപകാരത്തിലും ആതിഥേയത്വത്തിലും അഗ്രഗണ്യയാണ്‌ കോട്ടായിതറവാട്ടിലെ ഉമ്മ.

"അവനങ്ങെനെയാ ശുണ്ഠികൂടിയാല്‍ പിടിച്ചാകിട്ടൂല പഹയനെ.. പറഞ്ഞിട്ടെന്താ. അങ്ങനെത്തെ ബാപ്പാന്റെ മോനല്ലേ ഈ മോന്‌.."

ലക്ഷ്മി തല താഴ്ത്തിനിന്നു. കണ്ണുകളില്‍ അവരോടുള്ള ബഹുമാനം..

"ലക്ഷ്മി വിഷമിക്കേണ്ട. പോയിട്ട് പൊരേയില്‌ രണ്ടുമൂന്നീസം കഴിഞ്ഞിട്ട് ഉഷാറായിട്ട് വന്നാമതി. സലിം കൂടെ കൂട്ടിന്‌ വന്നോളുംട്ടോ.."

ലക്ഷ്മി തല ഉയര്‌ത്തിനോക്കി. കണ്ണുകളില്‍ പ്രതീക്ഷയുടെ തിരയിളക്കം..

"മോളേ ലക്ഷ്മീ നിനക്ക് ഭക്ഷണം ഉണ്ടാക്കാനറിയോ? ഇതേവരേ നിന്നെകൊണ്ട് ഞാന്‍ ആഹാരമുണ്ടാക്കിച്ചിട്ടില്ല. ഇന്നൊന്ന് നോക്കീയാലോ, ഉം?"

ലക്ഷ്മി വാചാലയായി. ഒന്നിളകി നിന്നുകൊണ്ടവള്‍ പാചകനൈപുണ്യം വിളമ്പാന്‍ തുടങ്ങി.

"എനക്ക് നല്ലോം വെച്ചുണ്ടാക്കാനറിയാ.. ചോറ് വെക്കും, കറി വെക്കും, മീന്‍ ചുടും, പപ്പടോം ചുടും.. പിന്നെ എനക്ക് നല്ല പുട്ട് ബെക്കാനറിയാ.. അണ്ടിപ്പുട്ട്, അരിപ്പുട്ട്, തേങ്ങാപുട്ട് ഒക്കെ ഉണ്ടാക്കാനറിയാ എനക്ക് കൊച്ചുമ്മാ.."

ഉമ്മ ചിരിച്ചു. വന്നയന്ന് മുതല്‍ ലക്ഷ്മിയെ പാത്രം കഴുകാനും മുറിയും മുറ്റവും വൃത്തിയാക്കാനും മാത്രമേ ചുമതലപ്പെടുത്തിയിരുന്നുള്ളൂ.. ലക്ഷ്മിക്കും ഉദ്യോഗക്കയറ്റം കിട്ടിയ പ്രതീതി. അങ്ങിനെ ആദ്യമായി കോട്ടായിത്തറവാട്ടില്‍ ഒരു അന്യജാതിക്കാരിയുടെ അതും ഒരു പണിക്കപെണ്ണിന്റെ കൈകൊണ്ടുണ്ടാക്കിയ ആദ്യഭക്ഷണം ഒരുങ്ങാന്‍ പോകുന്നു!

"എന്നാല്‍ ലക്ഷ്മീടെ ആഹാരം ഒന്ന് കഴിച്ചുനോക്കാലോ. നല്ല പുട്ട് ഉണ്ടാക്കി ഉല്‍‌ഘാടനം തുടങ്ങിക്കോ.. ഞാന്‍ അപ്പഴേക്കും അയല്‍‌പക്കത്തൊക്കെ ഒന്ന് പോയിവരാം. കൊറച്ചീസായി അവിടയൊക്കെ ഒന്ന് പോയിട്ട്. വരുമ്പഴേക്കും ലക്ഷ്മീടെ പുട്ടും തിന്നാലോ.."

പുട്ടിനുള്ള സാധനങ്ങളൊക്കെ അറയിലും അടുക്കളയിലും സൂക്ഷിച്ചത് സൂചിപ്പിച്ചിട്ട് ഉമ്മ പോയി. വലിയൊരു അടുക്കളയും അതിലെ പാത്രങ്ങളും സാമാനങ്ങളും പിന്നെ ലക്ഷ്മിയും.. സലീം ദേഷ്യത്താല്‍ വെളിയിലെവിടേയോ പോയി. അവനും കൂടെ ഉണ്ടായിരുന്നെങ്കില്‍.. ലക്ഷ്മി നഖം കടിച്ചുനിന്ന്‌ പുഞ്ചിരിച്ചു.

എന്നിട്ട് പുട്ട് തയ്യാറാക്കാനുള്ള പ്രാരംഭഘട്ടത്തിലേക്ക് കടന്നു. അടുക്കിവെച്ചിരിക്കുന്ന വലിയ ടിന്നുകള്‍ പരതി. അരിപ്പൊടി വെച്ചിട്ടുള്ളത് കിട്ടി. എടുത്തു. കൊട്ടിയിട്ടുവത് പാത്രത്തിലേക്ക്.. പിന്നെ തേങ്ങ ചിരവിയെടുത്തു. ഇത്രേം വലിയൊരു വീടും അതിലെ അടുക്കളയും തനിയെ കിട്ടിയ ഒരു വിജയീഭാവം ലക്ഷ്മിയുടെ മുഖത്ത്..

"ചുന്ദരി ഞാനും ചുന്ദരന്‍ നീയും..
ചേര്‍ന്നിരുന്നാല്‍ നമുക്കോണം.."

ലക്ഷ്മി അറിയാവുന്ന വരികളാല്‍ ഈണത്തില്‍ പാടികൊണ്ട് വൈകിട്ട് പുരയിലെത്താനുള്ള ഊറ്റത്തില്‍ ധൃതിയില്‍ പുട്ട് ഉണ്ടാക്കികൊണ്ടിരുന്നു. ഇടയ്ക്കവള്‍ ആരുമില്ലെന്ന ധൈര്യത്തില്‍ പാവാട വിരുത്തിയിട്ട് വട്ടം കറങ്ങികൊണ്ട് നൃത്തചുവടുകള്‍ വെച്ചു. ഉന്മേഷവതിയായ ലക്ഷ്മിയുടെ ചെയ്തികള്‍ കണ്ടുകൊണ്ട് ഒരുവന്‍ അറയില്‍ ഒളിച്ചിരിക്കുന്നുണ്ട്!

സലീം അറയിലുണ്ടായിരുന്നു. അവന്‍ പതിയെ അകത്തു കയറിയിരിക്കുന്നതാണ്‌. അവന്‍ അവളുടെ പാട്ടും നൃത്തവും കണ്ട് ചിരിപൊട്ടി അടക്കിപിടിച്ചു നിന്നു.

സമയം ഇത്തിരി പോയികഴിഞ്ഞപ്പോള്‍ സലിം വെളിയില്‍ വന്നു. തൊണ്ട അനക്കി സാന്നിധ്യം അറിയിച്ചു. ലക്ഷ്മി ചമ്മിപോയി. നഖം കടിച്ച് നാണിച്ചുകൊണ്ടവള്‍ വീണ്ടും പഴയപോലെ 'ഞാനൊന്നുമറിയില്ലേ പാവം' ലക്ഷ്മി ആയിതന്നെ നിന്നു.

"വിശന്നിട്ട് വയ്യ. കഴിക്കാന്‍ എന്താണുള്ളത്" - സലിം ഒന്നുമേ അറിയാത്ത പോലെ അടുക്കളയിലെ പാത്രങ്ങള്‍ പരതിതുടങ്ങി.

ഒരു പാത്രം തുറന്നുനോക്കിയപ്പോള്‍ നല്ല ആവിപറക്കുന്ന പുട്ട് റെഡിയായി വെച്ചിരിക്കുന്നു! ലക്ഷ്മി സ്പെഷ്യല്‍ പുട്ട്! പക്ഷെ സാധാരണ പുട്ടിനില്ലാത്ത നുറും‌മണം പരക്കുന്നത് സലിം ശ്രദ്ധിച്ചു. വല്ലത്തൊരു സുഗന്ധം മൂക്കിലടിച്ചെത്തുന്നു.

സലീം പുട്ടില്‍ നോക്കി പിന്നെ ലക്ഷ്മിയേയും.. ലക്ഷ്മി ആകെ ചമ്മിയമട്ടിലാണ്‌. തന്റെ പാട്ടും കൂത്തും കണ്ടോ ആവോ എന്ന വേവലാതായാണവള്‍ക്ക്.

ഒരു കഷ്ണം പുട്ട് എടുത്ത് നാക്കില്‍ വെച്ച സലീം രുചികൊണ്ട് ഞൊട്ടികൊണ്ടിരുന്നു. നന്നായിരിക്കുന്നു എന്നവന്‍ മുദ്രകാണിച്ചു. അവന്‍ കുറച്ചധികം ഒരു പാത്രത്തിലെടുത്തു. പിന്നെ ഒരു ഗ്ലാസ്സ് എടുത്ത് ടിന്നുകള്‍ വെച്ച ഷെല്‍ഫില്‍ പരതി.

അവന്‍ പരതുന്നത് നിത്യവും കഴിക്കാറുള്ള ഹോര്‍‌ലിക്സ് വെച്ച ടിന്നാണ്‌. അതു കിട്ടി. പക്ഷെ കാലിയായിരിക്കുന്നു! പൊടിപോലുമില്ലാ കണ്ടുപിടിക്കാന്‍ എന്നമാതിരി ഫുള്‍ ക്ലീനാക്കിവെച്ചിരിക്കുന്നു.

"ഇതിലെ ഹോര്‍‌ലിക്സ് എവിടേ? മൊത്തം നീ തിന്നോ?"

ലക്ഷ്മി വല്ലാതെ വിയര്‍‌ത്തു. സലീം വീണ്ടും ചോദിച്ചു.

"അയിലുവെച്ച പൊടി മൊത്തമെടുത്ത് പുട്ട് ഉണ്ടാക്കി. എല്ലര്‍ക്കും തികയാന്‍ വേണ്ടിയാ മുയുവനെടുത്തേത്"

സലീം കാലിടിന്‍ നോക്കി, പാത്രത്തിലെ ആവിപറക്കും നറും‌മണമൂറും പുട്ടില്‍ നോക്കി.. അവന് പൊട്ടിച്ചിരിച്ചു. ഒന്നും മനസ്സിലാവാതെ ലക്ഷ്മിയും വളിച്ച ചിരിയോടെ..

ഇതുകണ്ടാണ്‌ ഉമ്മ കയറിവന്നത്. എന്താണ്‌ പുകിലെന്നറിയാതെ ഉമ്മ അന്തം വിട്ടുനിന്നു. സലീം ചിരിയോടെ കാര്യം വിവരിച്ചു. അരിപ്പൊടി ആണെന്ന് കരുതി ഹോര്‍‌ലിക്സ് പൊടി എടുത്താണ്‌ ലക്ഷ്മി പുട്ട് തയ്യാറാക്കിയത് എന്നറിഞ്ഞ ഉമ്മയും ചിരിസമ്മേളനത്തില്‍ കൂടി.

ലക്ഷ്മി സ്പെഷ്യല്‍ പുട്ട് - ഹോര്‍ളിക്സ് പുട്ട് ഒരു തരിപോലും ബാക്കിയില്ലാതെ മൊത്തം സലീം അകത്താക്കി ഏമ്പക്കമിട്ടു. ലോകത്തെ ആദ്യത്തെ ഹോര്‍ളിക്സ് പുട്ട്!

14 comments:

  1. "ലക്ഷ്മി സ്പെഷ്യല്‍ പുട്ടും പിന്നൊരു കൂട്ടും.." - "എനിക്ക് തനിച്ച് പോകാനോക്കെ നിച്ചണ്ട്. ന്നാലും കാട്ടീക്കൂടെ പോവാനൊരു കൂട്ട് വേണം. വഴി ഇച്ചിരെ എടങ്ങേറ് പിടിച്ചതാ കൊച്ചുമ്മാ.."

    ReplyDelete
  2. ഏറനാടാ,
    നല്ല ഹ്യൂമറോടെ പറഞ്ഞിരിക്കുന്നു.
    തേങ്ങ എന്റെ കയ്യിലില്ലല്ലോ..?
    :)
    ഉപാസന

    ReplyDelete
  3. തേങ്ങ ഞാനുടച്ചേക്കാം...
    അടുത്ത പുട്ടിനെടുക്കാലോ...
    “ഠേ!”

    കഴിഞ്ഞ ദിവസം നിഷ്ക്കളങ്കന്‍‌ ചേട്ടന്‍‌ ഹോര്‍‌ലിക്സ് പുട്ടിനെപ്പറ്റി സൂചിപ്പിച്ചതേയുള്ളൂ, ദാ ഇവിടെ അത് റെഡിയായിക്കഴിഞ്ഞു.
    :)

    ReplyDelete
  4. ഹ ഹ ഹ...ഏറനാടന്‍ മാഷേ... രസമേറുന്നു... തുടരട്ടേ...
    സലീമേ മക്കളേ... ഈ ഒളിച്ചു കളി അത്ര ശരിയല്ലാട്ടാ...

    :)

    ഓ : ടോ : ശ്രീ നിഷ്ക്കളങ്കന്‍ മാഷ് പറഞ്ഞത് ഉപ്പുമാവ്... ഹോര്‍ലിക്സ് ഉപ്പുമാവ്... ഇത് പുട്ട്... ഇനി എന്താണാവോ...?
    :)

    ReplyDelete
  5. ഹ ഹ ഇത് കലക്കി ഏറനാടാ....ഹോര്‍ളിക്സ് പുട്ട് റൊമ്പ പ്രമാദം :)

    ReplyDelete
  6. താങ്ക്യൂ താങ്ക്യൂ.. ഹോര്‌ളിക്സ് പുട്ടടിക്കാന്‍ വന്ന എന്റെ പ്രിയസുഹൃത്തുക്കളായ ഉപാസന, ശ്രീ, സഹയാത്രികന്‍, കുറുമാനേട്ടന്‍ നന്ദി നമസ്തേ..

    ReplyDelete
  7. അമ്പട... പഹയാ....ഇവിടിരുന്ന് ഇത്രേം ഒപ്പിച്ചല്ലെ??
    എന്തായാലും തകര്‍ത്തു......

    ReplyDelete
  8. ഏറനാടന്‍ ജീ..

    ഒരു സിനിമാക്കഥ പോലെ മനോഹരമായ ഫ്രൈമുകള്‍....

    നിഷ്കൂവിന്റെ ഓര്‍ലിച്ച് പുരാണം വായിച്ചിട്ട് ഇതും വായിക്കുമ്പോള്‍, അറിയാതെ ഒരു ചെറു പുഞ്ചിരി ചൂണ്ടില്‍ വരുന്നു.

    ReplyDelete
  9. പോരട്ടെ,പോരട്ടെ....ഈ പുട്ടുകഥ ഗലക്കി.ഇത് തുടര്‍ക്കഥയാക്കുന്നതില്‍ എതിര്‍ത്തുകൊണ്ട്..ഞാനിതാ നിരാഹാര സമരപന്തലിലേക്ക് വീണ്ടും നീങ്ങുന്നു.ദില്‍ബാ ഓടി വാ....ഹോര്‍ലിക്സ് പുട്ട് വയറ് നിറച്ച് കഴിച്ചത് കൊണ്ട് നടക്കാന്‍ വയ്യ.

    ReplyDelete
  10. ഹോര്ളിക്സ് പൊടി ആയതു നന്നയി :)

    പുട്ടു കലക്കി....

    അടുത്ത ഉപ്പുമാവു പോരട്ടെ

    ReplyDelete
  11. ഏറനാട...നാട്ടുക്കാര

    ലക്ഷ്‌മിയും.....സലീമും...ഉമ്മയും...എല്ലാം
    ഉഷാറവുന്നു...അഭിനന്ദനങ്ങള്‍

    പിന്നെ എല്ലയിടത്തേക്കും ലക്ഷിമിയുടെ കൂടെ സലീമിനെ വിടുന്നത്‌ എന്തിന...വെറുതെ ആ കുഞുങ്ങളെ വഴി തെറ്റിക്കല്ലേ......ഹഹാഹഹാ...

    നന്‍മകള്‍ നേരുന്നു

    ReplyDelete
  12. എന്റെ എത്രയും പ്രിയപ്പെട്ട സുഹൃത്തുക്കളേ.. ഞാനിപ്പോള്‍ ഏറനാട്ടിലെത്തി. ഒത്തിരിയൊത്തിരി വിശേഷങ്ങളുമായി ഉടന്‍ തിരികെയെത്താം. ഒരുപാടുണ്ട്‌ പറയാനും എഴുതാനും..

    ReplyDelete
  13. ഹോര്‍ളിക്സ് പുട്ട് സിന്ദാബാദ്...

    ReplyDelete
  14. നനഞ്ഞ കൈ കൊണ്ട് തൊട്ടാല്‍ തന്നെ ഒട്ടുന്ന ഹോര്‍ലിക്ക്സ് കൊണ്ടുതന്നെ വേണോ പുട്ട്.. സംശയമാണേ, ചെറുപ്പത്തില്‍ ഹോര്‍ലിക്സ് കുപ്പിയില്‍ കയ്യിട്ടതിന്‍റെ ഓര്‍മ്മയില്‍ പറഞ്ഞതാണേ, ക്ഷമിക്കണം.

    ReplyDelete

© Copyright All rights reserved

Creative Commons License
Eranadan (Kadhakal) Charithangal by Salih Kallada is licensed under a Creative Commons Attribution-Noncommercial-No Derivative Works 2.5 India License. Production in whole or in part without written permission is prohibited Please contact: ksali2k@gmail.com